Sunday, October 28, 2018

പിണറായിയിലെ പാറയിൽ നിന്ന് അനന്തപുരിയിലേക്കുള്ള വിജയഗാഥ



ജോസഫ് പടന്നമാക്കൽ

രണ്ടാം ലോക മഹായുദ്ധകാലത്ത്! സൂര്യൻ അസ്തമിക്കാത്ത രാജ്യമായിരുന്ന ബ്രിട്ടൻ തകർന്നു തരിപ്പണമായിക്കൊണ്ടിരുന്നപ്പോൾ വിൻസ്റ്റൺ ചർച്ചിൽ ആ രാജ്യത്തിന് ഒരു ആവേശമായിരുന്നു. അതുപോലെ ചരിത്രത്തിൽ തന്നെ സംഭവിച്ച അതിദുരന്തമായ പ്രളയക്കെടുതിയിൽ ശ്രീ പിണറായി വിജയൻ കേരള സംസ്ഥാനത്തിന് ശക്തമായ ഒരു നേതൃത്വം കൊടുത്തുവെന്നുള്ള സത്യം പറയാതെ വയ്യ. കേരളത്തിന്റെ പുനർനിർമ്മാണമെന്നതു വിജയൻറെ മുമ്പിൽ ഇന്ന് ഒരു വെല്ലുവിളി തന്നെയാണ്. ഒരു പക്ഷെ അദ്ദേഹത്തിൻറെ രാഷ്ട്രീയ ജീവിതത്തിൽ സംഭവിച്ച ഏറ്റവും വലിയ പ്രതിസന്ധികളിൽ ഒന്നായിരിക്കാം ഇത്. സ്വാതന്ത്ര്യം കിട്ടിയ കാലം ഇന്ത്യ പരിപൂർണ്ണമായും പാപ്പരത്വം നിറഞ്ഞ ഒരു രാജ്യമായിരുന്നു. വർഗീയ ലഹളകൾ രാജ്യം മുഴുവൻ ആളിക്കത്തുകയും രാജ്യം രണ്ടായി വിഭജിക്കേണ്ടി വരുകയുമുണ്ടായി. എന്നാൽ നെഹ്‌റു, പട്ടേൽ, അംബേക്കർ എന്നിങ്ങനെയുള്ള നേതാക്കന്മാരുടെ ധീരമായ നേതൃത്വത്തിൽ രാജ്യം കുതിച്ചുയരുകയും ഇന്ത്യ ഇന്ന് ലോകത്തിലെ ഒരു വൻശക്തികളിൽ ഒന്നാവുകയും ചെയ്തു. മൻമോഹൻ സിംഗ്, നരസിംഹ റാവൂ എന്നിവരുടെ തീക്ഷ്ണ ചിന്താഗതിയിൽ ഇന്ത്യ ഒരു സാമ്പത്തിക ശക്തിയാവുകയും ചെയ്തു. പുതിയ ഒരു നൂറ്റാണ്ടിലേക്ക്  അഭിമാനത്തോടെ തന്നെയാണ് നമ്മുടെ ഭാരതം കുതിച്ചുയർന്നത്.

1939-ലാണ്, കോൺഗ്രസ് പാർട്ടിയിൽ നിന്നും കമ്യൂണിസ്റ്റ് പാർട്ടിയുണ്ടാകുന്നത്. അത് 'പിണറായി' എന്ന സ്ഥലത്തെ പാറപ്പുറത്തു വെച്ചായിരുന്നു. പി. കൃഷ്‌ണപിള്ള, ഇ.എം.എസ് മുതലായ അന്നത്തെ പ്രധാനപ്പെട്ട നേതാക്കളെല്ലാം ആ സമ്മേളനത്തിൽ പങ്കെടുത്തിരുന്നു. അങ്ങനെയാണ് 'പിണറായി' എന്ന സ്ഥലത്തിന്റെ പ്രാധാന്യം വന്നത്. അതേ സ്ഥലത്തുനിന്നു തന്നെയാണ് പിണറായി വിജയൻ ഇന്ന് പാർട്ടിയുടെ സമുന്നത സ്ഥാനം വഹിക്കുന്നതും കേരളാ മുഖ്യമന്ത്രി പദവിയിൽ  വന്നെത്തിയതും.  കമ്മ്യുണിസ്റ്റ് പാർട്ടിയുടെ ജന്മസ്ഥലമായ ചരിത്രം സൃഷ്ടിച്ച പിണറായി എന്ന ഗ്രാമത്തെ ശ്രീ പിണറായി വിജയൻ ഇന്ന് അഭിമാനപൂർവ്വമായിട്ടാണ് കാണുന്നത്.

കണ്ണൂർ ഡിസ്ട്രിക്റ്റിൽ 'പിണറായി' എന്ന ഗ്രാമത്തിൽ 1945 മെയ് മാസം 24-ന് മുണ്ടയിൽ കോരന്റെയും കല്യാണിയുടെയും മകനായി വിജയൻ ജനിച്ചു. വിജയന്റേത് ഒരു ഒരു കർഷക കുടുംബമായിരുന്നു. മാതാപിതാക്കൾ കൃഷിഭൂമിയിൽ നിന്നുള്ള വരുമാനം കൊണ്ടായിരുന്നു ജീവിച്ചു വന്നിരുന്നത്. അദ്ദേഹത്തിൻറെ പിതാവ് ഒരു ചെത്തു തൊഴിലാളിയും അമ്മ കാർഷിക വൃത്തികളിൽ ഭർത്താവിനെ സഹായിച്ചും കുടുംബകാര്യങ്ങൾ അന്വേഷിച്ചും കഴിഞ്ഞു വന്നു. അദ്ദേഹം ഹൈസ്ക്കൂളിൽ പഠിക്കുന്ന കാലത്തു പിതാവ് മരിച്ചുപോയിരുന്നു. അപ്പന്റെ മരണശേഷം കുടുംബത്തിലെ കാര്യങ്ങൾ മുഴുവൻ 'അമ്മ' അന്വേഷിച്ചു വന്നു. കുടുംബത്തിൽ പതിനാലു കുട്ടികളുണ്ടായിരുന്നതിൽ പതിനൊന്നു കുട്ടികളും നേരത്തെതന്നെ മരിച്ചുപോയിരുന്നു. പതിനാലാമത്തെ കുട്ടിയായിട്ടാണ് വിജയൻ ജനിച്ചത്.

മൂന്നു സഹോദരന്മാരിൽ നാണുവെന്ന മൂത്തയാളാണ് ഇന്നും ജീവിച്ചിരിക്കുന്നത്. കുമാരനെന്ന മറ്റൊരു ജേഷ്ടനുണ്ടായിരുന്നതും മരിച്ചുപോയി. കുറച്ചു കൃഷിയും നെല്ലുമൊക്കെയുണ്ടായിരുന്നതുകൊണ്ടു അല്ലലില്ലാതെ ഈ കുടുംബം കഴിഞ്ഞു പോന്നിരുന്നു. പിന്നീടുള്ള കാലങ്ങളിൽ സാമ്പത്തികമായി ഞെരുക്കങ്ങളും മറ്റു വിഷമഘട്ടങ്ങളും കടന്നുപോയിട്ടുണ്ട്. മൂത്തജേഷ്ഠൻ കുടുംബത്തിൽ നിന്ന് മാറിതാമസിക്കുകയും മറ്റൊരു ജേഷ്ഠനായ കുമാരൻ കർണ്ണാടകയിൽ ബേക്കറി ജോലിക്കായി പോവുകയും ചെയ്തു. അദ്ദേഹത്തിന്റെ പിതാവ് പ്രായമായപ്പോൾ ജോലി ചെയ്യാൻ കഴിയാതെ വന്നു. തന്മൂലം സാമ്പത്തികമായി ഞെരുക്കങ്ങൾ അനുഭവിക്കാനും തുടങ്ങി.

ശാരദാവിലാസം എൽ.പി. സ്‌കൂളിലാണ് വിജയൻ  സ്‌കൂൾ വിദ്യാഭ്യാസം ആരംഭിച്ചത്. അവിടെ അഞ്ചാം തരം വരെ പഠിച്ചു. അഞ്ചാം ക്‌ളാസ്സു കഴിഞ്ഞു പിന്നീട് അദ്ദേഹത്തെ പഠിപ്പിക്കാൻ കുടുംബത്തിലുള്ള മറ്റുള്ളവർക്ക് ആഗ്രഹമുണ്ടായിരുന്നില്ല. അന്നത്തെ നാട്ടുനടപ്പനുസരിച്ചുള്ള മുതിർന്നവർ കുട്ടികളുടെ ഉന്നത വിദ്യാഭ്യാസകാര്യങ്ങളിൽ താൽപ്പര്യം കാണിക്കില്ലായിരുന്നു. വിജയൻറെ ഗുരുവായിരുന്ന ഒരു ഗോവിന്ദൻ മാഷെന്ന നാട്ടുപ്രമാണി വിജയനെ തുടർന്നും പഠിപ്പിക്കണമെന്ന് അദ്ദേഹത്തിൻറെ അമ്മയെ വിളിച്ച് ആവശ്യപ്പെട്ടു. മകനെ ബീഡിത്തൊഴിൽ പഠിപ്പിക്കാനായി 'ബാലനെന്ന' ഒരാളിന്റെ അടുത്തു അദ്ദേഹത്തിൻറെ 'അമ്മ കൊണ്ടുപോയി. എന്നാൽ ബാലൻ വിജയനെ ബീഡിത്തൊഴിൽ ചെയ്യുന്നതിൽ നിരുത്സാഹപ്പെടുത്തുകയായിരുന്നു. അദ്ദേഹവും വിജയൻ പഠനം തുടരട്ടെയെന്നു പറഞ്ഞു ഉപദേശിച്ചു വിടുകയായിരുന്നു.

ഗോവിന്ദൻ മാഷിന്റെ നിർബന്ധത്തിൽ വിജയൻ  ആർ.സി. മാള യുപി സ്‌കൂളിൽ പഠനം തുടർന്നു. സ്‌കൂളിലെ അദ്ധ്യാപകർക്കെല്ലാം വിജയനെ വളരെ ഇഷ്ടമായിരുന്നു. ശങ്കരൻ മുൻഷിയെന്ന ഒരു സംസ്കൃത പണ്ഡിതനായ അദ്ധ്യാപകൻ അദ്ദേഹത്തിൻറെ അമ്മയെ വിളിപ്പിച്ചിട്ടു "ഈ കുട്ടി എവിടെ തോൽക്കുന്നുവോ അവിടം വരെ പഠിപ്പിക്കണമെന്ന്" പറഞ്ഞു. വിജയൻ പഠനത്തിൽ അതി സമർത്ഥനല്ലായിരുന്നെങ്കിലും എട്ടാം ക്ലാസ്സിൽ പബ്ലിക്ക് പരീക്ഷക്കിരുന്ന മൂന്നു കുട്ടികൾ പാസായതിൽ അദ്ദേഹവുമുണ്ടായിരുന്നു. മൊത്തം അന്നത്തെ ക്ലാസ്സിൽ നാൽപ്പതു കുട്ടികൾ പഠിക്കുന്നുണ്ടായിരുന്നു. യൂ. പി സ്‌കൂളിൽ പഠിക്കുന്ന കാലങ്ങളിൽ കഥാപ്രസംഗങ്ങൾ സ്‌കൂളിലുള്ള കലാപരിപാടികളിൽ അവതരിപ്പിക്കുമായിരുന്നു. അന്ന് തൊട്ടടുത്ത പഞ്ചായത്ത് ലൈബ്രറിയിൽ നിന്ന് പുസ്തകങ്ങളെടുത്ത് വായിക്കുന്ന ശീലവുമുണ്ടായിരുന്നു. സ്വന്തം അമ്മയ്ക്ക് രാമായണവും ഭാഗവതവും കൃഷ്‌ണപ്പാട്ടും വായിച്ചു കൊടുക്കുമായിരുന്നു.

യൂപി സ്‌കൂൾ പഠനം കഴിഞ്ഞു വിജയൻ പെരളശേരി ഹൈസ്‌കൂളിൽ പഠനം തുടർന്നു. ചില മാജിക്ക് പണികളും സ്‌കൂളിൽ അവതരിപ്പിക്കാൻ അറിയാമായിരുന്നു. മാജിക്കെല്ലാം ഹൈസ്ക്കൂളിൽ ഒരു നാരായണൻ മാഷിൽനിന്നാണ് പഠിച്ചിരുന്നത്. ഹൈസ്ക്കൂൾ കാലത്ത് നാല്ലൊരു പ്രാസംഗികനായി തീർന്നു. 'അമ്മ' പ്രേതങ്ങളുടെ കഥ പറഞ്ഞിരുന്നതുകൊണ്ടു പേടി കൊണ്ട് പുറത്തിറങ്ങില്ലായിരുന്നു. അന്നൊക്കെ അദ്ദേഹത്തിന് പ്രേതങ്ങളോട് അതി ഭയങ്കര പേടിയായിരുന്നതിനാൽ ഒറ്റയ്ക്കിരുന്നു പഠിക്കാനും ഭയമായിരുന്നു. ഭയം മനസ്സിൽ സദാ ജ്വലിച്ചിരുന്നതിനാൽ അടുക്കള വാതിലിലുള്ള പടിയിന്മേൽ ഇരുന്ന് അമ്മയെ നോക്കിക്കൊണ്ടായിരുന്നു പഠിച്ചിരുന്നത്. ഭയം മൂലം തന്ത്രിമാരെക്കൊണ്ട് തലയ്ക്ക് പിടിപ്പിക്കാനായി 'അമ്മ ദേവീക്ഷേത്രങ്ങളിലും കൊണ്ടുപോകുമായിരുന്നു. ചെറുപ്പകാലങ്ങളിൽ ക്ഷേത്രങ്ങളിൽ പോവുമായിരുന്നെങ്കിലും ഒരു ദേവീ ദേവന്മാരെയും തൊഴില്ലായിരുന്നു. കാരണം, ചെറുപ്പത്തിൽ തന്നെ ഈശ്വരനെന്നുള്ള സങ്കൽപ്പത്തിൽ അദ്ദേഹത്തിന് വിശ്വാസമില്ലായിരുന്നു.

ഹൈസ്‌കൂൾ കഴിഞ്ഞപ്പോൾ വിജയൻ കർണ്ണാടകയിലുള്ള തന്റെ അമ്മാവൻ ഭദ്രാവതിയുടെ അടുത്തു പോയി കുറച്ചു നാൾ താമസിച്ചു. തിരിച്ചു നാട്ടിൽ മടങ്ങി വന്നപ്പോൾ കോളേജിൽ അപേക്ഷ കൊടുക്കേണ്ട സമയം കഴിഞ്ഞു പോയിരുന്നു. ആ വർഷം കോളേജിൽ പ്രവേശനം ലഭിക്കാൻ സാധിക്കാഞ്ഞതിനാൽ പഠനം നിർത്തേണ്ടി വന്നു. തന്മൂലം ഒരു നെയ്ത്ത് തൊഴിലാളിയായി ജോലി ചെയ്തു. നല്ലൊരു നെയ്ത്തുകാരനാവുകയും കുറച്ചു പണമുണ്ടാക്കുകയും ചെയ്തു.അതിനു ശേഷം തലശേരി ബ്രണ്ണൻ കോളേജിൽ പ്രീ യൂണിവേഴ്സ്റ്റിറ്റി പഠനം ആരംഭിച്ചു. അതേ കോളേജിൽ നിന്നും തന്നെ ഡിഗ്രിയും പൂർത്തിയാക്കി. കോളേജ് ചെലവിനായി ജോലി ചെയ്ത പണം പ്രയോജനപ്പെടുത്തുകയുമുണ്ടായി.

സ്‌കൂളിൽ പഠിക്കുന്ന കാലം മുതലേ വിജയൻ കമ്മ്യുണിസ്റ്റു ചിന്താഗതിക്കാരനായിരുന്നു.  മാർക്സിനെയും ലെനിനെയും സംബന്ധിച്ച ലഖുലേഖകൾ വായിക്കുമായിരുന്നു. കമ്മ്യുണിസത്തിൽ വിശ്വസിച്ചിരുന്ന ഒരു കുടുംബ പശ്ചാത്തലവും അദ്ദേഹത്തിനുണ്ടായിരുന്നു. 1948-ൽ കമ്മ്യുണിസ്റ്റുകാരെ കോൺഗ്രസ്സുകാർ വേട്ടയാടിയിരുന്ന കാലത്ത് അദ്ദേഹത്തിൻറെ ജേഷ്ഠൻ കുമാരനെ കമ്മ്യുണിസ്റ്റെന്ന നിലയിൽ പോലീസുകാർ ഭീകരമായ മർദ്ദിച്ച ചിത്രവും പറഞ്ഞുകേട്ട അറിവിൽ അദ്ദേഹത്തിൻറെ മനസിലുണ്ട്. അത് വിജയൻ തന്നെ പല തവണ പറഞ്ഞിട്ടുള്ള കഥയുമാണ്.

ബ്രെണ്ണൻ കോളേജിൽ പഠിക്കുന്ന കാലത്ത് വിദ്യാർത്ഥി രാഷ്ട്രീയത്തിൽ പ്രവേശിച്ചു. പഠിക്കുന്ന കാലത്ത് അദ്ദേഹം സംഘടനകളിൽ പ്രവർത്തിക്കുന്നുണ്ടായിരുന്നെങ്കിലും നേതൃസ്ഥാനത്ത് ഒരിക്കലും വന്നിട്ടില്ല. രാഷ്ട്രീയമായ അഭിപ്രായ വ്യത്യാസത്തിൽ ചിലപ്പോൾ വിദ്യാർത്ഥികൾ തമ്മിൽ വഴക്കുകൂടുമായിരുന്നു. വിജയൻ ശാരീരികമായി മെച്ചപ്പെട്ട ഒത്തയാളായിരുന്നതിനാൽ അദ്ദേഹത്തിനെതിരെ കൈകൾ ഉയർത്താൻ ആരും ധൈര്യപ്പെട്ടിരുന്നില്ല. പാർട്ടി പ്രവർത്തനങ്ങളിൽ പ്രതിയോഗികൾ ധാരാളം ഉണ്ടായിട്ടുണ്ട്. അന്നൊക്കെ കൈവെക്കാനും തല്ലു കൂടാനും അദ്ദേഹം മിടുക്കനായിരുന്നു. വിജയൻറെ ഭാര്യ കമലയുടെ അഭിപ്രായത്തിൽ 'അദ്ദേഹം തല്ലു കൊടുത്തിട്ടേയുള്ളൂ. തല്ല് മേടിച്ചിട്ടില്ലെ'ന്നുള്ളതാണ്. അടി വരുന്ന സമയം ഓടാറില്ലായിരുന്നു. നിന്നു തല്ലു കൊടുക്കുകയെന്നതായിരുന്നു അദ്ദേഹത്തിൻറെ രീതി. അതൊക്കെ വിദ്യാർത്ഥി ജീവിതത്തിന്റെ ഭാഗമായി അദ്ദേഹം കരുതുന്നു.

കേരളാ വിദ്യാർത്ഥി ഫെഡറേഷന്റെ കണ്ണൂർ ഡിസ്ട്രിക്റ്റ് സെക്രട്ടറിയായി പ്രവർത്തിച്ചിരുന്നു. പിന്നീട് ആ സംഘടന എസ്.എഫ്.ഐ ആയി വിപുലീകരിക്കുകയാണുണ്ടായത്. കേരള സ്റ്റേറ്റ് യൂത്ത് ഫെഡറേഷനിൽ പ്രവർത്തിക്കുകയും പ്രസിഡണ്ട് പദവിയിലിരിക്കുകയുമുണ്ടായി. ഈ സംഘടന ഡെമോക്രറ്റിക്ക് യൂത്ത് ഫെഡറേഷൻ ഓഫ് ഇന്ത്യ എന്ന് പിന്നീട് അറിയപ്പെടാൻ തുടങ്ങി. അക്കാലങ്ങളിൽ കമ്മ്യുണിസ്റ്റുകാർ ഒളിസങ്കേതങ്ങളിൽ നിന്നുകൊണ്ടായിരുന്നു സംഘടനയെ ശക്തിപ്പെടുത്തിക്കൊണ്ടിരുന്നത്. ഒന്നര വർഷത്തോളം പിണറായി വിജയന് ജയിൽ വാസം അനുഭവിക്കേണ്ടി വന്നു. അടിയന്തിരാവസ്ഥ കാലത്തു അദ്ദേഹത്തെ അറസ്റ്റു ചെയ്യുകയും ക്രൂരമായി മർദ്ദിക്കുകയും ചെയ്തു.

1964-ൽ അദ്ദേഹം സിപിഎം കമ്മ്യുണിസ്റ്റ് പ്രസ്ഥാനത്തിൽ ചേർന്നു. കമ്മ്യുണിസം പിളർന്ന ശേഷമാണ് കമ്മ്യുണിസ്റ്റ് പാർട്ടിയിൽ അംഗമാകുന്നത്. അന്ന് വലതുപക്ഷ ചിന്താഗതിക്കാരായ സിപിഐ പാർട്ടിയോട് അദ്ദേഹത്തിന് താൽപ്പര്യം വന്നില്ലെന്ന് അദ്ദേഹം തന്നെ തുറന്ന ആത്മകഥാരൂപത്തിൽ പറയുന്നുണ്ട്. അതിനുള്ള കാരണങ്ങളും വ്യക്തമാക്കുന്നുണ്ട്. 'അക്കാലത്തു സിപിഐ ഒരു തിരുത്തൽവാദ പാർട്ടിയായിട്ടാണ് അരങ്ങത്തു വരുന്നത്. കമ്മ്യൂണിസ്റ്റു സിദ്ധാന്തങ്ങളുടെ ആദർശങ്ങളിൽ നിന്നും വ്യതിചലിച്ച് അതിന്റെ സത്ത തന്നെ ഇല്ലാതാകുന്നുവോയെന്നും പൊതുവെ ഭയപ്പെട്ടിരുന്നു. അതുകൊണ്ടാണ് ഇടതുപക്ഷ മുന്നണിയിൽ താൻ പ്രവർത്തിക്കാൻ തീരുമാനിച്ചതെന്നും' അദ്ദേഹം പറയുന്നു.

പിണറായി വിജയൻ, ഒരു അഭിമുഖ സംഭാഷണത്തിൽ കമ്മ്യുണിസം പിളരാനുള്ള സാഹചര്യങ്ങളെ വിശദീകരിക്കുന്നുണ്ട്. 'പാർട്ടിക്കുള്ളിലെ പ്രമുഖരായ നേതാക്കന്മാർ തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങൾ കമ്മ്യുണിസ്റ്റ് പാർട്ടിയെ ഇടതും വലതുമായി വിഭജിക്കാൻ കാരണമായി. വലതുപക്ഷ കമ്മ്യുണിസ്റ്റ് പാർട്ടിയെ (സിപിഐ) വൻകിട ബൂർഷാകളുടെയും തൊഴിലുടമകളുടെയും നേതൃത്വത്തിലുള്ള ഒരു അധികാര വർഗമായി ഇടതു മുന്നണി കണ്ടു. അതിൽതന്നെ നിത്യം കമ്മ്യുണിസ്റ്റ് യോഗങ്ങളിൽ നിശിതമായ വിമർശനങ്ങളും തർക്കങ്ങളുമുണ്ടായിരുന്നു.' സിപിഐ നേതൃത്വം അങ്ങനെയൊരു ബൂർഷാ ഭരണം രാജ്യത്തിലില്ലെന്നും വാദിച്ചു. എല്ലാ മാസങ്ങളും അതേ ചൊല്ലി തർക്കങ്ങൾ നിഴലിച്ചുകൊണ്ടിരുന്നു. നിലവിലുള്ള സർക്കാരുകളെ നീക്കം ചെയ്യാൻ വിപ്ലവ പ്രസ്ഥാനങ്ങൾക്കും രൂപം കൊടുത്തു. എന്നാൽ അതിലുള്ള പ്രവർത്തകരെ തീരുമാനിക്കുമ്പോഴും അഭിപ്രായ വ്യത്യാസങ്ങൾ വന്നു കൊണ്ടിരുന്നു.

മാർക്സിസ്റ്റ് പാർട്ടി (സി.പി.എം) തൊഴിലാളി വർഗ നേതൃത്വത്തിലുള്ള ഒരു ജനകീയ മുന്നേറ്റത്തിനായി വിഭാവന ചെയ്തു. എന്നാൽ സിപിഐ, തൊഴിലാളികളെ മാറ്റി നിർത്തി ഒരു സോഷ്യലിസ്റ്റ് ദേശീയ ജനാധിപത്യ മുന്നണി രൂപീകരിക്കണമെന്നും ആവശ്യപ്പെട്ടു. ദേശീയ ജനാധിപത്യ മുന്നണിയുടെ നേതൃത്വം തൊഴിലാളി വർഗത്തിന് കൊടുക്കാൻ സിപിഐ തയ്യാറുമല്ലായിരുന്നു. അതേ സമയം സിപിഎം കർഷക മുന്നണിക്ക് നേതൃത്വം കൊടുക്കുന്ന തൊഴിലാളി വർഗ്ഗത്തിന്റെ പാർട്ടിയായി വളരാനും തുടങ്ങി. സിപിഐ ഒരു ദേശീയ ജനാധിപത്യ വിപ്ലവത്തിനു തുടക്കമിട്ടപ്പോൾ ഇങ്ങനെ വിപ്ലവത്തിൽക്കൂടി വരുന്ന ഗവണ്മെന്റിന്റെ കാര്യത്തിലും ഇരുമുന്നണികളും തർക്കങ്ങളുണ്ടായി. സിപിഐക്കാർക്ക് തൊഴിലാളി നേതൃത്വം എന്ന കാഴ്ചപ്പാടുണ്ടായിരുന്നില്ല. സിപിഐ ഒരു ദേശീയബുർഷായെ കണ്ടപ്പോൾ അക്കൂടെ തൊഴിലാളി വർഗം പങ്കെടുത്താൽ മതിയെന്ന ഒരു മാനദണ്ഡവും സിപിഎം മുന്നോട്ടു വെച്ചു. ഇതായിരുന്നു അടിസ്ഥാനപരമായ തർക്കങ്ങളും. ഒടുവിൽ പാർട്ടി പിളരുകയും ചെയ്തു. ആശയപരമായി പാർട്ടികൾ തമ്മിലുള്ള വൈരുദ്ധ്യങ്ങൾ ഇന്നും യാതൊരു വിത്യാസങ്ങളുമില്ലാതെ തുടർന്നു പോവുകയും ചെയ്യുന്നു.

1979 സെപ്റ്റംബറിൽ പിണറായി വിജയൻ, കമല വിജയനെ വിവാഹം ചെയ്തു. കമല ഒരു അദ്ധ്യാപികയായിരുന്നു. മകൾ വീണയും മകൻ വിവേകും, അവർക്ക് രണ്ടു മക്കളുണ്ട്. "വിജയൻ ഒരു കുടുംബസ്നേഹിയും നാല്ലൊരു ഭർത്താവും മക്കളോട് സ്നേഹമുള്ള പിതാവുമെന്ന്" കമല പറയുന്നു. പുറത്തുകാണുന്ന ഗൗരവം വീട്ടിൽ ഉണ്ടായിരുന്നില്ല. മക്കളുടെ വിദ്യാഭ്യാസ കാര്യങ്ങളും അവരുടെ സ്വഭാവ രൂപീവൽക്കരണവും അതി സൂക്ഷ്മതയോടെ ശ്രദ്ധിക്കുമായിരുന്നു. മക്കൾ രാഷ്ട്രീയത്തിനായി വിജയൻ ഒരിക്കലും ശ്രമിച്ചിട്ടില്ല. താനായിട്ടു മക്കൾ രാഷ്ട്രീയത്തിൽ വരാൻ ഒരിക്കലും പ്രേരണ ചെലുത്തിയിട്ടില്ല. "രാഷ്ട്രീയം എന്ന് പറയുന്നത് രാഷ്ട്രീയ ബോധമെന്ന താല്പര്യത്തിലൂടെ വരുന്നതെന്നു" വിജയൻ പറയാറുണ്ട്. അവിടെ മാതാപിതാക്കളുടെ  പ്രേരണ അദ്ദേഹം ആഗ്രഹിക്കുന്നില്ല.

1998 മുതൽ 2015 വരെ വിജയൻ പാർട്ടി സെക്രട്ടറിയായി സ്ഥാനം വഹിച്ചിരുന്നു. 1970,1977,1991 എന്നീ വർഷങ്ങളിലുണ്ടായ തെരഞ്ഞെടുപ്പുകളിൽ കൂത്തുപറമ്പിൽ നിന്നും എം.എൽ.എ ആയി തെരഞ്ഞെടുക്കപ്പെട്ടു. 1996-ൽ പയ്യന്നൂരിൽ നിന്നും 2016-ൽ ധർമദോൻ എന്ന മണ്ഡലത്തിലും സാമാജികനായി തെരഞ്ഞെടുത്തിരുന്നു. കേരളാസ്റ്റേറ്റ് സഹകരണ ബാങ്ക് പ്രസിഡണ്ടായും പ്രവർത്തിച്ചു. 1996-1998 വരെ ഈ.കെ. നായനാർ മന്ത്രിസഭയിലെ വിദ്യുച്ഛക്തി മന്ത്രിയുമായിരുന്നു. 2002-ൽ കമ്മ്യുണിസ്റ്റ് പാർട്ടിയുടെ പോളിറ്റ് ബ്യുറോ അംഗമായി. പിണറായും വി.എസ് അച്യുതാനന്ദനും തമ്മിലുള്ള അഭിപ്രായ വ്യത്യാസവും വാക്ക് സമരവും മൂലം രണ്ടുപേരെയും കമ്മ്യുണിസ്റ്റ് പാർട്ടി പോളിറ്റ് ബ്യുറോയിൽ നിന്ന് പുറത്താക്കുകയും ചെയ്തു. പിന്നീട് പിണറായിയെ വീണ്ടും പോളിറ്റ്ബ്യുറോയിലേക്ക് തിരിച്ചെടുത്തു. 2016 മെയ് ഇരുപത്തിയഞ്ചാം തിയതി കേരളത്തിന്റെ പന്ത്രണ്ടാമത് മുഖ്യമന്ത്രിയെന്ന നിലയിൽ ശ്രീ പിണറായി വിജയൻ സത്യപ്രതിജ്ഞയുമെടുത്തു. പത്തൊമ്പത് മന്ത്രിമാരുൾപ്പടെ മന്ത്രിസഭയും രൂപീകരിച്ചു. മുഖ്യമന്ത്രിപദം കൂടാതെ ആഭ്യന്തര ചുമതലയും അദ്ദേഹം വഹിക്കുന്നു.

'ലാവ്‌ലിൻ കേസിൽ' പിണറായി പ്രതിയായിരുന്നു. ആ കേസ് കെട്ടിച്ചമച്ചതെന്ന് ഹൈക്കോടതിയിൽ തെളിയുകയും ചെയ്തു. പിണാറായിയെ തെരഞ്ഞുപിടിച്ച് കുറ്റപ്പെടുത്തുകയായിരുന്നുവെന്ന് തെളിഞ്ഞതുകൊണ്ടാണ് ഹൈക്കോടതി കേസ് തള്ളിയത്. ലാവ്‌ലിൻ കേസുമായി സംബന്ധിച്ച് പല മന്ത്രിമാരും സാമ്പത്തിക അഴിമതികൾക്ക് കൂട്ടു നിന്നെങ്കിലും പിണറായിയെ രാഷ്ട്രീയമായി തേജോവധം ചെയ്യാൻ ചില രാഷ്ട്രീയ പാർട്ടികൾ ശ്രമിച്ച വസ്തുതകളും ഹൈക്കോടതി വിധിയിൽ സൂചിപ്പിച്ചിരുന്നു. പിണറായി വിജയനെ കുറ്റവിമുക്തനാക്കി കൊണ്ടുള്ള കീഴ്‌ക്കോടതി വിധിയിന്മേൽ ഹൈക്കോടതി വിധി ശരി വെക്കുകയായിരുന്നു. കേസിലെ വസ്തുതകളെ നല്ലവണ്ണം പഠിച്ച ശേഷമായിരുന്നു ഹൈക്കോടതി അങ്ങനെ ഒരു വിധി നടപ്പാക്കിയത്. വിജയൻ ഈ കേസിൽ സാമ്പത്തിക ലാഭം ഉണ്ടാക്കിയില്ലെന്ന് ശത്രു പക്ഷങ്ങൾക്കുപോലും വ്യക്തമായി അറിയാമായിരുന്നു. അദ്ദേഹത്തിൻറെ രാഷ്ട്രീയമായ വളർച്ച എതിർ രാഷ്ട്രീയ പാർട്ടികളെ അങ്കലാപ്പിലാക്കിയിരുന്നു.

ഏ.കെ. ആന്റണി മുഖ്യമന്ത്രിയായിരുന്ന കാലത്തിലാണ് ഈ കേസ് ആദ്യം വരുന്നത്. അക്കാലഘട്ടത്തിലാണ് കേരളത്തിന്റെ വൈദ്യുതിക്ഷാമം പരിഹരിക്കാനായി ലാവ്‌ലിൻ കരാറിൽ ഒപ്പിടുന്നത്. വാസ്തവത്തിൽ പിണറായി വിജയൻ ആ കരാർ തീരുമാനം തുടരുക മാത്രമാണ് ചെയ്തത്. എ.കെ ആന്റണിയെയും കാർത്തികേയനെയും കുടുക്കാൻ വേണ്ടി അന്നത്തെ പ്രമുഖരായ ചില  കോൺഗ്രസ്സ് നേതാക്കന്മാർ തന്നെ ലാവ്‌ലിൻ കേസ് അവതരിപ്പിക്കുകയായിരുന്നു. പിന്നീട് പിണറായി വിജയൻ കേരളത്തിന്റെ മുഖ്യമന്ത്രി ആകരുതെന്നു ചിന്തിച്ച വക്ര ചിന്താഗതിക്കാരായ കോൺഗ്രസുകാരും കമ്മ്യുണിസ്റ്റ്കാരും ഇതിന്റെ പിന്നിൽ പ്രവർത്തിച്ചിട്ടുണ്ട്. 240 കോടി രൂപയുടെ പ്രൊജക്റ്റിനു 340 കോടി രൂപ നഷ്ടമുണ്ടായിയെന്നായിരുന്നു ആരോപണം. അതുതന്നെ ഒരു ഭാവനാ സൃഷ്ടിയായിരുന്നു.

കേരളത്തിൽ ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയമുണ്ടായപ്പോൾ ബാഹ്യലോകം മുഴുവൻ കേരളത്തിന്റെ നാശനഷ്ടങ്ങളെയും ദുരന്തങ്ങളേയും ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ഒരു മഹാപ്രളയത്തെ  അഭിമുഖീകരിക്കുന്നതിൽ കേരള സർക്കാർ വഹിച്ച ധീരമായ പ്രവർത്തനങ്ങളെ മാതൃകയാക്കണമെന്ന് ലോകരാഷ്ട്രങ്ങളിൽ പ്രമുഖരായവരിൽ പലരും അഭിപ്രായപ്പെട്ടിരുന്നു. സംസ്ഥാനത്തിന്റെ അത്തൊരുമൊരു വിജയപൂർവ്വമായ പ്രളയ പ്രവർത്തനങ്ങളുടെ ക്രെഡിറ്റ് പിണാറായി വിജയനു തന്നെ നൽകണം. വിജയന് അതിൽ അഭിമാനിക്കുകയും ചെയ്യാം. 'സർക്കാർ', ജനങ്ങൾക്കൊപ്പമെന്ന അർത്ഥവത്താക്കുന്ന ഒരു കാലഘട്ടത്തിൽക്കൂടിയാണ് പിണറായി സർക്കാർ കേരള ജനതയെ നയിക്കുന്നത്.

പ്രളയകാലത്തിൽ ശ്രീ പിണറായി അവലംബിച്ച ധീരമായ  നിലപാടിനെ എത്ര പുകഴ്ത്തിയാലും മതിയാവില്ല. വികസിത രാജ്യങ്ങളിൽ ആളും പണവും ആധുനിക ടെക്‌നോളജിയും ഉണ്ടെങ്കിലും അവർക്കു പോലും സാധിക്കാത്ത നേട്ടങ്ങളാണ് ശ്രീ പിണറായിവിജയൻറെ നേതൃത്വത്തിൽ കേരളം കൈവരിച്ചത്. തീർച്ചയായും ഇവിടുത്തെ മത്സ്യത്തൊഴിലാളികളും പ്രളയ ദുരന്തത്തിൽനിന്നുമുള്ള കരകയറ്റലിനു കാരണമായിരുന്നുവെന്ന കാര്യവും മറക്കുന്നില്ല. കേരളം ഒറ്റക്കെട്ടായി നിന്ന് പിണറായി വിജയനോടൊപ്പം ഐക്യദാർഢ്യം പ്രഖ്യാപിച്ചതും അദ്ദേഹത്തിൻറെ വിജയമായിരുന്നു. സത്യസന്ധനായ ഒരു നേതാവിന്റെ മുഖമാണ് അന്ന് കേരള ജനത തിരിച്ചറിഞ്ഞത്.

പ്രളയം കേരളത്തെ തകർത്തപ്പോൾ ജാതി മത ഭേദമില്ലാതെ കേരളത്തിലെ എല്ലാ ജനതകളെയും ഒന്നുപോലെ അണിനിരത്തി പ്രകൃതി ദുരന്തങ്ങളെ അതിജീവിക്കാൻ അദ്ദേഹത്തിനു സാധിച്ചു. അദ്ദേഹത്തിൻറെ സമയോചിതമായ നീക്കങ്ങൾ മൂലം പതിനായിരക്കണക്കിന് മനുഷ്യ ജീവനുകളാണ്  രക്ഷപ്പെട്ടത്. കേരളത്തിന്റെ പുനർനിർമ്മാണമെന്ന ഒരു സ്വപ്നമേ ഇന്ന് അദ്ദേഹത്തിനുള്ളൂ. അതിനായി സ്വന്തം ആശയങ്ങളെപ്പോലും മറന്ന് തൊഴിലാളി മുതലാളി വ്യത്യാസമില്ലാതെ ലോകത്തിന്റെ ഏതു കോണിൽനിന്നും കിട്ടുന്ന സഹായങ്ങൾ തേടിക്കൊണ്ടിരിക്കുന്നു. ജീവിതവുമായി പടവെട്ടുന്നവർക്കുവേണ്ടി, ജനക്ഷേമത്തിനായി, ഇറങ്ങി തിരിച്ചിരിക്കുന്ന അദ്ദേഹം ആരുടേയും വിമർശനങ്ങൾക്ക് ചെവികൊടുക്കാറില്ല.

പ്രളയം മൂലം നാശനഷ്ടങ്ങൾ സംഭവിച്ച കേരളത്തെ വീണ്ടും ആധുനികമായ രീതിയിൽ  പടുത്തുയർത്തണമെന്ന ലക്ഷ്യമാണ് ശ്രീ പിണറായി വിജയനെ ഇന്ന് നയിക്കുന്നത്. പ്രളയത്തിനു മുമ്പ് കേരളത്തിൽ കത്തി ജ്വലിച്ചിരുന്ന വർഗീയതയുടെ തീനാളങ്ങൾക്ക് ശമനം വന്നിരുന്നുവെങ്കിലും സമീപകാലത്തെ ശബരിമലയിലെ പ്രശ്നങ്ങൾ കേരളത്തെ വീണ്ടും പഴയ അവസ്ഥയിലേക്ക് മാറ്റിക്കൊണ്ടിരിക്കുന്നുമുണ്ട്. ജാതിയുടെ പേരിൽ മനുഷ്യമനസ്സിൽ കയറിയിരുന്ന വിഷം വീണ്ടും പൂർവസ്ഥിതിയിലേക്ക് പോവുന്നതല്ലാതെ മാറ്റങ്ങൾക്ക് പ്രതീക്ഷകൾ ഒന്നും കാണുന്നില്ല. പുതിയൊരു കേരള സൃഷ്ടിക്കായി കുറഞ്ഞത് 40000 കോടി രൂപയെങ്കിലും കണ്ടത്തേണ്ടിയിരിക്കുന്നു. രാഷ്ട്രീയ വൈവിധ്യങ്ങളിലും സമുദായ മത്സരത്തിലും ഒരു ആപത്തു വരുമ്പോൾ കേരളജനത ഒറ്റക്കെട്ടായിരിക്കുമെന്ന് ഈ പ്രളയം തെളിയിച്ചിരിക്കുകയാണ്.

പ്രകൃതി ദുരന്തങ്ങൾ ഇന്ത്യയുടെ പല ഭാഗങ്ങളിലും സംഭവിച്ചിട്ടുണ്ട്. ഗുജറാത്തിലുണ്ടായ ഭൂമി കുലുക്കം പതിനായിരങ്ങളുടെ ജീവിതമായിരുന്നു കവർന്നെടുത്തത്. ഇന്ന് വളരെയധികം വിമർശനങ്ങളിൽക്കൂടി കടന്നു പോവുന്ന നരേന്ദ്ര മോദി മുഖ്യമന്ത്രിയായിരിക്കെ ഗുജറാത്തിനെ പുനഃദ്ധരിക്കാൻ ധീരമായ ഒരു നിലപാടായിരുന്നു അദ്ദേഹം അന്ന് എടുത്തത്. ഗുജറാത്തിന്റെ മുഖച്ഛായ തന്നെ മാറ്റി ഭൂമി കുലുക്കം ബാധിച്ച പ്രദേശങ്ങളെ പുനരുദ്ധരിക്കുകയും ചെയ്തു. അദ്ദേഹത്തിന്റ വിജയകരമായ പുനർനിർമ്മാണ പ്രവർത്തനങ്ങളെ രാഷ്ട്രീയ പ്രതിയോഗികൾ പോലും അഭിനന്ദിക്കാറുണ്ട്. അതേ വെല്ലുവിളികൾ തന്നെയാണ് കേരളത്തിൽ വിജയനും നേരിടുന്നത്. ലക്ഷങ്ങളുടെ ജീവിതമാണ് ഇന്ന് ദുഷ്ക്കരമായിരിക്കുന്നത്. അനേകായിരങ്ങൾ ഭവന രഹിതരായി. മാരകമായ രോഗങ്ങൾ പടരാതിരിക്കാൻ ആരോഗ്യ മേഖലകൾ വിപുലീകരിച്ചിട്ടുണ്ട്. രാഷ്ട്രീയ തലത്തിൽ കേന്ദ്ര സംസ്ഥാന ബന്ധങ്ങളെ നിശിതമായി വിമർശിക്കുന്നുണ്ടെങ്കിലും പ്രളയത്തിൽ കേന്ദ്ര സർക്കാരിന്റെ പ്രവർത്തനങ്ങളെ പിണറായി വിജയൻ അഭിനന്ദിക്കുകയാണ് ചെയ്തത്.

വിജയൻറെ ഇന്നത്തെ പ്രവർത്തനങ്ങളെ വിലയിരുത്താൻ ഒരു 'വിജയൻ ലെഗസി' തന്നെ വേണ്ടി വരും. കാരണം, പതിറ്റാണ്ടുകളുടെ മുന്നോട്ടുള്ള പ്രയാണങ്ങളിൽക്കൂടി മാത്രമേ വിജയൻറെ ഇന്നത്തെ നേട്ടങ്ങളെ അവലോകനം ചെയ്യാൻ സാധിക്കുള്ളൂ. ഭാവിയിലും ഇനിയും വരാൻ പോവുന്ന പ്രകൃതി ദുരന്തങ്ങളിൽനിന്നും രക്ഷപ്പെടാനുള്ള ആധുനിക ടെക്‌നോളജി സംവിധാനങ്ങളും വികസനപദ്ധതികളും കേരളത്തിൽ നടപ്പിലാക്കേണ്ടതായുണ്ട്.













No comments:

Post a Comment

കൊറോണ: പ്രസിഡന്റ് ട്രംപിനെ കുറ്റപ്പെടുത്തുന്നത് ശരിയോ?

ജോസഫ് പടന്നമാക്കൽ കൊറോണ നമ്മുടെയെല്ലാം നിത്യ ജീവിതത്തിൽ ഭയം ജ്വലിപ്പിക്കുന്ന ഒരു മാരക രോഗമായി ലോകമെമ്പാടും അറിയപ്പെട്ടു കഴിഞ്ഞു. കാട്ടുത...