Tuesday, November 29, 2016

മാൽത്തൂസിയൻ സിദ്ധാന്തങ്ങളും ജനസംഖ്യാവിസ്ഫോടനങ്ങളും



ജോസഫ് പടന്നമാക്കൽ

ക്ലാസ്സിക്കൽ  ഇക്കണോമിസ്റ്റായ 'തോമസ് മാൽത്തസ്'  (Thomas R. Malthus) ജനസംഖ്യയുടെ വർദ്ധനയും അതിനനുപാതമായ ഭക്ഷ്യവിഭവങ്ങളും ആടിസ്ഥാനപ്പെടുത്തി 1798-ൽ ജനസാന്ദ്രതയുടെ മൗലിക തത്ത്വങ്ങളെന്ന (Principle of Population) ഒരു പ്രബന്ധം പ്രസിദ്ധീകരിച്ചിരുന്നു. ലോകത്തുണ്ടാകുന്ന മഹാദുരന്തങ്ങൾ ബന്ധപ്പെടുത്തികൊണ്ടുള്ള തോമസ് മാൽത്തസിന്റെ പ്രബന്ധം സാമ്പത്തിക വിദഗ്ദ്ധരുടെയിടയിലുള്ള ചർച്ചകളിലെ പ്രധാന വിഷയങ്ങളിൽ ഒന്നായിരുന്നു. ചിലർ അദ്ദേഹത്തിൻറെ ക്ലാസിക്കൽ കൃതികളെ കാലഹരണപ്പെട്ടതെന്നു വിശേഷിപ്പിക്കുമ്പോൾ മറ്റു ചിലർ ഇന്നും അദ്ദേഹത്തിന്റെ തത്ത്വങ്ങളെ പ്രകീർത്തിക്കുന്നതായി കാണാം. മാൽത്തൂസിയൻ തത്ത്വങ്ങൾ സാമ്പത്തിക ശാസ്ത്രത്തിന്റെ ആദ്യപാഠം മുതൽ ഗവേഷണ വിദ്യാർത്ഥികൾക്കു വരെ എക്കാലവും പഠനവിഷയങ്ങളായിരുന്നു. ജനന മരണ നിയന്ത്രണങ്ങളുടെ അടിസ്ഥാന മൂലക്കല്ലും അദ്ദേഹം രചിച്ച പ്രബന്ധം തന്നെയെന്നതിലും സംശയമില്ല.

'തോമസ് മാൽത്തസ്' ബ്രിട്ടനിലെ 'സുറയ്' എന്ന സ്ഥലത്ത് 1766 ഫെബ്രുവരി പതിനാലാം തിയതി ജനിച്ചു.  ഒരു ധനിക ബ്രിട്ടീഷ് കുടുംബത്തിലെ ഏഴു മക്കളിൽ ആറാമനായിരുന്നു. 1791-ൽ കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയിൽ നിന്നും മാസ്റ്റേഴ്സ് ഡിഗ്രി കരസ്ഥമാക്കി. 1805-ൽ കേംബ്രിഡ്ജിൽ ചരിത്രത്തിലും രാഷ്ട്രീയ സാമ്പത്തിക ശാസ്ത്രത്തിലും പ്രൊഫസറായി നിയമിതനായി. മരണംവരെ അദ്ധ്യാപക ജോലി തുടർന്നുകൊണ്ടിരുന്നു. 1819-ൽ അദ്ദേഹത്തെ ബ്രിട്ടനിലെ റോയൽ സൊസൈറ്റി (fellow of the Royal Society) അംഗമായി തെരഞ്ഞെടുത്തു. രണ്ടു വർഷം കഴിഞ്ഞു പൊളിറ്റിക്കൽ ഇക്കണോമിക്സ് ക്ലബിലെ അംഗമായി. ആ ക്ലബിൽ അക്കാലത്തെ സുപ്രസിദ്ധ ക്ലാസ്സിക്കൽ സാമ്പത്തിക വിദഗ്ദ്ധരായ ഡേവിഡ് റിക്കാർഡോയും ജെയിംസ് മില്ലും അംഗങ്ങളായിരുന്നു. കൂടാതെ അദ്ദേഹം ആംഗ്ലിക്കൻ പുരോഹിതനുമായിരുന്നു.      

ഇരുനൂറു കൊല്ലം മുമ്പ് ജനസംഖ്യയെപ്പറ്റി എഴുതിയ മാൽത്തസിന്റെ  പ്രബന്ധം വിപ്ലവകരമോ, കാലത്തിനനുയോജ്യമോ എന്നത് ഇന്നും വിവാദപരമാണ്. 1798-ൽ ലോക ജനസംഖ്യ 90 മില്യനായിരുന്നത്  ഇന്ന് എട്ടു ബില്യൻ അടുത്തായി. അദ്ദേഹത്തിൻറെ അധരങ്ങൾ തടിച്ചതും  മുച്ചുണ്ടോടുകൂടിയ വൈകല്യങ്ങളുമുണ്ടായിരുന്നതിനാൽ  തന്റെ ഛായാ പടങ്ങൾ വരക്കാൻ ആരെയും അനുവദിക്കില്ലായിരുന്നു.   1833-ൽ മരിക്കുന്നതിന് ഒരു വർഷം മുമ്പ് സർജറി മുഖേന ചുണ്ടു ശരിയാക്കി. അന്നുമുതലുള്ള   ജീവിച്ചിരുന്ന കാലത്തെ പടങ്ങൾ വളരെ അപൂർവമായി മാത്രമേ സൂക്ഷിച്ചിട്ടുള്ളൂ.1834 ഡിസംബർ ഇരുപത്തിയൊമ്പതാം തിയതി അറുപത്തിയെട്ടാം വയസിൽ അദ്ദേഹം മരണമടഞ്ഞു.

ജനസംഖ്യ വർദ്ധനവിന്റെയും അതനുസരിച്ചുള്ള ഭക്ഷ്യ വിതരണശേഷികളുടെയും തത്ത്വങ്ങൾ (Essay on the Principle of Population)അടങ്ങിയതാണ് മാൽത്തൂസിയൻ പ്രബന്ധം. ജനനനിരക്ക് ഗുണിതങ്ങളായി വർദ്ധിക്കുമ്പോൾ ഭക്ഷണവിഭവങ്ങൾ സമാനമായ വ്യത്യാസത്തോടുകൂടി കൂടുകയോ കുറയുകയോ ചെയ്യാം. അദ്ദേഹത്തിന്റെ കണ്ടെത്തലുകളിൽ ഭക്ഷ്യവിഭവങ്ങൾ ലോകത്തു വർദ്ധിക്കുന്നത് ഒരേ നിരയിലുള്ള ഗണിത സംഖ്യകളുടെ ശ്രണിയിലെന്നാണ്. ഉദാഹരണമായി 1 2 3 4 5 etc എന്നീ സംഖ്യകളുടെ തുടർച്ചയായ അക്കങ്ങൾ കണക്കാക്കാം. അതിനെ മാൽത്തസ് 'അരിത്തമറ്റിക്ക് പ്രോഗ്രഷൻ' (Arithametic Progression)  എന്നു വിളിച്ചു. അതേസമയം ഭക്ഷ്യവിളകളോടൊപ്പം ജനസംഖ്യ വർദ്ധിക്കുന്നത് ഗുണോത്തര ശ്രണികളായിട്ടായിരിക്കും.1, 2, 4, 8, 16 etc എന്നീ തുടർച്ചയായ ഗുണിത സംഖ്യകൾ അഥവാ ജോമട്രിക്കൽ പ്രോഗ്രഷൻ (Geometrical Progression) നിദര്‍ശനങ്ങളായി കണക്കാക്കാം.

ജനസംഖ്യയും ഭക്ഷ്യവിഭവങ്ങളും തുല്യ അനുപാതത്തിൽ വർദ്ധിച്ചില്ലെങ്കിൽ ലോകത്തു മഹാദുരുന്തങ്ങളുണ്ടാകുമെന്നു മാൽത്തസ് പ്രവചിക്കുന്നു. ഗുണിത ശ്രണികളിൽ ജനസംഖ്യ  വർദ്ധിക്കുന്നതിനൊപ്പം ക്രമാനുസരണമായി ഭക്ഷ്യവിളകൾ വർദ്ധിച്ചില്ലെങ്കിൽ പഞ്ഞം,പട,വസന്ത, മാരക യുദ്ധങ്ങൾ, മഹാദുരന്തങ്ങൾ മുതലായവകൾ സംഭവിക്കുമെന്നും തന്മൂലം ജനസംഖ്യയുടെ വർദ്ധനവ് കുറയുമെന്നും മാൽത്തസ്‌ അനുമാനിച്ചിരുന്നു. അത്തരം സാഹചര്യങ്ങളിൽ നിന്നും മനുഷ്യ ഗണങ്ങൾക്ക് സമയാസമയങ്ങളിൽ പരിരക്ഷയാവശ്യമെന്നും  അഭിപ്രായപ്പെട്ടിരുന്നു. അതിനായി ഭക്ഷ്യ വിഭവങ്ങളുടെ ഉൽപ്പാദനമനുസരിച്ച് ജനസംഖ്യാ നിയന്ത്രണം അത്യന്താപേക്ഷിതമെന്നും അദ്ദേഹം കരുതിയിരുന്നു. സന്താനോൽപ്പാദനം തടയാനായി സ്വയം നിയന്ത്രണമോ, മറ്റുള്ളവരിൽനിന്നുമുള്ള പ്രേരണയോ നിയമം മൂലമോ ആവാമെന്നും മാൽത്തസ് വിശ്വസിച്ചിരുന്നു.

പത്തൊമ്പതാം നൂറ്റാണ്ടിൽ ജനസംഖ്യാ വർദ്ധനവിന്റെ ഒരു മഹാ വിസ്പോടനത്തെ മാൽത്തസ് പ്രവചിച്ചിരുന്നു. എന്നാൽ അദ്ദേഹം പറഞ്ഞ പ്രവചനങ്ങളൊന്നും ശരിയായി ഭവിച്ചില്ല. 1820 നു ശേഷം ജനസംഖ്യ അനേകമിരട്ടികൾ വർദ്ധിച്ചെങ്കിലും ജനങ്ങളുടെ ജീവിതനിലവാരം പതിന്മടങ്ങ് വർദ്ധിക്കുകയാണുണ്ടായത്. നിയമമോ പ്രേരണയോയില്ലാതെ ഓരോ കുടുംബങ്ങളുടെയും അംഗസംഖ്യ ഗണ്യമായി കുറഞ്ഞിരുന്നു. എങ്കിലും ആധുനിക മാൽത്തൂസിൻ ചിന്താഗതിക്കാർ ജനസംഖ്യയുടെ വർദ്ധനമൂലം വരുന്ന  മഹാദുരന്തത്തെ ഭാവിയിൽ ഒഴിച്ചുകൂടാൻ പാടില്ലാത്തതായും കാണുന്നു.

ആധുനിക രീതികളിലുള്ള കൃഷിമൂലം ഭക്ഷ്യവിളകളുടെ ഉത്ഭാദനം പതിന്മടങ്ങു വർദ്ധിക്കുകയും   പടിഞ്ഞാറുള്ള ജനതയുടെ വിശപ്പിനെ വിസ്മയകരമാം വിധം ഇല്ലാതാക്കുകയും ചെയ്തു.  ഫോസ്സിലുകളിൽനിന്നും പുതിയതരം ഊർജവും കണ്ടുപിടിച്ചു. ട്രാക്റ്ററുകളും കൃഷിയിടങ്ങളിലിറക്കി. ഊർജത്തിന്റെ സഹായത്താൽ ഉൽപ്പാദന മേഖലകളിലെല്ലാം അത്യന്തമായ പുരോഗതികളുണ്ടായി. ഭൂമിയും പരിസ്ഥിതികളും കൂടുതൽ പഠന വിഷയങ്ങളാക്കി. മാൽത്തൂസിൻറെ കണക്കനുസരിച്ചുള്ള ജനസംഖ്യാ വർദ്ധനയ്ക്ക് തുല്യമായ ഭക്ഷ്യപ്രശ്നങ്ങളൊന്നും ഉണ്ടായില്ല. അദ്ദേഹം കണക്കുകൂട്ടിയതുപോലുള്ള ക്രമാധീതമായി ദുരന്തങ്ങൾ നിറഞ്ഞ മാറ്റങ്ങളൊന്നും സമൂഹത്തിനുണ്ടായില്ല. എന്നാൽ ജനസംഖ്യയനുസരിച്ചു ആധുനിക ടെക്കനോളജിയുടെ സഹായത്തോടെ വിഭവങ്ങൾ കണക്കില്ലാതെ വർദ്ധിക്കുകയും ചെയ്തു.

വരുമാനമനുസരിച്ചുള്ള ജീവിതം ബൗദ്ധികതലങ്ങളിലുള്ള ഭൂരിഭാഗം ജനതയും തെരഞ്ഞെടുത്തു. അതനുസരിച്ചു ഓരോ കുടുംബത്തിലും കുഞ്ഞുങ്ങളുടെ എണ്ണവും ക്ലിപ്തപ്പെടുത്തി. വ്യവസായികമായ ഒരു സമൂഹത്തിൽ കുഞ്ഞുങ്ങളെ വളർത്തുകയെന്നതും വളരെ ചെലവുള്ളതായി തീർന്നു. അത് 'ചെറിയ കുടുംബം സന്തുഷ്ട കുടുംബ'മെന്ന ആശയം പ്രബലമാകാനും കാരണമായി. പുരോഗമിച്ച രാഷ്ട്രങ്ങൾ അഭിവൃദ്ധി നേടിയതുമൂലം അവിടുത്തെ ജനങ്ങൾക്കാവശ്യമുള്ള വിഭവങ്ങളും ഉത്ഭാദനങ്ങളും വർദ്ധിച്ചു. തന്മൂലം രാജ്യങ്ങളുടെയും അവിടെയുള്ള ജനതയുടെയും ജീവിത നിലവാരം ഉയരുകയുണ്ടായി. സുരക്ഷിതമായ ആരോഗ്യപരിപാലനം മൂലം ശിശു മരണനിരക്കും കുറഞ്ഞു. കുഞ്ഞുങ്ങളെ വളർത്താനും അവരുടെ ചെലവുകൾക്കുമായി കൂടുതൽ അവസരങ്ങൾ വന്നുകൊണ്ടുമിരുന്നു. ഒരു കാലത്ത് ഒരു കുടുംബം നിലനിർത്താൻ ബാലവേലകൾ ആവശ്യമായിരുന്നു. ആധുനികതയുടെ നേട്ടങ്ങളോടെ പരിഷ്കൃത രാജ്യങ്ങളിലെല്ലാം ബാലവേലകൾ നിയമവിരുദ്ധമാക്കി. കുട്ടികളെ വളർത്തുക പ്രയാസമായതുകൊണ്ടും അവരുടെ ചെലവുകൾ അധികമായതുകൊണ്ടും മാതാപിതാക്കൾക്ക് സാമ്പത്തിക അവസരങ്ങളും കുറഞ്ഞു വന്നു. അതും ചെറിയ കുടുംബം ലക്ഷ്യമിട്ടുകൊണ്ടുള്ള സന്താന നിയന്ത്രണങ്ങൾക്കു കാരണവുമായി. ഒരു ചെറിയ വിഭാഗം മക്കൾ മാതാപിതാക്കളെ വയസു കാലത്തു നോക്കിയിരുന്നു. എങ്കിലും അഭിവൃദ്ധി പ്രാപിച്ച രാജ്യങ്ങളിൽ ക്ഷേമ നിധികളും സാമൂഹിക സുരക്ഷിതത്വവും നല്കുന്നതുകൊണ്ട്‌ ആരോഗ്യ പരിപാലനവും ആയുസിന്റെ ദൈർഘ്യവും വർദ്ധിപ്പിക്കാൻ സാധിച്ചു.

ക്യാപിറ്റലിസം അഥവാ മുതലാളിത്ത തത്ത്വങ്ങളിലുള്ള ഒരു വ്യവസ്ഥിതി ഉൽപ്പാദന മേഖലകളെ കൂടുതൽ ഉൽപ്പാദനങ്ങൾക്കായി പരിപോഷിപ്പിക്കാറുണ്ട്. മാൽത്തൂസിൻ കാഴ്ചപ്പാടിൽ ഒരു മനുഷ്യന്റെ ആവശ്യത്തിനുള്ള വിഭവങ്ങൾ വളരെ ക്ലിപ്തമാണ്‌. ഭൂമിയും അതിന്റെ ഊർജവും വിഭവങ്ങളും ഭൂമിയിലേക്ക് വരുന്ന ഓരോ മനുഷ്യനും  ജീവിക്കാനാവശ്യമാണ്. എന്നാൽ മനുഷ്യന്റെ വിനിമയപരമായ മൂല്യങ്ങൾക്ക് സദാ മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുന്നു. അതനുസരിച്ചു സാമ്പത്തിക കഴിവുകളും വരുമാനങ്ങളും ഉണ്ടാകണം. ഓരോ കുട്ടി ജനിക്കുമ്പോഴും ഉല്പന്നങ്ങൾക്കും വിഭവങ്ങൾക്കും ആവശ്യകത വരുകയും വാങ്ങാനുള്ളവർ കൂടുകയും ചെയ്യുന്നു. ഓരോരുത്തർക്കും ആവശ്യങ്ങൾ നിറവേറ്റാനുള്ള പുതിയതായ ഒരു കാഴ്ചപ്പാട് ഉണ്ടാവുകയും ചെയ്യുന്നു.

നമ്മുടെ ജീവിത നിലവാരം ഉയരുന്നതുമൂലം ഇന്നു നിലവിലുള്ള വിഭവങ്ങളെ പരമാവധി പ്രയോജനപ്പെടുത്തേണ്ടതായുമുണ്ട്. ടെക്കനോളജിയുടെ സഹായത്തോടെ നാം നിത്യേന ഉപയോഗിക്കുന്നതായ വിഭവങ്ങൾ കാര്യക്ഷമമായി ഉൽപ്പാദിപ്പിക്കാനുള്ള ശേഷിയും ഉണ്ടാകുന്നു. അത്തരം ഉൽപ്പാദനങ്ങൾക്കായി കൂടുതൽ പാടവത്തോടെ അതിനുള്ള മാർഗങ്ങളും മനുഷ്യർ കണ്ടെത്തുന്നു. സ്വതന്ത്രമായ ഒരു സമൂഹത്തിൽക്കൂടി മൂലധനം വർദ്ധിക്കുന്നതുകൊണ്ടാണ് മാറ്റങ്ങളുടെതായ പുതിയ ലോകം എന്നും കാണപ്പെടുന്നത്. വ്യവസായികൾക്ക് ഉൽപ്പന്നം മെച്ചമാക്കാൻ വേണ്ടത്ര അറിവും ലഭിക്കുന്നു. മനുഷ്യന്റെ ജീവിത നിലവാരം അതുമൂലം ഉയരുകയും സാമ്പത്തികം മെച്ചപ്പെടുകയും ചെയ്യും. അവിടെയെല്ലാം മാൽത്തൂസിയൻ തത്ത്വങ്ങൾ പരാജയപ്പെടുകയായിരുന്നു.

മാൽത്തൂസിൻ തത്ത്വങ്ങളിൽ ചില അനുകൂല ചിന്താഗതികളും  ചൂണ്ടിക്കാണിക്കാൻ സാധിക്കും. ഈ തത്ത്വങ്ങൾ മൃഗങ്ങൾക്ക് ബാധകമെന്നു ചാൾസ്  ഡാർവിൻ വിശ്വസിച്ചിരുന്നു. കാരണം, മൃഗങ്ങൾക്ക് സ്വയം സന്താന നിയന്ത്രണം നടത്താൻ സാധിക്കില്ല. അവരുടെ ഉൽപ്പാദനം സ്വന്തം ശരീരഘടനയനുസരിച്ചായിരിക്കും. പരിസ്ഥിതി അനുകൂലമല്ലെങ്കിൽ മൃഗങ്ങളുടെ ഉൽപ്പാദനം സാധ്യമല്ല. വനനശീകരണവും മൃഗങ്ങൾക്കായുള്ള  ഭക്ഷ്യവിഭവങ്ങളുടെ അപര്യാപ്തതയും മനുഷ്യന്റെ വേട്ടയാടലും തുടർന്നാൽ മൃഗങ്ങളുടെ എണ്ണം കുറയുകയും മൃഗസംരക്ഷണം പ്രയാസമുള്ളതായി തീരുകയും ചെയ്യും. ഡാർവിനുമായി സഹകരിച്ചുകൊണ്ട് മാൽത്തസ് പ്രകൃതിയേയും ജീവജാലങ്ങളെയും വിലയിരുത്തി പഠിച്ചതു കാരണം 'ഡാർവിൻറെ പരിണാമ തത്ത്വങ്ങളും' അദ്ദേഹത്തെ ആകർഷിച്ചിരുന്നു.   അതിന്റെ അടിസ്ഥാനത്തിൽ ജനസംഖ്യ വർദ്ധനവിനെപ്പറ്റിയും ഗവേഷണങ്ങൾ നടത്തിയിരുന്നു. മാൽത്തസിനെ ഇക്കണോമിസ്റ്റുകൾ പലപ്പോഴും തെറ്റായ വിധത്തിൽ വിമർശിച്ചിരുന്നു. എങ്കിലും ഇരുപതാംനൂറ്റാണ്ടിൽ  സാമ്പത്തിക ശാസ്ത്രത്തിലെ 'കെയിനിസം  തത്ത്വങ്ങളുടെ 'ആവിർഭാവത്തോടെ മാൽത്തൂസിന്റെ കാഴ്ചപ്പാടുകൾ വീണ്ടും പ്രശസ്തങ്ങളായിത്തീർന്നു.

ജനസംഖ്യ നിയന്ത്രിക്കുന്നതിനായി മാൽത്തസ് ചില കാര്യങ്ങൾ അവലോകനം ചെയ്തിരുന്നു. ധര്‍മ്മാനുരൂപമായ സ്വയം നിയന്ത്രണം അതിലൊന്നായിരുന്നു. സ്ത്രീയെ കാണുമ്പോഴുള്ള വികാരാവേശത്തിൽ നിന്നും ആദ്യം മുതൽ മനുഷ്യൻ ആത്മനിയന്ത്രണം പാലിച്ചു ഒഴിഞ്ഞു നിൽക്കണം.  അതായത് ഒരു കുടുംബം നോക്കാൻ കഴിവുണ്ടാകുന്ന പക്ഷം വിവാഹിതരാകുക എന്ന തീരുമാനം പുരുഷനും സ്ത്രീയും കൈക്കൊള്ളണം. സന്താന നിയന്ത്രണങ്ങൾ വരുത്തി ചെറിയ കുടുംബങ്ങളിൽ മാത്രം ഒതുങ്ങി കഴിയണം. മാൽത്തസ് വൈവാഹിക ജീവിതത്തിലെ ജനന നിയന്ത്രണത്തെ എതിർത്തിരുന്നു. വിവാഹത്തിനുശേഷം ഉണ്ടാകുന്ന കുഞ്ഞുങ്ങളെ തടയാൻ അദ്ദേഹം ഒരിക്കലും ആവശ്യപ്പെട്ടില്ല. വിവാഹം കഴിക്കാൻ ദീർഘിക്കുംതോറും നിയമാനുസൃതമല്ലാത്ത കുഞ്ഞുങ്ങളും പെരുകുമെന്ന കാര്യവും മാൽത്തസ് ചിന്തിച്ചിരുന്നു. എന്നാൽ നിയന്ത്രണാധീതമായ ജനസംഖ്യയെ കണക്കാക്കുമ്പോൾ അത്തരം പ്രശ്നങ്ങൾ അപ്രധാനമെന്നും  കണക്കു കൂട്ടിയിരുന്നു.

മനുഷ്യന്റെ ആയുസു കുറയുന്ന ഘട്ടങ്ങളിലും ജനസംഖ്യ കുറയുമെന്നും അദ്ദേഹം കണ്ടു. ദരിദ്രമായ അവസ്ഥയിലുള്ള ജീവിതവും ജോലിയുടെ സാഹചര്യങ്ങളും സുഖക്കേടിനെ നിയന്ത്രിക്കാനുള്ള കഴിവുകേടുകളും രോഗങ്ങളും യുദ്ധവും ക്ഷാമവും അതിനു കാരണങ്ങളാണ്. പിന്നീടുള്ള ചിന്തകരായ  എഴുത്തുകാർ അദ്ദേഹത്തിൻറെ ആശയങ്ങളെ മുഖവിലയ്‌ക്കെടുത്തിരുന്നില്ല. ഒരുവന്റെ ജീവിതത്തിലെ താമസിച്ചുള്ള വിവാഹങ്ങൾക്ക് സർക്കാരിന്റെ ഇടപെടലുകൾ ആവശ്യമെന്നും ചിലർ വാദിച്ചു. വിവാഹത്തിനുശേഷവും സന്താന നിയന്ത്രണം വേണമെന്നുള്ള നിഗമനത്തിൽ അനുകൂലികളും പ്രതികൂല ചിന്താഗതിക്കാരുമുണ്ടായിരുന്നു. മാൽത്തസിന്റെ അനുയായികളിൽ 'മാൽത്തൂസിൻ ലീഗെന്ന'   (Malthusian League) പ്രവർത്തകർ കൃത്രിമമായ ജനന നിയന്ത്രണത്തിനായി ശക്തിയായി വാദിക്കുന്നു. ഇത് മാൽത്തസ്  പറഞ്ഞ തത്ത്വങ്ങൾക്കും എതിരായിരുന്നു.

സ്വയം നിയന്ത്രണത്തിലൂടെ സന്താന നിയന്ത്രണമെന്ന മാൽത്തസിന്റെ കുടുംബാസൂത്രണം ക്രിസ്ത്യൻ സഭകൾ അംഗീകരിച്ചിട്ടുള്ളതാണ്. മനുഷ്യന്റെ പ്രജനന ശേഷിയെ മനഃപൂർവം നിയന്ത്രിക്കുന്നത് സഭ എക്കാലവും എതിർത്തിരുന്നു. ജനസംഖ്യ നിയന്ത്രിക്കുന്നതിനായി ലോകാരോഗ്യ സംഘടനകളുടെ നേതൃത്വത്തെയും കുടുംബാസൂത്രണം പോലുള്ള രാഷ്ട്രത്തിന്റെ തീരുമാനങ്ങളെയും സഭയ്ക്കൊരിക്കലും  ഉൾക്കൊള്ളാൻ സാധിച്ചിട്ടില്ല. ഇന്നും വത്തിക്കാൻ ഭരിക്കുന്നതും തീരുമാനങ്ങൾ എടുക്കുന്നതും യാഥാസ്ഥിതികരായ വത്തിക്കാന്റെ ഹൈറാർക്കിയാണ്. ഗർഭച്ഛിദ്രം, കൃത്രിമ ഗർഭനിരോധക ഉപാധികൾ  മുതാലായ ജനന നിയന്ത്രണ മാർഗങ്ങൾ സഭയ്ക്കുൾക്കൊള്ളുവാൻ സാധിക്കുന്നില്ല. അത്തരം സന്താന നിയന്ത്രണങ്ങളെല്ലാം സഭയുടെ ദൃഷ്ടിയിൽ പാപമാണ്. ഇവിടെ സഭയും മാൽത്തസിന്റെ വീക്ഷണങ്ങളിലുണ്ടായിരുന്ന പ്രകൃതിനിയമങ്ങളിൽ വിശ്വസിക്കുന്നു.

മാൽത്തൂസിൻ തത്ത്വങ്ങളെ ഏറ്റവുമധികം പ്രാവർത്തികമാക്കിയ രാജ്യം ചൈനയാണ്. ഭാരതവും ജനത്തെ നിയന്ത്രിക്കാനായി ഭീമമായ തുകകൾ ചെലവാക്കുന്നുണ്ട്. നാം രണ്ടെന്നുള്ള രണ്ടിൽ തുടങ്ങി ഭാരത കുടുംബാസൂത്രണത്തിൽ നാം ഒന്നെന്നുള്ള തീരുമാനങ്ങൾ വരെയായി. ഇപ്പോൾ നാം ഒന്ന് പിന്നെ മറ്റൊന്ന് എന്തിനെന്നും ചോദിക്കുന്ന സ്വാർഥമതികളുടെ ലോകം വരെയായി, സന്താന നിയന്ത്രണത്തെ ദേശീയ മാധ്യമങ്ങളുടെ ശ്രദ്ധയിൽ കൊണ്ടുവരുന്നു. 'അരിത്തമറ്റിക്ക് പ്രോഗ്രഷനും' 'ജോമട്രിക്ക് പ്രോഗ്രഷനും' പ്രകാരം  ജനസംഖ്യ കൂടുകയും ഭൂമിയുടെ വിഭവങ്ങൾ കുറയുകയും ചെയ്യുമെന്ന് ചൈനയും ഇന്ത്യയും പോലുള്ള ജനപ്പെരുപ്പമുള്ള രാജ്യങ്ങൾ     ഭയപ്പെട്ടിരുന്നു. വിഭവങ്ങൾ ഇല്ലാതെ എണ്ണം കൂടിയാൽ ഭക്ഷ്യദൗർലഭ്യം മൂലം മനുഷ്യർ കൂട്ടത്തോടെ ചാകും. പഞ്ഞം, പട, വസന്ത, യുദ്ധം മുതലായ മഹാദുരന്തങ്ങൾ സംഭവിക്കുമെന്ന  മാൽത്തസിന്റെ ഭയാനക തത്ത്വങ്ങളും ജനസംഖ്യ നിയന്ത്രിക്കാൻ രാജ്യങ്ങളെ പ്രേരിപ്പിച്ചു.

മാൽത്തൂസിയൻ തത്ത്വങ്ങൾ തെറ്റെന്ന് ഇക്കണോമിസ്റ്റുകൾ വിവിധ കാഴ്ചപ്പാടുകളിലൂടെ തെളിയിക്കാൻ ശ്രമിക്കുന്നു. അമേരിക്കയിൽ അമിത ഭക്ഷണം മൂലം എഴുപതു ശതമാനം ജനങ്ങളും തടിച്ചു കൊഴുത്തിരിക്കുന്നു. ചൈനയിൽ പന്ത്രണ്ടു ശതമാനം ജനങ്ങളും അമിത ഭാരമുള്ള ശരീരം വഹിച്ചുകൊണ്ട് നടക്കുന്നവരാണ്. ഇന്ത്യയിൽ പത്തു ശതമാനം ജനങ്ങൾ ഭക്ഷണത്തിന്റെ ക്രമീകരണമില്ലാത്തതിനാൽ പ്രമേഹ  രോഗികളായി കാണപ്പെടുന്നു. ആരോഗ്യപരമല്ലാത്തതും അമിത  ഭക്ഷണവും കഴിക്കുന്നതു കാരണം വിചിത്രങ്ങളായ രോഗങ്ങളും സാധാരണമാണ്. ലോകത്തുള്ള എല്ലാ രാജ്യങ്ങളിലും അതാത് രാജ്യങ്ങളുടെ തെരുവുകളിലും റെസ്റ്റോറന്റുകളിലും ഭക്ഷണ പദാർത്ഥങ്ങളുടെ കൂമ്പാരം തന്നെ കാണാം. വർദ്ധിച്ചു വരുന്ന ജനതയെക്കാൾ ഭക്ഷണ വിഭവങ്ങൾ ഇന്ന് ലോകത്തുണ്ട്. ജനസംഖ്യ കുറയ്‌ക്കുന്ന പദ്ധതികളുമായി രാജ്യങ്ങൾ മുമ്പോട്ടു പോകുന്നുവെങ്കിൽ അമിതമായി കുന്നുകൂടിയിരിക്കുന്ന ഭക്ഷണ പദാർത്ഥങ്ങൾക്ക് ഉപഭോക്താക്കൾ ഇല്ലാതാകും. മാൽത്തസിന്റെ തത്ത്വങ്ങൾ നാം തെറ്റാണെന്നു വിശ്വസിക്കുന്നുണ്ടെങ്കിലും അമിത ഭക്ഷണംമൂലം സംഭവിക്കുന്ന 'ഡയബെറ്റിസ്', 'ഹൈപ്പർ ടെൻഷൻ' മുതലായ രോഗങ്ങൾ മരണനിരക്ക് കൂട്ടുകയും  അദ്ദേഹത്തിൻറെ ചിന്തകൾ ബലവത്താകുകയും ചെയ്യുന്നു.  മാൽത്തസിന്റെ തത്ത്വങ്ങൾക്കെതിരായ പ്രകൃതിവിരുദ്ധമായ ഭക്ഷ്യയുൽപ്പാദനങ്ങളാണ്  അതിനു കാരണമെന്നുള്ളതും ഇവിടെ വ്യക്തമാണ്.

ആധുനിക നരവംശ ശാസ്ത്രത്തിന്റെ നിഗമനപ്രകാരം മനുഷ്യവംശത്തിന്‍റെ വളര്‍ച്ചയിലും പുരോഗതിയിലും കഴിഞ്ഞ കാലത്തുണ്ടായ മാറ്റങ്ങള്‍ പ്രത്യേകം ശ്രദ്ധേയമാണ്. പ്രപഞ്ച വിധേയമായ വിവിധതരം പ്രകൃതിനിയമങ്ങള്‍ നാം പലപ്പോഴും ലംഘിച്ചിട്ടുണ്ട്. കാര്‍ഷികസംസ്‌കൃതി രൂപം കൊള്ളുന്നത് തന്നെ അത്തരത്തിലുള്ള ഒരു പ്രകൃതിനിഷേധത്തിലൂടെയായിരുന്നു. വേട്ടയാടിയും പെറുക്കിത്തിന്നും ജീവിച്ചിരുന്ന ആദിമമനുഷ്യന്‍ അമ്പുംവില്ലും കണ്ടുപിടിച്ചതോടെ അദൃശ്യനായ ഒരു വേട്ടക്കാരനായി മാറി. കൂട്ടായും പരസ്പരം ആശയവിനിമയം നടത്തിയും വേട്ടയാടിയിരുന്ന അവന്റെ ആക്രമണശേഷിക്ക് മുന്നില്‍ ഒരു ജീവിക്കും പിടിച്ചു നില്‍ക്കാനാവുമായിരുന്നില്ല.   അതിന്റെ ഫലമായി പ്രാകൃത മനുഷ്യർ വേട്ടയാടി ജീവിച്ചിരുന്നു. കാറ്റും മഴയും പ്രകൃതിയുമായി മല്ലിട്ടു ജീവിച്ചിരുന്ന ഗുഹായുഗ മനുഷ്യൻ അമ്പും വില്ലും ഉപയോഗിച്ച് വേട്ടയാടാനും പഠിച്ചു. നിത്യേന മാംസഭുക്കായ മനുഷ്യന് കാട്ടിലെ മൃഗങ്ങൾ പോരാതെ വന്നു. മൃഗങ്ങളുടെ എണ്ണത്തിലും സാരമായ കുറവുകൾ സംഭവിക്കാനും തുടങ്ങി. ഇരകൾക്ക് ക്ഷാമം വന്നപ്പോൾ ആഹാരത്തിന്റെ കുറവ് കാരണം മനുഷ്യരുടെ എണ്ണവും കുറയാൻ തുടങ്ങി. ശിശുമരണവും കാരണമായിരുന്നു. ഇങ്ങനെ ഇരകളുടെയും വേട്ടക്കാരുടെയും എണ്ണം തിട്ടപ്പെടുത്തുന്നതും പ്രകൃതിനിയമം ആയിരുന്നു. മാൽതസിന്റെ കണക്കുകൂട്ടലും ഈ പ്രകൃതി നിയമം അനുസരിച്ചായിരുന്നു. പക്ഷെ മനുഷ്യനെന്നും ബുദ്ധി ശക്തിയാലും ചിന്താശക്തിയാലും ജീവിക്കാനുള്ള പുതിയ മാർഗ്ഗങ്ങൾ തേടിക്കൊണ്ടിരുന്നു. വിശന്നു കരയുന്ന കുഞ്ഞുങ്ങളെ കണ്ടപ്പോൾ കൂടുതൽ ഭക്ഷ്യ വിഭവങ്ങൾ തേടിയുള്ള ജൈത്രയാത്ര അവൻ ആരംഭിച്ചു. വനങ്ങൾ വെട്ടിത്തെളിച്ചും കൃഷിയിടങ്ങൾ ഉണ്ടാക്കിയും അവൻ ഭക്ഷണത്തിനായുള്ള കൃഷി തുടങ്ങി. പച്ചക്കറികളും ധാന്യങ്ങളും പഴവർഗങ്ങളും നട്ടു വളർത്തി. വേട്ടക്കാരനായ മനുഷ്യൻ ഇരകളുടെ എണ്ണമനുസരിച്ചു തൃപ്തിയാവാതെ കൂടുതൽ ജനതയ്ക്കായുള്ള ഭക്ഷണ വിഭവങ്ങളും കണ്ടെത്താൻ തുടങ്ങി. അവിടെയവൻ മാൽത്തസിന്റെ തത്ത്വമായ പ്രകൃതി നിയമം ലംഘിക്കുകയായിരുന്നു. ജനസംഖ്യയും ഭക്ഷ്യവിഭവങ്ങളും മാൽത്തസിന്റ ഗുണിതങ്ങളും സമതുലിതങ്ങളുമല്ലെന്നു തെളിയിച്ചതോടുകൂടി അദ്ദേഹത്തിൻറെ തത്ത്വങ്ങൾ ശരിയായ കണക്കുകൂട്ടലുകളോടെയല്ലെന്നും വ്യക്തമായി. പ്രകൃതി നിയമത്തിനു വിരുദ്ധമായി കാർഷിക സംസ്ക്കാരത്തിന്റെ നവോദ്ധാന ചിന്തകളും അവിടെനിന്നു രൂപം പ്രാപിച്ചു.

നാം വസിക്കുന്ന ഈ ഭൂമി സസ്യങ്ങളുടെ ഭൂയിഷ്‌ഠതയ്‌ക്കായി ജൈവവളങ്ങൾ നിറഞ്ഞതാണ്. രാസവളങ്ങളൊന്നും മാൽത്തൂസിന്റെ കാലത്തു കണ്ടുപിടിച്ചിരുന്നില്ല. ജൈവ വളങ്ങളുടെ വീര്യം കുറയുമ്പോൾ ഭക്ഷ്യവിളകൾ താനേ കുറയുമെന്ന ഒരു ധാരണയുമുണ്ടായിരുന്നു. ജനങ്ങളുടെ എണ്ണം അനുസരിച്ചു ഭക്ഷ്യവിളകൾ കുറയുമെന്നും അതുമൂലം രൂക്ഷമായ ക്ഷാമം ഉണ്ടാകുമെന്നും മാൽത്തസിന്റെ കണക്കുകൂട്ടലുകൾ അന്നത്തെ സമൂഹവും വിശ്വസിച്ചിരുന്നു. വാസ്തവത്തിൽ മാൽത്തസ് പറഞ്ഞത് ഒരു പ്രകൃതി നിയമമായിരുന്നു. പക്ഷെ അദ്ദേഹം പ്രവചിച്ചത് സംഭവിച്ചില്ല. പ്രകൃതി നിശ്ചയം പോലെ നടന്നിരുന്നെങ്കിൽ മാൽത്തസിന്റെ തത്ത്വങ്ങൾ ശരിയാകുമായിരുന്നു. വളർന്നു കൊണ്ടിരിക്കുന്ന മനുഷ്യന്റെ കഴിവുകളെയും ബുദ്ധിവൈഭവത്തെയും മാൽത്തസിനു ചിന്തിക്കാൻ സാധിച്ചില്ല. മനുഷ്യൻ മണ്ണിനാവശ്യമായ പുതിയ രാസവളങ്ങൾ കണ്ടുപിടിച്ചുകൊണ്ടിരുന്നു. പത്തും പതിനഞ്ചും മേനി വിളയുന്ന 'വിത്ത്' വിളകളും കൃഷിസ്ഥലങ്ങളിലിറക്കി. ഹരിതക വിപ്ലവങ്ങളും ധവളവിപ്ലവങ്ങളും മാൽത്തസ്സിന്റെ പ്രവചനങ്ങളെ കാറ്റിൽ പറത്തിക്കൊണ്ടിരുന്നു. ജനസംഖ്യയുടെ അനുമാനത്തേക്കാൾ ഇരട്ടിയും പത്തിരട്ടിയും ഭക്ഷ്യവിളകളും നാണ്യവിളകളും മനുഷ്യനു നേടാൻ സാധിച്ചു. അവിടെ മാൽത്തസിന്റെ തത്ത്വങ്ങൾ അർത്ഥമില്ലാതെയായി.

മാൽത്തസിനെ കൂടാതെ ഇതുപോലെ അദ്ദേഹത്തെ അനുകരിച്ച മറ്റനേക ചിന്തകരും സാമ്പത്തിക ശാസ്ത്രങ്ങളുടെ ചുരുളകൾ അഴിക്കുകയും അഭിപ്രായങ്ങൾ പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. ഇരുപതാം നൂറ്റാണ്ടാകുമ്പോഴേയ്ക്കും ലോകം ഭക്ഷ്യക്ഷാമത്തിൽ മുങ്ങിക്കുളിക്കുമെന്നും മൃഗങ്ങൾ ചത്തൊടുങ്ങുമെന്നും  ഭൂമിയുടെ  ഭൂരിഭാഗവും വരൾച്ചയനുഭവപ്പെടുമെന്നും മനുഷ്യന്റെ ആയുർദൈർഘ്യം കുറയുമെന്നും ജനങ്ങൾ മരിച്ചുവീഴുമെന്നും ജനസംഖ്യ കുറയുമെന്നൊക്കെ പ്രവചനങ്ങളുണ്ടായിരുന്നു. എന്നിട്ടും ഒന്നും സംഭവിച്ചില്ലന്നുള്ളതാണ് സത്യം. മനുഷ്യന്റെ ബുദ്ധിവൈഭവത്താലും കഠിന പ്രയത്നങ്ങൾകൊണ്ടും ആ പ്രവചനങ്ങളെയെല്ലാം നിഷ്ക്രിയങ്ങളാക്കി .  ലോകരാഷ്ട്രങ്ങളിൽ പൊതുവേ ജനസംഖ്യക്കനുപാതമായി ഭക്ഷ്യോത്ഭാദനം അനേക മടങ്ങുകൾ വർദ്ധിച്ചു.   ഇൻഡ്യ ഇന്ന് ഒന്നേകാൽ ബില്യൻ ജനങ്ങളെ  തീറ്റിപോറ്റിയശേഷം രാജ്യത്തുൽപ്പാദിപ്പിക്കുന്ന ധാന്യവിളകൾ വലിയ തോതിൽ പുറംലോകത്തേയ്ക്ക് കയറ്റുമതിയും ചെയ്യുന്നു. അവിടെയെല്ലാം മാൽത്തസിന്റെ തത്ത്വങ്ങൾക്ക് പ്രസക്തിയില്ലാതെയാവുകയായിരുന്നു.







Proving Thomas Malthus wrong.  


Charls Darwin








EMalayalee:

malayalam Daily News

Joychan Puthukkulam 

Kalavedi Online 


No comments:

Post a Comment

കൊറോണ: പ്രസിഡന്റ് ട്രംപിനെ കുറ്റപ്പെടുത്തുന്നത് ശരിയോ?

ജോസഫ് പടന്നമാക്കൽ കൊറോണ നമ്മുടെയെല്ലാം നിത്യ ജീവിതത്തിൽ ഭയം ജ്വലിപ്പിക്കുന്ന ഒരു മാരക രോഗമായി ലോകമെമ്പാടും അറിയപ്പെട്ടു കഴിഞ്ഞു. കാട്ടുത...