Tuesday, October 27, 2015

റഷ്യൻ ചരിത്രം ഒരു പഠനം (ലേഖനം 9)


ബ്രഷ്നേവും  സോവിയറ്റ്  പതനത്തിന്റെ തുടക്കവും 




By ജോസഫ് പടന്നമാക്കൽ


1906 ഡിസംബർ ആറാം തിയതി  റഷ്യാ സാമ്രാജ്യത്തിൽ യുക്രയിനിലള്ള ഒരു ചെറു ഗ്രാമപ്രദേശത്ത്   'എല്യാ യാക്കോവലെവിച്ചി ബ്രഷ്നെവിന്റെയും ' 'നാടല്യ ഡെനിസോവ്നായുടെയും'  മൂന്നൂ മക്കളിൽ ഒരാളായി  'ലിയോനിഡ് ബ്രഷ്നേവ്'  ജനിച്ചു.  അദ്ദേഹത്തിൻറെ പിതാവ് ഒരു സ്റ്റീൽ കമ്പനിയിലെ ജോലിക്കാരനായിരുന്നു. യുക്രയിനിലും  സമീപ പ്രദേശങ്ങളിലും  ആഭ്യന്തര യുദ്ധങ്ങൾ പൊട്ടി പുറപ്പെട്ട കാലവും.  റഷ്യൻ വിപ്ലവവും  ഒന്നാം ലോക മഹായുദ്ധവും കാരണങ്ങളാൽ നാടാകെ  ജന ജീവിതം താറുമാറായിരുന്നു. പതിനഞ്ചാം വയസിൽ  ജീവിക്കാൻ വേണ്ടി തൊഴിൽ ചെയ്യാൻ  ബ്രഷ്നേവിനു സ്കൂൾ വിദ്യാഭ്യാസം അവസാനിപ്പിക്കേണ്ടി വന്നു. എങ്കിലും ഒരു സർവേ സ്കൂളിൽ രാത്രികാലങ്ങളിൽ പഠിച്ചു കൊണ്ടിരുന്നു. ഇരുപത്തിയൊന്നാം വയസ്സിൽ അവിടെനിന്നു ഗ്രാഡുവേറ്റു ചെയ്ത ശേഷം  സർക്കാരിന്റെ ചെറിയ ശമ്പളത്തിൽ ജോലി ചെയ്തുകൊണ്ട് കുടുംബത്തെ സഹായിച്ചു.


1923-ൽ  കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ യുവജന സംഘടനയിൽ  ചേർന്നു. സ്റ്റലിൻറെ ഭീകര ഭരണകാലത്ത് അദ്ദേഹം   സ്റ്റലിന്റെ ആരാധകനും കൂറുള്ള  ഉത്തമ കമ്മ്യൂണിസ്റ്റുകാരനുമായിരുന്നു. കമ്മ്യൂണിസ്റ്റ്  പാർട്ടിയിലെ  ഉന്നത സ്ഥാനമാനങ്ങൾ ലഭിക്കുകയും ചെയ്തിരുന്നു.സ്വന്തമായി വസ്തു വകകൾ കൈവശം വെയ്ക്കാൻ പാടില്ലാന്നും ഭൂമിയും അതിലെ ഉൽപ്പന്നങ്ങളും രാജ്യത്തിലെ എല്ലാ ജനങ്ങൾക്കും തുല്ല്യ അവകാശമാണെന്നും തുല്യമായി പങ്കു വെയ്ക്കണമെന്നും കമ്മ്യൂണിസം പഠിപ്പിക്കുന്നു.   സോവിയറ്റ് നേതാവ് ജോസഫ് സ്റ്റലിൻ  കൃഷിക്കാരോട് മിച്ചമുള്ള ധാന്യങ്ങൾ സർക്കാരിനു വിൽക്കാനും  സ്വന്തമായി മിച്ച  വിഭവങ്ങൾ സ്റ്റോക്ക് ചെയ്യരുതെന്നും  ഉത്തരവ് നല്കിയിരുന്നു.  സ്റ്റലിന്റെ ആജ്ഞയെ അനുസരിക്കാൻ ബ്രഷ്നേവും കമ്മ്യൂണിസ്റ്റ്കാരും  കൃഷിക്കാരെ പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുമായിരുന്നു.  ക്രമേണ ബ്രഷ്നേവ് മെറ്റലർജി എഞ്ചിനീയറിംഗ് കോളേജിൽ ചേർന്ന് 1935-ൽ  എഞ്ചിനീയറായി  ഡിഗ്രി  നേടി.   സർക്കാരിനും പാർട്ടിക്കു  വേണ്ടി ജോലി ചെയ്യാൻ ചുരുങ്ങിയ കാലത്തിനുള്ളിൽ എഞ്ചിനീയർ ജോലി അദ്ദേഹം വേണ്ടെന്നു വെച്ചു. 1935-ൽ അദ്ദേഹം സർക്കാരിന്റെ ഒരു വകുപ്പധികാരിയായി നിയമിതനായി. 1941-ജൂണ്‍ ഇരുപത്തിരണ്ടാം തിയതി നാസികൾ റഷ്യയെ ആക്രമിച്ചപ്പോൾ മിലിട്ടറി വ്യവസായോപകരണങ്ങൾ  അദ്ദേഹത്തിൻറെ പട്ടണത്തിൽ നിന്നും നീക്കം ചെയ്യാനുള്ള ചുമതലയുണ്ടായിരുന്നു. 1945 -ൽ രണ്ടാം ലോകമഹായുദ്ധം അവസാനിച്ചപ്പോൾ അദ്ദേഹം പ്രേഗിലായിരുന്നു.  ആ വർഷം ജൂണ്‍ ഇരുപത്തിരണ്ടാം തിയതി മോസ്ക്കൊയിലുള്ള റഡ് സ്കൊയറിൽ റഷ്യയുടെ രണ്ടാം ലോക മഹായുദ്ധ വിജയാഘോഷത്തിൽ  ലെനിൻ സ്മാരക മന്ദിരത്തിനു മുമ്പിൽ നിന്നിരുന്ന  'സ്റ്റലിനെ'  സല്യൂട്ട് ചെയ്യുന്ന പരേഡിൽ ബ്രഷ്നേവുമുണ്ടായിരുന്നു.


രണ്ടാം ലോക മഹായുദ്ധത്തിന്റെ തുടക്കകാലം മുതൽ ബ്രഷ്നേവ് സ്വന്തം നാട്ടിൽ അറിയപ്പെടുന്ന ഒരു കമ്മ്യൂണിസ്റ്റ്  നേതാവായി ഉയർന്നിരുന്നു .യുദ്ധം പൊട്ടി പുറപ്പെട്ട വേളയിൽ  റഷ്യയുടെ ചുവപ്പു പടയിൽ ചേർന്ന്  സ്റ്റലിന്റെ റഷ്യാവല്ക്കരണമെന്ന പദ്ധതിയെ വിജയിപ്പിക്കാൻ ശ്രമിച്ചു. അതനുസരിച്ച് സ്കൂളുകളിൽ കുട്ടികൾ റഷ്യൻ ഭാഷ മാത്രമേ പഠിക്കാവൂയെന്നും  പത്രങ്ങൾ മറ്റു ഭാഷകളിൽ അച്ചടിക്കരുതെന്നും  സ്റ്റലിന്റെ  നിയമങ്ങളുണ്ടായിരുന്നു. ബ്രഷ്നേവിന് ഉത്തരവാദിത്വമുള്ള  ഉയർന്ന  തസ്തികയിലുള്ള ജോലികൾ ലഭിച്ചു കൊണ്ടിരുന്നു.  ഒടുവിൽ മേജർ ജനറലെന്ന  റാങ്കും ലഭിച്ചു.  1946-ൽ ചുവപ്പ് പട്ടാളത്തിലെ ജോലി മതിയാക്കി മടങ്ങി വന്നപ്പോൾ പാർട്ടിയുടെ ഔദ്യോഗിക പദവികൾ വീണ്ടും ഏറ്റെടുത്തു. 1950-ൽ  അദ്ദേഹം ഒരു ദേശീയ നേതാവായി വളർന്നു. സോവിയറ്റ് യൂണിയനിലെ മോൾഡാവിയൻ റിപ്പബ്ലിക്കിന്റെ കേന്ദ്ര കമ്മിറ്റിയിലെ ഒന്നാം സെക്രട്ടറിയായി തെരഞ്ഞെടുത്തു. രണ്ടു വർഷങ്ങൾക്കു  ശേഷം അദ്ദേഹം മോൾഡേവിയൻ റിപ്പബ്ലിക്കിൽ നിന്നും മോസ്ക്കോയിൽ  സ്റ്റലിന്റെ  സെക്രട്ടറിയേറ്റിൽ  കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സെൻട്രൽ കമ്മറ്റിയിൽ അധികാരമുള്ള ജോലിയേറ്റെടുത്തു.


1953-ൽ സ്റ്റലിന്റെ മരണശേഷം ബ്രഷ്നേവിന്റെ  ഔദ്യോഗികമായ സ്ഥാനമാനങ്ങൾക്ക്‌ മങ്ങലേറ്റിരുന്നു. സെക്രട്ടറിയേറ്റിലുള്ള  ചുമതലകളിൽ നിന്നും അദ്ദേഹത്തെ നീക്കി അതിലും താഴ്ന്ന തസ്തികയിലുള്ള പ്രതിരോധ വകുപ്പിലേയ്ക്ക് മാറ്റി. പിന്നീട് കസാക്ക് റിപ്പബ്ലിക്കിലെ സെൻട്രൽ കമ്മിറ്റിയിലും നിയമിച്ചു. അദ്ദേഹം നല്ലയൊരു ഭരണാധികാരിയായി തെളിയിച്ചതുകൊണ്ട്  1956-ൽ  വീണ്ടും സെക്രട്ടറിയേറ്റിൽ  ജോലി കൊടുത്തു. നികിതാ ക്രൂഷ്ചേവ് അദ്ദേഹത്തെ കൂടുതലധികാരങ്ങളോടെ സെക്രട്ടറിയേറ്റിന്റെ വകുപ്പു മേധാവിയായി നിയമിക്കുകയുമുണ്ടായി  .


1957-ൽ ക്രൂഷ്ചേവും മലങ്കോവും മൊളോട്ടോവും തമ്മിൽ അധികാര മത്സരമുണ്ടായപ്പോൾ ബ്രഷ്നേവ് ക്രൂഷ്ചേവിനൊപ്പമായിരുന്നു.     ക്രൂഷ്ചേവിനെ അധികാരത്തിൽ നിന്നും നീക്കം ചെയ്യാൻ  എതിർ ഗ്രൂപ്പുകൾ ശ്രമം  നടത്തിയെങ്കിലും വിജയിച്ചില്ല. 1959-ൽ  ബ്രഷ്നേവിനെ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ സെൻട്രൽ കമ്മിറ്റിയിൽ രണ്ടാം സെക്രട്ടറിയായി നിയമിച്ചു. മൂന്നു വർഷത്തിനു ശേഷം അദ്ദേഹം സെക്രട്ടറിയേറ്റിൽ മടങ്ങി വന്ന് ക്രൂഷ്ചെവിന്റെ ഭരണത്തിൽ  അതൃപ്തരായ നേതാക്കന്മാരെ സംഘടിപ്പിച്ചു. സ്റ്റലിന്റെ ഭരണകാലങ്ങളെ അതിരൂക്ഷമായി  വിമർശിച്ചതിന്  സോവിയറ്റ് കമ്മ്യൂണിസ്റ്റ്   പാർട്ടിയിൽ നിന്നും  ക്രൂഷ്ചേവിന്  എതിർപ്പുകളെ  നേരിടേണ്ടി വന്നിരുന്നു. സ്റ്റലിനോടൊപ്പം പ്രവർത്തിച്ചിരുന്ന  തീവ്രവാദികളായ മുതിർന്ന നേതാക്കന്മാർ അദ്ദേഹത്തിനെ  അധികാരത്തിൽ നിന്നു നീക്കം ചെയ്യാനും രഹസ്യാലോചനകൾ തുടങ്ങി.   ക്രൂഷ്ചേവ്  കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തോട്  ആലോചിക്കാതെ രാജ്യത്തിന്റെ നയപരിപാടികളെ സംബന്ധിച്ച തീരുമാനങ്ങളെടുക്കുക സാധാരണമായിരുന്നു. അതുകൊണ്ട് രാജ്യ തന്ത്രമായ കാര്യങ്ങളിൽ തെറ്റുകൾ   അദ്ദേഹത്തിൽ നിന്നും വരുക പതിവായിരുന്നു. ക്രൂഷ്ചേവിനെ സ്ഥാനഭ്രഷ്ടനാക്കാൻ  നേതൃത്വം കൊടുത്തത്   സഹപ്രവർത്തകനായ ബ്രഷ്നേവായിരുന്നു.


1950 കളിലെ അവസാന കാലങ്ങളിലും 1960 കളിലെ  ആരംഭഘട്ടത്തിലും നികിതാ ക്രൂഷ്ചേവിന്റെ നേതൃത്വത്തിൽ സോവിയറ്റ് യൂണിയൻ ഉദാരവലക്കരണ പദ്ധതികളും  സാമ്പത്തിക  പരിഷ്ക്കാരങ്ങളും ആവിഷ്ക്കരിച്ചിരുന്നു.  പാർട്ടിയിലെ ഉന്നതരായവരിൽ ചിലർക്ക് അദ്ദേഹത്തിന്റെ   ഭരണ പരിഷ്ക്കാരങ്ങൾ രസിച്ചിരുന്നില്ല. 1961-ൽ ജോസഫ് സ്റ്റലിന്റെ മൃതശരീരം റെഡ് സ്കൊയറിലിള്ള ലെനിൻ സ്മാരക മന്ദിരത്തിൽ നിന്ന് നീക്കം ചെയ്തത്  പാർട്ടിക്കുള്ളിൽ അദ്ദേഹത്തോട്  വിരോധത്തിനു കാരണമായി. ബർലിൻ മതിലുണ്ടാക്കിയതും  ക്യൂബൻ മിസൈൽ  പ്രശ്നവും അന്തർ ദേശീയ തലങ്ങളിൽ പ്രശ്നങ്ങളുണ്ടാക്കിയിരുന്നു.  കാർഷിക പരിഷ്ക്കാരങ്ങൾ പാടേ പരാജയപ്പെട്ടു. ഭക്ഷണ വിഭവങ്ങളുടെ അപര്യാപ്തത രാജ്യത്ത് അരാജകത്വം സൃഷ്ടിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ   ഭരണ പോരായ്മകളെയും തെറ്റുകളെയും മുതലെടുക്കാൻ അധികാരമോഹിയായ ബ്രഷ്നേവിനു  കഴിഞ്ഞു. ക്രൂഷ്ചേവിന്റെ ഭരണ പരിഷ്ക്കാരങ്ങൾക്കെതിരെ  പാർട്ടിയിലെ നേതാക്കന്മാരെ യോജിപ്പിച്ച്   ബ്രഷ്നേവിന്   കേന്ദ്ര നേതൃത്വത്തെ സ്വാധീനിക്കാനും സാധിച്ചു.  ഭരണം അട്ടിമറിക്കാൻ എല്ലാ ശ്രമങ്ങളും നടത്തിക്കൊണ്ടിരുന്നു. 1964- ഒക്ടോബർ പതിന്നാലാം തിയതി ബ്രഷ്നേവും അലക്സി കോസിജിനും നിക്കോളാ പോഡ്‌ഗോർനിയും മറ്റു ക്രൂഷ്ചേവിന്റെ പ്രതിയോഗികളുമൊത്തുചേർന്ന്  ക്രൂഷ്ചേവിനെ അധികാര സ്ഥാനത്തുനിന്നും നീക്കം ചെയ്തു. അധികാരത്തിൽനിന്നും പുറം തള്ളപ്പെട്ട  അദ്ദേഹത്തെ  പിന്നീട് മോസ്ക്കൊയ്ക്ക് വെളിയിലുള്ള ഒരു കൃഷിപുരയിടത്തിലെ  വീട്ടിൽ   തടങ്കലിലാക്കുകയാണുണ്ടായത്.


ക്രൂഷ്ചേവിന്റെ സ്ഥാനചലനശേഷം  കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഒന്നാം സെക്രട്ടറിയായി ബ്രഷ്നേവിനെ  തെരഞ്ഞെടുത്തു.  അലക്സി കോസിജിൻ പുതിയ പ്രധാനമന്ത്രിയുമായി. 1960-ൽ ക്രൂഷ്ചേവിന്റെ ഭരണശേഷം ഒരു കൂട്ടു ഭരണ വ്യവസ്ഥയാണ്‌ നിലവിൽ വന്നത്. അധികാര കേന്ദ്രീകരണം മുഴുവൻ സ്വന്തമാക്കിക്കൊണ്ട് ബ്രഷ്നേവ് സ്റ്റലിന്റെ ഏകാധിപത്യ ഭരണ മാതൃക വീണ്ടും പുനസ്ഥാപിച്ചു. രാജ്യത്തിന്റെ പ്രതിരോധ മിലിറ്ററി  ബഡ്ജറ്റ് വർദ്ധിപ്പിച്ചുകൊണ്ടു  റഷ്യൻ സാമ്പത്തിക വ്യവസ്ഥിതി തകർക്കുന്ന നയമാണ്‌ ബ്രഷ്നേവ് സ്വീകരിച്ചത്.  അതിന്റെ പ്രത്യാഘാതമെന്നോണം സോവിയറ്റ് യൂണിയൻ  അവസാനം തകരുകയും ചെയ്തു.


സാധാരണ സോവിയറ്റ്  നേതാക്കന്മാരുടെ ജീവിതചര്യപോലെ  ബ്രഷ്നേവും ആഡംബര പ്രിയനായിരുന്നു. സൗജന്യ ബംഗ്ലാവുകളും   ബീച്ച് കൊട്ടാരങ്ങളും സ്വന്തം ഉപയോഗത്തിനായുണ്ടായിരുന്നു.  നായാട്ട്, പാർട്ടികൾ, മദ്യപാനം,സ്ത്രീകളുമായുള്ള ലൈംഗിക കൂത്തുകൾ  മുതലായവ അദ്ദേഹത്തിൻറെ നേരമ്പോക്കുകളായിരുന്നു. ചെറിയ കാര്യങ്ങൾ സാധിച്ചു കൊടുത്താലും  മറ്റുള്ളവരിൽനിന്നും വിലകൂടിയ സമ്മാനങ്ങളും പ്രതീക്ഷിക്കും. സെക്രട്ടറിമാരെയും  പരിചരിക്കുന്നവരെയും ഓഫീസിലുള്ള മറ്റു സ്ത്രീകളെയും  ലൈംഗികമായി ഉപയോഗിക്കുമായിരുന്നു. ബ്രഷ്നെവിനെപ്പോലെ  സ്വന്തം മകൾ 'ഗലീനായും'  മദ്യപാനവും പാർട്ടിയും അവിഹിത ബന്ധങ്ങളും ഇഷ്ടപ്പെട്ടിരുന്നു.  ഗലീന നാലു പ്രാവിശ്യം വിവാഹം ചെയ്തു. അനേക പുരുഷന്മാരുമൊത്തു കിടക്കകളും  പങ്കിട്ടിരുന്നു.  അവർ സ്വന്തം പിതാവിന്റെ തണലിൽ സോവിയറ്റധികാരികളെപ്പോലും വക വെയ്ക്കാത്ത ധിക്കാരിയായ ഒരു സ്ത്രീയായിരുന്നു. അമിതമായ മദ്യപാനവും രാത്രി പാർട്ടികളും ഡാൻസും കൂത്തും അവരെക്കാളും പ്രായത്തിൽ കുറഞ്ഞ ചെറുപ്പക്കാരുമായി  രതി വിനോദവും  സ്ഥിരം പരിപാടിയായിരുന്നു.1961-ൽ മുപ്പത്തിരണ്ടു വയസുകാരിയായ അവർ വിവാഹിതയായിരിക്കെ തന്നെ പതിനെട്ടു വയസുള്ള സിനിമാ നടൻ 'ഇഗോർ കിയോ' എന്ന  ചെറുപ്പക്കാരനെ കണ്ടുമുട്ടി.  ഭർത്താവിനെ ഉപേക്ഷിച്ച്  ഈ യുവാവുമായി താമസം തുടങ്ങി. അവരുടെ മധുവിധു ഒമ്പതു ദിവസമേ നിലനിന്നുള്ളൂ. കുപിതനായ സോവിയറ്റ് നേതാവ് ബ്രഷ്നേവ്  'ഇഗോർ കിയോയുടെ'  കുടുംബത്തെ നശിപ്പിക്കാൻ കെ.ജി.ബി. (റഷ്യൻ ചാര സംഘടന) യെ അയച്ചു.  പിതാവിന്റെ ശക്തമായ പ്രേരണയാൽ മകൾ ഗലീനാ ആ  ബന്ധം അവസാനിപ്പിക്കുകയും ചെയ്തു. എങ്കിലും പിതാവിനോടുള്ള പ്രതികാരത്തോടെ വീണ്ടും ആ ബന്ധം മൂന്നു വർഷം കൂടി തുടർന്നു .  എന്നും  മകൾ അധികാരത്തിലിരിക്കുന്ന പിതാവിന് പ്രശ്നങ്ങൾ  കൊടുത്തുകൊണ്ടിരുന്നു.   1998-ൽ  അവർ മരിച്ചു.


ബ്രഷ്നേവ്  അധികാര സ്ഥാനത്ത് എത്തിയയുടൻ ക്രൂഷ്ചേവ് തുടങ്ങി വെച്ച ' പദ്ധതികളും  ഉദാരവല്ക്കരണവും പാടെ വേണ്ടന്നു വെച്ചു.  പത്രവാർത്താ മാധ്യമ സ്വാതന്ത്ര്യത്തിനും   വിവര സാങ്കേതിക സാമൂഹിക പ്രവർത്തനങ്ങൾക്കും നിയന്ത്രണമിട്ടു.  വിദ്യാഭ്യാസവും  പൂർണ്ണമായും സർക്കാരാധീനതയിലായി. 1965- മെയ് മാസത്തിൽ രണ്ടാം ലോകമഹായുദ്ധത്തിന്റെ ഇരുപതാം വാർഷിക വിജയാഘോഷത്തിൽ ബ്രഷ്നേവ് ചെയ്ത പ്രസംഗം  സ്റ്റലിന്റെ നേട്ടങ്ങളെ പ്രശംസിച്ചുകൊണ്ടായിരുന്നു. ശീതസമരം മൂലം സോവിയറ്റ് സാമ്പത്തിക സ്ഥിതി തകർന്നുകൊണ്ടിരുന്നു. കരിഞ്ചന്തക്കാരും പൂഴ്ത്തി വെപ്പുകാരും രാജ്യത്തിൽ വിലപ്പെരുപ്പത്തിനു കാരണമായി. ആയുധ മത്സരം 1960 കഴിഞ്ഞപ്പോൾ സോവിയറ്റ് യൂണിയനു താങ്ങാൻ സാധിക്കാതെയായി. കുന്നു കൂടിയിരിക്കുന്ന ആയുധങ്ങളുടെ ശേഖരങ്ങൾ മൂലം സാധാരണക്കാരന്റെ ജീവിത നിലവാരവും താന്നു . ജനന നിരക്ക് കുറഞ്ഞത്‌ കാരണം അടിമ തൊഴിലാളികളുടെ ക്ഷാമവും വന്നു. രാജ്യം മുഴുവനായും സാമ്പത്തികമായി തകർന്നുകൊണ്ടിരുന്നു.


ജോസഫ്  സ്റ്റലിൻ  ജീവിച്ചിരുന്ന കാലങ്ങളിലെ  അതേ നയപരിപാടികളാണ് ബ്രഷ്നേവും  പിന്തുടർന്നത് . അതുമൂലം   മറ്റുള്ള രാജ്യങ്ങളുടെ ആഭ്യന്തര പ്രശ്നങ്ങളിലും ഇടപെട്ടുകൊണ്ടിരുന്നു. രാജ്യം അരാജകത്വത്തിലേയ്ക്ക് നീങ്ങുന്നതുകൊണ്ട് പ്രതീക്ഷകളില്ലാത്ത ഒരു ജീവിതമായിരുന്നു ജനങ്ങൾക്കുണ്ടായിരുന്നത്.  കൂട്ടു കൃഷി സമ്പ്രദായത്തിൽ തൊഴിൽ ചെയ്യുന്നവന് ചെറിയ വേതനം കൊടുത്തിരുന്നു. 1960 മുതൽ ദാരിദ്ര്യം മൂലം ജനങ്ങൾ ഗ്രാമ പ്രദേശങ്ങളിൽനിന്നും പട്ടണങ്ങളിൽ മാറി താമസിക്കാൻ തുടങ്ങി. ലക്ഷക്കണക്കിന്‌ കുടുംബങ്ങൾ താമസിച്ചിരുന്ന  ഭവനങ്ങൾ പ്രാഥമികാവശ്യങ്ങൾ പോലും നിർവഹിക്കാൻ സാധിക്കാതെ വളരെ പരിതാപകരമായ സ്ഥിതിവിശേഷത്തിലായിരുന്നു.  തൊഴിൽ വേതനം സർക്കാർ നിശ്ചയിച്ചിരുന്നു. പഞ്ച വത്സര പദ്ധതികൾ  രാജ്യത്തിന്റെ സാമ്പത്തികം നിയന്ത്രിച്ചിരുന്നു. താഴ്ന്ന ക്ലാസ് മുതൽ യൂണിവേഴ്സിറ്റികൾ വരെ അദ്ധ്യാപകർക്ക് സ്വയം മനസാക്ഷിക്കെതിരെ കുട്ടികളെ കമ്മ്യൂണിസ്റ്റ് പ്രത്യായ ശാസ്ത്രം പഠിപ്പിക്കണമായിരുന്നു.   മിലിട്ടറി പരേഡിനൊപ്പം വ്യാവസായിക തൊഴിലാളികളും ശാസ്ത്രജ്ഞരും ഡോക്ടർമാരും അദ്ധ്യാപകരും വിദ്യാർത്ഥികളും നിർബന്ധിതമായി പങ്കു ചേരണമായിരുന്നു.   മനുഷ്യാവകാശങ്ങൾക്ക്  യാതൊരു വിലയും കല്പ്പിച്ചിരുന്നില്ല. മിടുക്കന്മാരായ കുട്ടികളെ ബൌദ്ധിക തലങ്ങളിൽ പറഞ്ഞു വിശ്വസിപ്പിച്ച് മിലിട്ടറിയിൽ ചേർക്കും . പിന്നീട് ജീവിതം മുഴുവൻ അവിടെ മറ്റവസരങ്ങൾ ലഭിക്കാതെ കഴിയേണ്ടി വരും. എതിർക്കുന്നവരെ  സൈബീരിയായിലുള്ള ' ഗുലാഗ്' ജയിലിൽ അടയ്ക്കും. ശിക്ഷ കിട്ടിയ  ലക്ഷക്കണക്കിന്‌ ജനം അവിടെ റെയിൽവേ ലൈനിലും സർക്കാരിന്റെ പ്രൊജക്റ്റിലും  കഠിനമായി ജോലിചെയ്തിരുന്നു. ബുദ്ധിജീവികളെ  നിയന്ത്രിക്കുകയെന്നത് ബ്രഷ്നേവിന്റെ നയമായിരുന്നു.  സോവിയറ്റ് വിദ്യാർത്ഥികൾ പുറംനാടുകളിൽ പഠിക്കാൻ പോകുന്നത് നിരോധിച്ചിരുന്നു. ദേശീയ വരുമാനം മുഴുവൻ പ്രതിരോധത്തിനും മിലിട്ടറിയ്ക്കും ചെലവഴിക്കുന്നതിനാൽ രാജ്യം മുഴുവൻ ആഭ്യന്തര പ്രശ്നങ്ങളിലും  ദാരിദ്ര്യത്തിലും കഴിയേണ്ടി വന്നു.


1968-ൽ  ചെക്കൊസ്ലോവോക്കിയായെ റഷ്യൻ പട്ടാളം ആക്രമിച്ചു.  ബ്രഷ്നേവ് മറ്റുള്ള രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിലിടപ്പെട്ടുകൊണ്ട്  പട്ടാളത്തെ അയക്കുമായിരുന്നു.  കിഴക്കൻ യൂറോപ്പുകളിൽ കമ്മ്യൂണിസം നിലനിർത്താൻ ശതൃതാ മനോഭാവത്തോടെയാണ് അതാതു  രാജ്യങ്ങളോട്  റഷ്യൻ നയം പുലർത്തിയിരുന്നത്. 1969 -ൽ ബ്രഷ്നേവ്  ഭരണം  ചൈനയുമായി അതിർത്തി തർക്കത്തിൽ പരസ്പരം മല്ലടിച്ചിരുന്നു. 1970-ൽ ഇസ്രായിലെനെതിരെ ഈജിപ്റ്റിൽ സോവിയറ്റ് പട്ടാളത്തെ അയച്ചു. അതുപോലെ ഫ്രാൻസിനും അമേരിക്കയ്ക്കുമെതിരെ വടക്കേ വിയറ്റ് നാമിലും സോവിയറ്റ് പടയുണ്ടായിരുന്നു. 1979-ലെ അഫ്ഗാൻ ആക്രമണം അന്തർ ദേശീയ തലത്തിൽ സോവിയറ്റ് യൂണിയന്റെ വിലയിടിയാൻ കാരണമായി.  ബ്രഷ്നേവ് തുടങ്ങി വെച്ച അതിഘോരമായ അഫ്ഗാൻ യുദ്ധം അദ്ദേഹത്തിൻറെ മരണം വരെയുണ്ടായിരുന്നു. കൂടാതെ അഫ്ഗാൻ യുദ്ധം മൂലം സോവിയറ്റ് സാമ്പത്തികസ്ഥിതി അപ്പാടെ തകർന്നു പോയിരുന്നു.  ഉത്ഭാദനം, വിതരണം, ഉപഭോക്ത വസ്തുക്കളുടെ ഉപയോഗം, സേവന മേഖലകൾ  എന്നീ സാമ്പത്തിക തലങ്ങൾ ആദ്യഘട്ടങ്ങളിൽ പുരോഗമിച്ചിരുന്നെങ്കിലും പിന്നീട് യുദ്ധം മൂലം സോവിയറ്റ് നാട് മുഴുവൻ അരാജകത്വത്തിലും സാമ്പത്തിക മാന്ദ്യത്തിലുമായി.


1980-ൽ മോസ്ക്കോയിൽ നടത്തിയ ഒളിമ്പിക്സിൽ  അമ്പത് രാജ്യങ്ങൾ ബൊയ്ക്കോട്ട് ചെയ്തു. സോവിയറ്റ് നയതന്ത്രങ്ങൾക്കെതിരെ  വിമർശിക്കുന്ന ബുദ്ധി ജീവികളെ മാനസിക നിലയങ്ങളിൽ അടയ്ക്കുകയോ അറസ്റ്റ് ചെയ്യുകയോ നാടു  കടത്തുകയോ ചെയ്യുക   പതിവായിരുന്നു. മനുഷ്യാവകാശങ്ങളെ  ബ്രഷ്നേവ് ഭരണം വിലകല്പ്പിക്കാത്തതിലും രാജ്യത്തിന്റെ ജനക്ഷേമ പ്രവർത്തനങ്ങൾക്കു പകരം ന്യൂക്ലീയറായുധങ്ങൾ കുന്നുകൂട്ടുന്നതിലും വിമർശിച്ചതിനു ശാസ്ത്രജ്ഞനായ 'അൻഡ്രൈ സക്കാറോവിനെ'  ജയിലിലടച്ചു.  കെ.ജി.ബി യുടെ തലവൻ യൂറി അണ്ട്രോപോവ്   അദ്ദേഹത്തെ സോവിയറ്റ് യൂണിയന്റെ ഒന്നാമത്തെ ശത്രുവായി കരുതിയിരുന്നു.  ബാഹ്യലോകമായും സ്വന്തപ്പെട്ടവരുമായും ബന്ധപ്പെടാതെ നിരീക്ഷണത്തിലുമായിരുന്നു. സക്കാറോവിന്റെ ഭാര്യ 'എലന ബോണ്ണറും'  കെ.ജി.ബി യുടെ നോട്ടത്തിലായിരുന്നു.


1970-ൽ ബ്രഷ്നേവിന്റെ ആരോഗ്യം ക്ഷയിക്കാൻ തുടങ്ങി. രോഗങ്ങളോട് മല്ലിടുന്നതിനൊപ്പം  രാജ്യത്തിനുള്ളിൽ അദ്ദേഹത്തിനെതിരായി വിമർശകരും കൂടി വന്നു. മദ്യപാനവും മയക്കുമരുന്നും ജീവിതത്തിന്റെ ഭാഗമായി മാറി. എഴുപതാം വയസ്സിൽ സോവിയറ്റ് യൂണിയന്റെ സ്വയം മാർഷലായി പ്രഖ്യാപിച്ചു. ജോസഫ് സ്റ്റലിനും ജീവിച്ചിരുന്നപ്പോൾ സ്വയം അലംകൃതമായ മാർഷൽ പദവിയുണ്ടായിരുന്നു. 1982-മെയ്മാസത്തിൽ  അദ്ദേഹത്തിന് ഹൃദുരോഗം പിടിപെട്ടു.   വർഷങ്ങളായുള്ള രോഗവും ആരോഗ്യം ക്ഷയിക്കലിനും  ശേഷം 1982 നവംബർ പത്താം തിയതി ബ്രഷ്നേവ് മോസ്ക്കോയിൽ വെച്ചു മരിച്ചു.  എല്ലാവിധ  രാഷ്ട്ര ബഹുമതികളോടെ ക്രംലിൻ വാളിൽ  ബ്രഷ്നേവിന്റെ മൃത ശരീരം മറവു ചെയ്തു. അദ്ദേഹത്തിനു ശേഷം മൈക്കിൽ ഗോർബചോവു വരെ സോവിയറ്റ് നാടിന്‌  നല്ലൊരു നേതൃത്വമുണ്ടായിരുന്നില്ല.  അദ്ദേഹത്തിൻറെ പിൻഗാമിയായി  'യൂറി അണ്ട്രോപ്പോവ്'  രാജ്യത്തിന്റെ ഭരണാധികാരിയായി.  പതിനാറു മാസങ്ങൾക്കു ശേഷം അദ്ദേഹവും മരിച്ചു. പിന്നീട് കോണ്‍സ്റ്റാന്റിൻ ചെർനെങ്കൊ സോവിയറ്റ് നാടിനെ നയിച്ചു.  പതിമൂന്നു മാസങ്ങൾക്കു  ശേഷം അദ്ദേഹവും മരിച്ചു. അതിനു ശേഷം  'മൈക്കിൽ ഗോർബചോവ് '  സോവിയറ്റ് യൂണിയന്റെ ചുമതല എടുത്തപ്പോൾ രാജ്യം മുഴുവൻ നിർജീവമായി തീർന്നിരുന്നു.


ബ്രഷ് നേവിന്റെ അവസാന കാലങ്ങളിൽ അമേരിക്കയും സോവിയറ്റ് യൂണിയനും തമ്മിൽ  പിരിമുറുക്കങ്ങളുണ്ടായിരുന്നെങ്കിലും  ഈ രണ്ടു മഹാശക്തികൾ  പരസ്പര ബഹുമാനത്തോടെ കാര്യങ്ങൾ നിർവഹിച്ചിരുന്നു. 1969 മുതൽ 1974 വരെ പ്രസിഡണ്ട്  റിച്ചാർഡ് നിക്സണ്‍ ഓഫീസിലുണ്ടായിരുന്ന കാലങ്ങളിൽ അമേരിക്കയുടെയും സോവിയറ്റ് യൂണിയൻറെയും രണ്ടു നേതാക്കന്മാരും പരസ്പരം  സന്ദർശനങ്ങൾ  നടത്തുമായിരുന്നു. 1975-ൽ റഷ്യയും അമേരിക്കയും സഹകരിച്ചുള്ള ശൂന്യാകാശ   പദ്ധതികളും നടപ്പാക്കി. അമേരിക്കയുടെ ഗോതമ്പ് വൻതോതിൽ റഷ്യാ വാങ്ങിക്കാനും തുടങ്ങി. മറ്റുള്ള മേഖലകളിലും രണ്ടു രാജ്യങ്ങളും ഒത്തൊരുമിച്ചു സഹകരണത്തോടെ പ്രവർത്തിക്കാൻ തുടങ്ങിയിരുന്നു.1970-ൽ സോവിയറ്റ് യൂണിയനും അമേരിക്കയും തമ്മിൽ നല്ലൊരു സൗഹാർദ്ദ ബന്ധം സ്ഥാപിക്കുന്നതിന് ബ്രഷ് നേവിനു കഴിഞ്ഞു. അദ്ദേഹം ഇന്ത്യയുടെ ഒരു ഉറ്റമിത്രവുമായിരുന്നു.





With Galina (daugher)







Kosigin

Brashnev (1936)






No comments:

Post a Comment

കൊറോണ: പ്രസിഡന്റ് ട്രംപിനെ കുറ്റപ്പെടുത്തുന്നത് ശരിയോ?

ജോസഫ് പടന്നമാക്കൽ കൊറോണ നമ്മുടെയെല്ലാം നിത്യ ജീവിതത്തിൽ ഭയം ജ്വലിപ്പിക്കുന്ന ഒരു മാരക രോഗമായി ലോകമെമ്പാടും അറിയപ്പെട്ടു കഴിഞ്ഞു. കാട്ടുത...