Saturday, October 1, 2016

ബ്രിട്ടനിലെ പുതിയ മെത്രാച്ചനും കുഞ്ഞാടുകളും പിശാചുക്കളും






ജോസഫ് പടന്നമാക്കൽ

ബ്രിട്ടനിൽനിന്നും പുരോഹിതർ നടത്തുന്നതായ  'പ്രവാചക ശബ്ദമെന്ന' ഓൺലൈൻ പത്രത്തിൽ 'സഭാമാതാവിനെ കല്ലെറിയുന്നവർ സൂക്ഷിക്കുക'യെന്ന തലക്കെട്ടിൽ നീണ്ടയൊരു ലേഖനമുണ്ടായിരുന്നു. ലേഖനത്തിൽ വിശദീകരിച്ചിരിക്കുന്ന കാര്യങ്ങൾ ഉൾക്കൊള്ളാനോ യോജിക്കാനോ കഴിയുന്നില്ല.   സ്ഥലപരിമിതിമൂലം വിശദമായ ഒരു മറുപടിയെഴുതാനും പ്രയാസമാണ്. ബൈബിളിലെ വചനങ്ങൾ ഉദ്ധരിച്ചുകൊണ്ടാണ് ലേഖകൻ പിശാചുക്കളെ തേടുന്നതും. "പിശാചിന്റെ പ്രേരണയാൽ ഒരു കൂട്ടമാളുകൾ സോഷ്യൽ മീഡിയാവഴി ബിട്ടനിൽ പുതിയതായി രൂപീകരിക്കുന്ന രൂപതയ്‌ക്കെതിരെ കുപ്രചരണങ്ങൾ നടത്തുന്നുവെന്നാണ് പരാതി. ലേഖകൻ അവർക്കെതിരായി ഉന്നയിച്ച വാദഗതികളെല്ലാം വെറും അർത്ഥശൂന്യങ്ങളും തമാശയായും മാത്രമേ യുക്തിയോടെ വായിക്കുന്നവർക്ക് തോന്നുകയുള്ളൂ.

സഭയുടെ നിയമങ്ങളനുസരിച്ച് സംശയങ്ങളോ സഭയെ വിമർശിക്കാനോ പാടില്ലാന്നുണ്ട്. അത്തരത്തിലാണ് ലേഖകൻ ചിന്തിക്കുന്നതെങ്കിൽ അതിനുള്ള ഉത്തരമെന്തെന്നറിയില്ല. ആഗോള സഭയിൽനിന്നും വ്യത്യസ്തമായി സീറോ മലബാർ സഭയെ പ്രത്യേകമായ സാരൂപ്യത്തോടെയാണല്ലോ സഭാ മാതാവെന്നു വിശേഷിപ്പിച്ചിരിക്കുന്നത്. യൂറോപ്പിലും അമേരിക്കയിലും നിലവിലുള്ള ആഗോള കത്തോലിക്കാ സഭയെ പരിഹസിക്കുന്ന ലേഖകന് സഭാ മക്കൾക്കു   എത്ര അമ്മമാരുണ്ടെന്നു വ്യക്തമാക്കാമോ? കത്തോലിക്കാ സഭയെന്നു പറയുന്നത് ലോകത്തിന്റെ ഒരു ചെറിയ വട്ടത്തിൽ താമസിക്കുന്ന സീറോ മലബാർ സഭയോ? ബ്രിട്ടനിൽ മാർത്തോമ്മാ എത്തിയതായും അറിവില്ല. പിന്നെയെങ്ങനെ ബ്രിട്ടീഷ് ഇന്ത്യൻ  പൗരന്മാരായി വളരുന്ന കുട്ടികൾ മാർത്തോമ്മായുടെ പാരമ്പര്യത്തിൽപ്പെട്ടവരാകും. വിഡ്ഢിത്തരമല്ലേ പുരോഹിതർ പ്രചരിപ്പിക്കുന്നത്. സീറോ മലബാർ സഭയെന്ന അമ്മയുടെ മക്കളായിരുന്നെങ്കിൽ, ഈ 'അമ്മ പ്രവാസി നാടുകളിൽ വരുന്നതിനുമുമ്പ് മക്കൾ വളർന്നത് രണ്ടാനമ്മയുടെ കൂടെയായിരുന്നോ? പുതിയ അമ്മയെ ബ്രിട്ടനിൽ കാണുമ്പോൾ പാലൂട്ടിയ ആഗോള സഭയിലെ അമ്മ വേശ്യയായിരുന്നുവെന്നു ഉച്ചത്തിൽ വിളിച്ചു കൂവണമായിരുന്നുവോ? അതു തന്നെയല്ലേ തന്റെ  ലേഖനത്തിൽക്കൂടി ലേഖകൻ സ്ഥാപിച്ചിരിക്കുന്നതും.

സീറോ മലബാർ സഭയെ സത്യവിശ്വാസമെന്നു ലേഖകൻ കൂടെ കൂടെ വിശേഷിപ്പിച്ചിരുന്നു.ഈ  സഭയ്ക്ക് പുറത്തുള്ള ആഗോളസഭ അങ്ങനെയെങ്കിൽ അസത്യവിശ്വാസികളെന്നു കരുതണം. മാർപ്പാപ്പാ സംസാരിക്കുന്നതും അസത്യമാകണം. പുരോഹിതർ സത്യമെന്ന നിർവചനം എന്തെന്ന് ആദ്യം പഠിക്കേണ്ടിയിരിക്കുന്നു. ലേഖനം വായിച്ചാൽ വിശ്വാസത്തിനുതന്നെ ഒരു അളവുകോലുണ്ടെന്നു തോന്നിപ്പോവും. ചിലർക്ക് രാത്രിയും പകലും പ്രാർത്ഥിച്ചാലെ വിശ്വാസം വരൂ. കൂടാതെ കരിഷ്മാറ്റിക്ക് ധ്യാനങ്ങളും നാടുമുഴുവൻ കൂടണം. മൈക്കിൽക്കൂടി ഉച്ചത്തിൽ പ്രാർത്ഥിക്കണം. അമ്പത്തി മൂന്നുമണി ജപം നൂറ്റിയമ്പത്തിമൂന്നുമണി ജപം എന്നിങ്ങനെ പ്രാർത്ഥനകളുടെ വ്യാപ്തി കൂടുന്നതനുസരിച്ചു വിശ്വാസത്തിന്റെ അളവുകോലും നീണ്ടുപോവുകയാണ്. 'നീ ഏകാന്തമായി പ്രാർത്ഥിക്കുകയെന്ന' ക്രിസ്തു വചനം തിരസ്ക്കരിച്ചുകൊണ്ടുള്ള ഒരു സത്യവിശ്വാസമാണ് ലേഖകന്റെ സത്യസഭയിലുള്ളത്. മനുഷ്യനെ ജീവിക്കാൻ സമ്മതിക്കാത്ത ചെണ്ടകൊട്ടും, മുത്തുക്കുട ആചാരവും, മെത്രാനെ എഴുന്നെള്ളിപ്പും വെടിക്കെട്ടുകളുമെല്ലാം സത്യവിശ്വസിയുടെ അവിഭാജ്യ ഘടകമാണ്. അയൽക്കാരന്റെ സ്വൈര്യ ജീവിതത്തെ തകർക്കലും സത്യവിശ്വാസം തന്നെ.

ബ്രിട്ടനിൽ രൂപതയുണ്ടാകുന്നതോടനുബന്ധിച്ചുള്ള തദ്ദേശവാസികളുടെ അഭിപ്രായപ്രകടനങ്ങളും ബ്ലോഗുകളും ലേഖകനിൽ നീരസമുണ്ടാക്കിയിരിക്കുന്നു. സഭയ്‌ക്കെതിരെ ആരോപണമുന്നയിച്ചുവെന്നാണ് ലേഖകൻ തന്റെ പേരുവെക്കാത്ത സ്വ.ലെ. ലേഖനത്തിൽ വിവരിച്ചിട്ടുള്ളത്. ഒരു പുരോഹിതന്റെ കൊള്ളരുതായ്മകളെയോ ലൈംഗിക കുറ്റങ്ങളെയോ ബ്രിട്ടനിലുള്ളവർ ഫേസ് ബുക്കിലോ ബ്ലോഗിലോ എഴുതിയിട്ടില്ല. പിന്നെ എന്ത് ആരോപണങ്ങളാണ് ലേഖകൻ കണ്ടതെന്നും വിശദീകരിക്കുന്നില്ല. എല്ലാവിധ ആർഭാടങ്ങളോടെ കരുണയുടെ വർഷത്തിൽ മെത്രാനെ എഴുന്നള്ളിക്കുന്നതിൽ അവിടെയുള്ളവർ പരിഹസിച്ചാൽ അവരെങ്ങനെ കുറ്റാരോപിതരാകും.

സഭാനേതൃത്വം പറയുന്നത് പഞ്ചപുച്ഛമടക്കിക്കൊണ്ടു സഭയെന്തു തെറ്റ് ചെയ്താലും  നിശബ്ദരായിരിക്കണമെന്നാണ്. അത്തരം ചിന്താഗതികൾ പുരോഹിതർ മാറ്റിയെടുക്കേണ്ടതുമുണ്ട്. ഭൂമി പരന്നതെന്നു പുരോഹിതമതം പഠിപ്പിച്ചാൽ കാണാതെ വിശ്വസിക്കുന്ന കാലമൊക്കെ മാറി. ഇന്ന് നേരിൽക്കണ്ട് ശാസ്ത്രീയമായി തെളിഞ്ഞാൽ മാത്രമേ യുക്തിയുള്ളവർ വിശ്വസിക്കുള്ളൂ. അതിനു അവിശ്വാസിയായ തോമസ് ചെയ്തതുപോലെ കർത്താവിന്റെ തിരുമുറിവുകളെ തൊട്ടു വിശ്വസിക്കുക തന്നെ വേണം.' കാണാതെ വിശ്വസിക്കുന്നവർ ഭാഗ്യവാന്മാരെന്ന' മറ്റൊരു ആപ്ത വാക്യവും പുരോഹിതന്റെ സൗകാര്യത്തിനായി പുതിയ നിയമത്തിൽ ചേർത്തിട്ടുമുണ്ട്. ഇത്തരം തത്ത്വങ്ങളൊന്നും ചിന്തിക്കുന്ന പുത്തനായ തലമുറകളിൽ ചെലവാകില്ല.

'സീറോ മലബാർ രൂപതയുടെ പേരിൽ സഭാമാതാവിനെ കല്ലെറിയുന്നവർ സൂക്ഷിക്കുക'യെന്ന മുന്നറിയിപ്പോടെയാണ് ലേഖനം തുടങ്ങുന്നത്. പിശാചാണ് ഇതെല്ലാം ചെയ്യിപ്പിക്കുന്നതെന്നും ലേഖകൻ വിശ്വസിക്കുന്നു. ഏദൻ തോട്ടവും ആദവും അവ്വായും പഴം തിന്നാൻ പ്രേരിപ്പിച്ച പിശാചും വെറും സങ്കൽപ്പമെന്നു മാർപ്പാപ്പാവരെ പ്രഖ്യാപിച്ചു കഴിഞ്ഞു. ആകാശം മുട്ടിയുള്ള പള്ളികളെയും ആഡംബരമേറിയ മെത്രാന്റെ വേഷങ്ങളെയും സഞ്ചരിക്കുന്ന വിലകൂടിയ വാഹനങ്ങളെയും മാർപ്പാപ്പാ വിമർശിച്ച വിവരവും ലേഖകൻ പരിഗണിക്കുമെന്നു വിശ്വസിക്കുന്നു. കർദ്ദിനാൾമാരുടെ രാജകീയ ജീവിതത്തെയും മാർപ്പാപ്പാപ്പാ വിമർശിച്ചു കഴിഞ്ഞു. എല്ലാവിധ ആഡംബരങ്ങളെയും അദ്ദേഹം വെറുക്കുന്നു. ഇങ്ങനെയെല്ലാം വിമർശിക്കുന്ന മാർപ്പാപ്പായെ ഏതു പിശാചാണ് ബാധിച്ചതെന്നും അറിഞ്ഞുകൂടാ. മനസും ശരീരവുമൊക്കെയുണ്ടെങ്കിലേ ഒരാൾക്ക് മറ്റൊരാളെ പ്രേരിപ്പിക്കാൻ സാധിക്കുകയുള്ളൂ. ഇതെല്ലാം പിശാചിനുമുണ്ടെന്നു യുക്തിരഹിതമായി ചിന്തിക്കുന്ന ലേഖകന്റെ ബുദ്ധിവൈഭവത്തെ ചോദ്യം ചെയ്യുന്നില്ല.

ബൈബിൾ വചനങ്ങൾ ലേഖനത്തിലുടനീളം കാണാം. "അപ്പവും, പ്രശസ്തിയും ആഡംബരങ്ങളും കാണിച്ചു കൊടുത്തുകൊണ്ടാണ് പിശാച് യേശുവിനെ പരീക്ഷിക്കുന്നത്" (മത്തായി 4:3-8). പിശാച് യേശുവിനെ പരീക്ഷിച്ചതുപോലെ സീറോ മലബാർ സഭയെ പ്രശസ്തിയ്ക്കുവേണ്ടി ചിലർ ചെളിവാരിയെറിയുന്നു"വെന്നാണ്  ആരോപണമുന്നയിച്ചിരിക്കുന്നത്. മന്ദബുദ്ധി നിറഞ്ഞ ഇത്തരം തുറുപ്പുചീട്ട് കാണിച്ചു ബുദ്ധിയും വിവേകവുമുള്ളവരെ നേരെയാക്കാമെന്നും ലേഖകൻ കരുതുന്നുണ്ടാവാം. കുഞ്ഞായിരിക്കുമ്പോൾ  ദൈവവും പിശാചും  കുഞ്ഞുമനസുകളിൽ ചലനം സൃഷ്ടിക്കുമായിരുന്നു.. ഇത്തരം വചനങ്ങൾ പൊള്ളയായി വിളിച്ചുപറഞ്ഞുകൊണ്ടാണ് ഇനി ബിഷപ്പ് സ്രാമ്പിക്കലും കൂട്ടരും ബ്രിട്ടനിലെ കുഞ്ഞാടുകളുടെയിടയിൽ പ്രവർത്തിക്കാൻ പോവുന്നത്. പിശാചിന്റെ ദൈവത്തിനെതിരായ യുദ്ധങ്ങൾ സ്വർഗ്ഗം വരെയുണ്ടായിരുന്നു. ഗബ്രിയേലിന്റെ നേതൃത്വത്തിലുള്ള മാലാഖമാർ ലൂസിഫറിനെയും മറ്റു പിശാചുക്കളെയും സ്വർഗ്ഗത്തിൽ നിന്നും അടിച്ചു പുറത്താക്കി. സീറോ മലബാർ സഭ വേരൂന്നിയതോടെ ബ്രിട്ടനിലെ വളർന്നുവരുന്ന കുട്ടികളും ഇത്തരം പൊട്ടക്കഥകൾ ഇനി വിശ്വസിക്കണം. അനേകായിരം സ്പോടനങ്ങളിലെ വെറുമൊരു പരമാണു ഗോളമാണ് ഭൂമിയെന്നുള്ള വസ്തുത പുരോഹിതരുടെയോ കുഞ്ഞാടുകളുടെയോ യുക്തിബോധത്തിലേയ്ക്ക് തറച്ചുകയറില്ല. മാർപാപ്പാവരെയും വിസ്പോടനങ്ങളെ വിലയിരുത്തി അടുത്ത നാളിൽ സംസാരിച്ചിരുന്നു. സ്പോടനങ്ങളെല്ലാം സംഭവിച്ചത് ദൈവത്തിന്റെ ശക്തിവിശേഷമാണെങ്കിൽത്തന്നെയും അവിടെ  പുരോഹിതർ ഭാവന കാണുന്ന പിശാചിന്റെ ജോലി വ്യക്തമല്ല.

നൂറു കണക്കിന് ഡോളർ സിനിമാ താരങ്ങളുടെയും കലാകാരന്മാരുടെയും പരിപാടികളിൽ ചെലവാക്കുന്നവർ ആത്മീയ കാര്യങ്ങൾക്കായി ഇരുപത്തിയഞ്ചു ഡോളർ ചോദിച്ചതിന് ഒച്ചപ്പാടുകൾ സൃഷ്ടിക്കുന്നത് പിശാചിന്റെ പരീക്ഷണമാണെന്നാണ് ഈ പണ്ഡിതന്റെ അഭിപ്രായം. സീറോ മലബാർ സഭയുടെ വക്താവായ ഇദ്ദേഹം സഭയുടെ കഴിഞ്ഞകാല കഥകളൊക്കെ അവഗണിക്കുന്നുമുണ്ട്. ഒരു കല്യാണക്കുറി മേടിക്കാൻ ചെന്നാൽ ആയിരക്കണക്കിന് ഡോളർ കുടിശിഖയുണ്ടെന്നു പറഞ്ഞു ബില്ലുകളുമായി ചെല്ലും. അത്തരം കളികൾ ഇനിമേൽ നടക്കില്ലെന്ന് ഷിക്കാഗോ രൂപതാ മെത്രാൻ അങ്ങാടിയത്തിനു മനസിലായി. ഭീമമായ തുക നവദമ്പതികളിൽ നിന്നും വസൂലാക്കാൻ ശ്രമിച്ച ഷിക്കാഗോരൂപതയുടെ മെത്രാൻ ഒരു വക്കീൽ നോട്ടീസ് കിട്ടിയപാടെ വരന്റെ വീട്ടിൽ കുറിയെത്തിക്കുകയും ചെയ്തു. അതിനേക്കാളും വലിയ പിശാചുക്കളുടെ നാടാണ് ബ്രിട്ടനെന്ന വസ്തുത പുതിയ രൂപതയും മെത്രാനും ശിങ്കിടികളും മനസിലാക്കുന്നതും നന്നായിരിക്കും. എങ്കിൽ അത്തരം  പിശാചുക്കളുടെ പരീക്ഷണങ്ങൾ ഒഴിവാക്കാം. ഒരുവൻ അദ്ധ്വാനിച്ച പണം ചെലവഴിക്കുന്നത് എങ്ങനെയെന്ന് തീരുമാനിക്കാനുള്ള അവകാശം അദ്ധ്വാനിക്കുന്നവനു കൊടുക്കുകയല്ലേ നല്ലത്. അവിടെയുള്ള കുടുംബങ്ങൾ പണം മുടക്കി കലാപരിപാടികൾക്ക് പോവുന്നുവെങ്കിൽ ലേഖകനോ സഭയ്‌ക്കോ എന്താണ് നഷ്ടപ്പെടാൻ പോകുന്നത്. ഒരു കുടുംബവുമായുള്ള സ്വരുമ കലാമേളകളിൽ ലഭിക്കുന്നപോലെ ദേവാലയങ്ങളിൽ നിന്നും ലഭിക്കില്ല. പകരം അത്മീയ കച്ചവടക്കാർ കരിഷ്മാറ്റിക്ക് ധ്യാനങ്ങളും പ്രാർഥനകളും ഉപവാസങ്ങളും വഴി കുഞ്ഞാടുകളെ കരുവാക്കി ഭ്രാന്തന്മാരുടെ ഒരു ലോകം സൃഷ്ടിക്കുകയാണ് ചെയ്യുന്നത്. വട്ടുപിടിച്ച ധ്യാനഗുരുക്കന്മാർ സീറോ മലബാർ പള്ളികളുടെ ഒത്താശയോടെ അമേരിക്കയിലും യൂറോപ്പിലും കറങ്ങി നടക്കുന്നുണ്ട്. എല്ലാവരുടെയും ഒരേ ലക്ഷ്യം, മാലാഖാമാരായ കുഞ്ഞാടുകളുടെ പോക്കറ്റിൽ നിന്നും പണം തട്ടിയെടുക്കൽ മാത്രം. അത് ചോദ്യം ചെയ്യുന്നവർ പിശാചുക്കളും. പുതിയതായി പള്ളിയിൽ ചാർജെടുക്കുന്ന വികാരിയുടെ ഫ്രിഡ്ജ് നിറക്കാൻ ബ്രിട്ടനിലെ വീട്ടമ്മമാരും ഇനി മത്സരം തുടങ്ങും.

സോഷ്യൽ മീഡിയാകൾ കാരണം പുരോഹിതരാകാനും കന്യാസ്ത്രികളാകാനും യുവതികളും യുവാക്കളും മടിക്കുന്നുവെന്നു കർദ്ദിനാൾ ആലഞ്ചേരിപറയുകയുണ്ടായി. ഇപ്പോൾ പ്രവാചക ശബ്ദത്തിലെ ലേഖകനും അതുതന്നെ പറയുന്നു. സഭയുടെ കൊള്ളരുതായ്മകൾ പച്ചയായി വിളിച്ചുപറയുന്ന സോഷ്യൽ മീഡിയാകളെ പ്രതിക്കൂട്ടിൽ കയറ്റാൻ ലേഖകൻ ശ്രമിക്കുകയാണ്. എന്നിട്ടും പുരോഹിതരുടെയിടയിലുള്ള കൊള്ളയ്ക്കും കള്ളത്തരത്തിനും കുറവില്ലതാനും. ഇവർ കാണിക്കുന്ന അനീതികൾ കണ്ടാലും കേട്ടാലും നിശബ്ദരായിരുന്നുകൊള്ളണം. ബ്ലോഗുകളും വീഡിയോകളും പിശാചിന്റെ പ്രവർത്തനങ്ങളെന്നാണ് പുരോഹിതർ അല്മെനികളെ പഠിപ്പിക്കുന്നത്. എങ്കിലേ അല്മെനിയുടെ അജ്ഞതയിൽനിന്നും മുതലെടുക്കാൻ അവർക്കു കഴിയുകയുള്ളൂ.

ശാസ്ത്രീയ നേട്ടങ്ങളെ എന്നും പഴിചാരുന്ന ഒരു പ്രവണതയാണ് സഭയ്ക്കുള്ളത്. ചരിത്രത്തിലാദ്യമായി ഒരു മാർപ്പാപ്പാ ശാസ്ത്രത്തോടു കൂടുതൽ യോജിക്കാൻ തുടങ്ങി. എങ്കിലും സീറോ മലബാറിലെ മെത്രാന്മാരും പുരോഹിതരും നൂറ്റാണ്ടുകൾ പിന്നെയും പുറകോട്ടു പോകാനാണഗ്രഹിക്കുന്നത്. അല്മെനികളുമായി നേരിട്ടു പ്രശ്നങ്ങളെ ചർച്ച ചെയ്യാനുള്ള ഏറ്റവും നല്ല മാർഗമാണ് സോഷ്യൽ മീഡിയാ. പക്ഷെ സോഷ്യൽ മീഡിയായെ പിശാചായി കാണുന്ന ഇവരുടെ അജ്ഞതയെ പുച്ഛിച്ചു തള്ളുകയേ പറ്റുകയുള്ളൂ. ഭൂരിഭാഗം പുരോഹിതർക്കും മെത്രാന്മാർക്കും കമ്പ്യൂട്ടർ എന്തെന്നോ ഒരു ഇമെയിലിന്റെ പ്രസക്തിയോ അറിയില്ല. ഇവർക്കെതിരായി സംസാരിക്കുന്ന മാധ്യമങ്ങളെയും പിശാചുക്കളായി കാണുന്നു. ഇത്തരം ബൗദ്ധികചിന്താഗതികളിൽ പുറകോട്ടു ചിന്തിക്കുന്ന യാഥാസ്ഥിതികരായവരാണ് കുഞ്ഞാടുകളുടെ അദ്ധ്യാത്മിക പരിപാലനത്തിനായി  ബ്രിട്ടനിലെത്തിയിരിക്കുന്നത്. അവിടെ വളരുന്ന കുഞ്ഞുങ്ങളിൽ കലർത്താൻ പോവുന്ന ആത്മീയ വിഷത്തെപ്പറ്റി തികച്ചും അജ്ഞരായി   ജീവിക്കുന്നവർക്ക് മനസിലാവുകയുമില്ല.അവർക്കു പള്ളിയും പട്ടക്കാരും മാത്രം മതി.

സഭയെ വിമർശിക്കുന്നത് പിശാചിന്റെ പ്രവർത്തിയെന്നുള്ള ലേഖകന്റെ വാദം തികച്ചും ബാലിശമാണ്. അടുത്തകാലത്തായി പിശാചിന്റെ പ്രവർത്തനം മൂലം ബലഹീനർ കൂടുതൽ ശക്തിയേറുന്നതും ശ്രദ്ധേയമാകുന്നു. സമീപകാലങ്ങളിലെ സംഭവവികാസങ്ങൾ കണക്കിലെടുത്താൽ ബലഹീനരുടെ ശക്തിവിശേഷം മനസിലാക്കാൻ സാധിക്കും. ഈ പിശാചുക്കൾ സഭയുടെ പല കൊള്ളരുതായ്മകളും പുറത്തു കൊണ്ടുവരാൻ തുടങ്ങി. ഇറ്റലിയിൽ നിന്നും നടുപാതിരായ്ക്ക് മഠത്തിൽ നിന്നും ഇറക്കിവിട്ട അനീറ്റയെന്ന യുവകന്യാസ്ത്രിക്ക് അവരുടെ കന്യകാത്വത്തിനു വിലയായി പത്തു ലക്ഷം രൂപ കൊടുക്കേണ്ടി വന്നു. അവരെ ലൈംഗിക കാര്യങ്ങൾക്കായി ഒരു പുരോഹിതൻ പ്രേരിപ്പിച്ചപ്പോൾ അതിനു വഴങ്ങാത്ത പ്രതികാരമായിരുന്നു യുവതിയായ ആ കന്യാസ്ത്രീയെ മഠത്തിൽ നിന്നും പുറത്താക്കാൻ കാരണമായത്. അതിനുത്തരവാദിയായ പുരോഹിതൻ ഇന്നും സമൂഹത്തിൽ മാന്യനായി നടക്കുന്നു. പാലായിലെ ചേർപ്പുങ്കൽ കന്യാസ്ത്രിയെ പീഡിപ്പിച്ച കഥ കേരളത്തിലെ മുഖ്യ മാധ്യമങ്ങളിലെയും സോഷ്യൽ മീഡിയാകളിലെയും വാർത്തയായിരുന്നു. നാളിതുവരെയുള്ള സഭാ  ചരിത്രത്തെ മറികടന്ന് അവർക്കും അഞ്ചുലക്ഷം രൂപാ കൊടുക്കേണ്ടി വന്നു. സോഷ്യൽ മീഡിയാകൾ രൂക്ഷമായ വിമർശനങ്ങൾ അന്നൊക്കെ തൊടുത്തു വിട്ടില്ലായിരുന്നെങ്കിൽ വെറും കയ്യോടെ ഈ കന്യാസ്ത്രിക്ക് ഒന്നും കൊടുക്കാതെ പറഞ്ഞയക്കുമായിരുന്നു.

"ആരെങ്കിലും നിങ്ങളെ സ്വീകരിക്കാതെയോ നിങ്ങളുടെ വചനം ശ്രവിക്കാതെയോ ഇരുന്നാല്‍, ആ ഭവനം അഥവാ പട്ടണം വിട്ടു പോരുമ്പോള്‍ നിങ്ങളുടെ പാദങ്ങളുടെ പൊടി തട്ടിക്കളയുവിന്‍. വിധിദിവസത്തില്‍ ആ പട്ടണത്തേക്കാള്‍ സോദോം- ഗൊമോറാ ദേശങ്ങള്‍ക്കു കൂടുതല്‍ ആശ്വാസമുണ്ടാകുമെന്ന് സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു" (മത്തായി 10:14-15). ഈ വചനപ്രകാരം പുതിയതായി ഒരു പുതിയ ദേശത്തുവരുന്ന സ്രാമ്പിക്കൽ മെത്രാനെ സ്വീകരിക്കണമെന്ന സാരോപദേശവുമുണ്ട്. അദ്ദേഹം സാക്ഷാൽ തോമ്മാശ്ലീഹായുടെ പിൻഗാമിയെന്ന അവകാശവാദവും ലേഖനത്തിൽ നിന്നും മനസിലാക്കാം.

മത്തായിയുടെ വചനംകൊണ്ടു വിശ്വാസികളെ പേടിപ്പിക്കുകയാണ്. കൂന്തൻ തൊപ്പിയും അംശവടി പിടിച്ചും വിലയേറിയ കുപ്പായവുമിട്ടും ആഡംബര കാറുകളിൽ സഞ്ചരിച്ചും നടക്കുന്ന ഈ അഭിഷിക്തരെ ക്രിസ്തു വിളിച്ചിരുന്നത് വെള്ളയടിച്ച കുഴിമാടങ്ങളെന്നായിരുന്നു. മുത്തുക്കുട പിടിക്കാനോ, വെഞ്ചാമരംകൊണ്ട് വീശാനൊ, യേശുവിനാരുമുണ്ടായിരുന്നില്ല. ആർഭാടമേറിയ കൊട്ടാരമോ എഴുന്നള്ളിക്കാൻ കുഞ്ഞാടുകളോ സേവകരോ യേശുവിനില്ലായിരുന്നു. തൊഴുത്തിൽ പിറന്നു ജീവിച്ച ആശാരി ചെറുക്കൻ എന്നും ദരിദ്രനും ദരിദ്രരോടപ്പവുമായിരുന്നു.അവന്റെ ശിക്ഷ്യന്മാരെ ആരും പിതാവെന്ന് വിളിച്ചില്ല. മത്തായിയുടെ സുവിശേഷ വചനത്തിലെപ്പോലെ ആരെയും പിതാവെന്ന് വിളിക്കരുതെന്ന് അവൻ പഠിപ്പിച്ചിരുന്നു.

ഒരു മെത്രാനെന്നയാൾ ശ്ലീഹന്മാരുടെ പിൻഗാമികളാണുപോലും. "എൻറെ നാമം പ്രസംഗിക്കുമ്പോൾ നിങ്ങളോടു വസ്ത്രം ചോദിക്കുന്നവർക്ക് പുറംകുപ്പായവും ഊരിക്കൊടുക്കാനാണ് യേശു പറഞ്ഞത്. അവിടുത്തെ ശിഷ്യരുടെ പിൻഗാമികളെന്നു അവകാശപ്പെടുന്ന കോതമംഗലം രൂപതയുടെ മെത്രാൻ തൊടുപുഴയിലെ കൈവെട്ടുകേസിൽ ഇരയായ ജോസഫ് സാറിന്റെ ഭാര്യ സലോമിയുടെ തല പാത്രത്തിലിട്ട് പൂജിക്കുന്നുണ്ടാകാം. കാഞ്ഞിരപ്പള്ളി ശ്ലീഹാ തട്ടിപ്പു വീരപരാക്രമങ്ങൾ ഉപേക്ഷിച്ച് മോനിക്കായുടെ കണ്ണുനീർ എന്നാണോ ഒപ്പുന്നതെന്നും അറിഞ്ഞുകൂടാ. തൃശൂരുള്ള ഒരു മെത്രാൻ പള്ളിപിടിച്ചെടുക്കലും പ്രതിക്ഷേധിക്കുന്നവരെ ഗുണ്ടകളെക്കൊണ്ടു തല്ലിച്ചും സ്ലൈഹിക ദൗത്യം പൂർത്തിയാക്കിക്കൊണ്ടിരിക്കുന്നു. ഇടുക്കിയിലെ മെത്രാൻ, ജ്വാലിയൻവാലാ മെത്രാൻ, മകളെ ദത്തെടുത്ത കൊച്ചിയിലെ പുറത്താക്കപ്പെട്ട തട്ടിൽ മെത്രാൻ, കൊലക്കേസിൽ പ്രതിയായ കോയമ്പത്തൂർ മെത്രാൻ അങ്ങനെ ശ്ലീഹന്മാരുടെ കൈവെപ്പു കർമ്മം കിട്ടിയ മെത്രാന്മാരുടെ ഒരു വലിയ കോട്ട തന്നെയുണ്ട്. ഇടുക്കി മെത്രാന് മലയാളത്തിൽ പച്ചത്തെറി വിളിക്കാനുമറിയാം. മറ്റൊരു തൃശൂരുള്ള ശ്ലീഹായ്ക്ക് പ്രേമിക്കാനും സഭാവസ്ത്രമൂരിയ ജസ്മിക്ക് പ്രേമലേഖനങ്ങൾ അയക്കാനുമറിയാമായിരുന്നു.

മെത്രാൻ അധിവസിക്കുന്ന  'രൂപത'യെന്നാൽ എന്തെന്ന് ലേഖകൻ നിർവചിച്ചിട്ടുണ്ട്. "സ്വര്‍ഗ്ഗത്തിലും ഭൂമിയിലും സര്‍വ്വാധികാരവും ലഭിച്ചിരിക്കുന്ന മിശിഹായുടെ പിന്‍ഗാമികളെന്ന നിലയില്‍ മെത്രാന്മാർ തങ്ങളെ ഏല്‍പ്പിച്ചിരിക്കുന്ന രൂപതയിലെ ജനങ്ങള്‍ക്ക്‌ വിശ്വസിക്കേണ്ട സത്യത്തേയും പ്രായോഗികമാക്കേണ്ട പ്രവര്‍ത്തന ശൈലിയേയും പറ്റി പ്രബോധനം നല്‍കുകയും ആസന്നമായ തെറ്റുകളില്‍ നിന്നും ജാഗ്രതാപൂര്‍വ്വം തടയുകയും ചെയ്യുന്നു (cf: Lumen Gentium 24, 25)." ഇതിനിടയിൽ കോൺസ്റ്റന്റൈൻ ചക്രവർത്തിയും ഇടയ്ക്കു കയറി വീണതു ലേഖകൻ വിസ്മരിക്കുന്നു. ചക്രവർത്തിയുടെ കാലം മുതൽ മെത്രാനെ രാജകിരീടങ്ങളും അണിയിച്ചു. സ്വർഗ്ഗത്തിനിടയിൽ ശുദ്ധീകരണ സ്ഥലമെന്ന മറ്റൊരു ലോകവുമുണ്ടാക്കി. അത് വിറ്റു മണിഗോപുരങ്ങളും സൗധങ്ങളും വത്തിക്കാൻ കൊട്ടാരവുംവരെ പടുത്തുയർത്തി. അനേകായിരം വിധവകളെ കണ്ണീരു കുടിപ്പിച്ചുകൊണ്ടു ഇവർ യേശുവിനെ വിറ്റു കാശാക്കിക്കൊണ്ടിരിക്കുന്നു. ദളിതൻ മരിച്ചാൽ അവന്റെ കുടീരം സെമിത്തേരിക്കു പുറത്ത്. ലക്ഷങ്ങളും കോടികളും വരെ ശവക്കല്ലറയ്ക്ക് വിലപറയുന്നു. ദരിദ്രന്റെ ശവത്തെ പള്ളിപ്പറമ്പിലെ കുഴിമാടങ്ങളിലടക്കാതെ കഴുകനെപ്പോലെ ശവത്തെയും കുത്തും.

ഒരമ്മയുടെ ശവം പള്ളിപ്പറമ്പിൽ അടക്കാൻ വിസമ്മതിച്ച പുരോഹിതനെ വെല്ലുവിളിച്ചുകൊണ്ട് ഹൈന്ദവ സംസ്ക്കാര കർമ്മങ്ങൾ നടത്തി അമ്മയുടെ ശവം ദഹിപ്പിച്ചതും സീറോ മലബാർ പുരോഹിതർ നട്ടു വളർത്തിയ ഒരു സംസ്ക്കാരത്തിന്റെ പ്രതിഫലനമായിരുന്നു.  സ്വർഗ്ഗത്തിന്റെയും ഭൂമിയുടെയും കാവൽക്കാരായ മെത്രാൻ പ്രഭുക്കളുടെ അധികാരം ആ ചെറുപ്പക്കാരന്റെ മുമ്പിൽ അന്ന് തീയായി ചാമ്പലായി തീർന്നു, ഷിജു. ഉഴുവ സെന്റ്‌ അന്നാസ്‌ കത്തോലിക്കാ പള്ളി ഇടവകാംഗമായിരുന്നു. അന്തരിച്ച എം. പി. ലീലാമ്മ ടീച്ചറുടെ മകന്‍. അമ്മയുടെ മൃതദേഹം വെച്ച് വിലപേശാന്‍ വന്ന വികാരിയുടെ മുന്നില്‍  പൊരുതിക്കൊണ്ടു പുരോഹിത വെല്ലുവിളിക്കുത്തരം കൊടുത്തു.   . ഈ കഥയൊക്കെ ലേഖകൻ മനസിലാക്കുന്നതും നന്നായിരിക്കും. അതിനുശേഷം ബ്രിട്ടനിൽ വളരുന്ന കുട്ടികളെ സംസ്ക്കാര സാമ്പന്നരുമാക്കാം.

"മാമ്മോദീസ എന്ന കൂദാശയിലൂടെ ഓരോ വിശ്വാസിയും പിശാചിന്റെ ആഡംബരങ്ങളെ ഉപേക്ഷിക്കുവാനും കാലിത്തൊഴുത്തില്‍ ദരിദ്രനായി പിറന്ന യേശുവിനെ അനുകരിക്കുവാനും വിളിക്കപ്പെട്ടവരാണെന്നാണ്" സഭയുടെ പ്രമാണം. ഇവിടെ വിശ്വാസമെന്നുപറഞ്ഞാൽ അല്മായനുമാത്രം. പുരോഹിതനു  ബാധകമല്ല. ഇങ്ങനെ ലേഖകന്റെ കുഞ്ഞാടുകളോടുള്ള ഉപദേശവും കേൾക്കാൻ സുഖം തന്നെ. ബ്രിട്ടനിൽ കുഞ്ഞാടുകൾക്കു ലഭിച്ച സൗഭാഗ്യത്തിനുള്ള കാരണം ദൈവത്തിന്റെ അനുഗ്രഹമെന്നു അവിടെയുള്ള പുരോഹിതർ കുഞ്ഞാടുകളെ ധരിപ്പിക്കാൻ തുടങ്ങി. ദൈവത്തിന്റെ വീതം പത്തു ശതമാനം തരൂവെന്നു അവകാശപ്പെട്ടുള്ള ഇടയലേഖനവും തയ്യാറായിക്കാണും. ശൈശവ ദിശയിൽ മാത്രം പ്രവർത്തിക്കുന്ന ബ്രിട്ടനിൽ മെത്രാസന മന്ദിരം പണിയണം. അതിനിനി പിരിവെടുക്കണം. സായിപ്പിനെ മറികടന്ന്  ഉയരത്തിലുള്ള  കത്തീഡ്രലുകൾ  പണിയണം. ഇത്തരം മെത്രാന്റെ ഭാവികാര്യങ്ങളൊന്നും ലേഖനത്തിൽ വിശദീകരിച്ചിട്ടില്ല.

അമേരിക്കൻ പള്ളികളിൽ പൊയ്ക്കൊണ്ടിരുന്ന ആദ്യകാല മലയാളികളുടെ കുടുംബ ബന്ധങ്ങൾ തകർന്നുവെന്നും അവരുടെ മക്കളുടെ വിവാഹ ജീവിതം ദുരിതപൂർണ്ണമായതുകൊണ്ട് പല മാതാപിതാക്കളും കണ്ണുനീരു കുടിക്കുന്നുവെന്നുമാണ് മറ്റൊരു കണ്ടുപിടുത്തം. അമേരിക്കയിലും സീറോ മലബാർ പള്ളികളിൽ തകൃതിയായിത്തന്നെ കുരിശുയുദ്ധങ്ങളുണ്ട്. ഇറാക്കിലെ കൊലപാതികളെ തൂക്കിയിരുന്ന മാനിക്കേയിൻ കുരിശ്, കുരിശിൽ താമരയെന്നൊക്കെ പേരിലാണ് ഇവിടെ തല്ലുപിടുത്തമുള്ളത്. കുടുംബങ്ങളെ തമ്മിൽ അടിപ്പിക്കാൻ കേരളത്തിൽനിന്നും വിദഗ്ദ്ധരായ അനേക പുരോഹിതരെയും ഇറക്കുമതി ചെയ്തിട്ടുണ്ട്. അമേരിക്കൻ പള്ളികളിൽ സമാധാനമായി പൊയ്ക്കൊണ്ടിരുന്ന ഒരു ജനതയുടെ ഇടയിലേക്കാണ് കുഞ്ഞാടുകളെ സേവിക്കാൻ നാട്ടിൽനിന്നും ഒരു കൂട്ടം പുരോഹിതരെ ഈ നാട്ടിലെത്തിച്ചത്. അവരിൽ പലരും ഇന്നാട്ടിൽനിന്നു സ്ത്രീകളെ കണ്ടുമുട്ടി വിവാഹിതരുമായി. ചിലർ  അമേരിക്കൻ മണ്ണിൽതന്നെ സ്ഥിരതാമസമാക്കി. ഒരാളിന്റെ ഭാര്യയെ തട്ടിക്കൊണ്ടുപോയ വികാരി നാട്ടിൽ ആ സ്ത്രീയുമായി ജീവിക്കുന്നു. സമാധാനമായി  ജീവിച്ചിരുന്ന പല കുടുംബങ്ങളെയും കൂട്ടിയടുപ്പിച്ചു അസമാധാനം സൃഷ്ടിക്കാൻ നാടൻ പുരോഹിതർ വിരുതരാണ്.  ഓരോ കുടുംബത്തിലും പ്രശ്നങ്ങളുണ്ടാക്കി ഇടവക ഭരിക്കുകയെന്നതാണ് നയവും. കുർബാനപ്പണം അമ്പതും നൂറും ഡോളർ ഓരോരുത്തരിൽനിന്നും കൈപ്പറ്റും. നാട്ടിലുള്ള പാവപ്പെട്ട പുരോഹിതർക്ക് ചെറിയൊരു തുക കൊടുത്ത് ബാക്കിയുള്ള പണം ഇവർ പോക്കറ്റിലുമിടും. ഒരു വികാരിയ്‌ക്കെതിരെ മറ്റൊരു വികാരി പാരവെക്കാനും മിടുക്കനാണ്. ഇങ്ങനെ പോകുന്നു അമേരിക്കയിലെ വാഴ്ത്തപ്പെട്ട ക്രിസ്തു ശിക്ഷ്യരായവരുടെ കഥകൾ.

സീറോ മലബാർ പള്ളികളുടെ അഭാവത്തിൽ അമേരിക്കൻ മലയാളി പിള്ളേർ വഴിപിഴച്ചു പോവുമെന്ന ലേഖകന്റെ വാദം വിചിത്രം തന്നെ. കുട്ടികൾ വളർന്നു കഴിയുമ്പോൾ അവർ സീറോ മലബാർ പള്ളികളിൽ പോകില്ലന്നുള്ളതാണ് മറ്റൊരു സത്യം. നാട്ടിൽനിന്നും വന്ന ഇംഗ്ലീഷറിയാൻ പാടില്ലാത്ത പുരോഹിതരുടെ ഭാഷ കുട്ടികൾക്ക് പ്രശ്നമാണ്. മാർത്തോമ്മായുടെ പൊട്ടക്കഥയൊന്നും ബ്രിട്ടനിലും അമേരിക്കയിലും വളരുന്ന പിള്ളേർക്കറിയാൻ താൽപ്പര്യവും കാണില്ല. സീറോ മലബാർ പള്ളികളിൽ സ്ഥിരം പൊയ്ക്കോണ്ടിരുന്ന  മാതാപിതാക്കളുടെ മക്കൾ പലരും മയക്കു മരുന്നിന്റെ അടിമകളുമായി. സ്വന്തം സമുദായത്തിൽ നിന്ന് വിവാഹം കഴിക്കുന്നവർ ചുരുക്കവും. സീറോ മലബാർ രൂപതയും പള്ളികളും തീയേറ്ററുകളാകാനും അധിക കാലം വേണ്ടിവരില്ല. ഒരു തലമുറയുടെ പ്രയത്നം പാഴായി പോയ ചരിത്രവും  വരുംകാലതലമുറകൾക്ക്  രചിക്കുകയും ചെയ്യാം.








http://www.kalavedionline.com/index.php?cat=Special&news=2983
പ്രവാചക ശബ്ദം : http://pravachakasabdam.com/index.php/site/news/2696

No comments:

Post a Comment

കൊറോണ: പ്രസിഡന്റ് ട്രംപിനെ കുറ്റപ്പെടുത്തുന്നത് ശരിയോ?

ജോസഫ് പടന്നമാക്കൽ കൊറോണ നമ്മുടെയെല്ലാം നിത്യ ജീവിതത്തിൽ ഭയം ജ്വലിപ്പിക്കുന്ന ഒരു മാരക രോഗമായി ലോകമെമ്പാടും അറിയപ്പെട്ടു കഴിഞ്ഞു. കാട്ടുത...