Saturday, May 28, 2016

പുതിയ ലോകം പുതിയ അമേരിക്കാ, ട്രംബിന്റെ സ്വപ്നം

 

By ജോസഫ് പടന്നമാക്കൽ 
2016 നവംബർ മാസത്തിൽ  നടക്കാൻ പോവുന്ന അമേരിക്കയുടെ അമ്പത്തിയെട്ടാം പ്രസിഡണ്ട് തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ സ്ഥാനാർത്ഥി ഡോണാൾഡ് ട്രംബായിരിക്കുമെന്ന് ഏറെക്കുറെ നിശ്ചിതമായിരിക്കുന്നു.   ഔദ്യോഗികമായി തിരഞ്ഞെടുക്കാൻ ആവശ്യത്തിനുള്ള ഡെലിഗേറ്റുകളും അദ്ദേഹം നേടിക്കഴിഞ്ഞു. അമേരിക്കൻ ജനാധിപത്യത്തിലെ തിരഞ്ഞെടുപ്പ് പ്രചരണ വേളകളിൽ ഇത്രമാത്രം വിമർശനങ്ങളെ തരണം ചെയ്ത മറ്റൊരു നേതാവുണ്ടോയെന്നും സംശയമാണ്. അദ്ദേഹത്തിൻറെ  പ്രസംഗങ്ങളും പ്രവർത്തനങ്ങളും വീക്ഷിക്കുന്നവർക്ക് അദ്ദേഹം പാകത വരാത്ത ഒരാളോ   ഭാഷാഭ്യാസം ലഭിക്കാത്ത ഒരു നാലാംക്ലാസുകാരനെന്നോ  തോന്നിപ്പോവും. ജനം അദ്ദേഹത്തെ അമേരിക്കൻ പ്രസിഡന്റ് സ്ഥാനർത്ഥിയായി തീരുമാനിച്ച സ്ഥിതിക്ക് അദ്ദേഹം പ്രകടിപ്പിച്ച ആശയങ്ങളെ വിശകലനം ചെയ്യുന്നതും അനുചിതമായിരിക്കുമെന്നു കരുതുന്നു.


ട്രംബിന്റെ വിശ്വാസങ്ങളും നയങ്ങളും ഭാവി നയതന്ത്രങ്ങളും വിവിധ രൂപഭാവത്തിൽ, അഭിപ്രായങ്ങളിൽ വാർത്താമീഡിയാകളിൽ വിവരിച്ചിട്ടുണ്ട്. ട്രംബിനു പത്തു ബില്ല്യൻ ഡോളർ ആസ്തിയുണ്ടെന്നു കണക്കാക്കുന്നു. ലോകത്തിലിന്നു കാണുന്ന നേതൃനിരയിലുള്ള ഏതൊരാളിനെയുംപോലെ ഡോണാൾഡ്‌ ട്രംബും  ‌ വ്യത്യസ്തനല്ല. അദ്ദേഹത്തിൽ   കഴിവും മികവുമുള്ള ഒരു വ്യവസായിയും വ്യാവസായിക മനസും കുടികൊള്ളുന്നുണ്ട്. സാമ്പത്തിക വിദഗ്ദ്ധരേപ്പോലും വെല്ലുന്ന ബുദ്ധി വൈഭവം അദ്ദേഹത്തിന്റെ വ്യവസായ സാമ്രാജ്യത്തിലെ പുരോഗതികളിൽക്കൂടി കാണാൻ സാധിക്കും. അപ്പന്റെ കൈകളിൽ നിന്നും ഒരു ലക്ഷം ഡോളർ കടം മേടിച്ചു തുടങ്ങിയ ബിസിനസാണ് പിന്നീട് ട്രംബിന്റെ വ്യാവസായിക സാമ്രാജ്യമായി വളർന്നത്‌. തിരഞ്ഞെടുപ്പു പ്രചരണങ്ങൾ കൂടുതലും സ്വന്തം ചെലവിലാണ് നടത്തുന്നത്.


ട്രംബിന്റെ അനുയായികൾ അദ്ദേഹത്തെ അമേരിക്കയിലെ പ്രഗത്ഭനായ പ്രസിഡന്റ് റൊണാൾഡ് റേഗനോട് താരതമ്യപ്പെടുത്താറുണ്ട്‌. എത്രമാത്രം അങ്ങനെയൊരു അഭിപ്രായത്തോട് യോജിക്കാൻ സാധിക്കുമെന്നും അറിയില്ല. ഹോളിവുഡ് താരമായിരുന്ന റൊണാൾഡ് റേഗനെയും എൻ.ബി.സി. ടെലിവിഷൻ താരമായിരുന്ന   ഡൊണാൾഡ് ട്രംബിനെയും ചരിത്രപരമായി തുലനം ചെയ്താൽ ഇരുവരുടെയും  ജീവിതാനുഭവങ്ങൾ വ്യത്യസ്തമാണെന്നും കാണാം.   ട്രംബ്  വോട്ടർമാരോട് വോട്ടു ചോദിക്കുന്നതും പൊതു സദസുകളിൽ പെരുമാറുന്നതും എഴുത്തുകുത്തുകളിലും പാകതയില്ലാത്ത ഒരു കൊച്ചുകുട്ടിയെപ്പോലെയാണ്. എന്നാൽ റേഗൻ അങ്ങനെയല്ലായിരുന്നു. അദ്ദേഹം സ്വന്തം വികാര വിചാര ഭാവങ്ങൾ പ്രകടിപ്പിക്കാൻ വ്യക്തിപ്രഭാവമുണ്ടായിരുന്ന ഒരു മഹത് വ്യക്തിയായിരുന്നു. അമേരിക്കയിൽ ഏറ്റവും വലിയ വ്യവസായ സ്റ്റേറ്റായ കാലിഫോർണിയായിൽ രണ്ടു പ്രാവിശ്യം ഗവർണ്ണരായിരുന്നു. പരിചയ സമ്പന്നനായ ഒരു യൂണിയൻ നേതാവായിരുന്നു. അതേ സമയം ട്രംബിന് അത്തരത്തിലുള്ള പൊതു സമ്പർക്കമോ പരിചയമോയില്ല. ട്രംബിന് പൊതുമേഖലയിൽ പരിചയമില്ലെങ്കിലും സ്വകാര്യ മേഖലകളുടെ മുതലാളിയായി റേഗനെക്കാൾ പരിചയ സമ്പത്ത് നേടിയിട്ടുണ്ട്. ട്രംബിന്റെ വാചാടോപം ജനങ്ങളിൽ ഭയമുണ്ടാക്കുന്ന രീതിയിലാണ്. എന്നാൽ റേഗന് എക്കാലവും അമേരിക്കയിൽ പ്രതീക്ഷകളായിരുന്നുണ്ടായിരുന്നത്. യാഥാസ്ഥിതിക മനസായിരുന്നു റേഗനെ തെരഞ്ഞെടുപ്പു വേളകളിൽ നയിച്ചിരുന്നത്. ട്രംബും മതപരമായ കാര്യങ്ങളിൽ ഒരു യാഥാസ്ഥിതിക ചിന്താഗതിക്കാരൻ തന്നെയാണ്.

.
റേഗനെപ്പോലെ പൊതു ജനങ്ങളെ ആകർഷിക്കാൻ ട്രംബിനും പ്രത്യേകമായ ഒരു വ്യക്തി പ്രഭാവമുണ്ട്. ഇരുവരും ആശയങ്ങളിൽനിന്നും വ്യതിചലിച്ച് വ്യത്യസ്തമായി പൊതുജീവിതത്തിൽ സഞ്ചരിച്ചു. റേഗനെപ്പോലെ ട്രംബും പള്ളിയുമായി കാര്യമായി അടുപ്പമില്ലെങ്കിലും ഇവാഞ്ചലിക്കൽ വോട്ടുകൾ ഭൂരിഭാഗവും ട്രംബിനാണ് ലഭിക്കാൻ പോവുന്നത്. രണ്ടുപേരും വർഗീയ വിരോധം നേടിയിട്ടുണ്ട്. കാർട്ടറിന്റെ കാലത്ത് അമേരിക്കൻ നയതന്ത്ര പ്രതിനിധികളെ ഇറാൻ തടവുകാരാക്കിയപ്പോൾ റേഗന്റെ മുസ്ലിമുകൾക്കെതിരായ വാചാലമായ നാക്കുകൾ അവരെ വേദനിപ്പിച്ചിരുന്നു. അതുപോലെ ട്രംബും  മുസ്ലിമുകൾക്ക്‌ കുടിയേറ്റം നിരോധിക്കണമെന്നുള്ള പ്രസ്താവന നടത്തി അവരുടെ വിരോധം നേടി. ലോക കാര്യങ്ങൾ വളരെ ലളിതമായിട്ടാണ് റേഗനെപ്പോലെ ട്രംബും സംസാരിക്കുന്നത്. അവരുടെ സ്വഭാവവും ധർമ്മ ഗുണങ്ങളും ഒരു കൊച്ചു കുട്ടിക്കുപോലും മനസിലാകുന്ന രീതിയിലാണ്. എങ്കിലും ഇരുവരുടെയും സ്വഭാവ സാമ്യങ്ങൾ അവിടം കൊണ്ട് അവസാനിച്ചുവെന്നു തോന്നിപ്പോവും.


ഡോണാൾഡ് ട്രംബിനും തത്ത്വചിന്തകളുടെ ഒരു സമാഹാരം തന്നെയുണ്ട്‌. ട്രംബ് പറയുന്ന ഒരു വാക്യമാണ് 'ആത്മാഭിമാനമില്ലാത്ത ഒരുവനെ കാണിച്ചു തരൂ, എങ്കിൽ അയാൾ പരാജിതനെന്നു ഞാൻ പറയും.' അദ്ദേഹത്തിൻറെ മറ്റൊരു പല്ലവി, "നിങ്ങൾ ഏതായാലും ചിന്തിക്കുന്നുണ്ട്. എങ്കിലെന്തുകൊണ്ട് വലിയ കാര്യങ്ങൾ ചിന്തിച്ചുകൂടാ." "ഗുണങ്ങളും ദോഷങ്ങളും വിലയിരുത്തിക്കൊണ്ടുള്ള ജോലിയും അതിൽ സന്തോഷവും താല്പര്യപ്പെടുന്നുവെങ്കിൽ മനസിന്റെ സമനില തെറ്റാതെ ആ ജോലി നിറുത്തുക. പകരം നിങ്ങളുടെ തൊഴിലിനെ കൂടുതൽ ആനന്ദപ്രദമാക്കുകയെന്നതും' ട്രംബിന്റെ ഉദ്ധരണിയാണ്.


'അപ്രന്റിസ്' എന്നത് അമേരിക്കയിലെ എൻ.ബി.സിയിലുള്ള ഒരു റിയാലിറ്റി ടെലവിഷൻ പരിപാടിയാണ്. ഒരു പറ്റം വ്യാവസായിക താല്പര്യമുള്ള മത്സരാർത്ഥികളുടെ അഭിരുചിയെ അളക്കുന്ന മത്സരമാണ് ഈ ഷോയിലുള്ളത്. റീയൽ എസ്റ്റേറ്റ് പ്രതിഭകൾ, രാഷ്ട്രീയക്കാർ, ബിസിനസ്കാർ, ടെലിവിഷൻ പ്രമുഖർ മുതലായവർ  ഇതിൽ പങ്കെടുക്കുന്നു. ബ്രിട്ടനിൽ ജനിച്ച അമേരിക്കനായ മാർക്ക് ബെർനെയാണ് ഈ പരിപാടിയുടെ നിർമ്മാതാവ്. പതിനാറു തൊട്ടു ഇരുപതു വരെ പ്രഗത്ഭരായവർ പങ്കെടുക്കുന്ന ഒരു ഷോയാണിത്‌. ജോലിക്കുള്ള ഇന്റവ്യു പോലെയാണ് പരിപാടികൾ മത്സര രീതിയിൽ ആസൂത്രണം ചെയ്തിരിക്കുന്നത്. വിജയികൾക്ക് ട്രംബിന്റെ കമ്പനിയിൽ ബിസനസ്സ് തുടങ്ങാൻ രണ്ടു ലക്ഷത്തി അമ്പതിനായിരം ഡോളർ സമ്മാനവും കൊടുക്കും. ട്രംബ് അവതാരകനായ ഈ പരിപാടിയിൽ ഓരോ പരമ്പരയിൽനിന്നും (എപ്പിസോഡ്) ഓരോരുത്തരെ പുറത്താക്കും."യൂ ആർ ഫയേർഡെന്നു'ള്ള ട്രംബിന്റെ തീരുമാനത്തോടെ അയാൾ ആ എപ്പിസോഡിൽ നിന്ന് പുറത്താകുകയും ചെയ്യും. ഒരുവന്റെ ബുദ്ധിവൈഭവവും പാടവവും തിരിച്ചറിയുകയെന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. സ്വന്തം നിപുണതയെ മനസിലാക്കിയാൽ അതിൽ അധിപനാകാനുള്ള ശ്രമങ്ങളും നടത്താൻ സാധിക്കുന്നു. അധിപനായി കഴിഞ്ഞാൽ ചുറ്റുമുള്ള പാടവം പ്രകടിപ്പിക്കുന്നവർ വളരാനുള്ള പ്രേരണാ ശക്തിയുമായിരിക്കും. ഏതാണ്ട് ഈ തത്ത്വ ചിന്തകൾക്ക് സമാനമായിയാണ് ഡോണാൾഡ്‌ ട്രംബിന്റെ ടെലിവിഷൻ പരിപാടികളും.


ഒബാമാ കെയർ നാശം വിതയ്ക്കുമെന്ന് ട്രംബ് വിശ്വസിക്കുന്നു. അത് ഇല്ലാതാക്കാനാണ് അദ്ദേഹം ആഗ്രഹിക്കുന്നത്. അമേരിക്കൻ ജനതയ്ക്ക് കൂടുതൽ പ്രയോജനപ്പെടാൻ അത്തരം ഒരു പദ്ധതി ആവിഷ്ക്കരിക്കാൻ സ്റ്റേറ്റിന് അധികാരം നല്കും. സ്വതന്ത്രമായ മാർക്കറ്റ് വ്യവസ്ഥയിൽ അമേരിക്കയിലെ സർവ്വ ജനങ്ങൾക്കും പ്രയോജനപ്പെടത്തക്ക വിധം ഇൻഷുറൻസിനെ   നവീകരിക്കും. ഒബാമ കെയറിന് ഗുണങ്ങളേറെയുണ്ട്, ദോഷങ്ങളും ഉണ്ട്. ഒബാമാ കെയറനുസരിച്ച് നൂറു പേരിൽ കൂടുതൽ ജോലിക്കാരുള്ള കമ്പനികൾ നിർബന്ധമായും ജോലിക്കാർക്ക് ആരോഗ്യ ഇൻഷുറൻസ് നല്കണം. അമിത പ്രീമിയം നല്കുന്നതുകൊണ്ട് കമ്പനികളുടെ ചെലവുകൾ വർദ്ധിക്കും. കൂടുതൽ സാമ്പത്തിക ഭാരം കമ്പനികൾ വഹിക്കേണ്ടി വരുന്നു. ഓരോ അമേരിക്കൻ പൗരനും നിർബന്ധമായി ഹെൽത്ത് ഇൻഷുറൻസ് ഉണ്ടായിരിക്കണം. അല്ലാത്ത പക്ഷം വരുമാനത്തിന്റെ രണ്ടര ശതമാനം പിഴ അടക്കേണ്ടി വരും. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഏകദേശം രണ്ടു ശതമാനം അമേരിക്കക്കാർ ഇൻഷുറൻസ്  എടുക്കാതെ പിഴ അടയ്ക്കുകയാണുണ്ടായത്‌. എത്ര തീരാവ്യാധിയുള്ളവർക്കും ഇൻഷുറൻസ് നിരസിക്കാൻ പാടില്ലെന്നുണ്ട്. മുൻകാല രോഗങ്ങൾ ഉള്ളവർക്കും ആരോഗ്യപരിപാലന ഇൻഷുറൻസ് നല്കുന്നമൂലം കമ്പനികൾ അധികചെലവുകൾ വഹിക്കേണ്ടി വരുന്നു.  ഇത് ഭാവിയിൽ കമ്പനികൾ പ്രീമിയം കൂട്ടാൻ കാരണവുമാകുന്നു. നിലവിലുള്ള ഇൻഷുറൻസുകൾക്ക്‌ മെഡിക്കൽ ചെലവുകളിൽ വാർഷിക പരിധി നിശ്ചയിച്ചിട്ടുണ്ടെങ്കിൽ ഒബാമ കെയറിന് ആ പരിധിയില്ല. ഇത്തരം അമിത ചെലവുകൾ ഇൻഷുറൻസ് വഹിക്കുന്ന കാരണം  കമ്പനികൾ പാപ്പരാവുകയും ആരോഗ്യ സുരക്ഷാ മേഖലകളിൽ  താല്പ്പര്യം കാണിക്കാതെ വരുകയും ചെയ്യും. അത് അമേരിക്കാ പോലുള്ള  മുതലാളിത്ത വ്യവസ്തിയിലുള്ള ഒരു രാജ്യത്തിന്‌ വെല്ലുവിളിയുമായിരിക്കും.


നികുതി കാര്യങ്ങളിലും പരിഷ്ക്കാരങ്ങൾ അദ്ദേഹം ആഗ്രഹിക്കുന്നു. ഇരുപത്തി അയ്യായിരം ഡോളറിൽ താഴെ വരുമാനമുള്ളവർക്ക് നികുതി കൊടുക്കേണ്ടാ. നിലവിലുള്ള അനേക ചോദ്യശരങ്ങളുള്ള ഇൻകം ടാക്സ് ഫോം പൂരിപ്പിക്കേണ്ട ആവശ്യവുമില്ല. ഒരു ചെറിയ ഫോമിൽ "ഐ വിൻ-ഞാൻ ജയിച്ചുവെന്ന് നികുതി ഫോമിൽ എഴുതിയാൽ മതി. ബിസിനസുകാരുടെ ആദായ നികുതി പതിനഞ്ചു ശതമാനമായി കുറയ്ക്കും. പുറം രാജ്യങ്ങളിൽ പണം നിക്ഷേപിച്ചവരും കമ്പനികളും ആദായ നികുതി പത്തു ശതമാനം കൊടുത്താൽ മതിയാകും. മിനിമം വേതനം എഴേകാൽ ഡോളറിൽ നിന്നും ഉയർത്തണമെന്ന അഭിപ്രായക്കാരനാണ് അദ്ദേഹം.


ട്രംബിനെ  ഇസ്ലാമിക വിരോധിയായി രാഷ്ട്രീയ മുതലെടുപ്പുകാർ ചിത്രീകരിക്കുന്നതും കാണാം.  "മുസ്ലിമുകളെ ഈ രാജ്യത്ത് പ്രവേശിപ്പിക്കുന്നത് നിയന്ത്രിക്കണ'മെന്ന് അദ്ദേഹം പറയുന്നു.  കാലിഫോർണിയായിൽ സാൻ ബെർനാഡിനോയിൽ ഭീകരാക്രമണമുണ്ടായ വെളിച്ചത്തിലായിരുന്നു ട്രംബ് ഇങ്ങനെയൊരു അഭിപ്രായം പറഞ്ഞത്. ഇതിന്റെ പേരിൽ അദ്ദേഹത്തിനെതിരെ ലോകരാജ്യങ്ങളിൽ വലിയ ഒച്ചപ്പാടുകളും പ്രതിക്ഷേധങ്ങളുമുണ്ടായിരുന്നു.  മുസ്ലിം ഭൂരിപക്ഷമുള്ള രാജ്യങ്ങളിൽ നിന്നാണ് കൂടുതലും അടുത്തകാലത്ത് ഭീകര സംഘടനകൾ വളർന്നത്. അത്തരം രാജ്യങ്ങളിൽനിന്നു വരുന്ന മുസ്ലിമുകൾക്ക്‌ ശക്തമായ നിയന്ത്രണം വേണമെന്ന് ട്രംബ്  പറഞ്ഞെങ്കിൽ അത് തികച്ചും രാജ്യസ്നേഹത്തിന്റെ പുറത്താണ്. യൂറോപ്യൻ രാജ്യങ്ങളിലെ ഭീകരരുടെ വെളിച്ചത്തിലാണ് ട്രംബ് അപ്രകാരം ഒരു  പ്രസ്താവന  ചെയ്തത്. ഇസ്ലാമിക ജനതയെ ഒഴിച്ചു നിർത്തിക്കൊണ്ട് ഒരു ലോകവ്യവസ്ഥിതി സൃഷ്ടിക്കാൻ സാധിക്കില്ലെന്നുള്ളത് അമേരിക്കൻ ഭരണാധികാരികൾക്കറിയാം. ഇറാനും ഇറാക്കും ഒഴിച്ചുള്ള മുസ്ലിം രാജ്യങ്ങൾ മുഴുവൻ തന്നെ അമേരിക്കയുടെ സുഹൃത്തുക്കളാണ്. സുഹൃത്തുക്കളായ മുസ്ലിം രാജ്യങ്ങളെപ്പറ്റി ട്രംബ്  പരാമർശിച്ചിട്ടില്ല.


2001 സെപ്റ്റംബറിൽ വേള്ഡ് ട്രേഡ് സെന്റർ ഭീകരർ തകർത്തപ്പോൾ ന്യൂ ജേഴ്സിയിലും അമേരിക്കയുടെ മറ്റു സ്റ്റേറ്റുകളിലുമുണ്ടായിരുന്ന അമേരിക്കൻ വിരോധികളായ അറബു മുസ്ലിമുകൾ പടക്കം പൊട്ടിച്ച് ആഘോഷിക്കുകയുണ്ടായി. ഈ സാഹചര്യങ്ങളിൽ ദേശ സ്നേഹികളായ മുസ്ലിമുകളെയും ഭീകര ചിന്താഗതിയുള്ള മുസ്ലിമുകളെയും തിരിച്ചറിയാനും പ്രയാസം. ഭീകരത വളർത്താൻ ഒരു രാജ്യവും അനുവദിക്കില്ല. അത്തരം നയപരിപാടികൾ ട്രംബ്  ഉൾപ്പെടുത്തിയെങ്കിൽ അത് അമേരിക്കയ്ക്ക് ഗുണപ്രദമെന്നും ചിന്തിച്ചാൽ മതിയാകും. ഒരു രാജ്യത്ത് താമസിക്കുമ്പോൾ ആ രാജ്യത്തോട് കൂറു കാണിക്കണമെന്ന് ഇസ്ലാമിക തത്ത്വങ്ങളിലുള്ളതാണ്. ഭൂരിഭാഗം ഇസ്ലാമികളും രാജ്യസ്നേഹികളെന്ന വസ്തുതയും കണക്കിലാക്കണം. സാധാരണ ഭീകരരുടെ കേന്ദ്രങ്ങൾ ദേവാലയങ്ങളുടെ ചുറ്റുവട്ടത്തായിരിക്കും. അത്തരം സാഹചര്യങ്ങളിൽ ഭീകരതയെ തടയാൻ അമേരിക്കയിലെ മുസ്ലിം മോസ്ക്കുകൾ നിരീക്ഷണത്തിൽ ഉൾപ്പെടുത്തണമെന്ന ട്രംബിന്റെ അഭിപ്രായങ്ങൾ മുസ്ലിം ലോകത്തിൽ വിവാദങ്ങളായിട്ടുണ്ട്. ഒരു രാജ്യത്തിന്റെ സുരക്ഷതയ്ക്കായി അത്തരം വിഷയങ്ങൾ ഒരു പൌരനെന്ന നിലയിൽ ട്രംബിനു  പറയാനുള്ള അവകാശമുണ്ട്. അത് മുസ്ലിം വിരോധമായി കണക്കാക്കാനും സാധ്യമല്ല.


ഐ.എസ്‌.എസ് ഇസ്ലാമിക ഭീകരവാദികളോട് പൊരുതാൻ കരമാർഗം കൂടാതെ വെള്ളത്തിൽക്കൂടിയുള്ള മാർഗേണയും അവരുടെ ശക്തികേന്ദ്രങ്ങളിൽ നുഴഞ്ഞു കയറി യുദ്ധം ചെയ്യണമെന്നുള്ള അഭിപ്രായക്കാരനാണ് ട്രംബ്. ആയിരക്കണക്കിന് മനുഷ്യരുടെ തല മുറിക്കുന്ന ഈ ഭീകര സംഘടനെയെ എന്തു വിലകൊടുത്തും ഇല്ലാതാക്കണമെന്ന ചിന്തയാണ് ട്രംബിനുള്ളത്. ആ നരകത്തിൽ ബോംബിട്ടു നശിപ്പിക്കുമെന്നു പറയുന്ന മറ്റൊരു പ്രസിഡന്റ് സ്ഥാനാർത്ഥിയില്ലെന്നും ട്രംബ് അവകാശപ്പെടുന്നു. അവർക്കു കിട്ടുന്ന ഓയിൽ ഇല്ലാതാക്കി ആ പ്രസ്ഥാനത്തെ ശൂന്യമാക്കുമെന്നും പ്രതിജ്ഞ ചെയ്യുന്നുണ്ട്


യുണൈറ്റഡ് സ്റ്റേറ്റും മെക്സിക്കോയും തമ്മിൽ വേർതിരിച്ച് മതിലു പണിയാൻ ആദ്ദേഹം ആഗ്രഹിക്കുന്നു. മെക്സിക്കോയിൽ നിന്ന് അനേക കുറ്റവാളികൾ രാജ്യത്ത് പ്രവേശിക്കുന്നതാണ് കാരണം. അവരിൽ അനേകർ മയക്കുമരുന്നു കച്ചവടക്കാരും കൊലയാളികളും സ്ത്രീകളെ ബലാൽസംഗം ചെയ്യുന്നവരുമാണ്. മതിലുകൾ പണിയുന്നെങ്കിൽ മെക്സിക്കോയും അതിന്റെ വീതം തരണമെന്നുള്ള നിബന്ധനയും വെക്കും. അത്തരം ഒരു സാഹസത്തിന് ട്രംബ്  മുതിർന്നാൽ രണ്ടേകാൽ ബില്ലിയൻ മുതൽ പത്തു ബില്ല്യൻ ഡോളർ വരെ ചെലവ് വരുമെന്നു നിരീക്ഷകർ കണക്കു കൂട്ടുന്നു. നിയമാനുശ്രതമല്ലാതെ അമേരിക്കയിൽ കുടിയേറിയവരെ നാട് കടത്തണമെന്ന നയമാണ് അദ്ദേഹത്തിനുള്ളത്. അങ്ങനെയുള്ള പതിനൊന്നു മില്ലിയൻ കുടിയേറ്റക്കാർ അമേരിക്കയിലുണ്ട്. അവരുടെ മേൽ നിയമ നടപടികളുമായി പോവണമെങ്കിൽ ബില്ലിയൻ കണക്കിനു ഡോളർ വരുമെന്നും അനുമാനിക്കുന്നു. രേഖകളില്ലാതെ വന്നവരുടെ മക്കൾക്കും അമേരിക്കൻ പൌരത്വം എന്ന ജന്മാവകാശം ഇല്ലാതാക്കാനും അദ്ദേഹം ആഗ്രഹിക്കുന്നു.


റഷ്യയിലെ വ്ലാഡിമിർ പുടിനുമായി നല്ലയൊരു ബന്ധം സ്ഥാപിക്കാനും ട്രംബിനു പദ്ധതിയുണ്ട്.  പുരോഗമനപരമായ ഉടമ്പടികളിൽ റഷ്യയുമായി ഒബാമ ഒപ്പു വെക്കാൻ തയ്യാറാകാത്തതിലും ട്രംബ്  ഒബാമയെ വിമർശിക്കുന്നു. ഇന്നുള്ള റഷ്യയുമായ പ്രശ്നങ്ങൾ പരിഹരിച്ച് ലോകസമാധാനത്തിനായി ഒത്തൊരുമിച്ചു പ്രവർത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ചൈനയുമായി നീതി പൂർവമായ ഒരു സാമ്പത്തികയിടപാട് ആഗ്രഹിക്കുന്നു. ചൈനയുടെ കറൻസി വിലയിടിക്കുന്ന നയത്തിൽ ട്രംബ് വിയോജിപ്പ് പ്രകടിപ്പിക്കുന്നുണ്ട്. തൊഴിൽ മേഖലകളിൽ അമേരിക്കകാരുടെ തൊഴിലവസരങ്ങൾ പുറം രാജ്യങ്ങൾ കൊണ്ടുപോവുന്നതും നിർത്തൽ ചെയ്യും.


തോക്കുകൾക്ക് നിയന്ത്രണം വരുത്തുന്നതിലും അദ്ദേഹം എതിരാണ്. സത്യസന്ധരായവർക്ക് തോക്കുകൾക്കുള്ള  ലൈസൻസ് കൊടുക്കുന്നതിൽ തെറ്റില്ലെന്ന് ട്രംബ് വിശ്വസിക്കുന്നു. പരീസ്ഥിതിയ്ക്ക് അദ്ദേഹം പ്രാധാന്യം നല്കുന്നു. ശുദ്ധമായ വായുവും ശുദ്ധമായ വെള്ളവും അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് അജണ്ടയിലുണ്ട്. ഇന്നത്തെ തൊഴിലില്ലായ്മ കണക്കുകൾ തെറ്റെന്നും അദ്ദേഹം വിശ്വസിക്കുന്നു. ഇരുപതു ശതമാനം മുതൽ നാൽപ്പതു ശതമാനം വരെ അമേരിക്കയിൽ തൊഴിൽ രഹിതരുണ്ടെന്നു കണക്കാക്കുന്നു. തൊഴിൽ സ്ഥിതി വിവര കണക്കുകളനുസരിച്ച് അമേരിക്കയിൽ തൊഴിൽരഹിതരായവർ അഞ്ചു ശതമാനം മാത്രമെന്നുള്ള കണക്ക് ട്രംബ് വിശ്വസിക്കുന്നില്ല.


രാജ്യസേവനത്തിനായി പുറംനാടുകളിൽ അലഞ്ഞു നടന്ന പട്ടാളക്കാരടക്കം അമേരിക്കയിലെ വിമുക്ത ഭടരുടെ ക്ഷേമത്തിനായുള്ള പദ്ധതികളും അദ്ദേഹത്തിന്റെ വാഗ്ദാനങ്ങളിലുണ്ട്. അവർക്ക് നിലവിലുള്ള ആരോഗ്യാ സുരക്ഷാ ഇൻഷുറൻസ് അപര്യാപ്തമെന്നും മെച്ചമേറിയ ആരോഗ്യ സുരക്ഷതകൾ  ആസൂത്രണം ചെയ്യുമെന്നും  വാഗ്ദാനം ചെയ്തിട്ടുണ്ട്. ഒരു ഡോക്ടറെ കാണാൻ അനേക ദിവസങ്ങൾ കാത്തിരിക്കേണ്ടി വരുന്നു. ശരിയായ പരിപാലനം ലഭിക്കാത്തതിനാൽ അനേകർ മരിച്ചും പോയിട്ടുണ്ട്. ആ പ്രശ്നം പരിഹരിക്കാൻ വിമുക്ത ഭടന്മാരുടെ മേഖലയിൽ കൂടുതൽ ഡോക്ടർമാരെ നിയമിക്കാനാണ് അദ്ദേഹം പദ്ധതിയിട്ടിരിക്കുന്നത്. അവരുടെ ക്ഷേമത്തിനായി  ബഡ്ജറ്റിൽ പണം നീക്കിവെയ്ക്കും. സ്ത്രീകളുടെ ആരോഗ്യ സംരക്ഷണത്തിനായി കൂടുതൽ സ്ത്രീ ഡോക്ടർമാരെ നിയമിക്കും.


സ്ത്രീകളുടെ ഗര്‍ഭച്ഛിദ്രം ട്രംബ് എതിർക്കുന്നു. കൃസ്ത്യൻ സഭകളുടെ യാഥാസ്ഥിതിക ചിന്തകൾപോലെ ഭ്രൂണഹത്യ പാപമെന്ന് ട്രംബ് കരുതുന്നു. ഗർഭം അലസിപ്പിക്കൽ പല സംസ്ഥാനങ്ങളിലും നിയമ വിരുദ്ധമാണ്. നിയമത്തെ ലംഘിക്കുന്ന സ്ത്രീകളുടെ പേരിലാണ് സാധാരണ കുറ്റാരോപണങ്ങൾ ചുമത്താറുള്ളത്, ഗർഭം അലസിപ്പിക്കുന്ന ഡോക്ടരുടെ പേരിലും കേസ് ചാർജ് ചെയ്യണമെന്നാണ് ട്രംബ് ആവശ്യപ്പെടുന്നത്.ട്രംബ് പറയുന്നു, കിം ഡേവീസിനെപ്പോലുള്ളവർക്ക് മറ്റു ജോലികൾ കൊടുക്കും. കെൻടക്കിയിലെ ഒരു കോർട്ട് ക്ലർക്കായിരുന്ന അവർക്ക് യാഥാസ്തിക ചിന്താഗതി മൂലം ജോലി നഷ്ടപ്പെട്ടു. സ്വവർഗ രതികളായ രണ്ടു പേർക്ക് വിവാഹത്തിനുള്ള ലൈസൻസ് അവർ നിരസിച്ചതായിരുന്നു കുറ്റം. അവരുടെ ക്രിസ്ത്യൻ വിശ്വാസം അതിനനുവദിക്കുന്നില്ലായിരുന്നു. ട്രംബ്  പറഞ്ഞു, "ഞാൻ ഒരു ക്രിസ്ത്യൻ വിശ്വാസിയാണ്. അത്തരം ജോലികൾ അവർക്ക് പറ്റിയതല്ല. അത്തരക്കാരുടെ വിശ്വാസത്തിനനുയോജ്യമായ തൊഴിൽ നല്കും."


സദാം ഹുസൈനും കദാഫിയും ജീവിച്ചിരുന്ന കാലങ്ങളെക്കാളും അമേരിക്കയിലും ലോകത്തും ഭീകരത പതിന്മടങ്ങു വർദ്ധിച്ച കാര്യവും അദ്ദേഹം ഓർമ്മിപ്പിക്കാറുണ്ട്. അമേരിക്കയിലുള്ള സിറിയൻ അഭയാർത്ഥികളെ മടക്കി അയക്കണമെന്ന നയമാണ് അദ്ദേഹത്തിനുള്ളത്. പാരീസ് ആക്രമണം ഒരു പാഠമായും  ചൂണ്ടികാണിക്കുന്നു. ഏതാനും ഭീകരർ തീരുമാനിച്ചാൽ ഈ രാജ്യത്ത് ഭീകരാക്രമണം അഴിച്ചുവിടാൻ സാധിക്കുമെന്നാണ്  നിഗമനം. അതുകൊണ്ട് സിറിയാക്കാരെ ഈ രാജ്യത്ത് കുടിയിരുത്തിയാൽ അതിനെ എതിർക്കുമെന്നും അവരെ രാജ്യം കടത്തുമെന്നും അദ്ദേഹം പറയുന്നു.


ജപ്പാനും സൌത്ത് കൊറിയായും ന്യൂക്ലീയർ ബോംബുകൾ വിപുലീകരിക്കണമെന്നും ട്രംബ് ആഗ്രഹിക്കുന്നു. അമേരിക്കയ്ക്ക് എല്ലാ കാലങ്ങളിലും ഉത്തരവാദിത്വങ്ങൾ വഹിക്കാൻ സാധിച്ചെന്നിരിക്കില്ല. ന്യൂക്ലീയർ യുദ്ധം ജപ്പാനും നോർത്ത് കൊറിയയും തമ്മിലുണ്ടായാൽ അതിന്റെ ദുരന്തഫലങ്ങൾ ഭയാനകവും ഭീകരവുമായിരിക്കും. അത് എപ്പോൾ വേണമെങ്കിലും സംഭവിക്കാം. നാറ്റോ സഖ്യത്തിൽ നിന്നും അമേരിക്കാ പിന്മാറണമെന്നും അദ്ദേഹം പറയുന്നു. കാരണം സഖ്യയുടമ്പടിയനുസരിച്ച് നാറ്റോയുടെ നിലനിൽപ്പിനായി  അമേരിക്കാ മറ്റേതു രാജ്യങ്ങളെക്കാൾ സാമ്പത്തിക ബാധ്യത ഏറ്റെടുത്തിട്ടുണ്ട്.


അമേരിക്കയുടെ വിദേശ നയങ്ങളിൽ സമൂലമായ മാറ്റങ്ങൾക്കായും ട്രംബ് ആഗ്രഹിക്കുന്നു. വിദേശനയ രൂപീകരണങ്ങളിൽ രാജ്യത്തിന്റെ സുരക്ഷിതത്വവും താല്പര്യവുമായിരിക്കണം മുഖ്യമെന്നും അദ്ദേഹം പറയുന്നു. 1940-കളിൽ  നാസികളെയും ജപ്പാൻ സാമ്രാജ്യവാദികളെയും അമർച്ച ചെയ്ത് ലോകത്തെ രക്ഷിച്ചതിൽ അമേരിക്കയ്ക്കഭിമാനിക്കാം. കമ്യൂണിസത്തിന്റെ സര്‍വ്വാധിപത്യം തകർത്ത് വീണ്ടും ലോകത്തെ രക്ഷിച്ചു. പതിറ്റാണ്ടുകൾ നീണ്ടുനിന്ന ശീതസമരത്തിൽ അമേരിക്കാ വിജയിച്ചു. ജർമ്മനിയിലെ മതിൽക്കെട്ടുകൾ ഇടിച്ചുതകർത്തത്‌ മറ്റൊരു വിജയമായിരുന്നു. ഈ രാജ്യത്തിന്റെ യശസുയർത്തിയ നേട്ടങ്ങളെ ചരിത്രമൊരിക്കലും മറക്കില്ല. വിജയങ്ങൾ ഒരു പ്രകാശ വലയംപോലെ അമേരിക്കൻ മനസുകളെ അഭിമാനപുളകിതരാക്കുന്നു. ദൗർഭാഗ്യവശാൽ ശീതസമരത്തിനു ശേഷം അമേരിക്കയുടെ വിദേശനയം തെറ്റായ ദിശയിലായിരുന്നു സഞ്ചരിച്ചിരുന്നത്. യുക്തിരഹിതങ്ങളായ വിദേശ നയങ്ങളാണ് പിന്നീടുള്ള ഭരണാധികാരികൾ സ്വീകരിച്ചത്. ഒന്നിനു പുറകെ ഒന്നായി ദുരന്തങ്ങൾ ഈ മണ്ണിൽ വേരുറച്ചു. ഇറാക്കിലും ലിബിയായിലും തെറ്റുകളുടെ കൂമ്പാരങ്ങൾ അമേരിക്കാ കുന്നുകൂട്ടി. സിറിയായുടെ മണ്ണിലും പരാജയങ്ങൾ ഏറ്റുവാങ്ങി. അവിടെ ഐ.എസ്.ഐ.എസ് എന്ന ഭീകര സംഘടന രൂപം കൊണ്ടു. അവർക്കു വളരാനുള്ള സാഹചര്യങ്ങളും ഭീകരാന്തരീക്ഷവും അമേരിക്കാ തുറന്നു കൊടുത്തു. അമേരിക്കൻ സാമ്പത്തികം തകർന്നു. സൈനികരുടെ മനോവീര്യം ഇല്ലാതായി. സാമ്പത്തിക അപര്യാപ്തത ഒരോ വർഷവും ഒരു ട്രില്ലിയൻ ഡോളറിനു മേലെ വർദ്ധിച്ചുകൊണ്ടിരിക്കുന്നു. ഈ രാജ്യത്ത് സാമ്പത്തികമാന്ദ്യം  വരുത്തിക്കൊണ്ട് അമേരിക്കാ മറ്റുള്ള രാജ്യങ്ങളെ പുതുക്കി പണിയാനുള്ള ശ്രമത്തിലാണ്. രാജ്യത്തിലെ തൊഴിലവസരങ്ങൾ മറ്റു രാജ്യക്കാർ കവർന്നെടുക്കുന്നതിൽ,  ഇന്നുള്ള ഭരണകൂടങ്ങൾ കണ്ണടക്കുന്ന സ്തിതിവിശേഷമാണുള്ളത്. അമേരിക്കയുടെ സങ്കീർണ്ണമായ ഇത്തരം പ്രശ്നങ്ങൾ മനസിലാക്കുന്ന ഏക പ്രസിഡണ്ട് സ്ഥാനാർത്ഥി ഡോണാൾഡ് ട്രംബ് മാത്രമെന്ന് അദ്ദേഹം അവകാശപ്പെടുന്നു. മറ്റു സ്ഥാനാർത്ഥികൾ ശ്രദ്ധിക്കപ്പെടാഞ്ഞ ഇത്തരം പ്രതിസന്ധിഘട്ടങ്ങൾ പരിഹരിക്കുമെന്നും ട്രംബ് അമേരിക്കൻ ജനതയ്ക്ക് വാഗ്ദാനങ്ങളും നല്കുന്നുണ്ട്. പുതിയ ലോകം, പുതിയ അമേരിക്കാ അതാണ്‌ രാഷ്ട്ര  പുനരുദ്ധാരണത്തിൽ ഡോണാൾഡ് ട്രംബ് കാണുന്ന ഭാവനകളും സ്വപ്നങ്ങളും.








No comments:

Post a Comment

കൊറോണ: പ്രസിഡന്റ് ട്രംപിനെ കുറ്റപ്പെടുത്തുന്നത് ശരിയോ?

ജോസഫ് പടന്നമാക്കൽ കൊറോണ നമ്മുടെയെല്ലാം നിത്യ ജീവിതത്തിൽ ഭയം ജ്വലിപ്പിക്കുന്ന ഒരു മാരക രോഗമായി ലോകമെമ്പാടും അറിയപ്പെട്ടു കഴിഞ്ഞു. കാട്ടുത...