Wednesday, May 3, 2017

പ്രാചീന കേരളത്തിലെ ആട്ടവും കൂത്തും കഥകളിയും, ചരിത്രം


ജോസഫ് പടന്നമാക്കൽ

പൗരാണിക കലാമൂല്യങ്ങളും സാംസ്ക്കാരിക ചരിത്ര വസ്തുതകളും സൂക്ഷിക്കുന്ന കാര്യത്തിൽ പണ്ടു കാലത്തു ജീവിച്ചിരുന്ന കേരളീയർ ഒരിക്കലും ശ്രദ്ധപതിപ്പിച്ചിരുന്നില്ല. കേരളത്തിലെ നാട്യകലകളുടെ ഉത്ഭവത്തെപ്പറ്റി വ്യക്തമായ ഒരു കാഴ്ചപ്പാട് ചരിത്ര ഗവേഷകർക്കുമില്ല. ഇവിടെ കലയുടെയും സാംസ്ക്കാരികതയുടെയും ചരിത്രം കൂടുതലായും രേഖപ്പെടുത്തിയിരിക്കുന്നത് വ്യക്തമായ രേഖകളില്ലാതെ വെറും ഉഹോപാഹങ്ങളുടെ അടിസ്ഥാനത്തിലാണ്. പരിശുരാമൻ കേരളം സൃഷ്ടിച്ചെന്നും മഹാബലി കേരളം ഭരിച്ചെന്നും തോമ്മാശ്ലീഹാ കേരളത്തിൽ ക്രിസ്തുമതം സ്ഥാപിച്ചെന്നുമുള്ള വസ്തുതകളെല്ലാം വെറും ഐതിഹാസിക കഥകളാണ്. ചിലർ അതെല്ലാം ചരിത്രങ്ങളായും കൊട്ടിഘോഷിക്കുന്നു.

ചാക്യാർ കൂത്ത്, നങ്ങിയാർ കൂത്ത്, കൂടിയാട്ടം, കൃഷ്ണനാട്ടം, കഥകളി, ഓട്ടൻതുള്ളൽ, ഭരതനാട്യം മുതലായവകൾ ക്ലാസ്സിക്കൽ കേരളത്തിന്റെ നാടകീയ കലകളാണ്. രാജാക്കന്മാർ ഭരിച്ചിരുന്ന പ്രദേശങ്ങളായിരുന്നെങ്കിലും ഇത്തരം നാട്യകലകളും കഥകളും നമ്പൂതിരിമാരുടെ നിയന്ത്രണത്തിലായിരുന്നു. പുരാണത്തിലെയും ഇതിഹാസങ്ങളിലെയും പ്രതീകാത്മകമായ കഥകൾ സംഗീത രൂപത്തിൽ ബ്രാഹ്മണർ അല്ലെങ്കിൽ നമ്പൂതിരിമാർ ഹൃദ്യസ്ഥമാക്കിയിരുന്നു. പിന്നീട് യാതൊരു മാറ്റങ്ങളുമില്ലാതെ അടുത്ത തലമുറകളെയും അതേ ശ്ലോകങ്ങൾ ഉരുവിട്ടുകൊണ്ടു പഠിപ്പിച്ചുകൊണ്ടിരുന്നു. ബ്രാഹ്മണർ ഭാരതത്തിന്റെ വിവിധ ഭാഗങ്ങളിലായി എവിടെയെല്ലാം ഊരുചുറ്റുന്നുവോ അവിടെയെല്ലാം പുരാണ കഥകളും  കവിതകളും കുടുംബ സ്വത്തുപോലെ കൂടെ കൊണ്ടുപോവുമായിരുന്നു. മറ്റുള്ളവരെ കലകൾ അഭ്യസിക്കാൻ സമ്മതിക്കുമായിരുന്നില്ല.  

ഏകദേശം രണ്ടായിരം വർഷങ്ങൾക്കു മുമ്പ് ഭാരതത്തിലെ ഒരു ഋഷിവര്യനായ 'ഭരത മുനി' നാട്യ ശാസ്ത്രം എഴുതിയെന്നു വിശ്വസിക്കുന്നു. പുരാണ ഗ്രന്ഥങ്ങളിൽ ഒന്നായ നാട്യ ശാസ്ത്രത്തിൽ അഭിനയ കലയുടെ ശാസ്ത്രീയ വശങ്ങൾ സവിസ്തരം ഉൾക്കൊള്ളിച്ചിട്ടുണ്ട്. നൃത്തവും സംഗീതവുമടങ്ങിയ പരമ്പരാഗത കലകളെപ്പറ്റിയും അഭിനയ കല, വേഷ ഭൂഷാദികൾ ഇത്യാദി വിഷയങ്ങളെപറ്റിയും ഈ ഗ്രന്ഥത്തിൽ പരാമർശിച്ചിട്ടുമുണ്ട്. ഭാരതത്തിന്റെ പ്രാചീന കോവിലുകളിലും കോട്ടകളിലും കൊത്തളങ്ങളിലും ദേവി ദേവന്മാരുടെ രൂപങ്ങളിൽ കഥകളിയും, നാട്യ നൃത്തങ്ങളും വേഷവിധാനങ്ങളും കൊത്തിവെച്ചിരിക്കുന്നത് ചരിത്ര വിദ്യാർത്ഥികൾക്ക് കൗതുകകരവുമാണ്. 

നാട്യകലകളിൽ 'കൂത്ത്' ഒരു പ്രത്യേക സമുദായത്തിൽപ്പെട്ട സമൂഹം മാത്രം അമ്പലങ്ങളിലെ ഉത്സവങ്ങളിൽ അവതരിപ്പിച്ചിരുന്നു. ഈ കലയ്ക്ക് രണ്ടായിരത്തിൽപ്പരം വർഷങ്ങളുടെ പാരമ്പര്യമുണ്ടെന്നും അവകാശപ്പെടുന്നു. കൈകൾ കൊണ്ടുള്ള ആംഗ്യഭാഷകളും കഥയിൽ അവതരിപ്പിക്കുന്നു. കൂത്തുകലകൾ ചാക്യാർ സമൂഹത്തിന്റെ കുത്തകയായിരുന്നു. ഹിന്ദു പുരാണങ്ങളിൽ നിന്നുമുള്ള കഥകൾ സമാഹരിച്ച് നർമ്മോക്തിയും രസികത്വവും കലർത്തി കഥയോടൊപ്പം അവതരിപ്പിക്കും. രാഷ്ട്രീയ ചിന്താഗതികളും അനീതികളുമെല്ലാം കൂത്തിലെ അവതരണത്തോടൊപ്പം ഉണ്ടായിരിക്കും. കഥ പറയുന്നയാൾ ചാക്യാർ ആയിരിക്കും. വളരെയധികം പവിത്രമായി കരുതുന്ന കഥകൾ നൂറ്റാണ്ടുകളോളം അമ്പലത്തിനുള്ളിൽ തന്നെ മുദ്ര വെച്ച് സൂക്ഷിച്ചിരുന്നു. ആദ്യ കാലങ്ങളിൽ നാടക രൂപേണയാണ്, ഈ കല അവതരിപ്പിച്ചിരുന്നതെങ്കിലും പിന്നീട് നൃത്തവും അതോടൊപ്പം ചേർക്കപ്പെട്ടു.

കൂത്ത് സാധാരണ ഒറ്റയാൾ നടത്തുന്ന കലാ രൂപമാണ്. പലരുകൂടി കൂട്ടമായി ഒന്നിച്ചു നൃത്തം ചെയ്തു കളിക്കുന്നതിനെ 'കൂടിയാട്ടം' എന്ന് പറയുന്നു. കൂടിയാട്ടം ഭാരതത്തിലെ ഏറ്റവും പഴക്കം ചെന്ന നാട്യ കലയെന്നും വിശ്വസിക്കുന്നു. അമ്പലത്തിലെ ആചാര പൂജാദികൾ, നൃത്തത്തോടൊപ്പം സംസ്കൃത ശ്ലോകങ്ങളിൽ  ഉരുവിടുന്നു. ഉപകരണങ്ങൾ വായിക്കുന്നവരും ചെണ്ട അടിക്കുന്നവരും താളത്തിനൊപ്പം പാടുന്നു. കഥ പറയുന്ന സമയത്ത് കൂത്തുകാരൻ വൈകാരിക ഭാവങ്ങൾ മുഖത്ത് പ്രകടമാക്കുന്നു. കൈകൾ കൊണ്ടുള്ള ആംഗ്യ ഭാഷയായ മുദ്രകളും അവതരിപ്പിക്കുന്നു. ഓരോ ആംഗ്യ മുദ്രകൾക്കും പ്രത്യേകമായ അർത്ഥവും കല്പിച്ചിട്ടുണ്ട്. 

അമ്പല പുരോഹിതരുടെയിടയിൽ മുദ്ര ഭാഷകൾ ഏകദേശം ആറായിരം വർഷങ്ങൾക്കു മുമ്പ് തുടങ്ങിയെന്നും കരുതുന്നു. മുദ്രകൾ ബ്രാഹ്മണർക്ക് വേദങ്ങളും പുരാണങ്ങളും അവതരിപ്പിക്കാനുള്ള  ഒരു കോഡ് ഭാഷയായി ഉപയോഗിച്ചിരുന്നു. വേദങ്ങൾ മുദ്രകളായി അവതരിപ്പിക്കുമ്പോൾ വർണ്ണാശ്രമ ധർമ്മത്തിലെ താണ ജാതികൾക്ക് കഥയുടെ സത്ത മനസിലാക്കാൻ സാധിക്കുമായിരുന്നില്ല. പിന്നീട് മുദ്രകൾ പൂജകളുടെ ഭാഗമായി. പൂജാ മുദ്രകളിൽ ശ്രോതാക്കളോ, കാണികളോ സദസോ ആവശ്യമില്ല. പുരോഹിതരുടെ മാത്രം ഒരു പ്രത്യേക തരം ഭാഷയായിരുന്നു. മുദ്രകൾ നാടകത്തിന്റെ ഭാഗമായും ദൈവിക ഭാഷയായും പരിവർത്തനപ്പെട്ടു. കാലത്തിന്റെ പ്രയാണത്തിൽ നാട്യകലകളിലെ രൂപത്തിനും ഭാവത്തിനും സാമൂഹിക ചിന്താഗതികളോടൊപ്പം മാറ്റങ്ങൾ വന്നുകൊണ്ടിരുന്നു. 

പതിനേഴാം നൂറ്റാണ്ടിൽ കേരളത്തിന്റെ തെക്കുള്ള രാജ്യത്തിലെ കൊട്ടാരക്കര രാജാവ് കൃഷ്ണനാട്ടം കലകളിൽ താല്പര്യപ്പെട്ടിരുന്നു. അദ്ദേഹം കൃഷ്ണ നാട്ടം അവതരിപ്പിക്കുന്ന കലാകാരന്മാരെ കൊട്ടാരത്തിലേക്ക് ക്ഷണിച്ചു വരുത്തിയിരുന്നു. രാജാവ് ശ്രീ രാമന്റെ ജീവിതവുമായി ബന്ധപ്പെടുത്തി ആട്ടക്കാർക്കു വേണ്ടി എട്ടു കഥകൾകൂടി എഴുതിയുണ്ടാക്കി. അന്നുമുതൽ ഈ ആട്ടത്തിനു രാമനാട്ടം എന്ന് പേരിട്ടു. പിന്നീട് എഴുത്തുകാർ രാമായണത്തിലും മഹാഭാരതത്തിലുമുള്ള മറ്റു കഥാപാത്രങ്ങളെ സംബന്ധിച്ചും ആട്ടത്തിനായി കഥകളെഴുതാൻ തുടങ്ങി. ആട്ടക്കഥകൾക്ക് രാമനാട്ടമെന്ന കഥ യോജിച്ചതല്ലെന്ന് മനസിലാക്കി. പുതിയതായി എഴുതിയുണ്ടാക്കുന്ന കഥകളുടെ അടിസ്ഥാനത്തിൽ ആട്ടങ്ങളെ പൊതുവായി കഥകളിയെന്നു അറിയപ്പെടാൻ തുടങ്ങി. അങ്ങനെയാണ് കഥകളിയെന്ന നാട്യ കലയുടെ തുടക്കം.

ഭാരതത്തിൽ ഇസ്‌ലാമിക ആക്രമണശേഷം ഭക്തി മാർഗ ചിന്തകൾ ഹൈന്ദവരുടെയിടയിൽ വളരാൻ തുടങ്ങി. ശ്രീ കൃഷ്ണ ഭക്തനായ കവി ജയദേവനാണ് ഭക്ത ഗാനങ്ങളിൽക്കൂടി അത്തരം ഒരു നീക്കത്തിന് തുടക്കമിട്ടത്. കൃഷ്ണ ഭഗവാന്റെ ജീവിതത്തെ ആസ്പദമാക്കി അദ്ദേഹം എട്ടു കവിതകൾ രചിച്ചു. ആ കവിതാ സമാഹാരത്തെ 'ഗീത ഗോവിന്ദം' എന്ന് പറയുന്നു. കൃഷ്‌ണ ഭഗവാനോടുള്ള ഭക്തിസഹജമായ ഈ കവിതകളാണ് വാസ്തവത്തിൽ ഭാരതീയ കലകളുടെ വളർച്ചയ്ക്ക് നിദാനമായത്. വടക്കേ ഇന്ത്യയിൽ, ജയദേവനും ഭാര്യ പത്മാവതിയും 'ഗീത ഗോവിന്ദം' കവിതകൾ ചൊല്ലിയും നാടകം അഭിനയിച്ചും ഭക്തരുടെയിടയിൽ പ്രവർത്തിച്ചുകൊണ്ടിരുന്നു. ഇന്ത്യയിലെ വിവിധ ഭാഗങ്ങളിലായി ആയിരക്കണക്കിന് ഭക്തജനങ്ങൾ ജയദേവന്റെ ഗീത ഗോവിന്ദം ശ്രവിക്കാൻ തടിച്ചുകൂടിയിരുന്നു. ഭക്തജനങ്ങളിൽ എഴുത്തുകാരും സംഗീത രചയിതാക്കളും സംഗീത അവതാരകരുമുണ്ടായിരുന്നു. അവർ ഗീത ഗോവിന്ദത്തിലെ പാട്ടുകളും ക്ലാസിക്കൽ ഡാൻസുകളും നാടകങ്ങളും അവരുടെ നാടുകളിലും മറുനാടുകളിലും  അവതരിപ്പിച്ചിരുന്നു.  
അഷ്ടിപടിയാട്ടം (Ashtipadi attam) എന്ന പേരിൽ കേരളത്തിലും 'ഗീത ഗോവിന്ദം' പ്രചാരത്തിലായിരുന്നു. ആദ്യകാല അവതാരകർ കൈകൾ കൊണ്ടുള്ള മുദ്രകൾ ആംഗ്യഭാഷകളിൽ സദസ്യരുടെയിടയിൽ അവതരിപ്പിച്ചിരുന്നു. മുഖത്തുള്ള ഭാവാദികൾ, സംസാരിക്കാതെയുള്ള ശരീര ഭാഷകൾ എന്നിവകൾ ഈ കലയുടെ പ്രത്യേകതയായിരുന്നു. ശ്രീ കൃഷ്ണന്റെയും മറ്റു കഥാ പാത്രങ്ങളുടെയും കഥകൾ പറയാനായി സംഗീതജ്ഞരും ഭാഗവതർമാരും ഉണ്ടായിരുന്നു. ജയദേവൻ അവതരിപ്പിക്കുന്ന സംഗീത കച്ചേരികളിൽ അദ്ദേഹം സ്റ്റേജിന്റെ പുറകിൽ നിന്ന് പാടുമായിരുന്നു. അത് സംഗീത കലാ നാട്യത്തിന്റെ വിപ്ളവകരമായ ഒരു തുടക്കവുമായിരുന്നു. കൂടാതെ കഥകൾ പറയുകയും ആംഗ്യഭാഷയിൽക്കൂടി അഭിനയിച്ചു കാണിക്കുകയും ചെയ്യുമായിരുന്നു.

കൃഷ്ണ ഭക്തനായിരുന്ന തുഞ്ചത്ത് രാമാനുജ എഴുത്തച്ഛൻ മലയാള ഭാഷയുടെ പിതാവായി അറിയപ്പെടുന്നു. ശ്രീ രാമ കഥയായ രാമായണം മലയാളത്തിലേയ്ക്ക് തർജ്ജിമ ചെയ്തത് അദ്ദേഹമാണ്. മലയാളഭാഷയ്ക്ക് അക്ഷരമാലയുണ്ടാക്കിയതും എഴുത്തച്ഛൻ തന്നെ. അങ്ങനെ അറിവിന്റെ ലോകം മറ്റുള്ളവർക്ക് പകർന്നു കൊടുക്കുന്നതിലും സാധാരണക്കാരെ പഠിപ്പിക്കുന്നതിലും എഴുത്തച്ഛൻ ഒരു നിമിത്തമായി സംഭവിച്ചു. അതിനു മുമ്പ് രാമായണം എഴുതിയിരുന്നത് സംസ്കൃതത്തിലായിരുന്നു. അത് നമ്പൂതിരി പണ്ഡിതരുടെ കൈവശം മാത്രമേയുണ്ടായിരുന്നുള്ളൂ. സാധാരണക്കാരായവരെ അവരുടെ വിശുദ്ധ ഗ്രന്ഥങ്ങൾ വായിക്കാൻ അനുവദിച്ചിരുന്നില്ല. മറ്റൊരു കവിയായ പൂന്താനം നമ്പൂതിരി ശ്രീ കൃഷ്‌ണനെപ്പറ്റിയുള്ള ഗീതങ്ങൾ രചിച്ചിരുന്നു. ഈ രണ്ടു കവികളെയും മറ്റു പണ്ഡിതരെയും ജയദേവന്റെ കലകൾ ആകർഷിക്കുന്നുമുണ്ടായിരുന്നു. 

ജയദേവൻ കേരള ജനതയിലും അവരുടെ ആദ്ധ്യാത്മിക ജീവിതത്തിലും പ്രകാശം പരത്തിക്കൊണ്ടിരുന്നു. വിശുദ്ധ ഗ്രന്ഥങ്ങൾ സാധാരണ ജനങ്ങൾക്കു വായിക്കാനും എഴുതാനും മനസിലാക്കാനും സാധിച്ചു. അതനുസരിച്ച് നൃത്തങ്ങളും പാട്ടുകളും അഭിനയ കലകളും വളർന്നു. ചിത്ര രചനകളും അഭിവൃത്തിപ്പെട്ടു. ഇത്തരം കാൽപ്പനിക ചിന്തകരാൽ കേരളീയ ജനത അജ്ഞതയെ ഇല്ലാതാക്കുകയും ജ്ഞാനം നേടാൻ പ്രാപ്തരാവുകയും ചെയ്തു. കൃഷ്ണനോടുളള ഭക്തിമൂലം നാട്യ കലകളും നാടകങ്ങളും സംഗീതവും വാദ്യോപകരണ കലകളും അഭിവൃത്തി പ്രാപിച്ചുകൊണ്ടിരുന്നു. കലാകാരന്മാരെ സമൂഹത്തിൽ ആദരിക്കാനും തുടങ്ങി. ഇന്ന് കലകൾ നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെയും ഭാഷയുടെയും പഠനത്തിന്റെയും സാമൂഹിക പുരോഗതിയുടെയും ഭാഗമായി തീർന്നു കഴിഞ്ഞിരിക്കുന്നു. 

ഏകദേശം അറുന്നൂറു കൊല്ലങ്ങൾക്കു മുമ്പ് കൃഷണ ഭക്തനും കോഴിക്കോടിന്റെ രാജാവുമായിരുന്ന മാനദേവൻ കൃഷ്ണ ഗീതങ്ങൾക്ക് പ്രോത്സാഹനങ്ങൾ നൽകിയിരുന്നു. അമ്പല പൂജകൾക്കൊപ്പം പാട്ടുകൾ പാടാൻ സ്റ്റേജുകളും അലങ്കരിച്ചുകൊണ്ട് പാട്ടുകാരെ നിയമിച്ചിരുന്നു. സ്തോത്ര മന്ത്രങ്ങൾ പാട്ടുകാരനിൽനിന്നും ശ്രവിക്കുകയും അതോടൊപ്പം ആംഗ്യ ഭാഷയിൽ കഥ പറയുകയും ചെയ്തിരുന്ന പതിവിനെ മാനദേവൻ ഇല്ലാതാക്കി. മാനദേവൻ ചിന്തിച്ചിരുന്നത് അഭിനയിക്കുന്നവർ സംസാരിക്കില്ലെങ്കിൽ, ഒപ്പം ഗീതങ്ങൾ ഉരുവിട്ടില്ലെങ്കിൽ അവർ ആദ്ധ്യാത്മികത നഷ്ടപ്പെട്ട വെറും സാധാരണ മനുഷ്യരെപ്പോലെയാകുമെന്നായിരുന്നു. 

'കൃഷ്ണനാട്ടം' കേരളത്തിന്റെ മണ്ണിൽ വളർന്നുവന്ന തനതായ ഒരു കലയാണ്. കഥകളിയെന്ന കലാരൂപം ഉണ്ടായതുതന്നെ മൂലകലയായ കൃഷ്ണനാട്ടത്തിൽ നിന്നായിരുന്നു. കേരളീയമായ ആദ്യത്തെ നൃത്ത നാടകവുമാണ് ഈ കല. കൃഷ്ണനാട്ടത്തെ അഷ്ടപദിയാട്ടമെന്നും പറയാറുണ്ട്. എട്ടെന്നുള്ള സംഖ്യ ഈ നാട്യകലയുടെ ഒരു പ്രത്യേകതയാണ്. കൃഷ്ണനാട്ടം അരങ്ങേറിയാൽ എട്ടു ദിവസത്തെ കളിയാണുള്ളത്. എട്ടു കുട്ടികൾ, എട്ടു തിരികൾ, എട്ടു നാഴിയെണ്ണ, എട്ടു നേരത്തെ കുളി ഇങ്ങനെ കൃഷ്ണനാട്യത്തിലെ എട്ടിന്റെ പ്രത്യേകതകൾ നീളുന്നു. ശ്രീകൃഷ്ണൻറെ അവതാരം മുതൽ സ്വർഗ്ഗാരോഹണം വരെയുള്ള ലീലകൾ എട്ടു കഥകളായിട്ടാണ് അവതരിപ്പിച്ചുവരുന്നത്. എട്ടു രാത്രികൾ കൊണ്ട്‌ ആടി തീർക്കാവുന്ന രീതിയിലാണ്‌ കൃഷ്ണനാട്ടം 
രൂപകല്പന ചെയ്തിരിക്കുന്നത്. 'അവതാരം', 'കാളിയമർദ്ദനം', 'രാസക്രീഡ', 'കംസവധം', 'സ്വയംവരം', 'സ്വർഗാരോഹണം' എന്നിങ്ങനെ കൃഷ്ണനാട്യത്തിലെ കഥകൾ ആസൂത്രണം ചെയ്തിരിക്കുന്നു. 

കഥകളിയിലുള്ളതു പോലെ കൃഷ്ണനാട്ടത്തിൽ ആവർത്തിച്ചുള്ള പാട്ടുണ്ടായിരിക്കില്ല. പാട്ടു കുറച്ചുകൊണ്ട് ആട്ടക്കാരന് കൂടുതൽ നൃത്തം ചെയ്യാനുള്ള അവസരം ലഭിക്കുന്നു. ആറു വയസുമുതൽ കുട്ടികളെ ഈ കല അഭ്യസിപ്പിച്ചു തുടങ്ങും. പത്തു വർഷം നിരന്തരമായ പ്രായോഗിക പരിശീലനം ഉണ്ടെങ്കിലേ കലയിൽ പ്രാവീണ്യം നേടാൻ സാധിക്കുകയുള്ളൂ. നീണ്ട മണിക്കൂറോളം ദിവസവും അഭ്യസിക്കണം. ശ്രീ കോവിലിനു വെളിയിലാണ് കൃഷ്ണനാട്ടം കഥകൾ അവതരിപ്പിച്ചിരുന്നത്. കൃഷ്ണനാട്ടം കാണുന്ന ഭക്തജനങ്ങൾക്ക് ആത്മവിഷയകമായ സംതൃപ്തിയും പ്രചോദനവും ലഭിക്കുന്നു. സാക്ഷാൽ കൃഷ്ണനുമായുള്ള സംവാദം മനസ്സിൽ സൃഷ്ടിക്കുന്നതായുള്ള അനുഭൂതികളുമുണ്ടാവും. ആട്ടത്തിൽ അഭിനയിക്കുന്നവർ ശ്രോതാക്കൾക്കായി സ്തുതി ഗീതങ്ങളും ആലപിച്ചിരുന്നു. 

ചാക്യാർ കൂത്ത് ഒരു ഏകാംഗ കലയാണ്. ഈ കല കേരളത്തിലെ ചാക്യാർ സമുദായത്തിലെ മാത്രമായ ഒരു കുത്തകയായിരുന്നു. സംസ്കൃത നാടകങ്ങളിൽ രചിച്ച സ്തോത്രഗീതങ്ങൾ പാടുന്ന പ്രാചീന കലയായ ചാക്യാർ കൂത്ത് ഒന്നിൽ കൂടുതൽ ചാക്യാർമാർ ഒത്തുകൂടി അഭിനയിച്ചാൽ കൂത്തിനെ 'കൂടിയാട്ട'മെന്നു വിളിച്ചിരുന്നു. പുരാതനകാലത്ത് കേരളമെന്ന കര തമിഴകത്തിന്റെ ഭാഗമായിരുന്നു. തമിഴകവും ഉൾപ്പെട്ട കേരളനാട്ടിലാണ് ചാക്യാർ കൂത്ത് ആരംഭിച്ചതെന്ന് പ്രൊഫസർ ഇളംകുളം കുഞ്ഞൻപിള്ള തന്റെ സാഹിത്യ കൃതിയിൽ സൂചിപ്പിച്ചിട്ടുണ്ട്. ചാക്യാർ കൂത്തിൽ നൃത്തം വളരെ കുറവാണ്. വേഷവിധാനങ്ങളും വിവിധ തരത്തിലുള്ള മുഖ ഭാവങ്ങളും ശരീര ഭാഷകളും ചാക്യാർ കൂത്തിന്റെ പ്രത്യേകതയാണ്. 
കൂത്തുകൾ കാണാൻ വന്നിരിക്കുന്നവരെയും ചാക്യാർക്ക് പരിഹസിക്കാൻ സാധിക്കും. മറ്റുള്ളവരെ ചിരിപ്പിക്കാനുള്ള എന്ത് തമാശകളും കൂത്തിൽ അവതരിപ്പിക്കാം. ചാക്യാരുടെ തമാശുകൾ വ്യക്തിപരമാവുമെങ്കിൽ എതിർപ്പുകൾ ഉണ്ടാകാം. ചിലപ്പോൾ അധികാര സ്ഥാനത്തുള്ളവരെയും വിമർശിക്കും. അതുമൂലം രാജ കോപമുണ്ടായി ചാക്യാർ കുടുംബത്തെ നാടു കടത്തിയ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. 

നങ്ങിയാർ വംശജനങ്ങൾ കൂത്താടുമ്പോൾ അത് നങ്ങിയാർ കൂത്താകും. നങ്ങ്യാർ കൂത്തിലും പുരാണകഥയെ  ആധാരമാക്കി നങ്ങിയാർമാർ നൃത്തം ചവുട്ടി അഭിനയിക്കുന്നു. നങ്ങ്യാരുടെ ഉടയാടയിലെ ചുവന്ന പട്ട്, ശിരോഭൂഷണത്തിലെ ചെത്തിപ്പൂവ്, മുടിയിലെ നാഗഫണം എന്നിവയെല്ലാം കേരളത്തിലെ ഭഗവതീസങ്കല്പത്തോട് ഏറെ ബന്ധം പുലർത്തുന്നവയാണ്. അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രം, തൃശ്ശൂർ വടക്കുംനാഥൻ ക്ഷേത്രം, ഇരിഞ്ഞാലക്കുട കൂടൽമാണിക്യം ക്ഷേത്രം, തൃപ്പൂണിത്തുറ പൂർണ്ണത്രയീശക്ഷേത്രം, കോട്ടയം കുമാരനല്ലൂർ ഭഗവതീക്ഷേത്രം തുടങ്ങിയ പല പ്രമുഖക്ഷേത്രങ്ങളിലും നങ്ങ്യാർക്കൂത്ത് ഇന്നും നാമമാത്രമായി നടത്തിവരുന്നു. ശ്രീകൃഷ്ണകഥയാണ് നങ്ങ്യാർക്കൂത്തിലെ ഇതിവൃത്തം.

ഭാരതീയ നൃത്ത കലകളിൽ ഭരത നാട്യം തമിഴ്‌നാടിന്റെ സംഭാവനയാണ്. ഭരത മുനിയുടെ നാട്യ ശാസ്ത്ര ഗ്രന്ഥമായ 'അഭിനയ ദർപ്പണ്ണം' ഭരത നാട്യത്തിനു അടിസ്ഥാനമായി കരുതുന്നു. ആറാം നൂറ്റാണ്ടിൽ പല്ലവ,ചോള രാജാക്കന്മാർ ഈ നൃത്ത കലയെ പ്രോത്സാഹിപ്പിച്ചതായി പറയപ്പെടുന്നു. പറയർ എന്ന സമുദായക്കാർ നടത്തി വരുന്ന ഒരുതരം നൃത്തമാണ് പറയൻ കൂത്ത്. പറയസമുദായക്കാരുടെ ഇടയിൽ അസുഖം മാറ്റുവാൻ കൂത്തുകൾ അരങ്ങേറുമായിരുന്നു. ചെണ്ട വാദ്യങ്ങളും സംഗീതത്തോടൊപ്പം ഉണ്ടായിരുന്നു. 

ഥകളിയെന്നു പറഞ്ഞാൽ സംഗീത വാദ്യോപകരണങ്ങളോടെ വിവിധ കലകൾ സംയോജിപ്പിച്ചുള്ള  ഒരു കലാ സാംസ്ക്കാരിക അവതരണമെന്നാണ്. അതിൽ സംഗീതവും, അഭിനയവും ചെണ്ടമേളകളും കൂടാതെ മനുഷ്യ ജീവിതത്തിന്റെ നാനാവിധങ്ങളായ നന്മ തിന്മകകളും  ചൂണ്ടി കാണിക്കുന്നുണ്ട്. പതിനേഴാം നൂറ്റാണ്ടിന്റെ അവസാനത്തോടുകൂടി കഥകളി ട്രൂപ്പുകൾ നാടിന്റെ നാനാ ഭാഗത്തും സ്ഥാപിക്കപ്പെട്ടു. കഥകളിയുടെ അഭിവൃത്തിക്കായി യോഗങ്ങളും സംഘടിപ്പിച്ചിരുന്നു. കഥകളി യോഗങ്ങൾ വഴി കഥകളിയിൽ പ്രാവിണ്യം നേടിയ ആൾ അഭിനയിക്കുന്നതെങ്ങനെയെന്നു മറ്റു അഭിനേതാക്കാളെ പഠിപ്പിച്ചിരുന്നു. കഥകളി അവതരിപ്പിക്കുന്നതിനു മുമ്പ് റിഹേഴ്സലുകളും അതിൽ പങ്കുചേരുന്നവർക്ക് പരിശീലനങ്ങളും നൽകി വന്നിരുന്നു. സാധാരണ മൺസൂൺ വരുന്ന കാലങ്ങളിലായിരുന്നു കഥകളികൾ അമ്പലങ്ങളിൽ സംഘടിപ്പിച്ചിരുന്നത്. 


കഥകളി അവതരിപ്പിക്കാനും അതോടൊപ്പം കഥ പറയാനും കൂത്തുകൾക്കും പ്രത്യേകമായ  തീയേറ്ററുകൾ നിലവിൽ വന്നു. സംസ്കൃത പദ്യങ്ങൾ സാധാരണക്കാർക്ക് നിഷേധിച്ചിരുന്ന കാലഘട്ടത്തിൽ കഥകളി എല്ലാ സമൂഹങ്ങൾക്കുമുള്ള ഒരു കലയായി രൂപാന്തരപ്പെട്ടു. പതിനേഴാം നൂറ്റാണ്ടിൽ കൊച്ചിയുടെ കിഴക്കേ ഭാഗത്തു ജീവിച്ചിരുന്ന 'വെട്ടത്തു രാജാ' എന്നു പേരുള്ള കലാകാരൻ കഥകളിക്ക് കാലോചിതമായ പരിഷ്‌കാരങ്ങളും നടപ്പാക്കിയിരുന്നു. ചെണ്ടകളും മറ്റു സംഗീത വാദ്യോപകരണങ്ങളും കഥകളിയോടൊപ്പം നിലവിൽ വന്നു. തിരശീലയ്ക്ക് പുറകിൽ നിന്ന് അവതാരകൻ കഥകളും പറയുമായിരുന്നു. ടക്കേ മലബാറിലുള്ള കോട്ടിയം രാജാവ് കഥകളിയെ സംബന്ധിച്ച് നാലു പുസ്തകങ്ങൾ പതിനേഴാം നൂറ്റാണ്ടിൽ രചിച്ചിട്ടുണ്ട്. 
ആദ്യകാലങ്ങളിലുള്ള ചരിത്രത്തിൽ കഥകളി പ്രസിദ്ധമായിരുന്നെങ്കിലും പത്തൊമ്പതാം നൂറ്റാണ്ടായപ്പോൾ അതിന്റെ പ്രാധാന്യം കുറയാൻ തുടങ്ങി. പ്രധാനമായും വിദേശികളുടെ ആക്രമണം കഥകളിയുടെ വളർച്ചയ്ക്ക് തടസമായിരുന്നു. രാജാക്കന്മാരുടെ താല്പര്യം കുറഞ്ഞതുമൂലം കേരളത്തിലെ മിക്ക നാട്യകലകൾക്കും പ്രത്യേകിച്ച് കഥകളിയുടെ വളർച്ചയ്ക്കും മങ്ങലേറ്റു. എങ്കിലും കഥകളിയെന്ന കലയെ നഷ്ടപ്പെടാതെ കാത്തു രക്ഷിച്ചതു ചില നമ്പൂതിരി ഇല്ലങ്ങളായിരുന്നു. പേരും പെരുമയുമുള്ള കഥകളിയാശാന്മാരും അക്കാലങ്ങളിലുണ്ടായിരുന്നു. 

വള്ളത്തോൾ നാരായണമേനോനും മുകുന്ദ രാജയുമൊത്ത് ചെറുതുരുത്തിയെന്ന ഗ്രാമത്തിൽ, കേരള കലാമണ്ഡലം സ്ഥാപിച്ചു. കേരളത്തിന്റെ പൗരാണിക കലകളെ സംരക്ഷിക്കുകയെന്നതായിരുന്നു ലക്ഷ്യം. ഒളപ്പമണ്ണയിലെ കഥകളി കലാകാരന്മാർ അവിടെ കഥകളിയാശാന്മാരായി സേവനം ചെയ്യുന്നുണ്ടായിരുന്നു. കേരളകലാ മണ്ഡലത്തിന്റെ പ്രവർത്തനം കൊണ്ട് കഥകളിയെ ഒരു വിശ്വ വിഖ്യാത കലയാക്കി മാറ്റിയെടുക്കുവാനും സാധിച്ചു. ഒളപ്പമണ്ണ ഇല്ലത്തിലെ നമ്പൂതിരിമാരുടെ സാമ്പത്തിക സഹായമില്ലായിരുന്നെങ്കിൽ കഥകളിയും കേരളകലാമണ്ഡലവും നിലനിർത്താൻ സാധിക്കില്ലായിരുന്നു. ഗ്രാമങ്ങൾ തോറും കഥകളിയും മറ്റു നാട്യ കലകളും അവതരിപ്പിക്കാനും ഇവർ സഹായ സഹകരണങ്ങൾ തുടർന്നു കൊണ്ടിരുന്നു. വിനോദ സഞ്ചാരികളെ ഒളപ്പമണ്ണിലെ ഇല്ലത്തു താമസിപ്പിച്ചുകൊണ്ട് കഥകളിയുടെ ബാലപാഠങ്ങളും കാലുകളിലെ ചുവടു മാറ്റങ്ങളും പഠിപ്പിച്ചിരുന്നു. 
മുന്നൂറു കൊല്ലം മുമ്പ് കുഞ്ചൻ നമ്പ്യാർ 'ഓട്ടൻതുള്ളൽ' എന്ന അട്ടകഥകളിലൂടെ സദസ്യരെ രസിപ്പിച്ചിരുന്നു. ഓട്ടൻ തുള്ളലെന്ന നാട്യനാടകം കഥകളിയുടെ മറ്റൊരു രൂപമാണ്. ഈ കല കൂടുതലും ജനകീയമായിരിക്കും. നർമ്മവും ഹാസ്യവും, പരിഹാസ്യവും തുള്ളൽ പാട്ടിലുണ്ടായിരിക്കും. ലളിതമായ നാടോടി വേഷം ഓട്ടൻ തുള്ളലിന്റെ പ്രത്യേകതയാണ്. ഈ നാട്യകല കൂടുതലായും ക്ഷേത്രത്തിനു പുറത്തായിരുന്നു അവതരിപ്പിച്ചിരുന്നത്. വേഷഭൂഷാദികളോടെ തുള്ളൽ കലാകാരൻ ഒറ്റയ്ക്ക് പാടി അഭിനയിച്ചിരുന്നു. ഓട്ടൻ തുള്ളലിന് ചാക്യാർ കൂത്തിനോടും കഥകളിയോടും സാമ്യമുണ്ട്. കിരീടം, മാർ മാല, കൈകളിലും തോളുകളിലും മണികൾ, ചിലങ്കകൾ, അമ്പലപ്പുഴ കോണകം, ഒരു തരം തുണികൊണ്ടുള്ള പാവാട എന്നിവകൾ ഓട്ടൻ തുള്ളലിന്റെ വേഷങ്ങളാണ്. കേരളത്തിലെ പാലക്കാട് ജില്ലയിൽ കിള്ളിക്കുരിശിമംഗലം എന്ന ഗ്രാമത്തിൽ കുഞ്ചൻ നമ്പ്യാർ ജനിച്ചു. അദ്ദേഹത്തിൻറെ ജന്മഗൃഹം ഓട്ടൻ തുള്ളലിനെപ്പറ്റിയുള്ള സ്മാരകമായി സൂക്ഷിക്കുന്നു. അവിടെ ഒരു വായനശാലയും അതിനുള്ളിൽ കേരളത്തിലെ നാട്യ കലകളെപ്പറ്റിയുള്ള മാനുസ്ക്രിപ്റ്റുകളും സൂക്ഷിക്കുന്നുണ്ട്. 










kunchan Nambiar 


No comments:

Post a Comment

കൊറോണ: പ്രസിഡന്റ് ട്രംപിനെ കുറ്റപ്പെടുത്തുന്നത് ശരിയോ?

ജോസഫ് പടന്നമാക്കൽ കൊറോണ നമ്മുടെയെല്ലാം നിത്യ ജീവിതത്തിൽ ഭയം ജ്വലിപ്പിക്കുന്ന ഒരു മാരക രോഗമായി ലോകമെമ്പാടും അറിയപ്പെട്ടു കഴിഞ്ഞു. കാട്ടുത...