Sunday, September 15, 2013

സർ സെയ്ദ് എന്ന മഹാനും അലിഗഢ് മുസ്ലിം യൂണിവേഴ്സിറ്റിയും




By ജോസഫ് പടന്നമാക്കൽ

മുസ്ലിം സമുദായത്തിലെ സാമൂഹിക സാമുദായിക മണ്ഡലങ്ങളിൽ അതുല്യപ്രഭാവനായിരുന്ന സർ സെയ്ദ് അഹമ്മദ്ഖാൻ പത്തൊൻപതാം നൂറ്റാണ്ടിലെ നവോത്ഥാന ചിന്തകരിൽ ഏറ്റവും ആദരണീയനായിരുന്ന ഒരു മഹാനുഭാവനായിരുന്നു. സ്വതന്ത്രഇന്ത്യയുടെ ചരിത്രത്തിൽ അദ്ദേഹത്തിന് അർഹിക്കുന്ന സ്ഥാനം കല്പ്പിച്ചിട്ടുണ്ടോയെന്നും സംശയിക്കുന്നു. ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി സ്ഥാപകൻ ആരെന്നു ചോദിച്ചാൽ പണ്ഡിറ്റ് മദൻ മോഹൻ മാളവ്യായെന്ന് പാഠപുസ്തകങ്ങളിലും ചരിത്രകൃതികളിലും പഠിച്ച ഓർമ്മവരും.   അതുപോലെ ചരിത്രത്തിന് വിസ്മരിക്കാൻ സാധിക്കാത്ത സർ സെയിദ് അഹമദ്ഖാൻ  വിശ്വപ്രസിദ്ധമായ അലിഗർ മുസ്ലിം യൂണിവേഴ്സിറ്റിയുടെ സ്ഥാപകനാണ്. വിദ്യാഭ്യാസപ്രവർത്തന ചിന്തകരായവരുടെ ലോകത്തിൽ വാഴ്ത്തപ്പെട്ട ഇതിഹാസപുരുഷനായ ഈ മഹാൻ 1817 ഒക്ടോബർ പതിനേഴാംതിയതി ഡൽഹിയിൽ ജനിച്ചു. അലിഗഢ്  മുസ്ലിം യൂണിവേഴ്സിറ്റിയെന്ന വിശ്വസരസ്വതി ക്ഷേത്രം സർ സെയ്ദിന്റെ ബൌദ്ധികതലങ്ങളിൽനിന്നും ഉദയംചെയ്ത കാലംമുതൽ മരണമില്ലാത്തവനായി  ചരിത്രത്തിൽ അദ്ദേഹമെന്നുമുണ്ടായിരുന്നു.
 

അലിഗഢ്  മുസ്ലിം സർവകലാശാല തുടങ്ങിയകാലം മുതൽ ഒന്നരനൂറ്റാണ്ടിൽപ്പരം വർഷങ്ങളായി ശാസ്ത്രവിദ്യാഭ്യാസ ഗവേഷണങ്ങൾക്ക്  ഇവിടെ പ്രാധാന്യം കൊടുത്തുവരുന്നു. ഇസ്ലാമികലോകത്തിലെ പ്രസിദ്ധരായ പലരും ഈ സർവകലാശാലയിൽനിന്നും പഠിച്ചുയർന്നവരാണ്. അക്കൂടെ രാഷ്ട്രതന്ത്രജ്ഞരും ലോകനേതാക്കളും സാംസ്ക്കാരിക സാമൂഹിക രാഷ്ട്രീയ നേതാക്കളും ഉൾപ്പെടുന്നു. ഇന്ത്യൻ പ്രസിഡന്റായിരുന്ന ഡോക്ടർ സക്കീർ ഹുസൈനും ഇന്ത്യൻ വൈസ് പ്രസിഡന്റായിരുന്ന  ഡോക്ടർ അൻസാരിയും ഈ അത്മവിദ്യാലയത്തിൽനിന്നും പഠിച്ചുയർന്നവരാണ്. അതിർത്തി ഗാന്ധിയെന്നറിയപ്പെട്ടിരുന്ന അഫ്ഗാനിലെ ഖാൻ അബ്ദുൽ ഗാഫർ, പാക്കിസ്ഥാൻ പ്രസിഡന്റായിരുന്ന അയൂബ്ഖാൻ എന്നീ ലോകനേതാക്കന്മാരും ഈ സർവകലാശാലയിൽനിന്ന് ഉയർന്നുപോയവരാണ്. പാക്കിസ്ഥാനിലെ ആദ്യത്തെ രണ്ട് പ്രധാനമന്ത്രിമാരായിരുന്ന ലിയാഖാത് ആലിഖാനും (Liaquat Ali Khan)ഖാജാ നസിമുദീനും(Khawaja Nazimuddin) ഈ യൂണിവേഴ്സിറ്റിയിൽനിന്നും പഠിച്ചുപോയവരാണ്. കൂടാതെ ഇവിടെനിന്നും പുറത്തിറങ്ങിയ പാക്കിസ്ഥാനിലെയും ഇന്ത്യയിലെയും നേതാക്കന്മാരുടെ വലിയ നിരതന്നെയുണ്ട്. സ്വാതന്ത്ര്യ സമരകാലങ്ങളിൽ ജിന്നയും ഗാന്ധിയും നെഹൃവും ഒത്തൊരുമിച്ച് പല സുപ്രധാന തീരുമാനങ്ങൾ എടുത്തിരുന്നതും  അലിഗഢ്  സർവകലാശാലയുടെ ക്യാമ്പസിൽ നിന്നായിരുന്നു.

മുഗൾ ചക്രവർത്തിമാരുടെ കുടുംബവംശാവലികളിലുള്ള ഒരു പ്രഭുകുടുംബത്തിലാണ് സർ സെയ്ദ് അഹമ്മദ് ഖാൻ ജനിച്ചത്‌.  അപ്പനേക്കാളും അമ്മയുടെ പരിലാളനയിലായിരുന്നു സർ സെയ്ദ് വളർന്നത്‌. അമ്മയുടെ പേര് 'അസീസ് നിസ്സാ' എന്നായിരുന്നു. ഈ അമ്മയായിരുന്നു സെയ്ദിന്റെ വളർച്ചയിലും സ്വഭാവരൂപീകരണത്തിലും മാർഗനിദാനമായിരുന്നതെന്ന് അദ്ദേഹത്തിൻറെ ജീവചരിത്രത്തിൽ ഉണ്ട്. 1838ൽ സെയ്ദിന്റെ പിതാവ് മരിച്ചു. അതിനുശേഷം കുടുംബം സാമ്പത്തികമായി വളരെയേറെ ബുദ്ധിമുട്ടുകൾ അനുഭവിച്ചു. ഇരുപത്തിയൊന്നാം വയസിൽ കുടുംബം പുലർത്താനായി സെയ്ദ് ഈസ്റ്റ്ഇന്ത്യാ കമ്പനിയിൽ ജോലി ആരംഭിച്ചു. പിന്നീട് നിയമത്തിൽ ഗുമസ്തപ്പണി ലഭിച്ചു. 1839ൽ അദ്ദേഹം മുൻസിഫ് ആയി ജോലി തുടങ്ങി. അവിടെനിന്നും മുറാദാബാദിൽ ഉദ്യോഗക്കയറ്റം ലഭിച്ച് ഒരു കോടതിയുടെ പരമാധികാരിയായി. സുപ്രധാനമായ നിയമകാര്യങ്ങൾ കൈകാര്യം ചെയ്യാനും വിധി പറയാനും ഒരു ജൂറിയ്ക്കുണ്ടായിരുന്ന അധികാരവുമുണ്ടായിരുന്നു.  പിന്നീട് അദ്ദേഹം വിജ്ഞാനഗവേഷണത്തിനായുള്ള ഒരു ജൈത്രയാത്ര തന്നെ തുടർന്നു.

ഇതിനിടയിൽ അനേക ഗ്രന്ഥങ്ങളുടെയും രചനകൾ നടത്തി. ലേഖനപരമ്പരകളുടെ ഒരു പ്രവാഹം തന്നെ അദ്ദേഹത്തിന്റെ തൂലികയിൽനിന്ന് ഉടലെടുത്തു. 1842 കാലയളവിൽ ഉർദുഭാഷയിൽ എഴുതിയതെല്ലാം കൂടുതലും മതപരമായ വിഷയങ്ങളായിരുന്നു. സാംസ്കാരികമായും സാമൂഹികപരമായും  അനേകം കൃതികൾ രചിച്ചതുകൊണ്ട് ദേശീയതലങ്ങളിലും പ്രസിദ്ധനായി തീർന്നിരുന്നു. 1857 ലെ ബ്രിട്ടീഷ്സൈന്യത്തിൽനിന്നും പൊട്ടിത്തെറിച്ച "ശിവാജി ലഹളയുടെ കാരണങ്ങൾ' എന്ന പുസ്തകം വളരെയേറെ ജനശ്രദ്ധ നേടിയിരുന്നു.കൂടാതെ 'ദേശീയവാദികളായ ഭാരതമുസ്ലിമുകൾ, മുഹമ്മദിന്റെ ജീവിതാദർശങ്ങൾ, ബൈബിളും ഖുറാനും'  എന്നീ കൃതികളെല്ലാം ഉർദുഭാഷയുടെ മുതൽകൂട്ടുകളാണ്. അദ്ദേഹത്തിന്റെ തൂലികയിൽനിന്ന് രചിച്ചതെല്ലാം അന്നത്തെ യുവതലമുറകളുടെ ഹരവുമായിരുന്നു. ബൈബിളിനെപ്പറ്റിയെഴുതിയ വ്യാഖ്യാനങ്ങളിൽ സാംസ്കാരികമായും പാരമ്പര്യമായും ഇസ്ലാമിനോട് ഏറ്റവും അടുത്ത ബന്ധമുള്ള മതം ക്രിസ്തുമതമാണെന്നും അദ്ദേഹം എഴുതിയിട്ടുണ്ട്. 

ഈസ്റ്റ്‌ഇന്ത്യാ കമ്പനിയിൽ ഉന്നത ഉദ്യോഗസ്ഥനായിരുന്നതുകൊണ്ട് സർ സെയ്ദിന് കൊളോണിയിൽ ഇന്ത്യയിലെ അനേക ഉന്നതരായ ബ്രിട്ടീഷ് ഉദ്യോഗസ്ഥരുമായി അക്കാലത്ത് അടുത്തബന്ധം സ്ഥാപിക്കാൻ സാധിച്ചിരുന്നു.  കോടതിയിലെ സേവനകാലത്ത് ഈസ്റ്റ്ഇന്ത്യാ കമ്പനിയെപ്പറ്റിയും കൊളോണിയൽ ഭരണത്തെ സംബന്ധിച്ചും അവരുടെ നയങ്ങളെയും അന്ന്‌ അദ്ദേഹത്തിന് പഠിക്കാൻ കഴിഞ്ഞു. 

1857ൽ വിപ്ലവം പൊട്ടിപുറപ്പെട്ടപ്പോൾ വിപ്ലവത്തെ സംബന്ധിച്ച് വിലയിരുത്തുവാൻ പ്രധാന ഓഫീസർ ആയി ബ്രിട്ടീഷ്സർക്കാർ നിയമിച്ചത് സർ സെയ്ദിനെയായിരുന്നു. അക്കാലത്ത് വടക്കേഇന്ത്യാ മുഴുവൻ അതിഘോരമായ വിപ്ലവാവേശത്തിലായിരുന്നു. ഭയാനകമാംവിധം രാജ്യത്തിലെ നിയമസമാധാനങ്ങൾ പാടെ തകർന്നിരുന്നു. ആയിരക്കണക്കിന് ജനം ലഹളയിൽ ദിനംപ്രതി മരിച്ചുകൊണ്ടിരുന്നു. ഡൽഹി, ആഗ്രാ, കാണ്‍പൂർ, ലക്നൗ എന്നീ പട്ടണങ്ങൾ ലഹളക്കാരെക്കൊണ്ട് കത്തിയെരിയുകയായിരുന്നു.  മുഗൾരാജവംശത്തിലെ ചെറുരാജ്യങ്ങൾ അക്കാലത്ത് അപ്പാടെ ഇല്ലാതായി. ഈ ലഹള വ്യക്തിപരമായും സർ സെയ്ദിനെ ബാധിച്ചിരുന്നു. അദ്ദേഹത്തിന്റെ അടുത്ത ബന്ധുജനങ്ങളിൽ അനേകർ ലഹളയിൽ കൊല്ലപ്പെട്ടു. ലഹളയിൽനിന്നും സ്വന്തം മാതാവിനെവരെ രക്ഷിച്ചെങ്കിലും അതിൽനിന്നുണ്ടായ വൈകാരിക ഭയംകൊണ്ട് അവർ അധികം താമസിയാതെ മരിച്ചുപോയി. ഈ ലഹളയെ മുസ്ലിം സമുദായത്തിന്റെ പരാജയമായി സർ സെയ്ദും കൂട്ടരും അക്കാലത്ത് വിലയിരുത്തിയിരുന്നു.

 ഒരുപക്ഷേ, സർ സെയ്ദിനെ പ്രശസ്തിയിലേക്ക് നയിച്ചത് സ്വാതന്ത്ര്യദാഹികൾക്കായുള്ള അദ്ദേഹത്തിന്റെ 1859ൽ പ്രസിദ്ധീകരിച്ച 'ഇന്ത്യൻ വിപ്ലവത്തിന്റെ കാരണങ്ങൾ' എന്ന പുസ്തകമായിരിക്കാം. പുസ്തക പ്രസിദ്ധീകരണം സ്വന്തം ജീവനുതന്നെ ഭീഷണിയായി. വിപ്ലവത്തിന് ചുക്കാൻ പിടിച്ചത് മുസ്ലിം സമുദായത്തിലെ  ബുദ്ധിജീവികളായിരുന്നുവെന്നുള്ള ആരോപണം  നിരസിച്ചുകൊണ്ട് ലഹളക്ക് കാരണം ബ്രിട്ടീഷ് ഈസ്റ്റ്ഇന്ത്യാ കമ്പനിയുടെ സാമ്രാജ്യ മോഹമായിരുന്നുവെന്ന് അദ്ദേഹം വാദിച്ചു. ഇന്ത്യൻ സംസ്കാരത്തെപ്പറ്റിയുള്ള ബ്രിട്ടീഷ് രാഷ്ട്രീയപ്രഭുക്കളുടെ അജ്ഞത ലഹളയ്ക്ക്  കാരണമായിരുന്നുവെന്നും കുറ്റപ്പെടുത്തി. സ്വന്തം ജീവൻ പണയപ്പെടുത്തിയെങ്കിലും തന്റെ സമുദായത്തിന്റെ നന്മക്കായി ബ്രിട്ടീഷ്കാരോട് പോരാടുമെന്നും പ്രഖ്യാപിച്ചു. സ്വന്തമായി എഴുതി അച്ചടിച്ച ബുക്കുകൾ കത്തിക്കാൻ പലരും ആവശ്യപ്പെട്ടിട്ടും വകവെയ്‌ക്കാതെ ഇതിന്റെ അനേക ഇംഗ്ലീഷ്തർജിമകൾ അദ്ദേഹം ബ്രിട്ടീഷ് പാർലമെന്റിന് അയച്ചുകൊടുക്കുകയാണ് ഉണ്ടായത്. എന്നാൽ അന്നത്തെ ബ്രിട്ടീഷ് ഗവർണ്ണർ ജനറലായ കാനിങ്ങ് (Canning) സത്യസന്ധമായ റിപ്പൊർട്ടെന്നു പറഞ്ഞ്‌ സെയ്ദിന്റെ പുസ്തകത്തെ അംഗീകരിക്കുകയാണുണ്ടായത്. അത് സർ സെയ്ദിനെ സംബന്ധിച്ച് വലിയ നേട്ടമായിരുന്നു. ഈ റിപ്പോർട്ട് ഇന്ത്യയിൽ പ്രസിദ്ധീകരിക്കില്ലെന്നുള്ള ഉറപ്പിൽ മറ്റുള്ള ബ്രിട്ടീഷ് പ്രഭുക്കളും സർ സെയ്ദിനെതിരെ പ്രശ്നങ്ങൾ സൃഷ്ടിക്കാതെ ശാന്തരായി.

1875 മെയ്മാസം ഇരുപത്തിനാലാംതിയതി സർ സെയ്ദ് അഹമ്മദ് ഖാൻ അലിഗഢിൽ മുഹമ്മദൻ ആംഗ്ലോ ഒറിയന്റൽ കോളേജിന് അടിസ്ഥാനം ഇട്ടു. ഇതിന്റെ പ്രവർത്തനം തുടങ്ങിയത് ഇംഗ്ലണ്ടിലുള്ള കേംബ്രിഡ്ജ് സർവകലാശാല മാതൃകയിലായിരുന്നു. ആഗോളതലങ്ങളിലെ നാനാഭാഗത്തുള്ള വിദ്യാർഥികൾ ഇവിടെ പഠിക്കുന്നത് സ്വയം അഭിമാനമായി കരുതുന്നു. ആരംഭത്തിൽ പാശ്ചാത്യ വിദ്യാഭ്യാസത്തിനും ശാസ്ത്ര വിഷയങ്ങൾക്കുമായിരുന്നു എം.എ.ഓ. കോളേജ് പ്രാധാന്യം നല്കിയിരുന്നത്. പൌരസ്ത്യ വിഷയങ്ങളിലും സാമൂഹികവും മതപരവുമായ വിഷയങ്ങളിലും ശ്രദ്ധ കേന്ദ്രികരിച്ചിരുന്നു. ആദ്യത്തെ ചാൻസലർ സുൽത്താൻ ജഹാൻ ബീഗം എന്ന കുലീന വനിതയായിരുന്നു. പ്രമുഖരായ ബ്രിട്ടീഷ് പ്രൊഫസർമാരും ആദ്യകാലങ്ങളിൽ ഇവിടെ പഠിപ്പിച്ചിരുന്നു.  കോളേജിന്റെ ആദ്യത്തെ പ്രിൻസിപ്പാൾ സർ സയ്ദിന്റെ ക്ഷണപ്രകാരം വന്ന ബ്രിട്ടീഷ് പ്രൊഫസറായ 'മിസ്റ്റർ തീയോഡർ ബക്ക്' ആയിരുന്നു. കോളേജ് ആദ്യം കൽക്കട്ടാ യൂണിവേഴ്സിറ്റിയുടെയും പിന്നീട് 1885 ൽ അലഹാബാദ് യൂണിവേഴ്സിറ്റിയുടെയും അംഗീകാരത്തോടെ പ്രവർത്തിച്ചു. സർ സെയ്ദിന്റെ മരണത്തിന് 22 വർഷങ്ങൾക്കുശേഷം 1920 ൽ കോളേജിനെ 'അലിഗഢ്  മുസ്ലിം യൂണിവേഴ്സിറ്റി'യെന്ന പദവിയിലേക്ക് ഉയർത്തി.

അലിഗഢ്  മുസ്ലിം യൂണിവേഴ്സിറ്റി ഇന്ത്യൻ സംസ്ക്കാരത്തിന്റെ പ്രതീകമാണ്. ചരിത്രം ഇവിടെ ഉറങ്ങുന്നു. ഈ സരസ്വതി ക്ഷേത്രം നിരവധി പ്രതിഭകളുടെ ഉറവിടമാണ്. മഹാത്മാഗാന്ധിമുതൽ അനേക മഹാത്മാക്കളുടെ കാൽപാദങ്ങൾ പതിഞ്ഞ പുണ്യഭൂമിയാണവിടം. മഹാനായ സർ സെയ്ദ് കുട്ടികളോടായി പറഞ്ഞത് "പ്രിയ കുഞ്ഞുങ്ങളേ, ഒരിക്കൽ നിങ്ങൾ വളർന്നു കഴിയുമ്പോൾ ഔന്ന്യത്യത്തിന്റെ കൊടുമുടിയിൽ എത്താവുന്നടത്തോളം എത്തുമ്പോൾ ഒരു പക്ഷെ നിങ്ങൾ എന്നെ മറക്കുമായിരിക്കാം. കാലം എന്നെ വിസ്മൃതിയിലേക്ക് നയിച്ചേക്കാം.സാംസ്കാരിക ലോകത്തിലെ ഉയരങ്ങളിലേക്ക് കുതിക്കുന്ന യാത്രയിൽ നിങ്ങളുടെ സ്വപ്നങ്ങളെല്ലാം പൂവണയുമെന്ന് തീർച്ചയാണ്. പൂർവിക തലമുറകൾക്ക് എത്താൻ സാധിക്കാത്ത ദൂരത്തോളം പറന്നെത്തി നിങ്ങൾ ഉന്നതപദവികൾ ഒരിക്കൽ അഭിമാനത്തോടെ അലങ്കരിക്കും."

'ഇല്ല സാഹിബ്, മറക്കില്ല. യുവാവായിരുന്നപ്പോൾ ഞാനും ആ വിശ്വകലാലയത്തിലെ വിദ്യാർഥിയായിരുന്നു. അങ്ങയുടെ മഹത്തായ ജീവിതത്തിൽ  ആവേശഭരിതനായിരുന്നു. ഇന്ന് അങ്ങേയ്ക്കായി ഈ ലേഖനം ഞാൻ കാഴ്ച്ചവെയ്ക്കുകയാണ്.'

സർ സെയ്ദ് 1898 മാർച്ചുമാസം ഇരുപത്തിയേഴാതിയതി മരിക്കുംവരെ വിദ്യാഭ്യാസപ്രവർത്തകനായി, സാമുദായിക ഉന്നമനത്തിനായി പ്രവർത്തിച്ചുകൊണ്ടിരുന്നു. അദ്ദേഹത്തിന്റെ പരിശ്രമങ്ങൾ മുസ്ലിം സമുദായത്തിന്റെ യാഥാസ്ഥിതികതയ്ക്ക് ഒരു വെല്ലുവിളിയായിരുന്നു. പാരമ്പര്യമായിട്ടുണ്ടായിരുന്ന പല തത്ത്വസംഹിതകളും പരിവർത്തനങ്ങളിൽക്കൂടി   കാലത്തിന് അനുയോജ്യങ്ങളായിത്തീരുകയും ചെയ്തു. ആധുനിക വിദ്യാഭ്യാസത്തിൽക്കൂടിയും ശാസ്ത്ര ഗവേഷണങ്ങളിൽക്കൂടിയും സാമൂഹികമായ ഉന്നതനിലവാരം ഭാരത മുസ്ലിമുകൾക്ക് കൈവരിക്കുവാനും സാധിച്ചു.  അലിഗഢ്  മുസ്ലിം യൂണിവേഴ്സിറ്റിക്യാമ്പസിൽ സർ സെയ്ദ് മസ്ജിദിന് സമീപമായി ഭാരതവിദ്യാധാരയിലെ ചിന്തകനും മുസ്ലിം സാമൂഹിക പരിഷ്കർത്താവും ഐതിഹാസിക വ്യക്തിത്വത്തിന്റെ ഉടമയുമായിരുന്ന സർ സെയ്ദ് അഹമ്മദ് ഖാൻ എന്ന മഹാൻ അന്ത്യവിശ്രമം കൊള്ളുന്നു.

No comments:

Post a Comment

കൊറോണ: പ്രസിഡന്റ് ട്രംപിനെ കുറ്റപ്പെടുത്തുന്നത് ശരിയോ?

ജോസഫ് പടന്നമാക്കൽ കൊറോണ നമ്മുടെയെല്ലാം നിത്യ ജീവിതത്തിൽ ഭയം ജ്വലിപ്പിക്കുന്ന ഒരു മാരക രോഗമായി ലോകമെമ്പാടും അറിയപ്പെട്ടു കഴിഞ്ഞു. കാട്ടുത...