Monday, February 25, 2019

കാഷ്മീരിന്റെ ചരിത്രവും സായുധ പോരുകളും, അവലോകനം



ജോസഫ് പടന്നമാക്കൽ

പുരാതന കാലം മുതൽ  1947 വരെ മത സൗഹാർദ്ദത്തിന് കേൾവികേട്ട കാഷ്‌മീരിൽ ഹിന്ദുക്കളും മുസ്ലിമുകളും സമാധാനത്തിൽ ജീവിച്ചിരുന്നു. 1947-നു ശേഷം മതതീവ്രചിന്തകൾ കാഷ്‌മീരിൽ പടരുകയും പ്രശ്നങ്ങൾ സങ്കീർണ്ണങ്ങളാവുകയും ചെയ്തു. പ്രകൃതിയുടെ സ്വർഗ്ഗമെന്നു കരുതുന്ന മനോഹരമായ ഈ താഴ്വരകളിൽ ഇന്ത്യയും പാകിസ്ഥാനും നേർക്കു നേരെ മൂന്നു യുദ്ധങ്ങൾ നടത്തി. ആയിരക്കണക്കിന് ജീവനുകളെ കൊന്നൊടുക്കി. യുദ്ധത്തിന്റെ മാരകപ്രഹരത്തിൽ ഈ രണ്ടു രാജ്യങ്ങളിലും മത സഹിഷ്ണത തീർത്തും ഇല്ലാതായി. മഹാരാജാ ഹരിസിങ്ങ്, പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റു, മൌണ്ട് ബാറ്റൺ പ്രഭു, ഷേക്ക് അബ്ദുള്ള, മുഹമ്മദാലി ജിന്ന' എന്നീ അഞ്ചു പ്രമുഖ വ്യക്തികളുടെ പിടിവാശികൾ കാഷ്മീരിലെ പ്രശ്നങ്ങൾക്കു കാരണമായിരുന്നു. കാഷ്‍മീരിൽ ആദ്യത്തെ മുഖ്യമന്ത്രിയായിരുന്ന ഷേക്ക് അബ്ദുള്ളായുമായുള്ള നെഹ്രുവിന്റെ സൗഹാർദ ബന്ധവും പ്രശ്നങ്ങൾ തീവ്രമായി വഷളാക്കുകയും ചെയ്തു. സർദാർ പട്ടേലിനെ 'നെഹ്‌റു' കാഷ്മീർ പ്രശ്‍നം പരിഹരിക്കാൻ അനുവദിച്ചിരുന്നെങ്കിൽ ഇന്ന് കാഷ്മീരിന്റെ ചരിത്രം മറ്റൊരു വിധത്തിലാകുമായിരുന്നു. എങ്കിൽ, 1947-ൽ ഇന്ത്യൻ യൂണിയനോട് ചേർന്ന 500 നാട്ടുരാജ്യങ്ങളോടൊപ്പം സമാധാനത്തിൽ അധിഷ്ഠിതമായ കാഷ്മീരിന്റെ ചരിത്രവും എഴുതപ്പെടുമായിരുന്നു.


കാഷ്മീരും തടാകങ്ങളും 'കാശ്യപ്പ് മുനിയുടെ' താപസ സ്ഥലങ്ങളായിരുന്നുവെന്നും 'കാഷ്‌മീർ' എന്ന പേര് ലഭിച്ചത് ഈ മുനിയിൽ നിന്നായിരുന്നുവെന്നും ഇതിഹാസം പറയുന്നു. 'കശ്യപമർ' എന്ന നാമം പിന്നീട് കാഷ്‌മീരായി ലോപിക്കുകയായിരുന്നു. മൂന്നാം നൂറ്റാണ്ടിൽ അവിടെ മൗര്യൻ രാജാക്കന്മാർ ബുദ്ധമതം പ്രചരിപ്പിച്ചു. ഒമ്പതാം നൂറ്റാണ്ടു മുതൽ പന്ത്രണ്ടാം നൂറ്റാണ്ടു വരെ കാഷ്മീർ താഴ്വരകളിൽ ഹൈന്ദവ സംസ്ക്കാരം നിലനിന്നിരുന്നു. എ.ഡി. 1346 വരെ ഹൈന്ദവ രാജകുടുംബങ്ങൾ പരമ്പരാഗതമായി രാജ്യം ഭരിച്ചുവന്നിരുന്നു. പിന്നീട് 'കാഷ്മീർ' മുസ്ലിം രാജാക്കന്മാരുടെ ഭരണത്തിനു കീഴിലായിരുന്നു. അഞ്ചു നൂറ്റാണ്ടോളം മുസ്ലിം ഭരണം അവിടെ നിലനിന്നിരുന്നു. 1819-ൽ കാഷ്മീർ പഞ്ചാബ് രാജ്യത്തോട് ചേർക്കപ്പെട്ടു. 1846-ൽ ദോഗ്ര രാജവംശം അവിടം ഭരിക്കാൻ തുടങ്ങി. സിക്കുകാരുമായുള്ള യുദ്ധത്തിനുശേഷമാണ് ദോഗ്ര രാജാവായ രാജഗുലാബ് സിങ് കാഷ്‌മീരിന്റെ മേൽ ആധിപത്യം സ്ഥാപിച്ചത്. കിഴക്ക് സിന്ധു നദിയുടെയും പടിഞ്ഞാറ് രവി നദിയുടെയും മദ്ധ്യേയുള്ള ഹിമാലയൻ രാജ്യമായിട്ടായിരുന്നു കാഷ്മീരിനെ കരുതി വന്നിരുന്നത്. 


കാഷ്മീരികൾ വര്‍ഗ്ഗാനുസാരമായി കാഷ്മീർ താഴ്വരകളിൽ ജീവിതം നയിച്ച പ്രത്യേകമായ ഒരു ഗോത്ര വർഗ്ഗത്തിൽപ്പെട്ടവരാണ്. ഇൻഡോ ആര്യൻ ഭാഷാ വിഭാഗത്തിൽപ്പെട്ട കാഷ്മീർ ഭാഷ അവർ സംസാരിക്കുന്നു. ഇൻഡ്യ സ്വതന്ത്രമാകുന്നതിനു മുമ്പ് നാട്ടു രാജാക്കന്മാർ ഭരിച്ചുകൊണ്ടിരുന്നു. ജമ്മു കാഷ്മീരിന്റെ 45% ഇന്ത്യയുടെ അധീനതയിലും 35% പാകിസ്ഥാന്റെ നിയന്ത്രണത്തിലുമാണ്. 1962 മുതൽ 20% ചൈനയും കൈവശപ്പെടുത്തിയിരിക്കുന്നു. സിയാച്ചിൻ മലകളും ജമ്മുവും കാഷ്മീരും ലഡാക്കും ഇന്ത്യയുടെ അധീനതയിലാണ്. ആസാദ് കാഷ്മീരും ബാൾട്ടിസ്‌തനും പാക്കിസ്ഥാൻ  ഭരിക്കുന്നു. അക്‌സായിചിൻ, കാറക്കോറം മേഖലകൾ ചൈനയുടെ നിയന്ത്രണത്തിലുമാണ്. കാഷ്മീരി ബ്രാഹ്മണന്മാർ കാഷ്മീർ താഴ്വരകളിലും ജമ്മു കാഷ്‌മീരിന്റെ പർവ്വത മേഖലകളിലും താമസിച്ചിരുന്ന ഒരു സമൂഹമാണ്. ഇവർ സരസ്വതി ബ്രാഹ്മണ സമുദായത്തിൽപ്പെടുന്നു. കാഷ്മീർ പണ്ഡിറ്റുകളെന്നും  അറിയപ്പെടുന്നു. കാഷ്മീരിന്റെ പൗരാണിക സാംസ്ക്കാരികത പടുത്തുയർത്തിയവർ കാഷ്മീർ പണ്ഡിറ്റുകളുടെ പൂർവിക തലമുറകളായിരുന്നു.സൂഫി മുസ്ലിമുകളുടെ കേന്ദ്ര സ്ഥാനമാണ് കാഷ്മീർ.  1931-ൽ ഏകാധിപതിയായിരുന്ന ഹിന്ദു രാജാവ് ഹരിസിംഗിനെതിരെ കാഷ്മീർ മുസ്ലിമുകൾ പ്രഷോപണം ആരംഭിച്ചിരുന്നു. എന്നാൽ ജനങ്ങൾ നടത്തിയ ആ പ്രക്ഷോപണം രാജാവിന്റെ പട്ടാളക്കാർ അടിച്ചമർത്തുകയാണുണ്ടായത്.


കാഷ്മീർ പ്രശ്നം വഷളാകുന്നതിൽ ഷേക്ക് അബ്ദുള്ളയ്ക്ക് നിർണ്ണായകമായ പങ്കുണ്ട്. ജമ്മു കാഷ്‌മീരിൽ രാജാവായിരുന്ന ഹരിസിംഗിന്റെ ഭരണത്തിൽ മുസ്ലിമുകൾ അതൃപ്തരായിരുന്നു. രാജഭരണം അവസാനിപ്പിക്കാനായി ഷേക്ക് അബ്ദുള്ള പ്രക്ഷോപങ്ങൾ സംഘടിപ്പിച്ചുകൊണ്ടിരുന്നു. കാഷ്മീരിനെ  രാജഭരണത്തിൽ നിന്നും മുക്തമാക്കുന്നതിനായി 1932-ൽ ഷേക്ക് അബ്ദുള്ള 'ആൾ ജമ്മു ആൻഡ് കാഷ്മീർ (All Jammu and Kasmir) എന്ന സംഘടന സ്ഥാപിച്ചു. മുസ്ലിമുകൾക്ക് സംസ്ഥാനത്ത് അർഹമായ പ്രാതിനിധ്യം നൽകണമെന്നും ആവശ്യപ്പെട്ടു. 1932-ൽ രാജാവ് മുസ്ലിമുകളുടെ ക്ഷേമം അന്വേഷിക്കാനായി ഒരു കമ്മിറ്റിയെ നിശ്ചയിക്കുകയും മുസ്ലിമുകൾക്ക് ഭരണത്തിൽ അർഹമായ സ്ഥാനം കൊടുക്കാമെന്ന് വാഗ്‌ദാനം ചെയ്യുകയും ചെയ്തു. എന്നിരുന്നാലും രാജാവ് വാക്കുകൾ പാലിച്ചില്ല. അതിൽ പ്രതിക്ഷേധിച്ച് ഷേക്ക് അബ്ദുള്ള പ്രക്ഷോപങ്ങൾ ആരംഭിച്ചു. രാജ ഹാരിസിങ് കാഷ്മീർ വിട്ടുപോകണമെന്നും ആവശ്യപ്പെട്ടു. ഷേക്ക് അബ്ദുള്ള അറസ്റ്റിലാവുകയും ചെയ്തു.  



1947-ൽ ബ്രിട്ടീഷുകാർ ഇന്ത്യ വിട്ടപ്പോൾ നാട്ടു രാജാക്കന്മാർക്ക് ഇന്ത്യയോടൊ പാക്കിസ്ഥാനോടോ ചേരുകയോ അല്ലെങ്കിൽ സ്വതന്ത്രമായി ഭരിക്കാനോ അവകാശമുണ്ടായിരുന്നു.ഇന്ത്യൻ ജനത നീണ്ട കാലത്തെ ശ്രമം കൊണ്ട് നേടിയ സ്വാതന്ത്ര്യത്തെ നാട്ടു രാജാക്കന്മാരുടെ അധീനതയിൽ കൊണ്ടുവരാൻ അന്നത്തെ നേതൃത്വം ആഗ്രഹിച്ചിരുന്നില്ല. അന്നുണ്ടായിരുന്ന നാട്ടു രാജാക്കന്മാരിൽ ഭൂരിഭാഗം പേരും സ്വതന്ത്ര രാജ്യം ഇഷ്ടപ്പെട്ടിരുന്നെങ്കിലും പാരമ്പര്യമായി അവർ രാജാക്കന്മാരായിരുന്നെങ്കിലും അവർക്കെല്ലാം ജനങ്ങളുടെ പ്രതിഷേധങ്ങൾ നേരിടേണ്ടി വന്നിരുന്നു. ഭൂപ്രകൃതിയനുസരിച്ച് കാഷ്മീർ ഇന്ത്യയോടൊ, പാക്കിസ്ഥാനോടോ ചേരുന്നതെന്ന ചോദ്യവും വന്നു. നാട്ടുരാജ്യങ്ങൾ ചേരി തിരിഞ്ഞ് ഇരു രാജ്യങ്ങളിലുമായി ചേർന്നു. ഒരു രാജ്യത്തോടും ചേരി ചേരാതെ ഹൈദ്രബാദ്, തിരുകൊച്ചി, ജമ്മു കാഷ്മീർ എന്നീ സംസ്ഥാനങ്ങൾ നിലകൊണ്ടു. കാഷ്‌മീരിനെ ഒരു സ്വതന്ത്ര രാഷ്ട്രമാക്കി ഭരിക്കാമെന്നായിരുന്നു ഹരിസിങ് മഹാരാജാവ് കരുതിയിരുന്നത്. എന്നാൽ സ്വാതന്ത്ര്യ ശേഷം സംഭവ ബഹുലമായ കാര്യങ്ങളാണ് കാഷ്‌മീരിലുണ്ടായത്. പടിഞ്ഞാറേ അതിർത്തിയിൽ മുസ്ലിം ജനങ്ങളുടെയിടെയിൽ വിപ്ലവം പൊട്ടി പുറപ്പെട്ടിരുന്നു. 



കാഷ്മീരിൽ ചില ജനവിഭാഗങ്ങൾ പാക്കിസ്ഥാനോടൊപ്പം ചേരണമെന്ന് ലഹള കൂട്ടിയപ്പോൾ കാഷ്മീർരാജാവ് ഹരിസിങ്ങ് അവരുടെ നേരെ നിറതോക്കൊഴിച്ചു. ആയിരക്കണക്കിനാളുകൾ ലഹളകളിലും തോക്കിൻ മുനയിലും കൊല്ലപ്പെട്ടു. അനേകമായിരങ്ങൾ പാക്കിസ്ഥാനിലേക്ക് പലായനം ചെയ്തു. പാക്കിസ്ഥാനിൽ നിന്നും പാക്ക് പട്ടാളത്തിന്റെ സഹായത്തോടെ അവരിൽ അനേകർ തിരിച്ചുവന്ന് സിക്കുകാരെയും ഹിന്ദുക്കളെയും കൊന്നുകൊണ്ടിരുന്നു. അവരിൽ പതിനായിരക്കണക്കിന് ജനങ്ങൾ ജമ്മുവിലേക്കും ഓടി രക്ഷപ്പെട്ടു. ആസാദ് കാഷ്മീർ എന്ന പേരിൽ സ്വതന്ത്ര രാജ്യം പ്രഖ്യാപിച്ചു. ഹിന്ദുക്കളും സിക്കുകാരും ഒത്തുചേർന്ന് ജമ്മുവിൽ കേറി മുസ്ലിമുകളെയും കൂട്ടക്കൊലകൾ തുടങ്ങി. ഇത്രമാത്രം രക്തച്ചൊരിച്ചിലുകൾ ഉണ്ടായിട്ടും രാജാവ് ഹിന്ദുക്കളോടൊപ്പമായിരുന്നു. 1947-ഒക്ടോബറിൽ പഠാൻ ഗോത്രവർഗക്കാർ കാഷ്മീരിനെ ആക്രമിച്ചു. പാക്കിസ്ഥാൻ സൈനികരും അവർക്കൊപ്പമുണ്ടായിരുന്നു. ഈ ആക്രമണത്തെ തടയാൻ രാജാവിന് കഴിവില്ലാതെ വന്നപ്പോൾ രാജാവ് ഇന്ത്യൻ സൈന്യത്തിന്റെ സഹായം അപേക്ഷിച്ചു. കാഷ്മീർ ഇന്ത്യൻ യൂണിയന്റെ ഭാഗമല്ലാത്തതിനാൽ ഇന്ത്യയ്ക്ക് സൈനിക സഹായം നൽകാൻ കഴിയില്ലെന്ന് രാജാവിനെ അറിയിച്ചു. ഇതിനെത്തുടർന്ന് ഭൂരിഭാഗം മുസ്ലിം ജനത വസിക്കുന്ന കാഷ്മീരും ഇന്ത്യൻ യൂണിയനുമായി ചേരുന്ന ഉടമ്പടി രാജാവും ഇന്ത്യ ഗവർമെന്റുമായി ഒപ്പു വെച്ചു. ഉടമ്പടിയനുസരിച്ച് പ്രതിരോധം, വാർത്താ വിനിമയം, വിദേശം എന്നീ മൂന്നു മേഖലകളിൽ മാത്രമേ കാഷ്മീരിന്റെ പേരിൽ ഇന്ത്യ സർക്കാരിന് അവകാശമുണ്ടായിരുന്നുള്ളൂ. തർക്ക പ്രദേശമായ കാഷ്മീരിൽ ഹിതപരിശോധനയ്ക്ക് ശേഷം മാത്രമേ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ പാടുള്ളൂവെന്നും ഉടമ്പടിയിൽ വ്യവസ്ഥകൾ ഉണ്ടാക്കിയിരുന്നു.



1947 ഒക്‌ടോബര്‍ 27 ന് ഇന്ത്യന്‍ പട്ടാളം ജമ്മു-കാഷ്മീരില്‍ പ്രവേശിച്ചു. ഇന്ത്യയുടെ പട്ടാള നടപടി പാക്കിസ്ഥാന്‍ അംഗീകരിച്ചില്ല. മാത്രമല്ല, പാക്കിസ്ഥാന്‍ പട്ടാളം കാഷ്‌മീരിലെത്തുകയും ചെയ്തു. നവംബര്‍ മാസത്തില്‍ ഇന്ത്യ രണ്ടു നിര്‍ദ്ദേശങ്ങള്‍ വച്ചു. പാകിസ്ഥാന്‍ പട്ടാളത്തെ പൂര്‍ണ്ണമായും പിന്‍വലിക്കണം; ഇന്ത്യ ഹിത പരിശോധന നടത്താം. എന്നാല്‍, ഇന്ത്യന്‍ പട്ടാളത്തിന്റെ സാന്നിധ്യവും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവായ ഷെയ്ഖ് അബ്ദുള്ളയുടെ പരസ്യമായ നെഹ്‌റു ചായ്‌വും കാരണം കാഷ്മീർ ജനതയ്ക്ക് സ്വതന്ത്രമായി അഭിപ്രായം രേഖപ്പെടുത്താന്‍ കഴിയില്ലെന്ന് പാക്കിസ്ഥാന്‍ വാദിച്ചു. സ്വന്തം പട്ടാളത്തെ പിന്‍വലിക്കാമെന്നും ഹിതപരിശോധന ഏതെങ്കിലും അന്താരാഷ്ട്ര ഏജന്‍സിയുടെ മേല്‍നോട്ടത്തിലാണ് നടത്തേണ്ടതെന്നും പാക്കിസ്ഥാന്‍ നിര്‍ദ്ദേശിച്ചു. ഇത് ഇന്ത്യ തള്ളി. ഇതിനെ തുടര്‍ന്ന് കാഷ്മീരില്‍ ആദ്യത്തെ ഇന്തോ–പാക് യുദ്ധം നടന്നു.



1948 ജനുവരി ഒന്നാം തിയതി ജമ്മു കാഷ്മീരിന്റെ ഭാവിയെ സംബന്ധിച്ച പ്രമേയം ഐക്യ രാഷ്ട്രസഭയിൽ അവതരിപ്പിച്ചു. അമേരിക്ക, ചെക്കോസ്ലൊവോക്കിയ, അർജന്റീന, ബെൽജിയം കൊളംബിയ എന്നീ രാജ്യങ്ങളുടെ പ്രതിനിധികളടങ്ങിയ ഒരു സംഘത്തെ പ്രശ്നപരിഹാരത്തിനായി നിയോഗിച്ചു. ഈ കമ്മീഷൻ കാഷ്മീരിൽ സമാധാനം സ്ഥാപിക്കാനുള്ള നിർദേശങ്ങൾ തയാറാക്കുകയും അതനുസരിച്ച് ഇന്ത്യ പാക്കിസ്ഥാൻ ഉടമ്പടി 1948 ഏപ്രിൽ 21-ന്  തയ്യാറാക്കുകയും ചെയ്തു. രണ്ടു രാജ്യങ്ങളും വെടിനിർത്തൽ നടപ്പാക്കാനും കാഷ്മീരിൽ ഹിത പരിശോധനയ്ക്ക് തയ്യാറാകാനുമായിരുന്നു കമ്മീഷൻ റിപ്പോർട്ട്. തുടർന്ന് കാഷ്മീരിന്റെ ഭൂരിഭാഗവും ലഡാക്കും ഇന്ത്യയുടെ അധീനതയിലായി. ആസാദ് കാഷ്മീർ പാക്കിസ്താന്റെ നിയന്ത്രണത്തിലും വന്നു. വെടി നിർത്തൽ പ്രഖ്യാപിച്ചെങ്കിലും രണ്ടു രാജ്യങ്ങളും പട്ടാളത്തെ പിൻവലിച്ചില്ല. ഇന്ത്യ പിന്നീടൊന്നും ഹിത പരിശോധനയ്ക്ക് തയ്യാറായുമില്ല. 1948 ഒക്ടോബർ 30 നു ഷേക്ക് അബ്ദുള്ള പ്രധാന മന്ത്രിയായി ചുമതലയേറ്റുകൊണ്ട് കാഷ്‌മീരിൽ ഒരു താൽക്കാലിക ഗവണ്മെന്റുണ്ടാക്കി


കാഷ്മീരിന്‌ പ്രത്യേക പദവി കൂട്ടിച്ചേർത്തുകൊണ്ട് ഭരണഘടന '370' എന്ന വകുപ്പ്  എഴുതിയുണ്ടാക്കിയതും നെഹ്രുവിന്റെ പിടിപ്പുകേടു തന്നെ. പാർലമെന്റിൽ അന്ന് ചർച്ച ചെയ്യാതെയാണ് കാഷ്മീരിനെപ്പറ്റി പ്രത്യേക കോഡുകൾ ഉണ്ടാക്കി നിയമം നിർമ്മിച്ചത്. ഭരണഘടന നിർമ്മിച്ച അംബേദ്ക്കറും ഭരണഘടനയുടെ 370 വകുപ്പിനെ എതിർത്തിരുന്നു. എന്നാൽ അംബേദ്ക്കറിന്റെ വാക്കുകൾ നെഹ്‌റു ചെവികൊണ്ടില്ല. നെഹ്‌റുവിന് ഷേക്ക് അബ്ദുള്ളായുടെ അഭിപ്രായങ്ങളും സൗഹാർദവുമായിരുന്നു പ്രാധാന്യം. പിന്നീട് കാഷ്‌മീരിൽ തുടർച്ചയായി പ്രശ്നങ്ങൾ സൃഷ്ടിച്ചപ്പോൾ ഷേക്ക് അബ്ദുള്ളയെ ജയിലിൽ അടക്കുകയും ചെയ്തു.


കാഷ്മീരിന് സംഭവിച്ച പ്രശ്നങ്ങളിലും ഭരണഘടനയിലെ തിരിമറികളിലും ആദ്യം പ്രതിഷേധങ്ങളുമായി വന്നത് കാഷ്മീരുകാരനല്ലാത്ത ശ്യാമ പ്രസാദ മുക്കർജിയായിരുന്നു. 370 വകുപ്പു പ്രകാരം കാഷ്മീരിനുവേണ്ടിയുള്ള നിയമങ്ങൾ ദേശീയ താല്പര്യങ്ങൾക്കും കാഷ്മീരിന്റെ പുരോഗതിക്കും തടസമാകുന്നതായിരുന്നു. കാഷ്മീരികൾക്കുള്ള വിദ്യാഭ്യാസം, ആദിവാസികളുടെ നവോദ്ധാനങ്ങൾ, സാമൂഹിക പരിവർത്തനങ്ങൾ, അവരുടെ പുരോഗമനം എന്നിങ്ങനെയുള്ള പ്രവർത്തനങ്ങൾക്ക് ഭരണഘടന തടസമായി നിൽക്കുന്നു. ഒരു ബംഗാളിയായ ശ്യാമ പ്രസാദ് അനുവാദം കൂടാതെ ജമ്മു കാഷ്മീരിൽ കടക്കുകയും അദ്ദേഹത്തെ അറസ്റ്റു ചെയ്തു ജയിലിൽ അടക്കുകയും ചെയ്തു. ജയിലിൽ വെച്ച് മുക്കർജി മരിച്ചനാൾ മുതലാണ് കാഷ്മീരിലെ നിയമാവകാശങ്ങൾ ഇന്ത്യൻ ജനം മനസിലാക്കാൻ തുടങ്ങുന്നത്.


ഇന്ന്, കാഷ്മീർ പ്രശ്നങ്ങളെ സംബന്ധിച്ച് ജനങ്ങൾക്ക് വ്യക്തമായ ഒരു ധാരണയുണ്ട്. അവിടുന്നുള്ള അഭയാർത്ഥി പ്രശ്നങ്ങളും വ്യവസായങ്ങളും അമർനാഥ് രഥയാത്രകളും സംബന്ധിച്ചുള്ള കാര്യങ്ങളും ബോധപൂർവമായി ജനങ്ങൾ മനസിലാക്കുകയും ചെയ്യുന്നു. കാഷ്മീർ താഴ്വരകൾ എല്ലായിടവും പ്രശ്ന സങ്കീർണ്ണങ്ങളല്ല. ജമ്മു കാഷ്മീരിലെ 22 ഡിസ്ട്രിക്റ്റുകളിൽ അഞ്ചു ഡിസ്ട്രിക്റ്റുകളിൽ മാത്രമാണ്, പ്രശ്നങ്ങളുള്ളത്. 86 ശതമാനം കാഷ്മീർ പ്രദേശങ്ങളും സമാധാനത്തിൽ തന്നെയാണ് ജീവിക്കുന്നത്. അവിടെയുള്ള ജനങ്ങൾ സമാധാനവും പുരോഗതിയും കാംക്ഷിക്കുന്നു.


1957-ൽ കാഷ്മീരിനെ ഇന്ത്യൻ യൂണിയനോട് ചേർക്കപ്പെട്ടു. ആർട്ടിക്കിൾ 370 പ്രകാരം കാഷ്‌മീരിന് പ്രത്യേകമായ ഒരു പദവി നൽകി. കാഷ്‌മീരികളല്ലാത്തവർക്ക് അവിടെ വസ്തു വകകൾ മേടിക്കാൻ പാടില്ലന്നുള്ള നിയമ വ്യവസ്ഥയാണ് എഴുതിയുണ്ടാക്കിയത്.  കാഷ്മീരിന് സ്വന്തമായ കൊടിയും ഭരണഘടനയുമുണ്ട്. ഇന്ത്യൻ ഭരണഘടനയ്‌ക്കോ ഇന്ത്യയിലെ സുപ്രീം കോടതിക്കോ കാഷ്‌മീരിലെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാനാവകാശമില്ല. പ്രതിരോധം, വാർത്താ വിനിമയം, വിദേശ നയം എന്നീ കാര്യങ്ങളിൽ മാത്രമേ ഇന്ത്യയ്ക്ക് കാഷ്മീരിന്റെ മേൽ അധികാരമുള്ളൂ. ഇന്ത്യൻ പാർലമെന്റിൽ പാസാക്കുന്ന നിയമങ്ങൾ പോലും കാഷ്മീരികളെ ബാധിക്കില്ല.


കാഷ്മീർ പ്രശ്നങ്ങളുടെ പേരിൽ ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ രണ്ടാംതവണയും 1965-ൽ യുദ്ധം പൊട്ടി പുറപ്പെടുകയും 1966 ജനുവരി ഒന്നാം തിയതി താഷ്‌ക്കന്തിൽ വെച്ച് ഇന്ത്യൻ പ്രധാനമന്ത്രി ലാൽ ബഹാദൂർ ശാസ്ത്രിയും പാക്കിസ്ഥാൻ പ്രസിഡന്റ് അയൂബ്‌ഖാനും തമ്മിൽ ഉടമ്പടികൾ ഒപ്പു വെക്കുകയും ചെയ്തു. പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിക്കുന്നതിനിടയിൽ ശാസ്ത്രീയുടെ മരണവും യാഹ്യാഖാന്റെ രാഷ്ട്രീയ വളർച്ചയും പരിപൂർണ്ണമായ തീരുമാനങ്ങൾക്ക്  തടസ്സമാവുകയും പ്രശ്നങ്ങൾക്ക് തീരുമാനങ്ങൾ എടുക്കാൻ കഴിയാതെയും വന്നു.


1971-ൽ ഇരുരാജ്യങ്ങളും തമ്മിൽ മൂന്നാമതൊരു യുദ്ധമുണ്ടാവുകയും കിഴക്കേ പാക്കിസ്ഥാൻ, പാക്കിസ്ഥാനിൽ നിന്ന് വേർപിരിയുകയും ബംഗ്ളാദേശ് എന്ന ഒരു പുതിയ രാഷ്ട്രമുണ്ടാവുകയും ചെയ്തു. ഇന്ത്യയിലേക്ക് മില്യൺ കണക്കിന് അഭയാർത്ഥി പ്രവാഹങ്ങളും ആരംഭിച്ചു. പാക്കിസ്ഥാൻ എയർ ഫോഴ്സ് ഇന്ത്യയുടെ പടിഞ്ഞാറേ തീരത്ത് ബോംബിട്ടപ്പോഴാണ് ഇന്ത്യ 1971 ഡിസംബർ മൂന്നാംതിയതി പാക്കിസ്ഥാനെതിരെ യുദ്ധം പ്രഖ്യാപിച്ചത്. ഇന്ത്യൻ പട്ടാളം ഡാക്കയിൽ പ്രവേശിക്കുകയും പാക്കിസ്ഥാൻ പട്ടാളം മൂന്നുദിവസത്തെ യുദ്ധത്തിന് ശേഷം കീഴടങ്ങുകയും ചെയ്തു. പടിഞ്ഞാറേ തീരത്ത് കറാച്ചി തുറമുഖം ഇന്ത്യൻ പട്ടാളം ബ്ലോക്ക് ചെയ്തിരുന്നു. പാക്കിസ്ഥാന്റെ അതിർത്തി ഭേദിച്ച് 50 കിലോമീറ്ററോളം ഉള്ളിലോട്ടു നീങ്ങിയ ഇന്ത്യൻ ആർമി വെടിനിർത്തൽ പ്രഖ്യാപിക്കുകയും ചെയ്തു. 1972-ൽ ഇന്ത്യൻ പ്രധാനമന്ത്രിയായ ഇന്ദിരാ ഗാന്ധിയും പാക്കിസ്ഥാൻ പ്രധാനമന്ത്രി സുൾഫിക്കർ ഭൂട്ടായും തമ്മിൽ സിംല ഉടമ്പടിയിൽ ഒപ്പുവെക്കുകയും താഷ്‌ക്കെന്റിലുള്ള ഉടമ്പടിയെ പുനർ ജീവിപ്പിക്കുകയും ചെയ്തു. അങ്ങനെ പാക്കിസ്ഥാനും ഇന്ത്യയും സമാധാനം കണ്ടെത്താൻ ശ്രമിക്കുകയുമുണ്ടായി.


വടക്കേ കാഷ്‌മീരിൽ ബ്രിട്ടീഷുകാർ തീരുമാനിച്ചിരുന്ന അതിർത്തി ചൈന ഒരിക്കലും അംഗീകരിച്ചിട്ടില്ല. 1949-ൽ ചൈന കമ്മ്യൂണിസ്റ്റ് ഭരണമായ ശേഷം ലഡാക്കിന്റെ അതിർത്തിയിൽ സ്ഥാനം ഉറപ്പിക്കാൻ ശ്രമിച്ചിരുന്നു. പടിഞ്ഞാറേ ടിബറ്റുമായി പീക്കിങ്ങിന് ബന്ധം സ്ഥാപിക്കാൻ അതിർത്തികളിൽ റോഡുകളും നിർമ്മിക്കാൻ ആരംഭിച്ചു. 1962 ഒക്ടോബറിൽ അതിർത്തിയിൽ ഇന്ത്യയും ചൈനയും തമ്മിൽ യുദ്ധത്തിൽ ഏർപ്പെട്ടു. ആ യുദ്ധത്തിൽ ചൈന വടക്കു കിഴക്കേ ലഡാക്ക് ഇന്ത്യയിൽ നിന്ന് പിടിച്ചെടുത്തു. അന്നുള്ള യുദ്ധത്തിന്റെ കെടുതികൾക്ക് ശമനം വന്നത് 1980-നു ശേഷമാണ്. ചൈനയുമായി ബന്ധം സാധാരണ രീതിയിലെങ്കിലും ലഡാക്കുമായുള്ള അതിർത്തി തർക്കത്തിൽ ഇതുവരെ ഒരു ഒത്തുതീർപ്പുണ്ടായിട്ടില്ല.


കാഷ്‌മീർ പുകയുന്ന പ്രശ്നമായിരുന്നെങ്കിലും ഇന്ത്യയ്ക്കും പാക്കിസ്ഥാനും മറ്റു ആഭ്യന്തര പ്രശ്നങ്ങളുമുണ്ടായിരുന്നു. 1975-ൽ ഇന്ദിരാഗാന്ധി ദേശീയ അടിയന്തിരാവസ്ഥ (എമർജൻസി) പ്രഖ്യാപിച്ചു. എന്നാൽ 1978-ലെ പൊതു തെരഞ്ഞെടുപ്പിൽ അവർ ദയനീയമായി പരാജയപ്പെടുകയുമുണ്ടായി. സുല്ഫക്കാർ ആലി ഭൂട്ടോയുടെ അധികാരം നഷ്ടപ്പെടുകയും 1977-ൽ അദ്ദേഹത്തെ തൂക്കി കൊല്ലുകയും ചെയ്തു. ജനറൽ സിയാ ഉൽ ഹാഖ്‌ പാക്കിസ്ഥാന്റെ ഏകാധിപതിയായി ഭരണ ചുമതല ഏറ്റെടുക്കുകയും ചെയ്തു. 


ഇന്ത്യയെപ്പറ്റി 1947 മുതൽ 1965 വരെയുണ്ടായിരുന്ന കാഷ്‌മീരികളുടെ അഭിപ്രായം 1980 ആയപ്പോൾ ഇല്ലാതായി. മിസ്സസ് ഗാന്ധി കാഷ്‌മീരിൽ ഒരു പാവ സർക്കാരിനെ നിയമിച്ചപ്പോൾ മുതൽ കാഷ്‌മീരികളെ കുപിതരാക്കിയിരുന്നു. പാക്കിസ്ഥാനോട് കൂറുള്ള ഒരു വിഭാഗം ജനങ്ങൾ കാഷ്‌മീർ  താഴ്വരകളിൽ ഗൊറില്ല യുദ്ധങ്ങൾക്ക് സന്നാഹങ്ങളൊരുക്കിക്കൊണ്ടിരുന്നു. അവർ കാഷ്മീർ താഴ്വരയിൽ താമസിച്ചിരുന്ന ഹിന്ദുക്കളെ അവിടെനിന്നും ഇന്ത്യൻ ആർമി വരുന്നതിനു മുമ്പ് പലായനം ചെയ്യിപ്പിച്ചു. ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ അതിർത്തിയിൽ വെടിവെപ്പ് നിത്യം സാധാരണയുമായി. കാഷ്മീർ മുഴുവനായി ഭീകരാന്തരീക്ഷം സൃഷ്ടിച്ചുകൊണ്ടിരുന്നു.


1948-ൽ സ്വയം നിർണ്ണയ അവകാശത്തിനായി ഒരുങ്ങിയ ഇന്ത്യ 1990 ആയപ്പോൾ അത്തരം ഒരു തീരുമാനത്തെ ഒളിപ്പിച്ചു വെച്ചുകൊണ്ട് സിംല ഉടമ്പടിയെ മുറുകെ പിടിച്ചു. കാഷ്മീർ പ്രശ്നത്തിൽ മൂന്നാമതൊരു പാർട്ടിയുടെയും രാജ്യത്തിന്റെയും തീരുമാനം ആവശ്യമില്ലെന്നുള്ള നിഗമനത്തിൽ എത്തുകയും ചെയ്തു. 1998 മെയിൽ ഇന്ത്യയും പാക്കിസ്ഥാനും ന്യുക്‌ളീയർ ബോംബുകൾ ടെസ്റ്റ് ചെയ്തു. ഇന്ത്യയുടെ അഗ്നി രണ്ട് പരീക്ഷണങ്ങൾ നടന്നശേഷം ഒരാഴ്ച കഴിഞ്ഞു പാക്കിസ്ഥാൻ ഗൗരി 2 മിസൈൽ ന്യൂക്ലിയർ ബോംബുകൾ ടെസ്റ്റ് ചെയ്തു. ന്യൂക്ലിയർ ബോംബുകൾ പാക്കിസ്ഥാന്റെ സ്വയം നിർമ്മിത ബോംബുകളെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും 1999 ജൂലയിൽ നോർത്ത് കൊറിയയിൽ നിന്ന് പാക്കിസ്ഥാന്റെ ന്യൂക്ലിയർ ബോംബുകളുടെ ഘടക വസ്തുക്കൾ ഇന്ത്യൻ ഏജന്റ്സ് കണ്ടു കെട്ടിയിരുന്നു.


1999 ഫെബ്രുവരി ഇരുപതാം തിയതി വാജ്‌പേയി പ്രധാന മന്ത്രിയായിരുന്ന കാലത്ത് ലാഹോറുമായി ഒരു ബസ് സർവീസ് ആരംഭിച്ചിരുന്നു. ആഴ്ചയിൽ നാല് ദിവസമുള്ള ദൽഹി ലാഹോർ ബസ് രണ്ടു രാജ്യങ്ങളുമായി സൗഹാർദ്ദത്തിന് വഴിയൊരുക്കുമെന്ന് ലോകം മുഴുവൻ കരുതി. കാഷ്മീർ  പ്രശ്നത്തിന് ഒരു പരിഹാരം കാണുമെന്ന് വിചാരിച്ചു. എന്നാൽ 1999-ൽ കാർഗിൽ യുദ്ധം തുടങ്ങിയതിൽ പിന്നീട് ടെൻഷൻ വീണ്ടും വർദ്ധിച്ചു. 1999--ൽ വേനൽക്കാലത്തു കാർഗിൽ എത്തിയ ഇന്ത്യൻ പട്ടാളക്കാർ കണ്ടത് അവർ തണുപ്പുകാലത്തിനു മുമ്പ് താമസിച്ചിരുന്ന കുന്നിൻ സ്ഥലങ്ങൾ മുഴുവൻ പാക്കിസ്ഥാൻ പട്ടാളം കയ്യടക്കി വെച്ചിരിക്കുന്നതായിരുന്നു. നുഴഞ്ഞു കയറ്റക്കാർക്ക് പരിശീലനം കൊടുത്തിരുന്നത് പാക്കിസ്ഥാൻ പട്ടാളമായിരുന്നു. പാക്കിസ്ഥാൻ ഗവർമെന്റിന്റ മുഴുവൻ അറിവോടെയായിരുന്ന കാർഗിൽ ഇവർ കയ്യേറിയിരുന്നത്. അഫ്‌ഗാനിസ്ഥാനിലും മറ്റു വിദേശത്തു നിന്നുമുള്ള തീവ്ര വാദികളും കയ്യേറ്റക്കാരോടൊപ്പം കാർഗിലുണ്ടായിരുന്നു. പാക്കിസ്ഥാൻ അവരെ സ്വാതന്ത്ര്യ പടയാളികളെന്നും വിളിച്ചു. കാഷ്മീർ ഭീകരരായ ഇവർക്ക് എല്ലാവിധ പിന്തുണകളും പാക്കിസ്ഥാൻ നൽകിയിരുന്നു. ഇന്ത്യ ജെറ്റ് വിമാനങ്ങളയച്ചു അവരെ വെടിവെച്ച് വീഴ്ത്താനും തുടങ്ങി. 1999 ജൂലൈ നാലാം തിയതി നവാസ് ഷെരിഫ് അമേരിക്കയിൽ ബിൽ ക്ലിന്റനുമായി അഭിമുഖ സംഭാഷണം നടത്തിയശേഷമാണ് യുദ്ധം അവസാനിച്ചത്. അതിനുള്ളിൽ ജൂലൈ നാലാം തിയതി ഇന്ത്യൻ പട്ടാളം ഭൂരിഭാഗവും തീവ്ര വാദികൾ കുടിയേറിയ സ്ഥലങ്ങൾ വീണ്ടെടുക്കുകയും ചെയ്തിരുന്നു. ഇന്ത്യയും പാക്കിസ്ഥാനും ഉഭയ സമ്മത പ്രകാരം തീരുമാനങ്ങൾ എടുക്കണമെന്നും അതിൽ അമേരിക്ക ഇടപെടില്ലെന്നും അറിയിച്ചു. ആ മാസം തന്നെ പാക്കിസ്ഥാൻ പട്ടാളത്തെ പിൻവലിച്ചിരുന്നു. കാർഗിൽ യുദ്ധത്തിൽ ഏകദേശം 500 പട്ടാളക്കാരോളം ഇന്ത്യക്ക് നഷ്ടപ്പെട്ടു. അതിന്റെ ഇരട്ടി നുഴഞ്ഞു കയറ്റക്കാരും കൊല്ലപ്പെട്ടു. യുദ്ധം പോലുള്ള സ്ഥിതി വിശേഷമായിരുന്നെങ്കിലും ഇന്ത്യ പാക്കിസ്ഥാനെതിരെ യുദ്ധം പ്രഖ്യാപിച്ചില്ലായിരുന്നു. അങ്ങനെ ഇന്ത്യയുടെ ഭൂമിയിൽ തന്നെ ഇന്ത്യയ്ക്ക് പട്ടാളക്കാരെ നഷ്ടപ്പെടുത്തേണ്ടി വന്നു. പാക്കിസ്ഥാന്റെ രാജ്യാതിർത്തി കടന്നുള്ള യുദ്ധം വേണ്ടെന്നും ഇന്ത്യ തീരുമാനിച്ചു. 


പടിഞ്ഞാറേ അതിർത്തിയിലുള്ള കാർഗിൽ എക്കാലവും രണ്ടു രാജ്യങ്ങളും തമ്മിലുള്ള പ്രശ്നങ്ങളുടെ ഭൂപ്രദേശങ്ങളായിരുന്നു. എങ്കിലും ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഇരുകൂട്ടരും അതിർത്തികളിൽ പതിയെ പതിയെ  സമാധാനത്തിന് ശ്രമിക്കുന്നുണ്ടായിരുന്നു. അതിർത്തിയിലെ പ്രശ്നങ്ങൾക്ക് ശാന്തത കൈവരുവാനും തുടങ്ങി. ഇന്ത്യയും പാക്കിസ്ഥാനും പരസ്പ്പരം സൗഹാർദ്ദ ബന്ധം സ്ഥാപിക്കാൻ തുടങ്ങി. രാജ്യങ്ങൾ തമ്മിൽ പരസ്പ്പര ധാരണയിന്മേൽ സഹകരിക്കാനും തുടങ്ങി. 2005-ൽ ശ്രീനഗറും മുസർഫർബാദും തമ്മിൽ അതിർത്തിയിൽ ബസ്' സർവീസ് വീണ്ടും പുനരാരംഭിച്ചു. അതിനടുത്ത വർഷം ഭൂമി കുലുക്കമുണ്ടായപ്പോൾ രണ്ടു രാജ്യങ്ങളും തമ്മിൽ പരസ്പ്പരം സഹായിക്കുകയും ചെയ്തു. അതിർത്തി കടന്നും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ഇരുരാജ്യങ്ങളും ട്രക്കുകൾ പോവാൻ അനുവദിച്ചിരുന്നു. കൂടാതെ 2008-ൽ വാണിജ്യ ബന്ധങ്ങളും ആരംഭിച്ചു. 1947-നു ശേഷം ആദ്യമായിട്ടായിരുന്നു ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ കച്ചവട ബന്ധങ്ങൾ സ്ഥാപിച്ചത്. കാഷ്‌മീരിൽ ഉത്ഭാദിപ്പിക്കുന്ന സാധനങ്ങൾ ശ്രീ നഗറിലും മുസഫർ ബാദിലും റാവൽകോട്ടിലും പുഞ്ചിലും എത്തിച്ചിരുന്നു. 


കാഷ്മീർ താഴ്വരകളിൽ നമ്മുടെ പട്ടാളക്കാർ ശത്രുക്കളുടെ വെടിയുണ്ടകളേറ്റു മരിക്കുന്ന സമയം, നാം അവരെ സ്മരിക്കാറുണ്ട്. ബ്രിട്ടീഷുകാരിൽനിന്നും സ്വാതന്ത്ര്യം നേടിയ 1947 മുതൽ കാഷ്മീർ പ്രശ്‍നം തുടങ്ങിയതാണ്. ഒരു പട്ടാളക്കാരന്റെ ജീവിതം എന്നും ദുരിതം നിറഞ്ഞതായിരിക്കും. ലോകം ഉറങ്ങുമ്പോൾ അവൻ മഞ്ഞും വെയിലുമില്ലാതെ രാത്രിയും പകലും വ്യത്യാസമില്ലാതെ ജാഗരൂകനായി അതിർത്തി കാത്തുകൊണ്ടിരിക്കണം. നാളിതുവരെ നമ്മുടെ ജനാധിപത്യം കാത്തു സൂക്ഷിക്കാനുള്ള കാരണം രാഷ്ട്രീയക്കാരോ, ഫ്യൂഡൽ വ്യവസ്ഥിതിയോ, ക്യാപിറ്റലിസമോ സോഷ്യലിസമോ അല്ല. അതിന് കാരണം, അതിർത്തി കാത്തു സൂക്ഷിക്കുന്ന പട്ടാളക്കാരനാണ്. ഒരു ഏകാധിപത്യ രാജ്യത്ത് സ്വതന്ത്രമായ പത്രപ്രവർത്തനം സാധിക്കില്ല. ഇന്ത്യ പത്രപ്രവർത്തന സ്വാതന്ത്ര്യം അനുഭവിക്കുന്ന കാരണവും നമ്മുടെ പട്ടാളം തന്നെയാണ്. ജീവിക്കുവാനുള്ള സ്വാതന്ത്ര്യവും സമത്വം, സ്വാതന്ത്ര്യം, സാഹോദര്യവും നാളിതുവരെ ഭാരതമണ്ണിൽ മുഴങ്ങി കേൾക്കാൻ കാരണവും രാഷ്ട്രീയക്കാരല്ല അതിർത്തി കാക്കുന്ന പട്ടാളത്തിന്റെ കഴിവാണ്. പുലർകാലേ അവൻ ഭാരതത്തിന്റെ ദേശീയ പതാകയെ സല്യൂട്ട് ചെയ്യുന്നു. പതാകയെ വന്ദിച്ചുകൊണ്ടു രാജ്യത്തിനു വേണ്ടി സേവനം ചെയ്യുന്നു. രണഭൂമിയിൽ വീഴുന്ന അവന്റെ മൃതശരീരം പതാകയിൽ പൊതിയുന്നു. പുൽഹാരിയിലും നാൽപ്പതു പട്ടാളക്കാരുടെ ജീവൻ പൊലിഞ്ഞു. ജീവൻ ബലിയർപ്പിച്ച ഓരോ പട്ടാളക്കാരനും ഒരു വലിയ 'സല്യൂട്ട്' അർപ്പിക്കട്ടെ. രാജ്യം നന്ദിയോടെ അവരെ ഓർമ്മിക്കുന്നുമുണ്ട്. നമുക്കുവേണ്ടത് യുദ്ധമല്ല. യുദ്ധമില്ലാത്ത ലോകവും സമാധാനവുമാണ്. അതിർത്തിക്കപ്പുറത്തുള്ളവനും വെടിയേൽക്കുന്നു. അവനും അവന്റെ രാജധർമ്മം ചെയ്യുന്നു.  







Hari Singh in 1944



Vajpey to Lahore Bus


No comments:

Post a Comment

കൊറോണ: പ്രസിഡന്റ് ട്രംപിനെ കുറ്റപ്പെടുത്തുന്നത് ശരിയോ?

ജോസഫ് പടന്നമാക്കൽ കൊറോണ നമ്മുടെയെല്ലാം നിത്യ ജീവിതത്തിൽ ഭയം ജ്വലിപ്പിക്കുന്ന ഒരു മാരക രോഗമായി ലോകമെമ്പാടും അറിയപ്പെട്ടു കഴിഞ്ഞു. കാട്ടുത...