Wednesday, November 15, 2017

അനശ്വര നടൻ സത്യന്റെ ജീവിതരേഖയും ഒഴിഞ്ഞു കിടക്കുന്ന സിംഹാസനവും



ജോസഫ് പടന്നമാക്കൽ

മലയാള സിനിമയുടെ ചരിത്ര താളുകളിൽ എഴുതപ്പെട്ട അഭിനയ ചക്രവർത്തിയായിരുന്ന സത്യൻ, രണ്ടുപതിറ്റാണ്ടോളം ഈ കർമ്മഭൂമിയുടെ മണ്ണിൽ ജ്വലിക്കുന്ന താരമായി തിളങ്ങി നിന്നിരുന്നു. ഇന്നും അനശ്വരനായി ജനഹൃദയങ്ങളിൽ ജീവിക്കുകയും ചെയ്യുന്നു. സ്വാഭാവികമായ കലാ ചാതുര്യമുണ്ടായിരുന്ന ആ അതുല്യ നടനു സമാനമായ മറ്റൊരു നടൻ നാളിതുവരെ കേരള ചരിത്രത്തിലുണ്ടായിട്ടില്ല. 1950-മുതൽ 1971 വരെ  സത്യന്റെ സാന്നിദ്ധ്യം അഭ്രപാളികളിൽ തെളിഞ്ഞു നിന്നിരുന്നു. മലയാള സിനിമകളെ ആദ്യകാലങ്ങളിൽ നിയന്ത്രിച്ചിരുന്നത് തിക്കുറുശി സുകുമാരൻ നായരും പ്രേം നസീറും സത്യനുമായിരുന്നു. സത്യനെപ്പറ്റി പറയുമ്പോൾ മധുവിനും ശാരദയ്ക്കും ആയിരം നാവുകളാണുള്ളത്. "തന്റെ ആത്മാവിനോട് ചേർന്നുനിൽക്കുന്ന ഉത്തമ സുഹൃത്തായിരുന്നു സത്യൻ മാസ്റ്ററെന്നു" മധു പറയും. ശാരദയുടെ വാക്കുകളിലും സത്യൻ മാസ്റ്ററോടുള്ള ആരാധന നിറഞ്ഞിരിക്കുന്നു. "എന്റെ  ആദ്യത്തെ സിനിമയായ ഇണപ്രാവുകളിൽ അഭിനയിക്കുമ്പോൾ മാസ്റ്റർക്ക് പ്രായം അമ്പതും എനിക്ക് പ്രായം പത്തൊമ്പതും. അത്രയും ചെറിയകുട്ടിയായി അഭിനയിച്ചിട്ടും പ്രേക്ഷകർ ഞങ്ങളെ രണ്ടു കൈയും നീട്ടി സ്വീകരിച്ചു."

നാല്പത്തിയാറു വർഷം കഴിഞ്ഞിട്ടും ഇന്നും പ്രസരിപ്പോടെയുള്ള സത്യന്റെ മുഖം മലയാളികളുടെ മനസ്സിൽ മങ്ങലേൽക്കാതെ നിഴലിച്ചു തന്നെ നിൽക്കുന്നു. സത്യൻ അഭ്രപാളികളിൽ തുടങ്ങിവെച്ച മലയാള സിനിമ ഇന്ന് വളരെയേറെ മുന്നേറിയെങ്കിലും സത്യന്റെ ആ വ്യക്തിപ്രഭയ്ക്ക് യാതൊരു മങ്ങലുമേറ്റിട്ടില്ല. സത്യൻ അലങ്കരിച്ച ആ സിംഹാസനത്തിൽ ഇരിക്കാൻ ഇന്നുവരെ ആരും യോഗ്യനുമായിട്ടില്ല. അറുപതു വയസ്സു കഴിഞ്ഞവർക്കെല്ലാം സത്യനെപ്പറ്റിയുള്ള ഓർമ്മകളും സത്യന്റെ സിനിമകളും മനസ്സിൽ കുടികൊള്ളുന്നുണ്ടാകാം. കാമുകനായ സത്യനെ, അച്ഛനും മകനുമായ സത്യനെ, വടക്കൻപാട്ടിലെ വീരനായകനായ സത്യനെ, തെമ്മാടിയായ സത്യനെ അങ്ങനെ ഓർമ്മകളുടെ തീരത്തുകൂടി സത്യൻ എന്ന കഥാപാത്രം സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. നിരവധി കഥാപാത്രങ്ങൾ മനസിനുള്ളിൽ കയറി വരുകയും ചെയ്യുന്നു.

തിരുനവന്തപുരത്ത് തൃക്കണ്ണാപുരത്ത് നാടാർ ക്രിസ്ത്യൻ കുടുംബത്തിൽ ചെറുവിളകത്തു വീട്ടിൽ മാനുവേലിന്റെയും എമിലിയുടേയും  മകനായി 1912 നവംബർ ഒമ്പതാംതീയതി സത്യൻ ജനിച്ചു. അദ്ദേഹത്തിൻറെ യഥാർത്ഥ പേര്, മാനുവേൽ സത്യനേശൻ നാടാർ എന്നായിരുന്നു. ശ്രീമതി ജെസ്സിയായിരുന്നു സത്യന്റെ ഭാര്യ. 1946 മെയ് മൂന്നിനായിരുന്നു അവരുടെ വിവാഹം. അദ്ദേഹത്തിന് സഹോദരി സഹോദരന്മാരായി അഞ്ചുപേരും കൂടിയുണ്ടായിരുന്നു. അക്കാലത്ത് മലയാളം വിദ്വാൻ പാസ്സായ ശേഷം തിരുവനന്തപുരത്ത് സെന്റ് ജോസഫ്സ് സ്‌കൂളിൽ അദ്ധ്യാപകനായി ചേർന്നു. പിന്നീട് കേരളാ സെക്രട്ടറിയേറ്റിൽ ഒരു ക്ലർക്കായി ജോലി കിട്ടി. അവിടെ ഒരു വർഷത്തോളം ജോലി ചെയ്തു. 1941-ൽ അദ്ദേഹം ബ്രിട്ടീഷ് പട്ടാളത്തിൽ ചേർന്നു. പട്ടാളത്തിൽ ഇന്ത്യൻ വൈസ്രോയുടെ കമ്മീഷൻ ഓഫിസറായിരുന്നു. ബ്രിട്ടീഷ് പട്ടാളത്തിൽ മണിപ്പൂർ, ബർമ്മ, മലയാ, എന്നീ സ്ഥലങ്ങളിൽ രണ്ടാം ലോക മഹായുദ്ധത്തിൽ ജോലി ചെയ്തു. യുദ്ധം കഴിഞ്ഞപ്പോൾ പട്ടാളത്തിലെ ജോലി അവസാനിക്കുകയും സ്വന്തം നാട്ടിൽ മടങ്ങി വരുകയും ചെയ്തു. പിന്നീട് ട്രാവൻകൂർ പോലീസ് ഇൻസ്പെക്റ്ററായി ജോലി ചെയ്തു. 1947–1948-ൽ കമ്മ്യുണിസ്റ്റ് വിപ്ലവം ഉണ്ടായപ്പോൾ സത്യൻ അന്ന് ആലപ്പുഴയിലെ ട്രാവൻകൂർ സ്റ്റേറ്റ് പോലീസിൽ ഓഫീസറായിരുന്നു.

സത്യൻ ജെസ്സി ദമ്പതികൾക്ക് മൂന്ന് ആൺമക്കൾ ജനിച്ചു. പ്രകാശ്, സതീഷ്, ജീവൻ എന്നിവർ ; മക്കൾ കൂടാതെ  അന്നമ്മ ജീവൻ എന്ന മരുമകളും ആശാ ജീവൻ എന്ന പേരക്കിടാവും അടങ്ങിയ മാതൃകാ കുടുംബം ആരെയും വിസ്മയിപ്പിക്കുന്നതായിരുന്നു. അദ്ദേഹം എന്നും ഗൗരവക്കാരനും പരുക്കൻ സ്വഭാവക്കാരനുമായിരുന്നെങ്കിലും കാരുണ്യം നിറഞ്ഞ വിശാല മനസ്ഥിതിയുടെ  ഉടമയുംകൂടിയായിരുന്നു. സാധുക്കളെ സഹായിക്കുന്നതിൽ എന്നും മുമ്പിൽ തന്നെയുണ്ടായിരുന്നു. ഹൃദയ ശുദ്ധി, ധീരത, കൃത്യനിഷ്ഠ, ചെയ്യുന്ന ജോലികളിൽ അത്മാർത്ഥത എന്നീ വ്യക്തിഗുണങ്ങളും അദ്ദേഹത്തിൻറെ വിജയത്തിന് കാരണങ്ങളായിരുന്നു.

പോലീസ് ഓഫിസർ ആയിരുന്ന കാലത്തു തന്നെ സത്യൻ സിനിമകളിൽ അഭിനയിക്കാൻ തുടങ്ങി.  സിനിമയിൽ യാദൃശ്ചികമായിട്ടാണ് വന്നെത്തിയത്. ആലപ്പുഴ പോലീസ് സ്റ്റേഷനിൽ ഇരിക്കുന്ന കാലത്ത് അന്നത്തെ സുപ്രസിദ്ധ ഗായകനായിരുന്ന സെബാസ്റ്റ്യൻ കുഞ്ഞു കുഞ്ഞു ഭാഗവതരെ പരിചയപ്പെട്ടിരുന്നു. കുഞ്ഞുകുഞ്ഞു ഭാഗവതർ സത്യനെ സിനിമാ വ്യവസായത്തിലുണ്ടായിരുന്ന അനേകരെ പരിചയപ്പെടുത്തി. ഒരു സിനിമാ നിർമ്മാതാവ് സത്യന് സിനിമയിൽ അഭിനയിക്കാൻ അവസരം കൊടുക്കാമെന്ന് വാഗ്ദാനം നൽകിയെങ്കിലും അതുണ്ടായില്ല. കൗമുദിയുടെ പത്രാധിപരായിരുന്ന കെ.ബാല കൃഷ്ണൻ സ്വന്തം ഉടമയിൽ സിനിമാ നിർമ്മിക്കാൻ പോകുന്ന വിവരം സത്യൻ അറിഞ്ഞു. അദ്ദേഹം ബാലകൃഷ്‌ണനെ കാണുകയും ബാലകൃഷ്ണനു സത്യനോട് നല്ല അഭിപ്രായങ്ങൾ ഉണ്ടാവുകയും ചെയ്തു. സത്യനെ പ്രധാന കഥാപാത്രമായി അവതരിപ്പിച്ചുകൊണ്ട് 'ത്യാഗ സീമാ' എന്ന പേരിൽ ഒരു സിനിമ നിർമ്മിച്ചു. കഥ എഴുതിയതും ബാലകൃഷ്ണൻ തന്നെയായിരുന്നു.  എന്നിരുന്നാലും ആ സിനിമാ ഒരിക്കലും അഭ്രപാളികളിൽ പുറത്തു വന്നില്ല. അതിനുശേഷം സത്യൻ പോലീസ് ഓഫീസർ എന്ന നിലയിൽ ജോലി രാജി വെച്ചു. 1951-ലാണ് അദ്ദേഹത്തിൻറെ സിനിമാ ജീവിതം ആരംഭിച്ചത്.

സത്യൻ ഏകദേശം രണ്ടു തമിഴ് സിനിമകൾ ഉൾപ്പടെ 150 സിനിമകളോളം അഭിനയിച്ചിട്ടുണ്ട്. പരുക്കനായ ഒരു അഭിനേതാവായിട്ടായിരുന്നു അദ്ദേഹം അറിയപ്പെട്ടിരുന്നത്. ബഹുമാനപൂർവ്വം ആരാധകർ അദ്ദേഹത്തെ സത്യൻ മാസ്റ്റർ എന്ന് വിളിച്ചിരുന്നു. ജീവിതത്തിന്റെ യാഥാർഥ്യ വശങ്ങളെ തന്മയത്വമായി അഭിനയിച്ചിരുന്ന, ബഹുമുഖങ്ങളായ വൈദഗ്‌ദ്ധ്യങ്ങളുള്ള ഒരു കലാകാരനായിട്ടാണ് സത്യനെ അറിയപ്പെടുന്നത്. അവാർഡുകളുടെ കാലങ്ങളല്ലായിരുന്ന കാലഘട്ടത്തിൽ രണ്ടു പ്രാവിശ്യം അദ്ദേഹം സ്റ്റേറ്റ് അവാർഡ് നേടിയിരുന്നു. വീര്യവത്തായ പൗരുഷ ഗുണങ്ങളുള്ള ഒരു നടനായിട്ടായിരുന്നു അദ്ദേഹം അഭ്രപാളികളിൽ പ്രത്യക്ഷപ്പെട്ടിരുന്നത്. അതേ സമയം പ്രേംനസീർ എപ്പോഴും ഒരു പ്രേമ നായകനായും കാണപ്പെട്ടിരുന്നു. 1954-ലെ നീലക്കുയിലിലെ ശ്രീധരൻ നായർ, 1964-ലെ തച്ചോളി ഒതേനനിലെ ഒതേനൻ, 1965-ലെ ഓടയിൽ നിന്നുള്ള പപ്പു, യക്ഷിയിലെ പ്രൊഫസർ ശ്രീനിവാസൻ, അനുഭവങ്ങൾ പാളിച്ചകളിലെ ചെല്ലപ്പൻ, കര കാണാ കടലിലെ തോമ്മാ, എന്നിങ്ങനെ വ്യക്തിവൈശിഷ്‌ട്യം തെളിഞ്ഞു നിൽക്കുന്ന അനേകം പുരുഷ കഥാപാത്രങ്ങൾ അദ്ദേഹത്തിൻറെ നേട്ടങ്ങളിലുണ്ട്. സേതു മാധവൻ, വിൻസെന്റ്, രാമു കാര്യാട്ട്, പി. വേണു മുതലായ പ്രസിദ്ധരായ സിനിമാ നിർമ്മാതാക്കളുടെ പ്രിയ അഭിനയ കഥാപാത്രവുമായിരുന്നു, അദ്ദേഹം.

1952-ൽ സത്യൻ അഭിനയിച്ച ആദ്യത്തെ ചലച്ചിത്രമായ 'ആത്മസഖി' പ്രദർശനത്തിനായി പ്രകാശനം ചെയ്തു. അന്ന് അദ്ദേഹത്തിന് മുപ്പത്തിയൊമ്പതു വയസു പ്രായം. 1954-ൽ 'നീലക്കുയിൽ' എന്ന സിനിമയുടെ പ്രദർശനത്തോടെയാണ്, സത്യനെന്ന നടൻ ഒരു ഐതിഹാസിക കഥാപാത്രമായി അറിയപ്പെടാൻ തുടങ്ങിയത്. ആധികാരികമായ ഒരു കഥയുടെ പശ്ചാത്തലത്തിലൂടെ മലയാളത്തിൽ നിർമ്മിച്ച ആദ്യത്തെ സിനിമയായിരുന്നു 'നീലക്കുയിൽ'. അന്നുവരെ മേധാവിത്വം പുലർത്തിയിരുന്ന  ഹിന്ദി സിനിമകളെ പിന്തള്ളിക്കൊണ്ടുള്ള നേട്ടമായിരുന്നു നീലക്കുയിലിലൂടെ സത്യൻ പ്രകടിപ്പിച്ചത്. അത് ദേശീയ തലത്തിൽ അംഗീകരിച്ച അവാർഡ് നേടിയ മലയാളത്തിലെ ആദ്യത്തെ സിനിമയായിരുന്നു. സാഹിത്യകാരനായ ഉറൂബായിരുന്നു നീലക്കുയിലിന്റെ കഥയെഴുതിയത്. രാമു കാര്യാട്ടും പി.ഭാസ്ക്കരനും സിനിമാ ഡയറക്റ്റ് ചെയ്തു. പാട്ടുകൾ പി. ഭാസ്ക്കരന്റെതായിരുന്നു. പാട്ടുകൾക്ക് ശബ്ദം കൊടുത്തത് കെ.രാഘവൻ ആയിരുന്നു. സിനിമയും പാട്ടുകളും സൂപ്പർ ഹിറ്റാവുകയും ചെയ്തു. അവാർഡ് നേടിയ ഈ സിനിമയുടെ വിജയത്തോടെയാണ് മിസ് കുമാരിയുടെയും സത്യന്റേയും പേരുകൾ നടീ നടന്മാരെന്ന നിലയിൽ പ്രസിദ്ധമായത്.

ആലപ്പുഴ കടൽത്തീരത്തുനിന്നു എടുത്ത പ്രേമ കഥയായ ചെമ്മീനിൽ സത്യന്റെ അഭിനയത്തിന് അവാർഡ് കിട്ടിയില്ല. ചെമ്മീനിൽ, അദ്ദേഹം പളനിയെന്ന സുപ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. അതിലെ പ്രധാന ഒരു  നടനെന്ന നിലയിൽ അദ്ദേഹത്തിൻറെ പേര് ഇന്ത്യ മുഴുവൻ പ്രസിദ്ധമായി കഴിഞ്ഞിരുന്നു. 1965-ലെ ഇന്ത്യൻ പ്രസിഡണ്ടിൽ നിന്നുമുള്ള ഗോൾഡ് മെഡലിനും ചെമ്മീനെന്ന   സിനിമ അർഹമായി. 1969-ൽ കടൽപ്പാലം അഭിനയിച്ചതിൽ അദ്ദേഹത്തിന് അവാർഡ് കിട്ടിയിരുന്നു. കടൽപ്പാലം അക്കാലത്തെ ഏറ്റവും കൂടുതൽ നാളുകൾ തീയേറ്ററിൽ ഓടിയ സിനിമയായിരുന്നു. അദ്ദേഹം ക്യാൻസർ ബാധിതനായിരുന്ന സമയത്തായിരുന്നു 'പ്രവാചകന്മാരെ' എന്ന പാട്ടിലെ ഭാവ വികാരങ്ങളും വേദനയും അഭിനയത്തിൽക്കൂടി പ്രകടിപ്പിച്ചത്. ആ ഭാവാഭിനയം അദ്ദേഹം യഥാർത്ഥ ജീവിതത്തിൽ അനുഭവിച്ചിരുന്ന വേദനയായിരുന്നുവെന്നും പറയപ്പെടുന്നു. 1971-ൽ 'കരകാണാ കടൽ' അഭിനയിച്ചതിനു അവാർഡ് ലഭിച്ചത് മരണശേഷമായിരുന്നു. ഒരു മാനസിക ശാസ്ത്രജ്ഞനായി യക്ഷിയിൽ അദ്ദേഹം അഭിനയിച്ചിരുന്നു.  മമ്മൂട്ടിയും സുരേഷ് ഗോപിയും കുട്ടികളായി സത്യന്റെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. മമ്മൂട്ടി 'അനുഭവങ്ങൾ പാളീച്ചകളിലും' സുരേഷ് ഗോപി 'ഓടയിൽ നിന്ന്' എന്ന സിനിമയിലും സത്യനോടൊപ്പമുണ്ടായിരുന്നു.

സത്യനെന്ന നടന്റെ തേജസുള്ള മുഖം കാലങ്ങൾ കഴിഞ്ഞിട്ടും ഇന്നും പുതുമയോടെ തന്നെ നിലനിൽക്കുന്നു. കേരള മനസ്സിൽ പതിഞ്ഞുപോയ മലയാളത്തിലെ ഒരേയൊരു നടൻ സത്യൻ മാത്രമേയുള്ളൂ. അദ്ദേഹം ഒരു റൊമാന്റിക്ക് ഹീറോ ആയിരുന്നില്ല. കൂടുതലും നാം കണ്ടുമുട്ടുന്ന പരുക്കരും വഴക്കാളികളും പ്രശ്നക്കാരുമായ മനുഷ്യരുടെ വേഷങ്ങൾ അണിയാനായിരുന്നു അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നത്. അതുപോലുള്ള കഥാ പാത്രങ്ങൾ ഇന്നുള്ള സിനിമകളിൽ ഉണ്ടാകാത്ത കാരണങ്ങളും പലരും ചിന്തിക്കാറുണ്ട്. സത്യൻ നടനായിരുന്നപ്പോൾ മലയാള ഭാഷയിൽ ക്ലാസ്സിക്കൽ എഴുത്തുകാരുടെ കാലവുമായിരുന്നു. തകഴി, കേശവ ദേവ്, ഉറൂബ് മുതൽപേരുടെ നോവലുകളിലെ കഥാപാത്രങ്ങളെ അഭ്രപാളികളിൽ ഒപ്പിയെടുക്കാൻ സത്യനല്ലാതെ മറ്റൊരു നടനും കഴിയുമായിരുന്നില്ല.

സത്യന്റെ കാലത്തുള്ള എഴുത്തുകാരുടെ കൃതികൾ കൂടുതലും അദ്ധ്വാനിക്കുന്നവരുടെയും മത്സ്യത്തൊഴിലാളികളുടെയും മണ്ണിനോട് പട വെട്ടുന്നവരുടെയും ജീവിത പ്രശ്നങ്ങൾ സംബന്ധിച്ചുള്ളതായിരുന്നു. അദ്ദേഹത്തിൻറെ മിക്ക അഭിനയ കഥാപാത്രങ്ങളിലും വിയർപ്പിന്റെയും മണ്ണിന്റെയും മണമുണ്ടായിരുന്നു. മാനത്തു നോക്കി കടലമ്മ കോപിക്കുമോയെന്നു ചിന്തിക്കുന്ന ചെമ്മീനിലെ മത്സ്യത്തൊഴിലാളിയായ പളനിയുടെ ചിത്രം മലയാളി മനസ്സിൽനിന്നും ഒരിക്കലും മാഞ്ഞു പോവില്ല. അങ്ങനെയുള്ള കഥാപാത്രങ്ങൾക്ക് ജീവൻ നൽകാൻ സത്യനല്ലാതെ മറ്റൊരു നടനും സാധിക്കില്ലായിരുന്നു. ഓടയിൽ നിന്നുള്ള നോവൽ സിനിമയാക്കിയപ്പോൾ സത്യനല്ലാതെ മറ്റാരെയും 'പപ്പു'വായി അഭിനയിക്കാൻ കേശവ ദേവ് സമ്മതിക്കില്ലായിരുന്നു. നോവലിലെ തനി കഥാപാത്രമായ പപ്പുവെന്ന 'റിക്ഷാ' വലിക്കുന്ന തൊഴിലാളിയെ സത്യൻ തന്മയത്വമായി അവതരിപ്പിക്കുകയും ചെയ്തു.

അമ്പതുകളിൽ സിനിമകൾ പൊതുവെ പ്രതിഫലിച്ചിരുന്നത് ഒരു നാടക രൂപത്തിലായിരുന്നു. ഇന്നത്തെപ്പോലെ നായകൻ നായികയുടെ പിന്നാലെ പാട്ടു പാടി മരം ചുറ്റുകയും താളത്തിനൊത്ത് നൃത്തമാടുകയും ഉണ്ടായിരുന്നില്ല. അന്നുവരെയുണ്ടായിരുന്ന നാടക സ്റ്റയിലിൽ നിന്നും വ്യത്യസ്തമായ ഒരു അഭിനയം സിനിമാ ലോകത്ത് ആദ്യമായി കാഴ്ച്ച വെച്ചത് സത്യനായിരുന്നു. സത്യൻ ഒരു കഥാപാത്രം അവതരിപ്പിക്കുകയാണെങ്കിൽ ആ കഥാപാത്രത്തോട് പൂർണ്ണമായും നീതി പുലർത്തിയിരുന്നു. മനുഷ്യ ജീവിതത്തിന്റെ അഗാധതയിൽ നുഴഞ്ഞിറങ്ങി ജീവിതവുമായി പടപൊരുതി അഭിനയിക്കാനുള്ള അദ്ദേഹത്തിൻറെ അനിയന്ത്രിതമായ കഴിവ് മറ്റാർക്കുമുണ്ടായിരുന്നില്ല.

സിനിമാ ലോകത്തിലെ ഭൂരിഭാഗം നായിക നായകന്മാർ ഇഷ്ടപ്പെടുന്നത് ഗ്ളാമറിന്റ മേഖലകളിൽ അഭിനയിക്കാനാണ്. എന്നാൽ സത്യനെന്ന നായകനിൽ കൂടുതലായും പ്രകടമായി കണ്ടിരുന്നത് മനുഷ്യന്റെ വേദനകളും, കഷ്ടപ്പാടുകളും ജീവിത പ്രശ്നങ്ങളും അവതരിപ്പിക്കുന്നതിലായിരുന്നു. 'അനുഭവങ്ങൾ പാളീച്ചകൾ' എന്ന ഹിറ്റ് സിനിമാ അതിനൊരു ഉദാഹരണമാണ്. ജീവിതവുമായി മല്ലിടുന്ന ഒരു കൂട്ടം മനുഷ്യ ജീവിതങ്ങളുടെ കഥയാണ് അനുഭവങ്ങൾ പാളിച്ചകൾ. അതിൽ അദ്ദേഹം നായകനായിരുന്നു. അതിനുള്ളിലെ സത്യനെപ്പോലുള്ള ഒരു സ്വാഭാവിക നടനെ അവതരിപ്പിക്കാൻ കഴിവുള്ള മറ്റൊരു നടൻ ഇന്നുവരെ മലയാള സിനിമയിൽ ജനിച്ചിട്ടില്ല.  പലരും സത്യനെപ്പോലെ അഭിനയിക്കാൻ ശ്രമിച്ചിട്ടും ആരും വിജയിച്ചില്ലെന്നുള്ളതാണ് സത്യം. അതിലെ പോക്കിറിയും തെമ്മാടിയുമായ ചെല്ലപ്പനെന്ന നടനിലെ വെറുപ്പും വിദ്വേഷവും  കരുണയും, സ്നേഹവും ചിരിയും ദുഃഖങ്ങളും കണ്ണുനീരുമടങ്ങിയ തന്മയത്വപരമായ രംഗങ്ങൾ  മനുഷ്യഹൃദയങ്ങളിൽനിന്നു ഒരിക്കലും മാഞ്ഞുപോവില്ല. 

ഇന്നത്തെ സിനിമാ നടന്മാർ ഫാൻസുകളുടെ ലോകത്താണ് ജീവിക്കുന്നത്. മമ്മൂട്ടി ഫാൻസ്‌, മോഹൻലാൽ ഫാൻസ്‌, സുരേഷ് ഗോപി ഫാൻസ്‌, ദിലീപ് ഫാൻസ്‌ എന്നിങ്ങനെ ചേരി തിരിഞ്ഞുള്ള ആരാധകരാണ് ഓരോ നടന്മാർക്കുമുള്ളത്. ഇഷ്ടമില്ലാത്ത നടന്മാരുടെ സിനിമകൾ തീയേറ്ററുകളിൽ പ്രദർശിപ്പിച്ചാൽ അവിടെ ഒച്ചവെക്കാനും കൂവാനും ഫാൻസുകളെ ഏർപ്പെടുത്തിയിട്ടുണ്ട്. കൂവാൻ നടന്മാരുടെ പിന്തുണകളും ലഭിക്കും. എന്നാൽ ഒരു ആരാധക ലോകവുമില്ലാതെ ജനം മുഴുവനായി ഒന്നുപോലെ സ്നേഹിച്ചിരുന്ന  മഹാ നടനായിരുന്നു സത്യൻ. അദ്ദേഹം, ഇന്നുള്ള നടന്മാരെപ്പോലെ  സ്നേഹം പിടിച്ചുപറ്റാൻ പണം വാരി എറിഞ്ഞിട്ടില്ല. എന്നിട്ടും അബാല വൃദ്ധം ജനങ്ങളുടെ മനസുകൾ ഒന്നുപോലെ പിടിച്ചെടുക്കാൻ അദ്ദേഹത്തിന് സാധിച്ചു. ഈ നേട്ടങ്ങളെല്ലാം  തന്റെ സ്വന്തം കഴിവും അഭിനയ ശൈലിയും കൊണ്ട് നേടിയതായിരുന്നു.

ഇന്നത്തെ മലയാളത്തിലെ നടന്മാർ നായകസ്ഥാനത്തിനു വേണ്ടിയുള്ള മത്സരമാണ്. സിനിമയുടെ സ്ക്രിപ്റ്റ് തയ്യാറാക്കുന്നതു മുതൽ നിർമ്മാണം അവസാനിക്കുന്നവരെ നായകൻറെ താല്പര്യവും അഭിരുചിയും നോക്കണം. ഒരു സിനിമയിൽ അഭിനയിക്കാനുള്ള വ്യവസ്ഥയിൽ നായകസ്ഥാനം വേണമെന്ന വാശി സത്യനില്ലായിരുന്നു. 'അരനാഴിക നേരം' മലയാള സിനിമയുടെ ചരിത്രത്തിലെ അതിപ്രധാനമായ ഒരു നാഴികക്കല്ലാണ്. അതിലെ നായകനായി അഭിനയിക്കാൻ സത്യനോട് ആവശ്യപ്പെട്ടപ്പോൾ അദ്ദേഹം അത് നിരസിക്കുകയാണുണ്ടായത്. അര നാഴിക നേരത്തിലെ 'കുഞ്ഞെനാച്ചൻ' ആയി അഭിനയിക്കാൻ എന്തുകൊണ്ടും യോഗ്യൻ 'കൊട്ടാരക്കര ശ്രീധരൻ നായരെ'ന്ന് നിർദ്ദേശിച്ചുകൊണ്ട് അദ്ദേഹം ആ സിനിമയിലെ അപ്രധാനമായ ഒരു വേഷത്തിൽ അഭിനയിക്കുകയാണുണ്ടായത്. ഇന്നത്തെ നടന്മാരിൽ നിന്നും വേറിട്ട ഒരു വ്യക്തിത്വം സത്യൻ അവിടെ പ്രകടിപ്പിക്കുകയുമുണ്ടായി.   

സത്യനോടൊപ്പം പ്രേംനസീറും അക്കാലത്ത് സിനിമയിൽ തിളങ്ങിയിരുന്നു. പ്രേംനസീർ പാട്ടും പാടി അഭിനയിക്കുമ്പോൾ സത്യൻ ഒരിക്കലും അദ്ദേഹത്തോട് അഭിനയ രംഗത്ത് മത്സരിക്കാൻ നിന്നില്ല. ഇന്നുള്ള നടന്മാരെല്ലാം നായകനാകാനുള്ള മത്സരത്തിലാണ്. മറ്റൊരു പ്രധാനപ്പെട്ട നടൻ വന്നാൽ അവർ അഭിനയിക്കാൻ തയ്യാറാവുകയില്ല. എന്നാൽ സത്യന്റെ വ്യക്തിത്വം തികച്ചും വ്യത്യസ്തമായിരുന്നുവെന്ന് അദ്ദേഹത്തിൻറെ സിനിമാ തന്നെ അനുഭവ സാക്ഷ്യങ്ങളാണ്. തന്നെക്കാൾ മെച്ചമായി അഭിനയിക്കാൻ കഴിവുള്ളവർ വന്നാൽ അഭിനയിക്കട്ടെയെന്ന മനോഭാവമായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്. സത്യനെന്ന നടൻ ഒരു സിനിമയുടെ മുഴുവനായ വിജയത്തെയാണ് കണ്ടിരുന്നത്. ഇന്നത്ത നടന്മാരെപ്പോലെ നടന്റെ വിജയം മാത്രമല്ല, അദ്ദേഹം ചിന്തിച്ചിരുന്നത്. 'ഞാൻ' മാത്രം തെളിഞ്ഞു നിൽക്കണമെന്ന മനോഭാവമാണ് ഭൂരിഭാഗം നടന്മാരുടെയും മനസുകളിൽ നിറഞ്ഞിരിക്കുന്നത്. ആ അഹന്ത സത്യനുണ്ടായിരുന്നില്ല. സങ്കുചിതമായ മനസോടെ അവരെ മാത്രം ആകർഷിക്കാൻ സൂപ്പർ നടന്മാർ വരെ ചിന്തിക്കുന്നു. ഇന്നുള്ള സൂപ്പർ നടന്മാരെ സിനിമാ നിർമ്മിക്കുന്നവർ വളർത്തിയെങ്കിൽ സത്യനെന്ന നടനെ വളർത്തിയത് അദ്ദേഹത്തിന്റെ അഭിനയ ചാതുര്യമായിരുന്നു. 

സത്യൻ ഒരു നടനെന്നതിനേക്കാളുപരി കർത്തവ്യനിരതനായ ഒരു കുടുംബ നാഥനും കൂടിയായിരുന്നു. കുടുംബ കാര്യങ്ങളിൽ വളരെ കർശനക്കാരനായിരുന്നെങ്കിലും ഉത്തരവാദിത്വമുള്ള ഒരു ഭർത്താവും കുട്ടികൾക്ക് സ്നേഹമുള്ള ഒരു അപ്പനുമായിരുന്നു. അദ്ദേഹത്തിന്റെ മകൻ സതീശന്റെ ഓർമ്മക്കുറിപ്പുകളിൽ പറയുന്നു, "ഞങ്ങൾക്ക് പപ്പായെന്നു വെച്ചാൽ ജീവനായിരുന്നു. കുട്ടികളും അച്ഛനുമൊത്ത് കളിക്കും. ഒന്നിച്ച് പാട്ടു പാടും. കളിയാക്കും. കുട്ടികളും തിരിച്ചു കളിയാക്കും. ഞങ്ങൾ തമ്മിൽ കൈകൊട്ടിക്കളിയുമുണ്ടായിരുന്നു. സ്നേഹം വാരിക്കോരി തരുന്ന അപൂർവം പിതാക്കന്മാരിൽ ഒരാളായിരുന്നു അദ്ദേഹം. അതായിരുന്നു സത്യനെന്ന സരസനായ പപ്പാ. മദ്രാസ്സിൽ ഷൂട്ടിങ്ങുള്ള സമയം പപ്പാ എത്ര തിരക്കിലാണെങ്കിലും ഞങ്ങൾക്കെല്ലാം മാറി മാറി കത്തുകളയക്കുമായിരുന്നു. ഇംഗ്ളീഷിലായിരുന്നു കത്തുകൾ എഴുതിയിരുന്നത്. തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് ചെന്നൈയിൽ യാത്രയാകുന്ന വേളകളിൽ മക്കൾ മൂന്നുപേരുടെയും കവിളിൽ ഉമ്മ തരുമായിരുന്നു. അവസാന ദിവസവും യാത്രയാകുന്ന ദിനങ്ങളിൽ അദ്ദേഹം ഉമ്മ തരുവാൻ മറന്നില്ല. മരണസമയത്തിനു മുമ്പ് സ്വത്തുക്കളിൽ മരണപത്രം എഴുതാൻ ആവശ്യപ്പെട്ടപ്പോൾ 'എന്റെ മക്കൾക്കു സ്വത്തുവീതം  വെക്കുന്നതിനുള്ള പ്രമാണം ആവശ്യമില്ലെന്നായിരുന്നു' അദ്ദേഹത്തിൻറെ മറുപടി. അങ്ങനെ മാതൃകാപരമായ ഒരു കുടുംബ ജീവിതമായിരുന്നു അദ്ദേഹം നയിച്ചിരുന്നത്."

സത്യൻ ഉദ്യോഗസ്ഥനായിരുന്ന കാലത്ത് മറ്റു മേലാധികാരികളെ കണ്ടാൽ സല്യൂട്ട് ചെയ്യില്ലായിരുന്നു. അങ്ങനെയുള്ള മനസിന്റെ ദൃഢതയും ശക്തിയും പിൽക്കാലത്ത് സിനിമയിലും പ്രകടമായിരുന്നു. അദ്ദേഹത്തിൻറെ മൂന്നു മക്കളും അന്ധരായിരുന്നു. പ്രൊഫഷണൽ ജീവിതത്തിലുടനീളം അദ്ദേഹത്തിൽ കുഞ്ഞുങ്ങളെപ്പറ്റിയുള്ള ആ ദുഃഖം നിഴലിച്ചിരുന്നു. ക്യാമറായുടെ മുമ്പിൽ നിൽക്കുമ്പോഴും ദുഃഖങ്ങളെല്ലാം മറ്റുള്ളവരിൽ പ്രകടമാക്കാതെ അമർത്തി പിടിച്ചിരുന്നു. ഷൂട്ടിങ്ങ് കഴിയുമ്പോഴേ അദ്ദേഹം കുഞ്ഞുങ്ങളുടെ ചീകിത്സാ കാര്യങ്ങൾക്കായി ഓടുമായിരുന്നു. ക്യാൻസർ ബാധിതനായ വാർത്ത അറിഞ്ഞിട്ടും ദൈവത്തെ വിളിച്ചു വിലപിക്കാതെ കർമ്മ നിരതനായി തന്റെ ജോലി തുടർന്നിരുന്നു. ഒന്നും സംഭവിക്കാത്തപോലെ ആരെയും പഴി ചാരാതെ തമാശകൾ പറഞ്ഞും ചിരിച്ചും ചിരിപ്പിച്ചും മറ്റുള്ളവരെ സന്തോഷിപ്പിച്ചുകൊണ്ടിരുന്നു. എല്ലാവരുമായി സൗഹാർദ്ദത്തിലായിരുന്നെങ്കിലും സ്വന്തം അനുഭവങ്ങളിൽക്കൂടി കടന്നുപോയിരുന്ന ദുഃഖങ്ങളെ അദ്ദേഹം കൂട്ടുകാരിൽ നിന്നും മറച്ചു വെച്ചിരുന്നു.

സൗന്ദര്യമോ ആകാരഭംഗിയോ അല്ല കാര്യമെന്നു തെളിയിച്ചുകൊണ്ട് ഭാവാഭിനയത്തിൽക്കൂടി മലയാളി മനസിനെ കീഴടക്കിയ ഒരു ഉജ്ജ്വല നടനായിരുന്നു സത്യൻ. സർ സിപിയുടെ കാലത്തെ വില്ലനായ ഈ പോലീസുകാരന്റെ കാക്കിക്കുപ്പായത്തിനുള്ളിൽ സരളമായ ഒരു കലാഹൃദയവുമുണ്ടായിരുന്നു. സത്യൻ അഭിനയിച്ചിരുന്ന കാലത്ത് സിനിമാഭിനയം ഇന്നത്തെപോലെ ആദായകരമായ ഒരു തൊഴിലായിരുന്നില്ല. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന സഹനടന്മാരെ സഹായിക്കാൻ അദ്ദേഹം എന്നും തല്പരനായിരുന്നു. വില്ലൻ സ്വഭാവമുണ്ടായിരുന്ന ഒരു പോലീസുകാരന്റെ കരുണാദ്രമായ കലാഹൃദയത്തിലേക്കുള്ള ഒരു പരിവർത്തനമായിരുന്നു അത്.  സാഹിത്യ നിരൂപകനായ കെ.പി. അപ്പൻ ഒരിക്കൽ എഴുതി, "കമ്യുണിസ്റ്റുകാരിൽ കലി പൂണ്ടിരുന്ന സതീശൻ നാടാർ എന്ന ഈ പോലീസ് സബ് ഇൻസ്‌പെക്ടർ അവരെ നടുറോഡിലിട്ട് ഉപദ്രവിക്കുന്നത് കണ്ടിട്ടുണ്ട്. പിന്നീട് സിനിമയിൽക്കൂടി സത്യനെന്ന കലാകാരനെ കണ്ടു. ഓടയിൽനിന്നുള്ള പപ്പുവിനേയും അനുഭവങ്ങൾ പാളിച്ചകളിലെ ചെല്ലപ്പനെയും ചെമ്മീനിലെ പളനിയെയും കണ്ടു. പോലീസുകാരനിൽ നിന്ന് നടനിലേക്കുള്ള ഈ കുതിച്ചു ചാട്ടം അവിശ്വസിനീയമായിരുന്നു." 

സത്യനെ ബാധിച്ചിരുന്ന മാരക രോഗം തടഞ്ഞുകൊണ്ടും അദ്ദേഹം സിനിമയിൽ അഭിനയിച്ചുകൊണ്ടിരുന്നു. ഷൂട്ടിങ്ങിനിടയിൽ വായിൽക്കൂടിയും മൂക്കിൽക്കൂടിയും രക്തസ്രാവം ഉണ്ടാവുമ്പോൾ അത് തുടച്ചുകൊണ്ട് അദ്ദേഹം ക്യാമറായെ അഭിമുഖീകരിച്ചിരുന്നു. ഒരു ദിവസം രോഗം മൂലം ക്ഷീണം അനുഭവപ്പെട്ട അദ്ദേഹം ഷൂട്ടിങ്ങ് കഴിഞ്ഞശേഷം കാർ സ്വയം ചെന്നൈയിൽക്കൂടി ഡ്രൈവു ചെയ്തു ഹോസ്പിറ്റലിലെത്തി. അന്നുതന്നെ 1971 ജൂൺ പതിനഞ്ചാം തിയതി സത്യൻ മരണമടഞ്ഞു. മരിക്കുമ്പോൾ അദ്ദേഹത്തിന് 59 വയസ്സ് പ്രായമുണ്ടായിരുന്നു. അദ്ദേഹത്തിൻറെ ഭൗതിക ശരീരം തിരുവനന്തപുരത്തു കൊണ്ടുവരുകയും എല്ലാ സംസ്ഥാന ബഹുമതികളോടെ സംസ്ക്കാര കർമ്മങ്ങൾ നടത്തുകയും ചെയ്തു. പതിനായിരക്കണക്കിനു ജനം ആ മഹാനടന്റെ ഭൗതിക ശരീരം ദർശിക്കാൻ തിരുവനന്തപുരത്ത് തിങ്ങിക്കൂടിയിരുന്നു. അദ്ദേഹത്തിൻറെ ഭാര്യ പതിനാറു വർഷങ്ങൾ കൂടി ജീവിച്ച ശേഷം 1987-ൽ മരണമടഞ്ഞു. മൂത്ത മകൻ പ്രകാശ് സത്യൻ 2014-ൽ ഒരു വിഷു ദിവസം മരിച്ചു. 

സത്യനെപ്പോലെ അനുഗുണമായ  ഒരു നടൻ മലയാളമണ്ണിൽ ജനിച്ചിട്ടില്ല. ഇനി അങ്ങനെയുള്ള ഒരു നടനെ ഉടനെങ്ങും പ്രതീക്ഷിക്കാനും സാധിക്കില്ല. മലയാള സിനിമകളിലെ ചക്രവർത്തിയായിരുന്ന സത്യന്റെ കിരീടം അണിയാൻ, അദ്ദേഹം ഇരുന്ന കസേരയിൽ ഇരിക്കാൻ നാളിതുവരെ ആരും യോഗ്യരായിട്ടില്ല. സത്യനും നസീറും സിനിമാ ലോകത്ത് ഏതാണ്ട് ഒരേ കാലത്ത് വന്നവരാണ്. സത്യൻ ജീവിച്ചിരുന്ന കാലത്ത് നസീർ എന്നും രണ്ടാമനായിരുന്നു. സത്യൻ സഞ്ചരിച്ചിരുന്നത് ഇന്നത്തെ നടന്മാരെപ്പോലെ വാരിക്കൂട്ടുന്ന അവാർഡുകൾക്കു മീതെയായിരുന്നില്ല. സ്വാധീനവും പണവും അവാർഡുകളുടെ ഒരു മാനദണ്ഡം കൂടിയാണ്.  സത്യം മാത്രം കൈമുതലുള്ള സത്യനെന്ന നടൻ ലക്ഷോപലക്ഷം ജനഹൃദയങ്ങളിൽ കാലത്തിനതീതമായും നിത്യം ജീവിച്ചുകൊണ്ടിരിക്കുന്നു. നൂറ്റാണ്ടുകൾ കഴിഞ്ഞാലും സത്യനെന്ന നടനെ പ്രേക്ഷക ലോകം  മറക്കില്ല. അദ്ദേഹം അഭിനയിച്ച നിരവധി ചിത്രങ്ങൾ അഭ്രപാളികളിൽ നിത്യസ്മാരകങ്ങളായി നിലകൊള്ളുന്നു. മലയാള സിനിമയുടെ ചരിത്രത്തിലെ ലക്ഷണമൊത്ത ഈ യുഗനായകനെപ്പറ്റിയുള്ള ഓർമ്മകൾ  ജനമനസുകളിൽ നിത്യം ജീവിക്കുന്നു. 







സതീശൻ സത്യൻ 


നീലക്കുയിൽ 



No comments:

Post a Comment

കൊറോണ: പ്രസിഡന്റ് ട്രംപിനെ കുറ്റപ്പെടുത്തുന്നത് ശരിയോ?

ജോസഫ് പടന്നമാക്കൽ കൊറോണ നമ്മുടെയെല്ലാം നിത്യ ജീവിതത്തിൽ ഭയം ജ്വലിപ്പിക്കുന്ന ഒരു മാരക രോഗമായി ലോകമെമ്പാടും അറിയപ്പെട്ടു കഴിഞ്ഞു. കാട്ടുത...