Tuesday, June 27, 2017

ഇന്ത്യയുടെ ബഹിരാകാശ കീഴടക്കലുകളും തിളക്കമേറ്റുന്ന ചരിത്രവും





ജോസഫ് പടന്നമാക്കൽ

"ഭാരതമെന്നു കേട്ടാല്‍ അഭിമാനപൂരിതമാവണം അന്തരംഗം; കേരളമെന്ന് കേട്ടാലോ തിളയ്ക്കണം ചോര നമുക്ക് ഞരമ്പുകളില്‍".  ബ്രിട്ടീഷുകാർക്കെതിരെ തൂലിക പടവാളാക്കിയ വള്ളത്തോൾ നാരായണ മേനോന്റെ ഈ കവിതയിൽക്കൂടി ഭാരതം ബഹിരാകാശം കീഴടക്കിയ നേട്ടങ്ങളോടെ യാഥാർഥ്യമാവുകയാണ്.  ജമദഗനി മഹർഷിയുടെ മകനായ പരിശുരാമൻ മഴുവെറിഞ്ഞു കേരളമുണ്ടായതെന്നാണ് ഐതിഹ്യം. രാഷ്ട്രീയ സാമൂഹിക സാംസ്‌ക്കാരിക മേഖലകളിൽ ഒട്ടേറെ ഉയരങ്ങൾ കീഴടക്കിയ കേരളത്തിന്റെ മണ്ണിൽനിന്നു ഭാരതം തൊടുത്തുവിട്ട ആദ്യത്തെ റോക്കറ്റുയർന്നതും അഭിമാനകരമാണ്. പരിവർത്തനാത്മകമായ  കാലഘട്ടങ്ങളിൽ ക്കൂടി ചൊവ്വാ ദൗത്യം പൂർത്തിയാക്കിയതും ചരിത്രത്തിന്റെ ഒരു നിയോഗമായിരുന്നു.

1962-ൽ ഇന്ത്യ  സർക്കാർ  ബഹിരാകാശ പദ്ധതികൾക്കായി തിരുവനന്തപുരത്തുള്ള തുമ്പയെന്ന ഗ്രാമപ്രദേശം തിരഞ്ഞെടുത്തിരുന്നു. ഭൂമദ്ധ്യരേഖയോട് ചേർന്ന ഈ പ്രദേശങ്ങൾ റോക്കറ്റ് വിക്ഷേപങ്ങൾക്കും പരീക്ഷണങ്ങൾക്കും അനുയോജ്യമായതെന്നും വിലയിരുത്തി.  എന്നാൽ ആ ഭൂപ്രദേശം സർക്കാരിന്റെ അധീനതയിൽ വരുത്തുകയെന്നത് എളുപ്പമായിരുന്നില്ല. ഏകദേശം അഞ്ഞൂറോളം ദരിദ്രരായ മത്സ്യത്തൊഴിലാളികൾ ആ പ്രദേശങ്ങളിൽ  തിങ്ങി പാർത്തിരുന്നതുകൊണ്ടു അവരെ ഒഴിപ്പിക്കുക പ്രയാസമായിരുന്നു. കൂടാതെ അവിടെ മത്സ്യത്തൊഴിലാളികൾ ആരാധന നടത്തിയിരുന്ന സെന്റ് മേരി മഗ്ദലീനയുടെ നാമത്തിൽ ഒരു പള്ളിയുമുണ്ടായിരുന്നു. പള്ളിയും പള്ളിയ്ക്കു ചുറ്റും താമസിച്ചിരുന്നവരുടെ  സ്ഥലങ്ങളും  പരിസരങ്ങളും നൂറു ദിവസങ്ങൾക്കുള്ളിൽ കേന്ദ്ര സർക്കാരിന് കൈമാറാൻ ഡിസ്ട്രിക്റ്റ് കളക്റ്ററിനോട് ആവശ്യപ്പെട്ടിരുന്നു. സർക്കാരിന്റെ അത്തരം ഒരു ആവശ്യം  ഒരു പൊട്ടിത്തെറിക്ക് കാരണമാകുമെന്നും അറിയാമായിരുന്നു.

ബഹിരാകാശ പദ്ധതികൾ ആസൂത്രണം ചെയ്തയുടൻ ഡോ. വിക്രം സാരാഭായും ഏതാനും ശാസ്ത്രജ്ഞരുമൊത്ത് തിരുവനന്തപുരത്തുള്ള തുമ്പയെന്ന ഗ്രാമം  സന്ദർശിച്ചിരുന്നു. അക്കൂടെ ഡോ അബ്ദുൾകലാമും അവരോടൊപ്പമുണ്ടായിരുന്നു.   പള്ളിയും അവിടെയുള്ള കുടുംബങ്ങളുടെ സ്ഥലങ്ങളും സർക്കാരുവകയാക്കാൻ   ബിഷപ്പ്  ഡോ. പീറ്റർ ബെർണാഡ് പെരേരായോട്‌  അവർ സംസാരിച്ചു. ബിഷപ്പ് വ്യക്തമായ ഒരു മറുപടി കൊടുക്കാതെ പിറ്റേ ആഴ്ചയിലുള്ള കുർബാനയിൽ അവരോടു സംബന്ധിക്കാനും ഇടവകക്കാരോട് സംസാരിച്ചു തീരുമാനം പറയാമെന്നും പറഞ്ഞു. കുർബാന സമയത്ത് ശാസ്ത്രജ്ഞരുടെ മിഷ്യൻ ഉദ്ദേശ്യങ്ങൾ ബിഷപ്പ് ജനങ്ങളോട് ആവശ്യപ്പെടുകയും അവരുടെ അനുവാദം അപേക്ഷിക്കുകയും ചെയ്തു. പള്ളിയും പരിസരവും ശാസ്ത്ര ഗവേഷണത്തിനായി വിട്ടു കൊടുക്കുന്ന കാര്യവും ജനങ്ങളെ അറിയിച്ചു. ബിഷപ്പിന്റെ സൗഹാർദ്ദ സംഭാഷണത്താലും  പ്രേരണയാലും ജനങ്ങളാരും മറുത്തു  പരാതി പറഞ്ഞില്ല.

കെ.മാധവൻ നായരായിരുന്നു അക്കാലത്തെ തിരുവനന്തപുരം കളക്‌ടർ. പ്രശ്നങ്ങൾ സൃഷ്ടിക്കാതെ മാധവൻ നായർ സ്നേഹപൂർവ്വം ഭൂമി സർക്കാരിന് കൈമാറുന്ന കാര്യം ബിഷപ്പ് പെരേരായോടു ആവശ്യപ്പെടുകയായിരുന്നു.  സ്റ്റേറ്റിന് ലഭിക്കാൻ പോവുന്ന ഗുണങ്ങളെപ്പറ്റിയും ബിഷപ്പിനെ മനസിലാക്കി. ബിഷപ്പ് അന്നുമുതൽ ഇടവകക്കാരെയും ഈ പ്രോജെക്റ്റിനു സമീപം താമസിച്ചിരുന്നവരെയും സർക്കാരിന്റെ ഈ നല്ല പദ്ധതികളെപ്പറ്റി ബോധവാന്മാരാക്കി കൊണ്ടിരുന്നു. അവരുടെ സ്ഥലങ്ങൾ വിട്ടുകൊടുക്കാനും ആവശ്യപ്പെട്ടു. പകരം സർക്കാർ ഭൂമിയും വീടും മറ്റൊരു സ്ഥലത്ത് വാഗ്ദാനം ചെയ്തിരുന്നു.

സമീപ പ്രദേശമായ പള്ളിത്തുറയിൽ  വീടുകൾ  തയ്യാറായിക്കഴിഞ്ഞപ്പോൾ ജനങ്ങൾ സർക്കാരിന് സ്ഥലം കൈമാറി പുതിയ സ്ഥലങ്ങളിലേക്ക് താമസമാക്കി.  ബിഷപ്പും അവരോടൊപ്പം ജനങ്ങളെ പുനരധിവസിപ്പിക്കാൻ നേതൃത്വം കൊടുത്തിരുന്നു. പള്ളിത്തുറയിൽ മറ്റൊരു പള്ളി പണി തീർത്ത് കഴിഞ്ഞപ്പോൾ പള്ളിയും വിട്ടു കൊടുത്തു. സെന്റ് മേരിസ് മഗ്ദലനാ പള്ളിയും സമീപ പ്രദേശങ്ങളും ബഹിരാകാശ ഓഫീസുകളായി മാറ്റപ്പെടുകയും ചെയ്തു. പള്ളി നിലനിർത്തുകയും പിന്നീട് അത് മ്യുസിയമാക്കുകയും ചെയ്തു.  ഇന്ത്യയുടെ ബഹിരാകാശ പുരോഗമനങ്ങളുടെ ചരിത്രമെല്ലാം ഇന്ന് പള്ളിയ്ക്കകത്ത് പ്രദർശിപ്പിച്ചിട്ടുണ്ട്. ലക്ഷക്കണക്കിന് സന്ദർശകർ അവിടെ വന്നുകൊണ്ടിരിക്കുന്നു. ഇന്ത്യയിലെ നാനാ ഭാഗത്തുനിന്നും സ്‌കൂൾ കുട്ടികളും കോളേജ് കുട്ടികളും അവിടം സന്ദർശിച്ചുകൊണ്ടിരിക്കുന്നു. വർഷത്തിൽ ഒരിക്കൽ ആ പള്ളിയിൽ ആരാധന നടത്താറുണ്ട്. നവംബർ മാസം 'മരിച്ചുപോയവർക്കായുള്ള ദിനം ' (All souls day) ആ പള്ളിയിൽ ഇന്നും ആഘോഷിക്കുന്നു. അവിടെയുള്ള പഴയ സെമിത്തെരിയിൽ പള്ളിക്കു പുറകിലുള്ള സ്ഥലത്ത് മരിച്ചവർക്കായി പ്രാർത്ഥന ചെല്ലാൻ ഭക്തജനങ്ങൾ തടിച്ചു കൂടാറുണ്ട്.

തിരുവനന്തപുരത്തിനു സമീപമുള്ള മുരുക്കുമ്പുഴ എന്ന സ്ഥലത്ത് ബിഷപ്പ് പീറ്റർ ബെർണാർഡ് പെരേര 1917 ജൂൺ ഇരുപത്തിയൊന്നാം തിയതി ജനിച്ചു. 1944 മാർച്ച് ഇരുപത്തിനാലാം തിയതി അദ്ദേഹം പുരോഹിതനായി പട്ടമേറ്റു. നെടുമങ്ങാട് താലൂക്കിലുള്ള ചുള്ളിമണൂരിൽ സേക്രഡ് ഹാർട്ട് പള്ളിയിൽ ആദ്യം സഹവികാരിയായും പിന്നീട് അവിടെ വികാരിയായും സേവനം ചെയ്തു. തിരുവനന്തപുരത്ത് സഹായമെത്രാനായി നിയമിതനായി. 1966 ഒക്ടോബർ ഇരുപത്തിനാലാം തിയതി ബിഷപ്പ് വിൻസെന്റ് ഡെരേരെ രാജി വെച്ചപ്പോൾ അദ്ദേഹം തിരുവനന്തപുരം രൂപതയുടെ ബിഷപ്പായി സ്ഥാനമേറ്റു. തിരുവനന്തപുരം രൂപതയുടെ ദേശീയനായ ആദ്യത്തെ ബിഷപ്പെന്ന ബഹുമതിയും നേടി.  തിരുവനന്തപുരം പ്രധാനമായും ഒരു മിഷ്യനറി രൂപതയായിരുന്നു. അതുകൊണ്ടു പാവങ്ങളുടെ ഉന്നമനത്തിനായുള്ള പ്രവർത്തനങ്ങളിലായിരുന്നു അദ്ദേഹം കൂടുതൽ സമയവും ചെലവഴിച്ചിരുന്നത്. തുമ്പയിൽ റോക്കറ്റ് സ്റ്റേഷൻ  വന്നപ്പോൾ ആയിരക്കണക്കിന് കുടുംബങ്ങൾ അവിടെ നിന്ന് ഒഴിയേണ്ടി വന്നു. അവരെല്ലാം പാവപ്പെട്ട കുടിലിൽ താമസിക്കുന്ന മത്സ്യത്തൊഴിലാളികളായിരുന്നു.പതിനെട്ടേക്കർ ഭൂമിയിൽ മുന്നൂറോളം പേർക്ക് വീട് വെച്ചുകൊടുക്കാനുള്ള ചുമതലയും അദ്ദേഹത്തിനായിരുന്നു.

ഡോ. അബ്ദുൾകലാം അദ്ദേഹത്തിൻറെ പുസ്തകത്തിൽ ബിഷപ്പ് പെരേരായെപ്പറ്റി  വിവരിച്ചിട്ടുണ്ട്. കലാം എഴുതി, "റവ. ബിഷപ്പ് ഡോ. പീറ്റർ ബെർണാഡ് പെരേരാ മഹത്തായ ഒരു പ്രസ്ഥാനത്തിനായി നടത്തിയ ശ്രമങ്ങൾക്കു നന്ദിയുണ്ട്. വിശാലഹൃദയനായ ബിഷപ്പിന്റെ ശ്രമംമൂലം പള്ളിയും പരിസരങ്ങളും ബഹിരാകാശ ഉദ്യമങ്ങൾക്കായി ലഭിക്കുകയും ചെയ്തു. ഇടവകക്കാർക്ക് പുതിയ പള്ളിയും പുതിയ വീടുകളും വെച്ചു കൊടുത്തു. പുതിയ ഗ്രാമവും പള്ളിയും നൂറു ദിവസം കൊണ്ട് നിർമ്മിക്കാൻ സാധിച്ചു. ബിഷപ്പ് താമസിച്ചിരുന്ന ഭവനം ഓഫീസാക്കി. പള്ളിയ്ക്കകം  ജോലിക്കാർക്കായുള്ള വർക്ക് ഷോപ്പുമാക്കി. കന്നുകാലികളെ വളർത്തിയ സ്ഥലങ്ങൾ സ്റ്റോറേജ് മുറികളുമാക്കി. ലാബറട്ടറികളും അവിടെ സ്ഥാപിച്ചു. അനുവദിച്ചിരിക്കുന്ന ചെറിയ ഫണ്ടുകൊണ്ട് യുവാക്കന്മാരായ ശാസ്ത്രജ്ഞർ ആദ്യത്തെ റോക്കറ്റ് അസംബിൾ ചെയ്യാനും തുടങ്ങി." യാത്രാ സൗകര്യങ്ങൾ കുറവായിരുന്ന കാലത്ത് റോക്കറ്റിനുവേണ്ട സാധന സാമഗ്രികളും മറ്റും  ചുമട്ടു തൊഴിലാളികൾ കാൽനടയായും സൈക്കിളിലും എത്തിച്ചിരുന്നു.

ഡോ.വിക്രം സാരാഭായിയെ ബഹിരാകാശ ഗവേഷണത്തിന്റെ പിതാവായി അറിയപ്പെടുന്നു. അദ്ദേഹം പഠനം കഴിഞ്ഞയുടൻ ഇന്ത്യയുടെ സമഗ്രമായ ഈ പദ്ധതികൾക്കായുള്ള ഗവേഷണങ്ങളിൽ തന്റെ സമയം മുഴുവൻ ചെലവഴിച്ചിരുന്നു. 1960-ൽ നെഹ്രുസർക്കാർ ബഹിരാകാശ ഗവേഷണങ്ങൾക്കായുള്ള പദ്ധതികൾക്കു തുടക്കമിട്ടു.  1961-ൽ സർക്കാർ ആണവോർജ്ജനത്തെപ്പറ്റി പഠിക്കാൻ ഒരു ഗവേഷണ സംഘത്തെ ചുമതലപ്പെടുത്തി. ഡോ. വിക്രം സാരാഭായിയാണ് അന്തരീക്ഷത്തിലെ വായു മണ്ഡലങ്ങളെ ഗവേഷണം ചെയ്യാനായി തിരുവനന്തപുരത്തുളള തുമ്പ റോക്കറ്റ് കേന്ദ്രം റ്റി.ഇ.ആർ.എൽ.എസ് (TERLS) സ്ഥാപിച്ചത്. റ്റി.ഇ.ആർ.എൽ.എസിന്റെ പൂർണ്ണരൂപം തുമ്പ എക്യുറ്റോറിയൽ റോക്കറ്റ് ലോച്ചിങ് സ്റ്റേഷനെന്നാണ്.1962-ൽ ശൂന്യാകാശ പ്രവർത്തനത്തിനായി ഇൻകോസ്പാർ (INCOSPAR)) എന്ന സംഘടന രൂപം കൊണ്ടു. 1963-നവംബറിൽ തുമ്പയിൽനിന്നും ആദ്യത്തെ റോക്കറ്റുയർന്നു. അതിനുശേഷമുള്ള കാലഘട്ടങ്ങൾ മുഴുവൻ തിരുവന്തപുരവും തുമ്പയും പരിസരങ്ങളും വിക്രം സാരാഭായുടെ കർമ്മ മണ്ഡലങ്ങളായിരുന്നു.

1969-ൽ ഐ.എസ്.ആർ.ഒ സ്ഥാപിച്ചു. അന്നുമുതൽ വിക്രം സാരാഭായിയുടെ നേതൃത്വത്തിൽ ഇന്ത്യയുടെ സ്പേസ് ടെക്‌നോളജി വിപുലമാക്കാനുള്ള ശ്രമങ്ങൾ തുടങ്ങി.  അതിനു ശേഷം   അഭിമാനിക്കത്തക്ക ചരിത്രപരമായ അനേക നേട്ടങ്ങൾക്കു രാജ്യം സാക്ഷ്യവും വഹിച്ചു. അന്നുമുതലുള്ള എല്ലാ കാലങ്ങളും ഐ. എസ്. ആർ. ഒ ഇന്ത്യയിലെ സാധാരണക്കാരായ ജനത്തെയും ഉൾപ്പെടുത്തി ഗവേഷണങ്ങൾ  തുടർന്നുകൊണ്ടിരുന്നു. അങ്ങനെ വളർന്ന് 'ഐ.എസ്.ആർ.ഒ ' ലോകത്തിലെ ആറു വലിയ സ്‌പേസ് ഏജൻസികളിൽ ഒന്നായി തീർന്നു. കാലാവസ്ഥ നിർണ്ണയങ്ങൾ, ഭൂമി ശാസ്ത്ര വിവരങ്ങൾ, ചാർട്ടുകളും ഭൂഗോള പടങ്ങളും വരയ്ക്കുന്ന വിദ്യ,  നാവിക വിദ്യ, വ്യോമയാനം, എന്നിവകളിലും  വിദ്യാഭ്യാസപരമായ സാറ്റലൈറ്റുകൾ വിപുലപ്പെടുത്തുന്നതിലും മറ്റേതൊരു ലോക രാഷ്ട്രത്തെക്കാളും ഐ.എസ്.ആർ. ഓ. അതീവ മത്സരത്തോടെ പ്രവർത്തിക്കുന്നു. ഡോ. അബ്ദുൽ കലാം, മാധവൻ നായർ, കസ്തുരി രംഗൻ, യു ആർ റാവു എന്നിവരുമായുള്ള സഹവർത്തിത്വം വിക്രം സാരാഭായിക്ക് ബഹിരാകാശ ശ്രമങ്ങൾക്കായി ബലവും ആവേശവും നൽകിയിരുന്നു.

1969-ൽ, ബഹിരാകാശ പദ്ധതികൾക്കായി കേന്ദ്രസർക്കാരിൽ പ്രത്യേകമായ ഒരു വകുപ്പു സൃഷ്ടിക്കുകയും വകുപ്പിലുള്ളവർ  ചുമതലയെടുക്കുകയും ചെയ്തു. തുടക്കത്തിൽ ഉപയോഗിച്ചിരുന്നത് അമേരിക്കയും ഫ്രഞ്ചും നിർമ്മിതമായ റോക്കറ്റുകളായിരുന്നു. കാലാവസ്ഥകളെ പഠിക്കുക എന്നതായിരുന്നു പ്രധാന ഉദ്ദ്യേശ്യം. പിന്നീട് ബ്രിട്ടന്റെയും റക്ഷ്യയുടെയും റോക്കറ്റുകൾ ഉപയോഗിച്ച് പരീക്ഷണങ്ങൾ തുടങ്ങി. പ്രാരംഭം മുതൽ തദ്ദേശീയമായ റോക്കറ്റുകൾ വാർത്തെടുക്കണമെന്ന ലക്ഷ്യവുമുണ്ടായിരുന്നു. അധികം താമസിയാതെ ഇന്ത്യയുടെ ലക്ഷ്യബോധം സഫലമാവുകയും ചെയ്തു. രോഹിണി കുടുംബത്തിൽപ്പെട്ട സൗണ്ടിങ്ങ് റോക്കറ്റുകൾ നിർമ്മിക്കാനുള്ള സാങ്കേതിക വിദ്യ ഇന്ത്യ  സ്വായത്തമാക്കുകയും ചെയ്തു.

1975 മുതൽ സെമി സർക്കാരിന്റെ നിയന്ത്രണത്തിലുണ്ടായിരുന്ന ഐ.എസ്.ആർ.ഓ പൂർണ്ണമായും കേന്ദ്ര സർക്കാരിന്റെ നിയന്ത്രണത്തിലാക്കി. 1975 ഏപ്രിൽ പത്തൊമ്പതാം തിയതി ഇന്ത്യയുടെ ആദ്യത്തെ ബഹിരാകാശ വാഹനമായ 'ആര്യഭട്ട' വിജയകരമായി വിക്ഷേപിച്ചു. 1979-ൽ ഭൗമിക തലങ്ങളെ വീക്ഷിക്കാനായി 'ഭാസ്ക്കര ഒന്ന്' എന്ന ഉപഗ്രഹം അയച്ച് ബഹിരാകാശത്തെ കീഴടക്കി. 1980 -ൽ ഇന്ത്യയുടെ മാത്രം തനതായ ടെക്നൊളജിയോടു കൂടിയ 'രോഹിണി ഒന്ന്' (SLV1) എന്ന ഉപഗ്രഹം ബഹിരാകാശത്തേയ്ക്ക് അയച്ചു. ആന്ധ്രായിലുള്ള ശ്രീഹരിക്കോട്ട ദ്വീപിൽ നിന്നായിരുന്നു ഉപഗ്രഹം വിജയകരമായി ശൂന്യാകാശത്തിലേയ്ക്ക് കുതിച്ചുയർന്നത്. അതിനുശേഷം അയച്ച 'രോഹിണി രണ്ടും' വിജയകരമായിരുന്നു. 1983-ൽ അയച്ച രോഹിണി മൂന്നും വിജയകരമായി തന്നെ ഭ്രമണപദത്തിലെത്തിച്ചു. അതുമൂലം ഇന്ത്യയിലെ എഴുപതു ശതമാനം ജനങ്ങളിൽ ടെലിവിഷൻ പരിപാടികൾ എത്തിക്കാൻ സാധിച്ചു. 1985 ആയപ്പോൾ അത് തൊണ്ണൂറു ശതമാനം ജനങ്ങളിലേക്കും വ്യാപിച്ചു. കാലാവസ്ഥ വ്യതിയാനങ്ങളുടെ പടങ്ങൾ ലഭിക്കാനും കൊടുങ്കാറ്റ്, ഇടിമിന്നൽ, പേമാരികളുടെ മുന്നറിയിപ്പുകൾ നേടാനും ടെലിവിഷൻ, റേഡിയോ മുതലായവകൾക്കുള്ള സന്ദേശങ്ങളെത്തിക്കാനുമായി   പ്രാപ്തിയേറിയ ഉപഗ്രഹങ്ങളുടെ നിർമ്മാണങ്ങളും ആരംഭിച്ചു. ഏകദേശം അഞ്ഞൂറിൽപ്പരം ടെലിവിഷൻ സ്റ്റേഷനുകൾക്കും നൂറ്റിയറുപതു റേഡിയോ സ്റ്റേഷനുകൾക്കും ആവശ്യമുള്ള വിവരങ്ങളും എത്തിച്ചുകൊണ്ടിരുന്നു.

1984- ഏപ്രിൽ രണ്ടാംതീയതി ഇന്ത്യയിലെ ആദ്യത്തെ ബഹിരാകാശ സഞ്ചാരി 'രാകേഷ് ശർമ്മ' ബഹിരാകാശത്തിൽ എട്ടു ദിവസം കറങ്ങി ഇന്ത്യയ്ക്കുവേണ്ടിയുള്ള ദൗത്യം നിർവഹിച്ചു. മുപ്പത്തിയഞ്ചു വയസുള്ള എയർ ഫോഴ്സ് പൈലറ്റ് രണ്ടു റഷ്യൻ സഞ്ചാരികൾക്കൊപ്പം റഷ്യൻ നിർമ്മിതമായ 'സോയൂസ് റ്റി പതിനൊന്ന്' എന്ന ബഹിരാകാശ വാഹനത്തിലായിരുന്നു സഞ്ചരിച്ചത്. ബഹിരാകാശത്തിലായിരുന്ന സമയം 'ശർമ്മ' ഇന്ത്യയുടെ വടക്കും പ്രദേശങ്ങളിലെ കാഴ്ചകൾ കാണത്തക്ക വിധം കളർ ഫോട്ടോകൾ എടുത്തിരുന്നു. ഹിമാലയ പ്രദേശങ്ങളിൽ നിന്നും ഹൈഡ്രോ ഇലക്ട്രിക്ക് ഊർജം സമാഹരിക്കുന്ന ലക്ഷ്യമായിരുന്നു ഈ യാത്രയിലുണ്ടായിരുന്നത്. അദ്ദേഹം ലോകത്തിലെ നൂറ്റി മുപ്പത്തിയഞ്ചാം ബഹിരാകാശ സഞ്ചാരിയായിരുന്നു. ബഹിരാകാശത്തിൽ സഞ്ചരിക്കുന്നതിനുമുമ്പ് ശർമ്മായ്ക്ക് 'പൂജ്യം ഗ്രാവിറ്റിയിൽ' ജീവിക്കാനുള്ള വ്യായാമങ്ങൾ 'വിങ്ങ് കമാണ്ടർ രാവിഷ് മൽഹോത്ര' നൽകിയിരുന്നു. യോഗയും പരിശീലിപ്പിച്ചിരുന്നു. ബഹിരാകാശ പദ്ധതികൾക്കായി സോവിയറ്റ് യൂണിയനെയായിരുന്നു ഇന്ത്യ  കൂടുതലായും ആശ്രയിച്ചിരുന്നത്. 1987 മുതൽ 1992 വരെ വിക്ഷേപിച്ചിരുന്ന റോക്കറ്റുകൾ പലതും പരാജയപ്പെട്ടിരുന്നു.

1992-ൽ ഇൻസാറ്റ് രണ്ട് ജിയോ സ്റ്റേഷനറിയെന്ന  (INSAT-2 geostationary) ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ചു. ഇൻസാറ്റ് സീരിയിലുള്ള റോക്കറ്റുകൾക്ക് പലതരം ലക്ഷ്യങ്ങളുണ്ടായിരുന്നു. ടെലികമ്മ്യുണിക്കേഷൻസ്, ടെലിവിഷൻ, കാലാവസ്ഥ പഠനം, മുതലായവകൾ ഈ ഉപഗ്രഹങ്ങളുടെ ലക്ഷ്യങ്ങളായിരുന്നു. ഇരുപത്തി നാലു മണിക്കൂറും കാലാവസ്ഥയെ നിരീക്ഷിക്കുകയും കാറ്റ്, പേമാരി എന്നീ പ്രകൃതി ദുരന്തങ്ങളുടെ വിവരങ്ങൾ ശേഖരിക്കുകയുമെന്നത് ഈ ഉപഗ്രഹങ്ങൾ വഴി സാധിച്ചിരുന്നു. ഏഷ്യയിലെയും പെസിഫിക്ക് തീരത്തിലെയും ഏറ്റവും വലിയ വാര്‍ത്താവിനിമയമാര്‍ഗ്ഗമായി ഇൻസാറ്റ് ഉപഗ്രഹങ്ങൾ പ്രവർത്തിക്കുന്നു.

2008 ഒക്ടോബർ ഒന്നാംതീയതി മനുഷ്യരില്ലാതെയുള്ള 'ചന്ദ്രയാൻ' ഉപഗ്രഹം ഐ.എസ്.ആർ.ഒ യുടെ കീഴിൽ തൊടുത്തു വിട്ടു. ഏകദേശം 312 ദിവസങ്ങളോളം അത് ഭ്രമണപദത്തിൽ കറങ്ങിയിരുന്നു. ചന്ദ്രനിലേക്ക് അയച്ച ഈ ഉപഗ്രഹം ഇന്ത്യയുടെ ആദ്യത്തെ മിഷ്യനായിരുന്നു. അതിനു മുമ്പ് അന്തർദേശീയ തലത്തിൽ ആറു സ്പേസ് സംഘടനകളെ ഇത്തരം ഒരു ദൗത്യത്തിന് ശ്രമിച്ചിട്ടുള്ളൂ. ചന്ദ്രന്റെ ഭൂതലത്തെപ്പറ്റി പഠിക്കാനും രാസ പദാർത്ഥങ്ങൾ കണ്ടെത്തി ഗവേഷണങ്ങൾ  നടത്തുകയെന്നതുമായിരുന്നു ഈ മിഷ്യന്റെ ലക്‌ഷ്യം. ഐ.എസ്.ആർ.ഒ യ്ക്ക് അന്ന് ചന്ദ്രയാനുമായുള്ള ബന്ധം നഷ്ടപ്പെട്ടിരുന്നെങ്കിലും അതിനു മുമ്പായി ചന്ദ്രയാനു ഇന്ത്യയുടെ പതാക ചന്ദ്രനിൽ നാട്ടുവാൻ സാധിച്ചുവെന്നുള്ളതും നേട്ടമായിരുന്നു.

നാവിഗേഷനും റേഞ്ചിങ്ങിനുമായി ഇന്ത്യൻ ബഹിരാകാശ സംരംഭം വിഭാവനം ചെയ്യുന്ന പദ്ധതിയാണ് ഐ.ആർ.എൻ.എസ്.എസ്. എന്നത്. ഇന്ത്യൻ റീജിയണൽ നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റം എന്ന് പൂർണ്ണമായി പറയുന്നു. കാർഗിൽ യുദ്ധത്തിൽ അമേരിക്കയുടെ നിയന്ത്രണത്തിലുള്ള ഉപഗ്രഹങ്ങളെ ആശ്രയിക്കേണ്ടി വന്നതുകൊണ്ട് ഇന്ത്യൻ പട്ടാളത്തിന് അക്കാലങ്ങളിൽ നന്നേ കഷ്ടപ്പെടേണ്ടി വന്നു. ഇവയുടെ സ്ഥാനം ഭൂമിയുടെ ഉപരിതലത്തിൽ നിന്നും 36000 കിലോമീറ്റർ അകലെയായിരിക്കും. ഏഴു ഉപഗ്രഹങ്ങളുടെ കൂട്ടമായ പ്രവർത്തനങ്ങൾക്കായി രണ്ടു ഉപഗ്രഹങ്ങൾ ഭൂമിയിൽ കാത്തിരിക്കുന്നുണ്ടാകും.  ഇന്ത്യയ്ക്ക് വെളിയിലായി 1500 കി. മീ. വരെയുള്ള പ്രദേശങ്ങളിലെ വിവരങ്ങൾ  ഉപഗ്രഹം ശേഖരിച്ചു നൽകുന്നു. ഐ.ആർ.എൻ.എസ്.എസ് (IRNSS) ആദ്യഉപഗ്രഹത്തിന്റെ വിക്ഷേപണം 2013 ജൂലൈ 1ന് ശ്രീഹരിക്കോട്ടയിൽ നടന്നു. പ്രകൃതി ക്ഷോപങ്ങളും മറ്റു കെടുതികളും ഉണ്ടാവുമ്പോൾ ഈ ഉപഗ്രഹം സമയാ സമയങ്ങളിൽ വിവരങ്ങൾ ഭൂമിയിൽ എത്തിച്ചുകൊണ്ടിരിക്കും. രക്ഷാ പ്രവർത്തനങ്ങൾക്കും സഹായകമാകും. ഡ്രൈവർമാർക്ക് വഴി കണ്ടുപിടിക്കാനും എളുപ്പമാകും. ഈ പദ്ധതിയിലെ രണ്ടാമത്തെ ഉപഗ്രഹം ഐ.ആർ.എൻ.എൻ.എസ് 1ബി (IRNNS 1B) ഏപ്രിൽ നാലിന്നു പി.എസ്.എൽ.വി 24 (PSLV 24) ഉപയോഗിച്ച് ഭ്രമണ പഥത്തിൽ എത്തിച്ചു വിജയിക്കുകയും ചെയ്തു. രാജ്യത്തിന്റെ പതിനയ്യായിരം കിലോമീറ്ററോളം ഈ നാവിഗേഷൻ കവർ ചെയ്യുന്നുണ്ട്. ലോകത്തിലെ നാവിഗേഷൻ സിസ്റ്റമുള്ള അഞ്ചു രാജ്യങ്ങളിൽ ഇന്ത്യയും ഉൾപ്പെടുന്നു.

2014-ൽ ഐ.എസ്.ആർ.ഒ രൂപകൽപ്പന ചെയ്ത 'മംഗലായൻ' ഉപഗ്രഹം ചൊവ്വാ ഗ്രഹത്തിൽ വിജയകരമായി വിക്ഷേപിച്ചതും ആദ്യത്തെ പ്രാവിശ്യം  ദൗത്യം വിജയിച്ചതും ഇന്ത്യയുടെ നേട്ടമായിരുന്നു. മറ്റുള്ള രാജ്യങ്ങൾ ഒന്നിൽ കൂടുതൽ പ്രാവശ്യം ശ്രമിച്ചതിൽ പിന്നീടായിരുന്നു അവരുടെ ചൊവ്വ ദൗത്യങ്ങളിൽ വിജയം കണ്ടിരുന്നത്. ചുവന്ന ഗ്രഹമായ ചൊവ്വയിൽ ഉപഗ്രഹമെത്തിച്ച നാല് രാജ്യങ്ങളിൽ ഇന്ത്യയുടെ പേരും ചേർക്കപ്പെട്ടു. മറ്റു മൂന്നു സ്പേസ് സംഘടനകൾ നാസയും സോവിയറ്റ് സ്പേസ് പ്രോഗ്രാമും യൂറോപ്യൻ സ്‌പേസ് പ്രോഗ്രാമുമായിരുന്നു.  450 കോടി രൂപയായിരുന്നു ചൊവ്വയിലേക്കുള്ള ഈ ദൗത്യത്തിന്റെ ചിലവ്. ഇത് ഇന്നുവരെയുള്ള മിഷ്യനുകളിൽ ഏറ്റവും ചെലവ് കുറഞ്ഞതാണ്. 'മംഗലായൻ' ഉപഗ്രഹ മിഷ്യന്റെ ലക്ഷ്യം ഗോളങ്ങളുടെ ബാഹ്യതലങ്ങളുടെ ഗവേഷണങ്ങളെന്നതായിരുന്നു.

2014-ൽ ഐ.എസ്.ആർ. ഓ യുടെ നിയന്ത്രണത്തിൽ  'ജി.എസ്.എൽ.വി- എം.കെ. 3' (GSLV-MK3) എന്ന ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ചു. ഈ വിക്ഷേപത്തോടെ രാജ്യത്തിന്റെ അഭിമാനം ഇന്ത്യ  അന്തർദേശീയ തലങ്ങളിൽ ഉയർത്തി കാട്ടിയിരുന്നു. മൂന്നു ബഹിരാകാശ സഞ്ചാരികളെ ഈ വാഹനത്തിന് ഭ്രമണപദത്തിലെത്തിക്കാൻ കഴിവുണ്ടായിരുന്നു. നാലു ടൺ വരെ വഹിക്കാൻ കഴിവുള്ള ഉപഗ്രഹങ്ങളെ ബഹിരാകാശത്തിൽ എത്തിക്കാൻ വാഹനത്തിനു കഴിവുണ്ട്. ക്രയോജനിക്ക് സാങ്കേതിക വിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. ഇന്ത്യയുടെ മുൻകാല റോക്കറ്റ് ആയ പി.എസ്.എൽ.വി യുടെ നവീകരിച്ച രൂപമാണ് ജി.എസ്.എൽ.വി.  ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച വലിയ ക്രയോജനിക് എഞ്ചിനായ സി.ഇ 20 ആണ് മാര്‍ക്ക് ത്രീയില്‍ ഉപയോഗിക്കുന്നത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്നായിരുന്നു വാഹനം വിക്ഷേപിച്ചത്. ഇന്ത്യയുടെ പാരമ്പര്യമായ ബഹിരാകാശ വാഹനം പി.എസ്.എല്‍.വി ആണെങ്കിലും പുതിയ ക്രയോജനിക് സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന 'ജി.എസ്.എല്‍.വി മാര്‍ക്ക് ത്രീ' രാജ്യത്തിന്റെ ഭാവി വിക്ഷേപണങ്ങള്‍ക്ക് കൂടുതൽ ശക്തി നൽകുന്നുവെന്നു കരുതപ്പെടുന്നു. മനുഷ്യനെ ബഹിരാകാശത്തെത്തിക്കാനുള്ള ഭാവി പദ്ധതികളും ലക്ഷ്യം വച്ചുള്ള വാഹനമാണ്  മാര്‍ക്ക് ത്രീ.

2015-ൽ ഐ.എസ്.ആർ.ഒ 1440 കിലോഗ്രാം ഭാരത്തോടെ ഒരു വ്യാവസായിക സാറ്റലൈറ്റ് ഭ്രമണപദത്തിലയച്ചു. അക്കൂടെ അഞ്ചു ബ്രിട്ടീഷ് സാറ്റലൈറ്റുകളും ഈ മിഷ്യന്റെ ഭാഗമായി അയച്ചിരുന്നു. പോളാർ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ 28 (പി.എസ്‌.എൽ, വി 28) എന്ന് ആ വാഹനത്തെ അറിയുന്നു. ഭൂമിയെ നിരീക്ഷിക്കാനായി അതിനൊപ്പം 447 കിലോഗ്രാമുള്ള മൂന്നു സാറ്റലൈറ്റുകളും ഉണ്ടായിരുന്നു. ഐ.എസ്.ആർ.ഓ വികസിപ്പിച്ചെടുത്ത വിക്ഷേപണ വാഹനമാണ് പി.എസ്.എൽ.വി. ഒരു തവണ മാത്രമേ ഈ വാഹനം ഉപയോഗിക്കാൻ കഴിയുള്ളു. ഇതിനു ചെലവുകൾ വളരെ കൂടുതലാണ്. ഈ വാഹനം വികസിപ്പിച്ചെടുക്കുന്നതിനു മുമ്പായി സാമ്പത്തികമായി താങ്ങാൻ പറ്റുന്ന വാഹനങ്ങൾ റഷ്യയിൽ നിന്ന് വാങ്ങിയിരുന്നു. പി.എസ.എൽ വി യ്ക്ക് ചെറിയ ഉപഗ്രഹങ്ങളെ ഭ്രമണ പദത്തിലെത്തിക്കാൻ സാധിക്കും.

റീ യൂസബിൾ ലോഞ്ച് വെഹിക്കിൾ (Reusable launch vehicle)  അഥവാ പുനരുപയോഗ വിക്ഷേപണ വാഹനം വളരെ കുറഞ്ഞ ചിലവിൽ നിർമ്മിച്ചതാണ്. ഇതിന്റെ മുടക്ക് 95 കോടി രൂപയാണ്. ഉപഗ്രഹങ്ങളുടെ ചെലവുകൾ കുറയ്ക്കുകയെന്നതാണ് ഇതിന്റെ ലക്‌ഷ്യം. 2016 മെയ്മാസത്തിൽ ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ രംഗത്ത് ഐ.എസ്.ആർ.ഓ നേടിയ ഒരു പൊന്‍തൂവലായിരുന്നു ആർ.എൽ.വി അഥവാ റീ യൂസബിള്‍ ലോഞ്ച് വെഹിക്കിൾ. തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഈ വാഹനം വിക്ഷേപണത്തിൽ വിജയം കണ്ടതോടെ ഇന്ത്യയെ ബഹിരാകാശ ശക്തിയായി ലോകം അംഗീകരിക്കുകയും ചെയ്തു. ഉപഗ്രഹത്തിന്റെ ചെലവ് ഗണ്യമായി കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുനരുപയോഗ വിക്ഷേപണ വാഹനമായ ആര്‍.എല്‍.വി ഇൻഡ്യ വികസിപ്പിച്ചത്.  കംപ്യൂട്ടറിന്റെ സഹായത്തോടെ ഡിജിറ്റല്‍ ഓട്ടോ പൈലറ്റാണ് വിമാനം നിയന്ത്രിച്ചത്. ചെറിയ രൂപത്തിലുള്ള വിമാനമാണ് പരീക്ഷിച്ചത്. ശ്രീഹരിക്കോട്ടയിലെ വിക്ഷേപണ സ്ഥലത്തുനിന്നും എഴുപതു കിലോമീറ്റർ ദൂരത്തിൽ വിക്ഷേപിച്ച് തിരിച്ചു വാഹനം ബംഗാൾ ഉൾക്കടലിൽ ഇറക്കുകയാണുണ്ടായത്. വിമാനം മുകളിലേക്ക് ഉയരുമ്പോഴും താഴുമ്പോഴുമുള്ള അനുകൂല, പ്രതികൂല സാഹചര്യങ്ങളെ വിലയിരുത്തുകയെന്നതായിരുന്നു  പരീക്ഷണം കൊണ്ട് ഉദ്ദേശിച്ചത്. വാഹനം ശബ്ദത്തിന്റെ അഞ്ചിരട്ടി വേഗത്തിൽ സഞ്ചരിച്ചു. പൈലറ്റില്ലാതെയുള്ള  പുനരുപയോഗ വാഹനം പൂർണ്ണമായും  ഭൂമിയിൽ നിന്നും ബഹിരാകാശ മിഷ്യൻ നിയന്ത്രിച്ചിരുന്നു.

1969-നു ശേഷം ഐ.എസ്.ആർ.ഒ നേടിയ ബഹിരാകാശ നേട്ടങ്ങൾ സാമ്പത്തിക പുരോഗതികൾ കൈവരിച്ച രാജ്യങ്ങളെപ്പോലെ തന്നെ മെച്ചപ്പെട്ടതും മത്സര സ്വരൂപമായതുമായിരുന്നു. ദേശീയ പുരോഗതിയ്ക്ക് ശൂന്യാകാശ ഗവേഷണങ്ങൾ പ്രയോജനപ്പെടുകയും ചെയ്തു. ശൂന്യാകാശം കീഴടക്കിയതിനുപരി ആഗോളതലത്തിലെ സാമ്പത്തിക നേട്ടങ്ങൾ നേടിയ രാഷ്ട്രങ്ങളോടൊപ്പം ഇന്ത്യയും ഇന്ന് തലയുയർത്തി നിൽക്കുന്നു. 2017-ലെ ബഹിരാകാശ മിഷ്യനിൽ തന്നെ പി.എസ്.എൽ.വി-സി 37 എന്ന വാഹനത്തിൽ   104 സാറ്റലൈറ്റുകൾ ഒന്നിച്ചു വിക്ഷേപിച്ചത് ലോക റെക്കോർഡായിരുന്നു. അതിനുമുമ്പ് 2014-ൽ റഷ്യയുടെ റോക്കറ്റിലയച്ച 37 സാറ്റലൈറ്റുകളായിരുന്നു റെക്കോർഡ്. ആന്ധ്രായിലുള്ള ശ്രീ ഹരിക്കോട്ട സ്പേസ് പോർട്ടിൽ നിന്നാണ് പി.എസ്.എൽ.വി-സി 37 വിക്ഷേപിച്ചത്. അതിൽ 101 എണ്ണം വിദേശ രാജ്യങ്ങൾക്കു വേണ്ടിയായിരുന്നു.

ഇന്ത്യ  ഓരോ വർഷവും ബഹിരാകാശ പ്രവർത്തനത്തിനായി ബഡ്ജറ്റിൽ കൂടുതൽ പണം ഉൾക്കൊള്ളിക്കാൻ താല്പര്യപ്പെടുന്നു. ദേശാഭിമാനമാണ് അതിനു കാരണം. ബഹിരാകാശ ദൗത്യത്തിനുശേഷം റോക്കറ്റ് സാധാരണ കത്തി നശിക്കുകയാണ് പതിവ്. എന്നാൽ അത് വീണ്ടും ഭൂമിയിൽ തിരിച്ചിറക്കി ഉപയോഗപ്രദമാക്കാമെന്നും ഇന്ത്യയുടെ സ്പേസ് മിഷ്യൻ തെളിയിച്ചു. ഭാവിയിൽ ചന്ദ്രനിലേക്ക് റോക്കറ്റെത്തിച്ചു പരിശോധന നടത്തിയശേഷം അതേ വാഹനം പരീക്ഷണ വസ്തുക്കളുമായി മടക്കികൊണ്ടുവരുന്ന പദ്ധതികളുമുണ്ട്. കൂടാതെ ചൊവ്വയിലേക്കും വീനസിലേക്കും അന്തരീക്ഷ പഠനത്തിനായി ശൂന്യാകാശ വാഹനങ്ങൾ അയക്കാൻ ഐ.എസ്.ആർ.ഒ പരിപാടികളിടുന്നു.





1963-ൽ റോക്കറ്റ് വിക്ഷേപിക്കാനുള്ള സാധന സാമഗ്രികൾ സൈക്കിളിലും എത്തിച്ചിരുന്നു.   










No comments:

Post a Comment

കൊറോണ: പ്രസിഡന്റ് ട്രംപിനെ കുറ്റപ്പെടുത്തുന്നത് ശരിയോ?

ജോസഫ് പടന്നമാക്കൽ കൊറോണ നമ്മുടെയെല്ലാം നിത്യ ജീവിതത്തിൽ ഭയം ജ്വലിപ്പിക്കുന്ന ഒരു മാരക രോഗമായി ലോകമെമ്പാടും അറിയപ്പെട്ടു കഴിഞ്ഞു. കാട്ടുത...