Wednesday, September 18, 2019

ജോ ബൈഡന്റെ രാഷ്ട്രീയ തേരോട്ടങ്ങളും ഭരണ രൂപരേഖകളും



ജോസഫ്  പടന്നമാക്കൽ 

മാസങ്ങള്‍ നീണ്ടു നിന്ന അഭ്യൂഹങ്ങള്‍ക്കുശേഷം 'ജോ ബൈഡന്‍' 2020-ലെ പ്രസിഡന്‍റ് തിരഞ്ഞെടുപ്പിലെ ഡെമോക്രാറ്റിക്‌ പാർട്ടിയുടെ നോമിനേഷനായുള്ള സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചു. അമേരിക്കയില്‍ ജനാധിപത്യം അപകടാവസ്ഥയിലാണെന്നും, അതിനാലാണ്! താൻ മത്സരത്തില്‍ പങ്കെടുക്കുന്നതെന്നും വീഡിയോ പ്രഖ്യാപനത്തില്‍ ബൈഡൻ വ്യക്തമാക്കി. ഇരുപതിൽപ്പരം ഡെമോക്രാറ്റുകൾ പ്രസിഡന്റ് സ്ഥാനാർഥി മോഹങ്ങളായി അരങ്ങത്തുണ്ട്. അവരിൽ ഏറ്റവും വിജയ സാധ്യത പ്രതീക്ഷിക്കാവുന്നത് ബൈഡനാണ്. തിരഞ്ഞെടുപ്പ് പ്രചരണങ്ങൾ ചൂടു പിടിച്ചു നടക്കുന്നുണ്ടെങ്കിലും പ്രസിഡണ്ടായ ശേഷമുള്ള ആരുടേയും നയപരിപാടികൾ എന്തെല്ലാമെന്നും വ്യക്തമല്ല. ഡെമോക്രാറ്റ് സ്ഥാനാർത്ഥിത്വം ലഭിച്ചതിനു ശേഷമേ ഭാവി വിവരങ്ങളറിയാൻ സാധിക്കുള്ളൂ. സെനറ്റർമാരായ എലിസബത്ത് വാറൺ, കമല ഹാരീസ്, ബേർണീ സാൻഡേഴ്‌സ് തുടങ്ങി പ്രമുഖരെ നേരിട്ടുകൊണ്ടു വേണം ബൈഡന് അന്തിമ പട്ടികയിൽ കയറിപ്പറ്റാൻ. വൈറ്റ് ഹൌസിൽ ട്രംപിന് ഇനിയുമൊരു അവസരം കൂടി നൽകിയാൽ അത് രാജ്യത്തിന്റെ ആന്തരിക ഘടനയെ അവതാളത്തിലാക്കുമെന്ന വിശ്വാസമാണ് ബൈഡനുള്ളത്.

പ്രസിഡന്റായി മത്സരിക്കണമോയെന്ന തീരുമാനത്തിനായി ബൈഡൻ മാസങ്ങളോളം നീണ്ട സമയമെടുത്തു. ഡെലവെയറിന്റെ മുൻ സെനറ്ററായ ബൈഡൻ ഇതിനു മുമ്പ് രണ്ടു പ്രാവിശ്യം പ്രസിഡന്റ് മത്സരത്തിനായി നാമ നിർദ്ദേശം കൊടുത്തിരുന്നു. 2008-ൽ പ്രസിഡന്റ് മത്സരത്തിൽ നിന്ന് പിൻവാങ്ങിയ ശേഷം ഒബാമ അദ്ദേഹത്തെ വൈസ് പ്രസിഡണ്ടായി മത്സരിക്കാൻ തിരഞ്ഞെടുത്തു. 2020-ലെ തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക്ക് നോമിനേഷൻ കിട്ടാനുള്ള എല്ലാ സാധ്യതകളും അദ്ദേഹത്തിനുണ്ട്. അദ്ദേഹത്തിൻറെ നീണ്ട കാല സെനറ്റർ എന്ന റിക്കോർഡും വൈസ് പ്രസിഡന്റ് പദവിയും മറ്റുള്ള സ്ഥാനാർഥികളിൽനിന്നും വ്യത്യസ്തനാക്കുന്നു.

പെൻസിൽവേനിയായിൽ 'സ്ക്രാൻട്രൻ' എന്ന സ്ഥലത്ത് 1942 നവംബർ ഇരുപതാം തിയതി ജോസഫ്  ബൈഡൻ ജനിച്ചു. സാമ്പത്തിക ബുദ്ധിമുട്ടുകൾ അനുഭവിച്ചിരുന്ന മാതാപിതാക്കളോടൊപ്പമായിരുന്നു ബൈഡൻ വളർന്നത്. 1952-ൽ അദ്ദേഹത്തിനു പത്തു വയസ് പ്രായമുള്ളപ്പോൾ കുടുംബം ഡലവയറിൽ താമസമാക്കി. അവിടെനിന്ന് ഹൈസ്‌കൂൾ പാസായ ശേഷം ഡലവയർ യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദവും സിറാക്കൂസ് യൂണിവേഴ്സിറ്റിയിൽ നിന്ന് നിയമബിരുദവും നേടി. നിയമത്തിന് പഠിച്ചുകൊണ്ടിരുന്നപ്പോൾ 'നീലിയ ഹണ്ടർ' എന്ന യുവതിയെ കണ്ടുമുട്ടുകയും അവർ തമ്മിൽ ഇഷ്ടത്തിലാവുകയും വിവാഹിതരാവുകയും ചെയ്തു. 1969-ൽ ഡലവയറിലുള്ള  വിൽമിങ്ങ്ടണിൽ നിയമം പ്രാക്ടീസ് ചെയ്യാൻ ആരംഭിച്ചു. 'നീലിയ ഹണ്ടറും' ബൈഡനുമായുള്ള ദാമ്പത്യ ജീവിതത്തിൽ അവർക്ക് മൂന്നു മക്കൾ ജനിച്ചു. ജോസഫ് ബ്യു ബൈഡൻ (Joseph "Beau,1969) റോബർട്ട് ബൈഡൻ (Robert,1970) നവോമി ക്രിസ്റ്റിന (Naomi Christina ,1971) എന്നിങ്ങനെ മൂന്നു കുട്ടികൾ.

ഡെമോക്രാറ്റിക്ക് പാർട്ടിയിലാണ് ജോ ബൈഡൻ ആദ്യം മുതൽ പ്രവർത്തനം ആരംഭിച്ചത്. 1970-ൽ 'ന്യൂ കാസിൽ' കൗണ്ടി കൗൺസിലറായി തിരഞ്ഞെടുത്തു. 1972-ൽ ഇരുപത്തിയൊമ്പതാം വയസിൽ ഡെമോക്രാറ്റിക്ക് പാർട്ടിയെ പ്രതിനിധികരിച്ചുകൊണ്ടുള്ള സെനറ്ററായി നോമിനേഷൻ ലഭിച്ചു. ആർക്കും തോൽപ്പിക്കാൻ സാധിക്കാത്ത ശക്തനെന്നു വിചാരിച്ചിരുന്ന റിപ്പബ്ലിക്കൻ സ്ഥാനാർഥി 'സെനറ്റർ കാലേബ് ബോഗ്സായിരുന്നു '(J.Caleb Boggs) എതിരാളി. രണ്ടുപ്രാവശ്യം കാലേബ് ബോഗ്സ്  സെനറ്ററായിരുന്നു. ആ മത്സരത്തിൽ 3000 വോട്ടിന് ബൈഡൻ വിജയിച്ചു. തിരഞ്ഞെടുപ്പിൽ വിജയിച്ചശേഷം അധിക കാലതാമസമില്ലാതെ അദ്ദേഹത്തിൻറെ ഭാര്യ നീലിയായും മകൻ നവോമി ബൈഡനും ഒരു കാർ അപകടത്തിൽ മരിച്ചു. മറ്റു രണ്ടു മക്കൾക്കും ഗുരുതരമായ പരുക്കുകളും പറ്റിയിരുന്നു. കുട്ടികളെ കിടത്തിയിരുന്ന ഹോസ്പിറ്റലിലെ ബെഡ് സൈഡിൽ നിന്നുകൊണ്ടാണ് ബൈഡൻ സെനറ്ററായി സത്യ പ്രതിജ്ഞ ചെയ്തത്. കുട്ടികൾ സുഖമായ ശേഷം ദിവസവും പൊതുവാഹനങ്ങളിൽ സഞ്ചരിച്ചിരുന്നു. നിത്യവും ട്രെയിനിൽ 'വിൽമിങ്ടനിൽ' നിന്ന് വാഷിങ്ടണിൽ യാത്ര ചെയ്യുമായിരുന്നു. 37 വർഷത്തെ സെനറ്റർ എന്ന നിലയിൽ അദ്ദേഹം എന്നും ട്രെയിൻ യാത്ര ഇഷ്ടപ്പെട്ടിരുന്നു. 1977-ൽ ബൈഡൻ 'ജിൽ ട്രേസി ജേക്കബിനെ' വിവാഹം ചെയ്തു. 1981-ൽ അവരുടെ മകൾ 'ആഷ്‌ലി ബ്ലേസർ' ജനിച്ചു.

1988-ൽ ബൈഡൻ ഡെമോക്രാറ്റിക്ക് പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നു. എന്നാൽ ബ്രിട്ടീഷ് ലേബർ പാർട്ടി നേതാവായ 'നീൽ കിന്നോക്കിന്റെ' പ്രസംഗം കോപ്പിയടിച്ചുവെന്ന പ്രശ്‍നം വലിയ ചർച്ചക്ക് വിഷയമായി. നിയമത്തിനു കോളേജിൽ പഠിക്കുമ്പോഴുള്ള റിക്കോർഡ് ചെയ്ത ഒരു പ്രസംഗവും മറ്റൊരാളുടെതായിരുന്നു. ബൈഡന്റെ പഠിക്കുമ്പോഴുള്ള അക്കാദമിക്ക് റിക്കോർഡിന്റെ കാര്യത്തിലും കള്ളം പറഞ്ഞുവെന്ന ആരോപണവുമുണ്ടായിരുന്നു. 1987 സെപ്റ്റംബർ ഇരുപത്തിമൂന്നാം തിയതി അദ്ദേഹം പ്രസിഡണ്ടായി മത്സരിക്കുന്നതിൽനിന്നും പിൻവാങ്ങി. 20 വർഷത്തിനുശേഷം 2007-ൽ തന്റെ സെനറ്റുകാല പരിചയം പരിഗണിച്ച് ബൈഡൻ വീണ്ടും പ്രസിഡന്റ് മത്സരത്തിന് തയ്യാറെടുത്തിരുന്നു. എന്നാൽ 'അയോവ കോക്കസിൽ' അദ്ദേഹത്തിന് ഒരു ശതമാനം മാത്രം വോട്ട് ലഭിച്ചതുകൊണ്ട് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നിന്ന് 2008 ആഗസ്റ്റ് 22ന് പിൻവാങ്ങുകയും ചെയ്തു.

യുവാവായ ബൈഡൻ മുപ്പതു വയസിൽ സെനറ്ററായത് ഭരണഘടന പ്രകാരം കുറഞ്ഞ പ്രായപരിധിയിലായിരുന്നു. അമേരിക്കയുടെ അഞ്ചാമത്തെ ഏറ്റവും പ്രായം കുറഞ്ഞ സെനറ്ററായും  അറിയപ്പെട്ടിരുന്നു. പിന്നീട് തുടർച്ചയായി 1978 മുതൽ 2008 വരെ അമേരിക്കൻ സെനറ്ററായിരുന്നു. സെനറ്റിൽ ഏറ്റവും സീനിയറായും അറിയപ്പെട്ടു. 1987 മുതൽ 1995 വരെ സെനറ്റ് ജുഡീഷ്യറി കമ്മറ്റിയുടെ ചെയർമാനായിരുന്നു. 2001 മുതൽ 2003 വരെയും 2007 മുതൽ 2009 വരെയും ബൈഡൻ സെനറ്റ് വിദേശകാര്യ നയങ്ങളുടെ ചെയർമാൻ എന്ന സ്ഥാനങ്ങളും വഹിച്ചിരുന്നു.1991-ൽ ഗൾഫ് യുദ്ധം ഉണ്ടായപ്പോൾ യുദ്ധത്തിനെതിരായി ബൈഡൻ വോട്ട് ചെയ്തു. എന്നാൽ 2002-ലെ ഇറാക്ക് യുദ്ധത്തിൽ ബൈഡൻ അനുകൂലമായും വോട്ട് ചെയ്തു. ട്രംപിൻറെ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനും നോർത്ത് കൊറിയൻ പ്രസിഡണ്ട് കിം ജോംഗുമായുള്ള വിദേശബന്ധങ്ങളെയും ബൈഡൻ വിമർശിച്ചിരുന്നു. ഇവരുമായുള്ള സംഭാഷണം മൂലം ലോകത്തിന്റെ മുമ്പിൽ അമേരിക്കയുടെ അഭിമാനം താണുപോയിയെന്ന് ബൈഡൻ വിചാരിക്കുന്നു.

2008-ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ബാറാക്ക് ഒബാമ അദ്ദേഹത്തെ വൈസ്പ്രസിഡന്റായി മത്സരിക്കാൻ തിരഞ്ഞെടുത്തു. വിദേശ നയത്തിൽ ഒബാമയുടെ പരിചയക്കുറവ് നികത്താൻ ബൈഡൻ ഒരു സഹായമായിരുന്നു. അതുപോലെ വെളുത്തവരുടെ വോട്ടുകൾ നേടുന്നതിലും ബൈഡന്റെ വൈസ് പ്രസിഡന്റ് പദവി സഹായിച്ചു.  2008-ൽ വൈസ് പ്രസിഡണ്ടായും സെനറ്ററായും അദ്ദേഹം മത്സരിക്കുന്നുണ്ടായിരുന്നു. ബൈഡൻ വീണ്ടും സെനറ്ററായി തിരഞ്ഞെടുത്തുവെങ്കിലും ഒബാമ പ്രസിഡണ്ടായി വിജയിച്ച ശേഷം വൈസ് പ്രസിഡണ്ടെന്ന നിലയിൽ അദ്ദേഹം സെനറ്റർ എന്ന സ്ഥാനം രാജി വെക്കുകയാണുണ്ടായത്. ഒരു അമേരിക്കൻ പ്രസിഡന്റിന്റെ പ്രിയമുള്ളവനായും സത്യസന്ധനുമായ ഒരു വൈസ് പ്രസിഡന്റ് ബൈഡനെപ്പോലെ അമേരിക്കൻ ചരിത്രത്തിൽ ആരുമില്ല. എട്ടു വർഷം ഒബാമയും ബൈഡനുമായി ഒരേ ടീമായി പ്രവർത്തിച്ചു. 2017 ജനുവരി പതിനൊന്നാം തിയതി വൈസ് പ്രസിഡന്റ് ബൈഡന് അമേരിക്കയുടെ ഏറ്റവും മഹാനായ ഭരണാധികാരിയെന്ന ബഹുമതിയും രാജ്യത്തിന്റെ പരമോന്നത പ്രസിഡന്റ് ഗോൾഡ് മെഡലും പ്രസിഡന്റ് ഒബാമ നൽകി.

വൈസ് പ്രസിഡന്റ് എന്ന നിലയിൽ ഒബാമയിൽ നിന്നും അഭിനന്ദനങ്ങൾ ബൈഡന് തുടർച്ചയായി ലഭിക്കുമായിരുന്നു. ഒബാമ ഒരു തീരുമാനം എടുക്കുന്നതിനു മുമ്പ് ഗാഢമായി വിഷയം പഠിച്ചിട്ടു വേണമായിരുന്നു കൈകാര്യം ചെയ്യുവാൻ. അദ്ദേഹം വാഷിംഗ്ടണിൽ പുതിയതും  പരിചയക്കുറവുമുണ്ടായിരുന്ന പ്രസിഡണ്ടായിരുന്നു. ബൈഡന്റെ സെനറ്ററെന്ന നിലയിലുള്ള നിരവധി വർഷത്തെ പരിചയം പ്രസിഡണ്ടിന്റെ തീരുമാനങ്ങൾക്കെല്ലാം സഹായമായിരുന്നു. സങ്കീർണ്ണമായ പ്രശ്നങ്ങൾക്ക് ബൈഡൻ ആത്മാർത്ഥമായ ഉപദേശങ്ങൾ നൽകുമായിരുന്നു. എങ്കിലും പ്രസിഡന്റ് ആഗ്രഹിക്കുന്ന തീരുമാനങ്ങൾ അംഗീകരിക്കുകയും ചെയ്തിരുന്നു. അഫ്ഗാൻ പ്രശ്നത്തിൽ പട്ടാളത്തെ പിൻവലിക്കുന്നത് രണ്ടുവർഷം കൊണ്ട് സാവധാനമായിരിക്കണമെന്ന ഒബാമയുടെ തീരുമാനം ബൈഡന്റെ ഉപദേശപ്രകാരമായിരുന്നു. ബൈഡൻ, ഒബാമയുടെ വിശ്വാസം നേടിയെടുത്തതുകൊണ്ട് വിദേശ കാര്യങ്ങളിൽ കൂടുതൽ ഉത്തരവാദിത്വങ്ങൾ അദ്ദേഹത്തെ ഏല്പിച്ചുകൊണ്ടിരുന്നു. 2012 ഒക്ടോബർ പതിനൊന്നിലെ വൈസ് പ്രസിഡണ്ടായുള്ള തിരഞ്ഞെടുപ്പു ഡിബേറ്റിൽ ബൈഡൻ അസാധാരണമായ വിജയമാണ് കാഴ്ചവെച്ചത്. ബൈഡനെക്കാളും വളരെ പ്രായം കുറഞ്ഞ വിസ്കോൺസിലെ 'പോൾ റയാൻ' ആയിരുന്നു പ്രതിഭാഗത്തുള്ള ഡിബേറ്റിലെ ബൈഡന്റെ എതിരാളി.

2012 ഡിസംബർ പതിനാലാം തിയതി കണക്റ്റിക്കട്ടിലുള്ള സാൻഡിഹൂക് എലിമെന്ററി സ്‌കൂളിലെ 'കൂട്ടക്കൊല'! രാഷ്ട്രത്തെ മുഴുവനായി ഞെട്ടിച്ചിരുന്നു. അതിനുശേഷം തോക്കുകൾ നിയന്ത്രിക്കണമെന്നുള്ള നിയമത്തിനായി പ്രസിഡന്റ് 'ഒബാമ' ബൈഡനെയാണ് നിയമിച്ചത്. എന്നിരുന്നാലും അനുകൂലമായ നിയമങ്ങൾ കോൺഗ്രസ് പാസ്സാക്കിയില്ല. അതിനായി, റിപ്പബ്ലിക്കൻ നേതാക്കന്മാരുമായി സംസാരിക്കാൻ ബൈഡൻ വളരെയധികം സമയം ചെലവഴിച്ചിരുന്നു. അങ്ങനെ, അദ്ദേഹത്തിൻറെ 36 വർഷത്തെ സത്യസന്ധമായ സെനറ്ററെന്ന നിലയിലുള്ള സേവനവും  വൈസ്പ്രസിഡണ്ടായുള്ള രാഷ്ട്രീയ  ജീവിതവും കോൺഗ്രസിലുള്ള എല്ലാവരും അംഗീകരിച്ചിരുന്നു.

പഠനത്തോടൊപ്പം സ്‌കൂളുകളിൽ ലൈംഗിക വിദ്യാഭ്യാസം നല്കണമെന്ന നിലപാടാണ് ബൈഡനുള്ളത്. സ്‌കൂളുകളിൽ നിർബന്ധിത പ്രാത്ഥന ഒഴിവാക്കി സ്വമനസാലെയുള്ള പ്രാർത്ഥനകൾ അദ്ദേഹം അംഗീകരിക്കുന്നു. പബ്ലിക്ക് സ്‌കൂൾ സിസ്റ്റത്തിൽ ഒരു അദ്ധ്യാപകന്റെ കീഴിൽ ചെറിയ 'ക്ലാസ് റൂം' വേണമെന്നും അഭിപ്രായപ്പെടുന്നു. അദ്ധ്യാപക വിദ്യാർത്ഥി അനുപാതം ഇന്നുള്ളതിനേക്കാളും വെട്ടിക്കുറക്കണം. ഇന്ന് സ്‌കൂളുകളിൽ ധാരാളം അദ്ധ്യാപകർ വിരമിക്കുന്നുണ്ട്. നല്ല അദ്ധ്യാപകരെ ഭാവിയിൽ ലഭിക്കാൻ ചിന്താശക്തിയും വിവേകവുമുള്ള, പഠിക്കാൻ കഴിവുള്ള വിദ്യാർത്ഥികൾക്ക് പ്രായോഗിക പരിശീലനം നൽകണമെന്നും നിർദ്ദേശിക്കുന്നു. കമ്മ്യൂണിറ്റി കോളേജുകളിൽ പൂർണ്ണമായും സൗജന്യ വിദ്യാഭ്യാസം വാഗ്ദാനം ചെയ്യുന്നു. ഓരോ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയും സൗജന്യമായിരിക്കണമെന്നും പോരായ്മ നികത്താനുള്ള ചെലവുകൾ ഫെഡറിലിന് വഹിക്കാൻ സാധിക്കുമെന്നും ബൈഡൻ കരുതുന്നു. ടെക്ക്നിക്കലായാലും അക്കാദമിക്കായാലും വിദ്യാഭ്യാസമുള്ള തൊഴിൽ സമൂഹമാണ് രാഷ്ട്രത്തിനു വേണ്ടതെന്ന് ബൈഡൻ ചിന്തിക്കുന്നു.

ബൈഡൻ വിഭാവന ചെയ്യുന്ന ഏറ്റവും വലിയ സാമ്പത്തിക പരിഷ്‌ക്കാരം ആരോഗ്യ സംരക്ഷണ മേഖലകൾ (ഹെൽത്ത് കവറേജ്) വികസിപ്പിക്കുകയെന്നതായിരിക്കും. പ്രസിഡന്റ് ഒബാമയുടെ 2010 ലെ 'അഫോർഡബിൾ ഹെൽത്ത് കവറേജി'നെക്കാൾ ബൈഡന്റെ 'പ്ലാൻ' മെച്ചമായിരിക്കുമെന്നും അദ്ദേഹം വിചാരിക്കുന്നു. അതിനായി ഫണ്ടും ആവശ്യമാണ്. ധനികരിൽനിന്ന് കൂടുതൽ നികുതി ചുമത്താനാണ്  ആലോചിക്കുന്നത്. വരുമാനമനുസരിച്ച് സോഷ്യൽ സെക്യൂരിറ്റി ടാക്സ് വർദ്ധിപ്പിക്കാനും നിർദ്ദേശമുണ്ട്. നിക്ഷേപങ്ങൾക്കുള്ള നികുതി കൂട്ടാനുള്ള പദ്ധതികളൂം ആലോചിക്കുന്നു. ഭാര്യയും ഭർത്താവും ജോലിചെയ്യുമ്പോൾ പ്രത്യേകമായ നികുതിയിളവും വാഗ്ദാനം ചെയ്യുന്നുണ്ട്. ഡിജിറ്റൽ സാമ്പത്തികത്തിൽ തൊഴിൽ ചെയ്യുന്നവർക്ക് കൂടുതൽ പ്രായോഗിക പരിശീലനം നൽകുകയും തൊഴിലുകൾ കണ്ടെത്തുകയും വേണമെന്നുള്ളതും ബൈഡന്റെ പദ്ധതികളിൽപ്പെടുന്നു. നീതിപൂർവമായ ശമ്പളം തൊഴിലാളികൾക്ക് നൽകണം. ജോലി പരിചയമില്ലാത്തവർക്കും മാന്യമായ ശമ്പളം നൽകണം. വൈദഗ്ദ്ധ്യമാവശ്യമില്ലാത്ത ഫാസ്റ്റ് ഫുഡിൽ ജോലിചെയ്യുന്നവർക്കും ന്യായമായ വേതനം ബൈഡൻ നിർദേശിക്കുന്നു.

രാഷ്ട്രത്തിന്റെ ആന്തരീക ഘടനയ്ക്ക് സമൂലമായ മാറ്റമാണ് അദ്ദേഹം ആഗ്രഹിക്കുന്നത്. റോഡുകൾ, ഹൈവേയ്കൾ, പബ്ലിക്ക് യാത്രാ സൗകര്യങ്ങൾ മുതലായവകൾക്ക് പ്രാധാന്യം നൽകുന്നു. ചെറുകിട വ്യവസായങ്ങളെ പരിപോഷിപ്പിക്കേണ്ടതും സാമ്പത്തിക പുരോഗതിക്ക് ആവശ്യമെന്ന് ബൈഡൻ കരുതുന്നു. ബിസിനസുകളുടെയും കോർപറേറ്റുകളുടെയും നാലിൽ മൂന്നു മുടക്കുമുതലും മൂന്നോ നാലോ സ്റ്റേറ്റുകളിൽ മാത്രം ഒതുങ്ങിയിരിക്കുന്നുവെന്നും വ്യവസായങ്ങൾ എല്ലാ സ്റ്റേറ്റുകളിലും ഒരുപോലെ വികസിപ്പിക്കണമെന്നും ബൈഡൻ നിർദ്ദേശിക്കുന്നു. ബാങ്കിങ് വ്യവസായം വർധിപ്പിക്കാൻ ബൈഡൻ സകല പിന്തുണകളും നൽകുന്നു. ചൈന അമേരിക്കയോട് വ്യവസായ യുദ്ധത്തിന് ഒരിക്കലും വരില്ലെന്നുള്ള ചിന്തകളായിരുന്നു ബൈഡനുണ്ടായിരുന്നത്. എന്നാൽ അദ്ദേഹത്തിൻറെ കണക്കുകൂട്ടലുകൾ തെറ്റിപ്പോയി. ചുരുങ്ങിയ സമയം കൊണ്ട് ചൈന 500 ബില്യൺ ഡോളർ ഒബാമ ഭരണകാലത്ത് നേടി.

മയക്കുമരുന്നുകളോട് പോരാടുന്ന നല്ല യോദ്ധാവായും ബൈഡനെ അറിയപ്പെടുന്നു. മയക്കുമരുന്നുകളെയും ലോബികളെയും നിയന്ത്രിക്കാനായി ശക്തമായ നിയമങ്ങളും നടപ്പാക്കിയിട്ടുണ്ട്. 1980-കളിൽ മയക്കുമരുന്നുകൾ വ്യാപിച്ചതോടെ ഡെമോക്രാറ്റുകളും റിപ്പബ്ലിക്കന്മാരും വ്യാപകമായി അതിനെതിരായ ശക്തിയായുള്ള നിലപാടുകൾ സ്വീകരിക്കാനാരംഭിച്ചിരുന്നു. ബൈഡൻ അന്ന് സെനറ്റ് ജുഡിഷ്യർ കമ്മറ്റിയുടെ തലവനായിരുന്നു. കുറ്റവാളികളെ ശിക്ഷിക്കാൻ കർശനമായ നടപടികൾ സ്വീകരിച്ചുകൊണ്ടിരുന്നു. 1988-ൽ 'ആന്റി ഡ്രഗ് അബ്യുസിവ് ആക്ട്' (Anti drug abusive act) പാസാക്കി. സ്‌കൂളിന്റെ സമീപത്തു മയക്കുമരുന്നുകൾ വില്ക്കുന്നവരെ കർശനമായി ശിക്ഷിക്കാനുള്ള നിയമങ്ങളെയും ബൈഡൻ അനുകൂലിച്ചിരുന്നു. 1974-ൽ  മെഡിക്കൽ ഉപയോഗങ്ങൾക്കായി ‘മർവാണ’ നിയമ വിധേയമാക്കാനുള്ള നിർദ്ദേശങ്ങൾ വന്നപ്പോൾ യുവാവായ ബൈഡൻ അത് എതിർത്തിരുന്നു. എന്നാൽ 2014-ൽ ഒബാമ ഭരണകൂടം 'മർവാണ' മറ്റു ലഹരി പദാർത്ഥങ്ങളെപ്പോലെ അപകടകാരിയല്ലെന്ന് പ്രഖ്യാപിച്ചപ്പോൾ ബൈഡൻ അത് പിന്താങ്ങുകയാണുണ്ടായത്.

വൈസ് പ്രസിഡന്റ് ഓഫീസിൽ നിന്നും വിരമിച്ചയുടൻ 'ബൈഡൻ ഫൌണ്ടേഷൻ' എന്ന പേരിൽ ഒരു ആതുര സ്ഥാപനം ജോ ബൈഡനും ജിൽ ബൈഡനും ആരംഭിച്ചു. കാൻസറിനെതിരായി പോരാടുക, ലൈംഗിക പീഡനങ്ങൾക്ക് ഇരയാകുന്നവരെ സഹായിക്കുക, മിലിട്ടറി കുടുംബങ്ങൾക്ക് സഹായം നല്കുകുകയെന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾ! ഈ ഫൗണ്ടേഷന്റെ ലക്ഷ്യങ്ങളാണ്. അദ്ദേഹത്തിൻറെ 46 വയസുള്ള മകൻ കാൻസർ മൂലം മരണമടഞ്ഞു. ഡെലവായിറിൽ അറ്റോർണി ജനറൽ ആയിരുന്ന മകന്റെ സ്മരണയ്ക്കായി ഒബാമ അന്ന് വികാരാദ്രമായ ഒരു പ്രസംഗം ചെയ്തിരുന്നു. ലോകത്തിന്റെ നാനാഭാഗത്തുനിന്നും ആയിരമായിരം അനുശോചന സന്ദേശങ്ങൾ വൈറ്റ് ഹൌസ് വൈസ് പ്രസിഡണ്ടിന്റെ ഓഫിസിൽ ലഭിച്ചുകൊണ്ടിരുന്നു.

1986-ൽ ആദ്യമായി പരിസ്ഥിതി മാറ്റങ്ങളെ സംബന്ധിച്ച ബിൽ അവതരിപ്പിച്ചത് ബൈഡനായിരുന്നു. റൊണാൾഡ് റീഗന്റെ കാലത്ത് ബിൽ പാസാക്കുകയും ചെയ്തു. യുണൈറ്റഡ് നാഷന്റെ പരിസ്ഥിതി സംരക്ഷണത്തെ പിന്താങ്ങാൻ സെനറ്റിൽ അദ്ദേഹം ബില്ല് കൊണ്ടുവന്നു. അതുപോലെ അന്തരീക്ഷ താപനിലയെ നിയന്ത്രിക്കുന്ന കാര്യത്തിലും ബില്ല് കൊണ്ടുവന്നപ്പോൾ സെനറ്റ് വോട്ടിട്ട് പാസ്സാക്കുകയും ചെയ്തു. മൂന്നാം ലോകത്തിൽ അന്തരീക്ഷ മലിനീകരണം ശുദ്ധീകരിക്കുന്ന ബില്ലിലും ബൈഡൻ പിന്താങ്ങി. ബ്രസീൽ, ഇന്ത്യ, ചൈന, മെക്സിക്കോ മുതലായ രാജ്യങ്ങളും ഈ ഉടമ്പടിയിലുണ്ട്.  പ്രസിഡണ്ടായാൽ പരിസ്ഥിതി സംബന്ധിച്ച് റദ്ദാക്കിയിരിക്കുന്ന പാരീസ് ഉടമ്പടിയിൽ വീണ്ടും ചേരുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. തീരദേശങ്ങൾ മുതൽ കുന്നുകൾ, മലകൾ, വനംപ്രദേശങ്ങൾ, ഗ്രാമീണ, പട്ടണങ്ങൾ വരെ കാലാവസ്ഥ വ്യതിയാനം ഇന്ന് അപകടകരമായിക്കൊണ്ടിരിക്കുന്നു. അത് നമ്മുടെ പരിസ്ഥിതി മാത്രമല്ല ആരോഗ്യത്തെയും ബാധിക്കുന്നു. സാമ്പത്തിക ക്ഷേമപരിപാടികൾക്കും വികസന പദ്ധതികൾക്കും തടസമാകുന്നു. കാറ്റും കൊടുങ്കാറ്റും ഉണ്ടായി നാശനഷ്ടങ്ങളും സംഭവിക്കുന്നു. വീടുകൾ, സ്‌കൂളുകൾ മൊത്തം തകരുന്നതോടൊപ്പം ജീവജാലങ്ങൾക്കും നാശം സംഭവിക്കുന്നു. ദേശീയ സുരക്ഷിതത്വത്തിനു  ഭീഷണിയായി മാറുകയും ചെയ്യും. പട്ടാളത്തിന്റെ അടിയന്തിര സഹായങ്ങളും ആവശ്യമായി വരുന്നു. വഷളായ പ്രദേശങ്ങളിൽ ഭീകര പ്രവർത്തനങ്ങൾക്കും സാധ്യതകളേറുന്നു. ഈ വെല്ലുവിളികളെ നേരിടാൻ ലോകരാജ്യങ്ങളോടൊപ്പം അമേരിക്കയുടെ പൂർണ്ണമായ പങ്കാളിത്വം ആവശ്യമെന്നും ബൈഡൻ ചിന്തിക്കുന്നു.

2016-ൽ ഒബാമയുടെ രണ്ടാം മുഴം പ്രസിഡന്റ് പദവി അവസാനിക്കുന്ന കാലത്ത് ബൈഡനും മത്സര രംഗത്ത് ഉണ്ടാകുമെന്ന് കരുതി. കാത്തിരുന്നാൽ, 2020 ആകുമ്പോൾ പ്രായം അതിക്രമിച്ച് പ്രസിഡണ്ടാകാനുള്ള സാധ്യതകൾക്ക് മങ്ങലേൽക്കുമായിരുന്നു. അദ്ദേഹത്തിന് അന്ന് 74 വയസ്‌ പ്രായമുണ്ടായിരുന്നു. എന്നാൽ, ഒബാമയുടെ നയതന്ത്രം മൂലം അദ്ദേഹത്തെ പ്രസിഡന്റ് മത്സരത്തിൽനിന്നും പിൻവലിപ്പിച്ചു. കാരണം, അത് ഡെമോക്രാറ്റിക്ക് പാർട്ടി വിഭജിക്കാൻ കാരണമാവുകയും റിപ്പബ്ലിക്കൻ പാർട്ടി അതുമൂലം നേട്ടങ്ങൾ കൊയ്യുകയും ചെയ്യുമായിരുന്നു. ബൈഡൻ, 'ഹിലരി ക്ലിന്റണെ' നേരിടാൻ അശക്തനാണെന്നും ഒബാമ മനസിലാക്കിയിരുന്നു. അതുകൊണ്ട് ബൈഡൻ പ്രസിഡന്റ് മത്സരത്തിൽ നിന്നും പിന്മാറി. പകരം വൈസ് പ്രസിഡന്റ് എന്ന നിലയിൽ പിന്നീടുള്ള മാസങ്ങളിൽ രാജ്യ കാര്യങ്ങൾ ശ്രദ്ധിക്കാനും കാൻസറിനെതിരെ പോരാടാനും ഉപദേശിച്ചു.  അക്കാര്യത്തിൽ, ഒബാമ ബൈഡന് കാൻസർ സംബന്ധിച്ച പരിപൂർണ്ണമായ ചുമതലകൾ ഏൽപ്പിക്കുകയും ചെയ്തു.

2011-ൽ പിറ്റസ്ബർഗ് യൂണിവേഴ്സിറ്റിയിൽ ഒരു വിദ്യാർത്ഥി 'മതവിശ്വസം ഒരു ഭരണകൂടത്തിന്റെ ആശയങ്ങളുമായി എങ്ങനെ പൊരുത്തപ്പെടുന്നുവെന്നു' ബൈഡനോടു ചോദിച്ചു. 'ഞാൻ വോട്ടു ചോദിക്കുന്നതും ഡിബേറ്റ് ചെയ്യുന്നതും മതത്തിന്റെ അടിസ്ഥാനവിശ്വസങ്ങളിലല്ല' എന്ന് അദ്ദേഹം മറുപടി കൊടുത്തു. 'മതമെന്ന രീതിയിൽ രാഷ്ട്രസേവനത്തിന് ഇറങ്ങുന്നതും' ലജ്‌ജാകരമെന്നു അദ്ദേഹം പറഞ്ഞു. എന്നാൽ മതം അംഗീകരിക്കാത്ത 'സ്വവർഗ വിവാഹ'ത്തെ ബൈഡൻ അനുകൂലിക്കുന്നു. സ്വവർഗ രതിക്കാർക്ക് വിവാഹം, കുടുംബജീവിതം നയിക്കാമെന്നുള്ള നിയമം പ്രാബല്യത്തിൽ വന്നത് ബൈഡന്റെ സ്വാധീനമായിരുന്നു. ഒബാമ ബൈഡന്റെ തീരുമാനത്തെ പിന്താങ്ങുകയും ചെയ്തു.

സ്ത്രീകളുടെ അവകാശ സംരക്ഷണത്തിനായും ബൈഡൻ പൊരുതുന്നു. 1994-ൽ സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾക്കെതിരെ ഒരു 'ബില്ല്' തയ്യാറാക്കിയിരുന്നു. 1.6 ബില്യൺ ഡോളർ 'ഫണ്ട്' സ്ത്രീകളുടെ സുരക്ഷതത്തിനായി മാറ്റി വെക്കുകയും ചെയ്തു. 'സ്ത്രീകൾക്കെതിരെ അതിക്രമങ്ങൾ തടയാനുള്ള ഈ നിയമം തന്റെ 35 വർഷത്തെ ഔദ്യോഗിക കാല ജീവിതത്തിനുള്ളിലെ അതിപ്രധാനമായ ഒരു നാഴികക്കല്ലെന്ന്' ബൈഡൻ പറഞ്ഞു. ബലാത്സംഗം കൊണ്ടും ഗാർഹിക പീഡനങ്ങൾ കൊണ്ടും ബലിയാടാകുന്ന സ്ത്രീകൾക്കും കുഞ്ഞുങ്ങൾക്കും ആശ്വാസം  നൽകുന്ന ചരിത്രപരമായ ഒരു മുഹൂർത്തം കൂടിയെന്നും ബില്ലിനെ ബൈഡൻ വിശേഷിപ്പിച്ചു. സ്ത്രീകളുടെ ജീവൻ പലപ്പോഴും അപകടത്തിലാണ്. 1994-ൽ ഈ നിയമം പാസായ ശേഷം വീട്ടു കലഹങ്ങൾ 50 ശതമാനം കുറഞ്ഞതായി റിക്കോർഡുകൾ പറയുന്നു.

ഹൈഡ് അമെൻഡ്മെന്റ് (Hyde Amendment) 1993-ൽ പാസ്സാക്കി. അതിൽ ഗർഭഛിദ്രത്തിന് ഫെഡറൽ പണം ഉപയോഗിക്കാൻ പാടില്ലായെന്ന വ്യവസ്ഥയുണ്ടായിരുന്നു. ബലാത്സംഗമൂലമോ, ഗർഭിണിയുടെ ജീവനു ഭീക്ഷണി വന്നാലോ, അപ്പൻ, സഹോദരങ്ങൾപോലെ അടുത്ത ബന്ധുജനങ്ങളിൽ നിന്നുമുള്ള ഗർഭം അലസിപ്പിക്കേണ്ടി വന്നാലോ ഫെഡറൽ ഫണ്ട് നൽകാനുള്ള നിയമം പ്രസിഡന്റ് ക്ലിന്റന്റെ കാലത്ത് നിലവിൽ വന്നു. അതിൽ ബൈഡന്റെ പിന്തുണയുമുണ്ടായിരുന്നു. കാലം കഴിഞ്ഞപ്പോൾ ബൈഡന്റെ ഗർഭഛിദ്രം സംബന്ധിച്ചുള്ള കാഴ്ചപ്പാടുകൾക്കും മാറ്റങ്ങൾ വന്നു. ഒരു കത്തോലിക്കനെന്ന നിലയിൽ ഗർഭച്ഛിദ്രത്തെ എതിർക്കാനും ആരംഭിച്ചു. 1980-ൽ അതിനായി ഭരണഘടന മാറ്റാനും സ്റ്റേറ്റുകൾക്കുള്ള (Roe v. Wade) നിയമങ്ങൾ റദ്ദാക്കാനും ആവശ്യപ്പെട്ടു. എന്നാൽ 2007 മുതൽ അദ്ദേഹത്തിൻറെ അഭിപ്രായങ്ങൾക്ക് വീണ്ടും മാറ്റം വരുകയും സാമൂഹിക വ്യവസ്ഥിതിയിൽ മതത്തിന്റെയും പൊതു സമൂഹത്തിന്റെ അഭിപ്രായ ഐക്യം സ്വരൂപിക്കണമെന്നും  പറഞ്ഞു. അതിനായി സമഗ്രമായ ചർച്ചകളും വാഗ്ദാനം ചെയ്യുന്നു.

എന്തുതന്നെയാണെങ്കിലും ബൈഡന്റെ ഹൈഡ് നിയമങ്ങളിൽ നിന്നുള്ള വ്യതിയാനം ഡെമോക്രാറ്റുകളുടെ രാഷ്ട്രീയ നയപരിപാടികളുടെ മാറ്റമായും കണക്കാക്കണം. 'നികുതി കൊടുക്കുന്നവരുടെ പണം ഗർഭഛിദ്രത്തിന് അനുവദിക്കരുതെന്ന്' ഹൈഡ് നിയമത്തെ അനുകൂലിക്കുന്നവർ പറയുന്നു. എന്നാൽ എതിർക്കുന്നവർ പറയുന്നു, ഈ നിയന്ത്രണം മൂലം ഗർഭഛിദ്രത്തിന് മെഡിക്കെയിഡിൽ  കഴിയുന്നവർക്കും ആനുകൂല്യങ്ങൾ ലഭിക്കുന്നില്ല. സാധുക്കളായവർക്ക് ഈ തുക താങ്ങാൻ സാധിക്കാതെ വരുന്നു. നിയമം മാറ്റണമെന്ന് ശക്തമായ പൊതുവികാരം, ഉണ്ടെങ്കിലും ഡെമോക്രറ്റുകളിലെ സ്ഥാനാർത്ഥികളൊന്നും ഈ വിഷയത്തെപ്പറ്റി കാര്യമായി സംസാരിക്കുന്നില്ല. എന്നാൽ ഗർഭഛിദ്രം  നിയമത്തിന്റെ നിയന്ത്രണത്തിൽ കൊണ്ടുവരാതെ സാധാരണക്കാർക്കും ചെലവുകൾ വഹിക്കാൻ പ്രാപ്തി നൽകുന്ന വിധമായിരിക്കണമെന്ന അഭിപ്രായങ്ങളുണ്ട്.

തെക്കുള്ള അതിർത്തിയിൽ കുടുംബങ്ങളെ ഭിന്നിപ്പിക്കൽ, ഭാര്യയും ഭർത്താവിനെയും കുഞ്ഞുങ്ങളെയും വേർതിരിച്ചുള്ള ഡീപോർട്ടേഷൻ എന്നിവകൾ ബൈഡൻ അവസാനിപ്പിക്കുമെന്ന് പറയുന്നു. 2019-ജനുവരിയിൽ ബൈഡൻ പറഞ്ഞു, "നമുക്ക് അതിർത്തിയിൽ സുരക്ഷിതത്വം വേണം. ട്രംപിന്റെ പദ്ധതികളനുസരിച്ചുള്ള മതിലുകളല്ല വേണ്ടത്. ഡോക്യുമെന്റുകൾ ഇല്ലാതെ മെക്സിക്കൻ അതിർത്തിയിൽ നിന്നു വരുന്ന കുഞ്ഞുങ്ങൾക്ക് താൽക്കാലികമായി താമസിക്കാനുള്ള നിയമസാധുത നൽകിയപ്പോൾ ബൈഡൻ അന്ന് വൈസ് പ്രസിഡണ്ടായിരുന്നു. 2006-ൽ യു,എസ്, മെക്സിക്കൻ അതിർത്തിയിൽ മതിൽ കെട്ടുന്നതിനുള്ള ഒരു നിയമം സെനറ്റിൽ അവതരിപ്പിച്ചപ്പോൾ അദ്ദേഹം അനുകൂലമായി വോട്ട് ചെയ്തു. 2007-ൽ ഡോകുമെന്റ് ഇല്ലാത്തവർക്ക് ഡ്രൈവിങ് ലൈസൻസ് നിരസിക്കാനുള്ള നിയമവും ബൈഡന്റെ തീരുമാനമായിരുന്നു. നിയമപരമല്ലാത്തവരെ തിരിയെ ഡീപോർട്ടു ചെയ്യുന്ന ഒബാമയുടെ പദ്ധതികൾക്ക് ബൈഡൻ  പിന്തുണ നൽകിയിരുന്നു.

ബൈഡൻ പറയുന്നു, "ഒരുവന്റെ ജീവിത മാനദണ്ഡം അളക്കുന്നത്, അയാൾ എത്രപ്രാവിശ്യം പരാജയപ്പെട്ടു നിലം പതിച്ചുവെന്നുള്ളതിലല്ലെന്നും അയാൾ സങ്കീർണ്ണതയിൽനിന്ന് ജീവിതായോധനത്തിൽക്കൂടി എത്രയും വേഗത്തിൽ കർമ്മോന്മുഖനാവുന്നതിലാണെന്നും എന്റെ അച്ഛൻ  എന്നെ പഠിപ്പിച്ചിരുന്നു." ദുഃഖകരമായ സംഭവവികാസങ്ങളിൽക്കൂടിയുള്ള നീണ്ട രാഷ്ട്രീയ ജീവിതത്തിൽ ബൈഡൻ എന്നും തന്റെ അച്ഛന്റെ  ഉപദേശത്തിൽ ഉറച്ചുനിന്നിരുന്നു. നിരവധി ശോചനീ സംഭവങ്ങൾ അദ്ദേഹത്തിൻറെ ജീവിതത്തിലുടനീളം സംഭവിച്ചുകൊണ്ടിരുന്നു. എങ്കിലും തന്റെ രാഷ്ട്രീയ സ്വപ്നം എന്നും ഒരു വെല്ലുവിളിയായി കണ്ടിരുന്നു. നോക്കൂ, ഒരിക്കൽ 'സക്റാന്റനിൽ' നിന്നുള്ള ഈ പയ്യൻ മഹത്തായ അമേരിക്കയുടെ ബഹുമാനിതനായ സെനറ്ററായി. പിന്നീട് വൈസ് പ്രസിഡണ്ടായി. ഇപ്പോളിതാ 2020-ൽ ശക്തനായ പ്രസിഡന്റ് ട്രംപിന്റെ എതിരാളി! ബൈഡനുമായുള്ള അങ്കം വെട്ടിനായി ട്രംപും തയ്യാറാകുന്നു.






No comments:

Post a Comment

കൊറോണ: പ്രസിഡന്റ് ട്രംപിനെ കുറ്റപ്പെടുത്തുന്നത് ശരിയോ?

ജോസഫ് പടന്നമാക്കൽ കൊറോണ നമ്മുടെയെല്ലാം നിത്യ ജീവിതത്തിൽ ഭയം ജ്വലിപ്പിക്കുന്ന ഒരു മാരക രോഗമായി ലോകമെമ്പാടും അറിയപ്പെട്ടു കഴിഞ്ഞു. കാട്ടുത...