Wednesday, November 23, 2016

ആഡം സ്മിത്തും സാമ്പത്തിക ശാസ്ത്രവും സന്മാർഗ ചിന്തകളും, ഒരു പഠനം



ജോസഫ് പടന്നമാക്കൽ

സ്‌കോട്ടിഷ് തത്ത്വചിന്തകനും സാമ്പത്തിക ശാസ്ത്രത്തിന്റെ പിതാവുമായ 'ആഡം സ്മിത്തി'നെപ്പറ്റി ധനതത്ത്വശാസ്ത്ര സംബന്ധിയായ വിഷയങ്ങൾ  (Economics) പഠിച്ചിട്ടുള്ളവർക്കെല്ലാം അറിയാം. ഇക്കണോമിക്സിന്റെ പ്രാരംഭ പാഠമായി ആഡം സ്മിത്ത് തത്ത്വങ്ങൾ സ്‌കൂൾ തലങ്ങൾ മുതൽ സർവകലാശാല വരെ പഠിപ്പിക്കുന്നു. ഇന്നും ആയിരക്കണക്കിന് ഗവേഷണ വിദ്യാർത്ഥികൾ സ്മിത്തിന്റെ തത്ത്വങ്ങളെ വിലയിരുത്താറുണ്ട്. അദ്ദേഹത്തിൻറെ 'വെല്ത്ത് ഓഫ് നാഷൻസ്' (Wealth of Nations) എന്ന സാമ്പത്തിക ശാസ്ത്രം മുതലാളിത്ത വ്യവസ്ഥിതിയുടെ (Capitalism) ബൈബിളായി അറിയപ്പെടുന്നു. രാഷ്ട്ര ചിന്താഗതികൾക്കനസ്യൂതമായി രാഷ്ട്രീയവും സാമ്പത്തികവും സാമൂഹികവുമായ പരിവർത്തനങ്ങളുടെ ശാസ്ത്രമായി ആഡം സ്മിത്തിന്റെ ഈ കൃതിയെ ഇക്കണോമിക്സ് വിദ്യാർത്ഥികൾ വിലമതിക്കുന്നു.    

ആഡം സ്മിത്ത് ജനിച്ച ദിവസം കൃത്യമായി രേഖപ്പെടുത്തിയിട്ടില്ല. മാർഗരറ്റ് ഡഗ്ലസായിരുന്നു അമ്മ. സ്മിത്ത് ജനിക്കുന്നതിനു ആറുമാസം മുമ്പ് പിതാവ് മരിച്ചുപോയിരുന്നു. 1723 ജൂൺ അഞ്ചാം തിയതി സ്കോട്ട്ലൻഡിലുള്ള കിർക്ക്യാൽഡി എന്ന സ്ഥലത്തു അദ്ദേഹത്തെ മാമ്മോദിസാ മുക്കിയതായി പള്ളിയുടെ രജിസ്റ്ററിലുണ്ട്. അവിടെ ബർഗ് സ്‌കൂളിൽ നിന്നും ലാറ്റിനും കണക്കും ചരിത്രവും പഠിച്ചു. പതിനാലാം വയസിൽ ഗ്ലാസ്‌ഗോ യൂണിവേഴ്‌സിറ്റിയിൽ പഠനമാരംഭിച്ചു. 1740-ൽ ഉന്നത പഠനത്തിനായി ഓക്സ്ഫോർഡിൽ ചേർന്നു. 1748 മുതൽ ആഡംസ്മിത്ത് തുടർച്ചയായി എഡിൻബറോ യൂണിവേഴ്‌സിറ്റിയിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ചിരുന്നു. അക്കാലത്തു ആഗോള പ്രസിദ്ധരായ തത്ത്വചിന്തകരും സാമ്പത്തിക വിദഗ്ദ്ധരുമായി സഹവർത്തിത്വമുണ്ടായിരുന്നു. അദ്ദേഹത്തിൻറെ ഉറ്റമിത്രമായ തത്ത്വചിന്തകൻ ഡേവിഡ് ഹ്യൂമിനെയും അക്കാലങ്ങളിലാണ് കണ്ടുമുട്ടിയത്. ഹ്യുമുമായുള്ള സൗഹാർദബന്ധം മൂലം 1751-ൽ സ്മിത്ത് ഗ്ലാസ്‌ഗോ യൂണിവേഴ്‌സ്‌സിറ്റിയുടെ ഫാക്കൽറ്റി മെമ്പറായി നിയമിതനാകാൻ കാരണമായി.

1759-ൽ സദാചാര തത്ത്വങ്ങളടങ്ങിയ 'ദി തീയറി ഓഫ് മോറൽ സെന്റിമെന്റ്സ്' (The theory of Moral Sentiments) എന്ന പുസ്തകം പ്രസിദ്ധീകരിച്ചു. അദ്ദേഹം ആ പുസ്തകത്തിന്റെ പ്രസിദ്ധീകരണശേഷം യൂറോപ്പ് മുഴുവൻ പ്രസിദ്ധനായി തീർന്നിരുന്നു. അതിനുശേഷം അനേക രാജ്യങ്ങളിൽ സന്ദർശനം നടത്തുകയും ചെയ്തു. ആ കാലഘട്ടങ്ങളിലാണ് ബെഞ്ചമിൻ ഫ്രാങ്ക്‌ലിൻ, ഫ്രഞ്ച് ധനതത്ത്വ ശാസ്ത്രജ്ഞൻ ടർഗോട്ട് എന്നിവരായി സൗഹാർദ ബന്ധത്തിലായത്. ബെഞ്ചമിൻ ഫ്രാങ്കലിൻ അമേരിക്കയുടെ ആദ്യകാല രാഷ്ട്രശില്പികളിൽ ഒരാളും രാഷ്ട്രീയ തത്ത്വ ചിന്തകനും ശാസ്ത്രജ്ഞനും വൈദുതി കണ്ടുപിടിച്ചയാളുമായിരുന്നു.  

ഫ്രാൻസിൽ കുറച്ചുകാലം സ്മിത്ത് പഠിപ്പിച്ച ശേഷം 1776-ൽ ലണ്ടനിൽ താമസമാക്കി. അവിടെനിന്നാണ് ലോകപ്രസിദ്ധമായ 'വെൽത്ത് ഓഫ് നാഷൻസ്' (Wealth of Nations) എന്ന ഗ്രന്ഥം എഴുതിയത്. അദ്ദേഹത്തിൻറെ വെൽത്ത് ഓഫ് നാഷനിൽക്കൂടിയുള്ള വിപ്ലവകരമായ ആശയങ്ങൾ അന്നുവരെയുണ്ടായിരുന്ന സാമ്പത്തിക ചിന്താഗതികൾക്ക് പുത്തനായ മാറ്റങ്ങൾ വരുത്തിയിരുന്നു. അത് രാഷ്ട്രങ്ങളുടെ സാമ്പത്തികപരമായ നേട്ടങ്ങളുടെയും കോട്ടങ്ങളുടെയും കാരണങ്ങൾ വിശദീകരിച്ചുകൊണ്ടുള്ള സാമ്പത്തിക ശാസ്ത്ര ഗ്രന്ഥമായിരുന്നു. ഒരു രാഷ്ട്രത്തിനാവശ്യമായ സാമ്പത്തിക പഠനത്തിന്റെ ആദ്യത്തെ ഗ്രന്ഥമായും സ്മിത്തിന്റെ ധനതത്ത്വ ശാസ്ത്ര ഗ്രന്ഥത്തെ കരുതുന്നു.  സ്മിത്തിന്റെ കാലഘട്ടത്തിൽ രാഷ്ട്രത്തിന്റെ സാമ്പത്തിക മാനദണ്ഡം നിശ്ചയിച്ചിരുന്നത് സ്വർണത്തിന്റെയും വെള്ളിയുടെയും നിക്ഷേപത്തിന്റെ അളവു തൂക്കത്തിലായിരുന്നു. ഏതൊരു രാഷ്ട്രത്തിന്റെയും മൂലധനം നിശ്ചയിക്കുന്നത് അത്തരം അളവുകോലു കൊണ്ടല്ലെന്നു സ്മിത്ത് ന്യായികരിച്ചു. അതിനെപ്പറ്റി തുടർച്ചയായി പ്രബന്ധങ്ങളും അവതരിപ്പിച്ചുകൊണ്ടിരുന്നു. ഒരു രാജ്യത്തിന്റെ സാമ്പത്തിക നിലവാരം നിശ്ചയിക്കുന്നത് രാഷ്ട്രത്തിന്റെ മൊത്തം മൂലധനത്തോടൊപ്പം ഉൽപ്പാദനവും വാണിജ്യവും വ്യവസായവും ഉൾപ്പെടുത്തണമെന്നും അതനുസരിച്ചു നിലവിലുള്ള സാമ്പത്തിക അളവുകോലുകൾക്കു മാറ്റം വരുത്തണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. സ്മിത്തിന്റെ ഈ തത്ത്വമാണ് പിന്നീട് സാമ്പത്തിക ശാസ്ത്രത്തിൽ 'ജി.ഡി.പി.' അഥവാ 'ഗ്രോസ് നാഷണൽ പ്രോഡക്റ്റ്' എന്നെല്ലാം അറിയപ്പെടാൻ തുടങ്ങിയത്.

'വെൽത്ത് ഓഫ് നാഷൻസ്' പ്രസിദ്ധീകരിക്കുന്നതിനു മുമ്പ് യൂറോപ്പിൽ വ്യവസായിക വാണിജ്യപരമായ വിഷയങ്ങളിൽ സർക്കാരുകൾ തമ്മിൽ പ്രത്യേകമായ നയങ്ങൾ രൂപീകരിച്ചിട്ടുണ്ടായിരുന്നു. വാണിജ്യ കാര്യങ്ങളിൽ രാജ്യങ്ങളുടെ താല്പര്യങ്ങളനുസരിച്ചു നിയന്ത്രണങ്ങളുമുണ്ടായിരുന്നു. സാമ്പത്തിക തലങ്ങളിൽ രാഷ്ട്രങ്ങൾ തമ്മിൽ ഒരു ധാരണയുണ്ടാക്കിയിരുന്നു. ഇറക്കുമതി, കയറ്റുമതി നികുതികൾ നടപ്പാക്കിയിരുന്നു. സാധനങ്ങൾക്ക് നിശ്ചിതമായ ഒരു വിലയും കല്പിച്ചിരുന്നു. കുത്തക വ്യാപാരം (Monopoly) വ്യവസായ മാനദണ്ഡങ്ങളായിരുന്നു. തൊഴിലാളികൾക്ക് ജോലി സമയം ക്ലിപ്തപ്പെടുത്തിയിരുന്നു. സ്മിത്തിന്റെ കര്‍ത്തൃത്വമുള്ള 'വെൽത്ത് ഓഫ് നാഷൻസ്' കുത്തക വ്യാപാര വ്യവസായങ്ങളുടെ മാറ്റങ്ങളുടേതായ ഒരു വെല്ലുവിളിയുമായിരുന്നു. 

'ലെയ്‌സെ ഫെയർ'  ക്യാപിറ്റലിസത്തിന്റെയും (Laissez Faire Capitalism) പിതാവ് ആഡം സ്മിത്താണ്. 'ലെയ്‌സെ ഫെയർ ' എന്നത് ഒരു ഫ്രഞ്ച് വാക്കാണ്. 'സാമ്പത്തിക കാര്യങ്ങളിലെ സുപ്രധാന കാര്യങ്ങളിൽ 'സർക്കാർ' ഉപഭോക്താക്കളെ അവരുടെ തീരുമാനത്തിന് വിടൂ'വെന്നാണ് അതിന്റെ അർത്ഥം. ഈ തത്ത്വം ഒരു രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെയും (economy) സർക്കാരിനെയും രണ്ടു തട്ടിൽ നിർത്തുന്നു. 'അമിതമായുള്ള സർക്കാരിന്റെ അധികാരങ്ങളുപയോഗിച്ചു സാമ്പത്തിക തീരുമാനങ്ങൾ കൈക്കൊള്ളുന്നത് ആദ്യത്തേതും രണ്ടാമത്തേത് സാമൂഹിക മനോഭാവത്തോടെയും സഹകരണ മനോഭാവത്തോടെയുമുള്ള സർക്കാരിന്റെ വ്യവസായിക തീരുമാനങ്ങളുമായിരുന്നു. 'ലെയ്‌സെ ഫെയർ ക്യാപിറ്റലിസത്തിൽ' ഈ രണ്ടു തീരുമാനങ്ങളും സ്വീകാര്യമല്ല. സർക്കാരിന്റെ യാതൊരു നിയന്ത്രണവും ഈ തത്ത്വമനുസരിച്ചുള്ള ചിന്തയിൽ അനുവദനീയവുമല്ല. സർക്കാരിന്റെ ഇടപെടൽ ഇല്ലാതെ പരിപൂർണ്ണമായും മുതലാളിത്ത വ്യവസ്ഥയിലുള്ള കോർപ്പറേറ്റ് സംവിധാനങ്ങളെയാണ് 'ലെയ്‌സെ ഫെയർ' ചിന്തകൾകൊണ്ടുദ്ദേശിക്കുന്നത്.

എല്ലാ രാജ്യങ്ങളുടെയും ഭരണപരമായ പ്രവർത്തനങ്ങൾക്ക് പൗരജനങ്ങളിൽനിന്നും നികുതി ചുമത്താറുണ്ട്. എന്നാൽ ഓരോ രാജ്യത്തും നികുതി പിരിക്കുന്നത് വ്യത്യസ്തമായിട്ടായിരിക്കും. നികുതി പിരിക്കുന്നതും ചില സാമ്പത്തിക തത്ത്വങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും. പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുകളുണ്ടാകാതെ നികുതി ഈടാക്കുന്നതു ലളിതമായിരിക്കണമെന്നുണ്ട്. 'ആഡം സ്മിത്ത്' വിഭാവന ചെയ്ത തത്ത്വസംഹിതകൾ സ്വകാര്യ മേഖലകൾക്ക് പരമാവധി പ്രയോജനപ്പെടുന്നതായിരുന്നു. സാമ്പത്തിക വളർച്ചയ്ക്ക് സർക്കാരിന്റെ നിയന്ത്രണത്തെക്കാൾ സ്വകാര്യമേഖലയാണ് കാര്യക്ഷമമെന്നും അദ്ദേഹം വിശ്വസിച്ചിരുന്നു. സർക്കാരിന്റെ ജോലി ആഭ്യന്തര പരിപാലനവും ക്രമ സമാധാനവും വിദേശികളുടെ ആക്രമത്തിൽനിന്നും രാജ്യത്തെ പരിപാലിക്കുകയെന്നതുമാണ്. ജനങ്ങളിൽ നികുതി ഭാരം ചുമത്തുമ്പോൾ തുല്യമായ പ്രയോജനം സർക്കാരിൽനിന്നും ജനങ്ങൾക്കു ലഭിക്കണമെന്നാണ് അദ്ദേഹത്തിന്റെ ആദ്യത്തെ നിയമം. നികുതിയടയ്‌ക്കേണ്ട സമയം, നികുതി തുകകൾ മുതലായ സമ്പൂർണ്ണ വിവരങ്ങൾ നികുതി ദായകന് നൽകണമെന്നും നിർദ്ദേശിക്കുന്നു. നികുതി ദായകന്റെ സമയ സൗകര്യങ്ങൾ അനുസരിച്ചു നികുതി ചുമത്തണമെന്നും സ്മിത്ത് അനുശാസിക്കുന്നുണ്ട്. പിരിക്കുന്ന നികുതി പരമാവധി ഖജനാവിൽ എത്തുന്നവിധം നികുതി പിരിവുകൾ ലളിതവും ചെലവുകൾ കുറഞ്ഞുമിരിക്കണമെന്നുള്ളതാണ് സ്മിത്തിന്റെ മറ്റൊരു കാനോനിക നിയമം. 

തൊഴിലാളികളുടെ വൈദഗ്‌ദ്ധ്യമനുസരിച്ചുള്ള തൊഴിൽ വിഭജനവും (Division of labor) അദ്ദേഹത്തിൻറെ നിർദേശങ്ങളിൽ ഒന്നാണ്. അത്തരം തൊഴിൽ വിഭജനം ഉൽപ്പാദനത്തിന്റെ മേന്മ വർദ്ധിപ്പിക്കുമെന്നും അദ്ദേഹം കരുതി. മാർക്കറ്റിലിറക്കുന്ന ഉൽപ്പന്നങ്ങളുടെ ഗുണനിലവാരത്തോടൊപ്പം മേന്മയുള്ള ഉൽപ്പന്നങ്ങൾ മാർക്കറ്റിൽ ആവിഷ്‌ക്കരിക്കാനും സ്മിത്തിന്റെ തത്ത്വങ്ങൾ പിൽക്കാലങ്ങളിൽ സഹായകമായി തീർന്നു. അദ്ദേഹത്തിൻറെ വിപ്ലവകരമായ ആശയങ്ങൾ ക്ലാസിക്കൽ സാമ്പത്തിക ശാസ്ത്രത്തിന്റെ ഒരു വഴിത്തിരിവായി മാറുകയും ചെയ്തു. അത് വ്യവസായ വിപ്ലവത്തിന് ഒരു ചൂണ്ടുപലകയുമായിരുന്നു. സ്വതന്ത്രമായ മാർക്കറ്റിങ് ധനതത്ത്വ ശാസ്ത്രത്തിന്റെ തുടക്കത്തിനും മുതലാളിത്ത വ്യവസ്ഥിതിയ്ക്ക് അടിത്തറയിടാനും കാരണങ്ങളുമായിരുന്നു. സമൂഹത്തിനു ഗുണപ്രദമായ വൈദഗ്ദ്ധ്യമുള്ള തൊഴിലാളി സമൂഹത്തെ സൃഷ്ടിക്കാനും അദ്ദേഹത്തിൻറെ തത്ത്വങ്ങൾ വഴിയൊരുക്കി. കാലത്തിനനുസരിച്ചു രാഷ്ട്രങ്ങളുടെ സാമ്പത്തിക നിലവാരം ഉയർന്നപ്പോൾ സ്മിത്തിന്റെ പേര് ലോകം മുഴുവൻ അറിയപ്പെടുകയും ചെയ്തു.  

'ഇൻവിസിബിൾ ഹാൻഡ്' (Invisible hand) എന്നു പറഞ്ഞാൽ, സ്വതന്ത്ര മാർക്കറ്റുകളെ വിജയത്തിലേക്ക് നയിക്കുന്ന കാണപ്പെടാൻ സാധിക്കാത്ത ശക്തികളെന്നാണ്. കച്ചവട വസ്തുക്കളുടെ ഡിമാൻഡും സപ്ലൈയും അജ്ഞാത കരങ്ങളുടെ സഹായത്തോടെ സമതുലിതാവസ്ഥയിൽ എത്തിക്കുന്നു. 'വെൽത്ത് ഓഫ് നാഷനിൽ' ആഡം സ്മിത്താണ് ഈ തത്ത്വം ആദ്യമായി ആവിഷ്ക്കരിച്ചത്. സാമ്പത്തിക വളർച്ച സ്വതന്ത്ര മാർക്കറ്റിൽ ഫലവത്താകുന്നത് ഉൽപ്പാദകരും ഉപഭോക്താക്കളും ഒരുപോലെ സ്വയം ഉയർച്ചയ്‌ക്കായി സ്വാർഥതാല്പര്യങ്ങൾ പ്രകടമാക്കുമ്പോഴാണ്. സർക്കാർ, ഉൽപ്പാദന മേഖലയിലുള്ളവരെയും ഉപഭോക്താക്കളെയും വ്യവസായിക താല്പര്യങ്ങൾ കൈകാര്യം ചെയ്യാൻ അനുവദിക്കുമ്പോൾ സാമ്പത്തിക ശാസ്ത്രം പുരോഗമിക്കും. സർക്കാരിന്റെ ഇടപെടൽ വ്യവസായ താൽപര്യങ്ങളിൽ ഉണ്ടാവരുത്. വാങ്ങലിലും വില്പനകളിലുമുള്ള അധികാരം ഉപഭോക്താക്കൾക്ക് മാത്രം. ജനങ്ങളെ സ്വതന്ത്രമായി ബിസിനസ് നടത്താൻ അനുവദിച്ചാൽ സ്വാർത്ഥമതികളായ ബിസിനസുകാർ മാർക്കറ്റിൽ വരുകയും പരസ്പരം ബിസിനസിൽ മത്സരിയ്ക്കുകയും ചെയ്യും. അത് മാർക്കറ്റിനെ വിജയത്തിലേക്ക് നയിക്കുകയും ഇൻവിസിബിൾ ഹാൻഡിന്റെ സഹായത്താൽ നല്ല ഉൽപ്പന്നങ്ങൾ മാർക്കറ്റിൽ വരുകയും ചെയ്യും. സ്വതന്ത്രമായ മാർക്കറ്റിൽ സർക്കാർ യാതൊരു നിയന്ത്രണവും അവരുടെമേൽ അടിച്ചേൽപ്പിക്കുന്നില്ലെങ്കിൽ ഉൽപ്പന്നങ്ങൾ വില കുറച്ചു നൽകുമെങ്കിൽ ഉപഭോക്താക്കൾ അവരിൽ നിന്നും സാധനങ്ങൾ മേടിക്കും. അതുമൂലം ഉൽപ്പാദകരും വ്യവസായികളും ഉൽപ്പന്നങ്ങൾക്ക് വില കുറയ്‌ക്കേണ്ടി വരും. മത്സരിക്കുന്ന മറ്റു ബിസിനസുകാരേക്കാളും നിലവാരമുള്ള സാധനങ്ങൾ വിൽക്കേണ്ടി വരും. ഏതെങ്കിലും സാധനങ്ങൾക്ക് ഡിമാൻഡ് ഉണ്ടാകുമ്പോൾ അത് മാർക്കറ്റിൽ അതിവേഗം ചെലവാകും. അങ്ങനെ വാങ്ങുന്നവരും വിൽപ്പനക്കാരും ഒരുപോലെ സന്തുഷ്ടരാവുകയും ചെയ്യും. വില്പനക്കാരന് ന്യായമായ വിലയും കിട്ടും. വാങ്ങിക്കുന്നവനു ഗുണനിലവാരമുള്ള സാധനങ്ങളും ന്യായമായ വിലയ്ക്ക് ലഭ്യമാവുകയും ചെയ്യുന്നു.അത് ഇൻവിസിബിൾ ഹാൻഡിന്റെ പ്രവർത്തന മൂല്യങ്ങളായി കരുതുന്നു. 

സ്മിത്ത്, സ്വതന്ത്രമായ ക്രയവിക്രയ സാമ്പത്തിക ശാസ്ത്രത്തിനു പിന്തുണ നൽകിയിരുന്നു. സർക്കാരിന്റെ നിയന്ത്രണങ്ങളെ  എതിർത്തിരുന്നു. 'ലെയ്‌സെ ഫെയർ' സാമ്പത്തിക തത്ത്വങ്ങൾക്ക് പിന്തുണ നൽകി. വ്യാവസായിക വാണിഭത്തിനുതകുംവിധം വില്പനക്കാർക്കും വാങ്ങുന്നവർക്കും എല്ലാവിധ സാമ്പത്തികയിടപാടുകളിലും സർക്കാരിന്റെ നിയന്ത്രണമില്ലാത്ത സ്വാതന്ത്ര്യം കൽപ്പിച്ചു. അതുമൂലം കുത്തക വ്യവസായങ്ങൾ അവസാനിച്ച് വാണിജ്യ മത്സരങ്ങൾക്കുള്ള സാഹചര്യങ്ങൾ സൃഷ്ടിച്ചു. വാണിജ്യപരമായ ഉപഭോക്ത സാധനങ്ങൾക്കു പരിപൂർണ്ണമായ വില കുറക്കാൻ കഴിയുകയും ചെയ്തു. കച്ചവട വാണിജ്യ സാധനങ്ങൾക്ക് വിലക്കുറവുണ്ടായതുമൂലം ഉപഭോക്താക്കൾക്ക് കൂടുതൽ വിഭവങ്ങൾ വാങ്ങി കൂട്ടാനും സാധിച്ചു. ഉൽപ്പാദന മേഖലകളിൽ ശക്തരായവർക്കും വൻകിട കോർപ്പറേറ്റു സ്ഥാപനങ്ങൾക്കും വ്യവസായങ്ങൾ ലാഭത്തിൽ തുടരാനും കഴിഞ്ഞു. വ്യവസായ മത്സരം മൂലം സാധനങ്ങളുടെ ഗുണനിലവാരം വർദ്ധിക്കുകയും നല്ല ഉപഭോക്ത വസ്തുക്കൾ മാത്രം മാർക്കറ്റിൽ ചെലവാക്കാൻ സാധിക്കുകയുമുണ്ടായി. അത് ഉപഭോക്താക്കളെ സംബന്ധിച്ച് ഗുണകരവുമായിരുന്നു. 

സ്മിത്തിന്റെ സാമ്പത്തിക ശാസ്ത്രത്തെ 'ആൽഫ്രഡ്‌ മാർഷൽ' എന്ന വിശ്വവിഖ്യാതനായ ധനതത്ത്വ ശാസ്ത്രജ്ഞൻ വിമർശിച്ചിരുന്നു. ധനം പോലെ മനുഷ്യരും തുല്യരെന്നും കച്ചവട വസ്തുക്കൾ (Commodities) പോലെ ഒരുവന്റെ സേവനവും തുല്യമെന്നും അവിടെ ധനത്തെപ്പറ്റി മാത്രമുള്ള ശാസ്ത്രത്തോടൊപ്പം തൊഴിൽ ചെയ്യുന്നവരുടെ ക്ഷേമവും കണക്കാക്കണമെന്നു മാർഷൽ വിശദീകരിക്കുന്നു. സ്മിത്തിന്റെ ഇൻവിസിബിൾ ഹാൻഡെന്ന (invisible hand) തത്ത്വങ്ങൾ പ്രായോഗികമാകണമെങ്കിൽ ഉൽപ്പാദനവും ഉപഭോഗവും ഒരുപോലെ സ്വതന്ത്രമായ ക്രയവിക്രയങ്ങളുള്ള ധനതത്വശാസ്ത്രമായിരിക്കണം. കുത്തക വ്യാപാരത്തിൽ (monopoly) ഇൻവിസിബിൾ ഹാൻഡ് പരാജയപ്പെടും. 

സ്മിത്തിന്റെ കൃതികൾ പൗരാണിക സാമ്പത്തിക ശാസ്ത്രം കൂടാതെ സന്മാർഗത്തിന്റെ അടിത്തറയായും കരുതുന്നു. അദ്ദേഹമെഴുതിയ 'സന്മാർഗ ശാസ്ത്രത്തിൽ' (The theory of moral sentiments) എങ്ങനെ നാം സന്മാർഗനിരതരാകാമെന്നു വിവരിച്ചിട്ടുണ്ട്. അതുപോലെ വ്യക്തിപരമായ നിലയിലും സാമൂഹിക തലങ്ങളിലും വൈകാരിക നിലയിൽ സന്മാർഗം എങ്ങനെ നടപ്പാക്കണമെന്നും വിശദീകരിച്ചിരിക്കുന്നു. സന്മാർഗത്തിനു വിപരീതമായ ശക്തിവിശേഷങ്ങളെ ഗവേഷണ കാഴ്ചപ്പാടോടെ ചൂണ്ടി കാണിച്ചിട്ടുമുണ്ട്. സന്മാർഗമെന്ന വൈകാരിക ചിന്തകൾ ഒരുവനിൽ പ്രത്യക്ഷമായോ പരോക്ഷമായോ സംജാതമാകുന്നത് മറ്റുള്ളവരോട് കരുണയുണ്ടാകുമ്പോഴാണെന്ന് അദ്ദേഹം തീർപ്പു കല്പിച്ചിരിക്കുന്നു. ആത്മപ്രശംസകൾ ഒരുവൻ ആഗ്രഹിക്കുന്നതൊപ്പം മറ്റുള്ളവരെ പ്രശംസിക്കാനും തയാറാകണം. പ്രശംസിക്കുമ്പോൾ അവർ പ്രശംസകൾക്ക് അർഹരുമായിരിക്കണം. പരസ്പരം കുറ്റാരോപണങ്ങളും പഴിചാരലും സന്മാർഗ ശാസ്ത്രത്തിനു വിലങ്ങുതടികളാണ്. അത്തരം മറ്റുള്ളവരെ ചെറുതാക്കുന്ന പ്രവണതകളും ഇല്ലാതാകണം. മനുഷ്യരെല്ലാം പൊതുവെ സ്വാർത്ഥ തല്പരരാണ്. ഈ താല്പര്യത്തിന്റെ പേരിൽ സമ്പത്തും സൗഭാഗ്യവും തേടി നാം പുറപ്പെടും. അങ്ങനെ സന്മാർഗ ശാസ്ത്രത്തെ അദ്ദേഹം സാമ്പത്തിക ശാസ്ത്രമായി ബന്ധിപ്പിച്ചിരിക്കുന്നതും കാണാം. സന്മാർഗനിരതമായ ഒരു ശാസ്ത്രത്തിൽ  അഹംബോധവും അഹങ്കാരവും ഒരു വിലങ്ങുതടിയാണ്. സമൂഹത്തിന്റെ നന്മ നാം ആഗ്രഹിക്കുന്നുവെങ്കിൽ അവിടെ നമ്മെ സന്മാർഗനിരതരാക്കണം.

സമൂഹത്തിന്റെ നന്മയുടെ ലക്ഷ്യത്തിനായും നിലനിൽപ്പിനായും സ്മിത്ത് ദൈവത്തിന്റെ ശക്തിവിശേഷങ്ങളിലും കാരുണ്യത്തിലും വിശ്വസിച്ചിരുന്നു. നമ്മുടെ സന്മാർഗമെന്നു പറയുന്നത് ദൈവികവും ജന്മസിദ്ധവുമെന്നായിരുന്നു അദ്ദേഹം വിശ്വസിച്ചിരുന്നത്. പ്രപഞ്ചം മുഴുവൻ ദൈവത്തിന്റെ ചൈതന്യം ഒരു ഘടികാരംപോലെയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഓരോ വ്യക്തിയിലും പരസ്പര യോജിപ്പോടെ പ്രവർത്തിക്കാനുള്ള സവിശേഷതകളുണ്ട്. ദൈവം രൂപം നൽകപ്പെട്ട നന്മയുടെ വശങ്ങൾ ഓരോ വ്യക്തിയിലുമുണ്ട്. അതിനെ മനോഹരമായിട്ടാണ് ദൈവം വാർത്തെടുത്തിരിക്കുന്നത്. സന്മാർഗശാസ്ത്രം ഒരുവനിൽ കുടികൊള്ളണമെങ്കിൽ ദൈവികമായ ശക്തിവിശേഷം അവനിലുണ്ടായിരിക്കണമെന്നും സ്മിത്ത് വിശ്വസിച്ചിരുന്നു. നമുക്ക് ചുറ്റുമുള്ള പ്രകൃതിയും ചരാചരങ്ങളും അതിലെ സവിശേഷതകളും ദൈവികമെന്നും അവകളെല്ലാം ഒരുവനെ സന്മാർഗത്തിൽ നയിക്കുന്നുവെന്നും സ്മിത്തിന്റെ ഭാവനകളിലുണ്ടായിരുന്നു. 

ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ അമേരിക്കയിലുള്ള കോളനി വാഴ്ചക്കാലത്ത് സ്മിത്തിന്റെ സാമ്പത്തിക തത്ത്വങ്ങൾ അക്കാലത്തെ ചർച്ചാവിഷയങ്ങളിൽ ഒന്നായിരുന്നു. 'വെല്ത്ത് ഓഫ് നാഷൻസ്‌' രാഷ്ട്രീയ നയരൂപീകരണത്തിനു സഹായകവുമായിരുന്നു. 'വെൽത്ത് ഓഫ് നാഷനിനിൽ നിന്നും കൊളോണിയൽ വ്യവസ്ഥിതിയെപ്പറ്റിയും സ്മിത്തിന്റെ നിർദ്ദേശങ്ങളെപ്പറ്റിയും വ്യക്തമായി മനസിലാക്കാൻ സാധിക്കില്ല. പുസ്തകത്തിലെ കോളിനികളെപ്പറ്റിയുള്ള അദ്ധ്യായത്തിൽ അമേരിക്കയുടെ പതിമൂന്നു കോളനികളുടെ പ്രശ്നങ്ങളെ വിലയിരുത്തുന്നുണ്ട്. കോളനികളുടെ പ്രശ്നങ്ങളും അവിടെയുള്ള സംഘർഷങ്ങളും അവസാനിപ്പിക്കാൻ സ്മിത്ത് രണ്ടു തരത്തിലുള്ള പരിഹാര മാർഗങ്ങൾ നിർദ്ദേശിച്ചിരുന്നു. സൗഹാർദ്ദപരമായ നിലപാടിൽ കോളനികൾക്ക് പരിപൂർണ്ണമായ സ്വാതന്ത്ര്യം കൊടുക്കുകയെന്നതു ആദ്യത്തെ നിർദ്ദേശമായിരുന്നു. അങ്ങനെയൊരു തീരുമാനം ബ്രിട്ടന്റെ രാജകീയ സർക്കാർ സ്വീകരിക്കുമെങ്കിൽ കോളനികളുമായി സുദൃഢവും സ്വതന്ത്രവുമായ വ്യവസായ ബന്ധങ്ങൾ സ്ഥാപിക്കാൻ സാധിക്കുമെന്നു സ്മിത്ത് വിശ്വസിച്ചിരുന്നു. കൂടാതെ സൗഹാർദ്ദപരമായ അന്തരീക്ഷത്തിൽ ബ്രിട്ടന്റെ പട്ടാളവും കൊളോണിയൽ പട്ടാളവും പരസ്പ്പരം സഹകരിക്കാനും സാധിക്കും. സ്മിത്തിന്റെ രണ്ടാമത്തെ നിർദേശം, 'പരമാധികാരമുള്ള ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ഒരു ഫെഡറൽ സംവിധാനം കോളനികളുടെമേൽ സൃഷ്ടിക്കുകയെന്നതായിരുന്നു.' അത്തരത്തിലുള്ള സംവിധാനം ബ്രിട്ടീഷ് സാമ്രാജ്യവുമായി പരസ്പര ധാരണയ്ക്ക് വഴി തെളിയിക്കുകയും ബ്രിട്ടീഷ് മോഡലിൽ അമേരിക്കയിൽ ഒരു പാർലമെന്ററി സംവിധാനം നടപ്പാക്കാൻ സാധിക്കുകയും ചെയ്യുമെന്നു സ്മിത്ത് ചിന്തിച്ചിരുന്നു. കൂടാതെ ബ്രിട്ടീഷ് നിയന്ത്രണത്തിൽ കോളനികൾക്ക് സ്വതന്ത്രമായ വ്യവസായങ്ങൾ ആരംഭിക്കാനും സാധിക്കുമായിരുന്നു.  

സ്മിത്തിന്റെ മതപരമായ കാഴ്ചപ്പാടുകളെപ്പറ്റിയും ചിന്തകരുടെയിടയിൽ ചർച്ചകൾ നടക്കാറുണ്ട്. അദ്ദേഹത്തിൻറെ  പിതാവ് സ്കോട്ട്ലാൻഡ് ചർച്ചിന്റെ സഭയിലെ ക്രിസ്ത്യാനിയായി ജീവിച്ചു. ചർച്ച് ഓഫ് ഇംഗ്ലണ്ടിന്റെ ഭാഗമായുള്ള പ്രവർത്തന മേഖലകൾ കണ്ടെത്താനായി സ്മിത്ത് ഇംഗ്ലണ്ടിൽ പോയിയെന്നും പറയുന്നു. ഏകദൈവത്തിൽ വിശ്വസിക്കാതെ അദ്ദേഹത്തെ ദ്വയിത ചിന്തകനെന്നും അറിയപ്പെടുന്നു. പ്രപഞ്ച ശക്തിയും പ്രകൃതിയും വിശ്വസിച്ചിരുന്ന അസ്തികനായും ചിലർ അദ്ദേഹത്തെ കാണുന്നു. മറ്റു ചിലർ അദ്ദേഹം വ്യക്തിഗത ദൈവത്തിൽ വിശ്വസിച്ചിരുന്നുവെന്നും കരുതുന്നു. 

ചില ചിന്തകർ സ്മിത്തിന്റെ സാമൂഹിക, സാമ്പത്തിക തത്ത്വചിന്തകൾ ദൈവശാസ്ത്രങ്ങൾക്ക് സമാനമായും ചിത്രീകരിച്ചിരിക്കുന്നതു കാണാം. പ്രകൃതിയും ദൈവവുമായി ബന്ധിപ്പിച്ചുകൊണ്ടാണ് അദ്ദേഹത്തിൻറെ തത്ത്വചിന്തകളെന്നു മറ്റുചില ചിന്താഗതിക്കാർ വാദിക്കുന്നു. അക്കാലത്തെ പ്രസിദ്ധനും നാസ്തികനുമായിരുന്ന ചിന്തകൻ 'ഹ്യൂം' അദ്ദേഹത്തിൻറെ ഉറ്റ മിത്രവുമായിരുന്നു. 1777-ൽ ഹ്യൂം മരിച്ചു. മതവും ദൈവവുമില്ലാത്ത, ഒരിക്കലും വിശ്വസിച്ചിരുന്നില്ലാത്ത 'ഹ്യൂം' മരണസമയത്തും ദൈവത്തെ നിഷേധിച്ചിരുന്നു. ഹ്യൂമിന്റെ മരണസമയത്തുപോലുമുള്ള ധൈര്യത്തെ സ്മിത്ത് പുകഴ്ത്തുന്നുണ്ട്. അവസാന ശ്വാസത്തിലും മതത്തിൽ ഹ്യൂം വിശ്വസം പുലർത്തിയിരുന്നില്ല. 

സ്മിത്തിന്റെ കാലത്തു പ്രസിദ്ധീകരിച്ച ലേഖനങ്ങളിൽനിന്നുള്ള അറിവുകളല്ലാതെ അദ്ദേഹത്തിൻറെ വ്യക്തിപരമായ കാഴ്ചപ്പാടുകളെ സംബന്ധിച്ചുള്ള വിവരങ്ങൾ ആധുനിക ലോകത്തിനു ലഭ്യമല്ല. അദ്ദേഹത്തിൻറെ ആഗ്രഹപ്രകാരം അദ്ദേഹം രചിച്ച മാനുസ്ക്രിപ്റ്റുകളും അഭിപ്രായങ്ങളും മരണത്തിനു മുമ്പ് നശിപ്പിച്ചു കളഞ്ഞിരുന്നു. 'മനസ്' മറ്റെങ്ങോ ചഞ്ചലിക്കുന്ന ഒരാളായിരുന്നു സ്മിത്തെന്നു അദ്ദേഹത്തിൻറെ സമകാലീകർ പറയുമായിരുന്നു. പ്രത്യേക തരം നടത്തവും സംസാര രീതികളും, സൗമ്യ മനോഭാവവും അദ്ദേഹത്തിൻറെ സവിശേഷതകളായിരുന്നു. ചെറുപ്പകാലം മുതൽ സ്വയം വർത്തമാനം പറഞ്ഞുകൊണ്ട് നടക്കുന്ന സ്വഭാവവുമുണ്ടായിരുന്നു. മതിമറന്നു ചിരിച്ചുകൊണ്ട് അദൃശ്യമായ കൂട്ടുകാരോട് അവർ  സമീപത്തുണ്ടെന്നു കരുതി ഭ്രാന്തനെപ്പോലെ സംസാരിക്കുമായിരുന്നു. 'സ്മിത്ത്' വിവാഹിതനായിരുന്നില്ല. അമ്മയുമായി മരിക്കുംവരെ നല്ല ബന്ധത്തിലായിരുന്നു. അദ്ദേഹം മരിക്കുന്നതിനു ആറു വർഷം മുമ്പ് തന്റെ 'അമ്മ മരിച്ചുപോയിരുന്നു. 1787-ൽ സ്മിത്ത് ഗ്ളാസ്ഗോ യൂണിവേഴ്സിറ്റിയുടെ റെക്ടറായി നിയമിതനായി. അതിനു മൂന്നു വർഷത്തിനുശേഷം 1790-ൽ അറുപത്തിയേഴാം വയസിൽ അദ്ദേഹം നിര്യാതനായി. 'അനിശ്ചിതത്വത്തിന്റെ നഗരവീഥികളിൽക്കൂടി എനിക്കെന്നും അസ്‌പഷ്ടതയുടെ താഴ്വരയിലേക്ക് ഏകനായി സഞ്ചരിക്കണമായിരുന്നു'വെന്ന സ്മിത്തിന്റെ ഉദ്ധരണി അന്ന് പൂർത്തികരിക്കുകയായിരുന്നു. 












Adam Smith Institute 



Emalayalee:
Malayalam Daily News
Kalavedi Online
JP News

No comments:

Post a Comment

കൊറോണ: പ്രസിഡന്റ് ട്രംപിനെ കുറ്റപ്പെടുത്തുന്നത് ശരിയോ?

ജോസഫ് പടന്നമാക്കൽ കൊറോണ നമ്മുടെയെല്ലാം നിത്യ ജീവിതത്തിൽ ഭയം ജ്വലിപ്പിക്കുന്ന ഒരു മാരക രോഗമായി ലോകമെമ്പാടും അറിയപ്പെട്ടു കഴിഞ്ഞു. കാട്ടുത...