Monday, May 16, 2016

ദളിതരുടെ ചരിത്രം, ഒരു പഠനം (ലേഖനം-13)

ഉദാരവല്ക്കരണ  സാമ്പത്തിക ശാസ്ത്രത്തിൽ ദളിതരുടെ ആത്മപ്രരിതമായ ആശയങ്ങളും പ്രത്യാഘാതങ്ങളും  
By ജോസഫ് പടന്നമാക്കൽ 

ഉദാരവൽക്കരണമെന്നാൽ പ്രൈവറ്റ് മേഖലകളിലുള്ള വ്യവസായങ്ങൾക്ക് സർക്കാരിന്റെ സാമ്പത്തിക നിയന്ത്രണങ്ങളിൽ അയവു കൊടുക്കുകയെന്നതാണ്. അതുമൂലം സ്വകാര്യവ്യക്തികൾക്കും കമ്പനികൾക്കും ലാഭകരമായ വ്യവസായങ്ങൾ തുടങ്ങാനുള്ള അന്തരീക്ഷം ലഭിക്കുന്നു. വ്യവസായങ്ങൾക്കും കയറ്റുമതി ഇറക്കുമതിയ്ക്കും  നിശ്ചയിച്ചിരുന്ന നിയന്ത്രണവും മറ്റു അമിത നികുതികളും  ഇല്ലാതാകും. ആഗോള വ്യവസായങ്ങൾക്കും സാഹചര്യങ്ങൾ ഉണ്ടാക്കുന്നു. കമ്പനികൾക്ക് ലോകത്തുള്ള മറ്റു കമ്പനികളുമായി ഉത്ഭാദന രംഗത്ത് മത്സരിക്കാനുള്ള സാഹചര്യവും സൃഷ്ടിക്കുന്നു. ഉത്ഭാദന ചെലവുകൾ കുറയ്ക്കാനും ലാഭമുണ്ടാക്കാനും സർക്കാർ പ്രോത്സാഹനവും നല്കിവരുന്നു. ഇത്തരം സാഹചര്യങ്ങളിൽ ഉദാരവല്ക്കരണം കൊണ്ട് ദളിതരുടെ ജീവിത നിലവാരങ്ങളെ സംബന്ധിച്ച മാറ്റങ്ങളെയും അവലോകനം ചെയ്യേണ്ടതായുണ്ട്. ഉദാരവല്ക്കരണം കൊണ്ട് ഇന്ത്യയെ ബഹുരാഷ്ട്രങ്ങൾക്ക് വിറ്റുവെന്നും അന്തർ ദേശീയ മോണിറ്ററി ഫണ്ടിന് ഇന്ത്യാ അടിമയായെന്നും വിമർശകർ ആരോപിക്കുന്നു. കുത്തക മുതലാളിമാരുടെ കൂത്തരങ്ങിൽ ദളിതരുടെയും ദരിദ്രരുടെയും അവസ്ഥകൾ ശോചനീയമായിരിക്കുമെന്നു സർക്കാരിന്റെ   പദ്ധതികളെ എതിർക്കുന്നവർ പ്രചരിപ്പിക്കുന്നുമുണ്ട്.  പതിറ്റാണ്ടുകൾ നാം വിദേശ മേൽക്കോയ്മയിൽ നിന്നും മോചനം നേടാൻ നടത്തിയ സമരകഥകൾ വാചാലമായി പ്ലാറ്റ്ഫോറങ്ങളിൽനിന്ന് രാഷ്ട്രീയ പാർട്ടികൾ കൊട്ടിഘോഷിക്കുകയും ചെയ്യുന്നു.


സ്വാതന്ത്ര്യത്തിനു മുമ്പ് ഭരണം ബ്രിട്ടീഷുകാരുടെ അധീനതയിലായതിൽ വേദനിച്ചത്‌ ജാതിയിൽ ഉയർന്നവർ മാത്രമായിരുന്നു.  ബ്രിട്ടീഷ്കാർക്കു മുമ്പ് ഭരണം സവർണ്ണ ജാതികളുടെ നിയന്ത്രണത്തിലും. വാസ്തവത്തിൽ സ്വാതന്ത്ര്യം വേണ്ടിയിരുന്നത് സവർണ്ണ ജനതയ്ക്കായിരുന്നു. അല്ലാതെ ദളിത ജനതയ്ക്കായിരുന്നില്ല.  എന്നിട്ടും ദളിതർ സ്വാതന്ത്ര്യ സമരത്തിൽ പങ്കു ചേർന്നു. സവർണ്ണരെ വീണ്ടും അധികാരക്കസേരകളിൽ ഇരുത്തി.  സവർണ്ണരോടൊപ്പം നിന്നാൽ സാമൂഹികമായ സ്വാതന്ത്ര്യം കിട്ടുമെന്ന് അവർ പ്രതീക്ഷിച്ചു. സവർണ്ണ നേതൃത്വം ആത്മാർത്ഥതയുള്ളവരെന്നും കരുതി. 'സാമ്പത്തിക ഭദ്രത'  ദളിതരും ഉയർന്ന ജാതികൾക്കൊപ്പം  നേടുമെന്ന് വിചാരിച്ചു. എന്നാൽ സ്വാതന്ത്ര്യത്തിനു ശേഷം എന്താണ് സംഭവിച്ചത്? കൊള്ളക്കാരും കള്ളന്മാരും നിറഞ്ഞ മാറി മാറി വന്ന ഭരണകൂടങ്ങൾ ദളിതരെ വീണ്ടും ദാരിദ്ര്യത്തിലേയ്ക്ക് നയിക്കുകയാണുണ്ടായത്.


ലോക സാഹോദര്യത്തെ മുദ്രാവാക്യമാക്കിക്കൊണ്ടുള്ള   'വാസുദൈവിക കുടുംബമെന്ന 'മഹത് വാക്യത്തിൽ മഹാത്മാഗാന്ധി  ആവേശഭരിതനായിരുന്നു. എന്നാൽ സവർണ്ണരിൽനിന്നും അവർണ്ണർക്ക് മുക്തി നേടുന്നതിനുപരി ഗാന്ധിജി മുൻഗണന നല്കിയത് ബ്രിട്ടീഷ്കാരെ പുറത്താക്കണമെന്നായിരുന്നു. ലോകത്തിൽ ഒരു രാജ്യവും ദളിതരുടെ വസ്തുക്കളും ധനവും മോഹിച്ച് ഇന്ത്യയെ ആക്രമിച്ചിട്ടില്ല. ബ്രിട്ടീഷ്കാർ ഇന്ത്യയിൽ കൊളോണിയൽ സാമ്രാജ്യം സ്ഥാപിച്ചതും ദളിതരുടെ സ്വത്തുകൾ കണ്ടുകൊണ്ടാല്ലായിരുന്നു.  കാരണം ദളിതർക്ക് സ്വത്തുക്കളുണ്ടായിരുന്നില്ല.  ഭരണ കാര്യങ്ങളിൽ ദളിതർക്ക് പങ്കാളിത്തവും  സ്വാധീനവുമുണ്ടായിരുന്നില്ല. ദളിതർ  ചരിത്രാദി കാലം മുതൽ എക്കാലവും വളരെ പരിതാപകരമായ അവസ്ഥയിലായിരുന്നു  കഴിഞ്ഞു കൂടിയിരുന്നത്. എന്നും ദാരിദ്ര്യം അവരുടെ കൂടെപ്പിറപ്പായിരുന്നു.  ഇന്ത്യയുടെ ധനവും വജ്രവും സ്വർണ്ണവും കലാശേഖരങ്ങളും  ഉയർന്ന ജാതികളുടെ നിയന്ത്രണത്തിലായിരുന്നു. വാസ്തവത്തിൽ ബ്രിട്ടീഷ്കാർ  ചോർത്തിക്കൊണ്ടു പോയ സ്വത്തുക്കൾ  സവർണ്ണ ജാതികളുടെതു മാത്രമാണ്.  കച്ചവടവും വാണിജ്യവും ഉയർന്ന ജാതികളുടെ നിയന്ത്രണത്തിലായിരുന്നു. ബ്രിട്ടീഷ്‌കാർ ഒരു കാലത്തും ദളിതരെ തൊട്ടുകൂടാ ജാതികളെന്നു  കരുതിയിട്ടില്ല.  സ്വന്തം ജനതയായ സവർണ്ണരാണ് ബ്രിട്ടീഷ്‌കാരെക്കാൾ കൂടുതലായി  ദളിതരെ പീഡിപ്പിച്ചവർ. ആഗോളവൽക്കരണത്തിൽ വ്യാപ്രുതരായിരിക്കുന്ന  വിദേശ കമ്പനികളുടെ   ദളിതരോടുള്ള സാമിപ്യം  വളരെ  മൃദലമായ രീതിയിലായിരിക്കും. ജാതിവ്യവസ്തകളെ സംബന്ധിച്ച് അവർക്കറിവുണ്ടാകില്ല.  വൈദേശീയ മേധാവിത്വം പ്രശ്നമാവുന്നത് സവർണ്ണർക്കു മാത്രമാണ്.


നരസിംഹറാവുവിന്റെ ഉദാരവല്ക്കരണം വന്നതിനു ശേഷം ഇൻഡ്യയിലിന്ന് അനേകം ബഹുരാഷ്ട്ര കമ്പനികൾ  താവളമടിച്ചിരിക്കുന്നത്‌ കാണാം. ബഹുരാഷ്ട്ര കമ്പനികളുടെ ലക്ഷ്യം ലാഭമുണ്ടാക്കുകയെന്നുള്ളതാണ്.അവർ ഉണ്ടാക്കിയ ഉൽപ്പന്നങ്ങൾ ഇവിടെയും മറുനാടുകളിലും  വില്ക്കുന്നു. ഉല്പ്പന്നങ്ങളുടെ നിലവാരം ഇന്ത്യൻ ഉൽപ്പന്നങ്ങളെക്കാൾ മെച്ചമേറിയതോ മോശമായതോ  ആവാം. ഉല്പ്പന്നങ്ങളുടെ വിലയും കുറവോ കൂടുതലോ ആവാം. ഒരിക്കലും കണ്ടിട്ടില്ലാത്ത ഒരു ഉല്പ്പന്നം കൂടുതൽ ആകർഷകമായും തോന്നാം. അതിന്റെ വിലയും കൂടുതലോ കുറവോ ആകാം. ഗുണനിലവാരം മെച്ചമെങ്കിൽ  ഉപഭോക്താക്കൾ  ക്രയ വസ്തുക്കളുടെ വിലയെ ഗൌനിക്കില്ല.


ആഗോളവല്ക്കരണം മൂലം   ഇന്ത്യയിലെ ഭൂരിഭാഗം ദളിതരും  സർക്കാർ തലങ്ങളിലും സർക്കാരിന്റെ പങ്കാളിത്തമുള്ള പൊതു സ്ഥാപനങ്ങളിലും ജോലി സാധ്യതകൾ കുറയുമെന്നു ഭയപ്പെടുന്നു.  ഉദാഹരണമായി ലൈഫ് ഇൻഷുറൻസിലും ആർ സി എഫ്, എഫ്.എ. സി.റ്റി  മുതലായ പൊതു സ്ഥാപനങ്ങളിലും  സർക്കാർ നിയന്ത്രണത്തിലുള്ള ഫാക്റ്ററികളിലും ദളിതർക്ക് റിസർവേഷനുണ്ട്.  ആധുനിക ടെക്കനോളജിയും ആഗോളവല്ക്കരണവും സാമ്പത്തിക മേഖല കീഴടക്കിയതോടെ കാര്യക്ഷമമല്ലാത്ത പൊതുസ്ഥാപനങ്ങളുടെ  പ്രവർത്തനങ്ങൾ തടസപ്പെടാനിടയാകാം. ഉപഭോക്താക്കൾ കുറയുന്നതുമൂലം കമ്പനികൾ പൂട്ടേണ്ടിയും വരും. അതുമൂലം  ദളിതരുടെ ജോലിയവസരങ്ങൾ കുറയുമെന്നുള്ളത് വാസ്തവമാണ്.   അതേ സമയം ടെക്കനോളജിക്കപ്പെട്ട  പുതിയ കമ്പനികൾ യോഗ്യരായ ദളിതർക്ക് കൂടുതൽ അവസരങ്ങൾ നല്കുന്നു. ദളിതർക്ക് കുടിൽ വ്യവസായങ്ങൾ തുടങ്ങാനുള്ള സാഹചര്യങ്ങളും ലഭിക്കും. ചെടികളും പൂക്കളും നിറഞ്ഞ ഗ്രീൻ ഹൗസും ബയോടെക്കനോളജിയും ദളിതർക്ക് ഗുണപ്രദമാകും. ഒരിയ്ക്കലും ഭേദമാകാത്ത അസുഖങ്ങൾ ആധുനിക ആരോഗ്യ ഉലപ്പാദന മേഖലയുടെ ആരംഭത്തോടെ ഇല്ലാതാക്കാനും സാധിച്ചിട്ടുണ്ട്. കൃഷിടങ്ങളിൽ പ്രാണികളുടെ ശല്യം ദൂരികരിക്കാൻ  മരുന്നുകൾ മാർക്കറ്റിൽ വന്നതോടുകൂടി മില്ല്യൻ കണക്കിന് കൃഷിക്കാർക്ക് കൃഷിയുൽപ്പാദനങ്ങൾ വർദ്ധിപ്പിക്കാനും സാധിച്ചു. അനേക ബയോ റിഫൈനറി ഫാക്ടറികൾ വന്നതുകൊണ്ട് ദളിതർക്കു ജോലി സാധ്യതകളുമുണ്ടായി.


ചെറു ഗ്രാമങ്ങളിൽ നിന്നും അറിയപ്പെടാത്ത പ്രദേശങ്ങളിൽനിന്നും  ദരിദ്രരായ ദളിതർ  സർക്കാർ നടപ്പാക്കിയ ഉദാരവൽക്കരണത്തിനെതിരായി  പ്രതിഷേധം പ്രകടിപ്പിച്ചിട്ടു വലിയ കാര്യമില്ല. സർക്കാർ അക്കാര്യത്തിൽ നിസഹായവസ്തയിലായതുകൊണ്ട് വിമർശകരുടെ സമരമുറകൾ ഗൗനിക്കുമെന്നും തോന്നുന്നില്ല.  ഒന്നേകാൽ ബില്ല്യൻ ജനങ്ങൾ വസിക്കുന്ന ഭാരതത്തിന്റെ സാമ്പത്തിക തലങ്ങളിൽ നിന്ന് ആഗോളവല്ക്കരണ നയങ്ങൾ ഏതു സർക്കാർ വന്നാലും എടുത്തു കളയാൻ സാധിക്കുകയുമില്ല. അത് കേന്ദ്ര സർക്കാരെടുത്ത തീരുമാനമാണ്. അത്തരം സാഹചര്യങ്ങളിൽ ദളിതർ പ്രതിഷേധങ്ങളുമായി സർക്കാരിന്റെ പ്രവർത്തനങ്ങൾ മരവിപ്പിക്കുന്നതിനു പകരം ആഗോളവല്ക്കരണം കൊണ്ട്  അതിന്റെ ഗുണങ്ങൾ നേടിയെടുക്കുകയാണ് വേണ്ടത്. അവരുടെ പ്രശ്നങ്ങൾ ആഗോളശ്രദ്ധയിൽ കൊണ്ടുവരാനും സാധിക്കും. അന്തസ്സായ സാമൂഹിക ജീവിതത്തിന് ആഗോളവല്ക്കരണം ഒരു വഴികാട്ടിയുമാകാം.  ഇന്ത്യയിൽ കിടന്നു പ്രതിഷേധിക്കാതെ ലോകത്തിന്റെ ശ്രദ്ധയെ നേടുകയാണ്‌ ദളിതർക്ക് ഗുണം ചെയ്യുന്നത്.  ഇന്ത്യയിലെ പൌരനെന്ന നിലയിൽ ലോകത്തിന്റെ മുമ്പിലും ലോക ശ്രദ്ധയ്ക്കായും   മനുഷ്യാവകാശങ്ങൾക്കായും മുറവിളി കൂട്ടണം. വൈരുദ്ധ്യങ്ങളും വൈവിധ്യങ്ങളുമായ സാമൂഹിക കെട്ടുറപ്പിൽ അന്തസ്സായി ജീവിക്കാനുള്ള അവസരങ്ങളും നേടണം.


സത്യത്തിൽ  ഇന്ത്യയിൽ   പ്രവർത്തിക്കുന്ന വിദേശ വ്യവസായങ്ങളും സ്ഥാപനങ്ങളും ജാതി വർഗ വർഗീയതയുടെ  അടിസ്ഥാനത്തിലുള്ളതല്ല. ആഗോള സ്ഥാപനങ്ങളിൽ 'വർണ്ണ വ്യവസ്ഥ' വർണ്ണ ജാതികളുടെ അധീനതയിൽ വന്നെങ്കിൽ മാത്രമേ പ്രശ്നമാകുന്നുള്ളൂ. ഈ സാഹചര്യത്തിൽ വിദഗ്ദ്ധരായ ദളിതർക്ക് വിവേചനം കൂടാതെ നല്ല ജോലികൾക്കായി കൂടുതൽ അവസരങ്ങൾ ലഭിക്കാനും സാധ്യതയുണ്ട്. നാളിതുവരെ ദളിതർക്ക് സ്വന്തം കഴിവുകളെ പ്രകടിപ്പിക്കാനുള്ള അവസരങ്ങൾ വർണ്ണ ജാതികളിൽ നിന്നും ലഭിച്ചിരുന്നില്ല. പ്രതീക്ഷകളില്ലാതിരുന്ന പലയിടങ്ങളിലും ദളിതർക്ക്  സർക്കാരിന്റെ ഉദാരവൽക്കരണ നയങ്ങൾ മൂലം കൂടുതലവസരങ്ങൾ ലഭിക്കുന്നതും ആശ്വാസകരമാണ്. വിദേശത്തു നല്ല വിദ്യാഭ്യാസം നേടുന്നതിനും ആരോഗ്യ സുരക്ഷാ പദ്ധതി ലഭിക്കുന്നതിനും കാരണമാകും. സാമൂഹികവും സാമ്പത്തികവുമായ വളർച്ച മാത്രമല്ല തോട്ടിപ്പണി പോലുള്ള ജോലികൾ കുലത്തൊഴിലായി തലമുറകളിൽക്കൂടി സ്വീകരിക്കേണ്ട ആവശ്യവുമില്ല. ദളിതർ ആഗോള വല്ക്കരണമെന്ന സാമ്പത്തിക ശാസ്ത്രത്തെ  എതിർത്താൽ അതിന്റെ ഗുണങ്ങൾ നേടുന്നതും ഉയർന്ന വർഗക്കാരായിരിക്കും. അവർ വീണ്ടും സവർണ്ണരുടെ നിയന്ത്രണത്തിലാകും. അത് സംഭവിക്കാതിരിക്കാൻ അവകാശങ്ങൾക്കായി സർക്കാരുമായി ചർച്ചകൾ നടത്തുകയാണെങ്കിൽ കൂടുതൽ പ്രയോജനപ്രദമാകും.  സ്വകാര്യവൽക്കരണത്തിൽക്കൂടി  ദളിതർക്ക് സമത്വം കൈവരിക്കാൻ മാർഗവുമാകാം.


ആഗോള വല്ക്കരണത്തിൽ  ലാഭം ഇച്ഛിച്ചു കൊണ്ടു തന്നെയാണ് വിദേശ കമ്പനികൾ പ്രവർത്തിക്കുന്നതെന്നതിൽ  സംശമില്ല. ദേശീയമായ പുതിയ ഈ സാമ്പത്തിക സംവിധാനത്തിൽ  ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം വർദ്ധിക്കുന്നതും കാണാം. എന്നാൽ ഒപ്പം  രാജ്യത്തിന്റെ പുരോഗതിയും സാധുക്കളുടെ മെച്ചമായ ജീവിത നിലവാരവും ഇതുകൊണ്ട് പ്രാപ്യമാകുന്നു. വ്യവസായിക പങ്കാളികളായ രാഷ്ട്രങ്ങളും  ആഗോളവല്ക്കരണംക്കൊണ്ട് അഭിവൃദ്ധി പ്രാപിക്കുന്നു. ഇന്ത്യയെ സംബന്ധിച്ച് ആഗോളവല്ക്കരണം നടപ്പാക്കിയതുമുതൽ ദളിതരുടെ പ്രശ്നങ്ങൾ ആഗോള ശ്രദ്ധയിൽ കൊണ്ടുവരുന്നതിനു  കാരണമായി.  രാജ്യത്തു വരുന്ന വിദേശ കമ്പനികൾ സങ്കുചിതരായ സവർണ്ണർ നയിക്കുന്നതല്ലെങ്കിൽ   വർണ്ണവ്യവസ്ഥയുണ്ടായിരിക്കില്ല. സമർദ്ധരായ ദളിതർക്ക് അവിടെ ജോലിസാധ്യത കൂടി വരുന്നു. ദളിതരിൽ പലരും ആഗോളവല്ക്കരണം കൊണ്ട് വ്യവസായികളായി മാറിക്കഴിഞ്ഞു. സവർണ്ണർക്കും അവർ തൊഴിലവസരങ്ങൾ കൊടുക്കുന്നു. ആഗോളവൽക്കരണം വന്നതിൽ പിന്നീടു നാളിതുവരെ അവസരങ്ങളില്ലാതിരുന്ന പല മേഖലകളും   ദളിതർക്ക്‌ നേടിയെടുക്കാൻ സാധിച്ചു.


എന്താണ് ആഗോളവല്ക്കരണം മൂലം ദളിതർ നേടാൻ പോവുന്നത്? ദളിതർക്ക് ഗുണനിലവാരമുള്ള വിദ്യാഭാസവും ആരോഗ്യപരിപാലന കേന്ദ്രങ്ങളുടെ സൌകര്യങ്ങളും ലഭിക്കും. ടെക്കനോളജികൾ നടപ്പാക്കുന്നതിൽക്കൂടി  തോട്ടികളുടെയും കൈകൾകൊണ്ട് മലിന വസ്തുക്കൾ വൃദ്ധിയാക്കുന്നവരുടെയും  സാമ്പത്തിക നിലവാരം ഉയരുക മാത്രമല്ല അത്തരം ജോലികൾ ഇല്ലാതാക്കാനും സാധിക്കും.  ദളിതരുടെ ജീവിത നിലവാരം ഉയരുമ്പോൾ തോട്ടിത്തൊഴിലാളികൾ മറ്റു തൊഴിലുകളിൽ ഏർപ്പെടും.  എല്ലാ ജനവിഭാഗങ്ങളും ആഗോളവല്ക്കരണത്തെ എതിർക്കുന്നുവെങ്കിൽ അതിന്റെ ഗുണം ലഭിക്കാൻ പോകുന്നത് സവർണ്ണ ജനതയ്ക്കായിരിക്കും. അവരുടെ സ്ഥാനത്ത് വർണ്ണ വ്യവസ്ഥയിൽ വിശ്വസിക്കുന്നവരുടെ സാമ്പത്തിക പ്രസ്ഥാനങ്ങൾ വീണ്ടും പൊങ്ങി വരും. കഴിഞ്ഞകാലങ്ങളിലുണ്ടായ  അനുഭവങ്ങൾ കണക്കാക്കുമ്പോൾ വർണ്ണ മുതലാളിമാർ ദളിതരോട് മനുഷ്യ സഹജമായി പെരുമാറണമെന്നുമില്ല. ആഗോളവല്ക്കരണം കൊണ്ട് ക്ഷീണം സംഭവിക്കുന്നത്‌ സവർണ്ണ ജനതയ്ക്കാണ്.


പ്രൈവറ്റ് സ്ഥാപനങ്ങളിലും  വിദ്യാഭ്യാസ സ്ഥാപനങ്ങളിലും അവസരങ്ങൾക്കായും ദളിതരുടെ അവകാശങ്ങൾക്കായും സർക്കാരുമായി ചർച്ചകൾ നടത്തുന്നതാണ് അഭികാമ്യമായിട്ടുള്ളത്. ദളിതന് നഷ്ടപ്പെടാനൊന്നുമില്ലന്നും ചിന്തിക്കണം. ആഗോളവൽക്കരണത്തെ പ്രതിക്ഷേധിക്കുന്നതിനു മുമ്പ് ദളിതർ സ്വയം ചോദിക്കേണ്ട ചോദ്യമാണ്, "എനിയ്ക്ക് സ്വയം വ്യവസായം ഉണ്ടോ; കൃഷി ചെയ്തു ജീവിക്കാൻ ഭൂമിയുണ്ടോ; വർണ്ണരായവർ അന്തസായി ജീവിക്കാനുള്ള ജോലിയവസരങ്ങൾ തരുമോ; ഉയർന്ന തസ്തികയിലുള്ള ജോലി ദളിതർക്ക് കൊടുക്കാൻ തയാറാകുമോ;   ആഗോള വല്ക്കരണം വന്നതുകൊണ്ട് എനിയ്ക്ക് നഷ്ടപ്പെടുന്നത് എന്ത്?  എനിയ്ക്ക് നഷ്ടപ്പെടാൻ ഒന്നുമില്ലാത്ത സ്ഥിതിക്ക്, എന്റെ നിലനില്പ്പിനു ഭീഷണിയില്ലാത്ത സ്ഥിതിയ്ക്ക് ഞാനെന്തിനു ആഗോളവല്ക്കരണത്തെ എതിർക്കണം. ആഗോളവല്ക്കരണം എന്നിൽനിന്നു എന്താണ് എടുത്തുകൊണ്ടു പോവുന്നത്?" വർണ്ണ ജാതിയിലുള്ള വ്യവസായികളും ഭൂപ്രഭുക്കളും ആഗോളവല്ക്കരണത്തെ ഭയപ്പെടുന്നമൂലം അവർ ദളിതരെ പ്രതിക്ഷേധങ്ങൾക്കായുള്ള ഉപകരണങ്ങളാക്കുന്നു. വർണ്ണ ജാതികളുടെ നിലനില്പ്പിനായുള്ള സ്വാർത്ഥ താല്പര്യങ്ങളാണ്‌ അതിന്റെ പിന്നിലുള്ള  ലക്‌ഷ്യങ്ങളെന്നും ദളിതർ മനസിലാക്കണം. കഴിഞ്ഞ കാലാനുഭവങ്ങളുടെ വെളിച്ചത്തിൽ  ദളിതർ പാഠം പഠിച്ചില്ലെന്നുള്ളതും അവരുടെ  ആഗോളവല്ക്കരണത്തിനെതിരെയുള്ള പ്രതിക്ഷേധങ്ങൾ വ്യക്തമാക്കുന്നു. ദളിതർ അവരുടെ നിലനില്പ്പിനും വരുംതലമുറകളുടെ സുസ്ഥിരമായ ഭാവിക്കും ആഗോളവല്ക്കരണത്തെ അനുകൂലിക്കയാവും നല്ലത്.


ആഗോളവല്ക്കരണംകൊണ്ട്  വിദേശ രാജ്യങ്ങളുടെ കുത്തക വ്യാപാര കമ്പനികൾ ലാഭമുണ്ടാക്കുമെന്നതിൽ  സംശയമില്ല. ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം വർദ്ധിക്കുന്നുവെന്നതും സത്യമാണ്.  എങ്കിലും ആഗോളവൽക്കരണമെന്ന മാക്രോ സാമ്പത്തിക ശാസ്ത്രത്തിന്റെ   ഗുണ വശങ്ങളെയും ആർക്കും നിഷേധിക്കാൻ സാധിക്കില്ല. അതുമൂലം   ദരിദ്രർക്കും മൂന്നാം ലോക രാജ്യങ്ങൾക്കും  മാത്രമല്ല ഗുണം ചെയ്യുന്നത്  മറിച്ച് സാമൂഹിക സാമ്പത്തിക തലങ്ങളിൽ അതാതു രാജ്യങ്ങളിലെ ദരിദ്രരും ഉയർച്ച പ്രാപിക്കും. ഭാരതത്തിൽ ആഗോളവല്ക്കരണം വന്നതിൽ പിന്നീടാണ് ദളിതരുടെ പ്രശ്നം മറ്റു രാജ്യങ്ങളുടെ ശ്രദ്ധയിലേയ്ക്കും ആകർഷിച്ചത്. ദളിത പീഡനങ്ങൾ ലോകമാധ്യമങ്ങളിൽ സ്ഥിരം വാർത്തയുമായിരിക്കുന്നു. പ്രവാസികളായി ജീവിക്കുന്ന സവർണ്ണരുടെയിടയിലും മാറ്റം വരുന്നുണ്ട്. പുതിയ തലമുറകൾ ഹൈന്ദവത്വത്തിന്റെ ദുഷിച്ച വർണ്ണ വ്യവസ്ഥകളെ വെറുക്കാനും തുടങ്ങി. ദളിതരുടെ സാമൂഹിക പ്രശ്നങ്ങൾ ഐക്യരാഷ്ട്ര സഭ വരെ ചർച്ച ചെയ്യുന്നതു രാജ്യം ഭരിക്കുന്ന വർണ്ണാശ്രമ പ്രഭുക്കൾക്ക് അപമാനകരവുമാകുന്നു.


റിസർവേഷൻ മുഖേന ദളിതരിൽ അനേകമാളുകൾ വിദ്യാഭ്യാസം നേടിയിട്ടുണ്ട്. സോളാർ ഊർജവും ശാസ്ത്രീയ കൃഷികളും ആരംഭിക്കുന്ന മൂലം ദളിതരും അവിടെ പുതിയ അവസരങ്ങൾ തേടി പങ്കാളികളാവുകയാണ്. വിദേശികൾ ആരംഭിക്കുന്ന അത്തരം പ്രസ്ഥാനങ്ങളിൽ വർണ്ണ വ്യവസ്ഥ കാണില്ല. സവർണ്ണർ നടത്തുന്ന കമ്പനികൾക്ക് വ്യത്യസ്തമായി  ദളിതരും ദളിതരല്ലാത്തവരും ഒന്നിച്ചു ജോലി ചെയ്യുന്ന കാരണം അവിടെ വർണ്ണ വിത്യാസങ്ങൾ ഇല്ലാതാവുന്നു. തലമുറകളായി  മണ്ണിനോടു പടവെട്ടി വിയർത്തു ജീവിച്ചിരുന്ന  ദളിതർ സവർണ്ണ മേധാവിത്വത്തിൽ നിന്നും മോചിതരുമാവുന്നു.


ആഗോള വൽക്കരണത്തിൽ വർണ്ണാശ്രമത്തിൽ കാണുന്ന പോലെ സ്ത്രീയും പുരുഷനും തമ്മിൽ വ്യത്യാസം കാണില്ല. വിദേശ കമ്പനികൾ സ്ത്രീയ്ക്കും പുരുഷനും തുല്യ വേതനം നല്കുന്നു. സ്ത്രീ വിമോചനം കൂടിയാണത്. വിദേശികളുടെ ആധുനികരിച്ച ഫാക്റ്ററികളിൽ വർണ്ണ വിവേചനവും ഉണ്ടാവില്ല. അതുകൊണ്ട് ആഗോളവല്ക്കരണത്തെ ഭയപ്പെടേണ്ടതില്ല. അതുമൂലം കിട്ടുന്ന അവസരങ്ങൾ ദളിതർ പ്രയോജനപ്പെടുത്തുകയാണ് വേണ്ടത്. അങ്ങനെയെങ്കിൽ വൈദേശീയ കൂട്ടായ്മയിൽക്കൂടി  വ്യത്യസ്ഥമായ ഒരു സാമൂഹിക  കാഴ്ചപ്പാടും   ആഗോള  സാഹോദര്യത്തിനും  വഴി തെളിയിക്കും.


ഉദാരവൽക്കരണം  ദളിതർക്കും ദരിദ്രർക്കും ഗുണപ്രദമായിരുന്നെങ്കിലും ദോഷങ്ങളുമുണ്ടാക്കിയിട്ടുണ്ട്. പ്രത്യക്ഷത്തിൽ ധനികരും പരിഷ്കൃതലോകവും  നേട്ടങ്ങൾ കൊയ്തെന്നതും വാസ്തവമാണ്. ആധുനികതയുടെ മറവിൽ പരമ്പരാഗതമായ ചെറുകിട വ്യവസായങ്ങൾ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു. വൻകിട കമ്പനികളുടെ സൂപ്പർ മാർക്കറ്റിനോടും  തുണിവ്യവസായങ്ങളോടും മത്സരിക്കാൻ സാധിക്കാത്തതുകൊണ്ട് സാധാരണക്കാരായ ബിസിനസുകാർ സാമ്പത്തികമായി തകരാനും കാരണമായി. അവരെ ആശ്രയിച്ചു ജീവിച്ചു വന്ന ദളിതരുടെ ജീവിതാവസ്ഥകളും  പരിതാപകരമാവുകയും ചെയ്തു. ദളിതർ കൈകാര്യം ചെയ്തുകൊണ്ടിരുന്ന ചെറു കിട കുടിൽ വ്യവസായങ്ങളായ നെയ്ത്തു  പണി, കൈകൾ കൊണ്ട് നിർമ്മിക്കുന്ന കര കൌശല വസ്‌തുക്കൾ, ലതർ, കൈത്തറി, പാത്രങ്ങളുണ്ടാക്കൽ മുതലായവകൾ പ്രശ്നത്തിലുമായി. ഇങ്ങനെ സാമ്പത്തിക മേഖലകളിൽനിന്നും പുറം തള്ളപ്പെട്ട ദളിതരെ പുനരധിവസിപ്പിക്കുന്നതിനായി കാര്യമായ പദ്ധതികളൊന്നും നാളിതുവരെയായി സർക്കാർ ഭാഗത്തുനിന്നും ഉണ്ടായിട്ടുമില്ല.


ഉദാരവൽക്കരണത്തിന്റെ മറവിൽ  കമ്പനികളുടെയും ഫാക്റ്ററികളുടെയും ഇടിച്ചു തള്ളൽ കാരണം  ദളിതരുടെ ഭൂമി കൈവശപ്പെടുത്തുകയും  അനേകർ ഭവനരഹിതരാവുകയുമുണ്ടായി. സർക്കാർ ചെലവിൽ  പ്രൈവറ്റ് കമ്പനികൾക്ക്‌ വൈദ്യുതിയും ഊർജവും ഭൂമിയും  നികുതിയിളവും നല്കുന്നു. വിദേശ വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കാൻ റോഡുകളും ‌ നിർമ്മിച്ചു കൊടുക്കുന്നു.  ഹൈദ്രബാദിൽ അനേക പ്രൈവറ്റ് കമ്പനികൾക്ക് സർക്കാർ നേരിട്ടു ഭൂമി നല്കി. സാധുക്കളും ദളിതരും  വസിച്ചിരുന്ന പട്ടണത്തിലെ ചേരിയിലുള്ള  വസ്തുക്കൾ വ്യവസായികൾക്കും കെട്ടിടം നിർമ്മാണ പ്രവർത്തകർക്കും നല്കിയും സാധുക്കൾ വസിക്കുന്ന ചേരി പ്രദേശങ്ങൾ ഇടിച്ചു നിരത്തുകയുമുണ്ടായത് ദളിതരോടുള്ള ക്രൂരപ്രവർത്തികളായിരുന്നു. ദളിതരിലെ കൃഷിക്കാരെയും ഭൂമി രഹിതരെയും സർക്കാരിൻറെ നയം മൂലം ദുരിതത്തിലാക്കുകയും ചെയ്തു. ആഗോളവല്ക്കരണം വന്നതിൽ പിന്നീട് ഭൂരഹിതരായ വലിയൊരു ദളിതസമൂഹവും സാമൂഹിക നേട്ടങ്ങൾക്കായി പടപൊരുതുന്നുമുണ്ട്.


പ്രൈവറ്റ് കമ്പനികളിൽ  'ടാറ്റായും' 'വീഡിയോ കോണും' ഒഴിച്ചു  ദളിതർക്കു റിസർവേഷനുണ്ടായിരുന്നില്ല. യാതൊരു കമ്പനികളും അവരുടെ ജോലിക്കാരെ നിയമിക്കാൻ റിസർവേഷൻ നയം അനുവദിക്കില്ല.  കൂടാതെ സർക്കാരിന്റെ നിയന്ത്രണമുള്ള എല്ലാ പബ്ലിക്ക് കമ്പനികളിലും ജോലിക്കാരെ നിയമിക്കുന്നത് കോൺട്രാക്റ്റ് വ്യവസ്ഥയിലായിരിക്കും. ഉയർന്ന ജാതികൾ നിയന്ത്രിക്കുന്ന കമ്പനികളിൽ ദളിതരെ നിയമിക്കാനുള്ള സാധ്യതയും കുറവാണ്. ഭൂരിഭാഗവും പ്രൈവറ്റ് കമ്പനികളും ഉയർന്ന ജാതികളുടെ നിയന്ത്രണത്തിലാണ്. അവിടെയും ഉയർന്ന  ജാതികളെ മാത്രമേ ജോലിക്കായി പരിഗണിക്കുള്ളൂ. ആഗോളവൽക്കരണത്തിലും ദളിതരോട് വിവേചന സാധ്യതകളുണ്ടെന്നും അവർ ഭയപ്പെടുന്നു.


ഉയർന്ന ജാതികൾക്ക് പ്രൈവറ്റിലും പബ്ലിക്കിലും  കമ്പനികൾ തുടങ്ങാൻ കോടിക്കണക്കിന് ഡോളർ ബാങ്കുകളിൽ നിന്നും കടം കിട്ടും. ദളിതർ  ബാങ്കിൽ നിന്നും കടമെടുക്കാൻ ചെന്നാൽ അവരെ നേരാംവിധം ബാങ്കുകാർ പരിഗണിക്കാറില്ല. വ്യവസായ കമ്പനികൾ തുടങ്ങാൻ ദളിതർക്ക് ഈടു കൊടുക്കാൻ സ്ഥാവര സ്വത്തുക്കളില്ലാത്തതു കൊണ്ട് ലോൺ കൊടുക്കുകയുമില്ല.  ഉയർന്ന ജാതികൾക്ക്‌ വിശ്വാസ തീറിന്റെ പേരിൽ  ബാങ്ക് ലോൺ കിട്ടാൻ ബുദ്ധിമുട്ടുമുണ്ടാവില്ല. ഇത്തരം വർണ്ണ വ്യവസ്ത നിലകൊള്ളുന്ന ഒരു രാജ്യത്ത്  ഇങ്ങനെയുള്ള അസ്വമത്വങ്ങൾ  ദളിതരെ മാനസികമായി തകർക്കുകയും ചെയ്യുന്നു.  സെക്യൂരിറ്റിയില്ലാതെ എങ്ങനെ ദളിതർക്ക് ബാങ്കിൽ നിന്നും കടമെടുക്കാൻ സാധിക്കും. ഉദാരവല്ക്കരണം കൊണ്ട് അവിടെയും സമ്പന്നർക്കു മാത്രം പ്രയോജനം ലഭിക്കുന്നു.


ആഗോളവല്ക്കരണം ദളിതരെ  പ്രത്യക്ഷത്തിലല്ലെങ്കിലും പരോക്ഷമായി ബാധിക്കാറുണ്ട്. പൊതു സ്ഥാപനങ്ങൾ പ്രൈവറ്റ് സ്ഥാപനങ്ങളാകുമ്പോഴും ഫാക്റ്ററികൾ നിർത്തൽ ചെയ്യുമ്പോഴും ദളിതർ തൊഴിൽ രഹിതരാകുന്നു. ലാഭം ഉണ്ടാക്കിക്കൊണ്ടിരുന്ന ഭാരതീയ ഹെവി  ഇലക്ട്രിക്കൽ ലിമിറ്റഡ്‌ കമ്പനി (ബി.എച്ച് .ഇ. എൽ) വില്ക്കുകയോ പ്രൈവറ്റാക്കാനോ പദ്ധതികളുണ്ടായിരുന്നു. അന്ന് യൂ.പി.എ സർക്കാരുമായി കൂട്ടുകെട്ടുണ്ടായിരുന്ന കമ്മ്യൂണിസ്റ്റുകാർ  സർക്കാരിന്റെ തീരുമാനത്തെ എതിർത്തു. കമ്മ്യൂണിസ്റ്റുകൾ പ്രതികൂലിച്ചതു കാരണം   കമ്പനി വിൽക്കാനുള്ള  തീരുമാനത്തിൽ നിന്ന് സർക്കാർ പിന്തിരിയുകയാണുണ്ടായത്. അങ്ങനെ സംഭവിച്ചില്ലായിരുന്നെങ്കിൽ  ലാഭം കൊയ്തുകൊണ്ടിരുന്ന ഭാരതീയ ഹെവി ഇലക്ട്രിക്കൽ ലിമിറ്റഡ് കമ്പനി വിറ്റുപോകുമായിരുന്നു. അവിടെ ജോലി ചെയ്തിരുന്ന ദളിതർ ജോലി നഷ്ടപ്പെടുമോയെന്നും ഭയപ്പെട്ടിരുന്നു. പുതിയതായി വരുന്ന മുതലാളിമാർ സവർണ്ണരായതു കൊണ്ട് ദളിതരെ തിരികെ അതേ കമ്പനിയിൽ വിളിക്കാനും സാധ്യത കുറവായിരുന്നു.


ആഗോളവൽക്കരണം വന്നതിനുശേഷം  സർക്കാർ ഓഫീസുകളിലെ ജോലിക്കാരെ ചുരുക്കിയത് സവർണ്ണരെയും  ദളിതരെയും ഒന്നുപോലെ ബാധിച്ചു.  റിസർവേഷനിൽക്കൂടി  ദളിതർ വിദ്യാഭ്യസം നേടിയതുകൊണ്ട്‌ അവരുടെയിടയിൽ തൊഴിലില്ലായ്മ വർദ്ധിച്ചു. ദളിത്‌ ജനതയ്ക്ക് വിദ്യാഭ്യാസമില്ലാതിരുന്ന കാലത്തിൽ അവർക്ക് സർക്കാർ ജോലികൾ സുലഭമായുണ്ടായിരുന്നു. ഇന്ന് ദളിതരുടെയിടയിൽ തൊഴിലില്ലായ്മ രൂക്ഷമാണ്.  ജോലികളുണ്ടെങ്കിൽ തന്നെയും ദളിതർക്കു  ലഭിക്കുന്നത് താല്ക്കാലിക ജോലിയോ കോട്രാക്ററ്  ജോലികളോ ആയിരിക്കും. ജോലിക്ക് യാതൊരു സ്ഥിരതയുമില്ല. ഒരു വർഷത്തെ താഴെയുള്ള നിയമനമായിരിക്കും കൂടുതലും തൊഴിൽ മേഖലകളിൽ കാണപ്പെടുന്നത്. ഒരേ ആൾക്ക് അതേ ജോലി പിറ്റേ വർഷം പുതുക്കി കൊടുക്കാൻ യാതൊരു ഉറപ്പും കാണില്ല. കോൺട്രാക്‌റ്റ് ജോലിയാകുമ്പോൾ റിസർവേഷൻ നയങ്ങളും കാണില്ല. കൂടാതെ തൊഴിലുകൾക്ക് യാതൊരു സുരക്ഷിതത്വവും ഉണ്ടായിരിക്കുകയുമില്ല. ഇഷ്ടമില്ലാത്ത ജോലിയാണെങ്കിലും മറ്റു വഴികളില്ലാത്തതുകൊണ്ട് കിട്ടുന്ന ജോലി കൊണ്ട് തൃപ്തിപ്പെട്ടുകൊള്ളണം.  ദളിതർ  ജോലി ചെയ്തിരുന്ന പ്യൂൺ പോസ്റ്റുപോലും ലഭിക്കാൻ ഉയർന്ന ജാതികൾ ശ്രമിക്കുന്ന കാരണം ദളിതർക്കുള്ള ജോലിയവസരങ്ങൾക്ക് തടസവുമാകുന്നു.


വിഷയത്തിൽനിന്നും വിട്ട് കവിയായ ഒരു ദളിതൻ പാടിയ പാട്ടിന്റെ സാരം ഇവിടെ സംഗ്രഹിക്കുന്നു.  "ധർമ്മവും കർമ്മവും വർണ്ണമെന്ന കപടതയിൽ   കോലരക്കിലിട്ടടച്ചിരിക്കുകയാണ്. മനുഷ്യന്റെ കൈകളിൽ ഗീതയും ഖുറാനുമല്ല  എറിയാനുള്ള കല്ലുകളാണുള്ളത്. നൂറായിരം മതങ്ങൾ, അതുകൊണ്ട് നൂറായിരം ദൈവങ്ങൾ. മനുഷ്യൻ മനുഷ്യനോടു തന്നെ വ്യത്യസ്തവും. നശിച്ച മനുഷ്യത്വം അവന്റെ കൂടപ്പിറപ്പായി ഒപ്പം സഞ്ചരിക്കുന്നു.  നാക്കിലുറപ്പുള്ളവർ  പറയട്ടെ, മനുഷ്യന്റെ കാഷ്ടവും ചീഞ്ഞളിഞ്ഞ ചത്ത ശരീരവും ഒഴുകുന്ന ഗംഗാനദി ശുദ്ധീകരിക്കാൻ   ചന്ദനത്തടികളും  തുളസിയിലകളും മതിയാവുമോ? അറിയാതെ ദളിതന്റെ കാൽപ്പാദങ്ങൾ  നിന്റെ വീട്ടിൽ പതിഞ്ഞാൽ നിനക്ക് ചാണക വെള്ളം കൊണ്ട് ശുദ്ധിയാക്കണം പോലും. നിന്റെ വീട് വാടകയ്ക്ക് ചോദിച്ചാൽ 'പറയപ്പട്ടി' യെന്നു വിളിച്ച് നീ ആക്ഷേപിച്ച് ആട്ടിയോടിക്കും. നിനക്കറിഞ്ഞു കൂടാ, നീ വസിക്കുന്ന പുരയിടം ദളിതൻ  ശ്വസിച്ച  വായുകൊണ്ട് ദുഷിച്ചതാണ്. നിന്റെ വീടിന്റെ പടുത്തുയർത്തിയ  ഇഷ്ടികകൾ തൊട്ടുകൂടാത്തവനായ അവൻറെ  കൈകൾ കൊണ്ട് നിർമ്മിച്ചതാണ്. നിനക്ക് സുന്ദരമായ ഒരു വീടുണ്ട്. ഇന്ന് നീ പറയുന്നു, തൊട്ടു കൂടാത്തവർ മനുഷ്യരല്ല, മറിച്ച് മൃഗങ്ങളെക്കാളും ഹീന ജാതികളാണ്. സർ, താങ്കൾക്ക് ധൈര്യമുണ്ടെങ്കിൽ ചുമരുകളൊന്നു തുളച്ചു നോക്കൂ. അതിലെ ഓരോ പൊടിയിലും ദളിതന്റെ മാധുര്യമേറിയ മണമുണ്ട്."പടുത്തുയർത്തുന്ന ഉദാരവൽക്കരണത്തിലും ആഗോളവൽക്കരണത്തിലും ദളിതന്റെ രക്തം ചീന്തിയേ മതിയാവൂ.

('ദളിതരുടെ ചരിത്രം, ഒരു പഠനം' - ലേഖന പരമ്പര അവസാനിപ്പിക്കുന്നു. ക്ഷമയോടെ എന്റെ ലേഖനങ്ങൾ വായിച്ച എല്ലാ വായനക്കാർക്കും നന്ദി.) 

No comments:

Post a Comment

കൊറോണ: പ്രസിഡന്റ് ട്രംപിനെ കുറ്റപ്പെടുത്തുന്നത് ശരിയോ?

ജോസഫ് പടന്നമാക്കൽ കൊറോണ നമ്മുടെയെല്ലാം നിത്യ ജീവിതത്തിൽ ഭയം ജ്വലിപ്പിക്കുന്ന ഒരു മാരക രോഗമായി ലോകമെമ്പാടും അറിയപ്പെട്ടു കഴിഞ്ഞു. കാട്ടുത...