Wednesday, November 21, 2018

രാജാ രവിവർമ്മയും ചിത്രങ്ങളും ഖണ്ഡനങ്ങളും



ജോസഫ് പടന്നമാക്കൽ

ചിത്രകല കലാകാരന്മാരിൽ അതുല്യമായ സ്ഥാനം നേടിയ 'രാജ രവിവർമ്മ' ഭാരതത്തിന്റെ അഭിമാന ദീപമായി നിത്യം നിലകൊള്ളുന്നു. രവിവർമ്മയ്ക്കു മുമ്പ് ചിത്ര രചനയെന്നത് യൂറോപ്പ്യന്മാരുടെ കുത്തകയായി കരുതിയിരുന്നു. ചിത്ര ലോകത്തിലെ മുടിചൂടാ മന്നനായിരുന്ന ഇദ്ദേഹം രാജകുടുംബത്തിലെ അംഗവും കലാലോകത്തിന്റെ അഭിമാനവും തിളക്കവുമായിരുന്നു. ചിത്ര വരകൾ വഴി ഒരു കാലഘട്ടത്തന്റെ സാമൂഹികമായ കാഴ്ചപ്പാടുകൾ അദ്ദേഹം ലോകത്തിനു നൽകി. രാജാക്കന്മാരുടെ ചിത്രകാരനും ചിത്രകാരന്മാരുടെ രാജാവുമായിരുന്നു. അദ്ദേഹത്തിൻറെ ചിത്രങ്ങൾ കൂടുതലും പുരാണങ്ങളെയും ഹൈന്ദവ ഐതിഹാസിക കഥകളെയും രാമായണത്തെയും മഹാഭാരതത്തെയും അടിസ്ഥാനമാക്കിയുള്ളതായിരുന്നു. ഇന്ത്യൻ ചിത്രകലയും പാശ്ചാത്യ ചിത്രകലയും സംയോജിപ്പിച്ചുള്ള സമ്മിശ്രമായ ഒരു ചിത്രകലയ്ക്ക് തുടക്കമിട്ടത് രവിവർമ്മയായിരുന്നു. ഇന്ത്യയിലെ സുപ്രസിദ്ധ കലാകാരന്മാരുടെ നിരയിലേക്ക് അദ്ദേഹം ഉയരാൻ കാരണവും പാശ്ചാത്യ അനുകരണവും അവരുടെ ചിത്രകല ടെക്ക്നിക്കും സ്വീകരിച്ചതുകൊണ്ടായിരുന്നു. അതുമൂലം യൂറോപ്യൻ രാജ്യങ്ങളിലേക്കും അദ്ദേഹത്തിന്റ ചിത്രകലകൾ പ്രസിദ്ധമായി. ദക്ഷിണ ഭാരതത്തിലെ സ്ത്രീകളുടെ സൗന്ദര്യം പകർത്തിക്കൊണ്ടുള്ള രചനകളിലാണ് കൂടുതലും താൽപ്പര്യം പ്രകടിപ്പിച്ചിരുന്നത്.

1848 ഏപ്രിൽ ഇരുപത്തിയൊമ്പതാം തിയതി 'രാജ രവിവർമ്മ' തിരുവിതാംകൂർ രാജ്യത്തിലെ കിളിമാന്നൂരിൽ ജനിച്ചു. പതിനെട്ടാം വയസ്സിൽ , 'റാണി ഭഗീരതീ ഭായി'യെ (കൊച്ചു പങ്കി 'അമ്മ) വിവാഹം ചെയ്തു. മാവേലിക്കര രാജ കൊട്ടാരത്തിൽ വളർന്ന പങ്കിയമ്മയുടെ അന്നത്തെ പ്രായം പന്ത്രണ്ടു വയസായിരുന്നു. കേരളവർമ്മ, ചെറിയ കൊച്ചമ്മ, ഉമാ അമ്മ, മഹാപ്രഭ അമ്മ, രാമവർമ്മ എന്നിവർ മക്കളുമായിരുന്നു. അദ്ദേഹത്തിൻറെ അച്ഛൻ ഏഴുമാവിൽ നീലകണ്ഠൻ ഭട്ടതിരിപ്പാടും 'അമ്മ ഉമയംബ ബായി തമ്പുരാട്ടിയുമായിരുന്നു. രണ്ടു സഹോദരരും ഒരു സഹോദരിയുമുണ്ടായിരുന്നു. അവരിൽ ഇളയ അനുജൻ രാജവർമ്മ, രവിവർമ്മയെ ജീവിതകാലം മുഴുവൻ ചിത്ര രചനകളിൽ സഹായിച്ചുകൊണ്ടിരുന്നു. അദ്ദേഹത്തിന്റെ മക്കളിൽ ഇളയ മകനും ഒരു കലാകാരനായിരുന്നു. ഈ മകൻ മുബൈയിലുള്ള ജെ.ജെ സ്‌കൂൾ ഓഫ് ആർട്സിൽ പഠനം പൂർത്തിയാക്കി.

'രവിവർമ്മ' മൈസൂർ, ബറോഡ, എന്നിങ്ങനെ മാറി മാറി അനേക പട്ടണങ്ങളിൽ കുടുംബമായി താമസിച്ചിരുന്നു. നിരവധി സ്ഥലങ്ങളിൽ താമസിച്ചതുകൊണ്ട് അതാത് സ്ഥലങ്ങളിലുള്ള ജനതയുടെ വിവിധ സംസ്‌കാരങ്ങളെ അദ്ദേഹത്തിന് വിലയിരുത്താൻ സാധിച്ചിരുന്നു. ലോകകാര്യങ്ങൾ വ്യക്തമായി അനുഭവങ്ങളിൽക്കൂടി പഠിച്ചിരുന്നതിനാൽ വിശാലമായി ചിന്തിക്കാനും സാധിച്ചിരുന്നു. അതുമൂലം നാനാ ജാതി മതസ്ഥരുടെയും ജനവിഭാഗങ്ങളുടെയും ജീവിതരീതികൾ തന്റെ ചിത്ര കലകളിൽ പകർത്താനും അദ്ദേഹത്തിനു സാധിച്ചിരുന്നു.

രാജാ രവിവർമ്മയ്ക്ക് ചെറുപ്പം മുതൽ തന്നെ ചിത്രകലയിൽ നല്ല ഭാവനകളുണ്ടായിരുന്നു. ഓരോ ചിത്രങ്ങളിലും അദ്ദേഹത്തിൻറെ സാഹസവും ധീരമായ മനസ്സും പ്രകടമായിരുന്നു. ചിത്രങ്ങൾ വരയ്ക്കുമ്പോൾ അദ്ദേഹം ആരെയും ഭയപ്പെട്ടിരുന്നില്ല. മനുഷ്യന്റെ രൂപത്തിൽ ദൈവങ്ങളെ, ദേവതകളെ വരച്ച ആദ്യത്തെ കലാകാരനായിരുന്നു രവി വർമ്മ.

കുഞ്ഞായിരിക്കുമ്പോൾ മുതൽ വീടിന്റെ ഭിത്തികളിൽ മൃഗങ്ങളുടെയും അവകളുടെ ചാഞ്ചാട്ടങ്ങളുടെയും ചിത്രങ്ങൾ വരക്കുമായിരുന്നു. ദൈനംദിന ജീവിതത്തിലെ പ്രതിഭാസങ്ങളും ചിത്രരൂപങ്ങളിൽ അദ്ദേഹം ഭിത്തികളിൽ നിറച്ചിരുന്നു. കിളിമാന്നൂർ കൊട്ടാരത്തിന്റെ ചുവരുകൾ നിറയെ കരിക്കട്ടകൊണ്ട് ചിത്രങ്ങൾ വരക്കുകയെന്നത് ബാലനായ അദ്ദേഹത്തിന്റെ ഹോബിയായിരുന്നു. ഇലകൾ കൊണ്ടും പൂക്കൾ കൊണ്ടും മരത്തിന്റെ തൊലികൾ കൊണ്ടും രവിവർമ്മ തന്റെ ചിത്രങ്ങൾ രചിച്ചുകൊണ്ടിരുന്നു. ഒരിക്കൽ തന്റെ അമ്മാവൻ പകുതി വരച്ച ചിത്രം ബാലനായ വർമ്മ പൂർത്തിയാക്കിയപ്പോൾ മുതലാണ് അദ്ദേഹം അമ്മാവന്റെ ശ്രദ്ധയിൽപ്പെട്ടത്. പിന്നീട് അമ്മാവൻ ഗുരു സ്ഥാനത്തിരുന്നുകൊണ്ട് അദ്ദേഹത്തെ ചിത്രകലകൾ അഭ്യസിപ്പിച്ചുകൊണ്ടിരുന്നു. മദ്രാസിൽനിന്നുള്ള ഒരു പത്ര പരസ്യം കണ്ടുകൊണ്ട് അമ്മാവൻ ഛായാ ചിത്രങ്ങൾ വരക്കാനുള്ള ഓയിൽ പെയിന്റ് രവിവർമ്മയ്ക്ക് വാങ്ങിച്ചു കൊടുത്തു. അത് അദ്ദേഹത്തിൻറെ ചിത്രകലാ ജീവിതത്തിലേക്കുള്ള ഒരു വഴിത്തിരിവായിരുന്നു. അമ്മാവനാണ് അദ്ദേഹത്തെ അന്ന് തിരുവിതാംകൂർ ഭരിച്ചിരുന്ന ആയില്യം തിരുന്നാൾ മഹാരാജാവിന്റെ സമീപത്ത് കൊണ്ടുപോയത്. അന്ന് അദ്ദേഹത്തിൻറെ പ്രായം പതിന്നാല് വയസ്. രാജകൊട്ടാരത്തിൽ താമസിക്കാൻ അനുവദിക്കുകയും ചെയ്തു.

ആദ്യം കൊട്ടാര ചിത്രകലാ വിദഗ്ദ്ധനായ രാമസ്വാമി നായിഡുവിന്റെ ശിക്ഷണം ലഭിച്ചു. അദ്ദേഹം വാട്ടർ പെയിന്റ് ചിത്രങ്ങളുടെ സാങ്കേതിക വശങ്ങൾ മുഴുവൻ രവിവർമ്മയെ പഠിപ്പിച്ചു. ഓയിൽ പെയിന്റിങ് ടെക്ക്നിക്കുകൾ ഒരു ഡച്ച് ചിത്രകാരൻ തീയോഡർ ജെൻസൺ കൊട്ടാരത്തിൽ വന്നു പഠിപ്പിച്ചുകൊണ്ടിരുന്നു. കലയെപ്പറ്റി ഗഹനമായി പഠിക്കാനും ആശയങ്ങൾ സമാഹരിക്കാനും വർമ്മ ഇന്ത്യ മുഴുവൻ യാത്ര ചെയ്തു. തെക്കേ ഇന്ത്യയിലെ സുന്ദരികളുടെ ചിത്രം വരക്കാനായിരുന്നു താൽപ്പര്യം. ബന്ധുജനങ്ങളുടെ ചിത്രങ്ങൾ വരച്ച് അവരെയും പ്രസിദ്ധരാക്കിയിരുന്നു. ചിത്രങ്ങളിൽ ചിലത് വർമ്മയുടെ മകളായ മഹാപ്രഭയുടേതായിരുന്നു. അവർ കുഞ്ഞുങ്ങളെ എടുത്തുകൊണ്ടിരിക്കുന്ന ചിത്രം വളരെ പ്രസിദ്ധമാണ്. അദ്ദേഹത്തിൻറെ അനുജത്തി ഭരണി തിരുന്നാൾ ലക്ഷ്മി ഭായിയുടെ ചിത്രവും കലാ പ്രേമികളുടെ ഹൃദയം കവരുന്നതാണ്.

കൊട്ടാരത്തിലെ അക്കാലത്തെ പ്രസിദ്ധരായ ചിത്രകാരന്മാരുടെ കലാ ചിത്രങ്ങളും അദ്ദേഹം പഠിച്ചുകൊണ്ടിരുന്നു. വിദേശത്തു നിന്നും സ്വദേശത്തുനിന്നും ചിത്രരചനയെ സംബന്ധിച്ചുള്ള പുസ്തകങ്ങൾ ആയില്യം തിരുന്നാൾ അദ്ദേഹത്തിന് വരുത്തി കൊടുത്തിരുന്നു. ബ്രിട്ടീഷ് പ്രൊവിൻസായിരുന്ന മദ്രാസ് ഗവണ്മെന്റിന്റെ ഓഫിസിൽ രവിവർമ്മ വരച്ച 'ബേക്കിങ് ഹാം പ്രഭുവിന്റെ' പടം സ്ഥാപിച്ചതോടെ അദ്ദേഹം പ്രശസ്തിയിലേക്ക് ഉയർന്നു.

ഹിന്ദു ദൈവങ്ങളുടെയും ദേവി ദേവന്മാരുടെയും പടങ്ങൾ ഹൈന്ദവരിലെ താണ ജനവിഭാഗങ്ങളിൽ! എത്തിക്കാനും അവർക്ക് ചിത്രങ്ങൾ നോക്കി ആരാധിക്കാനുള്ള അവസരങ്ങളും ലഭിച്ചു. അക്കാലങ്ങളിൽ താണ ജാതികളായ ഹിന്ദുക്കൾക്ക് അമ്പലങ്ങളിൽ പ്രവേശനം ഉണ്ടായിരുന്നില്ല. അതുകൊണ്ട് അവർ വർമ്മയുടെ പടങ്ങൾ വച്ച് വീടുകളിൽ ആരാധിച്ചിരുന്നു. അമ്പലത്തിനുള്ളിലെ ദേവീ ദേവന്മാരുടെ രൂപങ്ങൾ എങ്ങനെയെന്നും രവിവർമ്മയുടെ ചിത്രങ്ങളിൽക്കൂടി ഗ്രഹിക്കാൻ സാധിച്ചിരുന്നു. അതുപോലെ, ചിത്രകലയെപ്പറ്റിയുള്ള അറിവുകളും പ്രാധാന്യവും ഇന്ത്യൻ ജനതയിൽ എത്തിച്ചുകൊണ്ടുമിരുന്നു.

കഥകളും ഐതിഹ്യ മാലകളും കോർത്തുകൊണ്ടുള്ള അനേക ചിത്രങ്ങൾ രവിവർമ്മ ചിത്ര ശേഖരത്തിലുണ്ട്. ദുഷ്യന്ത രാജാവിന്റേയും ശകുന്തളയുടെയും ചിത്രങ്ങൾ വളരെ മനോഹരവും സൗന്ദര്യാത്മകവുമാണ്. ചിത്രം കാണുന്ന കവികൾക്ക് മനസ് നിറയെ കവിതകളും നിറയുന്നു.  അതുപോലെ നളനും ദമയന്തിയും തമ്മിലുള്ള വിരഹദുഃഖ ചിത്രങ്ങൾ കാലത്തെ അതിജീവിച്ചും പ്രസിദ്ധ ചിത്രങ്ങളായി നിലകൊള്ളുന്നു. ശ്രീരാമൻ ജടായുവിന്റെ ചിറകുകൾ മുറിക്കുന്നതു സുന്ദരവും തേജസു നിറഞ്ഞതുമാണ്. രവിവർമ്മ വരച്ച ചിത്രങ്ങളെല്ലാം നിരവധി സംസ്‌കാരങ്ങളുടെയും സാമൂഹിക കാഴ്ചപ്പാടുകളുടെയും ഓർമ്മപ്പെടുത്തലുകൾ കൂടിയാണ്. 'യാചകരുടെ ഒരു കുടുംബം' എന്ന ചിത്രം ഭാരതത്തിന്റെ ഒരു കാലഘട്ടത്തിലെ സാധുക്കളായവരുടെയും അവരുടെ ദരിദ്രാവസ്ഥയെയും ചിത്രീകരിക്കുന്നു. ഒരു തെക്കേ ഇന്ത്യൻ സ്ത്രീ വീണ വായിക്കുന്ന പടം, മഹാഭാരതത്തിലുള്ള അർജുനനും സുഭദ്രയും, ദ്രൗപതിയും കീചകയും, ഋഷി കന്യക, ശകുന്തളയുടെ കഥ, ഒരു സ്ത്രീ അമ്പലത്തിൽ നേർച്ച നൽകുന്ന ചിത്രം, ചിന്തകൾ നഷ്ടപ്പെട്ട ഒരു സ്ത്രീ, പഴവർഗങ്ങളുമായി നിൽക്കുന്ന ഒരു സ്ത്രീ, ശ്രീകൃഷ്ണൻ, ശ്രീ രാമൻ വരുണനെ ആക്രമിക്കുന്നത്, സുന്ദരിയായ ഒരു നായർ സ്ത്രീയുടെ പടം, പ്രേമിക്കുന്ന ഒരു യുവാവും യുവതിയും, 'ശകുന്തള' ദുഷ്യന്ത രാജാവിന് കത്ത് എഴുതുന്നത്, ഹൃദയം പൊട്ടി തകരുന്ന ഒരു സ്ത്രീയുടെ പടം, രാമായണത്തിലെ ഇന്ദ്രജിത്തിന്റെ വിജയം എന്നിങ്ങനെ രവിവർമ്മയുടെ ചിത്രങ്ങളുടെ നീണ്ട പരമ്പരകൾ തന്നെയുണ്ട്.

രാജാ രവിവർമ്മയ്ക്ക് ചിത്ര കലകളിൽ ലോകത്തിന്റെ നാനാഭാഗങ്ങളിൽനിന്നും നിരവധി പ്രശംസാ പത്രങ്ങളും ലഭിച്ചിട്ടുണ്ട്. 1871-ൽ അദ്ദേഹത്തിന് ആയില്യം തിരുന്നാൾ മഹാരാജാവിൽനിന്ന് വീരശൃംഖല ലഭിച്ചു. 1873-ൽ തലയിൽ മുല്ലപ്പൂ ചൂടിയ നായർ സുന്ദരിയുടെ പടം യൂറോപ്പ്യൻ ചിത്രകാരെയും പിന്തള്ളിക്കൊണ്ട് ഒന്നാം സമ്മാനം നേടിയതോടെ അദ്ദേഹം യൂറോപ്പ്യൻ നാടുകളിലും പ്രശസ്തനായി തീർന്നു. 1873-ൽ അദ്ദേഹത്തിന്റെ പെയിന്റിംഗ് വിയന്നയിൽ പ്രദർശിപ്പിക്കുകയും സമ്മാനം കരസ്ഥമാക്കുകയും ചെയ്തു. ലോക മാധ്യമങ്ങളും ചിത്രങ്ങളെപ്പറ്റിയുള്ള വാർത്തകൾ പ്രസിദ്ധീകരിക്കാൻ തുടങ്ങി. 1876-ൽ ശകുന്തളയുടെ പ്രേമാനുരാഗങ്ങൾ വരച്ചതും സമ്മാനാർഹമായി. ആ ചിത്രം ബക്കിങ്ഗാം പ്രഭു നേരിട്ട് വാങ്ങുകയായിരുന്നു. അങ്ങനെ യുവാവായ രവിവർമ്മ ലോകപ്രശസ്തനായി ഉയരങ്ങൾ താണ്ടിക്കൊണ്ടിരുന്നു. 1893-ൽ അദ്ദേഹത്തെ ഷിക്കാഗോയിൽ അയക്കുകയും അവിടെ വേൾഡ് കൊളംബിയൻ എക്സ് ‌പോസിഷൻ സംഘടിപ്പിച്ച ചിത്രമേളയിൽ മൂന്നു സ്വർണ്ണ മെഡലുകൾ നേടുകയുമുണ്ടായി. ബ്രിട്ടീഷ് ഭരണാധികാരിയായ എഡ്‌ജർ തുർസ്‌റ്റോൺ ആണ് വർമ്മായ്ക്ക് വിദേശങ്ങളിൽ ചിത്രങ്ങൾ പ്രദർശിപ്പിക്കാനുള്ള സഹായ സഹകരണങ്ങൾ നൽകിയിരുന്നത്. സാധുക്കൾക്കു കുറഞ്ഞ ചിലവിൽ വാങ്ങുവാനുള്ള ചിത്രങ്ങളും രചിച്ചിരുന്നു. അതുമൂലം രാജ രവിവർമ്മ സമൂഹത്തിന്റെ നാനാതുറകളിലുള്ളവരുടെ സ്നേഹവും ആർജിച്ചിരുന്നു. പൊതു ജനങ്ങളുടെ നന്മക്കായി ചിത്രങ്ങൾ വരച്ചുകൊണ്ടിരുന്ന രവിവർമ്മയെ ഇന്ത്യയുടെ വൈസ്രോയി ആയിരുന്ന കഴ്സ്ൻ പ്രഭു 1904-ൽ 'കൈസർ-ഇ- ഗോൾഡ് മെഡൽ' (Kaisar-i-Hind Gold Medal) നൽകി ആദരിക്കുകയുണ്ടായി. വിദേശത്ത് കലാപ്രദർശനങ്ങൾക്കായി ചിത്രങ്ങളെത്തിയാൽ രവി വർമ്മയുടെ ചിത്രങ്ങളെപ്പറ്റിയായിരുന്നു അക്കാലങ്ങളിൽ പ്രധാന സംസാര വിഷയങ്ങളായിരുന്നത്. അദ്ദേഹത്തിൻറെ ബുദ്ധിവൈഭവത്തെ കടലുകൾക്കപ്പുറമുള്ള അതിർത്തികളിലും പ്രകീർത്തിക്കുമായിരുന്നു.

രവിവർമ്മ ചിത്ര രചനകളിൽ പ്രസിദ്ധനായ ശേഷം ഒരു ലിത്തോഗ്രാഫിക്ക് പ്രസ്സ് (കല്ലച്ചു പ്രസ്സ്)ആരംഭിക്കണമെന്നും തീരുമാനിച്ചു. ലിത്തോഗ്രാഫിക്ക് പ്രസുകൾ  യൂറോപ്പിലും അമേരിക്കയിലും  വ്യാപകമാകാൻ തുടങ്ങിയ കാലവുമായിരുന്നു. ദിവാൻ ടി മാധവ റാവു രവിവർമ്മയോടും അദ്ദേഹത്തിൻറെ സഹോദരനോടും അത്തരം ഒരു പ്രസ് സ്വന്തമായി തുടങ്ങാൻ ആവശ്യപ്പെടുകയും ചെയ്തു. അതനുസരിച്ച് ലിത്തോഗ്രാഫിക്ക് പ്രസ്സ് അദ്ദേഹം ബോംബയിൽ തുടങ്ങി. പിന്നീട് ലോനവള എന്ന സ്ഥലത്ത് പ്രസ്സ് മാറ്റി സ്ഥാപിച്ചു. പ്രസ്സിൽ എണ്ണഛായാ മഷിയുപയോഗിച്ചുളള അച്ചടിച്ചചിത്രങ്ങൾ ധാരാളമായി പ്രസിദ്ധീകരിക്കാനും തുടങ്ങി. ഹിന്ദുദേവന്മാരുടെയും ദേവതകളുടെയും ചിത്രങ്ങളായിരുന്നു കൂടുതലായും അച്ചടിച്ചുകൊണ്ടിരുന്നത്. അക്കാലത്ത് ഇന്ത്യയിൽ അറിയപ്പെടുന്ന ഒരു പ്രസ്സായിരുന്ന അത്. അവിടെയുണ്ടായിരുന്ന പ്രധാന പെയിന്ററുടെ മരണശേഷം രവിവർമ്മയുടെ സഹോദരൻ പ്രസ്സിന്റെ ചുമതലകൾ വഹിച്ചിരുന്നു.

ദൗർഭാഗ്യകരമെന്നു പറയട്ടെ, കുറച്ചുകാലം ബിസിനസ്സ് നടത്തിയശേഷം പ്രസ്സ് മുമ്പോട്ടു നടത്താനുള്ള സാമ്പത്തിക ബുദ്ധിമുട്ടുകൾ അനുഭവപ്പെടാൻ തുടങ്ങിയിരുന്നു. പ്രസ്സ് പിന്നീട് അദ്ദേഹത്തോടൊപ്പം പ്രവർത്തിച്ച 'ഫ്രിറ്റ്സ് സ്‌ക്‌ലെത്തിച്ചേർ' എന്ന ജർമ്മൻകാരനു വിൽക്കുകയായിരുന്നു. കലാനൈപുണ്യമില്ലാത്തവരെ നിയമിച്ച് പിന്നീട് ആ സ്ഥാപനം വ്യവസായിവൽക്കരിക്കുകയും ചെയ്തു. താമസിയാതെ ഫാക്റ്ററി മുഴുവൻ കത്തിയെരിയുകയാണുണ്ടായത്. രാജാ രവിവർമ്മയുടെ വിലയേറിയ ചിത്രങ്ങളും അതിന്റെ ലിത്തോഗ്രാഫ്സ് പ്രതികളും അതോടൊപ്പം കത്തി ചാരമായി തീർന്നു.  അദ്ദേഹത്തിന്റെ പ്രിൻറിംഗ്‌ പ്രസ്സ് കത്തിയതെങ്ങനെയെന്ന് അവ്യക്തമെങ്കിലും വർമ്മയുടെ ചിത്രരചനകളോട് എതിർപ്പുള്ളവർ കത്തിച്ചതായിരിക്കാമെന്നും ദുരൂഹതകളുണ്ട്. തീയുണ്ടായ കാരണങ്ങൾ എന്തെന്നും അക്കാലങ്ങളിൽ വ്യക്തമായി ആർക്കും അറിവുണ്ടായിരുന്നുമില്ല.

രാജാ രവിവർമ്മയുടെ ചിത്രകലയിലുള്ള സംഭാവനകളെ മാനിച്ച് കേരളസർക്കാർ 'രാജ രവിവർമ്മ പുരസ്ക്കാരം' ഏർപ്പെടുത്തിയിട്ടുണ്ട്. സാമൂഹിക സംസ്ക്കാരിക രംഗങ്ങളിലും കലകളിലും മികച്ച കഴിവുകൾ പ്രകടിപ്പിക്കുന്നവർക്ക് രവിവർമ്മ പുരസ്ക്കാരം വർഷംതോറും നൽകാറുണ്ട്. രാജാ രവിവർമ്മയുടെ പേരിൽ മാവേലിക്കരയിൽ ഒരു കോളേജ് സ്ഥാപിച്ചിട്ടുണ്ട്. രവിവർമ്മയെപ്പറ്റിയും അദ്ദേഹത്തിൻറെ വ്യക്തിപരമായ ജീവിതത്തെപ്പറ്റിയും നിരവധി നോവലുകളും സിനിമകളുമുണ്ട്. അതിൽ ബോളിവുഡ് സിനിമയായ 'രംഗ് റസിയ' യും മലയാളത്തിലെ ഫിലിമായ 'മകരമഞ്ഞും' പ്രസിദ്ധങ്ങളാണ്. 'രഞ്ജിത്ത് ദേശായി' മഹാരാഷ്ട്രയിൽ എഴുതിയ രാജ രവിവർമ്മ എന്ന നോവലിനെ അടിസ്ഥാനമാക്കിയുള്ള അദ്ധ്യായങ്ങൾ മഹാരാഷ്ട്ര സ്റ്റേറ്റ് ബോർഡിലെ പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സ്വാമി വിവേകാനന്ദനും രവിവർമ്മയുമായുള്ള കൂടിക്കാഴ്ചയെ സംബന്ധിച്ചുള്ള അദ്ധ്യായം അവിടെ സ്‌കൂൾക്കുട്ടികൾ പഠിക്കുന്നുമുണ്ടായിരുന്നു.

അക്കാലത്തെ ജനങ്ങളുടെ വ്യത്യസ്തമായ ചിന്തകൾ രവിവർമ്മയ്ക്ക് ഉൾക്കൊള്ളാൻ സാധിച്ചിരുന്നില്ലെങ്കിലും  അദ്ദേഹം  തന്റെ ചിത്ര രചനയുടെ സ്റ്റൈലിൽ നിന്നും ഒരിക്കലും വ്യതിചലിച്ചിരുന്നില്ല. അദ്ദേഹത്തിൻറെ ധീരമായ, ചഞ്ചലമല്ലാത്ത മനഃസ്ഥൈര്യം മൂലം നല്ല കലാമൂല്യങ്ങളുള്ള ചിത്രങ്ങൾ പുറത്തു വരുവാനും കാരണമായി. സ്ത്രീത്വത്തെ, സ്ത്രീകളുടെ മേനി സൗന്ദര്യത്തെ പച്ചയായി അവതരിപ്പിച്ചിരുന്ന ഒരു ചിത്രകാരനായിരുന്നു അദ്ദേഹം. ഒരു പുരുഷന്റെ ചിത്രമാണെങ്കിലും മദ്ധ്യത്തിൽ ഒരു സുന്ദരിയുടെ പടവും കാണും. അങ്ങനെ ചിത്രകലയ്ക്ക് ആകർഷണവും സൃഷ്ടിച്ചിരുന്നു.

വർമ്മയുടെ എല്ലാ പടങ്ങളും സ്ത്രീകളുടെ അർദ്ധ നഗ്നത കാണിക്കുന്നില്ല. ഇന്നുള്ള തലമുറകൾ വർമ്മയുടെ രാജകീയ ജീവിതവും രാജകൊട്ടാരവും അതിനോടനുബന്ധിച്ചുള്ള സുന്ദരികളുടെ ചിത്രങ്ങളും കയ്യടികളോടെ സ്വീകരിക്കുന്നു. പരിവർത്തന വിധേയമല്ലാത്ത കാലഘട്ടത്തിൽ മറ്റു യാതൊരു കലാകാരന്മാർക്കും പുത്തനായ ചിന്തകളുൾപ്പെട്ട നവീകരണ ചിത്രങ്ങൾ അന്നു വരക്കുവാൻ സാധിക്കുമായിരുന്നില്ല. കാലം മാറിയതുകൊണ്ടു പഴങ്കാലത്തിലെ സാമൂഹിക ചിന്തകളെ ഇന്നുള്ള യുവതലമുറകൾ അവഗണിക്കുകയും ചെയ്യുന്നു.

രവി വർമ്മയുടെ ചിത്രങ്ങളെ വിമർശന രൂപേണ കാണുന്നവരുമുണ്ട്. കാലത്തിനൊത്ത ചിത്രങ്ങളോ പരിവർത്തന ചിന്തകളോ ഇല്ലാതെ മാറ്റമില്ലാത്ത ചിത്രങ്ങളാണ് രവിവർമ്മയുടെ ചിത്ര ശേഖരത്തിലുള്ളത്. പാരമ്പര്യവും ഇതിഹാസവും നിറഞ്ഞ മനസുമായി ചിത്രങ്ങളിൽ അദ്ദേഹം ശ്രദ്ധ പതിപ്പിച്ചിരുന്നു. ദേവതകളെ ചിത്രീകരിക്കുന്നതു ലൈംഗിക ചുവയോടെയായിരുന്നു. ഇന്ത്യൻ സ്ത്രീകളെ വെളുത്ത തൊലിവെളുപ്പോടെ വരക്കുന്ന ചിത്രങ്ങളാണ് അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നത്. താഴ്ന്ന ജാതികളിലുള്ള സ്ത്രീകളെ ചിത്രങ്ങളിൽ ഉൾപ്പെടുത്തിയിരുന്നില്ല. തെക്കേ ഇന്ത്യയിൽ പ്രസിദ്ധമായ ദേവികളെ മാത്രം വരക്കുന്നതിൽ രവിവർമ്മ താല്പര്യപ്പെട്ടിരുന്നു. അദ്ദേഹത്തിനെതിരെ വരുന്ന വിമർശനങ്ങളെ ഗൗനിക്കാതെ ധീരമായി തന്നെ തന്റേതായ നിലപാടിൽ ചിത്രകലയുടെ സൗന്ദര്യത്തിൽത്തന്നെ അദ്ദേഹം ഉറച്ചുനിന്നു.

ജെ. സ്വാമിനാഥൻ രവിവർമ്മയുടെ ചിത്രങ്ങളെ നിശിതമായി വിമർശിച്ചിട്ടുണ്ട്. ചിത്രങ്ങൾ പലതും അദ്ദേഹത്തിൻറെ ഭാര്യ, മക്കൾ, സഹോദരികൾ എന്നിവരുടേതാണ്. കുടുംബത്തിലുള്ള എല്ലാവരും കറുത്തവരെങ്കിലും യൂറോപ്പ്യൻ സ്ത്രീകളുടെ വെളുപ്പാണ് ഓരോ ചിത്രത്തിലും കൊടുത്തിരിക്കുന്നത്.  ചിത്രത്തിൽ സ്വാഭാവികത അവിടെ നഷ്ടപ്പെട്ടിരിക്കുന്നു. വർമ്മയുടെ കുടുംബം സിൽക്ക് സാരി ധരിച്ചിരുന്നവരുമല്ല. അദ്ദേഹത്തിൻറെ 'അമ്മ' കറുത്ത സ്ത്രീയും ഒരു കവിയുമായിരുന്നു. അദ്ദേഹത്തിന്റെ ഭാര്യയും രാജ സഹോദരികളും നിറമുള്ളവരായിരുന്നില്ല. പക്ഷെ ബ്രഷുകൊണ്ട് അവരെയെല്ലാം മോഡൽ സ്ത്രീകളായി വരച്ചു വെച്ചു. സൗന്ദര്യമില്ലാത്ത പെണ്മക്കളെ ബ്രഷുകൊണ്ട് സുന്ദരികളാക്കിയതു ചിത്രങ്ങളുടെ സ്വാഭാവികതയും തന്മയത്വവും നഷ്ടപ്പെടുത്തിയിരിക്കുന്നു.

രവിവർമ്മയുടെ ദേവീ ദേവന്മാരെ ചിത്രീകരിച്ചുകൊണ്ടുള്ള നഗ്‌ന ചിത്രങ്ങൾ കാലത്തെ അതിജീവിച്ചും അമൂല്യങ്ങളായി കരുതുന്നു. ഇന്നുള്ള ജനത രവിവർമ്മയുടെ ചിത്രങ്ങൾ സ്വീകരിക്കുമെങ്കിലും അദ്ദേഹത്തിൻറെ കാലത്തുണ്ടായിരുന്ന യാഥാസ്ഥിതികർക്ക് അത്തരം ചിത്രങ്ങൾ അംഗീകരിക്കാൻ സാധിക്കില്ലായിരുന്നു. പ്രകൃതി വിരുദ്ധമായി വരച്ച ചിത്രങ്ങൾ, ലൈംഗിക വൈകൃതമുള്ള കലകൾ എന്നിങ്ങനെ രവിവർമ്മയുടെ ചിത്രങ്ങളെ യാഥാസ്ഥിതിക ലോകം വിലയിരുത്തി. ‍ഇംഗ്ലീഷിലുള്ള 'പെർവെർട്ട്' എന്ന അർത്ഥമുള്ള സമാന വാക്കുകൾ അദ്ദേഹത്തിനെതിരെ വിമർശകർ  പ്രയോഗിച്ചിരുന്നു. അന്നുള്ളവരുടെ മാനസിക വികാരങ്ങൾ ആധുനിക ചിന്തകളിൽനിന്നും വ്യത്യസ്തമായിരുന്നു.

സ്ത്രീകളുടെ നഗ്‌ന ചിത്രങ്ങൾ വരക്കുന്നതിൽ മാത്രമല്ല രവി വർമ്മ വിമർശിക്കപ്പെട്ടിരുന്നത്. ഇന്ത്യൻ കലാകാരന്മാരിൽ ദൈവങ്ങളുടെ, ദേവതകളുടെ പടം വരച്ച ആദ്യത്തെ ചിത്രകാരനും രവി വർമ്മയായിരുന്നു. അതും പ്രാരംഭത്തിൽ ഒരു പൊട്ടിത്തെറിക്ക് കാരണമായിരുന്നു. അതുമൂലം  യാഥാസ്ഥികരിൽനിന്നും എതിർപ്പുകൾ നേരിടേണ്ടി വന്നിരുന്നു. കാലക്രമേണ സരസ്വതി, ലക്ഷ്മി ദേവികളെ അംഗീകരിക്കുകയും ചെയ്തു. നഗ്ന ചിത്രങ്ങളുടെ പേരിൽ ബോംബെ ഹൈക്കോർട്ടിൽ കേസുകൾ വരുകയും കേസിൽ വർമ്മ വിജയിക്കുകയും ചെയ്തു. മഹാഭാരതത്തിലെയും രാമായണത്തിലെയും സെമി ദേവതകളായ ഉർവശിയുടെയും രംഭയുടെയും നഗ്‌ന ചിത്രങ്ങൾ വരച്ചതിന് അദ്ദേഹത്തിന് എതിർപ്പുകൾ നേരിടേണ്ടി വന്നു. മതങ്ങളുടെ മൂല്യങ്ങൾക്ക് എതിരായ ചിത്രങ്ങളായിരുന്നതും പ്രശ്നങ്ങളുണ്ടാകാൻ കാരണമായി. എന്നിരുന്നാലും അദ്ദേഹം എന്നും ചിത്രം വരകളിൽ മാത്രം ശ്രദ്ധ ചെലുത്തിയിരുന്നു. അക്കാലം വരെയും ആരും എത്തപ്പെടാതിരുന്ന കലാമൂല്യങ്ങളുടെ ഭാവനകളിൽ തേജസ്സാർന്ന ചിത്രങ്ങൾ തന്റെ കരവിരുതുകളിൽ അദ്ദേഹം വരച്ചുകൊണ്ടിരുന്നു.

കാലത്തിനനുസരിച്ച് മാറ്റങ്ങൾ ചിത്രങ്ങളിലുണ്ടായില്ലെങ്കിൽ കലയുടെ അർത്ഥമെന്തെന്ന് ആധുനിക ചിന്തകളുള്ള ഇന്നത്തെ കലാകാരന്മാർ ചോദിക്കാറുണ്ട്. എന്നാൽ വർമ്മയെ സംബന്ധിച്ചടത്തോളം അദ്ദേഹത്തിൻറെ കലയെപ്പറ്റിയുള്ള ചിന്തകൾ കാലത്തിനും അതീതമായിരുന്നു. നമ്മുടെ ഇന്നുള്ള മനസ്സിനുള്ളിലെ മാറ്റങ്ങളാണ് വർമ്മയുടെ ചിത്രങ്ങളിൽ ഒരു നൂറ്റാണ്ടിനപ്പുറം പ്രകടമായത്. ചിത്രങ്ങൾ  മനുഷ്യ ഹൃദയങ്ങളിൽ സ്ഥാനം പിടിച്ചുവെന്നതും വർമ്മയുടെ ചിത്രങ്ങളുടെ പ്രത്യേകതയാണ്. വർമ്മയെ പ്രകൃതി വിരുദ്ധ ചിന്താഗതിക്കാരനായി ചിത്രീകരിക്കുന്നവർക്ക് കലാപരമായ വസ്തുതകളെ ശരിവെക്കുവാൻ അറിയില്ല. കലയുടെ ഹൃദയഹാരിയായ മനോഹാരിതയെ വിലയിരുത്തുന്നവർക്ക് അദ്ദേഹത്തിന്റെ ചിത്രകലാ നൈപുണ്യത്തെയും ചഞ്ചലമല്ലാത്ത ധീരമായ മനസിനെയും പുകഴ്‌ത്താൻ സാധിക്കും.

രവിവർമ്മയുടെ ചിത്രങ്ങൾ കാലങ്ങളെ അതിക്രമിക്കുംതോറും മാർക്കറ്റും കൂടി വരുന്നതായി കാണാം.  അടുത്ത കാലത്ത് അദ്ദേഹത്തിന്റെ ദമയന്തി പടം ന്യൂയോർക്കിൽ പ്രദർശനത്തിനു വെച്ചിരുന്നു. ഒന്നര മില്യൺ ഡോളർ ആ ചിത്രത്തിനു വില നിർണ്ണയിച്ചിട്ടുണ്ടായിരുന്നു. ഐതിഹ്യ കഥാപാത്രങ്ങളിൽക്കൂടി  ഓരോ ചിത്രങ്ങളിലും ഈണമിടുന്ന പ്രേമ ഗാനങ്ങളും, ശൃങ്കാര ഭാവങ്ങളും കലാപ്രേമികളായ പ്രേക്ഷകർക്ക് അനുഭവപ്പെടുകയും ചെയ്യുന്നു.

ഗിന്നിസ്‌ ബുക്കിൽ രേഖപ്പെടുത്തിയ രാജാ രവിവർമ്മയുടെ കലാവിരുതുകളിൽ വരച്ച ചിത്രങ്ങളടങ്ങിയ ഒരു സാരി ലോകത്തിലേക്കുംവെച്ച് ഏറ്റവും വിലകൂടിയതെന്നു കരുതുന്നു. അതിന്റെ വില നിർണ്ണയിച്ചിരിക്കുന്നത് ഒരു ലക്ഷം ഡോളറാണ്. 'വിവാഹപ്പട്ടെന്ന്' പേരിട്ടിരിക്കുന്ന ആ സാരിയിൽ രവിവർമ്മയുടെ ഒരു ഡസനോളം ചിത്ര രചനകളുണ്ട്. ശിവലിംഗത്തുള്ള ചെന്നൈ സിൽക്ക് കമ്പനിയാണ് ഗിന്നിസ്‌ ബുക്കിൽ ഇടം നേടിയ വിവാഹപ്പട്ടു സാരിയുടെ നിർമ്മാതാവ്.

അനുജൻ രാജരാജ വർമ്മയുടെ മരണം രവിവർമ്മയെ തളർത്തിയിരുന്നു. എങ്കിലും അനുജൻ പൂർത്തിയാക്കാതിരുന്ന ചിത്രങ്ങൾ അദ്ദേഹം പൂർത്തിയാക്കുകയും ചെയ്തു. 1906 ആയപ്പോൾ രവിവർമ്മ പ്രമേഹ രോഗ ബാധിതനായി മരണമടഞ്ഞു. അദ്ദേഹത്തിന്റെ മരണവാർത്ത സ്വദേശത്തും വിദേശത്തും വലിയ പ്രാധാന്യത്തോടെ  പത്രങ്ങൾ  പ്രസിദ്ധീകരിച്ചിരുന്നു.

ഭാരത സങ്കല്പങ്ങൾക്കും പുരാണങ്ങൾക്കും ദേവി ദേവന്മാരുടെ ഭാവനകൾക്കും തന്മയത്വവും മനോഹാരിതയും നൽകിക്കൊണ്ട് ഭാരതത്തിന്റെ സംസ്ക്കാര ശൃങ്കലകളിൽ രവിവർമ്മ വരച്ച ചിത്രങ്ങൾ കാലങ്ങളെയും അതിജീവിച്ചു  തിളങ്ങിക്കൊണ്ടിരിക്കുന്നു.യൂറോപ്യൻ റിയലിസം ഉൾപ്പെടുത്തി ഇന്ത്യൻ ദൈവങ്ങളുടെയും ഐതിഹാസ കഥകളുടെയും അടിസ്ഥാനത്തിൽ ചിത്രങ്ങൾ വരച്ച ഇന്ത്യയിലെ ആദ്യത്തെ കലാകാരനായിരുന്നു വർമ്മ. അദ്ദേഹത്തിൻറെ കണ്ണഞ്ചിപ്പിക്കുന്ന ചിത്രങ്ങൾ പൗരാണിക ഭാരതത്തിന്റെ സത്തയെ വെളിപ്പെടുത്തുന്നു. ലോകം മുഴുവനുമുള്ള കലാസ്നേഹികളിൽ രവിവർമ്മയുടെ ചിത്രങ്ങൾ ഇമ്പമേറിയ കലാമാധുര്യത്തോടെ നിത്യം തിളങ്ങിയും  നിൽക്കുന്നു.

No comments:

Post a Comment

കൊറോണ: പ്രസിഡന്റ് ട്രംപിനെ കുറ്റപ്പെടുത്തുന്നത് ശരിയോ?

ജോസഫ് പടന്നമാക്കൽ കൊറോണ നമ്മുടെയെല്ലാം നിത്യ ജീവിതത്തിൽ ഭയം ജ്വലിപ്പിക്കുന്ന ഒരു മാരക രോഗമായി ലോകമെമ്പാടും അറിയപ്പെട്ടു കഴിഞ്ഞു. കാട്ടുത...