Wednesday, September 18, 2013

വെടിയുണ്ടകളേറ്റിട്ടും തോൽക്കാൻ തയാറാകാത്ത മലാലായുടെ യൂ.എൻ. പ്രസംഗം



തർജിമ: ജോസഫ് പടന്നമാക്കൽ


മിസ്റ്റർ ബാൻ കീ മൂണ്‍, മിസ്റ്റർ ഗോർഡൻ ബ്രൌണ്‍,  സഹോദരീ സഹോദരന്മാരെ, കാരുണ്യവാനായ ദൈവത്തിന്റെ നാമത്തിൽ അസ്ലാം മാലൈക്കും. ഇന്ന് എന്റെ ജീവിതത്തിലെ അതിപ്രധാനമായ ഒരു ദിനമാണ്. ലോകത്തിന്റെ നാനാഭാഗത്തുമുള്ള ആദരണീയവരായവരുടെ മദ്ധ്യേ ഞാൻ സംസാരിക്കുന്നതിലും അഭിമാനിയാണ്‌. ഞങ്ങളുടെ പ്രിയപ്പെട്ട നേതാവായിരുന്ന ബേനസീർ ഭൂട്ടോ ധരിച്ചതുപൊലുള്ള വേഷമാണ് ഞാനും ഇന്ന് ധരിച്ചിരിക്കുന്നത്‌. എങ്ങനെ, എവിടെനിന്ന് എന്റെ പ്രസംഗം ആരംഭിക്കണമെന്ന് എനിക്കറിയില്ല. ഇവിടെ ആഗതരായിരിക്കുന്ന മഹനീയ വ്യക്തികൾ എന്നിൽനിന്നും എന്ത് പ്രതീക്ഷിക്കുന്നുവെന്നും അറിയില്ല. ആദ്യമായിട്ട് എനിക്കിവിടെ  സംസാരിക്കാൻ അവസരംതന്ന ദൈവത്തിനെ ഞാൻ സ്തുതിക്കട്ടെ. അവിടുത്തെ തിരുസന്നിധിയിൽ നാം എല്ലാം തുല്യരാണ്. വെടിയുണ്ടകൾ തുളച്ചുകയറിയ എന്റെ മുറിവുകൾ കരിഞ്ഞ് മരണത്തിൽനിന്ന് രക്ഷപ്പെട്ട് ജീവിതത്തിലേക്ക് മടങ്ങിവരാൻ ആഗ്രഹിച്ച ലോകമാന ജനതയോട് എന്റെ കൃതജ്ഞതയുടെ പൂച്ചെണ്ടുകൾ അർപ്പിക്കട്ടെ. എനിക്കിന്നൊരു പുതുജീവിതം ലഭിച്ചതും നിങ്ങളേവരുടെയും പ്രാർഥനകൾകൊണ്ടാണ്. എത്രമാത്രം സ്നേഹം ലോകം എന്നിൽ അർപ്പിച്ചുവെന്നും എനിക്ക് വിശ്വസിക്കാൻ സാധിക്കുന്നില്ല.   

 

എത്രയും വേഗം ഞാൻ സുഖം പ്രാപിക്കാൻ ആയിരക്കണക്കിന് മംഗളസന്ദേശങ്ങളും അഭിനന്ദനങ്ങളും സമ്മാനങ്ങളും എനിക്ക് ലോകത്തിന്റെ നാനാഭാഗത്തുനിന്നും ലഭിച്ചു. അവർക്കെല്ലാം എന്റെ ഹൃദയം നിറഞ്ഞ നന്ദിയുണ്ട്. എന്റെ ജീവന്റെ നിലനില്പ്പിനായി പടപൊരുതിയ നാളുകളിൽ എനിക്കുവേണ്ട മാനസികധൈര്യം തന്ന ലോകത്തിലെ അനേക നിഷ്കളങ്കരായ കുഞ്ഞുങ്ങളോടും എന്റെ നന്ദിയുണ്ട്. പ്രായത്തിൽ കൂടിയ മുതിർന്നവരായവരുടെ സ്നേഹാദരവുകളും എന്റെ മനസിന്‌ കുളിർമ്മ നല്കുന്നു. ബ്രിട്ടണിലും പാക്കിസ്ഥാനിലും എന്റെ ജീവനെ രക്ഷിക്കാൻ അഹോരാത്രം പണിചെയ്ത ഡോക്ടേഴ്സിനും  നേഴ്സസിനും അതിനോടനുബന്ധിച്ച് സേവനം ചെയ്തവർക്കും എന്റെ നന്ദിയുണ്ട്. യു..ഇ സർക്കാരും സുഖം പ്രാപിക്കാൻ എനിക്കുവേണ്ട സാമ്പത്തിക സഹായം തന്നതിനും നന്ദി. എന്റെ വിദ്യാഭ്യാസ ചുമതലകൾ വഹിക്കുന്ന യൂ.എൻ. സെക്രട്ടറിജനറൽ മിസ്റ്റർ ബാൻ കീ മൂണിനും കൃതജ്ഞതയുടെ പൂക്കൾ. യൂ.എൻ നയതന്ത്രജ്ഞൻ മിസ്റ്റർ ഗോർഡൻ ബ്രൌണ്‍ന്റെ പ്രവർത്തനങ്ങളെയും ഈ അവസരത്തിൽ ഒർമ്മിക്കുന്നു.  എനിക്കുള്ള എല്ലാ സഹായവും എത്തിച്ചുതന്ന യൂ.എൻ. നേതൃത്വത്തിനും പ്രത്യേക നന്ദി.

 

സഹോദരീ സഹോദരരെ അറിയുക, മലാലദിനം എന്നത് എന്റേതല്ല. ഇന്നത്തെ ദിനം മനുഷ്യാവകാശങ്ങൾക്കായി ശബ്ദം ഉയർത്തിയ ഒരോ കുട്ടിയുടെയും സ്ത്രീകളുടെയും ദിനമാണ്. ആയിരക്കണക്കിന് സാമൂഹികപ്രവർത്തകർ ലോകത്തുണ്ട്. അവർ അവകാശങ്ങൾക്കായി ശബ്ദം ഉയർത്തുക മാത്രമല്ല, യാതനകളും അനുഭവിക്കുന്നു. അവർ ഭീകരർക്കെതിരെ സ്വന്തം ലക്ഷ്യങ്ങൾക്കായി, തങ്ങളുടെ മക്കളുടെ വിദ്യനേടുന്നതിനുള്ള അവകാശങ്ങൾക്കായിസമാധാനത്തിനായി, സമത്വസുന്ദരമായ നാളേക്കായി പൊരുതി. ആയിരങ്ങൾ ഭീകരരുടെ വെടിയുണ്ടകളിൽ കൊല്ലപ്പെട്ടു. ലക്ഷക്കണക്കിന് ജനം മുറിവേറ്റു. ഞാൻ അവരിൽ ഒരാൾ മാത്രം. അങ്ങനെ ദുരിതമനുഭവിച്ച അനേകമായിരം ജനങ്ങളിലെ ഒരു പെണ്‍കുട്ടി മാത്രമാണ് നിങ്ങളുടെ മുമ്പിൽ നില്ക്കുന്നത്. അതുകൊണ്ട് ഞാൻ സംസാരിക്കുന്നത് എനിക്കുവേണ്ടി മാത്രമല്ല, ശബ്ദിക്കാൻ സാധിക്കാത്ത, അവകാശമില്ലാത്ത നിസഹായർക്കും വേണ്ടിയാണ്. അന്തസോടെ, സമാധാനത്തോടെ ജീവിക്കാനായുള്ള അവകാശസമരങ്ങൾക്കായി, സമത്വത്തിനായുള്ള  അവസരങ്ങൾക്കായി വിദ്യ നേടുന്നതിനുള്ള അവകാശത്തിനായി ഞാൻ അവർക്കുവേണ്ടിയും നിങ്ങളുടെ മുമ്പിൽ നില്ക്കുന്നു. 

 

പ്രിയപ്പെട്ട സുഹൃത്തുക്കളെ  2012  ഒക്റ്റോബർ ഒമ്പതാംതിയതി താലിബൻ എന്റെ നെറ്റിത്തടത്തിലെ ഇടതുവശത്ത് വെടിയുണ്ടകൾ തുളച്ചുകയറ്റി. എന്റെ കൂട്ടുകാരെയും അവർ വെടിവെച്ചു. ബുള്ളറ്റുകൾകൊണ്ട് ഞങ്ങളെ ശാന്തരാക്കാമെന്നും അവർ ചിന്തിച്ചു. എന്നാൽ അവർ പരാജയപ്പെട്ടു. അവിടെ ശാന്തതയല്ല പകരം ആയിരക്കണക്കിന് ജനതയുടെ ശബ്ദം ഉയർന്നു. എന്റെ ലക്ഷ്യങ്ങളെയും അഭിലാക്ഷങ്ങളെയും ഇല്ലാതാക്കുവാൻ സാധിക്കുമെന്ന് ഭീകരർ ഓർത്തു. എന്നാൽ എന്റെ ജീവിതത്തിൽ ഒരു മാറ്റവും വന്നില്ല. എന്നിലെ ഭയവും പ്രതീക്ഷയില്ലായ്മയും അവിടെ അസ്തമിച്ചു. പകരം എന്നിൽ ശക്തിയും ധൈര്യവും കൂടുതൽ ആർജിച്ചു. ഞാൻ അതേ മലാല തന്നെ. എന്റെ ലക്ഷ്യങ്ങളും പ്രതീക്ഷകളും ഇന്നും മാറ്റമില്ലാതെ തുടരുന്നു. എന്റെ സ്വപ്നങ്ങൾക്കും മാറ്റമില്ല. പ്രിയപ്പെട്ടവരേ ഞാൻ ആർക്കും എതിരല്ല. ആരോടും പ്രതികാരം ചെയ്യുന്നില്ല. ഞങ്ങളുടെ സ്വതന്ത്രമായ അവകാശങ്ങൾക്കായി, ജനാധിപത്യ സംസ്കാരമൂല്യങ്ങൾക്കായി, സംസാര സ്വാതന്ത്ര്യത്തിനായി, വിദ്യാഭ്യാസ അവകാശങ്ങൾക്കായി ഞാൻ ഏതു ഭീകരനോടും ഉച്ചത്തിൽത്തന്നെ സംസാരിക്കും.


താലിബന്റെയും ഭീകരരുടെയും കുഞ്ഞുങ്ങൾക്ക്‌ അർഹമായ വിദ്യാഭ്യാസം ലഭിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. എന്നെ വെടിവെച്ച താലിബന്റെ കുഞ്ഞിനും വിദ്യ ലഭിക്കണം. എന്റെമുമ്പിൽ വെടിവെയ്ക്കാൻ തയാറായി നിൽക്കുന്ന ഭീകരനെ കൈവശം തോക്കുണ്ടെങ്കിലും ഞാൻ വെടിവെക്കില്ല.  പ്രവാചകനായ മുഹമ്മദിൽനിന്ന് ഞാൻ പഠിച്ച സ്നേഹമാണത്. ബുദ്ധന്റെയും കൃസ്തുവിന്റെയും കരുണയാണ് എന്നെ നയിക്കുന്നത്. മാർട്ടിൻ ലൂതർ കിംഗ്‌ എന്ന ഇതിഹാസ പുരുഷനിൽനിന്നും എനിക്ക് ലഭിച്ച ആവേശമാണിത്. അഹിംസയുടെ പ്രവാചകരായ മഹാത്മാഗാന്ധിജി, നെൽസണ്‍ മണ്ഡാല, ജിന്നാസാഹീബ് എന്നീ മഹാന്മാർ പഠിപ്പിച്ചതും ഇങ്ങനെതന്നെയായിരുന്നു. മദർ തെരസായുടെ സ്നേഹവും എന്നെ ആകർഷിച്ചു. ക്ഷമിക്കാൻ എന്നെ എന്റെ പ്രിയപ്പെട്ട ഉപ്പയും ഉമ്മയും പഠിപ്പിച്ചു. സ്നേഹിക്കുകസമാധാനം കാംക്ഷിക്കുക എന്നീ ആദർശങ്ങളാണ് എന്നെ നയിക്കുന്നത്.

 

പ്രിയപ്പെട്ടവരെ പ്രകാശത്തിന്റെ പ്രാധാന്യം നമുക്കറിയാം. പക്ഷെ അന്ധകാരമാണ് നമുക്ക് ചുറ്റുമുള്ളത്. നമ്മുടെ അവകാശങ്ങൾക്കായുള്ള മുറവിളിയുടെ ആവശ്യകത നാം മനസിലാക്കുന്നു. എന്നാൽ നാം ശാന്തരാണ്. പേനയുടെയും പുസ്തകത്തിന്റെയും കാര്യവും ചിന്തനീയമാണ്. പക്ഷെ നാം കാണുന്നത് വെടിയുണ്ടകളും തോക്കുകളുമാണ്. ഒരു പേന തോക്കിനേക്കാളും ശക്തിയേറിയതെന്നു  ബൌദ്ധികലോകം പറയുന്നു. അത് സത്യമാണ്. ആഗോള ഭീകരർ പുസ്തകങ്ങളെ ഭയപ്പെടുന്നു. വിദ്യാഭ്യാസത്തിന്റെ ശക്തിയേയും അവർ ഭയപ്പെടുന്നു. സ്ത്രീയുടെ ശബ്ദത്തെ അവർ ഭയപ്പെടുന്നു. അതുകൊണ്ടാണ് അവർ പതിനാല് നിഷ്കളങ്കരായ സ്കൂൾകുട്ടികളെ കൊന്നത്. സമൂഹത്തിലെ മാറ്റങ്ങളെയും സ്വാതന്ത്ര്യത്തെയും സാഹോദര്യത്തെയും അവർ എതിർക്കുന്നതിന്റെ കാരണവും അതുതന്നെ. അന്നവിടെയുണ്ടായിരുന്ന റ്റീച്ചറിനെയും അവർ വധിച്ചു.

 

എന്തുകൊണ്ടാണ് താലിബാൻ വിദ്യാഭ്യാസത്തിന് എതിരു നില്ക്കുന്നത്? കാരണം ഒരു പുസ്തകത്തിനുള്ളിലുള്ളത് എന്തെന്ന് താലിബന് അറിയത്തില്ല. അവർ വിചാരിക്കുന്നത് ദൈവം എന്നത് വെറും ഒരു യാഥാസ്ഥിതികനെന്നാണ്. അവരുടെ സങ്കല്പ്പത്തിലുള്ള ദൈവം പെണ്‍കുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിക്കുന്നു. നരകവും വിധിക്കുന്നു. ഭീകരർ അവരുടെതായ വ്യക്തിതാല്പര്യങ്ങൾക്കുവേണ്ടി ഇസ്ലാമിനെ കളങ്കപ്പെടുത്തുന്നു. സമാധാനവും സഹവർത്തിത്വവും ആഗ്രഹിക്കുന്ന ഒരു ജനകീയസർക്കാരാണ് ഇന്ന് പാക്കിസ്ഥാനുള്ളത്.

 
ഇസ്ലാം സമാധാനത്തിന്റെയും മനുഷ്യത്വത്തിന്റെയും സാഹോദര്യത്തിന്റെയും മതമാണ്‌. ഇസ്ലാം ഒരോ കുഞ്ഞിനും വിദ്യാഭ്യാസം നൽകണമെന്ന് വിശ്വസിക്കുന്നു. അത് ഓരോ മുസ്ലിമിന്റെയും കടമയും ഉത്തരവാദിത്വവും ആണ്. വിദ്യ അഭ്യസിക്കാൻ രാജ്യത്ത് സമാധാനം ആവശ്യമാണ്. എന്നാൽ ലോകത്തിന്റെ പല ഭാഗത്തും പ്രത്യേകിച്ച് പാകിസ്ഥാനിലും അഫ്ഗാനിസ്ഥാനിലും ഭീകരത പ്രവർത്തിക്കുന്നു. കുഞ്ഞുങ്ങൾക്ക്‌ വിദ്യാഭ്യാസം നിഷേധിക്കുന്നു. ഇൻഡ്യയിൽ കുഞ്ഞുങ്ങളെക്കൊണ്ട് ബാലവേല ചെയ്യിപ്പിക്കുന്നു. സ്ത്രീകളും കുഞ്ഞുങ്ങളും പല തരത്തിലാണ് പീഡിതരാകുന്നത്. നൈജീറിയായിൽ അനേകം സ്കൂളുകൾ നശിപ്പിച്ചു. പതിറ്റാണ്ടുകളായി അഫ്ഗാനിസ്ഥാനിൽ കുഞ്ഞുങ്ങൾ ഭീകരർമൂലം കഷ്ടപ്പെടുന്നു. കുഞ്ഞുപെണ്‍കുട്ടികൾ വീടുകളിൽ പാത്രം കഴുകിയും ദാസ്യവേല ചെയ്തും ജീവിക്കണം. ചെറുപ്രായത്തിലെ വിവാഹം കഴിക്കാൻ നിർബന്ധിക്കുന്നു.


വിദ്യാഭ്യാസം നേടാൻ സമാധാനപരമായ ഒരു അന്തരീക്ഷം ആവശ്യമാണ്. ഭീകരരെകൊണ്ട് ജനം അക്ഷമരാണ്. ദാരിദ്ര്യം, അജ്ഞത, അനീതി, വർണ്ണവിവേചനം ഇവകളെല്ലാം സ്ത്രീ പുരുഷഭേദമേന്യേ പൊതുവായ പ്രശ്നങ്ങളാണ്. ഇന്ന് ഞാൻ സ്ത്രീകളുടെ വിദ്യാഭ്യാസത്തിനും അവകാശങ്ങൾക്കുമായി സമരം നയിക്കുന്നു. കാരണം അവരാണ് ഇന്ന് സമൂഹമാകെ സഹിക്കുന്നത്. ഒരിക്കൽ സാമൂഹിക പ്രവർത്തകരായ സ്ത്രീകൾ സ്ത്രീകളുടെ അവകാശങ്ങൾക്കായി പൊരുതാൻ പുരുഷന്മാരോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇനിമുതൽ സ്ത്രീകളുടെ അവകാശങ്ങൾക്കായി ഞങ്ങൾതന്നെ സമരം ചെയ്യും. സ്ത്രീകളുടെ അവകാശങ്ങൾക്കായി പുരുഷന്മാർ പൊരുതരുതെന്നല്ലാ ഞാൻ പറയുന്നത്. സ്ത്രീകൾ സ്വതന്ത്രമായി അവകാശ സംരക്ഷണത്തിനായി മുമ്പോട്ട്‌ വരണമെന്നാണ് ഞാൻ ഉദ്ദേശിച്ചത്.


പ്രിയപ്പെട്ട സഹോദരീ സഹോദരരേ, ശബ്ദിക്കേണ്ട സമയം ഇപ്പോഴാണ്. സമാധാനവും ഐശ്വര്യവും കാംക്ഷിച്ചുകൊണ്ട് സ്ത്രീകളുടെ അവകാശ സംരക്ഷണത്തിനായി തങ്ങളുടെ നയങ്ങൾ ഉടച്ചുവാർക്കുവാൻ ലോകനേതാക്കളോട് ഞങ്ങൾ അഭ്യർദ്ധിക്കുന്നു. സ്ത്രീകളുടെ അവകാശങ്ങൾക്കെതിരെ എന്ത് തീരുമാനങ്ങളായാലും ഞങ്ങൾ അംഗീകരിക്കില്ല. ഓരോ കുഞ്ഞുങ്ങൾക്കും ജന്മാവകാശമായി സൗജന്യമായും നിർബന്ധമായും വിദ്യാഭ്യാസം നല്കുവാൻ ലോകമെമ്പാടുമുള്ള എല്ലാ ഭരണകൂടങ്ങളോടും ഞങ്ങൾ  ആവശ്യപ്പെടുന്നു. കൊടുംഭീകരതയും കുഞ്ഞുങ്ങളോടുള്ള മൃഗീയതയും ക്രൂരതയും ഇല്ലാതാക്കി കുഞ്ഞുങ്ങളെ സംരക്ഷിക്കാൻ  ഞങ്ങൾ ലോകസർക്കാരുകളോടും അഭ്യർത്ഥിക്കുന്നു.   വികസിച്ചുകൊണ്ടിരിക്കുന്ന രാഷ്ട്രങ്ങൾ പെണ്‍കുട്ടികൾക്ക്‌ വിദ്യാഭ്യാസത്തിനായുള്ള എല്ലാ അവസരങ്ങളും സഹായങ്ങളും നല്കാനും നിർദേശിക്കുന്നു. എല്ലാ സമൂഹങ്ങളും സഹനശക്തി ഉള്ളവരായിരിക്കണം. മതമോ വർഗമോ വർണ്ണമോ ഭേദമില്ലാതെ ജാതികളുടെ അതിരുകളില്ലാതെ സ്ത്രീകള്ക്കും സമത്വവും സ്വാതന്ത്ര്യവും വാഗ്ദാനം ചെയ്യണം. അവരും പുരുഷന്മാരെപ്പോലെ ജീവിതത്തിൽ മുന്നേറണം. സഹോദരീ സഹോദരരെ ധൈര്യമായി മുന്നേറാൻ, നമ്മിൽത്തന്നെ സ്വയം ധൈര്യം സമാഹരിച്ച് നമ്മുടെ കഴിവുകളെ പൂർണ്ണമായും സ്വയം ഗ്രഹിച്ച് മുന്നേറാൻ ഞാൻ നിങ്ങളോട് ആഹ്വാനം ചെയ്യുന്നു.
 

പ്രിയ സഹോദരീ സഹൊദരരേ ഞങ്ങളുടെ ഓരോ കുഞ്ഞുങ്ങൾക്കും നാളയുടെ ശോഭനമായ ഭാവി പടുത്തയർത്താൻ സ്കൂളുകളിൽ അർഹിക്കുന്ന വിദ്യാഭ്യാസം ആവശ്യമാണ്. സമാധാനത്തിന്റെയും വിദ്യ നേടുവാനുള്ള അവകാശങ്ങളുടെയും  സന്ദേശദൂതരായി ഞങ്ങൾ ഞങ്ങളുടെ തീർത്ഥയാത്ര തുടരും. ആർക്കും ഞങ്ങളെ തടയാനാവില്ല.  അവകാശങ്ങൾക്കായി ഉച്ചത്തിൽ ശബ്ദിക്കും. ഞങ്ങൾ മുഴക്കുന്ന ശബ്ദത്തിൽക്കൂടി മാറ്റങ്ങളുടെതായ ഒരു പുത്തൻയുഗത്തിന് തുടക്കമിടും. ലോകത്തിന്റെ ശക്തിയിലും യുവശക്തിയിലും അധികാരത്തിലും ഞങ്ങൾ വിശ്വസിക്കുന്നു. ഞങ്ങളുടെ ചുറ്റുമായ ലോകത്തിന് ഇന്നുള്ള വിവേചന ലോകത്തെ പരിവർത്തനങ്ങളിൽക്കൂടി മുഴുവനായും മാറ്റാൻ സാധിക്കും. കാരണം ഞങ്ങൾ ഇന്ന് ഏകമായ മനസോടെയാണ് മുന്നേറുന്നത്.  വിദ്യാഭ്യാസത്തിനുള്ള പൗരാവകാശത്തിനായി ഒന്നായി ഞങ്ങൾ ശക്തിയാർജിച്ചിരിക്കുന്നു. ഞങ്ങളുടെ ലക്‌ഷ്യം സഫലമാകണമെങ്കിൽ ഞങ്ങൾതന്നെ ശക്തിയാർജിക്കണം. അറിവെന്ന പൂർണ്ണമായ ആയുധമാണ് നമ്മുടെ ശക്തി. ഐക്യമത്യം മഹാബാലം നമ്മെ കാത്തുകൊള്ളും. അറിവ് നേടുകയെന്നത് നമ്മുടെ രക്ഷയ്ക്കായ ഒരു പരിചയാണ്.


പ്രിയപ്പെട്ട സഹോദരീ സഹോദരരെ കോടാനുകോടി ജനങ്ങൾ ഇന്ന് കൊടിയ ദാരിദ്ര്യത്തിലും അജ്ഞതയിലും അനീതിയിലും ദുരിതം അനുഭവിക്കുന്നത് നമുക്ക് മറക്കാൻ സാധിക്കില്ല. അനേകകോടി കുഞ്ഞുങ്ങൾ പ്രാഥമിക വിദ്യാഭ്യാസത്തിനുള്ള അവസരങ്ങൾ ഇല്ലാതെ കഴിയുന്നതും നാം കാണുന്നു. നല്ല ഭാവിക്കായി കാത്തിരിക്കുന്ന നമ്മുടെ സഹോദരീ സഹോദരരേയും അവരുടെ വികാരങ്ങളെയും മനസിലാക്കണം. അതുകൊണ്ട് അജ്ഞതക്കും ദാരിദ്ര്യത്തിനും  ഭീകരതക്കും എതിരെ പോരാടുന്ന ഒരു ലോകത്തിനായി നമുക്ക് കാത്തിരിക്കാം. അറിവിന്റെ നിദാനമായ പുസ്തകങ്ങളിൽക്കൂടി സംസാരിക്കാം. പുസ്തകങ്ങളാണ് ഏറ്റവും വലിയ ആയുധം. ഒരു കുഞ്ഞ്, ഒരു ഗുരു, ഒരു പുസ്തകം,ഒരു പേനാ മതി മാറ്റങ്ങളുടെതായ ഒരു നവലോകത്തെ സൃഷ്ടിക്കാൻ. അതിന് ഏകപരിഹാരം ആദ്യം വിദ്യ അഭ്യസിക്കുകയെന്നതാണ്. നമ്മുടെ ലക്ഷ്യബോധം ഇനിമേൽ വിദ്യ നേടുകയെന്നതാകട്ടെ.



No comments:

Post a Comment

കൊറോണ: പ്രസിഡന്റ് ട്രംപിനെ കുറ്റപ്പെടുത്തുന്നത് ശരിയോ?

ജോസഫ് പടന്നമാക്കൽ കൊറോണ നമ്മുടെയെല്ലാം നിത്യ ജീവിതത്തിൽ ഭയം ജ്വലിപ്പിക്കുന്ന ഒരു മാരക രോഗമായി ലോകമെമ്പാടും അറിയപ്പെട്ടു കഴിഞ്ഞു. കാട്ടുത...