Wednesday, October 1, 2014

കൂട്ടിലടയ്ക്കപ്പെട്ട തമിഴ് നാടിന്റെ പെണ്‍സിംഹം ജയലളിത



By ജോസഫ് പടന്നമാക്കൽ 

മുഖ്യമന്ത്രിയെന്ന  നിലയിൽ  അറുപത്തിയാറു കോടി രൂപ  വില വരുന്ന സ്വത്തുക്കൾ അനധികൃതമായി  കൈക്കലാക്കി  അധികാരദുർവിനിയോഗം ചെയ്തുവെന്ന ആരോപണത്തിന്മേൽ ബാംഗ്ലൂർ കോടതി ജയ ലളിതയെ കുറ്റക്കാരിയായി വിധിച്ചത്  ഇന്ത്യൻ നീതി ന്യായകോടതികളുടെ  ചരിത്രത്തിലെ ഒരു നിർണ്ണായക നാഴികക്കല്ലായിരുന്നു. വിധിയുടെ തരംഗങ്ങൾ തമിഴ് നാടുമുഴുവനും   കനത്ത ആഘാതം സൃഷ്ടിച്ചിരിക്കുകയാണ്. അസംതൃപ്തരായ തമിഴ് ലോകം ഹർത്താലുകളും വണ്ടികൾ കത്തിക്കലും ഓഫീസുകൾ പ്രവർത്തനരഹിതമാക്കിയും   ഭരണം സ്തംഭിപ്പിച്ച് നാടാകെ പ്രതിഷേധവും   രേഖപ്പെടുത്തി. സുരക്ഷാദ്യോഗസ്ഥരും ജനങ്ങളും  തമ്മിലുള്ള പോരാട്ട കഥകൾ  ദിനംപ്രതി പത്ര വാർത്തകളിൽ നിറഞ്ഞിരിക്കുന്നതും കാണാം. ജയ ലളിതയുടെ കൂടെ  എന്നും സഹായിയായിരുന്ന  ശശി കലയേയും ശിക്ഷിച്ചിട്ടുണ്ട്. സംസ്ഥാനത്തെ പ്രമുഖരായവർ  ജയലളിത നിർദോഷിയാണെന്നും   പ്രസ്താവനകൾ ഇറക്കിയിട്ടുണ്ട്. ആരാധിക്കുന്നവർ  അവരുടെ തെറ്റുകളെ ന്യായികരിക്കാനുമുള്ള ശ്രമത്തിലാണ്.  ജയലളിതയ്ക്കെതിരെ കേസുകൾ തുടങ്ങിയ  ഡി.എം.കെ. യെയാണ് ഇന്ന് ജനം കുറ്റപ്പെടുത്തുന്നത്.  ഒർക്കാപ്പുറത്തു കിട്ടിയ ഈ അപമാനത്തിൽനിന്നും  ജയലളിതയ്ക്കിനി  രക്ഷപ്പെടാനും പ്രയാസമാണ്. കേസ് തുടരാൻ  ആദ്യംമുതൽ ഉത്സാഹം കാണിച്ച സുബ്രഹ്മണ്യം  സ്വാമിയാണ് ജയലളിതയുടെ ഈ വിധിയിൽ ഇന്ന് ഏറ്റവുമധികം  സന്തോഷിക്കുന്നത്.  ''നിയമത്തിന്റെ മുമ്പിൽ എല്ലാവരും തുല്യരാണെന്നും  അവിടെ സത്യമാണ് പ്രധാനമെന്നും" സുബ്രഹ്മണ്യം പറഞ്ഞു. ഈ വിധി തമിഴ് നാടിന്റെ രാഷ്ട്രീയ ഗതിയെ തന്നെ തുടച്ചു  മാറ്റിയേക്കാം.


ജയലളിത കുറ്റക്കാരിയെന്നു വിധിച്ച ദിനം   സ്ത്രീകളടക്കം കോടതിവളപ്പിലുണ്ടായിരുന്ന ആയിരക്കണക്കിന്  ജനങ്ങൾ പൊട്ടി ക്കരഞ്ഞു. നിയമത്തിന്റെ മുമ്പിൽ ജയലളിത  തെറ്റുകാരിയെങ്കിലും തമിഴ്നാട് ജനതയ്ക്ക്  അവർ പ്രിയങ്കരയായ അമ്മ ദേവിയാണ്. ഡസൻ കണക്കിനു പേർ മണ്ണണ്ണയൊഴിച്ചും തൂങ്ങിയും മോട്ടോർ വാഹനങ്ങളുടെ മുമ്പിൽ ചാടിയും  അമ്മയോടുള്ള സ്നേഹത്തിൽ ജീവനൊടുക്കി.  തിരുപ്പൂരിൽ പന്ത്രണ്ടിൽ പഠിക്കുന്ന രണ്ടു പിള്ളേർ  ആത്മഹത്യ ചെയ്തതും വാർത്തയായിരുന്നു.  ജയലളിത കുറ്റ ക്കാരിയെന്നു വിധിച്ചതിനാൽ   അവർക്ക് മുഖ്യമന്ത്രിസ്ഥാനം രാജി വെക്കേണ്ടി വന്നു.  'ശ്രീ പന്നീർ സെൽവം' തമിഴ് നാട് മുഖ്യമന്ത്രിയായി ചുമതലകളും ഏറ്റെടുത്തു. അറുപത്തിമൂന്നുകാരനായ  'പന്നീർ സെൽവം'  ജയലളിതയുടെ വിശ്വസ്ത സേവകനായിരുന്നു.   മുഖ്യമന്ത്രിയായി അദ്ദേഹം അധികാരമെടുക്കുന്നത്  ഇത് രണ്ടാം തവണയാണ്. ഭൂമിയിടപാട് കേസ്സിൽ ജയലളിതെയ്ക്കെതിരെ പ്രതികൂലമായ  ഒരു വിധി വന്നതിനാൽ 2001 ലും അവർക്ക്  സ്ഥാനമൊഴിയേണ്ടി വന്നു. അന്നും  ആറുമാസം താല്ക്കാലികമായി ശ്രീ 'പന്നീർ സെൽവം'  തമിഴ്  നാടിന്റെ  മുഖ്യമന്ത്രിയായിരുന്നു.


ചെന്നയിലുള്ള ജയലളിതയുടെ ബംഗളാവും  കൃഷി സ്ഥലങ്ങളും വീടുകളും, ഹൈദ്രബാദിലുളള  ഫാം ഹൗസും നീല ഗിരിയിലെ തേയിലത്തോട്ടവും വിലകൂടിയ രത്നങ്ങളും ബാങ്കിലും സ്റ്റോക്കിലുമുള്ള നിക്ഷേപങ്ങളും ആഡംബരമേറിയ  കാറുകളും അനധികൃത  സ്വത്തുക്കളിൽപ്പെടും.  1997-ൽ   പോലീസ് അവരുടെ  ബംഗളാവ്‌ റെയിഡ് ചെയ്തപ്പോൾ ഏകദേശം 800 കിലോഗ്രാം വെള്ളിയും 28 കിലോഗ്രാം സ്വർണ്ണവും കണ്ടെടുത്തിരുന്നു. കൂടാതെ 91 വിലകൂടിയ വാച്ചുകളും 800 ൽ പ്പരം ഫാഷനിലുള്ള  ചെരിപ്പുകളും പോലീസ് പിടിച്ചെടുത്തിരുന്നു. അഴിമതിയിൽ മുങ്ങിയ കണക്കില്ലാത്ത   അവരുടെ സ്വർണ്ണം അന്ന് സർക്കാർ  പിടിച്ചെടുത്തതു കാരണം   സ്വർണ്ണം ഇനിയൊരിക്കലും ധരിക്കില്ലായെന്നു അവരന്നു പ്രതിജ്ഞ ചെയ്യുകയും ചെയ്തു. സ്വർണ്ണവും രത്നങ്ങളും ധരിക്കാനിഷ്ടമുണ്ടായിരുന്ന   അവർ അന്നുമുതൽ ആഭരണങ്ങളപ്പാടെ ഉപേക്ഷിച്ചു. പതിനായിരത്തിൽപ്പരം സാരികളും അവർക്കുണ്ടായിരുന്നു. തമിഴ്നാട്ടിലെ    ജനങ്ങൾ അവരെ ഒരു ദേവതയെപ്പോലെ കരുതിയതുകൊണ്ട് പാർട്ടി ആവശ്യപ്പെട്ടിട്ടാണ് ഇങ്ങനെ ആഡംബര  വസ്തുക്കളിൽ  താല്പര്യമുണ്ടായെതെന്നും അവർ നീതികരിക്കാറുമുണ്ട്.വിലപിടിപ്പുള്ള വസ്തുക്കൾ  സൂക്ഷിച്ചിരുന്നത് ചെന്നയിലുള്ള റിസർവ്  ബാങ്കിലായിരുന്നു.   കോടതി വിധിയുടെ അടിസ്ഥാനത്തിൽ തമിഴ് നാട്ടിലെ ഒരു മുഖ്യമന്ത്രി ആദ്യമായിട്ടാണ് അധികാരം ഒഴിയേണ്ടി വന്നത്. പ്രതിപക്ഷാവശ്യ പ്രകാരം നീതി ലഭിക്കാൻ കേസിന്റെ  വിസ്താരം നടത്തിയിരുന്നത്  തമിഴ് നാടിനു വെളിയിൽ  ബാംഗ്ലൂരിലായിരുന്നു.    വിധിയനുസരിച്ച്  അവർക്ക് നാലു വർഷം ജയിൽ വാസവും  നൂറു കോടി രൂപാ ഫൈനും കൊടുക്കണം. ഇപ്പോഴുള്ള എം.എൽ എ  സ്ഥാനവും മറ്റു ഔദ്യോഗിക പദവികളും നഷ്ടപ്പെടുന്നതുൾപ്പടെ  അസംബ്ലിയിലേക്കോ  പാർലമെൻറിലേക്കോ    അടുത്ത പത്തു വർഷത്തേയ്ക്ക്  മത്സരിക്കാനും സാധിക്കില്ല. പരപ്പനാ അഗ്രഹാരാ ജയിലിൽ 7402 നമ്പറിൽ  മറ്റു കുറ്റവാളികളോടൊപ്പം കഴിയേണ്ടി വരും. നിലവിലുണ്ടായിരുന്ന വി.ഐ.പി.  മെഡിക്കൽ ശുശ്രൂഷകൾ നിഷേധിക്കപ്പെടുകയും ചെയ്തു.

 
പ്രസിദ്ധിയിൽനിന്നു പ്രസിദ്ധിയിലെക്കുള്ള കൊടുമുടികൾ കയറി  ഭാരതചക്രംതന്നെ നിയന്ത്രിക്കാൻ തയ്യാറായിരുന്ന  ജയ ലളിത  എന്നും ഒരു വിവാദനായികയായിരുന്നു.  ബ്രാഹ്മണ  സമുദായത്തിൽ ജനിച്ച അവർ  അടച്ചുപൂട്ടിയ അഗ്രഹാരത്തിൽ  കഴിയാതെ  തന്റെ ജീവിതം ആരംഭിച്ചത്  സിനിമാനടിയായിട്ടായിരുന്നു.  അവർ  തമിഴ്നാട് രാഷ്ട്രീയത്തിൽ    ചോദ്യം ചെയ്യാൻ കഴിയാത്തവിധം  വളർന്ന ഒരു നേതാവായിരുന്നു. സിനിമയിലെപ്പോലെ  ജയലളിതയുടെ ജീവിതവും സംഭവ ബഹുലമായ കൊച്ചുകൊച്ചു കഥകൾ കൊണ്ട് നെയ്തെടുത്തതായിരുന്നു. 65 വയസു പോലും തികയാതെ  ഈ സ്ത്രീ  തമിഴ്നാട്ടിൽ  താരപ്രഭപോലെ  തന്നെ മൂന്നു പ്രാവശ്യം മുഖ്യമന്ത്രിയായി അധികാരത്തിൽ വന്നു. അധികാരം അവരുടെ ആഡംബരത്തിനുള്ള മറയുമായിരുന്നു. .ഇന്ത്യാ മഹാരാജ്യത്തിന്റെ പ്രധാനമന്ത്രി പദം പോലും ഈ സ്ത്രീയിൽ കാത്തു കിടക്കുന്നുണ്ടെന്ന് ജനം വിചാരിച്ചു. സമീപകാലത്ത് രാജ്യം ഭരിച്ച പ്രധാന മന്ത്രിമാർക്കെല്ലാം  ജയലളിതയുടെ പ്രീതിയും ലഭിക്കണമായിരുന്നു. ശക്തിയുടെ  കേദാരമായ   ഈ   പെണ്‍സിംഹം  ഭരണകാര്യനിർവഹണങ്ങളിൽ  ചുമതലപ്പെട്ടവർക്ക് എന്നുമൊരു  പേടി സ്വപ്നമായിരുന്നു. കേന്ദ്ര സർക്കാരുകളെവരെ  താഴെയിറക്കാനുള്ള കഴിവും ജനസ്വാധീനവും അവർക്കുണ്ടായിരുന്നു.


ജയലളിത 1948 ഫെബ്രുവരി ഇരുപത്തിനാലാം തിയതി മൈസൂറിൽ ജനിച്ചു. പിതാവ് ജയറാം മൈസൂറിൽ ശ്രീ രംഗത്തിലെ ഒരു വക്കീലായിരുന്നു. അവരുടെ മുത്തച്ചൻ മൈസൂർ രാജാവിന്റെ കൊട്ടാര വൈദ്യനായിരുന്നു. പിതാവ് രണ്ടു വയസുള്ളപ്പോൾ മരിച്ചുപോയി. അതിനു ശേഷം അവരുടെ കുടുംബം കടുത്ത  ദാരിദ്ര്യത്തിലായിരുന്നു. ബാംഗ്ലൂരിൽ പെണ്‍ക്കുട്ടികൾക്കായുള്ള ബിഷപ്പ് കോട്ടൻ ഹില്ലിൽ സ്കൂൾ വിദ്യാഭ്യാസം നടത്തി. പിന്നീട് തമിഴ് നാട്ടിലുള്ള പ്രസന്റേഷൻ സ്കൂളിൽ പഠിച്ചു. മെട്രിക്കുലേഷൻ കഴിഞ്ഞ് ഉപരിപഠനത്തിനായി സർക്കാരിൽ നിന്നും എല്ലാവിധ സ്കൊളർഷീപ്പുകളും  നേടിയിരുന്നു.  ജയ ലളിത പഠിക്കാൻ നല്ല കഴിവുള്ള കുട്ടിയായിരുന്നു.  സ്റ്റെല്ലാ മേരി കോളേജിൽനിന്ന്  പഠനം കഴിഞ്ഞ്  നിയമ ബിരുദത്തിന്  ചേർന്നിരുന്നു. അന്ന് പ്രസിദ്ധ നടിയായിരുന്ന ജയലളിത സിനിമാ ലോകത്തെ തിരക്കുകാരണം നിയമപഠനം ഉപേക്ഷിക്കേണ്ടി വന്നു.


ജയലളിതയുടെ അമ്മയും തമിഴ് നടിയായിരുന്നു.   ജയയുടെ മൂത്ത സഹോദരൻ  ജയകുമാറും  മരിച്ചത് കുടുംബത്തിന്   താങ്ങാൻ പാടില്ലാത്ത ദുഖത്തിനിടയാക്കി.   ജയ ലളിത  അറിവിന്റെ കാര്യത്തിൽ  ഒരു പണ്ഡിതയാണ്. പേരും പെരുമയുമുള്ള  വക്കീലും ഒരു ധനികയുമാകാൻ  ആഗ്രഹിച്ചിരുന്നു. ജയ ലളിതയുടെ അമ്മ കഴിഞ്ഞാൽ അവരേറ്റവും  ഇഷ്ടപ്പെട്ടിരുന്നത് കോണ്‍ വെന്റിലെ  പ്രിൻസിപ്പാൾ ആയിരുന്ന മദർ സെലിനെയായിരുന്നു. അവരുടെ ജീവിതം കരുപിടിപ്പിച്ചതിൽ ആ കന്യാസ്ത്രിക്ക് സുപ്രധാനമായ ഒരു പങ്കുണ്ടായിരുന്നു.  ഒരു വക്കീലാകാൻ സാധിച്ചില്ലെങ്കിലും ജയലളിതയ്ക്ക്   ധനികയാകാൻ സാധിച്ചു. സിനിമാ ലോകത്തിൽ പേരും പെരുമയും നേടിക്കൊണ്ട് അവർ അഖിലേന്ത്യാ തലത്തിൽ ഒരു സുപ്രധാന താരമാവുകയും  ചെയ്തു. 1961-ൽ  നായികയായി ഒരു  ഇംഗ്ലീഷ് ഫിലിമിൽ അഭിനയിച്ചതോടെയാണ്‌ പ്രസിദ്ധയായത്‌.  ഇന്ത്യയുടെ പ്രസിഡണ്ടായിരുന്ന  വി.വി. ഗിരിയുടെ മകൻ  ശങ്കർ ഗിരിയായിരുന്നു 'എപ്പിസിൽ' എന്ന പേരിലുള്ള ആ സിനിമാ നിർമ്മിച്ചത്.  അതൊരു ജെയിംസ് ബോണ്ട്‌ സ്റ്റയിലുള്ള  സിനിമയായിരുന്നു. അഭ്രപാളികളിൽ ആദ്യമായി ഭാരതത്തിൽ കൊച്ചുപാവാട ധരിച്ച്  അഭിനയിച്ച നടിയും ജയലളിതയായിരുന്നു.


ബോളിവുഡ് ഫിലിമിലും ജയലളിത അഭിനയിച്ചിട്ടുണ്ട്. ധർമ്മേന്ദ്രയായി  ഒത്തൊരുമിച്ച്  അഭിനയിച്ച  'ഇസാത്ത് ' എന്ന ഫിലിമിൽ അവർ നായികയായിരുന്നു.   സിനിമായിലും ജീവിതത്തിലും  ഒരു പോലെ പേരും പെരുമയുമായിരുന്ന ജയലളിത തമിഴ് ജനതയുടെ  പ്രിയ താരമായിരുന്നു. എം.ജി. രാമചന്ദ്രനുമൊത്ത്  ഇരുപത്തിയെട്ടു ഫിലുമുകളിൽ നായികയായും അഭിനയിച്ചിട്ടുണ്ട്. കാവൽക്കാരൻ, അടിമൈ പെണ്‍, എങ്കൽ തങ്കം, കുടിയിരുന്ത കോയിൽ, രഗസ്യ പോലീസ് 115, നാം നാട്  എന്നീ ജയലളിതയുടെ രാമചന്ദ്രനുമൊത്ത സിനിമാകൾ അതാതു കാലത്തെ സൂപ്പർ ഹിറ്റായിരുന്നു.   'നദിയെ തേടി വന്ന കടൽ' എന്ന സിനിമയിലെ നായികയായി അവസാനമായി 1980-ൽ രാമചന്ദ്രനുമൊത്ത്   അഭിനയിച്ചു. ജയലളിതയുടെ ജീവിതത്തെ ഏറ്റവും സ്വാധീനിച്ച വ്യക്തി എം.ജി.രാമചന്ദ്രൻ  തന്നെയായിരുന്നു. സിനിമായിലാണെങ്കിലും രാഷ്ട്രീയത്തിലാണെങ്കിലും അവരെന്നും  ഒന്നായി പ്രവർത്തിച്ചിരുന്നു. 1982-ൽ  ജയലളിത രാമചന്ദ്രനൊപ്പം 'എ ഐ എ ഡി എം കെ' പാർട്ടിയിൽ ചേർന്ന് പ്രവർത്തിക്കാൻ  തുടങ്ങി. രാമചന്ദ്രനിൽ  ജയലളിതയ്ക്ക്  അമിതമായ സ്നേഹമുണ്ടായിരുന്നതുകൊണ്ട്  അവരൊന്നിച്ച് അഭിപ്രായ വിത്യാസങ്ങളൊന്നുമില്ലാതെ  പാർട്ടിയെ  വളർത്തി . ജയലളിതയെ  പാർട്ടിസെക്രട്ടറിയായി തെരഞ്ഞെടുത്തു. അധികം താമസിയാതെ രാജ്യസഭയിലെ അംഗവുമായി.


എം.ജി.ആർ . എന്ന  ഓമനപ്പേരിൽ അറിയപ്പെട്ടിരുന്ന   ശ്രീ എം.ജി. രാമചന്ദ്രൻ തമിഴ് ലോകത്തിലെ 50 മില്ല്യൻ ജനങ്ങളുടെ ദൈവതുല്ല്യനായ  നേതാവായിരുന്നു. സിനിമയിലും രാഷ്ട്രീയത്തിലും ഒരുപോലെ ഇതിഹാസ നായകനുമായിരുന്നു.  വെറും ഒരു രാഷ്ട്രീയ നേതാവായിട്ടല്ല അദ്ദേഹം അറിയപ്പെട്ടിരുന്നത്.  തമിഴ് സിനിമാ ലോകത്തിലെ സൂപ്പർ സ്റ്റാർ എന്ന നിലയിലും ഒപ്പം ആരാധ്യനായിരുന്നു.  അദ്ദേഹത്തോടൊപ്പം  രാഷ്ട്രീയക്കളരിയിൽനിന്നും  വേണ്ടവണ്ണം പ്രായോഗിക പരിശീലനം നേടിയശേഷമാണ് ജയലളിതയും  അദ്ദേഹത്തിൻറെ സഹകാരിയായി പ്രവർത്തിച്ചത്. എഴുപത്തിയേഴാം വയസിൽ ശ്രീ രാമചന്ദ്രൻ മരിച്ചപ്പോൾ നാലു മില്ലിയനിൽപ്പരം ദുഖിതരായ ജനങ്ങൾ ചെന്നയിലെ തെരുവീഥികളിൽ നിറഞ്ഞു നില്പ്പുണ്ടായിരുന്നു. അദ്ദേഹത്തിന്റെ മരണത്തോടെ പാർട്ടിയുടെ പിൻഗാമിയെ തേടിയുള്ള അന്വേഷണം തുടങ്ങി. പ്രസിദ്ധനായ മാറ്റിനി ഐഡോൾ എം.ജി.ആറിന്റെ കസേര സ്ഥാപിച്ചെടുക്കാൻ രണ്ടു സ്ത്രീകൾ പരസ്പരം ചെളി വാരിയെറിഞ്ഞ് രംഗത്തു വന്നു. ഒരു വശത്ത്   രാമചന്ദ്രന്റെ  വിധവയായ ഭാര്യയും  കൂട്ടരും മറുവശത്ത്   പ്രിയപ്പെട്ട മിസ്ട്രസായിരുന്ന  ജയ ലളിതയും  അണികളും പരസപരം അധികാര കസേരയ്ക്കുവേണ്ടി മത്സരിച്ചു.   രണ്ടു പേരും എം.ജി.യാറിന്റെ  ജീവിതത്തെ നിയന്ത്രിച്ചുകൊണ്ടിരുന്ന ജീവിതസഖികളായ സ്ത്രീകളായിരുന്നു. അന്ന്   ജാനകിയ്ക്ക്   64 വയസും  ജയലളിതയ്ക്ക്  ഒരു തലമുറ വിത്യാസത്തിൽ 40 വയസുമായിരുന്നു പ്രായമുണ്ടായിരുന്നത്. അവിവാഹിതയായിരുന്ന ജയലളിത എന്നും എം.ജി. ആറിന്റെ മനസു സൂക്ഷിപ്പുകാരിയായിരുന്നു. എന്തുകൊണ്ടും എം.ജി.ആർ ന്റെ പിൻഗാമിയായി ഭരണചക്രം തിരിക്കാൻ എല്ലാവിധ കഴിവുകളും  യോഗ്യതയും  അവർക്കുണ്ടായിരുന്നു.  എങ്കിലും അന്നത്തെ തമിഴ് നാട് അസംബ്ളി  'ജാനകി'യെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തു. ജയ ലളിത അതിൽ അമർഷം പൂണ്ട്  'ജാനകി'യെ അധികാരത്തിൽനിന്ന്  പുറത്താക്കുവാൻ ശ്രമിച്ചികൊണ്ടിരുന്നു. 'ജാനകി'  വെറും വീട്ടമ്മ യാണെന്നും ശ്രീ രാമജപം ഉരുവിടാൻ മാത്രമേ അവർക്ക് അറിയുള്ളൂവെന്നും പറഞ്ഞ് ജയലളിത അന്ന് ജനത്തെ ഇളക്കിക്കൊണ്ടിരുന്നു.  മത്സരം മൂത്ത് പകയായി രണ്ടു സ്ത്രീകളും പോരാട്ടം  തുടങ്ങി. ഒടുവിൽ പാർട്ടി രണ്ടായി പിളർന്നു.  ആശയപരമായ  വിത്യാസങ്ങളെക്കാൾ  വ്യക്തികളും കുടുംബങ്ങളും തമ്മിലുള്ള വഴക്കായിരുന്നു  പാർട്ടിയെ അന്നു രണ്ടാക്കിയത്.


ബുദ്ധി ശക്തിയിലും വിവേകത്തിലും  വ്യക്തി ഗുണം നിറഞ്ഞ  ജയലളിത രാഷ്ട്രീയ തന്ത്രങ്ങൾ മുഴുവനായും ശ്രീ എം.ജി.ആറിൽ  നിന്നും  വശമാക്കിയിരുന്നു. അവരിലുള്ള സ്ത്രീത്വം വിലമതിച്ചുകൊണ്ടുതന്നെ  സ്ത്രീസ്വാതന്ത്ര്യത്തിനു വേണ്ടിയും  മുറവിളി കൂട്ടിയിരുന്നു. ജയലളിത ഒരിക്കലും വിവാഹിതയായിട്ടില്ല. എം.ജി.ആറിൻറെ രാഷ്ട്രീയ സാരഥ്യം വഹിക്കാൻ യോഗ്യതയുള്ളത് ജയലളിതയെന്നായിരുന്നു അന്ന് പൊതുവെ പാർട്ടിയിലെ അണികൾ കരുതിയത്‌. 1989-ൽ  തമിഴ് നാട് അസംബ്ലിയിൽ തെരഞ്ഞെടുക്കും വരെ അവർ രാജ്യസഭയിലെ അംഗമായി  തുടർന്നു, 1989-ൽ അവർ തമിഴ് നാട് അസംബ്ലിയിലെ പ്രതിപക്ഷ നേതാവായി. അക്കാലത്താണ് തമിഴ് നാട് ഡി.എം.കെ നേതാവായ  'ദുരൈ മുരുഗ'ത്തിനു നേരെ ആരോപണം ഉന്നയിച്ചത്. 1990 -ൽ 'കരുണാനിധി' ബഡ് ജറ്റ്  അവതരിപ്പിക്കുന്ന വേളയിൽ ചോദ്യവിവാദങ്ങളിൽ എർപ്പെട്ടതിനു അവരുടെ സാരി തുമ്പിൽ  'ദുരൈ മുരുഗം'  വലിച്ചുവെന്ന  ആരോപണം  ഉന്നയിച്ചിരുന്നു. അന്നവർ നിയമസഭയിൽ സർവരുടെയും പ്രശംസകൾ നേടി.   കോണ്ഗ്രസ്സിന്റെ പിന്തുണയോടെ അക്കൊല്ലം കൂട്ടുമന്ത്രിസഭയിൽ  മുഖ്യമന്ത്രിയായി. 1996-ലെ തെരഞ്ഞെടുപ്പിൽ അവർക്ക് പരാജയവുമുണ്ടായി. എതിർപക്ഷം  കരുണാനിധിയുടെ നേതൃത്വത്തിൽ മന്ത്രി സഭയുണ്ടാവുകയും ചെയ്തു. അന്നാണ് അവർക്കെതിരായ അഴിമതിയാരോപണങ്ങൾ വെളിച്ചത്തു വന്നത്. കോടതികളിൽ  കേസ് ഫയൽ ചെയ്യുകയും ചെയ്തു. അതിന്റെ തീരുമാനം ഉണ്ടാകാൻ നീണ്ട പതിനെട്ടു വർഷങ്ങളെടുത്തു.


ജയലളിത ഒരു ബഹുഭാഷാ പണ്ഡിതയാണ്. ഇംഗ്ലീഷ്, തമിഴ്, തെലുഗു, കന്നഡ, ഹിന്ദി ഭാഷകൾ നല്ലവണ്ണം കൈകാര്യം ചെയ്യുകയും സംസാരിക്കുകയും ചെയ്യും. ഇംഗ്ലീഷ്  ഭംഗിയായി കൈകാര്യം ചെയ്യാനും സംസാരിക്കാനും കഴിവുണ്ടായിരുന്നതുകൊണ്ട്  എം.ജി.ആർ  അവരെ രാജ്യസഭയിൽ അയച്ചു. തമിഴ്നാടിനു വേണ്ടിയുള്ള പ്രശ്നങ്ങൾ അവതരിപ്പിച്ച് രാജ്യസഭയിൽ തിളങ്ങുകയും ചെയ്തു. ക്ലാസ്സിക്കൽ ഡാൻസ്, ഭരതനാട്യം, മോഹിനിയാട്ടം, കഥകളി, മണിപ്പൂരി ഡാൻസ് എന്നീ കലകളിൽ അവർ നിപുണയായിരുന്നു.  നാലുവയസുമുതലേ കർണ്ണാട്ടിക്ക്  സംഗീതം പഠിക്കാൻ തുടങ്ങിയിരുന്നു. അവർ രചിച്ച അനേകം പാട്ടുകൾ  അഭിനയിച്ച ഫിലിമിൽ തന്നെ പാടിയിട്ടുണ്ട്. സംഗീതത്തിൽ തമിഴ് നാട്ടിലെ  സമുന്നതമായ എല്ലാ അവാർഡുകളും  കരസ്ഥമാക്കിയിട്ടുണ്ട്. സദാ വായനാശീലമുള്ള  അവരുടെ അറിവ് ഒരു സർവ്വവിജ്ഞാനകോശം പോലെയാണ്. എവിടെ പോയാലും വായിക്കാൻ പുസ്തം കൂടെ കൊണ്ടുപോവും. പുസ്തകങ്ങൾ വായിച്ചുകൂട്ടുക അവരുടെ ഹോബിയാണ്. ഫിലിം ഷൂട്ടു ചെയ്യുന്ന ഇടവേളകളിലും സമയം പാഴാക്കാതെ ഒപ്പം പുസ്തകങ്ങളും വായിക്കണമായിരുന്നു.  കൂടുതലും ചരിത്രനോവലുകളും സാമൂഹിക വിപ്ലവ ചരിത്രങ്ങളും ക്ലാസ്സിക്കൽ  പുസ്തകങ്ങളും  ഇഷ്ടപ്പെട്ടിരുന്നു. അനേക പുസ്തക ശേഖരത്തോടെയുള്ള  ബൃഹത്തായ ഒരു ലൈബ്രറി തന്നെ  സ്വന്തമായുണ്ട്.രാഷ്ട്രീയക്കളരിയിൽ സൌന്ദര്യവും  ഒപ്പം ബൌദ്ധിക ചിന്താഗതികളും ഒത്തുവരുക പ്രയാസമാണ്.  ജയലളിത ഇതിനൊരപവാദമായിരുന്നു. അവർ സുന്ദരികളിൽ സുന്ദരിയായി അറിയപ്പെട്ടു. ഒപ്പം ബുദ്ധിജീവികളുടെയിടയിലും പ്രഥമ സ്ഥാനം നേടി. സർവ്വകലാവല്ലഭയായ ജയലളിത പഠിക്കുന്ന കാലത്തും എന്നും  ഒന്നാം സ്ഥാനത്തായിരുന്നു.


ജയ ലളിതയുടെ   അമ്മ    'സന്ധ്യ' നാല്പ്പത്തിയെഴാം വയസിൽ മരിച്ചു. പ്രായോഗിക ജീവിതത്തിൽ എന്തെല്ലാമെന്ന് ഒന്നും തന്നെ ആ അമ്മ ജയലളിതയെ പഠി പ്പിച്ചില്ലായിരുന്നു. സ്വന്തമായി ബാങ്ക് അക്കൗണ്ട്‌ നോക്കാനോ ഒരു ചെക്കുപോലും എഴുതാനോ അറിയത്തില്ലായിരുന്നുവെന്ന്  ജയ ലളിത തന്നെ പറയാറുണ്ട്‌. സിനിമയിൽ അഭിനയിക്കുമ്പോൾ കിട്ടുന്ന പ്രതിഫലം പോലും എത്രയെന്ന് അവർക്കറിയത്തില്ലായിരുന്നു. അമ്മ തന്നെയായിരുന്നു നികുതിയും കൊടുത്തിരുന്നത്. എല്ലാം അമ്മയായിരുന്നു കൈകാര്യം ചെയ്തിരുന്നത്.  വനത്തിൽ ഉപേക്ഷിച്ച കുഞ്ഞിനെപ്പോലെ  അമ്മയുടെ മരണത്തെ ജയലളിത കണ്ടിരുന്നു. ജയ ലളിതയുടെ വാക്കുകൾ  എടുത്തു പറയട്ടെ, "എന്റെ മൂന്നിലൊന്നു ജീവിതം പെറ്റമ്മ സന്ധ്യ എന്നെ നയിച്ചിരുന്നു. രണ്ടാം ഘട്ടം എന്നെ നയിച്ചത് എം.ജി. രാമ ചന്ദ്രനായിരുന്നു. തമിഴ് നാടിനു വേണ്ടിയും  ജനങ്ങൾക്കുവേണ്ടിയും  എന്റെ സ്വപ്നങ്ങളെ സ്വാധീനിച്ചത് രാമ ചന്ദ്രനിൽക്കൂടിയായിരുന്നു. അദ്ദേഹം എന്റെ ഗുരുവും കൂട്ടുകാരനും അമ്മയും അപ്പനുമെല്ലാമായിരുന്നു. അദ്ദേഹത്തിൻറെ തത്ത്വമാർഗങ്ങളിൽക്കൂടി  ഞാനും സഞ്ചരിച്ചു. എന്റെ  ജീവിത യാത്രയുടെ മൂന്നിൽ രണ്ടു ഭാഗം അവിടെ കഴിഞ്ഞു. അവശേഷിക്കുന്ന ഇനിയുള്ള  മൂന്നിലൊന്നു ജീവിതം  എനിയ്ക്ക് മാത്രമായി നീക്കി വെച്ചിരിക്കുന്നു. എന്റെ കടമകളും കർത്തവ്യങ്ങളും ഇനിയും  പൂർത്തിയാക്കേണ്ടതുണ്ട്. ഞാനിഷ്ടപ്പെട്ടത്‌ എം.ജി.ആർ  എന്ന നടനെയോ രാഷ്ട്രീയ ചിന്തകനെയോ എന്നറിയില്ല. അദ്ദേഹത്തെ കണ്ടുമുട്ടുന്ന ആരും ആ വലിയ മനുഷ്യനെ  ഇഷ്ടപ്പെടും. കാരണം, അദ്ദേഹം  തന്റെ അനുയായികളെ    തന്നിലേക്കാകർഷിക്കാൻ  നൈസർഗീകമായ വ്യക്തിപ്രഭാവമുള്ള മഹാനായിരുന്നു.  എന്റെ തൊഴിലിൽ സത്യമാണ് വേണ്ടതെന്നു പഠിപ്പിച്ചത് അദ്ദേഹമായിരുന്നു. "


 'സത്യമേവ ജയതേ', സത്യം മാത്രം ജയിക്കട്ടെ, പൌരാണിക ഭാരതത്തിന്റെ വേദമായ മുണ്ടകാ ഉപനിഷത്തിൽനിന്നും സ്വതന്ത്ര ഭാരതം തെരഞ്ഞെടുത്ത രാഷ്ട്രത്തിന്റെ  ദേശീയ സിദ്ധാന്ത വാക്യമാണിത്.

 





No comments:

Post a Comment

കൊറോണ: പ്രസിഡന്റ് ട്രംപിനെ കുറ്റപ്പെടുത്തുന്നത് ശരിയോ?

ജോസഫ് പടന്നമാക്കൽ കൊറോണ നമ്മുടെയെല്ലാം നിത്യ ജീവിതത്തിൽ ഭയം ജ്വലിപ്പിക്കുന്ന ഒരു മാരക രോഗമായി ലോകമെമ്പാടും അറിയപ്പെട്ടു കഴിഞ്ഞു. കാട്ടുത...