Sunday, March 3, 2019

മാർ ജോസഫ് പാംപ്ലാനിയും ചർച്ച് ആക്റ്റും എന്റെ പ്രതികരണങ്ങളും






ജോസഫ് പടന്നമാക്കൽ

നിലവിലുള്ള സഭാ സ്വത്തുക്കളിൽ ഏകീകൃത ഭരണസംവിധാനത്തെ മാറ്റി കൂടുതൽ ജനാധിപത്യം നടപ്പാക്കുകയെന്നതാണ് ചർച്ച് ആക്റ്റിന്റെ ലക്ഷ്യം. പള്ളികളുടെ സ്ഥാവര ജംഗമ സ്വത്തുക്കളും അതിന്റെ നിയന്ത്രണങ്ങളും രൂപത ബിഷപ്പിന്റെ അധികാരത്തിൽപ്പെടുന്നു. ചർച്ച് ആക്റ്റിനെപ്പറ്റി കേരള മെത്രാൻ സമിതി (കെസിബിസി) വഴിയും മെത്രാന്മാരുടെ ഇടയലേഖനങ്ങൾ  വഴിയും ബിഷപ്പ് പാംപ്ലാനിയുടെ ലേഖനങ്ങൾ വഴിയും നിരവധി വസ്തുതാപരമല്ലാത്ത കാര്യങ്ങൾ അറിയാനിടയായി. ബില്ലിനെ വളച്ചൊടിച്ചുകൊണ്ടുള്ള മെത്രാന്മാരുടെ ഭാവനകൾ വിശ്വാസികളെ തെറ്റിദ്ധരിപ്പിച്ചുകൊണ്ടിരിക്കുന്നു. പുരോഹിതർ പറയുന്ന വസ്തുതകൾക്കും ഇടയലേഖനങ്ങൾക്കും കൃഷ്ണയ്യരുടെ ബില്ലുമായി സാമ്യം വളരെ കുറവാണ്.  2018 ഡിസംബർ മൂന്നാം തിയതി കേരള ചർച്ച് ആക്റ്റിനെതിരെ കേരളത്തിലെ ബിഷപ്പുമാർ പള്ളികളിൽ വായിക്കാൻ ഇടയലേഖനമിറക്കിയിരുന്നു. 

വിശ്വാസികളില്‍നിന്നും തലമുറകളായി സമാഹരിച്ച ക്രൈസ്തവ സ്വത്തുക്കള്‍ പൌരോഹിത്യ മേധാവിത്വം കയ്യടക്കി വെച്ചിരിക്കുന്നത് നീതികരിക്കുവാന്‍ സാധിക്കുകയില്ല. മറ്റു മതസ്ഥര്‍ക്ക് അനുവദിക്കാത്ത അവകാശങ്ങള്‍ ക്രിസ്ത്യൻ സഭകൾ സ്വയം കയ്യടക്കി വെച്ചിരിക്കുന്നത് രാഷ്ട്രത്തോട്‌ ചെയ്യുന്ന ഒരു ധിക്കാരവും കൂടിയാണ്. ഒരു വിശ്വാസിയുടെ കടമ പ്രാര്‍ഥിക്കുക, അനുസരിക്കുക, പള്ളിക്കു പണം കൊടുക്കുകയെന്നതാണ്. പള്ളിക്ക് സ്വത്ത് കൊടുത്തവർക്ക് പിന്നീട് സ്വത്തിന്മേല്‌ യാതൊരു അവകാശവും ഇല്ല. അല്മേനി നേടികൊടുത്ത സര്‍വതും സഭാപുരോഹിതരുടെ നിയന്ത്രണത്തില്‍ ആകും. സഭയുടെ സ്വത്തിന്മേലുള്ള ഈ സ്വേച്ഛാധിപത്യം സമൂഹത്തിനു പൊറുക്കുവാന്‍ സാധിക്കാത്ത സ്ഥിതിവിശേഷം വന്നപ്പോഴാണ് ചർച്ച് ആക്റ്റിന്റെ പ്രസക്തി വർദ്ധിച്ചുവന്നത്. 

സഭയുടെ നിർവചനത്തിനു തന്നെ ഇന്ന് മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്. ആദ്ധ്യാത്മികതയുടെ സ്ഥാനത്ത് സഭയെന്നാൽ കോഴ കോളേജുകളും ഫൈവ് സ്റ്റാർ ഹോസ്പ്പിറ്റലുകളും ഷോപ്പിംഗ് കോംപ്ലക്സുകളും നടത്തുന്ന പ്രസ്ഥാനങ്ങളായി മാറിക്കഴിഞ്ഞിരിക്കുന്നു. സഭയ്‌ക്കെതിരെ പ്രതികരിക്കുന്നവരെ സഭാ വിരുദ്ധരാക്കും. 'സഭാ വിരുദ്ധരുടെ അഭിപ്രായങ്ങൾ മാനിച്ചുകൊണ്ട് ഇവിടുത്തെ ഭൂരിപക്ഷം വിശ്വാസികളുടെ വിശ്വാസങ്ങളെ കാറ്റിൽ പറത്തുന്ന ബില്ലെന്നാണ്' പുരോഹിത നേതൃത്വത്തിന്റെയും ബിഷപ്പുമാരുടെയും പ്രസ്താവനകൾ. വിശ്വാസവും ചർച്ച് ആക്റ്റും തമ്മിലുള്ള ബന്ധം എന്തെന്ന് മനസിലാകുന്നില്ല. സഭയുടെ സ്വത്തുക്കൾക്ക് ഓഡിറ്റ് വേണമെന്ന് പറയുമ്പോൾ അതെങ്ങനെ വിശ്വാസ ലംഘനമാകും. ആദ്യമ സഭകളെ ഒന്നു വിലയിരുത്തിയാൽ അവിടെ കണക്കുകൾ ബോധിപ്പിച്ചിരുന്നതായി കാണാം. അനന്യാസിന്റെ കഥ തന്നെ ബൈബിളിൽ വായിച്ചാൽ അവ്യക്തതകൾ മാറാനെയുള്ളൂ.

അടുത്ത കാലത്ത് സഭയുടെ വക്താവായി തലശേരി രൂപതാ സഹായമെത്രാൻ ബിഷപ്പ് പാംപ്ലാനി (Bishop Mar Joseph Pamplany)പുറപ്പെടുവിച്ച ചില പ്രസ്താവനകളും പ്രസംഗങ്ങളും ലേഖനങ്ങളും പ്രത്യേകം ശ്രദ്ധേയമാണ്. അദ്ദേഹം പറഞ്ഞ കാര്യഗൗരവവും   അല്ലാത്തതുമായ വിവരങ്ങൾ  താഴെ അക്കമിട്ടു വിശകലം ചെയ്യുന്നു.

1."സഭയെന്നാൽ മെത്രാന്മാരും പുരോഹിതരും മാത്രമെന്നും സ്വത്ത് കൈകാര്യം ചെയ്യുന്നത് മെത്രാന്മാരും ബൂർഷാസുകളുമെന്നും വിശ്വാസികൾക്ക് യാതൊരു വിലയുമില്ലെന്നും ചർച്ച് ആക്റ്റിൽ വ്യക്തമാക്കുന്നു. ചർച്ച് ആക്റ്റ് ഒരു കമ്മ്യുണിസ്റ്റ് അജണ്ടയായി കരുതണം. പുരോഹിത വർഗത്തെയും ബൂർഷാ വർഗ്ഗത്തെയും ഒരു ചേരിയിലും മറുചേരിയിൽ വിശ്വാസികളെ തമ്മിലടിപ്പിച്ച് ആശയ വൈരുദ്ധ്യങ്ങളുണ്ടാക്കി കമ്മ്യുണിസ്റ്റ് വിപ്ലവ അജണ്ട നടപ്പാക്കുകയാണ് ചർച്ച് ആക്റ്റ് വഴി സർക്കാർ ശ്രമിക്കുന്നത്."(ബിഷപ്പ് പാംപ്ലാനി)

വിപ്ലവപരിവർത്തനാത്മകമായ എന്ത് നല്ല കാര്യങ്ങളും സഭയിൽ നിർദ്ദേശിച്ചാൽ അതിനെ കമ്മ്യുണിസ്റ്റജണ്ടയായി ചിത്രീകരിക്കാൻ പുരോഹിതർ എന്നും താല്പര്യപ്പെട്ടിരുന്നു. ഇവർ അങ്ങനെ ആവലാതിപ്പെടുന്നു. ഈ ബില്ലുവഴി വർഗസമരം കൊണ്ടുവരുകയാണ് കമ്മ്യുണിസ്റ്റ് ലക്ഷ്യം എന്നുള്ള പുരോഹിത പല്ലവികളും ഇടയലേഖനങ്ങളിലും ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഇതേ അടവുകൾ തന്നെയായിരുന്നു വിമോചനസമരകാലത്തും വിശ്വാസികളിൽ ആവേശം പകരാൻ പുരോഹിതർ പ്രയോഗിച്ചിരുന്നതും.

2."ഈ ബില്ല് ചർച്ച ചെയ്യാതെ പിൻവലിക്കാനും പിൻവലിക്കാത്തടത്തോളം സർക്കാരിന് ബില്ല് നടപ്പാക്കാനുള്ള ഗൂഢ ലക്ഷ്യങ്ങളുണ്ടെന്നും കണക്കാക്കണം. (ബിഷപ്പ് പാംപ്ലാനി)

അഭിഷിക്ത ലോകം അധികാരക്കസേരകൾക്കും നിലനിൽപ്പിനുമെതിരെയുള്ള വെല്ലുവിളിയായി ചർച്ച് ആക്റ്റിനെ കാണുന്നു. ബില്ലിലുള്ള വസ്തുതകൾ ശരിയോ തെറ്റോയെന്നു വിശ്വാസികൾ മനസിലാക്കാൻ പാടില്ലാന്നും ആഗ്രഹിക്കുന്നു. ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ട  ജനപ്രതിനിധി സഭയിൽ ബില്ല് അവതരിപ്പിക്കുന്നതിൽ എന്തിന് ഭയപ്പെടുന്നു? ബില്ലിനെപ്പറ്റി ചർച്ച ചെയ്‌താൽ അത് സമൂഹത്തിൽ എങ്ങനെ വിഭാഗീയത സൃഷ്ടിക്കുമെന്ന് സഭാ നേതൃത്വം വിവരിക്കുന്നുമില്ല.  ചിന്തിക്കാൻ കഴിവില്ലാത്ത ഭക്തജനങ്ങളെയാണ് അവർക്കാവശ്യം. എങ്കിലേ കഴിഞ്ഞകാലങ്ങളിൽ പൗരാഹിത്യം കാട്ടിക്കൂട്ടിയ കൊള്ളരുതായമകൾ പൊതു ജനങ്ങളിൽനിന്നും ഇവർക്ക് മറച്ചു വെക്കാൻ സാധിക്കുള്ളൂ.

3. ഭൂരിപക്ഷം വിശ്വാസികളുടെ വിശ്വാസങ്ങളെ കാറ്റിൽ പറത്തുന്ന ബില്ലാണ്, ചർച്ച് ആക്റ്റ്.  (ബിഷപ്പ് പാംപ്ലാനി)

ഭൂരിപക്ഷം വിശ്വാസികൾക്ക് ബില്ലിനെപ്പറ്റിയുള്ള ശക്തമായ സ്റ്റഡി ക്ളാസുകൾ ആവശ്യമാണ്. ബില്ലിനുള്ളിലെ ആന്തരിക വശങ്ങളെ വിശ്വാസികളിൽ ബോധ്യമാക്കാൻ ശ്രമിക്കണം. ബില്ലിനെപ്പറ്റിയുള്ള കാര്യകാരണ വശങ്ങൾ വിശ്വാസികളെ പഠിപ്പിക്കുകയും വേണം. കെസിബിസി പോലുള്ള സംഘടനകളിൽ മാത്രം ചർച്ച ചെയ്തുകൊണ്ട് പുരോഹിത സ്വാർത്ഥ താൽപ്പര്യങ്ങൾ വിശ്വാസികളെ അടിച്ചേൽപ്പിക്കുകയല്ല വേണ്ടത്. ചർച്ച് ആക്റ്റിനെപ്പറ്റിയുള്ള തെറ്റായ പ്രചാരണങ്ങൾ അവസാനിപ്പിച്ച് വിശ്വാസികളെ ബോധവാന്മാരാക്കുന്നുവെങ്കിൽ സഭയുടെ സ്വത്തുക്കൾ പുരോഹിതരിൽ നിന്നും വേർപെടുത്തണമെന്നു വിശ്വാസികൾ തന്നെ ഉച്ചത്തിൽ വിളിച്ചു പറയും.

ഇന്നു നിലവിലുള്ള നടപ്പനുസരിച്ച് സഭയുടെ പൊതുസ്വത്തുക്കൾ കൈകാര്യം ചെയ്യുന്നതു വിശ്വാസികളുമായി കൂടിയാലോചിക്കാതെയാണ്. ജനാധിപത്യ മൂല്യങ്ങളെ മാനിക്കാതെയാണ്, തികച്ചും അധികാര ദുർവിനിയോഗം അതിന്റെ പിന്നാമ്പുറത്ത് നടക്കുന്നുണ്ട്, അത് ചോദ്യം ചെയ്യാൻ ഇവിടെ വ്യവസ്ഥകളില്ല,

4.സഭയുടെ സ്വത്തുക്കൾ കൈകാര്യം ചെയ്യുന്നതിന് ഇവിടെ നിയമങ്ങളുണ്ടെന്നും അതിന് ചർച്ച് ആക്റ്റിന്റെ ആവശ്യമില്ലന്നും. (ബിഷപ്പ് പാംപ്ലാനി)

ശരിയാണ്, സഭാവക സ്വത്തുകളിൽ നിയമങ്ങളുണ്ട്. പക്ഷെ സഭാ സ്വത്തുക്കൾ ഒരു സ്വാകാര്യ വ്യക്തിയുടെ നിയമം പോലെയാണ് കൈകാര്യം ചെയ്യുന്നത്. നിലവിലുള്ള നിയമം അനുസരിച്ച് സഭാ സ്വത്തുക്കളിൽ അല്മെനിക്ക് എന്ത് കാര്യം? സ്വത്തുക്കൾ മുഴുവൻ പുരോഹിത നിയന്ത്രണത്തിൽ ഇരിക്കുന്ന കാലത്തോളം ഇന്നത്തെ നിയമവ്യവസ്ഥിതിക്ക് വിശ്വാസികളുടെ താൽപ്പര്യം സംരക്ഷിക്കാൻ സാധിക്കില്ല. ഇന്നുള്ള വ്യവസ്ഥിതിയിൽ സ്വത്തുക്കൾ മുഴുവൻ ബിഷപ്പ് നിയമിക്കുന്ന ഒന്നോ രണ്ടോ പുരോഹിതരുടെ നിയന്ത്രണത്തിൽ നിഷിപ്തമായിരിക്കുന്നു.

5."ദേവസ്വം ബോർഡ്, വക്കഫ് ബോർഡ് എന്നുള്ളപോലെ ഒരു ബോർഡ് ഉണ്ടാക്കണമെന്നുള്ള സർക്കാരിന്റെ ഒരു തീരുമാനവും ഇതിൽ സുചിന്തിനീയമാണ്" (ബിഷപ്പ് പാംപ്ലാനി)

ഇത് സഭയുടെ ഭയമാണ്. വാസ്തവത്തിൽ ഈ ബില്ലുണ്ടാക്കിയത് സർക്കാരല്ല. ബില്ലിന് ദേവസ്വം ബോർഡിനോടോ വക്കഫ് ബോർഡിനോ യാതൊരു സമാനതയുമില്ല. ദേവസ്വം ബോർഡും വക്കഫ് ബോർഡും സമാന സർക്കാർ സ്ഥാപനങ്ങളാണ്. ചർച്ച് ആക്റ്റിൽ ക്രിസ്ത്യൻ സ്ഥാപനങ്ങളുടെ മേൽ സർക്കാരിന്റെ അധികാരം പ്രകടമായി കാണുന്നുമില്ല.

6.'സർക്കാരിന്റെ നിയന്ത്രണത്തിലുള്ള സ്വത്തുക്കൾ നിയന്ത്രിക്കുന്നപോലെ സഭയുടെ സ്വത്തുക്കൾ നിയന്ത്രിക്കുകയെന്നത് സ്വകാര്യ സ്വത്തുക്കളുടെ നിയന്ത്രണത്തിൽ സർക്കാരിന്റെ കടന്നുകയറ്റമായി കരുതണം.' (ബിഷപ്പ് പാംപ്ലാനി)

ഇത് ചർച്ച് ആക്റ്റിനെപ്പറ്റി ജനങ്ങളെ തെറ്റി ധരിപ്പിക്കാനുള്ള ബിഷപ്പ് പാംപ്ലാനിയുടെ പ്രചരണമാണ്. അദ്ദേഹം ഈ ബില്ലിനെ മാർക്സിയൻ വീക്ഷണത്തിന്റ പതിപ്പായി കാണുന്നു. മാർക്സിയൻ വീക്ഷണത്തിൽ ചർച്ച് ആക്റ്റ് പോലുള്ള ഒരു ജനാധിപത്യ വീക്ഷണം എവിടെയാണുള്ളത്? സ്വകാര്യ സ്വത്തായി കരുതുന്ന സഭാവക സ്വത്തുക്കൾ ചൂഷണത്തിന് വിധേയമായി കണ്ടപ്പോഴായിരുന്നു കൃഷ്ണയ്യർ ഇങ്ങനെ ജനാധിപത്യ രീതിയിൽ ഒരു ബില്ല് ഡ്രാഫ്റ്റ് ചെയ്യാൻ തയ്യാറായത്.

7. "സഭയുടെ സ്വത്തുക്കൾ മുഴുവൻ രാജ്യത്തിന്റെ നിയമ വ്യവസ്ഥിതിക്ക് അധീനമായി സമ്പാദിച്ചിട്ടുള്ളവകളാണ്. ഇവകളെല്ലാം സർക്കാർ നിയമപ്രകാരം രജിസ്റ്റർ ചെയ്യപ്പെടുന്ന സ്വത്തുക്കളാണ്‌. ഇതിന്റെ വരവ് ചിലവുകൾ എല്ലാ വർഷവും ഓഡിറ്റ് ചെയ്യുകയും ആദായ നികുതി വകുപ്പിന് കോപ്പി നൽകുകയും ചെയ്യുന്നതാണ്. സർക്കാർ അംഗീകരിക്കുന്ന ഓഡിറ്റ് റിപ്പോർട്ട് കാലാകാലങ്ങളിൽ സർക്കാരിൽ ചാർട്ടേർഡ് അക്കൗണ്ടൻമാർ സമർപ്പിക്കുന്ന സംവിധാനം ആണ് സഭകളിൽ നിലവിലുള്ളത്." (ബിഷപ്പ് പാംപ്ലാനി)

എങ്കിൽ സഭയോട് ഒരു ചോദ്യം? നിയമ വ്യവസ്ഥിതിയിൽ സമ്പാദിച്ചിട്ടുള്ള സ്വത്തുക്കളുടെയും അതിലെ വരുമാനങ്ങളെപ്പറ്റിയുള്ള വിവരങ്ങളും  ഏതെങ്കിലും ഇടവക യോഗങ്ങളിൽ സമർപ്പിച്ചിട്ടിണ്ടോ? ഒരു അല്മായൻ ആവശ്യപ്പെട്ടാൽ വരവ് ചെലവ് കോപ്പി നൽകുമോ? വിദേശപ്പണത്തിന്റെ കണക്ക് റിസർവ് ബാങ്ക് വഴിയാകണമെന്ന് നിയമമുണ്ട്. അങ്ങനെയുള്ള നിയമങ്ങൾ സഭ പാലിക്കാറുണ്ടോ?

8."സഭയുടെ സ്വത്തുക്കളിൽ തർക്കങ്ങളുണ്ടായാൽ തീരുമാനം ഉണ്ടാക്കാനായി ഒരു ട്രിബുണലിന്റെ തീരുമാനം അന്തിമമെന്നു ചർച്ച് ആക്റ്റ് പറയുന്നു. ട്രിബുണലിന്റെ നിയമനം  ബില്ലിൽക്കൂടി പൊതു പണം നശിപ്പിക്കുന്നു. രാജ്യത്തിലെ കോടതികളെ തിരസ്ക്കരിക്കുന്നു." (ബിഷപ്പ് പാംപ്ലാനി)

സഭയുടെ സാമ്പത്തിക പ്രശ്നങ്ങളിന്മേൽ മെത്രാന്മാർ കൈക്കൊണ്ടിരുന്ന തീരുമാനങ്ങൾ ട്രിബുണലിന് വിടുന്നതിൽ അവർ എതിർക്കുന്നു.  വിശ്വാസികൾ സ്വരൂപിച്ച സ്വത്തുക്കൾ തീരുമാനം എടുക്കേണ്ടത് വിശ്വാസികൾ നിയമിക്കുന്ന ട്രിബുണലുകളാണ്. അനധികൃതമായി സ്വത്ത് കൈവശം വെച്ചുകൊണ്ടിരിക്കുന്ന അഭിഷിക്തരോ, പുരോഹിതരോ അല്ലെന്നുള്ള വസ്തുതയും ചിന്തിക്കണം. ഒരു സംസ്ഥാനം നിയമിക്കുന്ന  ട്രിബുണലിന്റെ വിധി അന്തിമമെന്നു ചർച്ച് ആക്റ്റിൽ പറഞ്ഞിട്ടുണ്ടെങ്കിൽ അത് ബിഷപ്പ് പാംപ്ലാനിപറയുന്നപോലെ രാജ്യത്തെ സുപ്രീം കോടതിയെയോ ഹൈക്കോടതിയെയോ ചോദ്യം ചെയ്യലല്ല. ട്രിബുണലിന്റെ വിധി സ്വീകാര്യമല്ലെങ്കിൽ സ്വത്തിന്മേലുള്ള അവകാശ തർക്കങ്ങൾക്കായി ഹൈക്കോടതിയെയോ സുപ്രീം കോടതിയെയോ സമീപിക്കുന്നതിൽ ചർച്ച് ആക്റ്റ് തടയുന്നില്ല. കൂടാതെ ഭാരിച്ച ചെലവുകളുമായി ഹൈക്കോടതിയിലോ സുപ്രീം കോടതിയിലോ പോവേണ്ട പല കേസുകളും ചെലവുകൾ ചുരുക്കി ട്രിബുണലിന് കൈകാര്യം ചെയ്യാൻ സാധിക്കും. മറ്റൊന്ന് കേസിന്റെ തീരുമാനങ്ങൾക്കായി ഇന്നുള്ള വ്യവസ്ഥപോലെ പുരോഹിതർക്ക് മാത്രമല്ല അല്മായർക്കും കോടതികളിൽ കേസുകൾ കൈകാര്യം ചെയ്യാൻ സാധിക്കുന്നതും ചർച്ച് ആക്റ്റിന്റെ സവിശേഷതയാണ്. ട്രിബുണലിന്റെ വിധി അത്യന്തകമാണെന്നുള്ള ബിഷപ്പിന്റെ പ്രസ്താവനയും ചർച്ച് ആക്റ്റിനെ സംബന്ധിച്ചുള്ള അജ്ഞതയിൽ നിന്നും വന്ന അഭിപ്രായമെന്നും  കരുതണം.

9. "ചർച്ച് ആക്റ്റ് നിർമ്മിച്ചവർ നിയമ പരിജ്ഞാനമില്ലാത്തവരാണ്, കമ്മ്യുണിസ്റ്റ്കാരുടെ അജണ്ടയാണ്, ബില്ല് സഭയെ ദോഷപ്പെടുത്തുന്നു. " (ബിഷപ്പ് പാംപ്ലാനി)

 പ്രസംഗ വേദികളിലും  ഇടയലേഖനത്തിൽക്കൂടിയും ബിഷപ്പ് പാംപ്ലാനിയെപ്പോലുള്ള ഒരു സഭാ പണ്ഡിതൻ ഇത്രമാത്രം അബദ്ധജടിലങ്ങളായ വിവരങ്ങൾ പറയരുതായിരുന്നു.  ഈ നിയമ നിർമ്മാണത്തെ പൂർണ്ണമായി പിന്താങ്ങുന്ന ജസ്റ്റിസ് കെ.ടി. തോമസും അന്തരിച്ച വി. ആർ. കൃഷ്ണയ്യരും ബില്ലു പ്രാവർത്തികമാക്കുന്നതിനായി പ്രവർത്തിച്ച മഹാ വ്യക്തികളായിരുന്നുവെന്നും ബിഷപ്പ് മറക്കുന്നു. അവരെല്ലാം നിയമ പരിജ്ഞാനമില്ലാത്തവരെന്നുള്ള ധ്വാനിയും ബിഷപ്പ് പാംപ്ലാനിയുടെ പ്രസംഗത്തിലുണ്ടന്നല്ലേ കേൾക്കുന്നവർ ചിന്തിക്കേണ്ടത്.

10.  "ട്രിബുണൽ എന്ന് പറയുന്നത് പൊതുമുതൽ കൊള്ളയടിക്കാൻ മറ്റൊരു സംവിധാനമെന്നാണ്" ബിഷപ്പ് പാംപ്ലാനിയുടെ കണ്ടുപിടുത്തം.

ട്രിബുണലിലെ അംഗങ്ങൾ ജില്ലാ ജഡ്ജിയായി വിരമിച്ച വ്യക്തിയോ ജില്ലാ ജഡ്ജിയാകാൻ യോഗ്യതയുള്ളവരോ ഗവർമെന്റ് സെക്രട്ടറി തലത്തിൽ വിരമിച്ച വ്യക്തികളോ ആയിരിക്കണമെന്ന് സഭാ ബില്ലിൽ നിഷ്ക്കർഷിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ ഏതു രാഷ്ട്രീയ പാർട്ടികൾ ഭരിച്ചാലും ഒരേ അധികാരമാണുള്ളത്. അവർക്ക് തീരുമാനങ്ങൾ എടുക്കാമെന്നല്ലാതെ ബിഷപ്പ് ഭയപ്പെടുന്നപോലെ സഭയുടെ സ്വത്തുക്കൾ ട്രിബുണലിന് കൈവശപ്പെടുത്താൻ സാധിക്കില്ല. ഭരിക്കുന്ന രാഷ്ട്രീയ കക്ഷികൾ സഭയുടെ അധികാരം കയ്യടക്കാൻ വേണ്ടി ട്രിബുണൽ എന്ന പുകമറ സൃഷ്ടിച്ചുവെന്ന പാംപ്ലാനിയുടെ ആരോപണം തികച്ചും ബാലിശമാണ്.

11."ചർച്ച് ആക്റ്റിലെ 'ക്രിസ്ത്യാനി'യുടെ നിർവചനത്തിൽ 'ദൈവപുത്രനായ യേശു ക്രിസ്തുവിൽ വിശ്വസിക്കുന്നവനായിരിക്കണം. ബൈബിൾ വിശുദ്ധ ഗ്രന്ഥമായി അംഗീകരിച്ച വ്യക്തിയായിരിക്കണം.' ഈ നിർവചനത്തിൽ അവ്യക്തതയുണ്ടെന്നാണ് ബിഷപ്പ്  ധരിച്ചിരിക്കുന്നത്. ഇതിൽ ഒരു വലിയ അപകടം ഒളിഞ്ഞിരിപ്പുണ്ടെന്നും അദ്ദേഹം പറയുന്നു.   "സഭയിൽ അംഗത്വം എന്ന് പറയുന്നത് കേവലം ബൈബിളിൽ അല്ലെങ്കിൽ ക്രിസ്തുവിൽ വിശ്വാസവും ഉണ്ടെന്നുള്ളതല്ല, അത് സഭ നിർദേശിക്കുന്ന മാമ്മോദീസ സ്വീകരിച്ച് സഭയുടെ വ്യവസ്ഥാപിതമായ മാർഗങ്ങളുടെ അംഗത്വം എടുക്കുന്നവരും ആ സഭയിൽ വിശ്വാസം പരിശീലിക്കുന്നവരും  സഭയുടെ മാർഗ നിർദേശങ്ങൾ അനുസരിച്ച് ജീവിക്കുന്നവരുമാണ് സഭയിലെ വിശ്വാസി. എന്നാൽ ഇതൊന്നുമില്ലാതെ ക്രിസ്ത്യാനിയെ അംഗീകരിക്കേണ്ട നിലപാട് സഭാനേതൃത്വത്തിന്റെ മുമ്പിൽ ഈ ബില്ല് കൊണ്ടുവരുന്നുണ്ട്." (ബിഷപ്പ് പാംപ്ലാനി)

ആയിരക്കണക്കിന് ക്രിസ്ത്യൻ സഭകൾ ഉള്ളപ്പോൾ പ്രത്യേകമായ ഒരു സഭയുടെ കുമ്പസാരവും ആദികുർബാനയും ചർച്ച് ആക്റ്റിൽ ചേർക്കണമെന്നുള്ള ബിഷപ്പിന്റെ യുക്തിവാദം മനസിലാകുന്നില്ല. അതിലെ അപകടവും വ്യക്തമാകുന്നില്ല. ബിഷപ്പിന് ക്രിസ്ത്യാനിയെന്ന നിർവചനം തൃപ്തികരമല്ലെങ്കിൽ, കത്തോലിക്കനെന്ന ഒരു നിർവചനംകൂടി ബില്ലിൽ ചേർക്കാൻ നിയമ നിർമ്മാണക്കാർക്ക് ബുദ്ധിമുട്ടുണ്ടാവുമെന്ന് തോന്നുന്നില്ല.

12. "പള്ളിവക ഇടവകകളിൽ ഒരു കേസ് ട്രിബുണൽ കൈകാര്യം ചെയ്യുന്നുവെന്ന് വിചാരിക്കുക. കേസ് കഴിയുന്നത് വരെ ആ പള്ളിയിലെ വികാരിയെ മറ്റൊരു സ്ഥലത്തേക്ക് മാറ്റുക എന്നുള്ളതും അസാധ്യമായി തീരും. സഭയുടെ ആഭ്യന്തര കാര്യങ്ങളിൽ അരാജകത്വം സൃഷ്ടിക്കാൻ പോവുന്ന ഒരു ബില്ലാണ് ഇത്. ട്രിബുണലിൽ ആരെങ്കിലും സാക്ഷി പറയാൻ വന്നാൽ പോലും ഭൂകമ്പം സൃഷ്ടിക്കുകയും ചെയ്യും." (ബിഷപ്പ് പാംപ്ലാനി)

ഇടവകക്കാർക്ക് സ്വീകാര്യനായ വികാരിയെ ഇടവകക്കാരല്ലേ തീരുമാനിക്കേണ്ടത്. അതും ട്രിബുണലിന്റെ തീരുമാനവുമായി എന്ത് ബന്ധം? ചർച്ച് ആക്റ്റ് നിയമം ആയാൽ സഭാസ്വത്തുക്കൾ കൈകാര്യം ചെയ്യുന്ന വ്യക്തി വികാരിയല്ല.  പള്ളിയുടെ ട്രസ്റ്റി ബോർഡായിരിക്കും. വികാരിയുടെ സ്ഥലം മാറ്റത്തിനു തടസമുണ്ടാകുമെന്ന് തോന്നുന്നില്ല. അക്കാര്യത്തിലും ബിഷപ്പ് പാംപ്ലാനിയുടെ അഭിപ്രായത്തിൽ യുക്തിയുമില്ല.

13."പള്ളിയിലെ ഭൂരിപക്ഷം വ്യക്തികളും എടുക്കുന്ന തീരുമാനത്തിനെതിരെ ഏതെങ്കിലും ഒറ്റപ്പെട്ട വ്യക്തിക്കും ട്രിബുണലിൽ പരാതി നൽകാം. അതിന് വഴിയൊരുക്കുന്നത് ജനാധിപത്യ സ്വഭാവത്തെ കൊഞ്ഞനം കുത്തി കാണിക്കുന്നതിന് തുല്യമാണ്. ഉദാഹരണമായി ഒരു ഫൊറാന പള്ളിയിൽ ആയിരം പേരുണ്ടെന്ന് വിചാരിക്കുക. അതിൽ ഒരു പള്ളി പണിയാൻ 999 പേരും ഒപ്പിട്ടു. ഒപ്പിടാത്ത ഒരാൾക്ക് ട്രിബുണലിൽ പോകാമെന്നും തടസങ്ങൾ ഉണ്ടാക്കാമെന്നും ബില്ലിൽ നിന്നും മനസിലാക്കുന്നു. പരാതിയുള്ള ആൾക്ക് അയാൾ പള്ളിയിൽ നിത്യം വരുന്നവനാണെങ്കിലും വരാത്തവനെങ്കിലും അയാൾക്ക് ഈ തീരുമാനത്തെ ചോദ്യം ചെയ്യാമെന്നതും ബില്ലിന്റെ പ്രത്യേകതയാണ്"(ബിഷപ്പ് പാംപ്ലാനി).

പള്ളിയുടെ നിയമങ്ങളും പാലിച്ച് പള്ളിക്ക് കൊടുക്കാനുള്ള കുടിശിഖയും നൽകി പള്ളിയുടെ ആചാരങ്ങളിൽ പങ്കുകൊള്ളുന്നവർക്കേ പള്ളിയോഗങ്ങളിൽ അംഗങ്ങളാകാൻ അർഹതയുള്ളൂവെന്നും ചർച്ച് ആക്റ്റിൽ പറയുന്നുണ്ട്. സർക്കാർ ട്രിബുണലിനെ തിരഞ്ഞെടുക്കുന്നതു പള്ളി കമ്മറ്റിക്കാരോടുകൂടിയും ആലോചിച്ചിട്ടാണ്.  അവിടെ ഓരോരുത്തരുടെയും വ്യക്തിസ്വാതന്ത്ര്യവും കണക്കാക്കണം. എങ്കിലും ട്രിബുണലിന്റെ അവസാന തീരുമാനത്തെ ചോദ്യം ചെയ്യണമെങ്കിൽ അയാൾക്ക് കോടതികളെ അഭയം പ്രാപിക്കേണ്ടി വരും. ഒരു വ്യക്തി മാത്രമായി ഭാരിച്ച ചെലവുകളും താങ്ങി കോടതികളെ സമീപിക്കാനുള്ള സാധ്യതകളും കുറവാണ്.

14. "ഈ ബില്ല് സഭയുടെ പൊതുവികാരത്തെ എത്രമാത്രം അവഗണിക്കുന്നുണ്ടെന്നും കണക്കാക്കേണ്ടിയിരിക്കുന്നു. വിശ്വാസികൾക്ക് കാര്യക്ഷമമായി പ്രവർത്തിക്കാനും തുല്യതയ്ക്കും വേണ്ടിയാണ് ബില്ല് എന്ന് ബില്ലിനെ അവതരിപ്പിക്കുന്നവർ പറയുന്നു. അങ്ങനെയെങ്കിൽ നിലവിലുള്ള പള്ളി കമ്മറ്റികൾ പുനരുദ്ധരിച്ച് കാര്യക്ഷമത വരുത്തുകയായിരുന്നു വേണ്ടിയിരുന്നത്." (ബിഷപ്പ് പാംപ്ലാനി)

നിലവിലുള്ള  സാമ്പത്തിക ഇടപാടുകളിൽ അല്മെനിയെ അടുപ്പിക്കാറില്ല. ചർച്ച് ആക്റ്റ് നടപ്പിലാവുമെങ്കിൽ പള്ളിയുടെ ഇടവക കമ്മറ്റികൾ കൂടുതൽ ഉത്തരവാദിത്വം ഉള്ളവരാകും. പുരോഹിതർക്ക് തീരുമാനങ്ങൾ സ്വന്തമായി എടുക്കാൻ സാധിക്കില്ല. പള്ളി പണിയും മരാമത്തുപണിയും പുരോഹിതർക്ക് നേതൃത്വം നൽകേണ്ടി വരില്ല. അവരുടെ ഉത്തരവാദിത്വങ്ങൾക്കും കുറവ് വരാം. മാന്യമായ ശമ്പളം ഇടവക വരുമാനത്തിൽ നിന്ന് പുരോഹിതർക്ക് ആവശ്യപ്പെടുകയും ചെയ്യാം!

15. "ഇടവക തലത്തിൽ, രൂപത തലത്തിൽ സംസ്ഥാന തലത്തിൽ ബോർഡ് ഉണ്ടാവുമ്പോൾ അവിടെ സർക്കാർ തലത്തിൽ ഒരു ഡയറക്റ്റർ വരുമെന്നുള്ളതാണ് പ്രത്യേകത. സർക്കാരിന്റെ ഡയറക്റ്റർ പദവി ബില്ലിൽ പറഞ്ഞിട്ടില്ലെങ്കിലും ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും കമ്മറ്റികൾ സംഘടിപ്പിക്കുമ്പോൾ സർക്കാർ തലത്തിൽ നിയന്ത്രണം വരുമെന്നുള്ളതും തീർച്ചയാണ്. ഏതു സർക്കാരിനും സഭയെ കൂച്ചുവിലങ്ങിടാവുന്ന ഒരു ബില്ലാണിത്." (ബിഷപ്പ് പാംപ്ലാനി)

ബിഷപ്പ് പാംപ്ലാനിയുടെ  വാക്കുകളിൽനിന്നും മനസിലാകുന്നത് അദ്ദേഹവും സഭയുടെ തലപ്പത്തിരിക്കുന്നവരും സർക്കാരിനെ ഭയപ്പെടുന്നുവെന്നാണ്. ചർച്ച് ആക്റ്റ് പാസായാലും സഭയുടെ സ്വത്തുക്കളിൽ സർക്കാരിന് യാതൊരു നേട്ടവുമില്ല. സർക്കാരിന്റെ ചുമതലകളിൽ പ്രവർത്തിക്കുന്ന ദേവസ്വം ബോർഡിൽപ്പോലും കിട്ടുന്ന വരുമാനം ദേവസ്വം ബോർഡിൽ 'ദൈവം' ഒരു വ്യക്തിയെന്നപോലെ നിക്ഷേപിക്കുകയാണ്. ചർച്ച് ആക്റ്റിനെ സംബന്ധിച്ച് സഭയുടെ സ്വത്തുക്കൾ കൈകാര്യം ചെയ്യുന്നത് വിശ്വാസികളാണ്. വലിയ ഭൂസ്വത്തും സാമ്പത്തികവും കൈകാര്യം ചെയ്യുമ്പോൾ സർക്കാർ ചുമതലയിൽ ഓഡിറ്റിങ്ങ് ആവശ്യമാണ്. സാമ്പത്തിക ശാസ്ത്രം അനുസരിച്ചും രാജ്യത്തിന്റെ മൊത്തം വരുമാനം അളക്കുന്നതിനുള്ള മാനദണ്ഡത്തിനും (Gross national products) വൻകിട സ്വത്തുക്കളുടെ ഓഡിറ്റിങ്ങുകൾ സഹായകമാകും.  

സഭയിന്ന് കൊഴുത്ത ആസ്ഥികളുള്ള പ്രസ്ഥാനമായി വളർന്നു കഴിഞ്ഞു. വൻകിട റീയൽ എസ്റേറ്റുകളും, വിദ്യാഭ്യാസ സ്ഥാപനങ്ങളും ആശുപത്രികളും വിജയകരമായി നടത്തുന്നു. പിരിവുകളും നേർച്ചകളും, വിദേശപ്പണവും ഏതാനും പുരോഹിതരുടെയും ബിഷപ്പുമാരുടെയും രഹസ്യ അറകളിൽ മാത്രം സൂക്ഷിക്കുന്നു. കൂടാതെ പട്ടണം തോറും ഷോപ്പിംഗ് കോമ്പ്ലെക്സുകൾ പണി കഴിപ്പിച്ച് സഭയെ ഒരു വ്യവസായ ശാലയാക്കി മാറ്റി. പാവപ്പെട്ട നേഴ്‌സുമാരെയും പ്രൈവറ്റ് അദ്ധ്യാപകരെയും പരമാവധി ചൂഷണം ചെയ്തു തുച്ഛമായ ശമ്പളത്തിൽ അവരെക്കൊണ്ട് പണിയും ചെയ്യിപ്പിച്ച് ചൂഷകരായി ഏതാനും പുരോഹിതരും ബിഷപ്പുമാരും ആഡംബര ഭ്രമികളായി ജീവിക്കുന്നു. അവരാണ് ചർച്ച് ആക്റ്റിനെതിരെ കുടയും പിടിച്ച് തെരുവുകളിൽ ഇന്ന് പ്രചരണത്തിനായി ഇറങ്ങിയിരിക്കുന്നത്.

വാസ്തവത്തിൽ സഭയുടെ വൻകിട വ്യവസായ സ്ഥാപനങ്ങൾ ഉൾപ്പടെ സഭയുടെ സ്വത്തുക്കളെല്ലാം ഒരു ചാരിറ്റബിൾ സംഘടനയായിട്ടാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അതുകൊണ്ട് സഭാ സ്വത്തുക്കളിൽ സഭയ്ക്ക് സർക്കാരിൽ നികുതികൾ കൊടുക്കേണ്ട ആവശ്യമില്ല. സഭയുടെ വാർഷിക റിപ്പോർട്ടോ, വരുമാനമോ ഒരു വിശ്വാസി അറിയുകയുമില്ല. ചില സഭകൾ സൊസൈറ്റി ആയി രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും അതിലെ കണക്കുകൾ പാസാക്കുന്നത് അതിലെ അംഗങ്ങളോ ജനറൽ  ബോഡിയോ ആയിരിക്കില്ല. സഭയുടെ വരുമാനകണക്കുകൾ സർക്കാർ നിയന്ത്രണത്തിലുള്ള രജിസ്റ്റർ ഓഫിസിൽ ബോധിപ്പിച്ചാൽ തന്നെയും ഒരു വിശ്വാസിക്ക് അതിന്റെ കണക്ക് ലഭിക്കില്ല. കണക്കില്ലാത്ത വിദേശപ്പണം ചാരിറ്റബിളിന്റെ മറവിൽ റിസേർവ് ബാങ്കിനുപോലും ചോദ്യം ചെയ്യാൻ അവകാശമില്ല.

സഭയുടെ കുത്തഴിഞ്ഞ സാമ്പത്തിക ഇടപാടുകൾക്ക് ഒരു അറുതി കണ്ടെത്താൻ ചർച്ച് ആൻഡ് പ്രോപ്പർട്ടി ആക്ട് സഹായകമാകും. ചർച്ച് ആക്ട് നിയമം ആയാൽ സഭാ സ്വത്തുക്കൾ സംബന്ധിച്ചുള്ള തർക്കങ്ങൾ ട്രിബുണൽ കൈകാര്യം ചെയ്തുകൊള്ളും. സർക്കാർ നിയന്ത്രണത്തിലുള്ള ഒരു സംവിധാനം ഉണ്ടാകുന്നുവെന്നാണ് ചർച്ച് ആക്റ്റിന്റെ പ്രസക്തി. ഞായറാഴ്ച പിരിവുകളുടെ കണക്കുകൾ എത്ര കിട്ടിയെന്ന് പള്ളിയിൽ വിളിച്ചു പറയാറുണ്ട്. പക്ഷെ എത്ര ചെലവഴിച്ചുവെന്ന് വിവരങ്ങൾ ഇവർ പുറത്തു വിടുകയുമില്ല. സർക്കാരിൽ നിന്നും വളഞ്ഞ വഴികളിൽ പണം നേടാറുണ്ട്. പണം വരുന്നുവെന്ന് അറിയാമെന്നല്ലാതെ പണം എവിടെ പോവുന്നുവെന്ന് ആർക്കും നിശ്ചയമില്ല. ഓഡിറ്റ് ചെയ്ത കണക്കുകൾ വിശ്വാസികൾക്കായി പ്രസിദ്ധീകരിക്കുകയുമില്ല. 

ചർച്ച് ആക്റ്റ് നടപ്പാക്കുന്നതിനെതിരെ ബിഷപ്പുമാരും പുരോഹിതരും പ്രതിക്ഷേധങ്ങളുമായി രംഗത്ത് ഇറങ്ങിയിരിക്കുന്നത് അല്മെനികളുടെ ഗുണത്തിന് വേണ്ടിയല്ല, സഭാസ്വത്തിന്മേൽ പുരോഹിതർക്കുള്ള  ആധിപത്യം നഷ്ടപ്പെടുമെന്ന ഭയം അവരെ അലട്ടുന്നു. സർക്കാരിന് സാമ്പത്തിക ലാഭമില്ലെങ്കിലും സർക്കാരിൽ നിന്നുമുള്ള ഓഡിറ്റിങ്ങിനെ അവർ ഭയപ്പെടുന്നു. ചർച്ച് ആക്റ്റ് പാസായാൽ പള്ളികൾക്കും രൂപതകൾക്കുമുള്ള വരുമാന സ്രോതസുകളെപ്പറ്റിയുള്ള ശരിയായ കണക്കുകൾ കൊടുക്കേണ്ടി വരും. തുച്ഛമായ ശമ്പളം നേഴ്സുമാർക്കും അധ്യാപകർക്കും കൊടുത്താണ് ഇവർ നേഴ്‌സിങ് സ്‌കൂൾ മുതൽ സൂപ്പർ സ്പെഷ്യലിറ്റി ഹോസ്പിറ്റലുകൾ വരെ നടത്തുന്നത്. വിദ്യാർഥികളെ സ്‌കൂളിൽ ചേർക്കുമ്പോഴുള്ള സംഭാവന, പഠനം കഴിഞ്ഞു ജോലി കിട്ടാനും ലക്ഷങ്ങൾ കോഴകൾ ഇതെല്ലാം പൂഴ്ത്തി വെയ്ക്കുന്ന പണത്തിലുൾപ്പെടും. ഹൈറേഞ്ചിലും, കിഴക്കും പടിഞ്ഞാറും ഇന്ത്യ മുഴുവനുമായി ആയിരക്കണക്കിന് ഏക്കർ സ്ഥലങ്ങളും ബില്യൺ കണക്കിന് രൂപ സ്വത്തു വകകളും സഭയ്ക്കുണ്ട്. 

മുൻസുപ്രീം കോടതി ജഡ്ജി അന്തരിച്ച ശ്രീ വി. ആർ. കൃഷ്ണയ്യർ ചെയർമാനായ കമ്മിറ്റി തയാറാക്കിയ കേരള ചർച്ച് ആക്റ്റ് ബിൽ ഒമ്പത് വർഷങ്ങൾ കഴിഞ്ഞിട്ടും മെത്രാൻലോകം ഗൌനിക്കുന്നില്ലെങ്കിൽ സ്വേച്ഛാധിപത്യം തുടരുവാൻ പുരോഹിതർ ആഗ്രഹിക്കുന്നുവെന്നു വേണം കരുതുവാൻ. ചർച്ച് ആക്റ്റിനെ എതിർക്കുന്ന പുരോഹിതർ തങ്ങളുടെ ധാർമ്മിക ഉത്തരവാദിത്വത്തെ തികച്ചും നിരസിക്കുന്നുവെന്നല്ലേ ഇതിൽനിന്നും മനസിലാക്കേണ്ടത്. വസ്തുനിഷ്ടമായി എന്തുകൊണ്ട് കാര്യങ്ങൾ ഗൌരവമായി പുരോഹിതരും അധികാര സ്ഥാനങ്ങളിലുള്ളവരും പരിഗണിക്കുന്നില്ല.







Justice Krishan Ayyar

Justice K.T.Thomas



No comments:

Post a Comment

കൊറോണ: പ്രസിഡന്റ് ട്രംപിനെ കുറ്റപ്പെടുത്തുന്നത് ശരിയോ?

ജോസഫ് പടന്നമാക്കൽ കൊറോണ നമ്മുടെയെല്ലാം നിത്യ ജീവിതത്തിൽ ഭയം ജ്വലിപ്പിക്കുന്ന ഒരു മാരക രോഗമായി ലോകമെമ്പാടും അറിയപ്പെട്ടു കഴിഞ്ഞു. കാട്ടുത...