Sunday, October 19, 2014

കോഹന്റെ വ്യവസായ സാമ്രാജ്യത്തിൽ വീണുപോയ മാർതോമയുടെ കുടുംബം


By ജോസഫ് പടന്നമാക്കൽ

അമേരിക്കൻ സ്റ്റോക്ക് എക്സ്ചേഞ്ചിനുള്ളിലെ   നിയമാനുസൃതമല്ലാത്ത സ്റ്റോക്കു വ്യാപാരത്തിൽ  പോർട്ട്‌ഫോളിയോ  മാനേജരായിരുന്ന ശ്രീ മാർതോമ്മാ  മാത്യു  കുറ്റകൃത്യങ്ങൾ നടത്തിയെന്നു പറഞ്ഞ്  ഫെഡറൽ കോടതി ഒമ്പതു വർഷം  അദ്ദേഹത്തെ   ശിക്ഷിച്ചത് വാൾസ്ട്രീറ്റിന്റെ സ്റ്റോക്കുവ്യാപാരത്തിലെ സുപ്രധാനമായ ഒരു ചരിത്രവാർത്തയായിരുന്നു. മാധ്യമങ്ങൾ മുഴുവൻ രംഗം അന്ന് പകർത്തിയെടുത്തുപ്രമാദമായ  കേസ്സിൽ പ്രതിയെ ശിക്ഷിക്കാൻ കോടതിയ്ക്ക് പല ന്യായവാദങ്ങളുണ്ടെങ്കിലും   അദ്ദേഹത്തെ അറിയാവുന്ന സുഹൃത്തുക്കൾക്കും  ബന്ധുക്കൾക്കും അതുൾക്കൊള്ളാൻ സാധിക്കുന്നില്ല. ആർക്കോ വേണ്ടി മാർതൊമ്മാ ബലിയാടാവുകയായിരുന്നുവെന്ന് അദ്ദേഹത്തെ അടുത്തറിയാവുന്നവർ വിശ്വസിക്കുന്നു. നിയമത്തിന്റെ ന്യായവാദങ്ങൾ കേട്ട  ഒരു കേസിന്റെ വിധിയെ  പൌരനെന്ന നിലയിൽ മാനിച്ചേ തീരൂ. ഇനി അദ്ദേഹം നിഷ്കളങ്കനാണെന്ന് തുടർന്നുള്ള  അപ്പീലിൽക്കൂടി തെളിയിക്കണം.   


പ്രമാദമായ കേസിന്റെ കഥ ആദ്യം ആരംഭിക്കുന്നത്  വൈദ്യശാസ്ത്ര ലോകത്തിലെ  പ്രസിദ്ധനായ ഡോ. ഗില്മാനിൽ നിന്നുമായിരുന്നു. അല്സേമേഴ്സ് എന്ന രോഗനിവാരണത്തിനുള്ള  ശാസ്ത്രീയ ഗവേഷണം നടത്തിയിരുന്നത് ഡോ . ഗില്മാന്റെ  നേതൃത്വ ത്തിലായിരുന്നു. നാളിതുവരെ രോഗത്തിന് ഫലവത്തായ  മരുന്നൊന്നും   കണ്ടുപിടിച്ചിട്ടില്ല. അതിനായി പരീക്ഷണങ്ങൾ അനേക തവണകൾ നടത്തിയെങ്കിലും  എല്ലാം പരാജയപ്പെടുകയായിരുന്നു.  എന്നാൽ  'എലൻ'  എന്നും  വൈത്ത്  എന്നും  രണ്ടു കമ്പനികൾ രോഗത്തിനു  ശമനം ലഭിക്കാൻ ഗവേഷണങ്ങളുമായി രംഗത്തു  വന്നു. 'ബാപി' യെന്ന ചുരുക്കപേരിൽ മരുന്നിനെ വിളിച്ചിരുന്നു. അതിന്റെ മെഡിക്കൽ പേര് 'ബാപിനെയൂഴുമാബ് (Bapineuzumab)' എന്നാണ്. ആദ്യം എലികളിൽ പരീക്ഷണമായി  മരുന്നു പ്രയോഗിച്ചപ്പോൾ വിജയകരമായി കണ്ടു. രണ്ടാം പരീക്ഷണം 240 മനുഷ്യരിലായിരുന്നു. പരീക്ഷണങ്ങൾ മനുഷ്യരിലും വിജയമായിരുന്നു. അൽസാമെഴ്സുമായി ബന്ധപ്പെട്ട ഈ പരീക്ഷണങ്ങളും നിരീക്ഷണങ്ങളും  ഡോ. ഗിൽമാന്റെ  നേത്രുത്വത്തിലായിരുന്നു നടത്തിയത്. രണ്ടാ ഘട്ടത്തിലെ വിജയം ഡോ. ഗിൽമാൻ പൊതുജനങ്ങളെ അറിയിക്കാൻ ഒരുമ്പെടുന്ന സമയവുമായിരുന്നു.


അമേരിക്കയിൽ അഞ്ചു മില്ല്യനിൽപ്പരം അല്സേമെഴ്ഷ് രോഗികളുണ്ട്. ജനങ്ങളുടെ വർദ്ധനവനുസരിച്ച് രോഗികളുടെ എണ്ണവും വർദ്ധിച്ചുകൊണ്ടിരിക്കുന്നു. രോഗനിവാരണത്തിനായുള്ള ഒരു മരുന്നു കണ്ടുപിടിച്ചിരുന്നെങ്കിൽ അമേരിക്കൻ വൈദ്യശാസ്ത്രത്തിനു തന്നെ അതൊരു   നേട്ടമാകുമായിരുന്നു. സ്റ്റോക്കിൽ  പണം നിക്ഷേപിക്കുന്നവർക്ക് ലാഭം കൊയ്യാൻ നല്ലൊരവസരമായിരുന്നു. 'എലൻ' കമ്പനിയും 'വൈത് 'കമ്പനിയും  'ബാപി' യുടെ പരീക്ഷണ നിരീക്ഷണങ്ങൾക്കായി നൂറു മില്ല്യനിൽ അധികം   ഡോളർ ചിലവാക്കിക്കൊണ്ടിരുന്നു. 'ബാപി'യിൽ പണം നിക്ഷേപിക്കുന്നവർക്ക് പ്രതീക്ഷകളുമുണ്ടാവാൻ തുടങ്ങി. 'ലിപ്പിറ്റൊർ' പോലെ 'ബാപി' മരുന്നും ആഗോള പ്രസിദ്ധമാകുമെന്ന   വിശ്വാസവും ജനങ്ങളിൽ ഉണ്ടാവാൻ തുടങ്ങി. അമേരിക്കൻ മെഡിക്കൽ മാസികകൾ 'ബാപി'യുടെ വിജയസാധ്യതയെപ്പറ്റി പ്രചരിപ്പിച്ചുകൊണ്ടുമിരുന്നു. 
സ്റ്റോക്ക് ഹെഡ്ജ് മാർക്കറ്റിലെ അതികായനായി അറിയപ്പെടുന്ന മിസ്റ്റർ സ്റ്റീഫൻ ഏ കോഹൻ നൂറു കണക്കിനു മില്ല്യൻ ഡോളർ വിലവരുന്ന 'ബാപി' സ്റ്റോക്കുകൾ എലൻ കമ്പനിയിൽ നിന്നും വൈത്തു കമ്പനിയിൽ നിന്നും മേടിച്ചത് 'ബാപി'യുടെ വിജയത്തിന്റെ സൂചനയായി നിക്ഷേപർ കരുതി. 'ബാപി'യുടെ പരീക്ഷണങ്ങൾ എല്ലാ ഘട്ടത്തിലും വിജയിച്ചാൽ അതിന്റെ നേട്ടം പറഞ്ഞറിയിക്കാൻ സാധിക്കാത്തവണ്ണമായിരുന്നു.


എന്നാൽ 'ബാപി'യുടെ മൂന്നാംഘട്ട പരീക്ഷണങ്ങൾ ചില രോഗികളിൽ പ്രായോഗികമായി വിജയിച്ചെങ്കിലും എല്ലാവരിലും വിജയം കണ്ടെത്തുവാൻ സാധിച്ചില്ല. ഗില്മാന്റെ ഈ പരീക്ഷണങ്ങളിൽ   സ്റ്റോക്കുനിക്ഷേപകർക്ക് വിശ്വാസം കുറഞ്ഞുകൊണ്ടിരുന്നു. എലൻ മാർക്കറ്റ് നാൽപ്പതു ശതമാനവും വൈത്തു മാർക്കറ്റ് ഇരുപതു ശതമാനവും വിലയിടിഞ്ഞു. ഇതിനുള്ളിൽത്തന്നെ കോഹൻ രണ്ടു കമ്പനികളിലും ഉണ്ടായിരുന്ന 700 മില്ല്യൻ ഡോളറിന്റെ സ്റ്റോക്കുകൾ ഉടനടി വിൽക്കുകയും ചെയ്തു. ഈ സ്റ്റോക്ക് വ്യാപാരത്തിൽ കോഹന് 275 മില്ല്യൻ ഡോളർ ലാഭവുമുണ്ടായി. വളരെ രഹസ്യമായി വെച്ചിരുന്ന ഈ ക്ലിനിക്കൽ പരീക്ഷണത്തിന്റെ പരാജയവിവരം കോഹനു ലഭിച്ചതെങ്ങനെയെന്നു രണ്ടു ഫാർമോട്ടിക്കൽ കമ്പനികൾക്കും വിസ്മയമായിരുന്നു. കോഹന്റെ സ്റ്റോക്കിനെപ്പറ്റിയുള്ള നിരീക്ഷണപാടവമാണ് അതിന്റെ പിന്നിലുള്ളതെന്നു മറ്റു നിക്ഷേപകരും സ്റ്റോക്ക് മാർക്കറ്റുമായി ബന്ധമുള്ളവരും കരുതി. 


 ഫെഡറൽ  അധികാരികൾക്ക് കഥകൾ മറ്റൊരു തരത്തിലായിരുന്നു പറയാനുണ്ടായിരുന്നത്. 'ബാപി'യുടെ ഗവേഷണ  പരാജയവിവരങ്ങൾ രഹസ്യമായി ഗില്മാനിൽ നിന്ന്  ചോർത്തിയെടുത്ത് കോഹനെ ധരിപ്പിച്ചത് പോർട്ട്‌ ഫോളിയോ  മാനേജരായിരുന്ന മാർതോമായായിരുന്നുവെന്നു  അവർ ആരോപിക്കുന്നു. ബൌദ്ധികതലങ്ങളിലുളള ഇത്തരം വിവരങ്ങൾ ചോർത്തിയെടുത്ത  തെളിവുകളായി കോഹനും 
മാർതോമായുമായുള്ള  സംഭാഷണങ്ങളും ഈമെയിലുകളുമുണ്ടെന്നു   ഫെഡറൽ അധികാരികൾ ആരോപിച്ചെങ്കിലും അത്തരം തെളിവുകൾ  കോടതിയിൽ ഹാജരാക്കാൻ സാധിച്ചില്ല. ഒരു സ്റ്റോക്ക്  പോർട്ട്‌ ഫോളിയോ മാനേജരെന്ന നിലയിൽ 'ബാപി'യുടെ പുരോഗതിയെപ്പറ്റി  തീവ്രമായ അന്വേഷണങ്ങൾ  മാർതോമാ നടത്തിയെങ്കിലും  'ബാപി' യുടെ ഗവേഷണ പരാജയവിവരങ്ങൾ ഏതെങ്കിലും ഡോകടർമാരിൽ നിന്ന് ലഭിച്ചതായ രേഖകളും കോടതിയ്ക്ക് കണ്ടെത്താൻ സാധിച്ചിട്ടില്ല.  ആദ്യം പ്രതിസ്ഥാനത്തായിരുന്ന  ഗില്മാനെ  സാക്ഷിയാക്കി  പിന്നീട് കുറ്റം മുഴുവൻ   മാർതോമായിൽ  ആരോപിക്കുകയായിരുന്നു. 

ഡോക്ടർ ഗില്മാൻ  ന്യൂറോളജിയിൽ ഫ്രോഫാസറാണെങ്കിലും  രണ്ടുതരം വ്യക്തിത്വം അദ്ദേഹത്തിനുണ്ടായിരുന്നു. കോടതിയിൽ  അദ്ദേഹത്തിൻറെ വിസ്താര വേളയിലും പ്രായാധിക്യം കാരണം മാനസിക പരിഭ്രമം വ്യക്തമായി കാഴ്ചക്കാർക്ക് കാണാമായിരുന്നു.  ഇന്നു പറയുന്നത് മറ്റൊരു ദിവസം വേറൊരു തരത്തിൽ  പറയുന്ന സ്വഭാവ വിശേഷം ഇദ്ദേഹത്തിന്റെ പ്രവർത്തന മണ്ഡലത്തിൽ തെളിഞ്ഞുകാണാം. പ്രതിയായിരുന്ന സമയത്ത് മാർതോമായ്ക്ക്    അനുകൂലമായി പറഞ്ഞ അദ്ദേഹത്തെ കോടതി സാക്ഷിയാക്കിയപ്പോൾ പറഞ്ഞതെല്ലാം വ്യത്യസ്തമായ രീതിയിൽ മാർതോമായ്ക്കെതിരായി ആയിരുന്നു. ന്യൂറോളജിയിലെ ആധികാരികമായ ഡോക്ടർ എന്ന നിലയിൽ  അദ്ദേഹത്തിന്റെ സാക്ഷിമൊഴികൾ കോടതിയ്ക്ക് വിശ്വസിനീയവുമായിരുന്നുപ്രതിയായിരുന്നപ്പോൾ പറഞ്ഞതെല്ലാം പാടെ തള്ളി കളയുകയും ചെയ്തു.

ഗിൽമാൻ 1977- മിഷിഗണ്  യൂണിവേഴ്സിറ്റിയിൽ ന്യൂറോളജി  പ്രൊഫസറുടെ ചുമതല വഹിച്ചിരുന്നു. ന്യൂറോളജി  ഡോക്ടറായിരുന്ന ഗില്മാന്റെ ജീവിതം എന്നും മാനസിക പാളീച്ചകൾ  നിറഞ്ഞതായിരുന്നു. ദുഖകരമായ അനുഭവങ്ങൾ അദ്ദേഹത്തിനു ധാരാളമുണ്ട്. 1980-  അദ്ദേഹത്തെ  ആദ്യ ഭാര്യ ഉപേക്ഷിച്ചുപോയി. മൂത്ത മകനായ 'ജെഫ്' ഒരു മാനസിക രോഗിയായി മാറി. 1983- അമിതമായ ഗുളികകൾ കഴിച്ച് 'ജെഫ്' ആത്മഹത്യ ചെയ്തു. ജെഫിന്റെ മരണ ശേഷം നിരാശനായ അദ്ദേഹം  ജോലി രാജി വെച്ചു. 1984-  രണ്ടാമതും വിവാഹം കഴിച്ചു. ആദ്യത്തെ വിവാഹത്തിൽ ജനിച്ച മകൻ  'റ്റോടും' അദ്ദേഹത്തെ ഉപേക്ഷിച്ചു പോയി.


ഗിൽമാൻ യൂണി വേഴ്സിറ്റി  പ്രൊഫസറെന്നതിലുപരി  ജി.എൽ.സി എന്ന കമ്പനിയുടെ മെഡിക്കൽ സ്റ്റോക്ക് സംബന്ധിച്ച കണ്‍സൾ ട്ടന്റും ആയിരുന്നു. അങ്ങനെ  മെഡിക്കൽ  സ്റ്റോക്ക്  ഉപദേശകനെന്ന നിലയിൽ  മാർതോമായിൽ നിന്നും ഒരിയ്ക്കൽ അദ്ദേഹത്തിനു ഒരു ടെലഫോണ്‍  വന്നുമെഡിക്കൽ സംബന്ധമായി സ്റ്റോക്കുകൾ കൈകാര്യം ചെയ്യാൻ അദ്ദേഹം കോഹന്റെ കമ്പനിയിൽ നിയമിതനായ വിവരവും ഡോക്ടർ  ഗിൽമാനെ അറിയിച്ചു ഗവേഷണത്തിലിരിക്കുന്ന 'ബാപി ' യെ പ്പറ്റിയും  അല്സാമെഴ്സ് രോഗത്തെപ്പറ്റിയും അദ്ദേഹമന്ന് സംസാരിച്ചിരുന്നു. മാർതോമായുടെ അമ്മയും ഭാര്യയും ഡോക്ടർമാരായതുകൊണ്ട് പ്രായോഗിക ജീവിതത്തിനു വേണ്ട സാമാന്യ മെഡിക്കൽ വിവരങ്ങൾ അദ്ദേഹത്തിനറിയാമായിരുന്നു. മാർതോമയ്ക്ക് അല്സാമെഴ്സ് രോഗത്തെപ്പറ്റി സംസാരിക്കാൻ ധാരാളമുണ്ടായിരുന്നു. ചെറുപ്പകാലങ്ങളിൽ സ്കൂളിൽ പഠിക്കുന്ന കാലത്ത് ഹോസ്പ്പിറ്റലുകളിൽ ചാരിറ്റബിൾ സംഘടനയ്ക്കായി കാന്റി(candy) വിൽക്കാൻ പോവുന്ന കാര്യവും  മാർതോമ്മാ   ഗിൽമാനോട് സംസാരിച്ചിട്ടുണ്ട്.    

മാർതോമാ എസ്.എ. സിയിൽ വരുന്നതിനു മുമ്പ് സിരിയോസ് ക്യാപ്പിറ്റൽ മാനേജ്മെന്റ് എന്ന ചെറിയ കമ്പനിയിലായിരുന്നു ജോലി ചെയ്തിരുന്നത്. പോർട്ട് ഫോളിയോ മാനേജരെന്ന നിലയിൽ മാർതോമയുടെ ഫ്രൊഫഷണൽ വളർച്ചയ്ക്ക് എസ്.എ.സി കമ്പനി അനുയോജ്യമായ സ്ഥലമെന്നും അദ്ദേഹം വിചാരിച്ചു. കമ്പനിക്ക് തുടർച്ചയായി ലാഭമുണ്ടാക്കുന്നവർ അവിടെ പെട്ടെന്നു പണക്കാരാകും. കമ്പനിയ്ക്ക് നഷ്ടമുണ്ടാക്കുന്ന സമയം അവിടെനിന്നു പുറത്താകുകയും ചെയ്യും. വളരെ കഴിവും പ്രാപ്തിയുമുള്ളവരെയും അക്കാദമിക്ക് നിലവാരം നോക്കിയുമേ അവിടെ ജോലിക്കായി നിയമിക്കുകയുള്ളൂ. മാർതോമയെ സംബന്ധിച്ച് അദ്ദേഹത്തിന് ഡ്യൂക്ക് യൂണിവേഴ്സിറ്റിയിൽ നിന്ന് ഡിഗ്രീയുണ്ടായിരുന്നു. അനേക വർഷങ്ങൾകൊണ്ട് വളരെയധികം   അദ്ധ്വാനഫലമായി അല്സേമഴ്സിനെ സംബന്ധിച്ചുള്ള പേപ്പറുകളും ഹാർവാർഡ് യൂണിവെഴ്സിറ്റിയിൽ തയാറാക്കിയിരുന്നു.നിയമഡിഗ്രിയ്ക്ക് ഡോക്ടറെറ്റിന് പഠിക്കാൻ ഹാർവാർഡു യൂണിവേഴ്സിറ്റിയിൽ തുടക്കമിട്ടെങ്കിലും പൂർത്തിയാക്കാൻ സാധിച്ചില്ല. പിന്നീടദ്ദേഹം സ്റ്റാൻഫോർഡിൽനിന്ന് എം.ബി.എ. ബിരുദമെടുത്തു. എസ്.ഏ. സി യുടെ പുരോഗതിക്കായി മാർതോമ അതീവ ഗവേഷണ ചാതുരിയും കഠിനാധ്വാനിയുമായിരുന്നു. അവിടെ ജോലിയെടുത്ത നാളുമുതൽ അദ്ദേഹത്തെ ആകർഷിച്ചത് 'ബാപി' യുടെ പുരോഗതിയായിരുന്നു. ആ ഡ്രഗുമായി ബന്ധപ്പെട്ട അനേകം ഡോക്ടർമാരുമായി അദ്ദേഹം സംസാരിച്ചു. ക്ലിനിക്കൽ പരീക്ഷണങ്ങളുടെ പുരോഗതിയെപ്പറ്റി പറയുവാൻ ഡോക്ടർമാർ തയാറായിരുന്നില്ല. ഗില്മാനും മാർതോമായുമായുള്ള സംഭാഷണത്തിന്റെ വെളിച്ചത്തിൽ അഞ്ചുമില്ല്യൻ ഡോളർ വിലയുള്ള 'ബാപി'യുടെ സ്റ്റോക്ക് എസ്.എ .സി. വാങ്ങിക്കാൻ തയാറായി.    


'ന്യൂയോർക്കറെന്ന' അമേരിക്കൻ വാരികയിലെ ഒരു ലേഖകനും റോസ് മേരിയുമായുള്ള അഭിമുഖ സംഭാഷണംത്തിൽ റോസ് മേരി മനസു തുറന്ന് സംസാരിക്കുന്നുണ്ട്. റോസ് മേരി പറയുന്നു, "മാത്യൂ ഒരിക്കലും തന്റെ ജോലികൾ സ്വയമായിട്ടായിരുന്നില്ല ചെയ്തിരുന്നത്. ഓരോ തീരുമാനവും എടുക്കുന്നത് സഹപ്രവർത്തകരും ബോസുമാരുമായി ആലോചിച്ച് ഒരു ഗ്രൂപ്പിന്റെ പിന്തുണയോടെയായിരുന്നു. വിശ്രമമില്ലാതെ സദാസമയവും ഏഴുതരം ജോലി ചെയ്യണമായിരുന്നു. രാവിലെ നാലുമണിക്കെഴുന്നേൽക്കും. യൂറോപ്യൻ മാർക്കറ്റ് ശ്രവിച്ചു കഴിഞ്ഞ് ന്യൂയോർക്ക് മാർക്കറ്റ് ക്ലോസ് ചെയ്യുന്നവരെ ജോലി ചെയ്തുകൊണ്ടിരുന്നു. വിജയകരമായി കൈകാര്യം ചെയ്യാമായിരുന്ന മറ്റനേക സ്റ്റോക്കുകളുണ്ടായിരുന്നെങ്കിലും 'ബാപി' യായിരുന്നു അദ്ദേഹത്തിൻറെ പ്രതീക്ഷകൾ മുഴുവനും. ഒരു പോർട്ട്‌ഫോളിയോ മാനേജരെന്ന നിലയിൽ ഉയർച്ചകളും താഴ്ചകളുമുണ്ടാകും. ഓരോതരം സ്റ്റോക്കുകളും അവരുടെ കുഞ്ഞുങ്ങളാണ്. അതിനെ പരിപോഷിപ്പിച്ച് വളർത്തിക്കൊണ്ടിരിക്കണം. സ്റ്റോക്കിന്റെ വളർച്ചയെപ്പറ്റിയും പുരോഗതിയെപ്പറ്റിയും അന്വേഷിക്കുകയും ഗവേഷണം നടത്തുകയും ചെയ്യുകയെന്നത് കമ്പനിയുടെ താൽപര്യവും സ്വന്തം പ്രൊഫഷണിലസത്തിന്റെ വളർച്ചക്കുമാവശ്യവുമാണ്. ഗില്മാനും മാർതോമായുമായി 42 അഭിമുഖ സംഭാഷണങ്ങൾ നടന്നതായി കോടതിയിൽ സാക്ഷി പറഞ്ഞിട്ടുണ്ട്. കൂടാതെ അനേക ഡോക്ടർമാരോടും സംസാരിച്ചിട്ടുണ്ട്. അവരാരും 'ബാപി'യുടെ പരാജയത്തെപ്പറ്റിയോ പാർശ്വഫലങ്ങളെപ്പറ്റിയോ അദ്ദേഹത്തോട് സംസാരിച്ചതായി അറിവില്ല.  

 1974- ഫ്ലോറിഡായിൽ മെറിറ്റ്  ഐലൻഡിൽ മാർതോമാ ജനിച്ചു. അജയ മാത്യൂ തോമസെന്നായിരുന്നു അദ്ദേഹത്തിന്റെ ആദ്യത്തെ പേര്. മാത്യൂവിന്റെ പിതാവ് അവിടെ ഡ്രൈ ക്ലീനിംഗ് ബിസിനസ് നടത്തിയിരുന്നു. മകന്റെ പഠനത്തിലും അക്കാഡമിക്ക്  വളർച്ചയിലും  അതി കർശനക്കാരനായിരുന്നു. ഏതെങ്കിലും വിഷയത്തിൽ മകന് 'ബി' ഗ്രേഡായാൽ  അപ്പനു സഹിക്കുമായിരുന്നില്ല. ആദികുടിയേറ്റക്കാരായ ഭൂരി ഭാഗം മാതാപിതാക്കളും മക്കൾ ഹാർവാർഡിൽ പഠിക്കണം അല്ലെങ്കിൽ ഡോക്ടറാകണമെന്ന ചിന്താഗതിക്കാരായിരുന്നു.  മൂത്ത മകനായ  'അജയ' എന്ന' മാർതോമാ'  ഹാർവാർഡിൽ പഠിക്കണമെന്നത്  അദ്ദേഹത്തിന്റെ സ്വപ്നമായിരുന്നു.   മാർതോമാ, ഹൈസ്കൂൾ പാസായത് 'എ' ഗ്രേഡോടെ ഒന്നാമനായിട്ടായിരുന്നു. എങ്കിലും അന്ന് തെരഞ്ഞെടുത്തത് ഡ്യൂക്ക് യൂണിവെഴ്സിറ്റിയായിരുന്നു. ഡ്യൂക്ക് യൂണിവെഴ്സിറ്റിയിൽ പഠിക്കുന്ന കാലത്തും അൽസെമെഴ്സിനെ സംബന്ധിച്ചുള്ള മെഡിക്കൽ പഠനത്തിനായി വോളണ്ടീയർ ജോലി ചെയ്യുമായിരുന്നു. പഠിച്ചു മിടുക്കനായി ജീവിതത്തിന് അർത്ഥവും വ്യക്തിപ്രഭാവമുള്ളവനുമായി വളരണമെന്ന തീവ്രമായ ഉൽക്കർഷേച്ഛ എന്നുമദ്ദേഹത്തെ നയിച്ചിരുന്നു. ഹാർവാർഡ്  യൂണിവേഴ്സിറ്റിയിൽ  പഠിക്കുന്ന കാലത്ത് അദ്ദേഹത്തിൻറെ  പി.എച് ഡി. തിസീസിന്റെ അഡ്വൈസർ ഡോക്ടർ റൊണാള്ഡ്  ഗ്രീൻ  പറഞ്ഞത് "സ്വഭാവ ഗുണത്തിലും പഠനത്തിലും അർപ്പണബോധത്തിലും ഒരുപോലെ മികവു പ്രകടിപ്പിച്ചിരുന്ന മാത്യൂ മാർതോമയെ തന്റെ വളർത്തു പുത്രനാക്കാൻ ആഗ്രഹിക്കുന്നു"വെന്നായിരുന്നു.  (റെഫ. ന്യൂയോർക്കർ  പത്രം, ഒക്റ്റോബർ 3)   

സ്റ്റാൻഫോർഡിൽ പഠിക്കുമ്പോഴാണ് മാത്യൂ മാർതോമാ റോസ് മേരിയെന്ന പെണ്‍കുട്ടിയെ പരിചയപ്പെട്ടത്. പാലായിലെ പേരും പെരുമയുമുള്ള അതിപുരാതനമായ കുടുംബത്തിലെ അംഗമായ റോസ് മേരി മാതാപിതാക്കളോടൊപ്പം വളർന്നത്‌ ന്യൂ സെലെണ്ടിലും. റോസ് മേരി അന്ന് യൂ.എസ്സിൽ പ്രാക്റ്റീസ് ചെയ്യാൻ മെഡിക്കൽ ബോർഡിനു പഠിക്കുകയായിരുന്നു. മാർതോമായെ കണ്ടുമുട്ടിയതുമുതൽ അവർതമ്മിൽ അടുപ്പമാവുകയും ജീവിതപങ്കാളിയാക്കാൻ ആഗ്രഹിക്കുകയും ചെയ്തു. റോസ് മേരിയുടെ മാതാപിതാക്കൾ കേരളത്തിൽ വളർന്നെങ്കിലും ഉദ്യൊഗമായി മറുനാടുകളിലായിരുന്നതുകൊണ്ട് കൂടുതലും പാശ്ചാത്യ ചിന്താഗതിക്കാരായിരുന്നു. മാർതോമാ റോസ്മേരിയുടെ മാതാപിതാക്കളെ സ്വന്തം മാതാപിതാക്കളെപ്പോലെ ബഹുമാനിച്ചിരുന്നു. വ്യത്യസ്ത ക്രിസ്ത്യൻ വിഭാഗമായ ഒരു ഓർത്തോഡോക്സ് യുവാവുമായുള്ള വിവാഹം മാതാപിതാക്കൾ സമ്മതിക്കുമോയെന്നും റോസ് മേരിയുടെ മനസിനെ അന്ന് അലട്ടിയിരുന്നു. അവരുടെ മാതാപിതാക്കൾക്കും മാർതോമായെ വളരെയേറെ ഇഷ്ടമായിരുന്നു. അവർ പൂർണ്ണസമ്മതത്തോടെ ഈ വിവാഹം അംഗീകരിച്ചു. 2003-ൽ റോസ്മേരിയും മാർതോമായും ഓർത്തോഡോക്സ് ആചാരപ്രകാരം വിവാഹിതരായി. ജോലിസംബന്ധമായി കണക്റ്റിക്കട്ടിൽ താമസമാക്കിയ കാലം, ആദ്യത്തെ കുഞ്ഞു ജനിച്ചതുകൊണ്ട് റോസ് മേരി ജോലി നിറുത്തി. പിന്നീടു മാത്യുവിന്റെ തൊഴിലിനേയും സഹായിച്ചുകൊണ്ട് സന്തുഷ്ടമായ ഒരു കുടുംബജീവിതം നയിച്ചു. 

ഗില്മാനും മാർതോമായുമായുള്ള ബന്ധം കൂടുതലും ബൌദ്ധിക തലങ്ങളിലുള്ളതായിരുന്നു. അൽസേമാഴ്സിനെ സംബന്ധിച്ച വിവിധ തരം ഡ്രഗുകളെപ്പറ്റി  ചർച്ച ചെയ്യുമായിരുന്നു. അറിയാനുള്ള ജിജ്ഞാസ കാരണം മാർതോമായ്ക്ക് ഗിൽമാനെ കണ്ടുമുട്ടുമ്പോഴെല്ലാം അനേക ചോദ്യങ്ങളുമുണ്ടായിരുന്നു.  താൻ പഠിപ്പിക്കുന്ന  ബുദ്ധിമാന്മാരായ വിദ്യാർത്ഥികളെക്കാൾ  ബുദ്ധിശക്തിയിൽ  വളരെയേറെ മികച്ച വ്യക്തിയാണ് മാർതോമായെന്ന്  ഗില്മാൻ പറയുമായിരുന്നു.  2010 - മാർതോമായ്ക്ക് എസ്. .സി കമ്പനിയിൽനിന്നും പണം നഷ്ടപ്പെടുകയാണുണ്ടായത്. വർഷം ജോലിയും നഷ്ടപ്പെട്ടു. അതിനു ശേഷം മാർതോമാ കുടുംബം 1.9  മില്ല്യൻ ഡോളറോളം വില വരുന്ന മനോഹരമായ ഒരു വീട് ഫ്ലോറിഡായിൽ വാങ്ങിച്ചു.  കൂടാതെ 'മാത്യൂ റോസ് മേരി'യെന്ന ഒരു ജീവകാരുണ്യ ഫൗണ്ടേഷനും സ്ഥാപിച്ചു. പഠിക്കുന്ന കാലങ്ങളിലും മാത്യു ജീവ കാരുണ്യ പ്രവർത്തനങ്ങളിൽ തൽപ്പരനായിരുന്നു. ഒരു മില്ല്യൻ ഡോളറിൽ കൂടുതൽ ജീവ കാരുണ്യത്തിനായി നല്കിയിട്ടുണ്ടെന്നും റോസ് മേരി അവകാശപ്പെടുന്നു.   

2011 നവംബർ  രണ്ടാം തിയതി മാർത്തോമാ  സായംകാലത്തെ സവാരി കഴിഞ്ഞു മടങ്ങിവരവേ  അദ്ദേഹത്തെ  കാത്ത് രണ്ടു എഫ്.ബി.. ഉദ്യോഗസ്ഥർ  വീടിനു പരിസരത്തുണ്ടായിരുന്നു. രണ്ടു പേരും സ്റ്റീഫൻ കോഹന്റെ രഹസ്യവിവരങ്ങൾ അന്വേഷിക്കാൻ വന്നവരായിരുന്നു.  'മാർക്ക്  തിരുത്തി താങ്കൾ ഹാർവാർഡ്  യൂണിവേഴ്സിറ്റിയിൽ അഡ്മിഷൻ നേടിയില്ലേ'യെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ  മാർതോമാ ഉടനടി ബോധരഹിതനാവുകയാണുണ്ടായത്

മാർതോമാ  ഹാർവാർഡ്  യൂണിവേ ഴ്സിറ്റിയിൽ  നിയമ പഠനത്തിന് അഡ്മിഷൻ മേടിച്ചപ്പോൾ അതിലേറ്റവുമധികം സന്തോഷിച്ചത് അദ്ദേഹത്തിൻറെ പിതാവായിരുന്നു.  അവിടെ  മാർതോമാ  ലോ ആൻഡ് ടെക്കനോളജി  മാസികയുടെ എഡിറ്ററായിരുന്നു.  യൂണി വേഴ്സിറ്റിയിൽ  സൊസൈറ്റി ആൻഡ് ലോ ഫൌണ്ടേഷന്റെ സ്ഥാപകരിൽ ഒരാളുമാണ്. വർഷം അദ്ദേഹം ജുഡീഷ്യൽ  ക്ലർക്ക് ഷിപ്പിനുള്ള  അപേക്ഷ അയച്ചിരുന്നു. എന്നാൽ അവിടെ ഒരു ജഡ്ജിയുടെ ക്ലർക്ക് മാർതോമായുടെ  ഡ്യൂക്ക് യൂണി വേഴ്സിറ്റിയിലെ കൃത്രിമത്വം   കാണിച്ച  മാർക്കിന്റെ കോപ്പി  കണ്ടെത്തി.  രണ്ടു 'ബി' യുള്ളതിൽ '' യായി തിരുത്തിയിരിക്കുന്നു. മാർതോമാ അറ്റോർണിയെ വെച്ച് പ്രതികരിച്ചെങ്കിലും യൂണി വേഴ്സിറ്റിയിൽ   നിന്നും പുറത്താക്കുകയാണുണ്ടായത്.   ഇതിൽ മാർതോമ്മയുടെ വിശദീകരണം മറ്റൊരു തരത്തിലാണ്. അദ്ദേഹം ട്രാൻസ് ക്രിപ്റ്റ് തിരുത്തിയത് യൂണിവേഴ്സിറ്റി അഡ്മിഷനു വേണ്ടിയല്ലായിരുന്നു. മാതാപിതാക്കളുടെ ചോദ്യ ശരങ്ങളിൽനിന്നും രക്ഷപ്പെടാനായിരുന്നു. 'ബി' ഗ്രേഡു  കാണിച്ചാൽ മാതാപിതാക്കളുടെ വഴക്കു കിട്ടുമായിരുന്നു. അവരുടെ വികാരങ്ങളെ മാർതോമാ ഭയപ്പെട്ടിരുന്നു. അന്ന് എന്തോ ആവശ്യത്തിന്  മാർതോമായ്ക്ക് യാത്ര ചെയ്യണമായിരുന്നു. അദ്ദേഹത്തിൻറെ ഇളയ സഹോദരനോട് തന്റെ അഡ്മിഷനുള്ള   പൂരിപ്പിച്ച അപ്പ്ളിക്കേഷൻ തയാറാക്കാനും പറഞ്ഞു. എന്നാൽ അദ്ദേഹത്തിന്റെ സഹോദരൻ തിരുത്തിയ മാർക്ക് ലിസ്റ്റിന്റെ  ട്രാൻസ്ക്രിപ്റ്റാണ്   കൂടെ അയച്ചത്. യൂണിവേഴ്സിറ്റിയുടെ  തീരുമാനത്തിനെതിരെ കോടതിയിൽ വക്കീലിനെ വെച്ച് വാദിച്ചെങ്കിലും വിജയിച്ചില്ല.  മാതാപിതാക്കളെയും സഹോദരനെയും ഇതിനായി വിസ്തരിച്ചിരുന്നു. സംഭവം മാർതോമായെ സംബന്ധിച്ച് തികച്ചും അപമാനമായിരുന്നു. കൂട്ടുകാരോടും മറച്ചു വെച്ചു. റോസ്മേരിയെ  കണ്ടുമുട്ടിയ നാളുകളിലും രഹസ്യമായി തന്നെ മനസ്സിൽ സൂക്ഷിച്ചു. ഹാർവാർഡ്  സംഭവം എന്നും   പേടി സ്വപ്നവുമായിരുന്നു. എസ് സി യിൽ ചേർന്ന കാലത്തും കമ്പനി കണ്ടുപിടിക്കുമോയെന്നും പേടിയുണ്ടായിരുന്നു. സംഭവം കമ്പനിക്ക് അറിയാമായിരുന്നെങ്കിലും കമ്പനി വിവരം പുറത്തു വിട്ടില്ല.


മാർതോമായ്ക്ക് ബോധം തെളിഞ്ഞപ്പോൾ 2008-ലെ എസ്. .സി. യുമായുള്ള സ്റ്റോക്ക്  വിവാദങ്ങൾ എഫ്.ബി.. യ്ക്ക് അറിയാമായിരുന്നുവെന്ന് വന്ന ഉദ്യോഗസ്ഥർ പറഞ്ഞു. എഫ്. ബി.. ഉദ്യോഗസ്ഥൻ മാർതോമായോടായി പറഞ്ഞു,  'നിന്റെ ശേഷിച്ച ജീവിതം നാശത്തിലേക്കാണ് പോവുന്നത്. നിനക്കുള്ള എല്ലാ സുഹൃത്തുക്കളും നഷ്ടപ്പെടും. നിന്റെ വളർന്നുവരുന്ന മക്കൾ നിന്നെ വെറുക്കും. കാരണം ശേഷിച്ച ജീവിതം മുഴുവൻ നിനക്കിനി  ജയിലിൽ കഴിയേണ്ടി വരും. നീ ഞങ്ങളോട് സഹകരിച്ചില്ലെങ്കിൽ സർക്കാർ നിന്നെ ഒന്നുമില്ലാതാക്കും. ഞങ്ങൾക്കു  വേണ്ടത് സ്റ്റീവൻ കോഹനും ഗില്മാനും നീയുമൊന്നിച്ചു നടത്തിയ 'ബാപി' രഹസ്യങ്ങൾ ചോർത്തിയ കഥകളാണ്." ഇതെല്ലാം കേട്ടിട്ടും മാർതോമാ ഉത്തരം പറയാതെ നിശബ്ദനായി നിന്നതേയുള്ളൂ. 

എഫ്.ബി.ഐ. ഉദ്യോഗസ്ഥർ ഗില്മാനെ ചോദ്യം ചെയ്തപ്പോഴും താനാർക്കും, മാർതോമായ്ക്കും  'ബാബി'യുടെ രഹസ്യം ഒരിക്കലും ചോർന്നു കൊടുത്തില്ലെന്നു പറഞ്ഞു.  പിന്നീട് അദ്ദേഹത്തിൻറെ പേരിൽ കേസെടുക്കുകയില്ലെന്നും പ്രതിയാക്കാതെ സാക്ഷി മാത്രമേയാക്കൂള്ളൂവെന്നു പറഞ്ഞപ്പോൾ ഗില്മാന്റെ അഭിപ്രായങ്ങൾക്കും മാറ്റം വന്നു. അദ്ദേഹം പറഞ്ഞു, "ഞാൻ എന്റെ സഹപ്രവർത്തകരെ ചതിച്ചു. എന്നെയും എന്റെ യൂണിവേഴ്സിറ്റിയെയും. എഫ്.ബി. ഉദ്യോഗസ്ഥൻ പറഞ്ഞു,  "അങ്ങു  ഭയപ്പെടേണ്ടാ, വൻ മണൽകൂമ്പാരത്തിലെ ഒരു തരിപോലെയെ താങ്കളിൽ ഞങ്ങൾ കുറ്റം കാണുന്നുള്ളൂ. ഒരു ബലഹീനമായ നിമിഷത്തിൽ അറിയാതെ വന്ന വാക്കു പിഴവാണെന്നും കരുതിയാൽ മതി. ഗില്മാന്റെ പേരിൽ കേസെടുക്കില്ലന്നുള്ള ഉറപ്പിൽ സർക്കാരിനോട് സഹകരിക്കാമെന്നും  ഉറപ്പു കൊടുത്തു. അവർക്കു വേണ്ടത് യഥാർത്ഥ കുറ്റവാളിയെയാണെന്നും പറഞ്ഞു. ഗില്മാനിൽ നിന്നും കിട്ടിയ വിവരങ്ങളനുസരിച്ചാണ് മാർതോമായെ  തേടി അന്വേഷണം ആരംഭിച്ചത്.   



മാർതോമാ ഒന്നിനും സഹകരിക്കുന്നില്ലന്നറിഞ്ഞപ്പോൾ കുഞ്ഞുങ്ങളുടെ മുമ്പിൽ അദ്ദേഹത്തിന്റെ കൈകളിൽ വിലങ്ങു വെച്ച് അറസ്റ്റു ചെയ്തു. ആഗോള ഫിനാൻഷ്യൽ ലോകവും നിയമജ്ഞരും ഒന്നുപോലെ ഒരു ചോദ്യം ചോദിക്കുന്നു, "എന്തുകൊണ്ട്മാർതോമാ രക്ഷപെടാൻ പഴുതുകളുണ്ടായിട്ടം  താൻ കുഴിച്ച കുഴിയിൽ താൻ തന്നെ ചാടുന്നു"  ഒരു പക്ഷെ  ചെയ്യാത്ത കുറ്റത്തിന് കോഹനെ  ഒറ്റുകൊടുക്കാൻ മാർതോമായ്ക്ക് താല്പര്യമില്ലായിരിക്കാം.  കോഹൻ, ട്രോപ്പിക്കൽ രാജ്യങ്ങളിൽ  പലതരം അക്കൗണ്ടുകൾ മാർതോമായ്ക്ക് തുറക്കുമെന്ന്  ചിലർ പറയുന്നു. അദ്ദേഹം അത്ര ബുദ്ധി മോശം കാണിക്കുമോ? ബ്ലാക്ക് മെയിൽ ചെയ്യാൻ  തനിക്കു നേരെ സ്വയം തോക്കിൽ വെടിമരുന്നു നിറയ്ക്കാൻ അദ്ദേഹം തയാറാകുമോ?  


റോസ് മേരിയെ സംബന്ധിച്ച് മാർതോമായുമായി വേർപെട്ട് ജീവിക്കുന്നതിനു ചിന്തിക്കാൻപോലും അവർക്കു കഴിയുന്നില്ല. ബോസ്റ്റണിൽ മെഡിക്കൽ റസിഡൻസിയിലായിരുന്ന കാലത്തേയ്ക്കും അവരുടെ ഓർമ്മകൾ ഓടിപാഞ്ഞു." ണ്‍ കോളുള്ള രാത്രികാലങ്ങളിൽ താൻ ഒറ്റയ്ക്കെന്നുള്ള ചിന്തകൾ മാർതോമായെ   അലട്ടിയിരുന്നതുകൊണ്ട് . ഹോസ്പിറ്റലിൽ തനിയ്ക്കന്നു കൂട്ടുനൽകാൻ  വരുമായിരുന്നു.  അദ്ദേഹം ഞങ്ങളുടെ രണ്ടു കുടുംബങ്ങളുടെയും പ്രിയങ്കരനാണ്.  ഞങ്ങളുടെ ഇരുകൂട്ടരുടെയും മാതാപിതാക്കളുടെ  കലങ്ങി തെളിഞ്ഞ കണ്ണുകളിലേക്ക് നോക്കൂ. അവരുടെ ഹൃദയങ്ങൾ ഇപ്പോഴും പൊട്ടി കരയുന്നതായി കാണാം.  'അവനു വേണ്ടി ഞാൻ ഇരുമ്പഴികളിൽ  കിടന്നുകൊള്ളാമെന്ന്' മാത്യൂവിന്റെ അമ്മ  പറയും. ഞാനും ഇതുപോലെ മാത്യുവിനോട് പലപ്പോഴും പറഞ്ഞിട്ടുണ്ട്. മുലയൂട്ടി വളർത്തിയ ആ പാവം  അമ്മയുടെ കണ്ണുനീരിനു വില കൽപ്പിക്കാൻ സാധിക്കില്ല."



റോസ് മേരി തന്റെ കുടുംബ കഥകളും പറയാൻ തുടങ്ങി. "എന്റെ മുത്തച്ചൻ ഗാന്ധിജിയോടൊപ്പം സമരം ചെയ്ത ധീരനായ ഒരു സേനാനിയായിരുന്നു. ജയിലറകളിലെ  കാരിരുമ്പിനുള്ളിൽ  അനേക വർഷങ്ങൾ ചിലവഴിച്ചു.  ബ്രിട്ടീഷ് പതാകയെ വന്ദിക്കാത്തതിന്  ജയിലിനുള്ളിൽ ശിക്ഷകൾ വേറെയും കിട്ടിയിരുന്നു.   കോളറാ പിടിപെട്ട്  ഭേദമാകാത്തവണ്ണം  മരിക്കുംവരെ  എന്റെ മുത്തച്ചൻ അവശതയനുഭവിച്ചിരുന്നു. " റോസ് മേരിയുടെ അമ്മ ജഡ്ജ് ഗാർഡപ്പായ്ക്കെഴുതി. " മാത്യൂ   അവന്റെ ഭാര്യ റോസ് മേരിക്കെന്നും  അവളുടെ മുത്തച്ഛന്റെ ധൈര്യം കൊടുത്തുകൊണ്ട്  സമാശ്വസിപ്പിക്കാറുണ്ട്. മഹത്തായ ആദർശത്തിനുവേണ്ടിയും സത്യത്തിനു വേണ്ടിയും അവളുടെ മുത്തച്ഛൻ യാതനകളനുഭവിച്ചു. അതുപോലെ മാത്യുവും ഒരു തത്ത്വത്തിനു വേണ്ടി നിലകൊള്ളുന്നു. സത്യം  നിഷ്കളങ്കനായ  അവനിൽ പതിഞ്ഞിരിക്കുന്നു."


ഭാവിയിലേക്ക് ഇനിയെന്തെന്ന ഒരു റിപ്പോർട്ടറുടെ  ചോദ്യത്തിന് റോസ് മേരി ഒരു നിമിഷം ചിന്താമഗ്നയായി കണ്ടു. കരഞ്ഞുകൊണ്ട് "എനിക്കതിന് ഉത്തരമില്ലായെന്നു പറഞ്ഞു. ഇന്നെന്റെ ലക്ഷ്യം അതിനുത്തരം കണ്ടുപിടിക്കുകയെന്നതാണെന്ന് നിങ്ങൾക്കെല്ലാമറിയാം.  അതിനായി ഞാൻ പ്രാർത്ഥിക്കുകയും ചെയ്യുന്നു. എന്റെ കുഞ്ഞുങ്ങൾക്കു ജന്മം നല്കിയത്  പ്രിയപ്പെട്ട നാടാണ്. മറ്റെല്ലാ കുടിയേറ്റക്കാരെപ്പോലെ ഞാനും അമേരിക്കായെന്ന സുന്ദരമായ സ്വപ്നഭൂമിയിൽ വന്നെത്തി.  ഞാൻ സ്വീകരിച്ചതായ   നാട് അതിനുള്ള അവസരം ഒരുക്കിതരട്ടെ. രാജ്യത്തിന്റെ മക്കളായി ഞങ്ങൾക്കും അന്തസായി ജീവിക്കണം. ഞാൻ ആഗ്രഹിക്കുന്നത് അതിമോഹമോ?


മാർതോമായുടെ  മയാമിയിലുള്ള ജയിൽ വാസം അടുത്ത മാസം നവംബറിൽ തുടങ്ങും. റോസ് മേരിയോട് എങ്ങനെയാണ് കുഞ്ഞുങ്ങളുമായുള്ള ഇനിയുള്ള ജീവിതമെന്നു ചോദിച്ചപ്പോൾ അവർ പറഞ്ഞു, "എനിക്കറിയത്തില്ല" എന്റെ കുഞ്ഞുങ്ങൾ ഒമ്പതും ഏഴും അഞ്ചും വയസുള്ളവരാണ്. ഡാഡി ജയിലിലേക്കു പോകുന്നുവെന്ന് അവർക്കറിയാം. ഞാനൊരു സ്ത്രീയെന്ന നിലയിൽ  എന്റെ ജീവിതമിനി എങ്ങോട്ടെന്നു  മനസിലാക്കാൻ ബുദ്ധി മുട്ടുണ്ട്.  ഭർത്താവിന്റെ കുടുംബങ്ങളിൽ നിന്നോ എന്റെ കുടുംബത്തിൽനിന്നോ അവർക്കിനി കൊടുക്കാനൊരു സമ്പാദ്യവുമില്ല.  മുമ്പോട്ടുള്ള നിലനില്പ്പിന് നാളേയ്ക്കായി സ്റ്റീവ് കോഹനുമായി സംസാരിക്കാൻ ഞങ്ങളില്ല. ഒരിക്കലുമില്ല. ഒരിക്കലുമില്ലായിരുന്നു. ഇനി ഒരിക്കലുമുണ്ടാവില്ല. 


EMalayalee:  http://emalayalee.com/varthaFull.php?newsId=87265

1 comment:

  1. ശ്രീ പറമുണ്ടയിൽ ദേവസ്യാ സാറിനെപ്പറ്റി ഇന്നത്തെ തലമുറയിലുള്ളവർ അധികമാളുകളും കേട്ടിട്ടുണ്ടാവില്ല.
    നാൽപ്പതുകളിൽ മഹാത്മാഗാന്ധിജിയോടൊപ്പം സ്വാതന്ത്ര്യസമരത്തിന്റെ മുന്നണിപ്പോരാളിയായി അദ്ദേഹവുമുണ്ടായിരുന്നു. ഭാരത സ്വാതന്ത്ര്യത്തെ ഒറ്റു കൊടുത്തവർപോലും പിന്നീട് അധികാരക്കസേരകളിൽ ഇരുന്നിട്ടുണ്ട്. ചിലർ സ്വാതന്ത്ര്യത്തെ മുതലാക്കി ഭരണം പാരമ്പര്യമായി കുടുംബസ്വത്താക്കി. എന്നാൽ, പറമുണ്ടയിൽ ദേവസ്യാ സാർ അവരിൽ നിന്നും വ്യത്യസ്തനായ തനിയൊരു ഗാന്ധിയനായിരുന്നു.
    അന്നത്തെ അദ്ദേഹത്തിൻറെ ജയിലിലെ സഹവാസികൾ പട്ടം താണുപിള്ള, സി. കേശവൻ, ടി.എം.വർഗീസ്, പറവൂര് ടീ.കെ. മുതലായ പ്രമുഖ നേതാക്കളായിരുന്നു. അവർക്കെല്ലാം 'എ' ക്ലാസ് ജയിലുകൾ നൽകിയപ്പോൾ ശ്രീ ദേവസ്യാ 'സി' ക്ലാസ് ജയിലിലെ ദുരിത ജീവിതം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. അവരെക്കാളും ദീർഘകാലം തുടർച്ചയായി ജയിലിലും കിടന്നിട്ടുണ്ട്. അന്നത്തെ നേതാക്കന്മാർ ജയിലിനു പുറത്ത് ആദർശധീരത പുലമ്പുമെങ്കിലും ജയിലിനുള്ളിൽ ബ്രിട്ടീഷ് ഏമാന്മാരുടെ നല്ല കുട്ടികളായിരുന്നു. അവിടെ വെച്ച് കോളറാ പിടിപെട്ടു മരിക്കുമെന്ന നില വന്നപ്പോഴാണ് ബ്രിട്ടീഷ് ജയിലിൽ നിന്നും ശ്രീ പറമുണ്ടയെ മോചിപ്പിച്ചത്.


    ശ്രീ പറമുണ്ട ജയിലിനുള്ളിൽ മറ്റുള്ളവരെപ്പോലെ അനുസരണയുള്ള നല്ല കുട്ടിയായിരുന്നില്ല. ജയിലിൽ കിടക്കുന്ന കാലത്ത് പ്രമുഖ നേതാക്കന്മാർ ബ്രിട്ടീഷ് പതാകയ്ക്കു ദേശീയ ഗീതം പാടുമ്പോൾ അധികാരികളെ പ്രകോപ്പിച്ചുകൊണ്ട് ആ വിപ്ലവകാരി പതാകയെ വന്ദിക്കാതെ അവരിൽനിന്നും മാറിനിന്നു. അതുമൂലം അദ്ദേഹത്തിനു ലഭിച്ചത് തുടർച്ചയായ പീഡനവും മൂന്നാം ക്ലാസ് ജയിലും മാരകമായ രോഗവുമായിരുന്നു. തിരുക്കൊച്ചിയിലെ ആദ്യത്തെ മന്ത്രിസഭയിൽ അദ്ദേഹത്തിൻറെ പേരുണ്ടായിരുന്നെങ്കിലും അനാരോഗ്യമൂലം അന്നത് അദ്ദേഹം വേണ്ടെന്നു വെക്കുകയാണുണ്ടായത്. ജയിലിൽനിന്നും കോളറാ പിടിപെട്ട് നിത്യരോഗിയായി തീർന്ന അദ്ദേഹത്തെ ആദികാല നേതാക്കന്മാർ പാടി പുകഴ്ത്തുമായിരുന്നു. സ്വാതന്ത്ര്യം മുതലാക്കി മറ്റുള്ളവർ മണിമന്ദിരങ്ങൾ പണിതപ്പോൾ ഒരു താമരപത്രവും സർക്കാരു പെൻഷനുംകൊണ്ട് അവസാനകാലം ആ പോരാളിയ്ക്കു തൃപ്തിപ്പെടേണ്ടി വന്നു. തന്റെ പിതാമഹനിൽ റോസ് മേരിയുടെ അഭിമാനം ഓരോ ഭാരതീയന്റെയും പ്രതിഫലനമാണ്. സ്വാതന്ത്ര്യത്തിന്റെ ആ വീര യോദ്ധാവിന് എന്റെയും പ്രണാമം.

    ReplyDelete

കൊറോണ: പ്രസിഡന്റ് ട്രംപിനെ കുറ്റപ്പെടുത്തുന്നത് ശരിയോ?

ജോസഫ് പടന്നമാക്കൽ കൊറോണ നമ്മുടെയെല്ലാം നിത്യ ജീവിതത്തിൽ ഭയം ജ്വലിപ്പിക്കുന്ന ഒരു മാരക രോഗമായി ലോകമെമ്പാടും അറിയപ്പെട്ടു കഴിഞ്ഞു. കാട്ടുത...