Tuesday, February 14, 2017

ജയലളിതയും ശശികലയും നിഗൂഢതകളും



ജോസഫ് പടന്നമാക്കൽ 

ജയലളിതയുടെ പിൻഗാമിയായി തമിഴ്‌നാട് മുഖ്യമന്ത്രിപദം വരെ അലങ്കരിക്കാൻ തയ്യാറായി വന്ന  ശശികലയുടെ മോഹം സുപ്രീം കോടതിയുടെ വിധിയുടെ വെളിച്ചത്തിൽ ഇല്ലാതായത് അവരുടെ രാഷ്ട്രീയ ഭാവിക്ക് ഒരു തിരിച്ചടിയായിരുന്നു. അനധികൃതമായി സ്വത്തു സമ്പാദിച്ചതിന് നാലുവർഷത്തെ തടവും പത്തുകോടി രൂപ പിഴയുമാണ് ഇന്ത്യൻ സുപ്രീം കോടതി അവർക്കെതിരെ വിധിച്ചിരിക്കുന്നത്. ഈ വിധി തമിഴ്നാട് രാഷ്ട്രീയത്തെ തന്നെ തകിടം മറിക്കുന്നതായിരുന്നു. ശശികല വളരെ കഴിവും ബുദ്ധിയുമുള്ള സ്ത്രീയാണ്. അതിനേക്കാളും ഉപരി പഠിച്ച ഒരു കള്ളിയുമാണ്. തമിഴ്‌നാടിന്റെ ചരിത്രം തന്നെ മാറ്റിയെടുക്കാൻ ഈ സ്ത്രീക്ക് ഇതിനോടകം കഴിഞ്ഞു. അധികാരം കയ്യടക്കാൻ അവർ എല്ലാ വിധ തന്ത്രങ്ങളും ഇതിനിടയിൽ നെയ്തിരുന്നു. അഭിപ്രായ വോട്ടെടുപ്പിൽ അവർക്കെതിരെ തിരിയാതിരിക്കാനും എതിർ കക്ഷികൾ നിയമസാമാജികരെ ചാക്കിട്ടു പിടിക്കാതിരിക്കാനും  എം.എൽ.എ. മാരെ  തടവിലെന്ന പോലെ അവർ പ്രത്യേക സ്ഥലങ്ങളിൽ പാർപ്പിച്ചിരുന്നു.  ജയലളിതയുടെ പിൻഗാമിയായി പുതിയ മുഖ്യമന്ത്രി സത്യപ്രതിജ്ഞ ചെയ്യുന്ന നാളുകളിൽ ഇനി ശശികലയും ഒപ്പമുള്ള മറ്റു അഴിമതിക്കാരും കൽത്തുറുങ്കിനുള്ളിലായിരിക്കും. അമ്മയുടെ പിൻഗാമി ചിന്നമ്മയെന്ന അദ്ധ്യായം അവിടെ അണയുകയാണ്. ഇന്ത്യൻ നീതിന്യായ വ്യവസ്ഥയുടെ മഹോന്നത പീഠം അതിനു സാക്ഷിയും.

മുപ്പതു വർഷങ്ങളോളം തമിഴ്‌നാടിന്റെ ഭരണ നേതൃത്വത്തിൽ ഇരുന്ന ജയലളിത ദീർഘകാലം മുഖ്യമന്ത്രിയായിരുന്നുവെന്നതും ചരിത്രമാണ്. എം.ജി. രാമചന്ദ്രനുശേഷം തമിഴ്‌നാടിന്റെ ഹൃദയം കവർന്ന ഒരു നേതാവായിരുന്നു  അവർ.  ഈ ചരിത്രകഥയിൽ സ്നേഹമുണ്ട്, വാത്സല്യമുണ്ട്, വൈകാരിതയുമുണ്ട്. ഒപ്പം ചതിയുടെ മുഖവും നിഴലിക്കുന്നത് കാണാം. ബോളിവുഡിനെപ്പോലും വെല്ലുന്ന ഈ കഥയിലെ രണ്ട് നായികമാരാണ് ജയലളിതയും ശശികല നടരാജനും.

ജയലളിതയുടെ യാദൃശ്ചികമായ മരണം തമിഴ്‌നാടിന്റെ ഇപ്പോഴത്തെ രാഷ്ട്രീയ അനിശ്ചിതത്തിന് കാരണമായി തീർന്നു. അവരുടെ മരണം സ്വാഭാവികതയല്ലെന്നും ദുരൂഹതകളുണ്ടെന്നും  ശക്തമായ അഭിപ്രായങ്ങൾ ഇന്ത്യ  മുഴുവൻ വ്യാപിച്ചിരിക്കുന്നു. മരണത്തിൽ ശശികലയുടെ കൈകളുണ്ടെന്നുള്ള   ജനസംസാരം നാടുമുഴുവനുമുണ്ട്. ഒരു ചെറിയ പനി കാരണം ജയലളിതയെ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. വയറിളക്കവും ശരീരത്തിലെ ജലാംശം ഇല്ലാതായതുമായിരുന്നു കാരണം. ചെന്നൈയിലുള്ള അപ്പോളോ ഹോസ്പിറ്റൽ അവരെ ചികത്സയ്ക്കായി   പ്രവേശിപ്പിച്ചു. അധികാരികൾ അവരെ സിംഗപ്പൂരുള്ള സ്പെഷ്യലിറ്റി ഹോസ്പിറ്റലിൽ കൊണ്ടുപോകാൻ ഉപദേശിക്കുകയും ചെയ്തു. എന്നാൽ ജയലളിതയുടെ കാര്യങ്ങൾ നോക്കിക്കൊണ്ടിരുന്ന ശശികല അതിനു തടസംനിന്നു. സിംഗപ്പുർ ഹോസ്പിറ്റലിൽ കൊണ്ടുപോകേണ്ടായെന്നു അവർ പറഞ്ഞു. ഡോക്ടർമാരുടെ അഭിപ്രായങ്ങൾക്ക് മാറ്റം വരുത്തിക്കൊണ്ടു ശശികല അവരുടെ തനതായ തീരുമാനത്തിൽ ഉറച്ചുനിന്നു. പിന്നീട് പരസ്പര വിരുദ്ധങ്ങളായ വാർത്തകളാണ് ഹോസ്പിറ്റലിൽ നിന്നും വന്നുകൊണ്ടിരുന്നത്. അതിലെല്ലാം ശശികലയുടെ പ്രവർത്തനങ്ങളില്ലേയെന്നും സംശയിക്കുന്നു.

അപ്പോളോ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ച് ഒന്നുരണ്ടു ദിവസത്തിനകം ജയലളിത സാധാരണ നിലയിലെന്നു വിഞ്ജാപനം പുറപ്പെടുവിച്ചു. ഇതുകേട്ട് അവരുടെ ആരാധകരെല്ലാം സന്തോഷിക്കുകയും ജയലളിത ഉടൻ ഹോസ്പിറ്റലിൽ നിന്ന് വിടുതലാകുമെന്നു പ്രതീക്ഷിക്കുകയും ചെയ്തു. എ.ഐ.ഡി.എം കെ യുടെ ഏതാനും നേതാക്കന്മാരും ജയലളിതയുടെ ആരോഗ്യം മെച്ചമെന്നും പ്രസ്താവിച്ചു. അവർ ഹോസ്പിറ്റലിൽ നിന്നും ഓഫിസ് ജോലികളും സംസ്ഥാനത്തിന്റെ  സുപ്രധാന തീരുമാനങ്ങളും എടുക്കുന്നുണ്ടെന്നും അറിയിച്ചു. എന്നാൽ തൊട്ടടുത്ത ദിവസം മുതൽ അപ്പോളോ ഹോസ്പിറ്റൽ ഒരു തരം നാടകം കളിയാരംഭിച്ചു. ഒക്ടോബർ രണ്ടാം തിയതി മുതൽ ജയലളിതയ്ക്ക് ആന്റി ബൈയോട്ടിക്ക് കൊടുക്കാൻ ആരംഭിച്ചുവെന്നു ഹോസ്പിറ്റൽ പ്രവർത്തകർ പ്രസ്താവിച്ചു. ബുദ്ധിമതിയായ ശശികല ഇതേ സമയം ഇംഗ്ലണ്ടിലുള്ള ഇന്റൻസീവ് സ്പെഷ്യലിസ്റ്റ് ഡോക്ടർ റിച്ചാർഡുമായി സംസാരിക്കുന്നുണ്ടായിരുന്നു. ഒക്ടോബർ ഏഴാം തിയതി ജയലളിതയ്ക്ക് റെസ്പിറേറ്ററി സപ്പോർട്ടും ആന്റി ബയോട്ടിക്കും മറ്റു സപ്പോർട്ടീവ് തെറാപ്പിയും നൽകിയെന്ന് പറഞ്ഞു. ചെറിയ പനിയുണ്ടെന്നും അറിയിച്ചു.

ഇതിനിടയിൽ ജയലളിതയുടെ ആരോഗ്യസ്ഥിതി അന്വേഷിക്കാൻ കരുണാനിധിയുടെ ഭാര്യ ഹോസ്പിറ്റലിൽ എത്തി. എന്നാൽ അവരെ ജയലളിതയെ കാണാൻ അനുവദിച്ചില്ല. അവരുടെ ആരോഗ്യ സ്ഥിതിയെപ്പറ്റി പറയാൻ ശശികലയാണ് അവിടെയെത്തിയത്. അതുപോലെ സമുദായ രാഷ്ട്രീയ നിലവാരങ്ങളിൽ പ്രസിദ്ധരായവരും, രാഷ്ട്രീയക്കാരും സിനിമാ ലോകത്തുള്ളവരും ജയലളിതയെ കാണാൻ ശ്രമിച്ചെങ്കിലും ആരെയും ഹോസ്പിറ്റലിലേക്ക് കടത്തിവിട്ടില്ല. അക്കൂടെ രജനികാന്തും രാജ്യസഭയിലെയും പാർലമെന്റിലെയും അംഗങ്ങളും ഉൾപ്പെടുന്നു. അവരുടെയെല്ലാം മദ്ധ്യവർത്തിയായി സംസാരിച്ചിരുന്നത് ശശികലയായിരുന്നു. ശശികലയ്ക്കല്ലാതെ മറ്റാർക്കും ഹോസ്പിറ്റലിൽ പ്രവേശനമില്ലായിരുന്നു,

നവംബർ ആറാം തിയതി അപ്പോളോ ഹോസ്പിറ്റൽ  കാര്യനിര്‍വ്വാഹകർ ജയലളിത സുഖമായതായി പൊതുജനത്തെ അറിയിച്ചു. അവർ സാധാരണ നിലയിൽ ചുറ്റുപാടുമുള്ള കാര്യങ്ങളെ ഗ്രഹിക്കുന്നുണ്ടെന്നും പറഞ്ഞു. പിന്നീടുള്ള രണ്ടാഴ്ച കഴിഞ്ഞും അപ്പോളോ ഹോസ്പിറ്റലിൽ നിന്നുമുള്ള അറിയിപ്പിൽ അവരുടെ രോഗം ശാന്തമായിയെന്നായിരുന്നു. ഏതാനും ആഴ്ചകൾക്കുള്ളിൽ അവർക്ക് സ്വന്തം ജോലികൾ ചെയ്യാൻ സാധിക്കുമെന്നും അറിയിച്ചു. ശശികല ജയലളിതയുടെ അടുത്ത സഹകാരിയും ഉറ്റ തോഴിയുമായിരുന്നതുകൊണ്ടു എല്ലാവരും അവരുടെ  വാക്കുകളെ വിശ്വസിച്ചിരുന്നു. നവംബർ പതിനെട്ടാം തിയതിയും അപ്പൊളോ ഹോസ്പിറ്റലിലെ  'റെഡി'യെന്നു പേരുള്ള ഒരു ഡോക്ടറും ജയലളിത സാധാരണ നിലയിലായെന്നും അവരുടെ ആരോഗ്യനില മെച്ചമാണെന്നുമാണ് പറഞ്ഞത്. എപ്പോൾ വേണമെങ്കിലും അവർക്ക് ഡിസ്ചാർജായി വീട്ടിൽ പോകാമെന്നും അറിയിച്ചു. തമിഴ് ജനത ദൈവത്തിനു നന്ദി പറഞ്ഞുകൊണ്ട് പ്രാർത്ഥിക്കാനും തുടങ്ങി. എന്നാൽ പിന്നീട് നവംബർ പത്തൊമ്പതുമുതൽ ഡിസംബർ നാലുവരെ ജയലളിതയെ സംബന്ധിച്ച് യാതൊരു അറിവുമുണ്ടായിരുന്നില്ല. ഈ പതിനഞ്ചു ദിവസങ്ങൾക്കുള്ളിൽ എന്തെങ്കിലും സംഭവിച്ചുവെന്നാണ് എല്ലാവരും കരുതുന്നത്. ആരും പ്രതീക്ഷിക്കാതെ പെട്ടെന്ന് എ.ഡി.എം.കെ യുടെ  വക്താവ് ജയ ലളിത മരിച്ചവിവരം ഔദ്യോഗികമായി പ്രഖ്യാപിച്ചു.

വാസ്തവത്തിൽ അപ്പോളോ ഹോസ്പിറ്റലിൽ നടന്ന സംഭവങ്ങളെന്താല്ലാമെന്നു പുറം ലോകത്തിനറിവില്ല. ഇതൊരു ദുർഗ്രാഹ്യമായ  ചരിത്രസത്യമായി മാറിക്കഴിഞ്ഞു. ജയലളിതയുടെ അവസാന കാലത്ത് അവരുടെ ബന്ധുക്കാരെ ആരെയും ഹോസ്പിറ്റലിൽ പരിചരണത്തിലിരിക്കുന്ന അവരെ കാണാൻ അനുവദിക്കാത്തതിലും നിഗൂഢതയുണ്ടെന്ന് അനുമാനിക്കുന്നു.

ജയലളിത മരിച്ചത് വിഷം മൂലമോ, ഹ്രദയാഘാതമോ, സംശയങ്ങൾ ബാക്കി നിൽക്കുന്നു. ഗൂഢാലോചനകൾ അതിലുണ്ടോ, ജയലളിതയുടെ കാര്യങ്ങളിൽ തീരുമാനങ്ങൾ എടുത്തത് ആരെല്ലാം,  എന്നിങ്ങനെ ഉത്തരമില്ലാത്ത അനേക ചോദ്യങ്ങൾ അവശേഷിക്കുന്നു. അടുത്ത കാലംവരെ ചോദ്യം ചെയ്യാതിരുന്ന വസ്തുതകൾ ഇന്ന് പൊതു പ്ലാറ്റ്ഫോമുകളിൽ പ്രധാന ചർച്ചാ വിഷയങ്ങളായി മാറി.   ഒരു സീനിയർ ജേർണലിസ്റ്റ് ഹുസാനിയുടെ അഭിപ്രായവും ഇവിടെ പ്രസ്താവ്യമാണ്. 'കഴിഞ്ഞ സെപ്റ്റംബറിൽ ജയലളിതയെ ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുന്നതിനു മുമ്പായി അവർക്ക്  തെറ്റായ ഡയബീറ്റിക്കസ് മെഡിസിൻ കൊടുത്തുവെന്നാണ്' റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 2012-ൽ തെഹൽഖ (Tehelka magazine) യെന്ന ഒരു മാഗസിനും പ്രസിദ്ധീകരിച്ചിരിക്കുന്നത് 'അവർക്ക് മെല്ലേ  കൊല്ലുന്ന ഏതോ മാരകമായ മെഡിസിൻ കൊടുത്തിരിക്കുമെ'ന്നാണ്. ബോധം കെടാനും, പയ്യെ മരിക്കാനും എന്തോ കെമിക്കലായിട്ടുള്ള പദാർത്ഥം അവരുടെ ഉള്ളിൽ ചെന്നുവെന്നാണ് അനുമാനം. ശശികലയുടെ നിർദേശത്തിൽ  ഒരു നേഴ്‌സിന്റെ സഹായത്തോടെ വിഷം ജയലളിതയ്ക്ക് കൊടുത്തുവെന്ന ആരോപണം തമിഴ്നാട് മുഴുവൻ ഇന്ന് ചർച്ചാവിഷയമാണ്.

ഈ.സി.എം.ഓ (ECMO(Extra corporeal membrane oxygenation) കൊടുത്താണ് അവർ ഹോസ്പിറ്റലിൽ കിടന്നതെന്നു പറയുന്നു. എങ്കിൽ അവർ ജീവിച്ചിരുന്നതും കൃത്രിമമായുള്ള മെഡിക്കൽ ഉപകരണങ്ങളുടെ സഹായത്താലായിരിക്കണം. അവരുടെ ശരീരത്തിൽ ഘടിപ്പിച്ചിരുന്ന മെഡിക്കൽ ഉപകരണങ്ങൾ പുറത്തെടുക്കാൻ ആരാണ് അനുവാദം കൊടുത്തതെന്നും വ്യക്തമല്ല. മരണകാരണം അതായിരിക്കുമോയെന്നും സംശയങ്ങൾ ബാക്കി നിൽക്കുന്നു.

'സൗത്ത് സ്റ്റാർ' ജേർണൽ ലേഖികയായ ഗൗതമി റ്റഡിമല്ലായുടെ (Gautami Tadimalla) ലേഖനത്തിൽ ചില ചോദ്യങ്ങൾ അവർ ചോദിച്ചിട്ടുണ്ട്."തമിഴ്‌നാടിന്റെ മുഖ്യമന്ത്രിയും ഒരു പൊതു പ്രവർത്തകയുമായ ജയലളിതയുടെ രോഗ വിവരങ്ങൾ എന്തുകൊണ്ട് രഹസ്യമായി സൂക്ഷിച്ചു?--മരിച്ചു പോയ മുഖ്യമന്ത്രിയുടെ പേരിൽ ആർക്കായിരുന്നു അധികാരം ഉണ്ടായിരുന്നത്?--ആരൊക്കെയായിരുന്നു ജയലളിതയുടെ മേൽ തീരുമാനങ്ങൾ എടുത്തിതിരുന്നത്?--ഒരു സംസ്ഥാനത്തിന്റെ മുഴുവനായുള്ള   പ്രശ്നങ്ങളിൽ അവർ നിർജീവമായി കിടന്നിരുന്ന സമയത്ത് ആരായിരുന്നു അവരുടെ ഔദ്യോഗികമായ  പ്രധാനപ്പെട്ട തീരുമാനങ്ങൾ കൈകാര്യം ചെയ്തിരുന്നത്?--ജനങ്ങളോട് ഇത്തരം വിഷയങ്ങളിൽ ഉത്തരം പറയാൻ ആർക്കാണ് ഉത്തരവാദിത്വം ഉള്ളത്?" ഇങ്ങനെ ഗൗതമി റ്റഡിമല്ലായുടെ നിരവധി ചോദ്യങ്ങൾ ഉത്തരങ്ങളില്ലാതെ അവശേഷിക്കുന്നു.

യുകെയിലെ ഡോക്ടർ റിച്ചാർഡ് ബീൽ (Dr.Richard Beale) ജയലളിതയുടെ മരണത്തെസംബന്ധിച്ച,   വാർത്താ ലേഖകരോട് നൽകുന്ന കാര്യങ്ങൾ  കൂടുതൽ ദുരൂഹതകൾക്കും സംശയങ്ങൾക്കും ഇടനൽകുന്നു. ഡോക്ടർ റിച്ചാർഡ് ബെയ്ൽ,  ലണ്ടൻ ബ്രിഡ്ജ് ഹോസ്പിറ്റലിലെ തീവ്ര പരിചരണ വിഭാഗത്തിലെ സ്പെഷ്യലിസ്റ്റാണ്. ജയലളിതയെ നോക്കാനായി മാസത്തിൽ രണ്ടുതവണകൾ ലണ്ടനിൽ നിന്നും ചെന്നൈയിൽ സഞ്ചരിക്കുമായിരുന്നു.ശശികലയാണ് ഈ ഡോക്ടറെ ലണ്ടനിൽ നിന്നും ജയലളിതയ്ക്ക് വേണ്ടി ക്ഷണിച്ചു വരുത്തിയത്. ' ജയലളിതയെ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ച സമയം അവരുടെ ആരോഗ്യ സ്ഥിതി വളരെയധികം പുരോഗമിച്ചിരുന്നുവെന്നും  പെട്ടെന്നായിരുന്നു അവരുടെ നില ഗുരുതരാവസ്ഥയിൽ ആയതെന്നും ' അവരെ ചീകത്സിച്ച ഡോക്ടർമാർ പറയുന്നു. എന്തുകൊണ്ട് അങ്ങനെ സംഭവിച്ചുവെന്നും മരണത്തിനുമുമ്പ് അവരുടെ നില മെച്ചമായിരുന്നുവെന്നുള്ള  ഹോസ്പിറ്റൽ പ്രസ്താവന വന്നതെന്തുകൊണ്ടെന്നും ഹോസ്പിറ്റലിന് പിഴവ് സംഭവിച്ചുവോയെന്നുമുള്ള   വിവരങ്ങൾ ജനത്തിനറിയണം.  എന്തോ അക്ഷരപ്പിശക് ജയലളിതയുടെ മരണത്തിൽ സംഭവിച്ചിട്ടുണ്ടെന്നുള്ള ഊഹോപാഹങ്ങൾക്കിടയിൽ ലണ്ടനിൽനിന്നുള്ള ഒരു ഡോക്ടർ കൂടുതൽ ആധികാരികമായ അഭിപ്രായങ്ങളോടെ രംഗത്ത് വന്നിരിക്കുന്നതും സംശയങ്ങൾക്കേ കാരണമാവുകയുള്ളൂ. അപ്പോളോ ഹോസ്പിറ്റലിനെയും ഡോക്ടർമാരെയും അവിഹിതമായി സ്വാധീനം ചെലുത്തി  പണംകൊണ്ട് മൂടിയെന്ന വാർത്തകളാണ് എവിടെയും പ്രചരിക്കുന്നത്.

ചരിത്രത്തിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ ശശികലയുടെ ആദികാല ജീവിതത്തെപ്പറ്റിയും ചികയേണ്ടിയിരിക്കുന്നു. ജയലളിതയെ പരിചയപ്പെടുന്നതിനു മുമ്പ് അവർ ഇരുപത്തിയൊമ്പതു വയസുള്ള ഗ്രാമീണയായ കുടുംബിനിയായിരുന്നു. സിനിമാ കാണാൻ വലിയ താല്പര്യവും ഒരു നടിയാകണമെന്നുള്ള ആഗ്രഹവുമുണ്ടായിരുന്നു. അവരുടെ ഭർത്താവ് നടരാജൻ തമിഴ്നാട്ടിലെ സർക്കാർ ജോലിയുള്ള പബ്ലിക്ക് റിലേഷൻ ഓഫിസറുമായിരുന്നു. കൂടലൂർ ഡിസ്ട്രിക്റ്റിലെ കലക്ടറായ ചന്ദ്രലേഖ (I.A.S)യുടെ കീഴിലായിരുന്നു അവരുടെ ഭർത്താവ് ജോലി ചെയ്തിരുന്നത്. അക്കാലത്ത് എം. ജി. രാമചന്ദ്രനുമായി കലക്റ്റർ നല്ല സൗഹാർദത്തിലുമായിരുന്നു.

എംജി ആറിന്റെ സഹനടിയായിരുന്നു ജയലളിത. ജയലളിതയെ തന്റെ രാഷ്ട്രീയ പിൻഗാമിയാക്കാനും എം.ജി.ആർ. ആഗ്രഹിച്ചിരുന്നു. ജയലളിത സമ്മേളിക്കുന്ന സ്ഥലങ്ങളിലെല്ലാം കൂട്ടമായി ജനക്കൂട്ടം തിങ്ങി കൂടുന്ന കാരണം എം.ജി.ആർ അവരെ പാർട്ടിയുടെ എ.ഐ.എ.ഡി.എം കെ യുടെ പ്രധാന വക്താവായി നിയമിച്ചിരുന്നു. ശശികലയ്ക്ക് സിനിമ  കാണാൻ  വലിയ ഭ്രമമായിരുന്നു.  അവർ ഒരു വീഡിയോ ക്യാമറ വാങ്ങി സ്ഥലത്തെ വിവാഹങ്ങളുടെ പടങ്ങൾ പിടിച്ചുകൊണ്ട് തൊഴിൽ ചെയ്തുകൊണ്ടിരുന്നു. അങ്ങനെ അവരുടെ അത്യാവശ്യ കാര്യങ്ങൾക്കായി കുറച്ചു പോക്കറ്റുമണിയും നേടിക്കൊണ്ടിരുന്നു. ഒരിക്കൽ തനിക്ക് ജയലളിതയുടെ വീഡിയോ എടുക്കാൻ ആഗ്രഹമുണ്ടെന്നും അതിനായി ചന്ദ്രലേഖ ഐ.എ.എസിനോട് (I.A.S) ശുപാർശ ചെയ്യാനും ശശികല ഭർത്താവിനോട് ആവശ്യപ്പെട്ടു. ചന്ദ്രലേഖയുടെ മകൻ അഭിജീത്തിനെ ബേബി സിറ്റിംഗ് ചെയ്യുന്നത് ശശികലയായതുകൊണ്ടു അവർ   അത് സമ്മതിച്ചു. ചന്ദ്രലേഖ ശശികലയെ ജയലളിതയ്ക്ക് പരിചയപ്പെടുത്തി കൊടുക്കുകയും ചെയ്തു.

അങ്ങനെ ഈ രണ്ടു സ്ത്രീകളും ആദ്യമായി കണ്ടുമുട്ടി. കാലങ്ങൾ കഴിഞ്ഞപ്പോൾ ജയലളിതയ്ക്ക് ശശികല വിശ്വസിക്കാവുന്ന ഒരാളായി മാറി. ഒടുവിൽ അവരുടെ മനസ് സൂക്ഷിപ്പുകാരിയുമായി. നല്ല കാലങ്ങളിലും ദൗർഭാഗ്യം നിറഞ്ഞ കാലങ്ങളിലും  ഒരുപോലെ ശശികല ജയലളിതയോടൊപ്പമുണ്ടായിരുന്നു.  നാനാവിധ രാഷ്ട്രീയ കലക്കങ്ങൾക്കുശേഷം 1991-ൽ ജയലളിത വമ്പിച്ച ഭൂരിപക്ഷത്തോടെ തമിഴ്നാട് മുഖ്യ മന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടു. അക്കൂടെ ശശികലയും രാഷ്ട്രീയത്തിൽ ശക്തിയുള്ള സ്ത്രീയായി വളർന്നു കഴിഞ്ഞിരുന്നു. വാസ്തവത്തിൽ അവർക്കു ജയലളിതയേക്കാൾ അധികാരം ഉണ്ടായിരുന്നു. സുപ്രധാന തീരുമാനങ്ങൾ കൈക്കൊള്ളുന്ന സമയങ്ങളിൽ മന്ത്രിമാർ സാധാരണ ശശികലയോടായിരുന്നു ആലോചിച്ചിരുന്നത്.

സുരക്ഷിത കാര്യങ്ങൾക്കായി ജയലളിതയുടെ ചുറ്റും ശശികലയുടെ ബന്ധുക്കളെ നിയമിച്ചിരുന്നു. ശശികലയുടെ ബന്ധുജനങ്ങളെ മന്നാർഗുഡി മാഫിയാ എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. മന്നാർഗുഡിയിലാണ് ശശികല ജനിച്ചത്. ശശികല ആദ്യം ജയലളിതയുടെ വീട്ടിൽ മാറിത്താമസിച്ച കാലങ്ങളിൽ അവർ ജയലളിതയുടെ താമസസ്ഥലമായ ആഡംബര ബംഗ്ളാവിൽ (Posh Garden) മണ്ണാർ ഗുഡിയിൽ നിന്നും നാൽപ്പതു സേവകരുമായിട്ടായിരുന്നു വന്നെത്തിയത്. അവരിൽ പാചകക്കാർ, സെക്യൂരിറ്റികൾ, ഡ്രൈവർമാർ, സന്ദേശം കൊടുക്കുന്നവർ എന്നിവരെല്ലാം ഉൾപ്പെട്ടിരുന്നു. ശശികലയുടെ സഹായത്താൽ അവരുടെ ബന്ധുജനങ്ങളെല്ലാം ധനികരായി തീർന്നിരുന്നു. അഴിമതിയും കൈക്കൂലിയും മൂലം പണം സമ്പാദിക്കുന്നുവെന്നു തമിഴ്‌നാടുമുഴുവൻ പൊതുവെ സംസാരമുണ്ടായിരുന്നു. 1996-ൽ ജയലളിതയുടെ പാർട്ടി പരാജയപ്പെടാൻ കാരണവുമതായിരുന്നു.

1998-ൽ ഒരിക്കൽക്കൂടി ജയലളിതയുടെ സമയം തെളിഞ്ഞു. എ.ഐ.ഡി.എം.കെ (AIADMK) യുടെ സഹായത്തോടെ കേന്ദ്രത്തിൽ  ബാജ്പയുടെ സർക്കാർ അധികാരത്തിൽ വന്നു. അധികം താമസിയാതെ ബാജ്പയി മന്ത്രിസഭയെ തകിടം മറിക്കാനും സാധിച്ചു. അതിന് ശശികലയുടെ ഒരു പ്രധാന പങ്കുമുണ്ടായിരുന്നു. 1999-ൽ ഹോട്ടൽ അശോകയിൽ ശശികല സോണിയായ്ക്കും ജയലളിതയ്ക്കും ഒരു പാർട്ടി കൊടുത്തു. സുബ്രമണ്യ സ്വാമി അന്നത്തെ നേതാക്കന്മാർ തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക്  നേതൃത്വം കൊടുത്തിരുന്നു. സുബ്രമണ്യം സ്വാമിക്ക് ക്യാബിനറ്റ് റാങ്കിൽ മന്ത്രിസ്ഥാനം കൊടുക്കാത്തതിൽ ബാജ്പയിയോട് വിദ്വെഷവുമുണ്ടായിരുന്നു. പിന്നീട്, ജയലളിതയ്ക്കും ശശികലയ്ക്കുമെതിരെ അനധികൃത സ്വത്തു സമ്പാദന കേസിനു തിരികൊളുത്തിയതും അവസര രാഷ്ട്രീയത്തിന്റെ പിതാവായ സുബ്രഹ്മണ്യ സ്വാമിയായിരുന്നുവെന്നതും ശ്രദ്ധേയമാണ്.ശശികലയുടെ അശോകാ ഹോട്ടലിൽ നടത്തിയ ഈ ടീപാർട്ടി ഇന്ത്യൻ രാഷ്ട്രീയത്തിന്റെ തന്നെ ഒരു ഭൂമികുലുക്കത്തിനു കാരണമായി. എ.ഐ.ഡി.എം.കെ (AIADMK) അന്ന് ബാജ്പയി സർക്കാരിന് പിന്തുണ പിൻവലിച്ചതുകൊണ്ട് സർക്കാർ ഒരു വോട്ടിനു പരാജയപ്പെടുകയാണുണ്ടായത്. കേന്ദ്ര മന്ത്രിസഭ താഴെ വീഴുകയും ചെയ്തു. ജയലളിത ഹൈക്കോടതിയുടെ ഒരു ഓർഡർപ്രകാരം 2003-ൽ തമിഴ്നാട് മുഖ്യമന്ത്രിയായി അധികാരത്തിൽ വരുകയും 2006-ലെ അസംബ്ലി തെരഞ്ഞെടുപ്പിൽ പരാജയപ്പെടുകയും ചെയ്തു. അങ്ങനെ ജയലളിതയുടെ ഉയർച്ചയിലും താഴ്ച്ചയിലും ശശികല എക്കാലവും ഒപ്പമുണ്ടായിരുന്നു.

2011-ൽ ജയലളിത വീണ്ടും അധികാരത്തിൽ വന്നു. അപ്പോഴാണ് മന്നാർഗുഡി ഗുണ്ടകൾ ശശികലയെ മുഖ്യമന്ത്രിയാക്കാൻ പദ്ധതിയിട്ടത്. ജയലളിത അനധികൃത സ്വത്തു സമ്പാദിച്ചതിൽ ജയിലിൽ പോകുമെന്നാണ് വിചാരിച്ചത്. ശശികലയ്ക്ക് അതിപ്രധാനമായ ജയലളിതയുടെ മുഖ്യമന്ത്രി പോസ്റ്റ് ലഭിക്കുമെന്നും വിചാരിച്ചു. അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി ജയലളിതയുടെ സുഹൃത്തുമായിരുന്നു. മന്നാർഗുഡി ഗുണ്ടാ വിളയാട്ടം കാരണം തമിഴ് നാട്ടിൽ വ്യവസായങ്ങൾ തുടങ്ങാൻ ആരും പണം നിക്ഷേപിക്കുന്നില്ലെന്നും കമ്പനികൾ തമിഴ്നാട്ടിൽ നിന്നും പോവാൻ തുടങ്ങുന്നുവെന്നും നരേന്ദ്ര മോദി ജയലളിതയ്ക്ക് മുന്നറിയിപ്പ് കൊടുത്തു. ശശികലയുടെ കുടുംബം തമിഴ് നാട്ടിലെ ബിസിനസ്സ് തുടങ്ങുന്നവരിൽനിന്ന് കോഴയായി അമിത പണം ഈടാക്കുന്നുവെന്നായിരുന്നു ആരോപണം.

ഒരിക്കൽ ജയലളിത ശശികലയെ അറിയിക്കാതെ മെഡിക്കൽ ടെസ്റ്റിന് പോയി. അവരുടെ ഉള്ളിൽ എന്തോ വിഷം ചെന്നിരുന്നതായി അഭ്യൂഹങ്ങൾ പരന്നിരുന്നു. ശശികല ഒരു നേഴ്‌സിനെ നിയമിച്ചിട്ടുണ്ടായിരുന്നു. പഴവർഗങ്ങളും മെഡിസിനും അവരായിരുന്നു ജയലളിതയ്ക്ക് കൊടുത്തുകൊണ്ടിരുന്നത്. ആ സമയം ജയലളിതയുടെ ക്ഷമ മുഴുവൻ നശിച്ചിരുന്നു. ബാഗ്ലൂർ മീറ്റിംഗിൽ ജയലളിത ജയിലിൽ പോവുകയാണെകിൽ അവരുടെ പിൻഗാമിയുടെ കാര്യം ശശികലയുടെ ബന്ധുക്കൾ സംസാരിച്ചതായും വിവരം കിട്ടി. 2011 ഡിസംബർ പതിനേഴാം തിയതി ശശികലയുടെ ബന്ധുജനങ്ങളെയും ശശികലയെയും വീട്ടിൽ നിന്നും പാർട്ടിയിൽനിന്നും പുറത്താക്കി. രണ്ടു പതിറ്റാണ്ടുകൾക്ക് ശേഷം ജയലളിത തന്റെ തോഴിയായ ശശികല നടരാജനെ പാർട്ടിയിൽനിന്നു പുറത്താക്കിയത് ഒരു ഞെട്ടലോടു കൂടിയായിരുന്നു കേട്ടത്. നിയമപരമല്ലാതെ പണമുണ്ടാക്കിയതിനു ശശികലയുടെ കുടുംബത്തിലുള്ള ഏതാനും പേരെ ജയിലിലുമാക്കി. പതിറ്റാണ്ടുകൾ നീണ്ടുനിന്ന ഒരു സൗഹാർദ ബന്ധത്തിന് അവിടെ ഉലച്ചിൽ വന്നു. തമിഴ്നാട് രാഷ്ട്രീയ ചരിത്രത്തിൽ തന്നെ അത് ദുഖകരമായ ഒരു സംഭവവുമായിരുന്നു. എന്നാൽ ആ പിണക്കം അധികകാലം നീണ്ടുനിന്നില്ല. 2012 മാർച്ചിൽ ജയലളിത അവരെ തിരികെ വിളിച്ചു. ശശികലയുടെ കുടുംബത്തിലുള്ളവർ ഇങ്ങനെ ഒരു ഗൂഢാലോചന നടത്തിയ വിവരം അവർക്ക് അറിയില്ലായിരുന്നുവെന്നു പറഞ്ഞു ക്ഷമ ചോദിച്ചു പ്രശ്നങ്ങൾ തീർക്കുകയും ചെയ്തു.

എന്താണ് ഇതിലെ സത്യമെന്നുള്ളതിൽ  അഭ്യൂഹങ്ങളുണ്ട്. രണ്ടു പതിറ്റാണ്ടുകളോളം അവർ കാത്തു സൂക്ഷിച്ചിരുന്ന ബന്ധത്തിന് വിള്ളൽ വരാൻ കാരണമെന്ത്? ജയലളിതയുടെ ആത്മസുഹൃത്തായ ശശികലയുടെ പേരിൽ ഇങ്ങനെ ഒരു ശിക്ഷണ നടപടി എന്തിനെടുത്തു? വീണ്ടും ശശികലയുടെ സഹായം ജയലളിത എന്തുകൊണ്ട് മേടിച്ചുവെന്നതും ജയലളിതയെ അതിനു പ്രേരിപ്പിച്ചതെന്തെന്നും ആർക്കുമറിയില്ല. ശശികലയുടെ ഗുണ്ടകളുടെ സമ്മർദം മൂലം ജയലളിതയുടെ ജീവനു ഭീക്ഷണിയായിട്ടും അവർ എന്തുകൊണ്ട് ശശികലയോട് ക്ഷമിച്ചു. അതിനെല്ലാം ഉത്തരം കിട്ടണമെങ്കിൽ ഗഹനമായ അന്വേഷണം ആവശ്യമാണ്. മഞ്ഞപത്രങ്ങൾ അവരുടെ വ്യക്തിപരമായ ജീവിതത്തെ സ്പർശിച്ചുകൊണ്ട് കഥകൾ ഇറക്കുന്നുണ്ട്. ശശികലയെയും ജയലളിതയെപ്പറ്റിയും അവരുടെ സദാചാര നിരതമായ ധാർമ്മിക നീതിയെപ്പറ്റിയും  ദുരൂഹതകളുമുണ്ട്. ജയലളിത മരിച്ചെന്നും കൊല്ലപ്പെട്ടെന്നും പറയുന്നു. അത് എത്രമാത്രം സത്യമുണ്ടെന്നും വ്യക്തമല്ല. ജയലളിതയുടെ സമീപകാലങ്ങളിലെ ദുരന്തപൂര്‍ണ്ണങ്ങളായ  ഈ കഥയിൽ  സംശയത്തിന്റെ നിഴലുകളും ബാക്കി നിൽക്കുന്നതായി  കാണാം.






No comments:

Post a Comment

കൊറോണ: പ്രസിഡന്റ് ട്രംപിനെ കുറ്റപ്പെടുത്തുന്നത് ശരിയോ?

ജോസഫ് പടന്നമാക്കൽ കൊറോണ നമ്മുടെയെല്ലാം നിത്യ ജീവിതത്തിൽ ഭയം ജ്വലിപ്പിക്കുന്ന ഒരു മാരക രോഗമായി ലോകമെമ്പാടും അറിയപ്പെട്ടു കഴിഞ്ഞു. കാട്ടുത...