Tuesday, September 10, 2013

മിശ്രവിവാഹം, അനുകൂലവും പ്രതികൂലവും


മിശ്രവിവാഹത്തിന്റെ വിഷയങ്ങളിലേക്ക് കടക്കുമ്പോൾ ഒരുപക്ഷേ  നമ്മുടെ മനസ്സിലാദ്യം വരുന്നത് ഭാരതത്തിന്റെ ചരിത്രതാളുകളിൽ എഴുതപ്പെട്ട ഇന്ദിരയുടെയും ഫെറോസ് ഗാന്ധിയുടെയും പ്രേമകഥയും അതിനുശേഷം അവരുടെ കുടുംബം വേർപിരിഞ്ഞതുമായിരിക്കാം. കാശ്മീരി ബ്രാഹ്മണവംശത്തിൽ ജനിച്ച ഇന്ദിരയും പാർസി വിഭിന്ന മതക്കാരനായ ഫെറോസും തമ്മിലുള്ള ബന്ധത്തിൽ നെഹ്രു നിരാശനായിരുന്നു. കറുത്തവരായ തമിഴരും വെളുത്തവരായ കാശ്മീരികളും ഒന്നാണെന്ന് വാതോരാതെ നെഹ്രു പ്ലാറ്റ്ഫോറങ്ങളിൽ പ്രസംഗിച്ചു നടന്നിരുന്നുവെങ്കിലും സ്വന്തം മകളുടെ വിവാഹപ്രശ്നം വന്നപ്പോൾ അതുൾക്കൊള്ളാൻ അദ്ദേഹത്തിനന്ന് സാധിച്ചില്ല. ഒടുവിൽ മഹാത്മാഗാന്ധിയുടെ പ്രേരണമൂലമാണ് അവരുടെ വിവാഹം നടന്നത്. അക്കാലങ്ങളിൽ ഇന്ദിരാ-ഫെറോസ് മിശ്രവിവാഹം ഇന്ത്യയിലെ പ്രമുഖപത്രങ്ങളിലെ പ്രധാന വാർത്തയായിരുന്നു. രണ്ടു മക്കൾ ജനിച്ചുകഴിഞ്ഞ് ഇന്ദിരാ-ഫെറോസ് ഗാന്ധിയുടെ കുടുംബജീവിതം തകർന്നു. പരസ്പരം വേർപിരിഞ്ഞ് അവർ രണ്ടായി താമസിച്ചു. നെഹ്രുവും ഫെറോസും  തമ്മിലുള്ള അഭിപ്രായ വിത്യാസങ്ങൾ ഇവരുടെ കുടുംബജീവിതത്തെ താറുമാറാക്കിയെന്നും പറയുന്നു. ചരിത്രം ആവർത്തിച്ചുതന്നെ ഇന്ദിരയുടെ പ്രസിദ്ധനായ മകൻ രജീവ്‌ ഗാന്ധിയും ഇറ്റലിക്കാരിയായ സോണിയായെ വധുവാക്കി. ആ വിവാഹം  ഇന്ദിരയുടെ അംഗീകാരത്തോടെയായിരുന്നു.
 


സ്വന്തം സമൂഹത്തിൽനിന്നും വിവാഹിതരാകാതെ ജാതിയും മതവും സംസ്ക്കാരവും ഭാഷയും രാജ്യങ്ങളുടെ അതിരുകളും കടന്നുള്ള മിശ്രവിവാഹം ദാമ്പത്യജീവിതത്തിന് ഗുണപ്രദമോ? സർവ്വേ കണക്കിൻപ്രകാരം അമേരിക്കയിൽ എകദേശം 45 ശതമാനം ജനങ്ങളും മിശ്രവിവാഹിതരാണ്. ഒരേ മതവിശ്വാസം പുലർത്തുന്നവരെക്കാൾ മിശ്രവിവാഹതരിൽ കൂടുതൽ ദാമ്പത്യ പരാജയങ്ങളുള്ളതായി കാണുന്നു. മിശ്രവിവാഹത്തിൽക്കൂടി ദാമ്പത്യജീവിതം നയിക്കുന്നവരിൽ സ്ത്രീകളാണ് നിസഹായരായി ജീവിക്കുന്നത്. മനസാക്ഷിക്കെതിരെ പുരുഷന്റെ മതം അവൾ സ്വീകരിക്കണം. അല്ലെങ്കിൽ പുരുഷനവന്റെ  അധികാരമുപയോഗിച്ച് മതം മാറ്റിക്കും. പുരുഷന്റെ കുടുംബം അവളോട് മതം മാറാൻ നിർബന്ധിക്കും. പ്രത്യേകിച്ച് മതമൗലികവാദികളുടെ കുടുംബങ്ങളിൽ അകപ്പെട്ടാൽ അവളുടെ ജീവിതം നരകതുല്ല്യമായിരിക്കും. വിവാഹത്തിനുമുമ്പ് ഇത്തരം കാര്യങ്ങളിൽ പരസ്പരം ധാരണ നല്ലതാണ്. പക്ഷെ മിക്ക കേസുകളിലും പുരുഷൻ വാക്ക് മാറുന്നതായിട്ടാണ് കണ്ടുവരുന്നത്‌. 

ബ്രിട്ടനിൽ കുടിയേറിയ ട്രിനിഡാട് (Trinidad) രാജ്യക്കാരനായ ജായ്ക്ക് എന്ന കറുത്തവംശജന്റെയും ബ്രിട്ടനിൽ ജനിച്ചുവളർന്ന മേരിയന്ന വെളുത്ത വർഗക്കാരിയുടെയും ജീവിതാനുഭവങ്ങൾ പങ്കുവെച്ചുകൊണ്ടുള്ള ഒരു ലേഖനം വായിച്ചു. അവരിരുവരും വ്യത്യസ്ത മതത്തിൽപ്പെട്ടവരായിരുന്നു. മതത്തേക്കാളുപരി അവർക്ക് സമൂഹം വിലക്കുകൽപ്പിച്ചത് നിറമായിരുന്നു. കറുത്ത വർഗക്കാരനും വെളുത്ത സ്ത്രീയുമായുള്ള സുദീർഘമായ 63 വർഷത്തെ ജീവിതം ഈ ദമ്പതികൾ വിവരിക്കുന്നുണ്ട്. 63 വർഷംമുമ്പ് അത്തരം ഒരു മിശ്രബന്ധം ചിന്തിക്കാൻ കഴിയാത്ത കാലത്ത് ബന്ധുജനങ്ങളുടെയോ സമൂഹത്തിന്റെയോ സഹകരണമില്ലാതെ അവരന്നു വിവാഹിതരായി. സ്കൂൾ ജീവിതത്തിൽ ഒന്നിച്ചു സ്നേഹിച്ച് പഠിച്ച മേരിക്ക് 19 വയസുള്ളപ്പോൾ ജായ്ക്കൊരുദിവസം  മേരിയെ വിവാഹം ചെയ്യണമെന്നാഗ്രഹം പ്രകടിപ്പിച്ചു. വർണ്ണവിവേചനം കൊടുമ്പിരികൊണ്ടിരുന്ന കാലഘട്ടവുമായിരുന്നു. മേരിയെ വീട്ടിൽനിന്ന് അപ്പനന്ന് പുറത്താക്കി. ഒരു ചെറിയ പെട്ടിയുമായി അന്നവർ പടിയിറങ്ങി. ക്രമേണ അവരുടെ ജീവിതം മെച്ചപ്പെട്ടു. മേരി റ്റീച്ചറായും ജായ്ക്ക് പോസ്റ്റോഫീസിലും ജോലിചെയ്തു. കഴിഞ്ഞ 63 വർഷം അവർ സ്നേഹിച്ചുതന്നെ ജീവിച്ചു. എന്നാൽ സമൂഹമെന്നും അവരെ ശല്ല്യം ചെയ്തുകൊണ്ടിരുന്നു. ജായ്ക്ക് കറുത്ത വർഗക്കാരനായതുകൊണ്ട് ജോലിസ്ഥലത്തെന്നും  അയാളെ ഒറ്റപ്പെടുത്തിയിരുന്നു. ജായ്ക്കിനെ വിവാഹം ചെയ്ത കാലംമുതൽ എന്നും അവരെ സമൂഹം പീഡിപ്പിക്കുമായിരുന്നുവെന്നും മേരി പറഞ്ഞു. ഒരിക്കൽ മേരി ബസിൽ യാത്രചെയ്യുമ്പോൾ ഒരാൾ കഴുത്തിൽ ചൊറിഞ്ഞുകൊണ്ട് കറുത്തവന്റെ ചെളി ദേഹത്തുമുഴുവനെന്നു പറഞ്ഞ് പരിഹസിച്ചു. ജായ്ക്കിനും തന്റെ ദാമ്പത്തിക കഥ പറയാനുണ്ട്. "മേരിയെ എനിക്ക് ലഭിച്ചതിൽ ഞാൻ ഭാഗ്യവാനാണ്. നീണ്ട 63 വർഷങ്ങളിലെ ദാമ്പത്യജീവിതം ഞങ്ങൾ സ്നേഹിച്ചു ജീവിച്ചു. പക്ഷെ സമൂഹം ഞങ്ങളെ  അംഗീകരിക്കാത്തതിൽ ഞാനെന്നും ദു:ഖിതനായിരുന്നു. "ചെറുപ്പക്കാരായ കറുത്ത വർഗക്കാരോട് ഒരു സമൂഹത്തിന്റെ വിലയെന്തെന്നുള്ള തന്റെ ജീവിതാനുഭവം പങ്കുവെയ്ക്കാറുണ്ടെന്നും ജായ്ക്ക് പറഞ്ഞു. ഇന്ന് മേരിക്ക് 81 വയസും ജായ്ക്കിന് 86 വയസുമുണ്ട്.

ഇന്നത്തെ ആഗോള വ്യവസായയുഗത്തിൽ ലോകത്തിന്റെ ഏതു ഭാഗത്തുനിന്നും വിവിധ സംസ്ക്കാരങ്ങളിൽനിന്നും ജീവിതപങ്കാളിയെ  തെരഞ്ഞെടുക്കാൻ പ്രയാസമില്ല. സൈബർലോകവും മീഡിയാകളുമതിന് സഹായകമാണ്. സ്വന്തം മതത്തിനും സംസ്ക്കാരത്തിനും ഭാഷക്കും രാജ്യങ്ങളുടെ അതിരുകൾക്കുമതീതമായി  യുവതലമുറകൾ  കമിതാക്കളാകാറുണ്ട്. അങ്ങനെ ജീവിതപങ്കാളിയെ കണ്ടെത്താറുണ്ട്. അമേരിക്കയിലെയും പാശ്ചാത്യനാടുകളിലെയും  ഇന്ത്യൻസമൂഹത്തെ സംബന്ധിച്ച് അവലോകനം ചെയ്യുകയാണെങ്കിൽ ആഗോളപരമായ മിശ്രമത, മിശ്രഭാഷ, മിശ്രസാംസ്ക്കാരിക തലങ്ങളിലുള്ള പുതിയൊരു തലമുറ ഇവിടെ ഉദയം ചെയ്തെന്നു  പറയാം. 

മിശ്രവിവാഹിതരാകുന്നവർ വിവാഹത്തിനുമുമ്പുതന്നെ ഇരുകൂട്ടരുടെയും കുടുംബങ്ങളുടെ മാനസികാവസ്ഥയെപ്പറ്റി മുൻകൂട്ടി മനസിലാക്കുന്നത് നന്നായിരിക്കും. വിവാഹത്തിനുശേഷം പലപ്പോഴും പ്രശ്നങ്ങളുണ്ടാകുന്നത്‌ വരന്റെ അല്ലെങ്കിൽ വധുവിന്റെ കുടുംബക്കാർ തമ്മിൽ ചില മാമൂലുകളിലുള്ള കടുംപിടുത്തത്തിനായിരിക്കും. മതസാംസ്ക്കാരിക തലങ്ങളിലും ചില വിചിത്രാചാരങ്ങളുടെ പേരിലും അരക്കിട്ടിറപ്പിച്ചിരിക്കുന്ന കുടുംബങ്ങളുടെ പശ്ചാത്തലമാണ് പലപ്പോഴും നീരസത്തിന് കാരണമാകുന്നതും കലഹത്തിലേക്ക്‌ നയിക്കുന്നതും. അമ്പലത്തിൽ കൊണ്ടുപോയി ജനിച്ചകുട്ടിയുടെ തല മുണ്ഡനം ചെയ്യണമെന്ന് ഹിന്ദുവായ ഭർത്താവ് പറയുമ്പോൾ കുട്ടിയുടെ തലയിൽ ഹാന്നാൻ വെള്ളം തളിച്ച് മാമ്മോദീസാ മുക്കണമെന്ന് ക്രിസ്ത്യാനിയായ ഭാര്യ പറയും. വിവാഹത്തിനുമുമ്പ് ഇത്തരം കാര്യങ്ങളിൽ ഗഹനമായ ചർച്ചകളിൽ തീരുമാനിച്ചിരുന്നെങ്കിലും വിവാഹശേഷം സർവ്വതും മറന്ന് ഭർത്താവിന്റെ തന്നിഷ്ടമാണ് പിന്നീട് നടപ്പിലാക്കുന്നത്. 

ഒരു വിവാഹമെന്നുള്ളത് രണ്ടു  കുടുംബങ്ങൾ തമ്മിലുള്ള ആത്മബന്ധം സ്ഥാപിക്കൽകൂടിയാണ്. ഇരുവിഭാഗങ്ങളും തമ്മിൽ പരസ്പരധാരണ ആവശ്യമാണ്. പൊതുചടങ്ങുകളിൽവെച്ച് മതത്തിന്റെ പേരിൽ അല്ലെങ്കിൽ മറ്റുള്ള തെറ്റിദ്ധാരണകളുടെ പേരിൽ അഭിപ്രായവിത്യാസങ്ങളും ചിലപ്പോൾ വഴക്കിലും അവസാനിക്കും. ഭാഷകളിൽ ഉണ്ടാകുന്ന വൈകല്യങ്ങളും ചില പ്രാദേശിക പ്രയോഗങ്ങളും മതി വഴക്കിന് കാരണമാകാൻ.  വടക്കേയിന്ത്യയിൽ പഠിച്ചിരുന്ന കാലത്തെ  എന്റെയൊരു   അനുഭവകഥയുമോർക്കുന്നു. ഒരിയ്ക്കലൊരു  വടക്കൻ കൂട്ടുകാരനെ 'അളിയാ' എന്ന് സ്നേഹംകൊണ്ട് വിളിച്ചതിൽ അർത്ഥം മനസിലാക്കിയ അയാൾ പിന്നെടെന്നും എന്റെ വിരോധിയായിരുന്നു. 'ഞങ്ങൾ സുഹൃത്തുക്കൾ പരസപരം സ്നേഹംകൊണ്ട് വിളിക്കുന്ന വാക്കാണെന്നു  പറഞ്ഞിട്ടും' അയാൾക്കത് അന്ന് ഉൾക്കൊള്ളാൻ  സാധിച്ചിരുന്നില്ല.

വിവാഹിതരാകുന്ന പങ്കാളികൾ പരസ്പരം മതവിശ്വാസത്തിൽ സഹിഷ്ണതയുള്ളവരായിരിക്കണം. മതത്തിനുപരിയായി ചിന്തിക്കുന്നുവെന്ന് പുറമേ പറയുമെങ്കിലും എല്ലാവരുടെയും ഉള്ളിന്റെയുള്ളിൽ മതമുണ്ട്‌. അത് ചിലപ്പോൾ പുറത്തുവന്ന് പൊട്ടിത്തെറികളും ഉണ്ടാകാറുണ്ട്. ഒരു വെന്തിക്കോസുകാരൻ പാസ്റ്റർ ഭർത്താവാണെങ്കിൽ അയാൾ പോകുന്ന സ്ഥലങ്ങളിൽ ബൈബിളും കൈകളിൽ പിടിച്ചുകൊണ്ട് നടക്കണം. അവളുടെ ആഴമായ വിശ്വാസത്തെയും യേശുവിന്റെ അമ്മയേയും പരിഹസിക്കുന്നത് സഹിക്കണം. അയാൾ ഉയർത്തിപ്പിടിച്ചിരിക്കുന്ന ബൈബിളിനെ ഒരു ബിംബവുമാക്കണം. ഭർത്താവ് ഹിന്ദുവാണെങ്കിൽ ചെറുപ്പംമുതൽ മനസ്സിൽ പേടിയുണ്ടായിരുന്ന ബിംബങ്ങളുടെമുമ്പിൽ നിത്യവും ദീപം പ്രകാശിപ്പിക്കണം. പുരോഹിതരും ചുറ്റുമുള്ളവരും മനസ്സില് കയറ്റിയ ഭയത്തോടെ അന്നുമുതൽ അവളും ബിംബാരാധാനയുടെ ഭാഗം ആകണം.  പാരമ്പര്യ കത്തോലിക്കാ കുടുംബത്തിൽ പിറന്ന ഒരു പെണ്ണിന് പല ആചാരാനുഷ്ഠാനങ്ങളും സ്വീകാര്യമാവണമെന്നില്ല. ബിംബങ്ങളുടെ  മുമ്പിൽ ദീപവും കത്തിച്ച് നില്ക്കണമെന്ന് പറയുമ്പോൾ ക്രിസ്ത്യാനിയായി വളർന്ന പെണ്‍കുട്ടിയെ വേദനിപ്പിക്കും. ബിംബങ്ങൾ ദൈവത്തിന്റെ ശത്രുക്കളും ബീപത്സരൂപങ്ങളുമായിട്ടാണ് പുരോഹിതരും ചുറ്റുമുള്ള ജനവും അവളുടെ മനസ്സിൽ നിറച്ചിരിക്കുന്നത്.

മതത്തിനുപരി ചിന്തിക്കുവാൻ കഴിവുള്ളവർ ഇന്ന് സമൂഹത്തിൽ ഒരു ശതമാനംപോലും ഉണ്ടാവുമെന്ന് തോന്നുന്നില്ല. ഒരു ക്രിസ്ത്യാനിയായ പെണ്‍കുട്ടി വിവാഹശേഷം അവളുടെ ജീവിതം തുടരേണ്ടത് പുരുഷന്റെ മസ്ക്കുലിൻ ശക്തിയുടെ കീഴിലായിരിക്കും. പുരുഷന്റെ മതമനുസരിച്ച് അവൾക്ക് ജീവിക്കേണ്ടിവരും. കുഞ്ഞുനാളിലെ അപ്പനും അമ്മയും സഹോദരസഹോദരികളും സുഹൃത്തുക്കളും ഒന്നിച്ചാഘോഷിച്ചിരുന്ന ക്രിസ്തുമസും ഈസ്റ്ററും അവൾ പാടെ മറക്കേണ്ടിവരും. ഹിന്ദുവായ ഭർത്താവിനൊപ്പം അവളുടെ ആഘോഷങ്ങൾ പിന്നെ ഓണവും ശിവരാത്രിയും വിഷുവുമായി. മുസ്ലിമാണെങ്കിൽ ഈദും ബക്രീദുമാകും. പുരുഷന്റെ കടുംപിടുത്തത്തിൽ അവൾക്ക് ചിന്താസ്വാതന്ത്ര്യം അനുവദിച്ചെന്നിരിക്കില്ല.


പോർക്കും പശുവിറച്ചിയും തിന്നുജീവിച്ച ഒരു ക്രിസ്ത്യാനിപ്പെണ്ണ്‍ മുസ്ലീമാണ് ഭർത്താവെങ്കിൽ പോർക്കോ യാഥാസ്ഥിതികനായ ഹിന്ദുവാണ് ഭർത്താവെങ്കിൽ പശുവിറച്ചിയോ കറിവെച്ചാൽ കുടുംബജീവിതത്തിന്റെ താളപ്പിഴകൾ അവിടെ തുടങ്ങുകയായി. യാഥാസ്ഥികരായ പലരുടെയും മിശ്രവിവാഹത്തിൽക്കൂടിയുള്ള ജീവിതം താറുമാറാകുന്നത് മക്കൾ ഉണ്ടായശേഷമായിരിക്കും. മക്കളെ ഏത് പാരമ്പര്യത്തിൽ വളർത്തണമെന്നും വിവാദങ്ങൾ ആരംഭിക്കും. അക്കൂടെ അമ്പലത്തിൽ ചെന്ന് തലമുണ്ഡനം, സുന്നത്ത്, ഹാന്നാൻ വെള്ളം തലയിൽ ഒഴിക്കുക എന്നിവകളിൽ മുറുകെപ്പിടിക്കുന്നവർ എല്ലാ വിഭാഗങ്ങളിലുമുണ്ട്. ഏത് മതത്തിൽ വളർത്തണമെന്നുള്ളതും ഭാര്യാഭർത്താക്കന്മാർക്ക് ഒരു ധാരണയിലെത്താൻ  സാധിച്ചെന്നു  വരില്ല.     
ഉണ്ടാകുന്ന കുഞ്ഞുങ്ങളെ ഏതു മതത്തിൽ വളർത്തണമെന്ന് ധാരണയുണ്ടായാലും പ്രശ്നങ്ങൾ അവിടെ തീരുകയില്ല. കുഞ്ഞിന്റെ വല്ല്യപ്പൻ വല്യമ്മമാർ പിന്നീട് കടുംപിടുത്തവും തുടങ്ങും. ഇതിനിടയിൽ തീരുമാനങ്ങളെടുക്കാൻ കഴിയാതെ വിഷമിക്കുന്നത് മിശ്രവിവാഹജീവിതം നയിക്കുന്ന ദമ്പതികളായിരിക്കും. ഇങ്ങനെയുള്ള സാമൂഹിക വിവാദങ്ങളിൽ ദമ്പതികൾക്ക് നല്ല ക്ഷമയും പ്രശ്നങ്ങൾ കൈകാര്യം ചെയ്യാനുള്ള കഴിവുമാവശ്യമാണ്.  


മിശ്രവിവാഹത്തിൽ ദോഷവശങ്ങൾ വിശകലനം ചെയ്തെങ്കിലും നന്മയുടെ വശങ്ങളുമുണ്ട്. വ്യത്യസ്ത സംസ്ക്കാരത്തിൽനിന്ന് ജനിക്കുന്ന കുഞ്ഞുങ്ങൾ ബൌദ്ധികതലങ്ങളിൽ വളരെയധികം മുമ്പിലായിരിക്കും. രണ്ടു  മതസമൂഹങ്ങൾ തമ്മിലുള്ള വിവാഹത്തിൽ പരസ്പര ധാരണയോടെ ജീവിച്ചാൽ മതസഹിഷ്ണതയുള്ള ഒരു തലമുറയെ വാർത്തെടുക്കാം. വ്യത്യസ്തങ്ങളായ  മതങ്ങളുടെ സംസ്കാരവും ഉൾക്കൊള്ളാൻ സാധിക്കുന്നു. വിവാഹം, ഭാഷകൾക്കപ്പുറമെങ്കിൽ വളരുന്ന കുഞ്ഞുങ്ങള്ക്ക് കൂടുതൽ ഭാഷകൾ വശമാക്കാനുള്ള  അവസരവും ലഭിക്കുന്നു. രാജ്യങ്ങളുടെയും  അതിരുകൾക്കപ്പുറമുള്ള വിവാഹമെങ്കിൽ അന്തർദേശീയ സംസ്ക്കാരമുള്ള ഒരുൾക്കാഴ്ച്ച   കുടുംബത്തിനു  ലഭിക്കും. ചിലർ വെളുപ്പുനിറം സൗന്ദര്യമായി കാണുന്നു. അത്തരക്കാർക്ക് അവരുടെ ഭാവനയനുസരിച്ച്‌ സൗന്ദര്യമുള്ള കുഞ്ഞുങ്ങളെയും ലഭിക്കാം. ആധുനികകാലത്ത് മിശ്രവിവാഹം വളരെയേറെ ജനപ്രീതിയാർജിച്ച് വരുകയാണ്. സൈബർലോകത്തിന്റെ വളർച്ചയോടെ സമൂഹത്തിന്റെ ചിന്താഗതി യുവതലമുറകൾ ചിന്തിക്കാറില്ല. മിശ്രവിവാഹത്തോടെ ഒരു വ്യക്തിയെ മറ്റൊരു വ്യക്തിയാക്കുകയാണ്. സ്വന്തം സമൂഹത്തിന്റെ ദുഷിച്ച ചിന്താഗതികളെ തുലനം ചെയ്യുവാനും അവസരങ്ങൾ കിട്ടും. മറ്റുമതത്തിലോ സംസ്ക്കാരത്തിലോ ജീവിച്ചിരുന്ന ജീവിതപങ്കാളിയുമായി ജീവിക്കുന്നതുമൂലം പ്രായോഗിക ജീവിതത്തിലും പുതിയ ഒരു പരിജ്ഞാനം നേടുകയാണ്‌. വിവിധ ഭാഷകളും സംസ്ക്കാരങ്ങളും ഒത്തുചേർന്ന കുടുംബത്തിന് ലോകത്തെവിടെയും യാത്രചെയ്യുന്നതിന് ബുദ്ധിമുട്ടനുഭവപ്പെടുകയില്ല. ജീവിതത്തിലെ ഏതു വെല്ലുവിളികളെയും അഭിമുഖീകരിക്കാനും  സാധിക്കും.



മിശ്രവിവാഹത്തിൽക്കൂടി ഒരു പുതിയ തലമുറയുടെ തുടക്കം  കുറിക്കുകയാണ്. ജനിക്കുന്ന കുഞ്ഞുങ്ങളും മിശ്രമത മിശ്രസാമൂഹിക സംസ്ക്കാരത്തോടെ വളരും. സങ്കുചിത ലോകത്തിൽനിന്ന് തുറന്ന ഹൃദയത്തോടെയുള്ള ഒരു ലോകത്ത് അവർക്ക് ജീവിക്കാൻ സാധിക്കും. ചുരുക്കത്തിൽ    എല്ലാതരത്തിലുമുള്ള വിവാഹവും   ലോകത്തുണ്ട്. ശരിയായ തീരുമാനത്തോടെ ഒരാളിന്റെ ജീവിതപങ്കാളിയെ തെരഞ്ഞെടുക്കുകയെന്നതാണ് പ്രധാനമായും ചിന്തിക്കേണ്ടത്. ലോകത്തുള്ള എല്ലാ സമൂഹവും ഇന്ന് മിശ്രവിവാഹങ്ങൾക്ക്  പ്രോത്സാഹനങ്ങളും നൽകിവരുന്നു.  ഗുണദോഷവശങ്ങൾ   മിശ്രവിവാഹത്തിലുണ്ടെങ്കിലും വിവാഹിതരാവുന്നവരുടെ ശരിയായ തീരുമാനമാണ്   ജീവിതവിജയം നേടാൻ  കാലത്തിനാവശ്യമായുള്ളത്. 

Love against the odds: Mary's father threw her out when she decided to marry Jake in 1948






No comments:

Post a Comment

കൊറോണ: പ്രസിഡന്റ് ട്രംപിനെ കുറ്റപ്പെടുത്തുന്നത് ശരിയോ?

ജോസഫ് പടന്നമാക്കൽ കൊറോണ നമ്മുടെയെല്ലാം നിത്യ ജീവിതത്തിൽ ഭയം ജ്വലിപ്പിക്കുന്ന ഒരു മാരക രോഗമായി ലോകമെമ്പാടും അറിയപ്പെട്ടു കഴിഞ്ഞു. കാട്ടുത...