Tuesday, February 24, 2015

പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ രാജ്യഭരണവും നടപ്പിലാക്കിയ വാഗ്ദാനങ്ങളും


By ജോസഫ് പടന്നമാക്കൽ

രാഷ്ട്രീയ നേതാക്കൾ    ഓരോ തിരഞ്ഞെടുപ്പു വരുമ്പോഴും  വാചാലമായ വാഗ്ദാനങ്ങൾ ജനങ്ങൾക്ക് നല്കാറുണ്ട്. അത്തരം നേതാക്കന്മാരുടെ അർത്ഥമില്ലാത്ത വാചക കസർത്തുക്കൾ   ഭാരതം  സ്വതന്ത്രമായ കാലം മുതലുള്ളതാണ്. ശ്രീ  നരേന്ദ്രമോദിയും  അനേക  വാഗ്ദാനങ്ങൾ  ജനങ്ങൾക്ക്‌ നൽകിക്കൊണ്ടുതന്നെയാണ്  പ്രധാനമന്ത്രിയായി അധികാരത്തിലെത്തിയത്. സാധാരണ മോഹന വാഗ്ദാനങ്ങൾ നല്കി അധികാരക്കസേരയിൽ പിടിച്ചു പറ്റുന്നവർ ജനവിധിയെ മറന്നു കളയുകയാണ് പതിവ്.  എന്നാൽ ശ്രീ മോദി പ്രതിയോഗികളെ വെല്ലുന്ന വിധം  അസൂയാവഹമായ നേട്ടങ്ങൾ ഈ ചുരുങ്ങിയ ഭരണ  കാലയളവിനുള്ളിൽ  കൈവരിച്ചു കഴിഞ്ഞു.  ഒരു രാഷ്ട്രത്തെ സംബന്ധിച്ച് ഒരു വർഷമെന്നത്   ചെറിയൊരു  കാലഘട്ടമാണ്. അറുപതു വർഷങ്ങളിൽപ്പരം  രാജ്യം  ഭരിച്ചിരുന്ന   മുമ്പുണ്ടായിരുന്ന  അഴിമതി നിറഞ്ഞ   ഭരണകൂടങ്ങളെയും   ഭരണസംവിധാനങ്ങളെയും  മറന്നുകൊണ്ടാണ്  മോദിയ്ക്കെതിരായുള്ള  വിമർശകർ  രംഗത്ത് വന്നിരിക്കുന്നതെന്നും ഓർക്കണം.

പത്രങ്ങളും  മറ്റു വാർത്താ  മാധ്യമങ്ങളും  അദ്ദേഹത്തിന്റെ വസ്ത്ര ധാരണാരീതികളും ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യുന്നതിലെ കുറവുകളും  ആഘോഷിക്കാറുണ്ട്.  ഇന്ത്യൻ പ്രധാനമന്ത്രിയെ പരിഹസിക്കാൻ വിദേശ മാധ്യമങ്ങളും താല്പര്യം കാണിക്കാറുണ്ട്.  റക്ഷ്യയിലെയും ചൈനയിലെയും ജപ്പാനിലെയും ഭരണാധിപർ ദ്വിഭാക്ഷിയുടെ സഹായത്തിലാണ്  സാധാരണ ഇംഗ്ലീഷ് സംസാരിക്കാറുള്ളത്.  ഒരു ഭരണാധിപനെ സംബന്ധിച്ച് രാജ്യം ഭരിക്കാനായി സ്വന്തം മാതൃഭാഷ കൂടാതെ മറ്റൊരു വിദേശ ഭാഷ  അറിയണമെന്നില്ല. താറും പാച്ചി, അല്ലെങ്കിൽ അർദ്ധ യാചനകനെപ്പോലെ  മുണ്ടുമുടുത്ത്‌  അമേരിക്കൻ പ്രസിഡന്റുമാരുടെ   മുമ്പിൽ  ഇന്ത്യയുടെ ഒരു മന്ത്രി നിന്നാൽ ലാളിത്യമാവുകയില്ല. കൌപീനവും ധരിച്ച് പൊതുവേദിയിലിരിക്കുന്ന കാലം കഴിഞ്ഞു പോയി.  ഇത് ടെക്കനോളജി യുഗമാണ്.  ഗാന്ധിജിയുടെ കാലത്ത് ഭൂരിഭാഗം ഗ്രാമീണർക്കും അരവസ്ത്രങ്ങൾ  മതിയായിരുന്നു. ഇന്ന് അത്തരം വേഷങ്ങൾ രാജ്യാന്തര തലങ്ങളിൽ വെറുപ്പേയുണ്ടാക്കുകയുള്ളൂ. മോദിയുടെ  പ്രൌഢിയിലുള്ള  വേഷവിധാനങ്ങൾ  രാജ്യത്തിനൊരു പുതുമയായിരുന്നു. നെഹ്റു സ്റ്റൈൽ ഡ്രസ്സുകൾ പോലെ  മോദി സ്റ്റൈൽ വേഷങ്ങളും ഒരു പക്ഷെ ഫാഷൻ ലോകത്ത്  പ്രസിദ്ധിയും നേടാം.

ജനങ്ങൾക്കു  വേണ്ടിയുള്ള  സർക്കാർ,  ചെറിയ സർക്കാർ,   ഫലവത്തായ ഭരണം, സർക്കാരിന്റെ  പരിമിതമായ   നിയന്ത്രണം,  പരസ്പ്പര മുന്നേറ്റം എന്നിങ്ങനെയുള്ള മോദി തത്ത്വങ്ങൾ  അദ്ദേഹത്തിൻറെ  നയപ്രഖ്യാപന പ്രസംഗങ്ങളിൽ പ്രതിഫലിച്ചിരുന്നു. കോടികളുടെ മുടക്കുമുതലുള്ള  വ്യവസായസംരംഭങ്ങളുടെ  ചുമതലകൾ ജനങ്ങൾക്കു നൽകിക്കൊണ്ടുള്ള    ഒരു മുതലാളിത്ത വ്യവസ്ഥിതിയുള്ള ഭരണമായിരുന്നു മോദി  വാഗ്ദാനം ചെയ്തത്. എന്നും സോഷ്യലിസ്റ്റ് വ്യവസ്ഥിതിയിൽ അടിയുറച്ചു  വിശ്വസിച്ചിരുന്ന ഇന്ത്യയെ സംബന്ധിച്ച്   'ക്യാപ്പിറ്റലിസം' ഒരു വെല്ലുവിളിയായിരുന്നു. അഴിമതികളും ദാരിദ്ര്യവും സോഷ്യലിസത്തിന്റെ വിത്തുകളായിരുന്നു.  തെരുവുകളിൽ തൊഴിലില്ലാത്തവരുടെയും   വിശക്കുന്നവരുടെയും എണ്ണവും വർദ്ധിച്ചു. സമ്പത്ത് രാജ്യം ഭരിച്ച കൊള്ളക്കാരുടെയും  വൻകിട പ്രഭുക്കളുടെയും  വ്യവസായികളുടെയും നിയന്ത്രണത്തിലുമായി.    

സ്വാതന്ത്ര്യം നേടി 68 വർഷങ്ങൾ കഴിഞ്ഞിട്ടും  ജാതി വ്യവസ്ഥകൾ  ഇന്ത്യയ്ക്ക് ഇന്നും തലവേദനയാണ്.  മനുഷ്യനെ താണവനും വലിയവനുമായി  വേർതിരിച്ചിരിക്കുന്നതായി
കാണാം. തുല്യാവകാശങ്ങളോടു കൂടിയ സമത്വ സാഹോദര്യാധിഷ്ടിതമായ  ഒരു ഭാരതമാണ്  മോദി  സ്വപ്നം കാണുന്നത്.  നീതിയിലധിഷ്ടിതമായ    വിദ്യാഭ്യാസ സമ്പ്രദായം ഭാരതം മുഴുവൻ നടപ്പാക്കാനുള്ള പദ്ധതിയാണ്  ആവിഷ്ക്കരിച്ചിരിക്കുന്നത്.  അതിനായി സൗജന്യ വിദ്യാഭ്യാസ പദ്ധതികൾക്കും  തുടക്കമിട്ടു കഴിഞ്ഞു. അറിവും വെളിച്ചവും തീണ്ടിയിട്ടില്ലാത്ത അനേക ഗ്രാമങ്ങളിൽ  ധർമ്മസ്ഥാപനങ്ങളുടെ സഹായത്തോടെ ആയിരക്കണക്കിന് സ്കൂളുകളും ആരംഭിച്ചിട്ടുണ്ട്. അവിടെ പഠിക്കുന്നതിന്  ഫീസോ നികുതിയോ കൊടുക്കേണ്ടാ. ഭക്ഷണം, പുസ്തകങ്ങൾ, വസ്ത്രങ്ങളുൾപ്പടെ പഠിക്കുന്ന വിദ്യാർത്ഥികൾക്ക്  സർവ്വതും സൌജന്യവുമാണ്.  

 മോദിയുടെ മന്ത്രിസഭയിൽ  മുമ്പുള്ള സർക്കാരിനെക്കാളും അംഗസംഖ്യ വളരെ കുറവാണ്. ചെറിയ   സർക്കാരും  പരമാവധി  ഭരണ ചുമതലുകളും  ഈ  സർക്കാരിന്റെ   പ്രത്യേകതയാണ്. ക്യാപ്പിറ്റലിസ്റ്റ്  വ്യവസ്ഥാപിതമായ ഒരു സർക്കാരിനെയാണ്,  മോദി  മന്ത്രിസഭ നയിക്കുന്നത്.   പതിറ്റാണ്ടുകളായുള്ള  കോണ്‍ഗ്രസ് പാർട്ടിയുടെ സോഷ്യലിസ്റ്റ്  ചിന്താഗതികൾ  വാണിജ്യ മണ്ഡലങ്ങളെ തകർത്തിരുന്നു.  പഞ്ചവത്സര പദ്ധതികൾ പൊതുവെ പരാജയമായിരുന്നു  പാവപ്പെട്ടവരുടെ   ജീവിത നിലവാരങ്ങളിൽ കാര്യമായ  മാറ്റമൊന്നുമുണ്ടായില്ല.

മോദിയുടെ  ഭരണത്തിന്റെ  ആദ്യ ചുവടുവെപ്പുകളായി  വിദേശത്തും സ്വദേശത്തുമുള്ള    വ്യവസായപ്രമുഖരായി  ചർച്ചകൾ നടത്തിയിരുന്നു.  ബില്ല്യൻ കണക്കിന് ഡോളർ  വിദേശ മൂലധനം  നിക്ഷേപിക്കാൻ സാധിച്ചതുവഴി  രാജ്യത്തിന്റെ സാമ്പത്തിക തുലനാവസ്ത  വർദ്ധിപ്പിക്കാനും സാധിച്ചു.  പട്ടണങ്ങൾ പുരോഗതിയുടെ പാതയിൽ  വളരാൻ തുടങ്ങി.  പുതിയതായ റോഡുകളും ഹൈവേകളും വഴി രാജ്യത്തിന്റെ ആന്തരഘടനകൾക്കും (Infra Structure ) മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുന്നു. തൊഴിൽ മേഖലകളിൽ ആയിരങ്ങൾ പുതിയതായി  ജോലികളും കണ്ടുപിടിക്കാൻ തുടങ്ങി.  'വ്യവസായങ്ങൾ  നടത്തുന്ന ചുമതലകൾ  സർക്കാരിന്റെതല്ലെന്ന്'  പ്രധാന മന്ത്രി നരേന്ദ്ര മോദി  ചുരുങ്ങിയ കാലത്തെ ഭരണത്തെ വിലയിരുത്തികൊണ്ട് പറയുകയുണ്ടായി.

കഴിഞ്ഞ  മറ്റനേക പതിറ്റാണ്ടുകളിലെ  രാജ്യം ഭരിച്ച ഭരണകൂടങ്ങളെ അവലോകനം ചെയ്യുന്നുവെങ്കിൽ  പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ  ചുരുങ്ങിയ കാലയളവിലുണ്ടായ  നേട്ടങ്ങളെ  അഭിനന്ദിച്ചേ മതിയാവൂ. പാർലമെന്റിൽ  കാലു കുത്തുന്നതിനു മുമ്പ് കമിഴ്ന്നു വീണു നമസ്ക്കരിച്ച  മറ്റൊരു പ്രധാനമന്ത്രി ചരിത്രത്തിലില്ല.  ഹൃസ്വമായ   ഭരണകാലയളവുകളിൽ  രാജ്യാന്തര പ്രശ്നങ്ങളുമായി ഇത്രയധികം  വിദേശരാജ്യങ്ങൾ സന്ദർശിച്ച  മറ്റൊരു പ്രധാനമന്ത്രിയില്ല.  അതുപോലെ ചുരുങ്ങിയ സമയംകൊണ്ട്  ഏറ്റവും കൂടുതൽ വിദേശരാജ്യങ്ങളിലെ നേതാക്കന്മാരെ രാഷ്ട്രത്തിനുള്ളിൽ സ്വീകരിച്ചതും അദ്ദേഹം  മാത്രമാണ്.

ആഗോള സാമ്പത്തിക മുന്നേറ്റത്തിനനുസരിച്ച്   രാജ്യത്തിനുള്ളിലെ  സാമ്പത്തിക നിലവാരം  മെച്ചമായിരിക്കുന്നത് മോദിയുടെ ഭരണ കാലത്തിലെ അനുകൂലമായ ഒരു സ്ഥിതിവിശേഷമാണ്. വ്യാപാര ഉത്പന്ന വസ്തുക്കളുടെ വിലക്കുറവും കഴിഞ്ഞ ഒമ്പതു വർഷങ്ങളെക്കാൾ   വിലപ്പെരുപ്പം ചുരുങ്ങിയതും  സുലഭമായ ഭക്ഷണ വസ്തുക്കളുടെ കരുതലും  മോദി സർക്കാരിന് വിജയകരമായ  അന്തരീക്ഷം സൃഷ്ടിച്ചു.  സർക്കാരിനെ സംബന്ധിച്ച്  ആന്തരികവും  ബാഹ്യവുമായ വെല്ലുവിളികൾ അധികമൊന്നുമില്ലാഞ്ഞതും   നേട്ടങ്ങളായിരുന്നു.

" എക്കാലവും  ആരെയും കൂസ്സാക്കാത്ത  വ്യത്യസ്തനായ നരേന്ദ്ര മോദി  സ്വാഭിപ്രായങ്ങളെ  തുറന്നടിക്കാൻ  മടിയില്ലാത്ത,  എന്തും   മുഖത്തു നോക്കി  പറയുന്ന  പ്രഗത്ഭനായ  ഒരു നേതാവെന്നു "  ശ്രീ അദ്വാനി  പറയുകയുണ്ടായി.  സ്വച്ഛ ഭാരതത്തിനായി  മഹാത്മാ ഗാന്ധി ജനിച്ച ദിവസം തന്നെ  മോദി ചൂലുമായി നിരത്തിലിറങ്ങിയതും  ചരിത്രപരമായിരുന്നു. വൃത്തിഹീനമായ തെരുവുകൾ  ജനങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്ന സാമൂഹിക  പ്രശ്നമായും  അദ്ദേഹം കണ്ടു. അതുപോലെ മനുഷ്യ  സംസ്ക്കാരത്തിനുതന്നെ അപമാനമായ  തൊട്ടു കൂടായ്മയെയും മല മൂത്രങ്ങൾ എടുക്കുന്ന തോട്ടി ജോലികളെയും അവരുടെ പരിതാപകരമായ ജീവിത രീതികളെയും വിമർശിച്ചു. അത്തരം സമൂഹത്തിലെ ഉച്ഛനീചത്വങ്ങൾക്ക് പരിഹാര മാർഗങ്ങളും  ആരായുന്നുണ്ട്.

മോദി, പ്രധാനമന്ത്രിയായ ശേഷമുള്ള ആദ്യത്തെ സ്വാതന്ത്ര്യ ദിന പ്രസംഗം  യുവ ജനങ്ങൾക്കാവേശം  നല്കുന്നതായിരുന്നു. 2019- നു  മുമ്പ് ഭാരതത്തെ ഒരു ഡിജിറ്റൽ രാഷ്ട്രമാക്കുമെന്ന വാഗ്ദാനവും അന്നത്തെ പ്രസംഗത്തിൽ  മുഴങ്ങിക്കേട്ടു. . 'ഇലക്ട്രോണിക്ക്  മീഡിയാ ' ഭരണവും  ഐ റ്റി വിദ്യാഭ്യാസവും ബ്രോഡ് ബാൻഡുമടങ്ങിയ സമ്പൂർണ്ണ ഡിജിറ്റൽ ഇന്ത്യയെ സ്വാതന്ത്ര്യ ദിനത്തിൽ  അവതരിപ്പിച്ചതിൽ   'മോദിയെ'  യുവ ഭാരതം അവരുടെ  'ഹീറോ' യാക്കി.  പ്രാരംഭ നടപടികൾക്കായി അഞ്ചു ബില്ല്യൻ രൂപാ ഇലക്ട്രോണിക്ക് പദ്ധതികൾക്കുവേണ്ടി അനുവദിക്കുകയും ചെയ്തു.  സർക്കാർ ഓഫീസുകളിൽ ഉദ്യോഗസ്ഥർക്കായുള്ള കമ്പ്യൂട്ടർ ഹാജർ സമ്പ്രദായവും  സർക്കാരിന്റെ  സേവനങ്ങൾക്കായി   'കമ്പ്യൂട്ടർ പോർട്ടൽ'   ആരംഭിച്ചതും മോദിയുടെ പദ്ധതികൾക്ക് ഒരു മുന്നോടിയായിരുന്നു. പെൻഷൻ ലഭിക്കുന്നതിനായി  സർക്കാർ ഓഫീസുകളുടെ മുമ്പിൽ ഇനിമേൽ  മണിക്കൂറോളം കാത്തു കിടക്കേണ്ടതായി വരില്ല. പാശ്ചാത്യ രാജ്യങ്ങളിലെപ്പോലെ   ഡിജിറ്റലിൽ ജീവിത സൌകര്യങ്ങൾ വർദ്ധിപ്പിക്കാനുള്ള  എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയായി കഴിഞ്ഞു.

മോദിയുടെ  തിരഞ്ഞെടുപ്പു  പ്രചരണ വേളകളിൽ   സ്മാർട്ട് സിറ്റികളെപ്പറ്റിയും  വാഗ്ദാനങ്ങളുണ്ടായിരുന്നു. അതനുസരിച്ച്   ബഡ്ജറ്റിൽ   75 ബില്ല്യൻ രൂപാ വകകൊള്ളിക്കുകയും ചെയ്തു. ഇന്ത്യാ മൊത്തം നൂറിൽപ്പരം സ്മാർട്ട് സിറ്റികൾ പണുതുയർത്താനാണ് പദ്ധതികളിട്ടിരിക്കുന്നത്.  പരീസ്ഥിതിയുടെ സംരക്ഷണവും  തുലനാവസ്ഥയും  സ്മാർട്ട് സിറ്റികൾ പണിയുമ്പോൾ പരിഗണനയിലുണ്ടായിരിക്കും. പത്തു വർഷങ്ങൾകൊണ്ട്  സ്മാർട്ട് സിറ്റികൾ  പൂർത്തിയാക്കാനാണ് ഉദേശിക്കുന്നത്.   അമേരിക്കയും ജപ്പാനും സിംഗപ്പൂരും ഈ പദ്ധതികളുടെ വിജയത്തിനായി ഒത്തൊരുമിച്ചു പ്രവർത്തിക്കും.  സ്വകാര്യ വ്യക്തികളുടെയും കമ്പനികളുടെയും മൂലധനവും സമാഹരിക്കും. വൈദ്യുതിയുടെ കൂടെകൂടെയുള്ള വി ച്ഛേദിക്കലും, ശുദ്ധജലത്തിന്റെ അഭാവവും, കുത്തഴിഞ്ഞ  സംരഭത്തിന്റെ ആന്തര ഘടനകളും (Infraa  Structure)   കാരണങ്ങളാൽ  മോദിപദ്ധതികൾ പരാജയപ്പെടുമെന്നും  ചില നിരീക്ഷകർ വിലയിരുത്തുന്നുമുണ്ട്. 

മോദിസർക്കാരിൽ 23 ക്യാബിനറ്റ് മന്ത്രിമാരും 23 സ്റ്റേറ്റ്  മന്ത്രിമാരുമാണുള്ളത്. മുമ്പുള്ള കേന്ദ്ര മന്ത്രിസഭയിൽ മൊത്തം 71 മന്ത്രിമാരുണ്ടായിരുന്നു. യൂ.പി.എ. സർക്കാരിനേക്കാൾ മുപ്പത്തിയഞ്ച്  ശതമാനം മന്ത്രിമാരുടെ എണ്ണത്തിൽ കുറവുണ്ട്. ഓരോ മന്ത്രിമാർക്കും ശമ്പളത്തിനു പുറമേ ഭീമമായ യാത്രാ അലവൻസുകളും ആഡംബര വീടുകളും ജോലിക്കാരും കാറുകളും നൽകേണ്ടതായുണ്ട്. സർക്കാരിന്റെ എണ്ണം കുറച്ചതുകൊണ്ട് കോടിക്കണക്കിന് രൂപയാണ് നികുതി കൊടുക്കുന്നവരുടെ ഖജനാവിൽ കൂടുതൽ നിക്ഷേപിക്കാൻ സാധിച്ചത്.

മോദിയുടെ ജപ്പാൻ സന്ദർശനം വളരെ ഫലവത്തായിരുന്നു. അടുത്ത അഞ്ചു വർഷത്തിനുള്ളിൽ ജപ്പാൻ ഇന്ത്യയിൽ 35 ബില്ല്യൻ ഡോളർ  നിക്ഷേപം  നടത്താൻ  തീരുമാനമായതും അദ്ദേഹത്തിന്റെ മാത്രം നേട്ടമാണ്.  ഇന്ത്യൻ  റയിൽവേകൾ  പാശ്ചാത്യ രീതികളിൽ ആധുനികരിക്കാനായി   ഇന്ത്യയും ജപ്പാനുമായി   ഒരു ഉടമ്പടിയിൽ ഒപ്പുവെച്ചു. ആഗോള വ്യവസായ എക്സിക്യൂട്ടീവുകളായ  'സത്യാ നാടല്ല്യാ',( മൈക്രോ സോഫ്റ്റ്)    'ഇന്ദിരാ നൂയി', (പെപ്സിക്കോ) 'ഷെറിൽ സാൻബെർഗ്', (ഫേസ് ബുക്ക്)  'ജെഫ് ബസോസ്,(ആമസോണ്‍) എന്നിവരുടെ  ഇന്ത്യാ സന്ദർശനം  ശ്രദ്ധേയവും സാമ്പത്തിക മുന്നേറ്റത്തിന്റെ  വഴിത്തിരിവിൽ വിലപ്പെട്ടതുമായിരുന്നു. 

ഇന്ത്യയുടെ തെരുവുകളിൽ സ്ത്രീകൾക്കായി ടോയിലറ്റുകൾ നിർമ്മിക്കുമെന്ന് ശ്രീ മോദി കഴിഞ്ഞ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പറയുകയുണ്ടായി. ദുർഗന്ധം പിടിച്ച നദീതീരങ്ങളും പൊതുവഴികളും റോഡുകളും വൃത്തിയാക്കുകയെന്നതും അദ്ദേഹത്തിന്റെ പദ്ധതികളിൽപ്പെടും. മോദിയുടെ സാമൂഹിക മാറ്റങ്ങൾക്കായുള്ള ഈ പ്രസ്ഥാവനയ്ക്കൊപ്പം 'ടി.സി.എസ്. ഭാരത് കമ്പനി' ഉടൻ 100 കോടി രൂപാ ഇതിനായി നൽകുമെന്നും വാഗ്ദാനം ചെയതു കഴിഞ്ഞു.  

തൊഴിൽ നിയമങ്ങളും തൊഴിലാളികളുടെ ക്ഷേമപ്രവർത്തനങ്ങളും അദ്ദേഹത്തിൻറെ നയങ്ങളനുസരിച്ച് പരിവർത്തനത്തിനു വിധേയമായിക്കൊണ്ടിരിക്കുന്നു. നിലവിലുള്ള നിയമമനുസരിച്ച് ഒരു വ്യവസായമോ ചെറുകിട ബിസിനസ്സോ തുടങ്ങുന്നതിന് ഒന്നും രണ്ടും മാസങ്ങളോളം ചുവപ്പുനാടകളുടെ അഴിമതിക്കൂട്ടിൽ കാത്തിരിക്കേണ്ടതായുണ്ടായിരുന്നു. ഇന്ന്, കമ്പ്യൂട്ടർ വെബിൽക്കൂടി ഒരു ദിവസത്തിനുള്ളിൽ ബിസിനസ്സിനുള്ള രജിസ്ട്രേഷൻ പൂർത്തിയാക്കാൻ സാധിക്കും. പണ്ടുകാലങ്ങളിൽ സർക്കാർ ഓഫീസുകളിൽ ജോലിയൊന്നും ചെയ്യാതെ കയ്യും കാലും നീട്ടിയിരിക്കുന്നവർ കയ്നീട്ടം കൊടുത്തില്ലെങ്കിൽ ബിസിനസ് ലൈസൻസിന് അപേക്ഷിക്കുന്നവരെ അവഹേളിക്കുകയും ബുദ്ധിമുട്ടുകളും ക്ലേശങ്ങളും നൽകുകയും ചെയ്തിരുന്നു. പുതിയ വ്യവസായ നിയമം അങ്ങനെയുള്ള അഴിമതിക്കാരിൽനിന്നും രക്ഷപ്പെടാൻ ഒരു മോചനവും ആശ്വാസവുമായിരിക്കും.  

ഇന്നുള്ള കേന്ദ്രമന്ത്രിസഭ പ്രഗത്ഭരായവരെ മാത്രം ഉൾപ്പെടുത്തിയുള്ളതാണ്. വ്യവസായ പ്രമുഖരും അതാതു വകുപ്പുകളിൽ പ്രാവീണ്യം നേടിയവരുമടങ്ങിയ അദ്ദേഹത്തിൻറെ യുവമന്ത്രിസഭ   വൃദ്ധരാഷ്ട്രീയക്കാരിൽനിന്നു വ്യത്യസ്തമെന്നതും ഒരു പ്രത്യേകതയാണ്. മോദി പറയുന്നപോലെ ഭാരതത്തിലെ 65 ശതമാനം ജനങ്ങളും 35 വയസിൽ താഴെയുള്ളവരാണ്. അതായത് തൊഴിൽ ചെയ്യേണ്ട ഒരു ലോകം. തൊഴിലവസരങ്ങൾ വർദ്ധിപ്പിച്ചാൽ മുതൽ മുടക്കാൻ കൂടുതൽ വ്യവസായികളെയും ആവശ്യമായി വരും. ജോലി ചെയ്യാൻ തയ്യാറായവർക്ക് അതിനുള്ള പ്രാഗത്ഭ്യവും നിപുണതയും നൽകേണ്ടതായുണ്ട്. തൊഴിലില്ലായ്മ പരിഹരിക്കാൻ ഇന്നത്തെ സാഹചര്യത്തിൽ ഈ മന്ത്രിസഭയ്ക്ക് എന്തുചെയ്യാൻ കഴിയുമെന്നുള്ളതും കാത്തിരുന്നു കാണാം.

ഭീകര വാദത്തിനെതിരായി പാകിസ്ഥാന് മോദി ശക്തമായ ഒരു സന്ദേശമാണ് നല്കിയത്. കഴിഞ്ഞ ആഗസ്റ്റിൽ ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ ബന്ധങ്ങൾ പുതുക്കാൻ പരസ്പ്പരം ചർച്ചകൾ നടത്താനിരിക്കുകയായിരുന്നു. കൂടെക്കൂടെ പാക്കിസ്ഥാൻഭീകരരുടെ കാഷ്മീരിലേയ്ക്കുള്ള നുഴഞ്ഞുകയറ്റം മൂലം ചർച്ചകളിൽ നിന്ന് ഇന്ത്യാ പിൻവാങ്ങുകയാണുണ്ടായത്. പാക്കിസ്ഥാന്റെ ആക്രമണത്തിനെതിരെ ശക്തമായ തിരിച്ചടി കൊടുക്കാൻ മോദിയുടെ കാര്യനിർവഹണാലയം നിർദ്ദേശങ്ങളും നല്കിയിട്ടുണ്ട്. ഐക്യരാഷ്ട്രസംഘടനയിലെ പ്രസംഗ വേളകളിലും തീവ്രവാദത്തെ പ്രതിരോധിക്കാൻ ലോകരാഷ്ട്രങ്ങളോടായി താക്കീതും നല്കിയിരുന്നു. 

ന്യൂക്ലീയർ ഊർജ്ജത്തിനായുള്ള 500 ടണ്‍ യൂറേനിയം ലഭിക്കാൻ ഇന്ത്യയും ആസ്ട്രേലിയയും തമ്മിൽ ഉടമ്പടിയുണ്ടാക്കിയിരുന്നു. ഊർജ്ജത്തിനായുള്ള ഇന്ത്യയുടെ പ്രശ്നങ്ങൾ ഇതോടെ പരിഹരിക്കുകയും ചെയ്യും. സുരക്ഷിതമായ ന്യൂക്ലിയർ ഊർജം ഇന്ത്യയ്ക്ക് ലഭിക്കുകയും ചെയ്യും. ആഗോള കമ്പനികളെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്യുകവഴി ഇന്ത്യയ്ക്ക് കൂടുതൽ സാമ്പത്തിക വളർച്ചയുമുണ്ടാകും. ലോകകറൻസികളുടെ ഒഴുക്കും സാമ്പത്തിക രംഗത്തെ മെച്ചമാക്കും. ഇന്ത്യൻ ആർമിക്കായി(Army) ശക്തിയേറിയ യുദ്ധവിമാങ്ങൾ നിർമ്മിക്കാൻ ടാറ്റായും എയർബസ്സും പദ്ധതികളിട്ടു കഴിഞ്ഞു.

മന്ത്രിമാരും സർക്കാർ ഉദ്യോഗസ്ഥരും കൃത്യം ഒമ്പതുമണിയ്ക്ക് ഓഫീസ്സിൽ ഹാജരാകണമെന്ന നിയമവും കർശനമാക്കി. അത്തരം നിയമങ്ങൾ മുമ്പുള്ള സർക്കാരുകളുടെ കാലത്ത് ഒരിക്കലും ചിന്തിക്കാൻ പോലും സാധിച്ചിരുന്നില്ല. ഉദ്യോഗസ്ഥ പ്രഭുക്കന്മാരുടെ ആധിപത്യത്തിനെതിരെയും സർക്കാരിലെ അഴിമതിക്കാർക്കെതിരെയും മോദി താക്കീത് കൊടുത്തു കഴിഞ്ഞു. സർക്കാർ ഉദ്യോഗസ്ഥർ ജനങ്ങളുടെ സേവകരാണെന്നും അവർ യജമാനന്മാരല്ലെന്നും ചുവപ്പുനാടകളെ മോദി ഒർമ്മിപ്പിക്കാറുമുണ്ട്. ഇന്ത്യയിലെ അഴിമതിക്കാരായ ഉദ്യോഗസ്ഥ വർഗത്തിനെ നിയന്ത്രിക്കാൻ സാധിക്കുന്ന പക്ഷം രാജ്യനന്മയ്ക്കുതകുന്ന പല സുപ്രധാന പദ്ധതികളും നയങ്ങളും ഭാവിയിൽ നടപ്പിലാക്കാൻ സാധിക്കുമെന്നും അദ്ദേഹം വിശ്വസിക്കുന്നു.  

പ്രതിപക്ഷ  പാർട്ടികൾ   യാതൊരുവിധ   അടിസ്ഥാനങ്ങളുമില്ലാതെ   സർക്കാരിനെ  വിമർശിക്കുകയും പരിഹസിക്കുകയും ചെയ്യുകയെന്നത്  നിത്യ സംഭവങ്ങളാണ്.  അത്തരം ശബ്ദകോലാഹലങ്ങളുമായി വരുന്ന രാഷ്ട്രീയപാർട്ടികൾ  ക്രിയാത്മകമായ യാതൊരു പരിഹാരങ്ങളും  നിർദ്ദേശിക്കുന്നില്ലായെന്നതും ശ്രദ്ധേയമാണ്. മോദിയുടെ നേട്ടങ്ങളെ മറച്ചു വെച്ച്  എന്തിനെയും  വിമർശിക്കുകയെന്ന  പ്രവണത  ജനാധിപത്യ മൂല്യങ്ങൾക്ക്  ഭൂഷണമായിരിക്കില്ല.  അഞ്ചു വർഷം ഭരിക്കാനുള്ള ജനവിധിയാണ് മോദി നേടിയിരിക്കുന്നത്. അഞ്ചു വർഷം കൊണ്ടു ചെയ്തു തീർക്കേണ്ട പദ്ധതികൾ നല്ലവണ്ണം അവലോകനം ചെയ്താണ്   തന്റെ കൃത്യനിർവഹണങ്ങളിൽ മുഴുകിയിരിക്കുന്നത്. അദ്ദേഹം ആഗ്രഹിക്കുന്നതെല്ലാം രാജ്യനന്മയക്കായി  അങ്ങേയറ്റം ഉത്തരവാദിത്തത്തോടെ ചെയ്യുമെന്നതിലും  സംശയമില്ല. വിമർശകരുടെ  വിലകെട്ട  ആരോപണങ്ങളെ  തള്ളിക്കളഞ്ഞ്   ജനങ്ങളുടെ വിധിയെ മാനിക്കുകയെന്നാണ് തന്റെ ധർമ്മമെന്ന്  ശ്രീ മോദി വിശ്വസിക്കുന്നു. പ്രതിപക്ഷത്തെ  തൃപ്തിപ്പെടുത്തണമെന്ന്,   അദ്ദേഹത്തിൻറെ  തിരഞ്ഞെടുപ്പുപത്രികയിൽ  ഉൾപ്പെടുത്തിയിട്ടുണ്ടായിരുന്നില്ല.  മുമ്പുള്ള സങ്കര മന്ത്രിസഭയ്ക്ക് സഹ പാർട്ടികളുടെ അഭിപ്രായങ്ങളനുസരിച്ച് ഭരിക്കണമായിരുന്നു. എന്നാൽ ഈ സർക്കാരിന് മറ്റു യാതൊരു പാർട്ടികളെയും പ്രീതിപ്പെടുത്തേണ്ട ആവശ്യവുമില്ല.

ശ്രീ നരേന്ദ്ര മോദിയുടെ ഭരണം  നേട്ടങ്ങൾ  നിറഞ്ഞതെങ്കിലും  പട്ടണങ്ങളും ഗ്രാമങ്ങളും പുരോഗമിക്കുന്നുണ്ടെങ്കിലും   അതൃപ്തരായ വലിയൊരു  ലോകം  അദ്ദേഹത്തിനു  ചുറ്റുമുണ്ട്.   പ്രാദേശിക തലങ്ങളിലുള്ള സർക്കാരുകളുടെ  അഴിമതികൾ  രാഷ്ട്രത്തിനുതന്നെ തലവേദനയായി മാറിയിരിക്കുന്നു.  ഏകദേശം അഞ്ചു ലക്ഷം കൽക്കരിത്തൊഴിലാളികൾ സമരങ്ങൾക്ക് ആഹ്വാനം ചെയ്ത് നിരത്തുകളിൽക്കൂടി  പ്രകടനം നടത്തി. അവർ  ജോലി സ്ഥിരതയും മെച്ചമായ തൊഴിലന്തരീക്ഷവും ആവശ്യപ്പെട്ടതിനു പുറമേ  അർഹമായ   വേതനത്തിനും  അവകാശങ്ങൾ ഉന്നയിച്ചുകൊണ്ടിരിക്കുന്നു. സംസ്ഥാന സർക്കാരുകളെ കൂട്ടുപിടിച്ചുകൊണ്ട് കല്ക്കരി  വ്യവസായ   മുതലാളി വർഗം തുച്ഛമായ   കൂലി കൊടുത്ത് തൊഴിലാളികളെ നാളിതുവരെ ചൂഷണം ചെയ്യുകയായിരുന്നു.

എല്ലാമതങ്ങൾക്കും തുല്യാവകാശമെന്നത്   ഭരണഘടന  വാഗ്ദാനം ചെയ്തിരിക്കുന്നതും പൌരാവകാശവുമാണ്. മതസ്വാതന്ത്ര്യത്തിന്റെ പേരിൽ രാജ്യം മുഴുവൻ വിവാദങ്ങളാരംഭിച്ചത്  മോദി ഭരണകൂടത്തിന് ഒരു തിരിച്ചടിയായിരിക്കുന്നു.  എല്ലാ മതങ്ങളെയും ഒരുപോലെ ബഹുമാനിക്കുന്ന ഒരു ഭരണഘടന നമുക്കുണ്ടെങ്കിലും  'മതസഹിഷ്ണത' ഭാരതാംബികയുടെ പരമ്പരാഗത സത്യമെങ്കിലും   ഹിന്ദു മൗലിക വാദികളും ന്യൂനപക്ഷ മുസ്ലിമുകളുമായുള്ള ശതൃതാമനോഭാവം രാജ്യത്തിന് കളങ്കം വരുത്തിക്കൊണ്ടിരിക്കുന്നു.   രാജ്യത്തിന്റെ ചില ഭാഗങ്ങളിലുള്ള വർഗീയ ലഹളകളും സാമൂഹിക സാമ്പത്തിക അസമത്വവും മുസ്ലിമുകളും ഹിന്ദുക്കളും തമ്മിലുള്ള വിവേചനവും കരുവാക്കി വെറുപ്പിന്റെ  അന്തരീക്ഷം ഭാരതമെവിടെയും  നിഴലിക്കുന്നുണ്ട്. ഹൈന്ദവ വിശ്വാസം അടിച്ചേല്പ്പിക്കാനുള്ള  ഹിന്ദുത്വാ വാദികളുടെ തന്ത്രം  അഖണ്ഡ  ഭാരതമെന്ന സ്വപ്നവും ഇല്ലാതാക്കുന്നു. രാജ്യത്ത് പുരോഗമനം മോദിയാഗ്രഹിക്കുന്നുണ്ടെങ്കിലും  ഗ്രാമീണ ജനങ്ങളുടെ  ജീവിത നിലവാരം   പട്ടണ വാസികളോടൊപ്പം പുരോഗമിച്ചിട്ടില്ല. മോദിയുടെ സ്വപ്നമായ ഇന്ത്യ  ആഗോളശക്തിയായി കാണണമെങ്കിൽ  രാജ്യത്തിലെ എല്ലാ ജനങ്ങളും  ഒരുപോലെ  പുരോഗതി കൈവരിക്കണം. സ്വാർത്ഥ രാഷ്ട്രീയ താൽപ്പര്യത്തിനെതിരായി പട പൊരുതുകയും വേണം. ഇരുപത്തൊന്നാം നൂറ്റാണ്ടിലെ കരുത്തുള്ള ഭാരതമെന്ന സ്വപ്നം സാക്ഷാത്ക്കരിക്കാൻ കഴിവുള്ള ശക്തനായ ഒരു നേതാവായി ഇതിനോടകം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ലോകരാഷ്ട്രങ്ങൾ അംഗീകരിച്ചു കഴിഞ്ഞിരിക്കുന്നു. 













No comments:

Post a Comment

കൊറോണ: പ്രസിഡന്റ് ട്രംപിനെ കുറ്റപ്പെടുത്തുന്നത് ശരിയോ?

ജോസഫ് പടന്നമാക്കൽ കൊറോണ നമ്മുടെയെല്ലാം നിത്യ ജീവിതത്തിൽ ഭയം ജ്വലിപ്പിക്കുന്ന ഒരു മാരക രോഗമായി ലോകമെമ്പാടും അറിയപ്പെട്ടു കഴിഞ്ഞു. കാട്ടുത...