Tuesday, August 15, 2017

രാജീവ് ഗാന്ധിയുടെ ഉൽകൃഷ്ട വ്യക്തിത്വവും പൂര്‍ത്തിയാവാത്ത ജീവിതവും




ജോസഫ് പടന്നമാക്കൽ

രാജീവ് ഗാന്ധി, ഇന്ത്യ കണ്ടതിൽവെച്ച് ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയും അനുയായികളെ സ്വാധീനിയ്ക്കാൻ കഴിവുള്ള വ്യക്തിപ്രഭാവത്തോടുകൂടിയ ഒരു നേതാവുമായിരുന്നു. ചിലർ അദ്ദേഹത്തിൻറെ ആകാര ഭംഗിയിലും സൗന്ദര്യത്തിലുമായിരുന്നു ഇഷ്ടപ്പെട്ടിരുന്നത്. മറ്റു ചിലർ  വ്യക്തിപരമായ കഴിവുകളെയും സ്വഭാവത്തെയും മാനിച്ചിരുന്നു. രാജ്യത്തിന്റെ ഭരണനിർവഹണ കാര്യങ്ങളിൽ പരിചയക്കുറവു കാരണം അദ്ദേഹത്തെ പരാജയപ്പെട്ട ഒരു പ്രധാനമന്ത്രിയായി കരുതുന്നവരുമുണ്ട്. നെഹ്രുവിനെപ്പോലെ ഇന്ത്യയുടെ സമത്വസുന്ദരമായ ഒരു ഭാവിക്കുവേണ്ടി അദ്ദേഹത്തിനും സ്വപ്നങ്ങളുണ്ടായിരുന്നു. ഉരുക്കുപോലെ മനസോടുകൂടിയ 'അമ്മ ഇന്ദിരാ ഗാന്ധിയുടെ സ്വപ്നം ബലവത്തായ ഒരു സ്വാശ്രയ  ഇന്ത്യയെപ്പറ്റിയായിരുന്നു. അമേരിക്കയ്ക്ക് ജോൺ എഫ് കെന്നഡി സുന്ദരനെന്ന പോലെ ഇന്ത്യക്ക് സുന്ദരൻ രാജീവ് ഗാന്ധി തന്നെയായിരുന്നു. രണ്ടു ചെറുപ്പക്കാരും അവരവരുടെ രാജ്യങ്ങളിൽ ജനപ്രീതിയുമാർജിച്ചിരുന്നു. രാഷ്ട്രീയ വൈരികളാൽ അവർ രണ്ടുപേരും ക്രൂരമായി കൊല്ലപ്പെട്ടു. സദാ പുഞ്ചിരി തൂകി ജനഹൃദയങ്ങൾ കീഴടക്കിയിരുന്ന രാജീവ് ഗാന്ധിയെന്ന പ്രധാനമന്ത്രിയെ ആർക്കും വെറുക്കാൻ സാധിക്കില്ലായിരുന്നു.

ഒരു ഇന്ത്യൻ പ്രധാനമന്ത്രിയെ വിലയിരുത്തുമ്പോൾ, കാലത്തിനനുസരിച്ചുള്ള മാറ്റങ്ങളും  ചിന്താഗതികളും പരിഗണിക്കേണ്ടതായുണ്ട്. ആദ്യത്തെ പ്രധാനമന്ത്രിയായിരുന്ന പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റുവിന് ഒരു സ്വപ്ന ഭാരതമുണ്ടായിരുന്നു. അന്നുള്ള സ്വപ്നങ്ങളും വ്യത്യസ്തങ്ങളായിരിക്കാം!   ബ്രിട്ടീഷുകാരിൽ നിന്നും സ്വാതന്ത്ര്യം കിട്ടിയപ്പോൾ ഇന്ത്യ ഒരു ദരിദ്രരാഷ്ട്രമായിരുന്നു. നാട്ടുരാജ്യങ്ങളെ ഇന്ത്യൻ യൂണിയനിൽ ചേർക്കുന്നതിനും ഗോവ ഇന്ത്യയോട് കൂട്ടിച്ചേർക്കാനും രാഷ്ട്രത്തിന്റെ വളർച്ചക്ക് അസ്ഥിവാരമിടാനും അദ്ദേഹത്തിനു സാധിച്ചു. അടിയന്തിരാവസ്ഥ മൂലം സമൂലം അലങ്കോലപ്പെട്ട ഭരണത്തെ ശുദ്ധീകരിക്കാൻ മൊറാർജിയ്ക്ക് കഴിഞ്ഞു. ഉറങ്ങുന്ന സുന്ദരൻ ദേവഗൗഡയുടെ കാലത്തെ സാമ്പത്തിക ബഡ്‌ജറ്റ്‌ ഇന്ത്യയിൽ അവതരിപ്പിച്ച ഏറ്റവും നല്ല ബഡ്ജറ്റായി കരുതുന്നു. ശാസ്‌ത്രി ഒരു ആദരണീയനായ മനുഷ്യനായിരുന്നു. ഒരിക്കലും ചിരിക്കില്ലാത്ത നരസിംഹ റാവു സാമ്പത്തിക പരിഷ്‌ക്കാരങ്ങൾ കൊണ്ടുവന്നു. ഇന്ത്യയുടെ അറിയപ്പെടുന്ന പ്രധാനമന്ത്രിയായും റാവു ചരിത്രം കുറിച്ചിരിക്കുന്നു. മിതമായി സംസാരിക്കുന്ന വാജ്‌പേയി ഇന്ത്യയുടെ പ്രതിരോധം ശക്തമാക്കി. അതുപോലെ വിദേശനയവും സാമ്പത്തികവും അദ്ദേഹത്തിൻറെ കാലത്ത് മെച്ചമുള്ളതായിരുന്നു. കൂടുതലും മൗനമായി ഇരിക്കുന്ന മൻമോഹൻ രാജ്യത്തെ ഒരു സാമ്പത്തിക ശക്തിയാക്കി. ഗുജറാളിന്റെയും വിദേശനയം നല്ലതായിരുന്നു. ഇന്ദിരാഗാന്ധി പോരാടുന്ന പ്രധാനമന്ത്രിയായിരുന്നു.1971-ലെ ബംഗ്ളാദേശ് യുദ്ധം ജയിക്കാനും ഇന്ത്യയെ ന്യൂക്ലിയർ ഇന്ത്യയാക്കാനും വൻശക്തികളോടു വിട്ടുവീഴ്ചയില്ലാതെ പെരുമാറാനും ഇന്ദിരയ്ക്ക് കഴിഞ്ഞു.

സ്വാതന്ത്ര്യ സമരത്തിലെ മുന്നണി പോരാളിയായിരുന്ന യുവനേതാവ് ഫിറോസ് ഗാന്ധിയുടെയും ഇന്ത്യയിലെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാ ഗാന്ധിയുടെയും സീമന്ത പുത്രനായി രാജീവ് ഗാന്ധി 1944-ൽ മുംബൈയിൽ ജനിച്ചു. മഹാനായ മുത്തച്ഛൻ ജവഹർലാൽ നെഹ്രുവിന്റെ കൊച്ചുമകനായി ഒരു രാജകുമാരനെപ്പോലെ വളർന്നു. ആറാം വയസ്സിൽ മുംബൈയിലുള്ള ശിവനികേതൻ സ്‌കൂളിൽ പ്രാഥമിക വിദ്യാഭ്യാസം നടത്തി. കുഞ്ഞുനാളുമുതൽ നല്ലൊരു കലാകാരനായിരുന്നു. ചിത്ര രചനയിലും പെയിന്റിങ്ങിലും വളരെയധികം ചാതുര്യം തെളിയിച്ചിരുന്നു. ശാന്തനും ഒരു നാണംകുണുങ്ങിയുമായിട്ടാണ് വളർന്നത്. പത്താം വയസ്സിൽ ഡെറാഡൂണിലെ ഡൂൺ സ്‌കൂളിൽ പഠിച്ചു സെക്കണ്ടറി വിദ്യാഭ്യാസം പൂർത്തിയാക്കി. പിന്നീട് ഇംഗ്ലണ്ടിലെ കെയിംബ്രിഡ്ജ് യൂണിവേസിറ്റിയുടെ വകയായ ട്രിനിറ്റി കോളേജിൽ എഞ്ചിനീറിംഗ് ഐച്ഛിക വിഷയമായി എടുത്ത് പഠനം തുടങ്ങി. അവിടെ പഠനം പൂർത്തിയാക്കാൻ സാധിക്കാതെ ഇമ്പിരിയൽ കോളേജിൽ ചേർന്ന് ഇടയ്ക്ക് വെച്ച് വീണ്ടും പഠനം നിർത്തി. 1965-ൽ അദ്ദേഹം ഇന്ത്യയിൽ മടങ്ങി വന്നു.

ബ്രിട്ടനിൽ കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിൽ പഠിച്ചിരുന്ന സമയം സോണിയായെന്ന ഇറ്റാലിയൻ പെൺകുട്ടിയുമായി പ്രേമത്തിലായി. പിന്നീട് ഇന്ദിരയുടെ അനുവാദത്തോടെ ഹൈന്ദവാചാരപ്രകാരം വിവാഹിതനാവുകയും ചെയ്തു. പഠിക്കുന്ന കാലങ്ങളിൽ അക്കാദമിക്ക് നേട്ടങ്ങൾ ഉണ്ടാകണമെന്നോ ജീവിതത്തിൽ ഉയരണമെന്നോ വലിയ അഭിലാഷങ്ങളൊന്നും അദ്ദേഹത്തിനുണ്ടായിരുന്നില്ല. തന്റെ സഹോദരൻ സജ്ജയന്റെ മരണശേഷമാണ് സ്വന്തം അമ്മയുടെ പ്രേരണകൊണ്ടു രാഷ്ട്രീയത്തിൽ പ്രവേശിച്ചത്. ഈ ദമ്പതികൾക്ക് 1970-ൽ രാഹുലും 1972-ൽ പ്രിയങ്കയും ജനിച്ചു. രാജീവിന് ഒരു പൈലറ്റാകാനായിരുന്നു ആഗ്രഹം. ഫ്ലയിങ് ക്ലബിൽ പരിശീലനം നേടിക്കൊണ്ടിരുന്നു. എയർ ഇന്ത്യയിൽ പൈലറ്റായി ഉദ്യോഗം ലഭിച്ച രാജീവ് 5000 രൂപ ശമ്പളത്തിൽ സന്തോഷവാനായിരുന്നു. സംഗീതം, കമ്പ്യൂട്ടർ, സ്പോർട്സുകാർ ഓടിയ്ക്കൽ, വിമാനം പറത്തൽ എന്നിവകളിൽ താല്പര്യവുമായിരുന്നു.

1980 ജൂൺ 23-ന് സജയഗാന്ധി ഒരു വിമാനം പറപ്പിക്കലിനിടെ മരണപ്പെട്ടു. അതിനുശേഷം ഇന്ദിരയും സീനിയർ പാർട്ടി പ്രവർത്തകരും രാജീവിനെ രാഷ്ട്രീയത്തിൽ നിർബന്ധിച്ചു പ്രവേശിപ്പിക്കുകയായിരുന്നു. എം.പി യായിരുന്ന സജ്ജയ ഗാന്ധിയുടെ മണ്ഡലത്തിൽ രാജീവ് മത്സരിക്കുകയും വമ്പിച്ച ഭൂരിപക്ഷത്തോടെ പാർലമെന്റ് മെമ്പറായി തിരഞ്ഞെടുക്കുകയും ചെയ്തു. അദ്ദേഹത്തിൻറെ എതിരാളി ശക്തനായ രാഷ്ട്രീയ നേതാവ് ശരദ് യാദവായിരുന്നു. 1981-ലെ തിരഞ്ഞെടുപ്പിൽ വിജയിച്ച രാജീവ് പാർലമെന്റിൽ എത്തി. താമസിയാതെ യൂത്ത് കോൺഗ്രസിന്റെ അഖിലേന്ത്യാ പ്രസിഡന്റ് പദവിയും നേടി. അമ്മയുടെ ഉപദേശകനാവുകയും ചെയ്തു. ഒരു പൈലറ്റായി ജീവിതം തുടരാനുള്ള മോഹമൊക്കെ മാറ്റി വെച്ച് മുഴുവൻ സമയവും രാഷ്ട്രീയത്തിനായി സമയം കണ്ടെത്താനും തുടങ്ങി.

പാർലമെന്റ് അംഗമായിരിക്കെത്തന്നെ രാജീവ് ഗാന്ധി ഇന്ത്യയുടെ കായിക മത്സരങ്ങളിൽ പങ്കെടുത്ത  മത്സരാർത്ഥികളെ പ്രോത്സാഹിപ്പിക്കുകയും അനുമോദിക്കുകയും ചെയ്തിരുന്നു. 1982-ലെ ഡൽഹിയിൽ നടത്തിയ ഏഷ്യൻ ഗെയിംസിൽ അവരുടെ വിജയത്തിനായി അങ്ങേയറ്റം പ്രവർത്തിച്ചു. അന്നത്തെ കായിക മന്ത്രി ഭൂട്ടാ സിംഗിനേക്കാൾ കായികമേളകളുടെ നടത്തിപ്പിൽ രാജീവിന്റെ നേതൃത്വത്തെ  സംഘാടകർ വിലമതിച്ചിരുന്നു. അദ്ദേഹം ഏഷ്യൻ ഗെയിംസിന്റെ പ്രവർത്തക സമിതിയിലുള്ള ഒരു അംഗവുമായിരുന്നു.

1984 ഒക്ടോബർ മുപ്പത്തിയൊന്നാം തിയതി ഒരു സിക്കുകാരൻ സെക്യൂരിറ്റിയുടെ കൈകൾകൊണ്ട് ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടപ്പോൾ അടുത്ത പ്രധാനമന്ത്രി ആരായിരിക്കണമെന്നു കോൺഗ്രസ്സ് തീരുമാനിച്ചത് രാജീവ് ഗാന്ധിയെ മാത്രമായിരുന്നു. അന്നത്തെ ഇന്ത്യൻ പ്രസിഡന്റ് പാർലമെന്റ് പിരിച്ചുവിടുകയും പുതിയ ഒരു തിരഞ്ഞെടുപ്പിന് ആഹ്വാനം ചെയ്യുകയും ചെയ്തു. അത്തവണ തിരഞ്ഞെടുപ്പിൽ ഒരു ചരിത്രവിജയം കോൺഗ്രസ്സ് നേടുകയും രാജീവ് ഗാന്ധി ഇന്ത്യയുടെ പ്രധാന മന്ത്രിയായി തിരഞ്ഞെടുക്കുകയും ചെയ്തു. തിരഞ്ഞെടുപ്പിൽ ഇന്ദിരാഗാന്ധിയോടുള്ള സഹതാപതരംഗങ്ങൾ രാജ്യമാകെ ആഞ്ഞടിച്ചിരുന്നു. അന്ന് അദ്ദേഹത്തിൻറെ പ്രായം നാൽപ്പത് വയസ്സായിരുന്നു. യുവത്വം അന്തർ ദേശീയ തലങ്ങളിൽ ഗുണപ്രദമാവുകയും ചെയ്തു.

ഇന്നു നാം കാണുന്ന ആധുനിക ഇന്ത്യ രാജീവ്ഗാന്ധിയുടെ മുപ്പതു വർഷം മുമ്പുള്ള ഇന്ത്യയെന്ന ഭാവനയിലുണ്ടായിരുന്ന സ്വപ്നമായിരുന്നു. ഇന്ത്യ യുവാക്കളുടെ ദേശമെന്നു ഇന്ന് മോദിജി പറയുംപോലെ രാജീവ് ഗാന്ധിയും പറയുമായിരുന്നു. 'യുവശക്തി രാഷ്ട്ര നിർമ്മാണത്തിനാവശ്യമെന്ന്' രാജീവിന്റെ വാക്കുകളായിരുന്നു. പ്രകൃതിയെ സംരക്ഷിക്കണമെന്ന് നാം മുറവിളി കൂട്ടാറുണ്ട്. സമയത്തു മഴ ലഭിക്കാത്തതും വരണ്ട കൃഷിഭൂമികളും വിളവുകൾ നശിക്കലും മനുഷ്യർ പ്രകൃതിയെ ദുരുപയോഗം ചെയ്യുന്നതുകൊണ്ടു സംഭവിക്കുന്നതാണ്. മനുഷ്യന്റെ ക്രൂരമായ പ്രകൃതി നശീകരണമാണ് ഹരിതകഭൂമിയെ ഇല്ലാതാക്കുന്നത്. രാജീവ് ഗാന്ധിയാണ് രാജ്യത്ത് പ്രകൃതിയെ സംരക്ഷിക്കുന്ന നിയമം ആദ്യം കൊണ്ടുവന്നത്. പിന്നീടു വന്ന സർക്കാരുകളൊന്നും ഇക്കാര്യം ഗൗരവമായി കരുതിയിട്ടുണ്ടായിരുന്നില്ല. ഇന്ന് പ്രകൃതി ദുരന്തങ്ങളെയും പരിസ്ഥിതി സംരക്ഷണങ്ങളെയും മോദി സർക്കാർ ഗൗരവമായി കണക്കാക്കുന്നുണ്ട്. 'ഇന്ത്യ പ്രകൃതിയെ സംരക്ഷിക്കുന്നതിൽ വളരെ പുറകിലെന്ന്' പ്രധാന മന്ത്രി മോദിജി ചൈന സന്ദർശിച്ച വേളയിൽ പറയുകയുണ്ടായി. 'അക്കാര്യത്തിനായി രാജ്യം പരിശ്രമിക്കുന്നുണ്ടെന്നും' മോദിജി പറഞ്ഞു.

രാജീവ് ഒരിക്കൽ പറഞ്ഞു, "ലോകത്ത് വ്യാവസായിക വിപ്ലവം ഉണ്ടായപ്പോൾ ഇന്ത്യയ്ക്ക് അന്ന് അവസരം നഷ്ടപ്പെട്ടു. ഇന്ത്യയെ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ പുരോഗമിച്ച രാഷ്ട്രമാക്കണം. ഇന്ന് സംഭവിക്കുന്ന കംപ്യുട്ടർ വിപ്ലവം അതൊരിക്കലും നഷ്ടപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല." കംപ്യൂട്ടറും മൊബൈൽ കമ്യൂണിക്കേഷൻ ടെക്കനോളജിയും ഇന്ത്യയിൽ കൊണ്ടുവന്നത് രാജീവ് ഗാന്ധിയാണ്. പിന്നീട് ഇന്ത്യയെ അത് സോഫ്റ്റ് വെയർ ടെക്കനോളജിയായി വളർത്തിയെടുത്തു. ആധുനിക ടെക്കനോളജികൾ ഇന്ത്യയിൽ പ്രായോഗികമാക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു. ഇന്ത്യ ഒരു ടെക്‌നോളജി രാജ്യമാക്കുകയും അതേ സമയം ദാരിദ്ര്യം തുടച്ചു മാറ്റുകയും ചെയ്യണമെന്നായിരുന്നു അദ്ദേഹത്തിൻറെ ലക്ഷ്യം.

1960 നു മുമ്പ് ഇന്ത്യയിലെ നേതാക്കന്മാർ ഏതെങ്കിലും രാജ്യം സന്ദർശിക്കുന്നത് ഭിക്ഷയെടുക്കുന്ന  പാത്രവുമായിയെന്ന് ഒരു സംസാരമുണ്ടായിരുന്നു. ഇന്ത്യയുടെ ഹരിതക വിപ്ലവ വിജയത്തോടെ ആ ചിന്താഗതിയ്ക്ക് മാറ്റം വന്നു. ഇന്ന് നമ്മുടെ നേതാക്കന്മാർ വിദേശത്ത് പോകുന്നത് ഭിക്ഷ യാചിക്കാനല്ല. സ്വതന്ത്ര സാമ്പത്തിക ഉദാരവൽക്കരണത്തിൽ ഇന്ത്യയിൽ വ്യാവസായിക ഇൻവെസ്റ്റ്മെന്റ് ചെയ്യാനാണ്. നമ്മുടെ വിഭവങ്ങളെ പരമാവധി പ്രയോജനപ്പെടുത്തുകയെന്നതായിരുന്നു രാജീവിന്റെ സാമ്പത്തിക ശാസ്ത്രം. വിദേശ ഫണ്ടുകളും ഇൻവെസ്റ്റ്മെന്റും രാജ്യത്തു കൊണ്ടുവരുന്നതിനുമുമ്പ് രാഷ്ട്രത്തിൽ നിന്നുതന്നെ വിഭങ്ങൾ ശേഖരിച്ച് സ്വയം പര്യാപ്തി നേടുകയെന്നതായിരുന്നു അദ്ദേഹത്തിൻറെ ലക്ഷ്യം.   വ്യവസായ പരിഷ്ക്കരണവും ചെറിയ മുതൽമുടക്കും വഴി വ്യവസായങ്ങളെ പരമാവധി വളർത്തുകയെന്നതായിരുന്നു രാജീവിന്റെ പദ്ധതി. വിദേശ മുതൽമുടക്കിൽ രാജീവ് ഗാന്ധിക്ക് താൽപ്പര്യമുണ്ടായിരുന്നില്ല. അതുമൂലം രാജ്യത്തെ മറ്റു രാജ്യങ്ങൾക്ക് പണയപ്പെടുത്തുമെന്ന് അദ്ദേഹം ചിന്തിച്ചു. നമ്മുടെ കഴിവിനെ പരമാവധി പ്രയോജനപ്പെടുത്തിയ ശേഷം വിദേശ നിക്ഷേപത്തിലേക്ക് ശ്രമിച്ചാൽ മതിയെന്നായിരുന്നു അദ്ദേഹം ചിന്തിച്ചിരുന്നത്.

ഇന്ത്യ ഏഷ്യയുടെ വൻശക്തിയായിട്ടാണ് കണക്കാക്കുന്നത്. ഇരുപത്തിനാലു മണിക്കൂറുകൊണ്ട് 1988-ൽ 'മാൽദീവി'ലുണ്ടായ പട്ടാള വിപ്ലവത്തെ അടിച്ചമർത്താൻ രാജീവ് സർക്കാരിന് കഴിഞ്ഞു. ശ്രീ ലങ്കൻ തമിഴ് പുലികളുടെയും കടൽക്കൊള്ളക്കാരുടെയും സഹായത്തോടെ 'അബ്ദുൽ ലുതുഫൈ' എന്ന മുൻ ഭരണാധികാരിയുടെ നേതൃത്വത്തിൽ അവിടുത്തെ പട്ടാളം രാജ്യം പിടിച്ചെടുത്തിരുന്നു. ഒമ്പതു മണിക്കൂർ കൊണ്ട് ഇന്ത്യൻ എയർ ഫോഴ്സും പട്ടാളവും അവിടെ എത്തുകയും രാജ്യം മോചിപ്പിക്കുകയും ചെയ്തു. മാൽദീവിലെ പ്രസിഡന്റ് ഗയൂമിനെ (Gayoom) ഒളിത്താവളത്തിൽനിന്നും രക്ഷപ്പെടുത്തി. അമേരിക്കൻ പ്രസിഡന്റ് റൊണാൾഡ് റേഗനും ബ്രിട്ടീഷ് പ്രധാനമന്ത്രി മാർഗരറ്റ് താച്ചറും ഇന്ത്യയുടെ മാൽദീവ്‌ ഓപ്പറേഷനെ അഭിനന്ദിക്കുകയുമുണ്ടായി.

നെഹ്രുവിനെയും ഇന്ദിരാ ഗാന്ധിയെയും തുലനം ചെയ്യുമ്പോൾ രാജീവ് ഒരു പരാജിതനായ പ്രധാനന്ത്രിയെന്നു തോന്നിപ്പോവും. ഭരണകാര്യങ്ങളിൽ യാതൊരു പരിചയവുമില്ലാതെയാണ് അദ്ദേഹം ആ സ്ഥാനത്ത് വന്നത്. ശ്രീ ലങ്കൻ ഭീകരത, പഞ്ചാബ് ഭീകരത, ബോഫേഴ്സ് അഴിമതി, വ്യാവസായിക ദുരിതം, കാശ്മീർ ഭീകരത, ബാബ്‌റി മസ്ജിദിന്റെ പ്രശ്നങ്ങളുടെ തുടക്കങ്ങൾ എല്ലാം ആരംഭിച്ചത് അദ്ദേഹത്തിന്റെ കാലത്താണ്. നെഹ്‌റു കുടുംബത്തിലെ അംഗമെന്ന നിലയിലാണ് പലരും അദ്ദേഹത്തിൻറെ യോഗ്യത കല്പിച്ചിരിക്കുന്നത്.

ഇന്ത്യൻ സമാധാന സേനയ്ക്ക് യുണൈറ്റഡ് നാഷനുമായുള്ള രാജ്യാന്തര പ്രശ്നങ്ങളിൽ ആദരണീയമായ ഒരു സ്ഥാനമുണ്ടായിരുന്നു. വിദേശത്ത് സമാധാന സേനയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ പട്ടാളം ഒരിക്കലും സമാധാനം സ്ഥാപിക്കുന്നതിൽ പരാജയപ്പെട്ടിട്ടില്ല. ഐക്യരാഷ്ട്ര സഭയുടെ പ്രത്യേകമായ മതിപ്പും ഇന്ത്യൻ  സേന നേടിയിട്ടുണ്ട്. മറ്റു രാജ്യങ്ങളിലെ ആഭ്യന്തര യുദ്ധങ്ങളിൽ ഇടപെട്ട് അവിടുത്തെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഇന്ത്യൻ പട്ടാളത്തിന് സാധിച്ചിട്ടുണ്ട്. എന്നാൽ ശ്രീലങ്കയിൽ നമ്മുടെ പട്ടാളം പരാജയപ്പെടുകയാണുണ്ടായത്. ഒരു ലക്ഷം ഇന്ത്യൻ പട്ടാളത്തെ ശ്രീലങ്കയിൽ എൽ.റ്റി.റ്റി യുടെ ഭീകരപ്രവർത്തനത്തിന് അറുതി വരുത്താൻ അയച്ചിരുന്നു. 1200 പട്ടാളക്കാരാണ് അന്ന് ഇന്ത്യയ്ക്ക് നഷ്ടപെട്ടത്. ഒപ്പം ആയിരക്കണക്കിന്‌ തമിഴരുടെയും സിംഹാളിക്കാരുടെയും ജീവനും നഷ്ടപ്പെട്ടു. ഇന്ത്യയുടെ ഈ പരാജയം ലോക രാജ്യങ്ങളുടെയിടയിൽ തന്നെ നാണക്കേടുണ്ടാക്കുകയും ചെയ്തു.

രാജീവ് ഗാന്ധിയുടെ ഭരണത്തിന്റെ കാലാവധി പൂർത്തിയാക്കിയ ശേഷം നടത്തിയ തിരഞ്ഞെടുപ്പിൽ  കോൺഗ്രസിനു ഭൂരിപക്ഷം കിട്ടാതെ പരാജയപ്പെടുകയുണ്ടായി. ഇടക്കാലത്തു വന്ന ഇന്ത്യയുടെ പ്രധാനമന്ത്രി വി.പി. സിംഗാണ് പിന്നീട് ഇന്ത്യൻ പട്ടാളത്തെ മുഴുവൻ മടക്കിക്കൊണ്ടുവന്നത്. ഇന്ത്യൻ സമാധാന സേനയെ ശ്രീലങ്കയിൽ അയക്കുന്നതിനു മുമ്പ് രാജീവ് ഗാന്ധി, മന്ത്രിസഭയുടെയോ ഉപദേശസമിതിയുടെയോ അഭിപ്രായങ്ങൾ തേടിയിട്ടുണ്ടായിരുന്നില്ല. ഇന്ത്യൻ പട്ടാളത്തിന്റെ ദയനീയ പരാജയവും തിരഞ്ഞെടുപ്പിനെ ബാധിച്ചിരുന്നു.

1987 വരെ കാശ്മീർ താഴ്വരകളിൽ വലിയ പ്രശ്നങ്ങളുണ്ടായിരുന്നില്ല. പഞ്ചാബിനെക്കാളും ആസാമിനെക്കാളും അവിടം സമാധാനപരമായിട്ടായിരുന്നു പൊയ്ക്കൊണ്ടിരുന്നത്. എന്നാൽ കാശ്മീരിൽ ഒരു തിരഞ്ഞെടുപ്പിന് തുടക്കമിട്ടത് അവിടെ ഭീകരാന്തരീക്ഷം സൃഷ്ടിക്കാൻ കാരണമായി. തിരഞ്ഞെടുപ്പിൽ കാശ്മീരിലെ ജനങ്ങൾ വളരെയധികം ആവേശഭരിതരായിരുന്നു. അവിടെ വിഘടന വാദികൾവരെ തിരഞ്ഞെടുപ്പിൽ ഉത്സാഹം കാണിച്ചിരുന്നു. എന്നാൽ ഇന്ത്യയുടെ ചരിത്രത്തിൽ സംഭവിച്ചിട്ടുള്ള എല്ലാ തിരഞ്ഞെടുപ്പുകളെക്കാളും അവിടം പരിതാപകരമായ ഒരു അന്തരീക്ഷം സൃഷ്ടിക്കാൻ കാരണമായി.  കാശ്‍മീരി ജനത അന്നത്തെ തിരഞ്ഞെടുപ്പ് സംവിധാനങ്ങളിൽ നിരാശരായി തീർന്നു. കോൺഗ്രസ്സും കോൺഗ്രസിനെ പിന്താങ്ങുന്നവരും ആ തിരഞ്ഞെടുപ്പിൽ ചതിയും വഞ്ചനയും നടത്തിയെന്ന് കാശ്മീരിൽ എതിർ പാർട്ടികൾ ആരോപണം ഉന്നയിച്ചിരുന്നു. അസംതൃപ്തരായ എതിർ പാർട്ടികൾ മുജാഹിദീൻ എന്ന പാർട്ടി രൂപീകരിക്കുകയും കാശ്‍മീരിൽ വിഘടന വാദം ശക്തമാവുകയും ചെയ്തു. കാശ്മീർ ജനത അവരുടെ വോട്ടിംഗ് സംവിധാനത്തിന്റെ കൃത്രിമത്വത്തിൽ നിരാശരായി തീർന്നിരുന്നു. അന്നുമുതൽ മുജാഹിതീൻ പാർട്ടികൾ കാശ്മിരിൽ അസമാധാനം സൃഷ്ടിക്കാൻ തുടങ്ങി. ഇന്നും കാശ്മീരിൽ നീതിപൂർവമായ ഒരു തിരഞ്ഞെടുപ്പ് അവിടുത്തെ ജനത ആഗ്രഹിക്കുന്നു.

ഒരു പാവപ്പെട്ട മുസ്ലിം സ്ത്രീ 'തലാക്ക്' ചൊല്ലിയ ഭർത്താവിൽനിന്ന് മാസം ഇരുനൂറു രൂപ ലഭിക്കാൻ  ആവശ്യപ്പെട്ടുകൊണ്ടു കോടതിയെ സമീപിച്ചിരുന്നു. അവർക്ക് അഞ്ചുകുട്ടികളെയും സംരക്ഷിക്കണമായിരുന്നു. ഹൈക്കോടതിയും സുപ്രീം കോടതിയും സ്ത്രീയ്ക്ക് അനുകൂലമായി വിധിച്ചു. എന്നാൽ രാജീവ് ഗാന്ധി ഒരു പുതിയ നിയമം കൊണ്ടുവരുകയും യാഥാസ്ഥിതികരായ മുസ്ലിമുകളെ പ്രീതിപ്പെടുത്താൻ അവർക്ക് അനുകൂലമായ മറ്റൊരു നിയമമുണ്ടാക്കുകയും ചെയ്തു. ആ നിയമത്തെ മുസ്ലിം നിയമ പ്രൊട്ടക്ഷൻ ആക്ട് 1986 (Protection of Rights on Divorce Act 1986) എന്ന് പറയുന്നു. വോട്ടുബാങ്കായിരുന്നു കോൺഗ്രസിന്റെ ലക്ഷ്യം.

സോണിയാ ഗാന്ധിയും അവരുടെ ഇറ്റാലിയൻ ബന്ധവും വലിയ ഒരു അഴിമതിയിലേയ്ക്ക് വഴിതെളിയിച്ചു. സ്വീഡിഷ് കമ്പനിയായ ബോഫേഴ്സിൽ നിന്ന് ആയുധങ്ങൾ മേടിച്ചതിനെപ്പറ്റിയുള്ള വിവാദങ്ങളായിരുന്നു അത്. ബോഫേഴ്സ് കമ്പനിയിൽനിന്ന് ഇന്ത്യ ആയുധം മേടിച്ചതിൽ മില്യൺ കണക്കിന് ഡോളർ കൈക്കൂലി മേടിച്ചെന്നായിരുന്നു ആരോപണം. രാജീവ് ഗാന്ധി കൈക്കൂലി മേടിച്ചാലും ഇല്ലെങ്കിലും ദേശീയ സുരക്ഷിതത്വത്തെ സംബന്ധിച്ച വ്യക്തതകളില്ലാത്ത മുറിവുകൾ അദ്ദേഹത്തിന്റെ ഭരണത്തിന് ഏൽക്കേണ്ടി വന്നു.

'ഭോപ്പാൽ ഗ്യാസ് ട്രാജഡി' ഇന്ത്യയുടെ ചരിത്രത്തിൽ ഉണ്ടായിട്ടുള്ള ഏറ്റവും വലിയ ഒരു മഹാദുരന്തമായിരുന്നു. അതിനുശേഷം സർക്കാരും യൂണിയൻ കാർബേഡുമായി നടത്തിയ രഹസ്യ ഒത്തുതീർപ്പുകൾ ദുരിതമനുഭവിച്ചവരുടെ അർഹമായ നഷ്ടപരിഹാരം അവഗണിച്ചുകൊണ്ടായിരുന്നു.   ഗ്യാസ് ചോർന്നുണ്ടായ 'വിഷവായു' അന്തരീക്ഷത്തിൽ കലർന്ന സമയത്ത് യൂണിയൻ കാർബേഡിന്റെ ചീഫ് ഇന്ത്യയിലുണ്ടായിരുന്നു. അദ്ദേഹത്തെ സ്വതന്ത്രമായി ഇന്ത്യ വിട്ടുപോകാൻ രാജീവ് ഗാന്ധി  അനുവദിച്ചു. ദുരിതങ്ങൾക്കുശേഷം അതിന് ഇരയായവർക്ക് കാര്യമായ നഷ്ടപരിഹാരം ലഭിച്ചതുമില്ല. രാജീവ് ഗാന്ധിയുടെ പിടിപ്പുകേടും തെറ്റായ രീതിയിൽ കാര്യങ്ങൾ കൈകാര്യം ചെയ്തതുമായിരുന്നു കാരണം.

രാജീവ് ഗാന്ധിയുടെ ഭരണകൂടം അഭിമുഖീകരിച്ച ഏറ്റവും വലിയ വംശഹത്യ സിക്ക് കലാപത്തിൽക്കൂടിയായിരുന്നു. അദ്ദേഹത്തിന്റെ അമ്മ ഇന്ദിരാഗാന്ധിയുടെ മരണത്തിനുത്തരവാദി ഒരു സിക്കുകാരനായതുകൊണ്ടു സിക്ക് വംശഹത്യകൾ രാജ്യം മുഴുവൻ വ്യാപിച്ചിരുന്നു. ഏകദേശം 8000 സിക്കുകാർ ദൽഹി തലസ്ഥാനപ്രദേശങ്ങളിൽ വധിക്കപ്പെട്ടു. കൂടാതെ സിക്കുകാരുടെ ലുധിയാനയിലുള്ള ബോംബിങ്, കാനഡയിൽ നിന്ന് വന്ന എയർ ഇന്ത്യ സിക്കുകാർ ബോംബിട്ട് തകർത്തത് എന്നിവകൾ അദ്ദേഹത്തിൻറെ കാലത്തെ ദൗർഭാഗ്യകരങ്ങളായ ചരിത്രത്തിന്റെ കരിനിഴലുകളായിരുന്നു.

ശ്രീ ലങ്കയിൽ സമാധാന സേനയെ അയച്ചതും ബോഫേഴ്‌സ് അഴിമതികളും പാർലമെന്റ് തിരഞ്ഞെടുപ്പിൽ രാജീവ് ഗാന്ധിയുടെ കോൺഗ്രസ് പരാജയപെടാൻ കാരണമായിരുന്നു. അദ്ദേഹം മുത്തച്ഛനെപ്പോലെയോ അമ്മയെപ്പോലെയോ പാർലമെൻറിൽ ഡിബേറ്റിൽ മിടുക്കനായിരുന്നില്ല. ചോദ്യോത്തര വേളകളിൽ  മറുപടി പറയാനറിയാതെ നിശ്ശബ്ദനായിരിക്കുമായിരുന്നു. ബൗദ്ധിക ചിന്തകളോടെ സംസാരിക്കാനും അറിഞ്ഞുകൂടായിരുന്നു. രാഷ്ട്രീയ ജീവിതത്തെപ്പറ്റിയുള്ള പ്രായോഗിക പരിജ്ഞാനം വളരെ കുറവായിരുന്നു. പാർട്ടി പ്രശ്നങ്ങൾ കൈകാര്യം ചെയ്യുവാനുള്ള കഴിവുകേടുകാരണം പാർട്ടിയും തകരാൻ തുടങ്ങി. കഴിവുള്ള പാർട്ടി പ്രവർത്തകരെ പ്രോത്സാഹിപ്പിക്കാനുള്ള മനസ്ഥിതിയും നേതൃത്വത്തിനുണ്ടായിരുന്നില്ല.

1987 ജൂലായ്‌ 29 നു അദ്ദേഹം 'ശ്രീലങ്ക' സന്ദർശിക്കുകയും ശ്രീലങ്കൻ പ്രസിഡന്റ് ജയവർദ്ധനയുമായി ഒരു സമാധാന ഉടമ്പടി ഒപ്പിടുകയും ചെയ്തു. അവിടെ അദ്ദേഹത്തിന് ഗാർഡ് ഓഫ് ഹോണർ ലഭിക്കുന്ന വേളയിൽ ഒരു പട്ടാളക്കാരൻ തോക്കുകൊണ്ട് അടിക്കുകയും അടികൊള്ളാതെ കഷ്ടിച്ച് രക്ഷപ്പെടുകയും ചെയ്തു. ബോഫേഴ്സ് ഇടപാടിൽ കോഴ മേടിച്ചുവെന്ന ആരോപണം ഉണ്ടായപ്പോൾ അദ്ദേഹം വി.പി. സിംഗിനോട് രാജി വെക്കാൻ ആവശ്യപ്പെട്ടു. വി.പി.സിംഗ് രാജി വെച്ച് പിന്നീട് ബി.ജെ.പിയുടെ ഉപവിഭാഗമായ ജനതാദളിൽ ചേരുകയും ചെയ്തു.

1991 മെയ് 22-ലെ പ്രഭാതമുണർന്നത് ഞെട്ടിക്കുന്ന ഒരു വാർത്തയോടെയായിരുന്നു. നെഹ്‌റു കുടുംബത്തിൽ നിന്നും ഒരു രക്തസാക്ഷികൂടി രാഷ്ട്രത്തിനുവേണ്ടി ബലിയർപ്പിച്ചു. ഭാവി ഭാരതത്തിന്റെ സ്വപ്‌നമായിരുന്ന രാജീവ് ഗാന്ധിയുടെ മരണം ഒരു ഞെട്ടലോടെയായിരുന്നു ലോകം ശ്രവിച്ചത്. ഒരവസരംകൂടി പ്രധാനമന്ത്രിയാകാൻ അടുത്തു വരുന്ന തിരഞ്ഞെടുപ്പിൽ അദ്ദേഹം പ്രചരണം നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. വിശാഖ പട്ടണത്തിൽ തിരഞ്ഞെടുപ്പു പ്രചരണശേഷം തമിഴ് നാട്ടിലുള്ള ശ്രീപെരുംബത്തുർ എന്ന സ്ഥലത്തെത്തി. അവിടെ തിരഞ്ഞെടുപ്പ് റാലിയിൽ എത്തിയ ശേഷം കാറ് തുറക്കുകയും ഒരു പ്രസംഗം നടത്തുകയുമുണ്ടായി. അനേകം ജനം അദ്ദേഹത്തെ മാലയിട്ടു സ്വീകരിക്കുന്നുണ്ടായിരുന്നു. അവരിൽ കോൺഗ്രസ് പാർട്ടി പ്രവർത്തകരും സ്‌കൂൾ കുട്ടികളുമുണ്ടായിരുന്നു. അദ്ദേഹത്തിനെ ഒളിക്കൊല ചെയ്യാനെത്തിയ ഘാതക  'ധനു' എന്ന സ്ത്രീ സമീപിക്കുകയും തല കുനിഞ്ഞു പാദത്തെ നമസ്ക്കരിക്കുകയും ചെയ്തു. അവരുടെ ഡ്രസ്സിന്റെ അടിയിലായി ബെൽറ്റിന്റെ ഉള്ളിൽ സൂക്ഷിച്ചിരുന്ന ആർ.ഡി.എക്സ് (RDX) ബോമ്പ് പൊട്ടുകയും അവരും പതിന്നാലു പേരും ഒപ്പം മരിക്കുകയും ചെയ്തു. രാജീവ് ഗാന്ധിയെ കോല ചെയ്യുന്ന ദൃശ്യങ്ങൾ ഒരു ഫോട്ടോഗ്രാഫർ പകർത്തുന്നുണ്ടായിരുന്നു. അയാളുടെ ക്യാമറ തെറിച്ചു പോയത് ഫിലിമുൾപ്പടെ ലഭിച്ചു. അതേ സംഭവസ്ഥലത്തു  അപ്പോൾത്തന്നെ ക്യാമറാക്കാരനും മരിക്കുകയുണ്ടായി.

ബോംബ് പൊട്ടിത്തെറിച്ചയുടൻ രാജീവിന്റെ ശരീരം തിരിച്ചറിയാത്ത വിധം ചിതറിപോയിരുന്നു. 'ആൾ ഇന്ത്യ മെഡിക്കൽ ഇൻസ്റ്റിട്യൂട്ടിൽ' പോസ്റ്റ്മാർട്ടവും എമ്പാൾമിങ്ങും (Embalming) നടത്തുകയും ചെയ്തു. 1991 മെയ് ഇരുപത്തിനാലാം തിയതി ദേശീയ ബഹുമതികളോടെ ശവസംസ്ക്കാരാചാരങ്ങളും നടത്തി. അറുപതിൽപ്പരം രാജ്യങ്ങളിലെ നേതാക്കന്മാർ ശവദാഹ ക്രിയകൾക്കും ആചാരങ്ങൾക്കും സാക്ഷ്യം വഹിച്ചു. യമുനാ നദിയുടെ തീരത്ത് അദ്ദേഹത്തിൻറെ ഭൗതിക ശരീരം ചിതയിൽ വെച്ച് ഭസ്മമാക്കുകയും ചെയ്തു. അമ്മയുടെയും സഹോദരന്റെയും മുത്തച്ഛന്റേയും ദഹിപ്പിച്ച സ്ഥലത്തുതന്നെയായിരുന്നു അദ്ദേഹത്തിനും കർമ്മങ്ങൾ നടത്തിയത്. മൂന്നു പ്രധാനമന്ത്രിമാരുടെ ഭൗതിക ശരീരം നിർമ്മാർജനം ചെയ്ത ആ സ്ഥലത്തെ വീരഭൂമിയെന്നാണ് അറിയപ്പെടുന്നത്. രാജീവ് ഗാന്ധി  ഒരു ദേശീയ സേവകനായി ജീവിച്ചു. ദേശീയ ആരാധ്യനായി മരിച്ചു. നെഹ്‌റു കുടുംബത്തിലെ തിളങ്ങുന്ന നക്ഷത്രമായി നിത്യം ജീവിക്കുകയും ചെയ്യുന്നു.

രാജീവ് ഗാന്ധിയുടെ വധത്തെ സംബന്ധിച്ച് ഒരു റിപ്പോർട്ട് തയ്യാറാക്കാൻ സുപ്രീം കോടതി ജസ്റ്റിസ് വർമ്മയുടെ നേതൃത്വത്തിൽ ഒരു കമ്മീഷനെ നിയമിച്ചിരുന്നു. രാജീവ് ഗാന്ധി വീണ്ടും അധികാരത്തിൽ വന്നാൽ അദ്ദേഹം ഇന്ത്യൻ സമാധാന സേനയെ വീണ്ടും അയക്കുമെന്ന് പറയുമായിരുന്നു. അത് തമിഴ് പുലികളെ വളരെയധികം പ്രകോപനം കൊള്ളിച്ചിരുന്നു. ജെ.എസ് വർമ്മാ കമ്മീഷന്റെ റിപ്പോർട്ടനുസരിച്ച്‌ രാജീവ് ഗാന്ധി തമിഴ്‌നാട്ടിൽ വന്നപ്പോൾ ആവശ്യത്തിനുള്ള സെക്യൂരിറ്റി കൊടുത്തുവെന്നായിരുന്നു രേഖപ്പെടുത്തിയിരുന്നത്.  എന്നാൽ സ്ഥലത്തെ കോൺഗ്രസ്സ് നേതാക്കന്മാർ സെകുരിറ്റിയെ മുറിച്ചു കടന്ന് സുരക്ഷിത ഉദ്യോഗസ്ഥർക്ക് തടസമുണ്ടാക്കിക്കൊണ്ടിരുന്നു. അതാണ് അദ്ദേഹത്തെ വധിക്കാനുള്ള വഴിതുറന്നു കൊടുത്തതെന്നായിരുന്നു നിഗമനം. നരസിംഹ റാവു, കമ്മീഷന്റെ റിപ്പോർട്ട് ആദ്യം തള്ളിക്കളഞ്ഞെങ്കിലും പിന്നീട് അംഗീകരിക്കുകയായിരുന്നു. തമിഴ്‌നാട്ടിൽ യാത്ര ചെയ്യരുതെന്ന് മുന്നറിയിപ്പുണ്ടായിട്ടും അതെല്ലാം അവഗണിച്ച് രാജീവ് ഗാന്ധി തിരഞ്ഞെടുപ്പ് പ്രചരണത്തിനായി അവിടെയെത്തുകയായിരുന്നു.



Feroz, Indira 


























No comments:

Post a Comment

കൊറോണ: പ്രസിഡന്റ് ട്രംപിനെ കുറ്റപ്പെടുത്തുന്നത് ശരിയോ?

ജോസഫ് പടന്നമാക്കൽ കൊറോണ നമ്മുടെയെല്ലാം നിത്യ ജീവിതത്തിൽ ഭയം ജ്വലിപ്പിക്കുന്ന ഒരു മാരക രോഗമായി ലോകമെമ്പാടും അറിയപ്പെട്ടു കഴിഞ്ഞു. കാട്ടുത...