Tuesday, October 9, 2018

നാദിയായുടെ ദുഃഖവും നോബൽ സമ്മാനവും




ജോസഫ് പടന്നമാക്കൽ

വടക്കേ ഇറാക്കിൽ ജനിച്ചുവളർന്ന ഇരുപത്തിയഞ്ചു വയസുള്ള 'നാദിയ മുരദ്' എന്ന ഒരു യസ്ദി യുവതി നേടിയ ഈ വർഷത്തെ നോബൽ സമ്മാനം എന്തുകൊണ്ടും ലോകശ്രദ്ധയെ ആകർഷിച്ചിരുന്നു. ഇസ്ലാമിക്ക് സ്റ്റേറ്റ് (ഐഎസ്‌ഐഎസ്) ഭീകരരുടെ ക്രൂരമർദ്ദനങ്ങളും ലൈംഗിക അതിക്രമങ്ങളും അഭിമുഖീകരിച്ച അവരുടെ ജീവിതം ലോകത്തെ തന്നെ ഞെട്ടിപ്പിച്ചിരുന്നു. ഭീകര പോരാളികൾ വടക്കേ ഇറാക്കിൽ വന്നെത്തിയപ്പോൾ യുവതിയായ നാദിയ ഭീകരരുടെ പിടിയിലായതും അവരെ എവിടെയെല്ലാം ലൈംഗിക ഭോഗത്തിനായി കാഴ്‌ച വെച്ചെന്നുള്ളതും നിരവധി പോരാളികളുടെ ലൈംഗിക ഭോഗത്തിനുവേണ്ടി അവരെ വിറ്റതുമായ കഥകളും തന്മയത്വത്തോടെ സ്വന്തം ആത്മകഥയിൽ വിവരിക്കുന്നുണ്ട്. ഇസ്ലാമിക്ക് സ്റ്റേറ്റ് ഭീകരരിൽ നിന്ന് അവർ രക്ഷപ്പെട്ട സാഹസികതയുടേതായ കഥകൾ ആരിലും വൈകാരികത സൃഷ്ടിക്കുന്നതാണ്.

'ദി ലാസ്റ്റ് ഗേൾ' (The last girl) എന്ന പുസ്തകത്തിൽക്കൂടി അവളുടെ ഹൃദയസ്പർശമായ കഥകൾ ലോകത്തെ അറിയിക്കുന്നുമുണ്ട്. ആയിരക്കണക്കിന് യസീദി സ്ത്രീകള്‍ക്കൊപ്പം അരണ്ട വെളിച്ചത്തില്‍ ഇസ്‌ലാമിക്ക് സ്റ്റേറ്റ് ഭീകരരുടെ ലൈംഗിക പീഡനങ്ങളേറ്റു ഹൃദയം പൊട്ടി ജീവിച്ച ഒരു പാവം പെൺകുട്ടിയുടെ ജീവിത കഥയാണിത്. മാറി മാറി പലരും അവളിൽ ലൈംഗിക ഭോഗങ്ങൾ നടത്തി സംതൃപ്തി നേടി. ഐഎസ് തടവറയിലെ മൂന്നു മാസത്തെ അവളുടെ ജീവിതം ഭീതിയോടെ മാത്രമേ അവൾക്ക് ഓര്‍ക്കാനാകു. നോബൽ പുരസ്‌കാരം ലഭിച്ച സന്തോഷത്തിനിടയിലും നാദിയ വിങ്ങി പൊട്ടി കരയുന്നുണ്ടായിരുന്നു. നോബൽ സമ്മാനം ലഭിച്ചതിൽ അവൾക്കു സന്തോഷമെങ്കിലും പുറകോട്ടു ചിന്തിക്കുമ്പോൾ ഇന്നും ഭീതിയുടെ ദിനങ്ങൾ അവളെ വേട്ടയാടിക്കൊണ്ടിരിക്കുന്നു. ഐഎസ്‌ഐഎസ് പാളയത്തിലെ മനുഷ്യ ഭീകരർ മതിയാവോളം അവളിൽ കാമാസക്തി പൂണ്ടു ആനന്ദിച്ചിരുന്നു. അവൾ അവരുടെ ഒരു ലൈംഗിക ഭോഗ വസ്തുവായിരുന്നു. ഭീകര ക്യാമ്പിലെ മൂന്നുമാസത്തെ ജീവിതം നരക തുല്യമായിരുന്നു.

വടക്കേ മെസോപ്പൊട്ടേമിയയിൽ യെസീദിസ് (Yezidis) കുർദി വംശക്കാർ രക്തശുദ്ധിയിൽ വിശ്വസിക്കുന്ന ഒരു പ്രത്യേക മതവിഭാഗത്തിൽപ്പെടുന്നു. അവരുടെ സമൂഹത്തിൽനിന്നു ആരെങ്കിലും മറ്റു മത വിഭാഗങ്ങളിൽ നിന്നും വിവാഹം കഴിച്ചാൽ സമുദായത്തിൽ നിന്നും പുറത്താക്കുന്ന പാരമ്പര്യവും അവർക്കുണ്ട്. പ്രധാന മതമായ ഇസ്‌ലാമിൽനിന്നും അകലം പാലിക്കുന്ന ഒറ്റപ്പെട്ട ഒരു സമൂഹമാണ് യെസീദിസുകൾ. ഏക ദൈവത്തിൽ വിശ്വസിക്കുകയും ഇസ്‌ലാം, ക്രിസ്ത്യൻ, സൊറാസ്ട്രിയൻ, യഹൂദ മതങ്ങളുടെ ഒരു സങ്കര വിശ്വാസം  പിന്തുടരുകയും ചെയ്യുന്നു. ഒരിക്കൽ മറ്റു മതങ്ങളിൽനിന്നും വിവാഹം ചെയ്‌താൽ പിന്നീട് അവരെ യെസീദിസ് എന്ന് വിളിക്കുകയില്ല. അർമേനിയ, ടർക്കി, ഇറാൻ, ഇറാക്ക്, സിറിയ, ജോർജ്ജിയാ എന്നീ രാജ്യങ്ങളിൽ അവരുടെ സമൂഹങ്ങൾ ചിതറി കിടക്കുന്നു. ജർമ്മനിയിലേക്കും യൂറോപ്പിലേക്കും യസീദികൾ കുടിയേറാൻ തുടങ്ങിയതോടെ മിഡിൽഈസ്റ്റ് രാജ്യങ്ങളിൽ അവരുടെ എണ്ണം വളരെയധികം കുറഞ്ഞിട്ടുണ്ട്. യസീദിസികൾ, കുർദികളോ അതോ മറ്റേതെങ്കിലും സമൂഹമെന്നോ വ്യക്തമായ ഒരു ചരിത്രമില്ല. അവരുടെ രക്ത ശുദ്ധിവാദം (Endogamy)ഒരു കെട്ടുകഥയുടെ അടിസ്ഥാനത്തിലുള്ളതാണ്.

ഒരു സൃഷ്ടി കർത്താവിൽ, യെസീദിസികൾ വിശ്വസിക്കുന്നു. ഏഴു വിശുദ്ധ മാലാഖമാർ സൃഷ്ടിയെ കാത്തു പരിപാലിക്കുന്നുവെന്നാണ് വിശ്വാസം. അതിൽ മുഖ്യ മാലാഖ 'മേലേക് താഹൂസ്' അഥവാ 'മയൂര മാലാഖ'എന്നറിയപ്പെടുന്നു. മയൂര മാലാഖ സ്രഷ്ടാവിന്റെ നിർദ്ദേശമനുസരിച്ച് ലോകത്തെ നയിക്കുന്നുവെന്നു യസീദികൾ വിശ്വസിക്കുന്നു. നന്മ തിന്മകളെ വേർതിരിച്ചു വിധിക്കുന്നതും ഈ മാലാഖയെന്നുള്ള വിശ്വാസവും യസീദികൾക്കുണ്ട്. ലോകൈക കാര്യങ്ങളിൽ മാലാഖ ദൈവവുമായി ഒരു ആത്മീയ സഖ്യം രൂപപ്പെടുത്തിയിട്ടുണ്ടെന്നും അവരുടെ വിശ്വാസപ്രമാണം പറയുന്നു. സൂഫികളുമായി ബന്ധം പുലർത്തിയിരിക്കുന്നതുകൊണ്ടു ഈ മതത്തെ സാത്താന്റെ മതമായും മറ്റു മതങ്ങൾ കണക്കാക്കുന്നു. സാത്താന്റെ ആരാധകരെന്ന നിലയിൽ നൂറ്റാണ്ടുകളായി അവരെ ഇസ്‌ലാമികൾ പീഡിപ്പിച്ചുകൊണ്ടിരിക്കുന്നു.

യസീദിസികൾ ഇസ്‌ലാമിന് മുമ്പുള്ള മതമോ പേഗൻ മതത്തിന്റെ തുടർച്ചയോ എന്നതും പണ്ഡിതരുടെയിടയിലുള്ള തർക്ക വിഷയങ്ങളാണ്. ദൈവം ആദാമിനെ തന്റെ സ്വന്തം രൂപത്തിൽ സൃഷ്ടിച്ചുവെന്ന് ഇവർ വിശ്വസിക്കുന്നു. ആദാമിന്റെ മൂക്കിൽ ഊതുകയും ജീവൻ നൽകുകയും ചെയ്തു. എല്ലാ മാലാഖമാരും ആദാമിന്റെ മുമ്പിൽ നമസ്ക്കരിച്ചു. ആദാമും ഹവ്വയും തമ്മിൽ ലൈംഗികതയിൽ ഏർപ്പെടുന്നതിനു മുമ്പ് താവൂസ് (മയൂര മാലാഖ) ആദാമിന്റെ ഉത്ഭാദന ശേഷിയെ പരീക്ഷിച്ചിരുന്നു. ആദാമിന്റെ ബീജം പല ഭരണികളിലായി അനേകം മാസങ്ങൾ സൂക്ഷിക്കുകയും ചെയ്തു. ഇങ്ങനെ കുറെ മാസങ്ങൾ സൂക്ഷിച്ച ശേഷം ഭരണിയിൽ 'ഹവ്വ'കണ്ടത് ചില പ്രാണികളെ മാത്രമായിരുന്നു. എന്നാൽ ആദം കണ്ടത് സുന്ദരനായ ഒരു കുഞ്ഞിനെയായിരുന്നു. ആ കുഞ്ഞിനെ 'ഷെഹീദ് ബിൻ ജെർ' (Shehid bin Jer) എന്നറിയപ്പെട്ടിരുന്നു. ആദാമിന്റെ ഈ മകന്റെ പിന്തലമുറകളാണ് യെസീദിസ് സമുദായമെന്നു വിശ്വസിക്കുന്നത്. അവരുടെ രക്തശുദ്ധി വാദത്തിന്റെ അടിത്തറയും ഈ കെട്ടുകഥയെ  അടിസ്ഥാനമാക്കിയുള്ളതാണ്.

ഭീകരരുടെ  തടങ്കലിൽ യാതനകളനുഭവിക്കേണ്ടി വന്ന യസ്ദി യുവതി 'നാദിയ മുരദ്' ന്യൂയോർക്കിൽ ഐക്യരാഷ്ട്ര സംഘടനയിൽ തന്റെ ദുഃഖത്തിന്റെയും സാഹസികതയുടെയുമായ കഥകളുടെ സാക്ഷ്യപത്രം അവതരിപ്പിച്ചു കഴിഞ്ഞു. യസ്ദികളുടെ സമൂഹങ്ങൾ അവിടെനിന്നും പലായനം ചെയ്യുന്നതും അവിടുത്തെ മതന്യുനപക്ഷമായ യസ്ദികളുടെ ജീവന്മരണ പോരാട്ടങ്ങളും തന്റെ ജീവിത കഥാസാരമായ 'ലാസ്റ്റ് ഗേൾ' പുസ്തകത്തിൽക്കൂടി വിവരിക്കുന്നുണ്ട്. അവൾക്ക് സംഭവിച്ച ദുരിതങ്ങൾ എത്രമാത്രം വേദനാജനകമെന്നതും അവർണ്ണനീയമാണ്. പൂർണ്ണമായും അവളുടെ ഉള്ളിന്റെയുള്ളിലെ വേദനകളെ വായനക്കാരിൽ പ്രതിഫലിപ്പിക്കാൻ സാധിക്കുന്നില്ലെന്നും അവൾ പറയുന്നു.

രണ്ടു ലക്ഷത്തി മുപ്പതിനായിരം യസീദികളെയാണ് ഐഎസ്ഐഎസ് ഭീകരർ ഇല്ലാതാക്കാൻ ശ്രമിച്ചത്. ഇസ്ലാമിൽ വിശ്വസിക്കാത്ത അവിശ്വസികളെ അവർ കാഫിർ എന്ന് വിളിച്ചിരുന്നു. 2014-ൽ ഭീകരർ ഏകദേശം 5200 യെസീദികളെ തോക്കിൻ മുനകളിൽ തട്ടിയെടുത്തുകൊണ്ടുപോയിരുന്നു. അവരിൽ 3400 പേരെങ്കിലും ഇന്നും അവരുടെ പിടിയിൽ തന്നെയെന്നും കരുതുന്നു. അവരുടെ നിയന്ത്രണത്തിലുള്ള ഭൂരിഭാഗം പേരും സ്ത്രീകളാണ്. പുരുഷന്മാരായവരെ നിർബന്ധപൂർവം മതം മാറ്റി ഇസ്ലാമിക സ്റ്റേറ്റിനുവേണ്ടി യുദ്ധം ചെയ്യാൻ ആവശ്യപ്പെട്ടു. അല്ലാത്തവരെ തോക്കിനിരയാക്കി വധിക്കുകയും ചെയ്തു. ആയിരക്കണക്കിന് യെസീദീസുകളുടെ കഴുത്തുകൾ വെട്ടി ഭീകരർ ശബ്ദാരോഹത്തോടെ കൊലവിളികൾ നടത്തിയിരുന്നു. ഏകദേശം നാലുലക്ഷം ജനം കൊടും ഭീകരതയ്ക്ക് ബലിയാടുകളായി. ലക്ഷക്കണക്കിന് യെസീദിസുകൾ ഭവനരഹിതരായി തീർന്നിരുന്നു.

വടക്കേ ഇറാക്കിൽ കൃഷിക്കാരുടെയും ആടിനെ മേയ്ക്കുന്നവരുടെയും ഒരു ഗ്രാമത്തിലാണ് നാദിയ മുറേ വളർന്നത്. യാസിദി സമുദായത്തിൽ വളർന്ന അവൾ (Yazidi) സഹോദരി സഹോദരന്മാരുമൊത്ത് ശാന്തമായ ഒരു ജീവിതമായിരുന്നു നയിച്ചിരുന്നത്. ഒരു ചരിത്ര അദ്ധ്യാപികയാകണമെന്ന മോഹവും നാദിയാക്കുണ്ടായിരുന്നു. താമസിയാതെ ഒരു ബ്യുട്ടി സലൂൺ തുറക്കാനും മനസ്സിൽ പദ്ധതിയിട്ടിരുന്നു. 2014 ആഗസ്റ്റ് പതിനഞ്ചാം തിയതി അവൾ മെനഞ്ഞെടുത്ത സ്വപ്‍ന കൂടാരങ്ങൾ മുഴുവനായും തകർന്നടിഞ്ഞു. അന്ന് അവളുടെ പ്രായം ഇരുപത്തിയൊന്ന്. ആ ഗ്രാമത്തിൽ ഇസ്‌ലാമാകാൻ വിസ്സമ്മതിച്ചവരെയെല്ലാം ഐഎസ് ഭീകരർ കൂട്ടക്കൊല ചെയ്തു. നാദിയായുടെ ആറു സഹോദരരും അമ്മയും ഇസ്‌ലാമിക ഭീകരരുടെ തോക്കിൻ മുനയിൽ കൊല്ലപ്പെട്ടു.

2014-ൽ ഭീകരരുടെ കൈകളിൽ പിടിപെടുന്ന സമയം വരെ സുന്ദരമായ ഒരു ലോകം നാദിയാക്കുണ്ടായിരുന്നു.  ഒരു പൂമ്പാറ്റയെപ്പോലെ മറ്റു പെൺകുട്ടികളോടൊപ്പം അവൾ ആ ഗ്രാമ പ്രദേശത്തിൽക്കൂടി തത്തിക്കളിച്ചു നടന്നിരുന്നു. ഗ്രാമീണയായി വളർന്ന നാദിയാക്ക് ശാന്തമായ ഒരു ബാല്യകാല ജീവിതമാണുണ്ടായിരുന്നത്. ലോകത്തു നടക്കുന്ന ഒന്നിനെപ്പറ്റിയും യാതൊരു ഗ്രാഹ്യവുമുണ്ടായിരുന്നില്ല. ഐഎസ്ഐഎസ് എന്തെന്നുപോലും അവൾക്കറിവുണ്ടായിരുന്നില്ല. അവരുടെ പ്രവർത്തനങ്ങളും ലക്ഷ്യങ്ങളും തികച്ചും അജ്ഞാതമായിരുന്നു. പിന്നീട് ടിവിയിൽ വാർത്തകളും ഭീകര കൊലകളുടെ പടങ്ങളും കാണാൻ തുടങ്ങി. 2014 ജൂലൈവരെ നാദിയ ഇറാഖിലുള്ള 'കോച്ചോ'എന്ന ഗ്രാമത്തിൽ അവളുടെ അമ്മയും സഹോദരന്മാരും സഹോദരികളുമൊത്തു ജീവിക്കുകയായിരുന്നു. അന്നവൾക്കു പ്രായം ഇരുപത്തിയൊന്നു വയസ്സ്. കോളേജിൽ പഠിക്കുന്ന ഒരു വിദ്യാർത്ഥിനിയായിരുന്നു. ചരിത്രമായിരുന്നു ഐച്ഛികവിഷയമായി എടുത്തിരുന്നതും അവൾക്കിഷ്ടവും.

2014 ആഗസ്റ്റിൽ തന്റെ സഹോദരിയുമായി ഗ്രാമത്തിൽക്കൂടി നടക്കവേ അവൾ അവിടെ  ആയുധധാരികളായ ഭീകരരെ കണ്ടു. ഇവരുതന്നെയാണ് കൊല്ലും കൊലയുമായി നാടാകെ ഭീകര വിളയാട്ടങ്ങൾ നടത്തുന്നവരെന്നും അവൾക്കു മനസിലായി. വീണ്ടും അവിടെ ഭീകരരെ കാണുമെന്ന് അവൾ ചിന്തിച്ചിരുന്നില്ല.

2014 ആഗസ്റ്റ് പതിന്നാലാം തിയതി ഭീകരർ അവളുടെ ഗ്രാമം പിടിച്ചടക്കി. എല്ലാവരോടുമായി ഗ്രാമത്തിനു വെളിയിലുള്ള ഒരു സ്‌കൂളിനുള്ളിൽ പ്രവേശിക്കാൻ ആവശ്യപ്പെട്ടു. അന്ന് ഉച്ചയൂണിന്റെ സമയമായിരുന്നു. നാദിയായും അവളുടെ കുടുംബവും ആയുധ ധാരികളായ ഐഎസ്‌ഐഎസ് ഭീകരന്മാർ തങ്ങളുടെ ഗ്രാമത്തിലെവിടെയും തിങ്ങി നിറഞ്ഞിരിക്കുന്നതായി കണ്ടു. ഓരോ വീടുകളിലും തെരുവുകളിലും ഭീകരർ നിൽക്കുന്നതായി കണ്ടതും നാദിയാക്ക്‌ ഓർമ്മയുണ്ട്. അവരിൽ മുഖം മൂടി ധാരികളും അല്ലാത്തവരുമുണ്ടായിരുന്നു. അവരെല്ലാം സംസാരിച്ചിരുന്ന ഭാഷകൾ അവൾക്കും  കുടുംബത്തിനും മനസ്സിലായിരുന്നില്ല. പുരുഷന്മാരെയും സ്ത്രീകളെയും ഭീകരർ വേർതിരിച്ചു നിർത്തി. നാദിയായെയും മറ്റു ചില യുവതികളായ സ്ത്രീകളെയും സ്‌കൂളിന്റെ രണ്ടാംനിലയിൽ ഒരു സ്ഥലത്ത് നിർത്തിയിരുന്നു.

യുഎൻ കണക്കനുസരിച്ച് അന്നത്തെ ദിവസം ഭീകരർ ഒരു മണിക്കൂറിനുള്ളിൽതന്നെ 312 പുരുഷന്മാരെ വധിച്ചുവെന്നാണ്. മരണപ്പെട്ടവരിൽ നാദിയായുടെ ആറു സഹോദരരും അർദ്ധ സഹോദരന്മാരുമുണ്ടായിരുന്നു. ഓരോരുത്തരും മരിച്ചു വീഴുന്ന കാഴ്ച്ചകൾക്കു സാക്ഷിയായി അവൾ നിശ്ചലയായി മരണത്തെയും മുമ്പിൽ കണ്ടുകൊണ്ടിരുന്നു. അവളുടെ  അമ്മയുൾപ്പടെ വൃദ്ധ സ്ത്രീകളെയും കണ്മുമ്പിൽത്തന്നെ ഭീകരർ വെടിവെച്ചു കൊന്നു.

ഐഎസ്‌ഐഎസ് ഭീകരരിൽനിന്നു  സ്ഥലം വീണ്ടെടുത്തപ്പോൾ എൺപതു വൃദ്ധസ്ത്രീകളെ മറവു ചെയ്തിരുന്ന സ്ഥലവും കണ്ടിരുന്നു. ആ സ്ത്രീകൾ പ്രായം ബാധിച്ചിരുന്നവരായതുകൊണ്ടാണ് അവരെയെല്ലാം വധിച്ചത്. അടിമകളായി വിറ്റാൽ ആരും വാങ്ങില്ലെന്നുള്ളതും അവരുടെ കൊലകൾക്ക് കാരണമായിരുന്നു. ബാക്കി അവശേഷിച്ചവരിൽ നാദിയ ഉൾപ്പടെയുള്ളവർ ചെറുപ്പക്കാരികളായ സ്ത്രീകളായിരുന്നു. സുന്ദരികളുമായിരുന്നു. അവരെ മൊസൂൾ പട്ടണത്തിൽ കൊണ്ടുപോയി. ഭീകരർക്ക് വിതരണം ചെയ്യുന്നതിനുമുമ്പ് മൂന്നു ദിവസം നാദിയ ഉൾപ്പടെയുള്ളവർ അവിടെ പട്ടണത്തിൽ ഒരു തീവ്രവാദി ക്യാമ്പിൽ താമസിച്ചു. ഭീകരർക്ക് തങ്ങളുടെ ആകാര ഭംഗി ഇഷ്ടപ്പെടാതിരിക്കാൻ ഏതാനും സ്ത്രീകൾ തങ്ങളുടെ തലമുടി മുറിക്കുന്നതു നാദിയാ കണ്ടു. ചിലർ അവരുടെ മുഖം കൈകൾകൊണ്ടു മാന്തിയും അടിച്ചും വികൃതമാക്കാൻ ശ്രമിച്ചിരുന്നു. ചിലർ ആസിഡ് മുഖത്തൊഴിച്ചു പൊള്ളിച്ചു. എന്നാൽ അതൊന്നും അവരുടെ രക്ഷയ്ക്ക് സഹായകമായിരുന്നില്ല. പ്രഭാതമാകുമ്പോൾ എല്ലാവരോടും മുഖം കഴുകാനും സുന്ദരികളായി മുഖത്ത് ചായം പൂശാനും ആവശ്യപ്പെട്ടിരുന്നു.

നാദിയായുടെ ഒരു സഹോദരി പുത്രി തന്റെ കൈകളിലെ ഞരമ്പുകൾ മറ്റൊരു സ്ത്രീയെക്കൊണ്ടു   മുറിപ്പിക്കുന്നതും അവൾ കണ്ടു. ചിലർ പുറത്തുപോയി ഒരു പാലത്തിന്റെ മുകളിൽനിന്നും ആത്മഹത്യ ചെയ്ത കഥകളും അവൾ കേട്ടു. യുവതികളായ സ്ത്രീകളെ സൂക്ഷിച്ചിരുന്ന   കെട്ടിടത്തിന്റെ മുകളിലത്തെ നിലയിലുള്ള മറ്റൊരു മുറിയിൽനിന്നും കടുത്ത പീഡനങ്ങളും നിലവിളികളും കേൾക്കാമായിരുന്നു. അവിടെ മുഴുവൻ മനുഷ്യക്കുരുതികളുടെ ചോരക്കളങ്ങൾ നിറഞ്ഞിരുന്നു. ചോരയിൽ പതിഞ്ഞ കൈകളുടെ പാടുകളും എവിടെയും കാണാമായിരുന്നു. രണ്ടു സ്ത്രീകൾ പരസ്പ്പരം കൊന്നു ജീവനൊടുക്കി.

നാദിയാക്ക് സ്വയം മരിക്കാൻ ധൈര്യമില്ലായിരുന്നു. ഭീകരർ അവളെ കൊന്നിരുന്നുവെങ്കിൽ എന്നും ആഗ്രഹിച്ചിരുന്നു. അവൾ പറഞ്ഞു, "എനിക്ക് ആത്മഹത്യ ചെയ്യുവാനുള്ള കരുത്തില്ല. എങ്കിലും ഭീകരർ തന്നെ കൊന്നിരുന്നുവെങ്കിൽ" എന്ന് ചിന്തിക്കുമായിരുന്നു. ഓരോ ദിവസവും രാവിലെ സ്ത്രീകൾ പ്രഭാതത്തിൽ ദേഹശുദ്ധി വരുത്തി കുളിച്ചൊരുങ്ങി പ്രധാന ഹാളിൽ ഭോഗവസ്തുവായി വരണമായിരുന്നു. നാദിയ പറയുന്നു, "രാവിലത്തെ സ്നാന ശേഷം അവരെ ഷാരിയാ കോടതിയിൽ കൊണ്ടുപോകുമായിരുന്നു. അവിടെ അവരുടെ ഫോട്ടോകൾ എടുത്തിരുന്നു. ഫോട്ടോകൾ കോടതിമുറിയുടെ ഭിത്തികളിൽ തൂക്കിയിട്ടിരുന്നു. എന്നിട്ടു സ്ത്രീകളെ അധീനതയിലാക്കിയിരിക്കുന്ന ഭീകരരുടെ ടെലിഫോൺ നമ്പറുകൾ ഫോട്ടോയ്‌ക്കൊപ്പം ചേർത്തിരുന്നു. അതിനു ശേഷം ആവശ്യക്കാരായ ഭീകരർക്ക് സ്ത്രീകളെ കൈമാറുമായിരുന്നു."

നിശബ്ദതയുടെ ഏകാന്തതയിൽ എന്തൊക്കെയോ ചിന്തിച്ചിരുന്ന നാദിയാ  തന്റെ കൂട്ടുകാരികൾ ഓരോരുത്തരായി ഭീകരരുടെ ഭോഗത്തിനായുള്ള കമ്പോളത്തിൽ വിറ്റുപോകുന്നതും കണ്ടു. ഒരു ദിവസം അന്ന് നാദിയായുടെ ഊഴമായിരുന്നു. അവൾ മറ്റുള്ള യുവതികളുമൊത്ത് താഴേക്ക് നോക്കിയിരിക്കുകയായിരുന്നു. മഞ്ഞനിറമുള്ള ജാക്കറ്റും ധരിച്ചിരുന്നു. ഭീമാകാരനായ ഒരു ഇസ്ലാമിക്ക് സ്റ്റേറ്റ് ഭീകരൻ അവിടെയെത്തി. 'മഞ്ഞ നിറമുള്ള ജാക്കറ്റ് ധരിച്ചിരിക്കുന്ന യുവതി തനിക്കുവേണ്ടി എഴുന്നേറ്റു നിൽക്കാൻ' അയാൾ രൗദ്രഭാവത്തിൽ നാദിയായോട് ആജ്ഞാപിച്ചു. ഏതോ ചിന്താലോകത്തിൽ താഴേക്ക് നോക്കിയിരുന്ന അവൾ തലയുയർത്തി അയാളെ നോക്കി. മൃഗതുല്യമായി തോന്നിയ ആ മനുഷ്യൻ അവളെ തുറിച്ചു നോക്കുന്നതായിട്ടാണ് കണ്ടത്. അവൾ ഉറക്കെ കരഞ്ഞുകൊണ്ട് നിലവിളിച്ചു. നീണ്ട തലമുടിയും വികൃത മുഖഭാവവും താടിക്കാരനുമായ അയാളെ കണ്ടപ്പോൾ അവൾ ഭയംകൊണ്ട് വിറച്ചിരുന്നു. അവളുടെ സഹോദരന്മാരുടെ  പെൺമക്കളും തത്സമയം അവിടെയുണ്ടായിരുന്നു. അയാളോടൊപ്പം പോകാൻ വിസമ്മതിച്ച നാദിയായേ അയാൾ ബലമായി വലിച്ചിഴച്ചപ്പോൾ തന്റെ കൂടപ്പിറപ്പുകളുടെ മക്കൾ ആ മനുഷ്യന്റെ കൈകൾ വിടുവിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു. അവളെ രക്ഷിക്കാനെത്തിയവരുടെ കൈകൾ വിടുവിച്ച് അവരെയെല്ലാം വടികൾ കൊണ്ട് അയാൾ മൃഗീയമായി പ്രഹരിച്ചു. ബലമായി നാദിയായേ താഴത്തെ നിലയിലേക്ക് വലിച്ചിഴച്ചുകൊണ്ടു പോയി. ഭീകരർ കൊണ്ടുപോകുന്ന യുവതികളുടെ പേരുകളെല്ലാം കടലാസ്സിൽ കുറിക്കുന്നുണ്ടായിരുന്നു.

നാദിയായും ആ മനുഷ്യനുമായുള്ള പോരാട്ടത്തിനിടയിൽ നാദിയ മറ്റൊരു മനുഷ്യന്റെ ചെറിയ കാൽപ്പാദങ്ങൾ സമീപത്തു കണ്ടു. അത് അയാളുടെ സഹകാരി ഒരു ഐഎസ്‌ഐഎസ് ഭീകരനായിരുന്നു. അയാളും ഒരു യെസീദി അടിമപ്പെണ്ണിനെ കിട്ടാൻ കാത്തു നിൽക്കുകയായിരുന്നു. അയാൾ ശരീര പ്രകൃതിയിൽ വണ്ണം കുറഞ്ഞവനും പൊക്കമുള്ള മനുഷ്യനായിരുന്നതുകൊണ്ടും നാദിയ അയാളോടൊപ്പം പോകാൻ താൽപ്പര്യം കാണിച്ചു. അയാളുടെ കാൽക്കൽ വീണുകൊണ്ട് തന്നെ രക്ഷിക്കൂയെന്ന് അവൾ കേണു യാചിച്ചു. ആ മനുഷ്യനോടായി, "നീ എന്നെ സ്വന്തമാക്കിക്കോളൂ, നീ എന്ത് ആവശ്യപ്പെട്ടാലും ഞാൻ ചെയ്യുമെന്ന്" പറഞ്ഞു. ഉടൻ അയാൾ അവളെയും കൂട്ടിക്കൊണ്ടു പോയി.

നാദിയായുടെ സൂക്ഷിപ്പുകാരൻ ഉയരമുള്ളവനും നീണ്ട തലമുടിയും വെട്ടിയൊതുക്കിയ താടിയുമുള്ള  ഹൃസ്വ ഗാത്രനുമായിരുന്നു. വൃത്തികെട്ട വായിൽനിന്ന് അയാൾ സംസാരിക്കുമ്പോൾ പല്ലുകൾ പുറത്തു വരുകയും മുഖം വികൃത രൂപത്തിൽ കാണുകയും ചെയ്തിരുന്നു. രണ്ടു വാതിലുകളുള്ള ഒരു മുറിക്കുള്ളിൽ നാദിയായെ താമസിപ്പിച്ചു. ഒരു ദിവസം അഞ്ചു പ്രാവിശ്യം അയാൾ നിസ്‌ക്കരിക്കുമായിരുന്നു. അയാൾക്ക് ഒരു ഭാര്യയും സാറായെന്ന ഒരു മകളുമുണ്ടായിരുന്നു. എന്നാൽ നാദിയ അവരെ ഒരിക്കലും കണ്ടുമുട്ടിയിട്ടുണ്ടായിരുന്നില്ല.

ഒരിക്കൽ അവളെ മൊസൂളിലുള്ള അയാളുടെ മാതാപിതാക്കളുടെ വീട്ടിൽ കൂട്ടിക്കൊണ്ടു പോയി. എന്നിട്ട് അയാൾക്കുവേണ്ടി നല്ല വസ്ത്രങ്ങൾ ധരിക്കാനും മുഖം സുന്ദരമാക്കാനും മുഖത്തു പൗഡറും ലിപ്സ്റ്റിക്കുമിടാനും പറഞ്ഞു. ആ കറുത്ത രാത്രിയിൽ അവൾ അയാൾ പറഞ്ഞതുപോലെ ചെയ്തു. അന്നു രാത്രി അയാളുടെ കാമാസക്തി മതിയാവോളം അവളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു.   അയാളുടെ ബലം പ്രയോഗിച്ചുള്ള ക്രൂരമായ ലൈംഗിക പീഡനത്തിൽ നിന്നും മറുവാതിലിൽക്കൂടി ഓടി രക്ഷപെടാൻ ശ്രമിച്ചെങ്കിലും അവളെ അയാൾ പിടികൂടി. അന്നു രാത്രി അയാൾ അവളെ ക്രൂരമായി മർദ്ദിച്ചു. ബലമായി വസ്ത്രങ്ങൾ അഴിപ്പിച്ചശേഷം ആറു ഭീകരർ വസിക്കുന്ന മുറിയിലേക്ക് അവളെ വലിച്ചിഴച്ചു കൊണ്ടുപോയി. അവളുടെ ബോധം മറയുന്നവരെ അവർ അവളെ ലൈംഗികമായി പീഡിപ്പിച്ചുകൊണ്ടും ഭോഗിച്ചുകൊണ്ടുമിരുന്നു.

ഒരു ദിവസം അവളെ ലൈംഗിക അടിമയായി സൂക്ഷിച്ചുകൊണ്ടിരുന്ന അവളുടെ  തീവ്രവാദിയോട് മറ്റൊരാൾ 'നാദിയ' അയാളുടെ ഭാര്യയാണോയെന്നു ചോദിച്ചതും അവളുടെ ഓർമ്മയിലുണ്ട്. "അവളെന്റെ ഭാര്യയല്ല, വെപ്പാട്ടിയും അടിമയുമെന്നുള്ള" അയാളുടെ ഉത്തരവും നാദിയ സ്വന്തം ആത്മകഥയിൽ വിവരിക്കുന്നുണ്ട്. സന്തോഷം കൊണ്ട് അയാൾ ആകാശത്തേയ്ക്ക് അതിനുശേഷം വെടിവെച്ചു. നാദിയാക്ക് പിന്നീട് പലരുടെയും ലൈംഗിക അടിമയായി അവിടെ കഴിയേണ്ടി വന്നു.

2014 നവംബർ മാസത്തിൽ അവളെ വെപ്പാട്ടിയായി സൂക്ഷിച്ചിരുന്ന ഭീകരന്റെ കൈകളിൽ നിന്നും അവൾക്കു രക്ഷപ്പെടാൻ സാധിച്ചു. അന്ന് അയാളുടെ വീട് പൂട്ടിയിട്ടില്ലായിരുന്നു. വളരെയധികം സുരക്ഷിതമായി അവൾ അവിടെനിന്നും ഒളിച്ചും പാത്തുമായി മൊസൂളിലെ തെരുവുകളിൽ കൂടി രക്ഷപ്പെട്ടു. പിന്നീട് അവൾ ഒരു അഭയാർത്ഥി ക്യാമ്പിലെത്തി. അവൾ എങ്ങനെ അവിടെയെത്തിയെന്നും നല്ല നിശ്ചയമില്ല. ആരെങ്കിലും അവളെ രക്ഷിച്ചുകാണുമെന്നും വിശ്വസിക്കുന്നു. ഒരു സുന്നി മുസ്ലിം കുടുംബത്തിലെ യുവാവ് സ്വന്തം ജീവിതം പണയം വെച്ചും അവളെ  സുരക്ഷാ കേന്ദ്രത്തിൽ എത്തിച്ചുവെന്നു അനുമാനിക്കുന്നു. അവിടെ നിന്നും ജർമ്മനിയിലെ അഭയാർഥി ക്യാമ്പിലെ ഏതോ പദ്ധതിക്കായി അവളെ തെരഞ്ഞെടുത്തു. ഒരു മുസ്ലിം കുടുംബത്തിന്റെ സഹായത്തോടെ അവൾ ജർമ്മനിയിലെത്തി. അവിടെ നിന്നായിരുന്നു 'ലാസ്റ്റ് ഗേൾ' എന്ന നോബൽ സമ്മാനാർഹമായ പുസ്തകം പ്രസിദ്ധീകരിച്ചത്. 'ലാസ്റ്റ് ഗേൾ': (Last girl) എന്ന നാദിയായുടെ പുസ്തകത്തിൽ അവളെ ഐഎസ് ഭീകരർ പിടികൂടിയതും ഇസ്ലാമിക്ക് സ്റ്റേറ്റിനെതിരെയുള്ള പോരാട്ടങ്ങളും വളരെ ഹൃദയസ്പർശമായി വിവരിച്ചിരിക്കുന്നു. ജീവന്റെ ഭീക്ഷണിയോടൊപ്പം സ്വന്തം ജീവിതവുമായി മല്ലടിച്ച ഒരു പോരാട്ട വീരകഥയാണ് പുസ്തകത്തിന്റെ ഉള്ളടക്കം. അവളുടെ ജീവിതം സ്വാതന്ത്ര്യ മോഹികളായ ജനതയ്ക്ക് എന്നും ഉത്തേജനം നൽകുന്നതാണ്.

ഇപ്പോൾ അവർ സ്റ്റുട്ട്ഗാർട്ട് എന്ന സ്ഥലത്തിന് സമീപം താമസിക്കുന്നു. എങ്കിലും അവിടം സ്വന്തം ഭവനമെന്ന തോന്നൽ അവൾക്കില്ല. "നാദിയ പറഞ്ഞു "ഞാൻ എല്ലാവരെയും എനിക്ക് വേണ്ടപ്പെട്ടവരെയും എന്റെ സുഹൃത്തുക്കളെയും ഉപേക്ഷിച്ചു. ഇന്നും എന്റെ കുടുംബത്തിലുള്ള സഹോദരികളും അവരുടെ പ്രായപൂർത്തിയാകാത്ത പെണ്മക്കൾ സഹിതമുള്ള കുടുംബാംഗങ്ങളും ആ അഭയാർഥി ക്യാമ്പുകളിൽ കഴിഞ്ഞു കൂടുന്നു. എങ്കിലും തനിക്ക് തീവ്രവാദികളുടെ അധീനതയിൽ നിന്നും മോചനം നേടിയ സംതൃപ്തിയുമുണ്ട്."

ക്യാമ്പിലെ ജീവിതത്തെപ്പറ്റിയും തടങ്കലിൽ കഴിയുന്ന യസീദി പെൺക്കുട്ടികളുടെ വിവരങ്ങൾ അറിയാനും നാദിയായേ ന്യൂയോർക്കിൽ കൊണ്ടുവന്നു. നാദിയ ക്രിസ്തുമസ് ആഘോഷിക്കാറില്ല. ക്രിസ്തുമസിനെപ്പറ്റി അവൾ ജർമ്മനിയിലായിരുന്നപ്പോൾ നന്നായി അറിഞ്ഞിരുന്നു. ക്രിസ്തുമസ് ആഘോഷിക്കുന്നവരോടായി അവൾക്ക് ഒരു സന്ദേശമുണ്ട്, "അവർ ക്രിസ്തുമസ് ആഘോഷിക്കുന്നുവെങ്കിൽ പാവങ്ങളെ സഹായിക്കുന്നതോടൊപ്പം തടങ്കലിലായിരിക്കുന്ന ഞങ്ങളുടെ യസീദികളെയും സഹായിക്കണമെന്ന ആഗ്രഹമുണ്ട്. അതാകട്ടെ നിങ്ങളുടെ ക്രിസ്തുമസ് സന്ദേശമെന്നു ഞാൻ ആഗ്രഹിച്ചുപോകുന്നു."

ഇന്ന് നാദിയായുടെ കഥ ഇസ്ലാമിക്ക് ഭീകരരുടെ കൊടും ഭീകരതയ്ക്ക് സാക്ഷി നൽകുന്നു. ഇറാക്കിലെ കൂട്ടക്കൊലയുടെ യഥാർത്ഥ ചരിത്രം അവൾ ലോകത്തെ അറിയിക്കുന്നു. അനുഭവസ്ഥയായ അവൾ അതിനു സാക്ഷിയായിരുന്നു. അവളുടെ ചിതറി പോയ കുടുംബം, തകർന്ന സമൂഹം, സ്വന്തം ജന്മഭൂമിയോടുള്ള അവളുടെ അകം നിറഞ്ഞ സ്നേഹം, യുദ്ധം മൂലം താറുമാറായ അവളുടെ കുടുംബം എന്നിങ്ങനെ മനുഷ്യ ഹൃദയങ്ങളെ ചഞ്ചലങ്ങളാക്കുന്ന യാഥാർഥ്യങ്ങൾ നാദിയ വെളിപ്പെടുത്തുന്നുണ്ട്.

ആയിരക്കണക്കിനു സ്ത്രീകൾ ഇന്നും ഇസ്‌ലാമിക്ക് സ്റ്റേറ്റ് ഭീകരരുടെ അടിമത്വത്തിലുണ്ട്. അക്കൂടെ അവളുടെ കുടുംബാംഗങ്ങളുടെയും അവരുടെ പെൺമക്കളുടെയും വിലാപങ്ങളുമുണ്ടാകാം. കാലിഫേറ്റ് സമ്പ്രദായ പ്രകാരം അടിമത്വം അവരുടെ മേൽ അടിച്ചേൽപ്പിച്ചിരിക്കുകയാണ്. ബലാത്സംഗത്തിനും ലൈംഗിക പീഡനങ്ങൾക്കും അമുസ്ലിം സ്ത്രീകൾ വഴങ്ങി കൊടുക്കണം. ലൈംഗിക പീഡനങ്ങളെ ഭീകരർ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ഒരു സ്ത്രീയെ പത്തു പ്രാവിശ്യം ബലാൽസംഗം ചെയ്‌താൽ അവളെ പിന്നീട് മുസ്ലിമായി മാറ്റുന്നതിന് തടസ്സവുമില്ല. അടിമകളായ സ്ത്രീകളെ കച്ചവട വസ്തുക്കൾ പോലെ വിൽക്കുകയും വാങ്ങുകയും ചെയ്യുന്നു. യസീദി സ്ത്രീകളെ രക്ഷിക്കണമെന്നാവശ്യപ്പെട്ട് നാദിയ ന്യൂയോർക്കിലായിരുന്നപ്പോൾ സംഘിടിത പ്രചാരണപ്രവര്‍ത്തനങ്ങളിലും മുഴുകിയിരുന്നു. അവരുടെ രാജ്യത്തെ മോചനമാക്കാൻ ശ്രമിക്കുകയും ചെയ്യുന്നു.  ലോകരാജ്യങ്ങളോട് സഹായം അഭ്യർത്ഥിക്കുന്നതിനൊപ്പം നാദിയ തന്റെ കദന കഥകളും ലോകത്തിന്റെ മുമ്പിൽ അവതരിപ്പിക്കുന്നുമുണ്ട്. നീണ്ട പോരാട്ട വീര്യത്തിന്റെ നാലാം വർഷം അവൾക്കു നോബൽ സമ്മാനം കിട്ടിയപ്പോൾ യാതനകളുടെ  കഴിഞ്ഞകാല ഭീകരദിനങ്ങളും അവളുടെ മനസ്സിൽ ഓളം തട്ടിക്കൊണ്ടിരുന്നു.








No comments:

Post a Comment

കൊറോണ: പ്രസിഡന്റ് ട്രംപിനെ കുറ്റപ്പെടുത്തുന്നത് ശരിയോ?

ജോസഫ് പടന്നമാക്കൽ കൊറോണ നമ്മുടെയെല്ലാം നിത്യ ജീവിതത്തിൽ ഭയം ജ്വലിപ്പിക്കുന്ന ഒരു മാരക രോഗമായി ലോകമെമ്പാടും അറിയപ്പെട്ടു കഴിഞ്ഞു. കാട്ടുത...