Friday, September 25, 2015

റഷ്യൻ ചരിത്രം ഒരു പഠനം (ലേഖനം 4)



ഗ്രിഗറി  റാസ്പുട്ടിൻ  റഷ്യയുടെ മഹാനോ വില്ലനോ? 


By ജോസഫ് പടന്നമാക്കൽ


റാസ്പുട്ടിൻ  മരണത്തിനുമുമ്പ് റഷ്യൻ ചക്രവർത്തിനിയായ അലക്സാഡ്രാ ചക്രവര്‍ത്തിനിക്ക് ഒരു  പ്രവചനക്കത്ത് എഴുതി.

"പ്രിയപ്പെട്ട ചക്രവര്‍ത്തിനി, എന്റെ മരണത്തിന്റെ മണിനാദം  അങ്ങകലെ, വിദൂരതയിലെവിടുന്നോ ഞാനിന്നു ശ്രവിക്കുന്നു. അടുത്ത ശീതകാലത്തിലെ ജനുവരിക്കുമുമ്പായി അത് സംഭവിക്കും.  സംഭവിക്കേണ്ടത്‌ സംഭവിച്ചേ തീരൂ, എന്നെ പിച്ചിക്കീറി  ഭൂമുഖത്തില്ലാക്കുന്നവർ എനിയ്ക്കെതിരായി, എന്റെ ജീവന്റെ  വിധി നടപ്പാക്കും.  രാജ്യത്തിനർപ്പിച്ച സേവനങ്ങള്‍ക്ക് എന്റെ പ്രിയപ്പെട്ട ജനം എനിക്കു  നല്‍കുന്ന പ്രതിഫലമായിരിക്കാം. എന്റെ മനസിലുതിർന്ന വികാരങ്ങളിൽനിന്ന് അടർന്നുവീണ‍ ഒരു പ്രവചനമെന്നു അങ്ങ്   കരുതിയാൽ മതിയാകും. ദുഖത്തിന്റെ കാര്‍മേഘങ്ങൾ രാജ്യമാകെ അലയടിക്കുന്ന ഈ വൈകിയ സായാന്ഹത്തിൽ പ്രവചിക്കുന്ന എന്റെ കത്ത് പൊന്നുതമ്പുരാട്ടി വായിച്ചാലും. അകലെ ദൂരത്ത്‌ എന്റെ രക്തത്തിനായി ദാഹിക്കുന്നവരുടെ പോര്‍വിളി എന്നിലെ പഞ്ചേന്ദ്രിയങ്ങളിൽ മുഴങ്ങി കേൾക്കുന്നു. ആ കൊലവിളിയുടെ ശങ്കുനാദം ഇതാ കാഹളമായി രാജ്യം മുഴുവൻ ഒഴുകുന്നുണ്ട്. പൂര്‍ത്തികരിക്കാത്ത  ദൌത്യമായി എനിക്ക് എന്റെ യാത്ര പറയേണ്ടതായിവരുന്നു. സമസ്ത റഷ്യൻജനതയും അമ്മമാരും കുഞ്ഞുങ്ങളും എന്റെ ഈ പ്രവചനം അറിയുവാനും ആഗ്രഹിക്കുന്നു. ലോകായുസ്സുവരെ ഗതികിട്ടാത്ത എന്റെ ആത്മാവ് ഈ പുണ്യഭൂമിയിൽ അലഞ്ഞു നടന്നുകൊണ്ടിരിക്കും. എന്റെ അമ്മയായ ഈ നാട് എന്നും ഞാനെന്ന കഥാപാത്രത്തെ ശോകത്തിന്റെ കരിനിഴലായി അന്നുമുതൽ കാണും.


എന്റെ സഹോദരന്മാരോ കുഞ്ഞായിരുന്നപ്പോൾ മണ്ണായ മണ്ണോടു കിളച്ച എന്നോടൊപ്പം കൃഷിഭൂമിയിൽ അദ്ധ്വാനിച്ച കര്‍ഷക സന്താനങ്ങളോ എന്നെ വധിക്കുന്നുവെങ്കിൽ, അങ്ങനെ ഈ  ഭൂമിയിൽ ഞാൻ‍ ഇല്ലാതാകുന്നെങ്കിൽ അവിടുന്ന് ഭയപ്പെടേണ്ട. നമ്മുടെ രാജ്യം മരിക്കുകയില്ല. അവിടുത്തെ അധികാരത്തിന്റെ കിരീടം പുത്തനായ ഒരു പുതിയ യുഗത്തിലെ ശതവര്‍ഷങ്ങളോളം മുമ്പോട്ടു തന്നെ വാഴും.  ചെങ്കോലും കിരീടവും എന്നും രാജ്യത്ത് വിജയത്തിന്റെ വെന്നിക്കൊടി പാറിക്കും. ചക്രവര്‍ത്തിനിയായ തമ്പുരാട്ടിയും തമ്പുരാട്ടിയുടെ തലമുറകളും രാജ്യം ഭരിക്കും. സ്വന്തം കുഞ്ഞുങ്ങളെയും രാജകീയ ഭാവിയേയും എങ്കിൽ അവിടുന്ന്  ഭയപ്പെടേണ്ട. മഹത്തായ റഷ്യാസാമ്രാജ്യത്തിന്റെ ഭരണാധികാരികളായ നിങ്ങളുടെ തലമുറകൾ രാജകീയ കിരീടമണിഞ്ഞുകൊണ്ട് നമ്മുടെ രാജ്യത്തെ സുവര്‍ണ്ണ സമ്പന്നമാക്കും. രാജ്യം ഭരിക്കും. കാരണം കര്‍ഷകഗ്രാമം എനിക്കു ജന്മം നല്‍കിയെങ്കിലും ജീവിച്ചത് രാജപുത്രന്മാരോടൊപ്പം ആയിരുന്നു.


എന്നാൽ രാജ്യത്തിലെ പ്രഭുക്കളോ രാജകുടുംബത്തിലുള്ളവരോ എന്റെ രക്തം ചിന്തുന്നുവെങ്കില്‍ അവരുടെ കരിംകൈകൾ എന്റെ രക്തത്തോടു കൂടെതന്നെ ഈ മണ്ണിൽ അലിഞ്ഞു ചേരും. കറകൾ ‍ കഴുകാൻ ‍ സാധിക്കാത്തവണ്ണം അവരുടെ കൈകളിൽ ശാപത്തിന്റെ വചനങ്ങൾ പതിച്ചിരിക്കും. റഷ്യൻ മണ്ണിൽനിന്ന് അവര്‍ ഓടി ഒളിക്കും. സഹോദരന്‍ സഹോദരരെ കൊല്ലും. അങ്ങനെ അവര്‍ ഓരോരുത്തരായ് കൊന്നുകൊന്ന്  പരസ്പരം വെറുത്തു കഴിച്ചുകൂട്ടും. പ്രഭുക്കന്മാരോ സാര്‍ ചക്രവര്‍ത്തിമാരോ റഷ്യാ മഹാരാജ്യത്ത് ഉണ്ടായിരിക്കുകയില്ല.


ഞാന്‍ ഗ്രിഗറി റാസ്പുട്ടിന്‍ മരിച്ചെന്ന ശബ്ദം നിങ്ങളുടെ കാതുകളില്‍ മുഴങ്ങുന്ന ദിനം  ചക്രവര്‍ത്തിനിയായ അവിടുത്തെ ബന്ധുവാണ് എന്റെ മരണത്തിന് നിദാനമെങ്കിൽ രാജകുടുംബത്തില്‍ ഒരു കുഞ്ഞും ബന്ധുക്കളിൽ ആരും പിന്നീട് അവശേഷിക്കില്ല. ഞാന്‍ കൊല്ലപ്പെട്ടാൽ തെറ്റിധരിച്ച റഷ്യന്‍ജനത അവരെ വധിക്കും. ജീവിക്കുന്നവരിൽ ഞാനുണ്ടായിരിക്കില്ല. എന്റെ ആത്മാവ് നിസ്സഹായനായിരിക്കും. ഈ പുണ്ണ്യഭൂമിയില്‍ ഞാനായ ദൌത്യം പൂർത്തിയാക്കാത്ത ആത്മാവ് ലക്ഷ്യമില്ലാതെ അലഞ്ഞ് നടക്കും. പ്രിയപ്പെട്ടവരേ പ്രാര്‍ഥിക്കൂ, പ്രാര്‍ഥിക്കൂ,  നമ്മുടെ പൊന്നുറാണി, അങ്ങയുടെ അനുഗ്രഹീതമായ രാജകുടുംബം എന്നു ചിന്തിച്ച് ശക്തമായി തന്നെ പ്രാര്‍ഥിക്കൂ."(ഗ്രിഗറി  റാസ്പുട്ടിൻ)


1916 ഡിസംബർ ഏഴാം തിയതി  അലക്സാഡ്രാ  ചക്രവര്‍ത്തിനിക്ക് ഈ കത്തു എഴുതി 23 ദിവസങ്ങള്‍ക്കുശേഷം റാസ്പുട്ടിൻ എന്ന വിവാദ പുരുഷൻ‍ ചക്രവര്‍ത്തിയുടെ രണ്ടു ബന്ധുക്കളാൽ കൊല്ലപ്പെട്ടു. പത്തൊന്‍പതു മാസത്തിനുള്ളിൽ ബോള്‍ഷെവിക്കുകള്‍ 'സാർ' കുടുംബത്തെ ഒന്നായി വധിച്ചു. റാസ് പുട്ടിന്റെ പ്രവചനം സത്യമായിരുന്നു. റാസ്പുട്ടിനു ജീവിതത്തെപ്പറ്റിയും സംഭവിക്കുവാന്‍ പോകുന്നതിനെക്കുറിച്ചും ദിവ്യമായ ഒരു കാഴ്ചപ്പാട് ഉണ്ടായിരുന്നു. ഭാവിയെപ്പറ്റി പലപ്പോഴും പ്രവചിച്ചിരുന്നതും സത്യമായിരുന്നു. സ്വന്തം മരണത്തെപ്പറ്റി പ്രവചിച്ചതും സംഭവിച്ചു. റാസ്‌പുട്ടിന്‍ മരിക്കുന്നതിനു മുമ്പ് തന്റെ ബാങ്കില്‍ ഉണ്ടായിരുന്ന പണം മുഴുവന്‍ സ്വന്തം മകളുടെ ബാങ്കില്‍ ഇട്ടതും മരണത്തെപ്പറ്റി അയാള്‍ മുന്‍ക്കൂട്ടി കണ്ടതുകൊണ്ടായിരിക്കാം. എതിരാളികള്‍ നാനാവശത്തുനിന്നും പ്രവഹിച്ചപ്പോള്‍ സ്വയം പ്രവചന ശക്തിയും കൂടിയതാകാം.


റാസ് പുട്ടിൻ എന്ന ഈ മാസ്മര മനുഷ്യൻ ആരാണ്? അയാളെ ജനം റഷ്യയുടെ വിശുദ്ധനായ ചെകുത്താന്‍ എന്നു വിളിച്ചു. അയാള്‍ വിശുദ്ധനായിരുന്നുവോ ദുർഭൂതമായിരുന്നുവോ എന്നാരറിയുന്നു. ഒരു പക്ഷെ അയാള്‍ രക്ഷകനായി വന്നവനായിരിക്കാം. റഷ്യയെ രക്ഷിച്ചേക്കാം. തെറ്റിധരിച്ച ജനം അയാളെ ഇല്ലാതാക്കിയതായിരിക്കാം. ഒന്നാം ലോകമഹായുദ്ധം കൊടുമ്പിരി കൊണ്ടിരുന്ന കാലങ്ങളില്‍ സാര്‍ ചക്രവര്‍ത്തിയുടെ സ്വാധീനതയില്‍ റാസ്പുട്ടിന്‍ കൊട്ടാരത്തിലെ നിഗൂഢ രഹസ്യങ്ങളുടെ സൂക്ഷിപ്പുകാരന്‍ ആയിരുന്നു. ഒരു ക്രിസ്തീയ സന്യാസ്സിയെപ്പോലെ  ആത്മീയ വേലകളില്‍ മുഴുകിയിരുന്നതുകൊണ്ട് ക്രിസ്ത്യന്‍ പുരോഹിതരുടെ പ്രിയപ്പെട്ടവനും ആയിരുന്നു. റഷ്യാ പരാജയം ഏറ്റു വാങ്ങി വിപ്ലവംമൂലം തകരുന്ന കാലവും. ഒരു പക്ഷെ റാസ് പുട്ടിന്‍ ജീവിച്ചിരുന്നുവെങ്കില്‍ തകരുന്ന റഷ്യയെ ദുരന്തങ്ങളില്‍നിന്നും അയാള്‍ രക്ഷിക്കുമായിരുന്നു. ജര്‍മ്മനിയുമായി സമാധാന ഉടമ്പടിയുണ്ടാക്കി രാജ്യത്തെ പരിപാലിക്കുമായിരുന്നുവെന്നും ചിലര്‍ വിശ്വസിക്കുന്നു. മറ്റു ചിലര്‍ അയാള്‍ റഷ്യയെ നാശത്തിലേക്ക് കൊണ്ടുപോയി  രക്തചൊരിച്ചില്‍ ഉണ്ടാക്കി രാജ്യത്തെ ശത്രുക്കള്‍ക്കു വിറ്റുകൊണ്ടിരിന്നുവെന്നും വിശ്വസിക്കുന്നു.


റഷ്യന്‍ ചരിത്രത്തെതന്നെ വഴി തിരിച്ചുവിട്ട റാസ് പുട്ടിന്‍ എന്ന മന്ത്രി ചക്രവര്‍ത്തി ‍ കോടാനുകോടി ജനങ്ങളുടെ മനസു കവര്‍ന്ന അതുല്ല്യ വ്യക്തിയായിരുന്നു. ഇദ്ദേഹം ഒരു  യോഗാത്മക ദര്‍ശകന്‍, പുണ്യപുരുഷന്‍ എന്നിങ്ങനെ സ്വയം വിശേഷിപ്പിച്ചു. പ്രകൃതി ചീകത്സയില്‍ക്കൂടി ഏതു രോഗത്തെയും വിമുക്തമാക്കാമെന്ന് അവകാശപ്പെട്ടുകൊണ്ട് ഒരു പ്രസിദ്ധനായ വൈദ്യനായും  അറിയപ്പെട്ടിരുന്നു. വിവാദ പുരുഷനായ റാസ്പുട്ടിനെ ചുറ്റി അനേക കഥകള്‍ പ്രചരിച്ചിട്ടുണ്ട്. അധികാര വടംവലിയാണ് മുഖ്യ കാരണം. അയാളെ അപകീര്‍ത്തിപ്പെടുത്തുവാന്‍ അനേക  അപവാദകഥകള്‍ ഭാവനക്കൊത്ത്  പലരും മെനഞ്ഞെടുത്തിട്ടുണ്ട്.വഴി പിഴപ്പിക്കുന്ന വശീകരണ ശക്തിയുള്ളവന്‍, മാന്ത്രിക ചീകത്സകന്‍, ഹിപ്നോട്ടീസം മൂലം ഭരണ തലത്തിലുള്ളവരെ സ്വാധീനിക്കുന്നവന്‍, ഉന്മത്തനായ ഒരു ചിത്തഭ്രമി, സ്ത്രീലമ്പടന്‍, വൃത്തിഹീനന്‍, കുളിക്കുവാന്‍ വെറുക്കുന്നവന്‍, സര്‍വ്വോപരി റഷ്യന്‍ രാജകുടുംബത്തിന്റെ വിശ്വസ്തനായ സുഹൃത്ത് എന്നീ  നിലകളില്‍ ലോകം അദ്ദേഹത്തെ കണ്ടു. ഇന്നും അദ്ദേഹം  ഒരു മഹാരാജ്യത്തിന്റെ ഇരുണ്ട ചരിത്രങ്ങളിലെ നിഴലും,  രഹസ്യങ്ങള്‍   നിറഞ്ഞ ഒരു ഇതിഹാസ കഥാപാത്രവുമാണ്. കാര്യങ്ങള്‍ തീരുമാനിക്കുമ്പോള്‍ അധികാര നിയന്ത്രണം എന്നും റാസ് പുട്ടിനു ലഭിച്ചിരുന്നു. എന്തു പ്രശ്നങ്ങള്‍ക്കും മറ്റുള്ളവരുടെ നീതികരണങ്ങളും എന്നും അയാള്‍ക്ക്‌ അനുകൂലമായിരുന്നു. ജര്‍മ്മനിക്ക് വേണ്ടി ചാര പ്രവര്‍ത്തനം നടത്തിയവന്‍, സാര്‍ ചക്രവര്‍ത്തിയുടെ രാജ്ഞിയെ വ്യപിചരിച്ചവന്‍ എന്നിങ്ങനെ റാസ്‌ പുട്ടിന്റെ മേല്‍ കുറ്റാരോപണങ്ങള്‍ ഉണ്ടായിരുന്നു. ഇയാളുടെ മുഴുവന്‍ പേര് ഗ്രിഗോരി  യെഫിമോവിച് റാസ്പുടിന്‍ ( ഗ്രിഗോരി  യെഫിമോവിച്  നോവി ) എന്നായിരുന്നു.


റാസ്പുട്ടിൻ സൈബീരിയയിലെ ട്യുമെന്‍ ജില്ലയില്‍ പോക്രോവ്സ്കൊയെ ഗ്രാമത്തില്‍ ഒരു സാധാരണ കര്‍ഷകന്റെ മകനായി ജനിച്ചു. സ്കൂളില്‍ പോയിട്ടുണ്ടെങ്കിലും പ്രാഥമിക വിദ്യാഭ്യാസം മാത്രമേ പൂർത്തിയാക്കിയുള്ളൂ. റാസ്‌പുട്ടിന്റെ ബാല്യകാല ജീവിതത്തെ സംബന്ധിച്ച് വ്യക്തമായ ചരിത്രമില്ല. ലഭിച്ചിരിക്കുന്ന ചരിത്രങ്ങൾ ഇതിഹാസകഥകൾ പോലെയുള്ളതാണ്‌. 1862 -1875 കാലയളവിൽ  ജനിച്ചെന്ന് അനുമാനിക്കുന്നു. റാസ്‌പുട്ടിനു ഒരു മൂത്ത സഹോദരിയും ദിമിത്രിയെന്ന സഹോദരനും ഉണ്ടായിരുന്നു. അയാളുടെ സഹോദരന്‍ ദിമിത്രി ന്യൂമോണിയാ ബാധിച്ചു മരിച്ചു. റാസ്‌പുട്ടിന്റെ  കഥകള്‍ ആരംഭിക്കുന്നതും ബാല്യത്തിലെ സങ്കടകരമായ സഹോദരന്റെ മരണശേഷമാണ്. സ്ത്രീകളുടെ ഒരു പടതന്നെ ജീവിതത്തില്‍ എന്നും സഖികളായി ഉണ്ടായിരുന്നു. വളരെ ചെറുപ്പം മുതല്‍  അവരുമായി ലൈംഗിക വേഴ്ച്ചകളിലും ഏര്‍പ്പെട്ടിരുന്നു. അവരില്‍ ഒരാളെ വിവാഹം ചെയ്തു. കൃത്യമായ തിയതി വ്യക്തമല്ലെങ്കിലും റാസ്പുട്ടിന്‍ 1889 ല്‍ വിവാഹിതനായതായി അനുമാനിക്കപ്പെടുന്നു. മക്കള്‍ക്ക്‌ തന്റെ സഹോദരി സഹോദരന്റെ പേരുകളായ മരിയാ എന്നും ദിമിത്രിയെന്നും പേരിട്ടു. വ്യപിചാരത്തില്‍ ഭ്രാന്തുപിടിച്ച റാസ്‌പുട്ടിന്‍ ഭാര്യയേയും ചതിച്ചുകൊണ്ടിരുന്നു. ഇങ്ങനെ  ഭ്രാന്തുപിടിച്ചു  ജീവിച്ചിരുന്ന ഇയാളെ താമസിക്കുന്ന ഗ്രാമത്തിന്റെ അധികാരികള്‍ ഒരു മാസം സ്ഥിരം പ്രാര്‍ഥനയില്‍ മുഴുകി പള്ളിയില്‍ പോകുവാന്‍ പ്രേരിപ്പിച്ചു. മതകാര്യങ്ങള്‍ വളരെയധികം റാസ്‌പുട്ടിന്‍ പള്ളിയില്‍നിന്നു പഠിച്ചുവെങ്കിലും സ്വഭാവത്തിന് മാറ്റം വരാതെ സ്ത്രീലമ്പടനായി തന്നെ ജീവിതം തുടര്‍ന്നു.


വളര്‍ത്തു മൃഗങ്ങളുമായി കളിക്കുന്ന ഒരു ബാല്യം റാസ്പുട്ടിനുണ്ടായിരുന്നു. മൃഗങ്ങളെ അഗാധമായി കുഞ്ഞായിരുന്നപ്പോൾ മുതൽ സ്നേഹിച്ചിരുന്നു. കുതിരകളുമായുള്ള സവാരി ഓട്ടത്തിലും ഈ ബാലന്‍ ആനന്ദം കണ്ടെത്തിയിരുന്നു. മൃഗങ്ങള്‍ക്ക് എന്തെങ്കിലും അപകടങ്ങളോ മുറിവുകളോ അസുഖമോ ബാധിച്ചാല്‍ സുഖപ്പെടുത്തുവാന്‍ ഉള്ള അയാളുടെ  കഴിവുകള്‍ അവിശ്വസിനീയമായിരുന്നു. ഒരു മാസത്തോളം പള്ളിയില്‍ ധ്യാനവും പ്രാര്‍ത്ഥനയും കൂടിയ വേളകളിലാണ് റാസ്പുട്ടിന്റെ കഴിവുകളെ ലോകം അറിയുവാന്‍ തുടങ്ങിയത്. അദ്ധ്യാപകരും പുരോഹിതരും ഏതോ ദിവ്യശക്തി അയാളിൽ  ഒളിഞ്ഞിരിപ്പുണ്ടെന്ന് വിശ്വസിച്ചു. വഴിപിഴച്ച ജീവിതമാണ് നയിച്ചിരുന്നെങ്കിലും ദിവ്യശക്തി നിറഞ്ഞ വൈദ്യചീകത്സയിലുള്ള കഴിവില്‍ ജനം അയാളെ ബഹുമാനിച്ചിരുന്നു. രാജപുത്രനായ അലക്സിനെ ചീകത്സിച്ച് രോഗശമനം ലഭിച്ചതുമുതല്‍ അയാള്‍ രാജകൊട്ടാരത്തില്‍ രാജ്യകാര്യങ്ങളിലെ പ്രധാന ഉപദേശകനായി അധികാരത്തിലും വന്നു.


1901-ല്‍ അദ്ദേഹം ഒരു പുണ്യയാത്ര നടത്തുകയും ഭാര്യയെ ഉപേക്ഷിച്ചു സ്വയം സന്യാസിയാവുകയും ചെയ്തു. ഗ്രാമങ്ങള്‍തോറും മതവും തത്ത്വജ്ഞാനങ്ങളും പ്രചരിപ്പിക്കുവാന്‍ തുടങ്ങി. അലഞ്ഞുതിരിഞ്ഞ ഈ കാലഘട്ടത്തില്‍ മാര്‍ഗമദ്ധ്യേ റഷ്യയുടെ രാജകീയ തലസ്ഥാന നഗരിയായ സെന്റ്‌. പീറ്റെഴ്സ് നഗരത്തില്‍ എത്തി. നിക്ലൗവൂസ് രണ്ടാമന്‍ ചക്രവര്‍ത്തിയുടെയും രാജ്ഞി സാറീന അലക്സാണ്ട്രായുടെയും ഔപചാരിക സഭയിലുള്ള അനേക പ്രേഷകരെ 1905 മുതല്‍ പരിചയപ്പെട്ടുകൊണ്ടിരുന്നു. അക്കാലത്ത് ചക്രവര്‍ത്തിനിയുടെ ഒരു കൂട്ടുകാരി 'അന്നാ വൃബോവാ'   റാസ് പുട്ടിനെ രാജകുടുംബവുമായി  പരിചയപ്പെടുത്തി. ‘അന്നാ’  അയാളുടെ  കടുത്ത ആരാധിക ആയിരുന്നു. അന്നായ്ക്കു അതി ഗുരുതരമായ ഒരു ട്രെയിന്‍ അപകടം സംഭവിച്ചപ്പോള്‍  റാസ്പുട്ടിനായിരുന്നു ചീകത്സിച്ച് അവരെ മരണത്തില്‍ നിന്നും രക്ഷിച്ചത്‌.


സാര്‍ ചക്രവര്‍ത്തി കുടുംബത്തിന് നാലു  കുട്ടികള്‍ ഉണ്ടായിരുന്നുവെങ്കിലും രാജ്യാവകാശിയായി ഒരു പുത്രന്‍ വേണമെന്ന് രാജ ദമ്പതികള്‍ക്ക് തീഷ്ണമായ ആഗ്രഹം ഉണ്ടായിരുന്നു. ഇതിനായി യോഗികളെ വരുത്തി ഉപദേശം തേടിയും നേർച്ച  കാഴ്ചകള്‍ വഴിയും ഒരു ആണ്‍ കുഞ്ഞിനുവേണ്ടി സാറിനി ചക്രവര്‍ത്തിനി ശ്രമിച്ചിരുന്നു. 1903-ല്‍ അവരുടെ പ്രാര്‍ത്ഥനകള്‍ക്ക് ഫലം കിട്ടി. അലക്സാഡ്രാ  ചക്രവര്‍ത്തിനി അടുത്ത രാജ്യാവകാശിയായ അലക്സിന്‍ എന്ന ഒരു ആണ്‍ക്കുട്ടിക്ക് ജന്മം നല്‍കിയെങ്കിലും  കൊട്ടാരത്തിലെ സന്തോഷം അധികകാലം നീണ്ടുനിന്നില്ല. പാരമ്പര്യമായി ലഭിച്ച 'ഹീമോഫിലിയാ' എന്ന രോഗം അലക്സിനെ പിടികൂടിയിരുന്നു. തന്റെ വിധിയെ സാര്‍ ചക്രവര്‍ത്തി അംഗികരിച്ചെങ്കിലും ചക്രവര്‍ത്തിനിയെ മകന്റെ അസുഖം മാനസ്സികമായി തളര്‍ത്തിയിരുന്നു. രാജ്യത്തുള്ള വിദഗ്ദ്ധ  ഡോക്ടര്‍മാരുടെ സഹായം തേടിയും മതഭക്തിയുമായും കഴിയുന്ന കാലത്താണ് റാസ് പുട്ടിനെ 'അന്നാ’ എന്ന സ്ത്രീ ചക്രവര്‍ത്തിനിക്ക് പരിചയപ്പെടുത്തിയത്. റാസ്പുട്ടിനെ കൊട്ടാരത്തിലേക്ക് ചക്രവര്‍ത്തിനി ക്ഷണിച്ചു വരുത്തുകയും ചെയ്തു.


കൊട്ടാരം വൈദ്യനായിട്ടായിരുന്നു റാസ്പുട്ടിനെ ആദ്യം അറിയപ്പെട്ടിരുന്നത്. അസാധാരണമായ രോഗങ്ങൾപോലും പ്രകൃതി ചീകത്സകൊണ്ട് ഭേദപ്പെടുത്തുമായിരുന്നു. അറിയപ്പെടാത്ത പല അജ്ഞാത രഹസ്യങ്ങളും അയാള്‍ക്ക്‌ ഇന്ദ്രീയാനുഭൂതികളില്‍ക്കൂടി ലഭിക്കുമായിരുന്നു. ചെറുപ്പമായിരുന്നപ്പോള്‍  പ്രകൃതി ചീകത്സ നടത്തുന്ന ഒരു വൈദ്യനിൽനിന്നും പ്രകൃതി വൈദ്യ ശാസ്ത്രത്തെപ്പറ്റി   പ്രായോഗിക ജ്ഞാനവും പരിശീലനവും ലഭിച്ചിരുന്നുവെന്നും റാസ്പ്പുട്ടിൻ  അവകാശപ്പെട്ടിരുന്നു. ചക്രവര്‍ത്തി കുടുംബം അയാളെ ഉയര്‍ന്ന പദവികള്‍ നല്‍കി ആചരിച്ചിരുന്നു.അടുത്ത രാജ്യാവകാശി 'അലക്സീ രാജകുമാരന്‍' രാജകുടുംബത്തിന്റെ രാജകീയ കിരീടം അലങ്കരിക്കേണ്ട ഏകമകനായിരുന്നു. 'ഹെമോഫിലിയ' എന്ന ഒരു മാരക രോഗത്തിനു അടിമയായ ഈ രാജകുമാരന് ചെറിയ മുറിവുണ്ടായാലും മരണം സംഭവിക്കുന്ന വിതത്തില്‍ അനിയന്ത്രിയമായി രക്തം പ്രവഹിക്കുമായിരുന്നു. റാസ്പുട്ടിന്‍,  ഗുരുതരമായ അവസ്ഥയില്‍ കഴിയുന്ന കുട്ടിയുടെ രോഗം ഭേദപ്പെടുത്തുവാന്‍ കഴിവുള്ള കൊട്ടാര വൈദ്യനായി ചുരുങ്ങി സമയംകൊണ്ട് രാജകുടുംബങ്ങളുടെ പ്രീതിയും നേടി. ഇദ്ദേഹം സ്വര്‍ഗത്തിൽനിന്നും അയച്ച ദേവദൂതനായി ചക്രവര്‍ത്തിനി അലക്സാഡ്രാരാജ്ഞി വിശ്വസിച്ചു. രാജകുടുംബങ്ങള്‍ക്ക് റാസ്പുട്ടിന്റെ സേവനം അനിവാര്യമാവുകയും കുട്ടിയുടെ രോഗവിവരം പൊതുജനങ്ങളില്‍ നിന്നും മറച്ചുവെക്കുകയും ചെയ്തു. മകന്റെ രോഗവിവരം ഒളിച്ചുവെച്ചിരുന്ന  നിക്ലൗവൂസ്   രണ്ടാമന്‍ ചക്രവര്‍ത്തി റാസ്പുട്ടിന് അളവില്ലാത്ത അധികാരവകാശങ്ങളും നല്‍കിയിരുന്നു. ഇങ്ങനെയുള്ള മാസ്മര ശക്തിയെപ്പറ്റി കുറ്റം ആരോപിക്കുന്നവര്‍ ഇയാള്‍ ഹിപ്നോട്ടിസ്ടിക് തന്ത്രശാലിയെന്നും കുറ്റപ്പെടുത്തിയിരുന്നു. രാജാവിന്റെ മകന്‍ അലക്സിയുടെ ഹീമോഫിലിയാക്ക് ശമനം ലഭിച്ചിരുന്നതും മാന്ത്രിക ശക്തികൊണ്ടെന്നു ജനം വിശ്വസിച്ചു. റാസ്പുട്ടിന്‍, കുട്ടിയുടെ രോഗ ശമനത്തിനായി എന്നും കട്ടിലിനു സമീപം ഇരിക്കുമായിരുന്നു.അയാളുടെ പരിചരണയില്‍ കുട്ടിക്ക് രോഗശമനവും ലഭിക്കുമായിരുന്നു.


റഷ്യയെ ഒന്നാം ലോകമഹായുദ്ധത്തില്‍ നിന്ന് പിന്തിരിപ്പിക്കുവാന്‍ റാസിന് കഴിയുമായിരുന്നുവെന്നു ചിലര്‍ ചിന്തിക്കുന്നു. യുദ്ധംമൂലം റഷ്യക്ക് അനേക നാശ നഷ്ടങ്ങള്‍ സംഭവിക്കുമെന്നും ഈ ഭ്രാന്തന്‍ പ്രവചിച്ചിരുന്നു. സരാവോയിലെ ആര്‍ച് ഡ്യൂക്ക് ഫെര്‍ഡിനാണ്ട് വധിക്കപ്പെടുന്ന സമയം  ഒരു മുന്‍കാമുകിയുടെ ക്രൂരമായ ഓര്‍ക്കാപ്പുറത്തുള്ള ആക്രമം മൂലം റാസ്പുട്ടിന്‍ ഹോസ്പിറ്റലില്‍ നിന്നും സുഖം പ്രാപിച്ചു പുറത്തു വന്ന സമയവും ആയിരുന്നു. സെന്റ്‌ . പീറ്റെഴ്സില്‍ റാസ് മടങ്ങി വന്നപ്പോള്‍ സ്ഥിതിഗതികള്‍ ആകെ മാറിയിരുന്നു. റഷ്യന്‍പട്ടാളം മുന്‍നിരയില്‍ യുദ്ധം മൂലം ചിതറി പോയിരുന്നു. റഷ്യന്‍വിപ്ലവം കൊടുമ്പിരികൊണ്ട്  കൊട്ടാരം പിടിച്ചെടുക്കുമെന്ന് ഉറപ്പുമായി. പരാജയപ്പെട്ടുകൊണ്ടിരിക്കുന്ന റഷ്യന്‍ പട്ടാളത്തെ സഹായിക്കുവാന്‍ 1915-ല്‍  നിക്ലൗവൂസ്   രണ്ടാമന്‍ ചക്രവര്‍ത്തി റഷ്യന്‍ പട്ടാളത്തിന്റെ ചുമതല ഏറ്റടുത്തു. രാജാവ് രാജകുടുംബത്തെ സംരക്ഷിക്കുന്ന ചുമതല റാസ്പുട്ടിനെ  ഏല്‍പ്പിച്ചു. ഈ കാലഘട്ടത്തില്‍ റാസ്പുട്ടിന്‍ മഹാറാണിയെ രാജാവിന്റെ പട്ടുമെത്തയില്‍ കിടന്നു
വ്യപിചരിച്ചിരുന്നുവെന്നും ജനസംസാരം ഉണ്ടായിരുന്നു. രാജ്യത്തിന്റെ പ്രധാന  തീരുമാനങ്ങളിലും പ്രധാന നയതന്ത്ര നിയമനങ്ങളിലും അമര്‍ഷം പൂണ്ട രാജാവിന്റെ ശത്രുക്കള്‍ പാത്തും പതുങ്ങിയും നയതന്ത്രജ്ഞരെയും രാജാവിന്റെ ഇഷ്ടജനങ്ങളെയും ആക്രമിച്ചിരുന്നു. റാസ്പുട്ടിനും അങ്ങനെ ബലിയാടായതായി പറയപ്പെടുന്നു.


സാര്‍ ചക്രവര്‍ത്തി യുദ്ധക്കളത്തില്‍ പോയ സമയം രാജ്ഞിയായ അലക്സാഡ്രാ രാജ്യഭരണങ്ങള്‍ ഏറ്റെടുത്തു. രണ്ടു വർഷം  ഭരണകാര്യങ്ങളുടെ ചുമതല രാജ്ഞിക്കായിരുന്നു. റാസ്പുട്ടിന്‍, റാണിക്ക് കൂടെ കൂടെ രാജ്യകാര്യ നയതന്ത്ര ഉപദേശങ്ങള്‍ നല്‍കിക്കൊണ്ടിരുന്നു. റാസ് നിര്‍ദ്ദേശിക്കുന്നവര്‍ക്ക് സ്ഥാനമാനങ്ങള്‍ നല്‍കുവാനും റാണിയെ പ്രേരിപ്പിച്ചിരുന്നു. അങ്ങനെ അദ്ദേഹം റാണിയുടെ ഉപദേശകസമിതിയിലെ പ്രധാന വ്യക്തിയുമായി. യുദ്ധത്തിന്റെ തോല്‍വികള്‍ തുടരെ തുടരെ നേരിട്ടു കൊണ്ടിരുന്ന റഷ്യക്ക് വിദ്യാഹീനനായ ഈ കര്‍ഷകന്റെ രാജ്യഭരണത്തിലുള്ള സ്വാധീനം രാജകുടുംബത്തിനു തന്നെ അപമാനം ഉണ്ടാക്കി. റാസ്പുട്ടിന്റെ കഴിവുകള്‍ ദൈവദത്തമെന്നു കരുതിയിരുന്ന  അലക്സാഡ്രാ  ചക്രവര്‍ത്തിനി  തന്റെ മകന്‍ അലക്സിയുടെ ചീകത്സയുടെ ചുമതലകള്‍ കൂടാതെ രാജ്യകാര്യങ്ങളില്‍ പ്രധാന ഉപദേശകനായും അദ്ദേഹത്തെ നിയമിച്ചു. ഒരു നാടോടി കൃഷിപുത്രന്‍ പ്രഭുപദവിയില്‍ ഇരുന്ന് ചക്രവര്‍ത്തിനിയുമൊത്ത് രാജ്യം ഭരിക്കുന്നതും ജനങ്ങളിൽ അമർഷം ഉണ്ടാക്കിക്കൊണ്ടിരുന്നു. റാസ്പുട്ടിന്‍, രാജകീയ ദമ്പതികളുടെ മുമ്പില്‍ പരിശുദ്ധനായിരുന്നെങ്കിലും മറ്റുള്ളവര്‍ ഇയാളെ കണ്ടിരുന്നത്‌ റഷ്യയേയും രാജകുടുംബത്തെയും നശിപ്പിക്കുന്ന വൃത്തിഹീനനും ഭോഗാസക്തനുമായിട്ടായിരുന്നു.


റാസ് പുട്ടിന്റെ മരണം ജനകീയ മുന്നേറ്റത്തിനും ആവശ്യമായിരുന്നു. കമ്മ്യൂണിസം കുതിച്ചു കയറിയിരുന്ന കാലവും. അവര്‍ അയാളെ വിഷം കൊടുത്തു കൊല്ലുവാനും ശ്രമിച്ചു. എന്നാല്‍ അയാളെ വധിക്കുവാന്‍ എളുപ്പമായിരുന്നില്ല. വിഷം കൊടുത്തെങ്കിലും അയാള്‍ രക്ഷപ്പെട്ടു. കൂടുതല്‍ ശക്തിയോടെ ശത്രു സംഹാരത്തിനായി പ്രതികാര ദാഹത്തോടെ അയാള്‍   അ ലഞ്ഞു നടന്നു. എങ്കിലും 1916- ല്‍  രാജകുടുംബത്തിലെ ചില ഗൂഢാലോചകരാല്‍ റാസ്പുട്ടിന്‍ കൊല്ലപ്പെട്ടു. റാസ്‌ പുട്ടിനെ വധിക്കാനുള്ള ഗൂഢസംഘത്തില്‍ രാജാവിന്റെ പിതൃ സഹോദരന്‍ 'ഡ്യൂക്ക് ഡിമിട്രി പവ്ലോവിച് റോമനോവും' 'ഫെലിക്സ് രാജകുമാരനും' നേതൃത്വം കൊടുത്തു. രാജ കുടുംബത്തിന്റെ അഭിമാനം വീണ്ടെടുക്കുന്നതിന് ഇവര്‍ ഇങ്ങനെ ഒരു വധകൃത്യം നടത്തി. ഫെലിക്സ് രാജകുമാരന്‍ ഒരിക്കല്‍ റാസ്പുട്ടിനെ തന്റെ  'മോയികാ കനാലിലുള്ള' കൊട്ടാരത്തിലേക്ക് ക്ഷണിച്ചിരുന്നു. റാസ്പുട്ടിന്‍ ഫെലിക്സ്ന്റെ ഭാര്യ ഐറിനെ കണ്ടു സ്വയം മതിമറന്നു പോയി. സുന്ദരിയായ 'അയറിന്‍' ചക്രവര്‍ത്തിയുടെ സഹോദരിയുടെ മകളായിരുന്നു. ആയിറിനുമായി റാസ്‌പുട്ടിന്‍ തമ്മില്‍ കാണുവാനും ഫെലിക്സ് ആഗ്രഹിച്ചിരുന്നു. ആഭ്യന്തര കലാപത്തില്‍ നിന്ന് റഷ്യയെ രക്ഷിക്കുവാന്‍ റാസ്പുട്ടിനെ ഇങ്ങനെ കെണിയില്‍ അകപ്പെടുത്തി വധിക്കുക എന്നതായിരുന്നു ഫെലിക്സിന്റെ ലക്ഷ്യവും. റാസ്പുട്ടിന്റെ മരണകാരണം വിവാദവിഷയമായി ഇന്നും തുടരുന്നു. അയാളെ  അന്ന് ആക്രമിച്ചവരില്‍നിന്നും രഹസ്യാന്വേഷണ സംഘത്തില്‍ നിന്നും ലഭിച്ച വിവരങ്ങള്‍ മാത്രമേ ചരിത്രത്തിലുള്ളൂ. ബാക്കിയെല്ലാം വെറും ഊഹോപാഹങ്ങള്‍ മാത്രം. മരണകാരണങ്ങള്‍ പലരുടെയും പൊലിപ്പിച്ച കഥകളാണ് കൂടുതലും. മൃതദേഹ മെഡിക്കല്‍ പരിശോധനയില്‍ മരണ കാരണം മുങ്ങിമരിച്ചതെന്നും കാണുന്നു. റാസ്‌പുട്ടിനെ വിഷം കൊടുത്തതോ തല്ലി കൊന്നതോ മുങ്ങി മരിച്ചതോ എന്നിങ്ങനെ ഉഹോപാഹങ്ങളാൽ ചരിത്രം അവ്യക്തമായി തന്നെ തുടരുന്നു.


കഴിഞ്ഞ നൂറ്റാണ്ടില്‍ റഷ്യന്‍ സാമ്രാജ്യത്തിലെ സാര്‍ചക്രവര്‍ത്തിയേയും കൊട്ടാര നിവാസികളെയും നിയന്ത്രിച്ചിരുന്ന മഹാമാന്ത്രികനായ ‍ റാസ് പുട്ടിന്‍ ഒരു വീര പുരുഷനോ  അതോ വിശ്വസിക്കുവാന്‍ കൊള്ളാത്ത നികൃഷ്ട ജീവിയോ?  ചരിത്രത്തിലെ ലോകം മഹാന്മാരുടെ രക്തത്തിന് ഒരു വിലയും കല്‍പ്പിക്കാറില്ല. ഒരു രാജ്യത്തിന്റെ രക്ഷകനായി പിറക്കുന്നവരെ കൊന്നു വില്ലന്മാരാക്കുന്ന ചരിത്രം ഇന്നും തുടരുന്നു. വില്ലനാകാത്ത, വധിക്കാത്ത, സ്ഥാന ഭ്രുഷ്ടനാക്കാത്ത ജയിലില്‍ അടയ്ക്കാത്ത ഒരു മഹാന്റെ ചരിത്രം വിരളമാണ്. ജൂലിയസ് സീസറിനെ വധിച്ചു. റോമാ സാമ്രാജ്യത്തില്‍ മഹാനായ സീസര്‍ അദ്ദേഹം മാത്രമായിരുന്നു. ഇറ്റലിയിലെ ഗാരിബാള്‍ഡി രാജ്യത്തിന്റെ രക്ഷകനായിരുന്നു. ജനത്തിന്റെ വീര പുത്രനായി, രാജാവായി, അവസാനം രാജ്യഭ്രഷ്ടനാക്കി. ഒരുവന്‍ എത്രമാത്രം ജനനന്മക്കായി രാജ്യത്തിനു വേണ്ടി പ്രവര്‍ത്തിച്ചാലും എത്ര ഉന്നതനായ മഹാനാണെങ്കിലും ശത്രുക്കള്‍ക്ക് എന്നും അയാളില്‍ ക്ഷമിക്കുവാന്‍ സാധിക്കാത്ത കുന്നുകണക്കിന് കുറ്റങ്ങള്‍ കാണും. അതോടെ ആ മഹാന്റെ അവസാന ശ്വാസവും നിലക്കും. റാസ്‌ പുട്ടിന്‍ ജീവിച്ചിരുന്നുവെങ്കില്‍ റഷ്യക്ക് എന്തു സംഭവിക്കുമായിരുന്നുവെന്ന് നമുക്ക്‌ അറിയത്തില്ല. ഒരിക്കലും നാം ഇനി അറിയുവാനും പോവുന്നില്ല. സത്യം മൂടിക്കെട്ടി വെച്ചിരിക്കുന്നതുകൊണ്ട് ചരിത്രം ഇവിടെ വെറും ഒരു വിശ്വാസം മാത്രം. യേശുവും ഒരു കുറ്റവാളിയെന്നു വിശ്വസിച്ചിരുന്ന ലോകവും ഉണ്ടായിരുന്നു. മതത്തിന്റെ അടിസ്ഥാന തത്വങ്ങളെ യേശു തകര്‍ത്ത് റോമയെ നാശത്തിലേക്ക് നയിച്ചുവെന്നു യഹൂദര്‍ വിശ്വസിക്കുന്നു. യേശു സത്യമായ മതം പുനസ്ഥാപിക്കുവാനും സത്യവിശ്വാസം വീണ്ടെടുക്കുവാനും വന്നുവെന്ന് ക്രിസ്ത്യാനികളും വിശ്വസിക്കുന്നു. കപട ഭക്തരായ യഹൂദ പ്രമാണികള്‍ക്കും പുരോഹിതര്‍ക്കും എതിരായി അവിടുന്നു സംസാരിച്ചു. ശത്രുക്കളെ സ്നേഹിക്കുവാനുംപറഞ്ഞു. അങ്ങനെ റാസ്‌പ്പുട്ടിന്റെ ചരിത്രവും വിശ്വസിക്കുന്നവരുടെ ചരിത്രമായി വഴി മാറി നടക്കുന്നു.


ചരിത്രത്തിലേക്ക് തിരിഞ്ഞു നോക്കുകയാണെങ്കില്‍ മഹാന്മാര്‍ കൂടുതലും വധിക്കപ്പെടുന്നത് താന്‍ സ്നേഹിച്ചിരുന്ന സ്വന്തം ജനതയില്‍ നിന്നുമായിരിക്കുമെന്നു കാണുന്നു. സീസ്സര്‍ തന്റെ ഉറ്റതോഴനായ ബ്രൂട്ടസ്സിനാല്‍ വധിക്കപ്പെട്ടു. യേശുവിന്റെകൂടെ നടന്ന പ്രിയ ശിഷ്യനും പണം സൂക്ഷിക്കുവാന്‍ എല്പ്പിച്ചവനും വിശ്വസിച്ചവനും ഒന്നിച്ചു ഭക്ഷണം കഴിച്ചവനുമായ യൂദാസ് ഗുരുവിനെ ഒറ്റുകൊടുത്തു. ഒറ്റുകാര്‍ ഒരു നിമിഷം ഗുരുവിനെ പുകഴ്ത്തും. അടുത്ത നിമിഷം കത്തികൊണ്ടു പുറത്തും  കുത്തും. ആരെ വിശ്വസിക്കണം, വില്ലനെയോ വീര പുരുഷനെയോ? ചരിത്രപുസ്തകങ്ങള്‍ വിശ്വസിക്കുവാന്‍ പ്രയാസം. ജയിച്ചവന്‍ വില്ലനെ മഹാനാക്കും. മഹാനെ വില്ലനുമാക്കും.















No comments:

Post a Comment

കൊറോണ: പ്രസിഡന്റ് ട്രംപിനെ കുറ്റപ്പെടുത്തുന്നത് ശരിയോ?

ജോസഫ് പടന്നമാക്കൽ കൊറോണ നമ്മുടെയെല്ലാം നിത്യ ജീവിതത്തിൽ ഭയം ജ്വലിപ്പിക്കുന്ന ഒരു മാരക രോഗമായി ലോകമെമ്പാടും അറിയപ്പെട്ടു കഴിഞ്ഞു. കാട്ടുത...