Wednesday, September 14, 2016

മദർ തെരേസായും ഓഷോയുടെ വിമർശനങ്ങളും




ജോസഫ് പടന്നമാക്കൽ

ഭഗവാൻ ശ്രീ രജനീഷ് (ഓഷോ)  ഒരു ആത്മജ്ഞാനിയും യോഗാത്മക ദര്‍ശകനും
അനേകായിരങ്ങളുടെ ആത്മീയ ഗുരുവുമായിരുന്നു. എന്നും വിവാദപരമായ അദ്ദേഹത്തിൻറെ പ്രസ്താവനകൾ അനേകരെ പ്രകോപനം കൊള്ളിപ്പിച്ചിരുന്നു. സ്വർഗ്ഗമോ നരകമോയെന്ന മതതത്ത്വങ്ങളെയും വ്യക്തിഗത ദൈവത്തെയും തിരസ്ക്കരിച്ചിരുന്ന ഒരു അജ്ഞയതാവാദിയുമായിരുന്നു. ഭൂമിയെ തന്നെ സ്വർഗ്ഗമാക്കി ആഡംബരത്തിൽ കഴിയുകയെന്ന തത്ത്വചിന്തകളായിരുന്നു അദ്ദേഹം അനുയായികൾക്ക് നൽകിയിരുന്നത്. ലൈംഗിക വിഷയങ്ങൾ തുറന്നടിച്ചിരുന്നതുകൊണ്ട് 'സെക്സ് ഗുരു'വെന്നും അറിയപ്പെട്ടിരുന്നു. അറുപതു ഭാഷകളിലായി ഇരുന്നൂറിൽപ്പരം പ്രസാധകർ അദ്ദേഹത്തിൻറെ ദർശനങ്ങളടങ്ങിയ കൃതികൾ പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിച്ചിട്ടുണ്ട്. മഹാന്മാരെയും മഹതികളെയും വിമർശിച്ചുകൊണ്ടുള്ള ഓഷോയുടെ പ്രസ്താവനകൾ പലപ്പോഴും അസ്വസ്തകളുണ്ടാക്കുന്നതായിരുന്നു. ഒരു വ്യക്തിയെ കണ്ണുമടച്ചു ആരാധിക്കുന്നവരുടെ ചിന്തകളെയുണർത്താൻ തന്റെ വിവാദപരമായ അഭിപ്രായങ്ങൾ സഹായിക്കുമെന്ന് ഓഷോ വിശ്വസിച്ചിരുന്നു. വാഗ്വാദങ്ങൾ അദ്ദേഹമെന്നും ഇഷ്ടപ്പെട്ടിരുന്നു. ഓഷോയുടെ ഭാഷയിൽ ഗാന്ധിജി ലോകത്തിലെ ഏറ്റവും സൂത്രശാലിയായ രാഷ്ട്രീയ തന്ത്രജ്ഞനായിരുന്നു. ഹിറ്റ്ലർ ലോകമറിയപ്പെട്ട ഏറ്റവും വിഡ്ഢിയായ രാജ്യതന്ത്രജ്ഞനും. പോപ്പിനെ ജയിലിൽ അടയ്ക്കണമെന്നും മദർ തെരേസാ പോയി കായലിൽ ചാടണമെന്നും പറയുമായിരുന്നു. ചിന്തിക്കാൻ കഴിവില്ലാത്തവരുടെയും വ്യക്തിപൂജ നടത്തുന്നവരുടെയും സ്വൈരക്കേടിൽ സന്തോഷം കണ്ടെത്തുകയെന്നത് അദ്ദേഹത്തിൻറെ സവിശേഷാവൈകൃതമായിരുന്നു. ഈ ലേഖനത്തിൽ വിവരിച്ചിരിക്കുന്നത് ഓഷോയുടെ മദർ തെരേസായെപ്പറ്റിയുള്ള വിമർശനങ്ങളും വിലയിരുത്തലുകളുമാണ്.


തെരേസായുടെ സേവനങ്ങളും പ്രവർത്തനങ്ങളും അനാഥക്കുട്ടികളെ പരിചരിക്കലും അതുവഴി  മതപരിവർത്തനം നടത്തലും ഓഷോയെ ചൊടിപ്പിച്ചിരുന്നു. അവസരങ്ങൾ കിട്ടുന്ന സമയത്തെല്ലാം മദർ തെരേസായെ ഇടിച്ചുതാഴ്ത്താനുള്ള വ്യഗ്രത ഓഷോയിലെന്നും പ്രകടമായിരുന്നു. പാവങ്ങളെ സഹായിക്കാനുള്ള മദർ തെരേസായുടെ പ്രവർത്തനങ്ങളെല്ലാം കപട തന്ത്രങ്ങളായിട്ടാണ് അദ്ദേഹം  ദർശിച്ചിരുന്നത്. ശക്തമായ രാഷ്ട്രീയ മതസംഘടകളുടെ കൂട്ടായ ഒരു പിൻബലം അവരുടെ പ്രവർത്തനങ്ങളെ ദൃഢതരമാക്കിയിരുന്നു. മദർ തെരേസായ്ക്ക് നോബൽ സമ്മാനം നൽകിയതിൽ ഏറ്റവുമധികം  വിമർശിച്ചതും ഓഷോയായിരുന്നു.   കപടത നിറഞ്ഞ സ്ത്രീയെന്നാണ് മദർ തെരേസായെ അദ്ദേഹം വിശേഷിപ്പിച്ചത്. വിമർശനങ്ങൾ പലപ്പോഴും മദർ തെരേസായെ അസ്വസ്ഥയുമാക്കിയിരുന്നു.


ചരിത്രാതീത കാലംമുതൽ മതവും പുരോഹിതരും ഭരണാധികാരികളും രാഷ്ട്രീയ നേതൃത്വങ്ങളും  മനുഷ്യരെ വിഭജിക്കാനുള്ള ഗൂഢതന്ത്രങ്ങളിലായിരുന്നു. ഒരു മതത്തിനുള്ളിൽനിന്ന് പുരോഹിതർ മനുഷ്യനെയും മനുഷ്യനെയും തമ്മിൽ പരസ്പ്പരം വേർതിരിക്കുമ്പോൾ മതത്തിനു വെളിയിൽനിന്ന് മനുഷ്യരെ വിഭജിക്കാൻ രാഷ്ട്രീയക്കാരുമുണ്ട്. അവരുടെ പ്രവർത്തനങ്ങളാകെയും മനുഷ്യത്വത്തിനെതിരെയായിരിക്കും. അവർ ചെയ്യുന്ന നീചമായ പ്രവർത്തികളെപ്പറ്റി അവരറിയുന്നില്ല. അവരുടെ ഉദ്ദേശങ്ങളും ലക്ഷ്യബോധങ്ങളും മറ്റുള്ളവർക്കു മനസിലാവുകയുമില്ല.


ഓസോയെഴുതി, "കഴിഞ്ഞ ദിവസം എനിയ്ക്ക് മദർ തെരസായിൽ നിന്നും ഒരു കത്തു ലഭിച്ചിരുന്നു.  കത്തിലെ അവരുടെ ആത്മാർത്ഥതയെപ്പറ്റി എന്തെങ്കിലും പറയാൻ  ഞാനുദ്ദേശിക്കുന്നില്ല. എന്നാൽ അവർ കത്തെഴുതിയത് തികച്ചും ബോധപൂർവമല്ലായിരുന്നു. കത്തിൽ പറഞ്ഞിരിക്കുന്നതിങ്ങനെ, 'നിങ്ങൾ എന്നെ വൈകൃതങ്ങളായ പേരുകൾ ചൊല്ലിയുള്ള വിശേഷണങ്ങളോടെ ചെയ്ത പ്രസംഗത്തിന്റെ കോപ്പി ഇതോടൊപ്പം അയക്കുന്നു. വിഷയം നോബൽ സമ്മാനമാണ്. നിങ്ങളങ്ങനെ എന്നെപ്പറ്റി പ്രസംഗിച്ചതിൽ ഖേദമുണ്ട്. നിങ്ങൾ നൽകിയ  നാമവിശേഷണങ്ങളിൽ അകമഴിഞ്ഞ സ്നേഹത്തോടെ ഞാൻ ക്ഷമിക്കുന്നു. ദൈവം നിങ്ങളെഅനുഗ്രഹിക്കട്ടെ.'


മദർ തെരാസായുടെ ഈ കത്ത്‌ ഓഷോ ഒരു തമാശരൂപത്തിലെടുക്കുകയായിരുന്നു. അവർക്കു തന്നെപ്പറ്റി ഖേദമെന്തിനെന്നും താൻ അവരെപ്പറ്റി വിശേഷിപ്പിച്ച പദങ്ങളുടെ അർത്ഥമെന്തെന്നു പോലും അവർക്ക് മനസിലായില്ലെന്നും സുബോധമുണ്ടായിരുന്നെങ്കിൽ താനുപയോഗിച്ച നാമവിശേഷങ്ങളിൽ അവർ അവരെപ്പറ്റി ഖേദിക്കുമായിരുന്നുവെന്നും ഓഷോയുടെ ലേഖനത്തിൽ പരാമർശിച്ചിരിക്കുന്നു. മതത്തിന്റെ പേരിൽ കബളിപ്പിക്കുന്ന സ്ത്രീ , ഇല്ലാത്ത വൈദഗ്‌ദ്യം ഭാവിക്കുന്നവർ, കപടത നിറഞ്ഞവർ, എന്നീ പദങ്ങൾകൊണ്ടായിരുന്നു ഓഷോ മദർ തെരേസായെ വിശേഷിപ്പിച്ചത്.


'കബളിപ്പിക്കലെന്ന' വിശേഷണത്തിൽ ഒരുവൻ അല്ലെങ്കിൽ ഒരുവൾ മറ്റുള്ളവരെ കബളിപ്പിക്കുകയെന്ന അർത്ഥം മാത്രമല്ല മറിച്ച് അവർ സ്വയം കബളിപ്പിക്കപ്പെടുകകൂടിയാണ്.  കബളിപ്പിക്കൽ ആദ്യം തുടങ്ങുന്നത് സ്വയം മനഃസാക്ഷിയിൽനിന്നുമായിരിക്കും.  മറ്റുള്ളവരെ ചതിക്കാൻ ആഗ്രഹിക്കുന്നവർ ആദ്യം സ്വയം ചതിക്കുന്നു. ഒരിക്കൽ സ്വയം നിങ്ങളെത്തന്നെ ചതിച്ചാൽ നിങ്ങൾ  സ്വയം ചതിക്കുകയാണെന്നുള്ള വസ്തുതകളും മനസിലാക്കില്ല. നീ നിന്നെത്തന്നെ തിരുത്തണമെങ്കിൽ നിനക്കെതിരെ പുറത്തുനിന്നുമുള്ള ശക്തമായ ബാഹ്യപ്രതികരണമുണ്ടാവണം. 'കബളിപ്പിക്കൽ' നിന്നോടും അപരനോടും ഒരുപോലെ അനീതി പ്രവർത്തിക്കുകയാണ്. നിന്നെയും അപരനേയും ഒരുപോലെ മുറിവേൽപ്പിക്കുന്നുവെന്ന വസ്തുത നീ മനസിലാക്കില്ല. ഇത് ഇരുവശത്തും മൂർച്ചയേറിയ ഇരുതല വാളിനു തുല്യമാണ്.


അതെ, മദർ തെരേസ കബളിപ്പിക്കലെന്ന പൈശാചികാർത്ഥത്തിൽ അവരൊരു ഇരുതല വാളുപോലെയുള്ള സ്ത്രീയായിരുന്നു. ആദ്യം അവർ സ്വയം കബളിക്കപ്പെട്ടു. കാരണം സുദൃഢമായ  തീരുമാനങ്ങൾ അവർ കൈക്കൊള്ളുന്നതിനു മുമ്പ് ഒരിക്കലും മനസിനെ ഏകാഗ്രമാക്കിക്കൊണ്ടു ധ്യാനിച്ചിരുന്നില്ല. സന്യാസിനിയെന്നു കരുതുന്ന അവർക്ക് ധ്യാനമെന്തെന്നു അറിയില്ല. ഇതാണ് മൗലികമായി അവർ സ്വയം കബളിപ്പിക്കപ്പെടുന്നുവെന്ന വാക്കിന്റെ അർത്ഥംകൊണ്ട് ഉദ്ദേശിച്ചത്.  അവർ സാധുക്കളെ, അനാഥരെ, വിധവകളെ, വൃദ്ധരായവരെ, സേവിച്ചിരുന്നു. അവരെയെല്ലാം നല്ല ഉദ്ദേശത്തോടെയായിരിക്കാം സഹായിച്ചത്. അവരുടെ തീരുമാനങ്ങൾ ഒരിക്കലും ചീത്തയായിരുന്നുവെന്നു പറയുന്നില്ല. എന്നാൽ അവരുടെ ഉദ്ദേശശുദ്ധി എത്രമാത്രം പരിശുദ്ധമായിരുന്നുവെന്നും ചോദ്യചിന്ഹമാണ്. സമൂഹത്തിനു ഗുണത്തേക്കാളും ദോഷങ്ങളും വലിച്ചുനീട്ടുന്നു.


സുഗന്ധം പരത്തുന്ന പൂക്കൾ പുഷ്പ്പിക്കാനള്ള സദുദ്ദേശത്തോടെ നാം വിത്തുകൾ വിതറുന്നു. എന്നാൽ അതിൽ നിന്നും മുള്ളുകൾ മാത്രം നിറഞ്ഞ ചെടികളുണ്ടാകുന്നു. നല്ല ഉദ്ദേശത്തോടെയാണ് ചെടികൾ നട്ടത്. അതിനായി നാം കഠിനമായി പ്രവർത്തിച്ചു. എങ്കിലും ആ വിത്തിൽ നിന്നും പുറപ്പടുവിച്ച ഫലങ്ങൾ നമ്മുടെ മനസിന്റെ  ശാന്തത ഭഞ്‌ജിക്കുകയാണുണ്ടായത്.  നമ്മൾ ആഗ്രഹിക്കാത്തതും  നമുക്കവിടെ ലഭിക്കുന്നു.


അവർ ദരിദ്രരെ സേവിക്കുകയായിരുന്നു. എങ്കിലും ദാരിദ്ര്യത്തെ സ്നേഹിച്ചു. നൂറ്റാണ്ടുകളായി ദരിദ്രർക്ക് സേവനം ലഭിക്കുന്നുണ്ടായിരുന്നു. എന്നിട്ടും ദാരിദ്ര്യം ലോകത്തുനിന്നും ഉന്മൂലനം ചെയ്യാൻ സാധിച്ചിട്ടില്ല. ദരിദ്രരെ സേവനം ചെയ്താലും ദാരിദ്ര്യം ലോകത്തുനിന്ന് നീക്കാൻ സാധിക്കില്ല. വാസ്തവത്തിൽ ലോകം മുഴുവൻ തന്നെ ദരിദ്രരെ സഹായിക്കുന്ന വ്യവസ്ഥിതികളുണ്ട്. ദരിദ്രരായ ജനങ്ങളെ ഏതെങ്കിലും വിധത്തിൽ സഹായിച്ചെ മതിയാവൂ. ഒരു സമൂഹത്തിനു അവരെ പരിപൂർണ്ണമായി തിരസ്ക്കരിക്കാൻ സാധിക്കില്ല. അങ്ങനെ വന്നാൽ തിരസ്‌ക്കിരിക്കുന്ന സമൂഹത്തെ രക്തപങ്കിലമായ വിപ്ലവങ്ങളിൽക്കൂടി ദുരിതമനുഭവിക്കുന്ന ജനത പ്രതികാരം ചെയ്യും. സമൂഹം തിരസ്ക്കരിക്കപ്പെടുന്നവർ ക്രൂരന്മാരും കൊള്ളക്കാരും കൊലപാതകികളുമാകും. മാതൃകാപരമായ ഒരു സമൂഹം അവരെയും അവരുടെ കുഞ്ഞുങ്ങളെയും വൃദ്ധജനങ്ങളെയും വിധവകളെയും സഹായിക്കുന്നുണ്ടെന്ന ബോധ്യം അവരിലുണ്ടാകണം. നല്ലയൊരു സമൂഹത്തിന്റെ നിർവചനവും അതാണ്.


ദരിദ്രരെ ചൂഷണം ചെയ്യുന്ന വ്യക്തികളും സമൂഹങ്ങളുമാണ് മിഷ്യനറി സ്ഥാപനങ്ങൾക്കു പൊതുവെ  പണം നൽകുന്നത്. മദർ തെരേസായുടെ മിഷ്യനെ മിഷ്യനറിസ് ഓഫ് ചാരിറ്റിയെന്നറിയപ്പെടുന്നു. ഇവരുടെ മഹത്തായ പ്രസ്ഥാനത്തിന് എവിടെനിന്ന് പണം വന്നുകൊണ്ടിരുന്നു അല്ലെങ്കിൽ അതിന്റെ ശരിയായ കണക്കും കാര്യങ്ങളുമെവിടെയെന്നു ആർക്കുമറിഞ്ഞുകൂടാ. ഏഴായിരം ദരിദ്രർക്ക് ദിനംപ്രതി അവർ ഭക്ഷണം കൊടുത്തുകൊണ്ടിരുന്നു. 1974-ൽ പോപ്പ് പോൾ ആറാമൻ അവർക്കൊരു കാഡിലാക്കുകാറ് സമ്മാനിച്ചു. ഉടൻ തന്നെ അവർ ആ കാർ വിറ്റു. മദർ തെരാസായ്ക്കു വേണ്ടിയായതുകൊണ്ടു കാറിനു അമിത വിലയും കിട്ടി. സാധുക്കൾക്ക് പണവും ലഭിച്ചെന്നു അനുമാനിക്കുന്നു. എല്ലാവരും അവരുടെ പ്രവർത്തിയിൽ അഭിനന്ദിച്ചു. എന്നാൽ ചോദ്യം വരുന്നത് എവിടെനിന്നു ആ കാർ ആദ്യം വന്നുവെന്നാണ്. പോപ്പിനു കിട്ടിയ ദാനം അദ്ദേഹം ഉപയോഗിച്ചില്ല. അദ്ദേഹം ഒരു അത്ഭുതവും കാണിച്ചില്ല. ആരെങ്കിലും ധനികർ അദ്ദേഹത്തിനു കാറ് ദാനം ചെയ്തു കാണും. ലോകത്തിൽ മറ്റാരേക്കാളും ധനം മാർപ്പാപ്പായ്ക്കുണ്ട്. എന്നാൽ ഒരു ശതമാനം പോലും കാഡിലാക്ക് വിറ്റ പണത്തിന്റെ വീതം മിഷ്യനറീസ് ഓഫ് ചാരിറ്റി വഴി ദരിദ്രർക്ക് പോയിട്ടില്ല. ഇത്തരം ഏജൻസീകൾ മുതലാളിമാരെ സഹായിക്കും. ദരിദ്രരെ സഹായിക്കില്ല. പുറമെ നോക്കിയാൽ അവർ ദരിദ്രരെ സഹായിക്കുന്നുവെന്നു തോന്നും. എന്നാൽ അടിസ്ഥാനപരമായി പരോക്ഷമായി അവർ സഹായിക്കുന്നത് ധനികരെയാണ്. ഇതൊരു നല്ല സമൂഹമെന്ന തോന്നൽ പാവങ്ങളിൽ ഉണ്ടാക്കുകയും ചെയ്യുന്നു. സമൂഹം ചീത്തയല്ലന്നും അതുകൊണ്ടു സമൂഹത്തിനെതിരെ വിപ്ലവം ഉണ്ടാക്കുന്നില്ലായെന്ന ചിന്താഗതിയും അവരിലുണ്ടാകും. ഈ മിഷ്യനറികൾ ദരിദ്രർക്ക് പ്രതീക്ഷകൾ നൽകുന്നു. മിഷ്യനറികൾ അവിടെയില്ലെങ്കിൽ ദരിദ്രർ പ്രതീക്ഷകളില്ലാത്ത ഒരു ജീവിതം നയിക്കണമെന്ന തോന്നലുമുണ്ടാക്കും. പ്രതീക്ഷയില്ലെങ്കിൽ വിപ്ലവങ്ങൾ പൊട്ടിപുറപ്പെടാം. അതിക്രമങ്ങളുമുണ്ടാകാം.


'നോബൽ' എന്ന മനുഷ്യൻ ലോകത്തിലെ ഏറ്റവും വലിയ കുറ്റവാളിയായിരുന്നുവെന്നു പറയാം. ഒന്നാം ലോക മഹായുദ്ധത്തിൽ ശത്രുസംഹാരങ്ങൾക്കായി ഉപയോഗിച്ചത് അയാളുടെ കണ്ടുപിടുത്തത്തിലെ ആയുധങ്ങൾ കൊണ്ടായിരുന്നു. അയാളന്നു ഏറ്റവും കൂടുതൽ മാരകങ്ങളായ ആയുധങ്ങൾ  ഉത്ഭാദിപ്പിക്കുന്ന മനുഷ്യനായിരുന്നു. യുദ്ധോപകരണങ്ങളിൽ നിന്നും കണക്കില്ലാത്ത ധനവുമുണ്ടാക്കി. ഓരോ വർഷവും നോബൽ കമ്മിറ്റിയുടെ താല്പര്യമനുസരിച്ചു ഡസൻ കണക്കിനു നോബൽ സമ്മാനം വിതരണം ചെയ്യുന്നു. എത്രമാത്രം ധനം ആ മനുഷ്യനുണ്ടായിരുന്നുവെന്നതും ചിന്തിക്കാൻപോലും സാധിക്കില്ല. എവിടെനിന്നു ആ ധനം അയാൾ നേടിയെന്നും ഓർക്കുക. ഇത്രമാത്രം ആയിരമായിരം ജനങ്ങളുടെ രക്തത്തിൽ കുളിച്ചുണ്ടാക്കിയ പണ സമാഹാരത്തെപ്പോലെ മറ്റൊരു പ്രസ്ഥാനങ്ങളിലും  കാണില്ല. മനുഷ്യന്റെ രക്തക്കറകൾ കട്ടകെട്ടിയിരിക്കുന്ന നോബൽ സമ്മാനം മിഷ്യനറിസ് ഓഫ് ചാരിറ്റിയിലും ഉപയോഗിക്കുന്നു. ആ പണം ക്രൂര ലോകത്തിലെ കൂട്ടക്കൊലകളിൽ നിന്നും സമാഹരിച്ചതാണ്. അത് തെരേസായുടെ ഭവനത്തിലെ ഏതാനും അനാഥർക്കും ദരിദ്രരെ ഊട്ടാനും പ്രയോജനപ്പെടുത്തുന്നു.


മദർ തെരേസായ്ക്ക് നോബൽ സമ്മാനം നിരസിക്കാൻ കഴിഞ്ഞില്ല. ലോകത്തിന്റെ മുമ്പിൽ അവർ ബഹുമാനിതയാകാൻ ആഗ്രഹിച്ചു. നോബൽ സമ്മാനം അവരെ ലോകത്തിലെ ഒരു മഹതിയായി ഉയർത്തി. 'ജീൻ പോൾ സാറ്റർ' മദർ തെരേസായെക്കാളും മതവിശ്വാസിയാണ്. അദ്ദേഹം \നോബൽ സമ്മാനം നിരസിച്ചു. നോബൽ സമ്മാനത്തിൽ നിന്നും ലഭിക്കുന്ന ആദരവും രക്തത്തിന്റെ വിലയിൽ നിന്ന് കിട്ടിയ പണവും  വേണ്ടെന്നു പറഞ്ഞു. ഭ്രാന്തു പിടിച്ച സമൂഹത്തിൽനിന്നും യാതൊരു ബഹുമാനവും തനികാവശ്യമില്ലെന്നും പറഞ്ഞു. ഈ മനുഷ്യന്റെ മതത്തെയല്ലേ നാം ബഹുമാനിക്കേണ്ടത്!  മദർ തെരേസായെക്കാളും അദ്ധ്യാത്മകമായി അദ്ദേഹം എത്രയോ ഉയരങ്ങളിലുള്ള പടികളിലാണെന്നും മനസിലാക്കണം.


മദർ തെരേസായെപ്പോലുള്ളവർ കബളിപ്പിക്കൽവഴി സമൂഹത്തിനെ ഉദ്ധരിക്കുന്നു. സമൂഹത്തിന്റെ ചെളിപുരണ്ട ചക്രങ്ങൾ ശുദ്ധമാക്കുകയാണ് അവരുടെ തൊഴിലെന്നു അനുമാനിക്കുന്നു. മാനുഷികമൂല്യങ്ങൾക്കു വേണ്ടി നിലകൊണ്ട യേശുവിനെപ്പോലുള്ളവർക്ക് നോബൽ സമ്മാനം ലഭിക്കില്ല. സോക്രട്ടീസിനെപ്പോലുള്ളവർക്കും ലഭിക്കില്ല. യേശുവിനോ സോക്രട്ടീസിനോ നോബൽ സമ്മാനം ലഭിക്കില്ലെങ്കിൽ അവരാണ് വാസ്തവത്തിൽ സത്യത്തിന്റേതായ മതം സൂക്ഷിക്കുന്നവർ. സത്യം നിലനിർത്താനായി ജാഗ്രതയായി ഉണർന്നരിക്കുന്നവരും ആ മഹത് വ്യക്തികളാണ്. ആ സ്ഥാനത്തു മദർ തെരേസാ അവരുടെ പിൻഗാമിയാകുന്നതെങ്ങനെ? എങ്കിൽ ആരാണ് മദർ തെരേസാ? സത്യമായ മതത്തിൽ വിശ്വസിക്കുന്നവൻ ഒരു വിപ്ലവകാരിയായിരിക്കും. സമൂഹം അവരെ നിഷേധിക്കും. വെറുക്കും. യേശുവിനെ ഒരു കുറ്റവാളിയെപ്പോലെ കരുതി. എന്നാൽ മദർ തെരേസായെ വിശുദ്ധയായി ബഹുമാനിക്കുന്നു. തെരേസാ ശരിയെങ്കിൽ യേശു കുറ്റവാളിയാണ്. യേശു സത്യമെങ്കിൽ മദർ തെരേസ ഒരു കബളിപ്പിക്കൽ സ്ത്രീയായിരുന്നു. കപട പണ്ഡിതരെ ലോകം എന്നും പുകഴ്ത്തുന്നു. കാരണം അവരെക്കൊണ്ടു സമൂഹത്തിനു ഗുണമുണ്ട്. അവർ സമൂഹത്തിന്റെ ബഹുമാനവും കാംഷിക്കുന്നു. ചെറിയ ഇരയിട്ടു വലിയ മത്സ്യത്തെ പിടിക്കുന്നു.


കപടത (hypocrites) നിറഞ്ഞ മദർ തെരാസാ വ്യത്യസ്തങ്ങളായ രണ്ടുതരം വ്യക്തിത്വങ്ങളുടെ ഉടമയായിരുന്നുവെന്നും ഓഷോ ഉദാഹരിച്ചിരിക്കുന്നു. അവർക്ക് അകമേയുള്ള തത്ത്വങ്ങൾ ഒന്നും പുറമെയുള്ള തത്ത്വങ്ങൾ മറ്റൊന്നുമായിരുന്നു. ഒരു പ്രൊട്ടസ്റ്റന്റ് കുടുംബം ഒരു കുട്ടിയെ ദത്തെടുക്കാൻ വന്നപ്പോൾ അവർക്കു കുട്ടിയെ കൊടുക്കാൻ സാധിച്ചില്ലെന്നു മദർ തെരേസാ  എഴുതിയിരിക്കുന്നു.  കാരണം അവരുടെ അനാഥാലയത്തിൽ അന്നു കുട്ടികളില്ലായിരുന്നുവെന്നു അവർ പറയുന്നു.  ആയിരക്കണക്കിന് അനാഥരെ സംരക്ഷിച്ചുവെന്നു പറഞ്ഞാണ് അവർ നോബൽ സമ്മാനം നേടിയത്. അന്ന് അവരുടെ നിയന്ത്രണത്തിൽ കുട്ടികളില്ലായിരുന്നെങ്കിൽ  അവിടെ ജോലി ചെയ്യുന്ന എഴുനൂറു കന്യാസ്ത്രീകളുടെ തൊഴിലെന്തായിരുന്നു? ആരെയാണ് അവർ പരിപാലിക്കുന്നത്. പ്രൊട്ടസ്റ്റന്റ് ദമ്പതികൾ കുട്ടിയെ ദത്തെടുക്കുന്നതിനു വന്നപ്പോൾ അപേക്ഷാ ഫോറം പൂരിപ്പിക്കുന്നവരെ  അവർക്ക് അനാഥക്കുട്ടികളുണ്ടായിരുന്നു. അപേക്ഷാ ഫോറം പൂരിപ്പിച്ച ശേഷം മതമറിഞ്ഞപ്പോൾ അവർക്ക് കുട്ടികളെ കൊടുക്കാനില്ലാതെയുമായി. രണ്ടു തരത്തിലുള്ള വ്യക്തിഗതമായ കപട മുഖം അവിടെ തെളിഞ്ഞു നിൽക്കുന്നു. പ്രൊട്ടസ്റ്റന്റ് ആയതുകൊണ്ടല്ലായെന്ന ന്യായവും. ഇത് കപടതയല്ലെങ്കിൽ പിന്നെ എന്ത് വിളിക്കും?


ഈ അനാഥക്കുട്ടികളെ വളർത്തിയത് റോമൻ കത്തോലിക്കാ വിശ്വാസത്തിലാണ്, വ്യത്യസ്ത മതങ്ങൾ ഇനിമേൽ പഠിപ്പിച്ചാൽ അവരിൽ മാനസിക കൺഫ്യൂഷൻ ഉണ്ടാകുമെന്നും അവർ ചിന്തിക്കുന്നു.   നിങ്ങൾ പ്രൊട്ടസ്റ്റന്റ് ആയതുകൊണ്ടാണ് കുട്ടിയെ തരാൻ സാധിക്കില്ലാന്നും പറയാമായിരുന്നു. ദമ്പതികളിൽ ഭർത്താവ് യൂറോപ്യൻ  യൂണിവേഴ്സിറ്റിയിൽ   പ്രൊഫസറായിരുന്നു. കുട്ടിയെ തരില്ലാന്നു ഉത്തരം കേട്ടപ്പോൾ അവർ ഞെട്ടിപോയി. കുട്ടിയെ ലഭിക്കുമെന്ന ഉദ്ദേശത്തിൽ അവർ ബഹുദൂരം യാത്ര ചെയ്തു വന്നവരായിരുന്നു. അന്നവർ കത്തോലിക്കരെന്നു എഴുതിയിരുന്നെങ്കിൽ കുട്ടിയെ ഉടൻതന്നെ നൽകുമായിരുന്നു. അടിസ്ഥാനപരമായി ആ കുട്ടികൾ ഹിന്ദുക്കളാണ്. കത്തോലിക്കാ മതത്തിൽനിന്നും മറ്റൊരു മതത്തിൽ പോയാൽ അവരുടെ മാനസിക വളർച്ചയാണ് ഉദ്ദേശിക്കുന്നെങ്കിൽ അവരെ ഹൈന്ദവ മതത്തിൽ തന്നെ വളർത്തണമായിരുന്നു. പക്ഷെ അവരെ കത്തോലിക്കാ അന്തരീക്ഷത്തിൽ വളർത്തുന്നു. ഹിന്ദു കുട്ടികൾ കത്തോലിക്കരായി വളർന്നാൽ മാനസിക അവസ്ഥയ്ക്ക് കുറവും വരില്ല. അങ്ങനത്തെ ചിന്താഗതിയായിരുന്നെങ്കിൽ അവർ ഹിന്ദുക്കുട്ടികളെ കത്തോലിക്കരായി മതം മാറ്റരുതായിരുന്നു.


പാർലമെന്റിൽ മതപരിവർത്തനം പാടില്ലായെന്ന ഒരു ബില്ല് അവതരിപ്പിച്ചു. ഒരാളെ മറ്റൊരു മതത്തിൽ നിർബന്ധപൂർവം മതപരിവർത്തനം ചെയ്‌താൽ ശിക്ഷാർഹമെന്നായിരുന്നു ബില്ലിന്റെ സാരം. സ്വതന്ത്രമായ മനസോടെ ഒരാൾക്ക് മതം മാറാം. എന്നാൽ പിടിയരി കൊടുത്തും പ്രലോഭിപ്പിച്ചും മതം മാറ്റുന്നതിനെതിരെയായിരുന്നു നിയമ നിർമ്മാണംകൊണ്ടുദ്ദേശിച്ചത്. ആ ബില്ലിനെ ആദ്യം എതിർത്ത വ്യക്തി മദർ തെരേസായായിരുന്നു. ബില്ല് പാസാക്കരുതെന്നു അന്നവർ പ്രധാനമന്ത്രിക്ക് കത്തെഴുതി.  അത് തങ്ങളുടെ സ്ഥാപനത്തെ ബാധിക്കുമെന്നും പ്രധാനമന്ത്രിയെ അറിയിച്ചു. ഞങ്ങൾക്ക് രക്ഷിക്കാൻ അവർ കത്തോലിക്കരായാൽ മാത്രമേ സാധിക്കുള്ളൂവെന്നും അറിയിച്ചു. അവർ അതിന്റെ പേരിൽ രാജ്യം മുഴുവൻ ഒച്ചപ്പാടുണ്ടാക്കി. രാഷ്ട്രീയക്കാർ വോട്ടു ബാങ്ക് ലക്ഷ്യമിടുന്നതുകൊണ്ടു ബില്ലവതരണം അക്കൊല്ലം വേണ്ടെന്നു വെച്ചു. ഒരാളെ മതം മാറ്റുന്നത് അവരുടെ മാനസിക തലങ്ങളിൽ പ്രശ്നമുണ്ടാക്കുമെന്ന് മദർ തെരേസ വിശ്വസിക്കുന്നു. എങ്കിൽ അവർ മത പരിവർത്തനത്തിനു എതിരായിരിക്കണം. എന്നാൽ മദർ തെരേസ രണ്ടു വിധത്തിൽ സംസാരിച്ചുകൊണ്ടു നന്മയുടെ വ്യാജവേഷം ധരിക്കുന്നു. ഒരു കാര്യം പറയും മറ്റൊന്ന് പ്രവർത്തിക്കും. അതായിരുന്നു അവരിലുണ്ടായിരുന്ന മറ്റൊരു കപടത.


ഓഷോ മദർ തെരേസായെ 'സ്റ്റുപ്പിഡ്', 'ഇഡിയോട്ടിക്ക്' മുതലായ പദങ്ങൾ കൊണ്ട് വിശേഷിപ്പിക്കുമ്പോൾ അത് സംസ്ക്കാരത്തിന്റെ അതിരു കടന്നില്ലേയെന്നു തോന്നിപ്പോവും. എങ്കിലും ആ വിശേഷണ പദങ്ങളെയെല്ലാം ഓഷോ താത്ത്വികമായി ന്യായികരിക്കുന്നുണ്ട്.  'അളവറ്റ  സ്നേഹത്തോടെ നിങ്ങളോടു ക്ഷമിക്കുന്നു'വെന്നു മദർ തെരേസാ ഓഷോയ്‌ക്കെഴുതിയ കത്തിലുണ്ടായിരുന്നു.  തെരേസായുടെ ഈ വാക്കുകൾ ഓഷോ പരിഹാസരൂപേണയാണ് കണക്കിലെടുത്തത്. 'സ്നേഹമെന്നുള്ളത് അളക്കാൻ സാധിക്കുന്ന ഒന്നല്ല. ഒരു കിലോ രണ്ടു കിലോ സ്നേഹമെന്നു ആർക്കും പറയാൻ സാധിക്കില്ല. പിന്നെ അവർ ക്ഷമിച്ചെന്നു പറയുന്നു. ക്ഷമിച്ചെങ്കിൽ അവരെ കുപിതയാക്കിയിരിക്കണം. കോപം ശമിക്കാൻ അവർക്കു ധ്യാനം ആവശ്യമായിരുന്നു. ക്ഷമിക്കാൻ താൻ അവരോടു കുമ്പസാരിക്കാൻ പോയില്ല. പിന്നെ എന്തിനു ക്ഷമിക്കണമെന്നും' ഓഷൊ  ചോദിക്കുന്നു. "തന്നോടല്ല ക്ഷമിക്കേണ്ടത്. ആരെങ്കിലും ക്ഷമിക്കണമെങ്കിൽ അവരോടു സ്വയം ക്ഷമിക്കണമെന്നാണ്" ഓഷോ എഴുതിയിരിക്കുന്നത്.


അനാഥരായി ജനിക്കുന്ന കുഞ്ഞുങ്ങളെ ദത്തെടുക്കുന്നത് 'ഗർഭഛിന്ദ്രം എന്ന പാപം ഒഴിവാക്കാനെന്നു  മദർ തെരേസ എഴുതി. അവർ ഗർഭചിന്ദ്രത്തെ എതിർക്കുന്നു. ഓഷോയുടെ അഭിപ്രായത്തിൽ 'ഇവിടെ അവരാണ് മഹാപാപം ചെയ്യുന്നത്. 'ഗർഭഛിന്ദ്രം' ഓഷോയുടെ വീക്ഷണത്തിൽ പാപമല്ലായിരുന്നു. ജനസംഖ്യ ക്രമാധീതമായി വർദ്ധിച്ചിരിക്കുന്ന ഒരു രാജ്യത്തു ജീവിക്കുന്ന ജനങ്ങളുടെ ക്ഷേമത്തിനുവേണ്ടി ഗർഭഛിന്ദ്രം അനിവാര്യമാണ്. ഗർഭഛിന്ദ്രം നന്മയെ പ്രദാനം ചെയ്യുന്നു. അതു പാപമെങ്കിൽ അതിനുത്തരവാദികൾ പോളക്ക് മാർപ്പാപ്പയും മദർ തെരെസായുമാണ്. കാരണം അവർ ഗർഭനിരോധകത്തിനും ഗർഭഗുളികകൾക്കും എല്ലാവിധ ജനന നിയന്ത്രണത്തിനും എതിരാണ്. ഇത്തരം ആൾക്കാരാണ് ഗർഭഛിന്ദ്രത്തിനു കാരണക്കാരും കുറ്റവാളികളും.


ജനസംഖ്യ വർദ്ധിച്ചിരിക്കുന്ന ലോകത്ത് ദാരിദ്ര്യവും വിശപ്പും നിറഞ്ഞൊഴുകുമ്പോൾ ഗർഭനിരോധകവും ഗർഭഗുളികകളും ഉപയോഗിക്കാൻ പാടില്ലാന്നുള്ള മതകൽപ്പനകളും തെരേസായുടെ ചിന്താഗതികളും ക്ഷമിക്കാൻ സാധിക്കാത്തതാണ്. ഗർഭനിരോധക ഗുളികകൾ ആധുനിക ശാസ്ത്രം മനുഷ്യത്വത്തിന്‌ നൽകിയ സംഭാവനയാണ്. ജനസംഖ്യ കുറച്ചുകൊണ്ട് വിഭവങ്ങൾ ശാസ്ത്രീയമായി സമാഹരിച്ചു വിതരണം ചെയ്‌താൽ ഈ ലോകത്തെ തന്നെ സ്വർഗമാക്കാൻ സാധിക്കും. എന്നാൽ ആ സ്വർഗത്തിൽ അനാഥർ കാണില്ല. എങ്കിൽ മദർ തെരേസായ്ക്കും മിഷ്യനറിസ്‌ ഓഫ് ചാരിറ്റിയ്ക്കും കൂട്ടർക്കും എന്തു സംഭവിക്കുമായിരുന്നു. ആ സ്വർഗത്തിൽ പിന്നീട് മാർപ്പാപ്പാ പറയുന്നതു ശ്രദ്ധിക്കാൻ ആരുമുണ്ടാവില്ല. മരണശേഷമുള്ള ഒരു സ്വർഗത്തെപ്പറ്റി ആരാണ് പിന്നീട് ചിന്തിക്കാൻ പോവുന്നത്. സ്വർഗം ഇവിടെത്തന്നെ പണിയുന്നുവെങ്കിൽ മതത്തിന്റെ സ്വപ്നത്തിലെ  ഒരു സ്വർഗം മറ്റൊരു സ്ഥലത്തു പണിയേണ്ട ആവശ്യമുണ്ടോ?


ദാരിദ്ര്യത്തെ നശിപ്പിക്കണം. ദരിദ്രരെ സേവിക്കുന്നവരെയല്ല വേണ്ടത്. പതിനായിരക്കണക്കിന് ജനം ദരിദ്രരെ സേവിക്കുന്നവരായുണ്ട്. എന്നാൽ മാറ്റങ്ങളൊന്നുമുണ്ടായിട്ടില്ല. ദാരിദ്ര്യത്തെ ഇല്ലാതാക്കാനുള്ള ആധുനിക ടെക്കനോളജികളുണ്ട്. ആരോടെങ്കിലും ക്ഷമിക്കണമെങ്കിൽ മദർ തെരേസായോടും പോപ്പിനോടുമാണ് വേണ്ടതെന്നും ഓഷോ പറയുന്നു. ഗർഭനിരോധക യജ്ഞം തടയുന്ന വഴി അവർ കുറ്റവാളികളാണ്. അവരുടെ കുറ്റകൃത്യങ്ങളെ മനസ്സിലാക്കണമെങ്കിൽ ബൗദ്ധികമായി നാം ഉയർന്ന നിലവാരവും പുലർത്തണം.


"ഞാൻ താങ്കളോട് ക്ഷമിക്കുന്നു. നിങ്ങളിൽ സഹതാപമുണ്ട്. ദൈവം താങ്കളെ അനുഗ്രഹിക്കട്ടെയെന്ന" മദർ തെരാസായുടെ വാക്കുകളെ നിസാരമായി ഓഷോ തള്ളിക്കളഞ്ഞു. 'താനൊരു വ്യക്തിഗത ദൈവത്തെ വിശ്വസിക്കുന്നില്ല. ഒരു വ്യക്തിയായ ദൈവം എനിക്കില്ല. പിന്നെ ആരാണ് എന്നെ അനുഗ്രഹിക്കുന്നത്? ആർക്കെങ്കിലും സാധിക്കുമോ? ദൈവമെന്നു പറയുന്നത് നാം സ്വയം കണ്ടെടുക്കലാണ്. പ്രത്യക്ഷീകരണമാണ്. ആരെങ്കിലും അത് യാദൃച്ഛികമായി കണ്ടുമുട്ടുന്നതല്ല. അത് നമ്മുടെ ഉപബോധമനസിനെ പരിശുദ്ധമാക്കുന്നതാണ്. ഞാനൊരു നാസ്തികനല്ല. എന്നാൽ ഏക ദൈവ വിശ്വാസിയുമല്ല. ദൈവമെന്നത് എന്നെ സംബന്ധിച്ച് വ്യക്തിയല്ല. എന്നാൽ എന്നിൽ ദൈവത്തിന്റെ സാമീപ്യമുണ്ട്. കഠിനമായ ധ്യാനത്തിൽക്കൂടി ലഭ്യമാകുന്ന ഒന്നാണ് ആ സാമിപ്യം.' "സ്നേഹം കൊണ്ട് നിന്റെ ഹൃദയം നിറയ്‌ക്കൂ' വെന്ന മദറിന്റെ വാക്കുകളും ഓഷോ പുച്ഛിച്ചു തള്ളി. അദ്ദേഹം പറഞ്ഞു, "എന്റെ ഹൃദയം പൂർണ്ണമായും സ്നേഹം നിറഞ്ഞിരിക്കുകയാണ്. മറ്റൊരാളിന്റെ സ്നേഹത്തെ ഇനി എന്റെ ഹൃദയത്തിൽ ആവഹിക്കാൻ ഇടമില്ല. മറ്റുള്ളവരുടെ സ്നേഹം എന്റെ ഹൃദയത്തിൽ ഞാനെന്തിന് പ്രതിഷ്ഠിക്കണം. കടം മേടിച്ചു കിട്ടുന്ന സ്നേഹം സ്നേഹമേയല്ല. ഓരോരുത്തരുടെയും ഹൃദയത്തിനു അതിന്റേതായ പരിമളമുണ്ട്. ഇത്തരം സ്നേഹ പ്രകടനങ്ങൾ വെറും മതമൗലിക ചിന്തകളാണ്. മദർ തെരേസ വെറും സാധാരണ നിലവാരം പുലർത്തുന്ന പമ്പര വിഡ്‌ഡികളിൽ ഒരാൾ മാത്രമെന്നും" ഓഷോ വിശേഷിപ്പിച്ചു.






Cover Photo: EMalayalee :http://emalayalee.com/varthaFull.php?newsId=129131

Malayalam Daily News: http://www.malayalamdailynews.com/?p=240036

Kalavedi: http://www.kalavedionline.com/index.php?cat=Special&news=2712

No comments:

Post a Comment

കൊറോണ: പ്രസിഡന്റ് ട്രംപിനെ കുറ്റപ്പെടുത്തുന്നത് ശരിയോ?

ജോസഫ് പടന്നമാക്കൽ കൊറോണ നമ്മുടെയെല്ലാം നിത്യ ജീവിതത്തിൽ ഭയം ജ്വലിപ്പിക്കുന്ന ഒരു മാരക രോഗമായി ലോകമെമ്പാടും അറിയപ്പെട്ടു കഴിഞ്ഞു. കാട്ടുത...