Tuesday, November 13, 2018

സർദാർ പട്ടേൽ, ഇന്ത്യയുടെ ഉരുക്കു മനുഷ്യനും ഉരുക്കു പ്രതിമയും



ജോസഫ് പടന്നമാക്കൽ

സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ ആഭ്യന്തര മന്ത്രിയും ഡെപ്യൂട്ടി പ്രധാനമന്ത്രിയുമായിരുന്ന സർദാർ വല്ലഭായി പട്ടേലിനെപ്പറ്റി സാമാന്യ ജനങ്ങൾക്ക് അറിഞ്ഞുകൂടാത്ത നിരവധി കാര്യങ്ങളുണ്ട്. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ  നിർണ്ണായകമായ പങ്കു വഹിച്ച പട്ടേൽ പ്രസിദ്ധനായ ഒരു വക്കീലെന്ന നിലയിലും രാഷ്ട്രീയ സാമൂഹിക പ്രവർത്തകനെന്ന നിലയിലും സമകാലിക ജനങ്ങളുടെയിടയിൽ ആദരണീയനായിരുന്നു. പത്താം ക്ലാസ് പാസായത് ഇരുപത്തിരണ്ടാം വയസിലാണ്. മുപ്പത്തിയാറാം വയസിൽ ഇംഗ്ലണ്ടിൽ പഠനത്തിനായി യാത്ര ചെയ്തു.  ഗാന്ധിജി, നെഹ്‌റു, മൗലാന ആസാദ്, സുഭാഷ് ചന്ദ്ര ബോസ് എന്നിവരോടൊപ്പം ബ്രിട്ടീഷുകാർക്കെതിരെ പടപൊരുതിയ മുന്നണി പോരാളിയായിരുന്നു. രാഷ്ട്രത്തിന്റെ ഉരുക്കുമനുഷ്യനെന്നും  അറിയപ്പെട്ടിരുന്നു.  നാട്ടുരാജ്യങ്ങളെ ഇന്ത്യൻ യൂണിയനോട് ചേർത്ത ധീരനായ ഭരണാധികാരിയായിരുന്നു അദ്ദേഹം.

വല്ലഭായ് പട്ടേൽ 1875 ഒക്ടോബർ മുപ്പത്തിയൊന്നാം തിയതി ഗുജറാത്തിലുള്ള നാദീയ (Nadiad) എന്ന ഗ്രാമത്തിൽ ജനിച്ചു. 'ലെവ പട്ടീദാർ' വിഭാഗത്തിലുള്ള കാസ്റ്റിൽ സാമാന്യം നല്ല ഭൂസ്വത്തുള്ള ഒരു കുടുംബത്തിലാണ്! പട്ടേൽ ജനിച്ചത്. പാരമ്പര്യമായ ഹിന്ദുമതത്തിൽ ഈ കുടുംബം അടിയുറച്ച് വിശ്വസിച്ചിരുന്നു. അദ്ദേഹത്തിൻറെ പിതാവ് ഝാൻസി റാണിയോടൊപ്പം പട്ടാളത്തിൽ ജോലി ചെയ്തിരുന്നു. 'അമ്മ വീട്ടുകാര്യങ്ങളും നോക്കി സദാ പ്രാർത്ഥനകളിലും ആത്മീയ ചിന്തകളിലും മുഴുകിയിരുന്ന ഒരു സാധു സ്ത്രീയുമായിരുന്നു. പട്ടേൽ, ഗുജറാത്തു ഭാഷയിൽ പ്രൈമറി വിദ്യാഭ്യാസം തുടങ്ങിയെങ്കിലും പിന്നീട് ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ പഠനം ആരംഭിച്ചു. 1897-ൽ ഹൈസ്‌കൂൾ പാസ്സായി. അതിനു ശേഷം നിയമം പഠിക്കാൻ 1910-ൽ ഇംഗ്ലണ്ടിൽ യാത്ര ചെയ്തു. 1913-ൽ മിഡിൽടെൻ സ്‌കൂളിൽ ബിരുദമെടുക്കാൻ മുപ്പത്തിയാറു മാസം പഠിക്കേണ്ട കോഴ്സ് മുപ്പതു മാസം കൊണ്ട് ഒന്നാം റാങ്കിൽ പൂർത്തിയാക്കി. ബ്രിട്ടനിൽ വരുന്നവരെ അദ്ദേഹത്തിന് കോളേജ് വിദ്യാഭ്യാസം ഉണ്ടായിരുന്നില്ല.

പട്ടേൽ, ഗുജറാത്തിലെ ഗോദറായിൽ നിയമ പരിശീലനം ആരംഭിച്ചു. നിയമത്തിലെ അതീവ പരിജ്ഞാനം മൂലം ബ്രിട്ടീഷ് സർക്കാർ അദ്ദേഹത്തിന് ഉന്നത ജോലികൾ വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും അതെല്ലാം നിരസിക്കുകയായിരുന്നുണ്ടായത്. ബ്രിട്ടീഷ് സർക്കാരിന്റെ നയങ്ങളെയും നിയമങ്ങളെയും സമ്പൂർണ്ണമായി എതിർത്തിരുന്നു. സ്വയം വായനയും പഠനവും അദ്ദേഹത്തിൻറെ ഹോബിയായിരുന്നു. പതിനാറാം വയസ്സിൽ,1891-ൽ അദ്ദേഹം സവർബായ് (Zaverbai) യെ വിവാഹം ചെയ്തു.  അവർക്ക് ഒരു മകനും മകളുമുണ്ടായിരുന്നു. പിന്നീട്  നിയമ പ്രാക്ടീസ് അഹമ്മദ് ബാദിൽ ആരംഭിച്ചു. ഗുജറാത്ത് ക്ലബിൽ അംഗമെടുത്തപ്പോൾ മുതൽ ഗാന്ധിജിയുടെ പ്രഭാഷണങ്ങൾ കേൾക്കാൻ പോകുമായിരുന്നു. ഗാന്ധിജിയുടെ വാക്കുകൾ പട്ടേലിന്റെ ഹൃദയത്തിൽ അഗാധമായി പതിഞ്ഞിരുന്നു. പിന്നീട് ഗാന്ധിജിയുടെ ഒരു അനുയായി മാറുകയും ചെയ്തു. 1900-ത്തിൽ ഗോദറായിൽ പ്ലീഡറായി സ്വന്തം നിലയിൽ ഒരു ഓഫിസ് ഇട്ടിരുന്നു. രണ്ടു വർഷങ്ങൾക്കു ശേഷം അദ്ദേഹം ബോർസാദിൽ മാറി താമസിച്ചു. ഒരു വക്കീലെന്ന നിലയിൽ അനേകം കേസുകൾ കൈകാര്യം ചെയ്തു വിജയിച്ചതുകൊണ്ടു പ്രസിദ്ധനായി തീർന്നിരുന്നു. 1908-ൽ അദ്ദേഹത്തിൻറെ ഭാര്യ മരിച്ചു പോയി. ഭാര്യയുടെ മരണശേഷം അദ്ദേഹം ജീവിതകാലം മുഴുവൻ അവിവാഹിതനായി ജീവിച്ചു.

1910-ൽ അദ്ദേഹം അഹമ്മദാബാദിൽ താമസമാക്കി. അഹമ്മദബാദിൽ കോടതിയിൽ പ്രസിദ്ധനായ ഒരു ക്രിമിനൽ വക്കീലായി ഉയർന്നു. അങ്ങേയറ്റം പാശ്ചാത്യ സംസ്ക്കാര പാരമ്പര്യമുള്ള ഒരു ജീവിത സ്റ്റൈൽ ആയിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്. ആദ്യകാലങ്ങളിൽ ഇംഗ്ളീഷ്‌കാരെപോലെ ഫാഷനോടെയുള്ള വേഷവിധാനത്തിലായിരുന്നു നടന്നിരുന്നത്. 1917 ജനുവരി അഞ്ചാം തിയതി അഹമ്മദബാദ് മുനിസിപ്പൽ കൗൺസിലറായി തിരഞ്ഞെടുത്തു. ഒരു വോട്ടിനായിരുന്നു 'ദരിയപുർ' മണ്ഡലത്തിൽ നിന്നും ജയിച്ചത്. 1924-ൽ അഹമ്മദബാദ് മുനിസിപ്പാലിറ്റി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.

1921-നു മുമ്പു മെഡിക്കൽ പരിശോധനയ്ക്കും ആരോഗ്യ പരിപാലനത്തിനുമായി ഇന്ത്യയിൽ പുനായിലും കറാച്ചിയിലും മാത്രമേ ലബോറട്ടറികളുണ്ടായിരുന്നുള്ളൂ.  രോഗ ബാധിതരായ ജനങ്ങളെ പരിശോധിക്കാൻ കൂടുതൽ ലബോറട്ടറികളുടെ ആവശ്യകതയും സർദാർ മനസിലാക്കിയിരുന്നു. കുടിവെള്ളത്തിൽക്കൂടിയും ഭക്ഷണത്തിൽക്കൂടിയും സാംക്രമിക രോഗങ്ങൾ നാടു മുഴുവൻ പകർന്നിരുന്ന കാലവുമായിരുന്നു. സാഹിബാഗ് (Shahibaugh)എന്ന സ്ഥലത്ത് അദ്ദേഹം മൂന്നാമതൊരു ആരോഗ്യ പരിപാലന ലബോറട്ടറി കൂടി സ്ഥാപിച്ചു. 1924-ൽ ആദ്യമായി ഗുജറാത്ത് ഭാഷയിൽ ടൈപ്പ് റൈറ്റർ നിർമ്മിച്ചത് പട്ടേലിന്റെ നിർദേശപ്രകാരമായിരുന്നു. അദ്ദേഹം അഹമ്മദ്‌ബാദ് മുനിസിപ്പാലിറ്റിക്കുവേണ്ടി 'റെമിഗ്ടൺ' കമ്പനിയെ സമീപിക്കുകയൂം ഗുജറാത്ത് ഭാഷയിൽ ആദ്യത്തെ ടൈപ്പ് റൈറ്റർ നിർമ്മിച്ചതിന് 4000 രൂപ കൊടുക്കുകയും ചെയ്തു. മുനിസിപ്പൽ നിയമം അനുസരിച്ച് തിരഞ്ഞെടുപ്പ് വരുമ്പോൾ സ്ത്രീകൾക്ക് വോട്ടവകാശമില്ലായിരുന്നു. 1913 ഫെബ്രുവരി മൂന്നാംതിയതി നിലവിലുള്ള സ്ത്രീ വിവേചന നിയമത്തിന് ഭേദഗതി വരുത്തി. അതനുസരിച്ച് മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ സ്ത്രീകൾക്കും വോട്ടവകാശം ചെയ്യാമെന്നുള്ള നിയമം പാസ്സാക്കി. സ്ത്രീകളെ ഭരണത്തിൽനിന്നും മാറ്റി നിർത്തിയാൽ അമ്പതു ശതമാനം വരുന്ന സ്ത്രീകളോടുള്ള അനീതിയാണെന്നും അദ്ദേഹം വീറോടെ  വാദിച്ചിരുന്നു. 1927-ൽ ഗുജറാത്തിൽ ഒരു സിവിൽ ഹോസ്പിറ്റൽ പണിയാനായി പത്തുലക്ഷം രൂപ സർക്കാരിനോട് ആവശ്യപ്പെട്ടു. അനുവദിക്കുകയും ചെയ്തു. 21 ഏക്കർ സ്ഥലവും കെട്ടിടങ്ങളും പണിയാനുള്ള തുക പൊതുജനങ്ങളിൽനിന്ന് സർദാർ ശേഖരിച്ച് ഹോസ്പിറ്റൽ സ്ഥാപിച്ചു.

1917-ൽ സർദാർ വല്ലഭായ് പട്ടേലിനെ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഗുജറാത്ത് വിഭാഗം സെക്രട്ടറിയായി തിരഞ്ഞെടുത്തു. 1918-ൽ നികുതി നിഷേധ പ്രക്ഷോപണം അദ്ദേഹത്തിൻറെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. അക്കാലത്തെ പ്രളയം കൊണ്ട് ദുരിതമനുഭവിക്കുന്ന കർഷക ജനതയ്ക്ക്  ബ്രിട്ടീഷ് സർക്കാർ അമിത നികുതി ചുമത്തുന്നതിനെതിരെ സംഘടിപ്പിച്ച ഒരു പ്രക്ഷോപണമായിരുന്നു അത്. കൃഷിക്കാരുടെ ഒരു ഐക്യവേദി സ്ഥാപിച്ചതിൽ പിന്നീടാണ് 'സർദാർ' എന്ന് അദ്ദേഹം അറിയപ്പെടാൻ തുടങ്ങിയത്. 1928-ൽ ബാർദോളിയിൽ കൃഷിക്കാർക്ക് വീണ്ടും നികുതി വർദ്ധിപ്പിച്ചപ്പോൾ കൃഷിക്കാർ നികുതി കൊടുക്കില്ലെന്ന് തീരുമാനിച്ചു. പ്രതികാരമായി സർക്കാർ അവരുടെ ഭൂമി പിടിച്ചെടുത്തു. കൃഷിക്കാരുടെ ഈ ലഹള ആറുമാസത്തോളം നീണ്ടു നിന്നിരുന്നു. സർക്കാരും കൃഷിക്കാരുടെ പ്രതിനിധികളും പട്ടേലുമായുള്ള ചർച്ചകളിൽക്കൂടി ഭൂമി പിന്നീട് മടക്കിക്കൊടുക്കുകയും ചെയ്തു.

നിസ്സഹകരണ പ്രസ്ഥാനം ഗാന്ധിജി തുടങ്ങിയപ്പോൾ സർദാർ പട്ടേൽ അതിന് പൂർണ്ണ പിന്തുണ നൽകി. ഗാന്ധിജിയോടൊപ്പം അദ്ദേഹം രാഷ്ട്രം മുഴുവൻ യാത്ര ചെയ്യുകയും മൂന്നു ലക്ഷം ജനങ്ങളെ വിപ്ലവത്തിനായി റിക്രൂട്ട് ചെയ്യുകയും ചെയ്തു. ഒന്നര മില്യൺ രൂപാ സാമൂഹിക പ്രവർത്തനങ്ങൾക്കായി സമാഹരിക്കുകയും ചെയ്തു. 1930-ൽ സർദാർ പട്ടേലും മഹാത്മാ ഗാന്ധിയോടൊപ്പം ഉപ്പുസത്യാഗ്രഹത്തിൽ പങ്കുചേർന്നിരുന്നു. അദ്ദേഹത്തിൻറെ ചരിത്രപ്രസിദ്ധങ്ങളായ പ്രസംഗങ്ങൾ ജനങ്ങളെ ആവേശഭരിതരാക്കിയിരുന്നു. അതുമൂലം അനേകായിരങ്ങളെ ഉപ്പുസത്യാഗ്രഹത്തിലേക്ക് ആകർഷിക്കുകയുമുണ്ടായി. ഗാന്ധിജി ജയിലിലായിരുന്ന സമയം കോൺഗ്രസ്സിന്റെ ആവശ്യപ്രകാരം ഗുജറാത്തിൽ സത്യാഗ്രഹത്തിനായുള്ള ഘോഷയാത്രകൾ സംഘടിപ്പിച്ചിരുന്നതും പട്ടേലായിരുന്നു. പട്ടേലിനെയും അറസ്റ്റ് ചെയ്തിരുന്നു. ഇന്ത്യൻ വൈസ്രോയി ലോർഡ് ഇർവിനും ഗാന്ധിജിയും തമ്മിലുണ്ടാക്കിയ ഉടമ്പടി പ്രകാരം 1931-ൽ പട്ടേലിനെ സ്വതന്ത്രമാക്കി. സുപ്രസിദ്ധമായ ആ ഉടമ്പടിയെ ഗാന്ധി-ഇർവിൻ കരാർ എന്നറിയപ്പെടുന്നു.

1931-ൽ കറാച്ചിയിൽ നടത്തിയ സമ്മേളനത്തിൽ പട്ടേലിനെ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് പ്രസിഡന്റായി തിരഞ്ഞെടുത്തു. അന്നുകൂടിയ സമ്മേളനത്തിൽ കോൺഗ്രസ്സിന്റെ ഭാവി പരിപാടികളെപ്പറ്റി സുപ്രധാനങ്ങളായ തീരുമാനങ്ങളെടുക്കുകയും ചെയ്തു. മാനുഷിക അവകാശങ്ങൾക്കായും മൗലിക സ്വാതന്ത്ര്യത്തിനായും സമരമുന്നണികൾ ശക്തമാക്കാനും തീരുമാനിച്ചു.  ഒരു മതേതര രാഷ്ട്രത്തിനായി കോൺഗ്രസ്സ് ഉറച്ച നിലപാടെടുക്കുകയും വിളംബരം ചെയ്യുകയുമുണ്ടായി. 1942-ലെ ക്വിറ്റ്‌ ഇന്ത്യ സമര മുന്നണിയിൽ ഗാന്ധിജിക്ക് പട്ടേലിന്റെ സമ്പൂർണ്ണ പിന്തുണയുണ്ടായിരുന്നു. അന്നുള്ള നേതാക്കന്മാരിൽ ചിലർ പട്ടേലിന്റെ തീരുമാനങ്ങളെ വിമർശിക്കുന്നുമുണ്ടായിരുന്നു.  1942-ൽ അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയും 1945 വരെ അഹമ്മദ്‌നഗറിലുള്ള ജയിലിൽ പാർപ്പിക്കുകയും ചെയ്തു. അദ്ദേഹത്തോടൊപ്പം മറ്റു കോൺഗ്രസ്സ് നേതാക്കളും ജയിലിൽ കിടപ്പുണ്ടായിരുന്നു.

കോൺഗ്രസ്സിലെ ചില പ്രമുഖ നേതാക്കന്മാരുമായുള്ള ഏറ്റുമുട്ടലുകൾ സർദാറിന്റെ ജീവിതത്തിൽ നിത്യ സംഭവങ്ങളായിരുന്നു. പട്ടേൽ ഒരു വിപ്ലവകാരിയായിരുന്നില്ല. എങ്കിലും ബ്രിട്ടീഷുകാർ അദ്ദേഹത്തെ കണ്ടിരുന്നത് അപകടകാരിയായ ഒരു ശത്രുവിനെപ്പോലെയാണ്.1928 മുതൽ 1931 വരെയുള്ള കോൺഗ്രസ്സ് സംഘടനയ്ക്കുള്ളിലെ വിവാദങ്ങളിൽ പട്ടേൽ മോത്തിലാൽ നെഹ്‌റുവിന്റെയും ഗാന്ധിജിയുടെയും തത്ത്വങ്ങൾ പിന്തുടർന്നിരുന്നു. എന്നാൽ നെഹ്രുവിന്റെയോ സുഭാഷ് ചന്ദ്രബോസിന്റെയോ ആശയങ്ങളോട് യോജിച്ചിരുന്നില്ല. ബ്രിട്ടീഷ് കോമ്മൺ വെൽത്ത് രാഷ്ടങ്ങളോട് സഹകരിച്ചുള്ള നയമാണ് ഇന്ത്യയ്ക്ക് വേണ്ടതെന്നും വാദിച്ചു. 1936-ൽ നെഹ്‌റു, ഇന്ത്യ ഒരു സോഷ്യലിസ്റ്റു രാഷ്ട്രമായി രൂപാന്തരപ്പെടുത്തണമെന്ന് പദ്ധതിയിട്ടപ്പോൾ അതിനെ ഏറ്റവും അധികം എതിർത്തിരുന്നത് പട്ടേലായിരുന്നു. നേതാജി സുഭാഷ് ബോസിന്റെ ആശയങ്ങളോടും പട്ടേലിന് യോജിപ്പുണ്ടായിരുന്നില്ല. പാർട്ടിക്കുള്ളിൽ അധികാരം കയ്യടക്കാനായിരുന്നു ബോസ് ശ്രമിച്ചിരുന്നതെന്നും പട്ടേൽ കരുതി.

1917-വരെ ഇന്ത്യൻ രാഷ്ട്രീയത്തിൽ വ്യത്യസ്തമായ ഒരു നിലപാടായിരുന്നു പട്ടേലിനുണ്ടായിരുന്നത്. മഹാത്മാഗാന്ധിയെ കണ്ടു മുട്ടിയ നാൾ മുതൽ ഗാന്ധിജിയുടെ ഒരു ആരാധകനായി തീർന്നു. ഗാന്ധിജിയുടെ ചിന്താഗതികളിലും തത്ത്വചിന്തകളിലും പട്ടേൽ ആകൃഷ്ടനായിരുന്നു. അക്രമ രാഹത്യ ചിന്തകളും സത്യാഗ്രഹ മുന്നേറ്റങ്ങളും പട്ടേലിന് ഉത്തേജനം നൽകിയിരുന്നു. എങ്കിലും ഗാന്ധിജിയുടെ മുഴുവൻ ആശയങ്ങളെയും സ്വീകരിച്ചിരുന്നില്ല. സാമൂഹിക പ്രശ്നങ്ങളിലും സാമ്പത്തിക നയങ്ങളിലും ഗാന്ധിജിയിൽ നിന്നും അദ്ദേഹം വ്യത്യസ്തനായിരുന്നു. ഗാന്ധിജിയോടൊപ്പം പ്രവർത്തിക്കാൻ പട്ടേൽ തന്റെ വേഷങ്ങളിലും ജനങ്ങളോടുള്ള പെരുമാറ്റങ്ങളിലും മാറ്റങ്ങൾ വരുത്തി. ഇന്ത്യൻ രീതിയിൽ ഒരു ഇന്ത്യൻ കർഷകന്റെ വേഷം ധരിക്കുവാനും ആരംഭിച്ചു. രാഷ്ട്രീയ ജീവിതത്തിലുടനീളം അദ്ദേഹം മഹാത്മാ ഗാന്ധിജിയുടെ സ്വാതന്ത്ര്യ സമര പോരാട്ടങ്ങൾക്ക് പിന്തുണ നൽകിയിരുന്നു. ബ്രിട്ടീഷുകാരെ ഭാരതത്തിൽ നിന്നും തുരത്താൻ വേണ്ടിയുള്ള ഗാന്ധിജിയുടെ നിസ്സഹകരണ പ്രസ്ഥാനത്തെ നെഹ്രുവും രാജഗോപാലാചാരിയും, മൗലാന ആസാദും എതിർത്തപ്പോൾ അദ്ദേഹം ഗാന്ധിജിക്ക് പൂർണ്ണ പിന്തുണ നൽകുകയാണുണ്ടായത്. പ്രധാനമന്ത്രിയാകാൻ എല്ലാ സാധ്യതകളും തെളിഞ്ഞു വന്നിട്ടും ഗാന്ധിജിയുടെ അഭ്യർത്ഥന മാനിച്ച് അദ്ദേഹം ആ പദവി വേണ്ടെന്നു വെക്കുകയായിരുന്നു.

സ്വാതന്ത്ര്യ സമരത്തിൽ  വിപ്ലവാശയങ്ങളെ നെഹ്‌റു പിന്താങ്ങിയിരുന്നു. എന്നാൽ പട്ടേൽ നെഹൃവിനോടൊപ്പം വിപ്ലവ മുന്നേറ്റങ്ങളിൽ പ്രവർത്തിച്ചിരുന്നില്ല. സാമ്പത്തിക തലങ്ങളിൽ നെഹ്‌റുവിന്റെ സോഷ്യലിസ്റ്റ് ആശയങ്ങളെ എതിർത്തിരുന്നു.  യുദ്ധകാലത്ത് ഗാന്ധിജിയുടെ പ്രായോഗികമല്ലാത്ത അക്രമരാഹിത്യ നയങ്ങളെ പട്ടേൽ അനുകൂലിച്ചിരുന്നില്ല. ജപ്പാൻ ഏതു സമയത്തും ഇന്ത്യയെ ആക്രമിക്കുമെന്ന കിംവദന്തികളുമുണ്ടായിരുന്നു. ഇന്ത്യയ്ക്ക് അധികാരം കൈമാറുന്ന വേളയിൽ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വിഭജനത്തെയും പട്ടേൽ എതിർത്തിരുന്നു. ഗാന്ധിജിയുമായി അക്കാര്യത്തിൽ തീവ്ര അഭിപ്രായ വ്യത്യാസങ്ങളുണ്ടാവുകയും ചെയ്തു.

സ്വാതന്ത്ര്യ നാളുകളിൽ കോൺഗ്രസ്സ് പ്രസിഡണ്ടാകാൻ ജനസമ്മതിയുണ്ടായിരുന്ന വ്യക്തി പട്ടേലായിരുന്നെങ്കിലും ഗാന്ധിജിയുടെ സ്വാധീനത്തിൽ നെഹ്‌റു കോൺഗ്രസ് പ്രസിഡന്റായി. കോൺഗ്രസ്സ് പ്രസിഡന്റ് എന്ന നിലയിൽ ബ്രിട്ടീഷ് വൈസറായി നെഹ്രുവിനോട് ഒരു താൽക്കാലിക സർക്കാർ രൂപീകരിക്കാൻ ആവശ്യപ്പെട്ടു. ജനങ്ങളുടെയും കോൺഗ്രസ്സിന്റെയും പിന്തുണപ്രകാരം ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി സ്ഥാനം ലഭിക്കേണ്ടിയിരുന്നത് പട്ടേലിനായിരുന്നു. 1947-ൽ താൽക്കാലിക മന്ത്രിസഭയിൽ ആഭ്യന്തര മന്ത്രിയായിരുന്ന അദ്ദേഹം ഗുജറാത്തിൽക്കൂടി യാത്ര ചെയ്തു. 'പരസ്പ്പരം മല്ലടിക്കാതെ മതസൗഹാർദ്ദത്തോടെ സമാധാനമായി ജീവിക്കാൻ' ഹിന്ദുക്കളോടും മുസ്ലിമുകളോടും ആഹ്വാനം ചെയ്തു.  'പഴയതിനെ ഇല്ലാതാക്കി സമാധാനത്തിനായി പുത്തനായ ഒരു വ്യവസ്ഥിതി സ്ഥാപിക്കണമെന്ന്' രാഷ്ട്രത്തോടായി ആഹ്വാനം ചെയ്തിരുന്നു. അദ്ദേഹം പറഞ്ഞു, "നാം പരമാധികാരമുള്ള ഒരു രാഷ്ട്രം ആയെങ്കിലും ആഭ്യന്തരകാര്യങ്ങളിൽ ഇന്നു നാം അനുഭവിക്കുന്ന സ്വാതന്ത്ര്യത്തിന് കോട്ടം തട്ടുന്നു. സ്വാതന്ത്ര്യത്തിനുമുമ്പുണ്ടായിരുന്ന നമ്മുടെ ഐക്യവും തകർന്നുകൊണ്ടിരിക്കുന്നു. തീവ്രമായ ദേശീയതയും സമത്വവുമാണ് നമുക്കിന്ന് ആവശ്യം. അവിടം മതങ്ങൾ തമ്മിൽ പരസ്പ്പരം മല്ലടിക്കാനുള്ളതല്ല."   'ഹിന്ദു മുസ്ലിം വർഗീയ ലഹളകൾ രാജ്യത്തെ അരാജകത്തിലെത്തിക്കുമെന്നും  കേന്ദ്ര ഭരണ സംവിധാനം തകരുമെന്നും' പട്ടേൽ ലഹളക്കാരോട് ആഹ്വാനം ചെയ്തുകൊണ്ടിരുന്നു. 'ഒരു ജനാധിപത്യ രാഷ്ട്രം ഒരിക്കലും സ്ഥാപിക്കാൻ സാധിക്കില്ലെന്നും' അദ്ദേഹം ഓർമ്മിപ്പിച്ചിരുന്നു'.

 ഇന്ത്യയുടെ  562 കൊളോണിയൽ രാജാക്കന്മാരെ രമ്യതയിലാക്കി അവരുടെ രാജ്യങ്ങൾ ഇന്ത്യൻ യൂണിയനോട് ചേർത്തതിൽ അദ്ദേഹം നിർണ്ണായകമായ ഒരു പങ്ക് വഹിച്ചിരുന്നു. കൊളോണിയൽ രാജാക്കന്മാർക്ക് ഒന്നുകിൽ പാക്കിസ്ഥാനോടോ അല്ലെങ്കിൽ ഇന്ത്യയോടൊ ചേരാമെന്ന് ബ്രിട്ടീഷ് ഭരണകൂടം ഒരു നിയമം വെച്ചിരുന്നു. അതുമല്ലെങ്കിൽ അവർക്ക് സ്വതന്ത്ര രാജ്യമായി നിലകൊള്ളാനുള്ള സ്വാതന്ത്ര്യവുമുണ്ടായിരുന്നു. 1947-ൽ ഇന്ത്യയുടെ അഖണ്ഡത കാത്തു സൂക്ഷിക്കാനുള്ള ജോലി കോൺഗ്രസ്സ് പാർട്ടി സർദാർ വല്ലഭായി പട്ടേലിനാണ് നൽകിയത്. ജമ്മു കാശ്മീർ,  ഹൈദ്രബാദ് രാജ്യങ്ങളൊഴിച്ച് എല്ലാ കൊളോണിയൽ രാജ്യങ്ങളും ഇന്ത്യൻ യൂണിയനോട് ചേർന്നു. ഹൈദരാബാദിലേക്ക് ഇന്ത്യൻ പട്ടാളം എത്തിയപ്പോഴാണ് ഹൈദ്രബാദ് തീരുമാനം മാറ്റിയതും ഇന്ത്യൻ യൂണിയനോട് ചേർന്നതും.

പട്ടേലിന്റെ ശുപാർശ പ്രകാരമാണ്, ഇന്ത്യക്ക് തനതായ ഒരു ഭരണഘടന സൃഷ്ടിക്കാൻ സർക്കാർ തീരുമാനിച്ചത്. ഇന്ത്യൻ പോലീസ് സർവീസ് ഏകോപിപ്പിച്ചതും ഗുജറാത്തിൽ സൗരാഷ്ട്രയിലുള്ള സോമനാഥ അമ്പലം പുനരുദ്ധരിച്ചതും പട്ടേലായിരുന്നു. 'ഇന്ത്യൻ സിവിൽ സർവീസ്' പരീക്ഷകൾ സ്വതന്ത്ര ഇന്ത്യയിൽ തുടങ്ങാൻ കാരണവും അദ്ദേഹമായിരുന്നു. ബ്രിട്ടീഷുകാരുടെ കാലത്തുണ്ടായിരുന്ന സിവിൽ സർവീസ്, ബ്രിട്ടീഷ് ഭരണം ഇന്ത്യയിൽ ഉറപ്പിക്കുന്നതിനു മാത്രമായിരുന്നു. അതേ സമയം സർദാർ പട്ടേൽ ശക്തമായ സ്വതന്ത്ര ഇന്ത്യയ്ക്ക് വേണ്ടി സിവിൽ സർവീസ് പ്രസ്ഥാനം ആരംഭിച്ചു. അദ്ദേഹത്തിൻറെ ആഭ്യന്തരതലങ്ങളിലുള്ള സിവിൽ സർവീസ് രൂപീകരണം നെഹ്‌റു സർക്കാർ അംഗീകരിക്കുകയായിരുന്നു.  എന്നിരുന്നാലും ഈ സർവിസുകൾ പട്ടേലിന്റെ ആശയങ്ങളെ പിന്തുടരുന്നുവോയെന്ന് സംശയമാണ്. സേവന മേഖലകൾ മുഴുവൻ അഴിമതികൾ നിറഞ്ഞിരിക്കുന്നു. സിവിൽ സർവീസ് ഒന്നാകെ രാഷ്ട്രീയക്കാരുടെ ചട്ടുകങ്ങൾ മാത്രമാണ്. സർക്കാരിന്റെ വെള്ളാനകളായ ബ്രിട്ടീഷ് മേധാവിത്വം പുലർത്തുന്ന ഒരു പറ്റം ഉദ്യോഗസ്ഥന്മാർ എന്നു മാത്രമേ സിവിൽ സർവീസിനെ കണക്കാക്കാൻ സാധിക്കുള്ളൂ. എങ്കിലും ശക്തമായ ഇന്ത്യയുടെ ഒരു കാഴ്ചപ്പാട് പട്ടേലിനുണ്ടായിരുന്നു. ദൗർഭാഗ്യവശാൽ അത് യാഥാർഥ്യമാക്കാൻ അദ്ദേഹത്തിനു ആയുസ്സു ലഭിക്കാതെ പോയി.

അതിർത്തിയുടെ സുരക്ഷിതത്വത്തിനായും പട്ടേൽ ബോധവാനായിരുന്നു. ഇന്ത്യൻ അതിർത്തികളിൽ ആക്രമണങ്ങൾ ഏതു സമയത്തും ഉണ്ടാവാമെന്നും ശക്തമായ ഒരു മിലിട്ടറി സംവിധാനം ഇന്ത്യക്ക് ആവശ്യമെന്നും പട്ടേൽ നെഹ്‌റുവിന് എഴുതി. ചൈനയുടെ ആക്രമണം മുൻകൂട്ടി കണ്ട് ഇന്ത്യയുടെ വടക്കും, വടക്കു കിഴക്കുമുള്ള അതിരുകളിൽ ശക്തമായ സൈന്യത്തെയും ട്രാൻസ്പോർട്ടും കമ്മ്യുണിക്കേഷൻസും വികസിപ്പിക്കണമെന്നു നെഹ്രുവിനോട് അഭ്യർത്ഥിച്ചു. എന്നാൽ നെഹ്‌റു പട്ടേലിന്റെ അഭ്യർത്ഥനയെ ഗൗരവമായി സ്വീകരിച്ചില്ല. 1962-ൽ ഇന്ത്യ ചൈന യുദ്ധത്തിൽക്കൂടി അതിന് വലിയ ഒരു വില കൊടുക്കേണ്ടിയും വന്നു. 1947-ൽ പാക്കിസ്ഥാൻ ജമ്മു കാശ്മീർ ആക്രമിച്ചപ്പോൾ അദ്ദേഹം പട്ടാളത്തെ ഉടൻ തന്നെ വിപുലീകരിക്കുകയും ചെയ്തു. പാകിസ്ഥാൻ പ്രശ്നങ്ങളിലും അഭയാർത്ഥി പ്രശ്നങ്ങളിലും നെഹ്രുവും പട്ടേലും തമ്മിൽ ശക്തമായ അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നു. വെസ്റ്റ് ബംഗാളിലും പഞ്ചാബിലും ഡൽഹിയിലും അദ്ദേഹം അഭയാർത്ഥി ക്യാമ്പുകൾ സ്ഥാപിച്ചിരുന്നു.

ഗാന്ധിജിയുടെ മരണശേഷം പട്ടേലിന് അതിഗുരുതരമായ ഹൃദയാഘാതം ഉണ്ടായി. സുഖം പ്രാപിച്ചെങ്കിലും ഗാന്ധിജിയുടെ മരണം അദ്ദേഹത്തെ അലട്ടിക്കൊണ്ടിരുന്നു. 1950 ആയപ്പോൾ പട്ടേൽ അധികകാലം ജീവിച്ചിരിക്കില്ലെന്നും ബോധ്യമായി തുടങ്ങിയിരുന്നു. 1950 നവംബർ രണ്ടാം തിയതി അദ്ദേഹത്തിന്റെ ആരോഗ്യം വഷളാവാൻ തുടങ്ങി. 1950 ഡിസംബർ പതിനഞ്ചാം തിയതി മരണമടയുകയും ചെയ്തു. ഇന്ത്യയുടെ ഏറ്റവും പരമോന്നത അവാർഡായ ഭാരത രത്‌നം മരണശേഷം  നൽകുകയും ചെയ്തു. അദ്ദേഹത്തിന്റെ ജന്മദിനമായ ഒക്ടോബർ 31 രാഷ്ട്രത്തിന്റെ ഐക്യദിനമായി കൊണ്ടാടുന്നു.

2018 ഒക്ടോബർ മുപ്പതാം തിയതി നരേന്ദ്ര മോദി ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പട്ടേലിന്റെ പ്രതിമ അനാച്ഛാദനം ചെയ്തു. ഗുജറാത്തിൽ സ്ഥാപിതമായ ഈ പ്രതിമയെ സ്റ്റാച്ച്യൂ ഓഫ് യൂണിറ്റി എന്നാണ് അറിയപ്പെടുന്നത്. 598 അടി പൊക്കവും 787 അടി വിസ്തീർണ്ണവും ഈ പ്രതിമയ്ക്കുണ്ട്. നർമ്മദാ നദിയിലെ സരോവർ അണക്കെട്ടിന് അഭിമുഖമായി പ്രതിമ നില കൊള്ളുന്നു. ഇന്ത്യയുടെ കാർഷിക മേഖല വികസനത്തിനായി അണക്കെട്ട് നിർമ്മാണങ്ങളിൽ പട്ടേൽ ജീവിച്ചിരുന്ന നാളുകളിൽ താൽപ്പര്യം കാണിച്ചിരുന്നു. 1993-ൽ ഈ ഡാമിന്റെ പൂർത്തീകരണത്തിനായുള്ള ശ്രമങ്ങളെ പരിസ്ഥിതി വാദികൾ എതിർത്തിരുന്നു. തന്മൂലം ഡാമിന് ലഭിക്കേണ്ട ഫണ്ട് വേൾഡ് ബാങ്ക് നിർത്തൽ ചെയ്തു. ആഗോള തലങ്ങളിലുള്ള പരിസ്ഥിതി വാദികളുടെ എതിർപ്പുകളും അണക്കെട്ടു നിർമ്മാണത്തിനു വിഘാതമായുണ്ടായിരുന്നു. അണക്കെട്ടു പണിത കാലത്തെ എതിർപ്പുപോലെ പട്ടേൽ പ്രതിമയുടെ കാര്യത്തിലും എതിർപ്പുകൾ നാനാഭാഗത്തുനിന്നുമുണ്ടായിരുന്നു.  ആദിവാസികളെയും പ്രാകൃത ജനങ്ങളെയും പട്ടേൽ പ്രതിമ സ്ഥിതി ചെയ്യുന്ന പ്രദേശങ്ങളിൽ നിന്നും കുടിയൊഴിപ്പിച്ചിരുന്നു. അവരുടെ എതിർപ്പുകൾ അവഗണിച്ച് ബലം പ്രയോഗിച്ചായിരുന്നു ഭൂമി കൈവശപ്പെടുത്തിയത്. 

ഇന്ത്യൻ ദേശീയതയുടെ പ്രതീകമായ പട്ടേലിന്റെ നാമത്തിലുള്ള സ്റ്റാച്യു ഓഫ് യൂണിറ്റിയുടെ നിർമ്മാണം ബിജെപിയുടെ ഒരു അജണ്ടയായിരുന്നു. പ്രൈവറ്റ് നിക്ഷേപവും പൊതു നിക്ഷേപവും സമാഹരിച്ച് പ്രതിമ നിർമ്മിക്കണമെന്നായിരുന്നു ആദ്യം പദ്ധതിയിട്ടിരുന്നത്. എന്നാൽ പ്രൈവറ്റ് നിക്ഷേപകരിൽ നിന്ന് ഉദ്ദേശിച്ച പണം ലഭിക്കാതിരുന്നതിനാൽ ഗുജറാത്ത് സർക്കാർ 417 മില്യൺ ഡോളർ പ്രതിമക്കായി നിക്ഷേപിച്ചു. ഗുജറാത്ത് സർക്കാർ നിക്ഷേപിച്ച പണം ടൂറിസം വികസനത്തിന് സഹായകമാകുമെന്നും വിശ്വസിക്കുന്നു. പട്ടേലിന്റെ പ്രതിമ സ്ഥല വാസികളുടെ സാംസ്ക്കാരിക മുന്നേറ്റത്തിനു വഴി തെളിയിക്കുമെന്നും പ്രതീക്ഷകളുണ്ട്.  

യുവജനങ്ങളാണ് പ്രതിമയുടെ നിർമ്മാണത്തെപ്പറ്റി അപലപിച്ചുകൊണ്ടു വിമർശനങ്ങളുമായി രംഗത്തു വന്നിരിക്കുന്നത്. ഇത്രമാത്രം ഭീമമായ തുക ഇന്ത്യയുടെ മറ്റു വികസന പദ്ധതികൾക്കായി പ്രയോജനപ്പെടുത്താമായിരുന്നെന്ന് അവർ കണക്കു കൂട്ടുന്നു. വിമർശനങ്ങൾക്കെല്ലാം  സത്യമുണ്ടെങ്കിലും സർദാർ വല്ലഭായി പട്ടേലിനെ സ്വതന്ത്ര ഇന്ത്യയ്ക്ക് ഒരിക്കലും മറക്കാൻ സാധിക്കില്ല. ഒരു രാഷ്ട്രം, ഒരു സംസ്ക്കാരം ഒരു ജനതയെന്നായിരുന്നു പട്ടേലിന്റെ സ്വപ്നം. അദ്ദേഹം ഇന്ത്യയുടെ ആദ്യത്തെ പ്രധാന മന്ത്രിയായിരുന്നെങ്കിൽ ഇന്ത്യ സാമ്പത്തിക പുരോഗതി കൈവരിച്ച രാഷ്ട്രങ്ങളുടെ പട്ടികയിൽ ഇന്നു മറ്റൊരു ലോകമായി മാറുമായിരുന്നു. 

സർദാർ പട്ടേൽ , ഉദാരവൽക്കരണ വ്യവസായങ്ങൾക്ക് അനുകൂലമായിരുന്നു. നെഹ്രുവിന്റെ പൊതുമേഖലകളിലുള്ള വ്യവസായ നയങ്ങളെ പരിപൂർണ്ണമായും എതിർത്തിരുന്നു. പട്ടേൽ അക്കാലങ്ങളിൽ ഇന്ത്യയിലെ വൻ വ്യവസായികളുമായി രമ്യതയിലായിരുന്നു.  വാസ്തവത്തിൽ രാഷ്ട്രശില്പി സർദാർ പട്ടേലാണ്. അദ്ദേഹം സ്വതന്ത്ര ഇന്ത്യയിൽ മൂന്നു വർഷം മാത്രമേ ജീവിച്ചുള്ളൂ. പട്ടേലിനു ദീർഘായുസ് ലഭിച്ചിരുന്നെങ്കിൽ ഇന്ത്യ ഇന്ന് ലോകത്തിലെ ഒന്നാം നിരയിലുള്ള ഒരു രാജ്യമായി വികസിക്കുമായിരുന്നു.

സർദാർ പട്ടേലിനെ മാറ്റിനിർത്തിക്കൊണ്ടുള്ള ഇന്ത്യയുടെ ചരിത്രം അപൂർണ്ണമാണ്. അദ്ദേഹത്തിൻറെ കാഴ്ചപ്പാടുകൾ, പ്രവർത്തനങ്ങൾ, തത്ത്വചിന്തകൾ എല്ലാം ചരിത്രത്തിലെ സുവർണ്ണ താളുകളിൽ ലിഖിതം ചെയ്തിട്ടുണ്ട്. സങ്കീർണ്ണമായ ഒരു ചരിത്ര കാലഘട്ടത്തിൽ ഇന്ത്യയുടെ ഉപപ്രധാനമന്ത്രിയായി, ആഭ്യന്തര മന്ത്രിയായി ഏകമായ ഒരു ഭാരതത്തെ അദ്ദേഹം സ്വപ്നം കണ്ടിരുന്നു. സ്വാതന്ത്ര്യപ്പുലരിയുടെ ആദ്യത്തെ ദിവസം മുതൽ ഇന്ത്യ ഒരു ഏകരാഷ്ട്രമെന്ന കാഴ്‌ചപ്പാടായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്. ഭാരതാംബികയുടെ പുത്തനായ നാളുകളിൽ കൊളോണിയൽ മാപ്പിനെ തൂത്തു മായിച്ചുകൊണ്ട് തനതായ സംസ്ക്കാരം തുളുമ്പുന്ന മറ്റൊരു ഭൂപടത്തിന് വഴിയൊരുക്കിയ മഹാനായിരുന്നു അദ്ദേഹം. പട്ടേൽ വിഭാവന ചെയ്ത പുതിയ ലോകം പുതിയ ഭാരതം പുതിയ ആകാശം, അവിടെയെല്ലാം നമ്മുടെ ത്രിവർണ്ണ പതാക പാറിപറക്കുന്നു. രാഷ്ട്രം അദ്ദേഹത്തിൽ അഭിമാനം കൊള്ളുന്നു. സർദാർ ഇന്ന് ജീവിച്ചിരുന്നെങ്കിൽ 3000 കോടി രൂപാ മുടക്കിയുള്ള ലോകത്തിലേക്കും ഉയരം കൂടിയ അദ്ദേഹത്തിൻറെ പ്രതിമ നിർമ്മിക്കാൻ അനുവദിക്കില്ലായിരുന്നു. എങ്കിലും 'സ്റ്റാച്യൂ ഓഫ് യൂണിറ്റി' രാഷ്ട്രത്തിന്റെ യശ്ശസുയർത്തുന്ന സ്മാരകമായി നിലകൊള്ളുന്നു.










 Patel and  G. D. Birla

Vallabhbhai Patel with his daughter &  J. B. Kripalani ,





No comments:

Post a Comment

കൊറോണ: പ്രസിഡന്റ് ട്രംപിനെ കുറ്റപ്പെടുത്തുന്നത് ശരിയോ?

ജോസഫ് പടന്നമാക്കൽ കൊറോണ നമ്മുടെയെല്ലാം നിത്യ ജീവിതത്തിൽ ഭയം ജ്വലിപ്പിക്കുന്ന ഒരു മാരക രോഗമായി ലോകമെമ്പാടും അറിയപ്പെട്ടു കഴിഞ്ഞു. കാട്ടുത...