Tuesday, November 10, 2015

റഷ്യൻ ചരിത്രം ഒരു പഠനം (ലേഖനം 11)

സോവിയറ്റ്-അമേരിക്കാ  ശീതസമരങ്ങളും പര്യവസാനവും  















By ജോസഫ് പടന്നമാക്കൽ

രണ്ടാം ലോക മഹായുദ്ധത്തിൽ ഒന്നിച്ചു പൊരുതിയ   മിത്രങ്ങളായിരുന്ന അമേരിക്കയും സോവിയറ്റ് യൂണിയനും  തമ്മിൽ  രണ്ടു ചേരികളിലായി നിന്നുകൊണ്ട് ശീത സമരം ആരംഭിച്ചു.  രണ്ടു രാഷ്ട്രങ്ങളും അവരുടെ ചേരിരാജ്യങ്ങളും   പരസ്പരം ശക്തി തെളിയിക്കാൻ ആയുധ  മത്സരങ്ങളും തുടങ്ങി. പതിറ്റാണ്ടുകൾ റഷ്യയും അമേരിക്കയും  വഷളായ ബന്ധങ്ങൾ പിന്തുടർന്നിരുന്നു. ഈ കാലഘട്ടത്തിൽ  ആപൽ സന്ധികൾ പലതും കടന്നുപോയിട്ടുണ്ട്. അതിന്റെ പ്രത്യാഘാതങ്ങൾ ആഗോള തലത്തിൽ വ്യാപിച്ചിരുന്നു. ക്യൂബൻ മിസൈൽ  പ്രശ്നം, വിയറ്റ്നാം, ഹംഗറി, ബർലിൻ വാൾ,അഫ്ഗാൻ യുദ്ധം എന്നിങ്ങനെ ലോക ഭീഷണികൾ ശീത സമരങ്ങളുടെ ഭാഗങ്ങളായി കടന്നുപോയി. ചിലത് മറ്റൊരു ലോകമഹായുദ്ധത്തിന്റെ വക്കുകൾ വരെയെത്തിച്ചു. മനുഷ്യ കുലത്തെ തന്നെ ഇല്ലാതാക്കുന്ന നശീകരണായുധങ്ങളുടെ ഉത്ഭാദനം ശീത സമരങ്ങളുടെ സൃഷ്ടിയായിരുന്നു.


1945-ലെ 'യൂ എസ് എസ് ആർ'  എന്ന് പറയുന്നത് 1917-നു ശേഷമുള്ള റഷ്യയും രണ്ടാം ലോകമഹാ യുദ്ധത്തിനുശേഷം വിപുലീകരിച്ച  റഷ്യയോട് ചേർത്ത 'യുക്കറൈൻ, ജോർജിയാ' മുതലായ രാജ്യങ്ങൾ ഉൾപ്പെട്ടതായിരുന്നു. വളരെ വലിയ രാജ്യമായിരുന്ന സോവിയറ്റ് യൂണിയന്റെ  പതനത്തോടെ  പല രാജ്യങ്ങളും സോവിയറ്റ് യൂണിയനിൽനിന്നു വേറിട്ടു പോയി. രണ്ടാം ലോക മഹായുദ്ധത്തിൽ അമേരിക്കയും റഷ്യയും ഒത്തൊരുമിച്ചു ശത്രുക്കളോട് യുദ്ധം ചെയ്തു. എന്നിരുന്നാലും ഈ രണ്ടു രാജ്യങ്ങൾ  തമ്മിലുള്ള ബന്ധം എന്നും പ്രശ്നങ്ങൾ നിറഞ്ഞതായിരുന്നു. യുദ്ധത്തിനു ശേഷം റഷ്യയും അമേരിക്കയും തമ്മിൽ മിത്രങ്ങളാകുന്നതിനു പകരം ശത്രുക്കളായി രണ്ടു ശാക്തികചേരികളിൽ നിൽക്കുന്നതായിട്ടാണ് പിന്നീട് ലോകം കണ്ടത്.  യുദ്ധകാലത്ത് ഈ രണ്ടു സഖ്യ കഷികളുടെ സൗഹാർദ്ദം  വെറും അയഥാർത്ഥമായിരുന്നുവെന്നു കണക്കാക്കണം. യുദ്ധകാലത്തിനു മുമ്പും റഷ്യയെ അമേരിക്കാ  പിശാചുക്കൾ ഭരിക്കുന്ന രാജ്യമായിട്ടായിരുന്നു വിശേഷിപ്പിച്ചിരുന്നത്. 'ജർമ്മനി' രണ്ടു രാജ്യങ്ങളുടെയും പൊതു ശത്രുവായിരുന്നതു കൊണ്ട് ഒന്നിച്ചു സഹകരിച്ചുള്ള യുദ്ധം ഇരുകൂട്ടരുടെയും നിലനിൽപ്പിനാവശ്യമായിരുന്നു.


സോവിയറ്റ് യൂണിയനെ യുദ്ധകാലത്തും യുദ്ധത്തിനു മുമ്പും ബ്രിട്ടണ്‍, അമേരിക്കാ ശക്തികൾ വിശ്വസിച്ചിരുന്നില്ല.  യുദ്ധത്തിനുശേഷം രണ്ടു രാജ്യങ്ങളും രണ്ടു ചേരികളിലായി മത്സരം തുടങ്ങി. റഷ്യയെ സംബന്ധിച്ച് വലിയ ഒരു മിലിട്ടറിയും  സജ്ജീകരണങ്ങളുമുണ്ടായിരുന്നു. സൂക്കൊവിന്റെ കീഴിൽ റഷ്യയുടെ ചുവപ്പുപട ലോകത്തിനു ഭീഷണിയുമായിരുന്നു.   അതേ സമയം അമേരിക്കയ്ക്ക്  മറ്റേതു രാജ്യത്തെക്കാളും ശക്തിയേറിയ ആയുധങ്ങളുമുണ്ടായിരുന്നു. അമേരിക്കയുടെ കൈവശമുണ്ടായിരുന്ന ആറ്റം ബോംബുകൾ  സോവിയറ്റ് യൂണിയന്റെതിനേക്കാൾ  അനേക മടങ്ങുകളായിരുന്നു.


അമേരിക്കാ, റഷ്യയുടെ കമ്മ്യൂണിസത്തെ എക്കാലവും വെറുത്തിരുന്നു.   രക്തക്കൊതിയനും ഭീകരനുമായ ജോസഫ്  സ്റ്റാലിന്റെ  രാജ്യത്തെ ഭരണതന്ത്രങ്ങളെ സംശയത്തോടെയായിരുന്നു  പാശ്ചാത്യ- അമേരിക്കൻ ശക്തികൾ  വീക്ഷിച്ചിരുന്നത്.  അമേരിക്കയെ  വെറുത്തിരുന്നതിൽ  റഷ്യൻ ഭാഗത്തും ന്യായികരണങ്ങളുണ്ട്. പതിറ്റാണ്ടുകൾ ലോക സമൂഹത്തിനായുള്ള ഗുണപ്രദമായ പല ഉടമ്പടികളും അമേരിക്കയുമായി ഒപ്പിടാൻ റഷ്യാ തയ്യാറായിരുന്നില്ല. രണ്ടാം ലോക മഹായുദ്ധത്തിൽ അമേരിക്കാ പങ്കെടുക്കാൻ താമസിച്ചതുകൊണ്ട്  മില്ല്യൻ  കണക്കിന് റഷ്യാക്കാർ  മരിച്ചതിലും റഷ്യ അമേരിക്കയെ കുറ്റപ്പെടുത്തുന്നുണ്ട്. യുദ്ധം കഴിഞ്ഞും  പഴിചാരൽ തുടർന്നുകൊണ്ടിരുന്നു. രണ്ടു രാജ്യങ്ങൾക്കും  പരസ്പരമുള്ള വിശ്വാസവും നഷ്ടപ്പെട്ടു. ഒടുവിൽ അത്' ശത്രുതാ മനോഭാവത്തോടെ രാജ്യങ്ങൾ തമ്മിലുള്ള മത്സരങ്ങളായി മാറി.  ശീതസമരങ്ങൾക്ക് മൂർച്ചയും  കൂട്ടിക്കൊണ്ടിരുന്നു. രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം റഷ്യയുടെ കിഴക്കേ യൂറോപ്പിലുള്ള സാമ്രാജ്യവികസന  പദ്ധതികളിൽ അമേരിക്ക ഭയപ്പെട്ടിരുന്നു. ലോകം റഷ്യയുടെ  നിയന്ത്രണത്തിലാകുമെന്നും  അമേരിക്കക്കാർ കരുതി. റഷ്യയും അമേരിക്കയോട്‌  എന്നും ഒരു ശത്രുതാ  മനോഭാവമാണ് പുലർത്തിയിരുന്നത്. ആയുധങ്ങളുടെ ശേഖരണം, ആഗോള പ്രശ്നങ്ങളിൽ  രാജ്യങ്ങളുടെ പക്ഷം പിടിച്ചുകൊണ്ട് പരസ്പര വിരുദ്ധ അഭിപ്രായങ്ങളോടെ ഇടപെടുക, സാമ്പത്തിക ഉപരോധങ്ങൾ എന്നിങ്ങനെ  രണ്ടു രാജ്യങ്ങളുടെയും നയങ്ങളായിരുന്നു. അത്തരം ശത്രുതാ മനോഭാവം  ശീതസമര വിജയത്തിന് ആവശ്യമായിരുന്നുവെന്നും സോവിയറ്റ് യൂണിയനും അമേരിക്കയും തമ്മിൽ പരസ്പരം ഇടിച്ചുതാഴ്ത്തിക്കൊണ്ടുള്ള   മത്സരങ്ങൾ വേണമായിരുന്നുവെന്നും  അമേരിക്കയിൽ  രാഷ്ട്രീയ വിത്യാസങ്ങളില്ലാതെ ജനങ്ങളും  വാർത്താ മീഡിയാകളും ചരിത്രകാരും അവരവരുടെ യുക്തികൾക്കനുസരിച്ച് വിശ്വസിച്ചിരുന്നു.


രണ്ടാം ലോകമഹായുദ്ധം അവസാനിച്ചപ്പോൾ സോവിയറ്റ് യൂണിയൻ അമേരിക്കയ്ക്കെന്നും  ഭീഷണിയായി കരുതിയിരുന്നു. ഇതിനൊരു ശ്വാശ്വതമായ പരിഹാരം ബലപ്രയോഗങ്ങളിൽക്കൂടി അസാധ്യവുമായിരുന്നു. അമേരിക്കയുടെ വിദേശനയം  സോവിയറ്റ് യൂണിയന്റെ നയങ്ങളെ എതിർത്തുകൊണ്ടും  സാമ്പത്തിക ഉപരോധം ഏർപ്പെടുത്തികൊണ്ടും അന്തർ ദേശീയ സമൂഹത്തിൽ റഷ്യയെ ഒറ്റപ്പെടുത്തിക്കൊണ്ടും ഐക്യ രാഷ്ട്ര സഭയിൽ കുറ്റങ്ങൾ ആരോപിച്ചുകൊണ്ടും  അന്തർ ദേശീയ സ്വാധീനത്തിൽ നിയന്ത്രണം വരുത്തിക്കൊണ്ടുമുള്ളതായിരുന്നു.  സോവിയറ്റ് യൂണിയന്റെ രാജ്യ വിസ്തൃതി മോഹം അമേരിക്കയ്ക്ക് ഒരു തലവേദനയായിരുന്നു. പരസ്പര ഉഭയ സമ്മതത്തോടെ ഒരു ഉടമ്പടി അസാധ്യമായതിനാൽ സോവിയറ്റ് യൂണിയനെ നിയന്ത്രിക്കാൻ നീണ്ട കാലത്തെ ഒരു കാത്തിരുപ്പുനയം അമേരിക്കാ സ്വീകരിച്ചു. അതേ  സമയം മറ്റു രാജ്യങ്ങളെ ആക്രമിച്ചാൽ സോവിയറ്റ് യൂണിയന്  ബലിയാടായ രാജ്യത്തിന്‌ പ്രതിരോധ സഹായവും നല്കിയിരുന്നു. പ്രസിഡന്റ്' ഹാരീസ് ട്രൂമാൻ  1947-ൽ കോണ്‍ഗ്രസിൽ പ്രഖ്യാപിച്ചതും ഈ നയം തന്നെയായിരുന്നു. "സ്വാതന്ത്ര്യം മോഹിക്കുന്ന രാജ്യങ്ങളെ അക്രമണകാരികളായ ശത്രുരാജ്യങ്ങളിൽ  നിന്നും സഹായിക്കുകയും അവരുടെ ആക്രമണങ്ങളെ തടയുകയും ചെയ്യുകയെന്നതു അമേരിക്കയുടെ നയമെന്ന്" അന്ന് ട്രൂമാൻ പ്രഖ്യാപിച്ചിരുന്നു. അതേ നയങ്ങൾ അമേരിക്കാ  പതിറ്റാണ്ടുകളായി  തുടർന്നുകൊണ്ടിരിക്കുന്നു.   അമേരിക്കനെഴുത്തുകാരനായ  'ജോർജ്‌  ഓർവെൽ'ൻറെ  'നിങ്ങളും ആറ്റോ മിക്ക് ബോംബും' എന്ന ലേഖനത്തിൽനിന്നും 'ശീത സമര'മെന്ന  (Cold war) പദം ആദ്യമായി  പ്രയോഗത്തിൽ വന്നു.


ശീതസമരത്തിൽ സോവിയറ്റ് യൂണിയനുമായി തുറന്ന യുദ്ധമില്ലാനയമാണ് അമേരിക്കാ സ്വീകരിച്ചിരുന്നതെങ്കിലും രാജ്യങ്ങൾ തമ്മിലുള്ള ആയുധമത്സര ശേഖരത്തിൽ അമേരിക്കാ മറ്റേതു രാഷ്ട്രങ്ങളെക്കാളും മുമ്പിൽ തന്നെയായിരുന്നു. 1950-ലെ   നാഷണൽ സെക്ക്യൂരിറ്റി കൌണ്‍സിലിൽ (NSC -68) പാസാക്കിയ  റിപ്പോർട്ട് ട്രുമാന്റെ നിർദേശങ്ങൾ ഉൾക്കൊള്ളിച്ചുള്ളതായിരുന്നു.   കമ്മ്യൂണിസം വിപുലീകരിക്കാൻ ഏതെങ്കിലും ഒരു രാജ്യം മറ്റൊരു രാജ്യത്തെ ആക്രമിച്ചാൽ അക്രമകാരികൾക്കെതിരെ  മിലിട്ടറി സഹായം നല്കുകയെന്ന  നയമാണ്‌ അമേരിക്കാ സ്വീകരിച്ചിരിക്കുന്നത്.  വിദേശ രാജ്യങ്ങളുടെ പ്രതിരോധത്തിനായി നല്ലൊരു തുക  നീക്കി വെക്കുകയും ചെയ്തു. രണ്ടാം ലോക മഹായുദ്ധത്തിൽ  ജപ്പാനിലെ ഹിരോഷിമയിൽ പരീക്ഷിച്ചപോലെ ആറ്റം ബോംബു നിർമ്മാണവും  വിപുലീകരിച്ചു. ന്യൂക്ലിയറായുധങ്ങളുടെ മത്സരം ശീത സമരത്തിന്റെ ഭാഗമായി തീർന്നു.  1949-ൽ സോവിയറ്റ് യൂണിയൻ ആറ്റം ബോംബ്‌ പരീക്ഷണം നടത്തി. സോവിയറ്റ് യൂണിയന്റെ ന്യൂക്ലീയർ പ്രവേശനത്തോടെ ട്രൂമാൻ  ശക്തിയേറിയ ബോംബുകൾ നിമ്മിക്കാനും പദ്ധതികൾ തയ്യാറാക്കി. ഹൈഡ്രജൻ ബോംബും സൂപ്പർ ബോംബും അമേരിക്കാ നിർമ്മിച്ചു. സോവിയറ്റ് യൂണിയന്റെ ജോസഫ് സ്റ്റലിനും അതനുസരിച്ചു അമേരിക്കയോട് മത്സരം തുടങ്ങി.


ശീതസമരം  ഭയാനകമാം വിധം മാനവ വെല്ലുവിളിയായി വളർന്നു. ആദ്യത്തെ ഹൈഡ്രജൻ ബോംബു പരീഷണം നടത്തിയത് മാർഷൽ ഐലൻഡിൽ ആയിരുന്നു.  ബോംബു പരീക്ഷണത്തിൽ സമുദ്രത്തിന്റെ അടിഭാഗത്ത് വലിയൊരു ഗുഹപോലുള്ള  ദ്വാരമുണ്ടായി. 25 ചതുർശ്ര മയിലുകൾ വലിപ്പത്തിൽ തീ ബോളുകൾ ചീറി പാഞ്ഞു. ഒരു വലിയ പട്ടണത്തിന്റെ പകുതി നശിപ്പിക്കാൻ  കഴിവ് ആ ബോംബിനുണ്ടായിരുന്നു. പിന്നീടുള്ള ടെസ്റ്റുകളിൽ കൂടി  അന്തരീക്ഷം മുഴുവൻ റേഡിയോ കിരണങ്ങൾ മൂലം വിഷമയമുള്ളതാക്കി. അമേരിക്കയുടെ ദേശീയ ജീവിതത്തിലും അതിന്റെ പ്രതികരണങ്ങളുണ്ടായി.  ഓരോരുത്തരുടെ വീടിന്റെ പുറകിലും ബോംബു കവചങ്ങളുണ്ടാക്കി. സ്കൂളിലും പൊതു സ്ഥലങ്ങളിലും അത്തരം ആക്രമണം രക്ഷപ്പെടാൻ ഡ്രില്ലുകളും  ഏർപ്പെടുത്തി. 1950-1960 കളിൽ ഇറങ്ങിയ ചില സിനിമാകൾ ന്യൂക്ലീയർ ദുരിതങ്ങളെപ്പറ്റിയായിരുന്നു. അതുമൂലമുണ്ടാകുന്ന ദുരിതങ്ങൾ  ഭയാനകമായ രീതിയിൽ ചിത്രീകരിച്ചിരുന്നു. അങ്ങനെ ന്യൂക്ലീയർ വിഷയങ്ങൾ അമേരിക്കൻ പൊതുജന  ജീവിതത്തിലെ ദൈനം ദിന ചർച്ചാ വിഷയങ്ങളായി രൂപാന്തരപ്പെട്ടു.


ശൂന്യാകാശ ഗവേഷണങ്ങൾ അമേരിക്കയും റഷ്യയും  തമ്മിലുള്ള  ശീതസമര മത്സരത്തിന് മറ്റൊരു കാരണമായി. 1957 ഒക്ടോബർ നാലാം തിയതി സോവിയറ്റ് യൂണിയൻ ഭൂകാണ്ഡന്തര  ബാലിസ്റ്റിക്ക് മിസൈയിൽ വിജയകരമായി വിക്ഷേപിച്ചു. അത് ശൂന്യാകാശത്തിലെത്തുന്ന ആദ്യത്തെ മനുഷ്യ നിർമ്മിതമായ സ്പുട്ട്നിക്കായിരുന്നു. സോവിയറ്റ് യൂണിയന്റെ സ്പുട്ട്നിക്ക് വിക്ഷേപണം അമേരിക്കയെ സംബന്ധിച്ച് വിസ്മയകരമായിരുന്നെങ്കിലും സന്തോഷകരമായിരുന്നില്ല. ശൂന്യാകാശ മത്സരം അമേരിക്കാ  പരിഗണിക്കേണ്ട അഭിമാനപ്രശ്നവുമായിരുന്നു. ഈ മത്സരയോട്ടത്തിൽ  സോവിയറ്റ് യൂണിയനു  പിമ്പിലാകരുതെന്നും തീരുമാനിച്ചു. സോവിയറ്റ് യൂണിയന്റെ 'ആർ 7'  മിസൈൽ അമേരിക്കയുടെ മുകളിൽക്കൂടി  ശക്തിയേറിയ ന്യൂക്ലിയറായുധങ്ങൾ വഹിക്കാൻ കഴിവുള്ളതുമായിരുന്നു. സോവിയറ്റ് മിലിട്ടറി പ്രവർത്തനങ്ങളെ സംബന്ധിച്ച് രഹസ്യമായ വിവരങ്ങൾ ശേഖരിക്കേണ്ടത് അമേരിക്കയെ സംബന്ധിച്ച് അത്യാവശ്യവുമായിരുന്നു.


1958-ൽ അമേരിക്കാ സ്വന്തമായി നിർമ്മിച്ച 'എക്സ്പ്ലോറർ ഒന്ന്' എന്ന സാറ്റലേറ്റ് ശൂന്യാകാശത്തിലേയ്ക്ക് അയച്ചു. ശാസ്തജ്ഞനായ  'വെർനെർ വോണ്‍ ബ്രൌണ്‍ന്റെ'  നേതൃത്വത്തിൽ അമേരിക്കൻ മിലിട്ടറിയ്ക്കു വേണ്ടിയും ശൂന്യാകാശ ഗവേഷണങ്ങൾ നടത്തിക്കൊണ്ടിരുന്നു.   അതേവർഷം തന്നെ പ്രസിഡണ്ട്  ഡിവെറ്റ് ഐസനോവർ ശൂന്യാകാശ ഗവേഷണ പരമ്പരകൾക്കായി ഫെഡറൽ ഏജൻസിയായ നാസാ ( National Aeronautics and Space Administration ) യുടെ പ്രവർത്തനങ്ങൾക്കായി ഒപ്പുവെച്ചു. മിലിട്ടറിയുടെ വികസനവും ഈ പദ്ധതികളുടെ ലക്ഷ്യമായിരുന്നു. ശൂന്യാകാശ ഗവേഷണങ്ങളിൽ അക്കാലത്ത് റഷ്യാ അമേരിക്കയെക്കാളും മുമ്പിലായിരുന്നു. 1961-ൽ റഷ്യാ ആദ്യത്തെ സ്പേസ് മനുഷ്യനെ ശൂന്യാകാശത്തേയ്ക്ക് അയച്ച് അമേരിക്കയെ പിമ്പിലാക്കി.


റഷ്യയുടെ ശൂന്യാകാശ  നേട്ടത്തിന്റെ അതേ വർഷം മെയ് മാസത്തിൽ അമേരിക്കയുടെ  'അലൻ ഷെപ്പെർഡ്'  ആദ്യ ശൂന്യാകാശ യാത്രികനായി ചരിത്രം കുറിച്ചു. ജോണ്‍ കെന്നഡി അതേ  തുടർന്ന് 'ഈ ദശകത്തിൽ തന്നെ അമേരിക്കാ ചന്ദ്രനിൽ മനുഷ്യനെ എത്തിക്കുമെന്ന' ഒരു പ്രസ്താവനയും ചെയ്തു. അദ്ദേഹം ഭാവന ചെയ്തത് 1969 ജൂലൈ ഇരുപതാംതിയതി പ്രാവർത്തികമാവുകയും ചെയ്തു. നാസായുടെ 'അപ്പോളൊ പതിനൊന്ന് മിഷ്യൻ' ആംസ്റ്റ്രൊങ്ങിനെ ചന്ദ്രനിൽ എത്തിച്ചു. ശൂന്യാകാശ മത്സരത്തിൽ അമേരിക്കാ അവിടെ വിജയിയായി. അതിലെ  യാത്രികർ അമേരിക്കയുടെ വിസ്മയ കഥാപാത്രങ്ങളായി ലോകമാകമാനമുള്ള  വാർത്താ മാദ്ധ്യമങ്ങളിൽ അക്കാലത്തു നിറഞ്ഞു നിന്നിരുന്നു. സോവിയറ്റ് യൂണിയനെ വില്ലൻ രാജ്യമായും കമ്മ്യൂണിസത്തിന്റെ പരാജയമായും  അമേരിക്കയുടെ ഈ നേട്ടത്തെ പാശ്ചാത്യ പത്രങ്ങൾ ചിത്രികരിച്ചു. ശീതസമരത്തിൽ അമേരിക്കയുടെ ശക്തി  ലോകത്തെ അറിയിക്കുകയും ചെയ്തു.


ബാഹ്യലോകത്തെന്നപോലെ അമേരിക്കയ്ക്കുള്ളിലും ആഭ്യന്തര തലങ്ങളിലും ശീതസമരം ആഞ്ഞടിച്ചിരുന്നു. 1947-ന്റെ തുടക്കത്തിൽ എച്ച്. യു. എ .സി എന്ന സംഘടന ശീത സമരത്തെ മറ്റൊരു രീതിയിൽ കണ്ടു. അമേരിക്കയ്ക്കുള്ളിലെ കമ്മ്യൂണിസ്റ്റ് പ്രവർത്തനങ്ങളെ ഇല്ലായ്മ  ചെയ്യുകയെന്നത് ഈ സംഘടനയുടെ ലക്ഷ്യമായിരുന്നു. അമേരിക്കയിൽ അക്കാലങ്ങളിൽ കമ്മ്യൂണിസം വേരുന്നിയിരുന്നു. അവരെപ്പറ്റിയുള്ള അന്വേഷണങ്ങളും റിപ്പോർട്ടുകളും എച്ച്. യു. എ .സി  സംഘടന തയ്യാറാക്കിക്കൊണ്ടിരുന്നു.  നൂറു കണക്കിന് ഹോളിവൂഡിൽ സിനിമാ വ്യവസായത്തിൽ ജോലി ചെയ്യുന്നവരോട് കമ്മ്യൂണിസം ഉപേക്ഷിക്കാൻ എച്ച്. യൂ. എ. സി ആവശ്യപ്പെട്ടു. കമ്മ്യൂണിസത്തിൽ പ്രവർത്തിക്കുന്നവരെപ്പറ്റി അന്വേഷണവും ആരംഭിച്ചു. ജോലി ലഭിക്കാൻ  കമ്മ്യൂണിസ്റ്റനുഭാവിയല്ലെന്നും  ജോലി ചെയ്യുന്ന സ്ഥാപനത്തോടു എന്നും കൂറുണ്ടായിരിക്കുമെന്നും  പൊതുസ്ഥലങ്ങളിൽ കമ്മ്യൂണിസ്റ്റ് പ്രവർത്തകനല്ലെന്നും   പ്രതിജ്ഞ ചെയ്യണമായിരുന്നു. അഞ്ഞൂറോളം ജോലിക്കാർക്ക് തൊഴിലും നഷ്ടപ്പെട്ടു. കറുത്ത പട്ടികയിൽ കയറിയ എഴുത്തുകാർക്കും അഭിനയം നടത്തുന്നവർക്കും  അവിടെ ജോലി തുടരാൻ ബുദ്ധിമുട്ടായിരുന്നു. എച്ച്. യൂ. എ. സി,  കമ്മ്യൂണിസ്റ്റ് അനുഭാവികളായ  സ്റ്റേറ്റ് , ഫെഡറൽ  ജോലിക്കാരെയും കുറ്റപ്പെടുത്തിക്കൊണ്ടിരുന്നു. തീവ്ര കമ്മ്യൂണിസ്റ്റ് വിരോധിയായിരുന്ന 'സെനറ്റർ ജോണ്‍ മക്കാർത്തി'യുടെ  നിർദ്ദേശപ്രകാരം ആയിരക്കണക്കിന് കമ്മ്യൂണിസ്റ്റനുഭാവമുള്ള  ഫെഡറൽ ജോലിക്കാരെപ്പറ്റി അന്വേഷണങ്ങൾ നടത്തിക്കൊണ്ടിരുന്നു.  അനേകരെ ജോലിയിൽനിന്നു പിരിച്ചുവിടുകയും കേസെടുക്കുകയും ചെയ്തു. 1950 മുതൽ ഈ കമ്മ്യൂണിസ്റ്റ് വിരോധം എവിടെയും ബാധിച്ചിരുന്നു. ഇടതു ചിന്താഗതിക്കാരായ കോളേജ് പ്രൊഫസർമാർക്കും  തന്മൂലം ജോലി നഷ്ടപ്പെട്ടു.


അമേരിക്കയ്ക്കുള്ളിൽ  ആഞ്ഞടിച്ച  ശീതസമരത്തിന്റെ പ്രത്യാഘാതങ്ങൾ പുറം രാജ്യങ്ങളിലേയ്ക്കും വ്യാപിച്ചു. 1950 ജൂണിൽ സോവിയറ്റ് യൂണിയൻ പിന്താങ്ങിയിരുന്ന രാജ്യമായ വടക്കേ കൊറിയാ പാശ്ചാത്യ ചേരിയിലുള്ള തെക്കേ കൊറിയായെ ആക്രമിച്ചു. കൊറിയൻ യുദ്ധം  ശീതസമരത്തിലെ ആദ്യത്തെ പട്ടാളനീക്കമായിരുന്നു. കമ്മ്യൂണിസം ലോകം മുഴുവൻ കീഴടക്കുമെന്ന് അമേരിക്കയിലെ ബുദ്ധിജീവികളടക്കം  അനേകർ വിചാരിച്ചു.   കൊറിയൻ യുദ്ധത്തിൽ ഇടപെടാതിരുന്നാൽ സോവിയറ്റ് യൂണിയന്റെ വിജയമാകുമെന്നും അമേരിക്കാ കരുതി. അമേരിക്കൻ പട്ടാളത്തെ ട്രൂമാൻ കൊറിയായിൽ അയച്ചു. എന്നാൽ യുദ്ധം 1953-ൽ പെട്ടെന്ന് അവസാനിക്കുകയും ചെയ്തു. മറ്റനേക ആഗോള യുദ്ധങ്ങളും ശീത സമരകാലങ്ങളിൽ ഉണ്ടായിട്ടുണ്ട്. 1960 ന്റെ ആരംഭത്തിൽ പ്രസിഡണ്ട് കെന്നഡിയ്ക്കും പ്രശ്നങ്ങൾ നേരിടേണ്ടി വന്നു. ക്യൂബയിൽ റഷ്യയുടെ മിസൈൽ  ശേഖരണം അമേരിക്കയ്ക്ക് ഒരു ഭീഷണിയായിരുന്നു.  പത്തു വർഷങ്ങൾ നീണ്ടു നിന്ന വിയറ്റ്നാം യുദ്ധവും ശീത സമരത്തിനും ആയുധ മത്സരങ്ങൾക്കും വഴിയൊരുക്കി.


ശീതസമരത്തിൽ ചൂടുപിടിച്ച  സംഭവങ്ങൾ ലോകത്തിന്റെ വിവിധ രാജ്യങ്ങളിലുണ്ടായിട്ടുണ്ടെങ്കിലും അവകളെല്ലാം ചരിത്രത്തിൽ മാത്രം ഒതുങ്ങി നില്ക്കുന്നു. ബെർലിൻ, കൊറിയാ, ഹംഗറി, സൂയസ് കനാൽ, അഫ്ഗാൻ മുതലായ  പ്രശ്നങ്ങൾ  ശീതയുദ്ധ കാലത്ത് സംഭവിച്ചതാണ്. എന്നാൽ അമേരിക്കയും റഷ്യയുമായുള്ള നിർണ്ണായക ക്യൂബൻ പ്രധിസന്ധിഘട്ടം മൂന്നാം ലോക മഹായുദ്ധത്തിന്റെ വക്കത്തുവരെയെത്തിച്ചിരുന്നു.1962 ഒക്ടോബർ പതിനേഴാം തിയതി  റഷ്യാ സ്ഥാപിച്ച  മുപ്പത്തിരണ്ട് മിസ്സൈലുകൾ ക്യൂബയിൽ കണ്ടെത്തിയത്  അമേരിക്കൻ സി.ഐ.എ.  പ്രസിഡന്റ് കെന്നഡിയ്ക്ക് റിപ്പോർട്ട് ചെയ്തിരുന്നു.എണ്‍പത്തി രണ്ടു മില്ല്യൻ ജനങ്ങളെ കൊല്ലുവാൻ കെല്പ്പുള്ള ആയുധ സംവിധാനങ്ങൾ റഷ്യയുടെ വക ക്യൂബായിലുണ്ടായിരുന്നു.  മിസ്സൈലുകൾക്ക് രണ്ടായിരം മൈൽ റേഞ്ചിൽ ന്യൂക്ലിയറായുധങ്ങൾ വഹിക്കാൻ കഴിവുമുണ്ടായിരുന്നു.  ഇരുപതു റഷ്യൻ കപ്പലുകൾ  ന്യൂക്ലീയർ സംവിധാനങ്ങളുമായി ക്യൂബയുടെ തീരത്ത്‌ കിടക്കുന്നത് അമേരിക്കൻ നിരീക്ഷണ വിമാനങ്ങൾ കണ്ടെത്തി. ഏതാനും ദിവസങ്ങൾക്കുള്ളിൽ റഷ്യയുടെ ഈ താവളം പരിപൂർണ്ണ പ്രവർത്തനത്തിലാകുമെന്നും അമേരിക്ക മനസിലാക്കി. ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ മിസ്സൈലുകളെ നശിപ്പിക്കേണ്ടത് രാജ്യത്തിന്റെ സുരക്ഷിതത്വത്തിനാവശ്യമായിരുന്നു.


1959-ൽ ക്യൂബയിൽ അമേരിക്കൻ പിന്തുണയുള്ള  'ബാറ്റിസ്റ്റാ  ഭരണകൂടത്തെ' താഴെയിറക്കിക്കൊണ്ട്‌  റെബൽ നേതാവായിരുന്ന ഫ്യൂഡൽ കാസ്ട്രോ അധികാരം പിടിച്ചെടുത്തു. അമേരിക്കയുടെ മുടക്കുമുതലുള്ള കമ്പനികളും ബാങ്കുകളും കാസ്ട്രോ ദേശവല്ക്കരിച്ചതിനു പകരമെന്നോണം അമേരിക്കാ ക്യൂബയുടെ മേൽ വ്യവസായ ഉപരോധം ഏർപ്പെടുത്തി. പഞ്ചസാര കയറ്റുമതിയാണ് ക്യൂബയുടെ പ്രധാന വരുമാനം.  ഉപരോധം ഏർപ്പെടുത്തിയപ്പോൾ സോവിയറ്റ് യൂണിയൻ  ക്യൂബൻ ഉത്പന്നങ്ങൾ മേടിക്കാൻ തയ്യാറായി രംഗത്ത് വന്നു. അങ്ങനെയാണ് സോവിയറ്റ് യൂണിയനും ക്യൂബയും തമ്മിൽ അടുത്തത്.


ഫ്ലോറിഡായിൽ നിന്ന് അമ്പതു മൈൽ   മാത്രം ദൂരമുള്ള ഒരു രാജ്യം കമ്മ്യൂണിസത്തെ  പിന്താങ്ങുന്നത് അമേരിക്കയെ സംബന്ധിച്ച് ഒരു ഭീഷണിയായിരുന്നു. കാസ്ട്രോ ഭരണത്തെ എതിർക്കുന്ന അഭയാർത്ഥികൾ കൂട്ടമായി  ഫ്ലോറിഡായിലേയ്ക്ക് പ്രവഹിക്കാൻ തുടങ്ങി. ഫ്ലോറിഡായിൽ അഭയാർത്ഥികളായവർ ആയുധങ്ങൾ ശേഖരിച്ച് 1961-ൽ  ക്യൂബായിലുള്ള 'ബേ ഓഫ് പിഗ്സ്'  എന്ന സ്ഥലത്ത് ഫ്യൂഡൽ കാസ്ട്രോയ്ക്കെതിരെ ആക്രമണം നടത്തി. കാസ്ട്രോ ഭരണത്തെ താഴെയിറക്കാൻ വിദേശ ഫണ്ടും ഈ റെബൽ ഗ്രൂപ്പിന് ലഭിച്ചിരുന്നു. ജീപ്പുകൾ ആവശ്യത്തിന് പെട്രോളില്ലാതെ അവിടെയിറക്കി. വിപ്ലവക്കാർക്ക് സ്ഥലത്തെ ഭൂപടം പോലും കൈവശമില്ലായിരുന്നു. ക്യൂബായിൽ  നിന്നുള്ള അഭയാർത്ഥി വിപ്ലവകാരികൾ പരസ്പരം തിരിച്ചറിയാൻ സാധിക്കാതെ വിപ്ലവകാരികളെ തന്നെ വെടി വെച്ചു. ശരിയായ  ആസൂത്രണമില്ലാതെയുള്ള ഈ ആക്രമണം പരാജയമായിരുന്നു. അമേരിക്കൻ മണ്ണിൽനിന്നും തുടങ്ങിയ  ആക്രമണം കെന്നഡി ഭരണത്തെ സംബന്ധിച്ച് ലജ്ജാവഹമായിരുന്നു. കെന്നഡി ഈ സംഭവത്തിൽ മാപ്പ് പറഞ്ഞില്ല. ക്യൂബയുമായുള്ള ബന്ധം കൂടുതൽ വഷളാവുകയും ചെയ്തു.


മിസ്സൈലുകൾ പൊളിച്ച്  മൂന്നു ദിവസത്തിനുള്ളിൽ മടക്കി കൊണ്ടുപോയില്ലെങ്കിൽ ക്യൂബാ ആക്രമിക്കുമെന്ന് കെന്നഡി  റഷ്യയ്ക്ക് അന്ത്യ ശാസനം നല്കി. നശീകരണായുധങ്ങളുമായുള്ള ഒരു മൂന്നാം ലോക മഹായുദ്ധത്തെ ലോകം മുഴവൻ ഭയപ്പെട്ടു. റഷ്യയുടെ ക്രൂഷ്ചേവ് അമേരിക്കയുടെ പ്രസിഡന്റിന്  രണ്ടു കത്തുകൾ അന്ന് എഴുതി. ആദ്യത്തെ കത്തിൽ മിസ്സൈലുകൾ കൂബായിൽനിന്നു മാറ്റികൊള്ളാമെന്നും അമേരിക്കാ ക്യൂബയെ ആക്രമിക്കരുതെന്നും രണ്ടാമത്തെ കത്തിൽ റഷ്യയുടെ സമീപമുള്ള ടർക്കിയിൽ അമേരിക്കാ ശേഖരിച്ചിരിക്കുന്ന മിസ്സൈലുകൾ പൊളിച്ചു മാറ്റിയാൽ റഷ്യാ ക്യൂബയിലെ മിസൈലുകൾ മടക്കി കൊണ്ടുപോയ്ക്കള്ളാമെന്നുമായിരുന്നു. അമേരിക്കയും റഷ്യയുമായുള്ള പ്രത്യേക വാർത്താ സംവിധാനങ്ങൾ  ഇരുരാജ്യങ്ങൾക്കുമുണ്ടായിരുന്നത് സമാധാനത്തിനു വഴികാട്ടിയായി. മിസ്സൈലുകൾ തിരികെ കൊണ്ടുപോയാൽ ക്യൂബാ ആക്രമിക്കില്ലെന്ന് കെന്നഡി വാഗ്ദാനം കൊടുത്തു. ഒക്ടോബർ ഇരുപത്തിയൊമ്പതാം തിയതി ക്രൂഷ്ച്ചെവ് ആ കത്ത് അയച്ചില്ലായിരുന്നെങ്കിൽ മൂന്നാം ലോക മഹായുദ്ധത്തിനു വഴിതെളിയിക്കുന്ന ഒരു ന്യൂക്ലീയർ യുദ്ധം അന്നു തുടങ്ങുമായിരുന്നു.


റിച്ചാർഡ് നിക്സണ്‍ അമേരിക്കയുടെ പ്രസിഡന്റായ നാൾമുതൽ ആഗോള ബന്ധത്തിന് മുൻഗണന നല്കിയായിരുന്നു ഭരണം നടത്തിയിരുന്നത്. ലോകത്തെ ശത്രുവാക്കുന്നതിനു പകരം എന്തുകൊണ്ട് നയതന്ത്രം പാടില്ലായെന്ന നയമായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്. ചൈനയെ യുണൈറ്റഡ്‌  നാഷൻ അംഗീകരിക്കാൻ അമേരിക്കാ എല്ലാവിധ സഹായങ്ങളും ചെയ്തു. 1972-ൽ നിക്സണ്‍  ചൈനീസ്‌ യാത്ര നടത്തിയതു അമേരിക്കയും ചൈനയും തമ്മിൽ നയതന്ത്രബന്ധം അരക്കിട്ടുറപ്പിക്കാൻ കാരണമായി. അതേ സമയം സോവിയറ്റ് യൂണിയനുമായുള്ള ബന്ധവും സുഗമമാവാൻ ശ്രമിച്ചു. അദ്ദേഹവും സോവിയറ്റ് യൂണിയന്റെ ലീയോനിഡ്‌ ബ്രഷ്നെവും (1906-1982) തമ്മിൽ ആയുധ നിയന്ത്രണം സംബന്ധിച്ചു (SALTI) ഒരു ഉടമ്പടിയുണ്ടാക്കി. ഈ ഉടമ്പടിയനുസരിച്ച് ഇരുകൂട്ടരും ന്യൂക്ലിയർ മിസ്സൈൽ നിർമ്മിക്കുന്നതിൽ നിയന്ത്രണം വരുത്തിയിരുന്നു. പതിറ്റാണ്ടുകൾ തുടർന്ന ന്യൂക്ലീയർ മത്സരങ്ങൾക്ക് അല്പ്പം ശാന്തി ഈ ഉടമ്പടി മൂലം ലഭിക്കാൻ സാധിച്ചു.


നിക്സന്റെ ഭരണത്തിൽ ശീതസമരം ശാന്തമായെങ്കിലും റേഗന്റെ  കാലം വീണ്ടും ചൂടുപിടിച്ചു. റേഗന്റെ  തലമുറയിലെ  നേതാക്കന്മാരെപ്പോലെ അദ്ദേഹവും വിശ്വസിച്ചിരുന്നത് കമ്മൂണിസത്തിന്റെ വളർച്ച സ്വാതന്ത്ര്യത്തിനു ഭീക്ഷണിയായിരിക്കുമെന്നാണ്.  കമ്മ്യൂണിസത്തിനെ എതിർക്കുന്ന  രാജ്യങ്ങളിൽ  അക്കാലത്ത് കൂടുതൽ സാമ്പത്തിക-മിലിറ്ററി   സഹായം അമേരിക്കാ ചെയ്തിരുന്നു. കമ്മ്യൂണിസത്തെ തകർക്കാൻ തെക്കേ അമേരിക്കയിലുളള  രാജ്യങ്ങൾക്കുള്ളിൽ  അമേരിക്കൻ പട്ടാളം യുദ്ധവും ചെയ്തിട്ടുണ്ട്. റേഗൻ നയം ഗ്രനഡായിലും എൽ സാവോഡറിലും പ്രാവർത്തികമാക്കിയിരുന്നു.


മദ്ധ്യ അമേരിക്കയിൽ പ്രസിഡണ്ട്  റേഗൻ കമ്മ്യൂണിസത്തിനെതിരെ പൊരുതുന്ന സമയം സോവിയറ്റ് യൂണിയൻ തകർന്നുകൊണ്ടിരിക്കുകയായിരുന്നു. സോവിയറ്റ് യൂണിയനിൽ ഉൾപ്പെട്ടിരുന്ന പല രാജ്യങ്ങളും സാമ്പത്തിക പ്രശ്നങ്ങളും രാഷ്ട്രീയ കാരണങ്ങളാലും കമ്മ്യൂണിസം ഉപേക്ഷിച്ച് സ്വതന്ത്ര രാജ്യങ്ങളായി വേറിട്ടു. 1985-ൽ ഗോർബച്ചോവ്  റഷ്യൻ പ്രധാന മന്ത്രിയായി ചുമതലയേറ്റു. കിഴക്കെ യൂറോപ്പുമായുള്ള സോവിയറ്റ് സ്വാധീനം ഇല്ലാതായി. കമ്മ്യൂണിസ്റ്റ് രാജ്യങ്ങൾ കമ്മ്യൂണിസം ഉപേക്ഷിച്ചുകൊണ്ടുള്ള ഭരണകൂടങ്ങൾ സ്ഥാപിച്ചു. പതിറ്റാണ്ടുകൾ ശീതസമരത്തിന്റെ പ്രതീകമായിരുന്ന ബർലിൻ മതിൽ ആ വർഷം നവംബറിൽ ഗോർബച്ചോവ്  ഭരണകൂടം ഇടിച്ചു താഴെയിട്ടു. 1991-ൽ സോവിയറ്റ് യൂണിയന്റെ പതനത്തോടെ ശീതസമരവും അവസാനിച്ചു.

(തുടരും)










No comments:

Post a Comment

കൊറോണ: പ്രസിഡന്റ് ട്രംപിനെ കുറ്റപ്പെടുത്തുന്നത് ശരിയോ?

ജോസഫ് പടന്നമാക്കൽ കൊറോണ നമ്മുടെയെല്ലാം നിത്യ ജീവിതത്തിൽ ഭയം ജ്വലിപ്പിക്കുന്ന ഒരു മാരക രോഗമായി ലോകമെമ്പാടും അറിയപ്പെട്ടു കഴിഞ്ഞു. കാട്ടുത...