Tuesday, March 12, 2019

മോദി സർക്കാർ തുടരണമോ, തുടർന്നാൽ എന്ത് സംഭവിക്കും?


ജോസഫ് പടന്നമാക്കൽ

ഇന്ത്യയിൽ 'ജനാധിപത്യം' ഒരു വെല്ലുവിളിയിൽക്കൂടി കടന്നുപോവുന്ന കാലഘട്ടത്തിൽ മോദി സർക്കാർ രാഷ്ട്രീയ പ്രതിയോഗികൾക്ക് അസൂയാവഹമായി നിരവധി നേട്ടങ്ങൾ കൊയ്തിട്ടുണ്ടെന്ന് സമ്മതിക്കാതെ വയ്യ. അതുപോലെ അത്രമാത്രം രാജ്യത്തിന് അസഹ്യവും ജനങ്ങളെ ദുഃഖത്തിലാഴ്ത്തി കഷ്ടപ്പെടുത്തിയിട്ടുമുണ്ട്. നോട്ടുനിരോധനം അതിലൊരു കാരണമായി പരിഗണിക്കുന്നു. വെറുപ്പിന്റെ ഒരു ലോകം സൃഷ്ടിച്ചതാണ് മോദിയുടെ പരാജയം. ന്യുനപക്ഷ സമുദായത്തിന്റെമേലും ദളിതരുടെ മേലും ആക്രമണങ്ങൾ നാട് മുഴുവൻ വ്യാപിച്ചിരിക്കുന്നു. ആക്രമിക്കുന്നവരെ മന്ത്രിമാർ വരെ മാലയിട്ടു സ്വീകരിക്കുന്നു. അല്ലെങ്കിൽ ദളിതരുടെ വോട്ട് ബാങ്ക് നഷ്ടപ്പെടാതിരിക്കാൻ അവരുടെ പൂജാദി കർമ്മങ്ങളിൽ രാഷ്ട്രീയ നേതാക്കന്മാരും പങ്കെടുക്കും. വാഗ്ദാനങ്ങൾ കാറ്റിൽ പറത്തിക്കൊണ്ടുള്ള ഒരു ഭരണവും ഭരണത്തിലെ നേട്ടങ്ങളും ഈ ലേഖനത്തിൽ ഒരുപോലെ വിശകലനം ചെയ്തിട്ടുണ്ട്. നമുക്ക് ആദ്യം നേട്ടങ്ങളുടെ പട്ടികയിലേക്ക് അവലോകനം നടത്താം.

പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ദിവസം നരേന്ദ്രമോദി ലോക നേതാക്കന്മാരെ മുഴുവൻ ക്ഷണിച്ചിരുന്നു. ഇന്ത്യയ്ക്ക് ലോകരാഷ്ട്രങ്ങളുടെയിടയിൽ അതുമൂലം അഭിമാനപൂർവമായ ഒരു സ്ഥാനവും കൈവരിക്കാൻ സാധിച്ചു. അമേരിക്കയുമായി സാമ്പത്തിക സഹകരണം ഉറപ്പിച്ചതായിരുന്നു മോദിയുടെ ആദ്യത്തെ നേട്ടം. കിഴക്കുള്ള രാജ്യങ്ങളായ ജപ്പാനും വിയറ്റ്നാമും ആസ്ട്രേലിയായും തമ്മിൽ ഇന്ത്യ എക്കാലത്തേക്കാളും സഹകരണത്തിൽ പ്രവർത്തിക്കാൻ തുടങ്ങി. സുദൃഢങ്ങളായ ബന്ധങ്ങൾ നിരവധി രാജ്യങ്ങളുമായി സ്ഥാപിച്ചു. ലോക രാഷ്ട്രങ്ങളുടെ നയപരിപാടികളിൽ പാക്കിസ്ഥാനെ ഒറ്റപ്പെടുത്താൻ അദ്ദേഹത്തിന് സാധിച്ചു. ബംഗ്ളാദേശുമായി ഉറച്ച ഒരു ബന്ധം സ്ഥാപിച്ചു. ചൈനയുമായി സാമ്പത്തിക കരാറുകളിലും ഏർപ്പെട്ടു.

മോദി സർക്കാരിന്റെ ഏറ്റവും വലിയ പരിഷ്‌ക്കാരം ജി.എസ്.റ്റി (ഗുഡ്‌സ് ആൻഡ് സർവീസ് ടാക്സ്)യെന്ന് പറയാം. 2017 ജൂലൈലാണ് ഈ പരിഷ്‌ക്കാരം നടപ്പാക്കിയത്. ഇന്ത്യ മുഴുവനായുള്ള മാർക്കറ്റിന്റെ ഒരു ഏകീകൃത ടാക്സ് നിയമത്തെ ജി.എസ്.റ്റി എന്നു പറയുന്നു. ഒരു ഉൽപ്പന്നത്തിന് ചുമത്തിയിരുന്ന നികുതികൾ, കയറ്റുമതി ഇറക്കുമതികളുടെ സ്റ്റേറ്റ്-ലോക്കൽ ഭരണകൂടങ്ങളുടെ അധിക നികുതികൾ മുതലായവകൾ ഏകോപിച്ച് ടാക്സിനെ കേന്ദ്രീകൃതമാക്കിയെന്നുള്ളതാണ് ജി.എസ്.റ്റിയുടെ പ്രത്യേകത. മുൻപ്രധാന മന്ത്രി വാജ്‌പേയുടെ കാലം മുതൽ ജി.എസ്.റ്റി നടപ്പാക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു. യുപിഎ സർക്കാരും ജി.എസ്.റ്റി നടപ്പാക്കാൻ ശ്രമിച്ചിട്ടും പരാജയപ്പെടുകയാണുണ്ടായത്. അടുത്ത ചില വർഷങ്ങളിൽ ഇന്ത്യ 7% വരെ സാമ്പത്തിക വളർച്ച പ്രതീക്ഷിക്കുന്നുണ്ട്. ജി.എസ്.റ്റി യ്ക്ക് അതിൽ സുപ്രധാനമായ ഒരു പങ്ക് വഹിക്കാനും സാധിക്കുന്നു.

മോദി പ്രധാനമന്ത്രിയായ ശേഷം ഇന്ത്യയുടെ 'ബി.എസ്.ഇ സെൻസെക്സ്' സ്റ്റോക്ക് മാർക്കറ്റ് ഇൻഡക്സ് നാൽപ്പത് ശതമാനം വർദ്ധിച്ചു. 2014 മെയ് 26 -ൽ സൂചിക (Index) 24716 എന്നത് 2018-മെയ് 23-ൽ 34344 സൂചികയായി വർദ്ധിച്ചു. ഈ വർഷം ജനുവരി 29 വരെ സൂചിക 36443 ആയിരുന്നു. റിസർവ് ബാങ്കിന്റെ കണക്കനുസരിച്ച് രൂപാവില പതിനാറു ശതമാനം കുറഞ്ഞു. അമേരിക്കൻ ഡോളറുമായി രൂപായുടെ മാർജിൻ 70 രൂപയാവുകയും ചെയ്തു. കറൻസി വില കുറഞ്ഞാൽ സാമ്പത്തിക തിരിച്ചുവരവ് സുഗമമാകുമെന്നും കണക്കു കൂട്ടുന്നു. 2018 മെയ് വരെ രൂപ വില ഡോളറുമായി 59 രൂപയായിരുന്നു. പെട്രോളിയം, ഓയിൽ ഉൽപ്പന്നങ്ങൾ നാം ഇറക്കുമതി ചെയ്യുമ്പോൾ ഒരു ഡോളറിന് കൂടുതൽ രൂപ കൊടുക്കേണ്ടി വരും. അതുമൂലം വിലവർദ്ധനവു ഉണ്ടാവുമെന്നുള്ളതും രൂപ ഇടിവിന്റെ പോരായ്മായുമാകാം. .

പ്രധാനമന്ത്രിയായ ശേഷം ഒരു നിശ്ചിത കാലയളവിനുള്ളിൽ സാമൂഹിക പരിവർത്തനങ്ങൾക്കായുള്ള ക്ഷേമ പരിപാടികളും മോദി സർക്കാർ ആവിഷ്‌ക്കരിച്ചിരുന്നു. അദ്ദേഹനത്തിന്റെ ക്ഷേമ പദ്ധതികളടങ്ങിയ 'ജന താൻ യോജന' (PMJDY)വളരെയധികം വിജയകരമായിരുന്നുവെന്നാണ് പഠന റിപ്പോർട്ടുകളിൽനിന്നും മനസിലാക്കുന്നത്. ജനക്ഷേമ പദ്ധതികൾ നടപ്പാക്കിക്കൊണ്ടിരിക്കുന്ന മോദിയുടെ ഈ പദ്ധതി ഇന്ന് ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ക്ഷേമ മുന്നേറ്റമായി കരുതപ്പെടുന്നു.  അധഃകൃതകർക്കും സാമ്പത്തികമായി ദാരിദ്യ്രരേഖക്കും താഴെയുള്ളവർക്കുമായുള്ള ബാങ്കുകളിൽക്കൂടിയുള്ള ഒരു സേവിങ്ങ് പദ്ധതിയാണ് ഇത്. ഈ സേവിങ്ങ് പരിപാടി 32 കോടി ജനത്തിന് പ്രയോജനപ്പെട്ടിട്ടുണ്ട്. ബാങ്കുകളിൽ 82000 കോടി രൂപ അതുമൂലം ഡിപ്പോസിറ്റുകൾ ലഭിച്ചു. 24 കോടി രൂപ ഡെബിറ്റ് കാർഡുകൾ ക്രയവിക്രയങ്ങൾ ചെയ്യുന്നതിന് സാധാരണക്കാരുനും സാധിക്കുന്നു. സാധാരണക്കാരും പാവങ്ങളും ബാങ്കുകളിൽ സേവിങ്ങ് അക്കൗണ്ട് തുടങ്ങിയത് കൊണ്ട് അവരിൽ നിന്നും കിട്ടിയ ഡിപ്പോസിറ്റ് 81203.59 കോടി രൂപയായിരുന്നു. ഡെബിറ്റ് കാർഡിൽ 23.80 കോടി രൂപ ലഭിച്ചു. അതുമൂലം ഇന്ത്യയിലെ എല്ലാ വിഭാഗം ജനങ്ങൾക്കും രാജ്യത്തെവിടെയും ഡെബിറ്റ് കാർഡുകൾ ഉപയോഗിക്കാൻ സാധിക്കുന്നു. ഇന്ത്യയുടെ വിജയകരമായ ഈ ബാങ്കിങ്ങ്  പ്രവർത്തനങ്ങൾ മറ്റുള്ള രാജ്യങ്ങളും പഠിച്ചുകൊണ്ടിരിക്കുന്നു. പതിനെട്ടിനും അറുപത്തിയഞ്ചിനും വയസിനിടയിലുള്ളവർക്കാണ് ഈ ബാങ്കിങ്ങ് പദ്ധതി വിഭാവന ചെയ്തിരിക്കുന്നത്. ബാങ്ക് അക്കൗണ്ടുകൾ, നിക്ഷേപങ്ങൾ, കടം മേടിക്കൽ, ഇൻഷുറൻസ്, പെൻഷൻ എന്നീ ബാങ്കിങ്ങ് സേവനങ്ങൾ സാധാരണക്കാർക്കും ഗുണപ്രദമായിത്തീരുന്നു. ബാങ്കിങ്ങ് മേഖലയിലെ സുപ്രധാനമായ ഈ ഭരണ പരിഷ്‌കാര സാമ്പത്തിക പദ്ധതി 2014 ആഗസ്റ്റ് പതിനഞ്ചാം തിയതി തുടക്കമിട്ടു. തുടക്കത്തിലേ ദിവസത്തിൽ തന്നെ പതിനഞ്ച് മില്യൺ ബാങ്ക് അക്കൗണ്ടുകൾ സാധാരണക്കാരിൽ നിന്നും ലഭിച്ചു. ഗിന്നസ്സ് ബുക്കിൽ അത് റിക്കോർഡാവുകയും ചെയ്തു.

'ആധാർ കാർഡ്' ഇന്ത്യൻ പൗരന്മാർക്ക് കൊടുക്കുന്ന പന്ത്രണ്ട് ഡിജിറ്റിൽ അക്കമുള്ള തിരിച്ചറിവ് കാർഡാണ്. ഒരാളിന്റെ താമസ സ്ഥലം, വയസ്, പേരുവിവരങ്ങൾ എന്നിവകൾ കാർഡിൽ രേഖപ്പെടുത്തിയിരിക്കും.  ഇന്ത്യൻ പൗരനെന്ന തെളിവുകളും നൽകുന്നു. ലോകത്തിലെ ഏറ്റവും വിപുലമായ തിരിച്ചറിയൽ കാർഡാണ് ഇത്. യുപിഎ സർക്കാരാണ് ഇതിന് തുടക്കമിട്ടത്. മോദി സർക്കാർ അതിന്റെ പ്രായോഗിക വശങ്ങൾ മനസിലാക്കി കൂടുതൽ ശാസ്ത്രീയമായ രീതിയിൽ രാഷ്ട്രം മുഴുവൻ എത്തിച്ചു. 2017 നവംബർ വരെ ഒന്നേകാൽ ബില്യൺ ആധാർ കാർഡുകൾ ഇന്ത്യയിലെ പൗരന്മാർക്ക് നൽകിയിരുന്നു. 99 ശതമാനം ജനങ്ങളിലും ആധാർ കാർഡുകൾ എത്തിക്കാൻ സാധിച്ചു.

നാഷണൽ ഹെൽത്ത് പ്രൊട്ടക്ഷൻ സ്കീം (NHPS) ആരോഗ്യ പദ്ധതികൾ 2018-ൽ ആരംഭിച്ചു. ഗുരുതരമായ അസുഖങ്ങൾക്ക് ഒരു കുടുംബത്തിന് അഞ്ചു ലക്ഷം രൂപ വരെ ഈ സ്ക്കീം അനുസരിച്ച് നൽകുന്നു. ഇതിനായി പതിനായിരം കോടി രൂപ ബഡ്ജറ്റിൽ നീക്കി വെക്കുകയും ചെയ്തു. സാമ്പത്തികമായി അവശതയനുഭവിക്കുന്ന ഏകദേശം പത്തു കോടി കുടുംബങ്ങൾ, അല്ലെങ്കിൽ അമ്പത് കോടി ജനങ്ങൾക്ക് ഈ പദ്ധതി പ്രയോജനപ്പെട്ടിട്ടുണ്ട്. കൂടാതെ സാധുക്കളായ ജനങ്ങൾക്ക് ആധുനിക മെഡിക്കൽ സൗകര്യങ്ങളുള്ള സംവിധാനങ്ങളും ഏർപ്പെടുത്തി. ആരോഗ്യമേഖലയിലുള്ള ഈ വിപ്ലവ മാറ്റങ്ങൾ രാജ്യത്തിന്റെ ആന്തരിക ഘടനയ്ക്ക് തന്നെ ചരിത്ര സാക്ഷ്യങ്ങളായി മാറി.

സർക്കാരിന്റെ നിയന്ത്രണത്തിൽ ടോയ്‌ലെറ്റ് നിർമ്മാണം നടത്തുന്ന ലോകത്തിലെ ആദ്യത്തെ രാജ്യം ഇന്ത്യ ആയിരിക്കും. 2018 ഏപ്രിൽ വരെ സ്വച്ഛ ഭാരത പദ്ധതി പ്രകാരം 46,36,128 ടോയ്‍ലെറ്റുകൾ ഉണ്ടാക്കിയതായി കണക്കാക്കപ്പെട്ടിരിക്കുന്നു. കൂടാതെ രാജ്യമൊന്നാകെ മുപ്പതു ലക്ഷത്തിൽപ്പരം കമ്മ്യുണിറ്റി ടോയ്‌ലെറ്റുകളും നിർമ്മിച്ചിട്ടുണ്ട്.

പുൽവാമയിൽ ഇന്ത്യൻ പാരാ മിലിട്ടറിയിലെ 40 ജവാന്മാർ പാക്കിസ്ഥാൻ തീവ്ര വാദികളുടെ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. തന്മൂലം ഇന്ത്യയും പാകിസ്ഥാനും തമ്മിൽ ഒരു യുദ്ധത്തിന്റെ അന്തരീക്ഷം വരെ സൃഷ്ടിച്ചിരുന്നു. അതിനു പ്രതികാരമെന്നോണം ഇന്ത്യൻ വൈമാനികർ പന്ത്രണ്ടു ജെറ്റ് വിമാനങ്ങളുമായി പാകിസ്ഥാന്റെ മൂന്നു പ്രദേശങ്ങളിൽ ബോംബുകൾ വർഷിച്ചു. എന്നാൽ ഇന്ത്യൻ സൈനികർ പാക്കിസ്ഥാനിൽ ഇട്ട ബോംബ് വ്യാജ വാർത്തകളെന്ന് ഇന്ത്യയിലെ മാദ്ധ്യമങ്ങളും രാഷ്ട്രീയ പാർട്ടികളും പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നു. വരാൻ പോവുന്ന തിരഞ്ഞെടുപ്പും രാഷ്ട്രീയ നേട്ടങ്ങളുമാണ് പലരും ലക്ഷ്യമിടുന്നത്.

ആയിരം കിലോ ബോംബുകൾ വർഷിച്ചുവെന്നാണ് വാർത്തകളിൽ നിന്നും മനസിലാക്കുന്നത്. 300 തീവ്ര വാദികൾ ഇന്ത്യയുടെ ബോംബിങ്ങിൽ കൊല്ലപ്പെട്ടുവെന്നു അനുമാനിക്കുന്നു. തീവ്ര വാദികളുടെ ഈ മരണത്തെപ്പറ്റി പാക്കിസ്ഥാൻ നിഷേധിക്കുന്നുമില്ല. അവർ ജീവിച്ചിരിക്കുന്നുവോ മരിച്ചുവോ എന്നുള്ള വിവരങ്ങളും പാക്കിസ്ഥാൻ പുറത്തു വിട്ടിട്ടില്ല. ഇന്ത്യൻ എയർ ഫോഴ്സിന്റെ ചീഫ് പറഞ്ഞത് തങ്ങളെ ഏൽപ്പിച്ച ജോലി കൃത്യമായ ടാർജെറ്റിൽ കൊണ്ടുപോയി ഇട്ടിരുന്നുവെന്നാണ്. എത്ര പേർ മരിച്ചുവെന്നതും ശവം എണ്ണുന്ന ജോലിയും തങ്ങൾക്കില്ലെന്നും പ്രസ്താവിച്ചു. സിഎൻഎൻ റിപ്പോർട്ടനുസരിച്ച് രാത്രിയിൽ ആ സ്ഥലങ്ങൾ മുഴുവൻ സീൽ ചെയ്തുവെന്നായിരുന്നു. രാത്രിയിൽ തന്നെ പാക്കിസ്ഥാൻ പട്ടാളം അവിടം മരിച്ച ശവങ്ങൾ മുഴുവൻ നീക്കം ചെയ്തിരുന്നു. നിരവധി ആമ്പുലൻസുകൾ വന്നുവെന്നും നാട്ടുകാർ പറയുന്നുണ്ട്. ചൈന പോലും ഇത്തവണത്തെ ഓപ്പറേഷൻ എതിർത്തിട്ടില്ല. അതെല്ലാം ഇന്ത്യയുടെ തന്ത്രപ്രധാനമായ ഈ പ്രദേശങ്ങളിലെ നയതന്ത്ര വിജയമായി കണക്കാക്കുന്നു. നമ്മുടെ സാറ്റലൈറ്റുകൾ മുന്നൂറിലധികം മൊബൈൽ ഫോണുകൾ തീവ്രവാദി ക്യാമ്പുകളിൽ പ്രവർത്തിക്കുന്നുണ്ടെന്ന് കണ്ടെത്തിയിരുന്നു. മൊബൈൽ ഫോൺ 'ഓൺ' ആയിരുന്നുവെന്നുള്ളതെല്ലാം സത്യസന്ധമായ വിവരങ്ങളാണ്.

ബോംബിന്റെ നിജസ്ഥിതിയെ കൃത്യമായി വിലയിരുത്തിക്കൊണ്ടും രാഷ്ട്രം നേടിയ നേട്ടങ്ങളും ഇന്ത്യൻ പട്ടാളക്കാരുടെ ടെക്കനിക്കൽ വൈഭവങ്ങളും എയർ ഫോഴ്സിലെ ഒരു മുൻ ഓഫീസർ തന്റെ യൂട്യൂബിലെ പ്രഭാഷണത്തിൽക്കൂടി പറഞ്ഞത് ചുരുക്കമായി താഴെ വിവരിക്കുന്നു.

'നാം ഇന്ന് ഒരു ഇലക്ട്രോണിക്ക് യുഗത്തിലാണ് ജീവിക്കുന്നതെന്നുള്ള വസ്തുതയും മനസിലാക്കണം. ഇലക്ട്രോണിക്ക് സംവിധാനങ്ങളിൽ വളരെയേറെ മുമ്പിട്ടു നിൽക്കുന്ന നമ്മുടെ പട്ടാളത്തിന്, പ്രത്യേക ഒരു ഭൂവിഭാഗങ്ങളെപ്പറ്റി കൃത്യമായ വിവരങ്ങളറിയുവാൻ പ്രയാസമുള്ള കാര്യമല്ല. ടെക്കനോളജിക്കൽ സംവിധാനങ്ങളിൽ വളരെയേറെ പുരോഗതി പ്രാപിച്ച ഇന്ത്യ ഇന്ന് ശത്രു സൈന്യങ്ങളുടെ നേരെ ബോംബുകൾ വർഷിക്കുന്നത്, ഉപഗ്രഹങ്ങളുടെ സഹായത്തോടെയാണ്. ഉപഗ്രഹങ്ങളിൽക്കൂടി (സാറ്റലൈറ്റുകൾ) ലഭിക്കുന്ന വിവരങ്ങൾ അനുസരിച്ചുള്ള ആക്രമണങ്ങൾ അതീവ മിലിട്ടറി രഹസ്യങ്ങളായി സൂക്ഷിക്കണമെന്നുമുണ്ട്. ഇന്ന് വിസ്തൃതമായി കിടക്കുന്ന പാക്കിസ്ഥാൻറെ 87 ശതമാനം ഭൂവിഭാഗങ്ങളുടെ വിവരങ്ങൾ ഇന്ത്യൻ ഉപഗ്രഹങ്ങൾ കൃത്യമായി നമ്മുടെ പട്ടാളത്തിന് നൽകുന്നുണ്ട്. ഇന്ത്യയുടെ 'റോ' ചാര സംഘടന ലോകത്തിലെ ഏറ്റവും മെച്ചമായ പ്രവർത്തനങ്ങളാണ് കാഴ്ച്ച വെച്ചുകൊണ്ടിരിക്കുന്നത്. ലേസർ ഗൈഡൻസ് ബോംബുകളാണ് ഇത്തവണ നാം ഉപയോഗിച്ചത്. ഈ ബോംബുകൾ കാർഗിൽ യുദ്ധത്തിൽ ഉപയോഗിച്ചതിനെക്കാളും പതിന്മടങ്ങ് ശക്തിയുള്ളതും ആധുനിക ടെക്കനോളജിക്കൽ സംവിധാനങ്ങൾ ഉള്ളതുമാണ്. കൃത്യമായി എവിടെ വേണമെങ്കിലും മാപ്പ് നോക്കി ബോംബിടാൻ കഴിവുള്ള ടെക്കനോളജിയാണിത്. ആയിരം കിലോ ബോംബ് ഒരു വിമാനം തനിച്ചല്ലയിടുന്നത്. അതിനെ പന്ത്രണ്ടായി വിഭജിച്ചു ഓരോ വിമാനത്തിലും 85 കിലോ ബോംബ് വീതമാണ് ശത്രുവിന്റെ ലക്ഷ്യസ്ഥാനങ്ങളിൽ എത്തിയ്ക്കുന്നത്. പന്ത്രണ്ടു വിമാനങ്ങളിലായി ഇരുപത്തിനാല് ബോംബുകൾ ഇട്ടിരിക്കുന്നത് പാക്കിസ്ഥാന്റെ മൂന്നു പ്രദേശങ്ങളിലാണ്. ഒരു സ്ഥലത്ത് എട്ടു ബോംബുകൾ വീതം ഇട്ടു കാണും. കൂടുതൽ സുരക്ഷിതത്വത്തിനായി ചുറ്റുപാടുകളും ബോംബിടും. അങ്ങനെയാണ് നശിക്കപ്പെട്ട പൈൻ മരങ്ങൾ ഉപഗ്രഹങ്ങളിൽ ദൃശ്യമായത്. പൊട്ടാൻ പോവുന്ന ഈ ബോംബിനകത്ത് ഒരു മിനി കമ്പ്യൂട്ടർ കാണും. കംപ്യുട്ടറിനുള്ളിൽ ജിപിഎസും ഇമേജ് നാവിഗേഷനുമുണ്ട്. കൃത്യമായി ബോംബിടുന്ന സ്ഥലങ്ങളെല്ലാം ബോംബിനകത്തുള്ള കമ്പ്യുട്ടറിൽ ഫീഡ് ചെയ്തിരിക്കും. മാപ്പ് (Map) ഉപയോഗിച്ച് സ്വയം ഈ ബോംബ് പൊയ്ക്കൊണ്ടിരിക്കും. അതിനെ നിയന്ത്രിക്കാൻ വിമാനത്തിലും ഒരു കമ്പ്യൂട്ടർ കാണും. ഈ ബോംബ് ഒരു കെട്ടിടം തുളച്ച് ഉള്ളിൽ ചെന്ന ശേഷമാണ് പൊട്ടുന്നത്. അതേ സമയം കെട്ടിടത്തിന് കേടുപാടുകൾ സംഭവിക്കുകയുമില്ല. മനുഷ്യരെ മാത്രമേ ഈ ബോംബ് നശിപ്പിക്കുകയുള്ളൂ. പണ്ടത്തെ ബോംബുകൾ ഇട്ടാൽ ഭൂമി കുലുങ്ങും പോലെ ഒന്നും കാണില്ലായിരുന്നു'.

മോദി സർക്കാരിന്റെ ഭരണനേട്ടങ്ങളോടൊപ്പം ഗുണദോഷ വിവേചനങ്ങളും താഴെ അക്കമിട്ടു വിവരിക്കുന്നു.

1.യുപിഎ സർക്കാരിന്റെ കാലത്ത് ഇന്ത്യയുടെ വൈമാനിക സേന യുദ്ധവിമാനങ്ങൾ പുതുക്കുവാനായി 200 പുതിയ ജെറ്റ് വിമാനങ്ങൾ വാങ്ങാൻ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇന്ത്യൻ വ്യോമസേനയുടെ അപേക്ഷ പരിഗണിക്കുകയും അന്നത്തെ യുപിഎ സർക്കാർ വിമാനങ്ങൾ വാങ്ങുന്നതിനായി ആഗോള ടെൻഡറുകൾ ക്ഷണിക്കുകയും ചെയ്തു. വിമാനം വാങ്ങാനുള്ള നിരവധി ടെൻഡറുകൾ പരിശോധിക്കുകയും ചെയ്തു. ആഗോള കമ്പനികളായ റാഫേൽ കമ്പനിയും ടൈഫോൺ കമ്പനിയും വിമാനങ്ങൾ കുറഞ്ഞ വിലക്ക് വാഗ്ദാനം ചെയ്യുകയും ചെയ്തു. അങ്ങനെ 'റാഫേൽ' നിന്നും 126 വിമാനങ്ങൾ സർക്കാർ വാങ്ങിക്കാനുള്ള കരാറിൽ ഏർപ്പെടുകയും ചെയ്തു. 126 വിമാനങ്ങളിൽ അടിയന്തിരമായി പതിനെട്ടെണ്ണം ഇന്ത്യൻ പട്ടാളത്തിന്റെ ഉപയോഗത്തിനായി എത്തിക്കാനും തീരുമാനിച്ചു. ബാക്കി 108 വിമാനങ്ങൾ ഹിന്ദുസ്ഥാൻ എയ്റോ നോട്ടിക്ക് കമ്പനിയുടെ മേൽനോട്ടത്തിൽ നിർമ്മിക്കാനുമായിരുന്നു തീരുമാനം. അതുവഴി രാജ്യത്തിന്റെ ആസ്തി വർധിപ്പിക്കാനും തൊഴിലുകൾ സൃഷ്ടിക്കാനുമായിരുന്നു പദ്ധതി ഇട്ടിരുന്നത്. കരാറനുസരിച്ച് വിമാന നിർമ്മതിയുടെ സാങ്കേതിക വിദ്യ ഇന്ത്യയ്ക്ക് കൈമാറണമെന്നുമുണ്ടായിരുന്നു. അതുമൂലം ഭാവിയിൽ അത്തരം വിമാനങ്ങൾ ഇന്ത്യയ്ക്ക് സ്വന്തമായി നിർമ്മിക്കാനും സാധിക്കുമായിരുന്നു. ഒരു വിമാനത്തിന്  526 കോടി രൂപ മതിപ്പുവിലയും നിശ്ചയിച്ചു. നരേന്ദ്ര മോദി അധികാരത്തിൽ വരുകയും അന്നുണ്ടാക്കിയ 'കരാർ' സർക്കാർ റദ്ദു ചെയ്യുകയുമുണ്ടായി. 2015 ജൂലൈയിൽ മോദി പാരീസിൽ എത്തി. പുതിയ ഒരു ഉടമ്പടി ഒപ്പുവെക്കുകയും വിമാനത്തിന്റെ എണ്ണം 126-ൽ നിന്ന് 36 ആയി വെട്ടിച്ചുരുക്കുകയും ചെയ്തു. ഓരോ വിമാനത്തിനും 41 ശതമാനം വർദ്ധിച്ച വിലക്കാണ് വാങ്ങിയത്. ആ കരാറിൽ റിലയൻസ് കടന്നുകൂടി. മന്ത്രി സഭയുടെ അനുവാദം പോലുമില്ലാതെ വിമാന നിർമ്മതിക്ക് പരിചയമില്ലാത്ത ഈ കമ്പനിയുമായി ഉടമ്പടിയിൽ ഒപ്പുവെച്ചു. അങ്ങനെ 36 വിമാനങ്ങൾ ഇന്ന് അഴിമതിയിൽ മുങ്ങിയിരിക്കുന്നു. ഇതുകൂടാതെ റിലയൻസിന് നിരവധി കരാറുകൾ മറ്റു വിവിധ രാജ്യങ്ങളിൽനിന്നും സർക്കാർ മേടിച്ചു കൊടുത്തിട്ടുണ്ട്. മോദി സർക്കാർ ജനങ്ങളുടെ നികുതി ഉപയോഗിച്ച് തങ്ങളുടെ ഇഷ്ടക്കാരായ കോർപ്പറേറ്റ് മുതലാളിമാരെ വളർത്തുന്നുവെന്നുള്ള ആരോപണങ്ങളുമുണ്ട്. നിയമാനുസൃതമല്ലാതെ രഹസ്യമായിട്ടായിരുന്നു കരാർ ഉടമ്പടികൾ നടത്തിയത്. ചോദ്യങ്ങൾ വന്നപ്പോൾ സർക്കാർ പ്രതിപക്ഷത്തിനെതിരെ ആക്രമണം തുടങ്ങി. പ്രതിപക്ഷങ്ങൾ അത് രാഷ്ട്രീയ മുതലെടുപ്പിനായി പ്രചരിപ്പിച്ചുകൊണ്ടുമിരിക്കുന്നു.

2.പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ രാഷ്ട്രതന്ത്രജ്ഞപരമായ പ്രസംഗങ്ങളിൽപ്പോലും സർക്കാരിന്റെ നേട്ടങ്ങളെപ്പറ്റി വളരെ കുറച്ചു കാര്യങ്ങൾ മാത്രമേ സാധാരണ പറയാറുള്ളൂ. കൂടുതലും അദ്ദേഹത്തെപ്പറ്റിയും സ്വയം പുകഴ്ത്തലും പൊങ്ങച്ച പരസ്യങ്ങളുമാണ് പ്രസംഗങ്ങളിൽ മുഴുകി കേൾക്കാറുള്ളത്. ഏകദേശം 4880 കോടി രൂപ സ്വയം നേട്ടങ്ങളുടെ പരസ്യത്തിനായി നികുതി കൊടുക്കുന്നവരുടെ പണം ഉപയോഗിച്ച് ചെലവാക്കി കഴിഞ്ഞു.

3.നോട്ടു നിരോധനമാണ് ഈ കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ ഇന്ത്യയുടെ സാമ്പത്തിക മേഖലയെ ഞെട്ടിപ്പിച്ച ഒരു വസ്തുത. ഭീകര ഫണ്ടുകൾ അവസാനിപ്പിക്കുക, കള്ളപ്പണ പ്രവാഹം ഇല്ലാതാക്കുക, കള്ളനോട്ടുകൾ കണ്ടെടുക്കുക എന്നിങ്ങനെയുള്ള ലക്ഷ്യങ്ങളായിരുന്നു നോട്ടു നിരോധനത്തിന്റെ പിമ്പിലുണ്ടായിരുന്നത്. സാമ്പത്തിക വിദഗ്ദ്ധരുടെ അഭിപ്രായങ്ങളിൽ നോട്ടു നിരോധനം കൊണ്ട് ലക്ഷ്യപ്രാപ്തിയിലെത്താൻ സാധിച്ചില്ലെന്നുള്ളതാണ്‌.

4. കൃഷിക്കാരോടു നീതി പുലർത്തിയില്ലെന്നുള്ളത്! മോദി ഭരണകൂടത്തിന്റെ മറ്റൊരു പരാജയമായിരുന്നു. തന്മൂലം കൃഷിക്കാരുടെ ആത്മഹത്യകൾ പെരുകിക്കൊണ്ടിരിക്കുന്നു. ഗോതമ്പ് പുറം രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന കാരണം ധാന്യ വിളകളുടെ വില കുത്തനെ കുറഞ്ഞു. കടം കേറിയ കൃഷിഭൂമികൾ 2013-ലെ നിയമപ്രകാരം സർക്കാർ കണ്ടെത്തി. അങ്ങനെ കാർഷിക രാജ്യമായ ഇന്ത്യൻ കർഷകന്റെ ജീവിതം ദുരിതപൂർണ്ണമാക്കുകയും ചെയ്തു. മോദി സർക്കാരിന്റെ ശ്രദ്ധക്കായി കൃഷിക്കാർ സർവവിധ സമരങ്ങളും സംഘടിപ്പിച്ചിരുന്നു. ഈ വർഷം തന്നെ അവരുടെ സംഘിടിതമായ നീണ്ട മാർച്ചുകളുമുണ്ടായിരുന്നു. സർക്കാരിന്റെ ശ്രദ്ധക്കായി കൃഷിക്കാർ ജീവിക്കാൻ വകയില്ലാതെ ആത്മഹത്യകളും നടത്തി. മരിച്ചവരുടെ കുടുംബങ്ങളുമായി ബന്ധപ്പെടാനോ അവർക്ക് ആശ്വാസ വാക്കുകൾ നൽകാനോ ഒരു ബിജെപി നേതാക്കളുമുണ്ടായിരുന്നില്ല.

5.ഇന്ദിരാഗാന്ധിയുടെ കാലത്തെ അടിയന്തിരാവസ്ഥയ്ക്ക് സമാനമായി പത്രമാദ്ധ്യമങ്ങളുടെ 'വാ' (Mouth)  മൂടികെട്ടിയിരിക്കുകയാണ്. അടിമത്വം പോലെ ഇന്ത്യയിലെ മൊത്തം വാർത്താ മീഡിയാകളെ നിയന്ത്രിച്ചിരിക്കുന്നുവെന്നു വേണം കരുതാൻ. അല്ലെങ്കിൽ അനുകൂല വാർത്തകൾ പുറപ്പെടുവിക്കാൻ മാദ്ധ്യമങ്ങളെ വിലയ്ക്ക് മേടിച്ചിട്ടുണ്ടായിരിക്കണം. ബിജെപി പ്രസിഡണ്ടിന്റെയോ  പ്രധാനമന്ത്രിയുടെയോ വിമർശനങ്ങൾ ഉൾക്കൊള്ളുവാൻ പാർട്ടിക്ക് സാധിക്കുന്നില്ല. ഏതെങ്കിലും ചാനലുകാർ, അല്ലെങ്കിൽ മറ്റു വാർത്താമാദ്ധ്യമങ്ങൾ സർക്കാരിനെ വിമർശിച്ചാൽ അവരുടെ ചാനലുകൾ, പത്രമോഫീസുകൾ റെയിഡ് ചെയ്യുന്നതും പതിവാക്കിയിരിക്കുന്നു. എതിർക്കുന്ന ജേർണലിസ്റ്റുകൾക്ക് എല്ലാവിധ പീഡനങ്ങൾ കൊടുക്കുകയും ചെയ്യും. അവർ പിന്നീട് സർക്കാരിന്റെ നോട്ടപ്പുള്ളികളാവുകയും ചെയ്യും.

6. സർക്കാരിനും പ്രധാനമന്ത്രിക്കും പാർലൻമെൻറ് ഇന്ന് വളരെ അസൗകര്യങ്ങളായി അനുഭവപ്പെടുന്നു. പാർലമെന്റിന്റെ പരിധിയിൽ നിന്നും വിട്ട് അധികാരച്ചുവയിൽ ആജ്ഞകൾ പുറപ്പെടുവിക്കാനാണ് മന്ത്രിസഭ ആഗ്രഹിക്കുന്നത്. പ്രധാനമന്ത്രി പാർലമെൻറിൽ വളരെ ചുരുക്കമായി മാത്രമേ വരാറുള്ളൂ. നിയമ സംവിധാന പ്രസംഗങ്ങളെക്കാൾ കൂടുതൽ ജനങ്ങളുടെ വോട്ടുകൾ നേടാനുള്ള പ്രസംഗങ്ങൾ നടത്താനാണ്, പ്രധാനമന്ത്രിക്ക് ഇഷ്ടം. പാർലമെന്റിൽ ചോദ്യോത്തര വേളകളിൽ ഇദ്ദേഹം സംബന്ധിക്കാറില്ല.

7.പ്രധാനമന്ത്രിയെ പിന്താങ്ങുന്നവരിൽ പൊതുവായ ഒരു സ്വഭാവം കാണുന്നു. അവർ വർഗീയ വാദികളും മുസ്ലിമുകളെയും ക്രിസ്ത്യാനികളെയും പീഡിപ്പിക്കാൻ തല്പരരുമായിരിക്കും. അത്തരം ഹീനമായ പ്രവർത്തികളെ ഔദ്യോഗികമായും അംഗീകരിച്ചിട്ടുണ്ടെന്നുള്ളതാണ് വാസ്തവം.

8.സർക്കാരിന്റെ നയം മൂലം കാഷ്മീരിനെ മറ്റുള്ള സംസ്ഥാനങ്ങളിൽനിന്നും ഒറ്റപ്പെടുത്തുന്നതിന്  കാരണമായി. കാഷ്മീർ സംസ്ഥാനത്തിന്റെ സാമ്പത്തിക മേഖലകൾ പാടെ തകർത്തു. മൂന്നു വർഷം കൊണ്ട് 72 ശതമാനം പട്ടാളക്കാരിൽ അധികം കാഷ്‌മീരിൽ വികസിപ്പിച്ചു. നൂറു കണക്കിനാളുകളും പട്ടാളക്കാരും കാഷ്മീർ താഴ്വരകളിൽ കൊല്ലപ്പെട്ടു. 1996-നു ശേഷം ഉപതെരഞ്ഞെടുപ്പുകൾ സമാധാനപരമായി കാഷ്മീർ താഴ്വരകളിൽ നടത്താൻ സാധിച്ചിട്ടില്ല. എട്ടുമാസം നീണ്ട കർഫ്യു കാഷ്മീരിന്റെ സാമ്പത്തികത്തെ തകർത്തു.

9.ആധാര്‍ക്കേസിൽ‍ സുപ്രീം കോടതി വിധി ആധാർ കാർഡുകൾ ഭരണഘടനാനുസൃതമെന്ന് വിധിച്ചെങ്കിലും നിരവധി ഭേദഗതികളും വിധിയിലുൾക്കൊള്ളിച്ചിട്ടുണ്ട്. സർക്കാരിന്റെ സൃഷ്ടിയായ ആധാർ കാർഡിൽ ചില വകുപ്പുകള്‍ നീക്കം ചെയ്യാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. സ്‌കൂൾ, കോളേജ് അഡ്മിഷന് ആധാർ കാർഡുകൾ നിർബന്ധമാക്കാൻ പാടില്ല. മൊബൈലുമായി ആധാറിനെ ബന്ധിപ്പിക്കുന്നത് ഭരണഘടനാ വിരുദ്ധമാന്നെന്നും വിധിച്ചു. ബാങ്ക് അക്കൗണ്ടുകളുമായി ആധാറിനെ ബന്ധിപ്പിക്കേണ്ടതില്ലെന്നും വിധിയിലുണ്ടായിരുന്നു. ആധാറില്ലാത്തവരുടെ അവകാശങ്ങൾ ഒരു പൗരനെന്ന നിലയിൽ നിഷേധിക്കാനും പാടില്ല. സ്വകാര്യ കമ്പനികൾക്ക് ആധാർ ആവശ്യപ്പെടാൻ അനുവദനീയമല്ല. ഒരു ബില്യൺ ജനങ്ങളിലധികം ആധാർ കാർഡ് എടുത്ത സ്ഥിതിക്ക്, ഈ കാർഡ് സുരഷിതമായിരിക്കണമെന്നും കോടതി നിഷ്‌ക്കർഷിച്ചു. ആധാർ സംബന്ധിച്ച് വ്യക്തികൾക്ക് പരാതി നൽകാൻ പാടില്ലാന്നുള്ള സെക്ഷൻ 47 റദ്ദാക്കുകയും ചെയ്തു.

10.നേപ്പാൾ, ശ്രീ ലങ്ക, കൂടാതെ ഇന്ത്യയുടെ അയൽപക്കത്തുള്ള ചെറിയ ദ്വീപായ മാൽ ദീവ് എന്നീ രാജ്യങ്ങൾ ഇന്ന് ചൈനയോടാണ് കൂടുതൽ സഹകരണത്തിലേർപ്പെട്ടിരിക്കുന്നത്. അഞ്ചു വർഷങ്ങൾക്കു  മുമ്പ് ഈ രാജ്യങ്ങൾ എന്നും ഇന്ത്യയോടൊപ്പവും ഇന്ത്യയുടെ നയങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുകയും ചെയ്തിരുന്നു. ആ രാജ്യങ്ങളുടെ ആഭ്യന്തര പ്രശ്നങ്ങളിൽപ്പോലും ഇന്ത്യയുടെ സ്വാധീനമുണ്ടായിരുന്നു. ഇന്ന് ഇന്ത്യയുടെ വിദേശനയം പരാജയമായിരുന്നതുകൊണ്ട് മുമ്പുള്ള യുപിഎ സർക്കാരിന്റെ കാലത്തുണ്ടായിരുന്ന സ്വാധീനങ്ങളെല്ലാം നഷ്ടപ്പെട്ടുപോയിരിക്കുന്നു. എങ്കിലും പ്രധാനമന്ത്രി സ്വന്തം വ്യക്തിത്വം മാത്രം ഉയർത്താനായി വിദേശ പര്യടനം നടത്തിക്കൊണ്ടുമിരുന്നു.

11.ദേശീയ ജിഡിപി യുടെ സൂചിക ഇന്ത്യയിൽ കഴിഞ്ഞ വർഷങ്ങളിൽ വർദ്ധിച്ചിട്ടുണ്ട്. എന്നിരുന്നാലും സർക്കാർ പുതിയതായി ജോലിയവസരങ്ങൾ സൃഷ്ടിക്കുന്നതിൽ പരാജയപ്പെട്ടു.

2019 തിരഞ്ഞെടുപ്പ് വർഷമാണ്. അടുത്ത ഭരണവും മോദിക്കെന്നത് തീരുമാനിക്കേണ്ടതും വോട്ടു ചെയ്യേണ്ട ജനങ്ങളാണ്. സർവ്വേ ഫലങ്ങൾ വ്യക്തമാക്കുന്നത് മോദി സർക്കാർ തുടർന്നും ഇന്ത്യയെ നയിക്കുമെന്നുള്ളതാണ്.നേട്ടങ്ങളും കോട്ടങ്ങളും വിലയിരുത്താനുള്ള പാകത ഇന്ത്യൻ ജനത കൈവരിച്ചുവോ എന്നുള്ളത് തിരഞ്ഞെടുപ്പിനു ശേഷം മാത്രമേ അറിയുവാൻ സാധിക്കുള്ളൂ. തൊണ്ണൂറുകളിൽ അതിർത്തി കടന്നെത്തിയ ഭീകരരാണു നാശം വിതച്ചതെങ്കിൽ ഇന്ന് കാശ്മീർ താഴ്‍വരയിൽ നിന്ന് ചേരുന്ന യുവ ജനങ്ങളാണ് ഭീകരതയ്ക്ക് ചുക്കാൻ പിടിക്കുന്നത്.

കാശ്മീരിലെ ഭീകരാന്തരീക്ഷത്തിനും ഒളിപ്പോരുകാരെ അമർച്ച ചെയ്യുന്നതിനും മാറി വരുന്ന സർക്കാരിന് കഴിയുമോയെന്നുള്ളതും ഉത്തരം കണ്ടെത്തേണ്ടിയിരിക്കുന്നു. നമുക്കു വേണ്ടത് തോക്കും വെടിയുണ്ടകളുമല്ല, സ്ഥായിയായ സമാധാനം ഇനി ഈ ഉപഭൂഖണ്ഡത്തിനാവശ്യമാണ്. കോൺക്രീറ്റും മെറ്റലും മാർക്കറ്റിൽ സുലഭമായതോടെ ചാണകം കൊണ്ട് മെഴുകിയ വീടുകൾ ഇന്ത്യയിൽ ഇല്ലാതായിക്കൊണ്ടിരിക്കുന്നു. ശുചിത്വ ബോധവും ദളിതരുടെ സാംസ്ക്കാരിക വളർച്ചയും  നാടിനാവശ്യമാണ്. മത ഭീകരത ഈ മണ്ണിൽ നിന്ന് തുടച്ചു നീക്കണം. ഹിന്ദുവിനും മുസ്ലിമിനും ക്രിസ്ത്യാനിക്കും ഒരേ ഇന്ത്യയെന്ന ബോധം മനുഷ്യനിൽ സൃഷ്ടിക്കണം. ഏതോ കാലത്തെ വേട്ടയാടിയ പുതിയ സംസ്‌കാരമായ 'ഘർ വാപസി' എന്തിന് ദളിതരുടെമേലും മുസ്ലിമിന്റെ മേലും ക്രിസ്ത്യാനിയുടെ മേലും അടിച്ചേല്പിക്കണം? ഹിന്ദു ഉണരേണ്ട ആവശ്യമില്ല. ഓരോ ഭാരതീയനും ആ സംസ്ക്കാരത്തിൽ അഭിമാനിയാണ്. അതിനായി ഹിന്ദുത്വ വാദികൾ വിഭാവന ചെയ്യുന്നപോലെ പുതിയൊരു ഹിന്ദുമതവും ആവശ്യമില്ല.






No comments:

Post a Comment

കൊറോണ: പ്രസിഡന്റ് ട്രംപിനെ കുറ്റപ്പെടുത്തുന്നത് ശരിയോ?

ജോസഫ് പടന്നമാക്കൽ കൊറോണ നമ്മുടെയെല്ലാം നിത്യ ജീവിതത്തിൽ ഭയം ജ്വലിപ്പിക്കുന്ന ഒരു മാരക രോഗമായി ലോകമെമ്പാടും അറിയപ്പെട്ടു കഴിഞ്ഞു. കാട്ടുത...