Friday, November 24, 2017

താത്രിക്കുട്ടിയുടെ സ്മാർത്ത വിചാരവും സാമൂഹിക പ്രതികാരവും


ജോസഫ് പടന്നമാക്കൽ

നമ്പൂതിരി സമുദായത്തിലെ പുരുഷ മേധാവിത്വത്തിനെതിരെ പോരാടിയ ഒരു പെൺപുലിയായി  കുരിയേടെത്തു താത്രിക്കുട്ടിയെ അറിയപ്പെടുന്നു. അവളെ സാവിത്രിക്കുട്ടിയെന്നും വിളിച്ചിരുന്നു. അവൾ സുന്ദരിയും ധീരയുമായിരുന്നു. സവർണ്ണ മേധാവിത്വത്തിന്റെ ഭാഷയിൽ അവൾ 'വേശ്യ' അല്ലെങ്കിൽ 'സാധനമായി' അറിയപ്പെട്ടിരുന്നു. സ്ത്രീകൾക്കുമേലെയുള്ള ലൈംഗിക പീഡനത്തിനെതിരെ കേരളമണ്ണിൽ നിന്നും ആദ്യമായി ശബ്ദമുയർത്തിയ സ്ത്രീയും താത്രിക്കുട്ടിയായിരുന്നു. അതുമൂലം നമ്പൂതിരി സമുദായത്തിലെ പൊള്ളയായ പല ദുരാചാരങ്ങളും പൊതുജനങ്ങളുടെ ശ്രദ്ധയിൽപ്പെടുകയുണ്ടായി. സ്ത്രീകളെ വെറും ലൈംഗിക വസ്തുവായി കരുതിയിരുന്ന അക്കാലത്തെ പുരുഷന്മാർക്ക് താത്രിക്കുട്ടി ഒരു പേടിസ്വപ്നമായിരുന്നു. അന്നത്തെ സാമൂഹിക ചുറ്റുപാടുകളെ വിചിന്തനം ചെയ്യുകയാണെങ്കിൽ അവർ കാലത്തിന്റെ പരിവർത്തനത്തിനായി പോരാടിയ ഒരു ധീര വനിതയായി കാണേണ്ടി വരും.

താത്രിക്കുട്ടിയുടെ ജനനത്തീയതി കൃത്യമായി എന്നാണെന്ന് നിശ്ചയമില്ല. എന്നാൽ 'ഭ്രഷ്ട്ട്' കൽപ്പിച്ചത് 1905 ജൂലൈ പതിമൂന്നാം തിയതി ആയിരുന്നുവെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. വിവാഹം പതിമൂന്നാം വയസ്സിലെന്നും പ്രമാണികരിച്ചിരിക്കുന്നു.  താത്രിക്കുട്ടിയുടെ ജനനം 1870-1880 കാലങ്ങളിലെ ഏതെങ്കിലും വർഷത്തിലാകാം. അവൾ  ജനിച്ച ദിവസം കുട്ടിയുടെ പിതാവ് 'കല്പകശ്ശേരി അഷ്ടമൂർത്തി' എന്ന ഒരു ജ്യോത്സ്യനെ കാണുകയും ജനിച്ച കുഞ്ഞു തറവാട് നശിപ്പിക്കുമെന്ന് ജോത്സ്യൻ പ്രവചിക്കുകയുമുണ്ടായി. മൂന്നു വർഷത്തിനു ശേഷം മറ്റൊരു പെൺക്കുട്ടിയും ആ വീട്ടിലുണ്ടായി. അതിനുശേഷം താത്രിക്കുട്ടിക്ക് സ്വന്തം അമ്മയിൽ നിന്ന് പരിലാളന ഇല്ലാതാവുകയും ഇളയ കുട്ടിയ്ക്ക് അവർ കൂടുതൽ ശ്രദ്ധ കൊടുക്കുകയും ചെയ്തു. ജ്യോത്സ്യന്റെ പ്രവചനം മൂലം കുടുംബാംഗങ്ങളും കുട്ടിയെ വെറുക്കാൻ തുടങ്ങി.

ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭഘട്ടത്തിൽ കൽപ്പകശേരി ഇല്ലത്തു ജീവിച്ചിരുന്ന അവൾ അക്കാലത്തെ ഏറ്റവും സുന്ദരിയായിരുന്നു. സമൂഹം വേശ്യയാക്കിയ അവൾ പ്രതികാര ദാഹത്തോടെ അവളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പിട്ടിരുന്നവരെയെല്ലാം സ്മാർത്ത വിചാരണയ്ക്ക് വിധേയമാക്കി. താത്രിക്കുട്ടിയടക്കം അന്നത്തെ പ്രസിദ്ധരായ ഉന്നത കുല ജാതരെ 'ഭ്രഷ്ട്ട്' കൽപ്പിച്ചുകൊണ്ട് സമൂഹത്തിൽനിന്നും പുറത്താക്കിയത് കോളിളക്കം സൃഷ്ടിച്ച വാർത്തകളായിരുന്നു. അക്കാലത്ത് പാതിവ്രതയല്ലാത്ത സ്ത്രീകളെ സമുദായത്തിൽ നിന്ന് പുറത്താക്കുന്ന വ്യവസ്ഥിതിയെ 'ഭ്രഷ്ട്' എന്നും അതിനു തീരുമാനമെടുക്കുന്ന നമ്പൂതിരി കൂട്ടായ്മയെ 'സ്മാർത്തവിചാരം ' (പാതിവൃത വിചാരം) എന്നും പറഞ്ഞിരുന്നു.

ജന്മനാ  വളരെ കഴിവും ബുദ്ധിയുമുണ്ടായിരുന്ന താത്രിക്കുട്ടി സ്‌കൂളിൽ പഠിക്കാനും ആഗ്രഹിച്ചിരുന്നു. എന്നാൽ അക്കാലത്ത് യാഥാസ്ഥിതികരായ നമ്പൂതിരി കുടുംബങ്ങൾ പെൺക്കുട്ടികളെ വീടിനു പുറത്തു വിട്ടു പഠിപ്പിക്കാൻ അനുവദിച്ചിരുന്നില്ല. എഴുതാനും വായിക്കാനും അവളുടെ സഹോദരരിൽ നിന്നും പഠിച്ചു. കൂടാതെ കഥകളിയിലും സംഗീതത്തിലും അവൾ പ്രാവിണ്യം നേടിയിരുന്നു. 'അപ്പൻ നമ്പൂതിരി'യെന്നറിയപ്പെട്ടിരുന്ന 'ചെമ്മൺ തട്ട കുറിയേടത്ത് രാമൻ നമ്പൂതിരിയെ' താത്രിക്കുട്ടി പതിമൂന്നാം വയസ്സിൽ വിവാഹം ചെയ്തു. അപ്പൻ നമ്പൂതിരിക്ക് അപ്പോൾ താത്രിക്കുട്ടിയുടെ അപ്പന്റെയൊപ്പം പ്രായമുണ്ടായിരുന്നു. വിവാഹത്തിനുശേഷം കുറച്ചുകാലത്തേയ്ക്ക് താത്രിക്കുട്ടിയെപ്പറ്റി പുറം ലോകത്തിനു വലിയ അറിവുണ്ടായിരുന്നില്ല. നമ്പൂതിരീ അന്തർജനക്കുട്ടികളെ വിവാഹത്തിനുമുമ്പും വിവാഹശേഷവും അടച്ചു പൂട്ടി വളർത്തുകയെന്ന പാരമ്പര്യമായിരുന്നു അന്ന് നിലവിലുണ്ടായിരുന്നത്.

താത്രിക്കുട്ടിയെപ്പറ്റി രണ്ടുമൂന്നു സിനിമകളും പ്രസിദ്ധരായ എഴുത്തുകാരുടെ കൃതികളുമുണ്ട്.  ആലങ്കോട് ലീലാകൃഷ്‌ണൻ എഴുതിയ 'താത്രിക്കുട്ടിയുടെ സ്മാർത്ത വിചാരം', വി.ടി. നന്ദകുമാർ എഴുതിയ 'കുരിയേടത്തു താത്രി', ലളിതാംബിക അന്തർജ്ജനം എഴുതിയ "കാസറ്റ് മി ഔട്ട് ഇഫ് യു വിൽ" മാടമ്പ് കുഞ്ഞിക്കുട്ടൻ എഴുതിയ 'ഭ്രഷ്ട്ട്' എന്നീ ഗ്രന്ഥങ്ങൾ പ്രസിദ്ധങ്ങളാണ്. ഇവരിൽ മാടമ്പു കുഞ്ഞിക്കുട്ടന്റെ മുത്തച്ഛനായിരുന്നു, താത്രിക്കുട്ടിയെ അന്നു വിചാരണ നടത്തിയ സ്മാർത്തൻ. കൂടാതെ ലളിതാംബിക അന്തർജനത്തിന്റെ 'പ്രതികാര ദേവതയും' താത്രിക്കുട്ടിയുടെ വിചാരണ സംബന്ധിച്ച പ്രസിദ്ധികരണമാണ്.

യാത്രാ സൗകര്യങ്ങളും വാർത്താവിനിമയ മാർഗങ്ങളും പരിമിതമായിരുന്ന ഒരു കാലഘട്ടത്തിൽ    യാഥാസ്ഥിതിക കുടുംബത്തിലെ ഒരു കുഗ്രാമത്തിൽ വളർന്ന പെൺകുട്ടിയിൽനിന്നും ഇങ്ങനെയൊരു ചരിത്രം ഉണ്ടാവുകയെന്നത് തികച്ചും അവിശ്വസിനീയമായിരുന്നു. രണ്ടു ഗ്രാമങ്ങളുടെ ഇടയിലായ ഒരു നമ്പൂതിരി വീട്ടിലാണ് ഈ കഥ സംഭവിച്ചിരിക്കുന്നത്. ഗ്രാമങ്ങളെ വേർതിരിച്ചുകൊണ്ടുള്ള ഒരു ഇടറോഡുമുണ്ടായിരുന്നു. ഒരു വശത്തുള്ള റോഡ് പാലക്കാട് ജില്ലയിലുള്ള ഏഴുമങ്ങാട് ഗ്രാമവും മറ്റേ വശം തൃശൂരിൽ തലപ്പള്ളി താലൂക്ക്, ദേശമംഗലം പഞ്ചായത്തിൽ ഉൾപ്പെട്ടതുമായിരുന്നു. ചുറ്റും നെൽപ്പാടങ്ങൾ നിറഞ്ഞ സുന്ദരമായ ഒരു ഗ്രാമം. ഫല വൃക്ഷങ്ങൾ തഴച്ചു വളർന്നിരുന്ന ഭൂപ്രദേശമായിരുന്നു അവിടം. നാലമ്പലങ്ങളും ചുറ്റും ശുദ്ധ ജലങ്ങൾ നിറഞ്ഞ തടാകങ്ങളും ഉണ്ടായിരുന്നു. കൽപ്പകശേരി ഇല്ലമെന്നായിരുന്നു ആ നമ്പൂതിരി കുടുംബത്തെ അറിയപ്പെട്ടിരുന്നത്. കഥ നടക്കുന്ന കാലത്ത് അനേകം ഭൂവുടമകൾ ഉണ്ടായിരുന്ന കുടുംബമായിരുന്നു അത്. ആ സ്ഥലത്തിന് നാലഞ്ചേക്കർ വിസ്തൃതിയുമുണ്ടായിരുന്നു. ഒരു ധനിക കുടുംബത്തിന് വേണ്ട എല്ലാ സൗകര്യങ്ങളുമുണ്ടായിരുന്ന വീടായിരുന്നു അത്. ഈ നമ്പൂതിരി മന 'കാർത്തികേയ ദേവി അമ്പലത്തിനു' തൊട്ട് എതിർവശത്തായിരുന്നു സ്ഥിതിചെയ്തിരുന്നത്.

താത്രിക്കുട്ടിയുടെ ഭർത്താവിന് മറ്റു ഭാര്യമാരും ഉണ്ടായിരുന്നു. അയാൾക്ക് താത്രിക്കുട്ടിയെ ലൈംഗിക കാര്യങ്ങളിൽ തൃപ്തിപ്പെടുത്താൻ സാധിച്ചിരുന്നില്ല. വളരെ സുന്ദരിയായതുകൊണ്ടു ആർക്കും അവരെ സ്വന്തമാക്കാനും ചങ്ങാത്തം കൂടാനും മോഹങ്ങളുണ്ടായിരുന്നു. വിവാഹിതയായിരുന്നെങ്കിലും അവളുടെ മാദക സൗന്ദര്യത്തിനുമുമ്പിൽ പുരുഷലോകം മുഴുവൻ കീഴ്പ്പെട്ടിരുന്നു. അവളുമായി സമയം ചെലവഴിക്കാൻ ആരും താൽപ്പര്യപ്പെട്ടിരുന്നു. അതുപോലെ സൗകര്യപൂർവ്വം ഒരിക്കലെങ്കിലും ലൈംഗികതയിലും ഏർപ്പെട്ടിരുന്നു. ഭർത്താവറിയാതെ അവരുടെ സ്വകാര്യജീവിതത്തിനും ലൈംഗിക താല്പര്യത്തിനുമായി  സൗകര്യപ്രദമായ ഒരു വീടും വീടിനുള്ളിൽ ഒരു ഇഷ്ട തൊഴിയും അവർക്കുണ്ടായിരുന്നു. അക്കാലത്തെ ഏറ്റവും പ്രസിദ്ധരായ പുരുഷന്മാരുമായി ശയിക്കാനായിരുന്നു അവർക്കിഷ്ടം.

ഒരിക്കൽ ഒരു വൃദ്ധനായ മനുഷ്യൻ അവരെ സന്ദർശിച്ചു. താത്രിക്കുട്ടിയുമായി സംസാരിച്ചു കഴിഞ്ഞപ്പോൾ അയാൾക്ക് അവരെ സ്വന്തമാക്കണമെന്ന മോഹമുണ്ടായി. അവർ ധരിച്ചിരുന്ന മുഖം മൂടി അയാളൊന്നു മാറ്റി നോക്കിയപ്പോൾ ആ മനുഷ്യൻ ഞെട്ടിപ്പോയി. അത് അയാൾ വിവാഹം കഴിച്ചിരുന്ന താത്രിക്കുട്ടിയായിരുന്നു. അയാൾ ശബ്ദം വെച്ച് പുറത്തു ചാടിയപ്പോൾ അനേകം ജനം അവിടെ തടിച്ചു കൂടി. അവരുടെ ഭർത്താവ് അവർക്കുവേണ്ട അനുചിതമായ ശിക്ഷ നൽകാൻ തീരുമാനിച്ചു. താത്രിക്കുട്ടിയെ സ്മാർത്ത വിചാരം  ചെയ്യാനായുള്ള അപേക്ഷ അന്ന് ഭരിച്ചിരുന്ന രാജാവിൽ സമർപ്പിച്ചു. അവരുമായി ലൈംഗികതയിലേർപ്പെട്ട മൂന്നു നാല് ബ്രാഹ്മണരുടെ പേരും നൽകി.

താത്രിക്കുട്ടിയുടെ ചാരിത്ര ശുദ്ധിയെ ചോദ്യം ചെയ്തുകൊണ്ടു നമ്പൂതിരി സമുദായത്തിൽനിന്നും ഒരു സമ്മേളനം വിളിച്ചുകൂട്ടിയിരുന്നു. വിവാഹിതയായ അവർ പരപുരുഷ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിരുന്നുവെന്നായിരുന്നു അവരുടെ പേരിലുണ്ടായിരുന്ന ആരോപണം. പാതിവ്രത്യം തെറ്റിച്ച താത്രിക്കുട്ടിയും അവരുടെ 65 ജാരന്മാരും അടങ്ങിയ വിചാരണ കഥ അക്കാലങ്ങളിൽ രാജ്യം മുഴുവൻ കോളിളക്കം സൃഷ്ടിച്ചിരുന്നു. താത്രിക്കുട്ടിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിരുന്നവരിൽ ഭൂരിഭാഗവും സമൂഹത്തിൽ മാന്യന്മാരും പ്രസിദ്ധരായവരുമായിരുന്നു. ചെമ്മന്തിട്ട, പള്ളിമന, ഇരിഞ്ഞാലക്കുട എന്നിങ്ങനെ മൂന്നു സ്ഥലങ്ങളിലായി താത്രിക്കുട്ടിയുടെയും ജാരന്മാരുടെയും വിചാരണ നടന്നു. ഈ വിചാരണ കേരളം മാത്രമല്ല അടുത്തുള്ള സ്റ്റേറ്റുകളും ഇന്ത്യ മുഴുവനും ശ്രദ്ധേയമായി തീർന്നിരുന്നു. അന്നത്തെ നിലവിലുണ്ടായിരുന്ന മദ്രാസ് ഹൈക്കോടതി ഈ സ്മാർത്ത വിചാരം  നിയമ വിരുദ്ധമായി വിധിച്ചെങ്കിലും വിധി വരുന്നതിനു മുമ്പുതന്നെ വിചാരണയിലെ തീരുമാനങ്ങൾ നടപ്പാക്കി കഴിഞ്ഞിരുന്നു. അക്കാലങ്ങളിൽ നമ്പൂതിരി സമൂഹങ്ങളിലെ തീരുമാനങ്ങളെ ആർക്കും ചോദ്യം ചെയ്യാൻ സാധിക്കില്ലായിരുന്നു. സ്മാർത്ത വിചാരണയിൽ കുറ്റക്കാരായവർക്കെല്ലാം 'ഭ്രഷ്ട്' കൽപ്പിക്കുകയും ചെയ്തു.

വിചാരണ ചെയ്തിരുന്ന അഞ്ചംഗ കമ്മറ്റിയുടെ പ്രധാന സ്മാർത്തൻ 'ജെതവേദൻ തിരുമേനി' എന്ന ഒരു നമ്പൂതിരിയായിരുന്നു. ജെതവേദൻ തിരുമേനിയുടെ സഹോദരന്മാരും പീഡനക്കേസിലെ  പ്രതികളായിരുന്നു. അവർക്കും 'ഭ്രഷ്ട്ട്' കല്പിക്കുകയുണ്ടായി. അക്കാലങ്ങളിലെ  പ്രസിദ്ധരായിരുന്നവരെയാണ്, താത്രിക്കുട്ടി കുരുക്കിൽപ്പെടുത്തിയത്. അക്കൂടെ തിരുക്കൊച്ചി, മലബാർ പ്രദേശങ്ങളിലുള്ള പേരുകേട്ട പണ്ഡിതർ, സംഗീതജ്ഞർ, കഥകളി കലാകാരന്മാർ മുതലായവർ അവരോടൊപ്പം കിടക്ക പങ്കിട്ടവരായുണ്ടായിരുന്നു. കഥകളി കലാകാരന്മാരായിരുന്ന കാവുങ്കൽ ശങ്കര പണിക്കർ, കാറ്റാലത് മാധവൻ നായർ, പനങ്കാവിൽ നാരായണ നമ്പിയാർ, അച്യുത പൊതുവാൾ എന്നിവർ മാനക്കേടുകൊണ്ടു അവരുടെ തൊഴിൽ ഉപേക്ഷിച്ചുവെന്നും പറയപ്പെടുന്നു. അവർ ആ പ്രദേശത്തുനിന്നും ദൂരെയെവിടെയോ നാടുവിട്ടു പോവുകയും ചെയ്തു.

ഒരു നമ്പൂതിരി സ്ത്രീ പരപുരുഷനുമായി ലൈംഗിക ബന്ധം നടത്തി പിടിക്കപ്പെട്ടാൽ അവർ പിന്നീട് സ്മാർത്ത വിചാരണ കമ്മറ്റിയുടെ നിയന്ത്രണത്തിലായിരിക്കും. അവരെ പാർപ്പിക്കുന്ന വീടിന് 'പച്ച ഓലപ്പുര' അല്ലെങ്കിൽ 'അച്ഛൻ പുര' എന്നു പറയും. കുറ്റാരോപണ വിധേയയായ സ്ത്രീയെ സഹായിക്കാനായി ഒരു ദാസിയെയും കൊടുക്കുക പതിവാണ്. സ്മാർത്തന്മാരെയും സഹ സ്മാർത്തന്മാരെയും നിയമിക്കുന്നത് കൊച്ചി രാജാക്കന്മാരാണ്. ഭ്രഷ്ട്ട് കല്പിക്കുന്നവരെ 'സാധനം' എന്നാണ് അറിയപ്പെടുന്നത്. സ്മാർത്ത വിചാരം നിരീക്ഷിക്കാൻ അകക്കോയിമ്മ, പുറക്കോയിമ്മ എന്നിങ്ങനെ നിരീക്ഷകരുമുണ്ടായിരുന്നു. ആദ്യം ദാസിയെ വിസ്തരിച്ചു റിപ്പോർട്ട് തയ്യാറാക്കുക്കുകയെന്നത് അവരുടെ ജോലിയാണ്. അതിനെ ദാസി വിചാരണയെന്നു പറയും.

താത്രിക്കുട്ടിയോട് സ്മാർത്ത വിചാരണക്കാർ ചോദ്യങ്ങൾ ചോദിച്ചപ്പോൾ പരപുരുഷ ബന്ധം ഉണ്ടായിരുന്നുവെന്ന് അവർ സമ്മതിച്ചിരുന്നു. അവരുമായി ലൈംഗിക ബന്ധമുണ്ടായിരുന്ന  പുരുഷന്മാരോടൊപ്പം ശിക്ഷ അനുഭവിക്കാൻ തയ്യാറാണെന്നും താത്രിക്കുട്ടി അറിയിച്ചു. എന്നാൽ അക്കാലം വരെ പുരുഷന്മാർക്ക് ലൈംഗിക കുറ്റങ്ങൾക്കു ശിക്ഷയില്ലായിരുന്നു. പുരുഷന്മാരെ വിസ്തരിക്കാൻ സ്മാർത്തൻമാർ (കുറ്റം വിധിക്കുന്നവർ) തയ്യാറല്ലായിരുന്നു. ധീരയായ അവർ ചുറ്റുപാടുമുള്ള ജനങ്ങളെ സംഘടിപ്പിച്ചു പ്രതിഷേധിച്ചു. അവർക്ക് പിന്തുണ നൽകിക്കൊണ്ട് അനേകർ രംഗത്തു വന്നു. സ്മാർത്ത വിചാരണയിൽ ഏർപ്പെട്ടിരുന്നവർ ഈ പ്രശ്‍നം കൊച്ചിയിലെ രാജാവിന്റെ മുമ്പിൽ എത്തിച്ചു.  സ്മാർത്ത വിചാരം  നടത്തുന്നവരോട് താത്രിക്കുട്ടി പറഞ്ഞു, "താനുമായി അനേകം പുരുഷന്മാർ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിരുന്നു. അവരുടെയെല്ലാം പേരും വിവരങ്ങളും തരാൻ തയ്യാറാണ്. ഓരോരുത്തരെയും സമയമെടുത്ത് പ്രത്യേകമായി വിസ്തരിക്കണം." കൊച്ചിരാജാവിന്റെ കൽപ്പന അനുസരിച്ച് താത്രിക്കുട്ടിയുമായി ബന്ധത്തിലേർപ്പിട്ടിരുന്ന എല്ലാ പുരുഷന്മാരെയും വിചാരണ നടത്താനും തീരുമാനമെടുത്തു.

ഓരോ പുരുഷന്റെയും രഹസ്യഭാഗങ്ങളിലുണ്ടായിരുന്ന അടയാളങ്ങളും പേരുകളും മറ്റു വിവരങ്ങളും അവർ തെളിവുകളായി വിചാരണ സംഘത്തിന് നൽകിക്കൊണ്ടിരുന്നു. ജനനേന്ദ്രിയത്തിനു ചുറ്റുമുള്ള അടയാളങ്ങൾ കൃത്യമായി നല്കിയിരുന്നതുകൊണ്ടു ആർക്കും വിചാരണയിൽനിന്നു രക്ഷപെടാൻ സാധിക്കില്ലായിരുന്നു. അടയാളങ്ങൾ കൂടാതെ ഇവരിൽ പലരുടെയും കത്തുകളും താത്രിക്കുട്ടി സൂക്ഷിച്ചിട്ടുണ്ടായിരുന്നു. അവർ അറുപത്തിയഞ്ചാമത്തെ പുരുഷന്റെ പേരും പ്രസ്താവിച്ചപ്പോൾ ഗ്രാമം മുഴുവനും അടുത്തുള്ള ഗ്രാമത്തിലെ പ്രശസ്തരായ കുടുംബങ്ങളും ഭയപ്പെട്ടു. അവരുടെ കുടുംബങ്ങളിലെയും പുരുഷന്മാർ താത്രിക്കുട്ടിയുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും സംശയിച്ചു. ഗ്രാമങ്ങൾ മുഴുവൻ വാർത്തകൾ ചൂട് പിടിക്കുകയും വിചാരം അവസാനിപ്പിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. അതുകൊണ്ടു അറുപത്തിയഞ്ചുപേരെ മാത്രം കുറ്റക്കാരാക്കി കേസ് വിസ്തരിച്ചു. അവളുടെ ജാരന്മാരായി മുപ്പത് നമ്പൂതിരിമാരും, പത്ത് അയ്യൻമാരും പരദേശി ബ്രാഹ്മണരും പട്ടന്മാരുമുണ്ടായിരുന്നു. കൂടെ പതിമൂന്നു അമ്പലവാസികളുടെയും പതിനൊന്ന് നായന്മാരുടെയും പേരുകൾ അവർ നൽകിയിരുന്നു. കഥകളി, കൂത്ത് മുതലായ കലാപരിപാടികൾ നടത്തുന്ന പ്രസിദ്ധരായവരും അക്കൂടെയുണ്ടായിരുന്നു.

വിചാരണ നടക്കുന്ന സമയങ്ങളിൽ താത്രിക്കുട്ടിയെ ഏകാന്തമായ ഒരു വീട്ടിൽ മറ്റാരോടും സംസാരിക്കാൻ അനുവദിക്കാതെ താമസിപ്പിച്ചിരിക്കുകയായിരുന്നു. വിസ്താര വേളയിൽ അവരോട് ചോദ്യങ്ങൾ ചോദിക്കുന്നതും ഉത്തരം പറയുന്നതും രഹസ്യ സങ്കേതങ്ങളിൽ വെച്ചായിരുന്നു. അവരെ  മറ്റാർക്കും കാണുവാനോ ചോദ്യോത്തരങ്ങൾ എന്തെല്ലാമെന്ന് അറിയാനോ കഴിയില്ലായിരുന്നു. കുറ്റം ചുമത്തപ്പെട്ട സ്ത്രീയെ കഠിനമായി പീഡിപ്പിക്കുന്ന പതിവുമുണ്ടായിരുന്നു. മനുഷ്യത്വപരമല്ലാത്ത പീഡന മുറകളുമുണ്ടായിരുന്നു. കുറ്റം ചെയ്ത സ്ത്രീയെ പനയോലയിൽ മരിച്ചവരെപ്പോലെ ചുരുട്ടി നിലത്തുകൂടി ഉരുട്ടുകയെന്ന രീതികളും പുലർത്തിയിരുന്നു. ചിലപ്പോൾ പാമ്പുകളും ഇഴജന്തുക്കളുമുള്ള മുറിയിൽ ഏകാന്തമായി പാർപ്പിക്കുമായിരുന്നു. മനുഷ്യരെ പിഴപ്പിച്ച പിശാചായ സ്ത്രീയെന്നും വിളിച്ചു അത്തരക്കാരെ പരിഹസിക്കുമായിരുന്നു. താത്രിക്കുട്ടിയെ സംബന്ധിച്ചിടത്തോളം അവരെ അത്തരം ഹീനമായ മൂന്നാം മുറകൾ നടത്തിയതായി അറിവില്ല.

താത്രിക്കുട്ടിയെ സമുദായത്തിൽനിന്നും ഭ്രഷ്ടാക്കിയശേഷം അവരെപ്പറ്റിയുള്ള മറ്റു വിവരങ്ങൾ പുറം ലോകത്തിനു ലഭിച്ചിട്ടില്ല. അവരോടൊപ്പം ഭ്രഷ്ടായവരെ നമ്പൂതിരി സമുദായത്തിൽ നിന്ന് പുറത്താക്കുകയും ചെയ്തു. അവരുടെ തോഴി അവരെ മന്നാരന്മാരുടെ വീട്ടിൽ കൊണ്ടുപോയി ആശ്രയം കൊടുത്തുവെന്നും നമ്പൂതിരി യുവതിയായിരുന്നതുകൊണ്ട് അവരെ സുരക്ഷിതമായി നോക്കിയെന്നും പറയുന്നു. പോത്തനൂർ റയിൽവേ സ്റ്റേഷനിൽ ഉദ്യോഗസ്ഥനായിരുന്ന ഒരു ആംഗ്ലോ ഇന്ത്യനുമായി ഒന്നിച്ചു താമസിച്ചെന്നും കിംവദന്തിയുണ്ട്. കോയമ്പത്തൂരിന് സമീപമായി എൺപതു വയസുവരെ അവർ ജീവിച്ചെന്നും ഊഹങ്ങളുണ്ട്.

താത്രിക്കുട്ടിയുടെ വിചാരണവരെ സ്ത്രീകളെ മാത്രമേ അക്കാലത്ത് ഭ്രഷ്ട് കല്പിക്കുമായിരുന്നുള്ളൂ. അതിനുശേഷം ഭ്രഷ്ടിനു ഇരയാകുന്നവരെ സ്വന്തം വീട്ടിൽ നിന്നും പുറത്താക്കുമായിരുന്നു. അവർ പിന്നെ തോഴിമാരെപ്പോലെ ജാതിക്ക് പുറത്ത് ജീവിക്കണമായിരുന്നു. സമുദായത്തിൽനിന്ന് പുറത്താക്കിയവർക്കായി ജീവിച്ചിരിക്കുമ്പോൾ തന്നെ മരിച്ചവരെപ്പോലെ കർമ്മങ്ങളും നടത്തിയിരുന്നു.  കർമ്മങ്ങൾക്ക് പിണ്ഡം ഇരുത്തുകയെന്നു പറയും. ഈ ഭ്രഷ്ടിനു ശേഷം അവരെ പിന്നീട് മനുഷ്യ സ്ത്രീയായി കരുതുമായിരുന്നില്ല. 'സാധനം' എന്നായിരുന്നു ഭ്രഷ്ടാകുന്നവരെ സംബോധന ചെയ്തിരുന്നത്. അതിനു ശേഷം എന്തും അവർക്ക് സംഭവിക്കാം.

താത്രിക്കുട്ടിയെ ഭ്രഷ്ട് കല്പിച്ചയുടൻ അവരുടെ പിതാവ് ആത്മഹത്യ ചെയ്തു. മറ്റുള്ള കുടുംബാംഗങ്ങൾ ഗ്രാമം വിട്ടുപോയി ആരുമായി സൗഹാർദ്ദമില്ലാതെ രഹസ്യമായി ജീവിച്ചു. ഉപേക്ഷിച്ചു പോയ വസ്തു വകകൾ പലരായി പിന്നീട് കയ്യേറി. അമ്പലത്തിന്റെ മുൻഭാഗമുള്ള ഭൂമി മുഴുവൻ മരുഭൂമി പോലെയായിരുന്നു. മുഴുവൻ നശിച്ചതുപോലെ കിടക്കുകയായിരുന്നു. ആ ഭൂമികൾ ആരും മേടിക്കാൻ പോലും ധൈര്യപ്പെട്ടിരുന്നില്ല. അവിടെയുള്ള വലിയ മരങ്ങളിൽ വവ്വാലുകൾ കൂടുകെട്ടി കിടക്കുന്നു. രാത്രികളിൽ നത്തുകളും മൂങ്ങാകളും മൂളുമ്പോൾ ആളുകൾ ഭയപ്പെട്ടിരുന്നു. അക്കാലത്ത് വൈദ്യുതിയോ ടോർച്ചോ ഉണ്ടായിരുന്നില്ല. കാലങ്കോഴി കൂവുന്ന ശബ്ദവും കേൾക്കുന്നുവെന്ന വിശ്വാസമുണ്ട്. ഭ്രഷ്ട് ലഭിച്ച 65 കുടുംബങ്ങളും മാനം നഷ്ടപ്പെട്ടതുകൊണ്ടു ആ ഗ്രാമം ഉപേക്ഷിച്ചു മറ്റെവിടെയോ താമസമാരംഭിച്ചു. അവരെല്ലാം ഉന്നത കുടുംബക്കാരും വലിയ ഉദ്യോഗസ്ഥരുമായിരുന്നു. ചിലർ യാചകരായി ജീവിക്കേണ്ടി വന്നു. ചിലർ മാറാരോഗം കൊണ്ട് കഷ്ടപ്പെട്ടു. സമുദായം അവരെ നികൃഷ്ടരായി കണ്ടിരുന്നു. അവർക്ക് മറ്റു ബ്രാഹ്മണരെ കണ്ടാൽ മുപ്പതടി മാറി നടക്കണമായിരുന്നു.

ഇന്ന് ആ മനയുടെ ചില നാശനഷ്ടങ്ങൾ മാത്രമേ അവശേഷിച്ചിട്ടുള്ളൂ. മനയിലെ കുടുംബങ്ങൾ ആരാധിച്ചിരുന്ന ചില ബിംബങ്ങളും അവിടെയുണ്ട്. രണ്ടു കിണറുകളിൽ ഒന്ന് അടുക്കളയുടെ സമീപത്തും മറ്റൊന്ന് പുറത്തുമായും ഉണ്ടായിരുന്നു. സ്ത്രീകളും പുരുഷന്മാരും കുളിച്ചിരുന്ന രണ്ടു കുളങ്ങൾ ചെളി നിറഞ്ഞു കിടക്കുന്നു. നട്ടുച്ചക്കുപോലും ആ പ്രദേശത്തിൽക്കൂടി മനുഷ്യർക്ക് നടക്കാൻ ഭയമാണ്. താത്രിക്കുട്ടിയുടെ വീട് അവിടെയില്ലെങ്കിലും സർപ്പക്കാവുകൾ ഉണ്ട്. ചില ദേവന്മാരുടെ കൊത്തുപണികളും അലഞ്ഞു നടക്കുന്ന നായകളും ഉണ്ട്. മൂക്കൻ ചാത്തനെന്നുള്ളത് സർപ്പദൈവങ്ങളായിരിക്കാം. നാലഞ്ചേക്കർ വിസ്താരമുള്ള പുരയിടമാണത്. ഗ്രാനൈറ്റുകൊണ്ടാണ് ചില ദേവന്മാരെ നിർമ്മിച്ചിരിക്കുന്നത്. അത് കുടുംബത്തിൽ മരിച്ചുപോയ ബ്രാഹ്മണരുടെ ചൈതന്യം ആണെന്ന് പറയുന്നു.

ധാത്രിക്കുട്ടിയ്ക്ക് സമൂഹത്തിനെതിരെ പ്രതികരിക്കാനുള്ള ശേഷി എങ്ങനെയുണ്ടായി? ഇന്നത്തെ കാലത്തെ പെൺക്കുട്ടികൾ പോലും അങ്ങനെയൊരു സാഹസത്തിനു മുതിരുകയില്ല. സ്ത്രീകളോട് സമൂഹം ക്രൂരമായി പെരുമാറിയിരുന്ന ഒരു കാലവുമായിരുന്നു അന്ന്. അവർക്കെതിരെ പലവിധ അന്ധവിശ്വാസങ്ങളും നിയന്ത്രണങ്ങളും ഉണ്ടായിരുന്നു. സ്ത്രീകളെ ശബ്ദിക്കാൻ പാടില്ലാത്തവരായി തളച്ചിട്ടിരിക്കുകയായിരുന്നു. സമുദായത്തിന്റെ കീഴ്വഴക്കമനുസരിച്ച് താത്രിക്കുട്ടിയെ സ്‌കൂളിൽ  പഠിക്കാൻ അനുവദിക്കാതിരുന്നതും അവരിൽ വെറുപ്പ് പ്രതിഫലിച്ചിരിക്കാം. സമൂഹത്തിൽ അന്ന് ഭർത്താക്കന്മാർക്ക് അനേകം ഭാര്യമാരുണ്ടായിരുന്നു. പതിനൊന്നു വയസ്സുമുതൽ കൗമാര പ്രായത്തിൽ  പെൺക്കുട്ടികളെ വൃദ്ധന്മാരായവരെക്കൊണ്ടു വിവാഹം കഴിപ്പിച്ചിരുന്നു. പിന്നീടവർ പുറം ലോകം കാണാതെ അടച്ചുകെട്ടിയ ഇല്ലത്തിനുള്ളിൽ ജീവിതം തള്ളി നീക്കിയിരുന്നു. 

താത്രിക്കുട്ടിയുടെ സൗന്ദര്യവും ധൈര്യവും ബുദ്ധിയും കാരണങ്ങളാൽ അവരുടെ ഭർത്താവിനും  അവരോട് അസൂയയായിരുന്നവെന്നും പറയപ്പെടുന്നു. ഒരിക്കൽ അയാൾ ധാത്രിക്കുട്ടിയുടെ മുമ്പിൽ ഒരു വേശ്യയെ കൊണ്ടുവന്നു സമയം ചെലവഴിച്ചശേഷം പറഞ്ഞയച്ചു. താത്രിക്കുട്ടി അക്കാലത്തെ പ്രശസ്തരായ പുരുഷന്മാരെ മാത്രം വലയിലാക്കാനുള്ള കാരണവും അജ്ഞാതമാണ്. ഒരു വേശ്യ എന്ന നിലയിൽ ഭർത്താവ് അവർക്കെതിരെ പരാതി കൊടുത്തപ്പോൾ, സമൂഹം അവരെ ഒറ്റപ്പെടുത്തിയപ്പോൾ പുരുഷ ലോകത്തോട് അവർക്ക് അങ്ങേയറ്റം രോഷം വന്നിരിക്കാം.

താത്രിക്കുട്ടിയുടെ വിചാരണ ശേഷം നമ്പൂതിരി സമുദായത്തിൽ തന്നെ മാറ്റങ്ങളുടേതായ തുടക്കങ്ങൾക്ക് കാരണമായി. ഒരു സമുദായമെന്ന നിലയിൽ നമ്പൂതിരിമാർ സംഘടനകളുണ്ടാക്കി പ്രശ്നങ്ങൾ ചർച്ച ചെയ്തുകൊണ്ടിരുന്നു. അവരുടെ സമുദായത്തിലെ വിവാഹ സമ്പ്രദായ മാറ്റങ്ങളായിരുന്നു പ്രധാന തീരുമാനം. ഒരു കുടുംബത്തിലെ മൂത്ത നമ്പൂതിരിക്ക് സ്ത്രീകളെ എത്ര വേണമെങ്കിലും  വിവാഹം കഴിക്കാനും അതേസമയം ഇളയ നമ്പൂതിരിമാർക്ക് വിവാഹിതരാകാൻ അവകാശവുമില്ലായിരുന്നു. അനേകം നമ്പൂതിരി പെൺക്കുട്ടികൾ വിവാഹം കഴിക്കാതെ നിൽക്കുകയും വിവാഹം കഴിച്ചവർ ലൈംഗിക ബന്ധമില്ലാതെ ജീവിക്കുകയും ചെയ്തിരുന്നു. സ്ത്രീകൾ ചെറുപ്പമായിരിക്കുമ്പോൾ തന്നെ വൃദ്ധരായ ഭർത്താക്കന്മാർ മരണപ്പെടുന്നതും സാധാരണമായിരുന്നു. അവരിൽ പതിനൊന്ന് വയസുമുതലുള്ള വിധവകളുമുണ്ടായിരുന്നു.

ഇത്രമാത്രം ക്രൂരമായ ഒരു നിയമ വ്യവസ്ഥ മനുഷ്യ സമൂഹത്തിൽ എങ്ങനെയുണ്ടായിയെന്ന് ഇന്നത്തെ യുവതലമുറകൾക്ക് മനസിലാവില്ല. അക്കാലം ജന്മിത്വത്തിന്റെ ഏറ്റവും നീചമായ കിരാത വ്യവസ്ഥ നിലവിലുണ്ടായിരുന്ന കാലമായിരുന്നു. ബ്രാഹ്മണ മേധാവിത്വത്തിലുള്ള ഭൂവുടമകളും ജന്മികളും എഴുതിയിരുന്ന നിയമങ്ങളായിരുന്നു നാട്ടു വ്യവസ്ഥിതികളിലുണ്ടായിരുന്നത്. ബ്രാഹ്മണർക്ക് മറ്റുള്ള ജാതികളെ ശിക്ഷിക്കാൻ വരെ അധികാരമുണ്ടായിരുന്നു. നമ്പൂതിരികളിൽ മൂത്ത മകനു മാത്രമേ വിവാഹം കഴിക്കാനും മക്കളുണ്ടാകാനും പാടുള്ളൂവെന്നായിരുന്നു നിയമം.  മറ്റുള്ള ഇളയ മക്കൾക്ക് വിവാഹം കഴിക്കാൻ പാടില്ലെന്ന വ്യവസ്ഥ നമ്പൂതിരി കുടുംബങ്ങളിൽ നിരവധി പ്രശ്നങ്ങൾക്ക് കാരണമായിരുന്നു.

യുവതികളായ അന്തർജനങ്ങളുടെ ജീവിതം അതി ദുരന്തം നിറഞ്ഞതായിരുന്നു. അനേകം സ്ത്രീകൾക്ക് വിവാഹം ചെയ്യാൻ അവസരം കിട്ടാതെ ജീവിതകാലം മുഴുവൻ അവിവാഹിതയായി ജീവിക്കണമായിരുന്നു. അതുമൂലം ചില സ്ത്രീകൾക്ക് വഴി പിഴച്ച ജീവിതം നയിക്കേണ്ടി വന്നു. അങ്ങനെ അസാന്മാർഗികമായി ജീവിക്കുന്നവരെ കണ്ടുപിടിച്ചാൽ നമ്പൂതിരി സമുദായത്തിൽ നിന്ന് ഭ്രഷ്ട് കൽപ്പിച്ചു പുറത്താക്കുകയും ചെയ്തിരുന്നു. അവരെ നമ്പൂതിരി വീട്ടിൽ നിന്നും പെരുവഴിയിൽ ഇറക്കി വിട്ടിരുന്നു. ചിലർ താണ ജാതികളെ വിവാഹം കഴിച്ചുകൊണ്ടു അവരോടൊത്ത് കഴിഞ്ഞുകൂടി. ചിലരെ പുരുഷന്മാർ വെപ്പാട്ടികളാക്കി കൂടെ പാർപ്പിച്ചിരുന്നു. മറ്റു ചിലർ ഭക്ഷണത്തിനായി തെരുവുകളിൽ യാചനയും നടത്തിയിരുന്നു.

നമ്പൂതിരി സ്ത്രീകൾക്ക് നിരവധി നിയന്ത്രണങ്ങളുണ്ടായിരുന്നു. അമ്പലത്തിലോ സ്വന്തം ബന്ധു ജനങ്ങളുടെ വീട്ടിലോ മാത്രമേ അവർക്ക് പോകാൻ അനുവാദമുണ്ടായിരുന്നുള്ളൂ. അമ്പലത്തിൽ പോവുകയാണെങ്കിലും ഒരു നായർ സ്ത്രീയായ തോഴി എപ്പോഴും അവരോടൊപ്പം ഉണ്ടായിരിക്കണം. നമ്പൂതിരിയുടെ അന്തസ്സിന്റെ അടയാളമായും ആ വ്യവസ്ഥിതിയെ കണ്ടിരുന്നു. സ്ത്രീകൾ പുറത്തു പോവുകയാണെങ്കിലും അവരുടെ തലയും മാറിടവും ഓലക്കുടകൊണ്ടു മറച്ചിരിക്കുകയും വേണമായിരുന്നു. നമ്പൂതിരി സ്ത്രീയോടൊപ്പം ഒരു നായർ സ്ത്രീ മുമ്പിലും മറ്റു നായർ സ്ത്രീകൾ രണ്ടു വശങ്ങളിലായും പിന്നാലെയും നടന്നിരുന്നു. അവരെ മുഖം മൂടിയും ധരിപ്പിച്ചിരുന്നതു കൊണ്ട് മറ്റുള്ളവർക്ക് മുഖം കാണാൻ സാധിക്കില്ലായിരുന്നു. മുമ്പിൽ നടക്കുന്ന തോഴിയായ സ്ത്രീയുടെ പാദങ്ങളുടെ ചലനങ്ങൾ നോക്കി വഴികളിൽക്കൂടി നമ്പൂതിരിപ്പെണ്ണിനു നടക്കണമായിരുന്നു.

വിവാഹം കഴിക്കാത്ത നമ്പൂതിരികളുടെയിടയിൽ 'സംബന്ധ'മെന്ന സമ്പ്രദായം നടപ്പിലുണ്ടായിരുന്നു.  താഴ്ന്ന ജാതിക്കാരായ നായന്മാരുമായി ബ്രാഹ്മണർ അത്തരം ബന്ധം സ്ഥാപിച്ചിരുന്നു. 'സംബന്ധ'മെന്നു പറഞ്ഞാൽ വീടിനകത്തുള്ളവരുടെ സമ്മതത്തോടെ പുരുഷന്മാർക്ക് പെണ്ണുങ്ങളെ കൂടെ താമസിപ്പിക്കാമെന്നുള്ള (Living together) ഒരു വ്യവസ്ഥിതിയായിരുന്നു. ഏതെങ്കിലും ഇഷ്ടപ്പെട്ട സ്ത്രീക്ക് ഒരു പുടവ കൊടുത്താൽ സംബന്ധമാകും. സംബന്ധത്തിൽക്കൂടി വരുന്ന സ്ത്രീക്ക് ഒരു വെപ്പാട്ടിയുടെ സ്ഥാനമേയുള്ളൂ. ഒരാൾക്ക് എത്ര സ്ത്രീകളെ വേണമെങ്കിലും സംബന്ധം ചെയ്യാം. വിവാഹമായി രജിസ്റ്റർ ചെയ്യില്ല. അവർക്കുണ്ടാകുന്ന മക്കളിൽ കുടുംബവക സ്വത്തുക്കളുടെ വീതം കിട്ടുകയില്ല. സംബന്ധത്തിലെ സ്ത്രീകൾക്കും കുഞ്ഞുങ്ങൾക്കും ഭക്ഷണം പോലും കൊടുക്കാൻ ബാധ്യതയില്ല. ഏതു സമയത്തും ബന്ധം വേണ്ടെന്നു വെച്ചാൽ സംബന്ധം അവസാനിപ്പിക്കാൻ സാധിക്കുമായിരുന്നു. കാരണം ബ്രാഹ്മണന്റെ സംബന്ധത്തിനു നിയമപരമായ സാധുത കൽപ്പിച്ചിട്ടില്ലായിരുന്നു. ബ്രാഹ്മണരുടെയിടയിൽ 'മരുമക്കത്തായം' പ്രാബല്യത്തിലുണ്ടായിരുന്നതിനാൽ സംബന്ധം ചെയ്ത സ്ത്രീകൾക്കും അവരുടെ കുട്ടികൾക്കും വസ്തുവകകളുടെ വീതം ലഭിക്കില്ലായിരുന്നു. നമ്പൂതിരിമാരുടെ പിൽക്കാലത്തുള്ള സാമൂഹിക മുന്നേറ്റങ്ങൾക്കു താത്രിക്കുട്ടി ഒരു നിമിത്തമായിരുന്നുവെന്ന് ചരിത്രം അങ്ങനെ സാക്ഷ്യപ്പെടുത്തുന്നു.









No comments:

Post a Comment

കൊറോണ: പ്രസിഡന്റ് ട്രംപിനെ കുറ്റപ്പെടുത്തുന്നത് ശരിയോ?

ജോസഫ് പടന്നമാക്കൽ കൊറോണ നമ്മുടെയെല്ലാം നിത്യ ജീവിതത്തിൽ ഭയം ജ്വലിപ്പിക്കുന്ന ഒരു മാരക രോഗമായി ലോകമെമ്പാടും അറിയപ്പെട്ടു കഴിഞ്ഞു. കാട്ടുത...