Saturday, September 10, 2016

ബീഫ് നിരോധനവും തീന്മേശയിലെ കുറ്റവാളികളും




ജോസഫ് പടന്നമാക്കൽ
പശുവിനെ വ്യക്തിപരമായി സ്നേഹിക്കുന്ന ഒരാളാണ് ഞാൻ. അഴകുള്ള പശുവും അതിന്റെ കിടാക്കളും ചെറുപ്പകാലങ്ങളിൽ എന്റെയൊരു ഹരമായിരുന്നു. അവകളെ മേച്ചിൽ സ്ഥലങ്ങളിൽ കൊണ്ടുപോയി തീറ്റിക്കുന്നതും ആറ്റുകടവിൽ കൊണ്ടുപോയി കുളിപ്പിക്കുന്നതും കിടാക്കളുമായി തുള്ളി കളിക്കുന്നതും ഇന്നും ബാല്യകാലസ്മരണകളിലുണ്ട്. പശുവധം ചൂടുപിടിച്ച ഒരു ദേശീയ വിഷയമായതുകൊണ്ട് ഞാൻ ആരുടെ കൂടെയെന്ന് കൃത്യമായി ഉത്തരം നൽകാനും കഴിയില്ല. കാരണം, ഇതൊരു ഭൂരിഭാഗം ജനതയുടെ വൈകാരിക പ്രശ്‍നംകൂടിയാണ്. വളർത്തു മൃഗങ്ങളെ കശാപ്പുശാലകളിൽ കാണുമ്പോഴുള്ള ദുഃഖം അതനുഭവിച്ചവർക്കേ അറിയാൻ സാധിക്കുള്ളൂ. കന്നുകാലികളെ കൊല്ലുന്നതു എക്കാലവും ഹിന്ദുക്കളുടെ വൈകാരികമായ ഒരു വിഷയമായിരുന്നു. ഹൈന്ദവ മതത്തിൽ പശുവിനെ ദൈവികമായ ഒരു മൃഗമായിട്ടാണ് കരുതുന്നത്. ഉത്തരം കണ്ടെത്താൻ സാധിക്കാത്ത ഗോവധ നിരോധനത്തെപ്പറ്റി അനുകൂലപ്രതികൂലവാദമുഖങ്ങളും മുഖവിലയ്‌ക്കെടുക്കേണ്ടതായുണ്ട്.

ആയുർവേദ ആചാര്യന്മാർ, ആരോഗ്യ സംരക്ഷണത്തിനായി സസ്യാഹാരമല്ലാതെ ഒന്നും  ഭക്ഷിക്കരുതെന്നാണ് നിർദ്ദേശിക്കുന്നത്. ആയൂർ ദൈർഘ്യം കുറയുന്ന കാരണവും ബീഫ് ഭക്ഷിക്കുന്നതുകൊണ്ടെന്നു വൈദ്യശാസ്ത്രം പറയുന്നു.  അങ്ങനെയെങ്കിൽ ബീഫ് ഭക്ഷിക്കുന്ന ചൈനാക്കാരും മത്സ്യം ഭക്ഷിക്കുന്ന ജപ്പാൻകാരും   ആയൂർ ദൈർഘ്യം കൂടുതലുള്ളവരായി കാണുന്നതും പരിഗണിക്കണം. കാൻസർ, കൊളസ്‌ട്രോൾ രോഗാദികൾക്കും കാരണം മാംസ ഭക്ഷണമെന്ന വാദവും എത്രത്തോളം ശരിയെന്നും അറിയില്ല. കാൻസർ രോഗങ്ങൾ സസ്യാഹാരികളിലുമുണ്ട്. അപ്പോൾ ബീഫ് നിരോധനം ജനങ്ങളുടെ ആരോഗ്യ പ്രശ്നത്തിന്റെ പേരിലല്ലെന്നും വ്യക്തമാണ്.

മനുഷ്യൻ പശുവിന്റെ പേരിൽ പരസ്പരം കൊല്ലുകയും അല്ലെങ്കിൽ പശു കൊല്ലിക്കുകയും ചെയ്യുന്ന വർത്തമാന സംഭവങ്ങളാണ് നാമിന്നു വാർത്താ മീഡിയാകളിലും സോഷ്യൽ മീഡിയാകളിലും ശ്രവിക്കുന്നത്. രണ്ടായിരത്തി പതിനഞ്ചുമുതൽ ഭാരതത്തിൽ പൊട്ടിപ്പുറപ്പെട്ട കലാപങ്ങളിൽ ഏകദേശം മുപ്പതു ശതമാനവും പശുവിനെ ചൊല്ലിയുള്ള വിവാദങ്ങളായിരുന്നു. നാലായിരത്തി ഇരുപതു മെട്രിക്ക് ടൺ മാട്ടിറച്ചിയാണ് ഇക്കഴിഞ്ഞ വർഷം വിദേശങ്ങളിൽ കയറ്റുമതി ചെയ്തത്. ഇതിനെ തകർക്കാനാണ് മതത്തിന്റെ തീവ്ര പ്രവർത്തനങ്ങളുമായി മുഴുകിയിരിക്കുന്നവർ ശ്രമിക്കുന്നത്. ഗോവധം എന്തിനെന്നുള്ള നിർവചനമായി സംഘപരിവാർ വീറോടും വാശിയോടുമാണ് ഇന്ന് ഭാരതം മുഴുവൻ സംഘർഷം ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത്. ഗോവധമെന്നുദ്ദേശിക്കുന്നത് ഭക്ഷണ പദാർത്ഥങ്ങളിൽ മാത്രം കൊണ്ടുവരുന്ന നിയന്ത്രണങ്ങൾ അല്ലെന്നും പശുവിനു പുരാതന കാലം മുതൽ ഹൈന്ദവർ പവിത്രത കല്പിച്ചിട്ടുണ്ടെന്നും പോരാഞ്ഞു കാർഷിക പുരോഗമന പരിഗണനകളും ഗോവധ നിരോധം കൊണ്ട് ഉദ്ദേശിക്കുന്നുണ്ടെന്നും സംഘപരിവാർ പ്രചാരണങ്ങൾ നടത്തുന്നു. പശുവധത്തിന്റെ പേരിൽ പൊതുജനാഭിപ്രായ രൂപീകരണമാണ്, ഇത്തരം പ്രചാരണങ്ങളിൽക്കൂടി ലക്ഷ്യമിടുന്നത്. പശുക്കളെ കൃഷിയുടെ വികസനത്തിനായി സംരക്ഷിക്കുകയെന്നതു നമ്മുടെ ഭരണഘടനയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. 

മുസ്ലിമുകൾ ഇന്ത്യയെ ആക്രമിച്ചതിൽ പിന്നീടാണ് ഹിന്ദുക്കൾ മാട്ടിറച്ചി ഭക്ഷിക്കാൻ തുടങ്ങിയതെന്ന് ആർ.എസ്.എസും മറ്റും കഥകളുണ്ടാക്കി നിരോധനത്തെ ന്യായികരിക്കുന്നു. ഹിന്ദു മൗലികവാദികൾ പഴമയുടെ ഹൈന്ദവത്വം പ്രസംഗിച്ചുകൊണ്ടു മാട്ടിറച്ചി കഴിക്കുന്നവരെ പരിഹസിക്കുകയും കുറ്റപ്പെടുത്തുകയും ചെയ്യുന്നു. ഇസ്‌ലാം മതം ഉണ്ടാകുന്നതിനു സഹസ്രാബ്ദങ്ങൾക്കു മുമ്പുതന്നെ ഹൈന്ദവ സംസ്ക്കാരത്തിൽ മാട്ടിറച്ചി തിന്നിരുന്നതായി തെളിവുകളുണ്ട്. സനാതന ധർമ്മഗ്രന്ഥങ്ങളെന്നു വിശേഷിപ്പിക്കുന്ന വേദങ്ങളും പുരാണങ്ങളും ഹൈന്ദവരുടെ മാംസാഹാര രീതികളെ സാക്ഷ്യപ്പെടുത്തുന്നുണ്ട്. ഇസ്ളാം, ക്രിസ്തുമതം എന്നീ വൈദേശികമായ മതസംസ്ക്കാരങ്ങളെ ഇല്ലാതാക്കി ഭാരതത്തിന്റെ പൗരാണിക സംസ്ക്കാരത്തെ പുനർസ്ഥാപിക്കുമെന്നാണ് മതമൗലിക വാദികൾ വീമ്പടിക്കുന്നത്. 

ഇന്ത്യയിൽ വിശുദ്ധ പശുക്കളുടെ ചരിത്രം ചരിത്രാതീതകാലംമുതൽ ഹൈന്ദവ സംസ്‌കാരങ്ങളുടെ ഭാഗമാണ്. പശുവിന്റെ ദിവ്യത്വത്തെ പുരാണങ്ങളിലും ദേവീ ദേവന്മാരുടെ കഥകളിലും വർണ്ണിച്ചിട്ടുണ്ട്. പശുവിന്റെ കഥ ഗോപാലകനായ കൃഷണ ഭഗവാനോടും അനുബന്ധിച്ചിരിക്കുന്നു. 'അമ്മ' പാല് തരുന്നപോലെ പശുവും പാല് തരുന്നതുകൊണ്ടു പശുവിനെയും അമ്മയുടെ സ്ഥാനത്തു പ്രതിഷ്ഠിച്ചിരിക്കുന്നു. മത സാംസ്ക്കാരിക ചിന്താഗതികളിൽ ഭാരതം മുഴുവനും വൈവിധ്യങ്ങൾ നിറഞ്ഞതാണ്. എന്നാൽ ഭാരതത്തിൽ പുതിയ ഭരണകൂടങ്ങൾ വന്നതിൽ പിന്നീട് സ്ഥിതിഗതികൾ ആകെ മാറിപ്പോയി. ഇന്ത്യയിലെ ഏറ്റവും വലിയ പട്ടണമായ മുംബയിൽ  ബീഫ് വിഭവങ്ങൾ ഹോട്ടലുകളിൽ വിൽക്കാൻ പാടില്ലാന്നുള്ള നിയമങ്ങൾ കർശനമാക്കി. അഞ്ചുകൊല്ലം വരെ ജയിൽ ശിക്ഷ കിട്ടുന്ന വകുപ്പുകളും നിയമത്തിനൊപ്പം കൂട്ടിച്ചേർത്തു. മഹാരാഷ്ട്രായ്ക്ക് പുറമെ ഹരിയാനയും ബീഫ് നിരോധനത്തിനുള്ള നിയമം പാസാക്കി. മറ്റുള്ള സംസ്ഥാനങ്ങളിലും അത്തരം നിയമങ്ങൾ നടപ്പാക്കാൻ കേന്ദ്രം പരിഗണിക്കുകയും ചെയ്യുന്നു. ഇത്തരം പൗരാണിക സങ്കൽപ്പ രൂപത്തിലുള്ള നിയമത്തിൽ കേരളം ആശങ്കയിലുമാണ്. കേരള ജനതയ്ക്ക് അങ്ങനെയൊരു നിയമം ഒരിക്കലും സ്വീകാര്യവുമായിരിക്കില്ല. 

കേരളത്തെ സംബന്ധിച്ച് ബീഫ് നിരോധനം പ്രായോഗികമായി നടപ്പാക്കാൻ എളുപ്പമല്ല. കാരണം, കേരളത്തിൽ മധ്യതിരുവിതാകൂറിൽ വസിക്കുന്നവർ ഭൂരിഭാഗം പേരും സുറിയാനി ക്രിസ്ത്യാനികളാണ്. തലമുറകളായി മാട്ടിറച്ചി തിന്നു പരിചയിച്ച അവർക്ക് മാംസം വർജിക്കുകയെന്നത് എളുപ്പമല്ല. അവരുടെ പിന്തുണയില്ലാതെ ഒരു സർക്കാരും കേരളത്തിൽ നില നിൽക്കുകയില്ല. ഇടതു പക്ഷങ്ങളും വലതുപക്ഷങ്ങളുമായ എല്ലാ രാഷ്ട്രീയ പാർട്ടികളും ഇസ്‌ലാമിക ജനങ്ങളും ക്രൈസ്തവരും ദളിതരും ഒന്നടങ്കം ബീഫ് നിരോധിക്കണമെന്ന് പറയുന്നവർക്കെതിരെ അണിനിരക്കും. അങ്ങനെ ഒരു പ്രശ്‍നം കേരളത്തിൽ നടപ്പാക്കാൻ പ്രയാസമാണ്. ഒരു പക്ഷെ അതിന്റെ പേരിൽ ഒരു ജനകീയ പോരാട്ടം തന്നെ ഉണ്ടാകാം. കലഹങ്ങളും സമരങ്ങളും പൊട്ടിപ്പുറപ്പെടാം.

ഹിന്ദുക്കളും മുസ്ലിമുകളും തമ്മിലടിപ്പിക്കാൻ ബ്രിട്ടീഷുകാരാണ് ഗോവധ പ്രശ്നത്തിന് കാരണമായത്. ഗോവധ നിരോധനം ആദ്യമായി 1893ൽ നടപ്പാക്കിയത് ബ്രിട്ടീഷുകാരായിരുന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു ശേഷം 1966-ൽ ഗോവധ നിരോധനത്തിന്റെ പേരിൽ തലസ്ഥാന നഗരിയിൽ പട്ടാളത്തെ ഇറക്കേണ്ടി വന്നു. ഇന്ത്യാ ഭരിച്ച ഭരണാധികാരികൾ എന്നും തന്ത്രങ്ങളുപയോഗിച്ച് വിഭജിച്ചു ഭരിച്ചിരുന്നത് പശുവിനെ ആയുധമാക്കിയായിരുന്നു. ഐക്യരാഷ്ട്ര റി‌പ്പോർട്ടനുസരിച്ച് അറുപതു ശതമാനം ജനങ്ങളും ഇന്ത്യയിൽ മാംസാദികൾ കഴിക്കുന്നവരാണ്. മുപ്പതു ശതമാനം സസ്യഭുക്കുകളും പത്തു ശതമാനം മുട്ട കഴിക്കുന്നവരുമാണ്. ഭൂരിഭാഗം ഹൈന്ദവർ തന്നെയാണ് മാംസാഹാരികളെന്നു ഇതിൽനിന്നു വ്യക്തവുമല്ലേ ! 

പശുവധ നിരോധനമെന്നുള്ളത് വളരെ വൈകാരികമായ ഒരു വിഷയമാണ്. ഗോക്കളെ കൊല്ലാൻ പാടില്ലായെന്നു ആദ്യം ആവശ്യപ്പെട്ടത് മഹാത്മാ ഗാന്ധിജിയായിരുന്നു. പലരും തെറ്റിദ്ധരിച്ചിരിക്കുന്നത് ഗോക്കളെ കൊല്ലുന്ന നിരോധനമെന്നതു ഹിന്ദുത്വവാദികളുടെ മാത്രം അജണ്ടായെന്നാണ്. അത് ശരിയല്ല. ഇന്ത്യാ സ്വാതന്ത്ര്യം നേടുന്നതിനുമുമ്പ് മൈസൂറിൽ ബീഫ് നിരോധിച്ചിരുന്നു. അന്ന് അതിനെ പ്രശംസിച്ചു സംസാരിച്ചത് ഗാന്ധിജിയായിരുന്നു. "നാം പ്രകൃതിയെ സ്നേഹിക്കണം, പ്രകൃതിയാണ് പശുവെന്ന്" ഗാന്ധിജി പറഞ്ഞു. സ്വാതന്ത്ര്യ സമരത്തിലും ഗാന്ധിജിയുടെ പ്രധാന വീക്ഷണം പശുവധ നിരോധനമായിരുന്നു. ഇന്ന് ഗാന്ധിജിയുടെ കാലമല്ല. ഗാന്ധിജിയുടെ രാമരാജ്യം ആരും ചെവികൊള്ളുകയില്ല. വിവര സാങ്കേതിക വിദ്യകൾ വളരെയധികം മുമ്പോട്ട് പോയിരിക്കുന്ന കാലഘട്ടത്തിൽ നമുക്കിനി പുറകോട്ടു പോകാൻ സാധിക്കില്ല. 'ഘർ വാപസി' എന്ന മതമൗലിക സംഘടനയും പറയുന്നത് 'നാം നൂറ്റാണ്ടുകളപ്പുറത്തേയ്ക്ക് മടങ്ങി പോവാനാണ്'. 

എല്ലാ മതങ്ങളെയും ഒരു പോലെ ബഹുമാനിക്കുന്ന ഒരു ഭരണഘടന ഇന്ത്യയ്ക്കുണ്ടെങ്കിലും ന്യൂന പക്ഷങ്ങളെ പ്രീതിപ്പെടുത്തിക്കൊണ്ടുള്ള ഒരു നയമായിരുന്നു മാറി മാറി വന്ന ഇന്ത്യൻ സർക്കാരുകൾ സ്വീകരിച്ചിരുന്നത്. എന്നാൽ ഇന്ന് മതേതരത്വത്തിന് മങ്ങലേൽപ്പിച്ചുകൊണ്ടു ഭൂരിപക്ഷത്തിന്റെ താൽപര്യം അടിച്ചേൽപ്പിക്കുന്ന ഒരു വ്യവ്യസ്ഥിതിയിലേയ്ക്ക് ഭാരതം മാറിക്കഴിഞ്ഞു. ഹിന്ദു സംസ്ക്കാരത്തിൽ മറ്റുള്ള മതങ്ങളുടെ സംസ്ക്കാരവും ഉൾപ്പെടുത്തുകയെന്നതാണ് ഇന്ന് സങ്കീർണ്ണമായ പ്രശ്നമായിരിക്കുന്നത്. ചരിത്രാദിത കാലം മുതൽ ഹിന്ദു മതം പ്രായോഗികതാവാദത്തിലായിരുന്നു വിശ്വസിച്ചിരുന്നത്. ഇന്ന് ഹൈന്ദവ ചിന്താഗതികൾക്കൊപ്പം മറ്റുള്ള മതങ്ങളെയും എങ്ങനെ ഉൾക്കൊള്ളിക്കാൻ സാധിക്കുമെന്നുള്ളത് ഗഹനമായ ചിന്താവിഷയമാണ്. 

മാട്ടിറച്ചി ഇന്ത്യയിലെ പാവപ്പെട്ടവരുടെയും ദളിതരുടെയും ഭക്ഷണമാണ്. ദരിദ്രരായവരുടെ തീൻ മേശയിലെ ചട്ടിയിൽ കൈയിട്ടു വാരാനാണ് ഹിന്ദുത്വ തീവ്രവാദികൾ ശ്രമിക്കുന്നതെന്നും ആക്ഷേപങ്ങളുണ്ട്. പശു പ്രകൃതിയുടെ സംരക്ഷണത്തിനും കൃഷിയുടെ വികസനത്തിനെന്നും പറയുന്നുണ്ടെങ്കിലും പശുമാംസ നിരോധനം വിഷയമായിരിക്കുന്നത് മതപരമായ വൈകാരിക നേട്ടങ്ങൾക്കും രാഷ്ട്രീയ മുതലെടുപ്പിനും മാത്രമാണുള്ളതെന്നും സംശയമില്ല. പശു ദൈവമാണെങ്കിൽ, ദൈവമായ ആ പശുവിനെ കൊല്ലുന്നതു നിരോധിച്ചാൽ നാളെ മഹാവിഷ്ണുവിന്റെ അവതാരമായ മത്സ്യം പിടിക്കലും നിരോധിക്കേണ്ടി വരും. നമ്മുടെ വസ്ത്രം, ഭക്ഷണം, ജീവിത രീതികൾ എന്നിവകൾ നിയന്ത്രിക്കുന്നത് സർക്കാരല്ല. പാവം പശുവിനെ ഇടയ്ക്കു നിർത്തി മാറി മാറി വരുന്ന സർക്കാരുകൾ എന്നും വിഭജിച്ചു ഭരിക്കാനാണ് ആഗ്രഹിക്കുന്നത്.  

ഇന്ത്യയിൽ ഇരുപതോളം സംസ്ഥാനങ്ങളിൽ പശുവധവും പശുക്കളെ ഭക്ഷിക്കുന്നതും നിരോധിച്ചിട്ടുണ്ട്. കേരളവും വെസ്റ്റ് ബംഗാളും ആന്ധ്രാപ്രദേശും മിസോറവും മേഘാലയവും നാഗാലാൻഡും തൃപുരയും സിക്കിമും നാളിതു വരെ പശുവധത്തിനു നിയന്ത്രണം കൊണ്ടുവന്നിട്ടില്ല.ഭരണഘടനയുടെ നാല്പത്തിയെട്ടാം വകുപ്പുപ്രകാരം സംസ്ഥാനങ്ങൾക്ക് പശുവധം നിരോധിക്കാനുമുള്ള അധികാരം നൽകിയിട്ടുണ്ട്. ഓരോ സ്റ്റേറ്റിനും പശുക്കളെ സംബന്ധിച്ച് വ്യത്യസ്ത നിയമങ്ങളാണുള്ളത്. ചില സ്റ്റേറ്റുകളിൽ പ്രായമായതും രോഗം പിടിച്ച കന്നുകാലികളെയും കൊല്ലാൻ അനുവാദം കൊടുക്കുന്നു. മറ്റു സംസ്ഥാനങ്ങളിൽ ഏതു സാഹചര്യങ്ങളിലും കന്നുകാലികളുടെ ജീവനെ പരിരക്ഷിക്കേണ്ടതായുണ്ട്. 1976-ൽ മഹാരാഷ്ട്ര സർക്കാർ പശുക്കളെ കൊല്ലുന്നതിനൊപ്പം മറ്റു എരുമ, ആട്, പോത്ത്, എന്നീ കന്നുകാലികളെ കൊല്ലുന്നതിനും പ്രത്യേകം ലൈസൻസ് വേണമെന്നുള്ള നിയമവും കൊണ്ടുവന്നു. ഇന്ത്യാ ഒരു ജനാധിപത്യ രാജ്യമെന്ന നിലയിൽ ഭൂരിപക്ഷ ജനവിഭാഗങ്ങളുടെ വികാരങ്ങളെ മാനിച്ചാണ് ഇങ്ങനെയൊരു നിയമം സർക്കാർ നടപ്പിലാക്കിയത്. പശുക്കളെ കൊല്ലുന്നത് പാപമെന്നു ഹൈന്ദവജനത വിശ്വസിക്കുന്നു. കൂടാതെ മാംസം ഉപേക്ഷിക്കുന്നമൂലം ഹൈന്ദവ ധർമ്മമനുസരിച്ചുള്ള സസ്യാഹാരത്തിനു വഴി തെളിയിക്കുകയും ചെയ്യും. മറ്റുള്ള മൃഗങ്ങളെ കൊല്ലുന്നതും നിരോധിക്കാൻ സാധിക്കും. അങ്ങനെ അഹിംസാ സിദ്ധാന്തം പൂർണ്ണമായും നടപ്പാക്കാനുള്ള അജണ്ടയാണ് സനാതനത്വത്തിന്റെ മറവിൽ ഹിന്ദുമത മൗലിക വാദികൾക്കുള്ളത്.


ഗോമാംസ നിരോധനം വാദിക്കുന്നവർ അതിന്റെ ഭവിഷ്യത്തുക്കളെ ചിന്തിക്കാറില്ല. ഗോമാംസം വിൽപ്പന ഉപജീവനങ്ങളായിട്ടുള്ളവർ തൊഴിൽ രഹിതരാകുന്ന സാഹചര്യങ്ങൾ വരുമെന്നുള്ളതും നിയമം കൊണ്ടുവരുന്നവർ പരിഗണിക്കാറില്ല. മാട്ടിറച്ചിയിൽ ഒരു മനുഷ്യനുവേണ്ട എല്ലാ പോഷക പദാർത്ഥങ്ങളുമുണ്ട്. നിരോധനം മൂലം ഏറ്റവും കഷ്ടപ്പെടുന്ന വിഭാഗം സാധുജനങ്ങളായിരിക്കും. കൃഷിക്കാർക്ക് പശുക്കൾക്ക് പകരം എരുമ പോത്ത് മറ്റു മാടുകളെയും വളർത്തേണ്ടി വരും. അത്തരം മൃഗങ്ങളെ സംരക്ഷിക്കുകയെന്നതും ബുദ്ധിമുട്ടു പിടിച്ച ജോലിയാണ്. മാത്രവുമല്ല പശുക്കളെ നിലനിർത്തുന്ന വഴി കൃഷിക്കാരുടെ ഒരു വരുമാനമാർഗവും ഇല്ലാതാകും. കയറ്റുമതി ചെയ്തുകൊണ്ടിരുന്ന ഗോമാംസം വ്യവസായവും നിലയ്ക്കും. ഔഷധങ്ങളുടെ ഉൽപാദനത്തിനും ഗോമാംസം ഉപയോഗിക്കുന്നുണ്ട്. 

തലമുറകളായി നാം പരിശീലിച്ചു വന്ന ഭക്ഷണരീതികൾക്കു മാറ്റം വരുത്തി ഒരു മതവിഭാഗത്തിന്റെ താത്പര്യമനുസരിച്ചു മറ്റു മതക്കാരും അനുസരിക്കേണ്ടതുണ്ടോ? അതിൽ സംസ്ഥാനങ്ങൾ നിയമങ്ങൾ ഭേദഗതി ചെയ്യുന്നത് ശരിയോ? അങ്ങനെയെങ്കിൽ അത് തികച്ചും ഏകാധിപത്യമെന്നെ പറയാൻ സാധിക്കുള്ളൂ. ഇങ്ങനെയുള്ള നിയമങ്ങൾ കന്നുകാലി സമ്പത്തിനെയും കന്നുകാലി വ്യവസായത്തെയും ബാധിക്കും. ലാഭമില്ലാത്ത കന്നുകാലി വ്യവസായങ്ങളോ കന്നുകാലികളെ വളർത്താനോ ആരും തയാറാവുകയില്ലായെന്ന വസ്തുതയും കണക്കിലാക്കണം. അതെ സമയം ഇറക്കുമതി ചെയ്യുന്ന മാംസാദി വിഭവങ്ങളിൽ ആർക്കും ഒന്നും ചെയ്യാൻ സാധിക്കില്ല. അമേരിക്കയിൽ നിന്നും ഓസ്‌ട്രേലിയായിൽ നിന്നും ഇറക്കുമതി ചെയ്യുന്ന ഇറച്ചി വിഭവങ്ങൾ വിളമ്പുന്ന അനേക റസ്റ്റോറന്റുകൾ ഇന്ത്യയിലുണ്ട്.
  
ഗോവധ നിരോധന നിയമം കർശനമാക്കിയതിനാൽ മഹാരാഷ്ട്രയിലെ റെസ്റ്റോറന്റുകൾ പാപ്പരാവുകയും കശാപ്പുകാരുടെയും ഇറച്ചി വില്പനക്കാരുടെയും തൊഴിലുകൾ നഷ്ടപ്പെടുകയും ചെയ്തു. കൊടുംപട്ടിണി മൂലം അനേകർ തെരുവുകളിലും അലയുന്നു. ലതർ വ്യവസായം പാടെ തകർന്ന് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലുമാണ്. മാട്ടിറച്ചി കഴിക്കുന്നത് ക്രിസ്ത്യാനികളും മുസ്ലിമുകളും മാത്രമല്ല താണ ജാതിക്കാരായ ഹിന്ദുക്കളുടെ ഭക്ഷണവുംകൂടിയാണ്. മാട്ടിറച്ചി, അവരെ സംബന്ധിച്ച് ചെലവു ചുരുക്കിക്കൊണ്ടുള്ള പ്രോട്ടീൻ നിറഞ്ഞ ഭക്ഷണമായിരുന്നു. ദളിതരും മറ്റു വിഭാഗങ്ങളും മാട്ടിറച്ചിയുടെ നിരോധനത്തിൽ പ്രതിക്ഷേധങ്ങളുമായി നാടാകെ സമരങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നു. അനേകം മുസ്ലിം യുവാക്കളെ മാടിനെ കൊന്നതിന്റെ പേരിൽ അറസ്റ്റും ചെയ്തു. 'അമ്മയായ പശുവിനു'വേണ്ടി ദളിതരെ ചുട്ടുകരിച്ച വർത്തമാനകാലത്തിലെ കഥകളുമുണ്ട്. 

പശുവധ നിരോധനം മൂലം പ്രായമായ പശുക്കളെയും രോഗം ബാധിച്ച പശുക്കളെയും സംരക്ഷിക്കേണ്ടതായുണ്ട്. അത് വളരെ ചെലവുള്ള കാര്യവുമാണ്. ഒരു കൃഷിക്കാരനെ സംബന്ധിച്ച് വരൾച്ചയുടെ കാലഘട്ടത്തിൽ കന്നുകാലികളെ പോറ്റുകയെന്നതും ബുദ്ധിമുട്ടുള്ള കാര്യമായിരിക്കും.
പശുക്കളുടെ ക്രമാതീതമായ വർദ്ധനവുമൂലം കൃഷിക്കാർക്ക് സാമ്പത്തിക ബുദ്ധിമുട്ടു വരുമ്പോൾ പശുക്കളെ വിറ്റാലും ആരും വാങ്ങിക്കാൻ കാണില്ല. എന്നാൽ അതിന്റെ ചാണകവും മൂത്രവും ജൈവ കൃഷികൾക്കായി ഉപയോഗിക്കാൻ സാധിക്കുമെന്നതും ഒരു പ്രത്യേകതയാണ്. പശുക്കളുടെ പാലും ഉപയോഗിക്കാൻ സാധിക്കുന്നു. നിലം ഉഴുതാനും കന്നുകാലികൾ പ്രയോജനപ്പെടും. ചാണകം കൊണ്ട് അടുക്കളയാവശ്യത്തിന് തീ കത്തിക്കാനും സാധിക്കും. 

പശുക്കളെ ഒരു സ്റ്റേറ്റിൽനിന്ന് മറ്റൊരു സ്റ്റേറ്റിലേയ്ക്ക് കയറ്റി അയക്കുന്നത് നിയമ വിരുദ്ധമാണ്. എങ്കിലും പശുക്കളെ കശാപ്പു ചെയ്യുന്നതിൽ നിയന്ത്രണമില്ലാത്ത സംസ്ഥാനങ്ങളിലേക്ക് നിയമപരമല്ലാതെ മാടുകളെയും പശുക്കളെയും എത്തിക്കാറുണ്ട്. ചെന്നൈയിലും മുംബൈയിലും ആയിരക്കണക്കിന് പശുവധ അറവുശാലകളുണ്ട്. അത്തരം അറവുശാലകൾ നിർത്തൽ ചെയ്യാനുള്ള ശ്രമങ്ങളെല്ലാം പരാജയപ്പെടുകയാണുണ്ടായത്. 2013-ൽ ആന്ധ്രയിൽ തന്നെ മൂവായിരത്തിൽപ്പരം അറവുശാലകൾ ഉണ്ടായിരുന്നതായി കണക്കുകൾ പറയുന്നു. ബീഫ് ഉത്പാദിപ്പിക്കുന്ന രാജ്യങ്ങളിൽ ഇന്ത്യ അഞ്ചാംസ്ഥാനത്തു നിൽക്കുന്നു. ലോകത്തിൽ ബീഫ് കഴിക്കുന്ന ജനവിഭാഗങ്ങളിൽ ഇന്ത്യ ഏഴാംസ്ഥാനത്തും ബീഫ് കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളിൽ ഒന്നാം സ്ഥാനത്തും നിലകൊള്ളുന്നു. കൂടുതലും പുറം രാജ്യങ്ങളിൽ കയറ്റുമതി ചെയ്യുന്നത് പോത്തിന്റെ ഇറച്ചിയാണ്. പോത്തിനെ ഹിന്ദുമതത്തിൽ വിശുദ്ധ മൃഗമായി കണക്കായിട്ടില്ല.

ഭരണഘടന പറയുന്നത് കൃഷിയ്ക്കുപകാരപ്രദമായ കന്നുകാലികളെയും അതിന്റെ കിടാങ്ങളെയും സംരക്ഷിക്കണം. അതിന്റെ ചുമതലകൾ സംസ്ഥാന സർക്കാരുകൾക്കായിരിക്കും. അതിന്റെയർത്ഥം പശു ഒരു മതത്തിന്റെ ഭാഗമായ ദൈവിക മൃഗമെന്നല്ല. ബീഫ് നിരോധിക്കണമെന്നു പറയുന്നവർ ബീഫ് ഉപയോഗിക്കുന്നവർക്ക് നിർണ്ണായകമായ രോഗങ്ങൾ വരാമെന്നു   പ്രചാരണം നടത്താറുണ്ട്. അവരുടെ മനുഷ്യ സ്നേഹം എത്രമാത്രമെന്നും പറയാൻ സാധിക്കില്ല. ഒരു കക്ഷണം ബീഫ് കണ്ടാൽ മനുഷ്യനെ തല്ലിക്കൊല്ലുന്ന മനസ്ഥിതിയാണ് അനേക ബീഫ് വിരുദ്ധ വാദികൾക്കുള്ളത്. അവിടെ മനുഷ്യസ്നേഹമെന്നത് എന്ത് പ്രസക്തിയെന്നും ചിന്തിക്കണം. നൂറു ഗ്രാം മാംസം ഒരു ടിന്നിൽ അടച്ചിട്ടാൽ ഏഴുവർഷം ജയിൽ ശിക്ഷ കൊടുക്കുന്ന നിയമ വ്യവസ്ഥയാണ് മധ്യപ്രദേശിൽ ഉള്ളത്. അതെ സമയം ബലാത്സംഗം ചെയ്യുന്നവരുടെ ശിക്ഷ വെറും രണ്ടു വർഷവും. ഇത് തീർച്ചയായും ബുദ്ധിശൂന്യരായ നിയമ നിർമ്മാതാക്കളുടെ ഒരു ഭ്രാന്തൻ നിയമമല്ലേ? ഇതിന്റെ പേരിൽ പന്തീരായിരം ആളുകൾ മധ്യപ്രദേശ് ജയിലിൽ കിടപ്പുണ്ട്.

ഗോവധ നിരോധനം വിവിധ സ്റ്റേറ്റുകളിൽ നടപ്പാക്കിയത് ഇപ്പോഴത്തെ ബിജെപി സർക്കാരെന്നും പറയാൻ സാധിക്കില്ല. ഇരുപതു  സംസ്ഥാനങ്ങളിലും ഗോവധ നിരോധനം നടപ്പാക്കിയത് കോൺഗ്രസ്സ് സർക്കാരാണ്. ഇത്രമാത്രം ബീഫ് പ്രശ്നത്തിൽ സമരങ്ങളും കലഹങ്ങളും കോലാഹലങ്ങളുമുണ്ടായിട്ടും കോൺഗ്രസുകാർ നിശബ്ദരായിരിക്കുന്നതിനും കാരണമതാണ്. ബീഫ് തിന്നുന്ന ക്രിസ്ത്യാനിയായ ഉമ്മൻ ചാണ്ടി പോലും ബീഫ് നിരോധിക്കുന്നത് തെറ്റെന്നു നാളിതുവരെ പറയാത്ത രഹസ്യവും അതുതന്നെയാണ്. ഗോവധ നിരോധനത്തിൽ ബി.ജെ.പി യ്ക്ക് കാര്യമായി പങ്കില്ലെങ്കിലും ആ നിയമത്തെ കൂടുതൽ കർശനമാക്കിയത് അവരാണ്. 'ഗോക്കൾ' വിശുദ്ധമാണെന്നു സ്ഥാപിക്കുന്ന ഒരു അജണ്ടയാണ് ബി.ജെ.പി യ്ക്കുള്ളത്.

മഹാരാഷ്ട്രയിൽ ചുവന്ന തെരുവെന്ന ഒരു സ്ഥലമുണ്ട്. അവിടെ സ്ത്രീകൾ വ്യപിചാര വൃത്തിയിൽക്കൂടി മാംസം വിൽക്കുന്നത് കുറ്റകരമല്ല. അതെ സമയം നൂറു ഗ്രാം ബീഫ് കൈവശം വെയ്ക്കുന്നവന് ഏഴു വർഷം കഠിനതടവും. ഇത്തരം ഒരു നിയമം കിരാതയുഗത്തിലെ ഭരണാധികാരികളുടെ കാലങ്ങളിൽപ്പോലും കാണില്ല. ഗോവധ നിരോധനം പ്രാവർത്തികമാക്കിയ സർക്കാരുകൾ എന്ത് നീതിയാണ് ചെയ്യുന്നതെന്നും അവ്യക്തമാണ്. 

തുകലു വ്യവസായത്തിൽ ലോകത്തു രണ്ടാം സ്ഥാനം ഇന്ത്യയ്ക്കുണ്ട്. തുകലുമായി ബന്ധപ്പെട്ട വാണിജ്യത്തിൽ ഏകദേശം രണ്ടു ലക്ഷം തൊഴിലാളികൾ ജോലി ചെയ്യുന്നുണ്ട്. അവരിൽ ഭൂരിഭാഗം സ്ത്രീകളാണ്. ഗോവധ നിരോധനം വഴി അവരെയെല്ലാം തൊഴിൽരഹിതരാക്കുന്ന ഒരു സാമ്പത്തിക വ്യവസ്ഥയെ അനുകൂലിക്കണമോ? എന്ത് ഭക്ഷിക്കണമെന്ന അധികാരം ഒരു പൗരനുണ്ട്. ഇവിടെ മാനുഷിക മൂല്യങ്ങളെ പൂർണ്ണമായി തിരസ്ക്കരിച്ചുകൊണ്ട് പശുക്കളുടെ സംരക്ഷകരായി സർക്കാരിടപെടുകയാണ്.   അതുപോലെ കന്നുകാലിയുടെ തുകൽ പ്രോസസ്സ് ചെയ്താണ് ബാറ്റായും മറ്റും ചെരുപ്പുകൾ നിർമ്മിക്കുന്നത്. ഈ ചെരുപ്പ് കാലിൽ ഇട്ടു നടക്കുന്നത് മാംസം ഭക്ഷിക്കാത്ത ബ്രാഹ്മണരെന്നുള്ളതാണ് സത്യം.  

പശുക്കൾ ദിവ്യങ്ങളാണെന്നും അതിനെ വധിക്കാൻ പാടില്ലാന്നും പുരാണങ്ങളിലുണ്ടെന്നുള്ള ഹിന്ദുത്വവാദികളുടെ അബദ്ധ പ്രചാരണങ്ങളും ഹൈന്ദവരിൽ സംശയമുണ്ടാക്കുന്നു. വൈദിക കാലങ്ങളിലെ വേദഗ്രന്ഥങ്ങളിൽ ഗോക്കളെ കൊന്നിരുന്നതായും വീട്ടിൽ അതിഥികൾ വരുമ്പോൾ സൽക്കരിച്ചിരുന്നത് ഗോമാംസം കൊടുത്തായിരുന്നുവെന്നും വൈദികകാല ഗ്രന്ഥങ്ങളിൽ വിവരിച്ചിട്ടുണ്ട്. ഡോക്ടർ അംബേദ്ക്കറിന്റെ പുസ്തകങ്ങളിൽ ഇക്കാര്യം വ്യക്തമായി പരാമർശിച്ചിട്ടുമുണ്ട്. വൈദിക കാലങ്ങളിൽ സനാതന വാദികൾ വേദങ്ങളെ സംബന്ധിച്ച് ബുദ്ധന്മാരും ജൈനന്മാരും തമ്മിൽ താർക്കിക വിഷയങ്ങളിൽ ഏർപ്പെട്ടിരുന്നു. അക്കാലങ്ങളിൽ ബുദ്ധമതക്കാരോട് ഒരു വെല്ലുവിളിയെന്നോണം ബ്രാഹ്മണ സമുദായം ഗോക്കളെ ദിവ്യത നിറഞ്ഞ ഒരു മൃഗമായി തിരഞ്ഞെടുത്തു. അതിനുമുമ്പുള്ള കാലങ്ങളിൽ സനാതനികൾ ഗോക്കളെ കൊല്ലുകയും ഭക്ഷിക്കുകയും ചെയ്തിരുന്നു. മനുപോലും ഗോക്കളെ കൊല്ലുന്നതു മഹാപാപമായി കണ്ടില്ല. ചെറിയ കുറ്റമായി മാത്രമേ ഗോവധത്തെ അദ്ദേഹം കണ്ടിരുന്നുള്ളൂ.

അശ്വമേധത്തിന്റെ അവസാനത്തിൽ ഇരുപത്തിയൊന്ന് പശുക്കളെ ബലി കഴിക്കണമെന്നു വാല്മീകി പറയുന്നുണ്ട്. 'ലോകാഃ സമസ്താഃ സുഖിനോ ഭവന്തു' യെന്നു മാത്രം നാം പഠിച്ചു. എന്നാൽ അതിനൊപ്പം രാജാവിനു സുഖമായി ഭരിക്കാനുള്ള അവസരം കൊടുക്കുകയും ബ്രാഹ്മണർക്കും ഗോക്കൾക്കും സൗഖ്യം നൽകണമെന്നും അടുത്ത ശ്ലോകത്തിൽ പറയുന്നുണ്ട്. അങ്ങനെ ബ്രാഹ്‌മണ്യധികാരത്തിൽ 'ഗോക്കൾ' പശു ഭക്തരുടെ മാതാക്കളായി മാറി. പശു മാതാവാണെങ്കിലും അതിന്റെ ഉപയോഗം കഴിഞ്ഞു കറവയും പറ്റി ചത്തു പോയാൽ അതിനെ കുഴിച്ചിടാൻ ദളിതരെ ഏൽപ്പിക്കും. പശു അമ്മയാണെങ്കിൽ മരിച്ചുകിടക്കുന്ന അമ്മയുടെ മരണാനന്തര കർമ്മങ്ങൾ നടത്തേണ്ടത് മക്കളല്ലേ? അതിനു പകരം പശുവിനെ കുഴിച്ചിടുന്ന സമയത്തുപോലും അവർ എത്തി നോക്കുകയില്ല. 













http://www.malayalamdailynews.com/?p=239108

http://emalayalee.com/varthaFull.php?newsId=128922

http://www.kalavedionline.com/index.php?cat=Special&news=2680


http://www.joychenputhukulam.com/newsMore.php?newsId=59308&content=%E0%B4%AC%E0%B5%80%E0%B4%AB%E0%B5%8D_%E0%B4%A8%E0%B4%BF%E0%B4%B0%E0%B5%8B%E0%B4%A7%E0%B4%A8%E0%B4%B5%E0%B5%81%E0%B4%82_%E0%B4%A4%E0%B5%80%E0%B4%A8%E0%B5%8D%E0%B4%AE%E0%B5%87%E0%B4%B6%E0%B4%AF%E0%B4%BF%E0%B4%B2%E0%B5%86_%E0%B4%95%E0%B5%81%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%B5%E0%B4%BE%E0%B4%B3%E0%B4%BF%E0%B4%95%E0%B4%B3%E0%B5%81%E0%B4%82_(%E0%B4%9C%E0%B5%8B%E0%B4%B8%E0%B4%AB%E0%B5%8D


No comments:

Post a Comment

കൊറോണ: പ്രസിഡന്റ് ട്രംപിനെ കുറ്റപ്പെടുത്തുന്നത് ശരിയോ?

ജോസഫ് പടന്നമാക്കൽ കൊറോണ നമ്മുടെയെല്ലാം നിത്യ ജീവിതത്തിൽ ഭയം ജ്വലിപ്പിക്കുന്ന ഒരു മാരക രോഗമായി ലോകമെമ്പാടും അറിയപ്പെട്ടു കഴിഞ്ഞു. കാട്ടുത...