Friday, December 6, 2013

കയ്യേറ്റക്കാരുടെ പ്രവാസിഭൂമി


nri3ഇന്ത്യയിൽ വസ്തുക്കളുള്ള പ്രവാസികളുടെ കഥകൾ കേൾക്കുമ്പോൾ സാധാരണ ബോളിവുഡ് സിനിമാകളിലെ സാഹസിക കയ്യേറ്റം നടത്തി ജീവിക്കുന്നവരുടെ  എപ്പിസോഡുകൾപോലെ തോന്നിപ്പോവും. അമേരിക്കയിൽനിന്ന് അവധിക്കാലത്ത് മുംബയിൽ എത്തിയ  പ്രവാസി ദമ്പതികളുടെ ഒരു  കഥയും 'ടൈംസ് ഓഫ് ഇന്ത്യായിൽ' വായിച്ചു. പൂർവിക സ്വത്തായ വസ്തുവകകൾ സന്ദർശിക്കാൻ അവർ അവിടെ എത്തിയപ്പോൾ കണ്ട കാഴ്ച വസ്തുക്കളെല്ലാം അനധികൃതമായി കുടിയേറിയവരുടെ കൈവശത്തിൽ ഇരിക്കുന്നതായിരുന്നു. അങ്ങനെ കയറിയ നുഴഞ്ഞുകയറ്റക്കാർ വസ്തുക്കൾ വിട്ടുകൊടുക്കാനും തയ്യാറല്ലായിരുന്നു. പകരം പ്രവാസി ദമ്പതികളെ അതിക്രൂരമായി മർദ്ദിക്കുകയാണ് ഉണ്ടായത്. കൂട്ടത്തിൽ ചുറ്റുമുള്ളവർ ഒത്തുകൂടി പ്രവാസിയായ സ്ത്രീയെ ബലാത്സംഗം ചെയ്യുകയും ചെയ്ത് ദമ്പതികളെ അവരുടെ പുരയിടത്തിൽനിന്നും ബലമായി പുറത്താക്കുകയും ചെയ്തു.

 ഇന്ത്യയിൽ പ്രവാസികളനുഭവിക്കുന്ന ദുരിതങ്ങൾക്ക് വ്യക്തമായ ഒരു കണക്ക് പറയാൻ സാധിക്കില്ലെങ്കിലും പഞ്ചാബിൽ തന്നെ 3000 പ്രവാസികൾ വസ്തു തർക്കങ്ങളുമായി സിവിൽ കേസുകൾ നടത്തുന്നുണ്ട്. അതുപോലെ അമേരിക്കൻ പ്രവാസികളായ അനേകർ കൽക്കട്ടായിലും ദൽഹിയിലും ചാൻഡിഗാറിലും കേരളത്തിലും തങ്ങളുടെ വസ്‌തുക്കൾ തിരിച്ചുകിട്ടാനായി രണ്ട് പതിറ്റാണ്ടുകളുമപ്പുറം പ്രതീക്ഷകളില്ലാതെ സിവിൽ വ്യവഹാരങ്ങളുമായി നിയമയുദ്ധങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നു. ഇന്ത്യാ മുഴുവനായി നടന്നുകൊണ്ടിരിക്കുന്ന പ്രവാസികളുടെ വർത്തമാനകാല കഥയാണ് ഇവിടെ വിവരിച്ചത്. കൂടുതലായും വസ്തുക്കൾ കൈവശപ്പെടുത്തുന്നവർ അടുത്ത ബന്ധുക്കളോ, സുഹൃത്തുക്കളോ അവരുടെ ഏജന്റ്റ്മാരോ ആയിരിക്കും.
 

വിസ്ക്കോൻസിനിൽ താമസിക്കുന്ന ഒരു പ്രവാസി ഇന്ത്യാക്കാരന്റെ വസ്തു ക്രയവിക്രയമൂലം ഇന്ത്യയിൽ അനുഭവിക്കേണ്ടി വന്ന കഷ്ടപ്പാടുകളുടെ കഥയാണ് താഴെ ചുരുക്കമായി വിവരിച്ചിരിക്കുന്നത്. പ്രവാസികളായവർ ഇത്തരത്തിലുള്ള ഭവിഷിത്തുക്കളിൽ അകപ്പെടാതിരിക്കാൻ അനുഭവസ്ഥനെന്ന നിലയിൽ അദ്ദേഹത്തിന്റെ കഥയും ലേഖനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഉപദേശങ്ങളും വായനക്കാർക്ക് പ്രയോജനപ്പെടും. അമേരിക്കൻ പൗരനായ ശ്രീ ഭാരത്‌ പ്രകാശ്  ഏതാനും വർഷങ്ങൾക്കുമുമ്പ് ഡൽഹിയിൽ താമസമാക്കിയിരുന്ന തന്റെ പിതാവിന്റെ താമസം മതിയാക്കി ബാംഗ്ലൂരിൽ മറ്റൊരു വീട്‌ മേടിച്ച് പിതാവിന്റെ വാസസ്ഥലം അവിടെയാക്കി. ഡൽഹിയിലെ ഭവനം വില്ക്കുവാനും തീരുമാനിച്ചു. അദ്ദേഹത്തിന്റെ മാതാവ് ഏതാനും വർഷങ്ങൾക്കുമുമ്പ് മരിച്ചു പോയിരുന്നു. അതിനുശേഷം പിതാവിന്റെ ആരോഗ്യനിലയും  വഷളായിക്കൊണ്ടിരുന്നു. ഡൽഹിയിൽ മറ്റ് ബന്ധുക്കൾ ആരും ഇല്ലായിരുന്നതിനാലാണ് ബന്ധുജനങ്ങളുള്ള ബാംഗ്ലൂരിൽ വീട് വാങ്ങിച്ചത്. ആൾതാമസമില്ലാതെ ദൽഹിയിലെ വീട് പൂട്ടിയിടുകയും ചെയ്തു. ക്രമേണ ആ വീട് വിൽക്കാനും പ്രകാശ് മനസ്സിൽ പദ്ധതിയിട്ടിരുന്നു. അതിനുശേഷം അദ്ദേഹത്തിന്റെ ഡൽഹിയിലെ ഭവനം ഒരു പേക്കിനാവ് പോലെയായിരുന്നു. ഏതാനും നാളുകൾക്കുശേഷം ആൾതാമസം ഇല്ലാഞ്ഞ പ്രകാശിന്റെ പിതൃഭവനം നിയമാനുസരണമല്ലാത്ത കയ്യേറ്റക്കാരുടെ കൈവശമായിത്തീർന്നു. വീടിന്റെ പരിസരം വീണ്ടും കയ്യേറാതിരിക്കാൻ വീട് നോക്കാനായി കാവൽക്കാരായവരെ ഏർപ്പെടുത്തേണ്ടി വന്നുവെന്ന് പ്രകാശ് ദുഃഖത്തോടെ പറഞ്ഞു.

 
സത്യമെന്തെന്നാൽ ആൾപാർപ്പില്ലാത്ത ഇത്തരം ഭവനങ്ങൾ കയ്യേറ്റക്കാരുടെ അധീനതയിൽ പെട്ടുപോവുന്നത് നിത്യസംഭവങ്ങളായി  തീർന്നിട്ടുണ്ട്.  തന്മൂലം പ്രവാസികൾ ഉൾപ്പടെയുള്ളവർ ഇന്ത്യയിൽ കേസിന്റെ നൂലാമാലകളായി പലവിധ ദുരിതങ്ങളും അനുഭവിക്കുന്നുണ്ട്. അവിടെ നിക്ഷേപിക്കുന്നവരുടെ വസ്തുവകകൾ ആരും ശ്രദ്ധിക്കാനില്ലെങ്കിൽ പലപ്പോഴും സ്ഥലത്തെ അധികാരികളുടെ അറിവോടെ കയ്യേറാൻ സാധ്യതയുണ്ട്. കയ്യേറ്റക്കാരെ സഹായിക്കുന്നതിന് മാഫിയാ സംഘടനകൾ തന്നെയുണ്ട്‌. കൂടുതലായും കയ്യേറ്റക്കാർ നുഴഞ്ഞുകയറുന്നത് പ്രവാസികളുടെ ആളൊഴിഞ്ഞ വീടുകളിലായിരിക്കും. അനധികൃതമായി കയ്യേറിയവരെ നിയമപരമായി പുറത്താക്കണമെങ്കിൽ മാസങ്ങൾതന്നെ കോടതികളിൽ കയറിയിറങ്ങേണ്ടി വരും. ആർക്കെങ്കിലും വാടകയ്ക്ക് താമസിക്കാൻ കൊടുത്താലും അവരെ കുടിയൊഴിപ്പിക്കുകയെന്നതും എളുപ്പമല്ല. കാരണം മിക്ക സ്റ്റേറ്റുകളിലും വാടകക്കാരന് അനുകൂലമായിട്ടാണ് നിയമങ്ങൾ ഉണ്ടാക്കിയിരിക്കുന്നത്. അതുകൊണ്ട് അസുഖം വന്ന് ചീകത്സിക്കുന്നതിലും അസുഖം വരാതെ ശ്രദ്ധിക്കുന്നത് ഉചിതമായിരിക്കും. ഇന്ത്യയിൽ വസ്തുവകകൾ നിക്ഷേപമായി കരുതുന്നവർ ഇത്തരം ദുരന്തങ്ങൾകൂടി കാലേകൂട്ടി മനസിലാക്കണമെന്ന് ശ്രീ പ്രകാശ് പറയുന്നു. 
 

നിയമപരമായി ഉപദേശങ്ങൾ നൽകുന്ന ബാംഗളൂരിലെ  ഒരു കമ്പനി(Law firm) യുടെ സ്ഥാപകനായ നിധിസിംഹ അഭിപ്രായപ്പെട്ടിരിക്കുന്നതായത് ഒരു കയ്യേറ്റക്കാരന് അവൻ ഉടമസ്തനല്ലെങ്കിലും അക്രമിച്ചെടുത്ത വസ്തുവിന്മേൽ നിയമപരമായ പരിരക്ഷണവും അയാൾക്ക്‌ ലഭിക്കാറുണ്ട്. കൈവശം വെച്ചിരിക്കുന്നവന്റെ അക്രമാസക്തമായ പ്രവർത്തനങ്ങൾക്ക് തടയിടാനാണ് നിയമത്തിന്റെ പരിരക്ഷണം അയാൾക്കും ലഭിക്കുന്നത്. കൈവശക്കാരൻ നിലവിലുള്ള നിയമത്തിന്റെ തണലിൽ നിയമത്തെ വളച്ചൊടിക്കുകയും ചെയ്യും. അതുമൂലം യഥാർത്ഥ അവകാശി പലപ്പോഴും വസ്തു തിരിച്ചെടുക്കുന്ന നിയമയുദ്ധവേളയിൽ അക്രമിച്ചെടുത്തവന്റെ സ്വാധീനവലയത്തിലുള്ള ധിക്കാരികളായ ചിലരിൽനിന്നും ഭീക്ഷണികളും നേരിടാറുണ്ട്. കടന്നു കയറ്റക്കാരിൽ നിന്നുള്ള പ്രശ്നം കൂടുതലായും അനുഭവപ്പെടുന്നത് ആരും നോക്കാനും അന്വേഷിക്കാനും ഇല്ലാത്ത പ്രവാസികളായവരുടെ വസ്തുക്കളേൽ ആയിരിക്കും. തന്മൂലം പരിചിതമല്ലാത്ത നാടാണെങ്കിലും വസ്തുക്കൾ കാത്തുകൊള്ളുന്നതിനായി സ്ഥലവാസികളുടെ സഹായം തേടേണ്ടി വരുന്നു. കേസുകൾ എന്തെങ്കിലും വന്നാലും വസ്തുവിനോട് സമീപത്ത് താമസിക്കുന്നവരെ വിശ്വസിച്ച് എല്പ്പിക്കണം. പലപ്പോഴും അത്തരം സാഹചര്യങ്ങളിൽ വിശ്വാസ വഞ്ചകരാണ് കൂടുതലായും ഉള്ളത്. 
 

അതുകൊണ്ട് പ്രവാസികളായവർക്ക് ഇന്ത്യയിൽ വീടും പുരയിടവും ഉണ്ടെങ്കിൽ അവകൾ സംരക്ഷിക്കുന്നതിനായി അറിഞ്ഞിരിക്കേണ്ട ചില നിബന്ധനകളും ഉണ്ട്. അതിനുമുമ്പ് നിയമാനുസൃതമല്ലാതെ കയ്യേറ്റം നടത്തുന്നതും എങ്ങനെയെന്ന് പരിശോധിക്കാം. നിയമപരമല്ലാതെ സാധാരണ രണ്ട് വിധത്തിലാണ് വസ്തുക്കൾ കൈവശം വെക്കാറുള്ളത്. ആദ്യത്തേതിൽ കയ്യേറ്റക്കാർ വസ്തുക്കളിൽമേൽ കള്ളപ്രമാണങ്ങൾ ഉണ്ടാക്കും. അതിനുശേഷം ശരിയായ ഉടമസ്ഥനെ വസ്തുവില്മേൽ അവകാശമില്ലെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തും. ഇവർ പൊതുവേ കവർച്ചയും കൊലപാതകവും നടത്തുന്നവരുടെ ഗണവുമായിരിക്കും. അവർ ആ വസ്തു മാർക്കററ് വിലയേക്കാൾ വിലയിടിച്ച് ഉടമസ്ഥനോട് മേടിക്കുകയോ ഭീമമായ ഇടലാഭം മേടിച്ച് മറ്റുള്ളവർക്ക് വിൽപ്പിക്കുകയോ ചെയ്യും. അല്ലെങ്കിൽ കൈവശാവകാശത്തിനുള്ള നഷ്ടപരിഹാരം ആവശ്യപ്പെടുകയും ചെയ്യും. ഇത് കൂടുതലായും സ്ഥലത്തുള്ള റവന്യൂ ഡിപ്പാർമെൻറ്മായി ഒരു തരം ഒത്തുകളിയായിരിക്കും. 

 
രണ്ടാമത്തെ കൂട്ടർ വാടകക്കാരാണ്. വാടകയുടെ ഉടമ്പടി കാലാവധി കഴിഞ്ഞാലും ഒഴിഞ്ഞുകൊടുക്കാതെ അവർ വീടിനുള്ളിൽ ബലമായി താമസിക്കും. വാടകയും കൊടുക്കുകയില്ല. കൂടാതെ ഉണ്ടാക്കിയിരിക്കുന്ന ഉടമ്പടിയിലും റവന്യൂ ഡിപ്പാർമെന്റിന്റെ ഒത്തുകളിയോടെ  കൃത്രിമത്വവും ഉണ്ടായിരിക്കും. നിയമത്തിന്റെ പഴുതുകളും എഴുതിയുണ്ടാക്കിയിരിക്കുന്നത് വാടകക്കാരന് അനുകൂലമായിട്ടാണ്. വാടക കുടിശിഖയ്ക്കായി അവസാനത്തെ നോട്ടീസ് കൈപ്പറ്റുമ്പോൾ വാടകക്കാരൻ വാടകയും കൊടുക്കാതെ വസ്തു മാർക്കറ്റുവിലയുടെ പത്തിലൊന്ന് വിലയ്ക്ക് വാങ്ങിക്കാൻ തയ്യാറാകും. പ്രവാസികൾ പിന്നീട് കോടതി കേസുകളുമായി മല്ലടിക്കാൻ കഴിയാതെ,  വിലപേശലൊന്നും കൂടാതെ, വസ്തുവിറ്റ് മടങ്ങിപ്പോവുകയും ചെയ്യും.

 
പ്രവാസികളായവർ  ഇന്ത്യയിലെവിടെയെങ്കിലും വസ്തുക്കളിൽ പണം നിക്ഷേപിച്ചിട്ടുണ്ടെങ്കിൽ അടിസ്ഥാനപരമായുള്ള നിയമത്തിന്റെ പ്രാഥമികപാഠങ്ങൾ  അറിഞ്ഞിരുന്നാൽ പ്രയോജനപ്രദമായിരിക്കും. കൈവശമുള്ള വസ്തുവിന്മേൽ നിയമപരമായ എല്ലാവിധ അവകാശങ്ങളോടെയുള്ള പേപ്പറുകൾ സൂക്ഷിക്കുന്നതും സുരക്ഷിതമായിരിക്കും. അതായത് വസ്തുവിന്റെ ആധാര ഉടമ്പടി, (Title deed) അനന്തരാവകാശ പത്രങ്ങൾ, (Will)  വസ്തു പാരമ്പര്യമായി ലഭിച്ചതെങ്കിൽ അതിനുള്ള രേഖകൾ, മുമ്പുണ്ടായിരുന്ന ഉടമസ്ഥന്റെ വില്പ്പന ഉടമ്പടി, അതാതു സമയങ്ങളിലെ ഇലക്ട്രിസിറ്റി കൊടുക്കുന്ന ബിൽ, വെള്ളത്തിന്റെ ബിൽ, ടെലിഫോണ്‍ ബില്ലുകൾ എന്നിവകൾ കൈവശം സൂക്ഷിച്ചിരിക്കണമെന്നും നിയമവശങ്ങൾ കൈകാര്യം ചെയ്യുന്നവർ അഭിപ്രായപ്പെട്ടിരിക്കുന്നു 

 
ദാനമായിട്ടോ, വില്പത്രം മൂലമോ,  പാരമ്പര്യമായിട്ടൊ വസ്തു ലഭിച്ചതെങ്കിലും ഒരു വസ്തു സ്വന്തമായിക്കഴിഞ്ഞാൽ ആ വസ്തുവിലുള്ള എല്ലാ റവന്യൂ റിക്കോർഡുകളും കൈവശമുണ്ടായിരിക്കണം. അങ്ങനെയുള്ള റിക്കൊർഡുകൾ റവന്യൂ ഓഫീസിൽ നഷ്ടപ്പെടുത്തുകയോ കാണാതെയാവുകയോ ചെയ്യാം. കണ്ടെടുക്കാൻ സാധിക്കുന്നില്ലായെന്നും റവന്യൂ ഓഫീസിലെ ചുവപ്പുനാടകൾ പറയും. അങ്ങനത്തെ സാഹചര്യങ്ങളിൽ സ്ഥലത്തെ പോലീസ് ഡിപ്പാർട്ട്മെന്റിൽ പരാതിയും ബോധിപ്പിക്കാം. പ്രശ്നങ്ങൾ ഉണ്ടാകുന്ന സമയം വസ്തുക്കളിൽ അവകാശം സ്ഥാപിക്കുവാനായി സ്ഥലത്തുള്ള  രണ്ട് പത്രങ്ങളിൽ പരസ്യങ്ങളും കൊടുത്താൽ കോടതികളിൽ അനുകൂലമായ സാഹചര്യങ്ങൾ ഉണ്ടാക്കാൻ സാധിക്കും. റവന്യൂ ഓഫീസിൽ നിന്ന് എല്ലാ പേപ്പറുകളും ഉടമ്പടികളും അറ്റസ്റ്റ് ചെയ്ത് കൈവശം സൂക്ഷിക്കണം. രണ്ടാമതായി ശ്രദ്ധിക്കേണ്ടത് എല്ലാ നികുതികളും സമയാസമയങ്ങളിൽ കൊടുക്കണം. മുനിസിപ്പാലിറ്റി, പഞ്ചായത്ത് നികുതികൾ, ബാധ്യതകൾ എല്ലാം കൃത്യസമയത്ത് തീർത്ത് ഏത് നിയമ സാഹചര്യങ്ങളെയും നേരിടാൻ തയ്യാറായിരിക്കണം.

 റീയൽ എസ്റ്റേറ്റ് വികസനം നടത്തുന്നവരും വക്കീലന്മാരും ഗുമസ്തരും വസ്തുവകകളുടെ ആധാരങ്ങളും ഉടമ്പടികളും ശരിയായി പരിശോധിച്ചെന്ന് വരില്ല. ആധാരപത്രികകളിൽ (documents) ഉൾപ്പെടുത്തിയിരിക്കുന്ന ഉടമസ്താവകാശം കൃത്യമായി നിർണ്ണയിക്കാനും സാധിക്കുകയില്ല. വസ്തുക്കൾ ഇന്ത്യയിൽ താമസിക്കുന്നവർ മേടിച്ചാൽപ്പോലും ഇത്തരം ചതികളിൽപ്പെടാറുണ്ട്. മൂന്നും നാലും പതിറ്റാണ്ടുകളായി ചിലപ്പോൾ ആധാര ഉടമ്പടികളിൽ ഉണ്ടായിരിക്കുന്നത്‌ വ്യാജഉടമസ്ഥരായവരുടെ പേരുകളായിരിക്കും. വാങ്ങിക്കുന്നവരുടെ വക്കീലന്മാർ പൂർവ്വകാല  ഉടമസ്ഥാവകാശങ്ങളുടെ  വിവരങ്ങളൊന്നും അന്വേഷിച്ചെന്ന് വരില്ല. ഇങ്ങനെയുള്ള പ്രശ്ന സങ്കീർണ്ണമായ നിയമവശങ്ങളെ സമഗ്രമായി അന്വേഷിക്കാൻ പ്രവാസികൾക്ക് സമയവും ഉണ്ടായിരിക്കില്ല. നിയമപരമായ അറിവുകളോ ഉപദേശങ്ങളൊ ലഭിച്ചെന്നും വരില്ല.


വസ്തുക്കളെ സംബന്ധിച്ച പൂർണ്ണമായ വിവരങ്ങളും ബാധ്യതകളും രേഖപ്പെടുത്തുന്ന ഒരു കേന്ദ്ര കാര്യാലയ ഡിപ്പാർട്ട്മെൻറ് പ്രവർത്തനം ആരംഭിച്ചാൽ ഇത്തരം പ്രവാസികളുടെ സങ്കീർണ്ണമായ പ്രശ്നങ്ങൾക്ക് ആശ്വാസമാകുമായിരുന്നു. അങ്ങനെയെങ്കിൽ പ്രവാസികൾ ഇന്ത്യയിൽ വസ്തുക്കൾ മേടിക്കുന്നതിനു മുമ്പായി വസ്തുക്കളെ സംബന്ധിച്ച വിവരങ്ങളും ചരിത്രവും പ്രവാസിവകുപ്പിൽനിന്നും കണ്ടെടുക്കാമായിരുന്നു.  കേന്ദ്രീകൃതമായ മാർഗങ്ങളിൽക്കൂടി പ്രവാസികളെ സഹായിക്കാൻ ശക്തമായ ഒരു പ്രവാസിവകുപ്പ് ഉണ്ടെങ്കിൽ റീയൽ എസ്റ്റേറ്റുമായി കൈകാര്യം ചെയ്യുന്ന പ്രവാസികൾ ഇങ്ങനെയുള്ള ചതികളിലും പ്രശ്നങ്ങളിലും അകപ്പെട്ടു പോകില്ലായിരുന്നു.

 
വസ്തുക്കൾ സ്വന്തമായി താമസിക്കാനോ പാരമ്പര്യമായി ലഭിച്ചതോ വ്യവസായവൽക്കരണത്തിനായി മേടിച്ചതോ എന്തുതന്നെയായാലും വസ്തു ഇടപാടുകളിൽ ഇന്ന് കഷ്ടപ്പെടുന്നവർ പ്രവാസികളായ ജനതയാണ്. അവരുടെ ഏറ്റവും വലിയ പോരായ്മ ഇന്ത്യയിൽ കേസുകൾ നടത്തുവാൻ സാധിക്കില്ലെന്നുള്ളതാണ്. ഒരു സിവിൽ കേസ് തീർപ്പ് കൽപ്പിക്കണമെങ്കിൽ കുറഞ്ഞത് 15-20 വർഷങ്ങൾ എങ്കിലും എടുക്കും. ക്രിമിനൽ കേസുകളും അതിനോടനുബന്ധിച്ച് ഉണ്ടെങ്കിൽ വാദി ഓരോ കോർട്ട് വിസ്താരം  കൂടുമ്പോഴും ഹാജരായിരിക്കണം. അത് അസാധ്യവുമാണ്‌. ഇങ്ങനെയുള്ള നിയമത്തിന്റെ കടമ്പകൾ കടക്കുന്ന ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ പ്രവാസികൾ നിശബ്ദമായി സർവ്വതും സഹിക്കേണ്ടിയും വരുന്നു.

 
'ഭാരതം നമ്മുടെ നാട്' എന്ന അഭിമാന ബോധത്തോടെ ഉയർച്ചയിലും താഴ്ചയിലും പ്രവാസികളെന്നും സ്വന്തം രാജ്യത്തിനൊപ്പം ഉണ്ടായിരുന്നു. നിർണ്ണായക കാലങ്ങളിലെല്ലാം പ്രവാസികളായവർ ഭാരതസർക്കാരിനെ എന്നും സഹായിച്ച ചരിത്രമേയുള്ളൂ. അവരുടെ വേദനകൾ സർക്കാരിന് ഉൾക്കൊള്ളാൻ സാധിക്കാത്തത് തികച്ചും ലജ്ജാകരവും രാജ്യത്തിന്‌ അപമാനവുമാണ്. പരസ്പരമായ ധാരണയില്ലെങ്കിൽ നിരുപയോഗികളായ നമ്മുടെ നാട്ടിലെ മന്ത്രിശ്രേഷ്ഠന്മാരെ സ്വീകരണ പന്തലുകളിലേക്ക്  ആനയിക്കുന്നതെന്തിനാണ്?  അവർ പങ്കുചേരുന്ന പ്രവാസി സമ്മേളനങ്ങൾ ബഹിഷ്ക്കരിച്ച് ഈ നാടിന് അവരെക്കൊണ്ട് ആവശ്യമില്ലെന്ന സന്ദേശം നല്കി പ്രതികരിക്കുകയും വേണം. പ്രവാസികളുടെ വിയർപ്പിന്റെ ഫലം അനുഭവിക്കാൻ വന്നെത്തുന്ന മന്ത്രിപുംഗവന്മാരുടെ അർത്ഥശൂന്യങ്ങളായ  വാക്കുകളിൽ ഇന്ന്‌ പ്രവാസിക്ക് വിശ്വാസവും നഷ്ടപ്പെട്ടുകഴിഞ്ഞു.   

  
.   
British Pathram
http://britishpathram.com/index.php?page=newsDetail&id=29347

Malayalam Daily News :
 http://www.malayalamdailynews.com/?p=60700

കയ്യേറ്റക്കാരുടെ പ്രവാസിഭൂമി   - ജോസഫ്‌ പടന്നമാക്കല്‍ .
http://joychenputhukulam.com/newsMore.php?newsId=35829
 

 



 

 


No comments:

Post a Comment

കൊറോണ: പ്രസിഡന്റ് ട്രംപിനെ കുറ്റപ്പെടുത്തുന്നത് ശരിയോ?

ജോസഫ് പടന്നമാക്കൽ കൊറോണ നമ്മുടെയെല്ലാം നിത്യ ജീവിതത്തിൽ ഭയം ജ്വലിപ്പിക്കുന്ന ഒരു മാരക രോഗമായി ലോകമെമ്പാടും അറിയപ്പെട്ടു കഴിഞ്ഞു. കാട്ടുത...