Thursday, October 4, 2018

എന്റെ തിമിര ശസ്ത്രക്രിയയും ഉത്‌ക്കണ്‌ഠകളും പുതിയ ലോകവും




ജോസഫ് പടന്നമാക്കൽ

ഏകദേശം രണ്ടു വർഷങ്ങൾക്കു മുമ്പു എന്റെ കണ്ണുകളിൽ തിമിരം (ക്യാട്രാക്റ്റ്) വ്യാപിക്കുവാൻ തുടങ്ങിയിരുന്നു. തിമിരം, 2018 സെപ്റ്റംബറിൽ പൂർണ്ണവികാസം പ്രാപിച്ചപ്പോൾ രണ്ടു കണ്ണുകളിലും ശസ്ത്രക്രിയകൾ ചെയ്യേണ്ടി വന്നു. അതുവരെ ചെറുതും വലുതുമായ അക്ഷരങ്ങൾ കൂട്ടി വായിക്കാൻ നന്നേ ബുദ്ധിമുട്ടിയിരുന്നു. ഭാഗികമായി ഇടത്തെ കണ്ണിന്റെ കാഴ്ച തീർത്തും മങ്ങിയിരുന്നു. 2018 സെപ്റ്റംബർ പതിനാലാം തിയ്യതിയായിരുന്നു ഇടത്തെ കണ്ണിന്റെ ഓപ്പറേഷൻ. ഓപ്പറേഷനു ശേഷം ഇടത്തുകണ്ണിൽക്കൂടിയുള്ള കാഴ്ചകൾ തിളങ്ങിയും വലത്തെ കണ്ണ് ശസ്ത്രക്രിയ ചെയ്യാതിരുന്നതിനാൽ മങ്ങിയുമിരുന്നു. സെപ്റ്റംബർ ഇരുപത്തിയെട്ടാം തിയതി വലത്തേക്കണ്ണിലും വിജയകരമായ തിമിര ശസ്ത്രക്രിയ ചെയ്തു.

1970 കളിലും അതിനുശേഷവും കുടിയേറ്റക്കാരായി വന്ന ഒന്നാം തലമുറയിൽപ്പെട്ടവരിൽ അനേകരുടെ കണ്ണുകളിൽ തിമിര രോഗം പിടിപ്പെട്ടിരിക്കാം. തിമിരത്തെപ്പറ്റിയും ഗ്ലോക്കോമയെപ്പറ്റിയും മുമ്പ് ഞാനൊരു ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. തിമിരത്തിനുള്ള തയ്യാറെടുപ്പോടെ ഭീതിയുടെ നിഴലിൽ  പരിഭ്രാന്തിയോടെ ഞാൻഎഴുതിയ ഒരു ലേഖനമായിരുന്നു, അത്. കണ്ണിന്റെ സർജറിയിൽ ആകുലരായവർക്ക് എന്റെ ഈ ലേഖനം ഊർജവും ആശ്വാസവും പകരട്ടെയെന്ന ഉദ്ദേശ്യത്തിലാണ് തിമിരത്തെപ്പറ്റി രണ്ടാമതും ഒരു ലേഖനം തയ്യാറാക്കാൻ നിർബന്ധിതനായത്. ഇത് മെഡിക്കൽ വിഷയങ്ങളെ സംബന്ധിച്ചുള്ള ആധികാരികമായ ഒരു ലേഖനമല്ല. വെറും അക്കാഡമിക്ക് വിഷയങ്ങൾ മാത്രം പഠിച്ചിട്ടുള്ള ഞാൻ മെഡിക്കൽ വിഷയങ്ങളിൽ പ്രാവിണ്യം നേടിയിട്ടുമില്ല. തിമിരമുള്ളവർ അവരുടെ സംശയങ്ങൾ മുഴുവൻ ഒരു ഡോക്ടറെ സമീപിച്ച് മനസിലാക്കേണ്ടതുമുണ്ട്. ഈ ലേഖനം അവർക്ക് ഒരു മാർഗനിർദ്ദേശമായിരിക്കുമെന്നും കരുതുന്നു.

രണ്ടു കണ്ണുകളിലുമുള്ള തിമിര (ക്യാട്രാക്റ്റ്) ശസ്ത്രക്രിയകൾക്കുശേഷം കാർമേഘങ്ങൾ നീങ്ങി, തിളങ്ങുന്ന സുന്ദരമായ ഒരു ലോകം എന്റെ മുമ്പിൽ പ്രത്യക്ഷപ്പെട്ടതായും തോന്നി. വാസ്തവത്തിൽ മനസും ഹൃദയവും ഒരുപോലെ പ്രകൃതിയുമായി ലയിച്ചുവോയെന്നും തോന്നിപോവുന്നു. ലോകം തന്നെ വീണ്ടും പുതുമയാർന്നതായി അനുഭവപ്പെടുന്നു. നിറങ്ങൾ പല വർണ്ണങ്ങളായി ഏതോ കലാകാരന്റെ ഭാവനയിൽ നെയ്തെടുത്തതായും സാക്ഷ്യം വഹിക്കുന്നു. ഹരിതക പച്ച നിറഞ്ഞ ചെടികളും പൂക്കളും ഇലകളും ഇന്ന് കൂടുതൽ സൗന്ദര്യാത്മകമാണ്. ആകർഷകവുമാണ്. ഇനി മതിയാവോളം ഈ പ്രകൃതിയും സൗന്ദര്യവും എന്റെ കണ്ണുകളിൽനിന്ന് മായാതിരിക്കട്ടെയെന്നും അഭിലഷിക്കുന്നു.

തിമിരം നീക്കം ചെയ്യാനുള്ള സർജറി അമേരിക്കയിൽ വളരെ സുരക്ഷിതമെന്നാണ് വെപ്പ്. ഏകദേശം മൂന്നു മില്യൺ സർജറി അമേരിക്കയിൽ വർഷം തോറും നടക്കുന്നുണ്ട്. മറ്റു പ്രശ്നങ്ങൾ ഒന്നുമില്ലെങ്കിൽ ഭൂരിഭാഗം പേർക്കും കണ്ണിന്റെ കാഴ്ച പെട്ടെന്നുതന്നെ മടക്കി കിട്ടുന്നു. ഗവേഷകരുടെ പഠനം അനുസരിച്ച് ഏകദേശം 96 ശതമാനം രോഗികൾക്കും പിന്നീടു പ്രശ്നങ്ങളൊന്നും ഉണ്ടാവാറില്ല. കോൺടാക്ട് (Contact) ലെൻസ് ഇല്ലാതെയും കണ്ണടയില്ലാതെയും ഡ്രൈവു ചെയ്യാൻ സാധിക്കുന്നു. രണ്ടു ശതമാനം പേർക്ക് മാത്രം ചിലപ്പോൾ പ്രശ്നങ്ങൾ സംഭവിക്കാറുണ്ടെന്നും കണക്കുകൾ പറയുന്നു. അത്തരം പ്രശ്നങ്ങൾ പ്രമേഹ രോഗികളിലും രക്തസമ്മർദ്ദം ഉള്ളവരിലുമാണ് കൂടുതലും കാണപ്പെടുന്നത്.

കണ്ണിനുള്ളിലെ സ്വാഭാവിക ലെൻസിലുണ്ടാകുന്ന മങ്ങൽമൂലം സംഭവിക്കുന്ന അവസ്ഥാവിശേഷമാണ് തിമിരം അഥവാ ക്യാട്രാക്റ്റ് എന്ന് പറയുന്നത്. രാത്രിയിൽ വെളിച്ചം കാണാനുള്ള ബുദ്ധിമുട്ട്, വെളിച്ചത്തിനു ചുറ്റും വലയം കാണുക, ഡ്രൈവ് ചെയ്യാനുള്ള പ്രയാസങ്ങൾ, വസ്തുക്കൾ വ്യക്തമായി കാണാൻ സാധിക്കാതെ വരുക എന്നിവകളെല്ലാം തിമിരത്തിന്റെ ലക്ഷണങ്ങളാണ്. കാഴ്ച ശക്തി കുറയുമ്പോൾ കൂടെക്കൂടെ കണ്ണടകൾ മാറ്റേണ്ടി വരുന്നതും തിമിരം ബാധിച്ചവരിൽ സാധാരണമാണ്. ഓരോ മനുഷ്യന്റെയും കണ്ണിനുള്ളിൽ ലോലമായ കണ്ണാടിപോലുള്ള സ്വാഭാവിക ലെൻസുണ്ട്. കണ്ണിനുള്ളിലെ ഈ ലെൻസ് മങ്ങലേൽക്കുമ്പോഴാണ് തിമിരമായി രൂപാന്തരപ്പെടുന്നത്. കണ്ണിലെ ലെൻസ് വെളിച്ചത്തെയും നാം കാണുന്ന വസ്തുക്കളെയും കണ്ണിന്റെ പുറകിലുള്ള ഞരമ്പുകളിൽ എത്തിക്കുന്നു. അത് പ്രതിബിംബങ്ങളായി തലച്ചോറിൽ എത്തുന്നു. ലെൻസിലുണ്ടാകുന്ന ക്ഷതങ്ങളും മങ്ങലുകളും കാഴ്ചയെ ബാധിക്കുകയും തലച്ചോറിൽ പ്രതിബിംബങ്ങൾ എത്താതെ വരുകയും ചെയ്യുമ്പോഴാണ് തിമിരമായി രൂപാന്തരപ്പെടുന്നത്. തിമിരം സാധാരണ സാവധാനമായിട്ടാണ് വളരുന്നത്. കണ്ണിനുള്ളിലെ ലെൻസ് മങ്ങുന്നതനുസരിച്ച് തിമിരത്തിന്റെ വ്യാപ്തി വർദ്ധിക്കുകയും കാഴ്ച പയ്യെപ്പയ്യെ  ഇല്ലാതാവുകയും ചെയ്യും.

ന്യൂയോർക്കിലെ ന്യൂറോഷൽ എന്ന സ്ഥലത്തുള്ള '120 വാറൻ സ്ട്രീറ്റ് ഓഫിസിൽ' പ്രാക്ടീസ് ചെയ്യുന്ന 'ഡോ ഡീൻ പോളിസ്റ്റിനാ എംഡി, പിഎച്ച്ഡി' (Dean C. Polistina,MD.,Ph.D) യാണ് എന്റെ കണ്ണിന്റെ ഡോക്ടർ. അദ്ദേഹമാണ് തിമിരത്തിനുള്ള സർജറി നടത്തിയത്. ആദ്യം ഇടത്തെ കണ്ണിൽ സർജറി ചെയ്തു. ഏതാനും ദിവസങ്ങൾക്കുള്ളിൽ സുഖം പ്രാപിക്കുകയും ചെയ്തു. നല്ല കാഴ്ച ലഭിച്ചതുമൂലം ഞാൻ തികച്ചും സംതൃപ്തനായിരുന്നു. പിന്നീട്! സെപ്റ്റംബർ ഇരുപത്തിയെട്ടാം തിയതി എന്റെ വലത്തെ കണ്ണിലും തിമിരത്തിനുള്ള സർജറി ചെയ്തപ്പോൾ ഭയമൊട്ടുമില്ലായിരുന്നു. വളരെയധികം സന്തോഷത്തോടെയാണ് ഞാൻ വലത്തെ കണ്ണിൽ ശസ്ത്രക്രിയക്കായി ഓപ്പറേഷൻ മുറിയിൽ പ്രവേശിച്ചത്. ഇടത്തെ കണ്ണിനു ലഭിച്ച വിസ്മയകരമായ കാഴ്ചയായിരുന്നു അതിനു കാരണം. ഒരു പുതിയ ലോകം ഒരു പുതിയ ആകാശം പുതിയ ഭൂമി എന്റെ കണ്ണുകളിൽ ദൃശ്യങ്ങളായപ്പോൾ പ്രായമായ എന്നിലെ അവസ്ഥകളെത്തന്നെ മറന്നുപോയിരുന്നു.

സർജറി കഴിഞ്ഞു ഓപ്പറേഷൻ മുറിയിൽ നിന്നു പുറത്തിറങ്ങിയപ്പോൾ കണ്ണ് ഒരു ഷീൽഡ് കൊണ്ട് മൂടിയിരുന്നു. ഡോക്ടർക്കു മാത്രം നീക്കാൻ അനുവാദമുള്ള ആ ഷീൽഡ് വെച്ചായിരുന്നു അന്നു ഞാൻ കിടന്നുറങ്ങിയത്. ഉറങ്ങുകയോ, ഇഷ്ടമുള്ള ഭക്ഷണം കഴിക്കുകയോ ടി വി കാണുകയോ ചെയ്യാമെന്നും പറഞ്ഞു. തലവേദന എനിക്കനുഭവപ്പെടാഞ്ഞതുകൊണ്ടു ടൈലിനോൾ ഒന്നും കഴിച്ചില്ല. നിത്യം ഉപയോഗിക്കുന്ന 'സൊറായിസിസിനും' 'കൊളസ്ട്രോളി'നുമുള്ള ഔഷധ ഗുളികകൾ പതിവു മുടക്കാതെ അന്നു രാത്രിമുതൽ തുടരുകയും ചെയ്തു.

തിമിരം ഒരു രോഗമായിട്ടാണ് പൊതുവെയുള്ള ധാരണ. എന്നാൽ തിമിരം രോഗമായിട്ട് കരുതുന്നില്ല. പ്രായമാകുമ്പോൾ കണ്ണിലെ ലെൻസുകൾ ക്ഷയിക്കുമ്പോൾ മൂലം ഉണ്ടാകുന്ന അവസ്ഥയാണ് തിമിരമെന്നു പറയുന്നത്. ഇവിടെ പ്രകാശം നൽകുന്ന ലെൻസിന്റെ കഴിവ് നശിക്കുകയും കാഴ്ച ലഭിക്കാതെ ഇരിക്കുകയും ചെയ്യും. തിമിരം ഒരു പകർച്ചവ്യാധിയുമല്ല. അത് ഒരു കണ്ണിൽനിന്നും മറ്റേ കണ്ണിലേക്ക് പകരുകയുമില്ല. കണ്ണിലെ കൃഷ്‌ണമണിയിൽ സൂക്ഷിച്ചു നോക്കിയാൽ മങ്ങിയ വെള്ളയോ മഞ്ഞയോ കാണുന്നുണ്ടെങ്കിൽ അത് തിമിരമെന്ന് കണക്കാക്കാം.

ഇന്ന് ലോകത്തിലുള്ള കണ്ണുരോഗങ്ങളുടെ അമ്പതു ശതമാനം കാരണവും തിമിരം മൂലമെന്ന് സ്ഥിതിവിവരക്കണക്കുകൾ വ്യക്തമാക്കുന്നു. കണ്ണിനു സ്വാഭാവികമായി ലഭിച്ചിരുന്ന കാഴ്ച്ചയ്ക്ക് മങ്ങലേൽക്കുന്നതാണ് തിമരത്തിൽ കണ്ടു വരുന്ന പ്രധാന ലക്ഷണം. അകലങ്ങളിൽ ഉള്ള കാഴ്ച്ച ചിലപ്പോൾ കുറയുകയും അതേ സമയം അടുത്തു കാണുന്ന വസ്തുക്കളിൽമേൽ കാഴ്ച്ച മെച്ചപ്പെടുകയും ചെയ്യാം. തിമിരം വാർധക്യത്തിലാണ് ഉണ്ടാവുന്നതെങ്കിലും പാരമ്പര്യമൂലവും പോഷകാഹാരത്തിന്റെ കുറവുമൂലവും ചെറുപ്പക്കാരിലും ദൃശ്യമാവാറുണ്ട്. ഗർഭപാത്രത്തിലെ ചില അസുഖങ്ങൾ മൂലം കുഞ്ഞുങ്ങളിലും കണ്ടു വരാറുണ്ട്.

'തിമിരം' ബാധിച്ച കണ്ണിന്റെ ശസ്ത്രക്രിയ പൂർത്തിയാക്കാൻ അധിക സമയം എടുക്കയില്ല. പ്രശ്നങ്ങളൊന്നുമില്ലെങ്കിൽ പതിനഞ്ചു മിനിട്ടുമുതൽ അരമണിക്കൂറിനുള്ളിൽ സർജറി കഴിഞ്ഞിരിക്കും. സർജറിക്ക് മുമ്പ് പ്രൈമറി ഡോക്ടറിൽ നിന്നും ഈ.കെ.ജി റിപ്പോർട്ട് സമർപ്പിക്കേണ്ടതായുണ്ട്. നിലവിലുള്ള രോഗങ്ങൾക്ക് ഏതെല്ലാം മെഡിസിൻ ഉപയോഗിക്കുന്നുവെന്ന റിപ്പോർട്ട് പ്രൈമറി ഡോക്ടറിൽ നിന്നും ശേഖരിക്കും. രോഗിയുടെ മറ്റു അസുഖങ്ങളെപ്പറ്റിയും പ്രൈമറി ഡോക്ടർ കണ്ണിന്റെ സ്പെഷ്യലിസ്റ്റിനെ അറിയിക്കണം. ബ്ലഡ് ടെസ്റ്റ് എടുക്കണമെന്നും നിർദ്ദേശിക്കാം. കണ്ണിന്റെ ഓപ്പറേഷനു തൊട്ടുമുമ്പായി പ്രമേഹവും രക്ത സമ്മർദ്ദ അളവുകളും പരിശോധിച്ച ശേഷമേ ഓപ്പറേഷൻ മുറിയിൽ കൊണ്ടുപോവുകയുള്ളൂ. ഓപ്പറേഷനു മുമ്പായി രോഗിയെ സെഡേഷൻ കൊടുത്തു മയക്കുന്നതുകൊണ്ട് സർജറി സമയം ഡോക്ടർ എന്തെല്ലാം ചെയ്യുന്നുണ്ടെന്നുള്ള വിവരം രോഗി അറിയില്ല. ഓപ്പറേഷൻ സമയം കണ്ണിന്റെ കവചത്തിനുള്ളിലെ കട്ടി പിടിച്ച ലെൻസ് പൊടിച്ചശേഷം മെഡിക്കൽ ഉപകരണങ്ങൾ കൊണ്ട് വലിച്ചെടുക്കുന്നു. അതിനുശേഷം കൃത്രിമമായ പ്ലാസ്റ്റിക്ക് ലെൻസ് ചുരുട്ടി അകത്തേയ്ക്ക് കുത്തിവെച്ച് ഇറക്കുന്നു. അതോടെ കൃത്രിമമായ ഒരു ലെൻസ് സ്വാഭാവിക ലെൻസിന്റെ സ്ഥലത്ത് സ്ഥാനം പിടിക്കുന്നു. അതിനെ ഇന്ട്രോക്ക്യൂലർ ലെൻസ് അല്ലെങ്കിൽ ഐഒഎൽ എന്നാണ് പറയുന്നത്. (intraocular lens or IOL). അവിടെ രക്തസ്രാവം ഒന്നും അനുഭവപ്പെടാറില്ല. സർജറിയല്ലാതെ തിമിരം നീക്കം ചെയ്യാൻ മറ്റൊരു പോംവഴിയുമില്ല.

സർജറിക്കു ശേഷം ഭൂരിഭാഗം പേർക്കും നല്ല കാഴ്ച ലഭിക്കുന്നുവെന്നു സ്ഥിതിവിവരകണക്കുകൾ വ്യക്തമാക്കുന്നു. പിന്നീട് അനസ്തീഷ്യായുടെ അനന്തരഫലമായുണ്ടായ ക്ഷീണം മാറുന്നവരെ വിശ്രമവും ആവശ്യമാണ്. സാധാരണ ശസ്ത്രക്രിയ നടത്തുന്ന ഹാളിൽ അര മണിക്കൂർ മുതൽ ഒരു മണിക്കൂർ വരെ ഈ വിശ്രമം ആവശ്യമായി വന്നേക്കാം. തിരിച്ചു വീട്ടിൽ കൊണ്ടുപോകാൻ ഒരു സഹായിയും ആവശ്യമായിരിക്കും. എന്നെ സംബന്ധിച്ച് സർജറിയുടെ ആരംഭം മുതൽ അവസാനം വരെ ഭാര്യ എന്റെ സഹായിയായി കാത്തിരിപ്പുണ്ടായിരുന്നു.

സർജറി കഴിഞ്ഞു ആദ്യത്തെ ദിവസം മങ്ങലോടുകൂടി മാത്രമേ എനിക്ക് വസ്‌തുക്കളെ കാണാൻ സാധിച്ചിരുന്നുള്ളൂ. ദേവിദേവന്മാരുടെ ശിരസുകളിൽ കാണുന്ന വലയംപോലെ ഒരു വലയം കത്തുന്ന ദീപത്തെ നോക്കുമ്പോൾ ദൃശ്യമായിരുന്നു. എങ്കിലും മുമ്പുണ്ടായിരുന്ന കണ്ണിന്റെ കാഴ്ചയേക്കാളും പതിന്മടങ്ങു നന്നായി കാണാമായിരുന്നു. സർജറിയ്ക്കു ശേഷം വീണ്ടും ഡോക്ടറുമായി കൂടികാഴ്ചയുണ്ടായിരുന്നു. ഏതാനും ടെസ്റ്റുകൾക്ക് ശേഷം എന്റെ കണ്ണുകൾക്ക് പൂർണ്ണമായ കാഴ്ചയുണ്ടെന്നും കണ്ണുകൾ 20/20 വായിക്കുന്നതിനും ദൂരെ കാഴ്ചയ്ക്കും ശക്തിയുണ്ടെന്നും അറിയിച്ചു.

സർജറിക്കുശേഷം കണ്ണിൽനിന്നു ഷീൽഡ് നീക്കം ചെയ്യുന്ന സമയം മങ്ങലുണ്ടെങ്കിൽ പരിഭ്രമിക്കേണ്ട ആവശ്യമില്ല. സ്വാഭാവിക ലെൻസ് ഇരുന്ന സ്ഥലത്ത് ഇൻട്രോക്‌ളാർ (intraocular) ലെൻസ് പ്രവർത്തിക്കുന്ന കാരണം മാറ്റത്തിനായി കുറച്ചു ദിവസങ്ങൾകൂടി കാത്തിരിക്കണം. ഈ സമയങ്ങളിൽ കണ്ണിന് മങ്ങലുകളും കാണാം. കണ്ണിന്റെ വെള്ളയിൽ ചുവപ്പും കണ്ടേക്കാം. അത് രക്തവാഹിനികൾ താൽക്കാലികമായി തടസമുണ്ടാക്കുന്നതുകൊണ്ടു സംഭവിക്കുന്നതാണ്. ഏതാനും ദിവസങ്ങൾക്കുള്ളിൽ കണ്ണിലെ ചുവപ്പു നിറം മാറികിട്ടുകയും ചെയ്യും. കണ്ണിൽ നടത്തുന്ന കുത്തി വെയ്പ്പ്മൂലം കണ്ണിൽ പാടുണ്ടായാലും ദിവസങ്ങൾക്കുള്ളിൽ അത് ഭേദമായി കൊള്ളും.

ശസ്ത്രക്രിയക്കുശേഷം മണിക്കൂറുകൾക്കുള്ളിൽ കണ്ണിലെ ബുദ്ധിമുട്ടുകൾ ഇല്ലാതായി രോഗം ഭേദമാകുമെങ്കിലും ഓരോരുത്തരും സുഖം പ്രാപിക്കുന്നത് വ്യത്യസ്ത രീതികളിലായിരിക്കും. ചിലർക്ക് പരിപൂർണ്ണമായും കാഴ്ച്ചയുണ്ടാകാൻ ചിലപ്പോൾ ഒന്നുരണ്ടാഴ്ചകൾ എടുക്കും. സർജറിയ്ക്ക് ശേഷം ഡോക്ടറെ ഒരാഴ്ചയ്ക്കുള്ളിൽ വീണ്ടും കാണണം. ചില പരിശോധനകൾക്കു ശേഷം മറ്റു പ്രശ്നങ്ങൾ ഒന്നുമില്ലെന്നും ഉറപ്പു വരുത്തുകയും ചെയ്യും. കണ്ണിനു വേദനയോ മൂടലോ  അനുഭവപ്പെട്ടാൽ ഉടൻ ഡോക്ടറെ അറിയിക്കേണ്ടതാണ്.

സർജറിമുതൽ കണ്ണിൽ ഒഴിക്കേണ്ട മരുന്നുകൾ ഏതെല്ലാമെന്ന് ഡോക്ടർ നിർദ്ദേശിച്ചിരിക്കും. ഡോക്ടർ പറയുന്നതനുസരിച്ചുള്ള മരുന്നുകൾ കൃത്യമായി ഒഴിക്കാൻ ശ്രദ്ധിക്കേണ്ടതായുണ്ട്. കണ്ണിൽ മരുന്നൊഴിക്കുമ്പോൾ ശുചിത്വമാവിശ്യമാണ്. മരുന്നൊഴിക്കുന്നത് മരുന്നുകുപ്പി കുലുക്കിയ ശേഷമായിരിക്കണം.മരുന്നൊഴിക്കുന്നതിനു മുമ്പ് കൈകൾ വൃത്തിയാക്കിയിരിക്കണം. മരുന്നുകൾ കണ്ണുകളിൽ വ്യാപിക്കാൻ ഏതാനും നിമിഷം കണ്ണ് അടച്ചിരിക്കണം. ഓരോ മരുന്നൊഴിക്കുമ്പോഴും ഒരു മിനിറ്റ് കാത്തിരുന്ന ശേഷമായിരിക്കണം അടുത്ത മരുന്നൊഴിക്കാൻ. കണ്ണിൽ ഒഴിക്കുന്ന മൂന്നു നാലു തരം മരുന്നുകളുമുണ്ട്. അതിൽ രോഗാണുനാശകമായ ഔഷധം (ആന്റി ബയോട്ടിക്ക്) വേദനയ്ക്കുള്ളത്, കണ്ണിൽ നീർക്കുമിളകൾ വരാതിരിക്കാനുള്ള ഔഷധം, എന്നിങ്ങനെ ഓരോ അളവിലും ദിവസത്തിന്റെ പല ഘട്ടങ്ങളിലായി കണ്ണിനുള്ളിൽ താഴത്തെ കൺപോളകൾക്കിടയിലായി ഒഴിച്ചുകൊണ്ടിരിക്കണം. ഏതെല്ലാം സമയങ്ങളിൽ കണ്ണിൽ മരുന്നൊഴിക്കണമെന്നു കാണിച്ചുള്ള ഒരു ചാർട്ട് ഡോക്ടർ നൽകും.

സർജറിയ്ക്കുശേഷം പിറ്റേദിവസം മുതൽ നിത്യം ചെയ്തുകൊണ്ടിരിക്കുന്ന സാധാരണ ജോലികളും ചെയ്യുന്നതിൽ പ്രശ്നങ്ങളുണ്ടാവില്ല. എങ്കിലും കഠിനമായ ജോലികൾ ചെയ്താൽ കണ്ണിൽ സമ്മർദ്ദം അനുഭവപ്പെടും. രോഗ വിമുക്തിവരെ കണ്ണിൽ അണുബാധയോ മുറിവുകളോ മറ്റു സാംക്രമിക രോഗങ്ങളോ ഉണ്ടാകാതെ സൂക്ഷിക്കണം. ഏതാനും ദിവസങ്ങൾ കണ്ണിൽ നിന്നും കണ്ണുനീര് വരാനും സാധ്യതയുണ്ട്. കണ്ണിന് ചൊറിച്ചിലും അനുഭവപ്പെടാം. ചുവപ്പു നിറവും ഉണ്ടാകാം. ഇത്തരം അസ്വസ്ഥതകൾ ചിലരിൽ പെട്ടെന്നും മറ്റു ചിലരിൽ ഒന്നുരണ്ടു ആഴ്ചകൾക്കുള്ളിലും മാറിക്കിട്ടും.

ശസ്ത്രക്രിയക്കുശേഷം കണ്ണിന്റെ സുരക്ഷിതാവശ്യങ്ങൾക്കുള്ള ചില പ്രസക്തങ്ങളായ കാര്യങ്ങൾ താഴെ വിവരിക്കുന്നു.

1. സൂര്യതാപം ഏൽക്കാതിരിക്കാൻ കണ്ണിൽ കൂളിംഗ് ഗ്ളാസ് ധരിക്കണം.

2. സർജറിയ്ക്കു ശേഷം ക്ഷീണിതമെങ്കിൽ പരിപൂർണ്ണ വിശ്രമം ആവശ്യമാണ്. ഉറക്കവും ആവശ്യമാണ്.

3. സർജറി കഴിഞ്ഞു സുരക്ഷിതത്വത്തിനായി കണ്ണിനെ മൂടിക്കൊണ്ടു ഒരു ഷീൽഡ് കാണും. പിറ്റേദിവസം അത് ഡോക്ടർ എടുത്തു മാറ്റി വേണ്ട മരുന്നുകളും ഒഴിക്കുന്നു.

4. കുറച്ചു ദിവസങ്ങൾ ഉറങ്ങുന്ന സമയം കണ്ണിനെ സുരക്ഷിതത്വത്തിനായി ഷീൽഡുകൊണ്ട് മറച്ചിരിക്കണം. ഉറക്കത്തിൽ ചൊറിയാതിരിക്കാനാണ് കണ്ണ് ഒരു ഷീൽഡുകൊണ്ടു മൂടുന്നത്.

5. സർജറി കഴിഞ്ഞു ആദ്യത്തെ ദിവസങ്ങളിൽ ഡ്രൈവ് ചെയ്യുകയോ ഭാരമുള്ള വസ്തുക്കൾ എടുക്കുകയോ അരുത്.

6. കണ്ണിനു സമ്മർദ്ദം നൽകുന്ന വിധം കുനിയാൻ പാടില്ല.

7. തുമ്മുകയോ ശർദ്ദിക്കുകയോ ചെയ്യാതെ സൂക്ഷിക്കണം. അതിനായി സർജറിക്കു പത്തു മണിക്കൂർ മുമ്പുമുതൽ ഭക്ഷണം കഴിക്കാൻ പാടില്ല. നിത്യമുപയോഗിക്കുന്ന മെഡിസിനും എടുക്കരുത്.

8. നടക്കുമ്പോൾ സൂക്ഷിക്കണം. വാതിലുകളിലോ ഗോവണിപ്പടികളിലോ മറ്റു വസ്തുക്കളിലോ കണ്ണുകൾ തട്ടാതെ സൂക്ഷിക്കണം.

9. ചൂടുള്ള വെള്ളത്തിൽ കുളിക്കുകയോ ഷവർ എടുക്കാനോ നീന്താനോ പാടില്ല. ഏതാനും ദിവസത്തേക്ക് കുളിക്കുമ്പോൾ കണ്ണിൽ സോപ്പു വെള്ളം വീഴാതെ സൂക്ഷിക്കണം. ദേഹം മാത്രം കഴുകാൻ ശ്രദ്ധിക്കണം. മുഖം കഴുകുമ്പോൾ കണ്ണിൽ സോപ്പ് കലർന്ന വെള്ളം പോകാതെ സൂക്ഷിക്കണം.

10. കണ്ണ് സുഖപ്പെടുന്ന സമയങ്ങളിൽ കൺപോളകൾ കൂട്ടി തിരുമ്മാൻ പാടില്ല.

11. ഡോക്ടർ നൽകുന്ന നിർദേശങ്ങൾ കൃത്യമായി പാലിക്കുകയെന്നതും വളരെ പ്രധാനമാണ്. വേണ്ടവിധമുള്ള നിർദ്ദേശങ്ങൾ അടങ്ങിയ പേപ്പറുകളും ദിവസവും പരിപാലിക്കേണ്ട ചാർട്ടുകളും ഡോക്ടർ തരുകയും അതനുസരിച്ച് കണ്ണിനുവേണ്ട സംരക്ഷണങ്ങൾ നൽകുകയും വേണം.

12.ഒരു മാസത്തോളം കണ്ണിലൊഴിക്കേണ്ട മരുന്നുകൾ കൃത്യമായി ഒഴിച്ചിരിക്കണം.

13. പ്രമേഹം ഉണ്ടെങ്കിൽ അത് നിയന്ത്രിച്ച ശേഷം മാത്രമേ ശസ്ത്രക്രിയയ്ക്ക് തയ്യാറാകാൻ പാടുള്ളൂ. അതുപോലെ അമിതമായ രക്തസമ്മർദ്ദം ഉണ്ടെങ്കിൽ നിയന്ത്രണത്തിൽ കൊണ്ടുവരുകയോ മരുന്നുകൾ ഉപയോഗിക്കുകയോ ചെയ്യണം.

14. ആസ്‌പിരിൻ പോലുള്ള മരുന്നുകൾ ഉപയോഗിക്കുന്നുണ്ടെങ്കിൽ ഒരാഴ്ചക്ക് മുമ്പേ നിർത്തിയിരിക്കണം.

15.ഹൃദ്രോഗികൾ ഡോക്ടറുമായി ആലോചിച്ച ശേഷമേ ശസ്ത്രക്രിയക്ക് ഒരുമ്പെടാൻ പാടുള്ളൂ. ചുമയും കഫവും നീർക്കെട്ടും ഉള്ളവർ ചീകത്സിച്ചു ഭേദമാക്കിയിട്ടേ ശസ്ത്രക്രിയക്ക് തയ്യാറാകാവൂ.

16. ശസ്ത്ര ക്രിയക്കു ശേഷം പെട്ടെന്ന് കാഴ്‌ച കുറയുകയോ കണ്ണിനു വേദന അനുഭവപ്പെടുകയോ ചെയ്യുന്നുവെങ്കിൽ ഡോക്ടറുടെ ഉപദേശം തേടേണ്ടതാണ്.

'ക്യാട്രാക്റ്റ്' സർജറികൊണ്ട് ഒരാളിന്റെ ദൈനംദിന ജീവിതത്തിലുള്ള പ്രവർത്തന മണ്ഡലങ്ങൾക്ക് കാര്യമായ തടസങ്ങൾ ഉണ്ടാകാറില്ല. വളരെ കുറച്ചുമാത്രം അസൗകര്യങ്ങൾ ഉണ്ടാകാം. സർജറി കഴിഞ്ഞുള്ള ഏതാനും മണിക്കൂറിനുള്ളിൽ കംപ്യൂട്ടറിൽ വായിക്കുകയോ ടൈപ്പ് ചെയ്യുകയോ  ചെയ്യുന്നതിനു കുഴപ്പമില്ല. മിതമായി ടിവിയും കാണാം. കണ്ണിൽ വെള്ളം തെറിപ്പിക്കാതെ കുളിക്കുന്നതിനും കുഴപ്പമില്ല. കസേരകളിലോ തുറസായ സ്ഥലങ്ങളിലോ ഇരിക്കുന്നതുകൊണ്ടു പ്രശ്നമില്ല. ഡ്രൈവിംഗ് ഒന്നുരണ്ടു ദിവസങ്ങൾക്കുള്ളിൽ ചെയ്യാൻ സാധിക്കും. എങ്കിലും പൊടി പടലങ്ങൾ നിറഞ്ഞ നിരത്തിൽക്കൂടി കാറിന്റെ ഗ്ലാസ് തുറന്നുകൊണ്ടു ഡ്രൈവ് ചെയ്യാതിരിക്കാൻ ശ്രദ്ധിക്കണം. ഡ്രൈവിംഗ് ചെയ്യുമ്പോൾ സൺഗ്ലാസ് ഉപയോഗിക്കുകയും വേണം.

എന്തുകൊണ്ട് തിമിരം എന്റെ കണ്ണിൽനിന്ന് വളരെ മുമ്പുതന്നെ നീക്കം ചെയ്തില്ലെന്നു സർജറി കഴിഞ്ഞപ്പോൾ മുതൽ എന്റെ മനസ് എന്നോടായി ചോദിച്ചുകൊണ്ടിരുന്നു. അത്യധികം സുരക്ഷിതമായിരുന്ന ഈ സർജറിയെ ഞാൻ ഭയപ്പെട്ടിരുന്നതായിരുന്നു കാരണം. ആരെങ്കിലും ഉപദേശിച്ചിരുന്നെങ്കിൽ' കണ്ണിന്റെ ശസ്ത്രക്രിയ നേരത്തെതന്നെ ചെയ്യുമായിരുന്നുവെന്നും തോന്നിപ്പോയി. എങ്കിൽ എഴുതാനും വായിക്കാനും ഡ്രൈവു ചെയ്യാനും കഷ്ടപ്പെടേണ്ട ആവശ്യം വരില്ലായിരുന്നു. വെള്ളെഴുത്തുണ്ടായിരുന്നപ്പോൾ ഉപയോഗിച്ചിരുന്ന എന്റെ കണ്ണടകൾ ഇന്നും മേശപ്പുറത്തുതന്നെയുണ്ട്. ഇനിമുതൽ എനിക്ക് കണ്ണടകൾ ആവശ്യമില്ല. ഓർമ്മക്കുറവുകൾ വന്നതുമൂലം ദിവസവും കണ്ണട അലക്ഷ്യമായി കാണുന്ന സ്ഥലങ്ങളിൽ വെച്ചിരുന്നു. വായിക്കുന്ന സമയങ്ങളിൽ കണ്ണട തേടേണ്ടതായും വന്നിരുന്നു. ജീവിതം എത്ര സുഗമമായിരിക്കുന്നുവെന്നും തോന്നിപ്പോവുന്നു. ഇന്ന് എവിടെയും സ്വയം കണ്ണിൽ നീലിമ നിറഞ്ഞ പ്രകാശമയം മാത്രം! കണ്ണട വെക്കാതെ ഹൈവേയിൽക്കൂടി ഡ്രൈവ് ചെയ്തപ്പോഴും വിസ്മയമായിരുന്നു. സ്ട്രീറ്റുകളും ഹൈവെകളും പ്രത്യേകമായ ഒരു കാഴ്ച്ചപ്പാടിലാണ് കാണുന്നത്. വഴികളിലുള്ള ബോർഡുകൾ നഗ്നനേത്രങ്ങളിൽ കൂടുതൽ തിളക്കത്തോടെ വായിക്കുന്നു. ഡ്രൈവിങ്ങും വളരെ സുഗമമായി അനുഭവപ്പെടുന്നു.

വാർദ്ധക്യത്തിലേക്ക് പ്രവേശിച്ച എനിക്ക് മുഖത്തെ ഓരോ ചുളിവുകളും ജരാനരകളും നഗ്നമായ നേത്രങ്ങൾ കൊണ്ട് എണ്ണാൻ സാധിക്കുന്നുണ്ട്. ഏതോ കലാകാരൻ വരകൾ വരച്ചപോലെ എന്റെ കവിളത്തുള്ള ചുളിവുകൾ അവിടെയിവിടെയായി കാണപ്പെടുന്നു. കണ്ണുകൾ പ്രായത്തിന്റെ കുതിച്ചു ചാട്ടത്തിൽ ക്ഷീണിതമായും അനുഭവപ്പെടുന്നുണ്ടെങ്കിലും തിളങ്ങി നിൽക്കുന്നതു കാണുമ്പോൾ ഞാൻ എന്റെ യൗവ്വനകാലത്തേക്കും മടങ്ങിപ്പോവുന്നു. ഇനി കുറച്ചു ദിവസങ്ങൾ സൂര്യ പ്രകാശത്തെ തടയാൻ കണ്ണുകളിൽ കൂളിംഗ് ഗ്ളാസ് ധരിക്കണം. ഇന്നു തിരിച്ചുകിട്ടിയ എന്റെ കണ്ണിന്റെ കാഴ്ച്ച മൂലം ഒരു പതിനാറുകാരന്റെ തോന്നലാണ് ഉള്ളിൽ തട്ടുന്നത്. ഇനി എന്നിലെ യുവക്കണ്ണുകളിൽക്കൂടി ലോകത്തെ കാണേണ്ടതായുമുണ്ട്. കഷ്ടപ്പെടാതെ പാകതയോടെയുള്ള എഴുത്തുകളും കുറിക്കണം. കൂടുതൽ വായിച്ച് മനസുനിറയെ വിഞ്ജാന കോശമാക്കണമെന്ന അതിമോഹവും വന്നുകൂടുന്നു. ഇനി ബാക്കി വെച്ചിരിക്കുന്ന ഈ ചുരുങ്ങിയ ജീവിതത്തിനുള്ളിൽ, സായംകാലത്തിലെ ഈ ദിനങ്ങളിൽ അതെല്ലാം അസാധ്യമെന്നും അറിയാം.

ശസ്ത്രക്രിയക്കുശേഷം ജീവിതവും മാറ്റി മറിച്ചതായി തോന്നുന്നു. വ്യക്തമായി, ആയാസമായി സർവ്വതും കാണുന്നതു മൂലം കണ്ണുകളെ ബുദ്ധിമുട്ടിക്കേണ്ടി വരുന്നില്ല. മുമ്പ് എന്തെങ്കിലും വായിക്കുവാൻ ശ്രമിക്കുമ്പോഴെല്ലാം തലവേദന അനുഭവപ്പെട്ടിരുന്നു. എന്നാൽ ഇന്ന് അതുണ്ടാകുന്നില്ല. കണ്ണുകൾ അങ്ങ് അകലെയുള്ള വസ്തുക്കളിലും വിസ്തൃതമായി തുറന്നിരിക്കുന്നു. ഒരു സൂചിക്കുഴലിൽക്കൂടി വളരെ എളുപ്പത്തിൽ നൂലു കോർക്കാൻ സാധിക്കുന്നുണ്ട്. അകലത്തു സുഹൃത്തുക്കളെ കണ്ടാലും പെട്ടെന്ന് തിരിച്ചറിയാൻ സാധിക്കും. ഏതു ചെറിയ അക്ഷരവും വായിക്കാൻ സാധിക്കുന്നു. കംപ്യൂട്ടറിന്റെ കീബോർഡ് പ്രകാശമുള്ളതായി കാണുന്നു. ഡ്രൈവ് ചെയ്യുമ്പോൾ കാണപ്പെടാത്ത ഒരു വസ്‌തുവുമില്ല. എല്ലാ മനുഷ്യരും കൂടുതൽ സൗരഭ്യത്തോടെ സൗന്ദര്യമുള്ളവരായും കാണപ്പെടുന്നു.

എന്റെ കണ്ണുകളിലെ ക്യാട്രാക്റ്റ് സർജറികളിൽക്കൂടി എനിക്കു ലഭിച്ച അനുഭവജ്ഞാനങ്ങൾ നിറഞ്ഞ ഈ ലേഖനം വായനക്കാർ പ്രയോജനപ്പെടുത്തണമെന്നും ആഗ്രഹിക്കുന്നു. സുഹൃത്തുക്കൾക്കും സ്വന്തത്തിൽപ്പെട്ടവർക്കും വിവരങ്ങൾ കൈമാറുന്ന വഴി സർജറിയിലുണ്ടാകുന്ന അവരുടെ ആകാംക്ഷകൾക്കും ആശങ്കകൾക്കും ഈ ലേഖനംമൂലം ശമനവുമുണ്ടാകാം. 









No comments:

Post a Comment

കൊറോണ: പ്രസിഡന്റ് ട്രംപിനെ കുറ്റപ്പെടുത്തുന്നത് ശരിയോ?

ജോസഫ് പടന്നമാക്കൽ കൊറോണ നമ്മുടെയെല്ലാം നിത്യ ജീവിതത്തിൽ ഭയം ജ്വലിപ്പിക്കുന്ന ഒരു മാരക രോഗമായി ലോകമെമ്പാടും അറിയപ്പെട്ടു കഴിഞ്ഞു. കാട്ടുത...