Saturday, August 5, 2017

അതിർത്തിയിലെ ഇന്ത്യ-ചൈന യുദ്ധഭീതികളും അപഗ്രഥനങ്ങളും






ജോസഫ് പടന്നമാക്കൽ

ഭൂമിശാസ്ത്രപരമായി ഇന്ത്യയുടെ അതിർത്തിയോട് ചേർന്ന ഭൂപ്രദേശങ്ങളാണ് ചൈനയും ഭൂട്ടാനും സിക്കിമും.  കഴിഞ്ഞ ജൂണിൽ ചൈനീസ് പട്ടാളം അതിർത്തിയിൽ റോഡ് പണിയുന്നതിനെ ഹിമാലയ രാജ്യമായ ഭൂട്ടാൻ എതിർത്തിരുന്നു. അത് ഭൂട്ടാന്റെ പരമാധികാര പരിധിയിലുള്ള ഭൂപ്രദേശമെന്നായിരുന്നു വാദം.  ചൈനയുടെ ഈ അതിക്രമത്തെ തടയാൻ 'ഭൂട്ടാൻ' ഇന്ത്യയുടെ സഹായം അപേക്ഷിച്ചു. അതനുസരിച്ച് ഇന്ത്യൻ പട്ടാളം അവിടെ എത്തുകയും 2012-ൽ രൂപകൽപ്പന ചെയ്ത അതിർത്തി നിർണ്ണയം ചൈന ലംഘിച്ചെന്ന് കുറ്റപ്പെടുത്തുകയുമുണ്ടായി. എന്നാൽ ബെയ്‌ജിങ്ങിന്റെ കൈവശമുണ്ടായിരുന്ന കൊളോണിയൽ കാലത്തെ ബ്രിട്ടനും ചൈനയുമായുള്ള ഒരു ഉടമ്പടി ചൂണ്ടിക്കാണിച്ചുകൊണ്ട് ഭൂട്ടാന്റെ അധീനതയിലുള്ള ആ ഭൂപ്രദേശത്തെ ചൈനയുടെ വകയെന്നു അവകാശമുന്നയിക്കുകയും ചെയ്തു. ഇന്ത്യൻ മിലിറ്ററിയും ഭൂട്ടാൻ പട്ടാളവും ഒന്നിച്ച് സൈനികാഭ്യാസം നൽകുന്ന പ്രദേശമായിരുന്നു അവിടം.

1962-നു ശേഷം ചൈനയും ഇന്ത്യയും നേർക്കുനേർ പോരാട്ടത്തിന് ഒരുമ്പെടുന്നത് ആദ്യമാണ്. അതിർത്തിയിൽ ആശങ്കകൾ നിലനിൽക്കുന്നതുകൊണ്ട് ഇരുരാജ്യങ്ങളും സൈന്യങ്ങളെ ശക്തമായി വിന്യസിപ്പിച്ചുകൊണ്ടിരിക്കുന്നു. ഇതിന്റെ ഭാഗമായി ഒരു യുദ്ധത്തിനുള്ള സന്നാഹങ്ങളോടെ സൈനിക വ്യൂഹങ്ങളെ രണ്ടുകൂട്ടരുടെയും അതിർത്തികളിൽ വ്യാപിപ്പിക്കുന്നതും ആശങ്കകൾ  വർദ്ധിപ്പിക്കുന്നു.  ഇന്ത്യൻ ഭാഗത്തേയ്ക്ക് ചൈന അതിക്രമിച്ചു കയറുകയും ഇന്ത്യയുടെ രണ്ടു ബങ്കറുകൾ തകർക്കുകയും ചെയ്തത് പ്രശ്നം രൂക്ഷമാകുന്നതിന് കാരണമായി. ബങ്കറുകൾ സ്ഥിതി ചെയ്യുന്ന സ്ഥലം തങ്ങളുടേതെന്നും അത് ഇന്ത്യയുടേയോ ഭൂട്ടാന്റെതോ അല്ലെന്നും ചൈന അവകാശപ്പെട്ടു. 2012-ൽ ഇന്ത്യ ടോക്ലായിൽ നിർമ്മിച്ച രണ്ടു ബങ്കറുകളായിരുന്നു അത്. ചൈനീസ് ലിബറേഷൻ ആർമി ആ ബങ്കറുകൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്ന സമയങ്ങളിലെല്ലാം ഇന്ത്യ നിരസിക്കുകയാണുണ്ടായത്. യുദ്ധ സമാനമായ അന്തരീക്ഷമാണ് ഇന്ന് അതിർത്തിയിലുള്ളത്. ഏതു നിമിഷവും യുദ്ധം പൊട്ടി പുറപ്പെടാവുന്ന സ്ഥിതിവിശേഷം ചൈന ഇന്ത്യ അതിർത്തികളിൽ നെടുനീളെ സംജാതമായിരിക്കുന്നു.

വീണ്ടും കൂടുതൽ നാശനഷ്ടങ്ങൾ ഉണ്ടാക്കാനുള്ള ചൈനയുടെ ശ്രമത്തെ ഇന്ത്യൻ സൈന്യം  ചെറുക്കുകയായിരുന്നു. ഇതോടെ അതിർത്തിയിലെ സംഘർഷം മൂർച്ഛിക്കുകയും ചെയ്തു. സംഘർഷം രൂക്ഷമായതോടെ ഇരുസൈന്യങ്ങളും മുഖാമുഖം നിൽക്കുന്ന പ്രദേശങ്ങളിൽ കൂടുതൽ സൈനികരെ എത്തിച്ചുകൊണ്ടുമിരിക്കുന്നു. പ്രശ്ന മേഖലകളിൽ ചൈനീസ് പട്ടാളം കയ്യേറുന്നതോടെ സൈനിക സാന്നിധ്യം ശക്തമാക്കാൻ ഇന്ത്യയും നിർബന്ധിതമായി.

ഇന്ത്യ ചൈന അതിർത്തികൾ രണ്ടു സ്ഥലങ്ങളിലായി നിലകൊള്ളുന്നു. വടക്കേ ഇന്ത്യയും പടിഞ്ഞാറേ ചൈനയും കൂടുന്ന അതിരുകളിലും  കിഴക്കേ ഇന്ത്യയും തെക്കേ ചൈനയും കൂടുന്ന അതിരുകളിലുമായിരിക്കും പ്രശ്നങ്ങളുണ്ടാകുന്നത്. 1962-ൽ ഈ രണ്ടു ഭൂവിഭാഗങ്ങളിലും ചൈന ആക്രമിച്ചിരുന്നു. ഏകദേശം ഒരു മാസം നീണ്ട ആ യുദ്ധത്തിൽ ചൈനയ്ക്ക് നേട്ടങ്ങളുണ്ടാവുകയും ചെയ്തു. 2013-ലും ജമ്മു കാശ്മീരിലെ ലഡാക്കിനു സമീപം ദുലാത്ത് ബാഗിൽ ചൈനീസ് സൈന്യം മുപ്പത് കിലോമീറ്ററോളം ഇന്ത്യൻ പ്രദേശത്തേയ്ക്ക് കുതിച്ചു കയറിയിരുന്നു. ഇന്ത്യൻ സൈന്യം തിരിച്ചടിച്ചതുകൊണ്ടു ചൈനീസ് സംഘം പിന്മാറിയെങ്കിലും അന്നും സംഘർഷം മുപ്പത് ദിവസത്തോളം നീണ്ടു നിന്നിരുന്നു. ഈ മേഖല ചൈനയുടെ ഷിൻചിയാങ് പ്രവിശ്യയുടെ ഭാഗമെന്നായിരുന്നു അന്ന് ചൈനയുടെ അവകാശവാദം. സിക്കിമിലുള്ള നാഥുല ചുരം വഴി കൈലാസത്തിലേക്കുള്ള തീർത്ഥാടകരെ ചൈന തടഞ്ഞതു കാരണം അതുവഴിയുള്ള തീർത്ഥാടകരുടെ യാത്ര ഇന്ത്യ നിർത്തൽ ചെയ്തിരുന്നു.

ഇന്ന് ഭൂട്ടാൻ ഭരിക്കുന്ന രാജാവ് ജിഗ്മെ വാങ്‌ചക്ക് (Jigme Khesar Namgyel Wangchuck) ബിരുദമെടുത്തത് ഡൽഹി നാഷണൽ ഡിഫൻസ് കോളേജിൽ നിന്നാണ്. രാജാവ് ഒരു പരിസ്ഥിതി പ്രേമി കൂടിയാണ്. മകൻ ജനിച്ചപ്പോൾ ഒരു ലക്ഷത്തിൽപ്പരം മരങ്ങൾ നട്ടുകൊണ്ടായിരുന്നു ജിഗ്മെ ആഘോഷിച്ചത്. ഭൂട്ടാനുമായി മുഴുവനായ ഒരു നയതന്ത്രം ചൈന വർഷങ്ങളായി ആഗ്രഹിച്ചുകൊണ്ടിരുന്നു. രണ്ടു വൻ ശക്തികളുടെ നടുവിലുള്ള കെണിയിലാണ് ഭൂട്ടാൻ. ആയുധ മത്സരത്തിൽ ഏഷ്യയിൽ ആരു മുന്നിട്ടു നിൽക്കുമെന്ന പ്രേരണയാണ് ചൈനയെ നയിക്കുന്നത്. അമേരിക്കയും ഇന്ത്യയും ജപ്പാനും ഒത്തൊരുമിച്ചുള്ള നാവിക പരിശീലനവും ചൈനയെ വെറുപ്പിക്കുകയും പരിഭ്രാന്തമാക്കുകയും ചെയ്യുന്നുണ്ട്. ചൈനയുടെ സബ്മറൈൻ ഇന്ത്യൻ സമുദ്രത്തിൽ വന്നതും ഈ മൂന്നു രാജ്യങ്ങളുടെയും ശ്രദ്ധയിൽപ്പെട്ടിരുന്നു. ടിബറ്റ് കാര്യത്തിൽ ദലൈലാമായേ പിന്തുണയ്ക്കുന്നതും ഇന്ത്യയുടെ കൈവശമുള്ള അരുണാചൽ പ്രദേശിൽ ദലൈലാമയെ സന്ദർശിക്കാൻ അനുവദിച്ചതും ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധത്തിന് ഉലച്ചിൽതട്ടിയിരുന്നു. ആ പ്രദേശം തങ്ങളുടെ അവകാശപരിധിയിലുള്ളതെന്നും ചൈന  വാദിക്കുന്നു.

1951-ൽ ചൈന ഹിമാലയൻ അതിർത്തിയിലുണ്ടായിരുന്ന രാജ്യമായ ടിബറ്റിനെ ആക്രമിച്ചു കീഴടക്കി. അന്ന് ടിബറ്റിലേയ്ക്ക് ചൈനീസ് പട്ടാളം നീങ്ങിയത് സിങ്കിയാങിൽ നിന്ന് കരക്കാഷ് നദിയുടെ തീരത്തുകൂടെയായിരുന്നു. ചൈനക്കാർ കടന്നുപോയ അന്നത്തെ യുദ്ധതന്ത്രമായ വഴികളിൽക്കൂടി മദ്ധ്യചൈനയിൽനിന്ന് നെടുനീളെ ഒരു റോഡ് നിർമ്മിച്ചിരുന്നു. ഭാവിയിൽ കൂടുതൽ മിലിട്ടറിയുടെ കാര്യക്ഷമത്തിനായി ഈ റോഡുനിർമ്മാണം ഉപകരിക്കുമെന്ന കണക്കുകൂട്ടലുകളും ചൈനയ്ക്കുണ്ടായിരുന്നു. ചൈനീസ് പട്ടാളം വളരെ രഹസ്യമായി തന്നെ ആ ഭൂപ്രദേശങ്ങൾ വാഹന ഗതാഗതാഗതത്തിനു അനുയോജ്യമുള്ളതാക്കി തീർത്തിരുന്നു. 1951-ൽ പണി തുടങ്ങിയ ഒരു റോഡ് ചൈന നിർമ്മിച്ചുവെന്ന വിവരം ഇന്ത്യ അറിഞ്ഞത് 1956-നു ശേഷമായിരുന്നു. അന്ന്  ഇന്ത്യയും ചൈനയുമായി നല്ല സൗഹാർദ്ദ ബന്ധമുള്ള കാലവുമായിരുന്നു.

 'ഇന്ത്യ ചൈന ഭായി ഭായി' എന്നു പറഞ്ഞു നടന്നിരുന്ന കാലത്ത് ഇന്ത്യയ്ക്ക്  ചൈനയെ എന്തുകാര്യത്തിനും അമിത വിശ്വസമുണ്ടായിരുന്നു. 1959-ൽ ടിബറ്റിൽ ആഭ്യന്തര വിപ്ലവം പൊട്ടി പുറപ്പെട്ടു. അതുമൂലം ദലൈലാമായും അനുയായികളും ടിബറ്റിൽ നിന്ന് പലായനം ചെയ്തു അതിർത്തി കടന്ന് ഇന്ത്യയിലെത്തി. ചൈനാക്കാർ ലഡാക്കിൽക്കൂടി നിർമ്മിച്ച റോഡ് ഇന്ത്യൻ അതിർത്തി ഭേദിച്ചായിരുന്നുവെന്ന കാര്യവും ഇന്ത്യയുടെ ശ്രദ്ധയിൽപ്പെട്ടു. അതുമൂലം ഇന്ത്യൻ പട്ടാളവും ചൈനീസ് പട്ടാളവും ലഡാക്കിലും ആസാമിന്റെ അതിർത്തി മേഖലകളിലും ഏറ്റു മുട്ടലുകൾ ആരംഭിച്ചു. ഇത് 1962-ലെ ഇന്ത്യ ചൈന യുദ്ധത്തിലേക്ക് വഴി തെളിയിച്ചു.

യുദ്ധത്തിൽ ഇന്ത്യയ്ക്ക് സാരമായ നാശനഷ്ടങ്ങളുണ്ടാവുകയും ഇന്ത്യയുടെ വക 26000 ചതുരശ്ര മൈൽ വിസ്തൃതിയേറുന്ന സ്ഥലം ചൈന കൈവശപ്പെടുത്തുകയും ചെയ്തു. ഇരുപത്തിയൊന്ന് ദിവസത്തെ 'ഇന്ത്യ ചൈന' യുദ്ധത്തിനു ശേഷം ചൈന ഏകപക്ഷീയമായി വെടി നിർത്തൽ ചെയ്യുകയും യുദ്ധം അവസാനിക്കുകയും ചെയ്തു. 1962-ൽ ചൈനയുമായി ഒരു യുദ്ധം ചെയ്യാൻ ഇന്ത്യ വേണ്ടത്ര തയ്യാറെടുപ്പുകൾ നടത്തിയിരുന്നില്ല. നെഹ്രുവിന്റെ നിരായുധികരണവും പഞ്ചശീലവും ഇന്ത്യയ്ക്ക് യുദ്ധത്തിൽ തോൽവി സംഭവിക്കാൻ കാരണമായി. കൂടാതെ ഇന്ത്യയും ചൈനയും തമ്മിലുള്ള പഞ്ചശീല പദ്ധതികളിൽ പരസ്പരം ഇരുരാജ്യങ്ങളും സമാധാന സഹവർത്തിത്വത്തിൽ കഴിയുമെന്ന വ്യവസ്ഥകളുമുണ്ടായിരുന്നു.

1962-ലെ ഇന്ത്യ ചൈന യുദ്ധം നെഹ്രുവിന്റെ നോട്ടക്കുറവു മൂലം സംഭവിച്ചതായിരുന്നു. സാമ്രാജ്യ കാലത്തുണ്ടായിരുന്ന അതിർത്തി നിർണ്ണയിച്ചിരുന്ന മാക്മോഹൻ രേഖ ചൈന അംഗീകരിക്കാൻ തയ്യാറല്ലായിരുന്നു. ടിബറ്റിന്റെ സ്വാതന്ത്ര്യ സമരത്തെ ഇന്ത്യ നിശബ്ദമായി അംഗീകരിക്കുന്നുവെന്ന ഒരു ധാരണയും ചൈനീസ് ഭരണകൂടത്തിനുണ്ടായി. ചൈനയെ ഇന്ത്യയ്‌ക്കെതിരെ ഒരു ആക്രമണത്തിന് പ്രേരിപ്പിച്ച കാരണവും അതായിരുന്നു. വാസ്തവത്തിൽ ചൈനയുടെ ആഭ്യന്തര പ്രശ്നമെന്ന നിലയിൽ ടിബറ്റിന്റെ കാര്യത്തിൽ ഇന്ത്യയ്ക്ക് യാതൊരു താല്പര്യവും ഉണ്ടായിരുന്നില്ല. എങ്കിലും പിൽക്കാലത്തു ചൈന ആരോപിച്ച ചില രൂക്ഷവിമർശനങ്ങളിൽനിന്നും അവരുടെ ഈ ആശങ്ക പ്രകടമായിരുന്നു.

1954-ൽ ചൈനയും ഇന്ത്യയും ബലഹീന രാഷ്ട്രങ്ങളായിട്ടായിരുന്നു അമേരിക്ക കരുതിയിരുന്നത്. മാവോ സേതുങ്ങ് ഇന്ത്യയിൽ വന്നപ്പോൾ സാമ്രാജ്യത്വത്തിനെതിരെ ഇന്ത്യയും ചൈനയും ഒന്നിച്ചു നിൽക്കണമെന്ന് നെഹ്‌റുവിനെ ഉത്ബോധിപ്പിച്ചിരുന്നു. രണ്ടു രാജ്യങ്ങളും സാമ്പത്തികമായി പിന്നോക്കമാണെങ്കിലും മനുഷ്യശക്തിയും മനുഷ്യാദ്ധ്വാനവും ലോകത്തിൽ ഏറ്റവും കൂടുതലുള്ള രാജ്യങ്ങൾ ഇന്ത്യയും ചൈനയുമെന്ന് നെഹ്‌റു അന്ന് മാവോയെ ബോധിപ്പിച്ചിരുന്നു. ഇന്ത്യയും ചൈനയും യോജിച്ചു നിന്നാൽ പിന്നീട് ഏഷ്യയിൽ ഒരു ശക്തിയും ഈ രണ്ടു രാജ്യങ്ങൾക്കുമേലെ തലയുയർത്തില്ലെന്നും നേതാക്കന്മാർ അഭിപ്രായപ്പെട്ടിരുന്നു. ഇരു രാജ്യങ്ങളിലെയും വർദ്ധിച്ചു വരുന്ന ബില്യൻ കണക്കിനുള്ള ജനസംഖ്യയെയും വിലയിരുത്തിയിരുന്നു.

ആറു പതിറ്റാണ്ടുകൾ കൂടി കഴിഞ്ഞപ്പോൾ ചൈനയും ഇന്ത്യയും ലോക ജനസംഖ്യയുടെ 36 ശതമാനം വസിക്കുന്ന രാജ്യങ്ങളെന്നും അറിയപ്പെട്ടു. ലോകത്തിൽ അതിവേഗം വളരുന്ന രണ്ടു സാമ്പത്തിക ശക്തികളുമായി രൂപം കൊള്ളുകയും ചെയ്തു. അടുത്ത കാലത്തെ റിപ്പോർട്ടിൽ സാമ്പത്തിക മുന്നേറ്റത്തിൽ ഇന്ത്യ, ചൈനയുടെ മുമ്പിലുമായിരുന്നു. ഇന്ത്യക്കാരും ചൈനാക്കാരും സഹോദരന്മാരെന്ന അർത്ഥമുള്ള 'ഹിന്ദി ചീനി ഭായി ഭായി' എന്ന നെഹ്‌റുവിന്റെ ഉദ്ധരണി പിന്നീട് വെറും പാഴ്‍വാക്കുകളായി മാറുകയും ചെയ്തു.

ചൈനയും ഇന്ത്യയും 1962-നു ശേഷം വീണ്ടും ഹിമാലയൻ രാജ്യമായ ഭൂട്ടാനിലെ അതിർത്തി പ്രദേശങ്ങളിൽ നേർക്കുനേരെ പടയൊരുക്കങ്ങളുമായി നിൽക്കുന്നു. ചൈനീസ് സ്റ്റേറ്റിന്റെ  'വാർത്താ മീഡിയ' ഇന്ത്യയും ചൈനയും തമ്മിലൊരു ഏറ്റുമുട്ടലുണ്ടായാൽ 1962 യുദ്ധത്തേക്കാളും നഷ്ടം ഭവിക്കുമെന്ന് ഇന്ത്യയ്ക്ക് താക്കിത് കൊടുക്കുകയും ചെയ്തു. എന്നാൽ ഇന്ത്യൻ പ്രതിരോധമന്ത്രീ അരുൺ ജെയ്റ്റിലി ചൈനയുടെ ഈ അവകാശത്തിനു തക്ക മറുപടി കൊടുത്തു. '2017-ലെ ഇന്ത്യ 1962 ഇന്ത്യയേക്കാൾ വ്യത്യസ്തമെന്നും ഏഷ്യയുടെ നിയന്ത്രണം ചൈനയുടെ അധീനതയിലല്ലെന്നും ഓർമ്മിപ്പിച്ചു.

ചൈനയോട് കൂട്ടുപിടിച്ച് പാക്കിസ്ഥാനും അവിടെ പ്രശ്നങ്ങൾ സൃഷ്ടിക്കാറുണ്ട്. പാക്കിസ്ഥാന്റെ ഭീകര പ്രവർത്തനങ്ങളിൽ അന്തർദേശീയ തലങ്ങളിൽ ഒച്ചപ്പാടുകളുണ്ടാവുമ്പോൾ ചൈന പാക്കിസ്ഥാനെയാണ് പിന്താങ്ങാറുള്ളത്. പാക്കിസ്ഥാന്റെ അധീനതയിലുള്ള കാശ്മീർ അതിർത്തിയിലും ബെയ്ജിങ്ങിന് റോഡുകൾ പണിയാനുള്ള പദ്ധതികളുണ്ട്. കാശ്മീർ പ്രശ്നത്തിൽ ചൈന പാക്കിസ്ഥാനെ എക്കാലവും പിന്താങ്ങിക്കൊണ്ടിരിക്കുന്നതും ഒരു വസ്തുതയാണ്. അത് ഈ ഭൂഖണ്ഡത്തിൽ അസമാധാനം സൃഷ്ടിക്കുന്നതിനും കാരണമാകുന്നു. ചൈനയുടെ സഹായത്തോടെ പാക്കിസ്ഥാനിൽ റോഡുകളും ഹൈവേകളും നിർമ്മിക്കുന്നത് ചൈനയുടെ കൊളോണിയൽ അഭിലാഷമെന്നും ഇന്ത്യ കരുതുന്നു. ഇന്ന് പാക്കിസ്ഥാന്റെ അടിസ്ഥാന സൗകര്യങ്ങളിലും ആന്തരിക ഘടനകളിലും ചൈനയുടെ സഹായം കൂടിയേതീരൂ.

ഇന്ത്യയുടെ ആഭ്യന്തര രംഗത്തും പ്രതിരോധ രംഗത്തും ചൈനയുടെയും പാക്കിസ്ഥാന്റെയും ഭീക്ഷണികൾ  നിലനിൽക്കുന്നുണ്ടെങ്കിലും കഴിഞ്ഞ നാൽപ്പതു വർഷങ്ങളായി ഇന്ത്യയുടേയും ചൈനയുടെയും അതിർത്തികളിൽ  ഒരു വെടി പോലും പൊട്ടിയില്ലെന്നുള്ള ഇന്ത്യൻ പ്രധാനമന്ത്രി മോദിയുടെ പ്രസ്താവനയും ശ്രദ്ധേയമാണ്. വ്യാവസായിക മേഖലയിൽ ചൈന ഇന്ത്യയുടെ വലിയൊരു ബിസിനസ്സ് പങ്കാളിയുമാണ്. 165 ബില്യൺ ഡോളർ മൂലധനം ചൈന ഇന്ത്യയിൽ നിക്ഷേപിച്ചിട്ടുണ്ട്. ഇന്ത്യയ്ക്കാവശ്യമുള്ള   വിഭവങ്ങൾ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിൽ ചൈന ആറാമതായി നിലകൊള്ളുന്നു. ചൈനീസ് വ്യവസായികൾ ഇന്ത്യയും ആയി വ്യവസായങ്ങൾ വർദ്ധിപ്പിക്കാൻ ആഗ്രഹിക്കുന്ന സ്ഥിതിക്ക് ചൈന ഇന്ത്യയുമായി ഒരു തുറന്ന യുദ്ധത്തിന് തയ്യാറാവുകയില്ലെന്നും നിരീക്ഷകർ ചിന്തിക്കുന്നു. ഇന്ത്യ അമേരിക്കയുമായി നല്ല അടുപ്പത്തിലാവുന്നതും ചൈനയെ അസ്വസ്ഥമാക്കുന്നുണ്ട്.

പ്രധാനമന്ത്രി മോദി അമേരിക്കയും തെക്കേ വിയറ്റ്നാമും ജപ്പാനുമായി നല്ല ബന്ധം സ്ഥാപിച്ചിട്ടുണ്ട്. ഈ രാജ്യങ്ങളെല്ലാം ചൈനയെയും ചൈനയുടെ വളർച്ചയെയും   സംശയത്തോടെയാണ് നോക്കുന്നത്. എങ്കിലും ചൈനയുമായി ഒരു യുദ്ധം ഉണ്ടാവുകയാണെകിൽ അമേരിക്കയും പടിഞ്ഞാറേ രാജ്യങ്ങളും നിഷ്പക്ഷമായി നിൽക്കാനേ സാധ്യതയുള്ളൂ. ഭൂട്ടാൻ പ്രദേശത്തുനിന്ന് ഇന്ത്യയും ചൈനയും പട്ടാളത്തെ പിൻവലിക്കുകയെന്നതാണ് ആ പ്രദേശത്ത് സമാധാനം സ്ഥാപിക്കാനുള്ള മാർഗമെന്നും അന്തർദേശീയ നിരീക്ഷകർ വിലയിരുത്തുന്നുമുണ്ട്.

ഇന്ത്യയും ചൈനയും തമ്മിൽ രണ്ടാമതൊരു യുദ്ധത്തിലേക്ക് വഴുതാനുള്ള സാധ്യത കാരണം രാജ്യം വളരെയധികം ജാഗ്രതയോടെയാണ്‌ ചൈനയുടെ നീക്കങ്ങളെ വീക്ഷിച്ചുകൊണ്ടിരിക്കുന്നത്‌. വലിയ തോതിലുള്ള ഒരു യുദ്ധത്തിന് രണ്ടു രാജ്യങ്ങളും തയ്യാറാവുകയില്ല. കാരണം ഇരുരാജ്യങ്ങൾക്കും അതു വൻതോതിൽ നാശനഷ്ടങ്ങളുണ്ടാക്കും. എന്നിരിക്കലും ഇന്ത്യയുടെ പട്ടാളവും ആയുധങ്ങളും മിസൈലുകളും ചൈനയുടെ അതിർത്തിയോടു ചേർന്നുള്ള ഭൂപ്രദേശങ്ങളിൽ എത്തിച്ചുകൊണ്ടിരിക്കുന്നു. അമേരിക്കയും ഫ്രാൻസും ഇസ്രായേലും ഇന്ത്യയോടൊപ്പം ചൈനക്കെതിരായി പ്രവർത്തിക്കാനുള്ള സാധ്യതകളും ഏറെയാണ്. ചൈനയുമായി അതിർത്തി തർക്കങ്ങളുള്ള രാജ്യങ്ങളുമായി ഇന്ത്യ ഇന്ന് നല്ല മൈത്രിയിലുമാണ്. തായ്‌വാനിലെയും സൗത്ത് കൊറിയായിലെയും മിലിട്ടറിയും ചൈനയിലെയും നോർത്ത് കോറിയായിലെയും പട്ടാളത്തെ നേരിടാൻ വളരെയധികം ജാഗ്രതയായി തന്നെ നിലകൊള്ളുന്നു.

സാമ്പത്തികമായി കുതിച്ചു കയറുന്ന ഇന്ത്യയിലെയും ചൈനയിലെയും ജനങ്ങൾ   ഇന്ന് ഒരു യുദ്ധം ആഗ്രഹിക്കുന്നില്ല. യുദ്ധം മൂലം അതിഘോരമായി രണ്ടു രാജ്യങ്ങളും സാമ്പത്തികമായി തകരുകയും ചെയ്യും. അതുമൂലം  വലിയ തോതിലുള്ള ഒരു യുദ്ധത്തിൽനിന്നും ഇരു കൂട്ടരും പിന്മാറേണ്ടിയും വരും. യുദ്ധം തുടരുന്നുവെങ്കിൽ  അത് ഏഷ്യയിലെ ഏറ്റവും വലിയ നാശനഷ്ടങ്ങൾ വിതയ്ക്കുന്ന ഒരു യുദ്ധമായി മാറും.  ആയിരക്കണക്കിന് മനുഷ്യജീവിതങ്ങൾ ഇൻഡോ പെസിഫിക്ക് തീരത്ത് പൊലിഞ്ഞുപോകും. ആഗോള സാമ്പത്തിക മണ്ഡലങ്ങളിലെല്ലാം തന്നെ ഒരു തിരിച്ചടിയുമാകാം. ആർക്കും ഇന്ത്യ ചൈന യുദ്ധത്തിൽ വിജയം അവകാശപ്പെടുവാനും സാധിക്കില്ല. രാജ്യം അരാജകത്വത്തിൽ വഴുതുമ്പോൾ ജനം പ്രതികരിക്കുകയും ചെയ്യും.   യുദ്ധത്തെ ജനങ്ങൾ എതിർക്കും. ചൈനയിലെ മീഡിയാകൾക്ക് ആ രാജ്യത്തിലെ നിയമം അനുസരിച്ച് പരിമിതമായേ പ്രതികരിക്കാനും വാർത്തകൾ കൊടുക്കാനും സാധിക്കുള്ളൂ. എന്നിരുന്നാലും വിദേശത്ത് താമസിക്കുന്ന ചൈനാക്കാർ യുദ്ധത്തിനെതിരെ പ്രതിക്ഷേധിക്കും. യുദ്ധം പ്രശ്നങ്ങൾക്ക് പരിഹാരമല്ലെന്ന് ഇരു രാജ്യങ്ങൾക്കും ബോധ്യവുമുണ്ട്.

ഒരു യുദ്ധം സംഭവിക്കുകയാണെങ്കിൽ ചൈനയുടെയും ഇന്ത്യയുടേയും സ്റ്റോക്ക് മാർക്കറ്റ് തകരും. അമേരിക്കൻ ഡോളറിന്റെയും സ്വർണത്തിന്റെയും വിലകൂടും. യൂറോപ്പിലും തായ്‌വാനിലും സൗത്ത് കൊറിയായിലും ഇസ്രായിലിലും യുദ്ധോപകരണങ്ങൾക്ക് മാർക്കറ്റ് കൂടുന്നതുകൊണ്ട് അവരുടെ ഷെയർ വില കൂടുകയും ചെയ്യും. അമേരിക്കയിലെയും ആസ്ട്രേലിയായിലെയും റിയൽ എസ്റ്റേറ്റുകളുടെ വില ക്രമാതീതമായി വർദ്ധിച്ചുകൊണ്ടിരിക്കും. വലിയ ഇൻവെസ്റ്റ്മെന്റ് ഏഷ്യയിൽ നിന്ന് യൂറോപ്പിലേക്കും അമേരിക്കയിലേക്കും പ്രവഹിക്കും. ഓയിൽവില അനയിന്ത്രിതമായി വർദ്ധിക്കും. പെട്ടെന്ന് താഴുകയും ചെയ്യും. യുദ്ധംമൂലം ഏഷ്യയിലെ വ്യവസായങ്ങൾ മുഴുവനായി മന്ദീഭവിക്കുന്നതിനും കാരണമാകും.

ഇന്ത്യയും ചൈനയും തമ്മിൽ ഒരു യുദ്ധമുണ്ടാവുകയാണെങ്കിൽ അമേരിക്കയും ജാഗരൂകമായിരിക്കേണ്ടതുണ്ട്. തായ്‌വാനെ ചൈന വൻകരയോട് ചേർക്കാൻ ചൈന ഉദ്യമിച്ചേക്കാം. വടക്കൻ കൊറിയാ തെക്കേ കൊറിയായെ ആക്രമിക്കാൻ ഒരുമ്പട്ടേക്കാം. ചൈനയുടെയും ഇന്ത്യയുടേയും പാക്കിസ്ഥാന്റെയും സാറ്റലൈറ്റുകൾ വളരെ ശ്രദ്ധാപൂർവം അമേരിക്കയ്ക്ക് വീക്ഷിക്കേണ്ടി വരും. അമേരിക്കയുടെ കപ്പലുകൾ യാത്രകൾ ചെയ്യുന്ന വഴികളും സുരക്ഷിതമാവാൻ വേണ്ടത്ര തയ്യാറെടുപ്പുകൾ നടത്തേണ്ടി വരും. ഇന്ത്യൻ നേവിയോടും ചൈനീസ് നേവിയോടും യാദൃശ്ചികമായി ഏറ്റുമുട്ടേണ്ട സ്ഥിതിവിശേഷങ്ങളിൽ നിന്നും അകന്നു നിൽക്കാൻ ശ്രമിക്കുകയും വേണം. യുദ്ധമുണ്ടായാൽ ദിവസങ്ങൾക്കുള്ളിൽ യുണൈറ്റഡ് നാഷൻസ് അസംബ്ലി സമ്മേളിക്കാം. റഷ്യയും അമേരിക്കയും നിഷ്പക്ഷമായിരിക്കും.  യുദ്ധത്തിൽ പങ്കാളിയെങ്കിൽ ചൈനയ്ക്ക് യൂഎന്നിൽ വോട്ടു ചെയ്യാൻ സാധിക്കില്ല. അതിനാൽ 'വീറ്റോ' അധികാരവും ഉണ്ടായിരിക്കില്ല. അമേരിക്ക ഒരു പക്ഷെ യുദ്ധത്തിൽ ഇടപെട്ടേക്കാം. തായ്‌വാനെ രക്ഷിക്കാൻ പുതിയതരം ആയുധങ്ങൾ അവർക്ക് കൊടുക്കാൻ അമേരിക്കയെ പ്രേരിപ്പിക്കുകയും ചെയ്യും.

രണ്ടു രാജ്യങ്ങളും ആദ്യം ന്യൂക്ലിയർ ആയുധം പ്രയോഗിക്കില്ലെന്നുള്ള നയമാണ് അവലംബിച്ചിരിക്കുന്നത്. ഇരു  രാജ്യങ്ങളിലും ഒന്നേകാൽ ബില്യൺ വീതം ജനസംഖ്യയുണ്ട്. അതുകൊണ്ടു ഒരു രാജ്യത്തെ പരിപൂർണ്ണമായി കീഴടക്കുക എന്നതും അസാധ്യമാണ്. യുദ്ധം തുടങ്ങി ഒരാഴ്ചയ്ക്കുള്ളിൽ രണ്ടു രാജ്യങ്ങളിലും ഒരു തീരുമാനമുണ്ടാകാൻ സാധ്യതയുണ്ട്. ഭൂപ്രകൃതി തടസമായതുകൊണ്ടു ഇരു രാജ്യങ്ങൾക്കും ആയുധങ്ങളെത്തിക്കാനും പ്രയാസമാകും. ഭൂമി ശാസ്‌ത്രപരമായി കരവഴിയുള്ള യുദ്ധം വളരെ ബുദ്ധിമുട്ടുള്ളതായിരിക്കും.  ചില താഴ്വരകളും കുന്നുകൾ കടക്കാനുള്ള ദുർഘട വഴികളുമുണ്ട്.യുദ്ധം കരവഴിയും ആകാശം വഴിയും സമുദ്രം വഴിയുമൊരുപോലെ സംഭവിക്കാം. ഇരുകൂട്ടരുടെയും വിമാനങ്ങൾ പരസ്പ്പരം മിസെയിലുകൾ അടിച്ചു നശിപ്പിക്കുകയും ചെയ്യും.

സമുദ്രത്തിലെ യുദ്ധത്തിൽ ഇന്ത്യ മുമ്പിൽ നിൽക്കും. അത് ചൈനയുടെ സാമ്പത്തികം തകർക്കാൻ കാരണമാകും. യുദ്ധമുണ്ടായാൽ 1962-ലെ യുദ്ധമായിരിക്കില്ല. രണ്ടു രാജ്യങ്ങൾക്കും ശക്തമായ വൈമാനിക സേനയുണ്ട്. ചൈനീസ് എയർ ഫോഴ്സ് പഞ്ചാബിന്റെ മുകളിൽക്കൂടി പറന്ന് ഹിമാചൽ പ്രദേശും, ഉത്തർഖണ്ഡും, അരുണാചല പ്രദേശവും ആക്രമിക്കും. ഇന്ത്യയുടെ അതിർത്തിയിലെ പ്രദേശങ്ങളിൽ ചൈനയ്ക്ക് ശക്തിയേറിയ ബാലിസ്റ്റിക്ക് മിസൈലും ഉണ്ട്. അതിനെ പ്രതിരോധിക്കാൻ ഇന്ത്യ നന്നേ പാടുപെടേണ്ടി വരും.  യൂറോപ്പും മിഡിൽ ഈസ്റ്റും ആഫ്രിക്കയുമായുള്ള ചൈനയുടെ വ്യാവസായികകപ്പലുകളെ ഇന്ത്യയ്ക്ക് തടയാൻ സാധിക്കും. ഇന്ത്യ നടത്തുന്ന ബ്ലോക്കേടിനെ നേരിടാൻ ചൈനീസ് നേവി പ്രാപ്തമല്ല. ആയിരക്കണക്കിന് സ്‌ക്വയർ മൈലുകൾ വിസ്തൃതിയിൽ ഇന്ത്യ സമുദ്രം വ്യാപിച്ചു കിടക്കുന്നതുകൊണ്ട് നേവൽ യുദ്ധത്തിൽ ഇന്ത്യയ്ക്ക് നേട്ടങ്ങളുണ്ടാകാം.

പ്രതിരോധത്തിന് ഇന്ത്യയുടെ എയർ ഫോഴ്സും ചൈനയുടെ എയർ ഫോഴ്‌സും തുല്യ ശക്തികളാണ്. ഇന്ത്യയുടെ മിഗ് 29, മിറാജ് 2000 യുദ്ധവിമാനങ്ങൾ ചൈനീസ് യുദ്ധ വിമാനങ്ങളെ നേരിടാൻ പ്രാപ്തവുമാണ്. പാക്കിസ്ഥാന്റെ അതിർത്തിയിലും ചൈനയുടെ അതിർത്തിയിലും ഒരേ സമയം യുദ്ധം ചെയ്യാനുള്ള വിമാനങ്ങൾ ഇന്ത്യയ്ക്കുണ്ട്.  ആകാശ്റേൻജ് മീഡിയം മിസൈലും രാജ്യത്തെ സുരക്ഷിതമാക്കുന്നു. ഇന്ത്യയുടെ എയർ ഫോഴ്സ് ശക്തമാണെങ്കിലും ചൈനയുടെ ബാലിസ്റ്റിക്ക് മിസൈലിനെ തടയാനുള്ള കഴിവുകൾ ഇന്ത്യയ്ക്കില്ല. വടക്കേ ഇന്ത്യ മുഴുവൻ ചൈനയുടെ മിസൈലുകൾ നാശങ്ങൾ സൃഷ്ടിക്കും. ഇന്ത്യയുടെ മിസൈലുകൾ ന്യുക്ലിയർ യുദ്ധങ്ങൾക്ക് പര്യാപ്തമെങ്കിലും പരമ്പരാഗതമായ ഒരു യുദ്ധത്തിന് യോജിച്ചതായിരിക്കില്ല.

പ്രകൃതി രമണീയത നിറഞ്ഞ സുന്ദരമായ ഒരു ഭൂമി നമുക്കു ചുറ്റുമുള്ളപ്പോൾ നാം എന്തിന് നാശത്തിന്റെ വിത്തു പാകുന്ന ഒരു യുദ്ധത്തെ തീറ്റിപോറ്റി വളർത്തണം. മാതാപിതാക്കൾ മൂന്നു വയസുള്ള ഒരു കുട്ടിയുടെ കൈകളിൽ കളിക്കാൻ കൊടുക്കുന്നതും കളിത്തോക്കാണ്. ആറു വയസുള്ളപ്പോൾ അവനെ ബോയ് സ്‌കൗട്ടിൽ ചേർക്കുന്നു. മാർച്ചു ചെയ്യുമ്പോൾ ആ കുഞ്ഞുങ്ങൾ നിഷ്കളങ്കരാണ്. അവർ പട്ടാള വേഷം ധരിക്കുന്നു. ആയുധങ്ങൾ വഹിക്കുന്നു. പതിനെട്ടു വയസ്സാകുമ്പോൾ റിക്രൂട്ടർ സ്‌കൂളിൽ വരും. ഒരു പേനാ കൊണ്ട് ഒപ്പിടുവിക്കും. പിന്നീട് കൊല്ലും കൊലയുമായുള്ള ശോഭനമായ ഒരു ഭാവിയുടെ തുടക്കവും കുറിക്കും. മഞ്ഞു മലകളിലും ഇറാക്കിലും ഹിമാലയത്തിലും പീഠഭൂമികളിലും അവൻ പോരാടും. പിന്നീടുള്ള ജീവിതത്തിൽ വീര സാഹസികതയ്ക്കുള്ള പരമ ചക്രംപോലുള്ള മെഡലുകൾ വാരിക്കൂട്ടുന്നു. യുദ്ധക്കളത്തിൽ നിന്നും വീരമൃത്യുയടഞ്ഞ ശവശരീരങ്ങൾ രക്തക്കറകൾ നിറഞ്ഞ ദേശീയ പതാകയിൽ പൊതിഞ്ഞ് കേഴുന്ന മാതാപിതാക്കളുടെ മുമ്പിൽ രാഷ്ട്രം സമർപ്പിക്കുകയും നമിക്കുകയും ചെയ്യും. നശീകരണങ്ങളായ ന്യുക്ലിയറായുധങ്ങൾ  മനുഷ്യർ ശേഖരിക്കുന്നതെന്തിന്?യുദ്ധം നമുക്കു വേണ്ട. അത് മാനവ രാശിയെ നശിപ്പിക്കും. യുദ്ധമെന്നുള്ളത് രാഷ്ട്രീയക്കാരന്റെ ചട്ടുകമാണ്. നാം അതിനെ ത്യജിക്കണം.



 (Jigme Khesar Namgyel Wangchuck)







No comments:

Post a Comment

കൊറോണ: പ്രസിഡന്റ് ട്രംപിനെ കുറ്റപ്പെടുത്തുന്നത് ശരിയോ?

ജോസഫ് പടന്നമാക്കൽ കൊറോണ നമ്മുടെയെല്ലാം നിത്യ ജീവിതത്തിൽ ഭയം ജ്വലിപ്പിക്കുന്ന ഒരു മാരക രോഗമായി ലോകമെമ്പാടും അറിയപ്പെട്ടു കഴിഞ്ഞു. കാട്ടുത...