Sunday, September 8, 2013

അദ്വൈതവും 'ഞാൻ' ദൈവവും'


അദ്വൈതമെന്നാൽ ഏകത,  ഒരേ ശക്തികിരണമായ അവിടെ രണ്ടില്ല. ഇക്കാണുന്ന പ്രപഞ്ചവും പ്രപഞ്ചത്തിലെ പരമാണുവും  ഒരേ സത്ത.   സകല ശക്തിഗുണങ്ങളുടെയും ഉറവിടം ഒന്നിൽനിന്നുമാത്രം ബന്ധിപ്പിച്ചിരിക്കുന്നു. എല്ലാ ഭൌതിക സൃഷ്ടികളുടെ അടിസ്ഥാന കാരണവും അദ്വൈതത്തിൽ തന്നെ. സൃഷ്ടികളെല്ലാം ബന്ധിച്ചിരിക്കുന്നത്‌ ഏകതയിൽ നിന്നെങ്കിലും സൃഷ്ടിയിലെ വസ്തുതകളെല്ലാം വ്യത്യസ്തങ്ങളായി അനുഭവപ്പെടും. ദുർബലമായ മനുഷ്യമനസുകളുടെ ചിന്തകൾക്കതീതമാണ് അദ്വൈതം അഥവാ ഏകതായെന്ന തത്ത്വസംഹിത.

 
നമ്മുടെ തന്നെ കൈകളിലേക്ക് ഒരു നിമിഷം നോക്കൂ. വിസ്മയങ്ങളായ ആയിരമായിരം പ്രതിഭാസങ്ങൾ ആ കൈവിരലുകളിൽ ഉണ്ട്. ഓരോ വിരലുകളും പരസ്പര വിരുദ്ധങ്ങളായി കാണുന്നില്ലേ? എന്നാൽ അതെല്ലാം വ്യത്യസ്തങ്ങളോ? ഒരേ കൈകളിൽനിന്ന് വ്യത്യസ്തങ്ങളായ അഞ്ചുവിരലുകൾ പരസ്പരം ബന്ധിച്ചിരിക്കുന്നു. അതുതന്നെയാണ് അദ്വൈതത്തിന്റെ തത്ത്വവും. ഇക്കാണുന്ന പ്രപഞ്ചവും ലോകവും ജനവും പക്ഷിമൃഗാദികളും കാഴ്ചയിൽ തീർച്ചയായും വ്യത്യസ്തങ്ങളാണ്. എന്നാൽ അദ്വൈതമായ ഏകതയിൽ സർവതും കൈകളിലെ കൈവിരലുകൾപോലെ  പരസ്പരം ബന്ധിച്ചിരിക്കുന്നു.  ഒന്നായ പ്രപഞ്ചശക്തിയുടെ ബന്ധിപ്പിച്ചിരിക്കുന്ന വ്യത്യസ്തകളാണ് ഏകതയാകുന്ന അദ്വൈതം.

 

കൈപ്പത്തിക്കുള്ളിലെ വിരലുകൾ  ഒരു നിമിഷംകൂടി ശ്രദ്ധിക്കൂ. ഒരേ സത്ത, ഒരേ ആറ്റം.  മനുഷ്യ ശരീരത്തിലെ സെല്ലുകളും നാഡി വ്യൂഹങ്ങളും കാഴ്ചയും കേൾവിയുമെല്ലാം ഏകമായ ഒരേ മനുഷ്യശരീരത്തിന്റെ പ്രവർത്തനങ്ങളാണ്. നാം എല്ലാം കോടാനുകോടി ഗുണവിശേഷങ്ങളോടെ അദ്വൈതമായ  പ്രപഞ്ചത്തിന്റെ ഭാഗമാണ്. പ്രപഞ്ചത്തിലെ ഓരോ പരമാണുവും അദ്വൈത തത്ത്വത്തിൽ അലിഞ്ഞുചേർന്നിട്ടുണ്ട്.

 

'ഞാൻദൈവംഎന്നത് അദ്വൈതത്തിലെ  തത്ത്വജ്ഞാനിയുടെ ജ്ഞാനത്തിൽനിന്നും വരുന്ന ചിന്തകളാണ്. യേശുവും പറഞ്ഞത് ഗഹനമായി ചിന്തിച്ചാൽ ഞാൻദൈവത്തെപ്പറ്റി തന്നെയാണ്.ഞാൻഒന്നേയുള്ളൂ അത് ഞാൻമാത്രം. യേശുവും ദൈവവും നിത്യതയും പരമാത്മാവും അനന്തതയുംഞാൻതന്നെയാണ്. യേശു 'ആത്മ'ത്തെ കണ്ടെത്തി സ്വയം ദൈവമെന്ന് പറഞ്ഞു. അതിനർത്ഥം ഒരോ പരമാണുവും ഭൂമിയും പ്രപഞ്ചവും ഞാനും ഒന്നായ സത്യമെന്ന അദ്വൈതമാണ്. 'ഞാൻ' മനസോ ശരീരമോ അല്ല.  മനസും ശരീരവും പദാർഥങ്ങളാണ്. 'ഞാൻ' ആരെന്നാൽ അഹം തത്ത്വം. ഒരു വസ്തുവിന്റെയും ഭാഗമല്ല.  മനസോ, ശരീരമോ എന്നിലുള്ളതല്ല. 'ഞാൻ' പരിശുദ്ധമായ 'ആത്മം' മാത്രം. ആത്മം തന്നെയാണ് ദൈവവും പരമാത്മാവിന്റെ സ്ഫുരണവും. ജീവനിലെ ഗുണമഹിമകൾ പദാർഥങ്ങളിൽ മാത്രമുള്ളതാണ്. ദൃശ്യങ്ങളായ വസ്തുതകളും അദൃശ്യങ്ങളായ ഗുണങ്ങളും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. കണ്ണുള്ളവർ കാണുന്നതും ചെവിയുള്ളവർ കേൾക്കുന്നതും മനസിലെ പ്രവർത്തനങ്ങളും ചിന്തിക്കുന്നതും രുചിക്കുന്നതും നീതികരിക്കുന്നതുമെല്ലാം അഹംബോധവും ശരീരവുമാണ്. എന്നാൽ 'ഞാൻ' ഇതൊന്നുമല്ല. ഇക്കാണുന്ന ഗുണങ്ങളിൽനിന്നും 'ഞാൻ' സ്വതന്ത്രനാണ്. ഗുണങ്ങളിൽ മാറ്റംവരാം. എന്നാൽ 'ഞാൻ' സമയപരിധിയിലോ ശൂന്യമായ ആകാശത്തിലൊ ഭൂമിയിലെ ഇടങ്ങളിലോ ഇല്ല. എന്നും മാറ്റമില്ലാത്തവനാണ്. പ്രപഞ്ചത്തിലെ അതിരുകൾക്ക് അധീനനല്ല. അനാദികാലം മുതൽ 'ഞാൻ' ഉണ്ടായിരുന്നു. 'ഞാൻ' നിത്യതയാകുന്നു. അനന്തമാകുന്നു. തിരമാലകൾ ഉയർന്നാലും താന്നാലും സമുദ്രം കണക്കേ ഞാൻമാറ്റത്തിനടിമയല്ല. 'ഞാൻ' എന്ന സത്ത  സമുദ്രത്തിലെ തുള്ളിയോ തുള്ളികളായ സമുദ്രമോ ആകാം. 'ഞാൻ' എന്നും ആകാരരൂപമല്ലാത്ത പ്രപഞ്ചരൂപങ്ങൾക്ക്‌ അതീതമാണ്.

'ഞാൻ' പിന്നെ ആര്? സ്ഥായിയും പ്രകൃതിയുടെ പരിശുദ്ധിയുമാണ്. അവബോധമനത്തിന്റെ ഉള്ളറയിൽ അജ്ഞാതനായിരിക്കുന്ന മായയായ ആത്മമാണ്. വിശുദ്ധിയുടെ അന്ത:കരണപ്രകാശവും സ്വയം പ്രകാശിക്കുന്നവനും ഞാനാകുന്ന അനന്തതയും ഒന്നേയൊന്നുമാത്രം. അത് രണ്ടല്ല. ഞാനല്ലാതെ മറ്റൊന്നില്ല. 'ഞാൻ' ഗുണങ്ങളോ, സപ്തരാഗങ്ങളോ ശബ്ദങ്ങളൊ നിറങ്ങളോ മണമോ രൂപമോ രൂപഭംഗിയോ ഇല്ലാത്തവനാണ്.  അവബോധമനസിലെ രൂപമില്ലാത്ത അനന്തമാണ്. എന്നെച്ചുറ്റിയുള്ള വൈരുദ്ധ്യങ്ങളും വൈവിധ്യങ്ങളുമെല്ലാം ക്ഷണികങ്ങളും നിമിഷങ്ങൾക്കുള്ളിൽ ചാമ്പലാകുന്നതുമാണ്. ഞാനാണ് പ്രകാശം; ലോകം അത് സാക്ഷിപ്പെടുത്തുന്നു.  അതെ, ചുറ്റുമുള്ള നീയും ലോകവും പ്രകാശത്തിന്റെ സാക്ഷിമാത്രം.

 
ഒരുവൻ സ്വപ്നത്തിൽ  സ്വപ്നങ്ങൾകൊണ്ട് നൂലാമാലകൾ കോർത്തിണക്കുന്നു. അതെല്ലാം വെറും സ്വപ്നങ്ങളായിരുന്നുവെന്നും അവൻ മനസിലാക്കുന്നു. ഞാൻ ഈ ലോകത്തെ സൃഷ്ടിച്ചു. അതിലൊരു ജീവനായി ഈ ലോകത്തെത്തി. വാസ്തവികമായ സത്യത്തിൽ ഞാൻഉൾബോധത്തിനുള്ളിലെ 'ആത്മം' മാത്രം.  സ്വപ്നത്തിൽ ഒരുവൻ നൂറായിരം വസ്തുക്കൾ സൃഷ്ടിക്കുന്നതുപോലെ ഇക്കാണുന്ന സ്വപ്നമല്ലാത്ത ലോകത്തിന്റെ ഭൌതികവസ്തുക്കളും അതിന്റെ സൃഷ്ടിയും ഞാനാകുന്നു. പരിശുദ്ധിയുടെ ആത്മമായി 'ഞാൻ' ആകുന്നുവെങ്കിൽ 'ബ്രഹ്മനും' ഞാൻ' തന്നെയാകുന്നു. എനിക്കുചുറ്റുമുള്ള ലോകവും പ്രപഞ്ചവും സൃഷ്ടിയും ഞാൻ തിരിച്ചറിയുന്നുവെങ്കിൽ 'ഞാൻതന്നെയാകുന്നു ഈശ്വരനും. എന്റേതായ മനസിന്റെ വൈകല്യങ്ങൾ ഞാൻ മനസിലാക്കുന്നെങ്കിൽ 'ഞാനാകുന്നു' ജീവൻ. അതുതന്നെയാണ്, യേശു പറഞ്ഞതും. ഞാൻ ജീവനും വഴിയും പ്രകാശിക്കുന്നവനും സത്യവുമാകുന്നു. പ്രകാശവും പ്രതിഫലനവും പ്രതിഫലിക്കുന്ന ജീവനും ഈശ്വരനും ഒന്നേയൊന്നുള്ളൂ. അത് 'ഞാൻ' മാത്രം.



ഞാൻആകുന്നു സത്-ചിത്-ആനന്ദ (sat-chit-aananda). ഒരോ ജീവനിലും 'ആത്മൻ' നിലകൊള്ളുന്നതുപോലെ ഒപ്പം ആനന്ദവും അവനിൽ കുടികൊള്ളുന്നു. എങ്ങനെ? അവൻ അവന്റെതല്ലാത്ത ഭൂമിയിലെ സർവതും ത്യജിക്കണം. എന്നിട്ട് 'ഞാൻ' എന്ന സത്യത്തിൽ വരണം. എങ്കിൽ ഒളിഞ്ഞിരിക്കുന്ന സത്യവും ആനന്ദവും അവനിൽ ദൃശ്യമാകും. ഒരുവൻ ഉപാധികളില്ലാതെ ആനന്ദലഹരിയിൽ ലയിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ മറ്റൊരുവന് അവനെ തടയാൻ കഴിയില്ല. അവനിലെ പരമമായ ആനന്ദത്തെ കെടുത്താൻ സാധിക്കില്ല. അങ്ങനെ 'ആനന്ദം' ജീവന്റെ സ്വതന്ത്രമായ അവകാശമാണ്. ഞാൻഎന്ന പരമമായ സത്യത്തിൽ അലിഞ്ഞിരിക്കുന്നതാണ് ആ 'ആനന്ദം'. നീ അത് തിരിച്ചറിയുന്നില്ലെങ്കിൽ അത് നിനക്കുള്ളതല്ല. 'ഞാൻ' അങ്ങനെ നിത്യതയുടെ പരമമായ അവബോധം മാത്രമല്ല പരിശുദ്ധിയുടെ ആനന്ദമാണ്. 'ഞാനാണ്' ഇക്കാണുന്ന സർവതിലും അസ്ഥിത്വം പ്രദാനം ചെയ്യുന്നവൻ.  ജീവനിലും ജീവനില്ലാത്തതിലും പ്രപഞ്ചമൊന്നാകെയും ഉപബോധഉൾക്കടലിലും ആനന്ദമെന്നത്,'സത്-ചിത്-ആനന്ദ' അത് 'ഞാൻ' ആകുന്നു. ആ 'ഞാൻ' 'ആത്മം' വിശപ്പും ദാഹവും ഗുണങ്ങളും രൂപങ്ങളും മഹിമകളുമില്ലാത്ത അനന്തമാകുന്നു.  

ആത്മത്തെ കണ്ടെത്തുന്ന തീർത്ഥയാത്രികൻ പറയും, ദൈവമേ നീയാണ്‌ സത്‌-ചിത്‌-ആനന്ദം. നീയാണ്‌ ദ്രവ്യത്തിന്റെയും ഊര്‍ജ്ജത്തിന്റെയും 
 ശബ്ദതരംഗങ്ങളുടെയും നാഥൻ. നീയാണ്‌ എവിടെയും   അനന്തതയിലും  സ്ഥിതി ചെയ്തിരുന്ന എന്തിന്റെയും പ്രഭു. കണ്ടെത്തിയാലോ അവൻ 'ഞാനാ'കും, അനന്തവും!


'സത് ചിത് ആനന്ദ' എന്തെന്ന് ഒന്നുകൂടി വ്യക്തമാക്കട്ടെ. 'സത്' എന്നാൽ സത്യം. തെറ്റിനെയും, മായയേയും വഞ്ചനയെയും, പ്രലോഭനങ്ങളെയും നശിപ്പിക്കുന്ന ഒരു പ്രതിഭാസമാണ് സത്യം. അവാസ്തവികങ്ങളായവയെ വാസ്തവികങ്ങളിലേക്ക് നയിക്കുന്നു. അങ്ങനെ മറഞ്ഞുകിടക്കുന്ന മൂടുപടം മാറ്റി സത്യത്തിന്റെ ദീപം അവിടെ പ്രകാശിക്കുകയാണ്.


'ചിത്' എന്നു പറഞ്ഞാൽ 'അവബോധ മനസ്' 'ഉള്ളിന്റെ ഉള്ളിലുള്ള മനസാക്ഷി' എന്നൊക്കെ പറയാം. ഉറങ്ങികിടക്കുന്ന മനസാക്ഷിയിൽ മാലിന്യങ്ങൾ ഇല്ലാതാക്കി ഉണർവ്‌ വരുത്തണം. മനസിനുള്ളിൽ അലിഞ്ഞുചേർന്നതെല്ലാം ഉണർത്തുകയാണിവിടം. ‘ഉപബോധമനസ്’ നമ്മെത്തന്നെ പ്രകൃതിയുടെ സത്യമാക്കുകയാണ്. ജനിച്ചപ്പോൾ നമ്മിൽ പ്രകൃതിയുടെ സത്യം മാത്രമേയുണ്ടായിരുന്നുള്ളൂ. അവിടെയാണ് പുരോഹിതന്റെ 'ജന്മപാപം' എന്ന പരിശുദ്ധമായ നുണ സൃഷ്ടിച്ചത്.


'ആനന്ദം' എന്നാൽ സ്വർഗീയാനുഭൂതിയായ നിർവൃതിയെന്നർത്ഥം. സത്യമായ ഉപബോധമനസ്സിൽ പരിശുദ്ധിയുടെ ആനന്ദം കൈവരിക്കുന്നതുവരെ പുറകോട്ട് നോക്കരുത്. സത്യം നമ്മിൽ കുടികൊള്ളുന്നുവെങ്കിൽ അവിടം അറിയപ്പെടാത്ത ആത്മീയതയുടെ ഉൾകാഴ്ച നിറയുകയാണ്. 'ഓം തത് സത്' വാസ്തവികങ്ങളിലെ ആ സത്യം നമ്മൾ തന്നെയാണ്.


തത്ത്വചിന്തകൾ നാം പഠിക്കുന്നത് മനസിനെ ശാന്തമാക്കി സത്യത്തിലേക്ക് നയിക്കാനാണ്. മറ്റുള്ളവരുടെ മനസിനെ വേദനിപ്പിക്കാതെ മനസിനെ പരിശുദ്ധമാക്കുകയെന്നത് ഒരുവന്റെ കാതലായ തത്ത്വമെന്നും നാം മനസിലാക്കണം.

1 comment:

കൊറോണ: പ്രസിഡന്റ് ട്രംപിനെ കുറ്റപ്പെടുത്തുന്നത് ശരിയോ?

ജോസഫ് പടന്നമാക്കൽ കൊറോണ നമ്മുടെയെല്ലാം നിത്യ ജീവിതത്തിൽ ഭയം ജ്വലിപ്പിക്കുന്ന ഒരു മാരക രോഗമായി ലോകമെമ്പാടും അറിയപ്പെട്ടു കഴിഞ്ഞു. കാട്ടുത...