Tuesday, February 28, 2017

പതിനാറുകാരിയുടെ അച്ചനിൽ നിന്നുള്ള അവിഹിത ഗർഭവും പിതൃത്വം അച്ഛനു വിറ്റതും



ചില ഓൺലൈൻ പത്രങ്ങളിലും സോഷ്യൽ മീഡിയാകളിലും വന്ന വാർത്തകളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ ഒരു ലേഖനമാണിത്. കത്തോലിക്കാ സഭ എക്കാലത്തേക്കാളും അതിദയനീയമായ അവസ്ഥകളാണ് തരണം ചെയ്യുന്നത്. കുട്ടികളെ പീഡിപ്പിക്കുന്ന പുരോഹിതരോടൊപ്പം തട്ടിപ്പും കൊള്ളയും നടത്തുന്ന പുരോഹിതരും മെത്രാൻമാർ വരെയും സഭയിൽ പെരുകി കഴിഞ്ഞിരിക്കുന്നു. അവരിൽ പലരും മാന്യമായി സഭയുടെ ഉന്നതസ്ഥാനങ്ങളിൽ ഇരിക്കുന്നതും ശോചനീയമാണ്. റോമിൽ നിന്ന് ഫ്രാൻസീസ് മാർപ്പാപ്പാ നേരിട്ടു വന്നാലും തീരാത്ത പ്രശ്നങ്ങളുമായി സീറോ മലബാർ സഭ അത്രമാത്രം അധഃപതിച്ചിരിക്കുന്നു. സഭയെ ഇഷ്ടമില്ലാത്തവർ സഭ വിട്ടു പോകരുതോയെന്നാണ് എതിർക്കുന്നവരോട് ഈ പുരോഹിതരും ചില കുഞ്ഞാടുകളും ചോദിക്കുന്നത്. സഭയെന്നാൽ അവരുടെ തന്തമാർ സ്ഥാപിച്ചതെന്നാണ് വിചാരം. സഭയുടെ സ്വത്തുക്കളും കോളേജുകളും, ആശുപത്രികളും കുഞ്ഞുങ്ങളും വീട്ടിൽ പ്രായമാകുന്ന പെൺകുട്ടികളും ഇവരുടെ തറവാട്ടു സ്വത്തായി മാറി കഴിഞ്ഞിരിക്കുന്നു. എവിടെയും വ്യപിചാരം ചെയ്തു നടക്കാമെന്ന ലൈസൻസ് സഭ പുരോഹിതർക്കു നൽകിയോയെന്നും തോന്നിപ്പോവും. അടുത്തകാലത്ത് കഴുത്തിൽ ബെൽറ്റില്ലാതെ ഇത്തരക്കാരുടെ കർട്ടനു പുറകിലുള്ള നാടകങ്ങളുടെ എണ്ണം വർദ്ധിച്ചതായും കേൾക്കുന്നു. 

എങ്കിലും നല്ല പുരോഹിതരും സഭയിൽ ഉണ്ടെന്നും അവരെ ബഹുമാനിക്കുന്നുവെന്നും അറിയിക്കട്ടെ. കപടതയില്ലാത്ത അത്തരക്കാരെ അധികാര സ്ഥാനങ്ങളിൽ കാണാനും പ്രയാസമാണ്. 

പുരോഹിതരുടെ കൊള്ളരുതായമകളും സ്ത്രീ ബാലപീഡനങ്ങളും സംബന്ധിച്ച വാർത്തകളെല്ലാം  ഒറ്റപ്പെട്ട സംഭവങ്ങളായി സാധാരണ തള്ളി കളയുകയാണ് പതിവായിട്ടുള്ളത്. ഏറ്റവും പുതിയതായി കേട്ടത് കൊട്ടിയൂർ പള്ളി വികാരി ഫാദർ റോബിൻ പതിനാറു വയസുള്ള ഒരു കുട്ടിയെ ഗർഭിണീയാക്കിയ കഥയാണ്. അദ്ദേഹത്തിന് ജീവകാരുണ്യ പ്രവർത്തനങ്ങളുമുള്ളതുകൊണ്ട് ഫാദർ റോബിൻഹുഡ് എന്നു വിളിക്കുന്നതിലും തെറ്റില്ല. സിനിമാനടി ഭാവനയെ പീഡിപ്പിച്ചപ്പോൾ സിനിമാ ലോകത്തിലെ വൻതോക്കുകളുടെ കഥകൾ പുറത്തു വരാൻ തുടങ്ങി. എന്നാൽ പൗരാഹിത്യ ലോകത്ത് അതിലും ഭീകരമായ സംഭവങ്ങൾ നടക്കുന്നുവെന്ന തെളിവാണ് നാല്പത്തിയെട്ടു വയസുള്ള ഈ പുരോഹിതൻ ഒരു പെൺകുട്ടിയെ ഗർഭണിയാക്കിയശേഷം കളിച്ച കളികളെല്ലാം! സഭയിലെ വമ്പന്മാർ അദ്ദേഹത്തെ പരിരക്ഷിക്കാൻ ശ്രമിക്കുന്നു. 

ഫാദർ റോബിൻ സഭയുടെ ഉന്നത സ്ഥാനങ്ങൾ വഹിക്കുകയും കോടിക്കണക്കിനു രൂപായുടെ സഭാവക സ്ഥാവര സ്വത്തുക്കളും സ്‌കൂളുകളും ആശുപത്രി സ്ഥാപനങ്ങളും കൈകാര്യവും ചെയ്യുന്നു. ഉത്തരവാദിത്വപ്പെട്ട പല കോർപ്പറേറ്റു സ്ഥാപനങ്ങളും ഇദ്ദേഹത്തിന്റെ കീഴിലാണ്. ഒരു കുട്ടിയ്ക്ക് ഗർഭം കൊടുത്ത തന്റെ കഥകൾ പുറത്തു വന്നശേഷം വീണ്ടും സമൂഹത്തിന്റെ മുമ്പിൽ മാന്യനായി നടക്കാൻ അങ്ങേയറ്റം പരിശ്രമിച്ചു. സഭയുടെയും പുരോഹിതന്റെയും മാനം രക്ഷിക്കാനും ഒപ്പം മറ്റു പുരോഹിതരും അഭിവന്ദ്യരുമുണ്ടായിരുന്നു. ഏതായാലും അവസരോചിതമായി വേണ്ടപ്പെട്ടവർ ഇടപെട്ടതുമൂലം റോബിന്റെ പദ്ധതികൾ മുഴുവൻ പാളിപ്പോയി.

കൊട്ടിയൂർ പള്ളി വികാരിയായി ജനസമ്മതനായി കഴിഞ്ഞിരുന്ന അദ്ദേഹം ഗർഭിണിയാക്കിയ പെൺകുട്ടി പ്രസവിച്ചു കഴിഞ്ഞാണ് പുറംലോകം കഥകളറിയുവാൻ തുടങ്ങിയത്. അതുവരെ സമർത്ഥമായി പൊതുജനങ്ങളുടെ കണ്ണിൽ മണ്ണിട്ടുകൊണ്ടിരുന്നു. അനേക മാസങ്ങളായി ഈ പെൺകുട്ടിയെ പള്ളി മുറിയിൽ വിളിച്ചു വരുത്തി പുരോഹിതൻ പീഡിപ്പിക്കുന്നുണ്ടായിരുന്നു. പ്രസവിച്ച പെൺകുട്ടിയുടെ ഗർഭത്തിന്റെ ഉത്തരവാദിത്വവും കുഞ്ഞിന്റെ പിതൃത്വവും പെൺകുട്ടിയുടെ മാതാവിന്റെ സമ്മതത്തോടെ സ്വന്തം പിതാവേറ്റെടുത്തു. പത്തു ലക്ഷം രൂപ അത്തരം ഒരു സാഹസത്തിനു തയ്യാറായ പെൺകുട്ടിയുടെ പിതാവിന് ഈ പുരോഹിതൻ നൽകുകയും ചെയ്തു.

പെൺകുട്ടി ഗർഭം ധരിച്ച നാളുകൾ മുതൽ മാതാപിതാക്കൾ ഗർഭവിവരം പൊതുജനമറിയാതെ അതീവ രഹസ്യമായി സൂക്ഷിക്കുകയായിരുന്നു. പിന്നീട് പെൺകുട്ടിയെ സഭയുടെ രഹസ്യ സങ്കേതത്തിലുള്ള 'തൊക്കിലങ്ങാടി' ക്രിസ്തുരാജ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും അവിടെ ഒരു ആൺകുഞ്ഞിനെ അവൾ പ്രസവിക്കുകയും ചെയ്തു. ഹോസ്പിറ്റൽ ചെലവുകൾ മുഴുവൻ ജനിച്ച കുഞ്ഞിന്റെ പിതൃത്വത്തിനുത്തരവാദിയായ പുരോഹിതൻ വഹിക്കുകയും ചെയ്തു. പ്രസവ ശുശ്രുഷകൾക്കായി ഇദ്ദേഹം മറ്റൊരു യുവതിയെ ചുമതലപ്പെടുത്തിയിട്ടുമുണ്ടായിരുന്നു. ഈ യുവതിയെപ്പറ്റിയും അനേക കഥകൾ നാട് മുഴുവൻ പാട്ടായി പ്രചരിച്ചിട്ടുണ്ട്. അവരുമായും പുരോഹിതനു അവിഹിത ബന്ധങ്ങളുണ്ടായിരുന്നുവെന്നും പറയുന്നു. കൊട്ടിയൂർ ഇടവകയിലെ തന്നെ ഒരു ഇടവകാംഗമാണവർ.

പ്രസവം കഴിഞ്ഞയുടൻ അമ്മയെയും കുഞ്ഞിനേയും മാനന്തവാടിയിൽ എവിടെയോ ഒളിപ്പിച്ചു താമസിപ്പിച്ചിരിക്കുകയായിരുന്നു. അതിന് സഭയിലെ വമ്പന്മാരുടെ സഹായവും ഉണ്ടായിരുന്നു. പ്രസവിച്ച പെൺകുട്ടിയുടെ മാതാപിതാക്കളുമായുള്ള തീരുമാനമനുസരിച്ച് ജനിച്ച കുഞ്ഞിന്റെ പിതൃത്വത്തിനുത്തരവാദിയായ പുരോഹിതൻ പത്തു ലക്ഷം രൂപാ കൈ മാറുകയും ചെയ്തു. കുട്ടിയുടെ ഭാവി കാര്യങ്ങളും വിദ്യാഭ്യാസവും നോക്കിക്കൊള്ളാമെന്നു സമ്മതിക്കുകയും ചെയ്തു. പ്രത്യുപകാരമായി എല്ലാം രഹസ്യമായി സൂക്ഷിക്കണമെന്ന് മാത്രം വ്യവസ്ഥയുമുണ്ടായിരുന്നു. ഇതിനിടയിൽ ജനിച്ച കുഞ്ഞിനെ അനാഥാലയത്തിൽ എത്തിക്കുകയും ചെയ്തു. പ്രസവിച്ച ഈ പെൺകുട്ടിയ്ക്ക് വിവാഹ സമയമാകുമ്പോൾ ഒരാളിനെ കണ്ടുപിടിച്ചു കൊടുത്തുകൊള്ളാമെന്നും വിവാഹ ചെലവുകൾ വഹിച്ചുകൊള്ളാമെന്നും പുരോഹിതൻ വാക്കും കൊടുത്തിരുന്നു.

പ്രസവിച്ച ഈ പെൺകുട്ടിയ്ക്ക് വൈദികനെ ഇഷ്ടമായിരുന്നു. സ്വന്തം പിതാവ് തന്നെ ഗർഭത്തിനുത്തരവാദിയെന്ന് പറയാൻ താത്പര്യമുണ്ടായിരുന്നില്ല. സ്വന്തം അപ്പൻ ഈ കുഞ്ഞിന്റെ പിതാവ് കൂടിയെന്ന് പറഞ്ഞാൽ അത് കൂടുതൽ അപമാനകരമാകുമെന്നും പറഞ്ഞു. അതിന്റെ പേരിൽ മാതാപിതാക്കളുമായി ശണ്ഠ കൂടുകയും ഭീഷണിക്കു മുമ്പിൽ ആ പെൺകുട്ടി അങ്ങനെയൊരു ലജ്‌ജാകരമായ തീരുമാനത്തിന് സമ്മതിക്കുകയും ചെയ്തു.

സ്വന്തം പിതാവ് മകളെ ഗർഭിണിയാക്കിയെന്ന വാർത്ത നാട് മുഴുവൻ പരന്നു. പ്രസവിച്ച പെണ്ണിന്റെ സമപ്രായക്കാരായ കൂട്ടുകാരും ടെലിഫോൺ വഴി എല്ലായിടങ്ങളിലും സന്ദേശം എത്തിച്ചുകൊണ്ടിരുന്നു. ഒടുവിൽ ചൈൽഡ് കെയർകാരുടെ ശ്രദ്ധയിൽപ്പെടുകയുണ്ടായി. അവർ പിതാവിനെയും മാതാവിനെയും ചോദ്യം ചെയ്ത സമയത്തും ഗർഭത്തിന്റെ ഉത്തരവാദിത്വം പിതാവ് തന്നെയെന്ന് ബോധ്യപ്പെടുത്തുകയായിരുന്നു. മാതാപിതാക്കൾക്ക് പരാതിയില്ലെന്നും ജനിച്ച കുഞ്ഞിനെ നോക്കിക്കൊള്ളാമെന്നും അവർ അറിയിച്ചു.

പത്തു ലക്ഷം രൂപയ്ക്ക് പിതൃത്വം ഏറ്റെടുത്തെങ്കിലും ചൈൽഡ് കെയർകാർ അന്വേഷണം തുടർന്നുകൊണ്ടിരുന്നു. പ്രസവിച്ച കുഞ്ഞിന്റെ അമ്മയായ പതിനാറുകാരി പെൺകുട്ടിയെയും ചോദ്യം ചെയ്തു. എന്നാൽ പെൺകുട്ടി പ്രായപൂർത്തിയാകാത്തതാണെന്നും ജനിച്ച കുഞ്ഞിന്റെ പിതൃത്വം ചുമത്തി പിതാവിനെ അറസ്റ്റു ചെയ്യാൻ പോവുന്നുവെന്നു ചൈൽഡ് കെയർകാർ അറിയിച്ചപ്പോൾ പെൺകുട്ടി തളർന്നു പോയിരുന്നു. ഉണ്ടായ വിവരം മുഴുവനായി ചൈൽഡ് കെയറുകാരെ അറിയിക്കുകയും ജനിച്ച കുഞ്ഞിന്റെ ഉത്തരവാദി പുരോഹിതനാണെന്നു പറയുകയും ചെയ്തു.

ഫാദർ റോബിനെ സംബന്ധിച്ച് മറ്റുള്ള അഴിമതികളും പുറത്തു വന്നിട്ടുണ്ട്. ഇദ്ദേഹം സഭാവക സ്‌കൂളുകളുടെയെല്ലാം മേലെ കോർപറേറ്റ് മാനേജരായിരുന്നു. സഭയുടെ സ്‌കൂളിൽ ജോലി വേണമെങ്കിൽ ആദ്യം സ്ത്രീകൾ അവരുടെ ശരീരം ഈ പുരോഹിതന് കാഴ്‌ച വെക്കണമായിരുന്നു. ലക്ഷങ്ങൾ മേടിച്ചു ജോലി കൊടുക്കുന്ന ഈ സ്ഥാപനം അങ്ങനെ ചെയ്‌താൽ കോഴ കുറച്ചുകൊടുത്തുകൊണ്ട് ജോലി കൊടുക്കുമായിരുന്നു. അത്തരത്തിൽ ജോലി മേടിക്കുന്നവരെയും അവരുടെ കല്യാണം വരെ റോബിൻ  ഉപയോഗിക്കുമായിരുന്നു. മാനേജരെന്ന നിലയിൽ പുരോഹിതന്റെ കാമാവേശത്തെ ജോലിയിലിരിക്കുന്ന പെൺകുട്ടികൾക്ക് തടയാനും സാധിക്കുമായിരുന്നില്ല.

ആദ്യകാലങ്ങളിൽ ഈ കണ്ണൻ പുരോഹിതൻ ദീപികയുടെ ഡയറ്കടർമാരിൽ ഒരാളായിരുന്നു. ഒരു പ്രബലനായ ബിഷപ്പുമൊത്തു കോടിക്കണക്കിനു രൂപാ അവിടെനിന്നും വഹിച്ചെടുത്തു. വിദേശങ്ങളിലേയ്ക്കു പെൺകുട്ടികളെ കയറ്റിയയക്കുന്ന തൊഴിലുമുണ്ടായിരുന്നു. അവരെയെല്ലാം പണവും വാങ്ങി ലൈംഗികമായും ചൂഷണം ചെയ്യുമായിരുന്നു. കൂടാതെ കൂടെ കൂടെ യൂറോപ്പും ക്യാനഡായും രാജ്യങ്ങൾ സന്ദർശിക്കാറുണ്ട്. അങ്ങനെ പോവുമ്പോഴെല്ലാം ഇദ്ദേഹം റിക്രൂട്ട് ചെയ്തയച്ച പെൺകുട്ടികളെ സന്ദർശിക്കുകയും വികാരങ്ങൾ ശമിപ്പിക്കുകയും ചെയ്തിരുന്നു. പിന്നീട് നല്ലയൊരു മനുഷ്യനായി നിസ്ക്കാരം ചെയ്യുന്ന ഒരു ഉസ്താദിനേപ്പോലെയോ, ജോൺ പോൾ രണ്ടാമൻ പേരുവിളിച്ച ഒരു വിശുദ്ധനെപ്പോലെയോ ഒന്നുമറിയാത്തപോലെ മടങ്ങി വരുകയും ചെയ്തിരുന്നു.

ഇടയ ജനങ്ങളെ സന്മാർഗ ജീവിതം നയിക്കുവാൻ ഉപദേശിക്കുന്നതിനും മിടുക്കനായിരുന്നു. പെൺകുട്ടികളും ആൺകുട്ടികളും തമ്മിൽ സംസാരിക്കാൻ പോലും അനുവദിക്കില്ലായിരുന്നു. പെൺകുട്ടികൾക്ക് തന്നെയായ കൗൺസിലിംഗും ഇയാൾ നടത്തുമായിരുന്നു. അവരുടെ ദേഹത്തു തലോടാനും കെട്ടിപിടിച്ചു കൊഞ്ചിക്കാനും മിടുക്കനായിരുന്നു. വെളുത്ത കുപ്പായമിട്ടിരിക്കുന്നതുകൊണ്ടു കുട്ടികളുടെ മാതാപിതാക്കൾക്കും അദ്ദേഹത്തെ വലിയ വിശ്വാസമായിരുന്നു. കള്ളൻപൂച്ച കട്ടു പാലു കുടിക്കുന്ന വിവരം പാവം കുഞ്ഞാടുകൾക്കാർക്കും അറിയില്ലായിരുന്നു.

തമിഴ്‌നാട്ടിലും കർണ്ണാടകയിലും ഈ പുരോഹിതന് ജീവകാരുണ്യ പ്രവർത്തനങ്ങളുമുണ്ട്. അങ്ങനെ നല്ലയൊരു പുതിയ റോബിൻഹുഡായും തെളിയിച്ചിട്ടുണ്ട്. പെൺകുട്ടികൾക്കു മാത്രം  വിദ്യാഭ്യാസത്തിനായി പണവും അയച്ചു കൊടുക്കുമായിരുന്നു. അയാളുടെ ലൈംഗിക അരാജകത്വങ്ങൾ അതീവ രഹസ്യമായിരുന്നതുകൊണ്ടു പുറം ലോകത്തിനറിയില്ലായിരുന്നു. അതുകൊണ്ടു കഥാനായകനായ ഈ പുരോഹിതന് സമൂഹത്തിൽ നല്ല മാന്യതയും കല്പിച്ചിരുന്നു. ഏതു വീട്ടിൽ കയറി ചെന്നാലും അടുക്കളയിൽ പെണ്ണുങ്ങളോട് കുശലം നടത്തിയാലും ഭർത്താക്കന്മാർക്ക് യാതൊരു പരാതിയുമില്ലായിരുന്നു. സുന്ദരികളായ സ്ത്രീകളെ കണ്ടാൽ ഇയാൾക്ക് മണിക്കൂറോളം വർത്തമാനവും പറയണമായിരുന്നു. കുഞ്ഞു പെൺകുട്ടികളെങ്കിലും മടിയിലിരുത്തി ചക്കരവർത്തമാനം പറയാനും മിടുക്കനായിരുന്നു. സുന്ദരികൾ കുമ്പസാരക്കൂട്ടിൽ കയറിയാൽ കുമ്പസാരിക്കാൻ കാത്തിരിക്കുന്നവരുടെ ക്ഷമയും നശിപ്പിക്കുമായിരുന്നു.

പതിനാറുകാരിയുടെ ഗർഭത്തിനുത്തരവാദിയായ ഫാദർ റോബിനെതിരെ ചൈൽഡ് കെയർകാർ കേസ് ചാർജ് ചെയ്തു. ഇതറിഞ്ഞ പുരോഹിതൻ ഉടൻതന്നെ പള്ളിയിൽ നിന്നുമുങ്ങി. ഇടവകജനത്തോട് ക്യാനഡായിൽ ഒരു ധ്യാനം നയിക്കാൻ പോവുന്നുവെന്നും അറിയിച്ചു. നെടുമ്പാശേരിവഴി വിദേശത്ത് കടക്കാനായിരുന്നു പദ്ധതിയിട്ടിരുന്നത്. അതിനുള്ള സൗകര്യങ്ങളൊക്കെ മുകളിലുള്ള അധികാരികൾ ചെയ്തു കൊടുത്തിരുന്നു. അദ്ദേഹത്തിൻറെ കൈവശമുള്ള മൊബൈൽ ഫോണിന്റെ ദിശ മനസിലാക്കി ചാലക്കുടിക്കു സമീപം വെച്ച് അറസ്റ്റ് ചെയ്തു. മൂന്നു മണിക്കൂർകൂടി കഴിഞ്ഞാൽ അദ്ദേഹം ക്യാനഡായ്ക്ക് സ്ഥലം വിടുമായിരുന്നു. ക്യാനഡായിലെ സീറോ മലബാർ ബിഷപ്പുമായി നല്ല മൈത്രിയിലായതുകൊണ്ടു അവിടെ രഹസ്യമായി താമസിക്കാനും സാധിക്കുമായിരുന്നു. പക്ഷെ അതിനു മുമ്പ് പോലീസിനു പുരോഹിതനെ അറസ്റ്റ് ചെയ്യാൻ സാധിച്ചു. കൈവശമുണ്ടായിരുന്ന പാസ്പ്പോർട്ടും ടിക്കറ്റും വിസായും പോലീസ് പിടിച്ചെടുത്തു. അവിടെ രക്ഷപെടാനുള്ള പദ്ധതികൾ മുഴുവൻ പാളിപ്പോയി.

ഫാദർ റോബിനെപ്പറ്റി വേറെയും അഴിമതികൾ പരന്നിട്ടുണ്ട്. നസ്രാണികളുടെ പഴയ പത്രമായ ദീപിക പത്രം കട്ടുമുടിച്ചത് ഇദ്ദേഹവും മറ്റൊരു അറിയപ്പെടുന്ന ബിഷപ്പുമൊത്തായിരുന്നു. മോനിക്കായെന്ന സ്ത്രീയുടെ അഞ്ചേക്കർ സ്ഥലം തട്ടിയെടുത്ത ഈ ബിഷപ്പും ഫാദർ റോബിനും ഉറ്റ സുഹൃത്തുക്കളാണ്. ഏകദേശം മൂന്നു കോടിയോളം രൂപാ ആ ഇനത്തിൽ വെട്ടിച്ചുവെന്നാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്ന വാർത്തകൾ. ദീപിക പത്രം ഓരോ കുടുംബത്തിലും അദ്ദേഹം അടിച്ചേൽപ്പിക്കുകയായിരുന്നു. അവസരം കിട്ടുന്ന സമയങ്ങളിലെല്ലാം കുട്ടികളെ പീഡിപ്പിച്ചുകൊണ്ടിരിക്കും. എന്നിട്ടു രക്ഷാകർത്താക്കളോട് സദാചാരവും പ്രസംഗിക്കുമായിരുന്നു.  നാണവും മാനവും കരുതി ഇരയാകുന്നവർ ഇദ്ദേഹത്തിന്റെ ലൈംഗിക കേളികളെ രഹസ്യമായും വെക്കുമായിരുന്നു.

സാധാരണ കള്ളനാണയങ്ങളായ  പുരോഹിതരെപ്പറ്റി പറയുമ്പോൾ വിശ്വാസികൾക്ക് പ്രയാസമുണ്ടാകും. എന്നാൽ ഇത്തരം പിശാചുക്കളെ സഭയിൽനിന്നും ഇല്ലാതാക്കുന്നത് അവരുടെ ആത്മീയ വളർച്ചക്ക് ആവശ്യമെന്നും മനസിലാക്കണം. ഏതായാലും പോലീസ് പ്രതിയേയും കൊണ്ട് ഇടവകയിൽ എത്തിയപ്പോൾ ഇടവക ജനങ്ങൾ ഫാദർ റോബിനെതിരെ വലിയ പ്രകോപനങ്ങൾ സൃഷ്ടിച്ചു. അവിടെ അദ്ദേഹത്തിനെതിരെ കല്ലേറുമുണ്ടായിരുന്നു. ദീപികയ്ക്കും മനോരമയ്ക്കും ഇത്തരം വാർത്തകൾ ലഭിക്കാറില്ല. റോബിൻ ദീപികയിൽ ജോലി ചെയ്യുമ്പോഴും അവിഹിത ബന്ധങ്ങുളുണ്ടായിരുന്നു. പിന്നീട് ജീവൻ ടീവിയിൽ ജോലി ചെയ്യുന്ന സമയത്തും കലാകാരികളുമായി ബന്ധത്തിൽ ഏർപ്പെട്ടിരുന്നു.

മാനന്തവാടിയിലെ കോർപ്പറേറ്റ് മാനേജർ സ്ഥാനം ഫാദർ റോബിനായിരുന്നു. എവിടെ ചെന്നാലും കോടികൾ രൂപാ വെട്ടിച്ചുകൊണ്ടു വെട്ടുമേനികൾ ഉണ്ടാക്കാൻ ഈ പുരോഹിതൻ സമർത്ഥനുമായിരുന്നു. ദീപികയുടെ ചെയർമാനായിരുന്ന ഫാരീസ് അബൂബേക്കറെ (Pharis Aboobacker) പ്രസിദ്ധനായ ബിഷപ്പിനെ പരിചയപ്പെടുത്തി കൊടുത്തതും ഇദ്ദേഹമാണ്. എറണാകുളത്തുള്ള ദീപികയുടെ കെട്ടിടം ഫാരീസ് അബുബേക്കറിന് വിറ്റവഴി മെത്രാനും പുരോഹിതനും ഒത്തുകൂടി കോടികൾ വെട്ടുകയും ചെയ്തിരുന്നു. പണവും സ്ത്രീയും ശരീരവും ഫാദർ റോബിന്റെ മുദ്രാവാക്യമായിരുന്നു

പോലീസ് പിടിച്ചുകഴിഞ്ഞാണ് സഭ ഈ വൈദികനെ തള്ളിപ്പറഞ്ഞത്. അതിനുമുമ്പ് സഭയെതന്നെ അദ്ദേഹം വിലയ്ക്കു മേടിച്ചിരിക്കുകയായിരുന്നു. യഥാസമയം വേണ്ട വിധത്തിൽ സഭ ഉത്തരവാദിത്വത്തോടെ കാര്യങ്ങൾ നടത്തിയിരുന്നെങ്കിൽ ഒരു മഹാവിപത്തിൽ നിന്നും മാനഹാനിയിൽ നിന്നും രക്ഷപെടാമായിരുന്നു. സഭയുടെ ഒരു തീരുമാനത്തിനായി ഒമ്പതു മാസം കാത്തിരിക്കേണ്ടി വന്നു. അപ്പോഴേക്കും പുരോഹിതൻ നിയമത്തിന്റെ കുടുക്കിലായി പോയി. ഇത്തരത്തിലുള്ള നൂറു കണക്കിന് പുരോഹിതർ സഭയ്ക്കുള്ളിലുണ്ട്. അവരെയെല്ലാം നേരാം വിധം കൈകാര്യം ചെയ്തില്ലെങ്കിൽ സഭ അഭിമുഖീകരിക്കാൻ പോവുന്നത് ഒരു വലിയ ദുരന്തത്തിലേയ്ക്കെന്നും മനസിലാക്കുക. ഇതിലേക്കായി കർദ്ദിനാൾ ആലഞ്ചേരിയുടെയും മറ്റു പ്രമുഖരായ സഭാനേതൃത്വത്തിന്റെയും ശ്രദ്ധ ആവശ്യമാണ്. വേലിതന്നെ വിളവ് തിന്നുന്ന നിലപാടുകളാണ് ഇന്ന് സഭയ്ക്കുള്ളിലുള്ളത്. തൃശൂർ, കോതമംഗലം, കാഞ്ഞിരപ്പള്ളി, ഇടുക്കി രൂപതകളിൽ മെത്രാന്മാരെ പുറത്താക്കാനുള്ള സമയവും അതിക്രമിച്ചിരിക്കുന്നു. പിണറായുടെ വെറുക്കപ്പെട്ടവരെന്നു അറിയപ്പെടുന്ന ഇത്തരം ഇത്തിക്കണ്ണികൾ ഉള്ളടത്തോളം കാലം  സഭയെന്നും ആത്മീയാന്ധകാരത്തിൽ ജീവിക്കും.

1 comment:

  1. there are criminals in church I agree that but you never drop opportunities to abuse catholic priests. You may be blindly following or imitating the west style of journalism

    ReplyDelete

കൊറോണ: പ്രസിഡന്റ് ട്രംപിനെ കുറ്റപ്പെടുത്തുന്നത് ശരിയോ?

ജോസഫ് പടന്നമാക്കൽ കൊറോണ നമ്മുടെയെല്ലാം നിത്യ ജീവിതത്തിൽ ഭയം ജ്വലിപ്പിക്കുന്ന ഒരു മാരക രോഗമായി ലോകമെമ്പാടും അറിയപ്പെട്ടു കഴിഞ്ഞു. കാട്ടുത...