Saturday, May 13, 2017

ട്രംപ് കെയർ അവബോധനവും ഖണ്ഡനങ്ങളും





ജോസഫ് പടന്നമാക്കൽ

ഡൊണാൾഡ് ട്രംപ് പ്രസിഡണ്ടായി മത്സരിക്കാൻ തീരുമാനിച്ച നിമിഷങ്ങൾമുതൽ അഫോർഡബിൾ കെയർ ആക്ട് (A.C.A) അഥവാ  ഒബാമ കെയറിനെ നിശിതമായി വിമർശിക്കുന്നുണ്ടായിരുന്നു. ഒബാമ കെയറിനെ ഇല്ലാതാക്കി പകരം പരിഷ്‌ക്കരിച്ച ആരോഗ്യ സുരക്ഷാ പദ്ധതി (Health Care)നടാപ്പാക്കണമെന്നുള്ളത് ട്രംപിന്റെ വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു. അതിനുള്ള നീക്കങ്ങളുടെ ഭാഗമായി അമേരിക്കൻ റിപ്പബ്ലിക്കൻ കമ്മിറ്റി ഒബാമ കെയർ റദ്ദു ചെയ്തുകൊണ്ടുള്ള ഹെൽത്ത് കെയർ ബിൽ പാസാക്കുകയും ചെയ്തു. ഇനി നിയമമാകാൻ സെനറ്റിന്റെ തീരുമാനവുമുണ്ടാകണം. സെനറ്റിലും വോട്ടിട്ടു വിജയിച്ചാൽ പ്രസിഡണ്ടിന്റെ ഒപ്പോടുകൂടി പുതിയ ബിൽ പ്രാബല്യത്തിലാവുകയും ചെയ്യും.

ട്രംപിന്റെ ഹെൽത്ത് ഇൻഷുറൻസ് ബില്ലിലുള്ള വസ്തുതകളെന്തെല്ലാമെന്നും അതിനോടനുബന്ധിച്ചുള്ള ചർച്ചാ വിഷയങ്ങളും ദേശീയ നിലവാരത്തിൽ നിത്യ വാർത്തകളാണ്. ഒബാമ കെയർ നിർത്തൽ ചെയ്യുകയും പകരം ട്രംപ് കെയർ നടപ്പാക്കുകയുമാണ് ബില്ലിലെ പ്രധാന ലക്ഷ്യം. അമേരിക്കയെ വീണ്ടും സമ്പന്നമാക്കുമെന്നുള്ള പ്രതിജ്ഞയോടുകൂടിയ മാറ്റങ്ങൾക്കായി  ഡൊണാൾഡ് ട്രംപ് രണ്ടു മാർഗങ്ങളാണ് നിർദ്ദേശിച്ചിരിക്കുന്നത്. ആദ്യത്തേത് ഒബാമ കെയർ നിർത്തൽ ചെയ്യുക; പകരം പുതിയ പരിഷ്കൃത നയങ്ങളോടെ മറ്റൊരു ഹെൽത്ത് ഇൻഷുറൻസ് തുടങ്ങുക. രണ്ടാമത് മെഡിക്കെയിഡു വിപുലീകരണത്തിനായി അനുവദിക്കുന്ന ഗ്രാന്റ് നിശ്ചിതമായ ഒരു തുകയിൽ ക്ലിപ്തപ്പെടുത്താനും   പരിഗണിക്കുന്നു.

ഒബാമ കെയറും ട്രംപ് കെയറും തമ്മിൽ സാമ്യപ്പെടുത്തുമ്പോൾ ഹെൽത്ത് കെയറിന്റെ നിയമ വശങ്ങളിലുള്ള പല ഘടകങ്ങളും പരിഗണനയിൽ എടുക്കേണ്ടതായി വരുന്നു. ടാക്സ് നിയമങ്ങളും നിലവിലുള്ള സർക്കാർ പ്രോഗ്രാമുകളും, സാമ്പത്തിക സ്ഥിതിഗതികളും, കുടിയേറ്റ നിയമങ്ങളും പഠിക്കേണ്ടതായുണ്ട്. എന്തെല്ലാം ഗുണ ദോഷങ്ങൾ ഉണ്ടെങ്കിലും അതിന്റെ പ്രത്യാഘാതങ്ങൾ ജനങ്ങളിൽ ചെറിയ പ്രകോപനം മുതൽ വലിയ കോളിളക്കങ്ങൾ വരെ സൃഷ്ടിക്കാൻ കാരണമാകുന്നു. ഇത്തരുണത്തിൽ ട്രംപ് കെയറും ഒബാമ കെയറും പരസ്പരം ബന്ധിച്ചു വിലയിരുത്തേണ്ടിയിരിക്കുന്നു.  ട്രംപ് കെയർ പദ്ധതി, ഹെൽത്ത് ഇൻഷുറൻസ് എടുക്കുന്നവരുടെ കഴിവിനനുസരിച്ച് തയ്യാറാക്കിയതെന്നും  താഴ്ന്ന വരുമാനക്കാർക്കും പ്രീമിയം താങ്ങാനാവുമെന്നും ഒബാമ കെയറിനേക്കാളും മെച്ചമെന്നും ട്രംപിനെ പിന്താങ്ങുന്നവർ കരുതുന്നു.

മുൻ പ്രസിഡന്റ് ഒബാമ  ഹെൽത്ത് കെയർ  പരിഷ്‌ക്കരിക്കാനുള്ള പദ്ധതികൾക്ക് ആറുകൊല്ലം മുമ്പ് തുടക്കമിട്ടു. അത് ദേശീയ ആരോഗ്യ സുരക്ഷക്കായും അമേരിക്കയിലെ 44 മില്യൺ കൂടുതൽ ജനങ്ങൾക്ക് കഴിവുകളനുസരിച്ചു ചെലവ് വഹിക്കാനുമായിരുന്നു. ഒബാമ കെയറിൽ മാറ്റങ്ങളൊന്നും ഉണ്ടായിരുന്നില്ലെങ്കിലും ജനങ്ങൾക്കാവശ്യമുള്ള ആരോഗ്യപരമായ പ്രശ്നങ്ങളെ സംബന്ധിച്ചുള്ള താൽപ്പര്യങ്ങൾ അതിൽ ഉൾക്കൊള്ളിച്ചിട്ടുണ്ടായിരുന്നു. പ്രൈവറ്റ് ഇൻഷുറൻസ് വാങ്ങിക്കാനും, തൊഴിലുടമ നൽകുന്ന ഇൻഷുറൻസും ഗവണ്മെന്റ് പദ്ധതികളായ സ്റ്റേറ്റ് ഹെൽത്ത് ഇൻഷുറൻസും മെഡിക്കെയറും മെഡിക്കെയിഡും  വാങ്ങിക്കാനുള്ള അവകാശവും ഒബാമ കെയറിലുണ്ടായിരുന്നു.

ഒബാമ കെയറിൽ! ഹെൽത്ത് ഇൻഷുറൻസു വാങ്ങാൻ കഴിവില്ലാത്ത താഴ്ന്ന വരുമാനക്കാർക്ക് ടാക്സ് സബ്‌സിഡി ലഭിച്ചിരുന്നു. എങ്കിലും പോരായ്മകൾ ധാരാളം കാണാം. ഹോസ്പിറ്റൽ അല്ലെങ്കിൽ ഡോക്ടറുടെ ബില്ലുകൾ വരുമ്പോൾ ആദ്യം ഭീമമായ തുക (High deductible) സ്വന്തം പോക്കറ്റിൽനിന്ന് നൽകണം. കോ-പേയ്മെന്റ് കൊടുത്തശേഷം ബില്ലിലുള്ള ബാക്കി തുക ഇൻഷുറൻസ് നൽകും. ഗുരുതരമായ രോഗമുണ്ടെങ്കിൽ മാത്രം ഹെൽത്ത് ഇൻഷുറൻസുകൊണ്ടു പ്രയോജനം ലഭിച്ചേക്കാം. വിലകൂടിയ മരുന്നുകൾ പലപ്പോഴും ഇൻഷുറൻസ് കവർ ചെയ്യാറില്ല. സാധാരണക്കാർക്ക് താങ്ങാൻ പാടില്ലാത്ത പ്രീമിയവും ഭീമമായ ഡിഡക്ടബളും (deductable) മരുന്നുകളുടെ അമിതവിലയും ഉപഭോക്ത്താക്കളുടെ പരാതികളായിരുന്നു. പ്രീമിയം അടയ്ക്കുന്ന ഭൂരിഭാഗം പേരും ഒബാമയുടെ ഹെൽത്ത് ഇൻഷുറൻസ് പ്രയോജനപ്പെടുത്തിയിരുന്നില്ല.

ട്രംപ് കെയർ പ്രകാരം മാർക്കറ്റിൽ നിന്നും ഉപഭോക്താക്കൾക്ക് മെഡിക്കൽ ഇൻഷുറൻസ് വാങ്ങിക്കാൻ സാധിക്കും. അങ്ങനെ വാങ്ങുന്ന ഹെൽത്ത് ഇൻഷുറൻസിന്റെ പ്രീമയത്തിന് നികുതിയിളവ് (TaxCredt) നൽകും. നികുതിയിളവുകൾ (TaxCredt) നികുതി ദായകന്റെ വരുമാനമനുസരിച്ചല്ല മറിച്ച് പ്രായമനുസരിച്ചായിരിക്കും നിശ്ചയിക്കുന്നത്. മുപ്പതു വയസുകാർക്കു രണ്ടായിരം ഡോളറും അറുപതു വയസുകാർക്ക് നാലായിരം ഡോളറും വരെ നികുതിയിളവ് (TAX Credit) പ്രതീക്ഷിക്കാം. ധനിക സമൂഹത്തിനു നികുതിയിളവുകൾ നൽകാനുള്ള വ്യവസ്ഥ ട്രംപ് കെയറിൽ ഉണ്ടോയെന്ന് വ്യക്തമല്ല. ഒബാമ കെയറിൽ ഐ.ആർ.എസിനു (IRS)ഇൻകം ടാക്സ് (IncomTax)ഫയൽ ചെയ്യുമ്പോൾ മൊത്തം വരുമാനത്തിന്റെ പത്തു ശതമാനത്തിൽ കൂടുതലായി വരുന്ന മെഡിക്കൽ ചെലവുകളും ഹെൽത്ത് പ്രീമിയവും ഐറ്റമുകളായി 'ഷെഡ്യൂൾ എ' യിൽ ഉൾപ്പെടുത്തിയാൽ നികുതിയിളവ് നേടുമായിരുന്നു. 'ഷെഡ്യൂൾ എ' പൂരിപ്പിക്കാനുള്ള ആവശ്യകത സാധാരണ വീടും ബിസിനസുമുള്ള ഉയർന്ന വരുമാനക്കാർക്കെ സാധിക്കുള്ളൂ.

ട്രംപ് പ്ലാനിലുള്ള  ഹെൽത്ത് സേവിങ്ങ് അക്കൗണ്ടും (HSA) നിലവിലുള്ള ഒബാമ നിയമം പോലെ തന്നെയാണ്. ട്രംപ് കെയറിൽ ഒബാമ കെയറിനേക്കാൾ ഇരട്ടി പണം നികുതിയിളവുകളായി  അക്കൗണ്ടിൽ നിക്ഷേപിക്കാൻ സാധിക്കും. നിക്ഷേപിച്ച തുക ആരോഗ്യപരിപാലനത്തിനായി ഉപയോഗിക്കുന്നുവെങ്കിൽ നികുതി കൊടുക്കേണ്ടതില്ല. നിക്ഷേപിക്കുന്ന തുകകൾ അവകാശികൾക്ക് കൈമാറാനും സാധിക്കും. അങ്ങനെ മാർക്കറ്റിൽ നിന്നും ഹെൽത്ത് ഇൻഷുറൻസ് മേടിക്കാൻ പൗരജനങ്ങളെ കഴിവുള്ളവരാക്കുന്നു.

നിർബന്ധമായി ഓരോ പൗരനും ഒബാമ കെയറനുസരിച്ച് ഹെൽത്ത് ഇൻഷുറൻസ് എടുക്കണമെന്നായിരുന്നു നിയമം. അല്ലാത്ത പക്ഷം പിഴ (Penalty) അടക്കേണ്ടി വരും. ട്രംപിന്റെ പദ്ധതി പ്രകാരം അങ്ങനെയൊരു നിബന്ധനയിൽ ആരും ഹെൽത്ത് ഇൻഷുറൻസ് എടുക്കേണ്ടതില്ല. അതുമൂലം മില്യൺ കണക്കിന് ജനങ്ങളുടെ ഇൻഷുറൻസ് നഷ്ടപ്പെടും. മാർക്കറ്റിൽ സ്വന്തം പോക്കറ്റിൽനിന്ന് പണം ചെലവാക്കി ഹെൽത്ത് ഇൻഷുറൻസ് കരസ്ഥമാക്കാൻ ഭൂരിഭാഗവും തയ്യാറാവുകയില്ല.  ഒരു സ്ഥാപനത്തിൽ അമ്പതു പേരിൽ  കൂടുതൽ തൊഴിൽ ചെയ്യുന്നവരുണ്ടെങ്കിൽ ഹെൽത്ത് ഇൻഷുറൻസ്  ആനുകൂല്യങ്ങൾ!  ജോലിക്കാർക്ക് നല്കണമെന്നുള്ളതാണ് നിലവിലുള്ള നിയമം. തൊഴിലുടമകൾ തൊഴിൽചെയ്യുന്നവർക്ക് അത്തരം വ്യക്തിഗത ഇൻഷുറൻസ് നല്കണമെന്നുള്ള നിയമം ട്രംപ് കെയർ അസാധുവാക്കുന്നു.

ഒബാമ കെയറിലുള്ള നിർബന്ധിത ഹെൽത്ത് ഇൻഷുറൻസിന്റെ അഭാവത്തിൽ ഇൻഷുറൻസ് ഉള്ളവരുടെ എണ്ണം കുറയുമെന്ന വസ്തുത റിപ്പബ്ലിക്കൻ പാർട്ടിയും അംഗീകരിച്ചിട്ടുണ്ട്. ബഡ്ജറ്റ് നിർവാഹക സമിതിയും വൈറ്റ് ഹൌസ് മാനേജമെന്റും താഴ്ന്ന വരുമാനക്കാർക്കു നിശ്ചയിച്ചിരിക്കുന്ന നികുതിയിളവ് (TaxCredit) അവർക്ക് സഹായമായിരിക്കില്ലെന്നും കരുതുന്നു. ട്രംപ്  കെയറുകൊണ്ട് എത്ര പേർക്ക് ഗുണം ലഭിക്കുമെന്നും അല്ലെങ്കിൽ എത്രപേർക്ക് ദോഷം ഭവിക്കുമെന്നും വ്യക്തമായ  ഒരു കണക്ക് നൽകാൻ സാധിക്കില്ല.

റിപ്പബ്ലിക്കൻ പാർട്ടിയിലെയും  ഡെമോക്രറ്റിക്ക് പാർട്ടിയിലെയും അംഗങ്ങളിൽ ട്രംപ് കെയറിനെപ്പറ്റിയുള്ള വാദവിവാദങ്ങൾ ചൂടുപിടിച്ചു തന്നെ നടക്കുന്നു. ആയിരം പേജുകളിൽപ്പരം നിയമ കോഡുകളുള്ള ഒബാമ കെയർ വളരെയധികം സങ്കീർണ്ണമായുള്ളതാണ്. വ്യക്തികൾക്ക്‌ ഹെൽത്ത് ഇൻഷുറൻസ് നിർബന്ധിതമായും ഉണ്ടായിരിക്കണമെന്ന് ട്രംപിന്റെ ആദ്യത്തെ തീരുമാനത്തിലുണ്ടായിരുന്നു. എന്നാൽ അടുത്ത കാലത്തെ തീരുമാനത്തിൽ ഒബാമ കെയറിനെ പൂർണ്ണമായും റദ്ദാക്കുന്ന തീരുമാനം കൈകൊണ്ടു. ആരും നിർബന്ധമായി ഹെൽത്ത്‌ ഇൻഷുറൻസ് എടുക്കേണ്ടന്നു ട്രംപ് കെയറിൽ ഉൾപ്പെടുത്തുകയും ചെയ്തു.

ഒബാമ കെയർ മൂലം താഴ്ന്ന വരുമാനക്കാരായ ഡിഷ്‌വാഷർ, കാഷ്യർ, സ്റ്റോർ കീപ്പർ മുതൽ തൊഴിൽ ചെയ്യുന്നവർക്കും ഹെൽത്ത് ഇൻഷുറൻസ് ലഭിച്ചിരുന്നു. ന്യൂയോർക് ടൈംസ് നടത്തിയ ഒരു സർവേയിൽ കഴിഞ്ഞ ഒരു വർഷംകൊണ്ട് ഹെൽത്ത് ഇൻഷുറൻസുള്ളവരുടെ എണ്ണം ക്രമാതീതമായി പതിന്മടങ്ങ് വർദ്ധിച്ചിരിക്കുന്നതായി കാണാം. ലാറ്റിനോ, കറുത്ത വർഗക്കാർ, മെക്സിക്കൻസ്, പോർട്ടറിക്കൻസ് എന്നിവരിൽ മൂന്നിലൊന്നു ജനങ്ങളും പുതിയതായി ഒബാമ കെയറനുസരിച്ച് ഹെൽത്ത് ഇൻഷുറൻസ് വാങ്ങിയിരുന്നു.

ട്രംപ് പദ്ധതിയിൽ  തുടർച്ചയായി 63 ദിവസങ്ങളിൽ കൂടുതൽ  ഹെൽത്ത് ഇൻഷുറൻസില്ലെങ്കിൽ മുപ്പതു ശതമാനം അധികം പ്രീമിയം കൊടുക്കേണ്ടിയും വരും. മുൻകാല പ്രാബല്യമുള്ള  ഹെൽത്ത് ഇൻഷുറൻസില്ലാത്തവർ അധിക പ്രീമിയം നൽകേണ്ടി വരുന്നത് താഴ്ന്ന വരുമാനക്കാർക്ക്  സാമ്പത്തിക പ്രശ്നങ്ങളുണ്ടാക്കുന്നു. 85 ശതമാനം ക്യാൻസർ ബാധിതരായവർ ജോലി നിർത്തിയവരാണ്. അവരിൽ ഭൂരിഭാഗവും ഏറെ നാളുകളായി ഹെൽത്ത് പോളിസി എടുത്തവരായിരുന്നില്ല. കോബ്രായോ പ്രൈവറ്റ് ഹെൽത്ത് ഇൻഷുറൻസോ മേടിക്കാൻ കഴിവുള്ളവരുമായിരുന്നില്ല. ചെറുകിട കമ്പനികളിൽ ജോലിചെയ്തിരുന്നവർക്കു സ്വന്തമായി ഇൻഷുറൻസുണ്ടായിരിക്കില്ല. ദൗർഭാഗ്യവശാൽ ജോലി നഷ്ടപ്പെട്ടാൽ മറ്റൊരു ജോലി ലഭിക്കുന്നവരെ അയാൾക്കും അയാളെ ആശ്രയിച്ചു ജീവിക്കുന്ന ഭാര്യക്കും മക്കൾക്കും ഇൻഷുറൻസ് ഉണ്ടായിരിക്കില്ല. അഥവാ മറ്റൊരു ജോലി കിട്ടിയാൽ തന്നെ പുതിയ കമ്പനിയിൽ ഹെൽത്ത് ഇൻഷുറൻസിനു യോഗ്യനാകാൻ പിന്നെയും മൂന്നു മാസം തൊട്ടു ആറു മാസംവരെ കാത്തിരിക്കണം. കുടുംബത്തിൽ ആർക്കെങ്കിലും ഗുരുതരമായ രോഗമുണ്ടെങ്കിൽ യാതൊരു മെഡിക്കൽ ആനുകൂല്യങ്ങളുമില്ലാതെ ജീവിതം തള്ളിയും നീക്കണം.

ഹെൽത്ത് ഇൻഷുറൻസ് പ്രീമിയം എത്രയെന്ന് നിശ്ചയിക്കാനുള്ള അവകാശം ഇൻഷുറൻസ് കമ്പനികൾക്കായിരിക്കും. കവറേജ് അനുസരിച്ച് പ്രീമിയം കൂടുകയോ കുറയുകയോ ചെയ്യാം. ഒബാമ പദ്ധതി പ്രകാരം പ്രായമായവർ പ്രീമിയം ചെറുപ്പക്കാരായവരെക്കാൾ മൂന്നിരട്ടി കൊടുത്തിരുന്നു. അത് ട്രംപിന്റെ പദ്ധതിയിൽ   പ്രായമായവർക്കുള്ള   പ്രീമിയം അഞ്ചിരട്ടിയായിരിക്കും. അറുപതിനും അറുപത്തിനാലു വയസിനുമിടയിലുള്ളവരുടെ പ്രീമിയം ഇരുപത്തിരണ്ടു ശതമാനം കൂടാം. അമ്പത് വയസുള്ളവർക്ക് പ്രീമിയം പതിമൂന്നു ശതമാനം വർദ്ധിക്കാം.

സ്റ്റേറ്റ് സർക്കാരുകൾക്കു മെഡിക്കെയിഡ് ചെലവുകൾക്കായുള്ള ഫണ്ടുകൾ ഫെഡറലിൽനിന്നും ഗ്രാന്റായി ലഭിച്ചിരുന്നു. ഫിഫ്റ്റി-ഫിഫ്‌റ്റിയെന്ന അടിസ്ഥാനത്തിൽ സ്റ്റേറ്റ് സർക്കാർ ഒരു ഡോളർ ചെലവാക്കിയാൽ തുല്യ തുക ഫെഡറലും വഹിക്കുമായിരുന്നു. എന്നാൽ ട്രംപ് കെയർ പദ്ധതി സ്റ്റേറ്റിനുള്ള മെഡിക്കെയർ ഗ്രാന്റ് നിശ്ചിതമായ ഒരു തുകയിൽ ക്ലിപ്‌തതപ്പെടുത്തും. മെഡിക്കെയിഡ് സേവനങ്ങൾക്കായി ചെലവുകൾ വർദ്ധിച്ചാലും ഫെഡറലിൽ നിന്ന് പിന്നീട് ഗ്രാന്റ് ലഭിക്കില്ല. അതുമൂലം അംഗവൈകല്യം സംഭവിച്ചവർക്കും അതി ദാരിദ്ര്യമുള്ളവർക്കും ഹെൽത്ത് ഇൻഷുറൻസ് സ്റ്റേറ്റിന്റെ ഉത്തരവാദിത്വത്തിൽ മാത്രം വരുകയോ കാലക്രമേണ ലഭിക്കാതെ പോവുകയോ   ചെയ്യാം. ദരിദ്ര രേഖയ്ക്കു താഴെയുള്ളവർക്ക് മെഡിക്കെയിഡ് ലഭിക്കാതെ വരും.  മാനസിക രോഗികളുടെയും ഡ്രഗ് ഉപയോഗിക്കൽ ശീലമാക്കിയവരുടെയും ക്ഷേമങ്ങൾക്കു തടസം വരാം. അമേരിക്കൻ പൗരത്വമില്ലാത്തവർക്കും സ്പോൺസർ ചെയ്തു വരുന്ന പുതിയ കുടിയേറ്റക്കാർക്കും മെഡിക്കെയിഡ് ലഭിക്കാതെ വരും.

മെഡിക്കെയിഡ് ഫണ്ട് ഫെഡറൽ സർക്കാർ വെട്ടിക്കുറയ്ക്കുന്ന പക്ഷം അത് നാലു മില്യൺ സ്ത്രീകൾക്കു ദുരിതങ്ങളുണ്ടാക്കും. ഗർഭച്ഛിദ്രം, ഗർഭ നിരോധനം, കാൻസർ സ്കാനിങ്ങ് എന്നിവകൾ സ്വന്തം ചെലവിൽ നടത്തേണ്ടി വരും. രോഗനിവാരണങ്ങൾക്കു പ്രതിവിധികൾ തേടാൻ സാധിക്കാതെ വരും. താഴ്ന്ന വരുമാനക്കാർക്ക് സൗജന്യമായി ഗർഭ നിരോധകങ്ങളും ഗുളികകളും നൽകി വരുന്നത് നിർത്തൽ ചെയ്യേണ്ടി വരും. അങ്ങനെ വന്നാൽ കൗമാരക്കാരുടെയിടയിൽ ആവശ്യമില്ലാത്ത ഗർഭ ധാരണത്തിനും ഇടയാകാം. അതൊരു സാമൂഹിക പ്രശ്നമായി മാറുകയും ചെയ്യും. കുടുംബാസൂത്രണ പദ്ധതികൾക്കും തടസം വരും. പ്രായപൂർത്തിയാകാത്തവരുടെ ഇടയിൽ കൂടുതൽ ഗർഭഛിന്ദ്രങ്ങൾക്കും കാരണമാകും. ഇഷ്ടപ്പെടാതെ അനേകം കൗമാര പ്രായത്തിലുള്ളവർ! ഗർഭിണികളാവുകയും ഭൂമിയിലേക്ക് അനവസരത്തിൽ കുഞ്ഞുങ്ങൾ ജനിക്കുകയും ചെയ്യും. ഹോസ്പിറ്റലുകൾക്കും പ്രശ്നങ്ങളുണ്ടാകാം. ഹെൽത്ത് ഇൻഷുറൻസില്ലാത്ത രോഗികൾ ബില്ലടയ്‌ക്കാൻ നിവൃത്തിയില്ലാത്തവരെങ്കിൽ ഹോസ്പിറ്റലുകൾക്ക് ഒബാമ കെയറിൽ നിന്നും ഫണ്ട് അനുവദിക്കുമായിരുന്നു. ട്രംപ് കെയർ അങ്ങനെയൊരു വാഗ്ദാനം നൽകുന്നില്ല.

നിലവിലുള്ള ഒബാമ കെയർ ഇല്ലാതാക്കി ട്രംപ് പദ്ധതി നടപ്പാക്കിയാൽ രാജ്യത്താകമാനം  മരണച്ചുഴികൾ സൃഷ്ടിക്കുമെന്നു പ്രമുഖരായ രാഷ്ട്രീയ നിരീക്ഷകർ കരുതുന്നു. ഹെൽത്ത് ഇൻഷുറൻസ് പ്രീമിയം വർദ്ധിപ്പിക്കുന്നതിനൊപ്പം ഗുരുതരമല്ലാത്ത രോഗമുള്ളവരും രോഗമില്ലാത്തവരോടൊപ്പം ഇൻഷുറൻസ് എടുക്കാതെ പദ്ധതികളിൽ നിന്ന് വിട്ടു നിൽക്കും. കാലക്രമേണ ആർക്കും ഹെൽത്ത് ഇൻഷുറൻസിനുള്ള ചെലവുകൾ വഹിക്കാൻ സാധിക്കാതെയും വരും. അങ്ങനെ വേണ്ടത്ര പരിചരണങ്ങൾ ലഭിക്കാതെ അനേകരുടെ മരണം പെട്ടെന്ന് സംഭവിക്കുകയും ചെയ്യും.

ട്രംപ് കെയർ പ്രോഗ്രാമിനു അടുത്ത പത്തു വർഷത്തേയ്ക്കുള്ള കണക്കനുസരിച്ച് ഒബാമ കെയറിനേക്കാളും അര ട്രില്യൻ ഡോളർ കൂടുതൽ ഫണ്ട് ആവശ്യമായി വരുന്നു. ഒബാമ കെയർ നിർത്തൽ ചെയ്യലും, പ്രീമിയത്തിൽ നികുതിയിളവും, സബ്‌സിഡി നിയമങ്ങളും, മെഡിക്കെയർ സേവിങ്ങും, സാമ്പത്തിക ഭാരം വർദ്ധിപ്പിക്കും. ഒപ്പം ഇരുപത്തി രണ്ടു മില്യൺ ജനങ്ങൾക്ക് ഹെൽത്ത് ഇൻഷുറൻസ് ഇല്ലാതെയാവും. ഹെൽത്ത് പ്രീമിയത്തിൽ നികുതിയിളവുകൾ അനുവദിക്കുന്നതുകൊണ്ട്  ഒരു മില്യൺ ജനങ്ങൾക്ക് പ്രയോജനപ്പെടും. ഇന്നുള്ള നികുതി നയങ്ങളും, സാമ്പത്തിക സ്ഥിതികളും, കുടിയേറ്റ നിയമങ്ങളും പരിഷ്‌ക്കരിക്കാൻ ട്രംപ് സർക്കാർ ശ്രമിക്കുന്നുമുണ്ട്. ഒബാമ കെയർ ഇല്ലായ്മ ചെയ്തുകൊണ്ട് ട്രംപ് പദ്ധതി നടപ്പാക്കുന്നതിനു തന്നെ 270 ബില്യൺ ഡോളർ ചെലവാകുമെന്നു കണക്കാക്കുന്നു. ഏകദേശം പത്തു വർഷം കൊണ്ട് 500 ബില്യൺ ഡോളർ സാമ്പത്തിക വളർച്ചയും പ്രതീക്ഷിക്കുന്നുണ്ട്. ഒബാമയുടെ മെഡിക്കെയർ, മെഡിക്കെയിഡു പദ്ധതികൾ തുടർന്നിരുന്നുവെങ്കിൽ ഇത്രയും സാമ്പത്തിക വളർച്ച ഉണ്ടാവുമായിരുന്നില്ല. മെഡിക്കെയിഡു വിപുലീകരിക്കാതെയും ഒബാമ കെയർ ഇല്ലാതാക്കുന്നതു മൂലവും സർക്കാർ 1.1 ട്രില്യൺ ഡോളർ മിച്ചം വരുത്തുന്നു.

മരുന്നുകൾ നിർമ്മിക്കുന്ന കമ്പനികളുമായി ഉടമ്പടികളുണ്ടാക്കി മരുന്നുകളുടെ വില കുറയ്ക്കാനുള്ള പദ്ധതികളും ട്രംപ് കെയർ ആസൂത്രണം ചെയ്യുന്നു. പുറം രാജ്യങ്ങളിൽ നിന്ന് വില കുറച്ചു മരുന്നു മേടിക്കാനുള്ള സംവിധാനങ്ങളും ആലോചിക്കുന്നുണ്ട്. മെഡിക്കെയിഡ് ഗ്രാന്റ് ബ്ലോക്ക് ചെയ്താലും താഴ്ന്ന വരുമാനക്കാർക്ക് മെഡിക്കെയിഡ് നൽകാൻ സ്റ്റേറ്റ് ഗവൺമെന്റുകൾ പ്രാപ്തരോയെന്നും ഫെഡറൽ സർക്കാർ പരിഗണിച്ചുകൊണ്ടിരിക്കും. നികുതിയിളവ് നൽകലും കുടിയേറ്റ നിയമം പരിഷ്‌ക്കരിക്കലും മൂലം കൂടുതൽ ജനങ്ങൾ ഹെൽത്ത് ഇൻഷുറൻസ് ലഭിക്കുന്നതിനു പ്രാപ്തരാകുമെന്നു ട്രംപ് ഭരണകൂടം വിശ്വസിക്കുന്നു.

മരുന്നുകൾ ഉത്ഭാദിപ്പിക്കുന്ന നിലവിലുള്ള വൻകിട കോർപ്പറേഷനുകൾ മരുന്നുകൾക്ക് അമിത വില ഈടാക്കിക്കൊണ്ട് കുത്തക വ്യാപാരം നടത്തുന്നു. മരുന്നുകൾക്കു അമിതവില കാരണം  സാധാരണക്കാർക്ക് താങ്ങാൻ കഴിവില്ലാത്ത സ്ഥിതിവിശേഷമാണുള്ളത്. ചെറിയ കമ്പനികളെയും മരുന്നുൽപ്പാദനത്തിനായി പ്രോത്സാഹിപ്പിക്കാനുള്ള പദ്ധതികളും ട്രംപ് പരിഗണിക്കുന്നു. ചെറിയ കമ്പനികൾ മാർക്കറ്റിൽ വിലകുറച്ചു ജനറിക്ക് (Generic) മരുന്നുകൾ ഇറക്കുമ്പോൾ മരുന്നുകളുടെ വില കുത്തനെ കുറയുമെന്നും കരുതുന്നു. ഹോസ്പിറ്റലുകളുടെയും ഡോക്ടർമാരുടെയും സേവനങ്ങൾക്കുള്ള പ്രതിഫലങ്ങളുടെ (Fee) ലിസ്റ്റു തയ്യാറാക്കാനും ആലോചിക്കുന്നു. അങ്ങനെയെങ്കിൽ കുറഞ്ഞ ചെലവുള്ള ഹോസ്പിറ്റലുകളുടെ സേവനവും ഡോക്ടർമാരുടെ സേവനവും രോഗികളെ ബോദ്ധ്യപ്പെടുത്താൻ സാധിക്കും. അമിത ഫീസ് ഈടാക്കുന്ന ഡോക്ടർമാരിൽ നിന്നും വേറിട്ട് രോഗികൾക്ക് ഇഷ്ടമുള്ള ഡോക്ടർമാരുടെ സേവനവും ലഭ്യമാകും. രോഗികൾക്ക് കുറഞ്ഞ ചെലവിൽ ഹോസ്പിറ്റലുകളുടെയും ഡോക്ടർമാരുടെയും സേവനവും ലഭിക്കും. സ്റ്റേറ്റുകളുടെ നിയന്ത്രണത്തിൽ ചുരുങ്ങിയ പ്രീമിയത്തിൽ ഹെൽത്ത് ഇൻഷുറൻസ് കൂടുതൽ കവറേജുകളോടുകൂടി നൽകാനും ട്രംപിന്റെ നിർദ്ദേശങ്ങളിലുണ്ട്. ഒബാമ അത്തരം നിർദ്ദേശം പരിഗണനയ്‌ക്കെടുത്തിരുന്നെങ്കിലും പ്രാബല്യത്തിൽ കൊണ്ടുവന്നില്ല.









No comments:

Post a Comment

കൊറോണ: പ്രസിഡന്റ് ട്രംപിനെ കുറ്റപ്പെടുത്തുന്നത് ശരിയോ?

ജോസഫ് പടന്നമാക്കൽ കൊറോണ നമ്മുടെയെല്ലാം നിത്യ ജീവിതത്തിൽ ഭയം ജ്വലിപ്പിക്കുന്ന ഒരു മാരക രോഗമായി ലോകമെമ്പാടും അറിയപ്പെട്ടു കഴിഞ്ഞു. കാട്ടുത...