Friday, May 26, 2017

മഹാനായ ഇ.എം. ശങ്കരൻ നമ്പൂതിരിപ്പാടും കമ്മ്യൂണിസവും




ജോസഫ് പടന്നമാക്കൽ

മഹാന്മാരായ അനേകമനേക പ്രതിഭകൾക്ക് ജന്മം നൽകിയ പുണ്യഭൂമിയാണ് കേരളം. സാമൂഹികവും ആദ്ധ്യാത്മികവുമായ തലങ്ങളിൽ വിഹരിച്ചിരുന്ന ആദിശങ്കരനും ശ്രീ നാരായണ ഗുരുവും ഈ നാടിന്റെ മണ്ണിൽക്കൂടി കടന്നുപോയവരാണ്.  ദൈവത്തിന്റെ നാടെന്ന അർത്ഥത്തിൽ കേരളം പരിശുരാമ സൃഷ്ടിയെന്നും വാമനന്റെയും മഹാബലിയുടെയും പാദങ്ങൾ ഈ മണ്ണിൽ പതിഞ്ഞെന്നുമൊക്കെയാണ് ഐതിഹിക കഥകൾ.  ദളിത സമുദായത്തിൽനിന്നും മലയാളിയായ കെ.ആർ. നാരായണൻ ഇന്ത്യയുടെ പ്രസിഡന്റ് പദം അലങ്കരിച്ചു. എന്നാൽ  ദൈവത്തിലോ മതത്തിലോ ചാതുർവർണ്യത്തിലോ പ്രാധാന്യം കൽപ്പിക്കാഞ്ഞ  കമ്മ്യുണിസ്റ്റുകാരൻ ഏലംകുളം മനയ്ക്കല്‍  ശങ്കരൻ നമ്പൂതിരിപ്പാടിൻറെ പേരും കേരളചരിത്രത്തിൽ തങ്കലിപികളാൽ എഴുതപ്പെട്ടിരിക്കുന്നു.  സാമ്രാജ്യ വിരോധി, സാമൂഹിക പരിഷ്‌കർത്താവ്, എഴുത്തുകാരൻ, വിമർശകൻ, മാർക്സിസ്റ് ചിന്തകൻ, രാഷ്ട്രതന്ത്രജ്ഞൻ, ചരിത്രകാരൻ, എന്നിങ്ങനെ അദ്ദേഹത്തെ ജനം അറിയുകയും സ്മരിക്കുകയും ചെയ്യുന്നു.

'ജനങ്ങളെ സേവിക്കുന്നവനാണ് യഥാർത്ഥ നേതാവെന്ന്' ഇ.എം.എസ് കൂടെക്കൂടെ  പറയുമായിരുന്നു. പരമമായ ആ സ്വാധിക തത്ത്വത്തെ അക്ഷരാർത്ഥത്തിൽ  മുറുകെ പിടിച്ച ഒരു  ബുദ്ധി ജീവിയായിരുന്നു അദ്ദേഹം. ഏഴു പതിറ്റാണ്ടോളം രാഷ്ട്രീയക്കളരിയിലും പൊതുജീവിതത്തിലും അടിപതറാതെ സാധാരണക്കാർക്കു വേണ്ടി പ്രവർത്തിച്ചുകൊണ്ടിരുന്നു. സാമൂഹിക തലങ്ങളിലും കുഴഞ്ഞു മറിഞ്ഞ രാഷ്ട്രീയക്കളരിയിലും സ്വന്തം സിദ്ധാന്തങ്ങൾക്കു മാറ്റമില്ലാതെ ഒരു ദാർശികനെപ്പോലെ ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്തിരുന്നു. അങ്ങനെ, ഇന്ത്യയുടെ സാമൂഹിക കാഴ്ചപ്പാടുകൾക്കനുകൂലമായ കമ്മ്യുണിസത്തിന്റെ അടിത്തറ പാകാനും സാധിച്ചു. അവിഭജിത ഇന്ത്യൻ കമ്മ്യുണിസത്തിലെ ആദ്യകാല സ്ഥാപക നേതാക്കളിൽ അദ്ദേഹവുമുണ്ടായിരുന്നു.

ഇ.എം.എസിന്റെ ജീവിത കഥകൾ സാഹസികതയുടേതായ ഒരു ചരിത്രമായിരുന്നു. രാഷ്ട്രത്തിനും സമൂഹത്തിനും വേണ്ടി പൊരുതിയ ആ മഹാൻ സ്വന്തം മാതാപിതാക്കളെയും സഹോദരങ്ങളെയും മക്കളെയും പോലും മറന്നു പോയിരുന്നു. കമ്മ്യുണിസ്റ്റ് പ്രത്യയ ശാസ്ത്രത്തിൽ വിശ്വസിച്ചുവെന്ന പേരിൽ ബ്രിട്ടീഷ് സാമ്രാജ്യ വാദികളുടെ കാലം മുതൽ ഒളിച്ചും പാത്തും കാടുകളിൽ വസിച്ചും  പുലയ പറയക്കുടിലുകളിൽ താമസിച്ചും നാടുകൾ ചുറ്റിയും ജീവിതം തള്ളിനീക്കിക്കൊണ്ടിരുന്നു. പൂർവിക തറവാടായ ഇളംകുളം മനയിൽപ്പോലും നീണ്ട ഇരുപത്തിയഞ്ചു വർഷങ്ങൾക്കു ശേഷമാണ് സന്ദർശിച്ചത്. ഇതിനിടെ ബ്രാഹ്മണിത്ത്വത്തിന്റെ അടയാളമായ  പൂണൂൽവരെ അദ്ദേഹം പൊട്ടിച്ചു ദൂരെ കളഞ്ഞിരുന്നു.

കേരളം കണ്ട മഹാനായ 'ഇ.എം.എസ്'   സ്വന്തം ജീവിതത്തിലും രാഷ്ട്രീയക്കളരിയിലും  മാതൃകാപരമായി ജീവിച്ച ഒരു വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു.  ജീവിതം തന്നെ അപകടപ്പെടുത്തിക്കൊണ്ടുള്ള  രാഷ്ട്രീയ തേരോട്ടമാണ്,  അദ്ദേഹം നയിച്ചിരുന്നത്. വ്യക്തി സ്വാതന്ത്ര്യത്തിനും സമൂഹത്തിന്റെ സ്വാതന്ത്ര്യത്തിനും സാമ്രാജ്യത്വത്തിനുമെതിരെ സന്ധിയില്ലാതെ പോരാടിയിരുന്നതായും കാണാം.  ജന്മിത്വം അവസാനിപ്പിച്ച് ഭൂമി കൃഷി ചെയ്യുന്നവന്റെതെന്നു വിശ്വസിച്ചിരുന്നു. ഉയർന്ന ജാതനായ അദ്ദേഹം പുലയ പറയ സമുദായങ്ങളുടെ ജീവിതവുമായി ഇടപഴുകി ജീവിച്ചു. വർണ്ണ വർഗ ജാതീയ ചിന്തകൾക്കെതിരെയും പട പൊരുതിക്കൊണ്ടിരുന്നു.

പിതാവ് സംസ്കൃത പണ്ഡിതനായിരുന്ന   ഇളംകുളം മനയ്ക്കൽ പരമേശ്വരൻ നമ്പൂതിരിപ്പാടും മാതാവ് വിഷ്ണു ദത്തയുമായിരുന്നു. 1909 ജൂൺ പതിമൂന്നാം തിയതി ഇ.എം.എസ്. നമ്പൂതിരിപ്പാട് ജനിച്ചു.  ഇന്നത്തെ മലപ്പുറം ഡിസ്ട്രിക്റ്റിൽ പെരുന്തൽ മണ്ണില്ലായിരുന്നു നമ്പൂതിരിപ്പാടിന്റെ ഇല്ലം സ്ഥിതി ചെയ്തിരുന്നത്. നാല് സഹോദരിമാരും മൂന്നു സഹോദരന്മാരും ഉണ്ടായിരുന്നു. അവരിൽ രണ്ടു സഹോദരന്മാർ ശൈശവത്തിൽ മരിച്ചു പോയി. മറ്റൊരു സഹോദരന് മാനസിക അസുഖമായിരുന്നു. പിതാവ് നന്നേ ചെറുപ്പത്തിൽ തന്നെ മരിച്ചുപോയിരുന്നു. പിന്നീട് കൂടുതൽ കാലവും അമ്മയുടെ സംരക്ഷണയിലായിരുന്നു വളർന്നത്. ഇ.എം.എസ് വിവാഹം ചെയ്തിരുന്നത് 'ആര്യ അന്തർജ്ജന'ത്തിനെ ആയിരുന്നു. രണ്ടു പുത്രന്മാരും രണ്ടു പുത്രികളും ഉണ്ടായിരുന്നു.

ആദ്യകാലങ്ങളിൽ കളരിയാശാന്മാർ സ്വന്തം വീട്ടിൽ വന്ന് അദ്ദേഹത്തിന് വിദ്യാഭ്യാസം നൽകിയിരുന്നു. തീണ്ടലും തൊടീലും മറ്റു അനാചാരങ്ങളും സാമൂഹികമായി നടപ്പായിരുന്ന കാലങ്ങളിൽ നമ്പൂതിരി കുടുംബങ്ങളിലെ കുട്ടികൾ സാധാരണ വീടിനുള്ളിലായിരുന്നു വിദ്യ അഭ്യസിച്ചിരുന്നത്. പൂജാദി കർമ്മങ്ങളും സംസ്കൃതവും, തത്ത്വ ചിന്തകളും പഠിക്കണമായിരുന്നു. മലയാളവും ഇംഗ്ലീഷും ഒപ്പം പഠിച്ചുകൊണ്ടിരുന്നു. ജീവിതത്തിൽ ഏറ്റവുമധികം അദ്ദേഹത്തെ സ്വാധീനിച്ചവർ സ്വന്തം അമ്മയും സംസ്കൃത അദ്ധ്യാപകനായ 'അഗ്നീധര'നുമായിരുന്നുവെന്ന് അദ്ദേഹത്തിൻറെ 'ജീവചരിത്ര കുറിപ്പുകളിലുണ്ട്. ചെറുപ്പകാലങ്ങളിൽ 'കുഞ്ഞു' എന്നും  ഓമനപ്പേരായി വിളിച്ചിരുന്നു. അമ്മയ്ക്ക് മകനെ ഒരു സംസ്കൃത പണ്ഡിതനാക്കണമെന്നായിരുന്നു മോഹം. വേദങ്ങളും ഉപനിഷത്തുക്കളും മനഃപാഠമാക്കിയിരുന്നു. വളരെയേറെ ശ്ലോകങ്ങൾ വീട്ടിലിരുന്ന് പഠിച്ചിരുന്നെങ്കിലും   ഒന്നിൻറെയും അർത്ഥം ഗ്രഹിക്കുന്നില്ലായിരുന്നു. ഋഗു വേദങ്ങൾ, അതെന്താണെന്നറിയാതെ, അർത്ഥം മനസിലാക്കാതെ  മനസ്സിൽ ഉരുവിട്ടുകൊണ്ടിരുന്നു. മനഃപാഠമാക്കുന്ന ശ്ലോകങ്ങളുടെ അർത്ഥം അറിയണമെന്ന് അന്ന് നിർബന്ധവുമില്ലായിരുന്നു.

സ്‌കൂളിൽ ചേർന്നപ്പോൾ പുത്തനായ അനുഭവങ്ങളോടെയുള്ള ജീവിതമായിരുന്നു അദ്ദേഹത്തിന് അനുഭവപ്പെട്ടിരുന്നത്. വീടുമായിട്ടുള്ള സാഹചര്യങ്ങളിൽനിന്നും വ്യത്യസ്തമായ ജീവിതരീതികളുമായി പൊരുത്തപ്പെടേണ്ടി വന്നു. അവർണ്ണരും താണ ജാതികളും അവിടെ പഠിക്കുന്നുണ്ടായിരുന്നു. അദ്ധ്യാപകരും വിവിധ  സമുദായങ്ങളിൽനിന്നും ജാതികളിൽനിന്നുമുള്ളവരായിരുന്നു. ഇരുപത്തിയഞ്ചു മുപ്പതു വിദ്യാർത്ഥികൾ ഉൾപ്പെട്ട ക്ലാസായിരുന്നു അന്നുണ്ടായിരുന്നത്.

അദ്ദേഹത്തിൻറെ ആദ്യത്തെ ഏറ്റുമുട്ടൽ അദ്ദേഹമുൾപ്പെടുന്ന ജന്മിത്വത്തിനെതിരായിട്ടായിരുന്നു. അന്നുണ്ടായിരുന്ന നേതാക്കളായ വി.റ്റി. ഭട്ടതിരിപ്പാട്, എം.ബി. ഭട്ടതിരിപ്പാട്, യുവവിപ്ലവകാരിയായ ഇ.എം.എസ് എന്നിവർ നമ്പൂതിരിമാരുടെയിടയിലുള്ള അനാചാരങ്ങളെ ഇല്ലാതാക്കാൻ പൊരുതിയിരുന്നു. നമ്പൂതിരിമാരുടെ സ്വാഭിമാന ഗർവുകൾക്കു മാറ്റങ്ങളുണ്ടാക്കി  അവരിൽ  മാനുഷിക പരിഗണനകളടങ്ങിയ ചിന്താശക്തിക്കായും  ശ്രമിച്ചുകൊണ്ടിരുന്നു. പുലയരും, ഈഴവരും, നായന്മാർ പോലും ജാതി വ്യവസ്ഥിതിയുടെ കീഴിലായിരുന്നു. വിപ്ലവകരമായ മാറ്റങ്ങൾക്കായി 'ഉണ്ണി നമ്പൂതിരി'യെന്ന മാസികയും  തുടങ്ങി. പിന്നീട് വള്ളുവനാട് യോഗക്ഷേമ സഭയുടെ സെക്രട്ടറിയായി പ്രവർത്തിച്ചു. നമ്പൂതിരി സ്ത്രീകളുടെ നാല് മതിൽക്കെട്ടിനുള്ളിലെ അസ്വാതന്ത്ര്യത്തിനെതിരെയും പ്രതികരിച്ചുകൊണ്ടിരുന്നു. വിധവകളായ സ്ത്രീകൾക്ക് വീണ്ടും വിവാഹം കഴിക്കാനുള്ള സാമൂഹിക നിയമങ്ങൾക്കുവേണ്ടിയും പോരാടി. വൃദ്ധരായ നമ്പൂതിരിമാർ ചെറുപ്പക്കാരായ സ്ത്രീകളെ വിവാഹം കഴിക്കുന്നതിനെതിരെയും പ്രതികരിച്ചുകൊണ്ടിരുന്നു. മരുമക്കത്തായത്തിനെതിരെയും അദ്ദേഹത്തിൻറെ സംഘടന എതിർപ്പു പ്രകടിപ്പിക്കുന്നുണ്ടായിരുന്നു.

സ്വാതന്ത്ര്യ സമരത്തിന്റെ തീവ്ര കാലങ്ങളിലാണ് ഇ.എം.എസ്  പാലക്കാട് വിക്ടോറിയാ കോളേജിൽ പഠിച്ചിരുന്നത്. പഠനം ഉപേക്ഷിച്ച് സ്വാതന്ത്ര്യസമര പ്രവർത്തനങ്ങളിൽ പങ്കു ചേരാൻ തുടങ്ങി. സ്‌കൂൾ വിദ്യാർത്ഥിയായിരുന്നപ്പോൾ  എ.ഐ.സി.സി. സമ്മേളനങ്ങളിൽ പങ്കു ചേരാൻ മദ്രാസിൽ പോവുമായിരുന്നു. അദ്ദേഹം ഭാഗഭാക്കായിരുന്ന  പയ്യന്നൂർ സമ്മേളനം ഉദഘാടനം ചെയ്തത് ജവർലാൽ നെഹ്രുവായിരുന്നു. നെഹ്രുവിന്റെ സോഷ്യലിസ്റ്റ് ചിന്താഗതികളിൽ ഇ.എം.എസ്. ആകൃഷ്ടനായി. അങ്ങനെ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ഒരു ആരാധകനായി തീർന്നിരുന്നു. 1932-നു ശേഷം തീവ്ര വിപ്ലവ പ്രസ്ഥാനങ്ങൾക്ക് നേതൃത്വം കൊടുത്തുകൊണ്ട് ബ്രിട്ടീഷ് സാമ്രാജ്യ ശക്തികൾക്കെതിരായി പ്രവർത്തിക്കാൻ തുടങ്ങി. ആ കാലഘട്ടങ്ങളിൽ ഒളിവിലും കഴിയേണ്ടി വന്നു. രാജ്യത്തിന്റെ നാനാ ഭാഗത്തുള്ള സ്വാതന്ത്ര്യ സമര നായകരുമായി അതുമൂലം സൗഹാർദ്ദ ബന്ധത്തിലാകാനും സാധിച്ചു. പിന്നീട് കണ്ണൂരിലും വെല്ലൂരിലും ജയിൽവാസം അനുഭവിച്ചു. അവിടെനിന്നാണ് കോൺഗ്രസ്സ് പാർട്ടിയിലെ സോഷ്യലിസ്റ്റ് നേതാക്കന്മാരുമായുള്ള   ബന്ധം സ്ഥാപിക്കാൻ സാധിച്ചത്. 1934-ൽ അദ്ദേഹം സോഷ്യലിസ്റ്റ് കോൺഗ്രസ്സ് പാർട്ടിയിൽ ചേർന്നു. ദേശീയ രാഷ്ട്രീയത്തിലും പ്രവർത്തിക്കാൻ തുടങ്ങി. അദ്ദേഹത്തെ പ്രദേശ് കോൺഗ്രസ്സ് കമ്മറ്റിയുടെ സെക്രട്ടറിയായി തെരഞ്ഞെടുത്തു.

ഇ.എം.എസ്. കോൺഗ്രസ്സിൽ പ്രവർത്തിച്ചിരുന്നുവെങ്കിലും ഗാന്ധിജിയുടെ അഹിംസാ സിദ്ധാന്തങ്ങളിലും സ്വാതന്ത്ര്യം കിട്ടുന്നതിനായുള്ള സമാധാനപരമായ വിപ്ലവാദർശങ്ങളിലും വിശ്വസിച്ചിരുന്നില്ല. ഇ.എം.എസിന്റെ കേരള ചരിത്ര' മെന്ന കൃതിയിൽ മഹാത്മാ ഗാന്ധിയെ ഒരു ഹിന്ദു മൗലിക വാദിയായി ചിത്രീകരിച്ചിരിക്കുന്നു. ജയിലിൽ വെച്ച് കണ്ടുമുട്ടിയ കോഴിക്കോടുകാരനായ പി കൃഷ്‌ണപിള്ളയുടെ ഗാന്ധിജിയെപ്പറ്റിയുള്ള വ്യത്യസ്തങ്ങളായ വീക്ഷണങ്ങളും അദ്ദേഹത്തിൽ സ്വാധീനം നേടിയിരുന്നു. അവർ രണ്ടുപേരും സോഷ്യലിസ്റ്റാശയങ്ങൾക്കായി ഒത്തൊരുമിച്ചുകൊണ്ടു പ്രവർത്തിക്കാൻ തുടങ്ങി. പിന്നീട് ഇരുവരും കമ്മ്യുണിസ്റ്റ് പാർട്ടിയുടെ നേതാക്കന്മാരുമായി. എ.കെ. ഗോപാലനും ഇ.എം.എസ്സും കൃഷ്ണപിള്ളയുമൊത്താണ് കമ്യുണിസ്റ്റ് പ്രസ്ഥാനം ആരംഭിച്ചത്. 1937-ൽ ഇ.എം.എസിനെ വീണ്ടും പ്രാദേശിക കോൺഗ്രസ്സിൽ തിരഞ്ഞെടുത്തു. എന്നാൽ വലതുപക്ഷ നേതാക്കന്മാർ മദ്രാസ് അസംബ്ലിയിലേയ്ക്ക് ഇടതുപക്ഷ ചിന്താഗതിക്കാർ മത്സരിക്കുന്നതു തടഞ്ഞിരുന്നു. അക്കാലഘട്ടത്തിൽ കോൺഗ്രസ്സിൽ പല നേതാക്കന്മാർക്കും അധികാരഭ്രമം പിടിച്ചിരുന്നു. ഇ.എം.എസും കൂട്ടുകാരും സാധാരണ തൊഴിലാളികൾക്കും കൃഷിക്കാർക്കും വേണ്ടി പ്രവർത്തിക്കാൻ തുടങ്ങി. സാമൂഹിക അസമത്വങ്ങളും കമ്മ്യുണിസ്റ്റാശയങ്ങളും സാധാരണക്കാരെയും തൊഴിലാളികളെയും കുടിയാന്മാരെയും ആകർഷിച്ചുകൊണ്ടിരുന്നു.

1939-ൽ ജന്മി കുടിയാൻ ബന്ധങ്ങളെപ്പറ്റി പഠിക്കാൻ മലബാർ പ്രദേശത്ത് ഒരു കമ്മീഷനെ മദ്രാസ് സർക്കാർ നിയമിച്ചപ്പോൾ ഇ.എം.എസ്. അതിലെ ഒരു അംഗം ആയിരുന്നു. പിന്നീട് രണ്ടു പതിറ്റാണ്ടുകൾക്കു ശേഷം  കേരളത്തിൽ ഭൂപരിഷ്‌ക്കരണ ബിൽ കൊണ്ടുവരാനുള്ള കാരണവും അദ്ദേഹത്തിന്റെ ഈ ദീർഘ വീക്ഷണമായിരുന്നു. 1940-ൽ ബ്രിട്ടീഷ് സർക്കാർ കമ്മ്യുണിസ്റ്റു പാർട്ടിയെ നിരോധിച്ചു. അതോടെ കമ്മ്യുണിസ്റ്റ് നേതാക്കന്മാർ ഒളിവു താവളങ്ങളിൽ ശത്രുക്കളുടെ ശ്രദ്ധയിൽപ്പെടാതെ ഒളിച്ചുതാമസിച്ചിരുന്നു. പിടികൂടിയാൽ യുദ്ധക്കുറ്റങ്ങൾ ചുമത്തി വിസ്താരം കൂടാതെ പലർക്കും മരണം ഉറപ്പായിരുന്നു.

1940 കാലങ്ങൾ ഇ.എം.എസിനെ സംബന്ധിച്ചിടത്തോളം സ്വന്തം ജീവിതത്തിന്റെ വഴിത്തിരിവുകളായിരുന്നുവെന്നു ഓർമ്മക്കുറിപ്പുകളിൽ എഴുതിയിട്ടുണ്ട്. രണ്ടാം ലോക മഹായുദ്ധം പൊട്ടിപുറപ്പെട്ടിരുന്ന നാളുകളായിരുന്നു. യുദ്ധത്തിനെതിരായ സംഘടിത നീക്കങ്ങളിൽ അദ്ദേഹവും കൂട്ടരും പ്രചരണങ്ങൾ നടത്തിക്കൊണ്ടിരുന്നു. കമ്മ്യുണിസ്റ്റ് പാർട്ടിയിലുള്ളവർ പിടികൊടുക്കാതെ ഒളിച്ചു താമസിക്കണമെന്നും ആഹ്വാനമുണ്ടായിരുന്നു. പാർട്ടിയുടെ രഹസ്യ അജണ്ടയനുസരിച്ച് അദ്ദേഹം സ്വന്തം ഭാര്യയോടു പോലും എവിടേയ്ക്ക് പോകുന്നുവെന്നു പറയാതെ വീടു വിട്ടിറങ്ങി. അന്ന് അദ്ദേഹത്തിൻറെ മകൾക്ക് ഒരു വയസായിരുന്നു പ്രായം. ആ കുഞ്ഞിനെ വേർപിട്ടു ജീവിക്കേണ്ടി വന്നത് മനസിനെ തളർത്തിയിരുന്നെങ്കിലും ആത്മവീര്യം കൈവിടാതെതന്നെ വിപ്ലവ പ്രസ്ഥാനങ്ങളുമായി സഹകരിച്ചുകൊണ്ടിരുന്നു. അന്നത്തെ മാനസിക ദുഃഖങ്ങളും യാതനകളും നിറഞ്ഞ ജീവിതത്തെപ്പറ്റി ആത്മകഥയിൽ വിവരിച്ചിട്ടുണ്ട്. എങ്കിലും അക്കാലങ്ങളിൽ മറ്റൊരു തരത്തിൽ മനസുനിറയെ സന്തോഷം നൽകിയിരുന്നുവെന്നും അദ്ദേഹം അവകാശപ്പെടുന്നു. ജീവിതത്തിലാദ്യമായി സാധാരണക്കാരും ദരിദ്ര ജനങ്ങളുമായി ഒത്തൊരുമിച്ചു ജീവിക്കാനും അവരുമായി  ആത്മബന്ധങ്ങൾ സ്ഥാപിക്കാനും കഴിഞ്ഞത് നേട്ടങ്ങളായി കരുതുന്നു. അന്ന് സഹായം നല്കിയവരെല്ലാം സാധാരണക്കാരും കുടിലിൽ താമസിക്കുന്നവരും സമൂഹത്തിൽ താഴേക്കിടയിലുള്ളവരുമായിരുന്നു. അവരിൽ കൃഷിക്കാരും ദരിദ്രരും മൽസ്യം പിടിച്ചു ജീവിക്കുന്നവരുമുണ്ടായിരുന്നു. അക്കാലത്ത് നമ്പൂതിരിയായ ഒരാൾ തൊട്ടുകൂടാ ജാതികളുമായി തോളോട് തോളൊരുമ്മി ജീവിക്കാൻ ധൈര്യപ്പെട്ടിരുന്നില്ല. അവരോടൊത്ത് മത്സ്യവും മാംസവും കഴിക്കുകയും അവരുടെ ജീവിതത്തിന്റെ ഭാഗമായി തീരുകയും ചെയ്തിരുന്നു.

സമൂഹത്തിലെ അസമത്വങ്ങൾ ഇല്ലാതാക്കി ബ്രാഹ്മണർ മുതൽ ഒത്തൊരുമിച്ച് ജീവിക്കണമെന്ന തത്ത്വങ്ങൾ അദ്ദേഹം സ്വന്തം പ്രായോഗിക ജീവിതത്തിൽ നടപ്പിലാക്കി. 1947-ൽ സ്വാതന്ത്ര്യം കിട്ടിയ ശേഷം ഒളിസ്ഥലത്തുനിന്നു പുറത്തു വന്നു. താമസിയാതെ കുടുംബ വകയുണ്ടായിരുന്ന സ്വത്തുക്കൾ മുഴുവൻ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ദാനം ചെയ്തു. പാർട്ടി ആ ഫണ്ടിൽ നിന്നും 1947-ൽ ദേശാഭിമാനി പത്രം പുനാരാരംഭിച്ചു. ഇ.എം.എസ്. ആ പത്രത്തിന്റെ എഡിറ്ററുമായിരുന്നു. 1942-ൽ തുടങ്ങിയ ദേശാഭിമാനി പത്രം ബ്രിട്ടീഷ്കാർ നിരോധിച്ചിരുന്നു.

ഇ.എം.എസ് ആത്മകഥയിൽ എഴുതിയിരിക്കുന്നു, "ഉന്നത കുലത്തിൽ ഒരു പ്രഭു കുടുംബത്തിലാണ് താൻ ജനിച്ചതെങ്കിലും തന്റെ യുവത്വം കാഴ്ചവെച്ചത് കമ്മ്യുണിസം സിദ്ധാന്തങ്ങൾ നടപ്പാക്കാനായിരുന്നു. ജീവിതത്തിന്റെ ഏറിയ പങ്കും ഒരു കമ്മ്യുണിസ്റ്റുകാരനായി പോരാടി. ജാതി വ്യവസ്ഥകളും ജന്മിത്തവും അജന്മ ശത്രുക്കളായിരുന്നു. എനിക്കുണ്ടായിരുന്ന വൻകിട ഭൂസ്വത്തുക്കളും എസ്റ്റേറ്റുകളും  എന്നെ വലുതാക്കിയ, എന്നെ ഞാനായി വളർത്തിയ എന്റെ പാർട്ടിക്കായി ദാനം ചെയ്തു. അങ്ങനെയാണ് ഞാൻ തൊഴിൽ ചെയ്യുന്നവന്റെ വളർത്തു മകനായി തീർന്നത്."

1957-ൽ ഇ.എം ശങ്കരൻ നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ ലോകത്തിലെ ആദ്യത്തെ ജനാധിപത്യരീതിയിൽ തെരഞ്ഞെടുക്കപ്പെട്ട കമ്മ്യുണിസ്റ്റ് മന്ത്രിസഭ നിലവിൽ വന്നു. ഒരാഴ്ചയ്ക്കുള്ളിൽ ഒരു കുടുംബത്തിന് കൈവശം വെക്കാവുന്ന ഭൂപരിധി നിശ്ചയിച്ചുകൊണ്ടുള്ള ബില്ല് സഭയിൽ ഹാജരാക്കി. മിച്ചഭൂമികൾ മുഴുവൻ ഭൂമിയില്ലാത്തവർക്ക് നൽകണമെന്ന നിയമവും പാസാക്കി. ശ്രീ ജോസഫ് മുണ്ടശേരിയുടെ വിദ്യാഭ്യാസ ബിൽ സഭയിൽ അവതരിപ്പിച്ചത് സങ്കീർണ്ണമായ പ്രശ്നങ്ങൾക്ക് കാരണമായി. ക്രിസ്ത്യൻ മതപുരോഹിതരും നായർ സംഘടനകളും സ്വാർത്ഥ രാഷ്ട്രീയക്കാരും ഒത്തുചേർന്നുകൊണ്ടു വിമോചന സമരമെന്ന പേരിൽ നാടാകെ അരാജകത്വം സൃഷ്ടിച്ചു. ഭരണഘടനയുടെ 356 വകുപ്പനുസരിച്ച് സർക്കാരിനെ പിരിച്ചു വിടേണ്ടി വന്നു. അന്ന് പ്രധാനമന്ത്രിയായിരുന്ന ജവർലാൽ നെഹ്‌റുവും  കമ്മ്യുണിസ്റ്റു മന്ത്രിസഭയ്‌ക്കെതിരായ തീരുമാനമെടുത്തു. നാട്ടിൽ നിയമം തകർന്നുവെന്നായിരുന്നു വാദം. ഇന്ദിരാ ഗാന്ധിയായിരുന്നു കോൺഗ്രസ്സ് പ്രസിഡന്റ്. 1967-ൽ രണ്ടാമതും ഇ.എം.എസ് ഭരണകൂടം അധികാരത്തിൽ വന്നു. ഭൂമിനയം വീണ്ടും പരിഷ്‌ക്കരിച്ചു. കൈവശം വെക്കാവുന്ന ഭൂമിയുടെ പരിധിയും കുറച്ചു. ജന്മത്വ സമ്പ്രദായം അവസാനിപ്പിച്ചുകൊണ്ടുള്ള നിയമവും പാസാക്കി.

ബുദ്ധിജീവികളുടെയും സാഹിത്യ വാസനയുള്ളവരുടെയും നീക്കങ്ങൾക്ക് ഇ.എം.എസ്. നേതൃത്വം കൊടുത്തിരുന്നു. കേരളത്തിലെ ആദ്യത്തെ മാർക്സിസ്റ്റ് ചരിത്രകാരനായും അദ്ദേഹത്തെ അറിയപ്പെടുന്നു. മലയാളത്തിൽ ആദ്യമായി കാറൽ മാർക്സിന്റെ 'ദാസ് ക്യാപിറ്റൽ'  (മൂലധനം (3 വാല്യം)തർജ്ജിമ  ചെയ്ത പ്രമുഖ എഴുത്തുകാരിൽ അദ്ദേഹവുമുണ്ടായിരുന്നു.  അദ്ദേഹത്തിൻറെ സാഹിത്യാഭിരുചിയും പരിശ്രമങ്ങളും മലയാള സാഹിത്യത്തിന്റെ വളർച്ചയ്ക്കു തന്നെ കാരണമായി. ആ കാലഘട്ടത്തിൽ ദേശാഭിമാനിക്കും പ്രചാരം വർദ്ധിച്ചു.  നമ്പൂതിരിപ്പാടിന്റെ ശ്രമം കൊണ്ട് പത്രം വളരെയധികം വളരുകയും ചെയ്തു. പത്രത്തിന് മലയാളം ദിനപത്രങ്ങളിൽ നാലാം സ്ഥാനം ലഭിക്കുകയുമുണ്ടായി. നമ്പൂതിരിപ്പാട്, കേസരി ബാലകൃഷ്‍ണപിള്ള, ജോസഫ് മുണ്ടശേരി, എം.പി. പോൾ, കെ. ദാമോദരൻ എന്നിവർ ഒത്തുകൂടി പുരോഗമന സാഹിത്യ പ്രസ്ഥാനമാരംഭിച്ചു. മലയാള സാഹിത്യത്തിന്റെ വളർച്ചക്ക് ഈ സംഘടന മഹത്തായ സംഭാവനകൾ നൽകിയിട്ടുണ്ട്.

ഇ.എം.എസിന്റെ ജീവിതത്തിലെ പ്രധാനമായ ഒരു സംഭവം 1964-ൽ കമ്മ്യുണിസ്റ്റു പാർട്ടി വിഭജനമെന്നതായിരുന്നു. മാർക്സിസ്റ്റ് ചിന്തകനെന്ന നിലയിൽ ആശയപരമായ കാര്യങ്ങളിൽ പരിവർത്തനപരമായ കാലങ്ങളുമായിരുന്നു. അക്കാലത്ത് അദ്ദേഹത്തിൻറെ പ്രിയപ്പെട്ടവരായ സുഹൃത്തുക്കൾവരെ മാർക്സിസ്റ്റ് പാർട്ടി ഉപേക്ഷിച്ചിരുന്നു. പാർട്ടി പിളർക്കുന്നതിനുമുമ്പ് അദ്ദേഹം അവിഭജിത കമ്യുണിസ്റ്റ് പാർട്ടിയുടെ ജനറൽ സെക്രട്ടറിയായിരുന്നു. പാർട്ടി വിഭജിച്ചു കഴിഞ്ഞശേഷം  മരണം വരെ പോളിറ്റ് ബ്യുറോ സെൻട്രൽ കമ്മറ്റിയിൽ അംഗമായിരുന്നു. 1977 മുതൽ 1992 വരെ പാർട്ടിയുടെ അഖിലേന്ത്യാ ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചു. അതിനുശേഷം ആരോഗ്യം മോശമായതുകൊണ്ടു അദ്ദേഹം കേരളത്തിലേയ്ക്ക് മടങ്ങി വന്നു. തിരുവനന്തപുരത്തു മടങ്ങിവന്ന ശേഷവും പാർട്ടിയുടെ ആശയപരമായ വിഷയങ്ങളിൽ ഗ്രന്ഥങ്ങൾ രചിച്ചുകൊണ്ടിരുന്നു. ഗ്രന്ഥങ്ങളുടെ റോയൽറ്റിയും എഴുത്തുകളിൽനിന്നു ലഭിച്ചിരുന്ന നല്ല വരുമാനവും പാർട്ടിക്ക് നൽകിയിരുന്നു. സ്വന്തം അത്യാവശ്യത്തിനു മാത്രമേ അദ്ദേഹം തനിക്കു കിട്ടിയിരുന്ന വരുമാനത്തിൽനിന്നു  പണം ചെലവഴിച്ചിരുന്നുള്ളൂ.

അവസാന വർഷം കേരളത്തിലെ വ്യവസായ പുരോഗതിയിലും സാമ്പത്തിക വളർച്ചയിലും അദ്ദേഹം അതൃപ്തനായിരുന്നു. അധികാര വികേന്ദ്രീകരണം നടത്തി എല്ലാ പാർട്ടികളും ഒന്നിച്ചുകൊണ്ട് കേരള പുരോഗതിക്കായി പ്രവർത്തിക്കണമെന്നും  നിർദ്ദേശിച്ചു. അവസാന ദിവസം വരെ കാര്യനിർവഹണങ്ങളിൽ അദ്ദേഹം വളരെയധികം ഉന്മേഷവാനുമായിരുന്നു. മരണത്തിനു ഏതാനും മണിക്കൂറുകൾക്കു മുമ്പുവരെ രണ്ടു ലേഖങ്ങൾ സെക്രട്ടറി വേണുവിനെക്കൊണ്ട് പറഞ്ഞെഴുതിച്ചിരുന്നു. ഒരു ലേഖനത്തിന്റെ വിഷയം 'മതേരത്വത്തെ ഇന്ത്യയിൽ എങ്ങനെ സംരക്ഷിക്കാ'മെന്നതായിരുന്നു. അന്നേദിവസം ദേശാഭിമാനിയുടെ കോട്ടയം എഡിഷന്റെ ഒന്നാം വാർഷികവുമായിരുന്നു. രണ്ടാമത്തെ ലേഖനം പത്രത്തിന്റെ കോട്ടയം എഡിഷനെ സംബന്ധിച്ചായിരുന്നു.

പ്രായം അതിക്രമിച്ച നാളുകളിലും അദ്ദേഹം രാഷ്ട്രീയത്തിലും സാമൂഹിക തലങ്ങളിലും അതി തീവ്രമായി പ്രവർത്തിക്കുന്നുണ്ടായിരുന്നു. 1998-ലെ ലോകസഭ തെരഞ്ഞെടുപ്പിലും സ്വന്തം പാർട്ടിക്കുവേണ്ടി ഉർജ്ജസ്വലമായി തന്നെ പ്രവർത്തിച്ചു. തെരഞ്ഞെടുപ്പിനുശേഷം അദ്ദേഹത്തിന് ന്യുമോണിയാ പിടിപെട്ടു. തിരുവനന്തപുരത്ത് ഒരു പ്രൈവറ്റ് ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്‌തെങ്കിലും 1998 മാർച്ചു പത്തൊമ്പതാം തിയതി മരണമടഞ്ഞു. മരിക്കുമ്പോൾ 89 വയസു പ്രായമുണ്ടായിരുന്നു. തിരുവനന്തപുരം തൈക്കാട് ഇലക്ട്രിക്കൽ ശ്മശാനത്തിൽ എല്ലാവിധ ബഹുമതികളോടെ ശവദാഹ കർമ്മങ്ങൾ നടത്തി. അദ്ദേഹത്തിൻറെ മരണശേഷം ആ കുടുംബത്തിൽ മൂന്നു മരണങ്ങൾ കൂടിയുണ്ടായി. 2001 ആഗസ്റ്റിൽ മരുമകൾ യമുനയും 2002 ജനുവരിയിൽ ഭാര്യ ആര്യ അന്തർജ്ജനവും  2002 നവംബറിൽ ചാർട്ടേർഡ് അക്കൗണ്ടന്റായിരുന്ന മകൻ ശ്രീധരനും മരണമടഞ്ഞിരുന്നു.

ഇ.എം.എസിന്റെ ഭൗതിക ശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്രയിൽ ലക്ഷോപ ലക്ഷം ജനങ്ങൾ പങ്കു ചേർന്നിരുന്നു. യുഗപ്രഭാവനായ ഇ.എം.എസ് തങ്ങളോടൊപ്പം ഇന്നലെ വരെ ജീവിച്ചതിൽ ഓരോരുത്തരും അഭിമാനം കൊണ്ടിരുന്നു. ഇന്ത്യ കണ്ടതിൽവെച്ച് ഏറ്റവും മഹാനായ കമ്മ്യുണിസ്റ്റ് കാരനായിരുന്നു അദ്ദേഹം. വിപ്ലവം ജയിക്കട്ടെയെന്ന മുദ്രാവാക്യം എവിടെയും മുഴങ്ങുന്നുണ്ടായിരുന്നു. മുഖ്യമന്ത്രി നായനാരും കണ്ണുനീരിൽ കുതിർന്ന ആ യാത്രയയപ്പിലുണ്ടായിരുന്നു.

ഇ.എം.എസ്, മരിച്ച തലേദിവസമായിരുന്നു ഭാരതീയ ജനതാ പാർട്ടി കേന്ദ്രത്തിൽ ഭരണമേറ്റുകൊണ്ടു സത്യപ്രതിജ്ഞ ചെയ്തത്. ആഭ്യന്തര മന്ത്രിയായ അഡ്വാനി കേരളത്തിന്റെ ഈ പുത്രന് അന്ത്യോപചാരം അർപ്പിക്കാനായി ഡൽഹിയിൽ നിന്നും പറന്നെത്തിയിരുന്നു. ജീവിതത്തിന്റെ നാനാ തുറകളിലുള്ള  സ്ത്രീ പുരുഷന്മാർ മതിലുകളുടെയും കെട്ടിടങ്ങളുടെയും മരങ്ങളുടെയും മുകളിൽ കയറി അന്ത്യയാത്ര കാണുന്നുണ്ടായിരുന്നു. അക്കൂടെ ദരിദരരും, സാധാരണക്കാരും കൃഷിക്കാരും തൊഴിലാളികളുമുണ്ടായിരുന്നു. വാഹനങ്ങൾ കറുത്ത കോടി വഹിച്ചിരുന്നു. എല്ലാവരും ബ്ളാക്ക് ബാഡ്ജ് ധരിച്ചിട്ടുണ്ടായിരുന്നു. അയൽസംസ്ഥാനമായ തമിഴ്നാട്ടിൽ നിന്നും നിലക്കാത്ത ജനപ്രവാഹം വന്നുകൊണ്ടിരുന്നു.

എകെജി സെന്ററിൽ കൊണ്ടുവന്ന ഭൗതിക ശരീരത്തിനു ചുറ്റുമായി ഭാര്യ 'ആര്യ അന്തർജ്ജനത്തിനൊപ്പം പെണ്മക്കളായ മാലതി ദാമോദരനും രാധാ ഗുപ്തനും ആൺമക്കൾ ശശിയും ഇ.എം. ശ്രീധരനുമുണ്ടായിരുന്നു. സി.പി.എം പതാകയിൽ മൃതശരീരം പൊതിഞ്ഞിരുന്നു. തോക്കുകൾ തലകീഴായി പിടിച്ചുകൊണ്ടു ആയുധധാരികളായ പോലീസുകാർ നെടുനീളെ വഴിയോരങ്ങളിലുണ്ടായിരുന്നു. കേരളാ മുഖ്യമന്ത്രി നായനാരും മന്ത്രിമാരും നേതാക്കന്മാരും സമൂഹത്തിന്റെ നാനാതുറകകളിലുമുള്ള  പ്രമുഖരും തങ്ങളുടെ നേതാവിന്റെ ഭൗതിക ശരീരം ദർശിച്ചുകൊണ്ടു ആദരാജ്ഞലികളും പുഷ്പ്പാർച്ചനകളും അർപ്പിച്ചിരുന്നു. ഇത്രമാത്രം ജനങ്ങൾ കൂടിയ ഒരു ചരിത്രം കേരളത്തിൽ ഉണ്ടായിട്ടില്ലായിരുന്നു.  ഉച്ചവെയിലത്തും തങ്ങളുടെ നേതാവിന്റെ അന്ത്യകർമ്മങ്ങൾ വീക്ഷിക്കാനും വിലാപയാത്രകളിൽ പങ്കുകൊള്ളാനും പട്ടണം നിറയെ ജനങ്ങൾ കാത്തു നിൽക്കുന്നുണ്ടായിരുന്നു. അക്കൂടെ തൊഴിലാളികളും തൂപ്പുകാരും സമൂഹത്തിലെ താഴെക്കിടയിലുള്ള എല്ലാ വിഭാഗക്കാരുമുണ്ടായിരുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ദേശീയ നേതാക്കളായ പ്രകാശ് കരാട്ടെ, ജനറൽ സെക്രട്ടറി ഹർകിഷൻ സിങ്, മുതൽപേരും പോളിറ്റ് ബ്യുറോ അംഗങ്ങളും സന്നിഹിതരായിരുന്നു. തമിഴ് നാട് ഗവർണ്ണർ ഫാത്തിമ ബീവി, സ്റ്റേറ്റ് നേതാക്കളായ എ.കെ. ആന്റണി, എന്നിവരും റീത്തുകൾ സമർപ്പിച്ചു. ഇന്ത്യൻ പ്രധാന മന്ത്രിക്കുവേണ്ടിയും റീത്തുകൾ സമർപ്പിച്ചിരുന്നു.

ഇ.എം.എസിന്റെ സഹകാരി കേരളാ മുഖ്യമന്ത്രിയായിരുന്ന  നായനാർ പ്രസംഗിച്ചത്! വിറയ്ക്കുന്ന അധരങ്ങളോടെയും കണ്ണുനീർ വാർത്തുകൊണ്ടുമായിരുന്നു.  നായനാർ പറഞ്ഞു, "ഇ.എം.എസ് സത്യസന്ധനായ ഒരു രാഷ്ട്രീയ തന്ത്രജ്ഞനും നിഷ്കളങ്ക ഹൃദയത്തിന്റെ ഉടമയുമായിരുന്നു. ആരുടേയും മനസ് വേദനിപ്പിക്കാൻ ഇഷ്ടപ്പെട്ടിരുന്നില്ല. തെറ്റുകൾ അദ്ദേഹം സമ്മതിക്കുമായിരുന്നു. ഭൂസ്വത്തുക്കൾ ധാരാളമുണ്ടായിരുന്ന ഒരു ബ്രാഹ്മണ കുടുംബത്തിൽ ജനിച്ചെങ്കിലും സർവ്വതും പാർട്ടിക്കായി സമർപ്പിച്ചു. വേദങ്ങൾ ഹൃദ്യസ്ഥമാക്കിയിരുന്നെങ്കിലും അദ്ദേഹത്തെ നയിച്ചിരുന്നത് മാർക്സിസ്റ്റ് ലെനിനിസ്റ്റ് തത്ത്വങ്ങളായിരുന്നു. മാർക്സിന്റെ  തത്ത്വചിന്തകളിൽക്കൂടി മനുഷ്യത്വമെന്തെന്നു അദ്ദേഹം പഠിപ്പിച്ചിരുന്നു. അദ്ധ്വാനിക്കുന്ന ജനവിഭാഗത്തിന്റെ ഹൃദയ തുടിപ്പുകൾ സ്പർശിച്ചറിഞ്ഞുകൊണ്ട് അവർക്കു വേണ്ടി പ്രവർത്തിച്ചു. അദ്ദേഹത്തെപ്പോലെ നിസ്വാർത്ഥനായ  മറ്റൊരു നേതാവിനെ തനിക്കറിയില്ല. "

അഡ്വാനി പറഞ്ഞു, "ഞങ്ങൾ തമ്മിൽ ആശയപരമായി വ്യത്യസ്തരായിരുന്നെങ്കിലും നമ്പൂതിരിപ്പാടിനെ ലോകം ഒരു ആദർശ പുരുഷനായി ആദരിച്ചിരുന്നു. ആശയങ്ങളെ കാത്തു സൂക്ഷിക്കാൻ സ്വന്തം ജീവിതം തന്നെ അടിയറ വെച്ചിരുന്നു. നമ്പൂതിരിപ്പാട് സ്വാതന്ത്ര്യ സമരത്തിനായി പ്രവർത്തിക്കുകയും ജയിൽ വാസം അനുഭവിക്കുകയും ചെയ്തു. ചരിത്രം അതിനു സാക്ഷിയുമാണ്. രാഷ്ട്രം അദ്ദേഹത്തോട് എന്നും കടപ്പെട്ടുമിരിക്കുന്നു. മഹാത്മാ ഗാന്ധിയുടെയും സർദാർ പട്ടേലിന്റെയും ആശയങ്ങളുമായി അദ്ദേഹത്തിനു യോജിക്കാൻ സാധിക്കില്ലായിരുന്നെങ്കിലും സ്വാതന്ത്ര്യ സമരപോരാട്ടത്തിൽ അവരുമായുള്ള ആശയ വൈരുദ്ധ്യങ്ങളിൽ പോലും ഒന്നായി പ്രവർത്തിക്കാനും സാധിച്ചു."

ഇന്നുള്ള കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിനും കമ്മ്യുണിസത്തിനും രൂപവും ഭാവവും നൽകിയത് ഇ.എം.എസ് ന്റെ വിശ്രമമില്ലാത്ത പരിശ്രമങ്ങളിൽക്കൂടിയും ആശയ പുഷ്ടിയോടെയും  വൈരുദ്ധ്യ ചിന്തകളിൽക്കൂടിയുമായിരുന്നു. അദ്ദേഹത്തിൻറെ എഴുത്തുകളും വിചാരങ്ങളും തലമുറകളായി കമ്മ്യുണിസ്റ്റുകാരെ സ്വാധീനിച്ചുകൊണ്ടിരിക്കുന്നു. 'ഇ.എം.എസിനെപ്പറ്റി നാം പുസ്തകങ്ങളിൽ വായിച്ചിട്ടുണ്ട്. അദ്ദേഹം പറഞ്ഞത് ശ്രദ്ധിച്ചിട്ടുണ്ട്. അദ്ദേഹത്തിനെതിരെ വഴക്കടിച്ചിട്ടുണ്ട്. പ്രതിക്ഷേധ റാലികൾ സംഘടിപ്പിച്ചിട്ടുണ്ട്. ഇ.എം.എസിനൊപ്പവും എതിരായും നിന്നു. എങ്കിലും ആ മഹാനെ ചരിത്രത്തിൽ ഒരിക്കലും ആർക്കും തഴയാൻ കഴിയില്ല.'  ജന്മിയായി ജീവിച്ചു വളർന്ന അദ്ദേഹത്തിനു മരിക്കുമ്പോൾ സ്മാരകമായി നിലകൊണ്ടത് തിരുവനന്തപുരത്തുള്ള വാടകയ്ക്ക് താമസിച്ചിരുന്ന ഒരു അപ്പാർട്ട്മെന്റും ഒരു ഷെൽഫ് നിറച്ചു പുസ്തകങ്ങളും നീല കുഷ്യനുള്ള ഒരു കസേരയും കാലുകൾ നീട്ടി വെക്കാൻ ഒരു ടീപ്പോയും രാത്രിയുടെ വെളിച്ചത്തിൽ വായിക്കാൻ ഒരു വിളക്കും കേൾക്കാൻ ഹിയറിങ് എയ്‌ഡും ഒരു സൈഡിൽ പുസ്തകങ്ങളും മാഗസിനുകളും മാത്രമായിരുന്നു.  അതായിരുന്നു ഒരു ആയുഷ്‌ക്കാലത്തെ അദ്ദേഹത്തിൻറെ രാഷ്ട്രീയ സമ്പാദ്യവും.

--------------------------------------------------------

E.M.S.  Indira Gandhi, and Governor VenkataVishwanathan





First EMS Ministry 



EMS,AKG



Morarji, EMS





No comments:

Post a Comment

കൊറോണ: പ്രസിഡന്റ് ട്രംപിനെ കുറ്റപ്പെടുത്തുന്നത് ശരിയോ?

ജോസഫ് പടന്നമാക്കൽ കൊറോണ നമ്മുടെയെല്ലാം നിത്യ ജീവിതത്തിൽ ഭയം ജ്വലിപ്പിക്കുന്ന ഒരു മാരക രോഗമായി ലോകമെമ്പാടും അറിയപ്പെട്ടു കഴിഞ്ഞു. കാട്ടുത...