Saturday, May 7, 2016

പൂഞ്ഞാറിലെ കേജരിവാൾ അഡ്വക്കേറ്റ് ശ്രീമതി ഇന്ദുലേഖ ജോസഫ്


By ജോസഫ് പടന്നമാക്കൽ

പൂഞ്ഞാർ നിയോജക മണ്ഡലമെന്നുള്ളത്  എന്തുകൊണ്ടും ചരിത്ര പ്രാധാന്യം അർഹിക്കുന്നതും മനോഹരമായ ഭൂപ്രദേശങ്ങൾ ഉൾപ്പെട്ടതുമാണ്. മത സാഹോദര്യത്തിന്റെ ഈറ്റില്ലമാണിവിടം. ഹിന്ദുക്കളും മുസ്ലിമുകളും ക്രിസ്ത്യാനികളും തിങ്ങി പാർക്കുന്ന ഈ പ്രദേശങ്ങളിൽ ജാതി മത ഭേദമെന്യേ എക്കാലവും എല്ലാവരും സൗഹാർദ്ദമായി കഴിഞ്ഞിരുന്നുവെന്നതും ചരിത്രസത്യമാണ്.  പൂഞ്ഞാറ്റിൽ തമ്പുരാക്കന്മാരുടെ വാസസ്ഥലമെന്ന നിലയിൽ  ഈ പ്രദേശങ്ങൾ പഴയകാലം മുതൽ പേരും പെരുമയും ആർജിച്ചതായിരുന്നു. ഒരു വശത്തു മീനച്ചിലാറും മറ്റൊരു വശത്തു പമ്പാ നദിയും അടങ്ങിയ ഈ പ്രദേശങ്ങൾ വിവിധ സംസ്ക്കാരങ്ങളുടെ   ഉറവിടങ്ങളായിരുന്നു.   രണ്ടു പ്രാവിശ്യം എം.എൽ .എ യായി പി.സി. ജോർജിനെ   തെരഞ്ഞെടുത്തുവെന്നുള്ളതാണ് ഈ മണ്ഡലത്തിന്റെ പ്രത്യേകത. നിയമ സഭയിൽ എന്നും വിവാദ പുരുഷനായിരുന്ന പി. സി. ജോർജിന്റെ മണ്ഡലമെന്നുള്ള നിലയിൽ  ജനശ്രദ്ധ മുഴുവനും ഇവിടെ നിഴലിച്ചിരിക്കുന്നതും കാണാം.  പി.സി.ജോർജ് തൊപ്പിയടയാളവുമായി ഈ മണ്ഡലത്തിൽ  ജനവിധി തേടുന്നു.

ചർച്ച് ആക്റ്റ് തീവ്ര പ്രവർത്തകയും അഭിഭാഷികയുമായ ശ്രീമതി ഇന്ദുലേഖാ ജോസഫ് പൂഞ്ഞാറിൽ നിന്നും ജനവിധി തേടുന്നത് ഈ തെരഞ്ഞെടുപ്പിന്റെ ഒരു പ്രത്യേകതയാണ്. പ്രതിയോഗി മാണി വിരുദ്ധനായി അവതരിച്ച പി.സി. ജോർജെന്ന വസ്തുതയും ഈ മത്സരത്തിൽ പുതുമ നല്കുന്നുണ്ട്. സ്വതന്ത്രയായിയാണ് അവർ മത്സരിക്കുന്നത്. അനീതിക്കും അഴിമതിക്കുമെതിരെ പ്രവർത്തിക്കുക, അഴിമതി വിരുദ്ധത ജനങ്ങളിൽ എത്തിക്കുകയെന്നുള്ളത് തന്റെ ലക്ഷ്യങ്ങളെന്നു പ്രമുഖ ചാനലുകളിലെ ടെലിവിഷൻ അവതാരകരുടെ മുമ്പിൽ പ്രൌഡ ഗംഭീരമായ ഭാഷയിൽ ഇന്ദുലേഖ പറഞ്ഞു. തെരഞ്ഞെടുപ്പിന് അനാവശ്യമായി പണം ചെലവഴിക്കുന്നതിനെതിരെയും പി. സി. ജോർജിന്റെ അവസരോചിതമായ രാഷ്ട്രീയത്തിനെതിരെയും അവർ പ്രതികരിച്ചു. എന്തിനായി ഇന്ദുലേഖ മത്സരിക്കുന്നുവെന്ന ഉത്തരമായി "മാലാഖമാർ അറച്ചു നിൽക്കുന്നിടത്ത് ചെകുത്താന്മാർ ഇടിച്ചു കയറും. ഇന്ന് നമ്മുടെ രാഷ്ട്രീയ രംഗത്ത് ചെകുത്താന്മാർ ഇടിച്ചു കയറി അഴിമതിയുടെ കൂത്തരങ്ങായി മാറിയിരിക്കുകയാണ്. അതുകൊണ്ട് അഴിമതി വിരുദ്ധ രാഷ്ട്രീയമാണ് ഈ തെരഞ്ഞെടുപ്പിന്റെ മാനദണ്ഡമായി ഞാൻ സ്വീകരിച്ചിരിക്കുന്നത്. രാഷ്ട്രീയത്തിൽ കടന്നു വരാൻ ആഗ്രഹിച്ചിരുന്നില്ലെങ്കിലും ആദ്യം ഞാൻ സമീപിച്ചത് മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളെയായിരുന്നു. എന്നാൽ അവരാരും എന്റെ തീ പാറുന്ന ആശയങ്ങൾ സ്വീകരിക്കാൻ തയ്യാറല്ലായിരുന്നു. " ഇത് ചാനല്കാരുടെ മുമ്പിൽ പറയുമ്പോഴും യുവത്വത്തിന്റെ ലഹരിയിൽ ശ്രീമതി ഇന്ദുലേഖ ആവേശഭരിതയായിരുന്നു.

ഇന്ത്യൻ സ്വാതന്ത്ര്യ മുന്നണി നേതാവായിരുന്ന അക്കാമ്മ ചെറിയാനുശേഷം പൂഞ്ഞാറിൽ നിന്നും ഇന്ദുലേഖയെന്ന യുവതി കേജറി വാളിന്റെ ഉശിരോടെ രാഷ്ട്രീയക്കളരിയിൽ അങ്കം വെട്ടാൻ ഇറങ്ങിയിരിക്കുന്നത്  ഇന്ന് അനേകായിരം  ജനങ്ങളുടെ ശ്രദ്ധയിൽപ്പെട്ടിരിക്കുന്നു. അഴിമതിയ്ക്കെതിരെ യുദ്ധം ചെയ്തുകൊണ്ട് ജനങ്ങളുടെ ന്യായമായ അവകാശങ്ങളെ സംരക്ഷിക്കാൻ വേണ്ടി  പോലീസ് സ്റ്റേഷനിലും  കുത്തിയിരിക്കാൻ തയ്യാറായിട്ടാണ് അവർ ജനങ്ങളുടെ വോട്ടിനായി ഇറങ്ങിയിരിക്കുന്നത്. ചെറുപ്രായത്തിലെ അവരുടെ കഴിഞ്ഞകാലാനുഭവങ്ങളുടെ വെളിച്ചത്തിൽ ഇതൊരു പാഴ്വാക്കായി കരുതാനും സാധിക്കില്ല. നിത്യോപയോഗ പാചകങ്ങളിൽ ഒഴിച്ചുകൂടാൻ പാടില്ലാത്ത പച്ച മുളകാണ് തെരഞ്ഞെടുപ്പിന്റെ ചിഹ്നമായി  സ്വീകരിച്ചിരിക്കുന്നത്.

പൂഞ്ഞാർ സെന്റ്‌ ജോർജ് കോളേജിലെ പ്രൊഫസർ ജോസഫ് വർഗീസിന്റെയും അലോഷ്യാ ജോസഫിന്റെയും സീമന്ത പുത്രിയാണ് ശ്രീമതി ഇന്ദുലേഖ. ചിത്ര ലേഖയെന്ന ഒരു സഹോദരിയുമുണ്ട്. സാമ്പത്തിക ക്രമക്കേടുകൾ കാണിക്കുന്ന സഭയ്ക്കെതിരായി സാധാരണ അപ്പനും മകളും ഒന്നിച്ചാണ് പോരാടാനും പ്രകടനങ്ങൾക്കായും പോകാറുള്ളത്. എന്തുകൊണ്ടും ഒരു രാഷ്ട്രീയ നേതാവാകാനുള്ള പരിചയവും തഴക്കവും ചെറു പ്രായത്തിൽ തന്നെ ഇതിനോടകം ഈ യുവതി നേടിക്കഴിഞ്ഞു. കൊച്ചി സർവ്വ കലാശാലയിൽ നിന്നും നിയമ പഠനം പൂർത്തിയാക്കിക്കൊണ്ട് 2014-ൽ  അഭിഭാഷികയായി എന്ട്രോൾ ചെയ്തു. പഠിക്കുന്ന കാലങ്ങളിൽ കോളേജിന്റെയും സർവ്വ കലാശാലയുടെയും മുമ്പിൽ സമര പന്തൽ വിരിച്ചുകൊണ്ട്  സത്യാഗ്രഹം ചെയ്തും സ്വന്തം ജീവിതത്തെ കരു പിടിപ്പിക്കാനായി ക്രൈസ്തവ മാനേജ് മേന്റെനെതിരെ നീണ്ടകാലങ്ങൾ കേസുകൾ നടത്തിയും വാദമുഖങ്ങളിൽ പങ്കെടുത്തുമുള്ള അസാധാരണമായ കഴിവുകൾ ഇതിനോടകം ഈ യുവതി നേടിക്കഴിഞ്ഞു. ടീ.വി. യിലും മാധ്യമങ്ങളിലും ശ്രീമതി ഇന്ദുലേഖ പ്രസിദ്ധയാണ്. കൂടാതെ നല്ലൊരു എഴുത്തുകാരിയും വാഗ്മിയുമെന്നുള്ള വസ്തുതയും ഇവിടെ എടുത്തു പറയുന്നു.

ആരാണ് ഈ  യുവതി? കുഞ്ഞുന്നാൾ മുതൽ നൃത്തം ചവുട്ടി കലാ ലോകത്തും പ്രസരിപ്പു നേടിയിരുന്നു.  ക്ഷണിച്ച പ്രകാരം ദൂര ദർശനിൽ  പരിപാടികൾ അവതരിപ്പിക്കുന്നതിനായി  മൂവായിരം രൂപ കൈക്കൂലി ചോദിച്ചതിന് ഇന്ത്യാ പാർലമെന്റ്  മന്ദിരത്തിനു മുമ്പിൽ പ്രതിഷേധിച്ചു നൃത്തം ചവുട്ടിയ അഞ്ചു വയസുകാരിയുടെ ആ ദൌത്യം വിശ്രമമില്ലാതെ ഇന്നും തുടരുന്നു. കോളേജു പഠന കാലത്ത് പുരോഹിത കാപട്യ മുഖങ്ങൾ തിരിച്ചറിഞ്ഞ് അവർക്കെതിരെ പ്രതികരിക്കുന്നതിനായി സുപ്രീം കോടതി വരെ നിയമ യുദ്ധം നടത്തിയതും ശ്രീ മതി ഇന്ദുലേഖയുടെ നേട്ടങ്ങളുടെ പട്ടികയിൽ ഒന്നാണ്. കോടതിയിൽ അന്നു വിജയിച്ചില്ലെങ്കിലും പരാജയം ജീവിതത്തിന്റെ  അടിസ്ഥാന തത്വങ്ങളായ വിജയത്തിന്റെ പടികളെന്നും അവർ  വിശ്വസിക്കുന്നു.

സത്യവും ധർമ്മവും മുമ്പിൽ കണ്ടുകൊണ്ട്‌ നീതിക്കായി  ഇതിനോടകം നിരവധി പോരാട്ടങ്ങൾ അവർ നടത്തി കഴിഞ്ഞു. അല്മായരുടെ പണം കൊണ്ട് തിന്നു കുടിച്ചു മദിച്ചു നടക്കുന്ന സഭാ നേതൃത്വത്തിനെതിരെ സന്ധിയില്ലാ സമരമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. സർക്കാരിന്റെ നിയന്ത്രണം മുസ്ലീമിന്റെയും ഹിന്ദുക്കളുടെയും  സമുദായ സ്വത്തുക്കളുടെ മേലുണ്ട്. എന്നാൽ ക്രിസ്ത്യൻ സമുദായ സ്വത്തുക്കൾ ഏതാനും സ്വാർത്ഥമതികളായ പുരോഹിതർ നിയന്ത്രിക്കുന്നത്‌ തികച്ചും അനീതിയായി ഇന്ദുലേഖ കരുതുന്നു. അല്മായരുടെ സംഭാവനകൾകൊണ്ട്  സ്വരൂപിച്ചിരിക്കുന്ന സഭാസ്വത്തുക്കളുടെ കണക്കുകൾ നോക്കാൻപോലും അവകാശമില്ലാത്ത വ്യവസ്തിയാണ് ഇന്ന് നിലവിലുള്ളത്. വിദേശപ്പണവും  കറുത്ത പണവും സമുദായ നിധികളിൽ ഒളിഞ്ഞിരുപ്പുണ്ട്. ധൂർത്തടിക്കുന്ന പുരോഹിതരുടെ വരുമാന മാർഗങ്ങളെപ്പറ്റി ചോദ്യം ചെയ്യാനും ആരുമില്ല. സമൂഹ താല്പര്യത്തിനായി സുപ്രീം കോടതി ജഡ്ജിയായിരുന്ന അന്തരിച്ച ശ്രീ ക്രിഷ്ണയ്യർ രചിച്ച ക്രിസ്ത്യൻ ബില്ലിനെ ബിഷപ്പുമാരും പുരോഹിതരും മൊത്തം എതിർക്കുന്നു. ആ ബില്ല് നിയമമായി കാണുന്നവരെ തനിക്കുവിശ്രമമില്ലെന്നും ശ്രീമതി ഇന്ദുലേഖ പറയുന്നു.

അഴിമതിയ്ക്കെതിരെ എന്നും സമരമുഖങ്ങളിൽ പോരാട്ടങ്ങളുമായി മുമ്പിലായിരുന്ന ശ്രീമതി ഇന്ദുലേഖ സ്വതന്ത്ര സ്ഥാനാർഥിയായിട്ടാണ് പൂഞ്ഞാറിൽ മത്സരിക്കുന്നത്.' തൊപ്പി'  അടയാളമായി സ്വീകരിച്ച പി.സി.ജോർജാണ് എതിരാളികളിൽ ഒരാൾ. ഭരണ കാലങ്ങളിൽ പ്രതികരിക്കുന്നവരെ ഉപദ്രവിച്ചു നടന്ന ശ്രീ ജോർജ് ഇന്ന് ജനകീയനായി ജനാധിപത്യത്തിന്റെ കാവല്ക്കാരനായി വീമ്പടിക്കുന്നതും ലജ്ജാവഹം തന്നെ. ശ്രീ ജോർജിനു വീഴുന്ന ഓരോ വോട്ടും ജനാധിപത്യ കേരളത്തിന് അപമാനമായിരിക്കും.  മാനുഷിക പരിഗണനകളോ സംസ്ക്കാരത്തിന്റെ പാരമ്പര്യമോ ശ്രീ ജോർജിൽ നിന്നും പ്രതീക്ഷിക്കാൻ സാധിക്കില്ലെന്ന് അദ്ദേഹത്തിൻറെ കഴിഞ്ഞ കാല ചരിത്രങ്ങൾ വ്യക്തമാക്കുന്നു. അഴിമതി വിരുദ്ധപോരാളിയെന്ന് സ്വയം പ്രഖ്യാപിക്കാന്‍ പി.സി.ജോര്‍ജിന് യോഗ്യതയുണ്ടോയെന്ന് അദ്ദേഹം ആത്മപരിശോധന നടത്തേണ്ടതായിയുണ്ട്. അദ്ദേഹം തന്നെ ഒരു അഴിമതി വീരനെന്നാണ് സത്യം.

ശ്രീ ജോർജ് പ്രമാദമായ ഒരു കൈക്കൂലിക്കേസ്സിൽ ഒരു ജുഡീഷണൽ അന്വേഷണത്തിനു വിധേയമായതും കോടതി ശിക്ഷിച്ച വസ്തുതയും  മറച്ചു വെക്കുന്നു. അത് നിയമ സഭയുടെ ചരിത്രത്തിലുള്ള ആദ്യത്തെ സംഭവമായിരുന്നു. ഹൈക്കോടതി ജഡ്ജിമാരടങ്ങിയ ഒരു ജൂറി സംഘമായിരുന്നു അന്ന് ജോർജിനെതിരെ വിധി പ്രഖ്യാപിച്ചത്. 1981-ൽ പൂഞ്ഞാർ മണ്ഡലത്തിൽപ്പെട്ട ഒരു പാവപ്പെട്ട സ്ത്രീയ്ക്ക് ജോലി കൊടുക്കാമെന്നു സമ്മതിച്ച് ഇരുപത്തി അയ്യായിരം രൂപ കൈക്കൂലി മേടിച്ചുവെന്ന കേസ്സായിരുന്നു അന്നു തെളിഞ്ഞത്. ആ വിധി പൊതു പ്രവർത്തനം പോലും നടത്താൻ  അയോഗ്യത കൽപ്പിച്ചുകൊണ്ടുള്ളതായിരുന്നു.   ജഡ്ജി ബാല ഗംഗാധരൻ, എസ.കെ. ഖാദർ, ഡോക്ടർ ആർ പ്രസന്നൻ എന്നിവരുടെ നേതൃത്വത്തിലുള്ള ജുഡീഷൽ അംഗങ്ങളാണ് ജോർജിന്റെ ഗുരുതരമായ ഈ അഴിമതി തെളിയിച്ചത്. പല നാൾ കട്ടാൽ ഒരു നാൾ പിടിക്കുമെന്നപോലെ അന്നത് സംഭവിച്ചു പോയി. വിധി വന്നപ്പോഴേയ്ക്കും ജോർജിന്റെ നിയമ സഭാ കാലാവധി അവസാനിച്ചിരുന്നു. പിന്നെ ഒന്നും സംഭവിച്ചില്ല. പൂഞ്ഞാറിലുള്ള താഴത്തു പറമ്പിൽ തൊമ്മൻ ചാക്കോയാണ്  ജോർജിന്റെ ഈ കോഴ വിവരം പുറം ലോകത്തെ അറിയിച്ചത്. അദ്ദേഹത്തിൻറെ സഹോദരി കെ. കെ. ത്രസ്യാമ്മയ്ക്ക് ചെമ്മലമറ്റം സ്കൂളിൽ ജോലി തരപ്പെടുത്തി കൊടുക്കാമെന്ന വാഗ്ദാനവുമായിട്ടായിരുന്നു ജോർജ് കോഴ വാങ്ങിയത്. എന്നാൽ സ്കൂൾ മാനേജ്മെന്റ് കോഴ വാങ്ങാൻ തയ്യാറാകാഞ്ഞതും ജോർജിന് വിനയായി. ജോർജ് പണം തിരികെ കൊടുക്കാൻ തയ്യാറാകാത്തതിനാൽ മാത്തച്ചൻ കുരുവിനാക്കുന്നേലും ഈ കേസ്സിൽ മദ്ധ്യസ്ഥതയ്ക്കായി ഇടപെട്ടിരുന്നു.   മാത്തച്ചൻ കുരുവിനാക്കുന്നേലുമായ കത്തുകളും സ്കൂൾ അധികൃതരുടെ തീരുമാനവും ജുഡീഷണൽ അന്വേഷണത്തിൽ ജോർജിന് പ്രതികൂലമായി വന്നു.

മറ്റൊരു  സ്ഥാനാർഥിയായ ശ്രീ പി. സി.  ജോസഫ്  മാണി കോൺഗ്രസ് വിട്ടു ഇടതു പക്ഷ മുന്നണിയുടെ സ്ഥാനാർത്ഥിയാണ്. തോന്നുന്ന വിധം ആദർശങ്ങൾ ബഹിഷ്ക്കരിച്ച് അവസരോചിതമായി പാർട്ടികൾ മാറുന്നവരുടെ ഉദ്ദേശം പൊതു ജനങ്ങളുടെ സേവിക്കണമെന്നുള്ളതല്ല  മറിച്ചു സ്വാർത്ഥതാല്പര്യങ്ങൾക്കു  വേണ്ടി നിലകൊള്ളുന്നതു കൊണ്ടാണ്. മാണി കോൺഗ്രസ്സിൽ കൂടുതലായ സ്ഥാനം ലഭിക്കില്ലെന്നറിഞ്ഞപ്പോൾ ഇടതു പക്ഷമായി. നാളെ ബീ. ജെ. പിയിലും പ്രവർത്തകനാകാം. അഴിമതിയിൽ കുളിച്ച മാണിയോടൊപ്പം നീണ്ട കാലം പ്രവർത്തന പരിചയമുള്ളതു കൊണ്ട് കേജറി വാൾ  അദ്ദേഹത്തെ സ്വീകരിക്കാനും സാധ്യതയില്ല.

ഇന്ദു ലേഖയുടെ അച്ഛൻ ജോസഫ്  വർഗീസ്‌ എഴുതിയ 'നസ്രായനും നാരായണത്തു ഭ്രാന്തനു'മെന്ന പുസ്തകം ഏറെ വിവാദമായിരുന്നു.
പുരോഹിതർക്ക് രുചിക്കാത്ത പുസ്തകം  എഴുതിയതിന്  അധികാര മത്തു പിടിച്ച പുരോഹിതർ  ഇന്ദുലേഖയെ കോളേജിൽ നിന്നും പുറത്താക്കി പ്രതികാരം തീർക്കുകയാണുണ്ടായത്. നിയമവും കോടതികളും പുരോഹിതരുടെ വാക്കുകൾ കണക്കിലെടുത്തതു കൊണ്ട് ഇന്ദുലേഖയ്ക്കെതിരായി വിധിവന്നു. അത് അവരുടെ ജീവിതത്തിലെ താങ്ങാൻ പാടില്ലാത്ത ദുഃഖകരമായ ഘട്ടങ്ങളായിരുന്നു.  അതുമൂലം മൂന്നു വർഷങ്ങളാണ് അവർക്ക് കോളേജു ജീവിതത്തിൽ നഷ്ടപ്പെട്ടത്. മനുഷ്യത്വത്തിന്റെ വിലയറിയാത്ത കപട പുരോഹിതർക്ക്  ഒരു പെൺക്കുട്ടിയുടെ ഭാവിയെ തകർക്കുന്നതിൽ യാതൊരു സങ്കോചവുമുണ്ടായിരുന്നില്ല. പാപപങ്കിലമായ കൈകൾകൊണ്ട്  നിത്യം കുർബാനകൾ  അർപ്പിക്കുന്ന ആ വന്ദ്യ പുരോഹിതർക്ക് ഇന്ദുലേഖയുടെ നഷ്ടപ്പെട്ട വർഷങ്ങൾ തിരിച്ചു കൊടുക്കാൻ സാധിക്കുകയുമില്ല. എങ്കിലും നിരാശയാകാതെ അടിപതറാതെ  അവർ ജീവിതത്തെ ഒരു വെല്ലുവിളിയായി സ്വീകരിച്ചു. ഇന്ന് ആയിരങ്ങളാണ് ഇന്ദുലേഖയ്ക്ക് പിന്നിൽ പുരോഹിത അഴിമതികൾക്കെതിരെ ശബ്ദിക്കുന്നത്. ഈ യുവതിയുടെ തീവ്രമായ യുവശക്തിയെ  ലോകം മുഴുവൻ ആദരിക്കുന്നു. ശ്രവിക്കുന്നു.   ചഞ്ചലമായ മനസോടു കൂടിയ ഒരു ജനപ്രതിനിധിയെയല്ല നമുക്കിന്നാവിശ്യം. ജനങ്ങളുടെ കണ്ണുനീരിനെ വിലയിരുത്താനും പാവങ്ങളോടൊപ്പം പ്രവർത്തിക്കാനും അവരുടെ ക്ഷേമാന്വേഷണങ്ങളിൽ വ്യാപ്രുതനാവാനും കഴിവും പ്രാപ്തിയുമുള്ള ഒരു നേതാവിനെയാണാവശ്യം. വൃദ്ധ ജനങ്ങൾ പേരമക്കളെയും പരിരക്ഷിച്ചു കൊണ്ട് വീട്ടിലിരിക്കുന്നതിനു പകരം നാടിനെ മുടിക്കാൻ അധികാരത്തിനായി ഇറങ്ങിയിരിക്കുകയാണ്. അവരുടെ ഉദ്ദേശം മറ്റൊന്നുമല്ല, കോഴ- കൈക്കൂലി കൊണ്ട് സ്വന്തം കീശ വർദ്ധിപ്പിക്കണം. കേരളത്തിലെ ധീരയായ ഇന്ദുലേഖയെന്ന യുവതി അഴിമതിക്കും പുരോഹിതരുടെ കോളേജുകളിലെ കോഴ പിരിവിനും എതിരായി യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ്. എല്ലാ അഴിമതി വീരന്മാരും ഡൽഹിയിലെ കേജറിവാളിനെ ഭയപ്പെടുന്നപോലെ കേരളത്തിലെ ഈ യുവതിയായ കേസരിയെയും ഒരിയ്ക്കൽ  ഭയപ്പെടാതിരിക്കില്ല.

സ്വന്തമായി ജീവിതത്തെ കരു പിടിപ്പിക്കാൻ ശ്രമിക്കുന്നതിനിടയിൽ കോളേജിൽ നിന്നും പുറത്താക്കിയ സഭയുടെ നടപടികൾക്കെതിരെ  സുപ്രീം കോടതിവരെ പോയി. അന്ന് കേട്ടനുഭവിച്ചറിഞ്ഞ  കോടതി വിസ്താര വാദങ്ങളും പ്രതിവാദങ്ങളും ഇന്ദുലേഖയെ നാളയുടെ വാഗ്ദാനമായ  ഒരു അറ്റോർണിയാകാൻ വഴി തെളിയിച്ചു. യുവതലമുറകളുടെ മനസ്സിൽ ആഞ്ഞടിക്കുന്ന നവമായ ആശയങ്ങളാണ്‌ പ്ലാറ്റ് ഫോറങ്ങളിൽ നിന്നും കേൾവിക്കാരുടെ മുമ്പിൽ അവർ അവതരിപ്പിക്കുന്നത്‌. കേജറിവാളിനെപ്പോലെ യുവത്വത്തിന്റെ പ്രസരിപ്പുള്ള  നേതാക്കൾ രാജ്യം ഭരിക്കണമെന്ന് ഈ ഇരുപത്തിയേഴുകാരി ആവശ്യപ്പെടുന്നു. 'യുവാക്കൾക്കും യുവതികൾക്കും അവസരങ്ങൾ നല്കിക്കൊണ്ട് വൃദ്ധരായവർ രാഷ്ട്രീയത്തിൽ നിന്നും വിരമിക്കണമെന്നും നിയമപരമായി തന്നെ രാഷ്ട്രീയത്തിലും പ്രായ പരിധി നിശ്ചയിക്കണമെന്നും രണ്ടു പ്രാവശ്യത്തിൽ കൂടുതൽ ആരെയും സാമാജികരായോ മന്ത്രിമാരായോ  തെരഞ്ഞെടുക്കാൻ പാടില്ലെന്നും' അവർ നിർദ്ദേശിക്കുന്നു. കൂടുതൽ കാലം ഭരിക്കുംതോറും അധികാര മോഹവും അഴിമതികളും കാരണമാവുമെന്നും അതൊരു രാജ വാഴ്ചക്ക് നയിക്കുമെന്നാണ്‌ ശ്രീമതി ചിന്തിക്കുന്നത്.  സ്വന്തം പോക്കറ്റിൽ നിന്നും പൊതു ജനങ്ങളിൽ നിന്ന് ഞെക്കി പിഴിഞ്ഞും തെരഞ്ഞെടുപ്പു ചെലവിനായി പണം മുടക്കുന്നവർ ആ പണം വീണ്ടെടുക്കുന്നതിനായി പിന്നീട് അഴിമതികൾക്ക് കൂട്ടു നില്ക്കുമെന്നും മത്സരിക്കുന്നവർ മിതമായ സർക്കാർ ചെലവിൽ പ്രചരണം നടത്തേണ്ട സംവിധാന മുണ്ടാക്കണമെന്നും പ്രചരണ പത്രികയിൽ പറയുന്നു. കഴിഞ്ഞ കാല അനുഭവങ്ങൾ വെച്ചു വിലയിരുത്തിയാൽ  ജനങ്ങളുടെ പ്രശ്നങ്ങളും ആവശ്യങ്ങളും ചെവികൊള്ളാൻ ഒരു രാഷ്ട്രീയ നേതാക്കളും രംഗത്തു വന്നിട്ടില്ലായെന്ന കാര്യവും അവർ ചൂണ്ടി കാണിക്കുന്നു. ഒരു സാമാജികയായി അവസരം നേടിയാൽ സർക്കാരിലെ ചുവപ്പു നാടകളുടെ കൊള്ളരുതായ്മകളെ വെളിച്ചത്തു കൊണ്ടു വന്ന് ജനങ്ങളുടെയിടയിൽ ജനങ്ങൾക്കു വേണ്ടി പ്രവർത്തിക്കുമെന്ന വാഗ്ദാനങ്ങളും ഈ യുവസ്ഥാനാര്‍ത്ഥി നല്കുന്നു.

ഒരു എം.എൽ.എ യായാൽ ഒരുവൻ കല്ലിടീലും നാട മുറിക്കലും കെട്ടിടങ്ങളുടെ ഫലകത്തിൽ പേരു കൊത്തിക്കാനും സമയം കണ്ടെത്തുന്നു. ജനങ്ങളുടെ നികുതിപ്പണത്തിൽ നിന്ന് അയാൾക്ക്‌  ഭീമമായ ശമ്പളവും  യാത്രയ്ക്കുള്ള അലവൻസുകളും ലഭിക്കും. ബിഷപ്പിന്റെ അരമനകളിലെയും വൻകിട കോൺട്രാക്റ്റർമാരുടെ ഭവനങ്ങളിലെയും  ഭക്ഷണം അയാൾക്ക് പ്രിയങ്കരമായിരിക്കും. വിശക്കുന്ന വയറുകൾ നാടിന്റെ നാനാ ഭാഗത്തുമുണ്ടെന്നുള്ള വിവരം അധികാരം കിട്ടുന്ന നാൾ മുതൽ മറക്കുകയും ചെയ്യും.   ഇന്ദുലേഖയുടെ പ്രകടന  പത്രികയിൽ അധികാരം കിട്ടിയാൽ ഒരു ചില്ലി കാശു പോലും ജനങ്ങളുടെ പണത്തിൽ നിന്ന് ദുർ വിനിയോഗം ചെയ്യില്ലാന്നും ഉണ്ട്. അവർക്കതിന്റെ ആവശ്യവുമില്ല.  മെത്രാനെ സ്തുതി ചെല്ലുകയുമില്ല. മറ്റുള്ള രാഷ്ട്രീയക്കാരിൽ നിന്നും വേറിട്ട്‌ ഡൽഹിയിലെ കേജറി വാളിനെപ്പൊലെ വിദ്യാസമ്പന്നരായ മാതാപിതാക്കളിൽ നിന്നാണ് അവർ ശിക്ഷണം പഠിച്ചത്. അവരുടെ പിതാവ് ഒരു കോളേജിന്റെ സുപ്രസിദ്ധനായ പ്രൊഫസറുമാണ്. ആവശ്യത്തിന് സമ്പത്ത് കൈകാര്യം ചെയ്യുന്ന മാന്യമായ ഒരു വീട്ടിലാണ്  അവർ വളർന്നതും.  അന്തസ്സും അഭിമാനവുമുള്ള കുടുംബ പാരമ്പര്യവും   ഇന്ദുലേഖയുടെ ഈ ചുരുങ്ങിയ ജീവിതത്തിനുള്ളിലെ  പ്രവർത്തനങ്ങളിൽ നിന്നും  മനസിലാക്കാം.  പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ   ഇന്ദുലേഖയുടെ പ്രതിയോഗികളായി മത്സരിക്കുന്നവർ പി.സി.ജോർജ്, ജോർജുകുട്ടി അഗസ്റ്റിൻ, ആർ. ഉല്ലാസ് എന്നിവരാണ്. ശക്തരായ ഈ നേതാക്കളെ നേരിടാൻ ഇന്ദുലേഖ തയ്യാറായി കഴിഞ്ഞിരിക്കുന്നു. പണക്കൊഴുപ്പിന്റെ ഒഴുക്കുകളില്ലാതെ ചില മാധ്യമങ്ങളിൽ പരസ്യം മാത്രം കൊടുത്താണ് അവർ തെരഞ്ഞെടുപ്പ് പ്രചരണം നടത്തുന്നത്. രാക്ഷസനായ ഗോലീയാത്തിനെ നേരിടാൻ ഇടയ ബാലനായ ദാവീദിന് സാധിച്ചുവെന്ന വിശ്വാസമാണ് ശ്രീ മതി ഇന്ദു ലേഖയ്ക്കുള്ളത്. സ്വന്തം നാട്ടുകാർ തനിക്കൊപ്പം നിൽക്കുമെന്നുള്ള ആത്മ വിശ്വാസം അവർ പ്രകടിപ്പിക്കുകയും ചെയ്യുന്നു. ജയിക്കുമെന്നു തന്നെ ദൃഡമായി വിശ്വസിക്കുകയും ചെയ്യുന്നു.അഞ്ചാം വയസുമുതൽ പ്രതിക്ഷേധ ശബ്ദവുമായി രണഭൂമിയിലിറങ്ങിയ ഈ വീര ശൂര നായിക ജനാധിപത്യത്തിന് ഒരു മാതൃകയുമാണ്. 

No comments:

Post a Comment

കൊറോണ: പ്രസിഡന്റ് ട്രംപിനെ കുറ്റപ്പെടുത്തുന്നത് ശരിയോ?

ജോസഫ് പടന്നമാക്കൽ കൊറോണ നമ്മുടെയെല്ലാം നിത്യ ജീവിതത്തിൽ ഭയം ജ്വലിപ്പിക്കുന്ന ഒരു മാരക രോഗമായി ലോകമെമ്പാടും അറിയപ്പെട്ടു കഴിഞ്ഞു. കാട്ടുത...