Wednesday, January 30, 2013

35. ഒരു വൈദികന്റെ ഹൃദയമിതാ




ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പു കോളേജുപ്രിന്‍സിപ്പാളും പ്രോഫസറുമായിരുന്ന സിസ്റ്റര്‍ ജസ്മി സഭയില്‍ നിന്നു പുറത്തു പോവുകയും വിവാദമായ 'ആമേന്‍' എന്ന പുസ്തകം എഴുതി കേരളകത്തോലിക്കാലോകത്ത്  കോളിളക്കം സൃഷ്ടിക്കുകയും ചെയ്തു. പുരോഹിത ലോകത്തും കന്യാസ്ത്രീമന്ദിരങ്ങളിലും ഇന്നു നടക്കുന്ന അഴിമതികളും രതിലീലകളും ഈ പുസ്തകത്തില്‍ സമഗ്രമായി വിവരിച്ചിട്ടുണ്ട്.


അടുത്ത കാലത്തു വിന്‍സെന്റ്ഷിയന്‍ സഭയില്‍നിന്നു പുറത്തുചാടിയ ഒരു പുരോഹിതന്‍ കെ.പി. ഷിബുവും സഭയ്ക്കകത്തുള്ള തന്‍റെ അനുഭവങ്ങളുടെ കഥ പുസ്തകരൂപത്തില്‍ പ്രസിദ്ധിപ്പെടുത്തിയതും വലിയ കോളിളക്കത്തിനു കാരണമായി. ഒരു വൈദികന്‍റെ ഹൃദയമിതാഎന്നാണു പുസ്തകത്തിന്‍റെ പേര്. എന്നാല്‍ ഇദ്ദേഹം തന്‍റെ സഹവൈദികരുടെ കുമ്പസാരരഹസ്യത്തില്‍കൂടി ലഭിച്ച വിവരങ്ങള്‍ പൊതുജനങ്ങളുടെ ഇടയില്‍ പുറത്തുവിട്ടതു സഭയോടുള്ള ചതിയും വ്യക്തിഹത്യയുമാണെന്നും വിമര്‍ശനമുണ്ട്.



പുരോഹിതരുടെ ഇടയിലുള്ള ലൈംഗിക വൈകൃതങ്ങളും കാമാന്ധതയും അധികാര വടംവലികളും ക്രമാതീതമായി നടമാടുന്നുവെന്നു ഈ പുസ്തകത്തി‍ൽക്കൂടി  ‍വെളിപ്പെടുത്തുന്നു. കൂടാതെ അധികാരവടംവലിയും പണത്തിനോടുള്ള അമിതാഗ്രഹവും പുരോഹിതരെ സൂത്രശാലികളും അഴിമതിക്കാരും മനുഷ്യരുടെ  കഴുത്തറക്കുന്നവരുമായ ഒരു വര്‍ഗ്ഗവും ആക്കി. അറുപതു ശതമാനം പുരോഹിതരുടെ ഇടയിലും ലൈംഗികത സാധാരണമാണെന്നാണ് പുസ്തകം അവകാശപ്പെടുന്നത്. സ്വവര്‍ഗരതിയും നീലച്ചിത്രങ്ങള്‍ കാണുകയും പതിവാണെന്നും എഴുതിയിരിക്കുന്നു. പാവങ്ങൾക്കു   സ്നേഹവും സഹാനുഭൂതിയും കൊടുക്കുന്നതിനു പകരം ദൈവസന്ദേശകരായ പുരോഹിതര്‍ ദാരിദ്ര്യം മുതലാക്കി നിസ്സഹായരായ സ്ത്രീകളെയും അനാഥ കുഞ്ഞുങ്ങളെയും പീഡിപ്പിക്കുന്ന കരളലിയിക്കുന്ന കഥകളും ഹൃദയവേദനയോടെ വിവരിച്ചിട്ടുണ്ട്. പോരാഞ്ഞ്  ഇവരുടെ അമിത കാമാവേശം തീര്‍ക്കുവാന്‍ വൈദിക വിദ്യാര്‍ഥികളെയും ദുര്‍വിനിയോഗം ചെയ്യുന്നു.



മുപ്പത്തിഒന്‍പതു വയസ്സുള്ള ഇദ്ദേഹം പതിനൊന്നുവര്‍‍ഷം പുരോഹിതനായും പതിമ്മൂന്നുവര്‍‍ഷം വൈദികവിദ്യാര്‍‍ഥിയായും ആശ്രമജീവിതം നയിച്ചു. 2010 മാര്‍‍ച്ചി‍ല്‍ ‍വൈദികജീവിതം അവസാനിപ്പിച്ചു. പിന്നീടു ദോഹയി‍ല്‍ പോയി ഇന്ത്യന്‍ സ്കൂളില്‍ അധ്യാപകനായി ജോലിചെയ്യുന്നു. അങ്കമാലി സ്വദേശിയായ ഇദ്ദേഹം പുസ്തകം പ്രസിദ്ധികരിക്കുവാനായി അവധിയെടുത്തു നാട്ടില്‍ വന്നു. അതുമൂലം വിന്‍സെഷ്യന്‍ സഭയില്‍‍നിന്നും കുടുംബക്കാരില്‍ നിന്നും ഭീഷണികളെ നേരിടേണ്ടിവന്നു. ലൈംഗികകുറ്റവാളികളായ പുരോഹിതര്‍‍ക്കും നീതിലഭിക്കാതെ  പുരോഹിതരാല്‍ ‍പീഡിതരായവര്‍ക്കും സഭയുടെ അഴിമതിക്കാര്‍‍ക്കെതിരായും ഉള്ള ഒരുതുറന്ന പുസ്തകമാണിത്.



മൂന്നുപ്രാവശ്യം ഇദ്ദേഹത്തിനു റോഡപകടം ഉണ്ടായിട്ടും ചീകത്സക്കോ ഹോസ്പിറ്റല്‍ ബില്ല് അടക്കാനോ യാതൊരു സഹായവും സഭ നല്‍കിയില്ലായെന്നും ആരോപിക്കുന്നു. ഒരിക്കല്‍ കാസര്‍കോട്, സഭവക സ്കൂളില്‍ പഠിപ്പിക്കുന്നവേളയില്‍ മാനെജുമെന്റിനെതിരായി വിദ്യാര്‍‍ഥി പ്രക്ഷോഭമുണ്ടായി. അന്നു ജീവനു ഭീഷണിയുണ്ടായിട്ടും സഭ രക്ഷിക്കുവാന്‍ വന്നില്ലായെന്നും ആരോപിക്കുന്നു. ഒരു പുരോഹിതനെ ഇടവിടാതെ പീഡിപ്പിക്കുമ്പോള്‍ എല്ലാം യേശുവിനുവേണ്ടി സഹിക്കണമെന്നു പറയുന്നത് എന്തു ന്യായവാദമാണെന്നാണ് ഷിബു ചോദിക്കുന്നത്.

ഇദ്ദേഹത്തിന്‍റെ പൂനയിലുള്ള ആദ്യകാലസെമിനാരിജീവിതത്തില്‍ മുതിര്‍‍ന്ന വൈദികവിദ്യാര്‍‍ഥികളുടെ ലൈംഗികപീഡനം അസഹ്യമായിരുന്നുവെന്നും ആത്മകഥയില്‍ ‍തുറന്നടിക്കുന്നു. സെമിനാരിയില്‍ സ്വവര്‍‍ഗരതികള്‍ അനയിന്ത്രിതമായിരുന്നു. പീഡിതരാകുന്നവര്‍ ശാന്തമായി എല്ലാം സഹിക്കണമായിരുന്നു. ആരെങ്കിലും പരാതിപ്പെട്ടാല്‍ പങ്കാളികളില്‍ രണ്ടുപേരെയും കുറ്റക്കാരാക്കും. പീഡിതനാകുന്നവനും ശിക്ഷ കിട്ടുകയും മറ്റുള്ളവര്‍ ‍കാണ്മാന്‍ ‍പ്രധാനകവാടത്തില്‍ നിറുത്തി അപമാനിക്കുകയും ചെയ്യുമായിരുന്നു. അതുകൊണ്ട് സീനിയര്‍ വിദ്യാര്‍ഥികളുടെ കാമാവേശത്തിനു മിക്കകുട്ടികളും കീഴ്പ്പെടുകയായിരുന്നു പതിവ്.

പള്ളിക്കാര്യങ്ങളില്‍ ‍വൈദികരെ സഹായിക്കുവാന്‍ ‍പോവുന്ന സമയം സാധാരണ വൈദികവിദ്യാര്‍‍ഥികള്‍ മുതിര്‍‍ന്ന വിദ്യാര്‍ഥികള്‍ക്കൊപ്പം സൈക്കിളില്‍ പുറകിലിരുന്നു സവാരി ചെയ്യുകയായിരുന്നു പതിവ്. പുറകില്‍ ഇരിക്കുന്ന പിള്ളേരോട് മുതിര്‍‍ന്നവര്‍ അരയില്‍ ‍മുറുകെ പിടിക്കണമെന്നുപറയും. ഇതു മനപൂര്‍‍വ്വം മുതിര്‍ന്നവരുടെ ലൈംഗിക ഉദ്ദേശങ്ങള്‍‍ക്കായിരുന്നുവെന്നു വ്യക്തമായിരുന്നു. ചില സമയങ്ങളില്‍ മുതിര്‍‍ന്ന വിദ്യാര്‍‍ഥികള്‍ വൈദികരായി ചമഞ്ഞ്‌ കുമ്പസാരകൂട്ടില്‍ ഇരുന്നു പാപം കേട്ട്  എട്ടുംപൊട്ടും അറിയാത്ത പ്രായത്തിലുള്ള പുതിയതായി വരുന്ന ആശ്രമവാസികളെ പറ്റിക്കുമായിരുന്നു. അനേകം പുരോഹിതര്‍ ‍വിധവകളെയും കന്യാസ്ത്രികളെയും എന്നും ലൈംഗികപീഡനത്തിനു അടിമയാക്കുമായിരുന്നു.
വിശ്വാസികളില്‍നിന്നു മനസാക്ഷിയില്ലാതെ സ്വന്തം ആവശ്യത്തിനു സംഭാവനമേടിച്ചു പുരോഹിതര്‍ പോക്കറ്റില്‍ ഇടുകയായിരുന്നു പതിവെന്നും അതുകൊണ്ട് സര്‍ക്കാര്‍ ഏജന്‍‍സികള്‍ പള്ളിസ്വത്തുക്കളും വരുമാനവും കൈകാര്യം ചെയ്യണമെന്നുമാണ്  ഈ തുറന്നപുസ്തകത്തിലൂടെ ഷിബു ആവശ്യപ്പെട്ടിരിക്കുന്നത്.
 

No comments:

Post a Comment

കൊറോണ: പ്രസിഡന്റ് ട്രംപിനെ കുറ്റപ്പെടുത്തുന്നത് ശരിയോ?

ജോസഫ് പടന്നമാക്കൽ കൊറോണ നമ്മുടെയെല്ലാം നിത്യ ജീവിതത്തിൽ ഭയം ജ്വലിപ്പിക്കുന്ന ഒരു മാരക രോഗമായി ലോകമെമ്പാടും അറിയപ്പെട്ടു കഴിഞ്ഞു. കാട്ടുത...