Saturday, August 26, 2017

സാം പിട്രോഡയും ഡിജിറ്റൽ ഇന്ത്യയും വലിയ സ്വപ്നങ്ങളും




ജോസഫ് പടന്നമാക്കൽ

ഭാരതത്തെ ആധുനിക ടെക്കനോളജി യുഗത്തിലേക്ക് കൈപിടിച്ചു നടത്തിയ
പ്രസിദ്ധ  പ്രവാസി ഇന്ത്യനായ സത്യനാരായൻ ഗംഗാറാം പിട്രോഡയെ (Satyanarayan Gangaram Pitroda) അറിയപ്പെടുന്നത് 'സാം പിട്രോഡ'യെന്നാണ്. അമേരിക്കക്കാർക്ക് തന്റെ പേര് ഉച്ഛരിക്കാനുള്ള ബുദ്ധിമുട്ടുകാരണം പൗരത്വം എടുത്തപ്പോൾ അദ്ദേഹം സ്വന്തം പേര് ഔദ്യോഗികമായി മാറ്റുകയായിരുന്നു. ടെലികമ്മ്യുണിക്കേഷൻ എൻജിനിയർ, ടെക്കനോളജികളുടെ നൂതന ആവിഷ്ക്കാരകൻ,  കണ്ടുപിടുത്തക്കാരൻ, ശാസ്ത്രജ്ഞൻ, വ്യവസായിക പ്രമുഖൻ, സംഘാടകൻ, രാജ്യകാര്യങ്ങളിലെ നയരൂപീകരണങ്ങൾക്കായുള്ള ഉപദേഷ്ടാവ് എന്നീ നിലകളിൽ ശ്രീ സാം പിട്രോഡ തന്റെ വ്യക്തി മാഹാത്മ്യം തെളിയിച്ചിട്ടുണ്ട്. ഡിജിറ്റൽ ഇന്ത്യയുടെ പിതാവായി അറിയപ്പെടുന്നു.  ടെലിക്കോം കമ്മീഷന്റെ ആദ്യത്തെ ചെയർമാനായിരുന്നു. പതിറ്റാണ്ടുകളോളം ഇന്ത്യൻ വിവര സാങ്കേതിക ശാസ്ത്രത്തിന്റെ സർവ്വ ചുമതലകളും വഹിച്ചുകൊണ്ട് പ്രധാന മന്ത്രി രാജീവ് ഗാന്ധിയുടെ ഉപദേശകനാവുകയും ചെയ്‌തു. ഇന്ത്യ മുഴുവനും ഇന്ത്യയിലെ ഗ്രാമങ്ങളും ഡിജിറ്റൽ ടെലി കമ്മ്യൂണിക്കേഷൻ വളർത്താനുള്ള ഉദ്യമങ്ങൾ ആരംഭിച്ചതും അദ്ദേഹമാണ്.

ഒറീസ്സായിലുള്ള ഒരു ഗുജറാത്തി കുടുംബത്തിൽ പിട്രോഡ 1942 മെയ് നാലാം തിയതി ജനിച്ചു. ഏഴു സഹോദരിൽ മൂന്നാമനായിരുന്നു. അദ്ദേഹത്തിൻറെ മാതാപിതാക്കൾ ഗുജറാത്തിൽ നിന്നു ഒറിസ്സായിൽ  സ്ഥിരതാമസക്കാരായി വന്നവരായിരുന്നു. ഈ കുടുംബം മഹാത്മാ ഗാന്ധിയിലും ഗാന്ധിയൻ തത്ത്വങ്ങളിലും ആകൃഷ്ടരായിരുന്നു. അദ്ദേഹത്തിൻറെ പിതാവിനെ ഒരു ഗാന്ധിയനായി അറിയപ്പെട്ടിരുന്നു. പിട്രോഡായെയും സഹോദരനെയും ഗാന്ധിസം പഠിക്കാൻ വേണ്ടി ഗുജറാത്തിൽ അയച്ചു. പിട്രോഡ ഗുജറാത്തിലുള്ള വല്ലഭ് വിദ്യാനഗർ സ്‌കൂളിൽ പ്രാഥമിക വിദ്യാഭ്യാസം നടത്തി. വഡോദരയിൽ മഹാരാജാ സായാജിറാവു യൂണിവേഴ്സിറ്റിയിൽ നിന്നും ഫിസിക്സിലും ഇലൿട്രോണിക്സിലും മാസ്റ്റേഴ്സ് ഡിഗ്രി നേടി. അതിനുശേഷം അമേരിക്കയിൽ ഇല്ലിനോയി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്നും ഇലക്ട്രിക്കൽ എഞ്ചിനീറിംഗ് വിഷയങ്ങളിൽ മാസ്റ്റേഴ്സ്  ഡിഗ്രിയെടുത്തു. പിട്രോഡ, കുടുംബമായി ഷിക്കാഗോയിൽ താമസിക്കുന്നു. അദ്ദേഹത്തിന് രണ്ടു മക്കളുമുണ്ട്‌. ഇന്ത്യയിലെ സേവന കാലത്ത് അമേരിക്കൻ പൗരത്വം ഉപേക്ഷിച്ച് അദ്ദേഹം ഇന്ത്യൻ പാസ്പോർട്ട് എടുക്കുകയുണ്ടായി.

ഷിക്കാഗോയിൽ പഠനം കഴിഞ്ഞ കാലം മുതൽ അദ്ദേഹം ടെലികമ്മ്യൂണിക്കേഷനിൽ ടെക്കനോളജി ഗവേഷണത്തിലായിരുന്നു. ഷിക്കാഗോയിൽ 1966-ൽ അദ്ദേഹം ജി.ടി.ഇ യിൽ ജോലി ചെയ്തിരുന്നു. 1975-ൽ ഇലക്ട്രോണിക്ക് ഡയറി കണ്ടുപിടിച്ചു. നാലു വർഷം കൊണ്ട് അദ്ദേഹം ഡി.എസ്.എസ്.സ്വിച്ച് വികസിപ്പിച്ചെടുത്തു. 1978-ൽ അത് മാർക്കറ്റിൽ ഇറക്കി. വെസ്കോമിന്റെ ആ കമ്പനി 'റോക്കവേൽ' എന്ന ആഗോളവ്യാപകമായ ഒരു കമ്പനി വാങ്ങിക്കുകയും 1980-ൽ പിട്രോഡ അതിന്റെ പ്രസിഡന്റാവുകയും ചെയ്തു. നാലു പതിറ്റാണ്ടു കാലത്തെ എൻജിനീയറായി ജോലിചെയ്ത കാലയളവിൽ ടെലികമ്യൂണിക്കേഷനിൽ അനേക കണ്ടുപിടുത്തങ്ങളുടെ അവകാശപത്രങ്ങൾ (പേറ്റന്റ്) കരസ്ഥമാക്കുകയും ചെയ്തു. മൊബൈൽ ഫോൺ ട്രാൻസാക്ഷൻസ് ടെക്‌നോളജിയുടെ അവകാശവും (പേറ്റന്റ്) അദ്ദേഹത്തിനുണ്ട്. അതുമൂലം സാമ്പത്തികവും സാമ്പത്തികമല്ലാത്തതുമായ കാര്യങ്ങളിൽ മൊബൈൽ ഫോണിൽ കൂടി ക്രയവിക്രയങ്ങൾ നടത്താൻ സാധിക്കുന്നു. അമേരിക്കയിലും യുറോപ്പിലുമായി പിട്രോഡ നാനാവിധ ബിസിനസ്സുകളും ആരംഭിച്ചു. വെസ്‌കോം സ്വിച്ചിങ്, ലോണിക്സ്, എംടിഐ മാർട്ടെക് വേൾഡ് ടെൽ, സി-സാം മുതലായവ കമ്പനികൾ അതിൽ ഉൾപ്പെടുന്നു. 

1964-ൽ പിട്രോഡ അമേരിക്കയിൽ വരുന്നവരെ ടെലിഫോൺ ഉപയോഗിക്കുകയോ ആരുമായും ഒരിക്കലും ടെലിഫോൺ സംഭാഷണം നടത്തുകയോ ഉണ്ടായിട്ടില്ല. അനേക വർഷങ്ങൾക്കുശേഷം ഇന്ത്യയിൽ വരുകയും ഭാര്യയെ ടെലിഫോൺ ചെയ്യാൻ ശ്രമിച്ചിട്ട് സാധിക്കാതെ വരുകയും ചെയ്തു. 1980-ൽ പിട്രോഡ ഇന്ത്യയിൽ ടെലിഫോൺ വിപ്ലവം തന്നെ സൃഷ്ടിച്ചു. 1987-ൽ അദ്ദേഹത്തിന് ടെലി കമ്മ്യുണിക്കേഷൻസ്, ജല പദ്ധതി, ലിറ്ററസി, ക്ഷീരോത്‌പന്നങ്ങൾ (ഡയറി ആൻഡ് ഓയിൽ സീഡ്‌സ്) എന്നീ വകുപ്പുകളുടെ ടെക്കനോളജിപരമായ ചുമതലകളുണ്ടായിരുന്നു. യുണൈറ്റഡ് നാഷനിലും ടെക്കനോളജി വികസനമായി ബന്ധപ്പെട്ടുള്ള ജോലി ചെയ്തിരുന്നു.

വിവര സാങ്കേതിക ടെക്നൊളജിയോടൊപ്പം ആശയ വിനിമയ ടെക്‌നോളജിയും നടപ്പാക്കുന്ന കാര്യത്തിൽ സാം പിട്രോഡ ഭാരതത്തിൽ ഒരു വിപ്ലവം സൃഷ്ട്ടിച്ചു. ദേശീയ വിവര കമ്മീഷന്റെ ചെയർമാനായിരുന്ന അദ്ദേഹത്തിന്റെ ഉപദേശം കേരള സർക്കാരും ടെക്കനോളജി വികസനത്തിനായി തേടിയിട്ടുണ്ട്. സാങ്കേതിക വിദ്യകളെ സംബന്ധിച്ചുള്ള അദ്ദേഹത്തിൻറെ പ്രഭാഷണങ്ങൾ ലോകമെമ്പാടും പ്രസിദ്ധമാണ്. നിരവധി ടെക്കനോളജി സംബന്ധമായ കണ്ടുപിടുത്തങ്ങളുടെ ക്രെഡിറ്റും അതിന്റെയെല്ലാം അവകാശ പത്രങ്ങളും (Patent) അദ്ദേഹത്തിനുണ്ട്. ഇന്ത്യയുടെ നാഷണൽ ഇൻഫോർമേഷൻ ഹൈവേ അതോറിറ്റിയുടെ മേധാവിയായിരുന്നു. 2009-ൽ ഭാരത സർക്കാർ പത്മ ഭൂഷൺ നൽകി അദ്ദേഹത്തെ ആദരിച്ചു.  

2005 മുതൽ 2009 വരെ നാഷണൽ ടെക്നോളജി കമ്മീഷന്റെ ചെയർമാനായി ചുമതലകൾ വഹിച്ചിരുന്നു. അദ്ദേഹം നാഷണൽ ടെക്നോളജി കമ്മീഷനിൽ പ്രവർത്തിച്ചിരുന്ന കാലത്ത് ഏകദേശം ഇരുപത്തിയേഴു സ്ഥലങ്ങളിലായി പ്രായോഗികമാക്കേണ്ട 300 ടെക്കനോളജിക്കൽ ശുപാർശകൾ പ്രധാനമന്ത്രിക്ക് സമർപ്പിച്ചിരുന്നു. 2010-ൽ പിട്രോഡ നാഷണൽ ഇന്നൊവേഷൻ കൗൺസിൽ രൂപീകരിച്ചു. ക്യാബിനറ്റ് മന്ത്രിയുടെ പദവിയോടെ പബ്ലിക്ക് ഇൻഫോർമേഷൻ ഇൻഫ്രാ സ്ട്രച്ചറിൽ ഗവേഷണങ്ങളുടെയും കണ്ടുപിടുത്തങ്ങളുടെയും ചുമതലയിൽ നിയമിതനായി. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ സി-സാം (C-SAM) കമ്പനിയുടെ ഹെഡ് ഓഫിസ് ഷിക്കാഗോയിൽ സ്ഥാപിച്ചു. അതിന്റെ ഓഫിസുകൾ സിംഗപ്പൂർ, ടോക്കിയോ, പൂനാ, മുംബൈ, വഡോദര, എന്നിവടങ്ങളിലും പ്രവർത്തിക്കുന്നുണ്ട്.

സാം പിട്രോഡ ലാഭേച്ഛയില്ലാതെ (Non Profit Organisation) പ്രവർത്തിക്കുന്ന അനേകം പ്രസ്ഥാനങ്ങളുടെ ഉപജ്ഞാതാവും നിയന്ത്രകനും കൂടിയാണ്.  ബാംഗ്ളൂരിലുള്ള ഹെൽത്ത് സയൻസ് ആൻഡ് ടെക്കനോളജിയിൽ ആയുർവേദവും ഇന്ത്യയുടെ പരമ്പരാഗത ഔഷധങ്ങളും പ്രചരിപ്പിക്കുന്നു. പത്തൊമ്പത് ഏക്കർ വിസ്തീർണ്ണമുള്ള ആയുർവേദ തോട്ടം ബാംഗ്ളൂരിൽ അദ്ദേഹത്തിൻറെ മേല്നോട്ടത്തിലുണ്ട്. അവിടെ ഇരുന്നൂറിൽ കൂടുതൽ ശാസ്ത്രജ്ഞർ ജോലി ചെയ്യുന്നു. 7000 വിവിധതരം ഔഷധച്ചെടികൾ വളർത്തുന്നു. അതുകൂടാതെ ഔഷധങ്ങൾ വളരുന്ന മറ്റു തോട്ടങ്ങളുമുണ്ട്. അഞ്ഞൂറോളം ഏക്കർ വിസ്തൃതിയുള്ള ആയുർവേദ തോട്ടങ്ങളുടെ ചെയർമാൻ ശ്രീ സാം പിട്രോഡായാണ്.  

2009-ൽ സാം പിട്രോഡ 'ദി ഗ്ലോബൽ ക്‌നോളഡ്ജ് ഇനിഷിയേറ്റിവ്' (The Global Knowledge Initiative) എന്ന ഒരു സ്ഥാപനം സ്ഥാപിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങളും യൂണിവേഴ്‌സിറ്റികളും ഒന്നിച്ചാണ് ഇതിന്റെ പ്രവർത്തനം തുടരുന്നത്. ഈ സ്ഥാപനത്തിന്റെ ഹെഡ്ഓഫീസ് വാഷിംഗ്ടൺ ഡി.സിയാണ്. സയൻസും ടെക്‌നോളജിയും മുഖ്യ വിഷയങ്ങളായി ഗവേഷണം നടത്തുകയെന്നതാണ് ഈ സ്ഥാപനത്തിന്റെ ലക്ഷ്യം. ടാൻസാനിയാ, എത്തിയോപ്യ, കെനിയ, പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ഇന്ത്യ, മിഡിൽ ഈസ്റ്റ്, നോർത്ത് ആഫ്രിക്കാ എന്നിങ്ങനെ അനേക രാജ്യങ്ങളിൽ അവരുടെ പ്രവർത്തന ശൃങ്കലകൾ വ്യാപിച്ചുകിടക്കുന്നു. 2010-ൽ 'ഇന്ത്യ ഫുഡ് ബാങ്കിങ് നെറ്റ് വർക്ക്' (IFBN) സ്ഥാപിച്ചു. ഭക്ഷണം ശാസ്ത്രീയമായി ശേഖരിക്കലും വിതരണം ചെയ്യലുമാണ് ഈ മിഷ്യന്റെ ഉദ്ദേശ്യം. ഇന്ന് ഫുഡ് ബാങ്കുകൾ ഇന്ത്യയിലെ എല്ലാ പട്ടണങ്ങളിലും സ്ഥാപിച്ചിട്ടുണ്ട്. ബോംബെയിലും ബാഗ്ലൂരിലും ഡൽഹിയിലും കൽക്കട്ടായിലും ഇതിന്റെ ശാഖകൾ ഉണ്ട്.   

പിട്രോഡയുടെ ശ്രമഫലമായി പീപ്പിൾ ഫോർ ഗ്ലോബൽ ട്രാൻസ്ഫോർമേഷൻ (PGT) എന്ന പ്രസ്ഥാനം 2012-ൽ സ്ഥാപിച്ചു. ഇത് ചിന്തകരുടെ ഗ്രുപ്പാണ്. ലോകത്തിന്റെ നാനാ ഭാഗത്തുനിന്നുമുള്ള ചിന്തകർ ഇതിൽ പ്രവർത്തിക്കുന്നു. ഗവേഷണങ്ങളെപ്പറ്റിയുള്ള പ്രഭാഷണ പരമ്പരകൾ തന്നെ അവിടെ നടത്താറുണ്ട്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ടെകനോളജിയെ എങ്ങനെ വളർത്താമെന്നും പരസ്പ്പരം കൂടിയാലോചിക്കുന്നു. ബൗദ്ധിക തലങ്ങളിൽ പ്രവർത്തിക്കുന്ന ഈ ഗ്രുപ്പ് (Think Tank) അതിനുള്ള ശുപാർശകളും നൽകുന്നു. 

പിട്രോഡാ സാമൂഹിക പ്രസ്ഥാനങ്ങൾക്കൊപ്പം ഡസൻ കണക്കിന് കമ്പനികളുടെ സാരഥ്യവും  വഹിക്കുന്നു. വിക്രം സാരാഭായി കമ്മ്യൂണിറ്റി സയൻസ് സെന്റർ ചെയർമാൻ, വേൾഡ് വൈഡ് വെബ് ഫൗണ്ടേഷൻ മെമ്പർ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഐ.ഐ.ടി, ഷിക്കാഗോ മുതലായ കമ്പനികളുടെ തലപ്പത്ത് പ്രവർത്തിക്കുന്നുമുണ്ട്. അദ്ദേഹം ഗവേഷണപരമായ നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവുകൂടിയാണ്. അദ്ദേഹത്തിൻറെ എല്ലാ ബുക്കുകളും വെബിൽ നിന്നും വായിക്കാൻ സാധിക്കും. അതിൽ ഡ്രീമിങ് ബിഗ് (Dreaming Big) എന്ന പുസ്തകം ആഗോള പ്രസിദ്ധമാണ്. കൂടാതെ മായങ്ക് ച്ഛയാ എഴുതിയ (Mayank Chhaya) പിട്രോഡായുടെ ജീവചരിത്രവും ഉണ്ട്. ശാസ്ത്രീയ കണ്ടുപിടുത്തങ്ങളുടെയും സേവനത്തിന്റെയും അംഗീകാരമായി ലോകത്തിന്റെ നാനാ ഭാഗത്തുനിന്നും നിരവധി അവാർഡുകളും ഹോണററി ഡിഗ്രികളും ലഭിച്ചിട്ടുണ്ട്. അദ്ദേഹം പ്രസിദ്ധീകരിച്ച തന്റെ ആത്മകഥ 'ഇക്കണോമിക്സ് ടൈംസിന്റെ' ലിസ്റ്റുപ്രകാരം ഏറ്റവും കൂടുതൽ വിൽപ്പന നടത്തിയ ഗ്രന്ഥമായിരുന്നു. 

പിട്രോഡയുടെ ഓഫിസിൽ ആരെയും സല്യൂട്ട് ചെയ്യുന്നതായ കൊളോണിയൽ സംസ്ക്കാരം അനുവദിച്ചിരുന്നില്ല. സർക്കാർ സ്ഥാപനമായ സി-ഡോട്ട് കമ്പനിയിൽ ഇന്ത്യയിൽ ആദ്യമായി അദ്ദേഹം അമേരിക്കൻ സംസ്ക്കാരം നടപ്പാക്കിയിരുന്നു. അദ്ദേഹം നയിച്ചിരുന്ന ഓഫിസിൽ മേലുദ്യോഗസ്ഥനെ കാണുമ്പോൾ എഴുന്നേൽക്കുകയോ 'സർ' എന്ന് വിളിക്കുകയോ പാടില്ലായിരുന്നു. പരസ്പ്പരം പേര് മാത്രം വിളിക്കണമെന്നായിരുന്നു ചട്ടം. മീറ്റിങ്ങുകളിൽ സംബന്ധിക്കുമ്പോൾ നിർഭയമായി സംസാരിക്കുകയും വേണ്ടി വന്നാൽ പിട്രോഡയെപ്പോലും കീഴ് ഉദ്യോഗസ്ഥരായ എഞ്ചിനീയർമാർ ചോദ്യം ചെയ്യാൻ തയ്യാറാവുകയും വേണമായിരുന്നു. കൂടെ ജോലി ചെയ്യുന്നവരോടെല്ലാം സഹോദരരെപ്പോലെയായിരുന്നു പെരുമാറിയിരുന്നത്. അവരുമായി നർമ്മ സംഭാഷണങ്ങളും ടെന്നീസു കളിച്ചു നടക്കാനും ഇഷ്ടമായിരുന്നു. അവിടെ ജോലിചെയ്യുന്ന എഞ്ചിനീയർമാർക്കെല്ലാം കമ്പനി ക്വാർട്ടേഴ്സും കാറും അനുവദിച്ചിരുന്നു. സന്തുഷ്ടരായ അദ്ദേഹത്തിൻറെ സഹപ്രവർത്തകർ അദ്ദേഹത്തോടൊപ്പം കമ്പനിയുടെ പുരോഗതിക്കായി കഠിനാധ്വാനം ചെയ്തിരുന്നു. അഴിമതി വീരന്മാരായ സർക്കാർ ചുവപ്പുനാടകൾ അദ്ദേഹത്തെ ഒരു ശത്രുവിനെപ്പോലെ കണ്ടിരുന്നു. അവസരം കിട്ടുമ്പോഴെല്ലാം അദ്ദേഹത്തിനെതിരെ പാര വെക്കാനും അവർ ശ്രമിച്ചിരുന്നു. 

ഇന്ന് എഴുപതിൽപ്പരം ഫാക്റ്ററികൾ അദ്ദേഹം കുടുംബ വകയായി നടത്തുന്നുണ്ട്. മുപ്പതു വർഷം ഇന്ത്യയിൽ ജോലി ചെയ്തു. ഇന്ത്യയിലെ സേവനകാലത്ത് ഒരിക്കലും ശമ്പളം മേടിച്ചിട്ടില്ല. എന്നിട്ടും തെറ്റായ വിവരങ്ങൾ തന്നെപ്പറ്റി ജനം പറഞ്ഞുണ്ടാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിൽ ജോലി ചെയ്തിരുന്നപ്പോൾ തനിക്ക് വരുമാനമുണ്ടായിരുന്നില്ല. കുട്ടികളുടെ വിദ്യാഭ്യാസത്തിനായും വരുമാനം ഉണ്ടാക്കാനും അമ്പത്തിനാലാം വയസ്സിൽ വീണ്ടും അമേരിക്കയിൽ വരേണ്ടി വന്നു.

ഇന്ത്യയിൽ ടെലിഫോൺ ടെക്കനോളജി ആരംഭിച്ചപ്പോൾ രണ്ടു മില്യൺ ടെലിഫോൺ മാത്രമേയുണ്ടായിരുന്നുള്ളൂ. അന്ന് ഒരു വീട്ടിൽ ടെലിഫോൺ കണക്ഷൻ കിട്ടണമെങ്കിൽ പത്തുകൊല്ലം കാത്തിരിക്കണമായിരുന്നു. ഇന്ന് രാഷ്ട്രം മുഴുവനായി ബില്യൺ കണക്കിന് ടെലഫോൺ ഉണ്ട്. രാജ്യം നൂറ്റിയമ്പതു ബില്യൺ ഡോളർ തുകയ്ക്കുള്ള സോഫ്റ്റ് വെയർ പുറം നാടുകളിൽ അയക്കുന്നു.  ഐ.ടി. യുടെ വികസനം മൂലം ഇന്ത്യയ്ക്ക് ആഗോള നിലവാരത്തിൽ അംഗീകാരവും കിട്ടി. അതുമൂലം ധനവും ധനികരും ഇന്ത്യയിൽ ഉണ്ടായി. എങ്കിലും ടെക്കനോളജി ഇന്ത്യയിൽ വിപുലപ്പെടുത്താൻ ഇനിയും വളരെദൂരം സഞ്ചരിക്കേണ്ടതായുണ്ടെന്നും സാം പിട്രോഡ അഭിപ്രായപ്പെടുന്നു. ഇന്ത്യയുടെ ഗ്രാമ പ്രദേശങ്ങളിൽ ശരിയായ ബ്രോഡ് ബാൻഡ് കണക്ഷൻ ഇന്നും ലഭിച്ചിട്ടില്ല. ആധാർ കാർഡുകൾ ഐറ്റിയുടെ ഒരു വെല്ലുവിളിയായിരുന്നു. ബാങ്കിംഗിലും പെൻഷനിലും ജോലിക്കും ആധാർ കാർഡ് കൂടിയേ തീരൂ.

ഇന്ത്യയിൽ കോടതികളിലെ കേസ്സുകൾ കെട്ടുകെട്ടായി നോക്കാൻ സാധിക്കാതെയാണ് കിടക്കുന്നത്. മുപ്പത്തി രണ്ടു മില്യൺ കേസുകൾ ഫയലിൽ കിടപ്പുണ്ട്. അതിലെ പേപ്പർ വർക്ക് പൂർത്തിയാക്കണമെങ്കിൽ കുറഞ്ഞത് പത്തു വർഷമെങ്കിലും എടുക്കും. ഇങ്ങനെ കെട്ടികിടക്കുന്ന കേസുകൾ സ്പീഡിൽ തീരുമാനം എടുക്കാൻ ഐറ്റി എന്തുകൊണ്ട് പ്രയോജനപ്പെടുത്തുന്നില്ലെന്നും ശ്രീ പിട്രോഡ ചോദിക്കുന്നു. മുപ്പത്തിരണ്ട് മില്യൺ ഫയലുകളിൽ നിന്ന് മൂന്നുലക്ഷമായി കുറയ്ക്കാനും ഒരു വർഷം കൊണ്ട് എല്ലാവർക്കും നീതി ലഭിക്കത്തക്ക സംവിധാനം ഉണ്ടാക്കാനും സാധിക്കുമെന്നു അദ്ദേഹം വിശ്വസിക്കുന്നു. ടെക്‌നോളജി അവിടെയുണ്ടെങ്കിലും അത് ഉപയോഗിക്കാനുള്ള മനസ്ഥിതി വേണമെന്നും ചിന്തിക്കുന്നു. അതിനായി ഇന്നത്തെ സിസ്റ്റം തന്നെ പരിപൂർണ്ണമായും മാറ്റേണ്ടിയിരിക്കുന്നു. ഇന്നുള്ള ടെക്‌നോളജി മുഴുവൻ കാലഹരണപ്പെട്ടതാണ്. അമ്പതും നൂറും കൊല്ലം മുമ്പ് ഡിസൈൻ ചെയ്ത സിസ്റ്റമാണ്. പഴങ്കാല രീതികൾ മാറ്റി ഇന്ത്യ മുഴുവനായും കംപ്യുട്ടർവൽക്കരിക്കേണ്ടതായുണ്ട്. 

സോഷ്യൽ മീഡിയായുടെ ദുരുപയോഗം ഒരു ദേശീയ വിപത്തായി അദ്ദേഹം കരുതുന്നു. കള്ളവും വെറുപ്പും തെറ്റായ വിവരങ്ങളും പ്രചരിപ്പിക്കുന്നു. ഉദാഹരണമായി മോത്തിലാൽ നെഹ്രുവിനു അഞ്ചു ഭാര്യമാരുണ്ടായിരുന്നെന്നും അക്ബർ അദ്ദേഹത്തിൻറെ മകനായിരുന്നുവെന്ന കഥകളുമാണ് സോഷ്യൽ മീഡിയാകളിൽക്കൂടി പ്രചരിക്കുന്നത്. അഞ്ചു മില്യൺ ലൈക്കുകളാണ് ആ സന്ദേശത്തിനു ലഭിച്ചത്. പിന്നീട് ഇത്തരം അസത്യങ്ങൾ ചരിത്രമായി മാറും. ഇങ്ങനെയുള്ള വാർത്തകൾ സൃഷ്ടിക്കുന്നത് മീഡിയാ കമ്പനികളാണ്. കാരണം, കൂടുതൽ ക്ലിക്കിനു കൂടുതൽ പണം അവർ നേടുന്നു. സോഷ്യൽ മീഡിയാ ഇന്ന് ഗോസ്സിപ്പിന്റെ പ്രധാന കേന്ദ്രമായി മാറിക്കഴിഞ്ഞിരിക്കുന്നുവെന്ന വസ്തുതയും സാം പിട്രോഡ ചൂണ്ടി കാണിക്കുന്നുണ്ട്.  

ഫേസ് ബുക്കിലെയും ഗൂഗിളിലേയും കള്ളത്തരങ്ങൾക്കും ഏഷണികൾക്കും പരിഹാരം കാണാൻ, വെല്ലുവിളികളെ നേരിടാൻ അദ്ദേഹത്തിൻറെ നേതൃത്വത്തിൽ പാരീസിൽ ലാഭേച്ഛയില്ലാതെ (Non Profit) പ്രവർത്തിക്കുന്ന ഒരു സ്ഥാപനം രൂപീകരിച്ചിട്ടുണ്ട്. അദ്ദേഹം അതിലെ ഒരു ഡയറക്റ്ററുമാണ്. സോഷ്യൽ മീഡിയാകളിൽ ആർക്കും ഒളിച്ചിരുന്ന് എന്തും എഴുതാമെന്നുള്ള സ്ഥിതിവിശേഷമാണുള്ളത്. അതിനു പരിഹാരം കണ്ട് സത്യവും എത്തിക്‌സും പാലിക്കുന്ന സംവിധാനം സോഷ്യൽ മീഡിയാകളിൽ കണ്ടെത്തുകയെന്നതാണ് ഈ പ്രസ്ഥാനത്തിന്റെ ലക്ഷ്യം. ഫേസ് ബുക്ക്, ഗൂഗിൾ വഴി വെറുപ്പുകൾ പ്രചരിപ്പിക്കുന്നത് കൂടുതലും കുഞ്ഞുങ്ങൾക്കും സ്ത്രീകൾക്കുമെതിരെയാണ്. എല്ലാത്തരം വൃത്തികെട്ട മാന്യതയില്ലാത്ത വാക്കുകളും സോഷ്യൽ മീഡിയാകളിൽ പ്രചരിപ്പിക്കുന്നു. ഇന്ത്യ സർക്കാർ ആവശ്യത്തിനുള്ള ഫണ്ടുകൾ ഗവേഷണത്തിനായി ചെലവഴിച്ചാൽ അതിന്റെ ഗുണം ലഭിക്കുമെന്നും സോഷ്യൽ മീഡിയ ദുരുപയോഗം ചെയ്യുന്നത് നിയന്ത്രിക്കാമെന്നും ശ്രീ സാം പിട്രോഡ അഭിപ്രായപ്പെടുന്നു. 

സാമ്പത്തിക ശാസ്ത്രത്തെപ്പറ്റിയും അദ്ദേഹത്തിന് ഒരു കാഴ്ചപ്പാടുണ്ട്. നഷ്ടത്തിലാകുമെന്നു ഭയന്ന് പണം മുടക്കാൻ കഴിവുള്ള പല കമ്പനികളും അതിനു തയ്യാറാകുന്നില്ല. അങ്ങനെ ബിസിനസിലേക്ക് പണം മുടക്കി ഒരു ഭാഗ്യ പരീക്ഷണത്തിന് ആരും ഒരുമ്പെടുകയില്ല. എല്ലാവർക്കും വ്യക്തമായ ലാഭം വേണം. മുടക്കിയ മുതൽ നഷ്ടപ്പെടാതെ പെട്ടെന്ന് ലാഭം കൊയ്യുകയും വേണം. അങ്ങനെയുള്ള ചിന്താഗതികളിൽ ബിസിനസ്സ് തുടങ്ങാനും ബുദ്ധിമുട്ടായിരിക്കും. ഗവേഷണങ്ങൾ ഉൾപ്പടെ യു.പി.എ സർക്കാരിന്റെ കാലത്ത് നഷ്ടം വരാൻ സാധ്യതയുണ്ടെങ്കിലും മുതൽ മുടക്ക് കണ്ടെത്താൻ ശ്രമിച്ചിരുന്നു. അങ്ങനെ ബിസിനസ്സിനായി അയ്യായിരം കോടി രൂപായുടെ ഫണ്ട് സ്വരൂപിച്ചിരുന്നു. ഇന്ന് സർക്കാരാണ് ഫണ്ട് മുഴുവൻ മാനേജ് ചെയ്യുന്നത്. നഷ്ടം വരാവുന്ന (risk) മുതൽ മുടക്കോടെയുള്ള ബിസിനസിനെ മാനേജ് ചെയ്യേണ്ടത് സർക്കാർ ഉദ്യോഗസ്ഥരല്ല. അവർക്കതിനുള്ള പ്രായോഗിക പരിശീലനവുമില്ല. വ്യവസായങ്ങളിൽ മുതൽമുടക്കിയുള്ള ബുദ്ധിമുട്ടുകൾ ഈ ഉദ്യോഗസ്ഥർ അനുഭവിച്ചിട്ടുമില്ല. ഈ ജോലി ആർക്കും ചെയ്യാൻ സാധിക്കുന്നതല്ല. "സർക്കാർ മുടക്കുന്ന ഫണ്ടുകൾ മാനേജ് ചെയ്യാൻ കമ്പനികളിൽ പണം മുടക്കി ബുദ്ധിമുട്ടനുഭവിച്ചവരെയും അതിൽ പരിശീലനം ഉള്ളവരെയും നിയമിക്കണമെന്നും" ശ്രീ സാം പിട്രോഡയുടെ ഒരു നിർദേശമാണ്. 

പിട്രോഡ പറയുന്നു, "താൻ ഒരു ബിസിനസ്സ് തുടങ്ങുന്നത് ആരോടും മത്സരിച്ചുകൊണ്ടല്ല. ടെക്കനോളജിയുടെ പുരോഗമനം എങ്ങനെ വികസിപ്പിക്കാമെന്നു പരീക്ഷണങ്ങൾ നടത്തും. ഏറിയൽ ഇന്റലിജൻസ് (Aerial Intelligence) എന്ന കമ്പനിയിൽ പണം നിക്ഷേപിച്ചു. കൃത്രിമമായ സാറ്റലൈറ്റ് ബുദ്ധി വൈഭവം വഴി 'ഡേറ്റാകൾ' (Datas) ഞങ്ങൾ ശേഖരിക്കുന്നു. ഗോതമ്പ്, പഞ്ചസാര, സോയാബീൻ, കോഫീ, തേയില പൊട്ടറ്റോ എന്നിങ്ങനെ എത്രമാത്രം ഉൽപ്പാദിപ്പിക്കാമെന്നുള്ള വിവരങ്ങളും ഈ സാങ്കേതിക ടെക്കനോളജിയുടെ സഹായത്തോടെ ശേഖരിക്കുന്നു. അതിന്റെ ശരിയായ (algorithms) അല്ഗോരിതംസ് വികസിപ്പിക്കാൻ ഏകദേശം രണ്ടു കൊല്ലം എടുത്തു. സ്റ്റാൻഡ്ഫോർഡ് യൂണിവേഴ്സിറ്റിയാണ് അതിൽ ഗവേഷണം നടത്തിയത്." ബിഗ് ഡേറ്റ ആൻഡ് അനലിറ്റിക്‌സ് (Big Data and analytics) എന്ന പേരിൽ മറ്റൊരു കമ്പനിയും അദ്ദേഹത്തിനുണ്ട്. ഇങ്ങനെ വ്യവസായങ്ങൾ തുടങ്ങുമ്പോൾ പുതിയ അവസരങ്ങൾ എന്തെന്ന് വ്യക്തമല്ല. 'അവ്യക്തമായ കാരണങ്ങളാൽ പണം നിക്ഷേപിക്കാൻ കഴിവുള്ളവരും അതിനു തയ്യാറാകുന്നില്ലെന്നും' അദ്ദേഹം പറയുന്നു. 

ഉദാരവൽക്കരണത്തിന്റെ ആനുകൂല്യത്തിൽ വൻകിട കമ്പനികൾ പ്രവർത്തനം ആരംഭിച്ചെങ്കിലും അവകളൊന്നും മാർക്കറ്റിൽ ഡിമാന്റുള്ള ഉൽപ്പന്നങ്ങളുടെ അടിസ്ഥാനത്തിലല്ല തുടങ്ങിയിരിക്കുന്നത്. തൊഴിലാളികളുടെ സുലഭത അനുസരിച്ചാണ് കമ്പനികളുടെ നിലനിൽപ്പുതന്നെ. ശ്രീ പിട്രോഡ ഐ.റ്റി. സേവനത്തിനായി പതിനായിരം പേരെ ഇന്ത്യയിൽ നിന്നും അമേരിക്കയിൽ കൊണ്ടുപോയിരുന്നു. അതായിരുന്നു അദ്ദേഹത്തിൻറെ ഒരു സാഹസിത. യൂറോപ്പ്യൻമാരുടെ ബിസിനസ്സ് പകർത്തി പുതിയ കമ്പനികൾ തുടങ്ങിയതും അദ്ദേഹത്തിൻറെ മറ്റൊരു വ്യാവസായിക സാഹസികതയായിരുന്നു. യുവജനങ്ങളോട് രാജ്യത്തിലെ വ്യവസായ അവസരങ്ങളെപ്പറ്റി സംസാരിച്ചപ്പോൾ അദ്ദേഹം ഇന്ത്യയിലെ കാലഹരണപ്പെട്ട കാർ ഉത്ഭാദനം ഉദാഹരണമായി എടുത്തു പറഞ്ഞു. "നമുക്ക് സ്വയം ചിന്തിക്കത്തക്ക വികസനത്തിന് പറ്റിയ ഇന്ത്യൻ കാറുകൾ നിലവിലില്ല. അതിനു വിദേശ കാറുകളുടെ ടെക്കനോളജി ചിന്തിക്കേണ്ടി വരും. അതുകൊണ്ടു സ്വദേശിവൽക്കരണം എന്ന മനോഭാവം മാറ്റി മാനസികമായ ഒരു പരിവർത്തനം ആവശ്യമാണ്." അങ്ങനെ പുതിയ അവസരങ്ങളോടെ കാലത്തിനനുസരിച്ച് മാറ്റങ്ങൾ വരുത്താൻ സാധിക്കുമെന്നു അദ്ദേഹം കരുതുന്നു. 

ഇന്ന് നാം വിദ്യാഭ്യാസത്തെപ്പറ്റി ചിന്തിക്കുന്നു. അതിൽ ഐ.റ്റിയുടെ പങ്കും ചിന്തിക്കണം. ആധുനികതകളിൽ വിവര സാങ്കേതിക വിദ്യകൾ തുറസായ ഒരു പുസ്തകം പോലെയാണ്. എല്ലാ വിഷയങ്ങളും വെബിൽ നിന്ന് ലഭിക്കും. മതം, ഫിസിക്സ്, കെമിസ്ട്രി, മാത്ത്, ആരോഗ്യം അങ്ങനെ പലതും ടെക്കനോളജി യുഗം വിദ്യാർത്ഥികൾക്കും പ്രയോജനപ്പെടുന്നു. പ്രൊഫസർമാർ പഠിപ്പിക്കുന്നു. സ്വയം പഠിക്കാൻ സാധിക്കുന്നു. ഇന്നത്തെ വെല്ലുവിളികളിൽ മറ്റുള്ളവർക്കും പ്രോത്സാഹനം നൽകാൻ സാധിക്കുന്നു. ടെക്‌നോളജി ഉണ്ടെങ്കിലും ഇന്നും നമ്മുടെ പാരമ്പര്യ ക്ലാസ്സ് മുറികൾ ഉപയോഗിക്കുന്നു. അദ്ധ്യാപകർ വിദ്യാർത്ഥികളെ പഠിപ്പിക്കാൻ ക്ലാസ്സിൽ വരുന്നു. അവിടെ പഴങ്കാലത്തിൽനിന്നും ഇന്നും മാറ്റം വന്നിട്ടില്ല. ക്ലാസ് മുറികളുടെ സഹായങ്ങൾ ഇല്ലാതെയുള്ള പരിപൂർണ്ണമായ ഒരു വിദ്യാഭ്യാസ പദ്ധതിയും ഐ.റ്റി. യുടെ പരിവർത്തനങ്ങളിൽക്കൂടി ഭാവിയിൽ പ്രതീക്ഷിക്കാം.  

യുവജനങ്ങളോടായും ശ്രീ സാം പിട്രോഡ സംവാദങ്ങൾ നടത്തുന്നതും പതിവാണ്. അദ്ദേഹം പറഞ്ഞു, "വികസനത്തിനായി താൻ സമൂലം ചിന്തിക്കാറുണ്ട്. വമ്പിച്ച അവസരങ്ങളാണ് ഈ തലമുറയ്ക്കുള്ളത്. നാമിന്ന് ജീവിക്കുന്ന ലോകം തന്നെ കാലഹരണപ്പെട്ടതാണ്. ഇന്നുള്ള നമ്മുടെ കഴിവുകൾ വിനിയോഗിച്ചാൽ തികച്ചും വ്യത്യസ്തങ്ങളായ നേട്ടങ്ങൾ കൊയ്യാൻ സാധിക്കും. വിദ്യാഭ്യാസത്തിലും, ആരോഗ്യ മേഖലകളിലും, ഗതാഗതത്തിലും ഊർജത്തിലും അവസരങ്ങൾ ഉണ്ട്. എല്ലാ വ്യവസായങ്ങളും ഒരു തലമുറയുടെ വിത്യാസത്തിൽ മാറ്റങ്ങൾ ആവശ്യമാണ്. വ്യവസായങ്ങളിലെല്ലാം നഷ്ടം വരുകയോ വരാതിരിക്കുകയോ ആവാം. അതുകൊണ്ടു ശരിയായ ബിസിനസ്സ് തുടങ്ങി എവിടെയാണ് പണം ഉണ്ടാക്കാൻ സാധിക്കുന്നതെന്നു ചിന്തിക്കണം. എന്നാൽ അതത്ര എളുപ്പമല്ല. നമ്മൾ വ്യത്യസ്തമായി ചിന്തിക്കണം. തുടങ്ങാൻ പറ്റിയ അനേക വ്യവസായങ്ങൾ രാജ്യത്തുണ്ട്. അതിനു തയാറാകുന്ന മനസ്ഥിതിയുള്ളവർ വളരെ കുറവേയുള്ളൂ. അതുകൊണ്ടാണ് പുതിയതായി തുടങ്ങുന്ന ബിസിനസ്സുകൾ വിജയിക്കാത്തത്." 

പിട്രോഡാ ആത്മാഭിമാനത്തോടെ സദസുകളിൽ പറയാറുണ്ട്, "ഞാനൊരു ആശാരിയുടെ മകനായിരുന്നു. യേശുവും ആശാരിയുടെ മകനായിരുന്നു. അതിൽ അഭിമാനിക്കുന്നു." യുവാക്കൾക്കായും അദ്ദേഹത്തിന്റെ ഉപദേശമുണ്ട്. "ഒരു കാർപ്പന്ററിന്റെ മകന് ഇത്രമാത്രം ചെയ്യാൻ സാധിക്കുമെങ്കിൽ ടെക്കനോളജി യുഗത്തിൽ ജീവിക്കുന്ന ഇന്നത്തെ യുവാക്കൾക്ക് ഇതിൽ കൂടുതൽ ചെയ്യാൻ സാധിക്കും. ഏഴു ദിവസം കഠിനമായി ജോലി ചെയ്യുന്നവർക്ക് ബൗദ്ധിക തലങ്ങളിൽ അങ്ങേയറ്റം ഉയരാമെന്നും" അദ്ദേഹം അഭിപ്രായപ്പെടുന്നു. അദ്ദേഹത്തിൻറെ ജീവിതം വലിയ സ്വപ്നങ്ങൾ കാണുന്ന യുവാക്കൾക്ക് മാതൃകയാണ്. "താൻ സാധാരണ സാമൂഹികമായ പാർട്ടികളിലൊന്നും സംബന്ധിക്കാറില്ലെന്നും, പാഴായ വർത്തമാനം പറഞ്ഞു സമയം കളയാറില്ലെന്നും ഉത്തരവാദിത്വത്തോടെ ചെയ്യുന്ന ജോലിയാണ് പ്രധാനമെന്നും" പിട്രോഡ യുവാക്കളോട് പറയുന്നു. ഒരു രാഷ്ട്രത്തിന്റെ ചരിത്രം തന്നെ സാങ്കേതിക വിപ്ലവതരംഗങ്ങളിൽ മാറ്റിയെടുക്കാൻ ഈ മനുഷ്യനു സാധിച്ചു. സാം പിട്രോഡയുടെ ഹൃദയാവര്‍ജ്ജകമായ യാത്ര, ടെക്കനോളജി യുഗത്തിലെ ഭാരതീയ ജനതയെ അഭിമാനഭരിതരാക്കുന്നു. അദ്ദേഹത്തിൻറെ ജീവിതം ഭാരതത്തിലെ ജനതയുടെ തുടിപ്പുകളായി മാറിക്കഴിഞ്ഞു. യുവതലമുറയ്ക്ക് പ്രചോദനമരുളുന്ന വലിയ സ്വപ്നങ്ങളുടെയും ഉറച്ച തീരുമാനങ്ങളുടെയും മാതൃകയുമാണ് അദ്ദേഹം.  


















No comments:

Post a Comment

കൊറോണ: പ്രസിഡന്റ് ട്രംപിനെ കുറ്റപ്പെടുത്തുന്നത് ശരിയോ?

ജോസഫ് പടന്നമാക്കൽ കൊറോണ നമ്മുടെയെല്ലാം നിത്യ ജീവിതത്തിൽ ഭയം ജ്വലിപ്പിക്കുന്ന ഒരു മാരക രോഗമായി ലോകമെമ്പാടും അറിയപ്പെട്ടു കഴിഞ്ഞു. കാട്ടുത...