Saturday, July 9, 2016

അമേരിക്കൻ പ്രസിഡന്റായി മത്സരിച്ച ആദ്യത്തെ വനിത വിക്റ്റോറിയ വുഡ്‌ഹോൾ, ചരിത്രവും അവലോകനവും




By ജോസഫ് പടന്നമാക്കൽ 

അമേരിക്കയുടെ  തിരഞ്ഞെടുപ്പു വാർത്തകളിൽ ഒരു വനിത   പ്രസിഡന്റാകാനുള്ള  സംഭാവ്യതയുടെ  ഔദ്യോഗിക പ്രഖ്യാപനം ചരിത്രപരമായിട്ടാണ് കരുതുന്നത്. സ്ത്രീജനങ്ങളിൽ ദേശീയ ടിക്കറ്റിനുവേണ്ടി വൈസ് പ്രസിഡന്റ് സ്ഥാനാർഥികളായി 2008ൽ സാറാ പാലിനും 1984-ൽ ജെറാൾഡിൻ ഫെറോറായും മത്സരിച്ചിരുന്നു. എങ്കിലും രാഷ്ട്രത്തിന്റെ ഉന്നതമായ പ്രസിഡന്റ് പദവിയിൽ സ്ത്രീകൾക്ക് നാളിതുവരെ എത്തപ്പെടാൻ സാധിച്ചിട്ടില്ല.  ക്ലിന്റന്റെ തിരഞ്ഞെടുപ്പുനേട്ടം പ്രാമാണികമായി ചിന്തിക്കുന്നവർക്ക് ആശയ കുഴപ്പം സൃഷ്ടിക്കുന്നു. അവർക്കു മുമ്പേ നോമിനേഷൻ കിട്ടിയ മറ്റൊരു വനിതാസ്ഥാനാർത്ഥിയായ വിക്റ്റോറിയ വുഡ്ഹോൾ (Victoria Woodhull) പ്രസിഡന്റ് യുളീസിസ് ഗ്രാന്റിനെതിരെ (Ulysses S. Grant) മത്സരിച്ച വിവരം ഭൂരിഭാഗം ജനതയ്ക്കും അറിയില്ല. വാഗ്പാടവശാസ്ത്രത്തിൽ മികച്ച പ്രാസംഗികയെന്ന ചരിത്രപാരമ്പര്യവും 2008-ൽ പ്രസിഡന്റ് സ്ഥാനാർത്ഥിയായി മത്സരിച്ച നിലയിലും 2016 -ലെ മത്സരത്തിൽ പ്രസിഡന്റാകാനുള്ള സാധ്യതയുടെ വെളിച്ചത്തിലും  മിസസ് ക്ലിന്റൻറെ അമേരിക്കയിലെ ആദ്യത്തെ വനിതാ പ്രസിഡന്റ് സ്ഥാനാർഥിവാദം ശ്രദ്ധേയമാണ്. ക്ലിന്റന്റെ അവകാശവാദം തെറ്റെന്നും അമേരിക്കയുടെ ഉന്നതസ്ഥാനമായ പ്രസിഡന്റ് പദവിയിൽ  ആദ്യമായി മത്സരിച്ച സ്ത്രീ മറ്റൊരാളെന്നും വളരെ കുറച്ചു ജനത്തിനേ അറിയുള്ളൂ. 2008-ൽ ക്ലിന്റൺ മത്സരിക്കുന്നതിനു 136 വർഷം മുമ്പ്, 1872-ൽ ഒരു പാർട്ടിയുടെ കൺവെൻഷനില്ക്കൂടി വിക്റ്റോറിയ വുഡ്ഹോൾ' എന്ന സുന്ദരിയായൊരു വനിത ആ പദവി ചരിത്രത്തിൽ നേടിയിട്ടുണ്ടായിരുന്നു. ക്ലിന്റൺ ജനിക്കുന്നതിനു ഇരുപതു വർഷം മുമ്പ് വിക്റ്റോറിയ മരിച്ചുപോയി. 1922--ൽ പാസാക്കിയ ഭരണഘടനയുടെ പത്തൊമ്പതാം അമൻഡ്മെന്റ് പ്രകാരം സ്ത്രീകളുടെ വോട്ടവകാശത്തിനു അമ്പതു കൊല്ലം മുമ്പാണ് അവർ സ്ഥാനാർത്ഥിനിയായി മത്സരിച്ചത്. 1872 നവംബറിൽ നടന്ന തിരഞ്ഞെടുപ്പിൽ വിക്ടോറിയായ്‌ക്ക് വോട്ടവകാശമില്ലായിരുന്നു.


കൂടാതെ വോട്ടിന്റെ സമയത്ത് ഒരു പാസ്റ്റർക്കെതിരായി അപകീർത്തിപരമായി ലേഖനമെഴുതിയതിൽ  വിക്റ്റോറിയ ന്യൂയോർക്ക് സിറ്റിയിൽ ലുഡ്‌ലോ സ്ട്രീറ്റിൽ ജയിലിലുമായിരുന്നു. 'ഈക്വൽ റൈറ്റ്സ് പാർട്ടിയുടെ' (Equal rights) ലേബലിലാണ് അവർ മത്സരിച്ചത്. 1872 മെയ്മാസത്തിൽ വിക്റ്റോറിയായെ  സ്ഥാനാർത്ഥിയായി പാർട്ടി നോമിനേറ്റു ചെയ്തു. റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി യുളീസസ് ഗ്രാന്റിനും (Ulysses S. Grant) ഡെമൊക്രാറ്റിക്ക് സ്ഥാനാർത്ഥി ഹൊറേസ് ഗ്രീലേക്കുമെതിരായിയാണ് (Horace Greeley) അവർ മത്സരിച്ചത്. അടിമപ്പാളയത്തിൽനിന്നും രക്ഷപ്പെട്ടയാളും അടിമകൾക്കുവേണ്ടി പ്രവർത്തിച്ച സാമൂഹിക പ്രവർത്തകനും എഴുത്തുകാരനുമായ ഫ്രഡറിക്ക് ഡഗ്ലസായിരുന്നു അവർക്കൊപ്പം വൈസ് പ്രസിഡന്റാ യി മത്സരിച്ചത്. വിക്റ്റോറിയായുടെ വൈസ് പ്രസിഡന്റ്  സ്ഥാനാനാർത്ഥിയെന്ന പദവിയിൽ ഡഗ്ലസ് അവർക്കൊരു സഹകരണവും നൽകിയില്ല. പകരം റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയുടെ വിജയത്തിനായി പ്രചരണം നടത്തുകയായിരുന്നു.


സ്ത്രീകളുടെ പൗരാവകാശങ്ങൾക്കുവേണ്ടി പോരാടിയ വിക്റ്റോറിയ വൂഡ്ഹോളിനെ  സംബന്ധിച്ചു അധികമൊന്നും അമേരിക്കൻ ജനതയ്ക്ക് അറിയാമെന്നു തോന്നുന്നില്ല. വിവര സാങ്കേതിക രംഗത്തും അവരെപ്പറ്റിയുള്ള  വിഷയങ്ങൾ  ചുരുക്കമായേ വിവരിച്ചിട്ടുള്ളൂ. ഇന്നവർ പ്രസിദ്ധയല്ലെങ്കിലും ഒരു കാലത്ത് മറ്റേതു സ്ത്രീകളേക്കാളും അമേരിക്കയുടെ മുഖ്യധാരാ മാധ്യമങ്ങളിൽ അവരുടെ പേര് നിറഞ്ഞുനിന്നിരുന്നു. സ്റ്റോക്ക് ബ്രോക്കർ, പത്രപ്രവർത്തക, പൊതുവേദികളിലെ ഉജ്ജല പ്രാസംഗിക, ജ്യോത്സ്യ ശാസ്ത്രജ്ഞ, സാമൂഹിക പ്രവർത്തക, മനുഷ്യസ്നേഹി എന്നീ നിലകളിൽ അവർ ചരിത്രത്തിലെ ഒരു ഇതിഹാസമായിരുന്നു. കൂടാതെ സ്ത്രീകൾക്കു വോട്ടവകാശം ലഭിക്കുന്നതിനുമുമ്പുതന്നെ  അവർ  അമേരിക്കയുടെ പ്രസിഡന്റ് സ്ഥാനാർത്ഥിയായി മത്സരിച്ചുവെന്നുള്ളതും  പ്രാധാന്യം അർഹിക്കുന്നു.   സ്വതസിദ്ധമായ ജീവിതരീതികളിൽക്കൂടിയും വിപ്ലവാത്മകമായ രാഷ്ട്രീയ ചിന്തകളാലും അവർക്ക്‌ വലിയൊരു സുഹൃദ്‌വലയം സൃഷ്ടിക്കാൻ സാധിച്ചു. ഒപ്പം ശത്രുക്കളും നാടിന്റെ നാനാഭാഗത്തുമുണ്ടായിരുന്നു. വിവാദപരമായ ഒരു ജീവിതം നയിച്ച ഈ അമേരിക്കൻ ധീരനായികയെപ്പറ്റി നാം അറിയുന്നുവങ്കിൽ അത്‌ ചരിത്രബോധമുള്ളവർക്ക് കൂടുതൽ മനക്കരുത്തു നൽകുമെന്നതിൽ സംശയമില്ല.


വിക്റ്റോറിയാ വൂഡ്ഹോളിനു കാര്യമായ വിദ്യാഭ്യാസം ഉണ്ടായിരുന്നില്ല. അവരുടെ ആദ്യത്തെ പേര് വിക്റ്റോറിയാ ക്ളഫി എന്നായിരുന്നു. പിന്നീട് വൂഡ്ഹോളെന്നു പേര് മാറ്റുകയാണുണ്ടായത്. 1838 സെപ്റ്റംബർ ഇരുപത്തിമൂന്നാം തിയതി പഠിപ്പില്ലാത്ത ഒരു അമ്മയിൽനിന്നു അവർ ജനിച്ചു. പിതാവ് ചെറിയ കുറ്റങ്ങൾ നടത്തിയിരുന്ന അറിയപ്പെട്ടിരുന്ന കുറ്റവാളിയുമായിരുന്നു. മോഷ്ടാവുമായിരുന്നു. പത്തു മക്കളുള്ള ഒരു കുടുംബത്തിലെ അംഗമായ വിക്റ്റോറിയാ പ്രൈമറി വിദ്യാഭ്യാസം ആരംഭിച്ചത് എട്ടാം വയസിലാണ്. അവിടെ മൂന്നു വർഷത്തെ പഠനശേഷം സ്‌കൂൾ പഠനം അവസാനിപ്പിച്ചു. പതിനഞ്ചാം വയസുവരെ പിന്നീട് പഠിക്കാനുള്ള അവസരങ്ങളൊന്നും ഉണ്ടായിരുന്നില്ല. അവരൊരു ഡോക്ടറെ വിവാഹം ചെയ്തു. എന്നാൽ അയാൾ ഒരു മദ്യപാനിയും സ്‌ത്രീലോലുപനുമായിരുന്നു. അവരുടെ ജീവിതം കൂടുതൽ ദുരിതപൂർണ്ണമാവുകയും ചെയ്തു. 1854-ൽ വിക്റ്റോറിയാ മാനസികമായി പ്രശ്നമുള്ള ഒരു കുഞ്ഞിന് ജന്മം നൽകി.


വിക്റ്റോറിയ വുഡ്ഹോൾ പിന്നീട് ഭാവികാര്യങ്ങൾ പ്രവചിക്കുന്ന ഒരു ജോത്സ്യസ്ത്രീയായി പ്രവർത്തിച്ചു. അവർക്ക് അതീന്ദ്രിയ ജ്ഞാനമുണ്ടെന്നും ഭാവിഫലം പ്രവചിക്കാൻ കഴിവുണ്ടെന്നും അക്കാലത്തുള്ളവർ വിശ്വസിച്ചിരുന്നു. ഒഹായോവിലെ ഗ്രാമപ്രദേശങ്ങളിൽ അവർ കുട്ടിയായിരുന്നപ്പോൾ മരിച്ചുപോയ മൂന്നു സഹോദരികളുടെ ആത്മാക്കളുമായി ആശയവിനിമയം നടത്തിയിരുന്നുവെന്നും ദൃഢമായി വിശ്വസിച്ചിരുന്നു. കൂടാതെ രോഗം ബാധിച്ചവരുടെ അസുഖം ഭേദപ്പെടുത്താൻ കഴിവുണ്ടെന്നും ഒരു ധാരണയുണ്ടായിരുന്നു. ഭാവി പ്രവചനങ്ങളിലൂടെയും രോഗികളിലെ പൈശാചിക ബാധ ഒഴിപ്പിക്കുന്ന വഴിയും പണമുണ്ടാക്കാനുള്ള പഴുതുകളും തെളിഞ്ഞു വന്നു. അവരുടെ പിതാവ് പണമുണ്ടാക്കാനായി അവരെയും സഹോദരി ടെന്നസിയേയും ഭാവിഫലം പ്രവചിപ്പിക്കാനും ദുരാത്മാക്കളെ ദൂരീകരിക്കാനും പൈശാചിക സേവ നടത്താനും ആത്മാക്കളുമായി സമ്പർക്കം പുലർത്താനും ഒരു വീടെടുത്ത് താമസിപ്പിച്ചു. പൈശാചിക സേവയിൽക്കൂടി രോഗങ്ങൾ ഭേദപ്പെടുത്തുന്ന ബിസിനസും തുടങ്ങി. മരുന്നിനു പകരം ഒരിക്കലും രോഗം വരില്ലെന്നുള്ള ഉറപ്പിൽ ഒരുതരം സുഗന്ധദ്രാവകവും വിറ്റിരുന്നു. കാൻസർ രോഗറും ആസ്തമായും ഇവരുടെ സഹായത്താൽ സുഖപ്പെടുമെന്നും പ്രചരണം നടത്തിയിരുന്നു. നാടുകൾതോറും നാടോടികളെപ്പോലെ നടന്നു രോഗങ്ങൾ ഭേദമാക്കിയും ഭാവിഫലങ്ങൾ പ്രവചിച്ചുകൊണ്ടും  ജീവിച്ചിരുന്നതുകൊണ്ട് സാമ്പത്തികമായി വിക്റ്റോറിയായും കുടുംബവും നേട്ടങ്ങൾ കൈവരിച്ചെങ്കിലും അവർക്കും സഹോദരി ടെന്നസിക്കും പ്രശ്നങ്ങളുമുണ്ടായിരുന്നു. ഇല്ലിനോയിലുള്ള ഒരു കാൻസർ രോഗി അവരുടെ ചീകിത്സാരീതികളിൽ മരിച്ചതും കുഴപ്പത്തിലാക്കി.


വിക്റ്റോറിയായും അവരുടെ സഹോദരിയും പങ്കുചേർന്ന് വാൾസ്ട്രീറ്റ് സ്റ്റോക്ക് മാർക്കറ്റിലും പ്രവർത്തിച്ചിരുന്നു. അങ്ങനെ അമേരിക്കയിലെ ആദ്യത്തെ സ്ത്രീ ബ്രോക്കർമാരെന്ന ക്രഡിറ്റും ഈ സഹോദരികൾക്കു ലഭിച്ചു. 1868-ൽ ഇവർ ന്യൂയോർക്കിൽ താമസമാക്കുകയും റയിൽറോഡുകളുടെ നിർമ്മാണ മാടമ്പിയായിരുന്ന കോർണലിയൂസ് വാണ്ടർബിൽറ്റിനു വേണ്ടി ജോലി തുടങ്ങുകയുമുണ്ടായി. വാണ്ടർബിൽറ്റ് പൈശാചിക സേവയിൽ വിശ്വസിക്കുകയും മെഡിക്കൽ ഡോക്ടർമാരിൽ അവിശ്വസിക്കുകയും ചെയ്തിരുന്നു. അത്തരം ദുർമന്ത്രവാദ സേവ നടത്തുകയെന്നായിരുന്നു ഈ സഹോദരികളുടെ ജോലി. ടെന്നസിയും വാണ്ടർ ബിൽറ്റുമായി പ്രേമത്തിലാവുകയും വിവാഹിതരാകാനുംവരെ തീരുമാനിച്ചിരുന്നു. ന്യൂയോർക്കിൽ ഗ്രാന്റ് സെൻട്രൽ ട്രെയിൻ നിലയത്തിന്റെ ഒരു വശത്തുകൂടി പോവുന്ന വാണ്ടർ ബിൽറ്റ് (Vanderbilt) അവന്യൂ അദ്ദേഹത്തിന്റെ പേരിലുള്ളതാണ്. 1869-ൽ സ്റ്റോക്ക് മാർക്കറ്റ് ബിസിനസിൽനിന്നും ഈ സഹോദരികൾ ഏഴു ലക്ഷം ഡോളർ നേടി ധനികരായി മാറി. അക്കാലത്തെ ധനികനായ വാണ്ടർ ബിൽറ്റിന്റെ സാമ്പത്തിക സഹായത്തോടെ വിക്ടോറിയായും ടെന്നസിയും പ്രസിദ്ധിയേറിയ വുഡ്ഹോൾ ആൻഡ് ക്ലാപ്പിൻ കമ്പനി ആരംഭിച്ചു. ഇതു വാൾ സ്ട്രീറ്റിൽ സ്ത്രീകൾ നടത്തിയ ആദ്യത്തെ സ്റ്റോക്ക് ബ്രോക്കർ കമ്പനിയായിരുന്നു. എങ്കിലും ന്യൂയോർക്ക് സ്റ്റോക്ക് എക്സ്ചേഞ്ചിൽ അവർക്ക് അംഗത്വം നൽകിയില്ല. 1967-വരെ ന്യൂയോർക്ക് സ്റ്റോക്ക് എക്സ്ചേഞ്ചിൽ സ്ത്രീജനങ്ങൾക്ക് അംഗത്വം കൊടുക്കുമായിരുന്നില്ല.


1869-ജനുവരിയിൽ സ്ത്രീകളുടെ പൗരാവകാശങ്ങൾക്കായി പ്രവർത്തിക്കുന്ന സഫ്രാഗേറ്റ്സ്  (Suffragettes) കൺവെൻഷനിൽ വിക്റ്റോറിയ സംബന്ധിക്കുകയുണ്ടായി. പിന്നീട് ആ സംഘടനയിൽ അവർ  ആത്മാർത്ഥമായി പ്രവർത്തിക്കാനും തുടങ്ങി. 1871 ജനുവരി പതിനൊന്നാം തിയതി സ്ത്രീകൾക്ക് വോട്ടവകാശം നടത്താനുള്ള നിയമഭേദഗതി വരുത്തണമെന്നും അവർ ആവശ്യപ്പെട്ടു. സ്ത്രീകളും അമേരിക്കയിലെ പൗരജനങ്ങളാണെന്നും നികുതി കൊടുക്കുന്നവർക്ക് ഈ രാജ്യത്തിലെ നിയമനിർമാണത്തിൽ പങ്കു വേണമെന്നും വിക്റ്റോറിയ വാദിച്ചു. സ്ത്രീകളുടെ അവകാശങ്ങൾക്കായുള്ള അഭ്യർത്ഥനകൾ അന്നത്തെ നിയമ നിർമ്മാതാക്കൾക്ക് അയച്ചുവെങ്കിലും കാര്യമായ പ്രതികരണങ്ങളുണ്ടാകാതെ അതെല്ലാം നിരസിക്കുകയാണുണ്ടായത്. സ്ത്രീകളുടെ സംഘടനയായ സഫ്രാഗേറ്റ്സിൽ അവർക്ക് സുധീരമായൊരു നേതൃത്വം നൽകാനും സാധിച്ചു.


ബ്രോക്കറേജ് കമ്പനി തുടങ്ങിയ രണ്ടു മാസത്തിനുശേഷം വിക്റ്റോറിയ അമേരിക്കയുടെ പ്രസിഡന്റായി മത്സരിക്കാൻ പോകുന്ന വാർത്ത ജനങ്ങളെ അറിയിച്ചു. സ്ത്രീകളുടെ  സഫ്രാഗേറ്റ്സ്  (Suffragettes) സംഘടയുമായി സഹകരിച്ചുകൊണ്ട് തിരഞ്ഞെടുപ്പിനായുള്ള പ്രചാരണപ്രവര്‍ത്തനങ്ങള്‍ തുടർന്നു. സ്ത്രീകളുടെ പൗരവകാശങ്ങൾക്കു പുറമെ റയിൽറോഡുകൾ ദേശവൽക്കരിക്കാനും ജോലിക്കാർക്ക് എട്ടു മണിക്കൂർ ജോലിസ്ഥിരത വരുത്താനും, മരണശിക്ഷ അവസാനിപ്പിക്കാനും നേരിട്ടുള്ള നികുതി വ്യവസ്ഥകൾ നടപ്പാക്കാനും സാധുക്കളുടെ ക്ഷേമങ്ങളും തിരഞ്ഞെടുപ്പു പ്രകടന പത്രികകളിലുണ്ടായിരുന്നു. കൂടാതെ ആഴ്ചയിൽ ഒരിക്കൽ പ്രസിദ്ധീകരിക്കുന്ന പത്രവും പുറത്തിറക്കി. തുല്യാവകാശം മാനദണ്ഡമായി പ്രഖ്യാപിച്ചുകൊണ്ട് ഈക്വൽ റൈറ്സ് പാർട്ടിയെന്ന (equal rights party) രാഷ്ട്രീയ സംഘടനയും അവർക്കു പൂർണ്ണമായ പിന്തുണയും നൽകി. 1872-മെയ് മാസത്തിലെ ഈക്വൽ റൈറ്സ് പാർട്ടി നടത്തിയ കൺവെൻഷനിൽ വിക്റ്റോറിയാ വുഡ്ഹോളിനെ അമേരിക്കയുടെ പ്രസിഡന്റായി മത്സരിക്കാൻ തിരഞ്ഞെടുത്തു. പ്രസിദ്ധനായ അടിമത്വ വിരുദ്ധ പോരാളി ഫ്രഡറിക്ക് ഡഗ്ലാസായിരുന്നു ഒപ്പം വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിയായി അവരോടൊപ്പം മത്സരിച്ചത്. പിന്നീട് വിക്റ്റോറിയായ്‌ക്കൊപ്പം അദ്ദേഹം വൈസ് പ്രസിഡന്റായി മത്സരിച്ച വിവരം വെളിപ്പെടുത്തുകയില്ലായിരുന്നു. കൂടാതെ വിക്റ്റോറിയായുടെ സ്വകാര്യ ജീവിതത്തിലും കളങ്കമുണ്ടായി. വിക്റ്റോറിയായുടെ രണ്ടാം ഭർത്താവിനെതിരെ അവരുടെ അമ്മ ഒരു കേസ് ഫയൽ ചെയ്തു. പ്രസിഡന്റ് സ്ഥാനാർഥിയെന്ന നിലയിൽ വിക്റ്റോറിയായുടെ പേര് ബാലറ്റ് പേപ്പറിലുണ്ടായിരുന്നെങ്കിലും എത്ര വോട്ടു കിട്ടിയെന്ന് ആർക്കുമറിഞ്ഞുകൂടാ. പല സ്റ്റേറ്റുകളിലും അവർക്കു കിട്ടിയ വോട്ടുകളെണ്ണുവാൻ പോലും അധികൃതർ തയാറായില്ല.

1872-ലെ പ്രസിഡന്റു തിരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് 'യൂലീസ്സിസ് ഗ്രാന്റ്' രണ്ടാമതും പ്രസിഡന്റായി ഓഫിസിൽ വരുന്നതിനുമുമ്പ് വിക്റ്റോറിയ വുഡ്ഹോൾ പ്രസിദ്ധനായ ഒരു മതപ്രസംഗകൻ ഹെൻറി വാർഡ് ബീച്ചറിനെ കുറ്റപ്പെടുത്തി പത്രത്തിൽ ഒരു ലേഖനം പ്രസിദ്ധീകരിച്ചു. അയാൾ ദുർവൃത്തനും വ്യപിചാര സ്വഭാവമുള്ളവനും കപടമത പ്രസംഗികനുമെന്നായിരുന്നു ആരോപണം. എഴുതാൻ പാടില്ലാത്ത കുത്സിത ഭാഷയിൽ ലേഖനമെഴുതിയതിന്റെ പേരിൽ വിക്ടോറിയായെയും ടെന്നസ്സിയെയും അറസ്റ്റു ചെയ്തു. മറ്റൊരു അപകീർത്തികരമായ ലേഖനത്തിനും കേസുണ്ടായിരുന്നു. അതിൽ ഒരു വാൾസ്ട്രീറ്റ് ബിസിനസുകാരൻ രണ്ടു കൗമാരക്കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കഥയായിരുന്നു. പോലീസ് രണ്ടു സഹോദരികളെയും ജയിലിൽ അടക്കുകയും ഒരു മാസം ജയിൽശിക്ഷ ലഭിക്കുകയും ചെയ്തു. മറ്റൊരു അവസരത്തിൽ അനുവാദമില്ലാതെ പ്രസംഗിക്കാൻ ഒരു സ്റ്റേജിൽ ഒളിച്ചു കയറിയതിനും അറസ്റ്റു ചെയ്തു. പിന്നീട് ഈ സഹോദരികൾ  കുറ്റക്കാരല്ലെന്നു വിധിയുമുണ്ടായി. അവരുടെ പ്രധാന വിമർശകരായിരുന്ന ഹാരിയത് ബീച്ചർ സ്റ്റോവും ബീച്ചറിന്റെ സഹോദരിയും 'അങ്കിൾ ടോം'സ് ക്യാബിൻ' എന്ന പുസ്തകത്തിന്റെ രചയിതാക്കളായിരുന്നു. വിക്റ്റോറിയാ വുഡ്ഹോളിനെ അവർ ജയിൽ കഴുകനെന്നായിരുന്നു വിളിച്ചിരുന്നത്. കൂടാതെ ലജ്ജയില്ലാത്ത ദുർമന്ത്രവാദിനിയെന്നും വിളിച്ചിരുന്നു. കാർട്ടൂണിസ്റ് തോമസ് നാസ്റ്റ് അവരെ 'മിസസ്  ശാത്താനായി' ചിത്രീകരിക്കുകയും പരിഹാസരൂപത്തിൽ കാർട്ടൂണുകൾ രചിക്കുകയും ചെയ്തിരുന്നു.



ലൈംഗിക കാര്യങ്ങളെപ്പറ്റിയും വിക്റ്റോറിയാ വുഡ്ഹോൾ പ്രസംഗിക്കുമായിരുന്നു. സന്തുഷ്ടമല്ലാത്ത വിവാഹ ജീവിതത്തിൽനിന്നും സ്ത്രീക്ക് മോചനം വേണമെന്നും അവർ പറയുമായിരുന്നു. അവരുടെ ശരീരത്തെ കാത്തു സൂക്ഷിക്കാനുള്ള അവകാശവും വ്യക്തമായി എടുത്തു പറഞ്ഞിരുന്നു. ഒരിക്കൽ അവർ പറഞ്ഞു, "നീ ആരാണെങ്കിലും നിങ്ങളുടെയെല്ലാം സ്നേഹം ഞാൻ കാംഷിക്കുന്നു. യുവാക്കളോ വൃദ്ധരോ ആരുമായിക്കൊള്ളട്ടെ, എനിയ്ക്ക് പ്രശ്നമില്ല. കറുത്തവരോ, വെളുത്തവരോ, പേഗനോ, ജ്യൂവിഷോ ക്രിസ്ത്യാനികളോ എനിക്കു പ്രശ്നമല്ല. ഞാൻ എല്ലാവരെയും സ്നേഹിക്കും. അവരുടെ സ്നേഹവും ഞാനാഗ്രഹിക്കുന്നു. സ്നേഹത്തിന് അതിരുകളില്ലെന്നും മനസിലാക്കണം"



1877-ൽ വാണ്ടർ ബിൽറ്റ് മരിച്ചപ്പോൾ അദ്ദേഹത്തിന്റെ നൂറുമില്യൻ ഡോളർ വിലപിടിപ്പുള്ള വസ്തുക്കൾക്കായി മക്കൾ വഴക്കടിക്കാൻ തുടങ്ങി. വാണ്ടർബിൽറ്റും (Vanderbilt) ടെന്നസിയുമായി പ്രേമബന്ധങ്ങളുണ്ടായിരുന്നതിനാൽ സ്വത്തുക്കളുടെ വീതം ടെന്നസിയും വിക്ടോറിയായും പങ്കുപറ്റി കാണും. കോടതിയിൽ വിസ്താരവേളകളിൽ ഈ സഹോദരിമാരും പോകണമായിരുന്നു. കോടതി വിസ്തരിക്കാതിരിക്കാൻ ഇവർ പണം കൊടുത്തുവെന്നും കിംവദന്തികളുണ്ട്. എന്തുതന്നെയാണെങ്കിലും അതേ വർഷം ആഗസ്റ്റിൽ സഹോദരികൾ പ്രവാസികളായി ഇംഗ്ലണ്ടിൽ പോയി. അവിടെ വിക്റ്റോറിയാ വുഡ്ഹോൾ ധനികനായ ഒരു ബാങ്കറെ കണ്ടുമുട്ടി മൂന്നാമതും വിവാഹം ചെയ്തു. 1927 മരണം വരെ അവർ അവിടെ ജീവിച്ചു. സ്വന്തമായ പത്രവും പത്രപ്രവർത്തകയുമായി പിന്നീടുള്ള ജീവിതകാലം അവിടെ കഴിച്ചുകൂട്ടി. ജോർജ് വാഷിഗ്ടൺന്റെ പൂർവികർ താമസിച്ചിരുന്ന ഇംഗ്ലീഷ് ഭവനത്തിന്റെ സംരക്ഷണ ചുമതലകളും വഹിച്ചിരുന്നു. വിക്റ്റോറിയായ്ക്ക് വാഹനങ്ങളോട് അതീവ താല്പര്യമായിരുന്നു. അവരുടെ എസ്റ്റേറ്റിനു സമീപമുള്ള സാമ്പത്തിക ബുദ്ധിമുട്ടുള്ളവരെ സഹായിച്ചിരുന്നു. 1892-ൽ വീണ്ടും പ്രസിഡന്റായി മത്സരിക്കാൻ അവർക്കു പദ്ധതിയുണ്ടായിരുന്നു. അതിനുള്ള പിന്തുണയ്ക്കായി അവർ പുറംരാജ്യങ്ങൾ സന്ദർശിക്കുമായിരുന്നു. കൃഷിക്കാർക്കായി ഒരു സ്‌കൂൾ സ്ഥാപിച്ചെങ്കിലും അധികകാലം അതിന്റെ പ്രവർത്തനങ്ങൾ നിലനിന്നില്ല. ഒന്നാം ലോകമഹായുദ്ധത്തിൽ റെഡ്ക്രോസ്സിൽ വോളന്റീയറായി അവർ പ്രവർത്തിച്ചിരുന്നു.
സ്ത്രീകളുടെ അവകാശങ്ങൾക്കായി പൊരുതുന്ന സംഘടനയായ സഫ്രാഗേറ്റ്സുകളുടെ (Suffragettes) പിന്തുണ പിന്നീട് വിക്റ്റോറിയാ വുഡ്ഹോളിന് നഷ്ടപ്പെട്ടു. അന്നത്തെ സ്ത്രീകളുടെ സഫ്രാഗേറ്റ്സ് മുന്നേറ്റത്തിന്റെ പ്രമുഖ നേതാക്കളായ സൂസൻ ബി ആന്റണി, എലിസബത്ത്‌ കാഡി സ്റ്റാന്റൻ മുതലായവർ  വിക്റ്റോറിയ പ്രസിഡന്റായി മത്സരിച്ച വേളയിൽ അവർക്കുവേണ്ടി പ്രവർത്തിച്ചിരുന്നു.  സ്ത്രീകളുടെ പ്രതിനിധികളടങ്ങിയ സഭാസംബന്ധമായ വിഷയങ്ങളിൽ നേതൃത്വവും നൽകിയിരുന്നു. അവരെല്ലാം വിക്റ്റോറിയായുടെ രാഷ്ട്രീയ സ്ഥാനകാംക്ഷയയെയും അധികാര മോഹത്തെയും ലോകപ്രശസ്തയാകാനുള്ള തീവ്രാഭിലാഷങ്ങളേയും വെറുത്തിരുന്നു. തന്മൂലം പ്രസിഡന്റാകാനുള്ള വിക്ടോറിയായുടെ  പദ്ധതിക്കുള്ള പിന്തുണ പിൻവലിച്ചു. ആദ്യത്തെ പ്രസിഡന്റ് മത്സരത്തിനുശേഷം സഫ്രാഗേറ്റ്സുകാർ അവരെ ഒരു പ്രതിനിധിയോഗങ്ങളിലും ക്ഷണിച്ചിരുന്നില്ല. ബ്രിട്ടീഷ് സഫ്രാഗേറ്റ്സ് നേതാവിന് അവരെപ്പറ്റി ആന്റണി ഒരു പരാതിയെഴുതി അയക്കുകയും ചെയ്തു. "രണ്ടു സഹോദരികളും ദുർനടപ്പുകാരും കാമാതുരരും അന്തസില്ലാത്ത സ്ത്രീകളെന്നുമായിരുന്നു" എഴുത്തിലെ ചുരുക്കം. കൂടാതെ ആന്റണിയും സ്റ്റാന്റനും മറ്റിൽഡാ ഗാജുവും ഒത്തൊരുമിച്ച് സഫ്രാഗ (suffrage movement) മുന്നേറ്റത്തിന്റെ ചരിത്രം 1880-ൽ പൂർത്തിയാക്കിയിരുന്നു. ആ പുസ്തകത്തിൽ വിക്റ്റോറിയാ വുഡ്ഹോളിന്റെ പേര് സൂചിപ്പിച്ചിട്ടില്ല.  


വിക്റ്റോറിയാ വുഡ്ഹോൾ പ്രസിഡന്റായി മത്സരിച്ച വേളയിൽ മുപ്പത്തിനാലു വയസു മാത്രമേ പ്രായമുണ്ടായിരുന്നുള്ളൂ. ഭരണഘടന ആർട്ടിക്കിൾ-2- നിയമപ്രകാരം അമേരിക്കൻ പ്രസിഡന്റാകാൻ കുറഞ്ഞ പ്രായം മുപ്പത്തിയഞ്ചു വയസ്സായിരിക്കണം. അവരുടെ ബാല്യത്തിലും യൗവ്വനത്തിലുമുള്ള തെരുവുജീവിതവും മോഷ്ടാവായ പിതാവും മൂന്നു വിവാഹം കഴിച്ചതും ലൈംഗിക അരാജകത്തിൽ ജീവിച്ചതുകൊണ്ടും പ്രത്യേകിച്ചു ജോലിയോ വീടോ ഇല്ലാതെയും പിശാചു ബാധയൊഴിവാക്കിയും പ്രേതങ്ങളോട് സംസാരിച്ചും ഭാവിപ്രവചനങ്ങൾ നടത്തിയും നാടോടിയായി അലഞ്ഞു തിരിഞ്ഞു നടന്നതിനാലും ചരിത്രത്തിൽ അവർക്ക് വലിയ സ്ഥാനം കല്പിച്ചിട്ടില്ല. അവരുടെ പിതാവ് ഒരു കള്ളനും മക്കളെ ക്രൂരമായി ഉപദ്രവിക്കുന്ന മനുഷ്യനുമായിരുന്നു. അവരുടെ മാതാവ് 'ആനി'   തെരുവു  വേശ്യയെപ്പോലുള്ള ഒരു സ്ത്രീയായിരുന്നുവെന്നും ചരിത്രം കുറിച്ചിരിക്കുന്നു. പിതാവ് പാമ്പിന്റെ തൊലികളിൽ നിന്നും കടഞ്ഞെടുത്ത ഓയിലുമായി വീടുകൾതോറും നടന്നു വിൽപ്പന നടത്തിയിരുന്നു. ഡോക്ടറെന്നും വക്കീലെന്നും സ്വയം പറഞ്ഞു മറ്റുള്ളവരെ കബളിപ്പിച്ചും നടക്കുമായിരുന്നു. പ്രാകൃത ജീവിതമായിരുന്നു ആ കുടുംബം നയിച്ചിരുന്നത്. 


സോഷ്യൽമീഡിയ അന്നുണ്ടായിരുന്നെങ്കിൽ വികാരാധീനയായി വിക്റ്റോറിയാ വുഡ്ഹോൾ  പറയുമായിരുന്നു, "ആരെയും സ്നേഹിക്കാനുള്ള സ്വാതന്ത്ര്യമെനിക്കുണ്ട്. സ്നേഹത്തിനൊരു അതിരില്ല. സ്നേഹം അല്പകാലമോ ദീർഘകാലമോ ആവാം. സ്വതന്ത്രയായ ഞാൻ നിരുപാധികമായ എന്റെ സ്നേഹം ആർക്കും വാരിക്കൊടുക്കും. ആരെയും സ്നേഹിക്കാനുള്ള എന്റെ അവകാശം അന്യാധീനപ്പെടുത്താനും സാദ്ധ്യമല്ല. സ്ത്രീകൾ നിലവിലുള്ള ചട്ടത്തിനെതിരെ പ്രതികരിക്കുന്നുവെങ്കിൽ, അവർ പുരുഷ മേധാവിത്വത്തിൽ നിന്നും വിമോചനം ആഗ്രഹിക്കുന്നുവെങ്കിൽ പുരുഷൻ അവൾക്ക് സ്വാതന്ത്ര്യം നൽകണം. പുരുഷനിൽനിന്നും വേർപെടാൻ ആഗ്രഹിച്ചാലും നിയമപരമായും സഹകരിക്കണം. സ്ത്രീയുടെ സ്നേഹമെന്നു പറയുന്നത് ഒരു പുരുഷനു മാത്രമുള്ളതല്ല. പുരുഷനെപ്പോലെ തന്നെ അവൾക്കും അനേക പുരുഷന്മാരുടെ സ്നേഹലാളനകൾ ലഭിക്കാനുള്ള മോഹങ്ങളുമുണ്ട്." അവരുടെ പ്രസംഗ പീഠങ്ങളിലുള്ള ഉദ്ധരണികൾ ഇന്നും കാലത്തെ അതിജീവിക്കുന്നു. "നല്ല കാലം വരണമേയെന്നു മറ്റുള്ളവർ പ്രാർത്ഥിക്കുമ്പോൾ ഞാൻ കർമ്മനിരതയായി എന്റെ കർത്തവ്യങ്ങളിൽ മുഴുകിയിരിക്കും. പ്രതീക്ഷകളുടേതായ ആ സ്വപ്നങ്ങൾക്ക് വിശ്രമമില്ലാതെ പണിയെടുക്കും." സ്ത്രീകളുടെ അവകാശങ്ങൾ നേടാനായി അവർ ഭരണ വർഗങ്ങളോട് ചോദിച്ച ചോദ്യമാണ്, 'അമേരിക്കൻ പൗരാവകാശത്തെ അവഗണിച്ചുകൊണ്ട് സ്ത്രീക്ക് വോട്ടവകാശം നിഷേധിക്കാൻ നിങ്ങൾക്കെന്തവകാശമാണുള്ളത്?' 'നിയമത്തിന്റെ മുമ്പിൽ സ്ത്രീ പുരുഷനു തുല്യമെങ്കിൽ അവളുടെ എല്ലാ അവകാശങ്ങളും പുരുഷനെപ്പോലെ തുല്യമായിരിക്കണം.'  ഒരു അമ്മയുടെ വിലാപവും അവരിലുണ്ടായിരുന്നു. "ഉടഞ്ഞ കപ്പലുപോലെ ഞാനൊരു ബുദ്ധിശൂന്യനായ, ശാരീരിക ദൗര്‍ബല്യമുള്ള ‍മനുഷ്യകുഞ്ഞിനു ജന്മം കൊടുത്തപ്പോൾ എന്റെ ഹൃദയം തകർന്നുപോയിരുന്നു." 


Ulysses S. Grant
CORNELIUS VANDERBILT
Frederick Douglass, former-slave

Woodhill sisters as they try to cast votes in Tennessee.





Mrs. Satan, Victoria Woodhull "


No comments:

Post a Comment

കൊറോണ: പ്രസിഡന്റ് ട്രംപിനെ കുറ്റപ്പെടുത്തുന്നത് ശരിയോ?

ജോസഫ് പടന്നമാക്കൽ കൊറോണ നമ്മുടെയെല്ലാം നിത്യ ജീവിതത്തിൽ ഭയം ജ്വലിപ്പിക്കുന്ന ഒരു മാരക രോഗമായി ലോകമെമ്പാടും അറിയപ്പെട്ടു കഴിഞ്ഞു. കാട്ടുത...