Thursday, August 10, 2017

മ‌അ്ദനി പകപോക്കലിന്റെയും വ്യാജ അന്യായങ്ങളുടെയും ഇര



ജോസഫ് പടന്നമാക്കൽ

1947-ലെ ഇന്ത്യ പാക്കിസ്ഥാൻ വിഭജനത്തിനുശേഷം ഇന്ത്യയിൽ ഹിന്ദുക്കളും മുസ്ലിമുകളും പരസ്പ്പരം വിദ്വെഷത്തോടെയും പ്രതികാരേച്ഛയോടെയും കഴിഞ്ഞിട്ടുള്ള ചരിത്രമാണ് നാം പഠിച്ചിട്ടുള്ളത്. അവരുടെയിടയിൽ തന്നെ മത മൗലികത അടിസ്ഥാനമാക്കി തീവ്ര ഹിന്ദുക്കളും തീവ്ര മുസ്ലിമുകളുമായി രണ്ടു വിഭാഗക്കാരായി തിരിയുകയും ചെയ്തു. രണ്ടുകൂട്ടരും  ദേശസ്നേഹികളായി അവകാശപ്പെടുകയും ചെയ്യുന്നു. സെപ്റ്റംബർ പതിനൊന്നിലെ അമേരിക്കയിലെ വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിനുശേഷം മുസ്ലിം ജനതയെ ക്രൂരമായി പരിഹസിക്കുന്നതിൽ ലോകം മുഴുവനും തന്നെ ഇന്ന് ആനന്ദവും കണ്ടെത്തുന്നുണ്ട്. ഭാരതത്തിന്റെ സിന്ധുനദി തീരത്തുനിന്നും ഒരേ സംസ്‌കാരമായി ഒരേമണ്ണിൽ ജീവിച്ച ഹിന്ദുക്കളും മുസ്ലിമുകളും തമ്മിൽത്തമ്മിൽ കലഹിക്കലും നിത്യ സംഭവങ്ങളായി തുടര്‍ന്നുകൊണ്ടിരിക്കുന്നു.

തീവ്രമായ മതപ്രഭാഷണങ്ങളുടെ പേരിൽ കഴിഞ്ഞ പതിനേഴു വർഷമായി പി.ഡി.പി നേതാവായ 'മ‌അ്ദനി' ജയിൽവാസം അനുഭവിക്കുന്നു. ഇപ്പോൾ ബാംഗ്ളൂരിലെ പരപ്പന അഗ്രഹാര ജയിലിൽ വിചാരണയില്ലാതെ കഴിയുന്നു. ഇന്ത്യയിലെ അനേക സ്ഫോടന പരമ്പരകളുമായി അദ്ദേഹത്തിൻറെ പേരും ചേർക്കപ്പെട്ടിട്ടുണ്ട്. ആദ്യത്തെ പത്തുവർഷം കോയമ്പത്തൂർ സ്പോടനമായി ബന്ധപ്പെട്ട് അദ്ദേഹം തമിഴ്നാട് ജയിലിലായിരുന്നു. അവിടെനിന്ന് 2007 ഓഗസ്റ്റ് ഒന്നിനു കുറ്റവിമുക്തനായി പുറത്തിറങ്ങിയ അദ്ദേഹത്തെ 2008 ജൂലൈ ഇരുപത്തിയഞ്ചാം തിയതി വീണ്ടും അറസ്റ്റ് ചെയ്തു. ഹിന്ദുമൗലിക വാദികളുടെ കൂടിയാലോചനയിൽ കേസ്സുകൾ കെട്ടിച്ചമച്ചെതെന്നാണ് ഭൂരിഭാഗം മുസ്ലിമുകളും നിഷ്പ്പക്ഷരായവരും ചിന്തിക്കുന്നത്.

1966 ജനുവരി പതിനെട്ടാം തിയതി കൊല്ലം ജില്ലയിലുള്ള മൈനാഗപ്പള്ളിയിൽ അബ്ദുസമദ് മാസ്റ്ററുടെയും അസ്മാ ബീവിയുടെയും മകനായി 'അബ്ദുന്നാസർ മ‌അ്ദനി' ജനിച്ചു. അറബികോളേജിൽ നിന്നും ബിരുദമെടുത്ത ശേഷം ഒരു മതപ്രഭാഷകനായി അറിയപ്പെടാൻ തുടങ്ങി. കേരളം മുഴുവൻ ചുറ്റി സഞ്ചരിച്ചു പ്രഭാഷണങ്ങൾ നടത്തിക്കൊണ്ടിരുന്ന അദ്ദേഹത്തിന് പിന്തുണയുമായി ആയിരക്കണക്കിന് അനുയായികളെ ലഭിച്ചിരുന്നു. 1992 ആഗസ്റ്റ് ആറാം തിയതി തീവ്രമായ മൗലിക മതപ്രഭാഷണങ്ങളുടെ പേരിൽ അദ്ദേഹത്തിനെതിരെ വധശ്രമം ഉണ്ടായി. കഷ്ടിച്ചു രക്ഷപ്പെടുകയും വലത്തുകാൽ നഷ്ടപ്പെടുകയും ചെയ്തു. 1992-ൽ ബാബറി മസ്ജിദ് തകർക്കപ്പെട്ടതിന്റെ പേരിൽ അദ്ദേഹം വികാരാധീനമായി നാടെങ്ങും പ്രസംഗിക്കുമായിരുന്നു. അതിന്റെ പേരിൽ മ‌അ്ദനിയെ അറസ്റ്റു ചെയ്യുകയുമുണ്ടായി. പിന്നീട് സമുദായ പ്രവർത്തനങ്ങൾ ഉൾപ്പടെ അദ്ദേഹം രാഷ്ട്രീയ പ്രവർത്തനങ്ങളും ആരംഭിച്ചു.

1990-ൽ അദ്ദേഹം ഇസ്ലാമിക സേവക സംഘം (ISS)എന്ന സാമുദായിക സംഘടന ആരംഭിച്ചു. 1993 ഏപ്രിൽ പതിനാലാം തിയതി പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടിയ്ക്ക് (പി.ഡി.പി.) രൂപം നൽകി. അവർണ്ണർക്കുവേണ്ടിയും ദളിതരായ മുസ്ലിമുകൾക്കുവേണ്ടിയും പ്രവർത്തിക്കുകയെന്നതായിരുന്നു പാർട്ടിയുടെ നയം. മുസ്ലിമുകളുടെയിടയിൽ പി.ഡി.പി. അവഗണിക്കാൻ സാധിക്കാത്ത ഒരു രാഷ്ട്രീയ പാർട്ടിയായി വളർന്നു. ബാബറി മസ്ജിദ് തകർത്ത നാളുകളിൽ പിഡിപി നിരോധിച്ചിരുന്നു. 'മ‌അ്ദനി'  ന്യുനപക്ഷങ്ങളുടെയും ദളിതരുടെയും പാർട്ടിയുണ്ടാക്കിയപ്പോൾ ഇന്ത്യൻ കോർപ്പറേറ്റുകളും സർക്കാരും മീഡിയാകളും 'മ‌അ്ദനി' യെ വിമർശിക്കാൻ തുടങ്ങി. 'സത്യമേവ ജയതേ' എന്ന മുദ്രാവാക്യം മുഴക്കിക്കൊണ്ട് 'മ‌അ്ദനി' കേരളം മുഴുവൻ പദയാത്രകൾ സംഘടിപ്പിച്ചിരുന്നു. മുസ്ലിം ജനതയുടെ പ്രിയങ്കരനായ ഒരു നേതാവായും വളർന്നു കഴിഞ്ഞിരുന്നു. അദ്ദേഹത്തിൻറെ രാഷ്ട്രീയ വളർച്ച കോൺഗ്രസിനും ബി.ജെ.പി. യ്ക്കും ഒരു പോലെ ഭീഷണിയുമായിരുന്നു.

1990-വരെ 'മ‌അ്ദനി' ഭീകരപ്രവർത്തനങ്ങളുമായി ഒളിവു സങ്കേതങ്ങളിൽ ഒളിച്ചിരുന്നുവെന്നാണ് പ്രചരണം. അതുവരെ കേട്ടുകേൾവി പോലുമില്ലാതിരുന്ന മ‌അ്ദനി ബാബറി മസ്ജിദ് തല്ലി തകർത്തപ്പോൾ ഇടതുപക്ഷങ്ങളുടെ പിന്തുണയോടെ രംഗത്ത് വന്നുവെന്നാണ് ചിലരുടെ കിംവദന്തികൾ. വർഗീയത ഇളക്കി വിട്ടുകൊണ്ട് നാടിനെ ഇളക്കിയും മുസ്ലിമുകൾക്ക് ആയുധ പരിശീലനം നൽകിയും ആർ.എസ്.എസ്സിനെ പ്രതിരോധിക്കാൻ പി.ഡി.പി. എന്ന സംഘടനയുണ്ടാക്കിയും മലമ്പ്രദേശത്ത് തീവ്രവാദികളെ വളർത്തിയെടുക്കാൻ പരിശീലനം നൽകിയും മ‌അ്ദനി പ്രവർത്തിച്ചിരുന്നുവെന്നു കുപ്രചരണങ്ങളുമുണ്ട്. ഒരു കാര്യം ചിന്തിക്കണം. മുസ്ലിം ന്യുനപക്ഷം മുഴുവനായും മ‌അ്ദനിക്ക് പിന്തുണ നല്കുന്നു. ഇയാൾ ഒരു തീവ്ര വാദിയായിരുന്നെങ്കിൽ രാജ്യത്തിലെ വലിയൊരു വിഭാഗം മുസ്ലിമുകൾ പിന്തുണ നല്കുമായിരുന്നോ? കേരളത്തിലെ ഇടതുപക്ഷങ്ങളും കോൺഗ്രസും വരെ മ‌അ്ദനിയുടെ വളർച്ചക്ക് കാരണമായിരുന്നു.

മുസ്ലിം സമുദായത്തെ പുനരുദ്ധരിക്കാൻ മ‌അ്ദനി ഒരു രാഷ്ട്രീയ പാർട്ടി രൂപീകരിച്ചതുകൊണ്ട് ഹിന്ദുത്വ ശക്തികൾക്ക് മാത്രമല്ല ഭരിക്കുന്ന സർക്കാരുകൾക്കും അദ്ദേഹത്തോട് പ്രതികാര മനോഭാവമായിരുന്നു. സെപ്റ്റംബർ പതിനൊന്നിലെ സംഭവത്തിനുശേഷം ഇന്ത്യയിലെ മിക്ക സ്റ്റേറ്റുകളും ഹിന്ദു രാഷ്ട്രീയ സംഘടനകളും, മ‌അ്ദനിയെ ഒരു നോട്ടപ്പുള്ളിയായി കണ്ടിരുന്നു. മുസ്ലിമുകൾക്കു വേണ്ടി സംസാരിക്കുന്നതായിരുന്നു കാരണം. ഭീകരവാദം ചുമത്തിക്കൊണ്ടു മ‌അ്ദനിയേയും ഭാര്യ സൂഫിയായെയും വേട്ടയാടിക്കൊണ്ടിരുന്നു. 2009-ഡിസംബറിൽ തമിഴ്നാട് ബസിനെതിരെയുള്ള സമരത്തിൽ സൂഫിയായെ അറസ്റ്റു ചെയ്തു. ഇന്ത്യയിൽ എവിടെ ഭീകരാക്രമണം ഉണ്ടായാലും മ‌അ്ദനിയുടെ പേരായിരിക്കും ആദ്യം വരുക.

ആർ.എസ്.എസ് നെതിരായി ഒരു രാഷ്ട്രീയമറ സൃഷ്ടിക്കാനെ മ‌അ്ദനി ആഗ്രഹിച്ചിരുന്നുള്ളൂ. അച്യുതാനന്ദനെതിരെ പിണറായുമായി ഒരു ശക്തമായ കൂട്ടുകെട്ട് അദ്ദേഹം ഉണ്ടാക്കുകയും ചെയ്തു. അദ്ദേഹത്തിൻറെ പാർട്ടി ഇസ്‌ലാമിക ചിന്തകളുടെയും സാഹോദര്യത്തിന്റെയും മുസ്ലിം ദളിതരുടെ ക്ഷേമത്തിന്റെയും അടിസ്ഥാനത്തിലായിരുന്നു പ്രവർത്തിച്ചിരുന്നത്. അച്യുതാനന്ദൻ മ‌അ്ദനിയും കമ്മ്യുണിസവുമായി കൂട്ടുകൂടുന്നതിൽ എതിർത്തിരുന്നു. ന്യുനപക്ഷമാണെങ്കിലും ഭൂരിപക്ഷമാണെങ്കിലും മതത്തെ അടിസ്ഥാനമാക്കിയുള്ള പാർട്ടികൾ കമ്മ്യുണിസത്തിനെതിരെന്നായിരുന്നു അച്ചുതാനന്ദൻ വിശ്വസിച്ചിരുന്നത്.

1998-ഫെബ്രുവരി പതിന്നാലാം തിയതി കോയമ്പത്തൂർ സ്ഫോടനക്കേസിൽ മ‌അ്ദനിയെ പ്രതിചേർത്ത് അറസ്റ്റു ചെയ്തു. ബോംബിങ്ങിൽ 58 പേർ മരിക്കുകയും 200 പേർ പരിക്കേൽക്കുകയും ചെയ്തിരുന്നു. ഈ സംഭവം നടന്നത് അന്നത്തെ ബിജെപി നേതാവായ എൽ.കെ. അഡ്‌വാനി തിരഞ്ഞെടുപ്പ് പ്രചരണത്തിനായി ഒരു മീറ്റിങ്ങിൽ പ്രസംഗിക്കാൻ വരുന്നതിനു മുമ്പായിരുന്നു. മ‌അ്ദനിയ്ക്കെതിരായി  പത്രങ്ങൾ അദ്ദേഹത്തിനെ ദുഷിപ്പിച്ചുകൊണ്ടുള്ള വാർത്തകളും കിംവദന്തികളും പ്രസിദ്ധീകരിക്കാൻ തുടങ്ങി. ജാമ്യം കിട്ടാത്ത വകുപ്പിൽ ദേശീയ സുരക്ഷിതയുടെ പേരിൽ ഒരു വർഷം ജയിലിൽ അടച്ചു. സുപ്രീം കോടതിയെ സമീപിച്ച് കേസിൽ നിന്ന് വിമുക്തമായെങ്കിലും കോയമ്പത്തൂർ സ്ഫോടന കേസുമായി ബന്ധപ്പെടുത്തി വീണ്ടും അദ്ദേഹത്തിനെതിരെ സെഷൻസ് കോടതിയിൽ കേസ് ഫയൽ ചെയ്തു. ഇവിടെനിന്നും അദ്ദേഹത്തെ കോയമ്പത്തൂർ സെൻട്രൽ ജയിലിലേയ്ക്ക് മാറ്റി. അവിടെ അദ്ദേഹത്തിന് പീഡനങ്ങളുടെ ഒരു പരമ്പരതന്നെ അനുഭവിക്കേണ്ടി വന്നു. ജാമ്യത്തിനായി നിരവധി തവണ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും ഗുരുതരമായ ആരോപണങ്ങൾ കാരണം ജാമ്യാപേക്ഷകൾ തള്ളിക്കളയുകയാണുണ്ടായത്. പ്രമേഹവും ഹൃദ്രോഗവും നട്ടെല്ലിന് തേയ്മാനവുമുണ്ടായിരുന്ന അദ്ദേഹത്തിന് ചീകിത്സാ സൗകര്യങ്ങളും നിഷേധിക്കപ്പെട്ടിരുന്നു. ഒമ്പതു വർഷത്തോളം നീണ്ടുനിന്ന വിചാരണ നടപടികൾക്കുശേഷം അദ്ദേഹത്തെ 2007 ഓഗസ്റ്റ് ഒന്നാം തിയതി കോടതി കുറ്റവിമുക്തനാക്കി വിട്ടയച്ചു.

രാഷ്ട്രീയ ഉദ്ദേശമാണ് തന്നെ കോയമ്പത്തൂർ ജയിലിൽ അടച്ചതെന്ന് മ‌അ്ദനി പറയുമായിരുന്നു. അദ്ദേഹത്തിന് അതിനുശേഷം കേരളത്തിൽ നല്ല പിന്തുണ കിട്ടുവാൻ തുടങ്ങി. യുഡിഎഫ് മായി ധാരണ ഉണ്ടാക്കിയെങ്കിലും അത് വെറും നാമമാത്രമായിരുന്നു. 1998-മാർച്ചിൽ കോഴിക്കോട് മ‌അ്ദനി നടത്തിയ വിപ്ലവകരമായ ഒരു പ്രസംഗം അദ്ദേഹത്തെ കുഴപ്പത്തിലാക്കുകയുമുണ്ടായി. കോയമ്പത്തുർ ജയിലിൽ നിന്ന് വിടുതലായപ്പോൾ മറ്റെല്ലാവരെപ്പോലെ താൻ സ്വതന്ത്രനായെന്ന് മ‌അ്ദനി വിചാരിച്ചു. എന്നാൽ ഇന്ത്യൻ സർക്കാരുകൾ അദ്ദേഹത്തെയും കുടുംബത്തെയും വേട്ടയാടാൻ പദ്ധതിയിട്ടിരുന്നു. കോയമ്പത്തുർ ജയിലിലെ കഠിന തടവിനുശേഷം കർണ്ണാട കോടതി ബാംഗ്ളൂർ ബോംബ് സ്പോടനമായി ബന്ധപ്പെട്ടെന്നാരോപിച്ച്‌ അദ്ദേഹത്തിനെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. ലഷ്കർ ഇ ടോയ്‌ബ പ്രവർത്തകനെന്നു സംശയിക്കുന്ന ടി.നാസറിനെ ഒന്നാം പ്രതിയാക്കിയും മ‌അ്ദനിയെ മുപ്പത്തിയൊന്നാം പ്രതിയാക്കിയും പോലീസ് കേസ് ചാർജ് ചെയ്തു. ആ സ്ഫോടനത്തിൽ ഒരാൾ മരിക്കുകയും ഇരുപതുപേർക്ക് പരിക്കേൽക്കുകയും ചെയ്തു.

രണ്ടു പോലീസ് ഉദ്യോഗസ്ഥർ ബാംഗളൂരിൽനിന്നും അദ്ദേഹത്തിനെതിരെ അറസ്റ്റ് വാറന്റുമായി കേരളത്തിലെത്തിയിരുന്നു. ബാംഗളൂരിലുണ്ടായ ബോംബിങ്ങിൽ മദനി പങ്കാളിയെന്ന് ഗവണ്മെന്റ്  ആരോപിച്ചിരുന്നു. അഹമ്മദാബാദിലും സൂറത്തിലും ജയ്‌പ്പൂരിലും ഉണ്ടായ ബോംബിങ്ങിലും മദനിയുടെ പങ്കിനെ കുറ്റപ്പെടുത്തുന്നുണ്ട്. കർണ്ണാടക കോടതിയിൽ നിന്നും മുൻ‌കൂർ ജാമ്യം അദ്ദേഹത്തിന് നിഷേധിച്ചിരുന്നു. ഇന്ത്യ സർക്കാരും ഹിന്ദുത്വ ശക്തികളും മീഡിയാകളും ഒന്നുപോലെ അദ്ദേഹത്തിനെ കുടുക്കിൽ അകപ്പെടുത്താൻ ശ്രമിച്ചിരുന്നു. കാരണം മ‌അ്ദനിയും വിശ്വസിക്കുന്നത് ഇസ്‌ലാമിക മതവികാരത്തിൽ തന്നെയായിരുന്നു. മതവും രാഷ്ട്രീയവും ഒത്തു ചേർന്ന സങ്കരക്കളിയിൽ മ‌അ്ദനിയും തന്റെ ആശയങ്ങളെ കുരുതികഴിക്കാൻ ആഗ്രഹിച്ചിരുന്നില്ല. തികച്ചും ഹിന്ദുത്വ ആശയങ്ങളോട് വിയോജിപ്പുണ്ടായിരുന്ന അദ്ദേഹത്തിൻറെ പ്രവർത്തനങ്ങൾ മത മൂലസിദ്ധാന്ത വാദികൾക്ക് ഒരു ഭീക്ഷണിയായിരുന്നു.

2011 ഫെബ്രുവരി പതിനൊന്നാംതിയതി കർണ്ണാടക ഹൈക്കോടതി അദ്ദേഹത്തിന് ജാമ്യം നിഷേധിച്ചു. മറ്റു കുഴപ്പങ്ങൾ ഇല്ലാതിരിക്കാൻ മ‌അ്ദനി പോലീസിന് കീഴടങ്ങാനാണ് ആഗ്രഹിച്ചത്. ഹൈക്കോടതിയ്ക്ക് സംശായാസ്പദമായ തെളിവുകൾ മാത്രമേയുള്ളൂവെന്നും വ്യക്തമാക്കിയിരുന്നു. ജി.പ്രഭാകർ, കെ.ബി. റഫീഖ്, കെ.കെ. യോഗനന്ദ് എന്നിവരുടെ സാക്ഷിമൊഴികളുടെ വെളിച്ചത്തിലായിരുന്നു അദ്ദേഹത്തിന് കോടതി ജാമ്യം നിഷേധിച്ചത്. വലിയൊരു ഗുഢാലോചന ഈ കേസിന്റെ പിന്നിൽ കളിച്ചിരുന്നു. അദ്ദേഹത്തിനൊപ്പം പരിപാലനയിലുണ്ടായിരുന്ന അനാഥപ്പിള്ളേരുടെ പ്രാർത്ഥന നടത്തിയ ശേഷം സ്ഥലത്തെ കോടതിയിൽ കീഴടങ്ങുമെന്ന് മ‌അ്ദനി അന്ന് റിപ്പോർട്ടർമാരോട് പറഞ്ഞിരുന്നു. കോടതിയിൽ തനിക്ക് പൂർണ്ണ വിശ്വാസമുണ്ടെന്നും പറഞ്ഞു. എട്ടു ദിവസത്തോളം കർണ്ണാടക പോലീസ് മ‌അ്ദനിയെ അറസ്റ്റ് ചെയ്യാൻ കൊല്ലത്ത് ക്യാമ്പ് ചെയ്യുന്നുണ്ടായിരുന്നു. അറസ്റ്റ് ചെയ്യാൻ സ്ഥലത്തെ പോലീസിന്റെ അനുവാദവും ആവശ്യമായിരുന്നു.

മ‌അ്ദനിയുടെ സ്വയം കീഴടങ്ങാമെന്ന തീരുമാനം കർണ്ണാടക പോലീസ് അംഗീകരിച്ചില്ല. കാരണം അവർ എട്ടുദിവസത്തിൽ കൂടുതൽ കൊല്ലത്ത് താമസിച്ചിരുന്നു. ഹൈക്കോടതിയുടെ ജാമ്യമില്ലാ വാറന്റിന്റെ അവസാന ദിവസവും ആയിരുന്നു. അവർക്ക് നിയമപരമായ നടപടികൾ പൂർത്തിയാക്കേണ്ട ആവശ്യവും ഉണ്ടായിരുന്നു. എട്ടാം ദിവസം കൊല്ലത്തുള്ള മ‌അ്ദനിയുടെ വീട്ടിൽ നിന്ന് കർണ്ണാടക പോലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തു. അറസ്റ്റ് ചെയ്യുന്ന സമയം അദ്ദേഹത്തെ പിന്തുണയ്ക്കുന്നവർ മുദ്രാവാക്യം മുഴക്കിക്കൊണ്ടിരുന്നു. അനാഥശാലയിലെ കുഞ്ഞുങ്ങളും അന്തേവാസികളും സ്ത്രീകളും നിലവിളിച്ചു വാവിട്ടു കരയുന്നുണ്ടായിരുന്നു. മ‌അ്ദനിയെ തിരുവനന്തപുരത്തുനിന്നും ബാംഗളൂരിൽ വിമാനത്തിലാണ് കൊണ്ടുപോയത്. ആ സായാഹ്നത്തിൽ തന്നെ മജിസ്‌ട്രേറ്റിന്റെ മുമ്പിൽ അദ്ദേഹത്തെ ഹാജരാക്കിയിരുന്നു. കർണ്ണാടക സർക്കാരിനോ, ഇന്ത്യ സർക്കാരിനോ, കേരള സർക്കാരിനോ മ‌അ്ദനി എന്തു തെറ്റ് ചെയ്തുവെന്ന് ഒരു വിശകലനം ചെയ്യാൻ അറിയില്ലായിരുന്നു. സ്വന്തം മുസ്ലിം സഹോദരങ്ങളെ സംരക്ഷിക്കുന്ന ജോലി മാത്രമേ അദ്ദേഹം ചെയ്തിട്ടുള്ളൂ.

2010 ഒക്റ്റോബർ മുതൽ ബാംഗ്ളൂർ ജയിലിലായിരുന്ന അദ്ദേഹത്തിന് ഇതിനിടെ മൂന്നു പ്രാവശ്യം ജാമ്യം അനുവദിച്ചിരുന്നെങ്കിലും മകന്റെ കല്യാണത്തിൽ സംബന്ധിക്കാനും കേരളത്തിൽ വരാനും അദ്ദേഹത്തിനവസരം ലഭിച്ചത് ഇത്തവണ (2017 August 6-19 ) ജാമ്യം കിട്ടിയപ്പോൾ മാത്രമാണ്. ആരോഗ്യനില മോശമായപ്പോഴൊക്കെ പോലീസിന്റെ നിരീക്ഷണത്തിൽ ഹോസ്പിറ്റലിൽ ചീകത്സ നേടിയിട്ടുണ്ടായിരുന്നെങ്കിലും ഒരിക്കലും ബാംഗ്ളൂർ പട്ടണം വിട്ട് മറ്റുസ്ഥലങ്ങളിൽ സഞ്ചരിക്കാൻ അനുവാദം കൊടുത്തിരുന്നില്ല. ജാമ്യം കിട്ടുന്ന സമയങ്ങളിൽ ഭീമമായ ജാമ്യത്തുക നൽകണമായിരുന്നു. ജയിലിനു പുറത്ത് കേസിനാസ്പദമായ തെളിവുകൾ നശിപ്പിക്കുകയോ ഏതെങ്കിലും നിയമ ലംഘനമോ പാടില്ലായെന്ന വ്യവസ്ഥയുമുണ്ടായിരുന്നു. നിയമ ലംഘനം നടത്തുന്നുവോയെന്ന് നിരീക്ഷണം നടത്താൻ സ്റ്റേറ്റ് സർക്കാരിനെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. ആദ്യജാമ്യത്തിൽ മകളുടെ വിവാഹം പങ്കുകൊള്ളാനും അനുവദിച്ചിരുന്നു. എന്നാലും സ്വന്തം വീട്ടിൽ പോവാനോ രാഷ്ട്രീയ മീറ്റിംഗ്കളിൽ പങ്കുകൊള്ളാനോ അനുവദിച്ചിരുന്നില്ല.

ബാംഗ്ളൂരിൽ കേസുകൾ നീട്ടിക്കൊണ്ടു പോവുന്നതല്ലാതെ വേണ്ടത്ര വിചാരണ നൽകുന്നില്ല. അദ്ദേഹത്തിൻറെ കണ്ണിന്റെ കാഴ്ചയും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. മ‌അ്ദനി പുറത്തുവന്നാൽ രാജ്യത്ത് അപകടകരമായ അവസ്ഥ ഉണ്ടാവുമെന്ന് ആരോപിച്ച് കീഴ്‌ക്കോടതിയും ഹൈക്കോടതിയും അദ്ദേഹത്തിന് ജാമ്യം നിഷേധിച്ചിരിക്കുകയാണ്. പോരാഞ്ഞു മീഡിയാകൾ പച്ചക്കള്ളങ്ങൾ നിറഞ്ഞ വാർത്തകളും പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നു. മെഡിക്കൽ സഹായം കൊടുക്കാൻ കോടതി വിധിച്ചിട്ടുണ്ടെങ്കിലും മലപ്പുറത്തുള്ള കോട്ടയ്ക്കൽ ആര്യ വൈദ്യശാലയിൽ ചീകത്സിക്കണമെന്നുള്ള ആവശ്യം കോടതി നിരസിക്കുകയാണുണ്ടായത്. അദ്ദേഹത്തിന് പ്രൈവറ്റ് ഹോസ്പിറ്റലിൽ ചീകത്സ കൊടുക്കാനും ഭാര്യക്ക് മാത്രം സമീപത്തു നിൽക്കാമെന്നും കോടതി അനുവാദം കൊടുത്തിരുന്നു.

കർണാടക പോലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തപ്പോൾ അദ്ദേഹത്തിനെതിരെ കള്ളസാക്ഷികളുടെ പ്രവാഹം തന്നെയുണ്ടായിരുന്നു. അതുകൊണ്ടു കേസ് മുഴുവൻ ആകെ കുഴഞ്ഞു മറിഞ്ഞു കിടന്നിരുന്നു. 'യോഗാനന്ദ എന്ന ബി.ജെ.പി. പ്രവർത്തകൻ മ‌അ്ദനിക്കേസിൽ തെളിവ് കൊടുക്കുകയും അയാൾ സാക്ഷിയായിരുന്ന വിവരം അയാൾക്കുപോലും അറിവില്ലായിരുന്നുവെന്ന് ടെഹെല്ക (Tehelka) എന്ന രാഷ്ട്രീയ മാഗസിൻ റിപ്പോർട്ട് ചെയ്യുകയുണ്ടായി. 'അപരിചിതരായവരെ താൻ എസ്റ്റേറ്റിൽ കണ്ടെന്നും അവരിൽ തൊപ്പി വെച്ച ഒരാൾ ഉണ്ടായിരുന്നുവെന്നും ആ മനുഷ്യൻ മ‌അ്ദനിയായിരുന്നുവെന്നും അയാളെ താൻ ടെലിവിഷനിൽ കണ്ടിട്ടുണ്ടായിരുന്നുവെന്നും യോഗാനന്ദയുടെ പേരിൽ അയാളറിയാതെ പോലീസ് കള്ളസാക്ഷി പത്രം രചിച്ചിട്ടുണ്ടായിരുന്നു.

മ‌അ്ദനിയെ പിന്താങ്ങിക്കൊണ്ട് ഏതാനും ബിജെപി ക്കാരും ആർ.എസ്.എസ് പ്രവർത്തകരും 'മ‌അ്ദനി' ആ പ്രദേശത്ത് പോലുമില്ലായിരുന്നുവെന്നും തെളിവ് കൊടുത്തിട്ടുണ്ട്. ലെക്കേരി എസ്റ്റേറ്റിൽ 2008-ൽ അറസ്റ്റു ചെയ്ത തൊഴിലാളിയായിരുന്ന 'റഫീക്ക്' സാക്ഷി പത്രത്തിൽ ഒപ്പിട്ട സാഹചര്യം വിവരിച്ചതിങ്ങനെ, "എന്നെ അവർ ക്രൂരമായി മർദ്ദിച്ചു. ഇലക്ട്രിക്കൽ ഷോക്ക് തന്നു. മ‌അ്ദനിക്കെതിരെ തെളിവുകൾ നൽകാൻ ബലം പ്രയോഗിക്കുകയായിരുന്നു. ഭീകരതയ്ക്ക് തന്റെ പേരിലും കേസ് ചാർജ് ചെയ്യുമെന്ന് പോലീസ് ഭീക്ഷണിപ്പെടുത്തി. ഒപ്പിട്ടില്ലെങ്കിൽ മ‌അ്ദനിയ്‌ക്കൊപ്പം സ്ഥിരമായി ജയിലിൽ ഇടുമെന്നും പിന്നീട് ഒരിക്കലും രക്ഷപ്പെടാൻ സാധിക്കില്ലെന്നും താക്കീത് തന്നു. തനിക്ക് മറ്റു മാർഗങ്ങൾ ഇല്ലായിരുന്നു. ജയിലിൽ കിടന്നാൽ എന്റെ കുടുംബം പട്ടിണിയാകും. അതുകൊണ്ടു താൻ മ‌അ്ദനിയ്ക്കെതിരെ കള്ളസാക്ഷിയിൽ ഒപ്പിട്ടു. അന്നുമുതൽ തന്റെ മനസ്സിൽ മനഃസാക്ഷിക്കെതിരായ തെറ്റുകൾ ആളിക്കത്തുകയായിരുന്നു." 'താൻ കാരണം ഒരു നിഷ്കളങ്കനായ മനുഷ്യൻ ജയിലിൽ കിടക്കുന്നു'വെന്നും റഫീക്ക് പറഞ്ഞു.

സത്യം വിളിച്ചു പറയുന്നതുകൊണ്ടാണ് മ‌അ്ദനിയെ പ്രശ്നങ്ങളുടെ മേൽ പ്രശ്നങ്ങളിൽ എത്തിക്കുന്നത്. കട്ടവനെ പിടിക്കാൻ സാധിച്ചില്ലെങ്കിൽ കിട്ടിയവനെ പിടിക്കുകയെന്ന നയമാണ് പൊലീസിനുണ്ടായിരുന്നത്. ബാംഗളൂർ സ്ഫോടനത്തിൽ ഒരാൾ മരിക്കുകയും ഇരുപതു പേർക്ക് പരിക്കേൽക്കുകയുമുണ്ടായി. അതിൽ 'നസീർ' എന്നയാളിനെയാണ് ഒന്നാം പ്രതിയായി ചേർത്തിരിക്കുന്നത്. നസീറിനെതിരെ സുരക്ഷിതാ പ്രവർത്തകർക്ക് ഗുഢമായ ആലോചനയുണ്ടായിരുന്നുവെന്നും അദ്ദേഹത്തിനെതിരായുള്ള കുറ്റാരോപണങ്ങൾ കെട്ടി ചമച്ചതായിരുന്നുവെന്നുമുള്ള' മ‌അ്ദനിയുടെ പ്രസ്താവന അദ്ദേഹത്തെ വീണ്ടും കുഴപ്പത്തിലാക്കി.

നിയമാനുസൃതമല്ലാതെ ജയിലിൽ കിടന്നു നരകിക്കുന്ന മ‌അ്ദനിക്ക് ജാമ്യം കിട്ടാനുള്ള പഴുതുകൾ തുറന്നു വരുമ്പോൾ സർക്കാരും ഇന്റലിജൻസ് വിഭാഗവും അതെല്ലാം ബ്ലോക്ക് ചെയ്യും. ജയിലിൽ കൂടുതൽ കഷ്ടപ്പാടുകളും കൊടുക്കും. ജയിലിൽനിന്ന് അദ്ദേഹം പുറത്താവുകയാണെങ്കിൽ കോൺഗ്രസിന്റെയോ ഹിന്ദുത്വ പാർട്ടികളുടെയോ വോട്ടു ബാങ്കുകളിൽ ഗണ്യമായ വ്യത്യാസം സംഭവിക്കുമെന്ന് ഒരു പക്ഷെ അവർ ഭയപ്പെടുന്നുണ്ടായിരിക്കാം. മ‌അ്ദനി പറഞ്ഞു, "ഞാൻ വളരെ പരിതാപകരമായ സ്ഥിതി വിശേഷത്തിലാണ്. നീതി എന്നിൽ നിന്നും വളരെയകലെ മാറി നിൽക്കുന്നു. എങ്കിലും ഞാൻ നിരാശനല്ല. ദുഖിതനുമല്ല. സർവശക്തനായ ദൈവം എന്നെത്തന്നെ ഇവിടെ ശുദ്ധികരിക്കുകയാണ്." അദ്ദേഹത്തിനെതിരെ പല സ്റ്റേറ്റുകളിൽ കേസുകൾ നിലവിലുള്ളതുകൊണ്ടു ഒരു ജയിലിൽനിന്ന് വിടുതൽ കിട്ടിയാലും പിന്നീട് മറ്റൊരു സ്റ്റേറ്റ് കുറ്റാരോപണമായി വീണ്ടും വരും.

മ‌അ്ദനിയുടെ രാഷ്ട്രീയ അഭിലാക്ഷമാണ് അദ്ദേഹത്തിന്റെ നാശത്തിനും ജയിൽ വാസത്തിനും കാരണമായത്. കോയമ്പത്തൂർ ജയിലിൽ നിന്ന് 2007 ആഗസ്റ്റിൽ ഒമ്പതു വർഷത്തിനു ശേഷം മോചനമായപ്പോൾ കേരളം മുഴുവൻ മ‌അ്ദനി പ്രസിദ്ധമായിക്കഴിഞ്ഞിരുന്നു. ഇടതുപക്ഷ കമ്യുണിസ്റ്റ്കാരുൾപ്പടെ ഒരു രാജകീയ സ്വീകരണമാണ് അദ്ദേഹത്തിന് നല്കയത്. അത് ഹിന്ദുത്വവാദികളെ ചൊടിപ്പിച്ചിരുന്നു. ഒരു തീവ്ര മുസ്ലിം സംഘടനയുടെ വളർച്ചയായിട്ടാണ് കോൺഗ്രസ്സും ബിജെപി യും മ‌അ്ദനിയുടെ ഉയർച്ചയെ കണ്ടത്. എന്നാൽ രാഷ്ട്രീയമായ മ‌അ്ദനിയുടെ നേട്ടം അധികകാലം നീണ്ടുനിന്നില്ല. ബാംഗ്ളൂർ സ്ഫോടനത്തിൽ പ്രതിയായപ്പോൾ ഒപ്പം നിന്നവർ പോലും അദ്ദേഹത്തിൽനിന്നും അകന്നിരുന്നു.

പത്തു വർഷം കോയമ്പത്തുർ ജയിലിൽ ശാരീരികമായും മാനസികമായും പീഡനമേറ്റ ശേഷം കോടതി വെറുതെ വിട്ടയുടൻ വീണ്ടും മറ്റൊരു കേസുണ്ടാകണമെങ്കിൽ തീർച്ചയായും ഇതിൽ ഗൂഢാലോചന കാണുമെന്നു വേണം ചിന്തിക്കാൻ. ദീർഘകാലമായി ഇങ്ങനെ പീഡിപ്പിച്ചു നരകിപ്പിക്കുന്നതിനു പകരം കാശ്മീരിലെ 'അഫ്സൽ ഗുരു'വിനെപ്പോലെ വധമാണ് ഭേദമെന്നും അദ്ദേഹത്തെ സ്നേഹിക്കുന്നവർ ചിന്തിക്കാറുണ്ട്. മ‌അ്ദനി കൊല്ലപ്പെട്ടാലും ഒന്നും സംഭവിക്കില്ല. കാരണം മീഡിയാ മുഴുവൻ ഭരിക്കുന്ന സർക്കാരിനൊപ്പമാണ്. അവർ അദ്ദേഹത്തിൻറെ പതനം കൊട്ടിഘോഷിക്കുകയേയുള്ളൂ.

ജയിലറകളിൽ തളച്ചിട്ടിരിക്കുന്ന മ‌അ്ദനി തെറ്റുകാരനാണോ? തെറ്റുകാരനെങ്കിൽ നിയമത്തിന്റെ മുമ്പിൽ തീർച്ചയായും ശിക്ഷിക്കണം. തെറ്റുകാരനല്ലെങ്കിൽ അദ്ദേഹമെന്തിന് ഇത്രയും കാലം ജയിലിൽ കിടന്നു? വിചാരണ കൂടാതെ തന്നെ പതിനേഴിൽപ്പരം വർഷങ്ങളായി ഇന്നും അദ്ദേഹം ജയിലിലാണ്. കുറ്റാരോപണത്തിന്റെ പേരിൽ ഒരു മനുഷ്യനെ നീണ്ടകാലം ഇങ്ങനെ ശിക്ഷിക്കുന്നത് തികച്ചും മനുഷ്യത്വമില്ലായ്മയാണ്. ഇന്ത്യൻ നീതി പീഠത്തിന്റെ തന്നെ പരാജയമായി ഇതിനെ കണക്കാക്കണം. ഒരാളെ വിധിക്കേണ്ടത് ജനകീയ കോടതിയല്ല. അത് ഒരു പരിഷ്കൃതരാജ്യത്തിനും ഭൂഷണമല്ല. ഭീകരതയുടെ പേരിൽ ലോകം മുഴുവൻ മുസ്ലിം നാമധാരികൾക്ക് പീഡനങ്ങൾ നൽകുന്നുണ്ട്. ഇന്ത്യൻ പ്രസിഡണ്ടായിരുന്ന മഹാനായ അബ്ദുൾകലാമിനുവരെ അമേരിക്കൻ വിമാനത്താവളത്തിലെ അധികൃതർ ബുദ്ധിമുട്ടുകൾ കൊടുത്തു. മുസ്ലിം നാമം വഹിക്കുന്ന 'മ‌അ്ദനിയും' അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ അതുതന്നെയാണ്.

മ‌അ്ദനിയുടെ മുൻകാല പ്രസംഗങ്ങൾ പലതും യൂട്യൂബിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ദേശഭക്തി നിറഞ്ഞതാണ് അദ്ദേഹത്തിൻറെ പ്രസംഗങ്ങൾ എല്ലാം തന്നെ. സ്വന്തം മതത്തെയും ഖുറാനെയും അമിതമായി സ്നേഹിക്കുന്നത് തെറ്റോ? പശുവിന്റെ പേരിൽ ആയിരക്കണക്കിന് മുസ്ലിമുകളെയും ദളിതരെയും വർഗീയവാദികൾ ഇന്ത്യ മുഴുവൻ കൂട്ടക്കൊല നടത്തുന്നുണ്ട്. അതിനെതിരെ പ്രതികരിക്കുന്നത് തെറ്റോ? ബാബറി മസ്ജിത് തകർത്തപ്പോൾ ഇന്ത്യയിലെ എല്ലാ മുസ്ലിമുകളെയും വേദനിപ്പിച്ചിരുന്നു. മ‌അ്ദനിയും അതിൽ വികാരങ്ങൾ ഉൾക്കൊണ്ടുകൊണ്ട് തീവ്ര പ്രസംഗങ്ങൾ നടത്തിയെങ്കിൽ അതെങ്ങനെ ദേശദ്രോഹമാകും? മ‌അ്ദനിയെ ജയിലിൽ അടച്ചിരിക്കുന്നതിനെപ്പറ്റി പല ആരോപണങ്ങളും എതിരാളികൾ നടത്തുന്നുണ്ട്. ആരോപണങ്ങളല്ലാതെ തെളിവുകൾ നിരത്താൻ ആർക്കും സാധിക്കുന്നില്ല. അദ്ദേഹം ഏതെങ്കിലും കുറ്റം ചെയ്തതായി തെളിയിക്കാനും സാധിക്കുന്നില്ല.

വിചാരണ നീട്ടിക്കൊണ്ടുപോകുന്നതിനൊപ്പം കള്ളക്കേസുകളും കള്ളസാക്ഷികളുമായി ഇന്ത്യയുടെ പല ഭാഗങ്ങളിലായി അമ്പതിൽപ്പരം കേസുകൾ അദ്ദേഹത്തിനെതിരെയുണ്ട്. ഒരു കേസിൽ പോലും നീണ്ട ഈ വർഷക്കാലയളവിൽ അദ്ദേഹത്തിനെതിരെ തെളിവുകൾ നിരത്തി ശിക്ഷിപ്പിക്കാൻ സാധിച്ചിട്ടില്ല. മ‌അ്ദനിക്ക് ലഷ്കര്‍-ഇ-തോയ്ബ, എല്‍.ഇ.ടി, പാക്ക് ചാര സംഘടന, ഐ.എസ്.എസ് എന്നിവകളുമായി ബന്ധം ഉണ്ടെങ്കിൽ ഇതിൽ ഏതെങ്കിലും ഒരു കണ്ണിയുമായി യോജിപ്പിച്ചാൽ മാത്രം മതി അദ്ദേഹത്തെ ശിക്ഷിക്കാൻ. അതിനു സാധിക്കാത്ത കാലത്തോളം അത് വെറും ആരോപണങ്ങൾ മാത്രമാണ്. രാഷ്ട്രീയ പകപോക്കുകൾക്കായി ഇന്ന് ഇത്തരം ആരോപണങ്ങൾ ആർക്കും ആരുടെപേരിലും ചെയ്യാമെന്നുള്ള സ്ഥിതി വിശേഷമാണ് ഇന്ത്യയിലുള്ളത്. പണ്ട് ഒരുവൻ കമ്മ്യുണിസ്റ്റായാൽ നാടുമുഴുവൻ അവനെ നക്സൽബാരിയാക്കുമായിരുന്നു. മ‌അ്ദനിക്ക് നീതി ലഭിച്ചിട്ടില്ല. വിചാരണയില്ലാതെ നീണ്ടകാലം അദ്ദേഹത്തെ ജയിലിൽ അടച്ചിരിക്കുന്നതും മനുഷ്യാവകാശ ലംഘനമാണ്. മനുഷ്യത്വത്തോടുള്ള അവഹേളനവുമാണ്.

അദ്ദേഹത്തെ അന്തർദേശീയ കുറ്റവാളിയാക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. കഴിഞ്ഞ പതിനേഴു വർഷങ്ങളായി ജയിലിൽ കിടക്കുന്ന അദ്ദേഹത്തിന് ഐ.എസ്.എസ് എന്ന ഭീകര സംഘടനയുമായി ബന്ധം, കോയമ്പത്തൂർ സ്ഫോടനം, അഹമ്മദ്ബാദ്, സൂറത്ത്, ജയ്പുർ സ്ഫോടന സൂത്രധാരകൻ, പാകിസ്ഥാൻ ഭീകര വാദികളുമായും ബന്ധം ഇങ്ങനെ ആരോപണങ്ങൾ ഒന്നിനു പുറകെ ഒന്നായി തൊടുത്തുവിടുന്നു. ഇതിൽ ഏതെങ്കിലും ഒരു കേസ് തെളിയിക്കാൻ പതിനേഴ് വർഷങ്ങൾ വേണോ? മദനി ഒരു മതപ്രഭാഷണത്തിൽ പറഞ്ഞു, "മുസ്ലിം പാക്കിസ്ഥാൻ വേറിട്ടുപോയതിൽ ദുഃഖം അനുഭവിക്കുന്നവർ ഇന്ത്യയിലെ മുസ്ലിമുകൾ തന്നെയാണ്. കാഷ്മീർ ഇന്ത്യയിൽ നിന്ന് വേറിടാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. ഞങ്ങളുടെ സഹോദരങ്ങൾ ഇന്ത്യൻ ഭൂമിയിൽ തന്നെ വേണം. നിങ്ങൾക്കു വേണമെങ്കിൽ ഞങ്ങൾ രാജ്യദ്രോഹികളെന്നു പറയാം. കാഷ്മീരിൽ കുഴപ്പം നടക്കുന്നുവെങ്കിൽ കുഴപ്പക്കാരെ അറസ്റ്റ് ചെയ്യണം."












Madani  with late Panakkad Syed Muhammed  Thangal

No comments:

Post a Comment

കൊറോണ: പ്രസിഡന്റ് ട്രംപിനെ കുറ്റപ്പെടുത്തുന്നത് ശരിയോ?

ജോസഫ് പടന്നമാക്കൽ കൊറോണ നമ്മുടെയെല്ലാം നിത്യ ജീവിതത്തിൽ ഭയം ജ്വലിപ്പിക്കുന്ന ഒരു മാരക രോഗമായി ലോകമെമ്പാടും അറിയപ്പെട്ടു കഴിഞ്ഞു. കാട്ടുത...